Saturday, October 23, 2010

പ്രതിരൂപം

ഉപദേശി

"ഇല്ല.എന്തു തന്നെയായാലും ഇക്കുറി‍ നീ പറയുന്നതു ഞാന്‍ കേള്‍ക്കില്ല"

തല വിലങ്ങനെയാട്ടിക്കൊണ്ട് ഹരീന്ദ്രന്‍ മേശമേല്‍ കയ്യൂന്നി നിന്നു. അവന്റെ മുഖമാകെ ചുവന്നുതുടുത്തിരുന്നു. അതേ നില്പ്പ് അല്പസമയം കൂടി തുടര്‍ന്നശേഷം അവന്‍ തിരിഞ്ഞു നോക്കി. തന്നെത്തന്നെ സാകൂതം നോക്കി പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുകയാണവന്‍. എങ്ങനെ  ദേഷ്യം വരാതിരിക്കും. ഏതു കാര്യം ചെയ്യാനിറങ്ങുമ്പോഴും ഇടങ്കോലുമായി അവന്‍ മുമ്പില്‍ വരും. ചിലപ്പോഴൊക്കെ അവന്‍ തന്നിട്ടുള്ള മുന്നറിയിപ്പുകള്‍ കുഴപ്പങ്ങളില്‍ നിന്നും രക്ഷിച്ചിട്ടുണ്ട് എന്നത് നേര് തന്നെ. എന്നിരുന്നാലും എല്ലാത്തിനും ഒരു പരിധിയില്ലേ.

"നിനക്കൊരു വിചാരമുണ്ട്. നീ പറയുന്നത് മാത്രമാണു ശരിയെന്ന്‍. ബാക്കിയുള്ളവര്‍ എല്ലാമങ്ങ് അനുസരിച്ചുകൊള്ളണമെന്ന്‍. എന്നാല്‍ അതത്ര ശരിയായ നടപടിയല്ല"

അപ്പോഴും ചിരിച്ചുകൊണ്ടുതന്നെ നില്‍ക്കുന്ന അവനുനേരെ നോക്കി ഹരീന്ദ്രന്‍ തുടര്‍ന്നു.

"എടാ ഞാന്‍ മുമ്പ് കുറിക്കമ്പനി തുടങ്ങിയപ്പോള്‍ നീ ഇതേപോലെ എന്നെത്തടഞ്ഞതാണ്. പരിചയമില്ലാ​ത്ത ഫീല്‍ഡില്‍ ആരുടേയും വാക്കു വിശ്വസിച്ച് പണമിറക്കരുതെന്ന്‍ നീ ഉപദേശിച്ചെങ്കിലും ഞാന്‍ അത് കേട്ടില്ല. കയ്യിലുണ്ടായിരുന്നതില്‍ നിന്നും നാലഞ്ചുലക്ഷം പോയപ്പോളാണ് നീ പറഞ്ഞതില്‍ കാര്യമുണ്ടെന്നു എനിക്ക് ബോധ്യമായത്. തെറ്റു മനസ്സിലായാല്‍ അതു തിരുത്തണം. അപ്പോള്‍ത്തന്നെ ഞാന്‍ കുറിക്കമ്പനി അടച്ചുപൂട്ടിയില്ലേ. അതുകൊണ്ട് ബാക്കിയുള്ള പണമെങ്കിലും സേവ് ചെയ്യാനെനിക്കു കഴിഞ്ഞു. ബുദ്ധിപരമായി അങ്ങനെ ഒരു തീരുമാനം ഞാനെടുത്തിട്ട് നീയെന്നെ ഒന്നഭിനന്ദിക്കുകയെങ്കിലും ചെയ്തോ?. ഇല്ലാ. അതാ ഞാന്‍ പറഞ്ഞത്  നിനക്ക് ഉപദേശിക്കുവാന്‍ മാത്രമേ കഴിയത്തൊള്ളു"

ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് ഹരീന്ദ്രന്‍ മേശപ്പുറത്തിരുന്ന സിഗററ്റ് പായ്ക്കറ്റിനുള്ളില്‍ നിന്നും ഒരെണ്ണമെടുത്തുകൊളുത്തി. പുക ശക്തിയായി അകത്തേയ്ക്ക് വലിച്ചുകയറ്റിയിട്ട് അതേ പോലെതന്നെ അവന്‍ പുറത്തേയ്ക്കൂതിവിട്ടുകൊണ്ട് സംസാരം തുടര്‍ന്നു.

