Wednesday, August 4, 2010

നാട്ടിലേയ്ക്കൊരു മടക്കം

പ്രവാസം എല്ലാ രീതിയിലും നമുക്ക് നഷ്ടപ്പെടലുകള്‍ മാത്രം സമ്മാനിക്കുന്ന ഒന്നാണ്.ഈ മണലാരണ്യത്തില്‍ കടുത്ത ചൂടിലും കൊടും ശൈത്യത്തിലും വിശ്രമമെന്തെന്നറിയാതെ പണിയെടുക്കുമ്പോള്‍,എന്തേലും അസുഖം പിടിപെട്ട് ആരും നോക്കാനില്ലാതെ കിടക്കുമ്പോള്‍ ,മനസ്സിനിഷ്ടപ്പെടാത്ത അരുചികരമായ ഭക്ഷണം കഴിക്കേണ്ടി വരുമ്പോള്‍,മേലാളമ്മാരുടെ തെറികള്‍ കേള്‍ക്കേണ്ടി വരുമ്പോള്‍ ഒക്കെ ആ നഷ്ടപ്പെടലുകളുടെ ആഴവും പരപ്പും നമുക്ക് വളരെയേറെ വ്യക്തമാകും.

പച്ചവിരിച്ച പാടശേഖരങ്ങളും പുഴയും തോടും അമ്പലവും ഉത്സവങ്ങളും പ്രീയപ്പെട്ട കൂട്ടുകാരും അച്ഛനുമമ്മയും കൂടപ്പിറപ്പുകളും എല്ലാം കയ്യെത്താദൂരത്താണെന്നു മനസ്സിലാവുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മനസ്സു തളര്‍ന്നു പോവുക തന്നെ ചെയ്യും.എന്നിട്ടും ആരെയൊക്കെയോ തോല്‍പ്പിക്കാനെന്നവണ്ണം അല്ലെങ്കില്‍ എന്തൊക്കെയോ വെട്ടിപ്പിടിക്കാന്‍ വേണ്ടി ഈ മണലാരണ്യത്തിന്റെ ഭാഗമായി മാറുകയാണു ഓരോ പ്രവാസിയും.തങ്ങളുടേതായ എല്ലാ സുഖങ്ങളും തല്‍ക്കാലം മാറ്റിവെച്ചിട്ട് അല്ലെങ്കില്‍ മന:പൂര്‍വ്വം മറന്നുകൊണ്ട് ആര്‍ക്കൊക്കെയോ വേണ്ടിടാ​‍ആരോടൊക്കെയോ പട പൊരുതുന്നു.നഷ്ടപ്പെടലുകളുടെ വേദനയിലും അവര്‍ സന്തോഷം കണ്ടെത്തുന്നു.ഒടുവില്‍ വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം കടം മേടിച്ചും കയ്യിലുള്ളതുമെല്ലാം കൊണ്ട് പ്രീയപ്പെട്ടവര്‍ക്കു വേണ്ടതെല്ലാം മേടിച്ചുകൊണ്ട് നമ്മെ കാത്തിരിക്കുന്നവരുടെ അടുത്തേയ്ക്കു പോകുമ്പോള്‍, അവരുടെ മുഖത്ത് വിടരുന്ന സന്തോഷം നേരിട്ടു കാണുമ്പോള്‍ അനുഭവിക്കുന്ന സുഖം മാത്രമാണു അതേ വരെയുള്ള എല്ലാ കഷ്ടപ്പാടുകളും മറന്നു ഒന്നു ചിരിക്കുവാന്‍ ഒരു പ്രവാസിയ്ക്ക് സഹായകമാകുന്നത്.

അതേ. ഞാനും തിരിക്കുകയാണ്. എന്റെ സങ്കടങ്ങള്‍ക്കും വിഷമങ്ങള്‍ക്കുമെല്ലാം താല്‍ക്കാലിക വിട നല്‍കിക്കൊണ്ട് എന്റെ പ്രീയപ്പെട്ടവരുടെ അടുത്തേയ്ക്ക്. കൃത്യം 30 ദിവസത്തേയ്ക്കു മാത്രം അനുവദിക്കപ്പെട്ട ഒരു അവധിക്കാലമാഘോഷിക്കുവാന്‍ വേണ്ടി. എന്റെ മനസ്സു കിടന്നു തുള്ളുകയാണു.

