Tuesday, June 1, 2010

ഉത്സവമേളം

"അപ്പോള്‍ ഇത്തവണയും കുറുപ്പ് ചേട്ടന്‍ തന്നല്ലേ ഉത്സവക്കമ്മറ്റി പ്രസിഡന്റ്". ചായ മൊത്തിക്കുടിച്ചുകൊണ്ട് കുട്ടപ്പന്‍ നാണുവിനോടായി ചോദിച്ചു.

"പിന്നല്ലാതേ. നമ്മുടെ കുമാരന്നായര്‍ക്ക് താല്‍പ്പര്യമൊണ്ടാര്‍ന്നു. പക്ഷേങ്കി സപ്പോര്‍ട്ട് കൂടുതലും കുറുപ്പിനാര്‍ന്നു. ഇത്തവണ ഉത്സവത്തിന് എന്തെങ്കിലുമൊക്കെ നടക്കും. നായരും കൂട്ടരും അല്‍പ്പം വാശിയിലാണെന്നു തോന്നുന്നു.". എണ്ണയില്‍ കിടക്കുന്ന പരിപ്പുവടകളിളക്കിക്കൊണ്ട് നാണു പറഞ്ഞു.

"ഹൊ എന്തു നടക്കാന്‍. പഴയതുപോലെ ഗംഭീരമായിട്ട് ഉത്സവം നടക്കും. അത്ര തന്നെ. പിരിവെന്നാണു തൊടങ്ങുന്നതെന്നു വല്ലോമറിയാവോ. ചുമ്മാ ചെലവെങ്കിലും നടക്കൂല്ലോ"

"എടാ കുട്ടപ്പാ.പിരിവിനായിട്ട് നടക്കാതെ നെനക്കു വല്ല ജോലിക്കും പൊക്കൂടേടാ".

"നാണുവേട്ടാ പണ്ടത്തെപ്പോലെ മേലാഞ്ഞിട്ടല്ലേ. ഉത്സവത്തിനു നാണുവേട്ടനു നല്ല കച്ചോടം കാണുമല്ലോ. എന്നെക്കൂടി നിര്‍ത്തുമോ"

"ഞാനിങ്ങനെയെങ്കിലും ജീവിക്കണത് നെനക്കൊട്ടും പിടിക്കണില്ലല്ലേ. രണ്ടുകൊല്ലം മുമ്പ് നിന്നെക്കൂടെ നിര്‍ത്തിയതിന്റെ ക്ഷീണം മാറിവരുന്നതേയുള്ളു"

"അതു ചേട്ടാ അന്നൊരബദ്ധം പറ്റിയതല്ലേ. ചായ ചൂടില്ലെന്നും പറഞ്ഞെന്റെ തന്തക്കു വിളിച്ചാ ഞാന്‍ പിന്നെന്തോ ചെയ്യണം. എനിക്കു ദേക്ഷ്യം വന്നപ്പം ഞാനവന്റെ ചെപ്പക്കൊന്നു കൊടുത്തു. അതിനവന്‍ ആളിനെകൂട്ടി വന്ന്‍ കടതല്ലിപ്പൊളിച്ചതും ചേട്ടനെ തച്ചതും എന്റെ കുറ്റമാണോ.എനിക്കും പൂരെക്കിട്ടിയല്ലോ അന്ന്‍ "

"ഹേയ് നിന്റെ കുറ്റമേയല്ല. എന്റെ മാത്രം കുറ്റമാണ്.പണിയൊന്നുമില്ലാതെ തെണ്ടി നടക്കണകണ്ടപ്പം പിടിച്ചു കടയില്‍ നിര്‍ത്തിയത് എന്റെ തെറ്റു തന്നെയാണു"

"എന്റെ പൊന്നു ചേട്ടാ കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇത്തവണ ഞാന്‍ ഒരു കുഴപ്പവുമൊണ്ടാക്കില്ല. അമ്മച്ചിയാണെ സത്യം.എന്നെക്കൂടി നിര്‍ത്തണം. ഇത്തവണത്തെ കച്ചവടം നമുക്കു പൊടിപൊടിക്കണം".

"ങ..ഹാ നമുക്കാലോചിക്കാം. നീ പോയി ഒരു കൊടം വെള്ളം കോരിക്കൊണ്ടു വാ" ഒരു തടിയന്‍ കുടമെടുത്ത് കുട്ടപ്പന് കൊടുത്തിട്ട് നാണുനായര്‍ അടുപ്പില്‍ നിന്നും എണ്ണപ്പാത്രമിറക്കിവച്ചു.

