Wednesday, June 9, 2010

ബെഞ്ചമിന്‍ വിളയിലെ യക്ഷി

"എന്റെ പൊന്നു ചന്ദ്രേട്ടാ എന്റെ ജീവിതത്തീ ഞാനിതേപോലെ പേടിച്ചിട്ടില്ല.ഹൊ ഓര്‍ക്കുമ്പം എന്റെ കയ്യുംകാലുമിപ്പോഴും വെറയ്ക്കേണു.ദേ നോക്കിയേ".സുന്ദരന്‍ തന്റെ കൈ നീട്ടി കാണിച്ചു.

"നീ വലിയ യുക്തിവാദിയൊക്കെയായിരുന്നല്ലോ.പിന്നെന്തുപറ്റി ഇപ്പം പ്രേതവും യക്ഷിയുമൊക്കെയുണ്ടെന്ന്‍ വിശ്വസിക്കുവാന്‍ തൊടങ്ങിയാ".ചായ അവന്റെ നേരെ നീട്ടിക്കൊണ്ട് കുമാരന്‍ ചോദിച്ചു.

"ഇത്രേം നാളില്ലാരുന്നു.കുമാരാ പക്ഷേങ്കി കണ്‍മുമ്പീക്കാണുന്ന സത്യത്തെ എങ്ങിനെ വിശ്വസിക്കാതിരിക്കും".സുന്ദരന്‍ എല്ലാപേരെയുമൊന്നു നോക്കി.

"എന്നാലും ഇന്നത്തെക്കാലത്തും പ്രേതമെന്നൊക്കെപ്പറയുന്ന നിങ്ങളെ സമ്മതിക്കണം". സ്ഥലത്തെ പ്രധാന യുക്തിവാദി സഹദേവന്‍ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് ബീഡിയൊന്നാഞ്ഞുവലിച്ചു.

"അങ്ങനെ ഇല്ലന്നൊന്നും തീര്‍ത്തുപറയണ്ട സഹദേവാ.ഞാനുമിതിലൊന്നും പണ്ട് വിശ്വസിച്ചിരുന്നില്ല. പക്ഷേ കഴിഞ്ഞതിന്റെ മുമ്പത്തെ കൊല്ലത്തെ മുടിയാട്ടം കണ്ടിട്ട് നമ്മുടെ കാവിന്റടുത്തുകൂടി രാത്രി വരുമ്പോ എന്റെ മുമ്പിലായി അങ്ങനെ നിക്കുവാ. തലമുടിയൊക്കെ പിരുത്തിട്ട്. യക്ഷി തന്നെ സംശയമൊന്നും വേണ്ടാ.കാലൊന്നും നെലത്തൊതൊടുന്നുണ്ടായിരുന്നില്ല. മഠത്തിലെ പോറ്റി ജപിച്ചുതന്ന ഏലസ്സില്‍ മുറുക്കെപ്പിടിച്ചോണ്ട് കണ്ണടച്ച് ഭഗോതീന്നൊരു വിളിയാര്‍ന്നു.കൊറച്ചുനേരം കഴിഞ്ഞു കണ്ണു തൊറന്നപ്പം യക്ഷീമില്ല ഒന്നുമില്ല. അതീപിന്നെ ഞാനാവഴി രാത്രി പൊയിട്ടേയില്ല".കണ്ണടച്ചൊന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് നാണു നായര്‍ പറഞ്ഞു.

"പിന്നേ ഒണങ്ങിത്തൊലിഞ്ഞ് ചാവാറായിരിക്കണ നിങ്ങളെപ്പിടിക്കാന്‍ നടക്കേല്ലേ യക്ഷികള്". സഹദേവന്‍ തലകുലുക്കിച്ചിരിച്ചു

"സഹദേവാ കാര്യമെന്തൊക്കെയായാലും ഇന്നലെ ഞാന്‍ അവിടെ പ്രേതത്തെക്കണ്ടു എന്നതു പച്ചപ്പരമാര്‍ത്ഥമാണ്". സുന്ദരന്‍ തുടര്‍ന്നു.
പാതിരാത്രി ഒരു പന്ത്രണ്ടര ഒരു മണിയായിക്കാണും. രാത്രി തിന്ന ചക്കക്കൂട്ടാന്‍ കൊഴപ്പമുണ്ടാക്കിയതുമൂലം ഞാനൊന്നു വെളിക്കിരിക്കാനായി പറമ്പിലേക്കിറങ്ങിയതാ. തണുത്ത കാറ്റേറ്റങ്ങിനെയിരിക്കുമ്പം ഒരലര്‍ച്ചയാണാദ്യം കേട്ടത്. എന്റെ പാതിയുയിരപ്പോഴേ പോയി.മൊത്തം മൂടിപ്പൊതച്ച ഒരു രൂപം.കാലൊന്നും നിലത്തു തൊടുന്നില്ല.പറന്നു വരുവാ ഞാനിരിക്കുന്നിടത്തേയ്ക്കു.പട്ടികളൊക്കെ എന്നാ കൊരയായിരുന്നെന്നോ. ഞാന്‍ ഏതു വഴിയേയാണോടിയതെന്നു എനിക്കും ഭഗവാനും മാത്രമേയറിയൂ. പൊട്ടുഭാഗ്യത്തിനാ ജീവന്‍ തിരിച്ചുകിട്ടിയത്." ആശ്വാസത്തോടെ സുന്ദരന്‍ നെഞ്ചില്‍ കൈവച്ചു.

"എന്നാലും ബെഞ്ചമിന്‍ വിളയില്‍ ഇപ്പോളെവിടുന്നു വന്നു ഈ പ്രേതം".ചന്ദ്രേട്ടന്റെ സംശയം തീരുന്നുണ്ടായിരുന്നില്ല.

"സംശയിക്കാനൊന്നുമില്ല പുള്ളേ.ഇതു വസുമതിയുടെ പ്രേതം തന്നെ.മുന്‍പ് മഠത്തിലെ മഹാദേവന്‍ നമ്പൂരി ബന്ധിച്ചു പാലയില്‍ തറച്ചതാ.എങ്ങിനേയോ വീണ്ടും പൊറത്തിറങ്ങിയെന്നാ തോന്നുന്നത്. ആ വീട്ടിന്റെ പരിസരത്തുള്ളവരിനി കെടന്നൊറങ്ങത്തില്ല." മണിയന്‍ പിള്ള തന്റെ അറിവു തൊറന്നുവിട്ടു.

"എണീറ്റ് പോയീന്‍ മൂപ്പീന്നേ.വസുമതിയുടെ പ്രേതം.പണ്ടെങ്ങാണ്ട് അവിടെ തൂങ്ങിമരിച്ച ഒരുത്തി ഇപ്പം പ്രേതമായി വരാന്‍ പോവേണ്.പ്രാന്ത് അല്ലാതെന്താ".സഹദേവന്‍ ദേക്ഷ്യത്തോടെ പറഞ്ഞുകൊണ്ട് തന്റെ തൂമ്പയുമെടുത്ത് പണിയ്ക്കായി വയലിലേയ്ക്കിറങ്ങി.

"എനിക്കും തോന്നണത് അത് വസുമതി തന്നെയായിരിക്കുമെന്നാ. ഭഗവാനേ ഇനി എന്തൊക്കെ നടക്കുമോയെന്തോ".മിഴികളടച്ച് നാണുനായര്‍ കൈകള്‍ മുകളിലേയ്ക്കുയര്‍ത്തി.

"അവളു തന്നെങ്കി പേടിയ്ക്കണം.ചാവുമ്പം അവളു ആറേഴുമാസം ഗര്‍ഭിണിയല്ലായിരുന്നോ. ഗര്‍ഭിണികളുടെ പ്രേതത്തിന് ശൌര്യം കൂടും".വയസ്സന്‍ മണിയന്‍ പിള്ള മടിക്കുത്തില്‍ നിന്നും ഒരു തിറുപ്പുബീഡിയെടുത്തു ചുണ്ടില്‍ വച്ചു കൊളുത്തി.

"മുമ്പും വെള്ളിയാഴയും മറ്റും അര്‍ദ്ധരാത്രികഴിഞ്ഞാ ബെഞ്ചമിന്‍ വിളയില്‍ നിന്നും ചെല ഒച്ചയുമനക്കവും കരച്ചിലുമൊക്കെ കേള്‍ക്കാറുണ്ടായിരുന്നു. മാത്രമല്ല അതിനു ചുറ്റും നല്ല പാല പൂത്ത മണവും കാണും".മണിയന്‍ പിള്ള പറഞ്ഞുനിര്‍ത്തി.

"ഞാനാണെങ്കി ബെഞ്ചമിന്‍ വിള വഴിയാണ് എളുപ്പത്തിന് വീട്ടീപൊക്കൊണ്ടിരുന്നത്.ഇനി കറങ്ങിച്ചുറ്റി വയലുവാരം പോണോല്ലോ".കുമാരന്‍ ചായ കപ്പിലേയ്ക്കു ഉയര്‍ത്തിയടിച്ചുകൊണ്ട് പറഞ്ഞു".

"ജീവന്‍ വേണോങ്കി വേറേ വഴി നോക്കിക്കോ.ഞാനെന്തായാലും പോറ്റിയെ പോയി ഒന്നു കണ്ട് നല്ല ഒരു തകിടും കൂടും ഉണ്ടാക്കിക്കാന്‍ തീരുമാനിച്ചു" ചായക്കാശെടുത്ത് കുമാരനു നല്‍‍കിയിട്ട് സുന്ദരന്‍ പുറത്തേയ്ക്കിറങ്ങി.

"നല്ലോരു വീടും പറമ്പുമായിരുന്നു. യക്ഷിശല്യമൊള്ളതാണെന്നറിഞ്ഞാ ആരെങ്കിലും മേടിയ്ക്കുമോ അത്. എത്ര നാളോണ്ട് അതൊന്നു വില്‍ക്കാനായി ആ പണിക്കര്‍ നടക്കുന്നു. ഏതാണ്ടെല്ലാമൊന്നൊത്തുവന്നതായിരുന്നു. ഇനിയതു നടന്നതു തന്നെ" ചന്ദ്രേട്ടന്‍ ചായ മുഴുവന്‍ കുടിച്ച് ഗ്ലാസ്സ് മേശമേല്‍ വച്ചു.

