Sunday, June 13, 2010

ആട്ടുതൊട്ടിലും പച്ചപ്പാവാടക്കാരിയും

ആട്ടുതൊട്ടിലും പച്ചപ്പാവാടക്കാരിയും

1996 മാര്‍ച്ച് 24.

എന്റെ ജീവിതചരിത്രത്തിലെ കരിപുരണ്ടദിനം.ദെന്താപ്പോ ഇത്രയ്ക്കും ഭീകരമായ കാര്യമെന്നു ചിലപ്പോള്‍ ദുഷ്ടഹൃദയരായ വായനക്കാര്‍ ചിന്തിച്ചേക്കാം. കാര്യമുണ്ട്. ഒരുകണക്കിനു ഇതൊരു കുമ്പസാരം കൂടിയാണ്. പത്തിരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം വര്‍ഗ്ഗീസ്സിനെ കൊന്നത് താനാണെന്നു ഏറ്റുപറയാന്‍ ആളുള്ളപ്പോള്‍ പിന്നെ ഞാന്‍ നാണിക്കുന്നതെന്തിനു.വായിച്ചുതീര്‍ന്നശേഷം നിങ്ങള്‍ പല്ലിറുമ്മുന്നത് ഞാന്‍ മനസ്സില്‍ കാണുന്നുണ്ട്. എന്തു ചെയ്യാം സഹിക്കുകതന്നെ.

സമയം വൈകുന്നേരം അഞ്ചരയാകുന്നു. ശാസ്താംകാവിലെ ഉത്സവത്തിന്റെ സമാപനദിനമാണ്. ഉറിയടി തീര്‍ന്നയുടന്‍തന്നെ താലപ്പൊലിയും വിളക്കും തുടങ്ങും. ഉറിയടി നടക്കുന്നതേയുള്ളു.ഉറിയടി കണ്ടുകൊണ്ട് സര്‍വ്വംമറന്നങ്ങിനെ നില്‍ക്കുമ്പോളാണ് ആ പച്ചപ്പാവാടക്കാരി എന്റെ കണ്ണിലുടക്കിയത്.ഇത്രയും സുന്ദരിയായ താനിവിടെയിങ്ങിനെ നില്‍ക്കുമ്പം ഉറിയടിയുംനോക്കി വായുംപൊളിച്ചു അതുംനോക്കിനില്‍ക്കാന്‍‍ നാണമില്ലേ ചെക്കമ്മാരെ എന്ന ചോദ്യം നെറ്റിയില്‍ എഴുതിയൊട്ടിച്ചുവച്ചതുപോലെ നാലുപാടും കണ്ണോടിക്കുന്നൊരു മധുരപ്പതിനേഴുകാരി.ഒരു പ്രാവശ്യം ആ കണ്ണുകള്‍ എന്റെ ചെറിയക്കണ്ണുകളുമായൊന്നു കൂട്ടിമുട്ടിയതും അവളൊരു ചിരിചിരിച്ചു. എന്റമ്മേ! സ്വതവേ ഹോര്‍മോണിന്റെ അളവു കൂടുതലായ എന്റെ രക്തം സെക്കന്റില്‍ 100 മൈല്‍ വേഗതയില്‍ പായാന്‍തുടങ്ങി.ഉറിയടിയും മറ്റുമെല്ലാം എന്റെ കണ്മുമ്പില്‍നിന്നു മറഞ്ഞു. ഒണ്‍ ആന്റ് ഒണ്ലി ആ പച്ചപ്പാവാടക്കാരി മാത്രം.ഉറിയടി അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയതും ഉറിയടിച്ചുകൊണ്ടിരുന്ന കുട്ടന്‍ എന്ന പിശാശ് തന്റെ സര്‍വ്വശക്തിയുമെടുത്ത് ഉറിയില്‍ ആഞ്ഞൊന്നടിച്ചതും ഉറിയുടെ ഒരുവശം തകര്‍ന്ന്‍ അതില്‍ കെട്ടിത്തൂക്കിയിട്ടിരുന്ന കുടം (അതിനുള്ളില്‍ നിറയെ ചായങ്ങളും വര്‍ണ്ണക്കടലാസും നിറച്ചിരുന്നു)ഊരിത്തെറിച്ച് എന്റെ തലയില്‍ പതിച്ചതും എല്ലാം വളരെപ്പെട്ടന്നായിരുന്നു. ദോഷം പറയരുതല്ലോ വീണയുടനെതന്നെ കുടംതകര്‍ന്ന്‍ അതിലുണ്ടായിരുന്ന എല്ലാ സംഭവങ്ങളും എന്റെ മേലാകെയായി. ഭൂമിമുഴുവന്‍ കറങ്ങിമറിയുന്നതായി തോന്നിയ ഞാന്‍ മരവിച്ചഭാവത്തൊടെ  അവളെയൊന്നു നോക്കിയപ്പോള്‍ അവള്‍ ത്രിബിളായിട്ടൊക്കെയെനിക്കനുഭവപ്പെട്ടു. പച്ചപ്പാവാടക്കാരി തലയറഞ്ഞു ചിരിക്കുന്നത് കണ്ടതോടെ-അല്ല അവളേയും കുറ്റം പറഞ്ഞിട്ടുകാര്യമില്ല ആ കോലത്തില്‍ക്കണ്ടാല്‍ ആരായാലും ചിരിച്ചുപോകും-എനിക്കെങ്ങിനെയെങ്കിലും അവിടെനിന്നു മുങ്ങിയാമതിയെന്നായി. മാനം കപ്പല്യ്കയറിയെന്നുപറഞ്ഞതുപോലായി.

