Sunday, January 17, 2010

വാസുക്കുട്ടന്‍ എന്ന പുരുഷോത്തമന്‍

"ഏതു കഴ്വര്‍ട മോനാടാ കട തുറന്നു വച്ചിരിക്കുന്നത്."

ബസ്സില്‍ നിന്നും ഇറങ്ങിയപാടേ അഴിഞ്ഞമുണ്ട് കൈയ്യില്‍പിടിച്ചു കൊണ്ട് ഒരലര്‍ച്ചയായിരുന്നു വാസുക്കുട്ടന്‍.
സ്ഥലത്തെ പ്രധാനകുടിയനും ഒരു ചെറിയ ഗുണ്ടയുമാണ് വാസുക്കുട്ടന്‍.വയസ്സു 45 ആയി.അഞ്ചരയടിപൊക്കം, കൊമ്പന്‍ മീശ,സദാ ചുവന്നുകലങ്ങിക്കിടക്കുന്ന കണ്ണുകള്‍,നെറ്റിയില്‍ ആഴത്തിലുള്ള ഒരു മുറിവിന്റെ പാട്,ശരീരം മാത്രം പെന്‍സില്‍ കനത്തിലും.അതാണു വാസു.നെറ്റിയിലെ പാട് പണ്ടൊരു ഗുണ്ടയുമായി ഏറ്റുമുട്ടിയപ്പോള്‍ പറ്റിയതാണെന്നാനു വാസുവണ്ണന്‍ ഇടക്കിടെ പറയുമെങ്കിലും ശാന്തേടത്തി തവികൊണ്ട് വീക്കിയപ്പോള്‍ സംഭവിച്ചതാണാ മുറിവെന്നു ചില അസൂയാലുക്കള്‍ പറയുന്നുണ്ട്.ആരും തന്നെ ഒന്നും ചെയ്യാന്‍ ധൈര്യപ്പെടില്ലെന്നു വാസുവിനു നന്നായറിയാം.കാരണം ഒറ്റ അടിക്കു തന്നെ ചിലപ്പോള്‍ ജീവന്‍ പോകും.കൊലപാതകത്തിനു സമാധാനം പറയണ്ടേ.അതുകൊണ്ട് തന്നെ ആരൊടും കേറി മുട്ടുന്നതില്‍ ആശാനു ഒരു മടിയുമില്ല. നാട്ടിലുള്ള മുഴുവന്‍ ആളുകളും തന്നെ അനുസരിച്ചുകൊള്ളണമെന്നതാണു വാസുവിന്റെ കല്‍പ്പന.വാസുവിനു ഭൂമിമലയാളത്തില്‍ ഭയമുള്ളതു സ്വന്തം കെട്ടിയവളെ മാത്രമാണു. ശാന്തേടത്തി ഒന്നു തറപ്പിച്ചുനോക്കിയാല്‍ വാസു ഒരു എലിയായി മാരും.

മിക്ക ദിവസവും അല്‍പ്പം നാടനടിച്ചിട്ട് വാസു ജംഗ്ഷനില്‍ എല്ലാപേരെയും ഒന്നു ഭരിക്കാറുണ്ട്.പ്രധാനമായും ചായക്കട നടത്തുന്ന അമ്മിണിയേടത്തിയേയും ബാര്‍ബര്‍ സുശീലനെയും ശരിക്കു ചീത്ത വിളിക്കും.കടത്തിനു ചായ തരാന്‍ ഇനി പറ്റത്തില്ലെന്നു അമ്മിണിയേടത്തി തറപ്പിച്ചുപറഞ്ഞതോടെയാണു അവര്‍ വാസുവിന്റെ ഹിറ്റ്ലിസ്റ്റില്‍ പെട്ടത്.ഒരിക്കല്‍ ഷേവുചെയ്തുകൊണ്ടിരുന്നപ്പോള്‍ കൊമ്പന്മീശയുടെ അറ്റം പോയെന്നും പറഞ്ഞ് സുശീലന്റെ സാധനങ്ങളെല്ലാം വാസു തവിടുപൊടിയാക്കി. അന്നു രാത്രി ഇരുട്ടത്ത് ആരോ വാസുവിന്റെ ഒരു കൈ അടിച്ചൊടിച്ചു.അതു ചെയ്യിപ്പിച്ചത് സുശീലനാണെന്നു തറപ്പിച്ചു വിശ്വസിക്കുന്നതുകൊണ്ടാണ് വാസു സുശീലനെ വെറുതെ വിടാത്തത്.ഭരണം അസഹനീയമാവുമ്പോള്‍ ആരെങ്കിലും ശാന്തേടത്തിയെ വിവരമറിയിക്കും. ചേടത്തിയുടെ നിഴല്‍ ദൂരെ കാണുമ്പോഴെ വാസുവണ്ണന്‍ മറുവഴിയിലൂടെ അപ്രത്യക്ഷനായിരിക്കും.

