Monday, December 20, 2010

ഒന്നാം വാര്‍ഷിക മഹാമഹം

ഒന്നും ചെയ്യാനില്ലാതെ മടിപിടിച്ചങ്ങിനെയിരിക്കുമ്പോഴാണ് എന്റെ സ്വന്തം മേച്ചില്‍പ്പുറമായ ബ്ലോഗ്ഗില്‍ ഒന്നു അലഞ്ഞുതിരിയാമെന്നു കരുതിയതു.ആളനക്കമില്ലാതെ പൊടിയും മാറാലയും പിടിച്ചുകിടക്കുന്ന ആ തട്ടകം കണ്ടപ്പോള്‍ സത്യമായും എന്റെ കണ്ണു നിറഞ്ഞുപോയി.ഇതിനുതക്ക എന്തു തെറ്റാണു ഞാന്‍ ചെയ്തതു.തോല്‍വികളേറ്റുവാങ്ങാനിനിയും ഈ ജന്മം.സോറി ഞാനല്‍പ്പം ഇമോഷണലായിപ്പോയി.അപ്പോള്‍ പറഞ്ഞുവന്നതെന്താണെന്നു വച്ചാല്‍ ഞാനിങ്ങനെ എന്റെ ബ്ലോഗും തുറന്ന് ഞാന്‍ തന്നെ നിര്‍മ്മിച്ച ഉരുപ്പടികളോരോന്നും വായിച്ച് സ്വയം പൊട്ടിച്ചിരിച്ചുകൊണ്ടിരുന്ന സമയത്തിനിടയില്‍ ആ ഞെട്ടിപ്പിക്കുന്ന സത്യം ഞാന്‍ മനസ്സിലാക്കി. ഈ കിറുക്കത്തരം തൊടങ്ങിയിട്ട് നവംബര്‍ മാസത്തില്‍ വര്‍ഷമൊന്നു കഴിഞ്ഞിരിക്കുന്നു.ഈശ്വരാ ‍ഞാനിതെന്തേ ശ്രദ്ധിക്കാതെപോയി.ഞാനാകെ വല്ലാണ്ടായിപ്പോയി എന്നു പറഞ്ഞാല്‍ മതീല്ലോ.എന്തെല്ലാം പ്ലാന്‍ ചെയ്തിരുന്നതാണ്.ഓരോ ബ്ലോഗര്‍മാര്‍ എഴുത്തു തുടങ്ങി അപത്തൊന്നും കൂടാതെ ഒരു വര്‍ഷം പിന്നിട്ടതിന്റെ ആഘോഷങ്ങള്‍ ഗംഭീരമായി ആചരിക്കുന്നതും തകര്‍പ്പന്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച് ഞെളിഞ്ഞ് തലയുയര്‍ത്തി നില്‍ക്കുന്നതുമൊക്കെ കണ്ട് അസൂയപ്പെട്ടിരുന്ന ഞാനും എന്റെ ഒന്നാം വാര്‍ഷികം ഒരു സംഭവമാക്കണമെന്നു കരുതിയിരുന്നതാണ്.പക്ഷേ ഞാന്‍....

എന്തായാലും സംഭവം ഒരു കൊല്ലം പൂര്‍ത്തിയാക്കിയതല്ലേ.ഈ വിശാലമായ ബൂലോകത്ത് കുറച്ചു സുഹൃത്തുക്കളെ സമ്പാദിക്കാനായതും നല്ല നല്ല കഥകളും ലേഖനങ്ങളും അനുഭവക്കുറിപ്പുകളും പുളുവടികളും വായിക്കാനും രസിക്കാനുമായതിലും എനിക്ക് വളരെ സന്തോഷമുണ്ട്.പിന്നെ എന്റെ ലോകോത്തരസൃഷ്ടികള്‍ വായിക്കുകയും നല്ലതും ചീത്തയുമായ അഭിപ്രായപ്രകടനങ്ങളാല്‍ എന്നെ ആനന്ദസാഗരത്തിലാറാടിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ നന്ദി ഈയവസരത്തില്‍ രേഖപ്പെടുത്തിക്കൊള്ളുന്നു. ഈ മഹനീയ നിമിഷത്തിന്റെ ഓര്‍മ്മക്കായി ഞാന്‍ ആദ്യനാളുകളിലെപ്പോഴോ എഴുതിയ ഒരു സാധനം ഒരിക്കല്‍ക്കൂടി നിങ്ങളുടെ മുമ്പില്‍ വിളമ്പുന്നു.കൊഴപ്പമൊന്നുമുണ്ടാവില്ല.നല്ല രസമായിരിക്കും.അപ്പോള്‍ എല്ലാം പറഞ്ഞതുപോലെ.എന്നാ ഞാനങ്ങട്ട്......


