Thursday, December 1, 2011

അങ്ങിനെ ഒരവവധിക്കാലത്ത്‌ ...

നാട്ടിന്‍പുറത്തിന്റെ സകലനന്മയും നിറഞ്ഞു നില്‍ക്കുന്ന അതിസുന്ദരവും പ്രകൃതിരമണീയവുമായ ഒരു ഭൂപ്രദേശമാണ് ഏലാപ്പുറം എന്ന ഗ്രാമം.അതെ പറഞ്ഞുവരുന്നത് ഞാന്‍ ജനിച്ച പുണ്യഭൂമിയെക്കുറിച്ചുതന്നെ..കണ്ണെത്താത്ത ദൂരത്തോളം നീണ്ടുപരന്നുകിടക്കുന്ന വയലേലകളും അതിനിരുവശങ്ങളിലുമായുള്ള പണകളില്‍ നിറയെ കവുങ്ങും വാഴയും പിന്നെ നിറയെ കായ്ഫലമുള്ള കല്‍പ്പവൃക്ഷങ്ങളും നിറഞ്ഞ സ്ഥലം..

സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ഏലാപ്പുറംകാരുടെ പ്രധാനതൊഴില്‍ കാര്‍ഷികവൃത്തിയായിരുന്നു.കൃഷിചെയ്യുന്നതിനുള്ള ചിലവ് അധികരിച്ചതിനാലും വിളവെടുപ്പിനാളെക്കിട്ടാത്തതിനാലും വലിയൊരു ശതമാനം വയലുകള്‍ നികത്തി കപ്പയും വാഴയുമെല്ലാം നട്ട് ഇന്ന്‍ നാടിന്റെ മുഖച്ഛായതന്നെ മാറിയിരിക്കുന്നു.വയലിനെ കീറിമുറിച്ചുകൊണ്ട് ഒരു ചെറുതോടൊഴുകുന്നുണ്ട്.മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന ഈ തോട്ടിലാണു നാട്ടുകാരുടെ കുളിയും നനയുമെല്ലാം.കൃഷിക്കാവശ്യമായ വെള്ളം കിട്ടുന്നതും ഇതില്‍ നിന്നു തന്നെ.

പ്രാധനജംഗ്ഷനില്‍ ബ്രിട്ടീഷുകാരുടെ കാലത്തുപണിതതുപോലുള്ള മൂന്നുനാലുമുറിക്കടകളുണ്ട്.മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയതാണ്.എപ്പോഴാണതു നിലം പൊത്തുന്നതെന്നു പറയാനാകില്ല.ഒന്നാമത്‍ അശോകണ്ണന്റെ ചായക്കടയാണു.പുള്ളിക്ക് ഇതിന്റെയൊന്നും ആവശ്യമില്ല.വെറുതെ ഒരു രസത്തിനും സമയമ്പോക്കിനുമായിട്ടാണ് നടത്തുന്നതെന്നാണ് പുള്ളിയുടെ പറച്ചില്‍.പിന്നെയുള്ളത് ബാര്‍ബര്‍ ഷോപ്പ്.നമ്മുടെ ബാലകൃഷ്ണന്റെ പറുദീസ. പണ്ടത്തെ മദാലസ നടിമാരുടെ അര്‍ദ്ധനഗ്നചിത്രങ്ങളുമായി ബാര്‍ബര്‍ഷോപ്പിനെ അലങ്കരിക്കുന്ന മാറാലപിടിച്ച ചുമരുകള്‍.ഒരു കണ്ണാടിയും പിന്നെ കുറച്ചു സാധനങ്ങളും തീര്‍ന്നു.അത്ര തന്നെ.ബാര്‍ബര്‍ ബാലനെ പോലെ കറങ്ങുന്ന ഒരു കസേരയും ആധുനികതയുമൊന്നും വേണമെന്ന്‍ ബാലകൃഷ്ണനാഗ്രഹമില്ല.ഒള്ളതുകൊണ്ടോണം പോലെ.അതണിഷ്ടന്റെ ലൈന്‍.അടുത്തകട ശശിയണ്ണന്റേതാണു.ഒരു മിനി ഫാന്‍സിസ്റ്റോര്‍.അവിടെ മോഷണം തുടര്‍ക്കഥയായപ്പോള്‍ പുള്ളിക്കാരന്‍ കട മതിയാക്കുകയും ഇപ്പോള്‍ പുതുതായി പണിത അടച്ചുറപ്പുള്ള ഷോറൂമിലേക്കു കട മാറ്റുകയും ചെയ്തു. പിന്നെ ആകെ നല്ല കച്ചവടമുള്ളതു വിക്രമന്‍ ചേട്ടന്റെ റ്റീ സ്റ്റാളിലാണു.വീട്ടില്‍ നിന്നും രാവിലെ ചായകുടിച്ചിട്ടിറങ്ങുന്നവരും പുള്ളിക്കാരന്റെ ഒരു ചായ കുടിക്കുവാന്‍ മറക്കാറില്ല. അല്‍പ്പം മാറി ആനന്ദന മാമന്റെ മുറുക്കാന്‍ കട, സരോജിനിഅമ്മയുടെ സ്റ്റേഷനറിക്കട, ഒരു റേഷന്‍ കട, മില്‍മയുടെ ഒരു ബൂത്ത് എന്നിവയുണ്ട്.മറന്നുപോയി.പുതുതായി ഒരു സര്‍വീസ് സഹകരണ സംഘവും തുറന്നിട്ടുണ്ട്.

റോഡിനെതിര്‍വശത്തായി പഴമയുടെ സ്മാരകമെന്നതുപോലെ നില്‍ക്കുന്ന എല്‍.പി സ്കൂള്‍. നാലോ അഞ്ചൊ ക്ലാസ്സുകളുള്ളതില്‍ വളരെകുറച്ചു മാത്രം കുട്ടികള്‍. യാതൊരുവിധ വികസനവുമില്ലാതെ അതങ്ങുനടന്നുപോകുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. ഇപ്പോള്‍ സ്കൂള്‍ അല്‍പ്പം ഡെവലപ്പ്ഡായിട്ടുണ്ട്..ചുറ്റുമതിലൊക്കെക്കെട്ടി പൊട്ടിയ ഓടൊക്കെ മാറ്റി പെയിന്റൊക്കെയടിച്ച് കുട്ടപ്പനാക്കി പേരും മാറ്റി. വൈ.എല്‍.എം.യു.പി.സ്കൂള്‍..ഇംഗ്ലീഷ്മീഡിയം...

ഏലാപ്പുറത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണു പഞ്ചായത്തുവെയിറ്റിംഗ് ഷെഡ്.മുമ്പിവിടെ നാട്ടുകാര്‍ ഓലയും മറ്റുമൊക്കെക്കൊണ്ട് കെട്ടിമറച്ച ഒരു ഷേഡ്ഡ് മാത്രമായിരുന്നു.കാലങ്ങള്‍ക്കുശേഷം പഞ്ചായത്ത് ഒരു വെയിറ്റിംഗ് ഷെഡ് കെട്ടി.രാവിലെ മുതല്‍ സ്കൂളിലും കോളേജിലും പോകാന്‍ വരുന്ന എല്ലാ പെണ്‍കൊടിമാരേയും ഉത്തരവാദിത്വത്തൊടുകൂടി യാത്രയയപ്പിക്കുന്നതിനായി ചുള്ളന്മാരുടെ ഒരു പ്രത്യേക ടീം തന്നെയുണ്ട്.അവര്‍ വളരെ രാവിലെ തന്നെ താന്താങ്ങളുടെ ഏരിയയില്‍ നിലയുറപ്പിക്കും.എല്ലാ പെണ്മണിമാരെയും യാത്ര അയച്ചശേഷം വൈകുന്നേരത്തെ സ്വീകരണത്തിനുള്ള തയ്യാറെടുപ്പുകളില്‍ മുഴുകും.(അവശ കാമുകന്മാരേ നിങ്ങളെന്നോടു ക്ഷമിക്കണം കേട്ടൊ.എഴുതുമ്പോള്‍ എല്ലാമെഴുതണമല്ലോ.അതുകൊണ്ടാ.ആരെങ്കിലും ഇതു വായിച്ചിട്ട് ഞാന്‍ നാട്ടില്‍ വരുമ്പോള്‍ എനിക്കു പണി തരരുതു.പ്ലീസ്).


വയലിന്റെ മധ്യഭാഗത്തുകൂടി ഒരു റോഡ് നാട്ടുകാരുടെ ശ്രമഫലമായി ഉണ്ടാക്കിയിട്ടുണ്ട്.ജംഗ്ഷനില്‍ നിന്നും ഒരു പത്തുമിനിട്ട് ഈ റോഡേ നടന്നാല്‍ മാറുവീട് ശിവപാര്‍വ്വതിക്ഷേത്രത്തിലെത്താം.മുന്‍പ് ശോചനീയാവസ്ഥയിലായിരുന്ന ഈ അമ്പലം ഇപ്പോള്‍ കുടുംബക്കാരെല്ലാപേരും കൂടി ചേര്‍ന്നു പുതുക്കിപ്പണിതു ഒരു വലിയ അമ്പലമാക്കി മാറ്റി.ധാരാളം ആള്‍ക്കാര്‍ ഇപ്പോള്‍ ഇവിടെയെത്തുന്നുണ്ട്.കുംഭമാസത്തിലെ പുണര്‍തം നാളിലാണിവിടത്തെ ഉത്സവം.അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് എല്ലാ ദിവസവും വിവിധങ്ങളായ പരിപാടികളുണ്ടായിരിക്കും. അഞ്ചാംദിവസം രാവിലെ സമൂഹപൊങ്കാലയും ഉച്ചക്കു സമൂഹസദ്യയുമുണ്ടായിരിക്കും. വൈകിട്ട് ഉറിയടി,ബാലികമാരുടെ താലപ്പൊലി,ആന എഴുന്നള്ളത്ത്, തെയ്യം, ചെണ്ടമേളം എന്നിവയോടുകൂടി വിപുലമായ ഘോഷയാത്രയും,പിന്നെ രാത്രി കൊടിയിറക്കവും.ഈ വര്‍ഷം മുതല്‍ ഉത്സവം ശിവരാത്രി നാളിലായിരിക്കുമെന്നറിയുന്നു.

ക്ഷേത്രം പുരോഗമിച്ചതോടുകൂടി അതിനടുത്തായി ചില കടകള്‍ ഉണ്ടായിട്ടുണ്ട്.നമ്മുടെ ഡ്രൈവര്‍ ബാബുവണ്ണന്റെ ചായക്കടയാണൊന്ന്‍.പുള്ളി ഡ്രൈവറൊന്നുമല്ല. ചിലകുരുത്തംകെട്ടപുള്ളേര്‍ ഇട്ട വട്ടപ്പേരാണത്.സംഭവം ആശാനൊരു ചീട്ടുകളി ഭ്രാന്തനാണ്.റമ്മികളിക്കുമ്പോള്‍ കയ്യില്‍ വിശറിപോലെ നിരത്തിവച്ചിരിക്കുന്ന ചീട്ട് കാറിന്റെ സ്റ്റിയറിംഗ് വളയ്ക്കുന്നതുപോലെ ഒരിടത്തുനിന്നുമെടുത്ത് മറ്റൊരിടത്തും വീണ്ടും പഴയസ്ഥാനത്തും വയ്ക്കുന്ന ശീലം മൂലം സഹകളിക്കാര്‍ നല്‍കിയപേരാണ് ഡ്രൈവര്‍ എന്ന്‍.ഇത്രയും രുചികരമായി എണ്ണപ്പലഹാരങ്ങളുണ്ടാക്കുന്ന മറ്റാരും ഏലാപ്പുറത്തില്ല. അതുകൊണ്ട് തന്നെ പുള്ളിക്കാരനു നല്ല കച്ചവടവുമുണ്ട്.

അടുത്തത് പൊടിയണ്ണന്റെ കുഞ്ഞുസ്റ്റേഷനറിക്കടയാണു.പേരുപോലെതന്നെ ആളൊരു പൊടിയാണു.കഷ്ടിച്ചു നാലടിമാത്രമേയുള്ളു പൊക്കം.അതിന്റെ ഒരു അഹംഭാവവും ആശാനില്ല.തൊടിയിലെ ഭാസ്ക്കരന്‍ മാമന്‍ പുതുതായി ഒരു സ്റ്റേഷനറിക്കട തുടങ്ങിയപ്പോള്‍ പൊടിയണ്ണന്റെ ചിറകൊടിഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ.താമസംവിനാ ആശാന്‍ കടപൂട്ടി.പിന്നെയൊന്നുള്ളതു പ്രസാദണ്ണന്റെ ശില്‍പ്പശാല.ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങളുണ്ടാക്കുന്ന കക്ഷിക്ക് എപ്പോഴും തിരക്കാണു.

വയലിനു കുറുകേയുള്ള തോട്ടില്‍ ഒരു കൊച്ചുപാലമുണ്ട്.അതിനിവിടെ പ്രധാനപ്പെട്ടസ്ഥാനമാണുള്ളത്.വൈകുന്നേരങ്ങളില്‍ ചെറുപ്പക്കാരുടെ ഇരിപ്പിടമാണവിടെ.രാത്രിയില്‍ ചിലര്‍ അവിടെ തന്നെ കിടന്നുറങ്ങും.

കഴിഞ്ഞ അവധിയ്ക്ക് നാട്ടില്‍ പോയപ്പോള്‍ എന്റെ കൂട്ടുകാരുമായി സന്ധ്യയ്ക്ക് കൊച്ചുവര്‍ത്തമാനമൊക്കെപ്പറഞ്ഞവിടെയങ്ങിനെയിരിക്കുകയാണ്.കൊച്ചനിയും ബിജുവും രാജീവുമൊക്കെയുണ്ട്.ഏഴുമണിയാകുന്നതേയുള്ളൂ.പക്ഷേ നല്ല ഇരുട്ടായി.പെട്ടന്നാണ് തൊട്ടടുത്തുള്ള പണയില്‍ നിന്നും കരിക്കുകള്‍ വീഴുന്ന ഒച്ച കേട്ടത്.ഞാന്‍ മുമ്പേ പറഞ്ഞല്ലോ പണയില്‍ ധാരാളം തെങ്ങുകള്‍ കായ്ച്ചുമറിഞ്ഞുകിടക്കുന്ന കാര്യം.ഞങ്ങള്‍ ചെറുപ്പകാലത്ത് മിയ്ക്കദിവസങ്ങളിലും ഏതെങ്കിലും പണകളില്‍ നിന്നും കരിക്കുകള്‍ മോഷ്ടിച്ച് കുടിക്കുമായിരുന്നു.രാവിലെ ആ പണയുടെ ഉടമസ്ഥന്‍ വന്ന്നിന്ന്‍ ചീത്തവിളിക്കുന്നത് ഒന്നുമറിയാത്ത നിഷ്ക്കളങ്കരെപ്പോലെ കേട്ടുകൊണ്ട് നില്‍ക്കുവാന്‍ എന്തു സുഖമാണെന്നോ.ഞങ്ങളാണത് ചെയ്തതെന്ന്‍ വിളിക്കുന്നയാള്‍ക്ക് നന്നായറിയാമെന്ന്‍ ഞങ്ങള്‍ക്കറിയാം.പക്ഷേ ആ ഭാവമൊന്നു പുറത്തുകാട്ടാതെ മര്യാദാരാമമ്മാരായി എല്ലാം കേട്ടുകൊണ്ട് നിന്നിട്ട് ചിലപ്പോള്‍ ചില അഭിപ്രായങ്ങള്‍ തട്ടിവിടുകയും ചെയ്യും...

കരിക്ക് മോഷ്ടിക്കുവാന്‍ പോകുമ്പോള്‍ പലപ്പോഴും പെട്ടിട്ടുണ്ട്.ദൈവഭാഗ്യത്തിനു പിടികൂടാതെ രക്ഷപെട്ടിട്ടുമുണ്ട്.ചിലപ്പോള്‍ ചില ഞെട്ടിയ്ക്കുന്ന കാഴ്ചകള്‍ കാണേണ്ടിയും വന്നിട്ടുണ്ട്.അതൊന്നുമിവിടെ പറയാന്‍ കൊള്ളത്തില്ല..രക്ഷപ്പെടാനുള്ള വെപ്രാളത്തിലോടി നല്ല പരിക്കുപറ്റിയ സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്..അതെന്തെങ്കിലുമാവട്ടെ.ഒച്ചകേട്ടിട്ട് സുധാകരണ്ണന്‍ കൃഷി ചെയ്യുന്ന പണയിലാണു സംഭവം നടക്കുന്നത്.ഇപ്പോഴാരാണ് ആ പണയില്‍ നിന്നും കരിക്കടക്കുന്നത്.പയ്യമ്മാരാരുമാവാന്‍ വഴിയില്ല.മെയിന്‍ കരിക്കടപ്പ് കള്ളമ്മാരൊക്കെ ഞങ്ങളോടൊപ്പമിരുന്ന്‍ കൊച്ചുവര്‍ത്തമാനം പറയുന്നുണ്ട്.പിന്നെയുള്ള രണ്ടുമൂന്നെണ്ണം ഒരു ബോട്ടിലെടുക്കാനായി നിലയ്ക്കാമുക്കിലെ ബിവറേജിലേയ്ക്കും പോയി..

