Tuesday, November 9, 2010

അവസാനത്തെ വഴി

"എടാ നിന്നെ പെറ്റുവളര്‍ത്തി ഈ നിലയിലാക്കിയപ്പം എന്നെ വേണ്ടല്ലേ.ഇന്നലെക്കേറിവന്ന നിന്റെ ഭാര്യ പറയുന്നതാണ് നെനക്കു വലുത്.എനിക്ക് ഒരു വെലേമില്ലല്ലേ.അല്ലേലുമെനിക്കറിയാം നീ ഇങ്ങനയേ ചെയ്യുവൊള്ളന്ന്.ഞാനിപ്പം ആരുമല്ലല്ലോ".ഫോണിന്റെ മറുതലയ്ക്കല്‍നിന്നുമുയരുന്ന കരച്ചിലും പറച്ചിലുമൊക്കെക്കേട്ട് ഹരിയ്ക്ക് തല പെരുക്കുന്നതുപോലെ തോന്നി.

"ഹലോ..അമ്മേ..അമ്മയെന്താ ഇങനെയൊക്കെപ്പറയുന്നത്.ഞാനെപ്പോഴെങ്കിലും അമ്മയെ വിഷമിപ്പിക്കുന്നവിധത്തില്‍ എന്തേലും പറഞ്ഞിട്ടൊണ്ടോ.അമ്മ ആവശ്യമില്ലാത്ത കാര്യങ്ങളാണ് ചിന്തിച്ചുകൂട്ടുന്നത്"

"അതേടാ.ഞാനിപ്പോള്‍ കാണിയ്ക്കുന്നതും പറയുന്നതുമൊക്കെ നെനക്ക് ആവശ്യമില്ലാത്തതായിതോന്നും.നീ നിന്റെ ഭാര്യേം ഭാര്യവീട്ടുകാരും പറയുന്നത് മാത്രം കേട്ടാല്‍ മതി.പക്ഷേ മോളിലിരുന്ന് ഒരുത്തന്‍ ഇതെല്ലാം കാണേം കേക്കേം ചെയ്യണൊണ്ടെന്ന് ഓര്‍മ്മിച്ചുജീവിച്ചാ നെനക്കു കൊള്ളാം"

"എന്റമ്മേ.ഇതു കൊറച്ച് കഷ്ടമാണ്.നിങ്ങള്‍ രണ്ടുപേരും കൂടി ഇങ്ങിനെ തുടങ്ങിയാല്‍ ഞാനെന്തു ചെയ്യാനാ.ഇത്രേം ദൂരെ ഈ മരുഭൂമിയില്‍ വന്നുകിടന്ന് കഷ്ടപ്പെടണ എനിക്ക് ഒരല്‍പ്പം മനസ്സമാധാനം കൂടി തരില്ലെന്നു വച്ചാല്‍"

"അതേടാ.നിനക്കു മനസ്സമാധാനക്കേടുണ്ടാക്കുന്നത് ഞാന്‍ തന്നെ.നീ ഒരു കാര്യം ചെയ്യ്.നീ ഒണ്ടാക്കിവച്ച ആ കടം എങ്ങിനേലും ഒന്നു തീര്‍ത്തുതാ.എന്നിട്ടു നീ എന്തുവേണേലുമായിക്കോ.ഞാന്‍ നിന്റെ ആരുമല്ലല്ലോ"

"കഷ്ട്മുണ്ടമ്മേ.നിങ്ങള്‍ ഇതേവരെ എന്നെയൊന്നു മനസ്സിലാക്കിയില്ലല്ലോ.ഞാനുണ്ടാക്കിയ കടമാണ് പ്രശ്നമല്ലേ.എന്തായാലും അതു ഞാന്‍ തീര്‍ത്തിരിക്കും.അതോര്‍ത്ത് ആരും വെഷമിക്കണ്ട.പിന്നെ രാധു എന്തേലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അമ്മ അവളോട് ക്ഷമിക്കണം.അവളുടെ അറിവില്ലായ്മയായിക്കരുതിയാല്‍ മതി"

