Sunday, March 21, 2010

വാസുവിന്റെ ജീവനപകടത്തിലാണു...രക്ഷിക്കൂ..

പഴയ എന്തു സാധനവും ചുളുവിനു വാങ്ങി മറിച്ചുവില്‍ക്കുന്നതാണു ആക്രി വാസുവിന്റെ തൊഴില്‍.ആക്രിക്കച്ചവടം ചെയ്തതുമൂലം വീണുകിട്ടിയ വട്ടപ്പേരാണു ആക്രിവാസുവെന്നു. വീടുവീടാന്തിരം കയറിയിറങ്ങി തകരപ്പാട്ടകളും കുപ്പികളും അലുമിനിയവും എല്ലാം ശേഖരിച്ചു ദൂരെ പട്ടണത്തിലെ വലിയ ആക്രിക്കടയില്‍ കൊണ്ടു വില്‍ക്കും.വലിയ മുടക്കുമുതലില്ലാത്തതിനാല്‍ തെറ്റില്ലാത്ത വരുമാനമുണ്ടാശാനു.വാസുവിന്റെ പ്രധാന കയ്യാള്‍ പൊടിയന്‍ പാക്കരനാണു.ആളു പൊടിയാണെങ്കിലും കയ്യിലിരുപ്പ് വളരെ വലുതാണ്.ഏതു വീട്ടില്‍ നിന്നും അലുമിനിയം കലങ്ങളും മറ്റും അടിച്ചുമാറ്റുന്നതിനുമൊരു പ്രത്യേക വൈദഗ്ദ്ധ്യം തന്നെയുണ്ടവനു.ചില സ്ഥലങ്ങളില്‍ നിന്നും പൊതിരെകിട്ടിയിട്ടുമുണ്ട് ആശാനും ശിഷ്യനും.ഓരോ ആഴ്ചയും ഏരിയമാറ്റിമാറ്റി അടിച്ചുമാറ്റലും മറ്റുമായി അവരങ്ങനെ കഴിഞ്ഞുവരവെയാണു താഴേ മനയില്‍ ചില പഴയ സാധനങ്ങള്‍ വില്‍ക്കാനുണ്ടെന്നു വാസുവറിഞ്ഞതു.വളരെ പുരാതനമായ ഒരു മനയാണതു. പണ്ട് ദുര്‍മന്ത്രവാദത്തിനും ആഭിചാരക്രീയകള്‍ക്കും പേരുകേട്ടിരുന്ന ആ മനയിലിപ്പോള്‍ വയസ്സായ ഒരു അന്തര്‍ജ്ജനം മാത്രമേയുള്ളു. ദുഷ്ടമൂര്‍ത്തികളേയും മറ്റും ഒരുപാടാവാഹിച്ചുകൊണ്ടു വച്ചിട്ടുള്ള ആ മനയില്‍ പകലുവെട്ടത്തുപോലും ആരുമങ്ങിനെ ചെല്ലാറില്ല. ഒരു ഭയാനകമായ അന്തരീക്ഷമാണവിടെയുള്ളതെന്നു അവിടെയെത്തുന്ന ആര്‍ക്കും തോന്നും. എന്നാല്‍ ഭൂതത്തിലും പ്രേതത്തിലും ഒന്നും തന്നെ തരിമ്പും വിശ്വാസമില്ലാത്ത വാസു എന്തായാലും മനയില്‍ പോകാനും ഒക്കുമെങ്കില്‍ സാധനങ്ങള്‍ വാങ്ങാനും തന്നെ തീരുമാനിച്ചു.

തന്റെ മുന്‍പില്‍ കുന്നുകൂടികിടക്കുന്ന ഓട്ടുരുളികളും ചെമ്പുപാത്രങ്ങളും വിളക്കുകളും കിണ്ടികളും മറ്റും കണ്ട് വാസുവിന്റെ കണ്ണു മഞ്ഞളിച്ചു.ഈ പൊട്ടത്തള്ളയെ പറ്റിച്ചു ഒക്കുന്നിടത്തോളം ഒപ്പിക്കണമെന്നു വാസു തീര്‍ച്ചയാക്കി.