കുട്ടപ്പനാളു പാവമാണ്. ബന്ധുക്കളായിട്ട് ഒരു അമ്മുമ്മ മാത്രമേയുള്ളു. കയ്യിലിരുപ്പിന്റെ ഗുണംകൊണ്ട് ഇടക്കിടയ്ക്ക് നല്ലത് കിട്ടാറുണ്ട്. നിസ്സാരകാര്യങ്ങള്‍ പോലും കുട്ടപ്പന്റെ മുമ്പിലെത്തിയാല്‍ ഒരു കര്‍ഫ്യൂ പ്രഘ്യാപിക്കുന്ന അളവിലാക്കി മാറ്റാന്‍ വല്ലാത്ത കഴിവാണാശാനു.

ഉത്സവത്തിന് കൊടിയേറിയതോടെ നാണുനായരുടെ ടീ സ്റ്റാളില്‍ തിരക്കു കൂടി. ചായകൊടുക്കുവാനും എണ്ണപ്പലഹാരങ്ങളുണ്ടാക്കുന്നതിനും പൈസ മേടിക്കുന്നതിനും എല്ലാം സമയം കിട്ടാതായതോടെ നായര്‍ എന്തെങ്കിലും വരട്ടെ എന്നുകരുതി കുട്ടപ്പനെ തന്റെ അസ്സിസ്റ്റന്റായി നിയമിച്ചു. പണ്ടുകിട്ടിയതിന്റെ വേദന ഇപ്പോഴും മാറാത്തതുകൊണ്ട് നിയമനത്തിനുമുമ്പു തന്നെ കുട്ടപ്പനായി ഒണ്‍ അവര്‍ ക്ലാസ്സെടുത്തിരുന്നു നാണുനായര്‍. ആശാന്റെ വാക്കുകള്‍ ശിരസ്സാ വഹിച്ച അരുമശിഷ്യന്‍ പറന്നു പറന്നു പണിയെടുത്തുകൊണ്ടിരുന്നു.

"സുമതിയേ നാളെമൊതല്‍ ഒരു രണ്ടുലിറ്റര്‍ പാലുകൂടി വേണ്ടിവരും കേട്ടോ" വൈകിട്ട് പാലുമായി പാല്‍ക്കാരി സുമതി വന്നപ്പോ നാണുനായര്‍ പറഞ്ഞു.

"എന്റെ നാണ്വേട്ടാ കറവ കൊറവാണു.ഇതു തന്നെ പാടാണ്.അതോണ്ട് സൊസൈറ്റീന്ന്‍ മേടിക്കണം". മേത്തിട്ടിരുന്ന തോര്‍ത്തെടുത്ത് മുഖത്തെ വിയര്‍പ്പുതൊടച്ചുകൊണ്ട് സുമതി പറഞ്ഞു.

"എന്താ സുമതി അതിനെടയ്ക്കു നിന്റെ കറവ വറ്റിയോ" കയ്യിലിരുന്ന ചായഗ്ലാസ്സ് ചുണ്ടോടു ചേര്‍ത്തുകൊണ്ട് സുമതിയെതന്നെ നോക്കിക്കൊണ്ട് കുട്ടപ്പന്‍ ചോദിച്ചു.

"ത്..ഫാ നാറീ..."

സുമതിയുടെ ആട്ടില്‍ ആ കടമുഴുവന്‍ തകര്‍ന്നുവീണതായി നാണുനായര്‍ക്കു തോന്നി. കുട്ടപ്പന്റെ കയ്യിലിരുന്ന ഗ്ലാസ്സും ചായയും തറയില്‍ വീണു തവിടുപൊടിയായി.

ചവിട്ടിക്കുലുക്കി സുമതി നടന്നുപോയപ്പോള്‍ നാണുനായര്‍ കുട്ടപ്പനെ അതിരൂക്ഷമായൊന്നു നോക്കി. ആ നോട്ടം നേരിടാനാവാതെ കുട്ടപ്പന്‍ കുനിഞ്ഞ് തറയില്‍ ചിതറിക്കിടന്ന ഗ്ലാസ്സ് കഷണങ്ങള്‍ കടലാസില്‍ പെറുക്കിയെടുത്തു.

