Wednesday, June 16, 2010

നിരാശനായൊരു മനുഷ്യന്‍ (?)

അയാള്‍ വീണ്ടും വീണ്ടും ആ ചിത്രത്തിലേയ്ക്കു നോക്കിക്കൊണ്ടിരുന്നു.അയാളുടെ ചുണ്ടില്‍ വിരിഞ്ഞൊരു പുഞ്ചിരി ഒരു വലിയ ചിരിയായി മാറാന്‍ അധിക സമയം വേണ്ടിവന്നില്ല.അല്‍പ്പസമയത്തിനുശേഷം ചിരിയടക്കിക്കൊണ്ടയാള്‍ ചുറ്റുമൊന്നു കണ്ണോടിച്ചു.ബസ്സിലുള്ള യാത്രക്കാരില്‍ മിയ്ക്കപേരും തന്നെ തന്നെ ശ്രദ്ധിക്കുന്നു.ഇവര്‍ക്കാര്‍ക്കും വേറൊരു ജോലിയുമില്ലേ. തന്റെയടുത്തിരിയ്ക്കുന്ന ചെറുപ്പക്കാരന്‍ അത്ഭുതത്തോടെ തന്നെ നോക്കുന്നത് കണ്ട ഭാവം നടിയ്ക്കാതെ അയാള്‍ വീണ്ടും ചിന്തയില്‍ മുഴുകി.

മറ്റുള്ളവരുടെ വേദന എന്തുകൊണ്ടാണ് തനിയ്ക്കു സന്തോഷം പകര്‍ന്നു തരുന്നതെന്ന്‍ അയാള്‍ക്ക് ഒട്ടും നിശ്ചയമുണ്ടായിരുന്നില്ല.എത്ര വലിയ ഭയാനകമായ രംഗം കണ്ടാലും തനിയ്ക്ക് അത് ആസ്വദിക്കുവാനാണ് തോന്നാറുള്ളത്.തന്റെ കയ്യിലിരിക്കുന്ന മാഗസിനിലെ ചിത്രങ്ങള്‍ കണ്ടാല്‍ മറ്റാരെങ്കിലുമാണെങ്കില്‍ ഭയന്നു വിറച്ചേനെ. വാഹനാപകടത്തില്‍ ചതഞ്ഞരഞ്ഞ പത്തുപന്ത്രണ്ട് പേരുടെ ശവശരീരങ്ങളുടെ മനോഹരമായ കളര്‍ ചിത്രങ്ങളടങ്ങിയ ആ ലേഖനം താന്‍ എത്രയാവര്‍ത്തി വായിച്ചുവെന്ന്‍ തനിയ്ക്കു തന്നെയറിയില്ല.

വീട്ടില്‍ കറിവയ്ക്കുന്നതിനായി കോഴികളേയും മറ്റും കൊല്ലുമ്പോള്‍ താന്‍ സാകൂതത്തോടെ നോക്കി നില്‍ക്കാറുണ്ടിപ്പോഴും.അവറ്റകളുടെ തല കണ്ടിക്കുമ്പോള്‍ പൂക്കുറ്റിപോലെ ചിതറുന്ന ചോര കാണുവാന്‍ എന്തു രസമാണു.അടുത്തെവിടെയെങ്കിലും എന്തേലും അപകടമോ മറ്റൊ ഉണ്ടായാള്‍ താനതൊന്നും മിസ്സാക്കാറില്ല.മനസ്സിനു സുഖം തരുന്ന കാഴ്ചകള്‍ എന്തിനൊഴിവാക്കണം.

"ആ വീക്കിലിയൊന്നു തരുമോ".

തൊട്ടടുത്തിരുന്ന ചെറുപ്പക്കാരന്‍ തട്ടിവിളിച്ചപ്പോളാണ് അയാള്‍ ചിന്തയില്‍ നിന്നുമുണര്‍ന്നത്.

ഈര്‍ഷ്യയോടെ അയാള്‍ മാഗസിന്‍ ചെറുപ്പക്കാരനു നല്‍കിയിട്ട് വെറുതേ ബസ്സിനുള്ളില്‍ ഒന്നു കണ്ണോടിച്ചു.