"ഒന്നുപോയി നോക്ക്കിയാലോ അളിയാ"

വലിച്ചുകൊണ്ടിരുന്ന സിഗററ്റ് തോട്ടിലേയ്ക്കിട്ടിട്ട് കൊച്ചനി എഴുന്നേറ്റുകഴിഞ്ഞു.രാജീവും റെഡിയായി.എന്നാല്‍പിന്നെ നോക്കുകതന്നെ.ഞാനുമെഴുന്നേറ്റു.പെട്ടന്ന്‍ പണയിലാകെ ഒരു ടോര്‍ച്ചിന്റെ വെളിച്ചം പതിഞ്ഞു.ആരെടാ..പിടിയെടാ എന്നൊക്കെയുള്ള വിളികളും ആരൊക്കെയോ ഓടുന്ന ഒച്ചയും..കരിക്കുവീഴുന്ന ഒച്ചകേട്ട് സുധാകരന്‍ ഒരു കയ്യില്‍ ടോര്‍ച്ചും മറുകയ്യിലൊരു വെട്ടുകത്തിയുമായിയിറങ്ങിയതാണ്.എന്തൊ വരട്ടെ എന്ന മട്ടില്‍ ഞങ്ങള്‍ അവിടേയ്ക്ക് ചെന്നു..
"കണ്ടോ വെട്ടികൂട്ടിയിട്ടിരിക്കുന്നത്..#**#*#...‍മോമ്മാരെ എന്റെ കയ്യികിട്ടിയിരുന്നെങ്കി"

സുധാകരന്‍ തകര്‍ത്ത് ചീത്തവിളിക്കുന്നുണ്ട്.

രണ്ടുകുലയോളം കരിക്ക് തെങ്ങിന്റെ ചുവട്ടിലായി കിടപ്പുണ്ട്.കുലയോടെ വെട്ടി സാവധാനമിറങ്ങുമ്പോള്‍ എങ്ങിനെയോ കൈവിട്ടുപോയതാണ്.കുറേയേറെ ചീത്തയൊക്കെ വിളിച്ചിട്ട് സുധാകരന്‍ ആ കരിക്കുകള്‍ പെറുക്കിയെടുത്ത് വീടിന്റെ മുറ്റത്തുകൊണ്ടിട്ടു.ഞങ്ങളും സഹായിച്ചു.പോലീസിനെ വിളിക്കാമെന്നൊക്കെ വീട്ടുകാരത്തിയോട് പറഞ്ഞെങ്കിലും പിന്നീട് ആ തീരുമാനം മാറ്റുകയും ആ കരിക്കുകള്‍ കയ്യിലിരുന്ന വെട്ടുകത്തികൊണ്ട് വെട്ടിച്ചെത്തി എല്ലാപേര്‍ം കൂടി കഴിക്കുകയും ചെയ്തു.ഈ സമയം എവിടെനിന്നോ സുനിലും കയറിവന്നു.ആശാനും ഞങ്ങളുടെ ഗ്യാങ്ങിലുള്ള ആളാണ്..

"എനിക്കറിയാം കരിക്കടത്തതാരാണെന്ന്‍.എന്നിട്ട് ഒന്നുമറിയാത്തവരെപ്പോലെ വന്നുനിന്ന്‍ തിന്നുന്നു"

സുധാകരന്‍ ആരോടെന്നില്ലാതെ പറയുന്നത് കേട്ട് ഞാങ്ങളാകെ വല്ലാണ്ടായി..വല്ല കാര്യവുമുണ്ടായിരുന്നോ..കൊച്ചനിയും ബിജുവുമൊക്കെ അയാളുമായി അല്‍പ്പം വര്‍ത്തമാനം നടത്തീട്ട് പിന്നീടെല്ലാവരും പിരിഞ്ഞു..ഞാനും രാജീവും കൂടി ഒരു സിഗററ്റുകൂടി വലിച്ച് അല്‍പ്പനേരം നിന്നശേഷം വീട്ടിലേയ്ക്ക് നടന്നു. എന്നാലും ആരായിരിക്കാം ആ കരിക്കടത്തത്..എന്റെ ചിന്ത അതായിരുന്നു..

ചോറെല്ലാമുണ്ട് ശ്രീമതിയുടെ കണ്ണില്‍പെടാതെ ഒളിച്ചുവച്ചിരുന്ന ഒരു സിഗററ്റ് തപ്പിയെടുത്തുകൊണ്ട് പുറത്തേയ്ക്കിറങ്ങി അതൊന്നു കത്തിയക്കാന്‍ ശ്രമിച്ചതും ഒരൊച്ചയനക്കം കേട്ട് ഞാന്‍ പെട്ടന്ന്‍ സിഗററ്റും തീപ്പെട്ടിയും മറച്ചുപിടിച്ചുകൊണ്ട് തിരിഞ്ഞുനോക്കി..പിതാശ്രീയാണു..അല്‍പ്പം സേവിച്ചിട്ടുള്ള ലക്ഷണം കാണാനുണ്ട്.

"എടാ മക്കളേ നാളെ രാവിലെ എനിക്ക് ഒരു ജോഡി ചെരിപ്പ് വാങ്ങിത്തരണം കേട്ടോ.ഓടിയപ്പം ഒരെണ്ണം എവിടയോ പോയി.മറ്റേത് ഞാന്‍ തൊടിയില്‍ കളഞ്ഞു"

എന്റെയടുത്ത് വന്ന്‍ സ്വകാര്യമായിപ്പറഞ്ഞിട്ട് ചെറിയ ആട്ടത്തോടെ വീട്ടിനകത്തേയ്ക്ക് മാര്‍ച്ച് ചെയ്യുന്ന ഫാദറിനെ ഞാന്‍ അല്‍പ്പസമയം അന്തിച്ചുനോക്കിനിന്നു...അവ്യക്തമായിരുന്ന ഒരു സംഭവത്തിന്റെ തെളിഞ്ഞ ചിത്രം എന്റെ മനസ്സില്‍ പ്രദര്‍ശനമാരംഭിച്ചു...

വാല്‍: പിതാശ്രീയും ഉദയന്‍ എന്ന ഏലാപ്പുറത്തെ സ്റ്റാറും പിന്നെ സുനിലുമായിരുന്നു കരിക്ക് മോഷണം നടത്താന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടത്.ഉദയന്‍ വാങ്ങിക്കൊണ്ടുവന്ന നാടനില്‍ പിതാശ്രീയുടേ നിര്‍ദ്ദേശപ്രകാരം മേമ്പൊടിയ്ക്കായി ചേര്‍ക്കുവാന്‍ ഇളനീര്‍ അടക്കുവാന്‍ സുനില്‍ ശ്രമിച്ചതിന്റെ ബാക്കിസംഭവങ്ങളായിരുന്നു തലേരാത്രിയില്‍ സംഭവിച്ചത്െനിക്കോ സുധാകരന്റെ തെറിവിളി കേള്‍ക്കേണ്ടിയും വന്നു ഒരു ജോഡി ചെരുപ്പിന്റെ കാശും പോയി. അതു തന്നെ അതുകൊണ്ടുണ്ടായ മിച്ചം....

ശ്രീക്കുട്ടന്‍

Sunday, November 27, 2011

തലയുയര്‍ത്തിപ്പിടിച്ച് പുളുസൂ....

അങ്ങിനെ വര്‍ഷം രണ്ടായിരിക്കണൂ ഈ പരിപാടി തൊടങ്ങീട്ട്..അതേന്നേ.2009 നവംബറിലാണ് ഈ പുളുസുവിന്റെ ജനനം.തെറ്റിദ്ധരിക്കണ്ട എന്റെ ബ്ലോഗ്.. എന്റമ്മച്ചീ..എനിക്ക് തന്നെ വിശ്വസിക്കാന്‍ മേലാ..ഈ രണ്ടുവര്‍ഷത്തിനെടയ്ക്ക് എന്തെല്ലാമോ ചവറുകളെഴുതി.മിയ്ക്കതും വായനക്കാര്‍ ചവിട്ടിക്കൂട്ടി എറിയേണ്ടിടത്തെറിഞ്ഞു..ചിലതെല്ലാം തികച്ചു പത്തുപതിനഞ്ചു പേര്‍ വായിച്ച് അവരുടെ അഭിപ്രായമറിയിച്ചു.ആ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് എന്റെ എഴുത്തിനെ ഒന്നു നവീകരിക്കുവാന്‍ ഞാന്‍ ചില ശ്രമങ്ങളെല്ലാം നടത്തിനോക്കിയെങ്കിലും എന്താവാന്‍...ചെമ്മീന്‍ ചാടിയാല്‍ എവിടെ വരെ..അതന്നെ...

പിന്നെ ഒരു പ്രധാനകാര്യം പറയാനുള്ളത് ഈ ബൂലോകത്ത് കുറേയേറെ നല്ല ചങ്ങാതിമാരെ കിട്ടിയെന്നതാണ്. മാത്രമല്ല ഉപയോഗപ്രഥമായ പല കാര്യങ്ങളും അവരില്‍ നിന്നും പഠിക്കാനുമായി.പക്ഷേ അതെല്ലാം പ്രാവര്‍ത്തികമാക്കാന്‍..ഞാന്‍ നേരത്തേ പറഞ്ഞല്ലോ..ചെമ്മീന്‍....

എന്നെത്തന്നെ ഞെട്ടിപ്പിച്ചുകൊണ്ട് നൂറില്‍ കൂടുതല്‍ ആള്‍ക്കാര്‍ എന്റെ പുളൂസ് കേള്‍ക്കുവാന്‍ ഫോളോ ചെയ്യുന്നുണ്ട്.എങ്ങിനെയത് സംഭവിച്ചു എന്ന്‍ എനിക്കിപ്പോഴും അത്രയ്ക്കങ്ങട്ട് പിടികിട്ടിയിട്ടില്ലാ. ചില സത്യങ്ങള്‍ കെട്ടുകഥയേക്കാല്‍ അവിശ്വസനീയമായിരിക്കുമെന്ന്‍ മമ്മൂട്ടി പണ്ട് പറഞ്ഞിട്ടുണ്ട്.പിന്നെ കാര്യമെന്താണെന്നുവച്ചാല്‍ ചുക്കേത് ചുണ്ണാമ്പേത് എന്നറിയാതിരുന്ന ഒരു സമയത്ത് ഞാന്‍ മറ്റെല്ലാവരേം പോലെ സാഹിത്യലോകത്തിനു ചില അമൂല്യ സംഭാവനകള്‍ നല്‍കാം എന്ന ഗൂഡലക്ഷ്യത്തോടെ എടിപിടീന്ന്‍ ഒരു ബ്ലോഗങ്ങാരംഭിച്ചപ്പോള്‍ പറ്റിയൊരു തലക്കെട്ടോ മറ്റോ നല്‍കാന്‍ മറന്നുപോയി. അലസമായ മടിമൂലം അതങ്ങിനെ തന്നെ തുടര്‍ന്നു. പിന്നീട് ഒരു ദൈവവിളിയുണ്ടായതുപോലെ ബ്ലോഗിന്റെ യൂ ആര്‍ എല്‍ ഒക്കെ ഒന്നു മാറ്റി എന്റെ പ്രീയചങ്ങാതി ജെഫുവിനെകൊണ്ട് തലക്കെട്ട് ഫോട്ടോയൊക്കെ ഒന്നു ചെയ്ഞ്ചിച്ച് സംഗതിയൊന്നു മിനുക്കിയെറക്കിയപ്പോള്‍ എന്തു പറ്റിയെന്നുവച്ചാല്‍ മുമ്പ് പതിവായി വന്നുകൊണ്ടിരുന്ന നാലും മൂന്നും ഏഴ് ആള്‍ക്കാരും കൂടി വരാതായി.ദിനേന കാക്കത്തൊള്ളായിരം പോസ്റ്റുകള്‍ ഇറങ്ങുന്നതിനിടയ്ക്ക് എന്റെ പുതിയ പുളു റിലീസായോ എന്ന്‍ തപ്പിപ്പിടിക്കുവാന്‍ ആര്‍ക്കെവിടെ സമയം. യൂ ആര്‍ എല്‍ മാറ്റിയതുമൂലം ഡാഷ്ബോര്‍ഡില്‍ സംഗതികള്‍ ചെല്ലുന്നില്ലല്ലോ.പിന്നെ പൊതുവേ മറ്റുള്ളവര്‍ക്ക് മെയിലൊക്കെയയച്ചു ശല്യപ്പെടുത്തി തെറി ഇരന്നുവാങ്ങുവാനൊട്ട് കഴിവുമില്ലാ എന്നു കൂട്ടിയ്ക്കോ..ചുരുക്കിപ്പറഞ്ഞാ കുളത്തില്‍ വീണു കുളമായി എന്നു പറഞ്ഞാല്‍ മതി

പക്ഷേ ഇനിയത് പോരാ എന്ന്‍ ഞാന്‍ മനസ്സിലാക്കുന്നു.എന്റെ പ്രീയ ആരാധകരുടെ നിരന്തരമുള്ള അഭ്യര്‍ഥന മാനിച്ച് ഇനി ഒരു കുഞ്ഞ് പോസ്റ്റിട്ടാലും ഈ ഭൂലോകത്തുള്ള സകലമാന ബ്ലോഗര്‍മാര്‍ക്കും അല്ലാത്തവര്‍ക്കും അതിന്റെ ലിങ്ക് മെയിലായിട്ടയച്ച് ഞാന്‍ ഒരു കലക്ക് കലക്കും..കളി എന്നോടോ..

മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം എന്താണെന്നുവച്ചാല്‍ ഈ രണ്ടുവര്‍ഷത്തിനുള്ളില്‍ ഞാനെഴുതുന്ന പുളൂസിന് മാക്സിമം പത്തിനകത്ത് കമന്റുകള്‍ മാത്രമാണ് കിട്ടിയിട്ടുള്ളത്. ആദ്യമൊക്കെയത് ഒന്ന്‍ പിന്നെ കുറച്ചുകഴിഞ്ഞ് രണ്ടോ മൂന്നോ പിന്നെപിന്നെ വര്‍ദ്ധിച്ച് ഒരു എട്ട് ഒമ്പത് അങ്ങനെ കട്ടയ്ക്കിടിച്ചുനില്‍ക്കുവായിരുന്നു .പക്ഷേ ലോകാവസാനം സംഭവിക്കുവാന്‍
പോകുന്നതുപോലെ ഈ പോസ്റ്റിനു ഒരു പതിനഞ്ച് കമന്റുകള്‍ വന്നു.എനിക്ക് പ്രാന്തായതാണോ അതോ വായനക്കാര്‍ക്ക് പ്രാന്തായതാണോ എന്നു ഞാന്‍ സംശയിക്കാതിരുന്നില്ല.പിന്നെ താല്‍ക്കാലിക പ്രതിഭാസം എന്നോര്‍ത്ത് ഞാന്‍ സമാധാനിച്ചു.
എന്നാല്‍ എന്റെ സകലമാന പ്രതീക്ഷകളും തകര്‍ത്തെറിഞ്ഞുകൊണ്ട് ദേ ഇതിനു പതിനഞ്ചില്‍ കൂടുതലും പിന്നെ ഇതിന് ഇരുപത്തെട്ടോളവും കമന്റുകള്‍ വന്നു..ഞാന്‍ എഴുത്തുതന്നെ നിര്‍ത്തിയാലോന്നാലോചിച്ചതാണ്. കാരണം ഒരഹങ്കാരിയാകുവാന്‍ എനിക്കൊട്ടും ആഗ്രഹമില്ല.അതന്നെ...എന്റെ പ്രാര്‍ഥന കേട്ടു എന്നാണു തോന്നുന്നത്..അതിനുശേഷമുള്ള ഉരുപ്പടികള്‍ കൊറച്ചു താഴേയ്ക്ക് പോയിട്ടുണ്ട്..ഈ ടെമ്പോ നിലനിര്‍ത്തിക്കൊണ്ട് പോകാനാണു പാട്...ഒരെഴുത്തുകാരന്‍ എന്തെല്ലാം സഹിക്കണം എന്നു നോക്കിയേ...

എന്തൊക്കെയോ നടക്കുവാനുള്ള സാധ്യത ഞാന്‍ കാണുന്നുണ്ട്..ഒരു എല്‍ ഐ സി പോളിസി പോലും എടുത്തിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്കുള്ള സങ്കടം സഹിക്കാനാവാത്തതാണ്..

ആരെയെങ്കിലും ഒന്നു ചൊറിഞ്ഞിരുന്നെങ്കില്‍ എന്ന്‍ ചിലപ്പോളൊക്കെ ആത്മാര്‍ഥമായിട്ടുമാഗ്രഹിച്ചുപോയിട്ടുണ്ട്..വേറൊന്നിനുമല്ല.ചുമ്മാതെ പത്താള്‍ക്കാര്‍ കൂടുതലറിയുമല്ലോ.പക്ഷേ ദുര്‍ബലമായ എന്റെ ശരീരവും മനസ്സും അതിന്റെ മറുപടി താങ്ങില്ല എന്ന നഗ്നസത്യത്തിനുമുമ്പില്‍ ഞാന്‍ സ്വയം പിന്‍വാങ്ങിപ്പതുങ്ങിയിരിക്കുകയാണ്.എന്നുകരുതി ഞാന്‍ പേടിച്ചൊളിച്ചിരിക്കുകയാണെന്നൊന്നും അതിനര്‍ഥമില്ല...

ഇനിയെത്രനാള്‍ കൂടി ഈ പറ്റീരുപരിപാടിയുമായി തുടരാനാവുമെന്ന്‍ എനിക്ക് ഉറപ്പില്ല..ആകെ വല്ലപ്പോഴും മാത്രം മിനുങ്ങുന്ന ബള്‍ബുപോലുള്ള എന്റെ തലച്ചോറിലെ ചിന്താസരണിയ്ക്ക് മണ്ഡരി ബാധിച്ച എല്ലാ ലക്ഷണവും കാണുന്നുണ്ട്..ആരെയെങ്കിലും കുറിച്ച് എന്തെങ്കിലും കള്ളക്കഥയൊണ്ടാക്കി ഇനിയും പിടിച്ചു നില്‍ക്കാനാവുമെന്ന്‍ തോന്നുന്നില്ല.കഴിയുന്നിടത്തോളം സകലമാനപേരേം ദ്രോഹിച്ചുകൊണ്ട് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുമെന്ന്‍ മാത്രമേ ദുഖാര്‍ത്തരായ എന്റെ പ്രീയ ആരാധകരോട് ഈയവസരത്തില്‍ എനിക്ക് പറയാനുള്ളൂ..ഞാന്‍ ഇനിയും ഇതേപോലെ വിളങ്ങിത്തിളങ്ങി നില്‍‍ക്കണമെങ്കില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എനിക്ക് കമന്റായി അയച്ചുതരണം...അതിനു പ്രത്യേകിച്ച് ഫോര്‍മാറ്റൊന്നുമില്ല...പൈസാചിലവും...

