Thursday, June 17, 2010

സുലുവും ബാഷയും പിന്നെ പോലീസും

പൊടിയും പാറിച്ച് ബാഷ പാഞ്ഞ് വരുന്നതു കണ്ടപ്പോഴേ സജു പറഞ്ഞു.

"ജീവന്‍ വേണമെങ്കില്‍ മാറിക്കോ.ദേ കാട്ടാന വരുന്നുണ്ട്".

തലയും കുമ്പിട്ടിരുന്ന അജിത്ത് പെട്ടന്നെഴുന്നേറ്റു. അതെ ബാഷ തന്നെ.കിടക്കുകയായിരുന്ന സുരേഷിനെ അവന്‍ തട്ടിയുണര്‍ത്തി.

"അണ്ണാ എണീക്ക് ദേ സുലു വണ്ടീം കൊണ്ടു വരുന്നു".

ആകാശമാണോ ഭൂമിയാണോ അതോ താനാണോ കറങ്ങുന്നതെന്ന്‍ യാതൊരു നിശ്ചയവുമില്ലാത്ത അവസ്ഥയിലായിരുന്നിട്ടും സുരേഷ് ചാടിയെഴുന്നേറ്റു.എത്ര ബോധമില്ലാത്തവനാണെങ്കിലും ജീവനില്‍ കൊതിയില്ലാതിരിക്കുമോ.അഴിഞ്ഞുപോയ കൈലി ഉടുക്കുവാന്‍ പോലും മെനക്കെടാതെ ആശാന്‍ അതിരിന്റെ മേലേയ്ക്കു വലിഞ്ഞു കയറി.ഭാഗ്യത്തിനു പേരിനൊരു അണ്ടര്‍ഗാര്‍മെന്റുണ്ടായിരുന്നു.കയറിയ ഫോഴ്സില്‍ തന്നെ നല്ല ഒന്നാന്തരം ഒരു വാളും വച്ചു.അതിരിനപ്പുറമുള്ള പുരയിടത്തില്‍ പരലോകവും ഇഹലോകവുമായി യാതോരു ബന്ധവുമില്ലാത്ത രീതിയില്‍ ബോധം കെട്ടുറങ്ങുന്ന ദീപുവിന്റേയും ഷൈജിന്റേയും മേത്തേയ്ക്കായിരുന്നു ആ തങ്കവാള് പതിച്ചത്.നിര്‍ഭാഗ്യവാന്മാര്‍ അതും അറിഞ്ഞില്ല.

ആട്ടോറിക്ഷ നിര്‍ത്തിയിട്ട് സുലു എന്ന സലീല്‍ പുറത്തേയ്ക്കിറങ്ങി.ബാഷ എന്ന പേരിനെ അരുമയായി ഒന്നു തലോടിയശേഷം അവന്‍ വണ്ടിക്കുള്ളില്‍ നിന്നും ഒരു പ്ലാസ്റ്റിക് കവര്‍ പുറത്തേയ്ക്കെടുത്തു.

"നിന്റെ ഈ ചടാക്കുവണ്ടി കത്തിച്ചുകളയുവാന്‍ എത്ര രൂപ വേണമെടാ സുലു".