ഉത്സവം കൊഴുക്കുകയായിരുന്നു. ഇതിനിടക്കു ഉത്സവകമ്മിറ്റിപ്രസിഡന്റ് കുറുപ്പും കുമാരന്നായരും തമ്മില്‍ ചില്ലറ വാഗ്വാദങ്ങളൊക്കെയുണ്ടായി. ഭൂരിപക്ഷപിന്തുണയുള്ള കുറുപ്പിനെ നേരിട്ടൊന്നും ചെയ്യാന്‍ പറ്റില്ലെന്നറിയാമായിരുന്ന കുമാരന്നായര്‍ ഉത്സവം തീരുന്നതിനിടയ്ക്കു ഒരു പണി കൊടുപ്പിക്കുന്നതിനായി ഒന്നുരണ്ടുപേരെ രഹസ്യമായി എടപാടു ചെയ്തു. ഫേമസ് കൊട്ടേഷന്‍ താരങ്ങളായ കവടി സുജി, എരപ്പന്‍ പ്രകാശന്‍ എന്നിവര്‍ സസന്തോഷം ആ കൊട്ടേഷനേറ്റെടുത്തു.

"കൂടുതലൊന്നും ചെയ്യണ്ട. മറ്റന്നാള്‍ തീരുവടിയാണ്. എഴുന്നള്ളത്തും മറ്റും അമ്പലത്തില്‍ കേറുന്ന സമയത്ത് നിങ്ങളതൊന്നു കലക്കണം. അത്രേയുള്ളു.കുറുപ്പിന്റെ അഹങ്കാരം അതോടെ തീര്‍ന്നുകൊള്ളും. എനിക്കതു മതി. പിന്നൊരു കാര്യം ഞാനാണിതു ചെയ്യിപ്പിച്ചതെന്നു ഒരു ഈച്ചക്കുഞ്ഞുപോലുമറിയരുതു." മടിയില്‍ നിന്നും ഒരു കെട്ടു നോട്ടെടുത്ത് നീട്ടിക്കൊണ്ട് കുമാരന്നായര്‍ പ്രകാശനെ നോക്കി.

"നിങ്ങ ധൈര്യമായി പ്പോവീന്‍. ഇതു ഞങ്ങളേറ്റു". പണം വാങ്ങി മടിയില്‍ വച്ചിട്ട് പ്രകാശന്‍ മറുകയ്യിലിരുന്ന കത്തികൊണ്ട് മുഖമൊന്നു ചൊറിഞ്ഞു.


"എടാ കുട്ടപ്പാ നീ പെണ്ണുങ്ങളേം വായിനോക്കി നിക്കാതെ വല്ലതും ചെയ്യടാ".

കടയിലെ തിരക്കില്‍ പരവേശപ്പെട്ടു നാണു നായര്‍ കുട്ടപ്പനോടായി പറഞ്ഞു. സമയം സന്ധ്യയാവാറായി. താലപ്പൊലിയേന്തിയ ബാലികമാരും അവരുടെ കൂടെയുള്ള അംഗനമാരും പിന്നെ ചെണ്ടമേളവും തെയ്യവും ആനയും എല്ലാമായി എഴുന്നള്ളത്ത് അമ്പലത്തിനു മുമ്പിലെത്താറായി. എല്ലാത്തിന്റേയും മുമ്പന്തിയില്‍ തന്നെ പ്രസിഡന്റ് കുറുപ്പും പരിവാരങ്ങളും ഉണ്ടായിരുന്നു. അല്‍പ്പം അകലെയായി മാറി നിന്ന കുമാരന്നായര്‍ ചുറ്റുപാടുമൊന്നു വീക്ഷിച്ചു.‍ നാണുനായരുടെ ചായക്കടയുടെ കോലായില്‍ നിക്കുന്ന സുജിയേയും പ്രകാശനേയും കണ്ട കുമാരന്നായര്‍ കണ്ണുകൊണ്ടവരോടു കാര്യമന്യോഷിച്ചു. പ്രകാശന്‍ തന്റെ കയ്യില്‍ ഭദ്രമായി പൊതിഞ്ഞുവച്ചിരുന്ന നാടന്‍ ബോംബ് നായരെക്കാട്ടി എല്ലാം ശരിയാ​ണെന്ന ഭാവത്തില്‍ കണ്ണടച്ചുകാട്ടി. നായര്‍ കുറച്ചുകൂടി ഒതുങ്ങിനിന്നു. താലപ്പൊലിയുടെ കൂടെ വരുന്ന തന്റെ ലവര്‍ രമയെക്കണ്ടതും കുട്ടപ്പന്റെ മനസ്സില്‍ നൂറു കതിനകള്‍ ഒരുമിച്ചു പൊട്ടി. തന്നെ തിരയുന്ന അവളുടെ മിഴികളുമായി കുട്ടപ്പന്റെ കണ്ണുകള്‍ കൂട്ടിയിടിച്ചു. ആവേശം മൂത്ത കുട്ടപ്പന്‍ മുന്നോട്ടൊന്നാഞ്ഞതും തറയില്‍ കിടന്ന പഴത്തൊലിയില്‍ തെന്നി കയ്യിലിരുന്ന ചൂടു ചായ മുപില്‍ നിന്ന പ്രാകാശന്റെ പുറത്തേയ്ക്കു മറിഞ്ഞതും ഒരുമിച്ചായിരുന്നു. ചൂടുചായ പുറത്തുവീണ പ്രകാശന്‍ അലറിക്കൊണ്ട് ഒന്നു കുതിച്ചുപൊങ്ങി. കയ്യിലിരുന്ന പൊതി എവിടേയ്ക്കോ തെറിച്ചു. ചെണ്ടമേളത്തിന്റെ ബഹളത്തിലും ആര്‍പ്പുവിളിയിലും ഇതൊന്നുമറിയാതെ എഴുന്നള്ളത്ത് മുഞ്ഞോട്ടു നീങ്ങി. പെട്ടന്നാണതുണ്ടായത്. ആ പ്രദേശം മുഴുവന്‍ കിടുങ്ങിവിറക്കുന്നതരത്തില്‍ ഒരു ഒച്ചയോടെ നാണുനായരുടെ ചായക്കടയുടെ ഒരു ഭാഗം ആകാശത്തേക്കുയര്‍ന്നു ചിതറി.ആ ഭാഗം മുഴുവന്‍ പുകകൊണ്ടു മൂടി. ആകെ അന്തം വിട്ട ആള്‍ക്കാര്‍ നാലുപാടും ഓടി. പരക്കം പാഞ്ഞ ആനയുടെ പുറത്തുനിന്നും വീഴാതിരിക്കുവന്‍ പോറ്റി കിണഞ്ഞുശ്രമിക്കുന്നുണ്ടായിരുന്നു. കുറച്ചുസമയത്തിനകം പുകയെല്ലാമടങ്ങുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുകയും ചെയ്തപ്പോള്‍.....