ബന്ധുകൂടിയായ ചന്ദ്രന്‍ മാമന്‍ താമസിക്കുന്നത് കാവിനടുത്തായിട്ടാണ്. ഞാന്‍ ആ വീട്ടില്‍പ്പോയി നല്ലോണം കുളിച്ച് മാമന്റെ മോന്റെ ഷര്‍ട്ടും മുണ്ടുമെടുത്തിട്ട് അമ്പലപ്പറമ്പിലേയ്ക്കു വീണ്ടും പാഞ്ഞു. താലപ്പൊലി ആരംഭിച്ചുകഴിഞ്ഞു. വയല്ക്കരയിലൂടെ മെല്ലെയത് ശാസ്താക്ഷേത്രത്തിലെയ്ക്കു നീങ്ങുകയാണു. ഞാന്‍ പച്ചപ്പാവാടയേയുംതേടി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നു.അതാ ഒരു നെത്തോലിപോലുള്ള കൊച്ചിനേം ഒരു കൈകൊണ്ട് പിടിച്ചു താലപ്പൊലിയും വിളക്കുമായി അവള്‍.ഒരു വട്ടം എന്തിനായോ സൈഡിലേയ്ക്കു നോക്കിയ അവള്‍ എന്നെക്കണ്ടു. ചിരി അവളുടെ മുഖത്ത് പെട്ടന്നു നിറഞ്ഞു. പക്ഷേ ഞാന്‍ അതൊന്നും കാര്യമാക്കിയില്ല. അവളേയും നോക്കി വെള്ളമൂറി അമ്പലത്തിലേയ്ക്കു നടന്നുകൊണ്ടിരുന്നപ്പോള്‍ ശകുനപ്പിഴയായി ബിജു(ചന്ദ്രന്‍ മാമന്റെ മോന്‍) എന്റെ കൈയില്‍ കയറിപ്പിടിച്ചു. ചോദ്യഭാവത്തില്‍ ഞാനവനെയൊന്നു നോക്കിയപ്പോള്‍ അവന്‍ എന്റെ കയുംപിടിച്ചു പുറകിലേയ്ക്കു വലിഞ്ഞു. പച്ചപ്പാവാടക്കാരി പെട്ടന്നെന്നെ കാണാതായപ്പോള്‍ നാലുപാടും നോക്കുന്നതു ഞാന്‍ കാണുന്നുണ്ടായിരുന്നു.