"എനിക്കാരോടും ഒരു പെണക്കോമില്ല.അല്ലേലും അവള് പാവമാ.പിന്നെ അവളുടെ വീട്ടിലേയ്ക്കു പോയിട്ട് ആഴ്ച രണ്ടുകഴിഞ്ഞു.തിരിച്ചുവരണമെന്നു വല്ല വിജാരോമൊണ്ടോന്നു നോക്കിയേ.എന്തിനു ഒന്നു ഫോണ്‍ ചെയ്തതു പോലുമില്ലല്ലോ"

"അതമ്മേ അവള്‍ക്കു പനി പിടിച്ചതുകൊണ്ടല്ലേ.രണ്ടുമൂന്നു ദെവസത്തിനുള്ളില്‍ അവള്‍ വരും.ഞാനവളെയൊന്നു വിളിക്കട്ടെ.ശമ്പളം ഉടനെകിട്ടും.കിട്ടിയാലുടനേ ഞാനയച്ചുതരാം.മറ്റു വിശേഷമൊന്നുമില്ലമ്മേ.വയ്ക്കട്ടെ ഫോണ്‍"

"നീ അവളെ വിളിച്ചു ഒന്നും പറയാനൊന്നും നിക്കണ്ട.അതൊരു പാവമാ.ആ വീട്ടുകാരാ വെഷം കുത്തിവച്ചുകൊടുക്കുന്നത്.പിന്നെ വേറെ വിശേഷമൊന്നുമില്ല.നെനക്കു സുഖം തന്നെയല്ലേ.ഇവിടത്തെ കാര്യമൊന്നുമോര്‍ത്തു നീ വെഷമിക്കണ്ട.ശരി പൈസകളയണ്ട.വച്ചോ"

"ശരിയമ്മേ"

ഒരു നെടുവീര്‍പ്പോടെ ഹരി ഫോണ്‍ കട്ടു ചെയ്തു.

"എന്താ അളിയാ പ്രശ്നം"

വിഷണ്ണനായി തലയും കുനിച്ചിരിക്കുന്ന ഹരിയോടായി മനോജ് ചോദിച്ചു.

"ഒന്നുമില്ലളിയാ.നിന്റെ കയ്യിലൊണ്ടെങ്കില്‍ ഒരു കാര്‍ഡ്മേടിക്കാനുള്ള കാശ് താ.എനിക്കൊന്നു ഫോണ്‍ ചെയ്യണം".

മനോജ് നീട്ടിയ കാശ് വാങ്ങി പോക്കറ്റിലിട്ടുകൊണ്ട് ഹരി തൊട്ടടുത്തുള്ള ഗ്രോസ്സറിയിലേയ്ക്കു നടന്നു.കാര്‍ഡ് വാങ്ങി അത് ചാര്‍ജ്ജ് ചെയ്തശേഷം അവന്‍ അടുത്തുള്ള തണല്‍മരത്തിനടുത്തേയ്ക്കു നീങ്ങിനിന്നുകൊണ്ട് രാധുവിന്റെ നമ്പര്‍ ഡയല്‍ ചെയ്തു.വളരെനേരം ബെല്ലടിച്ചിട്ടും ഫോണെടുക്കാത്തതിനാല്‍ അല്‍പ്പം ഈര്‍ഷ്യയോടെ അവന്‍ ഫോണ്‍ കട്ടുചെയ്തു പോക്കറ്റിലിട്ടുകൊണ്ട് റൂമിലേയ്ക്കു മടങ്ങി.

"എന്താ അളിയാ.വിളിച്ചില്ലേ"

"ഹൊ ലൈന്‍ പ്രോബ്ലമാടാ.കൊറച്ചു കഴിഞ്ഞു വിളിയ്ക്കാം.എനിക്കും കൂടിയൊന്നൊഴിക്ക്".ക്ഷീണഭാവത്തോടെ അവന്‍ കട്ടിലിലേയ്ക്കിരുന്നു.മനോജ് നീട്ടിയ ഗ്ലാസ്സ് വാങ്ങി അവന്‍ വായിലേയ്ക്കു കമിഴ്ത്തി.രണ്ടാമത്തെ ഗ്ലാസ്സും കാലിയാക്കിയിട്ടവന്‍ ഒരു സിഗററ്റെടുത്തു കൊളുത്തി.