"ഒരു ഹോട്ടല്‍ ബിസിനസ്സ് ആരംഭിച്ചപ്പോഴും നീ കുറുക്കേ വന്നു. പിന്നെ പറയാനുണ്ടോ?. അത് പൊട്ടിപ്പൊളിഞ്ഞ് പാളീസായി. എങ്ങിനെ പൊളിയാണ്ടിരിക്കും. കരിനാക്ക് വളച്ച് നീ ആദ്യമേ പറഞ്ഞില്ലേ അതുവേണ്ടാ വേണ്ടായെന്നു. ആ ഹോട്ടല്‍ പിന്നെ പൂട്ടിപ്പോയില്ലെങ്കിലേയുള്ളു അത്ഭുതം.എടാ മനുഷ്യനായാല്‍ അല്‍പ്പം വകതിരിവു വേണം. എപ്പൊഴും ഇടങ്കോലിട്ട് പറഞ്ഞ് പിന്തിരിപ്പിക്കുകയല്ല ചെയ്യേണ്ടത്. വല്ലപ്പോഴുമൊക്കെ ധൈര്യം നല്‍കി മുന്നൊട്ടും മയിക്കണം. ഇതിങ്ങിനെ എല്ലായ്പ്പോയും കയ്യും കെട്ടി ചിരിച്ചുകൊണ്ട് നിന്ന്‍ ഉപദേശം സപ്ലൈ ചെയ്യാനായിട്ട്. ഭാഗ്യത്തിനാണ് ബസ്സ് സര്‍വീസ് ആരംഭിച്ചപ്പോള്‍ നീ ഉടക്ക് പറയാതിരുന്നത്. അതുകൊണ്ടായിരിക്കാം ദൈവം സഹായിച്ച് നല്ല രീതിയില്‍ അതിപ്പോഴും മുന്നോട്ടുപോകുന്നത്. ഒരെണ്ണത്തില്‍ തൊടങ്ങീത് ഇപ്പോള്‍‍ ആറെണ്ണമായി. ഇനിയുമത് വളരും. എനിക്കുറപ്പാ അല്ലെങ്കില്‍ നീ കണ്ടോ.

പിന്നെ നിര്‍മ്മലയുടെ കാര്യം. ഞാന്‍ നിര്‍മ്മലയെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ നീ പതിവ് ഉടക്കുമായി വന്നു. അവളെ കല്യാണം കഴിച്ചാല്‍ കുഴപ്പമാകുമെന്നു പറഞ്ഞ് എന്തോരം ബഹളമായിരുന്നു. പുതുപ്പണക്കാരനായ ഞാന്‍ ഇത്രേം വല്യ ബന്ധം നേടാന്‍ ശ്രമിക്കണ്ടാ, നിന്റെ നാടന്‍ രീതികളുമായി അവളുടെ പരിഷ്ക്കാരരീതികള്‍ യോജിച്ചുപോകില്ല, നീ ഏതെങ്കിലും നാട്ടുമ്പുറത്തുകാരിപ്പെണ്ണിനെ കെട്ടുന്നതാണു നല്ലത് എന്നെല്ലാം ഒരുപാട് എതിര്‍പ്പ് പറഞ്ഞതല്ലേ. എന്നിട്ടെന്തായി. നിര്‍മ്മലയെ കെട്ടി ഞാന്‍ സന്തോഷമായി ജീവിക്കുന്നില്ലേ. പിന്നെ വല്യ വീട്ടിലെ പെണ്ണായി ജനിച്ച് പട്ടണത്തിലൊക്കെ പഠിച്ചുവളര്‍ന്ന അവള്‍ക്ക് എന്റെ നാട്ടുമ്പുറത്തിന്റെ നിര്‍ബന്ധങ്ങള്‍ അംഗീകരിക്കാന്‍ പറ്റുന്നുണ്ടാവില്ലായിരിക്കാം. നമ്മളതെല്ലാം കൊറച്ച് അഡ്ജസ്റ്റ് ചെയ്യണ്ടേ. ചോറുവയ്ക്കാനും തുണികഴുകാനുമൊക്കെ ജോലിക്കാരെ വച്ചാല്‍ തന്നെ പകുതി പ്രശ്നങ്ങള്‍ അവസാനിക്കും. അല്ലെങ്കിലും ഇതൊക്കെ നിന്നോട് പറഞ്ഞിട്ടെന്തു കാര്യം. ചുമ്മാ ഇങ്ങനെ ഇളിച്ചോണ്ട് നില്‍ക്കാനല്ലേ നിന്നെക്കൊണ്ടാവൂ.