എന്റെ കൈയില്‍നിന്നു പിടിവിടാതെ എന്നെയുംകൂട്ടി ബിജു ശിവേട്ടന്റെ വീട്ടിന്റെ വശത്തുകൂടി നടന്നു അവന്റെ വീടിന്റെ പുറകുവശത്തെത്തി. സജീവ്, മുജീബ്, സാബു,അജിത്ത്,കുലു, ദീപു എല്ലാപേരുമുണ്ട്. എന്നെയുംകൂട്ടി തറയിലിരുന്നിട്ട് കമഴ്ത്തിവച്ചിരുന്ന ഒരു കലമുയര്‍ത്തി ഒരു കുപ്പി നാടന്‍ ചാരായം ബിജു പുറത്തെടുത്തു. നൂറു ശതമാനമുറപ്പ്.അവന്റെ അച്ഛന്‍ (മിസ്റ്റര്‍ ചന്ദ്രന്‍ അവര്‍കള്‍)കൂട്ടുകാരോടൊത്ത് ഉത്സവമാഘോഷിക്കുവാന്‍ സ്വന്തമായി വാറ്റിയ സാധനത്തില്‍നിന്നു അടിച്ചുമാറ്റിയതായിരിക്കും.എന്റെ മനസ്സു വായിച്ചതുപോലെ ബിജു പറഞ്ഞു.

"അതേടാ അടിച്ചുമാറ്റിയതു തന്നെ. അല്ലെങ്കില്‍ ഇതുമുഴുവനും കേറ്റിയേച്ച്  അങ്ങേരു ഇവിടം നാശകോശമാക്കും. നമുക്കും ഒന്നു അര്‍മാദിക്കാമെടാ".

പറഞ്ഞിട്ട് ഓലക്കെട്ടിന്റെ ഇടയില്‍നിന്നും നാലഞ്ച് പ്ലാസ്റ്റിക്ഗ്ലാസ്സ് എടുത്തതും അതിലേയ്ക്കു ചരക്കൊഴിച്ചതുമെല്ലാം ഞൊടിയിടയിലായിരുന്നു.എല്ലാപേര്‍ക്കും ഗ്ലാസ്സ് നീട്ടിയശേഷം അവന്‍ സ്വന്തം ഗ്ലാസ്സെടുത്ത് ഒറ്റപ്പിടി. അന്തരീക്ഷത്തില്‍ നാടന്റെ ഗന്ധംപരന്നു. അവന്‍ തന്നെ വീട്ടിനുള്ളില്‍ പോയി കുറച്ച് അച്ചാറെടുത്തുകൊണ്ട് വന്നു. മുന്‍പ് ഒളിച്ചും പാത്തുമെല്ലാം ചില "കളര്‍" സേവമാത്രം നടത്തിയിട്ടുള്ള ഞാന്‍ വിഷമവൃത്തത്തിലായി. നാടന്‍ ആദ്യമായാണ്. എന്തായിരിക്കും ആഫ്റ്റര്‍ എഫെക്റ്റ്സ് എന്നു പറയാന്‍ പറ്റില്ല. മാമനും മറ്റും കാണിക്കുന്ന ലവലിലേയ്ക്കെത്തിക്കരുതേയെന്റെ അപ്പുപ്പാ എന്നു പ്രാര്‍ത്ഥിച്ചിട്ട് കണ്ണുമടച്ച് ഞാനാ ദ്രാവകം വായിലേയ്ക്കു കമഴ്ത്തി. അന്നനാളവും ചെറുകുടലുമൊക്കെ കത്തിയെരിയിച്ചുകൊണ്ട് ആ ദ്രാവകം ഇറങ്ങിപ്പോയപ്പൊള്‍ പരവേശപ്പെട്ട ഞാന്‍ നെഞ്ചുതിരുമ്മി തുള്ളിക്കളിച്ചു. എന്നിട്ട് മടമടാ രണ്ടുഗ്ലാസ് വെള്ളം കുടിച്ചു കണ്ണടച്ചിരുന്നു. കുറച്ചുകഴിഞ്ഞ് നല്ലതുപോലെ കണ്ണുതുറന്നു നോക്കിയ ഞാന്‍ കണ്ടത് വീണ്ടും നിറയുന്ന ഗ്ലാസ്സുകളാണ്.