"എടാ മനോ.നീയാണെടാ ഏറ്റവും ഭാഗ്യവാന്‍.കാരണം നീ ഒറ്റത്തടിയല്ലേ.നെനക്കറിയുമോ ഒരാളിന്റെ ശനിദശതൊടങ്ങുമ്പോഴാണ് അയാള്‍ വിവാഹം കഴിക്കുന്നത്.അതോടുകൂടി നമുക്കുണ്ടായിരുന്നെന്ന് നാം കരുതുന്നതെല്ലാം നമുക്ക് ഇല്ലാണ്ടാവും.ബന്ധങ്ങളെന്നൊക്കെപ്പറയുന്നത് ഈ ലോകത്തിലെ ഏറ്റവും വലിയ കള്ളത്തരമാടാ.നീ ഒരിക്കലും കല്യാണം കഴിക്കരുത്.അഥവാ കഴിച്ചാല്‍ ......എനിക്കൊന്നും പറയാനില്ല മോനേ.നീ ഒന്നൂടെയൊഴിച്ചേ" ചുമരിലേയ്ക്കു ശരീരം താങ്ങിക്കൊണ്ട് ഹരി സിഗററ്റ് ആഞ്ഞുവലിച്ചു.

"മതി കുടിച്ചത്.ഇനി കെടന്നൊറങ്ങാന്‍ നോക്ക്.ഒരു കള്ളുകുടിക്കാരന്‍ വന്നിരിക്കുന്നു". മനോജ് അവനെ രൂക്ഷമായൊന്നു നോക്കിപ്പറഞ്ഞുകൊണ്ട് കള്ളുകുപ്പിയെടുത്തുമാറ്റിവച്ചു.

"ഇല്ലളിയാ.എനിക്കൊരുകുഴപ്പവുമില്ല.ഒരെണ്ണം കൂടി വേണമെനിക്ക്.കൊറേ നാളായി സമാധാനമായിട്ടൊന്നുറങ്ങിയിട്ട്.നീ ഒഴിക്കെടാ.എന്താ നെനക്കും വേണ്ടാതായോ എന്നെ"

"തൊടങ്ങിയവന്റെ സെന്റി.എടാ പ്രശ്നങളില്ലാത്ത ജീവിതങ്ങളില്ല.അതിനെ നേരിടുന്നതിലാണു മിടുക്ക്.ഒരല്‍പ്പം പൊട്ടലും ചീറ്റലുമൊന്നുമില്ലെങ്കില്‍ പിന്നെ എന്തു കുടുംബം.നീ മനസ്സുപുണ്ണാക്കണ്ട.എല്ലാം ശ്ആരിയാവും.രണ്ടുകൂട്ടരും അവരവരുടെ സ്നേഹം തിരിച്ചറിയുമ്പോള്‍ എല്ലാപ്രശ്നങ്ങളും തീരും.ഇതും കൂടിയടിച്ചിട്ട് കെടന്നൊറങ്ങാന്‍ നോക്ക്.നെനക്കു രാവിലേ പോകാനുള്ളതല്ലേ"
ഗ്ലാസ്സില്‍ അല്‍പ്പമൊഴിച്ച് വെള്ളവും ചേര്‍ത്ത് മനോജ് ഹരിക്ക് നീട്ടി.

അതു വാങ്ങിക്കുടിച്ചുകൊണ്ട് ഹരി ഫോണുമായി പുറത്തേയ്ക്കിറങ്ങി.പുതിയൊരുസിഗററ്റെടുത്തുകൊളുത്തിക്കൊണ്ട് അവന്‍ തന്റെ ഭാര്യയുടെ നമ്പര്‍ ഡയല്‍ ചെയ്തു.