പതിവുപോലെ സുലുവിനെ ദേക്ഷ്യം പിടിപ്പിക്കാനായി സജു ചോദിച്ചു.തന്റെ തന്തയ്ക്കു വിളിച്ചാലും ക്ഷമിയ്ക്കുന്ന സുലു പക്ഷേ തന്റെ വണ്ടിയെ ആരെങ്കിലും എന്തേലും പറഞ്ഞാല്‍ മംഗലശ്ശേരി നീലകണ്ഠനെപ്പോലെയായി മാറും.സുലുവിന്റെ വായിലെ തെറികള്‍ കേള്‍‍ക്കുന്ന ആരും പിന്നെ രണ്ടുദിവസം പൊറത്തുപോലുമിറങ്ങാനൊന്നു മടിയ്ക്കും.വയസ്സു 21 മാത്രമേ ആയുള്ളുവെങ്കിലും എന്റമ്മേ. അല്ലെങ്കി തന്നെ നഞ്ചെന്തിനാ നന്നാഴി എന്നു കേട്ടിട്ടില്ലേ.എസ്.എസ്.എല്‍.സി പരീക്ഷയുടെ റിസല്‍ട്ട് വന്നപ്പോള്‍ ഷോക്കായിപ്പോയ അവന്റെ ബാപ്പ ആ ആട്ടോറിക്ഷ അവനു സമ്മാനമായി കൊടുത്തതാണു.അഞ്ചാം വട്ടമെഴുതി അവന്‍ പാസ്സാവുമെന്ന്‍ അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല.അന്നുമുതല്‍ അത് നിലത്തുവയ്ക്കാതെ കൊണ്ടു നടക്കുകയാണിഷ്ടന്‍. കറുമുറേ പുകയും തുപ്പി ഒരു ഭീകരജീവിപോലെ ചലിയ്ക്കുന്ന ആ പറക്കും തളികയെ അവന്റെ കൂട്ടുകാര്‍ വിളിക്കുന്ന പേര് കാട്ടാനയെന്നാണു.പണ്ടുമുതലേ തലൈവന്‍ രജനികാന്തിന്റെ കടുത്ത ഫാനായിരുന്ന സുലു ആട്ടോയുടെ ആമിനമോള്‍ എന്ന പേര് ബാഷ എന്നാക്കി മാറ്റി.ഒള്ള സത്യം പറയാമല്ലോ.ആ പരിസരത്ത് ആര്‍ക്കെന്ത് സഹായം വേണമെങ്കിലും ബാഷയും സുലുവും എപ്പോഴും റെഡിയായിരിക്കും.

സജുവിനെ ദഹിപ്പിക്കാനെന്നതുപോലെ സുലു ഉഗ്രമായൊരു നോട്ടം നോക്കി.

"പെരുന്നാളായതുകൊണ്ട് ഞാനൊന്നും പറയുന്നില്ല.ഇന്നാ കേറ്റിയ്ക്കോ". ഒരു വലിയ പൊതിയെടുത്ത് സുലു സജുവിനുനേരെ നീട്ടി.നല്ല മട്ടന്‍ ബിരിയാണിയുടെ മണം അവിടെയാകെ പരന്നു. കവറില്‍ നിന്നും റമ്മിന്റെ കുപ്പിയും സെവനപ്പ് ബോട്ടിലും എടുത്ത് ഒരു സൈഡിലായി ഒതുക്കി വച്ചിട്ട് അവന്‍ ദീപുവിനേയും ഷൈജിനേയും പൊറത്തുതട്ടി ഉണര്‍ത്താനാരംഭിച്ചു.അല്‍പ്പസമയം കുലുക്കിയിട്ടും തഥൈവ.

"ഈ ശവങ്ങള് എണീക്കുമെന്നു തോന്നുന്നില്ല.സുരേഷണ്ണാ, എടാ സജൂ,അജിത്തേ വാ നമുക്ക് തൊടങ്ങാം" പ്ലാസ്റ്റിക് ഗ്ലാസ്സുകള്‍ നിരത്തിവച്ചു അതിലേയ്ക്കു റമ്മൊഴിച്ചുകൊണ്ട് സുലു അവരെ ക്ഷണിച്ചു. പെരുന്നാല്‍ പാര്‍ട്ടിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.സുരേഷ് ആദ്യകവിള്‍ കുടിച്ചതും അതിന്റെ ഇരട്ടിഫോഴ്സില്‍ പുറത്തേയ്ക്കു ശര്‍ദ്ധിച്ചതും പിന്നെ അതിന്റെ വാശിക്ക് രണ്ടു ഗ്ലാസ്സില്‍ ഒഴിച്ച് മടമടാ വിഴുങ്ങിയതും പുറകിലേയ്ക്കു വെട്ടിയിട്ടപോലെ മറിഞ്ഞതും എല്ലാം ക്ഷണനേരം കൊണ്ടായിരുന്നു.ആദ്യഘട്ടത്തില്‍ വണ്ടിമറിഞ്ഞ ദീപു ഈ സമയം കണ്ണും തിരുമ്മിയെഴുന്നേറ്റുവന്നു.കവിളിലൂടെ ഒലിച്ചിറങ്ങിയ റമ്മിന്റെ അവശിഷ്ടം കൈകൊണ്ട് തുടച്ചുകളഞ്ഞിട്ട് ഒരു മട്ടന്റെ കഷണമെടുത്ത് ചവയ്ക്കുന്ന സുലുവിനെ നോക്കിക്കൊണ്ട് ആടിയാടി നിന്നുകൊണ്ടവന്‍ അലറി.