എന്റെ പോസ്റ്റുകള്‍ പരമാവധി വായിക്കുകയും കമന്റിടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന എല്ലാപേര്‍ക്കും നല്ല ഗതിവരുത്താവാനും അഭിവൃദ്ധിയുണ്ടാകുവാനും വേണ്ടി വിഖ്യാതമാന്ത്രികന്‍ സ്റ്റൌസ്വാമി ജപിച്ചുതന്ന ചില മാരകമന്ത്രങ്ങള്‍ അടങ്ങിയ തകിടുകള്‍ എന്റെ ബ്ലോഗിന്റെ നാലുമൂലയിലും സ്ഥാപിച്ചിട്ടുണ്ട് എന്ന സത്യം കൂടി ഈയവസരത്തില്‍ എല്ലാപേരെയുമറിയിച്ചുകൊള്ളുന്നു..

ഈ തകിടുകള്‍ നിങ്ങള്‍ക്കും വേണമെന്നുണ്ടെങ്കില്‍ 250 രൂപാ മണിയോര്‍ഡറായി അയച്ചുതന്ന്‍ ആദ്യം രസീത് കൈപ്പറ്റുക..സാധനം മെയിലില്‍ നിങ്ങള്‍ക്ക് കിട്ടിയിരിക്കും.ഞാനുമൊന്ന്‍ പച്ചപിടിക്കട്ടെന്നേ..നിങ്ങള്‍ക്കാര്‍ക്കെങ്കിലും താല്‍പ്പര്യമുണ്ടോ ആവോ...ആരെങ്കിലും മെയില്‍ വഴി ചോദിക്കുകയാണെങ്കില്‍ ഡീറ്റയില്‍സ് തരാം...

പിന്നെ ഒരു ബൂലോകത്ത് ഒരു മണിചെയിന്‍ പദ്ധതി തുടങ്ങാനുള്ള ഐഡിയ എന്റെ തലയിലുദിക്കുന്നുണ്ട്.എന്റെ ശ്രീക്കുട്ടാ. നീയിതൊന്നെന്നെയറിയിച്ചില്ലല്ലോടാ എന്ന്‍ ആരും പരാതി പറയരുത്.എനിക്കത്രേ പറയാനുള്ളൂ... ഇതിലെല്ലാം ഭാഗഭാക്കാവുവാന്‍ താല്‍പ്പര്യമുള്ളവര്‍ വിളിക്കുവാന്‍ മറക്കണ്ട..

ഈ ബ്ലോഗിന്റെ രണ്ടാം വാര്‍ഷിക മഹാമഹത്തില്‍ എനിക്ക് നിങ്ങളോട് അഭ്യര്‍ഥിക്കുവാന്‍ ഒന്നേയുള്ളൂ...കഴിയുന്നതും എന്റെ ബ്ലോഗ് വായിക്കുക..പ്രചരിപ്പിക്കുക...ചേതമില്ലാത്ത ഒരുപകാരമല്ലേ...

ഈ കാലത്തിനിടയ്ക്ക് ആരെയെങ്കിലും അറിഞ്ഞോ അറിയാതെയോ ഏതേലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എന്നോട് പൊറുക്കണം..സോറി..ക്ഷമിക്കണം....

നന്ദി നമസ്ക്കാരം...

അപ്പോള്‍ എല്ലാം പറഞ്ഞതു പോലെ..നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ വീണ്ടും നമുക്ക് കാണാം...

നിങ്ങളുടെ സ്വന്തം..

ശ്രീക്കുട്ടന്‍

Tuesday, November 22, 2011

ഭാര്യയ്ക്കൊരു കത്ത്

എന്റെ പ്രീയപ്പെട്ടവള്‍ക്ക്, നിനക്കു സുഖമാണെന്നു വിശ്വസിക്കുന്നു.ആഹാരമെല്ലാം നന്നായി കഴിക്കുന്നുണ്ടല്ലോ അല്ലേ..അല്ല അതിനു കൊറവൊന്നും വരുത്തത്തില്ലാന്നു എനിക്ക് നന്നായറിയാം..

ഐഡിയാ സ്റ്റാര്‍ സിംഗര്‍ കണ്ട് ഇപ്പൊഴും എസ്.എം.എസ്സ് അയക്കുന്നുണ്ടാവും എന്നു വിശ്വസിക്കുന്നു.അതിനു ഒരു മുടക്കവും വരുത്തരുത്.അഥവാ മൊബൈലില്‍ ബാലന്‍സ് തികയാതെ വന്നാല്‍ പതിവുപോലെ അപ്പച്ചിയുടെ കയ്യില്‍ നിന്നോ മറ്റോ കാശ മേടിച്ച് അഡ്ജസ്റ്റ് ചെയ്യുക.ശമ്പളം കിട്ടിയാലുടന്‍ ഞാന്‍ അയച്ചുതരാം..പന്നെ ആരും ഔട്ട് ആകാതിരിക്കാനായി അമ്പലത്തിലും മറ്റും വലിയ നേര്‍ച്ചകളൊന്നും നേര്‍ന്നേക്കരുത്.എനിക്കു പണ്ടത്തെപോലെ ഉരുളാനും കാവടിയെടുക്കാനും പട്ടിണി കിടക്കാനുമൊന്നും വയ്യ പൊന്നേ.ഒന്നാമത് അടുത്തമാസം ലീവ് ആവുകയാ..ആകെയുള്ളത് മുപ്പതുദെവസം മാത്രമാണു.

പിന്നെ സീരിയലുകള്‍ എല്ലാം തന്നെ വിടാതെ കാണുന്നുണ്ടെന്നു വിശ്വസിക്കുന്നു.നീ അതൊന്നും‍‍ കണ്ട് കരഞ്ഞ് തളരരുത് ട്ടോ.നീ സങ്കടപ്പെടുന്നത് എനിക്കു സഹിക്കാന്‍ പറ്റില്ല.അതോണ്ടാ.

മാനസപുത്രിയും പാരിജാതവും ഏതുവരെയായി.സോഫി പ്രസവിച്ചോ.രണ്ടുമൂന്നുകൊല്ലമായല്ലോ ഗര്‍ഭിണിയായിട്ട്.അതുകൊണ്ട് ചോദിച്ചതാ.പിന്നെ ദേവീമാഹാത്മ്യവും,അല്‍ഫോണ്‍സാമ്മയും കാണാന്‍ മറക്കരുത്.അല്ല നീ മറക്കില്ല എന്നെനിക്കറിയാം.അയ്യപ്പന്‍ പുലിപ്പാലു കറന്നെടുത്തുകൊണ്ട് വന്നുകാണുമെന്നു കരുതുന്നു.ഇല്ലെങ്കില്‍ പേടിക്കേണ്ട അടുത്ത സീസണില്‍ എന്തായാലും കൊണ്ടുവന്നിരിക്കും. പിന്നെ ഇതിനെടെക്ക് എപ്പോഴെങ്കിലും സമയം കിട്ടുമെങ്കില്‍ അല്‍പ്പം പുസ്തകം വായിക്കണം.ബി.എ അവസാനവര്‍ഷമല്ലെ.പരീക്ഷ എഴുതേണ്ടേ.അല്ല എഴുതിയില്ലെങ്കിലും കുഴപ്പമില്ല.എന്തിനാ പേപ്പര്‍ നോക്കുന്ന സാറമ്മാരെകൊണ്ട് ചിരിപ്പിക്കുന്നത്.എനിക്കിപ്പോഴും അത്ഭുതമാണ്.നീ 10 ജയിച്ചോ. പിന്നെ ഏതുവഴിക്കു ഡിഗ്രിക്കു......പോട്ടെ.എനിക്കു നീ കത്തയക്കുമോ.എനിക്കു മിസ്സ്കാള്‍ അടിക്കാന്‍ മറക്കരുതു കേട്ടോ.പിന്നെ ഞാന്‍ ഇത്ര ദൂരെയായതുകൊണ്ടും നിനക്ക് എന്നെ ഉപദ്രവിക്കാന്‍ കഴിയില്ല എന്നതുകൊണ്ടും ധൈര്യത്തോടുകൂടി താഴെപ്പറയുന്ന കാര്യങ്ങള്‍ എഴുതുന്നു.

1. എല്ലാ ദിവസവും കിടക്കുന്നതിനു മുമ്പ് എന്റെ ഫോട്ടോയില്‍ ഒരുമ്മയെങ്കിലും വയ്ക്കണം.അതെനിക്കിവിടെ കിട്ടിക്കൊള്ളും.

2. മറക്കാതെ എന്നും എനിക്കു രാവിലെ 6 മണിയ്ക്കും രാത്രി 9 മണിയ്ക്കും മിസ്സ്കാളടിക്കണം.

3. രണ്ടു ദിവസത്തിലൊരിക്കലെങ്കിലും മെസ്സേജയക്കണം.

4. രാത്രികിടക്കുമ്പോള്‍ എന്നെ മാത്രമേ ഓര്‍ക്കാവു.

5. സ്വപ്നം കാണുന്നത് എന്നെ മാത്രമായിരിക്കണം.

6. ആഴ്ചയിലൊരിക്കലെങ്കിലും എന്നെ വിളിക്കണം.ഇല്ലെങ്കില്‍ ഞാന്‍ വിളിക്കാം.

7. എന്റെ കണ്ട്രോളു പോകുന്നവിധത്തില്‍ സംസാരിക്കരുത്.

8. എന്നെ വിഷമിപ്പിക്കുന്ന വാര്‍ത്തകള്‍ ഒന്നും വിളിച്ചറിയിക്കരുത്.

9. എനിക്കു നല്ല കറികളും ചോറും വച്ചു തരണം. ഞാനിതേവരെ വലുതായൊന്നും പഠിച്ചില്ല.

10. പിന്നെ അവസാനമായി പണ്ടത്തെപ്പോലെ എന്നെ ഒന്നും ചെയ്യില്ലെന്നു(അടി, പിച്ച്, മാന്ത്,നുള്ളല്‍,തെറിവിളി)എനിക്കുറപ്പ് തരണം. ഇതൊന്നും നീ അനുസരിക്കില്ലെങ്കില്‍ ഞാന്‍ ദുബായില്‍ നിന്നും നാട്ടിലേക്കു വരില്ല. വല്ല തമിഴ്നാട്ടിലും പോയി ചുമടെടുത്തു ജീവിക്കും.ആഹാ കളി എന്നോടോ...

സ്നേഹപൂര്‍വ്വംനിന്റെ വിനീതവിധേയനായ..........
ഹസ്..

Thursday, November 17, 2011

നാട്ടിന്‍പുറം

"എടീ ജാനു നീയറിഞ്ഞില്ലേ നമ്മുടെ ശാന്തയുടെ മോളെ കാണാനില്ലെന്നു.ഇന്നലെ എന്തോ പരീക്ഷ എഴുതാനെന്നും പറഞ്ഞു പോയതാ.ഇന്നിതേവരെ വന്നിട്ടില്ലാത്രേ.സമയമിത്രേമായില്ലേ..

"ഹമ്മേ ഒള്ളതാണോ ചേച്ചി.ആരുടെ കൂടെയെങ്കിലും പോയതായിരിക്കും. ഒറപ്പ്.എന്തായാലും അവളുടെ അഹങ്കാരം ഇതോടെ തീരുമല്ലോ.അല്ലെങ്കിലും ചാന്തയ്ക്കിതുതന്നെ വരണം.എന്തായിരുന്നു പൊങ്ങല്.തറേവയ്ക്കാതെ കൊണ്ടു നടന്നതല്ലേ അനുപവിയ്ക്കട്ട്".

"ആ പെണ്ണിനു മ്മട സരോജിനീട മോനുമായിട്ടെന്തോ ചുറ്റിക്കളിയുണ്ടായിരുന്നു.ഞാന്‍ പലപ്പോഴും കണ്ടിട്ടൊണ്ടെന്നേ.രണ്ടും കൂടി ഒരുമിച്ചു സംസാരിച്ചും ചിരിച്ചും വരുന്നത്".

"ഹും കണ്ടാപ്പറയ്യോ.ഒരു പഞ്ചപ്പാവം.കയ്യിലിരുപ്പ് ആര്‍ക്കറിയാം.ആട്ടെ ആ ചെക്കനിവിടൊണ്ടോ"

"അതല്ലേ രസം അവനിന്നലെ ഒരു കൂട്ടുകാരന്റെ വീട്ടിപ്പോണെന്നും പറഞ്ഞുപോയത്രേ.രണ്ടുംകൂടെ വച്ചുനോക്കുമ്പം എനിയ്ക്കു തോന്നുന്നത് അവര് കുടുംബം തൊടങ്ങിക്കാണുമെന്നാ"

"ഹൊ.ഒന്നിനെ എറക്കിവിടണകാര്യം അങ്ങിനെ ചാന്തയ്ക്കു ലാഭമായി.ഇനിയൊന്നുണ്ടല്ലോ.ഒരു ചുന്ദരിക്കോത.അവളും വല്ലവനേം നോക്കിവച്ചിട്ടുണ്ടാവും."

"നമ്മുടെ പഞ്ചായത്തുമെംബറും മറ്റു രണ്ടുമൂന്നുപേരും കൂടി പട്ടണത്തില്‍ തെരക്കാനെന്നും പറഞ്ഞ് പോയിട്ടുണ്ട്."

"ഹോ എന്റെ ചേച്ചി ഇനി തെരക്കിപ്പോവാത്ത കൊറവേയുള്ളു. കൊറച്ചുദിവസം കഴിയുമ്പം അവരു തിരിച്ചുവരും.അത്ര തന്നെ"

"എടി ജാനു നിന്റെ മോള് ഇപ്പോഴും തയ്യലു പഠിയ്ക്കാന്‍ പോകുന്നുണ്ടോ.ഒരു കണ്ണു വച്ചോ.ഇപ്പോഴത്തെ പുള്ളേരെയൊന്നും വിശ്വസിക്കന്‍ പറ്റില്ല".

"അതെന്താ വസന്തേച്ചി അതിന്റെടയ്ക്കൊരു കുത്ത്.എന്റെ മോളെ ഞാന്‍ മര്യാദയ്ക്കാ വളര്‍ത്തുന്നത്".

"നീ പെണങ്ങാതെടീ ഞാന്‍ ചുമ്മാ പറഞ്ഞതാ.നീ വാ നമുക്ക് ചാന്തയുടെ വീടുവരെ ഒന്നു പോകാം.അല്ലെങ്കി അവളെന്തുവിചാരിയ്ക്കും"

"ഓ ഞാനില്ല.എനിക്കു കൊറച്ചു പണിയുണ്ട്.കൊറച്ചുകഴിഞ്ഞ് ഒന്നു പോവാം.ഇപ്പം ചേച്ചിപോയേച്ചുവാ"

.................................................................................................................

"നീ വെഷമിയ്ക്കണ്ട ചാന്തേ.അവള് വരും. എന്തായാലും നമ്മുടെ മെംബറും മറ്റുമൊക്കെ തെരക്കിപ്പോയിരിക്കുവല്ലേ.അവരു വരട്ടെ ആദ്യം.എന്താണുണ്ടായതെന്ന്‍ നമുക്കറിയില്ലല്ലോ"

"എന്നാലും വസന്തേച്ചീ എനിക്കൊരു സമാധാനോമില്ല.ഞാനിനിയെങ്ങിനെ ആള്‍ക്കാരുടെ മൊകത്ത് നോക്കും.എന്നാലും അവള്" ശാന്ത മൂക്ക് പിഴിഞ്ഞ് കളഞ്ഞിട്ട് കൈലിയുടെ കോന്തലകൊണ്ട് മുഖം തുടച്ച് കരച്ചില്‍ തുടര്‍ന്നു.

"അവളെവിടെ പോവാനാ.പരീക്ഷകഴിഞ്ഞിട്ട് വണ്ടികിട്ടിക്കാണത്തില്ല.പട്ടണത്തിലല്ല്യോ.ഇനിയിപ്പം അവിടെ ഏതേലും കൂട്ടുകാരുടെ വീട്ടിലെങ്ങാനും കിടന്നേച്ച് രാവിലെയുള്ള വണ്ടിപിടിച്ച് ഇങ്ങുവരും. അതൊന്നും നീ കാര്യമാക്കണ്ട.എന്തായാലും മെംബറും മറ്റും പോയിരിക്കയല്ലേ .അവരു മടങ്ങി വരട്ടെ എന്നിട്ടു തീരുമാനിക്കാം.നീ വെഷമിച്ചിരിക്കാതെ വല്ലതും കുടിയ്ക്കാന്‍ നോക്ക്.എന്നാപ്പിന്നെ ഞാനെറങ്ങുവാണ്.പെണ്ണു മാത്രമേയുള്ളൂ.അതിയാന്‍ രാവിലെ പണിക്കെറങ്ങിപ്പോയശേഷം ഒള്ള സമയത്തിനെടയ്ക്കാ ഞാനോടിവന്നേ.ഞാന്‍ പിന്നെ വരാം"

കരഞ്ഞുകൊണ്ടിരിക്കുന്ന ശാന്തയുടെ പുറത്തുതട്ടി ആശ്വസിപ്പിച്ചിട്ട് വസന്ത പുറത്തേയ്ക്കിറങ്ങി.

...........................................................................................................................


"അല്ല ഇതാരു ജാനുവോ.നീ ഈ രാവിലെ ഇതെവിടെപോയിട്ട് വരേണ്".