തന്റെ ഗ്ലാസ്സില്‍ ഒരെണ്ണംകൂടിയൊഴിച്ചുകൊണ്ട് മനോജ് ടിവിയിലേയ്ക്കു ശ്രദ്ധിച്ചു.ഏതോ ചവറുസീരിയല്‍ നടക്കുകയാണ്.പിറുപിറുത്തുകൊണ്ടവന്‍ റിമോട്ടെടുത്ത് ചാനലുകള്‍ ഒന്നൊന്നായി മാറ്റുവാന്‍ തുടങ്ങി.എരിഞ്ഞുതീരാറായ സിഗററ്റ്കുറ്റി റൂമിന്റെ മൂലയിലേയ്ക്ക് നീട്ടിയെറിഞ്ഞിട്ടവന്‍ മറ്റൊരെണ്ണം തീ പിടിപ്പിച്ചു.ഹരിയുടെ കാര്യമോര്‍ത്തവനു സങ്കടം തോന്നി.പാവം.ഭാര്യയുടേയും അമ്മയുടേയും നടുവില്‍ക്കിടന്നവന്‍ ശ്വാസമ്മുട്ടുകയാണ്.അവനു രണ്ടുപേരും വേണം.രണ്ടുപേര്‍ക്കും അവനേയും വേണം.പിന്നെയെവിടെയാണു പ്രശ്നമെന്നോര്‍ത്ത് അവന്‍ ചിന്താമഗ്നനായി.എന്തായാലും അടുത്തമാസം താന്‍ നാട്ടില്‍ പോകുമ്പോള്‍ അവന്റെ വീട്ടിലൊന്നുപോയി രണ്ടുകൂട്ടരുമായി സംസാരിക്കണം.സിഗററ്റ് വലിച്ചുകൊണ്ടവന്‍ പുറത്തെയ്ക്കു നോക്കി.ഹരിയുടെ ഒച്ച ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.ഇവനിന്തെന്തിന്റെ കേടാണ്.കള്ളും കുടിച്ചുവെളിവില്ലാതെ എന്തൊക്കെയാണു പുലമ്പുന്നത്.അവന്‍ ഡോര്‍ തുറന്നു പുറത്തേയ്ക്കിറങ്ങി.

"ഞാന്‍ കാണിച്ചുതരാം എല്ലാത്തിനേം.നെനക്കും അവര്‍ക്കുമെല്ലാം പരാതി പറയാനും അതു കേള്‍ക്കാനും ഞാനുണ്ട്.എനിക്കോ. ആരുമില്ല...ആരും.നിങ്ങളുടെ ഭാഗങ്ങള്‍ ജയിക്കട്ടെ.എനിക്കിനിയൊന്നും പറയാനില്ല.ഗുഡ്നൈറ്റ്"

മൊബൈല്‍ഫോണ്‍ ഓഫ്ചെയ്തിട്ട് ഒന്നും മിണ്ടാതെ ഹരി മുറിക്കകത്തേയ്ക്കു കയറിപ്പോയി.സിഗററ്റ് വലിച്ചുതീര്‍ന്നിട്ട് മനോജും തിരിച്ചുകയറി.കട്ടിലില്‍ ചരിഞ്ഞുകിടക്കുന്ന ഹരിയെ അവന്‍ അല്‍പ്പനേരം സൂക്ഷിച്ചുനോക്കി.കരയുകയായിരിക്കുമോ അവന്‍.ഒരു തൊട്ടാവാടിയാണവന്‍.കിടക്കട്ടെ.നല്ല ഒരുറക്കമുറങ്ങട്ടെ.അവന്‍ തന്റെ ഡൂട്ടിക്ക് പോകുന്നതിനായി തയ്യറെടുത്തു.കുളിയെല്ലാം കഴിഞ്ഞ് ഡ്രെസ്സ്മാറി അവനിറങ്ങുമ്പോള്‍ ഒരിക്കല്‍ക്കൂടി ഹരിയെ നോക്കി.അതേ കിടപ്പുതന്നെ.

