Monday, February 22, 2010

ദശരഥന്റെ വില്ലൊടിച്ചതാര് ????

"ഡി.ഇ.ഓ ആണു വരുന്നതു.എന്റെ മക്കളേ പറഞ്ഞതെല്ലാമോര്‍മ്മയുണ്ടല്ലോ.സാര്‍ എന്തെങ്കിലും ചോദിച്ചാല്‍ മണിമണിപോലെ ഉത്തരം പറയണം.എന്റെ പണി കളയിക്കരുതു".

കുട്ടികള്‍ എല്ലാം തലയാട്ടി.

ബാലന്‍ മാഷുടെ പേടിയപ്പോഴും മാറിയില്ല.ഹെഡ്മാസ്റ്ററാണെന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യമില്ല.ഒറ്റയെണ്ണം ഒരു വക അനുസരിക്കത്തില്ല.സാറമ്മാരും കണക്കു തന്നെ പുള്ളേരും കണക്കു തന്നെ.എല്ലാ ക്ലാസ്സിലും കേറിയെറങ്ങി പറഞ്ഞിട്ടുണ്ട്. ക്ലാസ്സിലു വരാതിരുന്ന സകലതിനേയും വീടുകളില്‍ പോയി പിടിച്ചു കൊണ്ടുവന്നതാണു. ഹനുമാനേ കൊഴപ്പമൊന്നുമുണ്ടാകാതെ നോക്കിക്കോളണേ.ഒരു വസ്തുവും അറിഞ്ഞുകൂടാത്ത പിള്ളേരാണു.സാറെന്തെങ്കിലും ചോദിച്ചാല്‍ എന്തു തര്‍ക്കുത്തരമാണു പറയുന്നതെന്നു ഒടേതമ്പുരാനുമാത്രമേയറിയൂ.നീ തന്നെ തുണ.മാഷ് മനസ്സില്‍ ഹനുമാനെ നമിച്ചു.പുള്ളിയുടെ ഇഷ്ടദേവനാണു ഹനുമാന്‍.സാറും ഏകദേശം അതുപൊലെയൊക്കെതന്നെ.

............

ഓഫീസ്സിലേയ്ക്കു വരുന്ന ഡി.ഇ.ഓയുടെ മുഖം കണ്ടപ്പോള്‍ തന്നെ ബാലമ്മാഷിന്റെ പാതി ഉയിര്‍ പോയി.എന്തോ കുഴപ്പമൊണ്ട്.വന്നപാടേ കയ്യിലുണ്ടായിരുന്ന ഫയലുകള്‍ മേശപ്പുറത്ത് ദേക്ഷ്യത്തോടുകൂടിയിട്ടശേഷം ഡി.ഇ.ഓ ബാലമ്മാഷിനോടായി ചൊദിച്ചു.

"എന്താ മാഷേ ഇതെല്ലാം.ഇങ്ങനെയാണോ കുട്ടികള്‍ക്കു ക്ലാസ്സെടുക്കുന്നത്.അഞ്ച് ബി യിലെ മാഷ് രാമന്റെ വനവാസത്തെക്കുറിച്ചു ക്ലാസ്സെടുക്കുകയായിരുന്നു. ദശരഥമഹാരാജാവിന്റെ കൊട്ടാരത്തിലുണ്ടായിരുന്ന വില്ല് ഒടിച്ചതാരാണെന്നു ഞാന്‍ ഒരു കുട്ടിയോടു ചോദിച്ചു.അതിനവന്‍ പറഞ്ഞതെന്തായിരുന്നെന്നോ.അവന്‍ ഒടിച്ചില്ല ചെലപ്പം സുരേഷായിരിക്കുമെന്നു.ഞാന്‍ ക്ലാസ്സെടുത്തുകൊണ്ടിരുന്ന മാഷിനോടു ചോദിച്ചപ്പോള്‍ അയാളു പറയുവാണു എന്റെ കുട്ടികളാരും അങ്ങിനെ ചെയ്യില്ല. അതു വേറെയാരെങ്കിലും ചെയ്തതായിരിക്കുമെന്നു.എന്താ ഇതിന്റെയൊക്കെയര്‍ഥം".