"ഒന്നും പറയണ്ട ശാരദേ.നമ്മുടെ ചാന്തേട വീടുവരെ ഒന്നുപോയി.അവട മോള് ഇന്നലെ എന്തോ പരീക്ഷയെഴുതാനെന്നും പറഞ്ഞ് പോയിട്ട് ഇതേവരെ വന്നില്ലാന്ന്‍.ആരാന്റെകൂടെ ഒളിച്ചോടിയെന്നൊക്കെ ചെലവമ്മാരു പറയുന്നുണ്ട്. അല്ലേലും ആള്‍ക്കാരക്ക് എന്താ പറയാന്‍ വയ്യാത്തേ..അലവലാതികള്‍ ..ത്ഫൂ".

"ങ്ഹേ..സത്യമാണോ.ശ്ശോ കഷ്ടമായിപ്പോയല്ലോ.ആ കൊച്ച് ഒത്തിരി നല്ല കൂട്ടത്തിലാണെന്നാണല്ലോ കരുതിയിരുന്നത്.എന്നിട്ട്.."

"ഇപ്പഴത്തെ പുള്ളെരെപ്പറ്റി ഒന്നും വലിയ കിനാവുകാണണ്ട.തരം കിട്ടിയാ വേലിചാടും. ഹൊ സംസാരിച്ചു നിക്കാന്‍ സമയമില്ല.രാവിലെ വീട്ടീന്നെറങ്ങിയതാ.പെണ്ണിനിന്നു

ക്ലാസ്സൊണ്ട്".

.........................................................................................................................

"അല്ല മെംബറേ.എന്തായി പെണ്ണിന്റെ വല്ല വെവരോം കിട്ടിയാ"

"ഒന്നും പറയണ്ടെന്റെ വസന്തേ. പെണ്ണ്‍ ആശൂത്രിയില്‍ കെടക്കുവാ.ഇന്നലെ പരീ​ക്ഷകഴിഞ്ഞു ബസ്റ്റാന്‍ഡിലേയ്ക്ക് വരുന്ന വഴി ഒരു കാരവളുടെ മേത്തുമുട്ടി.ചെറിയ പരിക്കേയുള്ളുവെങ്കിലും ബോധം വീണത് പാതിരാത്രിയാ.പേടിച്ചിട്ടായിരിക്കും.രണ്ടീസം അവിടെ കെടക്കേണ്ടിവരൂന്നാ ഡോക്ടര്‍ പറഞ്ഞത്.ഞാന്‍ ശാന്തയെ അറിയിക്കട്ടേ.അവളു പേടിച്ചിരിക്കുവായിരിക്കും.ആശുപത്രീല് നമ്മുടെ കുമാരന്‍ നിക്കുവാ. എവളു ചെന്നേച്ചുവേണം അവനു മടങ്ങിവരാന്‍".

"ഹൊ മഹാഭാഗ്യം.വല്യ ആപത്തൊന്നും പറ്റീലല്ലോ.എന്നാലും ഈ നാട്ടുകാരുടെ ഒരു കാര്യം.അതിനെടയ്ക്കു എന്തെല്ലാം പറഞ്ഞൊണ്ടാക്കി.ആ സരോജിനീട മോന്റോടൊപ്പം ഒളിച്ചൊടിയെന്നോ നാടുവിട്ടെന്നോ.ഒന്നും പറയണ്ട.ഞാനപ്പോഴേ പറഞ്ഞതാ.ആ കൊച്ച് അങ്ങിനെയുള്ളവളല്ല.ചാന്ത നല്ല അടക്കത്തിലും ഒതുക്കത്തിലും വളര്‍ത്തുന്നതാണെന്നൊക്കെ.ആരു കേക്കാന്‍.എന്നാപ്പിന്നെ ഞാനങ്ങോട്ട് ചെല്ലട്ടെ മെംബറേ.രാവിലെ വീട്ടീന്നെറങ്ങിയതാ.ഇനി ചെന്നേച്ചു വേണം വല്ലോം വച്ചൊണ്ടാക്കാന്‍"

"ശരി വസന്തേ.അങ്ങനായാവട്ടെ"
.......................................................................................

"ജാനൂ എടീ ജാനൂ". വസന്ത കയ്യാലയ്ക്കല്‍ നിന്ന്‍ ജാനുവിനെ വിളിച്ചു.

"എന്നാ ചേച്ചീ"

"ആ പെണ്ണിനെ വണ്ടിയോ മറ്റോ മുട്ടിയതാത്രേ.ആശൂത്രീക്കെടപ്പൊണ്ട്.എന്നാലും കൃത്യമായി അവടമേത്ത് തന്നെ വണ്ടി മുട്ടിയല്ലോന്നാ ഞാനാലോചിക്കണത്"

"ചാന്തയ്ക്ക് വീണ്ടും രണ്ടെണ്ണത്തിനുള്ള വക കണ്ടെത്തണണം"

ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് ജാനു വീട്ടിനകത്തേയ്ക്ക് പോയീ..വസന്ത തന്റെ വീട്ടിലേയ്ക്കും.

"എടീ മായേ. ഈ നശിച്ചവളെവിടെപ്പോയികെടക്കേണു രാവിലെ.ഇന്നു ക്ലാസ്സൊണ്ടെന്നു പറഞ്ഞതല്ലേ.എന്നിട്ടു രാവിലെ തന്നെ തെണ്ടാന്‍ പോയോ.അയ്യോ ഇതെന്താ ഈ അലമാര

തൊറന്നുകെടക്കണത്.ങ്ഹേ.ഇതിലിരുന്ന സ്വര്‍ണ്ണോം പണവുമൊക്കെ.ചതിച്ചോ ദൈവമേ"

പ്തോം....വെട്ടിയിട്ടപോലെ ജാനു നിലത്തേയ്ക്കുവീണു. വീട്ടിലേയ്ക്ക് നടന്ന വസന്ത ഒച്ചേം ബഹളോം കേട്ട് ജാനുവിന്റെ വീട്ടിലേയ്ക്കോടി വന്നു..

മേശപ്പുറത്തപ്പോഴും ഒരു കഷണം കടലാസ് വായിക്കപ്പെടുന്നതിനായി കാത്തിരിക്കുന്നുണ്ടായിരുന്നു.


ശുഭം

ശ്രീക്കുട്ടന്‍

Tuesday, November 15, 2011

മണിക്കുട്ടന്റമ്മമ്മയും നാഗദൈവങ്ങളും

ഇടവഴിയിലൂടെ അല്‍പ്പം ഉച്ചത്തില്‍ പാട്ടും പാടി വരുന്ന കുമാരനോടായി നാണിയമ്മ വിളിച്ചു ചോദിച്ചു.

"മോനേ കുമാരാ, അമ്പലത്തിന്റടുത്തെങ്ങാനും ന്റെ മണിയെക്കണ്ടാര്‍ന്നോ നീ"

"ഞാങ്കണ്ടില്ലമ്മച്ചി..ഇന്ന്‍ അമ്പലത്തിന്റടുത്തേയ്ക്ക് പൂവ്വാമ്പറ്റീല്ല.സൊല്‍പ്പം പണീണ്ടാരുന്നു.ഇപ്പോ തീര്‍ന്നേയുള്ളൂ.ഇനിയൊന്നു കുളിച്ചേച്ച് എറങ്ങാന്നു വച്ചു"

പാട്ടു നിര്‍ത്തി വേലിക്കല്‍ നിന്നുകൊണ്ട് കുമാരന്‍ പറഞ്ഞത് കേട്ട് നാണിയമ്മ നിരാശാഭാവത്തില്‍ തിണ്ണയിലേയ്ക്കിരുന്നു.മുറുക്കാന്‍ ഇടിച്ചുകൊണ്ടിരുന്ന പങ്കജാക്ഷിയമ്മ തലയൊന്നുയര്‍ത്തി നോക്കീട്ട് വീണ്ടും മുറുക്കാനിടി തുടര്‍ന്നു.

"ച്ചെക്കനോട് നൂറോട്ടം പറഞ്ഞിട്ടൊള്ളതാ സന്ധ്യ കഴിഞ്ഞാ പൊറത്തെങ്ങും കറങ്ങിചുറ്റിയടിച്ചു നടക്കരുതെന്ന്‍.ആ തൊടീമ്മലൊക്കെ നല്ല എനങ്ങളെഴഞ്ഞുനടക്കുന്നിടമാ.ഇപ്പളും ചെറിയ കുട്ട്യാന്നല്ലേ അവന്റെ ജാരം.ന്റെ പങ്കീ ആ തൊടീലെ ശാരദേട അസത്തുപിടിച്ച ചെക്കനുമായാ ഇപ്പള് കൂട്ട്.പറഞ്ഞുപറഞ്ഞ് ഞാന്‍ മടുത്ത്.ഇനിയൊരു രണ്ടുമാസം ന്റെ തൊണ്ടേല വെള്ളം വറ്റണ്ത് തന്നെ മെച്ചം .സ്കൂളു തൊറന്നാ അത്രേം സമയം സമാധാനോണ്ടാവും"

ഇടിച്ചു പാകമാക്കിയ മുറുക്കാന്‍ കുറച്ചെടുത്ത് വായുടെ കോണിലായി തിരുകികേറ്റീട്ട് കുറച്ച് നാണിയമ്മയ്ക്ക് നീട്ടിക്കൊണ്ട് പങ്കിയമ്മ ആകെയുള്ള രണ്ടുമൂന്ന്‍ പല്ലുകള്‍ മുഴുവന്‍ തൊറന്നു കാട്ടുന്ന ഒരു ചിരിചിരിച്ചു.

"നെനക്ക് പ്രാന്താണ്.അവനിപ്പം വല്യ ചെക്കനായില്ലേ. കൊറച്ചു നേരം കൂട്ടുകാരോട് കളിച്ച് വര്‍ത്താനം പറഞ്ഞൊക്കെയിരുന്നെന്നു വരും.അല്ലെങ്കി തന്നെ സമയോന്താ പാതിരാത്രിയായോ.സന്ധ്യമയങ്ങാന്‍ പോവുന്നതല്ലേയുള്ളൂ"

" അവനെ ഒരല്‍പ്പ സമയം കാണാണ്ടിരുന്നാ നിക്ക് ആകെ ഒരു വെപ്രാളോം പരവേശവുമൊക്കെയാ പങ്ക്യേ..അങ്ങത്ത പറഞ്ഞേക്കണത് അവനിപ്പം കണ്ടകശനിയാന്നാ..എന്റെ കയ്യിലേയ്ക്ക് സുമതി പെറ്റിട്ടുതന്നേച്ച് പോയതല്ലേ.നാഗരൊന്നും കനിഞ്ഞീല.എത്രയെത്ര ഊട്ടും പഴോമൊക്കെ നല്‍കീതാ..ആ നാഗര് ന്റെ സുമതീനെ അങ്ങ് എടുത്തില്ലേ"

നിറഞ്ഞ കണ്ണുകള്‍ മുണ്ടിന്റെ കോന്തലകൊണ്ട് നാണിയമ്മ അമര്‍ത്തിത്തൊടച്ചു

"അവക്കത്രേ ആയുസ്സൊണ്ടാര്‍ന്നൊള്ളൂ.അങ്ങനെയങ്ങ് സമാനിക്കണം.ഒടേതമ്പുരാന്‍ തലേലെഴുതിവച്ചിരിക്കണപോലല്ലേ വരൂ."

പങ്കിയമ്മ മുകളിലേയ്ക്ക് മിഴികളെറിഞ്ഞുകൊണ്ട് കൈകള്‍ കൂപ്പി..

"എന്തായാലും ഇത്തവണത്തേം മാടന്‍ നടയിലെ ആയില്യമൂട്ടിന് ഒരു സര്‍പ്പ ഊട്ട് നടത്തണം.അവനെടയ്ക്കെടയ്ക്ക് രാത്രി പാമ്പിനെക്കണ്ടെന്നും പറഞ്ഞ് ഒറക്കത്തീ എന്തോക്കെയോ പറയുന്നൊണ്ട്. അങ്ങത്തയും അതാ പറഞ്ഞത്.നാഗരാജാവിന്റെ ദൃഷ്ടിദോഷമുണ്ടത്രേ..പിന്നെ മുരുകന്റമ്പലത്തിലെ കാവടിയുമൊന്നെടുപ്പിക്കണം.ദോഷങ്ങളെല്ലാമൊന്നൊഴിഞ്ഞുപോട്ടേ.എന്റെ കുട്ടിയ്ക്ക് ഒരാപത്തും വരുത്താതെ കാത്തോളണേ നാഗരേ"

കണ്ണുകളടച്ച് കൈകള്‍ കൂപ്പിക്കൊണ്ട് നാണിയമ്മയും പ്രാര്‍ഥനയിലാണ്ടു..

ഇടവഴിയിലെ അനക്കം കേട്ട് ഇരുവരും തലയുയര്‍ത്തിനോക്കി..മണിക്കുട്ടന്‍ ഓടിവരുന്ന ഒച്ചയാണ്.

"അല്ല ഇതാര് മങ്കിയമ്മുമ്മയോ.ഇന്നത്തെ പുളുകളൊക്കെ പറഞ്ഞുതീര്‍ത്തൊ" ഇറയത്തേയ്ക്കിരുന്നുകൊണ്ട് മണിക്കുട്ടന്‍ പങ്കിയമ്മയെ നോക്കി ഒരു ചിരിചിരിച്ചു.

"ഡാ ചെക്കാ നീ വലുതായീന്നൊന്നും ഞാന്നോക്കത്തില്ല ട്ടാ.അടിച്ചു ചന്തിപൊളിക്കും ഞാന്‍..

"മണ്യേ നീയിത്രേം നേരം എവിടാര്‍ന്നു.ഞാമ്പറഞ്ഞിട്ടില്ലേ സന്ധ്യക്ക് വെളക്ക് കൊളുത്തുന്നേനുമുമ്പേ വീ​ട്ടീക്കേറണമെന്ന്‍. ആ എടവഴീലും മറ്റുമൊക്കെ നല്ല ഊരണകളുള്ളതാ.അത് കടിച്ചാ പിന്നെ വല്ല രക്ഷയുണ്ടാവോ"

നാണിയമ്മ അല്‍പ്പം ചൂടായി

"ന്റെ അമ്മമ്മേ..അതിനു സന്ധ്യയായില്ലല്ലോ.സമയം ദേ ഏഴാവാന്‍ പോകുന്നതേയുള്ളൂ.കള്ളനും പോലീസും കളിച്ചോണ്ടു നിന്നത് തീരാതെ വരാമ്പറ്റോ.പിന്നെ എന്നെ ഒരു പാമ്പും കടിക്കത്തില്ലാന്നേ..എന്നെ കടിക്കാന്‍ വരണതിനെ ഞാനടിച്ചു ചമ്മന്തിയാക്കും"

"ന്റെ കുട്ട്യേ. അങ്ങിനൊന്നും പറേരുത്.പാപാ അതൊക്കെ..നാഗങ്ങള്‍ ദൈവങ്ങളാ.അവരെ ഉപദ്രവിച്ചാലുണ്ടല്ലോ വല്യ ആപത്തുണ്ടാവും ങ്ഹാ..മതി മതി പെട്ടന്ന്‍ പോയി കാലും മൊകോമൊക്കെ കഴുകിയേച്ചു വന്ന്‍ നാമം ജപിയ്ക്ക്.ഞാനാ ചായയൊന്നു ചൂടാക്കാം." പതിയെ എഴുന്നേറ്റ നാണിയമ്മ മെല്ലെ അടുക്കളയിലേയ്ക്ക് പോയി.

"അപ്പോ ഞാനെറങ്ങുവാ നാണ്യേ. ആ കാലന്‍ വരാറായി.നേരത്തേയെങ്ങാനും കെട്ടിയെടുത്തിട്ട്ന്നെയവിടെ കാ​ണാണ്ടിരുന്നായിനിയതു മതി" മുറ്റത്തേയ്ക്കിറങ്ങിയ പങ്കിയമ്മ അകത്തേയ്ക്ക് നോക്കി വിളിച്ചുപറഞ്ഞിട്ട് പതിയ തൊട്ടടുത്തുള്ള തന്റെ വീട്ടിലേയ്ക്കു നടന്നു...

---------------------------------------------------------------------------------------------

മാടന്‍ കാവിലെ സര്‍പ്പദൈവങ്ങള്‍ക്ക് മുമ്പില്‍ കൂപ്പുകൈകളോടെ നിന്ന നാണിയമ്മയുടെ മനസ്സില്‍ പ്രാര്‍ഥനകള്‍ ഇടതടവില്ലാതെ നടക്കുകയായിരുന്നു.

തന്റെ മണിക്കുട്ടന് ആപത്തൊന്നും വരുത്തല്ലേ നാഗദൈവങ്ങളേ....

ഊട്ട് കഴിഞ്ഞ് മഞ്ഞളില്‍ കുളിച്ചുനില്‍ക്കുന്ന നാഗപ്രതിഷ്ടയില്‍ നിന്നും ഭയഭക്തിയോടെ കുറച്ച് മഞ്ഞല്‍പ്പൊടിയെടുത്ത് അവര്‍ മണിക്കുട്ടന്റെ നെറ്റിയില്‍ പൂശി.അവനെക്കൊണ്ട് നാഗപ്രതിഷ്ട തൊട്ട് തൊഴീപ്പിച്ചിട്ട് അവര്‍ കുറച്ചു ചില്ലറനാണയങ്ങള്‍ കാണിയ്ക്കവഞ്ചിയിലിട്ടു..
------------------------------------------------------------------------------------------------
"നാണ്യേ..ആ ശാരദെട ചെക്കന്‍ ഒരു പാമ്പിനെ തല്ലിക്കൊന്നൂന്ന്‍. മ്മട ഉണ്ണീമൊണ്ടാര്‍ന്നത്രേ കൂടെ.ചത്ത പാമ്പിനേമെടുത്ത് കമ്പിന്റെ തുമ്പത്ത് കുത്തീട്ട് കത്തിച്ചു.നിനക്കൊന്ന്‍ അവനോട് പറഞ്ഞൂടേ..നാഗങ്ങള്‍ ദൈവങ്ങളാ.അവരൊണ്ടല്ലോ..ന്റെ നാഗരാജാവേ.."