ഓര്‍മ്മ വച്ചകാലം മുതല്‍ ഞാന്‍ ഒരിക്കലും നഷ്ടപ്പെടുത്താതിരുന്ന മാറൂട് ക്ഷേത്രത്തിലെ ഉത്സവവും എഴുന്നള്ളത്തും താലപ്പൊലിയുംവിളക്കും പിന്നെ കീഴാറ്റിങ്ങള്‍ മുരുകന്‍ ക്ഷേത്രത്തിലെ തൈപ്പൂയകാവടി മഹോത്സവം, മാടന്‍ നടയിലേയും ഭജനമഠത്തിലേയും ഉത്സവങ്ങള്‍, വൃശ്ചികമാസത്തില്‍ മാലയിട്ട് ഭജനവും വിളക്കുമൊക്കെ നടത്തി ശബരിമലയ്ക്കു പോകുന്നത് പിന്നെ ഓണവും വിഷുവും ദീപാവലിയും പ്രീയപ്പെട്ടവരുടെ വിവാഹങ്ങള്‍....അങ്ങിനെയെത്രയെത്ര കാര്യങ്ങളാണ് പ്രവാസത്തിന്റെ ഈ നാലരക്കൊല്ലത്തിനുള്ളില്‍ എനിക്കു നഷ്ടമായത്.ഇതെല്ലാം ഈ ചുരുങ്ങിയ ഒരു മാസം കൊണ്ട് അനുഭവിക്കാന്‍ പറ്റില്ല.എന്നിരുന്നാലും ഇത്തവണത്തെ ഓണം അതെനിക്കാഘോഷിക്കുവാന്‍ പറ്റും.(അടുത്ത ബന്ധുക്കളാരുടെയെങ്കിലും വിളക്കൂതാതിരുന്നാല്‍). വീട്ടുകാരോടൊപ്പമിരുന്ന്‍ ഓണസദ്യയുണ്ണുവാന്‍ വേണ്ടി ഞാന്‍ തയ്യാറെടുത്തുകഴിഞ്ഞു.

ബ്ലോഗിംഗിന്റെ ഈ മാസ്മരലോകത്തില്‍ നിന്നും ഒരു മാസം വിട്ടുനില്‍‍ക്കുക എന്നതു സങ്കടകരമാണെങ്കിലും ഞാന്‍ അത് സൌകര്യപൂര്‍വ്വം മറക്കുന്നു. എന്റെ എല്ലാ പ്രീയപ്പെട്ട ബൂലോകത്തെ സുഹൃത്തുക്കള്‍ക്കും ഐശ്വര്യവും സന്തോഷവും സമൃദ്ധിയും സമ്പത്തും നിറഞ്ഞ അതി മനോഹരമായൊരു തിരുവോണം അഡ്വാന്‍സായി നേര്‍ന്നുകൊള്ളുന്നു.

അപ്പോള്‍ പിന്നെ എല്ലാപേരെയും ഒരു മാസം കഴിഞ്ഞു കാണാം.