ഡി.ഇ.ഓയുടെ മുമ്പില്‍ ബാലന്‍ മാഷ് ഒന്നും മനസ്സിലാവാതെ നിന്നു.ഈശ്വരാ ഏതു കുരുത്തം കെട്ടവമ്മാരാരാണാവോ അതൊടിച്ചതു.എവമ്മാരെക്കൊണ്ട് തോറ്റല്ലോ.ഇനിയിപ്പം എന്തു ചെയ്യും.

"സാര്‍ ക്ഷമിയ്ക്കണം പുള്ളേര്‍ക്കാര്‍ക്കെങ്കിലും ഒര‍ബദ്ധം പറ്റിയതായിരിക്കും.ആരാണു വില്ലൊടിച്ചതെന്നിന്നു വൈകുന്നേരത്തിനുള്ളില്‍ കണ്ടുപിടിച്ചു അറിയിക്കാം". വിനീതവിധേയനെപോലെ താണുവണങ്ങിനിന്നുകൊണ്ട് ഹെഡ്മാസ്റ്റര്‍ പറയുന്നതുകേട്ട് ഡി.ഇ.ഓയുടെ തലകറങ്ങി.ദൈവമേ ഇതേപോലുള്ള അധ്യാപകര്‍ പഠിപ്പിക്കുന്ന കുട്ടികളുടെ ഗതിയെന്താവും.ഇതിനൊരു പരിഹാരം കണ്ടിട്ടേയുള്ളു മറ്റെന്തും.ഡി.ഇ.ഓ ഉടന്‍ തന്നെ ഫോണെടുത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറെ കാര്യം ധരിപ്പിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉടന്‍ തന്നെ വകുപ്പുമന്ത്രിക്കു വിവരം കൈമാറി.

ഉറക്കപ്രാന്തിലായിരുന്ന മന്ത്രി വാര്‍ത്തകേട്ടതും പിടഞ്ഞെഴുന്നേറ്റു.എന്തു വില്ലൊടിച്ചെന്നോ ഇതങ്ങനെ വിട്ടാല്‍ പറ്റില്ല.പ്രതിപക്ഷക്കാര്‍ക്കെന്തെങ്കിലും കിട്ടാനായികാത്തിരിക്കുകയാണു.മന്ത്രി ഉടന്‍ തന്നെ ഡി.ജി.പിയെ വിളിച്ചു.

"എടോ ഡി.ജി.പി അറിയാമല്ലോ.ഇക്കാര്യമെങ്ങാനും പുറത്തറിഞ്ഞാല്‍ മന്ത്രിസഭയുടെ ഭാവി തകരും.അതുകൊണ്ട് ഇന്നിരുട്ടുന്നതിനുമുമ്പ് എനിക്കറിയണം ആരാണതു ചെയ്തതെന്നു.ഉടന്‍ തന്നെ അവനെ കണ്ടെത്തണം".

"ശരി സാര്‍.ഇന്നു തന്നെ അവനെ പൊക്കിയിരിക്കും.സാര്‍ ധൈര്യമായിട്ടിരിക്കണം.എന്തെങ്കിലും വെവരമൊണ്ടെങ്കില്‍ ഞാന്‍ വിളിക്കാം.ഓ.ക്കെ സാര്‍".ഫോണ്‍ വച്ച ഡി.ജി.പി ഉടന്‍ തന്നെ കേസന്യോഷിക്കാനായി സ്ഥലം സര്‍ക്കിളിനെ ചുമതലപ്പെടുത്തി.

"ഈ കേസ്സ് എന്റെ പ്രസ്റ്റീജിന്റെ പ്രശ്നമാണു.ഇന്നു വൈകിട്ട് കൃത്യം അഞ്ചുമണിയ്ക്കു താന്‍ എന്നെ വിളിച്ചിരിക്കണം".