സാമാന്യം തെറ്റില്ലാത്ത തിരക്കുണ്ട്.തന്റെ രണ്ടു സീറ്റ് മുമ്പിലായി കമ്പിയില്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്ന യുവതിയെ അയാള്‍ ശ്രധ്ധിച്ചു. എന്തോ അസ്വസ്ഥതയുള്ളവളെപ്പോലെ നിന്നു തിരിയുന്നു.ഒന്നുകൂടി ശ്രധ്ധിച്ചപ്പോഴാണ് അസ്വസ്ഥതയുടെ കാരണക്കാരന്‍ അവളുടെ പുറകിലായി നില്‍ക്കുന്ന ചെറുപ്പക്കാരനാണെന്നയാള്‍ക്കു മനസ്സിലായതു. തിരക്കിനിടയിലും പണിയൊപ്പിക്കുകയാണവന്‍.അയാള്‍ സാകൂതം അവിടേയ്ക്കു തന്നെ ശ്രദ്ധിച്ചു നോക്കി. ആ പെണ്‍കുട്ടി സഹികെട്ട് തിരിഞ്ഞ് ആ ചെറുപ്പക്കാരന്റെ കരണത്തടിയ്ക്കുന്നതും ബസ്സിലുള്ള മറ്റുള്ളവര്‍ അവനെ കൈകാര്യം ചെയ്യുന്നതും എല്ലാം അയാള്‍ തന്റെ ഭാവനയില്‍ കണ്ടു.നല്ല ഒരു കാഴചയ്ക്കായി തന്റെ മനസ്സ് പിടയ്ക്കുന്നത് അയാളറിയുന്നുണ്ടായിരുന്നു.ബസ്സ് അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ഒന്നും സംഭവിക്കാത്തതുപോലെ ചിരിച്ചുകൊണ്ട് ആ പെണ്‍കുട്ടിയിറങ്ങിപ്പോകുന്നത് കണ്ടപ്പോള്‍ അയാളുടെ മനസ്സില്‍ കൊടിയ നിരാശ നിഴലിട്ടു.

ഒരു ഞെട്ടലോടെ മാഗസിന്‍ മടക്കി തന്നെയേല്‍പ്പിച്ച ചെറുപ്പക്കാരനെ അയാള്‍ ഒന്നു നോക്കി. അവന്റെ മുഖത്ത് വിയര്‍പ്പുതുള്ളികള്‍ നിറഞ്ഞിരിയ്ക്കുന്നു. കഷ്ടം.മനസ്സിലുണ്ടായ നിരാശ പുറത്തു കാട്ടാതെ അയാള്‍ തന്റെ മിഴികള്‍ അടച്ചു സീറ്റിലേയ്ക്കു ചാരിക്കിടന്നു.

"അയ്യോ എന്റെ കുഞ്ഞിന്റെ കഴുത്തിക്കിടന്ന മാല കാണുന്നില്ലേ". ഒരു സ്ത്രീയുടെ നിലവിളിശബ്ദമാണ് അയാളെ വീണ്ടും ഉണര്‍ത്തിയത്.

വലതുവശത്തെ സീറ്റിലിരിയ്ക്കുന്ന സ്ത്രീയാണു കരയുന്നത്. ഡ്രൈവര്‍ ബസ്സ് ഒരു വശത്തായി ഒതുക്കി നിര്‍ത്തി.

"ഇത്രനേരവും അത് കഴുത്തിതന്നെയുണ്ടായിരുന്നു.ഇപ്പോ ആരോ അത് പൊട്ടിച്ചെടുത്തതാ.ഞാനിനി എന്തോ ചെയ്യും" സ്ത്രീ അലമുറ തുടര്‍ന്നുകൊണ്ടിരുന്നു.
ആരൊക്കെയോ അവരെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

"ബസ്സ് നേരെ പോലീസ് സ്റ്റേഷനിലേയ്ക്കു പോട്ടെ.അവിടെ ചെല്ലുമ്പം സാധനം താനെ കിട്ടും" പ്രായമായൊരാള്‍ നിര്‍ദ്ദേശിച്ചു.