"എന്തിനാടാ #..*..#...എന്റെ പൊറത്ത് വാളുവച്ചത്.ഞാനെന്താ കക്കൂസാണോ".

"എടാ സുലുവല്ലടാ വച്ചത്.ദേ ഈ ക്കിടക്കുന്ന മഹാനാണാ വാളിന്റെ തന്ത" വായിലൂടെ ഒലിപ്പിച്ചുകൊണ്ട് കിടക്കുന്ന സുരേഷിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് അജിത്ത് പറഞ്ഞു.സജു ചിരിയടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു.

"നെനക്കൊക്കെവേണ്ടി കഷ്ടപ്പെട്ട് ഈ സാധനമൊക്കെ വേടിച്ചുകൊണ്ടുവന്ന എന്നെ തന്നെ ചീത്തവിളിക്കണമെടാ".പറച്ചിലും സുലു കരച്ചിലാരംഭിച്ചതും ഒരുമിച്ചായിരുന്നു. ഇഷ്ടന്റെ ഒരേയൊരു വീക്ക്നെസ്സാണു അല്‍പ്പം അകത്തുചെന്നാല്‍ സെന്റികാര്യം പറഞ്ഞ് കരയുക എന്നത്.അതു ചിലപ്പോള്‍ കൊറേയേറെ സമയം നീണ്ടുനില്‍ക്കും.

മക്കള് വാ വാ വോ കരയല്ലേ മോളേ വാ വാ വോ" ഒറക്കപ്രാന്തിലും സുരേഷ് പാട്ടുപാടി.ദേക്ഷ്യം വന്ന സുലു സുരേഷിന്റെ ചന്തിയില്‍ ആഞ്ഞൊരു ചവിട്ടുകൊടുത്തു.ഒരു ശയനപ്രദക്ഷിണം പൂര്‍ത്തിയാക്കിയ ആശാന്‍ അവിടെ ചുരുണ്ടുകൂടിക്കിടന്നു.

"അളിയാ നമുക്കൊരു കാസ്സെറ്റ് കണ്ടാലോ.എഫെക്റ്റ് ഒണ്ടായിക്കോട്ടെ".അജിത്താണ്.

"സാധനമൊണ്ടാ". ആകാംഷയോടെ സജു അടുത്തേയ്ക്കു നീങ്ങിയിരുന്നു.

"നമുക്ക് ആഷില്‍ പോയി ഒരെണ്ണം എടുക്കാം.പുതിയതൊന്നു വന്നിട്ടൊണ്ടെന്നു പടക്കം എന്നോടു പറഞ്ഞിട്ടൊണ്ടായിരുന്നു"

"എങ്കി പിന്നെ സമയം കളയണ്ട.എണീക്ക്. സുലു കാട്ടാനയെ സ്റ്റാര്‍ട്ടാക്കെടാ".സജു ചാടി വണ്ടിയില്‍ക്കേറിക്കഴിഞ്ഞു.

"കാട്ടാന നിന്റെ ബാപ്പ" കൂടെയൊരു തെറിയും വിളിച്ചിട്ട് സുലു ബാഷയെ സ്റ്റാര്‍ട്ടാക്കി.അജിത്തും ദീപുവും കയറിയിരുന്നു.ഈ സമയം ഉറക്കത്തില്‍ നിന്നുമെഴുന്നേറ്റ ഷൈജ് ചുറ്റുപാടും കണ്ണോടിച്ചപ്പോല്‍ പോകുവാന്‍ തൊടങ്ങുന്ന സുലുവിനേയാണു കണ്ടത്.

"നീയെന്താടാ സുലു സാധനമിതേവരെ കൊണ്ടുവന്നില്ലേ.ഇപ്പോ പോകുന്നതേയൊള്ളോ.ഇനിയുമെത്രനേരംകൂടി വെയ്റ്റ് ചെയ്യണം" നിവര്‍ന്നുനിന്നുകൊണ്ട് ഷൈജ് സുലുവിനോടായി ചോദിച്ചു.

സുലു ചുറ്റുമുള്ളവരെ ഒന്നു നോക്കിയിട്ട് വണ്ടിയെടുത്തു.

