Monday, March 29, 2010

നൂറു രൂപയുടെ വില

"കെളവീ പൈസ തരുന്നോ അതോ ഇല്ലയോ".അവസാനവാക്കെന്നോണം മണിയന്‍ ലക്ഷ്മിയമ്മയോടു ചോദിച്ചു.

"എന്റെ കയ്യില്‍ അഞ്ച് പൈസയുമില്ല.അഥവാ ഒണ്ടെങ്കി തന്നെ തരാനൊട്ട് ഉദ്ദേശിച്ചിട്ടുമില്ല".അറുത്തുമുറിച്ച് ലക്ഷ്മിയമ്മ പറഞ്ഞു.

നാട്ടില്‍ അല്ലറചില്ലറ പലിശക്കു പണം കൊടുപ്പും മറ്റുമാണ് ലക്ഷ്മിയമ്മയുടെ ജോലി. ഭര്‍ത്താവ് വളരെമുന്‍പേ മരിച്ചുപോയി.പിന്നെ ആകെയുള്ളതു ഒരു മകന്‍ മാത്രം. ശ്രീമാന്‍ മണിയന്‍. ലക്ഷ്മിയമ്മ പലിശക്കു കൊടുത്തും ചിട്ടികെട്ടിയും മറ്റും ഉണ്ടാക്കുന്ന കാശു മുഴുവന്‍ ധൂര്‍ത്തടിക്കുവാന്‍ യാതൊരു മടിയുമില്ലാത്ത അരുമസന്താനം. ജോലിയ്ക്കു വല്ലതും പോകുക എന്നതു കേള്‍‍ക്കുന്നതേ ഇഷ്ടനു ചൊറിച്ചിലുണ്ടാക്കുന്ന ഒന്നാണു. രാവിലെ പത്തുമണിവരെ കിടന്നുറങ്ങുക. പിന്നെ എഴുന്നേറ്റു വല്ലതും കഴിച്ചശേഷം പുറത്തേയ്ക്കിറങ്ങുന്ന ആശാന്‍ രാത്രിയെപ്പോഴെങ്കിലും മടങ്ങിവന്നാലായി. മിക്കവാറും ദിവസങ്ങളില്‍ നാരായണന്റെ ഷാപ്പില്‍ തന്നെ അന്തിയുറങ്ങും. കള്ളുകുടിയ്ക്കാനുള്ള കാശ് എങ്ങിനെയെങ്കിലും മണിയനൊപ്പിച്ചിരിക്കും. മിക്കവാറും ലക്ഷ്മിയമ്മയുടെ പണപ്പെട്ടിയില്‍ നിന്നും അടിച്ചുമാറ്റുന്നതായിരിക്കും. പക്ഷേ അടുത്ത കാലത്തായി അവര്‍ കൊറച്ചു വിജിലന്റായതുകാരണം മണിയനു കാര്യമായൊന്നും തടയുന്നില്ല.

മണിയന്‍ ആകെ ചിന്താകൊഴപ്പത്തിലായി. സമയം വൈകുന്തോറും ശരീരം ആകെ വലിഞ്ഞുമുറുകുന്നതുപോലെ.ഒരു അരയടിക്കാനുള്ള കാശൊണ്ടാക്കാനെന്താണു വഴി. ഷാപ്പീന്നാണേല്‍ ഇനി കടം തരത്തില്ല. ഇപ്പോ തന്നെ നാലഞ്ചുദിവസത്തെ പറ്റുണ്ട്.ഇന്നലെ കാലുപിടിച്ചുപറഞ്ഞിട്ടാണ് ഒരര നാരായണന്‍ തന്നതു. തള്ളയുടെ കയ്യില്‍ ഇഷ്ടം പോലെ കാശൊണ്ട്.പക്ഷേ പറഞ്ഞിട്ടെന്തു കാര്യം. പണപ്പെട്ടി നല്ല താഴിട്ടുപൂട്ടി താക്കോല്‍ ഫുല്‍ടൈം കയ്യില്‍പിടിച്ചോണ്ടല്ലേ നടപ്പ്.എന്തു ചെയ്യുമിനി.മറ്റൊന്നും തലയിലുദിക്കാതെ മണിയന്‍ ഷാപ്പു ലക്ഷ്യമാക്കി നടന്നു.

എന്തോ വീഴുന്ന ഒച്ച കേട്ട ലക്ഷ്മിയമ്മ വീടിന്റെ പിന് വശത്തേയ്ക്കോടി ചെന്നു. കിണറിന്റെ മുന്‍പില്‍ നില്‍ക്കുന്ന മണിയനെ കണ്ട് അവരാദ്യമൊന്നമ്പരന്നു. കിണറ്റിങ്കരയിലിരുന്ന ചരുവവും ബക്കറ്റും അവിടെയുണ്ടായിരുന്നില്ല.

"എടാ കാലാ നീയിതെന്തുഭാവിച്ചാ.എവിടേടാ എന്റെ ചരുവോം ബക്കറ്റും".

"പന്നത്തള്ളേ.നിങ്ങടെയൊരു ചരുവോം ബക്കറ്റും. സ്വന്തം മോനു ഒരമ്പതുരൂപതരാത്ത പിശുക്കിത്തള്ള. ദേ കെണറ്റിക്കെടപ്പൊണ്ട് നിങ്ങടെ ചരുവം"

"നീ കൊണം പിടിയ്ക്കത്തില്ലെടാ".

"വേണ്ട. മര്യാദയ്ക്കു എനിക്കൊരു നൂറുരൂപ താ. ഇല്ലെങ്കി ഞാനീ കെണറ്റിലെടുത്തു ചാടും".ഭീഷണിയുടെ സ്വരത്തില്‍ മണിയന്‍ ലക്ഷ്മിയമ്മയോടു പറഞ്ഞു.