വീണ്ടുമൊരിക്കല്‍ക്കൂടി എല്ലാപേര്‍ക്കും നന്മ നിറഞ്ഞ ഒരു പൊന്നോണം ആശംസിച്ചുകൊണ്ട്

സ്നേഹപൂര്‍വ്വം

ശ്രീക്കുട്ടന്‍

Monday, August 2, 2010

ഒരു ചീട്ടുകളിക്കാരന്‍

ചീട്ടുകളിക്കാരന്‍

നാട്ടിലെ അറിയപ്പെടുന്ന ചീട്ടുകളിഭ്രാന്തനാണ് രാമന്‍‍കുട്ടി. ചീട്ടിനെ സ്വന്തം മക്കളെക്കാളുമധികം താന്‍ സ്നേഹിക്കുന്നു എന്നു പരസ്യമായി പ്രഖ്യാപിച്ച വിശുദ്ധ രാമന്‍കുട്ടിയെ മറ്റു ചീട്ടുകളിക്കാര്‍ക്കെല്ലാം വളരെയേറെയിഷ്ടമാണു. സുന്ദരന്‍, ബഡായിഅനി, വാസുക്കുറുപ്പ്, ഡ്രൈവര്‍ ബാലന്‍, ബാബുക്കുട്ടന്‍, സുധാകരന്‍ തുടങ്ങിയവരടങ്ങുന്ന ചീട്ടുകളി സംഘത്തിന് രാമന്‍ കുട്ടി ഒരു ചാകരയാണ്. ഇഷ്ടന് കളി നന്നായി അറിയത്തില്ല എന്നതു തന്നെയാണ് ആ ഇഷ്ടത്തിനു കാരണം. ആറുപേര്‍ കളിക്കുന്ന മൂവായിരം എന്ന ചീട്ടുകളിയാണ് രാമന്‍കുട്ടിയുടെ ഇഷ്ടയിനം. കളിയില്‍ കയ്യിലുള്ള മുഴുവന്‍ ചീട്ടും സെറ്റുകളായി ഇറക്കിത്തീര്‍ക്കുന്നവന്‍ വിജയിക്കും. എന്നാല്‍ ഒന്നില്‍ക്കൂടുതല്‍ ആളുകള്‍ ഇറക്കിവച്ചാല്‍ പോയിന്റടിസ്ഥാനത്തിലായിരിക്കും വിജയിയെ കണ്ടെത്തുന്നത്. ഈ കളിയില്‍ എല്ലായ്പ്പോഴും ജോക്കര്‍ 2 ആയിരിക്കും. ജോക്കറിനും പിന്നെ 8 മുതല്‍ മുകളിലേക്കുള്ള എല്ലാ ചീട്ടുകള്‍ക്കും ഒരു പോയിന്റ് വീതമാണ്. ഒന്നിനു (ഏസ്) ഒന്നൊരപ്പോയിന്റ്. മൂന്നുമുതല്‍ ഏഴുവരെയുള്ളവയ്ക്ക് അരപ്പോയിന്റ് വീതം. ഒരു കളിയ്ക്ക് വെറും അഞ്ചുരൂപയാണ് കെട്ടുകാശ്. ഒരു കളി വിജയിച്ചാല്‍ ആറുപേരുടേയും കൂടി 30 രൂപ കീശയിലാക്കാം. വളരെ നല്ലൊരു സമയം പോക്കുകൂടിയാണ് ആ കളി. നമ്മുടെ കഥാനായകന്‍ കളി അത്ര വശമില്ലാത്തവനായതുകൊണ്ടുതന്നെ മിക്ക ദിവസവും പത്തുനൂറ്റന്‍പത് രൂപാ കളിച്ചു തോറ്റിരിക്കും. കൈയിലുണ്ടായിരുന്ന പൈസയെല്ലാം കളിച്ചുതോറ്റിട്ട് ഉണ്ണിപ്പിള്ളയുടെ ചീത്തമുഴുവന്‍ കേട്ടുകൊണ്ട് ഒരു ചായ കടം മേടിച്ചിട്ട് അത് കുടിച്ചുകൊണ്ട് കളിയെക്കുറിച്ച് അഭിപ്രായം പറഞ്ഞ് അവിടെത്തന്നെ നില്‍ക്കുന്ന രാമന്‍കുട്ടി സത്യത്തില്‍ ഒരു സംഭവം തന്നാരുന്നു.