"നിക്ക് നിക്ക് ഞാനും വരുന്ന്‍' വണ്ടിയുടെ പുറകേ ഷൈജ് ഓടി. ഒടുവില്‍ അവനെക്കൂടി കയറ്റി അവര്‍ ജംഗ്ഷനിലുള്ള ആഷ് കാസ്സെറ്റ് ഷോറൂമിലേയ്ക്കു തിരിച്ചു.

കടയിലപ്പോള്‍ പടക്കമുണ്ടായിരുന്നില്ല.മറ്റൊരു പെരുന്നാള്‍ ‍പാര്‍ട്ടിയില്‍ പെട്ട് മയങ്ങിതലയും കുമ്പിട്ടിരിയ്ക്കുന്ന ആശാനെ നമുക്കു വിടാം.നല്ലതെന്നു സുള്‍ഫി പറഞ്ഞ രണ്ടു കാസ്സെറ്റ് എടുത്ത് ഒരെണ്ണം അജിത്തും മറ്റൊന്ന്‍ ഷൈജും ഉടുപ്പിനിടയില്‍കൂ​ടി അരയില്‍ താഴ്ത്തിവയ്ച്ചു.

പുറത്ത് ജംഗ്ഷനില്‍ വളരെക്കുറച്ച് കടകള്‍ മാത്രമേ തുറന്നിട്ടുണ്ടായിരുന്നുള്ളു.എല്ലാപേരും പെരുന്നാള്‍ ആഘോഷത്തിമിര്‍പ്പിലാണു.സര്‍വ്വസ്വാതന്ത്ര്യം കിട്ടിയപോലെ സുലു ജംഗ്ഷനില്‍ തന്റെ ഭരണം തുടങ്ങി.ഒരല്‍പ്പം അകത്തുചെന്നാല്‍ സുലുവിന് ആരെയെങ്കിലുമൊക്കെ ഒന്നു ഭരിക്കണം.മാത്രമല്ല ജംഗ്ഷനില്‍ ഓട്ടോ സ്റ്റാന്‍ഡില്ലാണു അവന്‍ വണ്ടിയിടുന്നത്.

"ആരെടാ അത്, അടെയെടാ കട" എന്നെല്ലാം പറഞ്ഞ് സുലു ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു.അജിത്തും സജുവും കൂടെക്കൂടി.ഷൈജ് ആരും കാണാതെ കടയുടെ പുറകുവശത്തേയ്ക്കുപോയി ഒരു സിഗററ്റ് കൊളുത്തി.ദീപു വണ്ടിയില്‍ തന്നെകിടക്കുന്നുണ്ടായിരുന്നു.ഈ സമയം സ്ഥലം എസ്.ഐ ഇടിയന്‍ വാസുവും ഒരു സംഘം പോലീസും അതുവഴി വന്നു. ദൂരെ നിന്നേ റോഡില്‍ നൃത്തമാടുന്ന യുവമാനസരെകണ്ട അദ്ദ്യേം വണ്ടി ഒതുക്കി ഒരു സൈഡിലിട്ടശേഷം റോഡിന്റെ ഓരത്തുകൂടി പതുങ്ങിവന്നു.ഭരണത്തിന്റെ തിരക്കില്‍ പുറകിലായെത്തിക്കൊണ്ടിരിയ്ക്കുന്ന അപകടം സുലുവും ടീംസും അറിഞ്ഞതുമില്ല.തന്റെ കോളറിലായി ആരോ പിടിച്ചെന്ന്‍ തോന്നിയ സുലു തിരിഞ്ഞ് "ഏത് #..*..# ടാ കോളറീപ്പിടിച്ചതെന്ന്‍ ചോദിച്ച ഒരു ഓര്‍മ്മയേ അവനുണ്ടായിരുന്നുള്ളു.