ഒരു വിറയലോടെ പങ്കിയമ്മ കൈകള്‍ മേലേക്കുയര്‍ത്തികൂപ്പി

"നാഗരാജാവേ..ന്റെ കുട്ട്യേ കാത്തൊളണേ.അവനറിയാണ്ടു ചെയ്തതാരിക്കും. ഞാന്‍ ഒരു ചുറ്റുവിളക്ക് നടത്തിയേക്കാവേ" നാണിയമ്മയും കൈകള്‍ കൂപ്പി.

"നമ്മുടെ എടവഴീല് ഒരു കരിമൂക്കന്‍ ചുറ്റിനടക്കുന്നുണ്ടെന്ന്‍ എന്റവിടുത്ത കാലന്‍ പറേണത് കേട്ടു.നമ്മട വേലിക്കടുത്ത് ഇന്നാള് ഒരു പടോം ഞാന്‍ കണ്ടു.സാധനം കൂടിയ എനമാ.മണിയോട് പറഞ്ഞേക്ക് ഒരുപാട് നേരമാവുന്നത് വരെ അവിടൊന്നും കളിച്ചുനിക്കണ്ടാന്ന്‍. ആ കരിമൂക്കന് എന്റവിടത്തെ കാലനെ ഒന്നു കടിച്ചുകൂടേ നാഗരാജാവേ.ഞാന്‍ വേണോങ്കി ഒരു നൂറും പാലും നടത്തിയേക്കാവേ"

"പങ്കീ അറം പറ്റണതൊന്നും പറയാതെ..നാഗരാജാവിനോട് കളിക്കണ്ടാട്ടോ"

"മടുത്തു നാണ്യേ..ഇങ്ങനെ കെടക്കണതിലും ഭേദം അങ്ങ് ചാവുന്നത് തന്ന്യാ"

അന്നുരാത്രിയില്‍ നാണിയമ്മയുടെ ഒറക്കത്തില്‍ മുഴുവന്‍ ഫണം വിടര്‍ത്തിയാടുന്ന ഒരു കരിമൂര്‍ഖനുണ്ടായിരുന്നു.മണിക്കുട്ടനേം ചേര്‍ത്ത് പിടിച്ച് കിടക്കുമ്പോള്‍ അവരുടെ മന‍സ്സില്‍ പേരറിയാത്ത എല്ലാ ദൈവങ്ങളോടുമുള്ള പ്രാര്‍ഥനകള്‍ മാത്രമായിരുന്നു...രാവിലെ തന്നെ ഉണര്‍ന്ന നാണിയമ്മ ധാരാളം വെളുത്തുള്ളി ചതച്ച് അതിന്റെ നീര് മുറ്റത്തും ഇടവഴിയിലും പിന്നെ വീടിനു ചുറ്റുമെല്ലാം തളിച്ചു.മാത്രമല്ല മാടന്‍ നടയില്‍ പോയി ചന്ദനതിരിയും പാക്കും വെറ്റയുമൊക്കെ വാങ്ങി വയ്ക്കുകയും അല്‍പ്പനേരം പുള്ളുവന്‍ പാട്ട് കേട്ടുനിന്നശേഷം നാഗപ്രതിഷ്ടയിലെ മഞ്ഞല്‍ ധാരാളം വാരിയെടുത്തുകൊണ്ടു വന്ന്‍ അതു വീട്ടിനു ചുറ്റുമായും ഇടവഴിയിലുമൊക്കെ വിതറിയിട്ടു.ഇതൊന്നും തന്നെ വേലിയ്ക്കടുത്ത് നില്‍ക്കുന്ന വല്യ മാവിന്റെ ചുവട്ടിലായുള്ള മാളത്തില്‍ ചുരുണ്ടുകൂടിയിരുന്ന സാധനത്തിനെ പേടിപ്പെടുത്തിയില്ല.

എന്തോ സാധനമെടുക്കാനായി പുറത്തേയ്ക്കിറങ്ങിയ നാണിയമ്മ വടക്കുവശത്തുകൂടിയെഴഞ്ഞുപോകുന്ന കരിവീട്ടിനിറമുള്ള സാധനത്തിനെക്കണ്ടൊന്നു ഞെട്ടി. എന്റെ നാഗരേയെന്നുവിളികൊണ്ടവര്‍ നെഞ്ചത്തു കൈവച്ചു.മണിക്കുട്ടന്‍ എപ്പൊഴും ഓടിച്ചാടി നടക്കുന്നിടമാണല്ലോ..തന്റെ മകളെ അന്യായമായി കൊന്നതും പോരാഞ്ഞാണോ ഇപ്പോള്‍ വീണ്ടും..അവര്‍ നാലുപാടുമൊന്ന്‍ നോക്കി..തിണ്ണയില്‍ ചാരിവച്ചിരിക്കുന്ന വിറകുകഷണത്തിലൊരെണ്ണമെടുത്തവര്‍ ഓടിച്ചെന്ന്‍ ആ പാമ്പിന്റെ തലയില്‍ ആവതുശക്തിയെടുത്തടിച്ചു.അടികൊണ്ട പാമ്പ് വല്ലാതൊന്നു പുളഞ്ഞു.നാഗങ്ങള്‍ ദൈവങ്ങളാണെന്ന ചിന്തയൊക്കെ അപ്പോള്‍ നാണിയമ്മയുടെ മനസ്സില്‍ നിന്നും പൊയ്പ്പോയിരുന്നു..മാടന്‍ നടയിലപ്പോഴും പുള്ളുവന്‍ പാട്ട് നടന്നുകൊണ്ടിരിക്കുകയായിരുന്നു..

"ആട് പാമ്പേ..ആടാട് പാമ്പേ...

ശ്രീക്കുട്ടന്‍

Thursday, November 10, 2011

നവംബറിന്റെ സമ്മാനം

കണ്ണാടിയില്‍ നോക്കി മുഖം മിനുക്കിക്കൊണ്ട് നിന്ന കഥാനായകന്‍ ശരിക്കുമൊന്ന്‍ ഞെട്ടി.വലതുവശത്തെ ചെവിയുടെ മുകളിലായി തലമുടിയില്‍ ഒരു വെള്ള വര..ഭഗവാനേ..നരച്ചോ അതിനിടയ്ക്ക്..വയസ്സാണെങ്കില്‍ ആകെ ഇരുപത്തൊമ്പതാകുന്നതേയുള്ളൂ..കല്യാണം പോലും കഴിച്ചിട്ടില്ല.അതിനുമുമ്പേ വയസ്സനാവുകയെന്നു വച്ചാല്‍..

തന്റെ കാര്യത്തില്‍ വീട്ടുകാര്‍ക്ക് എന്തെങ്കിലും ശ്രദ്ധയുണ്ടോ.അല്ലെങ്കില്‍ അവരൊന്നാലോചിക്കണം. ചെക്കനു വയസ്സ് പത്തിരുപത്തൊമ്പതായി.ഇനി ഒരു കല്യാണമൊക്കെ കഴിപ്പിച്ച് ഒരിടത്ത് പിടിച്ചുകെട്ടാം..ചുമ്മാതിങ്ങനെ കളിച്ചുനടക്കില്ലല്ലോ..അതിനെവിടെ സമയം.അങ്ങോട്ട് പറഞ്ഞ് നടത്തിപ്പിക്കുക എന്നത് ഒരു സുഖമുള്ള ഏര്‍പ്പാടല്ല. എന്നിരുന്നാലും താനെത്ര സൂചനകള്‍ നല്‍കി. ഒരു രക്ഷയുമില്ല. ഇനി വല്ലവളേം വളച്ചൊടിച്ച് വിളിച്ചിറക്കിക്കൊണ്ടു വരാമെന്നുവച്ചാള്‍ പിന്നെ വല്ല തമിഴ്നാട്ടിലോട്ടേക്കെങ്ങാനും ഒളിച്ചൊടുന്നതായിരിക്കുമുത്തമം.അല്ലെങ്കിലും താന്‍ വിളിച്ചാലേവളെങ്കിലും വരണ്ടെ..അതും ഒരു മെയിന്‍ പ്രശ്നമാണ്.അല്ലെങ്കില്‍ എത്ര പെണ്‍കുട്ടികളെ ആത്മാര്‍ത്ഥമായി താന്‍ സ്നേഹിച്ചതാണ്.രാജിയോ, സോളിയോ, ആഷയോ, ബിന്ദുവോ ആരെങ്കിലും തന്റെ പ്രേമം തിരിച്ചറിഞ്ഞുവോ..എവിടെ...അല്ലെങ്കിലും അവളുമാര്‍ക്കൊന്നും തന്റെ പരിശുദ്ധസ്നേഹം അനുഭവിക്കാനുള്ള യോഗ്യതയില്ല.ഹല്ല പിന്നെ.ഇന്നു രണ്ടിലൊന്നറിഞ്ഞിട്ടുതന്നെ മറ്റെന്തും.അവന്‍ മൊബൈലെടുത്ത് വീട്ടിലെ നമ്പര്‍ ഞെക്കി..മണിയടിക്കുന്നുണ്ട്..

ഫോണ്‍ ചെവിയോടടുപ്പിച്ച് വര്‍ത്തമാനം പൂര്‍ത്തിയാക്കിയപ്പോള്‍ അവന്റെ മുഖം ആയിരം വാട്ട് ബല്‍ബുപോലെ തിളങ്ങുന്നുണ്ടായിരുന്നു.

"എന്താ അളിയാ മുഖത്തൊരു തിളക്കം" സിഗററ്റ് വലിച്ചുകൊണ്ട് നിന്ന സഹമുറിയന്‍ ജോബിയുടെ ചോദ്യം അവന്‍ ശ്രദ്ധിച്ചില്ല.അമ്മയുടെ വാക്കുകള്‍ മാത്രമായിരുന്നവന്റെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നത്.

"എടാ നെനക്ക് വയസ്സെത്രയായീന്നാ വിചാരം.നിന്റെ പ്രായത്തിലൊള്ള എല്ലാരും കെട്ടി കുഞ്ഞുങ്ങളായി.ഒരു കല്യാണം കഴിക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ അടുത്ത മാസത്തിലെങ്കിലും നീ നാട്ടീ വാ.എനിക്കും വയ്യാ.നിന്റച്ഛനും മാമനും കൂടി നിനക്കു വേണ്ടി തകര്‍ത്ത് പെണ്ണു കാണുന്നുണ്ട്.ഒന്നുരണ്ടെണ്ണം കൊള്ളാമെന്നു തോന്നുന്നു.നീ കൂടി കണ്ടിട്ട് തീരുമാനിക്കാം.ഈ വരവില്‍ ഒക്കുമെങ്കി അതങ്ങ് നടത്തണം"

ഹമ്മേ..ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു.ഇനിയൊരു നിമിഷമമാന്തിച്ചുകൂടാ.വൈകുന്നേരം റൂമില്‍ അതിഗംഭീരപാര്‍ട്ടിയൊക്കെ കഴിഞ്ഞ് പാതിരാത്രി മത്തുപിടിച്ച തലയുമായി കിടന്നുറങ്ങവേ അവന്റെ കനവില്‍ മുഴുവന്‍ അതിസുന്ദരമായ ഒരു മുഖം നിറഞ്ഞുനിന്നിരുന്നു. നീണ്ടിടതൂര്‍ന്ന തലമുടിയില്‍ അവന്റെ കൈവിരലുകള്‍ പരതിനടന്നു.പിറ്റേന്നുതന്നെ ലീവ് ആപ്ലിക്കേഷനൊക്കെപൂരിപ്പിച്ച് കൊടുത്തിട്ട് അവധിദിനവും പ്രതീക്ഷിച്ച് കാത്തിരുപ്പാരംഭിച്ചു.ഒടുവില്‍ ആ ദിനം വന്നെത്തി.മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം പിറന്നമണ്ണില്‍ കലുകുത്തിയപ്പോള്‍ അവന്റെ മനസ്സില്‍ ഒരു കോരിത്തരിപ്പുണ്ടായി...അച്ഛനമ്മമാരുടേയും അനന്തിരവമ്മാരുടേയും ആകാംഷാനിര്‍ഭരമായ കാത്തുനില്‍പ്പിന് വിരാമമിട്ട് ലഗേജുകളുമായി അവന്‍ പുറത്തേയ്ക്കിറങ്ങി.കണ്ണുനിറഞ്ഞ സുഖാന്യോഷണങ്ങളും മറ്റുമൊക്കെക്കഴിഞ്ഞ് വീട്ടിലേക്ക്...വണ്ടിയിറങ്ങി നിറഞ്ഞുവിളഞ്ഞുനില്‍ക്കുന്ന നെല്‍മണികളുടെ ഇടയിലൂടെ നടക്കുമ്പോള്‍ അവന്റെ മനസ്സില്‍ പറഞ്ഞറിയിക്കാനാവാത്തൊരു സന്തോഷമലയടിക്കുന്നുണ്ടായിരുന്നു...

ഞായറാഴ്ചയായതും അവന്റെ മനസ്സ് പെരുമ്പറകൊട്ടാന്‍ തുടങ്ങി.ദൈവമേ.ജീവിതത്തിലെ ആദ്യ പെണ്ണുകാണല്‍.അച്ഛന്റേയും മാമന്റേയും പിന്നൊരു കൂട്ടുകാരന്റേയുമൊപ്പം ആ വീടിനുമുമ്പില്‍ വണ്ടിയിറങ്ങുമ്പോള്‍ ശരീരം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.കസേരയില്‍ അമര്‍ന്നിരിക്കുമ്പോള്‍ തലയുയര്‍ത്തി ആരെയും നോക്കാനുള്ള ശക്തിയില്ലാത്തതുപോലെ. അച്ഛനും മാമനുമൊക്കെ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ തന്റെ നേരെ നീട്ടപ്പെട്ട ചായക്കപ്പ് മെല്ലെ വാങ്ങുമ്പോള്‍ ആ മുഖമവനൊന്നു കണ്ടു.കുറച്ചു സമയത്തെ സംസാരശേഷം അറിയിക്കാമെന്ന്‍ പറഞ്ഞ് പുറത്തേയ്ക്കിറങ്ങുമ്പോള്‍ അവന് ചെറിയ നിരാശ അനുഭവപ്പെടുന്നുണ്ടായിരുന്നു.പെണ്ണിനെ നേരാം വണ്ണമൊന്നു കണ്ടതുമില്ല..ആദ്യ പെണ്ണുകാണല്‍ മഹാമഹം കഴിഞ്ഞതുതന്നെ മിച്ചം.

"വണ്ടി നേരെ തോന്നയ്ക്കലിലേയ്ക്ക് പോട്ടേ"

കാറില്‍ ഞെളിഞ്ഞിരുന്നുകൊണ്ട് അച്ഛന്‍ ഉത്തരവിട്ടു.അച്ഛന്റെ നാടാണ് തോന്നയ്ക്കല്‍.അതെ സംശയമൊന്നും വേണ്ടാ.തോന്നയ്ക്കല്‍ പഞ്ചായത്തിലെ സകല അരീം പെറുക്കിയെടുത്ത അതേ തോന്നയ്ക്കല്‍. എന്തെല്ലാമോ കാരണങ്ങളാല്‍ വളരെ ചെറുപ്പത്തിലേ തന്നെ അച്ഛന്റെ കുടുംബവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണുപോയതിനാല്‍‍ അവരാരുമായും ഒരടുപ്പവുമുണ്ടായിരുന്നില്ല. ചെറിയ മങ്ങിയ ഒരോര്‍മ്മമാത്രം.മഴ ചനുപിനെ പെയ്യുന്നുണ്ട്.കാര്‍ ഒരു വീടിന്റെ മുമ്പില്‍ നിന്നു.മഴയത്ത് കാറില്‍ നിന്നുമിറങ്ങി ആ വീടിന്റെ നേരെ നടക്കുമ്പോള്‍ തിണ്ണയില്‍ നില്‍ക്കുന്ന അച്ഛമ്മയെ അവന്‍ തിരിച്ചറിഞ്ഞു.ശുഷ്ക്കിച്ച കൈകളാലവരവനെ കെട്ടിപ്പിടിച്ചു.ആ കണ്ണുകള്‍ നിറഞ്ഞപ്പോള്‍ അവനും വല്ലാണ്ടായി.അകത്ത് കസേരയില്‍ എല്ലാപേരുമിരുന്നു. അവനാകട്ടെ എല്ലായിടവുമൊന്ന്‍ സൂക്ഷിച്ചുനോക്കി.വാതില്‍പ്പടിയ്ക്കുള്ളില്‍ നിന്നും പെട്ടന്ന്‍ ഇരുളിലേയ്ക്കെന്നവണ്ണം മറഞ്ഞ തിളക്കമാര്‍ന്ന ഒരുജോഡി കണ്ണുകള്‍ അവനൊരുമിന്നായം പോലെ കണ്ടു.നീണ്ടിടതൂര്‍ന്ന മുടിയിഴകളും.

അപ്പച്ചിമാരുടെ പരിഭവം പറച്ചിലുകളും കുശലം ചോദിക്കലുകളും തകൃതിയായി നടന്നു.പത്തിരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക്ശേഷം ബന്ധങ്ങളുടെ തീവ്രതയില്‍ അവനകപ്പെടുകയാണ്.