പ്രകാശന്റെ കയ്യില്‍ നിന്നും തെറിച്ചുപോയ നാടന്‍ബോംബ് നാണുനായരുടെ സ്റ്റൊവ്വിനടുത്തായി വീണതും അല്‍പ്പസമയത്തിനകം അതതിന്റെ തനിക്കൊണം കാണിച്ചതും മൂലം ചായക്കടയുടെ ചെറിയൊരവശിഷ്ടം ബാക്കിയുണ്ടായിരുന്നു. തിരിച്ചറിയാന്‍ വയ്യാത്തവിധം രൂപം മാറിപ്പോയ നാണുനായര്‍, കുട്ടപ്പന്‍, പ്രകാശന്‍ എന്നീ മാന്യമഹാജനങ്ങളേയും വഹിച്ചുകൊണ്ടുള്ള വാഹനം ആശുപത്രിയിലേയ്ക്കു കുതിക്കുകയായിരുന്നു.ആന ഇടഞ്ഞപ്പോള്‍ പലവഴിക്കോടിയവകയില്‍ കല്ലുവെട്ടുകുഴിയില്‍ വീണു കാലൊടിഞ്ഞ കുമാരന്നായരുടെ‍ ബോധം അപ്പോഴും വന്നിരുന്നില്ല. കടയുടെ സൈഡില്‍ നിന്ന കവടി സുജി ഓടിയവഴിയില്‍ പുല്ലുകള്‍ മുളച്ചുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. പലവഴിക്കോടിയ ചെണ്ടക്കാരും തെയ്യക്കാരും വഴിയറിയാതെ ഇരുട്ടത്ത് ചുറ്റിക്കളിക്കുന്നുണ്ടായിരുന്നു.

ആകെക്കൂടി നോക്കിയാല്‍ ഉത്സവസമാപനം കൊളത്തില്‍ വീണു കൊളമായതുപോലെയായി എന്നു പറഞ്ഞാല്‍ മതിയല്ലോ.

5 comments:

  1. ഹെഹെഹെ..പാവം കുട്ടപ്പനു കണ്ടക ശനിയാ...ഹെഹെഹെ

    ReplyDelete
  2. ഇനിയും ഉത്സവം വരും അന്നും നമുക്ക് കാണണം

    ReplyDelete
  3. ഇനിയും എഴുതൂ.. നന്നായിട്ടുണ്ട്

    ReplyDelete