എങ്ങിനെയൊക്കെയോ അതുംകൂടി കുടിച്ചതോര്‍മ്മയുണ്ട്. ഭൂമി കറങ്ങുന്നോ അതോ ഞാന്‍ കറങ്ങുന്നോ. എന്നറിയാന്‍ മേലാത്ത അവസ്ഥ. അതിമനോഹരമായി വാളുവച്ചു അതിന്മേല്‍ കമിഴ്ന്നുകിടക്കുന്ന ബിജുവിനെ കണ്ടപ്പോള്‍ ഒരു തൊഴികൊടുക്കുവാനാണു തോന്നിയത്. ആ പച്ചപ്പാവാടക്കാരിയേയും പഞ്ചാരയടിച്ചു മാന്യമായിനിന്ന എന്നെ ഈ കോലത്തിലാക്കിയിട്ട് കിടന്നൊറങ്ങുന്ന കാലന്‍. ബാക്കിയുള്ളവരെല്ലാപേരുംകൂടി അവനെ പൊക്കിയെടുത്ത് അവന്റെ മുറിയില്‍ കിടത്തി.

"അളിയാ നമ്മള് പോണു. രാത്രി ഗാനമേളയ്ക്ക് കാണാം". 

സജീബും മുജീബും യാത്രചൊല്ലി ആടിക്കൊഴഞ്ഞ് വീട്ടിലേയ്ക്കു തിരിച്ചു. അത്രയ്ക്കു പിടുത്തമാവാത്ത സാബു ഒരു ബീഡി കൊളുത്തി. അതും മാമന്റെ മേശയില്‍നിന്നു താങ്ങിയതാവും. കൂട്ടത്തില്‍‍ അവന്‍ മാത്രമേ വലിയ്ക്കത്തൊള്ളു. ദീപുവും അജിത്തും കുലുവും ഞാനും അമ്പലത്തിലേയ്ക്കു തിരിച്ചു. ദൂരെയായി ചെണ്ടമേളം തകര്‍ക്കുന്നുണ്ട്. അമ്പലത്തിലെത്തിയപ്പോള്‍ താലപ്പൊലിയൊക്കെക്കഴിഞ്ഞ് എല്ലാപേരും പിരിഞ്ഞുകഴിഞ്ഞിരുന്നു.എന്നിരുന്നാലും ഞാന്‍ സ്റ്റെഡിയായി ഒന്നവിടെയൊക്കെ ചുറ്റിനോക്കി. നഹീ നഹീ അവളില്ല.ചിലപ്പോള്‍ രാത്രിയില്‍ ഗാനമേള കേള്‍ക്കാനായി വരും അപ്പോള്‍ തപ്പാം.