"ചുമ്മാ സംസാരിച്ചുകൊണ്ടിരിക്കാതെ പെണ്ണിനെ വിളിയെടീ രാധാമണീ"

അച്ഛന്‍ സഹോദരിയോടായി പറഞ്ഞു. ഇത്തവണ തലയുയര്‍ത്തിനോക്കുവാന്‍ അവന് വലിയ സങ്കോചം അനുഭവപ്പെട്ടില്ല.തന്റെ നേരെ നീട്ടിയ ചായക്കപ്പ് വാങ്ങവേ അവളെയാകമാനമൊന്നു നോക്കി.കുഴപ്പമില്ല.സ്വപ്നത്തില്‍ കാണാറുണ്ടായിരുന്ന രൂപമല്ലെങ്കിലും ഇവള്‍ തന്നെ ഇനി തന്നെ സഹിക്കേണ്ടവള്‍.മനസ്സിലുറപ്പിച്ചാണ് അവിടുന്നിറങ്ങിയത്.

വീട്ടിലെത്തി വിശേഷങ്ങളൊക്കെപ്പറഞ്ഞപ്പോള്‍ അമ്മ ചെറിയൊരിഷ്ടക്കേടൊക്കെ കാട്ടിയെങ്കിലും പിന്നീട് പച്ചക്കൊടികാട്ടി.പിന്നീടെല്ലാം തകൃതിയായിട്ടായിരുന്നു നീങ്ങിയത്.വിവാഹനിശ്ചയം കഴിഞ്ഞതോടെ നമ്മുടെ നായകന്റെ ഉറക്കം നഷ്ടപ്പെട്ടുവെന്ന്‍ പറഞ്ഞാല്‍ മതിയല്ലോ.അച്ഛനോടെങ്ങിനെ ചോദിക്കും ഭാവിമരുമകളുടെ ഫോണ്‍ നമ്പര്‍ ഒന്നൊപ്പിച്ചുതരാന്‍.അപ്പച്ചിയോടും ചോദിക്കുവാന്‍ മടി.ഒടുവില്‍ പെങ്ങള്‍ സഹായത്തിനെത്തി.നാലഞ്ചുദിവസം കഴിഞ്ഞപ്പോള്‍ അവള്‍ ഫോണ്‍ നമ്പര്‍ വാങ്ങിത്തന്നു.രാത്രി 9 മണിയായപ്പോള്‍ മിടിക്കുന്ന ഹൃദയത്തോടെ ഒരു പെഗ്ഗ് റമ്മിന്റെ ധൈര്യത്തോടെ അവളെ വിളിച്ചു.ഭാഗ്യം അവള്‍ തന്നെയാണെടുത്തത്.എന്തെല്ലാമാണ് അന്നു സംസാരിച്ചതെന്ന്‍ ദൈവം തമ്പുരാനുപോലുമറിയില്ല.

പിന്നീട് രാത്രികള്‍ മതിയാവാതെ വന്നു.റീചാര്‍ജ്ജ് കൂപ്പണുകളുടെ അവശിഷ്ടങ്ങള്‍ അവന്റെ കട്ടിലിനടിയില്‍ കുമിഞ്ഞുകൂടി.പലപ്പോഴും പുലര്‍ച്ചെയാണുറങ്ങുന്നത് തന്നെ.ഇതിനിടയില്‍ ഒരു ദിവസം മറ്റാരുമറിയാതെ അവളുമൊരുമിച്ച് ഒന്നു കറങ്ങുകയും ചെയ്തു.അങ്ങിനെ കൃത്യം പതിനഞ്ചു ദിവസങ്ങള്‍ക്ക്ശേഷം ആ സുന്ദരദിനം സമാഗതമായി.കൃത്യമായിപ്പറഞ്ഞാല്‍ 2008 നവംബര്‍ 10 ആം തീയതി തിങ്കളാഴ്ച രാവിലെ 9.55 നുള്ള ശുഭമുഹൂര്‍ത്തത്തില്‍ പത്തെണ്ണൂറാള്‍ക്കാരെ സാക്ഷിയാക്കി മഹാദേവക്ഷേത്രസന്നിധിയില്‍ വച്ച് അവനവളുടെ കഴുത്തില്‍ താലിചാര്‍ത്തി സ്വന്തം ജീവിതത്തോട് ചേര്‍ത്തുപിടിച്ചു.



.


ആര്‍ക്കെല്ലാമോ എപ്പോഴൊക്കെയോ പകുത്തുകൊടുത്തുപോയിരുന്നെങ്കിലും അവന്റെയുള്ളിലെ സ്നേഹത്തിന്റെ ഉറവയ്ക്കൊരു കുറവുമുണ്ടായിരുന്നില്ല.ആ സ്നേഹം തികച്ചും അര്‍ഹിച്ചിരുന്നതവള്‍ തന്നെയായിരുന്നു.അതെ. ഇന്നേയ്ക്ക് കൃത്യം മൂന്നുവര്‍ഷം മുമ്പാണ് അതായത് 2008 നവംബര്‍ 10 തിങ്കളാഴ്ച രാവിലെ 9 55.നു അവന്റെ ജീവിതത്തിന്റെ വസന്തത്തിലേയ്ക്ക്, അവന്റെ സുഖദുഃഖങ്ങള്‍ പങ്കുവയ്ക്കുവാന്‍,അവനൊരു കൂട്ടാകുവാന്‍ വേണ്ടി അവനവളെ കൈപിടിച്ചു ചേര്‍ത്തിരുത്തിയത്.അതെ അവന്റെ ജീവിതത്തിലുണ്ടായ ഒരവിസ്മരണീയമായ ചടങ്ങിന്റെ മൂന്നാം വാര്‍ഷികദിനമാണിന്ന്‍...

ഈക്കഥയിലെ അവന്‍ എന്നത്"ഈയുള്ളവന്‍" തന്നെയാണെന്ന്‍ എല്ലാപേരെയും അറിയിച്ചുകൊള്ളുന്നു...

അങ്ങിനെ എന്റെ ജീവിതവസന്തത്തിന്റെ വഴിത്താരയിലേയ്ക്ക് കൈപിടിച്ചുകയറുകയും അന്നു തൊട്ടിന്നുവരെ എന്റേതായ എല്ലാ സുഖദുഃഖങ്ങളിലും പങ്കാളിയാവുകയും ചെയ്ത എന്റെ പ്രീയസഹധര്‍മ്മിണിയ്ക്കായി ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.



മൂന്നുവര്‍ഷമായി ശാന്തമായൊഴുകുന്ന ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞ ഒരുരുപ്പടികൂടിയുണ്ട്.പേരു ശ്രീഹരി എന്നാണു..ദേ ആശാന്റെ ചിരിക്കും മുഖം....















ശ്രീക്കുട്ടന്‍

Sunday, October 30, 2011

എക്സ്ക്ലൂസ്സീവ് അഭിമുഖം

"നമസ്ക്കാരം,ഈ അഭിമുഖത്തിനു സമ്മതിച്ച താങ്കള്‍ക്ക് ബൂലോകത്തിന്റെ പേരില്‍ ആദ്യമേ നന്ദി അറിയിക്കുന്നു. പിന്നെ ആയിരക്കണക്കിനു വായനക്കാര്‍ താങ്കളുടെ വാക്കുകള്‍ക്ക് ചെവിയോര്‍ത്ത് അക്ഷമരായി കാത്തിരിക്കുന്നുമുണ്ട്.അവരെയാരെയും താങ്കള്‍ നിരാശരാക്കില്ല എന്ന്‍ പ്രതീക്ഷിക്കട്ടെ"

"തീര്‍ച്ചയായും.ഞാന്‍ ഒരിക്കലും ഒരഹങ്കാരിയല്ല.എല്ലാവരേയും സ്നേഹത്തോടെ കാണുവാന്‍ സംസാരിക്കുവാന്‍ അടുത്തറിയുവാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്.ഞാന്‍ ഒരു തുറന്ന പുസ്തകമാണ്.ഞാന്‍ വലിയവാനാണെന്ന്‍ കരുതുന്നില്ല.ബാക്കിയെല്ലാവരും ചെറിയവരാണെന്നും..ഹാ..ഹാ​‍"

"താങ്കള്‍ എങ്ങിനെയാണ് ബൂലോകത്തേയ്ക്ക് എത്തപ്പെട്ടത്"

"അതിനെക്കുറിച്ച് പറയുവാണെങ്കില്‍ വളരെപ്പറയാനുണ്ട്.പണ്ട് മുതലേ തന്നെ ഞാന്‍ പുസ്തകങ്ങളോടും കഥകളോടും എല്ലാം താല്‍പ്പര്യപ്പെട്ടിരുന്നു.അച്ഛന്‍ എനിക്ക് മിഠായികള്‍ക്കുപകരം ബാലരമയും ബാലമംഗളവും പൂമ്പാറ്റയുമൊക്കെ വാങ്ങിക്കൊണ്ട് തരും.കുട്ടൂസനും ഡാകിനിയും ഡിങ്കനും മായാവീം..ഹൊ എന്നാ രസമായിരുന്നു.ഒറ്റയിരുപ്പിനാ കഥകളൊക്കെ വായിച്ച് രസിച്ചിരുന്ന ഞാന്‍ അതിന്റെ അടുത്ത ലക്കത്തിനായി വിജനതയിലേയ്ക്ക് നോക്കി കണ്ണും നട്ട് നില്‍ക്കാറുണ്ടായിരുന്നെന്ന്‍ അമ്മയും മറ്റും ഇപ്പോഴും പറയാറുണ്ട്.വലുതാകുമ്പോള്‍ ആള്‍ക്കാരെ പിടിച്ചിരുത്തുന്ന ആകാംഷാഭരിതരാക്കുന്ന കഥകളും മറ്റുമൊക്കെയെഴുതണമെന്ന്‍ കുട്ടിയിലേ ഞാന്‍ തീരുമാനിച്ചിരുന്നു.വലുതായപ്പോള്‍ ഞാന്‍ എഴുതിതുടങ്ങി.നിരവധി കഥകളും ലേഖനങ്ങളും ഞാനെഴുതി.നൂറുകണക്കിനു കവിതകള്‍. ഞാനവയെല്ലാം പത്രമാപ്പീസുകളിലയച്ച് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു.പക്ഷേ ആരുമെന്നെ തിരിച്ചറിഞ്ഞില്ല.നല്ലതൊന്നും അവര്‍ക്ക് പറഞ്ഞിട്ടില്ലല്ലോ.അങ്ങിനെ ഭഗ്നാശനായിക്കഴിയവേയാണ് ഒരു സുഹൃത്ത് ബ്ലോഗിനെക്കുറിച്ച് എന്നോട് പറയുന്നത്.തപ്പിപ്പിടിച്ച് എത്തിയപ്പോള്‍ സംഗതി ശരിയാണ്. എന്നെപ്പോലെ എത്രയെത്ര എഴുത്തുകാര്‍.പിന്നീട് എനിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.ഇപ്പോള്‍ ആയിരക്കണക്കിനാരാധകരും ദിനേന നൂറുകണക്കിനു മെയിലുകളും.ശ്ശൊ..നിന്നു തിരിയാന്‍ സമയമില്ലന്നേ"

"ഏതുതരം കഥകളാണ് താങ്കള്‍ എഴുതുന്നത്"

"കഥകള്‍ ഹൃദയത്തെ തൊട്ടുണര്‍ത്തുന്നതാവണം.കഥാപാത്രങ്ങള്‍ നമ്മെ സങ്കടപ്പെടുത്തണം.വായനക്കാരന്‍ വായിച്ചുകഴിഞ്ഞ് കണ്ണീര്‍വാര്‍ക്കുകയോ പൊട്ടിച്ചിരിക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ് നല്ല കഥയാവുന്നതാണെന്നാണ് എന്റെ അഭിപ്രായം.ഞാനെഴുതിയ പലകഥകളും വായിച്ച് ഞാന്‍ മനസ്സറിയാതെ പൊട്ടിച്ചിരിച്ചുപോയിട്ടുണ്ട്.അപ്പോള്‍ ഞാന്‍ എഴുത്തുകാരനല്ല വായനക്കാരനാണു.അതൊന്നും വായിച്ച് നല്ല അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ കൂപമണ്ഡൂകങ്ങള്‍ മാത്രമാണ്"

"താങ്കള്‍ വായിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച ബ്ലോഗ്ഗേതാണ്.ഏറ്റവും മികച്ച ബ്ലോഗ്ഗെഴുത്തുകാരന്‍ ആരാണ്"

"ഇത്തരം ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു.എല്ലാവരും കരുതും തങ്ങളുടേതാണ് മികച്ച ബ്ലോഗെന്ന്‍.എന്തെങ്കിലും ചുക്കോ ചുണ്ണാമ്പോ അതിലുണ്ടെങ്കിലും വേണ്ടൂല.ഒരു സെലിബ്ബ്രിറ്റി ഇന്ന ബ്ലോഗ്ഗ് വായിച്ചു താനാകെ കോള്‍മയിര്‍ കൊണ്ടുവെന്നെങ്ങാനും പറയുന്നത് കേള്‍ക്കുവാനായി വായും പൊളിച്ചിരിക്കുന്ന മറ്റ് എഴുത്തുകാര്‍. സാംസ്ക്കാരികാപചയമാണിത്.മൂല്യച്യുതി എന്നു വേണമെങ്കില്‍ പറയാം.സത്യത്തില്‍ ഞാന്‍ ഒരു ബ്ലോഗുപോലും ഇതേവരെ മുഴുവനും നോക്കീട്ടുമില്ല ഒരുത്തന്റേം പോസ്റ്റു മുഴുവന്‍ വായിച്ചിട്ടുമില്ല"

"അപ്പോള്‍ പല പോസ്റ്റിലും താങ്കള്‍ അതിഗംഭീരമായിരിക്കുന്നു , മന‍സ്സിനെ പിടിച്ചുകുലുക്കി എന്നൊക്കെ കമ്ന്റിടുന്നതോ"

"ഹ..ഹാ..അതാണതിന്റെ ഗുട്ടന്‍സ്..ചെലവമ്മാരെഴുതിവച്ചിരിക്കുന്നത് വായിച്ചാ പെറ്റ തള്ള സഹിക്കൂല്ല.ഇനിയത് വായിച്ചേച്ച് പൊളിയെന്നെങ്ങാനുമെഴുതിയാപ്പിന്നെ അവനെന്റെ ബ്ലോഗിലോട്ട് തിരിഞ്ഞു നോക്കുമോ..ഇത് ചുമ്മാ നമ്മള്‍ എന്റെ മനസ്സു നിറഞ്ഞു, അതിഗംഭീരമായിരിക്കുന്നു എന്നൊക്കെ റെഡിമെയ്ഡ് ഒണ്ടാക്കിവച്ചിട്ടൊണ്ട്.കോപ്പി പേസ്റ്റ്..അത്ര തന്നെ...പക്ഷേ ആദ്യത്തെ ഒരു രണ്ടുവരിയെങ്കിലും മിനിമം വായിച്ചുനോക്കണം.ചെലപ്പം വല്ല ചരമമറിയിപ്പുമാണ് പോസ്റ്റിലെങ്കില്‍ ഊ...."

"ബ്ലോഗില്‍ പുലികളായിട്ടുള്ളവര്‍ പുതുമുഖങ്ങളെ ഒരു വിധത്തിലും സഹായിക്കുന്നില്ല എന്നൊരാരോപണം നിലവിലുണ്ട്"

"എന്റെ പൊന്നു ചങ്ങാതീ..എന്തു പുലികള്‍ ..എന്തുപുതുമുഖം..ബ്ലോഗ് തുടങ്ങിയ സമയം എഴുതിതുടങ്ങുമ്പം എല്ലാപേരും പുതുമുഖങ്ങളല്ലായിരുന്നോ..കൊറച്ചു നാളുകഴിഞ്ഞപ്പം അവരെങ്ങിനെ പുലികളായി.ഞാന്‍ എഴുതിതുടങ്ങീട്ട് രണ്ടുകൊല്ലമായി.അങ്ങിനെയാണെങ്കില്‍ ഞാന്‍ മിനിമമൊരു പുള്ളിപ്പുലിയെങ്കിലുമാവണ്ടേ...ചിലര്‍ സൂപ്പര്‍സ്റ്റാറുകളെപ്പോലെ ഫാന്‍സുകളെയുണ്ടാക്കിവച്ചിട്ടുണ്ട്.അവര് ഇന്നു ചെലപ്പം പുലീന്നും രണ്ടുദിവസം കഴിഞ്ഞ് കഴുതപ്പുലീന്നും ഒക്കെ വിളിക്കും..നമ്മളിതെത്ര കേട്ടതാ..എല്ലാവരോടും ഒരു സാ മട്ടില്‍ നിന്നാല്‍ ഇവിടെ ജീവിച്ചു പോവാം.ഇല്ലെങ്കി നാറ്റി നാമാവശേഷമാക്കിക്കളയും..നമ്മുടെ സിനിമാനടന്റെ അനുഭവമറിയാമല്ലോ."