'നീ ചാവെടാ. അതാ നല്ലതു ശല്യമെങ്കിലുമൊഴിയുമല്ലോ' മണിയന്റെ ഭീഷണി തെല്ലും വകവയ്ക്കാതെ ലക്ഷ്മിയമ്മ തിരിഞ്ഞു നടന്നു.അല്ലെങ്കി തന്നെ ഇതെത്ര പ്രാവശ്യം കേട്ടിരിക്കുന്നു അവര്‍.

'ദേ ഞാനവസാനമായിട്ടൊരിയ്ക്കല്‍ കൂടി പറയുകയാണ്.പൈസ തരാന്‍ പറ്റുവോ ഇല്ലയോ'

"മലായാളത്തിലല്ലേടാ ഞാമ്പറഞ്ഞതു പറ്റില്ലെന്നു'

"എങ്കി ഇപ്പോക്കാണിച്ചുതരാം". പറഞ്ഞുകഴിഞ്ഞതും മണിയന്‍ കിണറിന്റെ കൈവരിയില്‍ ചാടിക്കയറി. രണ്ടുചുവടതിനുമുകളില്‍ കൂടി നടന്നു. അതുകണ്ട ലക്ഷ്മിയമ്മയുടെയുള്ളില്‍ ചെറിയ ഭയം നാമ്പിട്ടു. മണിയന്‍ അടുത്ത ചുവടു നടക്കാനായി കാലുയര്‍ത്തിയതും സ്ലിപ്പായി കിണറ്റിനുള്ളിലേയ്ക്കു മറിഞ്ഞതും ഒരുമിച്ചായിരുന്നു. തള്ളയെ പേടിപ്പിച്ചു നൂറുരൂപ കൈക്കലാക്കുവാന്‍ ശ്രമിച്ച മണിയന്‍ പ്രതീക്ഷിക്കാത്തതായിരുന്നു ആ വീഴ്ച.

"അയ്യോ ആരെങ്കിലും ഓടിവരണേ. എന്റെമോന്‍ കെണറ്റിവീണേ".

ലക്ഷ്മിയമ്മ വലിയവായില്‍ നിലവിളിച്ചു. നിലവിളികേട്ട് അടുത്തവീടുകളില്‍ നിന്നും മൂന്നാലുപേര്‍ ഓടിയെത്തി. കിണറിനുള്ളിലേയ്ക്കു നോക്കിയപ്പോള്‍ തൊടിയില്‍ പിടിച്ചുകൊണ്ട് വെള്ളത്തിനുമുകളില്‍ കിടക്കുന്ന മണിയനെയാണവര്‍ കണ്ടതു.പെട്ടന്നുതന്നെ അവര്‍ ഒരു കയര്‍ കിണറ്റിലേയ്ക്കിറക്കിക്കൊടുത്തു. ഒരാള്‍ കിണറ്റിലിറങ്ങി കയര്‍ മണിയന്റെ അരയില്‍ ബന്ധിച്ചു. ഭാഗ്യത്തിനു പരിക്കൊന്നുമുണ്ടായിരുന്നില്ല.ബാക്കിയുള്ളവര്‍ കയര്‍ പിടിച്ചു മണിയനെ പുറത്തേയ്ക്കെടുക്കുവാനാരംഭിച്ചു.ഏകദേശം മുകളിലെത്താറായതും കയര്‍ കെട്ടിയിരുന്ന കിണറിന്റെ ഫില്ലര്‍ ഇളകുകയും എല്ലാം കൂടി വീണ്ടും കിണറിനുള്ളിലേയ്ക്കു തന്നെ പോകുകയും ചെയ്തു.

നിലവിളികള്‍ വീണ്ടുമുയര്‍ന്നു. എങ്ങിനെയൊക്കെയോ മണിയനേയും രക്ഷിക്കാനിറങ്ങിയ രണ്ടാമനേയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.ഒരു കയ്യും കാലുമൊടിഞ്ഞ മണിയന്‍ ആശുപത്രി വിട്ടത് പതിനാലാം ദിവസമാണ്. ഒരുമാസം ബെഡ് റെസ്റ്റ് എടുക്കേണ്ടിയും വന്നു. രണ്ടാമനു വലിയ പരിക്കുകള്‍ പറ്റാതിരുന്നതുമൂലം മൂന്നിന്റന്നു ഡിസ്ചാര്‍ജ്ജായി.

എന്തിനേറെ പറയുന്നു. ആശുപത്രിച്ചെലവും കിണര്‍ ശരിയാക്കിയതുമെല്ലാം കൂടി 7630 രൂപയോളം ലക്ഷ്മിയമ്മയ്ക്കു ചിലവായി. അത്ര തന്നെ. മകന്‍ ചോദിച്ച നൂറു രൂപ കൊടുക്കാതിരുന്നതിന്റെ ശിക്ഷ.

10 comments:

  1. he he kollam ammede kainnu avanittu nalla adiya kittende kalla maniyan

    ReplyDelete
  2. മണിയന്‍ കൊള്ളാമല്ലോ :)

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ചോദിക്കുന്നത് ചോദിക്കുന്ന സമയത്ത് കൊടുത്താലും കുഴപ്പമാ....

    ReplyDelete
  5. Moral of the story - Kodukkenda THALLU kodukkenda samayathu koduthillel, kasum pokum...manasinte samadhanavum pokum!!!

    Cheers,
    Deepu

    ReplyDelete
  6. thaankalude vote makanu poyalllo.. enikkathu shariyaayi thonniyilla.

    ReplyDelete