നേരെ വീട്ടില്‍പോകാതെ അപ്പച്ചിയുടെ വീട്ടില്‍ചെന്ന്‍ ഒരിക്കല്‍ക്കൂടി നല്ലതുപോലെ കുളിച്ച് ഒരു പത്തുമണിയാകാറായപ്പോള്‍ വീണ്ടും അമ്പലത്തിലേയ്ക്കു തിരിച്ചു. ഒരരപ്പിടുത്തമൊക്കെ മാറിക്കഴിഞ്ഞു. പറമ്പ് നിറഞ്ഞ് ആള്‍ക്കാര്‍. ആലപ്പുഴ ബ്ലൂഡയമ്മണ്ട്സിന്റെ ഗാനമേളയാണ്. സ്ത്രീകളിരിക്കുന്ന വശത്തായി എന്റെ പച്ചക്കിളിയേയും തിരക്കി ഞാന്‍നടന്നു. കുറച്ചു പുറകിലായി അവളും നേരത്തേകണ്ട നെത്തോലിക്കൊച്ചും പിന്നെ ഒരു തടിച്ചിയും ഒരു അമ്മുമ്മയും ഇരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ സന്തോഷംകൊണ്ട് മതിമറന്നു. ചെറിയ ഒരു ചൂളമൊക്കെ വിളിച്ച് അവളുടെ ശ്രദ്ധയാകര്‍ഷിച്ചു. എന്നെ നോക്കി മനോഹരമായൊന്നവള്‍ പുഞ്ചിരിച്ചു. എന്റെ പ്രഷര്‍ കൂടാന്‍ തുടങ്ങി.ഗാനമേള ഞാന്‍ കേള്‍‍ക്കുന്നുണ്ടായിരുന്നില്ല കാണുന്നുണ്ടായിരുന്നില്ല.എന്റെ മുമ്പില്‍ അവള്‍ മാത്രമായിരുന്നു. കണ്ണുകള്‍ കഥ പറഞ്ഞ് തുടങ്ങി.ഏറ്റവും പുറകിലായി സജീവും മുജീബും സാബുവുമെല്ലാം ഡാന്‍സ് തുടങ്ങിക്കഴിഞ്ഞിരുന്നു. ഇതിനിടയില്‍ എപ്പോഴോ ഉണര്‍ന്നുവന്ന ബിജു-ഭാഗ്യത്തിനു ഡ്രെസ്സ് മാറ്റിയിട്ടൊണ്ട്- ഏതിലെയൊക്കെയോ വരികയും കഷ്ടകാലത്തിന് എന്നെക്കണ്ടതുമൂലം എന്റെ കൈയുംപിടിച്ച് ഡാന്‍സ് പാര്‍ട്ടിയുടെ അടുത്തേയ്ക്കു നടക്കുകയും ചെയ്തു. പച്ചക്കിളിയുടെ മുഖമിരുളുന്നതു ആ ഇരുളിലും ഞാന്‍ കണ്ടു.
എന്തുചെയ്യാം കൂട്ടുകാരായിപ്പോയില്ലേ. ഞാനും ഡാന്‍സും പാട്ടിലേയ്ക്കുംകൂടി. ഇടയ്ക്കിടയ്ക്ക് അവളെ നോക്കുമ്പോള്‍ അവള്‍ എന്നെ ഗോഷ്ടി കാണിച്ചുകൊണ്ടിരുന്നു.

"ആട്ടുതൊട്ടിലില്‍ നിന്നെ കിടത്തിയുറക്കി" 

പാട്ട് തകര്‍ക്കുന്നു.ഞാനും മുജീബും ബിജുവും കൂടി സാബുവിനെ കൈയിലും കാലിലും തൂക്കി പാട്ടിനൊപ്പിച്ചു ശക്തിയില്‍ ആട്ടിക്കൊണ്ടിരുന്നു. അവളെന്നെനോക്കി ഒന്നു കണ്ണടച്ചുകാണിച്ചതും ആകെ കറണ്ടടിച്ചതുപോലെ ഷോക്കായപ്പോള്‍ വിധിയുടെ വിളയാട്ടമെന്നതുപോലെ എന്റെ കൈയില്‍നിന്നു പിടി വിട്ടുപോയ സാബു മറ്റുള്ളവരുടെ കൈയിലുംനിന്നില്ല. അന്തരീക്ഷത്തിലേയ്ക്കു തെറിച്ച അവന്‍ ഒരമ്മച്ചിയുടെ മേത്താണു ചെന്നുവീണത്.

"എന്നെ കൊന്നേ..................".