"ആരെങ്കിലും ആ കുട്ടിയുടെ മാലയെടുത്തിട്ടുണ്ടെങ്കില്‍ മാന്യമായി അത് തിരിച്ചുകൊടുക്കണം.ഇല്ലെങ്കില്‍ വണ്ടി പോലീസ് സ്റ്റേഷനിലേയ്ക്കു വിടും.കണ്ടകട്ര്‍ തന്റെ നിലപാടു വ്യക്തമാക്കി.

"ദേ ഒരു തമിഴത്തി അവളായിരിക്കും എടുത്തത്".കൈചൂണ്ടിക്കൊണ്ട് തന്റടുത്തിരുന്ന ചെറുപ്പക്കാരന്‍ പറഞ്ഞതു കേട്ട് മറ്റുള്ളവര്‍ക്കൊപ്പം അയാളും അവിടേയ്ക്കു നോക്കി.ഒരു ആറേഴുവയസ്സുവരുന്ന പെങ്കുട്ടിയും അതിന്റെ തള്ളയുമാണെന്നു തോന്നുന്നു. കീറിപ്പറിഞ്ഞ കരിപുരണ്ട രൂപത്തില്‍ രണ്ടെണ്ണം.പിച്ചക്കാരാണെന്നു വ്യക്തം.മുമ്പത്തെ സ്റ്റോപ്പില്‍ നിന്നോ മറ്റോ കയറിയതാണു.

"മോട്ടിയ്ക്കാനായി മാത്രം വണ്ടീക്കേറിക്കൊള്ളും.മര്യാദയ്ക്കു മാലയെടുക്കടീ".ഒരു മധ്യവയസ്ക്കന്‍ ഇടപെട്ടുകഴിഞ്ഞു.

"അയ്യാ ഞാങ്കെ ഏടുക്കലൈ.നമ്മ അന്ത മാതിരിയാളല്ലൈ" തമിഴത്തി തന്നെ തുറിച്ചുനോക്കുന്ന മുഖങ്ങളെ നോക്കി ഭയപ്പാടോടെ പറഞ്ഞു.

"കള്ളം പറയുന്നോടീ നായീന്റമോളേ" പറച്ചിലും ഒറ്റ അടിയുമായിരുന്നയാല്‍.

അയ്യൊയെന്നലറിക്കൊണ്ട് ആ സ്ത്രീ തന്റെ കരണം പൊത്തിപ്പിടിച്ചു.വീണ്ടും ചില കൈകള്‍ തന്റെ അമ്മയുടെ നേരെ ഉയരുന്നതുകണ്ട കൊച്ചുപെണ്‍കുട്ടി വലിയവായില്‍ നിലവിളിക്കാനാരംഭിച്ചു.

"വേണ്ട ആരുമിനി അവളെ തല്ലണ്ട ബസ്സ് പോലീസ് സ്റ്റേഷനിലേയ്ക്കു പോട്ടെ.അവരു കണ്ടുപിടിച്ചുകൊള്ളും"ബസ്സിലുണ്ടായിരുന്ന ഒരു വൃദ്ധയായ സ്ത്രീ ഉറക്കെ വിളിച്ചുപറഞ്ഞു.ആള്‍ക്കാര്‍ പിറുപിറുത്തുകൊണ്ട് അവളുടെ ചുറ്റും നിന്നും മാറി.ഡ്രൈവര്‍ വണ്ടി മുമ്പോട്ടേടുത്തു.എല്ലാം നോക്കിക്കൊണ്ടിരുന്ന അയാള്‍ക്ക് രസം കയറി.അടിയേറ്റു തിണര്‍ത്ത കവിളും പൊത്തിപ്പിടിച്ച് തന്റെ മകളേയും ചേര്‍ത്തുപിടിച്ചു കരയുന്ന പിച്ചക്കാരിയെ കണ്ടപ്പോള്‍ അയാളുടെ മനസ്സില്‍ സംതൃപ്തി നുരയുകയായിരുന്നു.