ഒരു വന്‍ നിലവിളികേട്ട് കടയുടെ പുറകില്‍ സിഗററ്റ് വലിച്ചുകൊണ്ടിരുന്ന ഷൈജ് മുന്‍ വശത്തേയ്ക്കോടിവന്നു."എന്റെ പൊന്നു സാറേ എന്നെ തല്ലല്ലേ എനിക്ക് അപ്പന്റീസിന്റെ ഓപ്പറേഷന്‍ കഴിഞ്ഞതേയുള്ളു" എന്നു പറഞ്ഞുകൊണ്ട് പോലീസുകാരന്റെ ലാത്തിയില്‍ മുറുക്കെപ്പിടിച്ച് കരയുന്ന സജുവിനേയും കുനിഞ്ഞുനിന്ന്‍ താഴെവീണുകിടക്കുന്ന കാസ്സെറ്റ് കരഞ്ഞുകൊണ്ടെടുക്കുന്ന ദീപുവിനേയും വണ്ടിക്കുള്ളില്‍ ദയനീയമായിരിക്കുന്ന അജിത്തിനേയും "എന്നെ ഒന്നും ചെയ്യല്ലെ എന്റെ സാറേ"യെന്ന്‍ വലിയവായില്‍ നെലവിളിച്ചുകൊണ്ട് തന്നെ തല്ലുന്ന പോലീസുകാരനോടു കെഞ്ചുന്ന സുലുവിനേയും കണ്ട് അവന്‍ വാ പൊളിച്ചു നിന്നു.അവനേം കൂടി പിടിച്ചോ എന്ന്‍ എസ് ഐ പോലീസുകാരനോടു പറയുന്നത് കേട്ട ഷൈജ് ഇതേവരെ ആരും ഭേദിച്ചിട്ടില്ലാത്ത തന്റെ റെക്കോര്‍ഡ് ഓട്ടം ആരംഭിക്കുവാന്‍ സമയമൊട്ടുമെടുത്തില്ല.ഇതൊന്നുമനുഭവിയ്ക്കുവാന്‍ ഭാഗ്യമില്ലാതിരുന്ന നിര്‍ഭാഗ്യവാനായ സുരേഷ് അവര്‍കള്‍ താന്‍ തന്നെ വച്ച വാളിന്മേല്‍ മുഖമ്പൂഴ്ത്തി കമിഴ്ന്നുകിടന്ന്‍ ഏതോ സ്വപ്നം കാണുകയായിരുന്നപ്പോള്‍.

N B : നമ്മുടെ കഥാനായകരെ പോലീസുപിടിച്ചുകൊണ്ട്പോയി എന്ന ക്രൂരസത്യമറിഞ്ഞ പടക്കം(സജുവിന്റെ മാമയുടെ മകന്‍) തന്റെ പെരുന്നാള്‍ അഘോഷങ്ങള്‍ അടിയന്തിരമായി വെട്ടിച്ചുരുക്കി പോലീസ് സ്റ്റേഷനിലേയ്ക്കു പോയെന്നും എസ് ഐ യോട് എന്തൊക്കെയോ ചോദിച്ചെന്നും പകരമായി അദ്ദ്യേം ഒരെണ്ണം മനോഹരമായി പൊട്ടിച്ചെന്നും ആ കിട്ടലില്‍ തന്നെ സ്റ്റേഷനകത്ത് മുഴുവന്‍ വാളുവച്ച് ബോധം കെട്ടുപോയെന്നും ആ വാളുമുഴുവന്‍ നമ്മുടെ നായകമ്മാര്‍ കഴുകിവൃത്തിയാക്കേണ്ടിവന്നെന്നും ഒക്കെ പറയുന്നുണ്ട്.സത്യമാര്‍ക്കറിയാം.

ശ്രീക്കുട്ടന്‍

5 comments:

  1. എടാ കൂട്ടുകാരാ,

    നീ ചിലപ്പോള്‍ ഇതു വായിച്ചേക്കാം.എന്തുചെയ്യാനാടാ ഒരു പ്രത്യേക സാഹചര്യത്തില്‍ എഴുതിപ്പോയതാണു.നീ ക്ഷമിച്ചുകള.നീ ലോക്കപ്പിനകത്തു മൂത്രമൊഴിച്ച കാര്യമൊന്നും ഞാനെഴുതിയില്ലല്ലോ.ഇതിനു പ്രതികാരമായിട്ട് റമ്മില്‍ വിമ്മൊഴിച്ച് തന്നെന്നെ പരീക്ഷിക്കരുത്. സ്നേഹത്തോടെ നിന്റെ ...

    ReplyDelete
  2. പോസ്റ്റ് മൊത്തം ലഹരിമയമാണല്ലോ

    ReplyDelete
  3. നീ വെള്ളമടിക്കും അല്ലേ :-))

    കൊള്ളാം
    :-)

    ReplyDelete
  4. കള്ള് കഥ
    വായിച്ചില്ലാ (പകുതി വായിച്ചപ്പോ ഒത്തിരി വാള്‍ കണ്ട് അറപ്പായപ്പോ തുടര്‍ന്നില്ലാ...സോറി)

    ReplyDelete