നാട്ടിലെ അടയ്ക്ക,കപ്പ,കുരുമുളകു,മാങ്ങ ചക്ക എന്നുവേണ്ട എന്തു സാധനവും വാങ്ങി വാസു മറുകച്ചവടം ചെയ്തിരിക്കും. ഇപ്പോള്‍ ചന്തയില്‍ നിന്നുള്ള മടങ്ങിവരവാണു രംഗം.

തറയില്‍ കാലുറപ്പിക്കാന്‍ പറ്റുന്നില്ലെങ്കിലും വാസുവിന്റെ കുടിയന്‍ സതീര്‍ഥ്യന്‍ കേശു സ്നേഹത്തോടെ വാസുവിനോടു പറഞ്ഞു.

"അണ്ണന്‍ വന്നേ നമുക്കു വീട്ടീപ്പോവാം".

"ത്ഫൂ പട്ടിക്കഴുവെറി ആരാടാ നിന്റെ അണ്ണന്‍."

ആ ചോദ്യത്തിനു മറുപടി നല്‍കാന്‍ നില്‍ക്കാതെ കേശു ഭൂമിയില്‍ സ്ഥാനം പിടിച്ചുറക്കമാരംഭിച്ചുകഴിഞ്ഞിരുന്നു.

കീരിക്കാ​ടന്‍ ജോസ് നോക്കുന്നതുപോലെ എല്ലാപേരെയും ഒന്നു നോക്കിക്കൊണ്ട് വാസു ഒരു ബീഡിയെടുത്ത് ചുണ്ടില്‍ വച്ചിട്ട് അമ്മിണിയേടത്തിയോടു പറഞ്ഞു.

"എടീ അമ്മിണി ഒന്നു തീപ്പെട്ടി തന്നേ പിന്നെ വാട്ടവെള്ളം ചേര്‍ക്കാത്ത ഒരു ചായയും"

"ദേ എന്റെ തനിക്കൊണം താനറിയും.പറഞ്ഞേക്കാം.നിനക്കിവിടെ ചായയുമില്ല ഒരു കോപ്പുമില്ല."

"ഇല്ലെങ്കി വേണ്ട നിന്നെ പിന്നെ ഞാന്‍ എടുത്തോളാം".

"താന്‍ കൊറെ ഒലത്തും.കൊറെ ചാരായോം കുടിച്ചേച്ചുവന്ന്‍ ഭരിക്കുന്നു. ദേ എല്ലാവരോടും കാട്ടണതുപോലെ എന്റടുത്തു വന്നാല്‍ തെളച്ചവെള്ളം ഞാന്‍ മോന്തയ്ക്കൊഴിച്ചുതരും."

ഒരു മൊന്ത ചൂടുവെള്ളവുമായി അമ്മിണി പുറത്തേയ്ക്കിറങ്ങി.

നിന്നെ പിന്നെ കണ്ടോളാമെന്നു പറഞ്ഞുകൊണ്ട് തറയില്‍ ഒന്നു കാറിത്തുപ്പിയശേഷം വാസു റോഡിന്റെ മധ്യത്തിലേക്കു കേറിനിന്നു ട്രാഫിക്ക് നിയന്ത്രിക്കാനാരംഭിച്ചു.