"വാസു ദാ ഇത്രേം സാധനങ്ങള്‍ എടുത്തിട്ട് അതിന്റെ വെല തന്നോളൂ.നല്ല വെലപിടിപ്പുള്ളതാണേ"

കാര്യസ്ഥന്‍ കുട്ടന്‍ നായര്‍ നാലഞ്ചു ഉരുളികളും ചെമ്പു പാത്രവും കൊണ്ടുവച്ചിട്ട് വാസുവിനോടു പറഞ്ഞു.

"ഇപ്പം പഴയ സാധനങ്ങക്കൊക്കെ വെല വളരെകുറവാണു.ആരും വാങ്ങാനാ.പിന്നെ ഇവിടെ ബുദ്ധിമുട്ടാണെന്നറിഞ്ഞതുകൊണ്ട് ഞാന്‍ മേടിക്കുന്നെന്നേയുള്ളു.ഇനി യും എന്തെങ്കിലും
വില്‍ക്കാനുണ്ടെങ്കി എന്നെ അറിയിക്കണം കേട്ടോ". പണം എണ്ണിക്കൊടുത്തുകൊണ്ട് വാസു പറഞ്ഞു.

ആ സാധനങ്ങള്‍ തലച്ചുമടാക്കി ആശാനും ശിഷ്യനും വീട്ടിലേയ്ക്കു തിരിച്ചു. വഴിയില്‍ ചുമടിറക്കിവച്ചു ഷാപ്പില്‍ നിന്നും മേടിച്ച നാടന്‍ രണ്ടുകവിള്‍ കുടിച്ചപ്പോഴാണു വാസു പാക്കരന്റെ മടിശ്ശീല ശ്രദ്ധിച്ചതു.

"എന്താടാ പാക്കരാ നിന്റെ മടിയില്‍.ഞാനറിയാതെ എന്തോ അടിച്ചുമാറ്റിക്കൊണ്ടുപോവേണല്ലേ.എടുക്കടാ ഇവിടെ"

വാസുവിന്റെ ദേക്ഷ്യപ്പെടലില്‍ പേടിച്ച പാക്കരന്‍ മടിശ്ശീലയിലൊളിപ്പിച്ചിരുന്ന സാധനമെടുത്തു ആശാനു നീട്ടി.

അതിമനോഹരമായ ചിത്രപ്പണികള്‍ ചെയ്ത ഒരു ചെറിയ പേടകമായിരുന്നതു.നിരവധി മുത്തുകളും മറ്റും അതില്‍ പിടിപ്പിച്ചിട്ടുണ്ടായിരുന്നു.

"ഇതു കൊള്ളാമല്ലോടാ. നല്ല വെലകിട്ടുമിതിനു"

ചെറുതായി അതൊന്നു കുലുക്കിക്കൊണ്ട് വാസു പറഞ്ഞു. അതിനുള്ളില്‍ എന്തോ ഉള്ളതായി വാസുവിനു തോന്നി.അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും ഒടുവില്‍ ആ പേടകം തുറക്കുന്നതില്‍ വാസു വിജയിച്ചു.അതിനകത്തു സൂക്ഷിച്ചുനോക്കിയിട്ടും വാസുവിനൊന്നും കണ്ടെത്താനായില്ല.

"ഛേയ് മെനക്കെട്ടതു തന്നെ മിച്ചം".പിറുപിറുത്തുകൊണ്ട് വാസു കുപ്പി വായിലേയ്ക്കു കമിഴ്ത്തി.പെട്ടന്നാണതു സംഭവിച്ചതു.ആ കൊച്ചുപേടകത്തിനുള്ളില്‍ നിന്നും കുമുകുമാ പുകച്ചുരുളുകളുയരാന്‍ തുടങ്ങി.സംഭവിക്കുന്നതെന്താണെന്നു മനസ്സിലാവാതെ വാസുവും പാക്കരനും അന്തം വിട്ടിരുന്നു.അല്‍പ്പസമയം കഴിഞ്ഞപ്പോല്‍ തങ്ങളുടെ മുമ്പില്‍ നില്‍ക്കുന്ന രൂപം കണ്ട് അവര്‍ കിടുകിടെ വിറച്ചു.വാസു കുടിച്ചതുമുഴുവന്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആവിയായിപ്പോയി.പാക്കരന്‍ ഒന്നേ നോക്കിയുള്ളു.

ധിം.ദേ കിടക്കുന്നു വെട്ടിയിട്ടപോലെ താഴെ.

അതിഭീകരരൂപിയായൊരു ഭൂതമായിരുന്നതു.

തന്റെ മുമ്പില്‍ വാ പിളര്‍ന്നു നില്‍ക്കുന്ന ആ രൂപത്തെ നോക്കുന്തോറും വാസുവിന്റെ മുട്ടുകള്‍ കൂട്ടിയിടിയ്ക്കുവാന്‍ തുടങ്ങി.

"ഹ..ഹ...ഹാ.അഞ്ഞൂറു വര്‍ഷമായി ഒന്നു പുറംലോകം കണ്ടിട്ട്.എന്നെ ആ ദുഷ്ടന്‍ മന്ത്രവാദി തടവിലിട്ടിരിക്കുകയല്ലായിരുന്നൊ ഇത്രയും കാലം. ആദ്യത്തെ നൂറുവര്‍ഷത്തിനുള്ളില്‍ എന്നെ രക്ഷപ്പെടുത്തുന്നതാരായാലും അവനെ ഞാന്‍ ഏറ്റവും വലിയ കോടീശ്വരനാക്കും എന്നു ശപഥം ചെയ്തു.അതുകഴിഞ്ഞ് അടുത്ത നൂറുവര്‍ഷത്തിനുള്ളില്‍ എന്നെ രക്ഷപ്പെടുത്തുന്നതാരായാലും അവനു ഈ ഭൂമിയിലെ സകലമാന സുന്ദരികളെയും നല്‍കുമെന്നു ഞാന്‍ തീരുമാനിച്ചു.മൂന്നാമത്തെ നൂറ്റാണ്ടില്‍ എന്നെ രക്ഷപ്പെടുത്തുന്നവന് ഈ ലോകത്തുള്ള മുഴുവന്‍ നിധികളും നല്‍കുമെന്നു ഞാന്‍ ഉറപ്പിച്ചു.നാലാം നൂറ്റാണ്ടായപ്പോള്‍ എന്നെ രക്ഷപ്പെടുത്തുന്നവനെ ഭൂലോകത്തിന്റെ ചക്രവര്‍ത്തിയാക്കുമെന്നു ഞാന്‍ തീരുമാനിച്ചു.എന്നാല്‍ എന്നെ ആരും രക്ഷപ്പെടുത്തിയില്ല.ഒടുവില്‍ ഈ നൂറ്റാണ്ടില്‍ ആരെന്നെ രക്ഷിച്ചാലും അവനെ ഞാന്‍ അപ്പോല്‍തന്നെ കൊന്നുതിന്നുമെന്നു ശപഥം ചെയ്തു.ഇപ്പോള്‍ നീ എന്നെ രക്ഷിച്ചു.നിന്നെ ഞാന്‍ കൊന്നു തിന്നും".

ഭൂതത്തിന്റെ വാക്കുകള്‍ ഒരു വെള്ളിടിപോലാണു വാസുവിന്റെ കാതുകളില്‍ പതിച്ചതു.തന്നെ ഒന്നും ചെയ്യരുതേയെന്നു പറഞ്ഞു വാസു അലമുറയിട്ടുകരയുവാന്‍ തുടങ്ങി.അല്‍പ്പനേരമാലോചിച്ചശേഷം ഭൂതം വാസുവിനോടു പറഞ്ഞു.

"ശരി നിനക്കു ഞാന്‍ ഒരവസരം നല്‍കാം.എന്നോടു ഈ ഭൂമിയില്‍ ആരുവിചാരിച്ചാലും ഉത്തരം കണ്ടെത്താന്‍ കഴിയാത്ത മൂന്നു ചോദ്യങ്ങള്‍ നീ ചോദിക്കണം.ഏതിനെങ്കിലും ഞാന്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ നീന്നെ ജീവനോടെ വിടാമെന്നു മാത്രമല്ല ഞാന്‍ മുമ്പ് നാലു നൂറ്റാണ്ടുകളിലും തീരുമാനിച്ച എല്ലാ സൌഭാഗ്യങ്ങളും നിനക്കു നല്‍കുകയും ചെയ്യും.മാത്രമല്ല ഞാന്‍ നിന്റെ അടിമയായിരുന്നുകൊള്ളുകയും ചെയ്യാം.പക്ഷേ..എല്ലാത്തിനും ഞാന്‍ ഉത്തരം പറയുകയാണെങ്കില്‍ നിന്നെ ഞാന്‍ കൊന്നു തിന്നിരിക്കും.പെട്ടന്നു ചോദ്യങ്ങള്‍ ചോദിയ്ക്കൂ".