സ്റ്റേജില്‍ ഹൈപിച്ചില്‍ തകര്‍ത്തുകൊണ്ടിരുന്ന പാട്ടിനെക്കാളും ഉച്ചത്തില്‍ അമ്മച്ചി അലറി.ആരെക്കെയോ ചാടിയെഴുന്നേറ്റു.തറയില്‍നിന്നു ഉരുണ്ടുപിരണ്ടെഴുന്നെറ്റ സാബുവിന്റെ മുഖമടച്ചായിരുന്നു ആദ്യ അടി. അണ്ണാ അടിയ്ക്കല്ലേ എന്നു പറഞ്ഞുതീരുമ്മുന്നേ എന്റെ കവിളിലും കൊള്ളിയാന്‍മിന്നി. തല്യ്ക്കുചുറ്റും നക്ഷത്രങ്ങള്‍ മിന്നുന്നത് അരണ്ടബോധത്തില്‍ ഞാന്‍ കണ്ടു. മുന്നില്‍ കണ്ടവന്റെ പള്ളക്കായി ബിജു ഒരു ചവിട്ടു കൊടുത്തു.പിന്നെ അവന്റെ ചങ്ങാതിമാര്‍ ബിജുവിനെ അന്തരീക്ഷത്തില്‍ അല്‍പ്പസമയം നിര്‍ത്തി. അടിയാരംഭിക്കുകയായിരുന്നു. അതു പടരാന്‍ സമയമൊട്ടുമെടുത്തില്ല.ചുരുക്കിപ്പറഞ്ഞാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പറമ്പ്മുഴുവന്‍ അടിയുടെ പൊടിപൂരമായി. പെണ്ണുങ്ങളും ആണുങ്ങളും എല്ലാം ഓടെടാ ഓട്ടം. പേരിനുണ്ടായിരുന്ന രണ്ടു പോലീസുകാര്‍ സംഭവസ്ഥലത്തേയ്ക്കടുത്തതേയില്ല.ഇതിനിടയില്‍ ആരോ സ്റ്റേജില്‍ക്കയറി മൈക്കെടുത്തെറിഞ്ഞു. പാടിക്കൊണ്ടിരുന്നവനും കൊട്ടിക്കൊണ്ടിരുന്നവനുമെല്ലാം എതുവഴിയേ ഓടിയെന്നു ശാസ്താവിനുപോലും അറിയില്ല.അരമണിക്കൂര്‍ കഴിഞ്ഞു എല്ലാമൊന്നു ശാന്തമായി പൊടിയടങ്ങിയപ്പോഴുള്ള ചിത്രം ഏകദേശം ഇതേപോലൊക്കെയായിരുന്നു.

ശ്രീമാന്‍ ബിജു, സാബു, അജിത്ത്,കുട്ടന്‍,സനു,മനോജ്,പ്രകാശ് എന്നീ എഴുന്നേറ്റു നില്‍ക്കുവാന്‍‍പോലും ശേഷിയില്ലാതിരുന്ന മാന്യമഹാജനങ്ങളെ സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം വാഹനത്തിലേക്കാനയിക്കുകയായിരുന്നു. അടിക്കിടയില്‍ തന്റെ കൊച്ചുവണ്ടിക്കടതകര്‍ത്ത കാലമാടമ്മാരെ ദിവാകരനണ്ണന്‍ ചീത്തവിളി തുടര്‍ന്നുകൊണ്ടിരുന്നു. ദീപു,മുജീബ്,കിഷോര്‍,ബാബു എന്നീ സുഹൃത്തുക്കള്‍ അപ്പോഴും ദിക്കറിയാതെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. പലവഴിക്കോടിയ ഗാനമേളക്കാരെല്ലാപേരും സ്റ്റേജിനു പുറകില്‍ എത്തിച്ചേരണമെന്ന്‍ ഉത്സവക്കമ്മറ്റിസെക്രട്ടറി കുഴിവിളയില്‍ മനോഹരന്‍ അനൌണ്‍സ് ചെയ്തുകൊണ്ടിരുന്നു.ചവിട്ടിപ്പൊളിച്ച ഗാനമേളക്കാരുടെ സാധനസാമഗ്രികള്‍ക്ക് നഷ്ടപരിഹാരം എങ്ങിനെകൊടുക്കുമെന്നാലോചിച്ച് തലകറങ്ങിവീണ തല കല്ലേലടിച്ചു പൊട്ടിയ കമ്മറ്റിപ്രസിഡ്ന്റ് വാസുപിള്ളയേയും കൊണ്ടുള്ള കാര്‍ ആശുപത്രിയിലേയ്ക്കു കുതിക്കുകയായിരുന്നു.