"ഒരു നാട്ടില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുക അവിടത്തെ കുടിയമ്മാരണല്ലോ.ഏലാപ്പുറത്തുമുണ്ട് ചില അവാര്‍ഡ് വിന്നിംഗ് കുടിയമ്മാര്‍.ഹെന്റമ്മേ എന്തൊക്കെ പുകിലുകളാണവരുണ്ടാക്കുന്നതെന്നറിയാമോ.ഏലാപ്പുറത്തെ ആസ്ഥാനകുടിയന്‍പട്ടം കിട്ടിയ രണ്ടുപേരാണ് സുകുപിള്ളയും ഗോപിയാശാനും.രണ്ടും ബന്ധുക്കളാണ്.ഇവര്‍ രണ്ടുപേരില്‍ ആരാണ് ഏറ്റവും കൂടുതല്‍ കുടിക്കുന്നതെന്ന്‍ ചോദിച്ചാല്‍ വിഷമിച്ചുപോകുകയേയുള്ളു.അത്ര നല്ല വീശുകാരാണ്.ജോലിയൊക്കെ കഴിഞ്ഞ് ഒരു മൂന്നുമണിയോടുകൂടി രണ്ടും ഒരുമിച്ചൊരു പോക്കുണ്ട്.തിരിച്ചുള്ള വരവ് ഒന്നു കാണേണ്ടതുതന്നെയാണ്.ജംഗ്ഷ്നില്‍ നിന്നും ആരംഭിക്കുന്ന ഭരണം എവിടെയെങ്കിലും മറിയുന്നതുവരെ തുടരും. വഴിയില്‍ നില്‍ക്കുന്ന പോസ്റ്റുകള്‍,കൊച്ചുപിള്ളേര്‍ ഇവരെയെല്ലാമാണു ഭരിക്കുന്നതു. രണ്ടുപേര്‍ക്കും പോലിസുകാരെ വലിയ ഭയമാണ്.മുന്‍പൊരിക്കല്‍ റോഡില്‍ ട്രാഫിക്ക് നിയന്ത്രിച്ചതിനു ഏമാമ്മാരുടെ കയ്യില്‍നിന്നും ചെറിയ ഒരു തലോടല്‍ കിട്ടിയതില്‍ പിന്നെയാണ് ഈ പേടിയുണ്ടായത്.

ഒരുദിവസം വൈകിട്ട് രണ്ടും കുടിച്ച് കുന്തംമറിഞ്ഞു വരുകയാണ്. വീഴാതിരിക്കുവാന്‍ രണ്ടും പരമാവധി ശ്രമിക്കുന്നുണ്ട്. എവിദെ. ദേ കിടക്കുന്നു ഒരെണ്ണം വയലില്‍.പാവം സുകുപിള്ളയാണ്. കണ്ട്രോള്‍ തെറ്റി വീണുപോയതാ. ഗോപിയാശാന്‍ വളരെയേറെ കഷ്ടപ്പെട്ട് പുള്ളിയെ വയലില്‍ നിന്നും വലിച്ചെടുത്തു. എടാ കുടിച്ചാല്‍ വയറ്റില്‍ കിടക്കണം.നാണമില്ലേ നിനക്കു വയലിലും തോട്ടിലുമെല്ലാം വീഴാന്‍, സ്റ്റെഡിക്ക് നടക്ക് എന്നെല്ലാം കുറേ ഉപദേശവും നല്‍കി വീണ്ടും നടത്തമാരംഭിച്ചു.അമ്പലത്തിനടുത്തെ വാഴപ്പണയെത്തിയപ്പോഴേക്കും സുകുപിള്ള വണ്ടി മറിഞ്ഞു. ആശാനെയെശുന്നേല്‍പ്പിക്കാന്‍ കുറെ നേരം ശ്രമിച്ച് മടുത്ത ശേഷം ഗോപിയാശാന്‍ വീട്ടിലേക്കു നടന്നു.അപ്പുപ്പങ്കാവില്‍ ആരോ വച്ച അല്‍പ്പം സൊയ്യമ്പനുമടിച്ച് അവിടെനിന്നുതന്നെ ഒരു ഹാരവുമെടുത്ത് കഴുത്തിലണിഞ്ഞാണ് പോക്ക്. സമയം സന്ധ്യകഴിഞ്ഞതേയുള്ളു.കുറച്ചുസമയം കഴിഞ്ഞ് ഒരു വല്ലാത്ത ശബ്ദം കേട്ട് അമ്പലത്തില്‍ തൊഴാന്‍ വന്ന ആരോ പോയിനോക്കി.അയാളുടെ ഒച്ചകേട്ട് അമ്പലത്തിനടുത്തുണ്ടായിരുന്ന നാലഞ്ച് പയ്യമ്മാര്‍‍ ഓടിചെന്നു.നമ്മുടെ ഗോപിയാശാനുണ്ട് അടുത്തുള്ള പൊട്ടക്കിണറ്റില്‍ വീണുകിടക്കുന്നു. എല്ലാപേരും കൂടി വളെരെനേരം പരിശ്രമിച്ച് ഒടുവിലാശാനെ പുറത്തെടുത്തു.ധാരാളം കുപ്പിച്ചില്ലുകളും മരക്കുറ്റിയുമൊക്കെ ഉണ്ടായിരുന്ന ആ കിണറ്റില്‍ വീണിട്ടും ഭാഗ്യത്തിനു ആശാനു വലിയ പരുക്കൊന്നുമില്ലായിരുന്നു.ബോധമൊന്നു പോയി അത്ര തന്നെ.അത് അല്ലേലും വളരെ കുറവാണല്ലോ.ബോധം വന്ന ശേഷമുണ്ടായ ആശാന്റെ ആദ്യ അരുളപ്പാടിതായിരുന്നു.