അവളു പറയുന്നതിനു ഒരക്ഷരം പോലും എതിര്‍ത്തു പറയാത്തതുകൊണ്ട് എനിക്കവളെ പേടിയാണെന്ന്‍ നിനക്കൊരു വിചാരമുണ്ട്. അത് തെറ്റാണ്. എനിക്കീ ലോകത്ത് ആകെ പേടിയുള്ളത് പോലീസിനേയും പിന്നെ പട്ടികളെയുമാണ്. അതിനു കാര്യോമൊണ്ട്. കുറിക്കമ്പനി പൂട്ടിയപ്രശ്നത്തില്‍ എനിക്കൊന്ന്‍ സ്റ്റേഷനില്‍ കേറേണ്ടിവന്നു. അന്നത്തോടെ പോലീസിനെ ഞാന്‍ വെറുത്തുപോയി.  കൊച്ചിലേ ഒരിക്കല്‍ പട്ടികടിച്ചുപിന്നിയതുമൂലം പൊക്കിളിനുചുറ്റും നല്ല ഒന്നാന്തരം പണികിട്ടിയതോണ്ടാ ആ വര്‍ഗ്ഗത്തെ പേടിയായത്. അല്ലാതെ എനിക്കു ഈ ഭൂമിയില്‍ മറ്റൊന്നിനേം പേടിയില്ല. നിര്‍മ്മലയ്ക്കു പട്ടികളെ വല്യ കാര്യമായിപ്പോയതുമൂലം എനിക്കും അവയെ സ്നേഹിക്കാതെ തരമില്ലാതായിരിക്കുന്നു. നീ ചിരിക്കണ്ട. നമ്മുടെ വീട്ടിലെ പട്ടികളെ കുളിപ്പിക്കുന്നതും അവയെ ഒത്തിരി നടത്താന്‍ കൊണ്ടുപോകുന്നതുമൊന്നും അത്ര വല്യ തെറ്റുള്ള കാര്യമൊന്നുമല്ല. ഉവ്വോ"

വാതിലിലൂടെ തലപുറത്തേയ്ക്കിട്ടു നോക്കിയിട്ട് ഹരീന്ദ്രന്‍ സിഗററ്റ്കുറ്റി ജനലിലൂടെ ദൂരേയ്ക്കു വലിച്ചെറിഞ്ഞു കൊണ്ട് വീണ്ടും പഴയസ്ഥലത്തേയ്ക്കു വന്നു.