ആ സമയത്താണു മിന്നല്‍ കുട്ടന്‍പിള്ളയും നാലഞ്ചുപോലീസുകാരും അതുവഴി വന്നതു. പോലീസ് ജീപ്പ് വരുന്നതുകണ്ടിട്ട് വാസു മാറിയതൊന്നുമില്ല.എത്ര ജീപ്പ് കണ്ടിരിക്കുന്നു.

ജീപ്പുനിര്‍ത്തിപുറത്തിറങ്ങിയ കുട്ടന്‍പിള്ള ചോദ്യമൊന്നും ചോദിച്ചില്ല. ആദ്യ പൊട്ടിപ്പിനുതന്നെ വാസു ഭൂതലസ്ഥനായിരുന്നു. രണ്ട് പോലീസുകാര്‍ വാസുവിനെ മനോഹരമായി ചുമന്നെടുത്ത് ജീപ്പില്‍ വച്ചു.പിന്നെ മെല്ലെ പ്രയാണമാരംഭിച്ചു.

വല്യമ്മയുടെ വീട്ടില്‍ പോയിരുന്ന ശാന്ത തിരിച്ചുവന്ന‍പ്പോഴാണു വാസുവിനെ പോലീസുകൊണ്ടുപോയ വാര്‍ത്തയറിയുന്നത്.അപ്പോള് തന്നെ ‍ചേടത്തിയും അയല്‍വാസിയായ കുമാരനും കൂടി പോലീസ് സ്റ്റേഷനിലേക്കു തിരിച്ചു.

"സാര്‍ ആ വാസുവിനെ കൊണ്ടുപോകാന്‍ വന്നതാണു.ഇച്ചിരി കള്ളുകുടിക്കുമെന്നേയുള്ളു.ആള് പാവമാണ് കേസൊന്നുമാക്കരുത് . ഇനി ഒരു കുഴപ്പമൊന്നുമുണ്ടാക്കാതെ ഞങ്ങള്‍ നോക്കിക്കൊള്ളാം." വളരെ ഭവ്യതയോടുകൂടി കുമാരേട്ടന്‍ കുട്ടന്‍പിള്ളയോടു പറഞ്ഞു.

"ഹൊ ഞാനും കാത്തിരിക്കുകയായിരുന്നു.ആരെങ്കിലും ഒന്നു വരാന്‍ വേണ്ടി. വാസുവിനെ കൊണ്ടുപൊയ്ക്കോ.പോകുന്നതിനുമുമ്പ് ആ ജീപ്പും ലോക്കപ്പും നല്ലോണം കഴുകിവൃത്തിയാക്കിയശേഷം പൊയ്ക്കോ.ജീപ്പിലു ശര്‍ദ്ദിച്ചതുപോരാഞ്ഞു ലോക്കപ്പില്‍ കാര്യം സാധിക്കുകയും ചെയ്തു തെണ്ടി."

ഭൂലോകവുമായി ഒരു ബന്ധവുമില്ലാത്തതുപോലെ കിടന്നുറങുന്ന വാസുവിന് ഒരു തട്ട്കൊടുത്തുകൊണ്ട്, കണ്ണുമിഴിച്ച് തന്നെ നോക്കിനില്‍ക്കുന്ന കുമാരനോടായി കുട്ടന്‍പിള്ള ഇങ്ങനെകൂടി പറഞ്ഞു.

" പെട്ടന്നാവണം.എസ്.ഐ ഇപ്പം വരും.ആ ഫ്രണ്ടിലുള്ള കടയില്‍ ഡെറ്റോളും ചൂലും കാണും. ങാ..വരുമ്പോള്‍ ഒരു പായ്ക്കറ്റ് വില്‍സുകൂടിമേടിച്ചോ.ഒരു മുറുക്കാനും"


വാല്‍ക്കഷ്ണം: ഇക്കഥയില്‍ ഭാവന കുറച്ചേയുള്ളു. പേരുകള്‍ ഒറിജിനല്‍ അല്ല.യഥാര്‍ത്ഥപേരുകള്‍ നല്‍കി അതാരെങ്കിലും അറിഞ്ഞു എന്തിനാ പണി മേടിക്കുന്നത്..

3 comments: