Saturday, May 15, 2010

ഉദയപുരാണം വീണ്ടും

തങ്കപ്പന്‍നായര്‍, നാരായണി ദമ്പതികള്‍ക്ക് രണ്ട് പെണ്മക്കളാണ്. മൂത്തവള്‍‍ സുനന്ദ (19 വയസ്സ്) ,ഇളയത് സുമ (14 വയസ്സ്). നായര്‍ ഒരു പാവമാണ്. കെട്ട്യോളായ നാരായണിയെ ശരിക്കും ഭയപ്പെടുന്ന ഒരു പാവം ഹസ്. ആശാന്‍ ആരോടും വലിയ ലോഹ്യത്തിനൊന്നും പോകാന്‍ നില്‍ക്കാറില്ല. എന്നാല്‍ മിസ്സിസ് നായര്‍ ഇരുതലമൂര്‍ച്ചയുള്ള വാളാണ്. തന്നോട് കൊമ്പുകോര്‍ക്കാന്‍ വരുന്നതാരായിരുന്നാലും അവരെ ബാക്കിവച്ചേക്കത്തില്ല. ഒരു മാസം ഉറക്കംപോലും നഷ്ടപ്പെട്ടുപോകുന്ന തരത്തിലുള്ള മുട്ടന്‍ തെറികള്‍ കിട്ടിയിട്ടുള്ള പലരും നാട്ടിലുണ്ട്. അതുകൊണ്ടുതന്നെ അറിഞ്ഞുകൊണ്ടാരും നാരയണിച്ചേച്ചിയുടെ വായില്‍ തല വയ്ക്കാറില്ല. പത്തൊമ്പതുകാരിയായ സുനന്ദയെ വട്ടമിട്ടുപറന്ന ചില കോമളകളേബരമ്മാരെ ചേച്ചി ശരിക്കൊന്നുപദേശിക്കുകയുണ്ടായി. തത്ഫലമായി ആ ഭാഗം അടൂര്‍ സാറിന്റെ സിനിമപോലെ പൂര്‍ണ്ണ നിശബ്ദതയിലാണു. പാവം സുനന്ദ. അവളുടെ ദുഃഖമാരറിയുന്നു?.

സുമതിയമ്മയും വിശ്വന്‍ പിള്ളയുമാണ് നാരായണിചേച്ചിയുടെ അയല്‍‍ക്കാര്‍. പൊതുവേ ശാന്തമായ ഒരു കുടുംബം.ഒരേയൊരു മകന്‍ പട്ടണത്തിലെ കോളേജില്‍ പഠിക്കുന്നു. മാസത്തിലൊരിക്കലോ മറ്റോ മാത്രമേ വരാറുള്ളു. നാരായണിയുമായി നല്ല ലോഹ്യത്തിലായിരുന്നു സുമതിയമ്മ. പക്ഷേ ഇപ്പോള്‍ രണ്‍റ്റുപേരും പരസ്പ്പരം കടിച്ചുകീറാന്‍ നില്‍ക്കുന്നത്ര ബദ്ധശത്രുക്കളെപ്പോലെയാണ്. ആ ശത്രുതയുണ്ടാകാന്‍ മെയിന്‍ കാരണം നാരായണിചേച്ചിയുടെ പുരയിടത്തില്‍ നില്‍ക്കുന്ന ഒരു പറങ്കിമാവായിരുന്നു. ഈ പറങ്കിമാവ് രണ്ടുപേരുടേയും പുരയിടത്തിന്റെ അതിരിനോടു ചേര്‍ന്നാണു നില്‍ക്കുന്നത്. രാവിലെ ഉണര്‍ന്നെഴുന്നേറ്റു കരിയില തൂത്തുകളയാനേ സുമതിയമ്മയ്ക്ക് നേരമുള്ളു. കിണറ്റിന്റെ ഭാഗത്തേയ്ക്കു ചാഞ്ഞു നില്‍ക്കുന്ന കൊമ്പുകളെങ്കിലും മുറിച്ചുമാറ്റാന്‍ നിരവധി പ്രാവശ്യം നാരായണിയോട് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നല്ല കായ്ഫലമുള്ള ആ പറങ്കിമാവിന്റെ ഒരു കമ്പുപോലും മുറിക്കാന്‍ നാരായണി തയ്യാറായിരുന്നില്ല.

ഒരു ദിവസം അടുക്കളജോലിക്കിടയില്‍ എന്തോ സാധനമെടുക്കാനായ്വടക്കുപുറത്തേയ്ക്കിറങ്ങിയ സുമതിയമ്മ ആ കാഴ്ചകണ്ടു ശരിക്കും ഞെട്ടി. തന്റെ ഏക മകന്റെയൊപ്പം ചിരിച്ചുകളിച്ചു പറങ്കിമാവിന്റെ ചുവട്ടില്‍ നില്‍ക്കുന്ന സുനന്ദ.രണ്ടുപേരും കൈവിരലുകള്‍ കോര്‍ത്തുപിടിച്ചിട്ടുമുണ്ട്. ഈ രീതിയില്‍ പോവുകയാണെങ്കില്‍ താനുടന്‍ ഒരു അമ്മുമ്മയാകാന്‍ സാധ്യതയുണ്ടാകും എന്നുമനസ്സിലാക്കിയ  സുമതിയമ്മ മകനെ അന്നുതന്നെ ഹോസ്റ്റലിലേയ്ക്കു നിര്‍ബന്ധിച്ച് പറഞ്ഞയക്കുകയും വീടിനുചുറ്റും ഒരു മതില്‍ കെട്ടുന്നതിനെപ്പറ്റി കണവനുമായി സംസാരിച്ചു ഒരു തീരുമാനത്തിലെത്തുകയും ചെയ്തു.

യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ആരംഭിക്കുന്നതു ഇനി മുതലാണ്.

മതിലുകെട്ടുന്നതിനായി അസ്ഥിവാരമിടാനായി വാനംതോണ്ടിയപ്പോഴാണു പറങ്കിമാവ് ഒരു വില്ലന്റെ രൂപം കൈക്കൊണ്ട് വഴി തടഞ്ഞത്. പുള്ളിക്കാരന്റെ അണ്ടര്‍ഭാഗങ്ങള്‍ സുമതിയമ്മയുടെ പുരയിടത്തിലേയ്ക്കു കയ്യേറ്റം നടത്തിയിരിക്കുകയായിരുന്നു. മതിലുകെട്ടണമെങ്കില്‍ പറങ്കിമാവിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വലിയ വേരുകളെങ്കിലും മുറിയ്ക്കണം. അങ്ങിനെചെയ്താല്‍ ആ മാവ് മറിഞ്ഞു വീഴുകയും ചെയ്യും. പറങ്കിമാവ് മുറിക്കാതെ മതില്‍ കെട്ടാനും പറ്റില്ല. അതിനെപ്പറ്റി തങ്കപ്പന്‍നായരോട് സംസാരിക്കുവാന്‍‍ ചെന്ന വിശ്വന്‍ പിള്ളയോട് സംസാരിച്ചത് നാരായണിയായിരുന്നു. പറങ്കിമാവുമുറിച്ചുമാറ്റുന്ന പ്രശ്നമില്ലെന്ന്‍ നാരായണി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. പരസ്പ്പരം വര്‍ത്തമാനം തുടരുകയും അതിന്റെ ഒച്ച ഉയരുകയും ചെയ്തപ്പോള്‍ കണവന്റെ സൈഡുചേര്‍ന്ന്‍ സുമതിയമ്മയും എത്തി. അതോടെ കുറച്ചുസമയം ആ പ്രദേശം ഇന്ത്യാ-പാക്ക് യുദ്ധഭൂമിക്കു സമമാകുകയും ചെയ്തു. അരമണിക്കൂര്‍ നേരത്തെ കടുത്ത ആക്രമണത്തിനുശേഷം ഇരുകൂട്ടരും ഉച്ചഭക്ഷണത്തിനായി യുദ്ധംവെടിനിറുത്തല്‍ക്കരാറില്‍ ഏര്‍പ്പെട്ടു.

"ന്റെ നാരായണീ നീ എന്തിനാടി ഇങ്ങനെ വഴക്കുണ്ടാക്കുന്നത്.നമുക്കാ മാവു മുറിച്ചുകൊടുക്കാം.ഒന്നുമില്ലേലും അവര്‍ ഒരുപാടുകാശുമൊടക്കി മതില്‍കെട്ടാനായി വാനമൊക്കെത്തോണ്ടി സാധനങ്ങളൊക്കെയിറക്കിയതല്ലേ. മതിലുകെട്ടിയാല്‍ നമ്മുടെ വീടിന്റെ ആ വശം അടച്ചൊറപ്പുള്ളതായിത്തീരുകയും ചെയ്യുമല്ലോ"? ഇത്രയുമാക്കിയതല്ലേ".

ഒരു അനുരഞ്ജനഭാഷയില്‍ തങ്കപ്പന്‍ നായര്‍ ഊണുകഴിച്ചുകൊണ്ടിരുന്നപ്പോള്‍ വാമഭാഗത്തോടു മെല്ലെപ്പറഞ്ഞു.

നാട്ടുകാര്‍ക്ക് പലര്‍ക്കും കിട്ടിയതിനേക്കാല്‍ മുഴുത്ത തെറിയായിരുന്നു നായര്‍ക്ക് അതിനു പകരമായി ഭാര്യയില്‍ നിന്നും കിട്ടിയത്. ഭാഗ്യത്തിനു ദൂരത്തുള്ളവര്‍ക്ക് കേള്‍ക്കാനാവാത്തത്ര ശബ്ദം കുറച്ചാണ് നാരായണി കെട്യോനെ മര്യാദ പഠിപ്പിച്ചത്.

രണ്ടുദിവസമായി തുടരുന്ന നാരായണീ - സുമതി മതിലുകെട്ട് വിഷയസംബന്ധിയായ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ദൌത്യവുമായി പഞ്ചായത്തുമെമ്പര്‍ സ്ഥാനാര്‍ത്ഥി സഹദേവന്‍നായര്‍ രംഗത്തെത്തി.

"നാരായണീ നിങ്ങളിങ്ങനെ എപ്പോഴും വഴക്കും ബഹളവുമൊക്കെയായി കഴിഞ്ഞാല്‍ അയല്‍പക്കത്ത് താമസിക്കുന്ന മറ്റുള്ളവര്‍‍ക്കു ശല്യമാവില്ലേ. ആ പറങ്കിമാവ് മുറിക്കുന്നതാണു നിനക്കും നല്ലതു. ഇപ്പോത്തന്നെ അത് നിന്റെ വീട്ടിന്റെ പുറത്തേയ്ക്കു ചാഞ്ഞാണു നില്‍ക്കുന്നതു. വല്ല ശക്തിയായ മഴയോ കാറ്റോ വന്നാല്‍ നിന്റെ വീടും കൊണ്ടേ അവന്‍ പോകൂ. പിന്നെ ഞാന്‍ കൊറച്ച് രൂപ വിശ്വന്‍പിള്ളയുടെ കൈയില്‍നിന്നു മേടിച്ചുതരാം. അതുകൊണ്ട് വഴക്കൊക്കെ അവസാനിപ്പിച്ച് അതു മുറിക്കാമെന്നു സമ്മതിച്ചോ. അല്ലാതെ വഴക്കും ബഹളവുമായി നിന്നിട്ട് കാര്യമൊന്നുമില്ല. ഒന്നുമില്ലേലും അവര്‍ ഒരുപാട് കാശുമൊടക്കിയതല്ലേ. അവരു മതിലുകെട്ടട്ടേ".

വളരെ താഴ്മയോടുള്ള മെമ്പറുടെ വാക്കുകള്‍ കേട്ടു അല്‍പ്പമൊന്നാലോചിച്ചശേഷം നാരായണി പറഞ്ഞു.

"ശരി മെമ്പറേ.ഞാനായിട്ടിനി വഴക്കിനൊന്നും നിക്കുന്നില്ല. മുറിച്ചേക്കാം. പക്ഷേ ആളിനെ നിര്‍ത്തി അവളുമുറിപ്പിച്ചുതരണം.അതും എന്റെ വീടിനൊരു കൊഴപ്പവും വരുത്താതെ. മാത്രമല്ല നഷ്ടപരിഹാരം കറക്ടായി മേടിച്ചുതരേം വേണം. ഓരോ കൊല്ലോം എത്രകിലോ പറങ്കിയണ്ടി വില്‍ക്കുന്നതാണെന്നോ?"

"ഇത്രയേയൊള്ളോ അതു ശരിയാക്കാം".