"എഴുതുവാന്‍ ഏറ്റവും എളുപ്പം എന്താണ്.കഥകളാണോ കവിതകളാണോ അതോ ലേഖനങ്ങളോ"

"ഏതു സാധനമെഴുതണമെങ്കിലും പാട് തന്നെ.കഥയാണെങ്കില്‍ വായിച്ച് നൂറുനൂറു കുറ്റം പറയാന്‍ ആള്‍ക്കാരുണ്ടാവും.കവിതയാണെങ്കിലോ നമ്മള്‍ സ്വപ്നം പോലും കാണാത്ത അര്‍ഥവിന്യാസങ്ങളുമായി ആള്‍ക്കാരെത്തും.ഇവരെയെല്ലാപേരേം തൃപ്തിപ്പെടുത്തുക അസാധ്യമാണ്.പിന്നെയൊരു സൂത്രപ്പണിയുള്ളത് മിടുക്കമ്മാരെഴുതിവച്ചിരിക്കുന്നതിന്റെ അവിടേം ഇവിടേം നിന്നൊക്കെ ചൊരണ്ടി ഒരു ആധുനികനെ സൃഷ്ടിക്കുക.ബുജികള്‍ക്ക് പോലും മനസ്സിലാവാത്ത ആ സംഭവം സൂപ്പര്‍ഹിറ്റായിരിക്കുമെന്ന്‍ നൂറുശതമാനമുറപ്പാണ്"

"അപ്പോള്‍ താങ്കള്‍ ഈ രീതിയാണു പിന്തുടരുന്നതല്ലേ"

"പൊന്നുടയതേ. ഈ കോലത്തില്‍ ഞാനിരിക്കുന്നതില്‍ അല്‍പ്പവും സഹിക്കുന്നില്ലല്ലേ.എങ്ങിനെയെങ്കിലും ഒന്നു ജീവിച്ചുപൊയ്ക്കോട്ടേ"


"ബുജികള്‍ എന്നു വിളിക്കുന്നതാരെയാണു"

"സാധാരണ ഊശാന്താടിയും വളര്‍ത്തി കഴുകാത്ത കുപ്പായോമിട്ട് ഒരു നാറികീറിയ സഞ്ചിയും തൂക്കി ചുമ്മാ എവിടേം കേറി എന്തും അഭിപ്രായിക്കുന്ന സാഹിത്യവിശാരധമ്മാര്‍ ആകുന്നു ബുജികള്‍"

"ബൂലോകത്ത് താങ്കളുടെ ഏറ്റവും ജനപ്രീതിനേടിയ കൃതി ഏതായിരുന്നു"

"ഞാനെഴുതിയ പത്തുനൂറ്റിനാല്‍പ്പത് കഥകളില്‍ മിക്കതും അങ്ങേയറ്റം നിരൂപകപ്രശംസ പിടിച്ചുപറ്റിയതായിരുന്നു.ചില കഥകള്‍ വായിച്ചിട്ട് എന്റെ ഫോണ്‍ നമ്പര്‍ തപ്പിപ്പിടിച്ച് ചിലരെന്നെ വിളിച്ചിട്ടുണ്ട്..ഹോ ഓര്‍ക്കുമ്പോള്‍ തന്നെ..ദേ കൈ കണ്ടോ..രോമാഞ്ചമുണ്ടാകുന്നത്..തീവ്രവാദിയുടെ വാതരോഗം എന്ന എന്റെ കഥ എത്രപേര്‍ ഫോര്‍വേട് ചെയ്തിട്ടുണ്ടെന്ന്‍ ദൈവം തമ്പുരാനുപോലുമറിയില്ല.അതേപോലെതന്നെ ആലീസിന്റെ ആട്ടിങ്കുട്ടി, മലഞ്ചെരുവിലെ കൊന്നത്തെങ്ങ്...പറയുവാനാണെങ്കില്‍ ഏറെയുണ്ട്"

"താങ്കള്‍ക്ക് ഏതെങ്കിലും അവാര്‍ഡോ മറ്റോ കിട്ടിയിട്ടുണ്ടോ"

"ഈ ഒരു കാര്യത്തില്‍ എനിക്ക് മാത്രമല്ല പലര്‍ക്കും കടുത്ത പ്രതിഷേധമുണ്ട്.അല്ലെങ്കിലും അര്‍ഹതയുള്ളവരെ എപ്പൊഴും തഴഞ്ഞ ചരിത്രമേയുണ്ടായിട്ടുള്ളൂ.അവാര്‍ഡിന്റെ തിളക്കത്തിലൊന്നും ഞാന്‍ മയങ്ങാറില്ല എന്നതാണു സത്യം"

"താങ്കളുടെ കഥകളേതെങ്കിലും സിനിമയായാള്‍"

"ഇപ്പൊള്‍ എനിക്ക് കുറച്ചാള്‍ക്കാരുടെ തെറിവിളി മാത്രം കേട്ടാ മതി..മൊത്തം മലയാളീസിന്റേയും കേള്‍ക്കണമെന്ന്‍ താല്‍പ്പര്യമില്ല"

"താങ്കളെ അത്ഭുതപ്പെടുത്തിയ എന്തെങ്കിലും ഒരു സംഭവം"

"അതിനെക്കുറിച്ച് വിശദമായ ഒരു പോസ്റ്റ് ഉടനിടുന്നതായിരിക്കും"

"അവസാനമായി താങ്കള്‍ക്കെന്താണു പറയാനുള്ളത്"

"അപ്പോ നീയൊക്കെക്കൂടി എന്നെ കൊല്ലാനായിട്ടുകൊണ്ടുവന്നതാണോടേ..എന്നെ ഒന്നും ചെയ്യരുതേ..ഞാന്‍ ഇനി ഒരു സ്ഥലത്തൂന്നും ഒന്നും മോട്ടിച്ചെഴുതത്തില്ല.എന്റമ്മച്ചിയാണേ സത്യം.ഈ ഒരു പ്രാവശ്യത്തേയ്ക്ക് ക്ഷമിക്കുക"

"അയ്യോ ചേട്ടാ ചുമ്മാ കരയാതെ..സമയം തീരാറായതുകൊണ്ട് ഒരു ചോദ്യം ചോദിച്ചെന്നേയുള്ളൂ.എന്താണു താങ്കള്‍ക്ക് ബൂലോകവാസികളായ എഴുത്തുകാരോട് പറയാനുള്ളത്"

"ഹൊ അതായിരുന്നോ.ഞാനാകെ പേടിച്ചുപോയെന്നേ..എല്ലാപേരും സ്വന്തമായി വല്ലോമെഴുതുവാന്‍ നോക്കുക.പരസ്പരം പാരവയ്ക്കേം ചെളിവാരിയെറിയുകയും ചെയ്യാതിരിക്കുക.നല്ല നല്ല കഥകളേം കവിതകളേം പ്രോത്സാഹിപ്പിക്കുക.എന്റെ കഥകള്‍ പരമാവധി വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക...

നന്ദി നമസ്ക്കാരം...

ശ്രീക്കുട്ടന്‍

Thursday, October 27, 2011

മനുവിന്റെ ആദ്യചുംബനം

ബീച്ചിലെ ഒഴിഞ്ഞകോണിലായിരിക്കുമ്പോഴും മനു ചുറ്റുപാടും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ആരെങ്കിലും കണ്ടാല്‍ പിന്നെ..ഹൊ ഓര്‍ക്കുമ്പോല്‍ തന്നെ ശരീരമാകെ വിറയ്ക്കുന്നു.തന്നേയും ഒരു പെണ്‍കുട്ടിയേയും ഇവിടെ കണ്ടെന്നെങ്ങാനും വീട്ടിലറിഞ്ഞാല്‍.അച്ഛനെ പിന്നും സഹിക്കാം.ചേട്ടന്‍ തന്നെ തല്ലിക്കൊല്ലും.ഇപ്പോല്‍ തന്നെ താന്‍ ഒന്നും പഠിക്കാതെ കറങ്ങിനടക്കുകയാണെന്നും പറഞ്ഞു കൊല്ലാതെ കൊല്ലുന്നുണ്ട്.

"മനുവെന്താ ഒന്നും മിണ്ടാതിരിയ്ക്കുന്നതു".നിഷയുടെ ചോദ്യമാണു മനുവിനെ ചിന്തകളില്‍ നിന്നുമുണര്‍ത്തിയതു.

"ഹെയ് ഒന്നുമില്ല.ഞാന്‍ വെറുതേ എന്തൊക്കെയോ ആലോചിച്ചിരുന്നുപോയി".

"മനുവിനു പേടിയുണ്ടോ".

"എന്തിനു"
"അല്ല ഒരു പെണ്‍കുട്ടിയുമായി ബീച്ചിലും മറ്റും കറങ്ങിനടക്കുന്നതിനു"

"അങ്ങിനെയൊന്നുമില്ല.ചേട്ടനറിഞ്ഞാല്‍ കുഴപ്പമാ.അതോര്‍ക്കുമ്പം ഒരു ടെന്‍ഷന്‍.അത്രേയുള്ളു".

"മനു ഇത്ര പാവമായിപ്പോയല്ലോ.ഇങ്ങനെ പേടിയ്ക്കാമോ.എന്നെ നോക്കു.ഞാന്‍ എത്ര കൂളായിരിക്കുന്നു"

"അതു പിന്നെ ഞാനാദ്യമായിട്ടാണിങ്ങനെ.അതിന്റെ ഒരു...

"മനു എന്തെങ്കിലും പറയൂ.നിന്റെ സംസാരം കേള്‍ക്കാന്‍ എന്തു രസമാണെന്നോ"

"അത്രയ്ക്കിഷ്ടമാണോ എന്റെ സംസാരം "

"ങ്ഹും..ശരിക്കും..ഞാനൊരു കാര്യം ചോദിച്ചോട്ടെ..എന്നെ എപ്പോഴാണു മനു ഇഷ്ടപ്പെട്ടുതുടങ്ങിയത്"

ഒരു നിമിഷം ആലോചനാഭാവത്തിലിരുന്ന ശേഷം മനു പറഞ്ഞു.

"കൂട്ടുകാരികള്‍ക്കൊപ്പം ഒരു ഇളം മഞ്ഞ ചുരിദാറും ധരിച്ചുകൊണ്ട് പടവുകളിറങ്ങി വരവേ എന്റെ കയ്യിലൊന്നു മുട്ടിയില്ലേ.സത്യത്തില്‍ ഞാന്‍ ആ നിമിഷം തന്നെ കൊതിച്ചുപോയി.അന്നെന്റെ സ്വപ്നത്തില്‍ മുഴുവന്‍ ഒരു വെള്ളമാലാഖയെപ്പോലെ നിഷയായിരുന്നു.പിന്നെ പിന്നെ ഞാന്‍ കോളേജില്‍ വരുന്നതുപോലും തന്നെകാണുവാന്‍ വേണ്ടി മാത്രമായിരുന്നു.നിഷക്കെന്നോട് എപ്പോഴാണിഷ്ടം തോന്നിയത്."

"എനിക്കറിയില്ല മനു.എന്നെ തന്നെ ശ്രദ്ധിക്കുന്ന ഒരു ജോഡി കണ്ണുകളെ ഞാന്‍ തിറിച്ചറിഞ്ഞപ്പോള്‍ എനിക്കെന്തോ പോലെതോന്നി.ആദ്യമവഗണിച്ചെങ്കിലും പിന്നെ പിന്നെ ആ കണ്ണുകള്‍ക്കുടമയെ ഞാനും നോക്കുവാനാരംഭിച്ചു.എപ്പോഴോ എന്റെ മനസ്സിലും ആ രൂപം പതിഞ്ഞുപോയി.ഒടുവില്‍ ദേ ഇപ്പോള്‍ ഈ വിശാലമായ മണല്‍പ്പരപ്പില്‍ ഞാനാ കണ്ണുകള്‍ക്കുടമയുമായി സല്ലപിക്കുന്നു."

"താന്‍ മനോഹരമായി സംസാരിക്കുന്നു".

"മനുവും"

എന്തെല്ലാമോ പറയണമെന്നുണ്ട്.പക്ഷേ ഒന്നും പുറത്തേയ്ക്കു വരുന്നില്ല. മനു ആകെ അസ്വസ്ഥതയോടെ ചുറ്റും നോക്കി.തങ്ങളിരിക്കുന്നതിനടുത്തൊന്നുമാരുമില്ല.അവന്‍ തിരിഞ്ഞു നിഷയെ നോക്കി.കാറ്റത്തുപാറിപ്പറക്കുന്ന മുടിയിഴകള്‍ മാടിയൊതുക്കുന്ന അവളെ അവന്‍ സാകൂതത്തോടെ നോക്കി.ഈ ലോകത്തുള്ള ഏറ്റവും സുന്ദരി നിഷയാണെന്നവനു തോന്നി.അവളുടെ അടുത്തു ചേര്‍ന്നിരിയ്ക്കുമ്പോള്‍ ഒരു വല്ലാത്ത അനുഭൂതിയുടെ ലോകത്തേയ്ക്കുയര്‍ത്തപ്പെടുന്നതായി മനുവിനനുഭവപ്പെട്ടു.

നിഷ നോക്കുമ്പോള്‍ തന്നെ തന്നെ നോക്കിയിരിക്കുന്ന മനുവിനെയാണു കണ്ടതു.അവന്റെ വലതുകൈ മണലിലൂടെ അരിച്ചരിച്ചെത്തി തന്റെ കൈകളില്‍ മുറുകെപിടിച്ചപ്പോല്‍ ശരീരത്തിലൂടെ ഒരു വൈദ്യുതതരംഗം കടന്നുപോയതുപോലെ അവളൊന്നു വിറച്ചു. നാണത്തില്‍ കുതിര്‍ന്ന അവളുടെ മുഖം തന്റെ നേരെ തിരിച്ചുകൊണ്ട് അവനവളുടെ മിഴികളിലേയ്ക്കു സൂക്ഷിച്ചുനോക്കി.ആ നോട്ടം നേരിടാനാവാതെ നിഷ തന്റെ കണ്ണുകള്‍ ഇറുക്കെയടച്ചു.പെട്ടന്നു മനു നിഷയുടെ വിറയാര്‍ന്ന ചുണ്ടുകളില്‍ അമര്‍ത്തിയൊരുമ്മ വച്ചുകൊണ്ടവളെ തന്റെ ശരീരത്തോടു ചേര്‍ത്തുകെട്ടിപ്പിടിച്ചു.ആകെ തളര്‍ന്ന നിഷ ആ ചുംബനമേറ്റുവാങ്ങിക്കൊണ്ട് ഒന്നു കുതറുകപോലും ചെയ്യാതെ അവന്റെ ദേഹത്തോടൊട്ടിചേര്‍ന്നിരുന്നു.ആ സുഖലഹരിയില്‍ മനു തന്റെ കണ്ണുകള്‍ ഇറുക്കെയടച്ചു.

........................................................................................................................................................................

വല്ലാത്ത ബഹളം കേട്ട് മനു കണ്ണുതുറന്നുനോക്കി.ക്രൂദ്ധമായ മിഴികളുമായി വളരെ വലിയ ഒച്ചയില്‍ സംസാരിക്കുന്ന ചേട്ടനെകണ്ടവന്‍ ഒന്നു ഞെട്ടി.

"ആദ്യം എന്തെല്ലാമോ വര്‍ത്തമാനം പറഞ്ഞുകൊണ്ടവനെന്റെ കൈകള്‍പിടിച്ചുഞെരിച്ചു.പിന്നെ.ഞാനെങ്ങനെ അമ്മയോടുപറയും.കണ്ട പെണ്ണുങ്ങളേയുമോര്‍മ്മിച്ചുകിടന്നു അവനിന്നെന്റെ ചുണ്ടു കടിച്ചുമുറിച്ചു.നാളെയിനിയെന്തുചെയ്യില്ല എന്നാരുകണ്ടു.ഞാനിനിയെങ്ങനെ ഇവന്റെ കൂടെ ഒരു കട്ടിലില്‍ കിടക്കും".

ബഹളം കേട്ടോടിവന്ന അമ്മയോടായി ചേട്ടന്‍ പറയുന്നതുകേട്ടിട്ട് തന്നെ തന്നെ തുറിച്ച്നോക്കുന്ന അമ്മയെക്കണ്ട് ആ നിമിഷം ഉടലോടുകൂടി ഭൂമിയിലേയ്ക്കാഴ്ന്നുപോയെങ്കിലെന്നു ആത്മാര്‍ഥമായും മനു ആഗ്രഹിച്ചുപോയി.

ശുഭം

ശ്രീക്കുട്ടന്‍

Tuesday, October 25, 2011

മാധവേട്ടന്റെ വിഭ്രാന്തികള്‍

ഉറക്കമുണര്‍ന്ന മാധവേട്ടന്‍ ഒരു നിമിഷം മച്ചിലേയ്ക്ക് നോക്കിക്കിടന്നു.തലയ്ക്കാകെയൊരു പെരുപ്പനുഭവപ്പെടുന്നു.പൊട്ടിപ്പൊളിയുന്നതുപോലെ.കട്ടിലില്‍ കൈകുത്തി എഴുന്നേറ്റിരുന്ന മാധവേട്ടന്‍ അഴിഞ്ഞുകിടന്നിരുന്ന ലുങ്കി എടുത്തുടുത്തപ്പോള്‍ പെട്ടന്നൊന്നു ഞെട്ടി.ഈ ലുങ്കി എങ്ങിനെയാണഴിഞ്ഞുപോയത്.സാധാരണഗതിയില്‍ താന്‍ ലുങ്കിയുടുത്തുകിടന്നാല്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ അരയില്‍ തന്നെ കാണേണ്ടതാണു.ഹൊ ഇന്നലെ ശരിക്കും കുടിച്ചിരിക്കുന്നു.കമലയുണ്ടായിരുന്നെങ്കില്‍ താനിത്രയ്ക്ക് കുടിയ്ക്കുമായിരുന്നില്ല.മേശപ്പുറത്തിരുന്ന സിഗററ്റ് പായ്ക്കറ്റില്‍ നിന്നും ഒരെണ്ണമെടുത്ത് കൊളുത്തിക്കൊണ്ട് അയാള്‍ മെല്ലെയെഴുന്നേറ്റ് ജനലിനരുകിലേയ്ക്ക് ചെന്നു.ശരീരമാകെ ഒരു വേ്യും കഴപ്പും പോലെ.പുറത്ത് മഴ തിമിര്‍ത്ത് പെയ്യുകയാണ്.കമലയില്ലാത്തതുമൂലം പതിവുള്ള ചായയും കിട്ടിയിട്ടില്ല.രാവിലത്തെ ചായ കുടിക്കാതെ ഒരു കാര്യവും ശരിയാവില്ല.സിഗററ്റ് വേഗം വലിച്ചുതീര്‍ത്ത് കുറ്റി ജനലിലൂടെ പുറത്തേയ്ക്കെറിഞ്ഞിട്ട് മാധവേട്ടന്‍ ഒരു ചായയുണ്ടാക്കാനായി അടുക്കളയിലേയ്ക്കു നടന്നു.