രാവിലെ മടങ്ങിയെത്തിയ മനോജ് അലങ്കോലമായിക്കിടന്ന റൂം വൃത്തിയാക്കി.ഹരി മുറിയിലില്ലായിരുന്നു.അവന്‍ പോയിക്കാണും.കുളിയും പല്ലുതേയ്പ്പുമെല്ലാം പിന്നത്തേയ്ക്കുമാറ്റിവച്ചിട്ടവന്‍ തലേദിവസത്തെ കുപ്പിയില്‍ ബാക്കിയുണ്ടായിരുന്നതില്‍ നിന്നും ഒരെണ്ണമൊഴിച്ചുകഴിച്ചിട്ട്‍ കട്ടിലില്‍ കയറി നീണ്ടു നിവര്‍ന്നു കിടന്നു.അല്‍പ്പസമയത്തിനകം ഉറക്കമാവുകയും ചെയ്തു.

തുടര്‍ച്ചയായി മൊബൈല്‍ബെല്ലടിക്കുന്നതുകേട്ടാണവനുണര്‍ന്നത്.കയ്യെത്തി അവന്‍ തന്റെ സെറ്റെടുത്തു.അതിലല്ല.പിന്നേതു സെറ്റ്.ഹരിയിന്നു മൊബൈലെടുക്കാതെയാണോ പോയതു.ഹരിയുടെ കട്ടിലില്‍ കിടന്നു മുഴങ്ങുന്ന മൊബൈലെടുത്തവന്‍ നോക്കി.ഹരിയുടെ ഭാര്യയാണു.ഫോണെടുത്ത് കാര്യം പറയണോയെന്നവന്‍ ഒരുനിമിഷം ശങ്കിച്ചു.പെട്ടന്ന് ആ ശബ്ദം നിലച്ചു.ആശ്വാസത്തോടെ അവന്‍ ഫോണ്‍ ഹരിയുടെ കട്ടിലില്‍ തന്നെ വച്ചശേഷം വീണ്ടും തന്റെ പുതപ്പിനടിയിലേയ്ക്കൂര്‍ന്നുകയറി.കുറച്ചുസമയത്തിനുശേഷം വീണ്ടുമാസെറ്റു ചിലയ്ക്കാനാരംഭിച്ചപ്പോള്‍ മനോജ് ഗാഡനിദ്രയിലാണ്ടിരുന്നു.ആ സെറ്റിനുടമസ്ഥനപ്പോള്‍ തൊട്ടടുത്ത ബാത് റൂമിലെ ടൈല്‍സ് പതിച്ച ചുമരില്‍ ചാരി കണ്ണും തുറന്ന് നിശ്ചലനായിരിക്കുന്നുണ്ടായിരുന്നു.തറയിലാകെ ആ കൈകളില്‍ നിന്നുമൊഴുകിപ്പരന്ന ചുടുചോര കട്ടപിടിച്ചുകിടക്കുന്നുണ്ടായിരുന്നു.


ശുഭം


ശ്രീക്കുട്ടന്‍

12 comments:

  1. പക്ഷെ ഇതൊരു ഒളിച്ചോട്ടമായിരുന്നു പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തതായിരുന്നു അയാളുടെ പ്രശ്നം ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

    ReplyDelete
  2. നൂറു ആയുസ്സാ. കുറച്ചു മുമ്പ് വെറുതെ ഈ വഴി പോയപ്പോ ബ്ലോഗ്‌ എടുത്തു നോക്കിയിട്ടേ ഉള്ളൂ. അപ്പോഴേക്കും പോസ്റ്റ്‌ ഇട്ടോ... ഹഹ

    ReplyDelete
  3. അതു ശരി... ആളെത്തട്ടിക്കളഞ്ഞിട്ട് അവസാനം ശുഭം! എന്നെഴുതിവച്ചേക്കുന്നോ!?

    തീർച്ചയായും ഇതല്ല അവസാനത്തെ വഴി.
    പക്ഷെ ചില മണ്ടന്മാർ അതു തെരഞ്ഞെടുക്കുന്നു!

