Monday, June 7, 2010

പ്രണയമൊരു തീനാളം

എല്ലാ ദിവസത്തേയുംപോലെ അന്നുവൈകുന്നേരവും തോട്ടിനുകുറുകേയുള്ള സ്ലാബിലിരുന്നു അമ്പലത്തിലേക്കു പോകുന്ന തരുണികളേയും ചേച്ചിമാരെയും വായിനോക്കിക്കൊണ്ടിരിക്കുകയായിരുന്നു അനിയും അരുണും ബിജുവും സുരേഷും അജിയും രാജുവും വിനോദും പിന്നെ സത്ഗുണസമ്പന്നനായ ഞാനുമടങ്ങുന്ന സംഘം. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു പതിനാറിനും പതിനെട്ടിനുമിടയ്ക്ക് പ്രായമാണ്. തലതെറിച്ച പ്രായമെന്ന്‍ കാരണവന്മാര്‍ പറയുന്ന അതേ പ്രായം. നാട്ടിലുള്ള ഏതു കാര്യത്തിനും അതു കല്യാണമായാലും മരണമായാലും പാലുകാച്ചലായാലും ആശുപത്രിക്കേസായാലും കുളിയടിയന്തിരമായാലും ആദ്യാവസാനം മുമ്പില്‍ നില്‍ക്കുന്നതുകൊണ്ട് നാട്ടുകാര്‍ക്ക് പൊതുവേ ഞങ്ങളോട് ഒരിഷ്ടമൊക്കെയുണ്ടായിരുന്നു.ആ ഇഷ്ടം കളഞ്ഞുകുളിക്കുന്ന ഒരു കാര്യത്തിനും ഞങ്ങള്‍ പരസ്യമായി മുതിരുകയുമില്ലായിരുന്നു. ഗ്രാമത്തിലെ നല്ലപിള്ളേര്‍‍ എന്ന ഗ്രേഡ് കിട്ടിയിട്ടുള്ള ഞങ്ങളുടെ ടീമില്‍ ബിജുവിനു മാത്രമാണു സ്വന്തമായി ഒരു പ്രണയമുള്ളത്. അവന്‍ ഈ വിവരം ആദ്യമായി ഞങ്ങളോട് പറഞ്ഞപ്പൊള്‍ ഞങ്ങളവനെ അല്‍പ്പവും വിശ്വസിച്ചില്ല. ചാക്കിറക്കുന്നു(നുണപറയുന്നതിനു ഞങ്ങള്‍ക്കിടയിലുള്ള പറച്ചില്‍) എന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ചില ചരിത്രപരമായ തെളിവുകള്‍ ബിജു ഹാജരാക്കിയപ്പോള്‍ ഞങ്ങള്‍ക്കു അവനെ വിശ്വസിക്കേണ്ടി വന്നു. അവന്റെ കാമുകിയുടെ പേര് കേട്ടപ്പോള്‍ സത്യത്തിലെന്റെ ചങ്കുതകര്‍ന്നുപോയി . ഞാന്‍ എത്രയോ പ്രാവശ്യം മധുരമൂറുന്ന നോട്ടത്താല്‍ എന്റെ ഇഷ്ടമറിയിച്ചിട്ടും അവള്‍ ഒന്നു പുഞ്ചിരിക്കുക പോലും ചെയ്യാതെ മുഖം വക്രിച്ചു നടന്നതിന്റെ കാരണം അപ്പോഴാണെനിക്കു മനസ്സിലായത്. നഷ്ടബോധത്താല്‍ തലകുനിച്ചിരുന്ന എന്നെ ആശ്വസിപ്പിച്ച രാജുവിനെ നോക്കിയപ്പോള്‍ എനിക്കു മനസ്സിലായി ഞാന്‍ മാത്രമല്ല രക്തസാക്ഷിയായതെന്ന്‍. അവള്‍ക്ക് കൊടുക്കുവാനായെഴുതിയുണ്ടാക്കിയ പ്രണയലേഖനം എന്റെ കൈയില്‍ തന്നിട്ട് "പ്ലീസ്സളിയാ മറ്റൊരു മാര്‍ഗ്ഗവുമില്ലാഞ്ഞിട്ടാണ് നീയിതൊന്നവള്‍ക്കു കൊടുക്കണമെന്നു" ബിജു പറഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്താലെന്തെന്നുപോലും ഞാനാലോചിച്ചതാണ്. ഒരു നഷ്ടകാമുകന്റെ വെട്ടിപ്പൊളര്‍ന്ന ഹൃദയവേദന കാണാത്ത കശ്മലന്‍. ആ പെണ്‍കുട്ടിയുടെ വീട് എന്റെ രണ്ട് വീടുകള്‍ക്ക് അപ്പുറമായിരുന്നു. ചിലപ്പോഴൊക്കെ എന്റെ വീട്ടില്‍ വരാറുമുണ്ട്. അതുകൊണ്ടാണ് കത്ത് അവള്‍ക്ക് കൊടുക്കുവാന്‍ ബിജു എന്നെ ഹംസമാക്കിയത്. എന്തായാലും എന്റെ കൂട്ടുകാരനുവേണ്ടി ആ ത്യാഗം ഞാനേറ്റെടുത്തു.  പിന്നെ എത്രയോതവണ കണ്ണീച്ചോരയില്ലാതെ അവന്‍ എന്നെക്കൊണ്ടാ ക്രൂരത ചെയ്യിച്ചിരിക്കുന്നു. എല്ലാം കൂട്ടുകാരന്റെ പ്രണയത്തിനുവേണ്ടിയാണല്ലോ എന്നോര്‍ത്ത് ഞാനങ്ങ് ക്ഷമിച്ചു.

പതിവുപോലെ അവളുമായി അന്നു വാഴത്തൊട്ടത്തില്‍വച്ചു കാലത്തു സംസാരിച്ചതും കത്തുകൊടുത്തപ്പോള്‍ അവളുടെ കൈവിരലില്‍ തൊട്ടതുമെല്ലാം ബിജു പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിവരിക്കുന്നതു കേട്ടിരുന്നപ്പോള്‍ സത്യത്തില്‍ എനിക്കും രോമാഞ്ചമുണ്ടായി. അല്ലെങ്കിലും പ്രണയം കേള്‍ക്കുന്നതൊരു സുഖമുള്ള കാര്യമാണല്ലോ. അമ്പലത്തില്‍വച്ച് കാണാമെന്നവള്‍ പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞ് ബിജു എഴുന്നേറ്റുപോയപ്പോള്‍ ഞങ്ങള്‍ ചര്‍ച്ച തുടര്‍ന്നു. പെണ്മണികള്‍ തന്നെയാണ് വിഷയം. ഞാന്‍ ചില ദിവാസ്വപ്നങ്ങളുമായി ഇലക്റ്റ്രിക് പോസ്റ്റില്‍ ചാരിയിരുന്നു.  എന്തുകൊണ്ടാവും ഒരു പെങ്കൊച്ചും എന്നെയൊന്നു നോക്കുകപോലും ചെയ്യാത്തത്? ഗ്രാമത്തിലാണേല്‍ ഒരുപാട് പെമ്പിള്ളാരുണ്ട്. നല്ല സുന്ദരിക്കുട്ടികള്‍. എനിക്കാണേല്‍ നല്ല സൌന്ദര്യമില്ലേ, നന്നായി പഠിക്കില്ലേ, സത്സ്വഭാവിയല്ലേ? എന്നിട്ടും ഇവളുമാരൊന്നും നമ്മളെ മൈന്‍ഡ് ചെയ്യാത്തതെന്തുകൊണ്ടായിരിക്കും?. നിരാശനിറഞ്ഞ മനസ്സുമായി ദൂരക്കാഴ്ചകളില്‍ മുങ്ങിയിരുന്ന ഞാന്‍ പെട്ടൊന്നൊരു കാഴ്ച കണ്ടു. നീണ്ടുനിവര്‍ന്നുകിടക്കുന്ന വയലേലയുടെ നടുവിലൂടെ ഒന്നു രണ്ട് സുന്ദരിമാര്‍ വരുന്നു. അമ്പലത്തില്‍ പോകാനായുള്ള വരവാണ്. അവര്‍ അടുത്തേയ്ക്കെത്തിയപ്പോള്‍ സത്യത്തില്‍ ഞാന്‍ അമ്പരന്നുപോയി. ഇത്രയും സുന്ദരിയായ ഒരു കൊച്ച് ഈ നാട്ടിലുണ്ടായിരുന്നോ. അന്തം വിട്ട് വായും പൊളിച്ചിരിക്കുന്ന ഞങ്ങളെ നോക്കിച്ചിരിച്ചുകൊണ്ട് അവളും കൂടെയുള്ള രണ്ടുകുട്ടികളും കൂടി ഞങ്ങളെക്കടന്നുപോയി. കൂടെയുള്ള കുട്ടികളിലൊരാള്‍ പ്രഭാകരന്‍ മാമന്റെ ചെറുകുട്ടിയാണ്. ഇടയ്ക്ക് അവളൊന്നു തിരിഞ്ഞ് നോക്കിയിട്ട് തന്റെ നീണ്ട തലമുടി ഒന്നു വിടര്‍ത്തിയിട്ടിട്ട് അമ്പലത്തിലേയ്ക്കുള്ള നടവഴിയിലേയ്ക്കു കയറിയപ്പോള്‍ ഞാന്‍ പിടഞ്ഞെഴുന്നേറ്റു. കൂടെ മറ്റുള്ളവരും. ധൃതിയില്‍ അമ്പലത്തിലെത്തി ഞങ്ങളും ഉള്ളില്‍ കടന്നു. അതാ അവള്‍ മിഴികളടച്ചു ശ്രീകോവിലിനുമുമ്പില്‍ നില്‍പ്പുണ്ട്. ആ മുഖത്തേയ്ക്കു തന്നെ സൂക്ഷിച്ചുനോക്കുന്തോറും മനസ്സു പിടയുന്നതറിയുന്നുണ്ടായിരുന്നു. തൊഴുതുകഴിഞ്ഞവള്‍ പുറത്തേയ്ക്കിറങ്ങുമ്പോള്‍ ഞങ്ങള്‍ നിന്ന ഭാഗത്തേയ്ക്ക് മിഴിയെറിഞ്ഞു. ഹൊ..ഇങ്ങനേയുമുണ്ടോ ഒരു നോട്ടം.

അന്നുരാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവളുടെ മനോഹരരൂപം എന്റെ ഉറക്കത്തെ ആട്ടിയോടിച്ചുകൊണ്ടിരുന്നു. നാളെത്തന്നെ അവളെക്കുറിച്ചുള്ള ഡീറ്റൈല്‍സ് തപ്പണം എന്നു മനസ്സിലുറപ്പിച്ചുകൊണ്ട് കണ്ണുകള്‍ ഇറുക്കെയടച്ചു കിടന്ന ഞാന്‍ പിറ്റേന്നെഴുന്നേറ്റതു വൈകിയാണു. ചായകുടിച്ചുകൊണ്ടിരുന്നപ്പോഴാണു അമ്മുവും(അനുജത്തി) പ്രഭാകരേട്ടന്റെ ചെറുകുട്ടി‍ സരിതയും ഒരേ ക്ലാസ്സിലാണു പഠിക്കുന്നതെന്ന സത്യം ഞാനോര്‍മ്മിച്ചതു. തലേന്ന്‍ അച്ഛന്‍ അവള്‍ക്കായി മേടിച്ചുകൊണ്ടുവന്ന കാഡ്ബറി ചോക്ലേറ്റ് പകുതി പിടിച്ചുമേടിച്ചു തിന്നതുമൂലം അമ്മു എന്നോട് പിണക്കത്തിലുമാണ്. എന്തായാലും അവളെ സോപ്പിട്ട് അവളെക്കൊണ്ട് സരിതയില്‍നിന്നു ആ പെങ്കൊച്ചിനെക്കുറിച്ചുള്ള വിവരം അറിയാം. അതിനു ഞാന്‍ അമ്മുവിനെ സന്തോഷിപ്പിച്ചേ പറ്റൂ. പിടഞ്ഞെഴുന്നേറ്റ ഞാന്‍ മുഖമൊന്നുകഴുകിയെന്നു വരുത്തിയിട്ട് ജംഗ്ഷനിലെ ശശിയണ്ണന്റെ കടയില്‍പ്പോയി ഒരു കാഡ്ബറിയും ഒരു മഞ്ചും മേടിച്ചുകൊണ്ടുവന്നു. അമ്മുവിനെ അടുത്തുവിളിച്ച് ആ ചോക്ലേറ്റുകള്‍ അവള്‍ക്കുനേരെ നീട്ടുമ്പോള്‍ അവളാദ്യമൊന്നു മടിച്ചെങ്കിലും പിന്നെ കൈപ്പറ്റിയിട്ട് തൊലിപൊളിച്ചു കറുമുറെ മഞ്ചു തിന്നുന്നതുകണ്ട് വായില്‍ വെള്ളമൂറിയെങ്കിലും ഞാന്‍ വെറുതേ നോക്കിയിരുന്നു‍. മഞ്ചുതിന്നുതീര്‍ത്തിട്ട് കാഡ്ബറിയെടുക്കാന്‍ തുനിഞ്ഞ അവളൊട് മയത്തില്‍ ഞാന്‍ കാര്യമവതരിപ്പിച്ചപ്പോള്‍‍ പുരികക്കൊടികള്‍ വില്ലുപോലെവളച്ചുകൊണ്ട് അവള്‍ എന്നെയൊന്നു നോക്കിയിട്ട് എന്റെ മുറിയില്‍നിന്നവള്‍ ഇറങ്ങിപ്പോയി. എന്റെ ഭഗവാനേ ഒരു നാലാം ക്ലാസ്സുകാരിക്ക് ഇത്രയ്ക്കു രൂക്ഷമായി അതും സ്വന്തം ചേട്ടനെ നോക്കാനാകുമോ?. അഹങ്കാരി. എന്റെ കാഡ്ബറിയും മഞ്ചും തിന്നിട്ട് ഒരു കൂസലുമില്ലാതെ അവള്‍ ഇറങ്ങിപ്പോപോയപോക്കുകണ്ട് എനിക്കു ദേക്ഷ്യമടക്കാനായില്ല. ഇനിയെന്തുചെയ്യാനാണ്.

വൈകിട്ട് ക്ലാസ്സുകഴിഞ്ഞ് വന്നപ്പോള്‍ അമ്മു ഗൌരവത്തില്‍ എന്നെയൊന്നു നോക്കി. ഞാന്‍ അതു നേരിടാനാകാതെ എന്റെ മുറിയില്‍ക്കയറി റ്റേപ്പ് റിക്കോര്‍ഡറില്‍ ഒരു ശോകഗാനവും വച്ച് കട്ടിലില്‍ മലര്‍ന്നുകിടന്നു. കുറച്ചുകഴിഞ്ഞ് റൂമിലേക്ക് വന്ന അവള്‍ ഒരു രണ്ടു കാഡ്ബറീസ്കൂടി മേടിച്ചുകൊടുത്താല്‍ ഡീറ്റൈല്‍സ് പറഞ്ഞുതരാമെന്ന്‍ ഇടുപ്പില്‍ കൈകുത്തിക്കൊണ്ട് ഒരു പ്രത്യേകപോസില്‍ പറഞ്ഞതു കേട്ടപ്പോള്‍ ശശിയണ്ണന്റെ കടയിലേയ്ക്കൊരോട്ടമായിരുന്നു. ഇന്നലക്കണ്ട സുന്ദരിയുടെ പേര് നിരുപമ എന്നാണ്. പ്രഭാകരന്‍ മാമന്റെ ഇളയ സഹോദരിയായ ദേവകിചേച്ചിയുടെ മകളാണവള്‍. അവര്‍ അങ്ങ് ആലപ്പുഴയിലാണു താമസം. ബാങ്കുദ്യോഗസ്ഥയായ ദേവകിചേച്ചിക്ക് ബോംബേ ഹെഡ് ഓഫീസിലേക്ക് സ്ഥലം മാറ്റം കിട്ടിയതുകൊണ്ട്  ‍നിരുപമ ഇക്കൊല്ലം ഇനി താമസിച്ചുപഠിക്കുന്നത് ഇവിടെയായിരിക്കും എന്നും കേട്ടപ്പോള്‍ അമ്മുവിനെ പൊക്കിയെടുത്തു കറക്കിയശേഷം ഉമ്മകള്‍ കൊണ്ടു മൂടി. രണ്ടു കാഡ്ബറീസും ഒരല്‍പ്പം പോലുമെനിക്കു തരാതെ അവള്‍ എന്റെ മുന്നില്വച്ചുതന്നെ കറുമുറാ തിന്നു.

അന്നു വൈകുന്നേരം സ്ലാബിലിരിക്കുമ്പോള്‍ നിരുപമ ഇന്നു അമ്പലത്തില്‍ വരണമേയെന്നു എന്റെ മനസ്സ് ശിവനോടു പ്രാര്‍ത്ഥിക്കുകയായിരുന്നു. എല്ലാ കശ്മലമ്മാരും അണിഞ്ഞൊരുങ്ങി ഇരിക്കുകയാണ്. അവളെപ്പറ്റി ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച വിവരങ്ങള്‍ കൂട്ടുകാര്‍ക്കുകൂടി പാസ്സ് ചെയ്തിട്ട് ഞാനും‍ പ്രതീക്ഷാനിര്‍ഭരമായ മിഴികളോടെ കാത്തിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അവളും സരിതയും അമ്പലത്തിലേയ്ക്കു വരുന്നതുകണ്ട ഞാന്‍ സ്ലാബില്‍നിന്നെഴുന്നേറ്റു പോസ്റ്റില്‍ച്ചാരിനിന്നു. മഞ്ഞപട്ടുപാവാടയുടുത്തവള്‍ വയവരമ്പേ നടന്നുപോകുമ്പോള്‍ ഞങ്ങളെയൊന്നുനോക്കി9. അന്നും എന്റെ ഉറക്കം പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഞാന്‍ കഠിനമായ പ്രണയത്തിലേയ്ക്കു കൂപ്പുകുത്തുന്നതായി എനിക്കു മനസ്സിലാവുന്നുണ്ടായിരുന്നു. പക്ഷേ അവളോടൊന്നു സംസാരിക്കുവാന്‍ എന്നെ ഭയം അനുവദിച്ചില്ല. ഞങ്ങളുടെ സായാഹ്നചര്‍ച്ച അവളെക്കുറിച്ചുമാത്രമായി. എന്റെ പ്രാന്തന്‍ പ്രണയം തിരിച്ചറിഞ്ഞ ബിജു രഹസ്യമായി എനിക്കു ചില ഉപദേശങ്ങള്‍ തന്നു. മറ്റുകൂട്ടുകാര്‍ അവളെ വളയ്ക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്നുള്ള മുന്നറിയിപ്പും അവന്‍ തന്നു.

ദിനരാത്രങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു. ഓരോ ദിനംകഴിയുന്തോറും അവളോടുള്ള എന്റെ പ്രണയം ദൃഡമായിക്കൊണ്ടിരുന്നു. ഊണിലും ഉറക്കത്തിലും കനവിലും നിനവിലുമെല്ലാം ആ സുന്ദരരൂപം എന്നെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു. പലപ്പോഴും അവളോടൊന്നു മിണ്ടുവാന്‍ ശ്രമിച്ചുനോക്കിയെങ്കിലും അവളടുത്തുവരുമ്പോള്‍ ഗ്യാസ്സുപോയ ബലൂണ്‍ കണക്കെയാവുമായിരുന്നു ഞാന്‍. അമ്പലത്തില്‍ വരുന്ന ദിവസങ്ങളില്‍ ഞാന്‍ കൂട്ടുകാരോടൊപ്പം ദൂരെമാറി കൊതിയോടെ അവളെ നോക്കിനില്‍ക്കും. അവള്‍ ഇടക്കിടയ്ക്കു ഞങ്ങള്‍ നില്‍ക്കുന്ന ഭാഗത്തെയ്ക്കു നോക്കി മധുരതരമായ പുഞ്ചിരിക്കാറുണ്ടായിരുന്നു. ദിവസങ്ങളും ആഴ്ചകളും കടന്നുപൊയ്ക്കൊണ്ടിരുന്നു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഒരു ദുഃഖവെള്ളിയാഴ്ച. വൈകുന്നേരം ഞങ്ങളുടെ പതിവുസ്ഥലത്തിരിക്കുമ്പോള്‍ രാജുവാണ് ആ ബോംബ് പൊട്ടിച്ചത്. അരുണിനും ഒരു പ്രണയം സെറ്റായിരിക്കുന്നു. ആ വാര്‍ത്ത ശരിക്കുമെന്നെ ഞെട്ടിച്ചു. ഞങ്ങളുടെ കൂട്ടത്തില്‍ അല്‍പ്പം നാണം കുണുങ്ങിയായിട്ടുള്ള അവന് വരെ ലൈനായിരിക്കുന്നു. ഞാന്‍ അസൂയയോടെ അവനെ നോക്കി. ഞങ്ങള്‍ക്ക് വിശ്വാസമാകാനായി നാളെ വൈകുന്നേരം അമ്പലത്തില്‍ വച്ച് അവളെ കാണിച്ചുതരാമെന്നും അവള്‍ നല്‍കുന്ന പ്രണയലേഖനം ഞങ്ങള്‍ക്ക് ആദ്യം വായിക്കാന്‍ നല്‍കാമെന്നും അവന്‍ പറഞ്ഞതുകേട്ടപ്പോള്‍ അവനോടുള്ള അസൂയ ഇരട്ടിച്ചു. പിറ്റേന്നു കാലത്ത് ഞാന്‍ അച്ഛമ്മവീട്ടില്‍ പോയിട്ട് തിരിച്ചുവരുവാന്‍ ഒരല്‍പ്പം താമസിച്ചു. വീട്ടില്‍ വന്നപാടേ ഒന്നു കുളിച്ചെന്നുവരുത്തി അമ്പലത്തിലേയ്ക്കു പാഞ്ഞു. നിരുപമ പോയോ ആവോ. മാത്രമല്ല അരുണിന്റെ ചുള്ളത്തിയെ ഒന്നു കാണുകയും ചെയ്യണം. അമ്പലമെത്തുന്നതിനു മുമ്പുള്ള വാഴത്തോപ്പിലെത്തിയപ്പോള്‍ ആരൊ പതിയെ സംസാരിക്കുന്നതുകേട്ട് നടത്തത്തിന്റെ സ്പീഡ് ഒന്നു കുറച്ച് ചുറ്റുപാടുമൊന്നു ശ്രദ്ധിച്ചു. പണയില്‍ വാഴകളുടെ മറവില്‍ ആരോ രണ്ടുപേര്‍ സംസാരിച്ചുനില്‍ക്കുന്നുണ്ട്. അടക്കിപ്പിടിച്ചുള്ള ആ ശബ്ദം കേട്ടിട്ട് പരിചയമുള്ളതുപോലെ തോന്നിയതുകൊണ്ട് ഒച്ചയുണ്ടാക്കാതെ ഞാന്‍ അവിടേയ്ക്കു ചെന്നു. അവിടെനിന്നു ഹൃദയം കൈമാറുന്ന ആ യുവമിഥുനങ്ങളെക്കണ്ട എന്റെ തലയ്ക്കുള്ളില്‍ ഒരു വെള്ളിടി വെട്ടി. അരുണിനോടു സംസാരിച്ചുകൊണ്ടുനില്‍ക്കുന്ന ആ പെണ്‍കുട്ടിയെ കാണുന്തോറും എന്റെ ശരീരം തളര്‍ന്നുകൊണ്ടിരുന്നു. വീഴാതിരിക്കുവാനായി ഞാന്‍ അടുത്തുകണ്ട ഒരു വാഴയില്‍ മുറുക്കെപ്പിടിച്ചു. പിന്നെ മെല്ലെ‍ അമ്പലത്തിലേയ്ക്കു നടന്നു.

എന്നെക്കണ്ടതും അജിയും വിനോദും കൂടി എന്റെയടുത്തേയ്ക്കുവന്നു.

"അളിയാ അരുണിന്റെ കാമുകി ആരാണെന്നറിയാമോ?".

വിനോദിന്റെ ആ ചോദ്യം കേട്ടില്ലെന്നു നടിച്ചു ഞാന്‍ പടിക്കെട്ടിലിരുന്നു. എന്റെയുള്ളില്‍ പടുത്തുയര്‍ത്തിയിരുന്ന താജ്മഹല്‍ തകര്‍ന്നുതരിപ്പണമാവുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. പിന്നെ കുറച്ചുദിവസത്തേയ്ക്കു ഞാന്‍ അമ്പലത്തിലേക്കിറങ്ങിയതേയില്ല. റ്റേപ്പ് റിക്കാര്‍ഡറില്‍ സുമംഗലീ നീ ഓര്‍മ്മിക്കുമോ എന്ന പാട്ട് തേഞ്ഞുതീര്‍ന്നുകൊണ്ടിരുന്നു. ഇനി ജീവിതത്തിലൊരു പെണ്ണിനേയും പ്രേമിക്കത്തില്ല എന്ന ഉഗ്രശപഥമെടുത്തുകൊണ്ട് ഞാന്‍ കട്ടിലില്‍ വിറങ്ങലിച്ചുകിടന്നു. പിന്നെ അങ്ങുറങ്ങി. പക്ഷേ ആ ശപഥം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയോന്നു ചോദിച്ചാല്‍....................?

ശ്രീ

8 comments:

  1. ഓരോ പ്രണയവും പൊളിഞ്ഞടുങ്ങുമ്പോള്‍ ഞാന്‍ ശപഥമെടുക്കാറുണ്ടായിരുന്നു. സരിത, ബിനി,സിന്ധു, ഷിജികുമാരി, സോളി, നിരുപമ, ഗായത്രി, മിനി എത്രയെത്ര ദുഷ്ടകള്‍ എന്നെ വഞ്ചിച്ചിരിക്കുന്നു. പക്ഷേ ഞാന്‍ തളര്‍ന്നില്ല. ഓരോ പരാജയത്തിലും തളരാതെ ഒരു നല്ല ദിവസത്തിനായി കാത്തിരിക്കുന്നു.പറയാമ്പറ്റൂല്ലല്ലോ ചെലപ്പോള്‍ ബിരിയാണി കൊടുക്കുന്നെങ്കിലോ.

    ReplyDelete
  2. തളരരുത് ശ്രീക്കുട്ടാ... തളരരുത്...

    തീര്‍ച്ചയായും ഒരു ദിവസം നിനക്കും കിട്ടും.....
    ബിരിയാണി.

    ReplyDelete
  3. അങ്ങിനെയൊന്നും തളരില്ല പുള്ളേ. നമ്മളിതെത്ര കണ്ടതാ. അഹാ കളി നമ്മളോടാ ഹല്ല പിന്നെ.

    വായനയ്ക്കും അഭിപ്രായത്തിനും നന്ദി നൌഷു

    ReplyDelete
  4. അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയോന്നു ചോദിച്ചാല്‍....................?

    ഊവ്വാ...അത് കുറെ പ്രാവര്‍ത്തികമായത് തന്നെ ....!!!!!

    ReplyDelete
  5. ബിരിയാണി വേഗം കിട്ടട്ടേ....

    ReplyDelete
  6. സോളിയെ എനിക്കറിയാം ബാക്കിയുള്ളവര്‍ ആരെടെ???????????????
    അപ്പോള്‍ നിനക്ക് ഇതുവരെയും ബിരിയാണി കിട്ടിയില്ലേ ????????????????

    ReplyDelete
  7. ഒറ്റയാനേ ഞാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ കാറ്റിന്റെ ഗതി ശരിയായ ദിശയിലല്ല

    നിലീനം നന്ദുയുണ്ടിട്ടാ

    സുഷാദേ.............

    നീ എന്നെ മാനം കെടുത്താനാണു ഭാവമല്ലേ. എന്തേലും നുണകളെഴുതി ഒരു വഴിക്കാവാന്‍ നോക്കുമ്പം......

    ReplyDelete
  8. You shoud have avoid her name dude (hope u understood)....vere ulla kootharakal onum prasnamallaa....

    Veendum veendum pazhayathilekku pokano mone? Onnumillelum ente chechiyum annanumayirunnallo?

    ReplyDelete