രാമന്‍കുട്ടിക്ക് നല്ല ധൈര്യമൊക്കെയുണ്ടെങ്കിലും കെട്യോളായ സരളയെ മുടിഞ്ഞ പേടിയാണ്. നല്ല മുട്ടന്‍ ചീത്തവിളിക്കാരിയാണ് ആശാട്ടി. രാമന്‍കുട്ടിയെ ഇടയ്ക്കൊക്കെ എടുത്തിട്ട് പെരുമാറാറുണ്ടെന്ന്‍ നാട്ടിലൊരു കരക്കമ്പിയുമുണ്ട്. കണവന്‍ ഫുല്‍ടൈം ചീട്ടുകളിച്ചുനടക്കുന്നതില്‍ കലിപൂണ്ട സരള പലപ്പോഴും കളിസ്ഥലത്ത് വന്ന്‍ അലമ്പുണ്ടാക്കിയിട്ടുണ്ട്. അവരുടെ കണ്ണുപൊട്ടിപ്പോകുന്ന ചീത്തവിളികേട്ട് ചിലദിവസങ്ങളില്‍ ചീട്ടുകളി നിറു‍ത്തിവച്ചിട്ടുമുണ്ട്.സരള കളി സ്ഥലത്തു വന്ന്‍ അലമ്പുണ്ടാക്കുന്ന ദിവസം ഒരനുസരണയുള്ള കുഞ്ഞാടിനെപ്പോലെ തലയും കുമ്പിട്ട് സരളയ്ക്കൊപ്പം നടന്നുപോകുന്ന രാമന്‍കുട്ടിയെകാണുമ്പോള്‍ അന്നത്തെ ചായകുടിക്കുള്ള വകുപ്പ് നഷ്ടമായല്ലോ എന്നോര്‍ത്ത് മറ്റു സതീര്‍ഥ്യമ്മാര്‍ക്കുണ്ടാകുന്ന ദുഃഖത്തിനു കണക്കില്ല. കളിസ്ഥലത്തുവന്ന്‍‍ തന്നെ മാനം കെടുത്തിയതില്‍ ശ്രീമതിയെ ഇടിച്ചുതവിടുപൊടിയാക്കണമെന്നൊക്കെ മനസ്സിലുറപ്പിച്ചാലും രാമന്‍കുട്ടി എല്ലാമങ്ങ് ക്ഷമിക്കും. കെട്ടിയോളോട് ദേഷ്യപ്പെടുന്നത് ആത്മഹത്യാപരമാണെന്ന യഥാര്‍ത്ഥ്യം രാമന്‍ കുട്ടിക്ക് നന്നായറിയാം. സരളയെ കല്യാണം കഴിച്ച് കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ രാമന്‍കുട്ടി അതു മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.

കൊപ്രാഫീല്‍ഡാണു രാമന്‍കുട്ടിയുടെ വിളനിലം. ഉച്ചയാകുമ്പോഴേയ്ക്കും പത്തുമുന്നൂറുറുപ്പിക ആശാന്‍ ഉണ്ടാക്കിയിരിക്കും. ധൃതിപിടിച്ച് വീട്ടിലെത്തി വല്ലതും കഴിച്ചെന്നു വരുത്തി നൂറുറുപ്പിക മൂത്ത മോളുടെ കൈകളിലേല്‍പ്പിച്ചശേഷം ഒരോട്ടമാണ് ചീട്ടുകളിസ്ഥലത്തേക്ക്. വീട്ടുചിലവിനുള്ള കാശ കൃത്യമായി കൊടുത്തില്ലേല് വിവരമറിയുമെന്ന്‍ രാമന്‍കുട്ടിക്ക് നന്നായറിയാം. അതുകൊണ്ടുതന്നെ ആ കാശ് മുടക്കാറില്ല. മറ്റുകളിക്കാരുടെ മുഖത്തൊരു വെട്ടം വരുന്നത് രാമന്‍കുട്ടിയെ കാണുമ്പോഴാണു. അത്ഭുതസംഭവമെന്നോണം ചിലപ്പോള്‍ ചീട്ടുദേവത രാമന്‍കുട്ടിയുടെ കൂടെയങ്ങുകൂടിക്കളയും. അന്നത്തെക്കാര്യം പിന്നെപ്പറയണ്ട. മറ്റു കളിക്കാര്‍ എല്ലാപേരും ഷെയര്‍ ചേര്‍ന്നു കളിച്ചാലും പുള്ളിയെ പിടിച്ചാല്‍ കിട്ടില്ല. പത്തോ ഇരുന്നൂറോ തികച്ചു കളിച്ചുകിട്ടിയാല്‍‍ പിന്നെ സമയം പോലും പാഴാക്കാതെ കളിനിറു‍ത്തി ആശാന്‍ കൊല്ലമ്പുഴ ഷാപ്പിലേക്കൊരു പോക്കുണ്ട്. ഒരു കുപ്പി കള്ളോ, അല്ലെങ്കില്‍ ഇരുനൂറു പട്ടച്ചാരായമോ അടിച്ചുമിനുങ്ങിയിട്ട് ചിലപ്പോല്‍ തിരിച്ചുവന്ന്‍ വീണ്ടും കളിതുടരും. ചീട്ടുദേവത കള്ളിന്റെ നാറ്റംകൊണ്ട് കൈവിട്ടുപോയെങ്കില്‍ അന്നു കളിച്ചുകിട്ടിയതിന്റെ ഇരട്ടി ബാക്കിയുള്ളവര്‍ക്ക് ചിലവിനായി നല്‍കുകയും ചെയ്യും.

പതിവുപോലെ ഒരുദിവസം പണിയെല്ലാം നേരത്തേതീര്‍ത്ത് രാമന്‍കുട്ടി ചീട്ടുകളിസ്ഥലത്തെത്തി. നിര്‍ഭാഗ്യവശാല്‍ അന്ന്‍ കോറം തികഞ്ഞുകളിക്കാരുണ്ടായിരുന്നു. നിരാശനായ രാമന്‍കുട്ടി മറ്റുള്ളവരുടെ കളിനോക്കി വെറുതേ നിന്നു. ക്ലാവറും ഇസ്പേഡും ഡൈമനുമെല്ലാം തന്നെ നോക്കി മാടിവിളിക്കുന്നു. കൈകള്‍ക്കൊക്കെ ഒരു വല്ലാത്ത കിരുകിരിപ്പ്. ഉണ്ണിപ്പിള്ളയുടെ കാടിവെള്ളം പോലത്തെ ചായ രണ്ടെണ്ണം കുടിച്ചുതീര്‍ത്തു. കട്ടന്‍ബീഡി നാലോ അഞ്ചോ വലിച്ചുതീര്‍ത്തു.നോ രക്ഷ.ചീട്ടുകളിക്കോറം അപ്പോഴും ഫുള്ളാണ്. ഇന്നിനി ചാന്‍സ് കിട്ടുമെന്ന്‍ തോന്നുന്നില്ല. നിരാശനായ കഥാനായകന്‍ വീട്ടിലേക്കു മടങ്ങി. പോയ കണവന്‍ കുറച്ചുസമയം കഴിഞ്ഞപ്പോള്‍ തിരിച്ചുകേറിവരുന്നതുകണ്ട സരള ആകെ വണ്ടറടിച്ചു. എന്റെ മാടന്‍ നട അപ്പൂപ്പാ ഇതു വല്ലാത്ത അത്ഭുതം തന്നെ. ആത്മഗതം അല്‍പ്പം ഉച്ചത്തിലായിപ്പോയി. രാമന്‍ കുട്ടി തന്റെ കെട്യൊളെ നോക്കി ഒരു ആക്കിയ ചിരിചിരിച്ചിട്ട് തിണ്ണയിലിരുന്നു ഒരു ബീഡികൊളുത്തി. വയല്‍ക്കാറ്റേറ്റു ബീഡിയും വലിച്ചിരുന്ന രാമന്‍കുട്ടി ആകെ അസ്വസ്ഥനായിരുന്നു. മനസ്സില്‍ പീലിവിരിച്ചാടിനില്‍ക്കുന്ന 13 ചീട്ടുകള്‍. തലചൊറിഞ്ഞും ബീഡിവലിച്ചും കുറേനേരമിരുന്ന ആശാന്‍ ഡ്രെസ്സ് മാറി ജംഗ്ഷനിലേയ്ക്കു നടന്നു. തങ്കമണിചേച്ചിയുടെ കടയില്‍നിന്നു കടുപ്പത്തില്‍ ഒരു ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഒന്നു കൊല്ലമ്പുഴവരെ പോയാലെന്തെന്ന്‍ ഒരു തോന്നലുണ്ടായി.പിന്നെ അമാന്തിച്ചില്ല.ആദ്യം വന്ന വണ്ടിയില്‍ക്കയറി നേരെ ഷാപ്പിലേയ്ക്കു തിരിച്ചു.ഒരരക്കുപ്പി കള്ളുമായിരിക്കുമ്പോഴാണ് തൊട്ടടുത്ത് സിനിമാഷൂട്ടിംഗ് നടക്കുന്ന കാര്യം ആരോ പറഞ്ഞത് രാമന്‍കുട്ടി കേട്ടത്. എന്നാപ്പിന്നെ ഷൂട്ടിംഗ് കണ്ടിട്ടുതന്നെ കാര്യമെന്നോര്‍ത്ത് കുപ്പികാലിയാക്കി പുള്ളികാരന്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നിടത്തേക്കു നടന്നു.

മൈ ഡിയര്‍ കരടി എന്ന സിനിമയുടെ ഷൂട്ടിംഗായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത്. നായകനടന്‍ ആറ്റില്‍നിന്നു നീന്തിക്കേറിവരുന്ന രംഗമഭിനയിച്ചുകൊണ്ടിരിക്കുമ്പോല്‍ പെട്ടന്ന്‍ വെള്ളത്തില്‍ ഒഴുകിപ്പോയ നായകനെ രക്ഷിക്കാനായി ആറ്റില്‍ ചാടിയ രണ്ടുപേരില്‍ ഒരാള്‍ നമ്മുടെ നായകന്‍ രാമന്‍കുട്ടിയായിരുന്നു. എന്തായാലും കഷ്ടപ്പെട്ട് നായകനെ വലിച്ചു കരയ്ക്കു കയറ്റിയപ്പോഴേയ്ക്കും യൂണിറ്റംഗങ്ങളെല്ലാം ഓടിയെത്തി. ഒരു വീരനെപ്പോലെ തലയുയര്‍ത്തിനിന്ന രാമന്‍കുട്ടിയ്ക്കും മറ്റേയാള്‍ക്കും നന്ദി പറഞ്ഞ നിര്‍മ്മാതാവ് സന്തോഷസൂചകമായി കുറച്ചു കാശ് രണ്ടുപേര്‍ക്കും നല്‍കി. മാത്രമല്ല കരടിയെക്കണ്ട് ഭയന്നോടുന്ന ആളുകളുടെ ഭാഗം ചിത്രീകരിച്ചപ്പോല്‍ അവരെക്കൂടി അഭിനയിപ്പിക്കുകയും ചെയ്തു. ജീവിതത്തിലാദ്യമായി സിനിമയില്‍ അഭിനയിച്ചതിന്റെ സന്തോഷത്തില്‍ രാമന്‍കുട്ടി നേരേ ആറ്റിങ്ങലേക്കു പോയി നല്ല മീനും മറ്റുമൊക്കെ വാങ്ങി വീട്ടിലേക്കു മടങ്ങി.

വീട്ടിലെത്തി സാധനമെല്ലാം സരളയെ എല്‍പ്പിച്ച് ഒരു പനാമ കൊളുത്തിയപ്പോളാണ് ചീട്ടുകള്‍ വീണ്ടും രാമന്‍കുട്ടിയുടെ മനസ്സില്‍ തെളിഞ്ഞത്. പിന്നെയൊട്ടും അമാന്തിച്ചില്ല.നേരെ കളിസ്ഥലത്തേക്കു വച്ചടിച്ചു. സമയം ആറുമണി കഴിഞ്ഞു. ഭാഗ്യത്തിനു കളിക്കുവാന്‍ ആളു കുറവാണ്. സ്വര്‍ഗ്ഗം കിട്ടിയതുപോലെ രാമന്‍ കുട്ടി കളിക്കാനായിക്കൂടി. തനിക്കിട്ട കൈയില്‍പിടിച്ചുകൊണ്ട് താന്‍ സിനിമയിലഭിനയിച്ച കാര്യം എല്ലാപേരോടുമായി അനൌണ്‍സ് ചെയ്തു. മാത്രമല്ല എല്ലാപേര്‍ക്കും തന്റെ ചിലവില്‍ ചായയും പരിപ്പുവടയും കൊടുക്കാന്‍ ഉണ്ണിപ്പിള്ളയ്ക്കു ഓര്‍ഡര്‍ നല്‍കിയിട്ട് പോക്കറ്റില്‍നിന്നും കാശെടുത്ത് ഉണ്ണിപ്പിള്ളക്ക് കൊടുത്തു. കുറച്ചധികം ര്‍പ്പാ നോട്ടുകള്‍ കണ്ടപ്പോള്‍ കളിച്ചുകൊണ്ടിരുന്ന ബാബുവും അനിയും കൂടി മുഖത്തോടുമുഖം നോക്കി ഒന്നു കണ്ണിറുക്കി.

"എന്തായാലും രാമന്‍കുട്ടി സിനിമേലഭിനയിച്ചതല്ലേ. ഇന്നു ചെലവു ചെയ്യണം. ഒരു ഫുള്ളെടുത്തേ പറ്റൂ"

സുന്ദരന്റെ അഭിപ്രായത്തിനെ എല്ലാപേരും പിന്താങ്ങി. അതു സമ്മതിച്ച രാമന്‍ കുട്ടി കാശുകൊടുക്കുകയും ബാലന്‍ അപ്പോള്‍ത്തന്നെസാധനം മേടിക്കാനായിപോവുകയും ചെയ്തു.