    ReplyDelete
  4. ശ്രീകുട്ടാ,,, ആത്മഹത്യ ചെയ്യാനുള്ള പ്രശ്നമൊന്നും ആ മണ്ടനുണ്ടായിരുന്നില്ല എന്നാണ് എനിക്ക് തോന്നിയത് ജയന്‍ ഡോകടര്‍ പറഞ്ഞപോലെ നായകനെ ഒരു കത്തിയെടുത്തു കുത്തികൊന്ന് ശുഭം എന്ന് എഴുതിവെച്ച പോലെ ഒരു തോന്നല്‍.. സത്യത്തില്‍ ആ അമ്മയുടെ വാക്കുകളില്‍ മരുമകളോട് സ്നെഹമുണ്ട് എന്ന് അവസാനം മനസ്സിലാവുന്നുണ്ട്. .. പിന്നെ അവന്‍ ഒരു തമാശക്ക് ആത്മഹത്യ ചെയ്ത് കളിച്ചതാവും എന്നു കരുതി സമാധാനിക്കുന്നു. :)

    ReplyDelete
  5. നല്ലൊരു കഥ. :)

    ReplyDelete
  6. ഇവന്‍ മണ്ടനല്ല മരമണ്ടാനാണ്....

    ReplyDelete
  7. ചിന്തയില്ലാത്ത മണ്ടന്‍ അല്ലെ.
    പലതും കൃത്യമായ തീര്മാനങ്ങള്‍ക്ക് മുന്‍പ്‌ പ്രവൃത്തിയിലൂടെ നശിപ്പിച്ചിരിക്കും.
    ആശംസകള്‍.

    ReplyDelete
  8. പഞ്ചാരക്കുട്ടാ,

    അഭിപ്രായത്തിനു നന്ദി.ആ വഴിയും വാരാം കേട്ടോ.

    ഹാപ്പി,

    നന്ദി സന്ദര്‍ശിച്ചതിനു.

    ജയേട്ടാ,

    വിലയേറിയ അഭിപ്രായത്തിനു നന്ദി.
    ഈ വഴി തിരഞ്ഞെടുക്കുന്നവരെല്ലാം മണ്ടമ്മാരാണെന്നു എനിക്കു തോന്നുന്നില്ല.മറ്റൊരു നിവര്‍ത്തിയുമില്ലെങ്കില്‍...ചെറിയൊരു സംഘര്‍ഷത്തെപ്പോലും അതിജീവിക്കാനാവാത്തവരാണെങ്കില്‍....എന്തു ചെയ്യണം.

    ReplyDelete
  9. ഹംസാക്കാ,

    നല്ലൊരു അഭിപ്രായത്തിനു നന്ദി.സ്നേഹം വീതം വയ്ക്കപ്പെട്ടുപോകുമോ എന്ന ഭയത്തില്‍ നിന്നാണ് എല്ലാ പ്രശ്നങ്ങളും തുടങ്ങുന്നത്.വഴക്കും ബഹളവുമൊക്കെയാണെങ്കിലും മനസ്സിന്റെയുള്ളില്‍ അവരെല്ലാം പരസ്പരം സ്നെഹമുള്ളവരാണ്.

    ഷാജി,

    വായനയ്ക്കു നന്ദി

    സ്നേഹപൂര്‍വ്വം അനസ്,

    ഇവിടെ കണ്ടതില്‍ സന്തോഷം.

    റാംജി സാബ്,

    ചിലരെടുക്കുന്ന തീരുമാനങ്ങള്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നതാണോ എന്നവര്‍ നോക്കാറില്ല.തങ്ങള്‍ക്കു ശരി എന്നു തോന്നുന്നത് ചെയ്യും.മറ്റുള്ളവര്‍ക്കത് മണ്ടത്തരമെന്നു തോന്നിയാലും അവര്‍ക്കത് ശരിയായിരിക്കും.അഭിപ്രായത്തിനു നന്ദി.