പിന്നെയൊള്ളതു ഞാന്‍.ആദ്യ അടിയില്‍ത്തന്നെ സ്വര്‍ഗംകണ്ട ഞാന്‍ ജീവനുംകൊണ്ട് വയല്‍വരമ്പിലൂടെ പാഞ്ഞതും ഇടയ്ക്കുള്ളമടയില്‍ക്കുടുങ്ങി മുഖമടിച്ചുവീണതും ബോധംപോയതും പിന്നെ വന്നപ്പോള്‍ ഇടതുകൈ പ്ലാസ്റ്ററിട്ടിരിക്കുന്നതും മനസ്സിലായതു ഒരുദിവസം കഴിഞ്ഞാണ്. മുഖത്തിന്റെ ഒരുവശം തകര്‍ന്ന്‍ നീരുവന്നൂതിയിരിക്കുന്നതുമൂലം വെള്ളംപോലും കുടിയ്ക്കാനാവാതെ വിജയകരമായി നാലുദിവസം ഒരേകിടപ്പുകിടന്നതും ഇത്തരുണത്തില്‍ ഓര്‍ക്കുകയാണ്. 

അതില്‍പിന്നെ ഇന്നേവരെ ആ ശാസ്താക്ഷേത്രത്തില്‍ ഗാനമേള വച്ചിട്ടില്ല. മാത്രമല്ല ആദ്യത്തെ നാലഞ്ചുകൊല്ലം ഉത്സവമേയില്ലായിരുന്നു.

അന്ന്‍ അടിയുണ്ടാകുവാനുള്ള യഥാര്‍ത്ഥകാരണം പലര്ര്‍ക്കുമറിയില്ല. ഞാനിപ്പോല്‍ അതു വെളിപ്പെടുത്തി.

നന്ദി നമസ്ക്കാരം.

ശ്രീ

10 comments:

  1. Ho Hoooooo.....Kidilam.

    Nammude nadum nattukareyum ellam orthu poyi....


    Thanks,
    Deepu

    ReplyDelete
  2. Ho Hoooooo.....Kidilam.

    Nammude nadum nattukareyum ellam orthu poyi....


    Thanks,
    Deepu

    ReplyDelete
  3. ..
    വര്‍ഷങ്ങള്‍ക്കുശേഷം പാവം വര്‍ഗ്ഗീസ്സിനെ കൊന്നത് താനാണെന്നു ഏറ്റുപറയാന്‍ ആളുള്ളപ്പോള്‍ പിന്നെ ഞാന്‍ നാണിക്കുന്നതെന്തിനു...

    ശരിയാ.., എന്തിനാ നാണീക്കുന്നെ :D
    ..

    ReplyDelete
  4. ..
    "പാടിക്കൊണ്ടിരുന്നവനും കൊട്ടിക്കൊണ്ടിരുന്നവനുമെല്ലാം എതുവഴിയേ ഓടിയെന്നു ശാസ്താവിനുപോലും അറിയില്ല"

    :D

    അല്ലാ, ഇനീപ്പൊ അങ്ങേര് അറിഞ്ഞിട്ട് എന്താക്കാനാ?

    വെളിപ്പെടുത്തീതൊക്കെ നല്ലത്. അന്നടി കൊണ്ടവര്‍ക്ക് ആരേലും ബ്ലൊഗിലുണ്ടൊ? ഉണ്ടേല്‍ അന്നത്തേന്റെ ബാക്കി ഇനിയുമുണ്ടാകാന്‍ സാധ്യത് കാണുന്നു ;)
    ..

    ReplyDelete
  5. നന്നായി എഴുതി.

    ReplyDelete
  6. ദീപു,

    നന്ദി

    രവി,

    സത്യമായും എനിക്കാ പേടിയില്ലാതില്ല.

    ഹംസ,

    വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    ReplyDelete
  7. വളരെ നന്നായി വിവരിച്ചു... ആശംസകൾ

    ReplyDelete
  8. ഇതൊരു ഫീകര സംഭവം തന്നാ...

    ഇഷ്ട്ടായി....

    ReplyDelete
  9. കള്ള് കഥ. ആ പച്ച കിളി എന്തിയേ

    ReplyDelete