ഡി.ജി.പി. യുടെ ആജ്ഞ കേട്ടു തലകുലുക്കിക്കൊണ്ട് ബഹുമാനപ്പെട്ട സര്‍ക്കില്‍ തന്റെ ഇന്‍വെസ്റ്റിഗേഷനാരംഭിച്ചു.

.......................

സമയം കൃത്യം അഞ്ചുമണി

ടെലിഫോണിനു മുമ്പില്‍ അക്ഷമനായിരുന്ന ഡി.ജി.പി. യുടെ മനസ്സു തണുപ്പിച്ചുകൊണ്ട് സര്‍ക്കിളിന്റെ വിളിയെത്തി.

"യേസ് സാര്‍.പിടിച്ചുസാര്‍.എന്റെ കയ്യില്‍ നിന്നവന്‍ രക്ഷപ്പെടുമോ.മറ്റാരുമല്ല സാര്‍.അഞ്ച് A യില്‍ പഠിക്കുന്ന ഒരുത്തനാണതു ചെയ്തതു.നല്ല രണ്ടു പെട കൊടുത്തപ്പം അവനാണൊടിച്ചതെന്നു സമ്മതിച്ചു സാര്‍.കക്ഷി ഇപ്പോല്‍ ലോക്കപ്പിലുണ്ട്".

അത്യന്തം ആശ്വാസത്തോടെ ഫോണ്‍ വച്ച ഡി.ജി.പി മന്ത്രിയെ വിവരം ധരിപ്പിക്കാനായി മൊബൈലെടുത്തു......


ശുഭം....

9 comments:

  1. ഇതെക്കൊയെന്തോന്നു കഥയാണു.നര്‍മ്മമാണുപോലും നര്‍മ്മം.

    ReplyDelete
  2. ഇതു തന്നെയാണു നർമ്മം..അവസാനം ചിരിച്ച്‌ പോയി

    ReplyDelete
  3. ആ “ഡി.ഇ.ഓ” ഇപ്പഴുമുണ്ടോ?

    :)

    ReplyDelete
  4. മന്ത്രി അങ്ങനെ ചോദിച്ചതില്‍ അതിശയോക്തിയില്ല്ല. പോലീസ്‌ അങ്ങനെ ചോദിച്ചതിലും അതിശയോക്തിയില്ല്ല.

    പക്ഷേ, മലയാളം മാഷും ...? ഹി ഹി ഹി...

    ReplyDelete
  5. വിനുവേട്ടനെ സപ്പോര്‍ട്ട് ചെയ്യുന്നു :)

    ReplyDelete
  6. ആ സ്കൂള്‍ കൊള്ളാല്ലോ ... അവിടെ ഇപ്പോഴും അഡ്മിഷന്‍ ഉണ്ടോ

    സംഭവം കലക്കിട്ടോ

    ReplyDelete
  7. എറക്കാടനും വിനുവേട്ടനും ശ്രീയ്ക്കും,

    വായിച്ചഭിപ്രായം പറഞ്ഞതിനു നന്ദി.

    വശംവദന്‍,

    നമ്മുടെ കഥാനായകനായ ഡി.ഈ.ഓ ഇതൊന്നും കാണാനും കേള്‍ക്കാനും വയ്യെന്നുപറഞ്ഞു നാടുവിട്ടതായി ഒരു ശ്രുതിയുണ്ട്.

    അഭി,

    ആ സ്കൂളില്‍ ഇക്കൊല്ലത്തേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.എന്താ ഒരു കൈ നോക്കുന്നോ.ഹെഡ്മാസ്റ്റര്‍ ഇപ്പോഴും നമ്മുടെ ബാലന്‍ മാഷു തന്നെ.

    ReplyDelete
  8. https://akhilimz.blogspot.com/2019/10/arvo-review.html?showComment=1603286679044#c8749771368456934162

    ReplyDelete