"ഏതു നായിന്റെ മോനാടാ ഇവിടെ ഇന്നു കിണര്‍ കുഴിച്ചത്".

ഈ പുകിലുകളൊന്നുമറിയാതെ ഒരു പാവം കക്ഷി അപ്പോഴും സുഖനിദ്രയിലായിരുന്നു.

നിങ്ങളനുവദിച്ചാല്‍ തുടരും.....


വാല്‍ക്കഷ്ണം: ഈ രണ്ടുരുപ്പടികളും ഇന്നും ഒരു കുഴപ്പവുമില്ലാതെ തങ്ങളുടെ പതിവ് കലാപരിപാടികളുമായി ഏലാപ്പുറത്തു വിലസുന്നു.ഈശ്വരാ അവര്‍ക്കൊരു കുഴപ്പവും വരുത്തരുതേ.കാരണം ഒന്നെന്റെ അഛനും മറ്റേതെന്റെ മാമനുമായിപ്പോയില്ലേ..............

ശ്രീക്കുട്ടന്‍

5 comments:

  1. ശ്രീകുട്ടാ... മുത്തെ... നവംബര്‍ മാസത്തില്‍ കഴിഞ്ഞ പിറന്നാള് ഡിസംബര്‍ മാസത്തില്‍ എങ്കിലും ഓര്‍ത്തത് നന്നായി... എന്‍റെ എല്ലാ വിധ ബ്ലോഗാശംസകളും .......
    ഈ പോസ്റ്റിന്‍റെ തുടക്കം വായിച്ചപ്പോള്‍
    ഞാനിങ്ങനെ എന്റെ ബ്ലോഗും തുറന്ന് ഞാന്‍ തന്നെ നിര്‍മ്മിച്ച ഉരുപ്പടികളോരോന്നും വായിച്ച് സ്വയം പൊട്ടിച്ചിരിച്ചുകൊണ്ടിരുന്ന സമയത്തിനിടയില്‍
    ഞാനും പൊട്ടിച്ചിരിച്ചുവെടാ.... സത്യം

    ഞാന്‍ അനുവദിച്ചു തന്നിരിക്കുന്നു .. നീ തുടരൂ മകാനേ അച്ഛന്‍റെയും ,മാമന്‍റെയും വീരഗാഥകള്‍ ..

    ReplyDelete
  2. ഹംസാക്കാ,

    വളരെ നന്ദിയുണ്ട് ആദ്യമായി അഭിനന്ദിച്ചല്ലോ.പിന്നെ ആ രണ്ടുരുപ്പടികളെക്കുറിച്ചെഴുതുവാനാണെങ്കില്‍..എന്റമ്മേ....പേജുകള്‍ മതിയാവില്ല...

    ReplyDelete
  3. പിറന്നാള്‍ ആശംസകള്‍ ....
    പോസ്റ്റ്‌ നന്നായിട്ടുണ്ട്, തുടര്‍ന്നും എഴുതുക...
    എല്ലാവിധ ഭാവുകങ്ങളും...

    ReplyDelete
  4. ബ്ലോഗ് പിറന്നാള്‍ വൈകി അറിയിച്ചത് കൊണ്ട്
    ആശംസകളും വൈകി അറിയിക്കുന്നു...

    @ പിന്നെ ആ രണ്ടുരുപ്പടികളെക്കുറിച്ചെഴുതുവാനാണെങ്കില്‍..എന്റമ്മേ....പേജുകള്‍ മതിയാവില്ല...
    = എപ്പിസോഡ് എപ്പിസോഡുകളായി അങ്ങട് എഴുതൂന്നേ...

    ReplyDelete
  5. ശ്രീക്കുട്ടെട്ടാ, ആദ്യം ഇതങ്ങ്ട് പിടിയ്ക്കാ. ബ്ലോഗ്‌ പിറന്നാള്‍ ആശംസകള്‍. ഒരുപാട് നല്ല നല്ല രസികന്‍ ഐറ്റംസ് എഴുതാന്‍ പറ്റട്ടെ!
    സുകുപിള്ളയും ഗോപിയാഷനേം വായിച്ചിട്ട് ഒരു ഏറക്കാടന്‍ കഥ ഓര്മ വന്നു. ഗോള്ളാം പണി കൊടുക്കുമ്പോ മിനിമം അച്ഛന്നിട്ടു തന്നെ കൊടുക്കണം.

    ReplyDelete