"ഇപ്പോള്‍ നീ പറയുന്നു. ആണുങ്ങളായാള്‍ കൊറച്ചു ധൈര്യമൊക്കെ വേണ്ടേ. ഒരെണ്ണം അവളുടെ ചെപ്പക്കു കൊടുത്താല്‍ മര്യാദയ്ക്കു അവള്‍ നില്‍ക്കില്ലേ എന്നൊക്കെ. മുന്‍പ് നീ പറഞ്ഞ പല കാര്യങ്ങളും ശരിയായിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു ഭാഗ്യപരീക്ഷണത്തിനു ഞാനില്ല. നിന്റെ ഉപദേശം എനിക്കു കേള്‍ക്കുകയും വേണ്ട. ആകെയുണ്ടായിരുന്ന സമയം പോക്കായിരുന്ന ആ സുമതിയെ പറഞ്ഞുവിടണമെന്ന്‍ പറയുന്നുണ്ടവള്‍. അവളുടെ ജോലിയ്ക്ക് അത്ര വൃത്തിപോരാത്രെ. ഇനി മറ്റേതേലും കെളവിയെ വേലയ്ക്കു വയ്ക്കുന്നതുവരെ ഈ വീട്ടിലെ ജോലിയൊക്കെ ചത്തുപോയ അവടെ അപ്പന്‍ സുരേന്ദ്രന്‍പിള്ള വന്നു ചെയ്യുമെന്നാണവളുടെ വിചാരം. നീ പറഞ്ഞതുപോലെ അവളെ തല്ലാനോ വഴക്കുപറയാനോ മറ്റോ പോയാള്‍ ചിലപ്പോള്‍ വല്യ പ്രശ്നമാകും. ദേഷ്യം വന്നാല്‍ അവള്‍ക്ക് പ്രാന്താണ്. എന്തിനാണാവശ്യമില്ലാത്ത പുലിവാലൊക്കെ പിടിയ്ക്കുന്നത്. സന്തുഷ്ടമായ ദാമ്പത്യജീവിത്തിനായി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാവണം ഭര്‍ത്താക്കന്മാര്‍. എല്ലെങ്കിലും ഇതൊക്കെ നിന്നോട് പറയുന്ന എന്നെ തല്ലണം"

"സമയം ഒരുപാട് താമസിച്ചു. ഞാനല്‍പ്പസമയം കഴിഞ്ഞുവന്നിട്ട് ബാക്കി സംസാരിക്കാം. അതുവരെ നീ ഇങ്ങിനെ മസിലും പിടിച്ചു ഇളിച്ചോണ്ട് നിന്നോ. അടുക്കളയില്‍ ഇച്ചിരി പണിയൊണ്ട്. പിന്നെ അവളുടെ പൊമറേനിയനെ കുളിപ്പിക്കേണ്ട സമയവുമായി. അതൊക്കെ ഒന്നു തീര്‍ത്തിട്ടുവന്ന്‍ നിന്റെ ഉപദേശങ്ങള്‍ കേള്‍ക്കാം. അപ്പോള്‍ പറഞ്ഞപോലെ. ദേ ഇപ്പോ വരാം കേട്ടോ."

കണ്ണാടിയില്‍ ഒരിക്കല്‍ക്കൂടി ഹരീന്ദ്രന്‍ നോക്കി. തന്നെത്തന്നെ നോക്കി ചിരിച്ചുകൊണ്ട് നില്‍ക്കുകയാണവന്‍. തന്റെ പ്രതിരൂപത്തിനുനേരെ നോക്കി ഒന്നു കൈവീശിക്കാണിച്ചശേഷം ഹരീന്ദ്രന്‍ തിടുക്കത്തില്‍ അടുക്കളയിലേയ്ക്കു നടന്നു.

ശ്രീക്കുട്ടന്‍

3 comments:

  1. ഒരു പാവം ഹതഭാഗ്യന്റെ വിലാപങ്ങള്‍

    ReplyDelete
  2. കുട്ടേട്ടോ,
    പ്രതിരൂപതോട് വര്‍ത്തമാനം പറയാത്തവര്‍ ഉണ്ടാവില്ല.
    പ്രതിരൂപം നന്നായി. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പേ കണ്ടിരുന്നു എങ്കിലും തിരക്ക് കാരണം വരാന്‍ പറ്റിയില്ല.
    പിന്നെ അടുക്കളയിലെ പണിയൊക്കെ തീര്‍ന്നോ? ഹി ഹി.
    ഒരു ആത്മഗതം ഫീല്‍ ചെയ്യുന്നില്ലേ എന്നൊരു സംശയം. ഹി ഹി.
    അപ്പൊ ഇനിയും കാണാം.
    ---------------------
    സമയം കിട്ടിയാല്‍ "ഹാജിയാര്‍ സന്തുഷ്ടനാണ് " വായിക്കാന്‍ വരൂ.
    എന്തൊരാലിറ്റി ഫീല്‍ ചെയ്യില്ല, ഉറപ്പു. ഹി ഹി.

    ReplyDelete