ആശ്വാസത്തോടെ പറഞ്ഞുകൊണ്ട് നായര്‍ ജേതാവിനെപോലെ പുറത്തിറങ്ങി പിള്ളയുടെ വീട്ടിലേയ്ക്കു നടന്നു.

"എന്റെ പിള്ളേച്ചാ ഒരു വിധത്തീപ്പറഞ്ഞു സമ്മതിപ്പിച്ചു. പിന്നെ ആരെയെങ്കിലും ഉടനെ ഏര്‍പ്പാടാക്കി അവരുടെ മനസ്സുമാറും മുന്നേ അതു മുറിക്കണം.  ഒരു കാര്യം ചെയ്യാം നമ്മുടെ ചെക്കനുണ്ട്. അവനെ ഞാന്‍ തന്നെ പോയി വിളിച്ചുകൊണ്ട് വരാം. ശടപടേന്ന്‍ കാര്യം കാണണമല്ലോ. അപ്പം ഞാനെറങ്ങട്ടേ. പിന്നെ പറങ്കിമാവിന്റെ നഷ്ടപരിഹാരമായി കൊടുക്കാമെന്നുപറഞ്ഞ കാശ് അവരുടെ കൈയില്‍ക്കൊടുക്കാനും മറക്കണ്ട".

തലചൊറിഞ്ഞുകൊണ്ട് മെമ്പര്‍ നിന്നു ചുറ്റിത്തിരിയുന്നതുകണ്ട വിശ്വന്‍ പിള്ള കുറച്ച് രൂപ നായരുടെ കൈയില്‍ വച്ചുകൊടുത്തു.

"അപ്പം ശരി ഞാന്‍ രാവിലെ മരം മുറിയ്ക്കാനുള്ള ആളുമായി എത്തും".

പറഞ്ഞുകൊണ്ട് മെമ്പര്‍ പുറത്തേയ്ക്കിറങ്ങി.

.....................

"എടാ ഉദയാ പറഞ്ഞതെല്ലാമോര്‍മ്മയുണ്ടല്ലോ. കാശ് ഒട്ടും കൊറച്ച് പറയണ്ട.അവര്‍ക്കത്യാവശ്യമായത് കൊണ്ട് ചോദിക്കുന്നത് കിട്ടും.പിന്നെ കാശു മേടിക്കുമ്പം എന്നെ മറന്നു കളയരുതു".

"ഇല്ല മെമ്പറേ. ഞാനങ്ങിനെ ചെയ്യുമോ.എന്നെ നന്നായിട്ടറിഞ്ഞുകൂടേ".

വേഗത്തില്‍ നടന്നുകൊണ്ട് ഉദയന്‍ പറഞ്ഞു.

"നിന്നെയെനിക്കു നന്നായിട്ടറിയാം മോനേ. അതുകൊണ്ട് പറഞ്ഞതാ. നീ ആ ശിവദാസനു റബ്ബറുനടാന്‍ കുഴിയെടുത്തിട്ട് അവനെ വലിപ്പിച്ചതെന്തിനാടാ.വേറെ ആള്‍ക്കാരെ നിര്‍ത്തി അവന്‍ ഒന്നേന്നു കുഴിയെടുപ്പിച്ചു എന്നു കേട്ടല്ലോ. അവന്‍ നിന്നെത്തിരക്കിനടക്കുന്നുണ്ടായിരുന്നു.ആ സമയത്തെങ്ങാനും നിന്നെ അവന്റെ കായില്‍ക്കിട്ടിയിരുന്നെങ്കില്‍?"

"ഹും കിട്ടും കിട്ടും.ഇതീന്നും വലിയവമ്മാരു വിചാരിച്ചിട്ടു നടന്നിട്ടില്ല. പിന്നാ ഒരു ശിവദാസന്‍‍."

"അതൊക്കെപോട്ടെ. സഹായത്തിനു ഒന്നു രണ്ടുപേരെയും വിളിച്ച് ഞാന്‍ വരാം. നീ പോയി കയറും കോടാലിയുമൊക്കെ എടുത്തുകൊണ്ട് വാ".

"ശരി ചേട്ടാ".

സ്ഥലത്തെത്തിയ ഉദയന്‍ സുമതിയമ്മയുമായി സംസാരിച്ച് പണത്തിന്റെ കാര്യമെല്ലാം ഇടപാടാക്കി.പിന്നെയെല്ലാം യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു. ഉദയന്റെ സഹായി വേലപ്പന്‍ പറങ്കിമാവില്‍ കയറി ചെറു കമ്പുകളും മറ്റും കൊത്തിയിട്ടു. അതെല്ലാം വാരിമാറ്റുന്നതിനായി സുനന്ദയും സുമയും രംഗത്തിറങ്ങി. മൂത്ത തക്കാളിയെ നോക്കി കൊതിയൂറിക്കൊണ്ട് ഉദയന്‍ വേലപ്പനു നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. എല്ലാത്തിനും നേതൃത്വം കൊടുത്തുകൊണ്ട് മെമ്പര്‍ സ്ഥാനാര്‍ത്ഥി നായര്‍ തെക്കുവടക്കു നടക്കുന്നുണ്ടായിരുന്നു. ശിഖരങ്ങള്‍ ഒരുവിധം മുറിച്ചുമാറ്റി വടം പറങ്കിമാവില്‍ കെട്ടി. ഉദയനും മറ്റു രണ്ടുമൂന്നുപേരും അതില്‍ പിടിച്ചു. മരം വീഴുമ്പോള്‍ അത് നാരായണിചേച്ചിയുടെ വീട്ടിലേയ്ക്ക് വീഴാതെ സൂക്ഷിക്കണമല്ലോ. വേലപ്പന്‍ പറങ്കിമാവിന്റെ മൂട് മുറിക്കാനാരംഭിച്ചു. വടം പിടിക്കുന്നുണ്ടായിരുന്നെങ്കിലും ഉദയന്റെ കണ്ണുകള്‍ സുനന്ദയുടെ നേര്‍ക്കായിരുന്നു. അവളുടെ ശ്രദ്ധയാകര്‍ഷിക്കാനായി ഇടയ്ക്കിടയ്ക്ക് ഉച്ചത്തില്‍ വേലപ്പനോടു ആ കടയ്ക്ക് വെട്ടു കേറ്റി വെട്ട് എന്നെല്ലാം ആശാന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. മരം ഏകദേശം വീഴാറായി. എല്ലപേരും ഒത്തുപിടിച്ചോളണേയെന്നു പറഞ്ഞുകൊണ്ട് വേലപ്പന്‍ ആഞ്ഞുവെട്ടി. സുനന്ദയുമായി കണ്ണുകള്‍ കൊണ്ട് കഥപറഞ്ഞുകൊണ്ടിരുന്ന ഉദയന്‍ താന്‍ കാലുറപ്പിച്ചുചവിട്ടിയിരുന്ന മണ്‍കട്ട ഇളകുന്നതറിഞ്ഞില്ല. പിന്നെയെല്ലാം വളരെപ്പെട്ടന്നായിരുന്നു. മണ്‍കട്ടയുടഞ്ഞതും പുറകില്‍നിന്നു വടം പിടിച്ചുകൊണ്ടിരുന്നവന്റെ പള്ളയ്ക്ക് തന്റെ കൈമുട്ടിടിച്ചതുമൂലം അവന്‍ വടത്തില്‍നിന്നു പിടിവിട്ടതും ആരും പിടിക്കാനില്ലാത്ത പറങ്കിമാവ് അതിന്റെ സ്വന്തം ഇഷ്ടപ്രകാരം നാരായണിചേച്ചിയുടെ വീടിന്റെ ഒരു വശം തച്ചുതകര്‍ത്തുകൊണ്ട് മെമ്പര്‍ നിന്നിരുന്ന ഭാഗത്തേയ്ക്കു വീണതും നിലവിളികളുയര്‍ന്നതുമെല്ലാം വളരെപ്പെട്ടന്നായിരുന്നു.


മരം വീഴുന്നതുകണ്ട് പുറകിലോട്ട് ഓടിമാറാന്‍ ശ്രമിച്ച മെംബര്‍ മതിലുകെട്ടാന്‍ വച്ചിരുന്ന സിമന്റു ബ്ലോക്കില്‍ കാല്‍തട്ടി അതിന്റെ പുറത്തേയ്ക്കു ‍കമിഴ്ന്നുവീണു. മുഖമടിച്ചുഌഅ വീഴ്ചയില്‍ രണ്ടു പല്ലുകള്‍ ആ കല്ലില്‍ പറ്റിയിരുന്നു. കാല്‍മുട്ടില്‍ സാമാന്യം നല്ലൊരു മുറിവുമുണ്ടായി. നിലവിളികേട്ട് പാഞ്ഞെത്തിയവര്‍ മെംബറെ പൊക്കിയെടുത്ത് റോഡിന്റെ സൈഡിലേക്ക് കൊണ്ടുവന്നു. വായില്‍നിന്നും കുടുകുടാ ചോരയൊഴുകിക്കൊണ്ടിരുന്ന മെംബറുടെ ബൊധം നസ്ഃറ്റമായിരുന്നു. കരുണന്റെ ആട്ടോറിക്ഷ മേംബറേയും വഹിച്ചുകൊണ്ട് ആശുപത്രിയിലേയ്ക്കു കുതിച്ചപ്പോള്‍ ഒരു ഭാഗം തകര്‍ന്ന വീടിനുമുമ്പില്‍നിന്നു നാരായണിച്ചേച്ചി ആ പഞ്ചായത്തുമുഴുവന്‍ കിടുങ്ങുന്ന തരത്തില്‍ പാരായണമാരംഭിച്ചു. ആശുപത്രിച്ചിലവിനും വീടു നന്നാക്കിക്കൊടുക്കുന്നതിനും മറ്റുമായി എത്ര രൂപയാകുമെന്നു വേവലാതിപ്പെട്ട് സുമതിയമ്മ താടിക്കു കൈയുംകൊടുത്ത് അടുക്കളവാതിക്കല്‍ വിഷണ്ണയായി നിന്നു. പറങ്കിമാവ് വാക്കല്ലാതെ വീണപ്പോള്‍ തന്നെ സ്കൂട്ടായ ഉദയന്‍ കുമാരന്റെ ചായക്കടയിലെത്തി ഒരു ചായ പറഞ്ഞിട്ട് ഒരു തെറുപ്പുബീഡിയെടുത്ത് ചുണ്ടത്തുവച്ച് തീപ്പറ്റിച്ചു.

"എന്താ ഉദയാ പറങ്കിമാവു ഇത്രപെട്ടന്നു മുറിച്ചുതീര്‍ന്നോ?".

ചായ നീട്ടിക്കൊണ്ട് കുമാരന്‍ ചോദിച്ചു.

"നമുക്കിതിനൊക്കെ വലിയ സമയം വേണോ കുമാരാ. ഒറ്റവെട്ട് ദേ കിടക്കണു രണ്‍റ്റു പാത്രമായി".

ചായമൊത്തിക്കുടിച്ചുകൊണ്ട് ഉദയന്‍ പറഞ്ഞു.

"ഭയങ്കരക്ഷീണം.കുളിച്ചിട്ടൊന്നുറങ്ങട്ടെ".

ചായയുടെ കാശ് കൊടുത്ത് ഒരു ബീഡി കൊളുത്തിവലിച്ചിട്ട് ഒരു മൂളിപ്പാട്ടും പാടി ഉദയന്‍ വീട്ടിലേയ്ക്കു നടന്നു.


ശുഭം

7 comments:

  1. ഉദയന്റെ സാഹസങ്ങളുടെ ഒരു ചെറിയ പതിപ്പുകൂടി. ഇത് നര്‍മ്മമാണോ കര്‍മ്മമാണോ എന്നെല്ലാം നിങ്ങള്‍ തീരുമാനിക്കൂ.

    ReplyDelete
  2. ((((((ഠേ))))))))))
    തേങ്ങാ എന്റെ വക!

    ശ്രീക്കുട്ടാ നന്നായിട്ടുണ്ട്!

    ReplyDelete
  3. കൊള്ളാം, ഉദയന്റെ സാഹസം...
    മനോഹരമായി....

    ReplyDelete
  4. ബലേ ഭേഷ്!!!! നന്നായിട്ടുണ്ട്!!!

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. നന്നായിട്ടുണ്ട്

    ReplyDelete
  7. ഉദയന്‍ പിന്നേം ആവഴി വന്നോ .. കഥ മുഴുവന്‍ പറഞ്ഞില്ലല്ലോ, കണ്ണുകൊണ്ടുള്ള !

    ReplyDelete