Wednesday, June 30, 2010

മത്തായിച്ചന്‍ v/s അവറാച്ചന്‍

"കോട്ടയത്തേക്കാണല്ലേ?"

ജന്നലിലൂടെ പുറത്തേയ്ക്കു നോക്കിയിരിക്കുന്ന മത്തായിച്ചനോട് അവറാച്ചന്‍ ചോദിച്ചു.

"അതേ. മൂത്ത മോള് എല്‍സാമ്മയുടെ വീടുവരെ ഒന്നു പോണം. ആണ്ടുനേര്‍ച്ച അല്യോ വരുന്നത്"

"ഞാനും കോട്ടയത്തേക്കു തന്നെ. മ്മ്ടെ പീലിച്ചായന്റെ മോളുടെ മനസ്സമ്മതമല്ല്യോ മറ്റന്നാള്. അതു കൂടാണ്ടിരിക്കാനും പറ്റില്ലല്ലോ"

രണ്ടുപേരും നാട്ടുവര്‍ത്താനമൊക്കെ പറഞ്ഞങ്ങിനെയിരിക്കുമ്പോള്‍ ട്രയിന്‍ ഒരു സ്റ്റേഷനില്‍ നിന്നു. മത്തായിച്ചന്‍ പുറത്തുപോയി ഒരു കുപ്പി മാംഗോ ജ്യൂസും കുറച്ച് ആപ്പിളും ഓറഞ്ചും മുന്തിരിയുമൊക്കെ മേടിച്ചുകൊണ്ട് അകത്തേയ്ക്കു വന്നു. വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ മത്തായിച്ചന്‍ പൊതിതുറന്ന്‍ ഒരോറഞ്ചെടുത്ത് പൊളിച്ച് അല്ലികള്‍ വായിലിട്ട് ചവച്ചിറക്കിയിട്ട് കുറച്ച് ജ്യൂസും കുടിച്ചു. ഇടയ്ക്ക് തലയുയര്‍ത്തിനോക്കിയപ്പോള്‍ തന്നെത്തന്നെ നോക്കി വെള്ളമിറക്കിയിരിക്കുന്ന അവറാച്ചനെയാണു കണ്ടത്.

"നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കണമെന്നാണ് കര്‍ത്താവ് പറഞ്ഞിട്ടൊള്ളത്".

അവറാച്ചന്‍ ആരോടെന്നില്ലാതെ അ‍ല്പം ഉറക്കെപ്പറഞ്ഞു.

ഈ വാക്കുകള്‍ കേട്ട മത്തായിച്ചന്‍ ഒരാപ്പിളും ഒരോറഞ്ചും കുറച്ച് മുന്തിരിയുമെടുത്ത് അവറാച്ചനു കൊടുത്തു. സന്തോഷത്തോടെ അതെല്ലാം മേടിച്ച അവറാച്ചന്‍ സാവധാനം അവ കഴിച്ചശേഷം ഒരേമ്പക്കം വിട്ടുകൊണ്ട് സീറ്റിലേക്ക് ചാരിയിരുന്നു. മുഖവും വായും കഴുകിയിട്ട് മത്തായിച്ചന്‍ മടങ്ങിവന്നപ്പോള്‍ വീണ്ടുമവര്‍ വര്‍ത്തമാനം പറയാനാരംഭിച്ചു.

വണ്ടി മറ്റൊരു സ്റ്റേഷനില്‍ നിറു‍ത്തിയപ്പോള്‍ കമ്പാര്‍ട്ട്മെന്റിനകത്ത് എണ്ണപ്പലഹാരങ്ങള്‍ കച്ചവടം ചെയ്യുന്ന ആളില്‍ നിന്നും അവറാച്ചന്‍ കുറച്ച് പഴമ്പൊരിയും ഉള്ളിവടയും പരിപ്പുവടയുമൊക്കെ മേടിച്ചു. ട്രയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ അവറാച്ചന്‍ ഒരു പരിപ്പുവടയെടുത്ത് കറുമുറെ തിന്നാനാരംഭിച്ചു. അവിടെ എണ്ണപ്പലഹാരത്തിന്റെ ആസ്വാദ്യകരമായ ഗന്ധം നിറഞ്ഞു.