    ReplyDelete
  10. ജയൻ സാറ് പറഞ്ഞപോലെ ആളെ ബാത്ത് റൂമിൽ നിശ്ചലനായി നിർത്തിയിട്ട് അവസാനം ശുഭമെന്നോ.. ഹരിക്ക് ഇതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ല സുഖദുഖ സമ്മിശ്രമല്ലെ ജീവിതം .. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ തന്നെ .. ഇങ്ങനെയൊക്കെയാകും അല്ലെ പലരും ജീവിതം മതിയാക്കി യാത്രയാകുന്നത് പക്ഷെ നമ്മൾ എന്തോ വലിയ പ്രശ്നമുണ്ടെന്ന് ഊഹിച്ചെടുക്കുന്നു.. പരിഹരിക്കാൻ പറ്റാത്തതായി ഒന്നുമില്ലെന്ന് ഹരിയെ പോലുള്ളവർ മനസിലാക്കിയിരുന്നെങ്കിൽ…………

    ReplyDelete
  11. ഇത് ശരിയായില്ല. തീര്‍ച്ചയായും ഹരി നട്ടെല്ല് ഇല്ലാത്തവന്‍ തന്നെ.
    ജയേട്ടന്‍ പറഞ്ഞത് പോലെ ആളെ വടിയാക്കിയിട്റ്റ് ശുഭം എന്ന് എഴുതി വെച്ചിരിക്കുന്നു. ഹി ഹി.
    പിന്നെ കഥയിലെ ഒരു പാരഗ്രാഫ് ശരിക്കും ഇഷ്ടായി, "നെനക്കറിയുമോ ഒരാളിന്റെ ശനിദശതൊടങ്ങുമ്പോഴാണ് അയാള്‍ വിവാഹം കഴിക്കുന്നത്.അതോടുകൂടി നമുക്കുണ്ടായിരുന്നെന്ന് നാം കരുതുന്നതെല്ലാം നമുക്ക് ഇല്ലാണ്ടാവും.ബന്ധങ്ങളെന്നൊക്കെപ്പറയുന്നത് ഈ ലോകത്തിലെ ഏറ്റവും വലിയ കള്ളത്തരമാടാ.നീ ഒരിക്കലും കല്യാണം കഴിക്കരുത്.അഥവാ കഴിച്ചാല്‍ ".. ഇതാണ്.. ഹാപ്പി ആയി ബാച്ചിലര്‍ ആയി കഴിയൂ...

    "ബന്ധങ്ങളെന്നൊക്കെപ്പറയുന്നത് ഈ ലോകത്തിലെ ഏറ്റവും വലിയ കള്ളത്തരമാടാ"ഇതിനെ പറ്റി ഒരു പോസ്റ്റ്‌ ഇറക്കിയാലോ എന്നൊരാലോചന ഉണ്ട്.

    ReplyDelete
  12. ഉമ്മുഅമ്മാന്‍,
    വായനയ്ക്കും അഭിപ്രായത്തിനും നന്ദി.ശുഭം എന്നുദ്ദേശിച്ചത് കഥയുടെ അവസാനം കുറിക്കാനായിരുന്നു.ഒരു കണക്കിനു എല്ലാപ്രശ്നങ്ങളില്‍ നിന്നും സമര്‍ഥമായി ഹരി നടന്നു നടന്നുമറഞ്ഞില്ലേ.അത് ഹരിയെ സംബന്ധിച്ചിടത്തോളം ശുഭകരമായിരുന്നു.

    ഹാപ്പി ബാച്ചിലേഴ്സ്,

    വീണ്ടും വന്നതിനു നന്ദി.ഇതു മറ്റൊരു രീതിയിലാക്കാനാലോചിച്ചതാണു.പക്ഷേ ഇങ്ങിനെയായിപ്പോയി.പിന്നെ ബന്ധങ്ങളുടെ കള്ളത്തരങ്ങളെക്കുറിച്ചുള്ള പോസ്റ്റ് പോരട്ടെ........

    ReplyDelete