ആള്‍ക്കൂട്ടത്തില്‍ നിന്നുമൊരുവന്‍ തന്റെ പോക്കറ്റില്‍ നിന്നും കയ്യെടുത്ത് സീറ്റിന്റെ അരികുവശത്ത് അമര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കുന്നത് അയാളപ്പോഴാണു ശ്രദ്ധിച്ചത്.അവന്റെ മുഖത്ത് പരിഭ്രമം നിഴലിച്ചിരുന്നു. അല്‍പ്പസമയത്തിനുശേഷം ആശ്വാസത്തോടെ അവന്‍ കയ്യെടുത്ത് മുഖം കര്‍ച്ചീഫുകൊണ്ട് തുടച്ചിട്ട് അല്‍പ്പം ആശ്വാസം പൂണ്ടവനായി നിലയുറപ്പിച്ചു.

"ദേ മാ​ലയല്ലേ ആ കിടക്കുന്നത്".ആരോ പറയുന്നതും കുനിഞ്ഞ് സീറ്റിനടിയില്‍ നിന്നും ഒരു മാലയെടുക്കുന്നതും മാല നഷ്ടപ്പെട്ട സ്ത്രീ ആശ്വാസത്തോടെ അത് മേടിയ്ക്കുന്നതും അയാള്‍ നിര്‍വികാരതയോടെ നോക്കിക്കണ്ടു.പോലീസുകാരുടെ ചൂരല്‍ കൊണ്ടുള്ള അടിയേറ്റുപുളയുന്ന തമിഴത്തിയുടെ രൂപം കാണാനാകാത്ത നിരാശയില്‍ അയാള്‍ തന്റെ കണ്ണുകള്‍ ആരോടൊക്കെയോയുള്ള ദേക്ഷ്യം തീര്‍ക്കാനെന്നവണ്ണം ചേര്‍ത്തടച്ചു.


ശ്രീക്കുട്ടന്‍.

8 comments:

  1. ഇങ്ങനെയും ചിലര്‍.....
    :)

    ReplyDelete
  2. ദൈവമേ.. ഇങ്ങനെയും ആളുകളോ..?
    സത്യമായും അവനെന്തൊ മാനസികപ്രശ്നങ്ങളുണ്ട്..,
    നല്ല കഥ..
    അഭിനന്ദനങ്ങൾ..

    ReplyDelete
  3. ആളൂകൾ പലവിധം.

    ReplyDelete
  4. ഇല്ലാ ആര്‍ക്കും ഇതുപോലെ ആവാന്‍ കഴിയില്ലാ
    മാല നിലത്തിട്ട ആ കള്ളന്റെ ചെള്ളക്കിട്ട് എട്ടെണ്ണം പൊട്ടിക്കായിരുന്നു

    ReplyDelete
  5. കൊള്ളാം..
    പിന്നെ നമ്മുടെ നാട് അല്ലെ..
    പൊതു ജനം പലവിധം എന്നു കരുതി സമാധാനിക്കാം..

    ReplyDelete
  6. അവന് എവിടുന്നെങ്കിലും നല്ല നാലെണ്ണം കിട്ടുംബോൾ ഈ അസുഖം അങ് മാറും...

    ReplyDelete
  7. @ നൌഷു, കമ്പന്‍, മനോരാജ്,

    വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

    @ ഹാഷിം,

    ഈ ആളു ഡിഫറന്റാണു.അതാ പൊട്ടിക്കാതിരുന്നത്.

    @ നിരാശാകാമുകന്‍,

    അതേ പലവിധം തന്നെ

    @ ഭായി,

    അയാളാര്‍ക്കും ഒരു ശല്യവും ചെയ്യുന്നില്ലല്ലോ.പിന്നെന്തിനാ കൊള്ളുന്നത്

    ReplyDelete
  8. എന്നാലും കുഴപ്പം പിടിച്ച ചിന്തകളുള്ള ആള്‍ !!

    ReplyDelete