എന്തുചെയ്യണമെന്നു നിശ്ചയമില്ലാതിരുന്ന വാസു ദൈവത്തെ മനസ്സിലോര്‍ത്തുകൊണ്ട് ആദ്യത്തെ ചോദ്യം ഭൂതത്തിനോടായി ചോദിച്ചു.

"ആകാശത്തിലെത്ര നക്ഷത്രങ്ങളുണ്ട്".

"പതിനെട്ടേമുക്കാല്‍ക്കോടി ലക്ഷം നക്ഷത്രങ്ങളുണ്ട്".ഒരു ചിരിയോടെ ഭൂതം ഉത്തരം പറഞ്ഞു.

പകുതി ചത്തനിലയില്‍ വാസു രണ്ടാമത്തെ ചോദ്യം ചോദിച്ചു.

"കടലില്‍ എത്ര തിരയുണ്ട്".

"ഹ...ഹ..ഹ ഇത്തരം നിസ്സാരചോദ്യമാണോ എന്നോടു ചോദിക്കുന്നതു.തൊണ്ണൂറ്റിയേഴു ലക്ഷത്തി അറുപത്തിമൂന്നായിരത്തി പതിനേഴ് കോടി തിരകളാണുള്ളതു".

തന്റെ രണ്ട് കടിച്ചാല്‍പൊട്ടാത്ത ചോദ്യങ്ങള്‍ക്കും മണിമണിയായി ഭൂതം ഉത്തരം തന്നതുകണ്ട് വാസുവിന്റെ ജീവന്‍ മുക്കാലും പോകാറായി.എന്തായാലും തന്റെ ജീവന്‍ പോക്കു തന്നെ എന്നു മനസ്സിലുറപ്പിച്ചുകൊണ്ട് വാസു തന്റെ ജീവന്റെ നിലനില്‍പ്പിനാധാരമായ മൂന്നാമത്തെ ചോദ്യം ഭൂതത്തിനോടായി ചോദിച്ചു.

"------------------------------------------.?".

വളരെനേരമാലോചിച്ചുനോക്കിയിട്ടും ഉത്തരം കണ്ടെത്താനാവാതെ വലഞ്ഞ ഭൂതം ഒടുവില്‍ തോള്‍വി സമ്മതിച്ചു.ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ വാസു അതി മനോഹരമായി ബോധം കെട്ടുവീണു. ഇപ്പോഴും വാസു ആക്രിക്കച്ചവടം തന്നെ ചെയ്യുന്നതു.പാക്കരനുപകരം ഇപ്പോ പാട്ടപെറുക്കാനും ചാക്കുചൊമക്കാനും കൂടെയുള്ളതു ഭൂതമാണെന്നു മാത്രം.

ശുഭം...

4 comments:

  1. പ്രീയ ചങ്ങാതിമാരേ.എന്തായിരിക്കും ഭൂതത്തിനോടായി വാസു ചോദിച്ച മൂന്നാമത്തെ ചോദ്യം.അറിയാവുന്നവര്‍ പ്ലീസ് ..ഒന്നറിയിക്കണേ..മറ്റൊന്നിനുമല്ല. വെറുതേയൊന്നറിയാനാ

    ReplyDelete
  2. ചതിയായിപോയി വേറെ ഒന്നും പറയാന്‍ ഇല്ല

    ReplyDelete
  3. എനക്കു തെരിയാത്...

    ആനാ അന്ത പൂതം സരിയാന ലൂസ്...

    അന്ത തിരുട്ടുപയലിനെ സാപ്പിട്ടു താ ആവണം!

    ReplyDelete
  4. "'Liverpool are interested in defender Leipzig>> Reinforce this New Year's army"

    ReplyDelete