പഴമ്പൊരിയും പരിപ്പുവടയും ഉള്ളിവടയുമെല്ലാം കണ്ട് നാവിലു വെള്ളമൂറിയ മത്തായിച്ചന്‍ അവറാച്ചനെ ഒന്നു സൂക്ഷിച്ചുനോക്കി. ഇതു ശ്രദ്ധിച്ച അവറാച്ചന്‍

"അന്യന്റെ മൊതല് ഒരിക്കലുമാഗ്രഹിക്കരുതെന്ന്‍ കര്‍ത്താവ് പറഞ്ഞിട്ടൊണ്ട്".

എന്നു മത്തായിച്ചനു കേള്‍ക്കാനാകുന്ന ഒച്ചയില്‍ പറഞ്ഞിട്ട് ജനലരികിലേക്കു നീങ്ങിയിരുന്നു പുറത്തേയ്ക്കു മിഴികള്‍ പായിച്ചുകൊണ്ട് വീണ്ടും പരിപ്പുവട തിന്നാനാരംഭിച്ചു.


ശ്രീക്കുട്ടന്‍

11 comments:

  1. "നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കണമെന്നാണ് കര്‍ത്താവ് പറഞ്ഞിട്ടൊള്ളത്".

    "അന്യന്റെ മൊതല് ഒരിക്കലുമാഗ്രഹിക്കരുതെന്നും കര്‍ത്താവ് പറഞ്ഞിട്ടൊണ്ട്".

    ഇതിലേതു വള്ളത്തിൽ കാലു വെയ്ക്കണം കർത്താവെ?

    ReplyDelete
  2. അലി പറഞ്ഞ സംശയത്തിലാ ഞാനും.
    സ്വന്തം കാര്യം വരുമ്പോള്‍ ചിലരങ്ങിനാ.
    മറ്റുള്ളവരുടെ എല്ലാം കിട്ടണം. സ്വന്തമോന്നും വിട്ടു കൊടുക്കുകയുമില്ല.
    ഓരോ മനുഷ്യന്മാര്‍. നന്നായി പറഞ്ഞു കേട്ടോ. ഇനിയെങ്കിലും ആര്‍ക്കെങ്കിലും തിരിച്ചറിവുണ്ടായാലോ അല്ലെ.

    ReplyDelete
  3. ഇതു മുമ്പൊരിക്കല്‍ പരമദുഷ്ടനായ എന്റെ ഒരു ചങ്ങാതി ഒരു ട്രയിന്‍ യാത്രയ്ക്കിടയില്‍ എന്നോടു പറഞ്ഞതാണു.പക്ഷേ എന്നിട്ടവന്‍ എനിക്കും തന്നുകേട്ടോ ഒരു പഴമ്പൊരി.

    അഭിപ്രായം അറിയിച്ച അലിയ്ക്കും, സുള്‍ഫിയ്ക്കും നന്ദി

    ReplyDelete
  4. മനുഷ്യന്‍മാരുടെ സൗകര്യം.!

    ReplyDelete
  5. "മത്തായിച്ചന്‍ v/s കറിയാച്ചന്‍"

    അപ്പൊ അവറാച്ചന്‍ ആരാ ?

    ReplyDelete
  6. രഞ്ജിത്ത്,

    തിരുത്തിയിട്ടൊണ്ട്.അശ്രദ്ധമൂലം സംഭവിച്ച ഈ തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി

    ReplyDelete
  7. കൊള്ളാം ഇനിയും എഴുതു

    ReplyDelete
  8. കൊള്ളാം..
    നന്നായിട്ടുണ്ട്...

    ReplyDelete
  9. അതുശരി ഈ കല്പനകള്‍ എല്ലാം ഇങ്ങിനെയും ദുരുപയോഗം ചെയ്യാം അല്ലേ!!

    ReplyDelete
  10. ഹ..ഹ..ഹ
    അവറാച്ചൻ ആളു കൊള്ളാല്ലോ....

    ReplyDelete