കുമാര‍ന്റെ ചായക്കടയില്‍ യക്ഷിപുരാണം ചര്‍ച്ച തകര്‍ത്തുകൊണ്ടിരുന്നപ്പോള്‍ തൊട്ടടുത്ത വിക്രമന്റെ മുറുക്കാന്‍ കടയിലെ ബെഞ്ചിലിരുന്നു പത്രം വായിച്ചുകൊണ്ടിരുന്ന യുവപഞ്ചായത്തു മെംബര്‍ സതീശന്‍ വേദനയാല്‍ ഒന്നു ഞരങ്ങി.തലേന്നുരാത്രി കനകമ്മയുടെ വീട്ടില്‍ ഒന്നു പോയതും പുറത്തേയ്ക്കിറങ്ങാന്‍ നേരം തൊട്ടടുത്ത വീട്ടിലെ വൃത്തികെട്ട പട്ടി തന്നെ നിലം തൊടാതെ പറപ്പിച്ചതും അഴിഞ്ഞുപോയ മുണ്ട് രണ്ടുകയ്യിലും പിടിച്ച് ജീവനും കൊണ്ടോടുന്ന വഴിയില്‍ അതിരില്‍ നാട്ടിയിരുന്ന കുറ്റിയില്‍ അടിച്ച് കാലു പിളര്‍ന്നതും കൂടെത്തന്നെയുണ്ടായിരുന്ന പട്ടി തന്റെ ചന്തിയില്‍ കടിച്ചതും വേദനയെടുത്തലറിക്കൊണ്ട് പാഞ്ഞപ്പോള്‍ പുരയിടത്തില്‍ നിന്നും അലറിക്കൊണ്ടാരോ എഴുന്നേറ്റോടിയതുമെല്ലാം ഒരു ചലച്ചിത്രത്തിലെന്നവണ്ണം അവന്റെ മനസ്സിലൂടെ കടന്നു പോവുകയായിരുന്നു. ചന്തിയുടെ ഒരു വശം പട്ടിയുടെ കടികൊണ്ട് ഒരു പരുവമായതുമൂലം ഒരു വശം ചരിഞ്ഞിരുന്നുകൊണ്ട് കാലിലെ മുറിവ് ആരും കാണാതിരിക്കുവാനായി സതീശന്‍ തന്റെ മുണ്ട് നന്നായി താഴ്ത്തിയിട്ടു.

ശുഭം...............

ശ്രീക്കുട്ടന്‍

ഒരു ചിന്ന റിക്വസ്റ്റ്:ഈ കഥയിലെ കഥാപാത്രങ്ങളായ ഉരുപ്പടികള്‍ ഇപ്പോഴും ജീവിച്ചിരിപ്പൊള്ളതായിട്ട് എനിക്കറിയാവുന്നതുകൊണ്ട് ഏതെങ്കിലും മാര്‍ഗ്ഗേണ ഈ കഥ കാണുവാനോ കേള്‍ക്കുവാനോ ഇടയായാള്‍ നിങ്ങള്‍ എന്റെ പൊറം പള്ളിപ്പറമ്പുപോലാക്കരുതെന്നപേക്ഷിച്ചുകൊള്ളുന്നു.

7 comments:

  1. യക്ഷിക്കഥ പുതിയതല്ലെങ്കിലും ആ തലക്കെട്ട് എനിക്ക് ക്ഷ പിടിച്ചു - ബഞ്ചമിൻ വിളയിലെ യക്ഷി! അതെന്തൊരു സ്ഥലം!!?

    ReplyDelete
  2. ജയേട്ടാ,

    ബെഞ്ചമിന്‍ വിളയെന്നത് ഒരു വീട്ടുപേരാണു.ഏകദേശം ഒരേക്കറോളം പുരയിടത്തിനുമധ്യത്തിലായി നിലകൊള്ളുന്ന പഴയൊരു തറവാട്.
    ഇതു ഒരു ദിവസം എന്റെ നാട്ടിലെ ഒരു ചായക്കടയില്‍ നടന്ന സംഭവമാണു. ഞാനല്‍പ്പം മോഡിഫൈ ചെയ്തെന്നേയുള്ളു.

    ReplyDelete
  3. Since i am a native of Sreekuttan, i can easily place some of the characters!!!

    But i am still confused with that HERO???

    Thanks,
    Deepu

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ..
    ഇതീന്ന് എന്ത് മനസ്സിലാക്കണം?

    ചക്കക്കൂട്ടാന്‍ കഴിക്കരുതെന്ന്, അതും അത്താഴത്തിന്, ഹല്ല പിന്നെ.. :D
    ..

    ReplyDelete
  6. ho eniku ishtapettu.......... kathaye...

    ReplyDelete