"ബാലന്‍ വരാന്‍ കൊറച്ചുസമയമാകും.നമുക്ക് ഫ്ലാഷ് കളിച്ചാലോ?".

ബാബു എല്ലാപേരോടുമായി ചോദിച്ചു. അന്നു നല്ലതുപോലെ ചീട്ടുകളിക്കാന്‍ പറ്റാതിരുന്ന നമ്മുടെ നായകനു പെരുത്ത് സന്തോഷായി.മെഴുകുതിരി വെട്ടത്തില്‍ കളിയാരംഭിക്കാന്‍ ഒട്ടും സമയമെടുത്തില്ല.വാഴപ്പണയുടെ ഉള്ളിലായിരിക്കുന്നതുകൊണ്ട് മറ്റാരും കാണുകയുമില്ല. കളി മുറുകവേ ബാലന്‍ ചരക്കുമായെത്തി. നല്ല സൊയമ്പന്‍ വാറ്റ്സാധനം. അതു കാലിയായതു നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. വാറ്റിന്റെ പവറിനാല്‍ ക്ലാവറേത് ഡൈമനേത് ഇസ്പേഡേത് എന്നെല്ലാം തിരിച്ചറിയാനാവാതെ പോക്കറ്റിലുണ്ടായിരുന്ന കാശ് തീര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ കൈയിലുണ്ടായിരുന്നതു മുഴുവന്‍ സ്വാഹയായപ്പോള്‍ മെല്ലെ ആശാനൊന്നെഴുന്നേറ്റു. കാലുകള്‍ക്ക് നല്ല ബലം പോരാത്തതുപോലെ. സരള ഇന്നു തന്നെ പള്ളിപ്പൊറമാക്കാന്‍ ചാന്‍സു വളരെക്കൂടുതലാണു. ഇവിടെയെവിടെയെങ്കിലും കിടന്നാലോ. നീര്‍ക്കോലികള്‍...ഹൊ വേണ്ടേ വേണ്ട. വീട്ടീപ്പോകുന്നതാണ് നല്ലത്.മെഴുകുതിരിവെട്ടത്തില്‍നിന്നു മാറിയപ്പോല്‍ കണ്ണില്‍കുത്തിയപോലുള്ള ഇരുട്ട്. വഴിയിലൊരു വലിയ മടയുണ്ട്.പക്ഷേ എവിടെയാണത്?. ഇരുട്ടത്ത് ഒരു പുല്ലും  തെരിയുന്നില്ല. തീപ്പെട്ടിയാണേല്‍ ഒരച്ചു തീര്‍ക്കേം ചെയ്തു

"എടാ ബാബു ആ മെഴുകുതിരിയൊന്നു പൊക്കിക്കാണിച്ചു തന്നേടാ".

വിനീതനായി രാമന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. കിട്ടിയ കാശെല്ലാമെടുത്ത് ഭദ്രമായി അണ്ടര്‍വെയറിന്റെ പോക്കറ്റിനുള്ളില്‍ വച്ചുകൊണ്ടിരുന്ന ബാബു അത് മൈന്‍ഡ് ചെയ്തതേയില്ല.

"എടാ ബാബു ആ മെഴുകുതിരി ഒന്നു പൊക്കി കാണിച്ചേടാ"

രാമന്‍കുട്ടി വീണ്ടും ആവശ്യപ്പെട്ടു. ചീട്ട് കുത്തിയിട്ടിട്ട് ബാബു ഒരു സിഗററ്റ് കത്തിച്ചുപുകവിട്ടുകൊണ്ട് തന്റെ ചീട്ടെടുത്തു നോക്കി. ഉഗ്രന്‍ കൈ. സന്തോഷത്തോടെ ചീട്ട് കമഴ്ത്തിവച്ചിട്ടവന്‍ പോക്കറ്റില്‍നിന്ന്‍ ഒരു അമ്പതുരൂപയെടുത്ത് തോര്‍ത്തിലേക്കിട്ടു.

ഒരല്‍പ്പം മുന്നോട്ടു നടന്ന രാമന്‍കുട്ടി ഇരുട്ടിനെയും വഴിയിലെ മടയേയും പേടിച്ചു വീണ്ടും തിരിഞ്ഞു നിന്നു.

"എടാ ബാബു ഒന്നു പൊക്കി കാണിക്കെടാ".

ഒരിക്കല്‍‍ക്കൂടി രാമന്‍കുട്ടി ബാബുവിനോടായി വിളിച്ചുപറഞ്ഞു.

അനിയുടെ പരീലുമായി (ഒരേ ചീട്ട് മൂന്നെണ്ണം വരുന്നത്) കോര്‍ത്ത് ഒറ്റയടിയ്ക്ക് മുന്നൂറുരൂപയോളം തോറ്റ ബാബു ആ ദേക്ഷ്യത്തിന് ചാടിയെഴുന്നേറ്റ് മുണ്ട് പൊക്കി തന്റെ വിശ്വരൂപം രാമന്‍കുട്ടിയെ കാണിച്ചു.

"ഇന്നാ പൊക്കിക്കാണിച്ചത് മതിയാ"

കുടിച്ച വാറ്റിന്റെ പ്രഭയെല്ലാം ഒറ്റയടിക്കപ്രത്യക്ഷമായതുപോലെ തോന്നിയ രാമന്‍കുട്ടി വായില്‍ വന്നൊരു മുട്ടന്‍തെറി വിളിച്ചിട്ട് മുമ്പോട്ടുനടന്നു. ഒരു മൂന്നുനാലു ചുവടുകള്‍ വച്ചതും വരമ്പിലുണ്ടായിരുന്ന മടയില്‍ തന്നെ വീഴുകയും ചെയ്തു. കൃത്യം മടയ്ക്കകത്ത് എടുത്തുകിടത്തിയതുപോലെയായിരുന്നു ആ വീഴ്ച.

വാല് : മേലാസകലം ചെളിയും വെള്ളവുമായി ആടിയായ്യിക്കയറിവന്ന ഹസ്സിനെക്കണ്ട് സരളയുടേ മുഴുവന്‍ കണ്ട്രോളുമ്പോയി. ആ വീട്ടില്‍നിന്നും അന്നു ചില ഞരക്കങ്ങളും അമര്‍ത്തിയ നിലവിളിശബ്ദവും ഒക്കെ ഉയര്‍ന്നു. ഒരാഴ്ചയില്‍ക്കൂടുതലാണ് രാമന്‍കുട്ടി ബെഡ്റെസ്റ്റെടുത്തത്. ചീട്ടുകളിക്കാരൊടെല്ലാം പറഞ്ഞത് മടയില്‍ വീണു കാലുമടങ്ങിയതുകൊണ്ടാണെന്നായിരുന്നു. സത്യം സരളക്കും രാമന്‍കുട്ടിക്കും മാത്രമറിയാം.മൈ ഡിയര്‍ കരടി റിലീസായദിവസം തന്റെ അഭിനയം കാണിയ്ക്കാനായി രണ്ടു മക്കളേം ഭാര്യയേയും കൊണ്ട് സിനിമയ്ക്കുപോയ രാമന്‍കുട്ടി ശരിക്കും ഞെട്ടി. താന്‍ ആത്മാര്‍ത്ഥമായും അഭിനയിച്ച തന്റെ സിനിമാ സീന്‍ ആ പടത്തിലേ ഉണ്ടായിരുന്നില്ല. ക്രൂരനും ദുഷ്ടനും വഞ്ചകനുമായ എഡിറ്ററെ മനസ്സില്‍ ചീത്തവിളിച്ചുകൊണ്ട് രാമങ്കുട്ടി മടങ്ങി. ഈ സംഭവം ചീട്ടുകളിസ്ഥലത്തറിയുകയും രാമന്‍കുട്ടിയെ ഇടയ്ക്കൊക്കെ കളിയാക്കിവിളിക്കാറുണ്ടായിരുന്ന ഇരട്ടപ്പേരായ കൊപ്രാരാമന്‍കുട്ടി എന്ന വിളിപ്പേരിനൊപ്പം കരടിരാമന്‍കുട്ടി എന്നൊരു വിളിപ്പേരുകൂടിയുണ്ടായി

ശുഭം


ശ്രീക്കുട്ടന്‍