രാവിലെ തന്നെ അടുപ്പില്‍ നിന്നും പുകയുയരുന്നത് കണ്ട മാധവേട്ടന്‍ ഒന്നന്ധാളിച്ചു.ചുറ്റും കണ്ണോടിച്ച അയാള്‍ വീണ്ടും ഞെട്ടി.വിശ്വാസം വരാത്തതുപോലെ കണ്ണുതിരുമ്മി ഒരിക്കല്‍ക്കൂടി നോക്കി. ചിരിച്ചുകൊണ്ട് തന്റെ നേരെ ചായക്കപ്പു നീട്ടുന്ന മരുമകളെ അയാള്‍ അത്ഭുതത്തോടെ നോക്കി.ഈശ്വരാ ലോകാവസാനമെങ്ങാനും സംഭവിക്കുവാന്‍ പോവുകയാണോ.ഇന്നേവരെ തന്റെ മരുമകള്‍ പത്തുമണിയ്ക്ക് മുന്നേ ഉറക്കമുണരുന്നത് തന്നെ കണ്ടിട്ടില്ല.അടുക്കള എന്നൊരു ഭാഗം ആ വീട്ടിലുണ്ടെന്ന്‍ തന്നെ അവളറിഞ്ഞിട്ടില്ല.താനും കമലയും എന്നിട്ടും അവളോട് യാതൊരിഷ്ടക്കേടും കാട്ടിയിട്ടില്ല.പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന വല്യ കുടുംബത്തിലെ പെണ്ണല്ലേ.ജോലിയൊന്നും ചെയ്ത് ഒരു ശീലവും കാണത്തില്ലെന്ന്‍ കമല തന്നെയാണു പറഞ്ഞത്.കഴിഞ്ഞയാഴ്ച മകന്‍ പോകുന്നതിനു മുമ്പും പറഞ്ഞതും അതു തന്നെ.സുമിത്രയ്ക്ക് ഒരു ബുദ്ധിമുട്ടും വരാതെ നോക്കിക്കൊള്ളണമെന്ന്‍.ഇവിടെ എന്തു ബുദ്ധിമുട്ട് വരാനാണ്.

"എങ്ങിനെയുണ്ട് ഞാനിട്ട ചായ.കൊള്ളാമോ." കപ്പിലെ ചായ കുടിച്ചുകൊണ്ട് മരുമകള്‍ ചോദിച്ചപ്പോളാണ് മാധവേട്ടന്‍ ചിന്തകളില്‍ നിന്നുമുണര്‍ത്തിയത്.കാല്‍ക്കാശിനു കൊള്ളത്തില്ലെന്നാണു നാവിന്‍ തുമ്പില്‍ വന്നതെങ്കിലും അത് പുറത്തുകാട്ടാതെ നന്നായെന്ന അര്‍ഥത്തില്‍ അയാളൊന്നു തലയാട്ടിയിട്ട് ചിന്താഭാരത്തോടെ പൂമുഖത്തേയ്ക്ക് പോയി.മുറ്റത്ത്കിടന്ന പത്രമെടുത്തുകൊണ്ട് കസേരയിലിരുന്ന മാധവേട്ടന്‍ അതിലെ വാര്‍ത്തകളിലേയ്ക്ക് ഊളിയിട്ടു.

"ഇന്ന്‍ നമുക്കൊന്ന്‍ പുറത്തുപോയാലോ.ഒരു സിനിമയൊക്കെക്കണ്ട് പുറത്തുനിന്നും ആഹാരം കഴിക്കാം"

മാധവേട്ടന്‍ പത്രത്തില്‍ നിന്നും തലയുയര്‍ത്തി തന്റെ അടുത്ത് വന്നു നില്‍ക്കുന്ന മരുമകളെ നോക്കി.എന്തെങ്കിലും പറയണമെന്നുണ്ടായിരുന്നെങ്കിലും അയാള്‍ ഒന്നും മിണ്ടാതെ വീണ്ടും പത്രവായന തുടര്‍ന്നു.

അരണ്ട വെളിച്ചത്തില്‍ സ്ക്രീനില്‍ നിറയുന്ന താരങ്ങളേയും നോക്കിയിരിക്കുമ്പോള്‍ മാധവേട്ടന്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു.കമലയുമായി ഒരു പ്രാവശ്യം മാത്രമാണ് താനൊരു സിനിമയ്ക്ക് പോയിട്ടുള്ളത്.അവള്‍ക്കിഷ്ടമില്ലാതിരുന്നത്കൊണ്ടാണ് പിന്നീട് പോകാതിരുന്നത്.അതിനുശേഷം താനൊറ്റയ്ക്ക് മൂന്നോനാലോ സിനിമകള്‍ മാത്രമാണു കണ്ടിട്ടുള്ളത്.ഇപ്പോള്‍തന്നെ ശ്രീജയുടെ പ്രസവം നോക്കാനായി കമല പോയില്ലായിരുന്നുവെങ്കില്‍ താനിവിടെയിരിക്കുമായിരുന്നോ.ഒന്നു രണ്ട് പെഗ്ഗും വിട്ട് സിഗററ്റുകളും പുകച്ച് പൂമുഖത്തിരിക്കേണ്ട താനിപ്പോള്‍ ഏസിയുടെ കുളിരില്‍ ഇംഗ്ലീഷ് സിനിമയും കണ്ട്...ച്ഛേ..വേണ്ടായിരുന്നു. ഒരു സിഗററ്റ് വലിയ്ക്കണമെന്ന്‍ മാധവേട്ടനു തോന്നിയെങ്കിലും അയാള്‍ അതടക്കി സ്ക്രീനിലേയ്ക്ക് ശ്രദ്ധിക്കുവാന്‍ ശ്രമിച്ചു.തന്റെ തോളിലേയ്ക്ക് ചാഞ്ഞിരുന്ന്‍ സിനിമ കാണുന്ന സുമിത്രയെ അയാളൊന്ന്‍ പാളി നോക്കി.സിനിമയില്‍ മാത്രമാണവളുടെ ശ്രദ്ധ.ഇടയ്ക്ക് സ്ക്രീനില്‍ തെളിഞ്ഞ ചില രംഗങ്ങള്‍ മാധവേട്ടനെ അസ്വസ്ഥനാക്കി.എങ്ങിനെയെങ്കിലും പുറത്തിറങ്ങിയാള്‍ മതിയെന്നായിയയാള്‍ക്ക്.

വീട്ടിലെത്തിയയുടനേ മാധവേട്ടന്‍ ഷര്‍ട്ടൂരി അയയിലിട്ടിട്ട് അലമാരയില്‍ നിന്നും മദ്യകുപ്പിയെടുത്ത് ഒരു ലാര്‍ജ്ജൊഴിച്ച് ഒറ്റവലിയ്ക്കതകത്താക്കി.ചിറി തുടച്ചുകൊണ്ടയാള്‍ മേശവലിപ്പില്‍ നിന്നും ഒരു സിഗററ്റെടുത്ത് കൊളുത്തിയിട്ട് വീണ്ടുമൊരിക്കല്ക്കൂടി ഗ്ലാസ്സ് നിറച്ചു.‍ കമലയിനി എന്നാണു വരിക..കട്ടിലില്‍ മലര്‍ന്നുകിടക്കുമ്പോള്‍ മാധവേട്ടന്റെ മനസ്സില്‍ എന്തെല്ലാമോ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടായിരുന്നു.കുറച്ചുകഴിഞ്ഞപ്പോള്‍ ആരോ മുറിയില്‍ കടന്നതായി മാധവേട്ടനു തോന്നി.ചാടിയെഴുന്നേറ്റ് ലൈറ്റിടാനാഞ്ഞ അയാളെ രണ്ടു കരങ്ങള്‍ ആ ശ്രമത്തില്‍ നിന്നും തടഞ്ഞു.മുറിയിലാകെ പെര്‍ഫ്യൂമിന്റെ മാസ്മരഗന്ധം നിറയുന്നു.ശരീരം തളരുന്നത് പോലെ തോന്നിയ മാധവേട്ടന്‍ നിശ്ചലം കിടന്നു.അയാളുടെ രോമാവൃതമായ മാറിലൂടെ തണുപ്പുള്ളൊരു കൈ ഇഴഞ്ഞു നടന്നു.വിവേകം വികാരത്തിനു കീഴടങ്ങുകയാണോ...

തന്നെ പിണയുന്ന കൈകളെ തട്ടിമാറ്റിയിട്ട് മാധവേട്ടന്‍ എഴുന്നേറ്റിരുന്നു.

"എന്താ ഒരു വല്ലായ്മ..ഇന്നലെ ഇങ്ങിനെയൊന്നുമല്ലായിരുന്നല്ലോ"

കാതില്‍ വീണ ആ വാക്കുകള്‍ മാധവേട്ടന്റെ സമനില തെറ്റിച്ചു.തന്റെ കഴുത്തില്‍ കൈകള്‍ ചുറ്റി ചേര്‍ന്നിരിക്കുന്ന സുമിത്രയെ അയാള്‍ തള്ളിനീക്കി.അപ്പോള്‍ ഇന്നലെ രാത്രി...ദൈവമേ..താനാരോടൊക്കെയാണു തെറ്റു ചെയ്തത്.കമലയുടേയും മകന്റേയും മുഖങ്ങള്‍ അയാളുടെ മനസ്സില്‍ മാറിമാറി വന്നുകൊണ്ടിരുന്നു.

"ബന്ധങ്ങളൊന്നും നോക്കണ്ട.ജീവിതം ആസ്വദിക്കാനുള്ളതാണ്.മറ്റൊന്നും ഇപ്പോളാലോചിക്കേണ്ട.ഞാന്‍ മരപ്പാവയൊന്നുമല്ലല്ലോ.എന്റെ ആവശ്യങ്ങളറിയാന്‍ ശ്രമിക്കാത്ത ഭര്‍ത്താവ് കാശുണ്ടാക്കുവാനായി പുറം നാട്ടില്‍ പോയിക്കിടക്കുന്നു.കാശുമാത്രമാണോ ജീവിതം.നഷ്ടപ്പെടുത്തിക്കളയുന്നത് ജീവിതത്തില്‍ പിന്നെ തിരിച്ചുകിട്ടുമോ.അല്ലെങ്കില്‍ തന്നെ എല്ലാസമയത്തും ഇതേപോലുള്ള അവസരങ്ങളുമുണ്ടാകുമോ"

മാധവേട്ടന്റെ മുഖം കൈകളില്‍ കോരിയെടുത്തിട്ടവള്‍ അയാളുടെ നെറ്റിയില്‍ അമര്‍ത്തിയൊരുമ്മ വച്ചു.തന്റെ ശരീരം തളരുന്നത് പോലെ മാധവേട്ടനു തോന്നി.ശരീരത്തിലമരുന്ന മാര്‍ദ്ധവത്തെ അയാള്‍ കൈകൊണ്ട് ചേര്‍ത്തുപിടിച്ചു.അന്തരീക്ഷത്തിലാകെ ചൂടുപിടിച്ചത് പോലെ...പുറത്ത് മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു.

പെട്ടന്നെഴുന്നേറ്റ മാധവേട്ടന്‍ കൈയ്യെത്തിച്ചു ലൈറ്റിട്ടു.കട്ടിലില്‍ കിടക്കുന്ന സുമിത്രയെ അയാളൊന്നു പാളി നോക്കി.ഈ രൂപം കണ്ടാല്‍ ആരാണു പാപം ചെയ്തുപോകാത്തത്.സിഗററ്റ് പുകച്ചുകൊണ്ട് നാലഞ്ച് ചുവട് നടന്ന മാധവേട്ടന്‍ ഒരു പെഗ്ഗ് കൂടിയൊഴിച്ചു കഴിച്ചു.പെട്ടന്ന്‍ തന്റെ ശരീരത്തിനൊരു തളര്‍ച്ചയനുഭവപ്പെടുന്നതായി അയാള്‍ക്ക് തോന്നി.തല കറങ്ങുന്നത് പോലെ.വയറില്‍ നിന്നും എന്തോ ഒന്നു കുതിച്ചുകയറിവരുന്നതുപോലെ. നെഞ്ചില്‍ കൈവച്ചുകൊണ്ടയാള്‍ വല്ലത്ത ഒച്ചയില്‍ ശര്‍ദ്ധിച്ചു.തറയിലേയ്ക്ക് വീണ ശര്‍ദ്ധിലിനൊപ്പം ചോരയുടെ കട്ടകള്‍ കണ്ട മാധവേട്ടന്‍ അറിയാതെയൊന്നു നിലവിളിച്ചു.പാപത്തിന്റെ ശമ്പളമെന്നോണം വീണ്ടും കുടുകുടാ ചോരക്കട്ടകള്‍ അയാള്‍ ശര്‍ദ്ധിച്ചുകൊണ്ടിരുന്നു.നിലവിളിയോടെ തറയിലേയ്ക്ക് മറിഞ്ഞുവീഴുമ്പോള്‍ അയാളുടെ മുന്നില്‍ കമലയും പിന്നെ മകനും നിര്‍വ്വികാരതയോടെ നോക്കി നില്‍പ്പുണ്ടായിരുന്നു...

"അച്ഛാ..അച്ഛാ..എന്താ പറ്റിയത്.എന്തിനാ നിലവിളിച്ചത്.."

അര്‍ദ്ധബോധാവസ്ഥയില്‍ മെല്ലെ കണ്ണുകള്‍ തുറന്ന മാധവേട്ടന്‍ കണ്ടത് പരിഭ്രമിച്ചുനില്‍ക്കുന്ന സുമിത്രയെയാണ്.തന്റെ വായില്‍ പറ്റിയിരിക്കുന്ന ശര്‍ദ്ധിലും ചോരയും കൈകൊണ്ട് തുടച്ചിട്ടയാള്‍ സ്വന്തം കയ്യിലേയ്ക്ക് നോക്കി. അതിലൊന്നുമുണ്ടായിരുന്നില്ല.അയാള്‍ അവിശ്വസനീയതയോടെ തറയിലേയ്ക്ക് പകച്ചു നോക്കി.ഒന്നും തന്നെ കാണാനില്ല.ശര്‍ദ്ധിലോ ചോരയോ ഒന്നും..അപ്പോള്‍ താന്‍ ശര്‍ദ്ധിച്ചതോ.പകപ്പോടെ അയാള്‍ മരുമകളെ നോക്കി.അവളുടെ മുഖത്താകെ സംഭ്രമമായിരുന്നു.

"അച്ഛന്റെ നിലവിളികേട്ടാ ഞാന്‍ ഓടി വന്നത്.എന്താ സ്വപ്നം വല്ലതും കണ്ടോ. നേരം പുലരാറാകുന്നതേയുള്ളൂ.ചായ വേണോ..ഞാനിട്ടുതരാം"

മരുമകളുടെ നേരെ നോക്കാതെ അയാള്‍ എഴുന്നേറ്റ് ബാത് റൂമിനുള്ളിലേയ്ക്ക് കയറി.പൈപ്പില്‍ നിന്നും വെള്ളമെടുത്ത് മുഖം കഴുകുമ്പോള്‍ അയാളുടെ മനസ്സില്‍ എന്തോ നീറുന്നുണ്ടായിരുന്നു...

നേരം പുലര്‍ന്നതും അയാള്‍ ഒരു കാറു വിളിച്ചുകൊണ്ട് വന്ന്‍ മരുമകളെ അവളുടെ വീട്ടില്‍ കൊണ്ടുചെന്നാക്കിയിട്ട് മകളുടെ വീട്ടിലേയ്ക്ക് തിരിച്ചു....


ശ്രീക്കുട്ടന്‍

Thursday, October 20, 2011

അച്ഛനെയാണെനിക്കിഷ്ടം-???

"എടാ രാജീവാ നീയറിഞ്ഞോ നമ്മുടെ സുനിലിന്റെ അച്ഛന്‍ മരിച്ചു".

ഉറക്കത്തില്‍നിന്നുമുണര്‍ന്ന രാജീവന്‍ എന്തോ വിശ്വസിക്കാനാവാത്തതുകേട്ടതുപോലെ വിജയനെ നോക്കി.

"സത്യമാടാ.അവനിപ്പോള്‍ ഫോണ്‍ വന്നതേയുള്ളു.എന്നോടു എന്റച്ഛന്‍ മരിച്ചുപോയിയെന്നു‍പറഞ്ഞിട്ടവന്‍ പുറത്തേയ്ക്കുപോയി.കുറച്ചുനേരമായി.നീ ഒന്നെണീറ്റേ.നമുക്കൊന്നുപോയിനോക്കാം".

പെട്ടന്നുതന്നെ രാജീവന്‍ മുഖമൊന്നു കഴുകിയശേഷം വിജയനൊപ്പം പുറത്തേയ്ക്കിറങ്ങി.

ആ മുറിയില്‍ ഇപ്പോള്‍ അവര്‍ മൂന്നുപേര്‍ മാത്രമേയുള്ളു.മുമ്പുണ്ടായിരുന്ന മൂന്നുപേര്‍ കഷ്ടപ്പാടുതാങ്ങാനാവാതെ മറ്റുജോലിയന്യോഷിച്ചുപോയി.ഇപ്പോള്‍ എവിടെയാണെന്നുപോലുമറിയില്ല.രാജീവനും സുനിലും വിജയനും എന്തുകൊണ്ടോ ആ കാലാവസ്ഥയുമായിപൊരുത്തപ്പെട്ടുപോയി.ഉള്ളതുകൊണ്ടവര്‍ തൃപ്തിപ്പെടുന്നു.അടുത്ത കൂട്ടുകാരാണെങ്കിലും മൂവര്‍ക്കും പരസ്പരം കൂടുതലായൊന്നുമറിയില്ല.മരുഭൂമിയിലെ ദുരിതം നിറഞ്ഞ ജീവിതത്തില്‍ സ്വന്തം പ്രയാസങ്ങള്‍ അറിയിച്ചു എന്തിനു ഒരാളെക്കൂടി വിഷമിപ്പിക്കണം എന്നു കരുതിക്കാണുമവര്‍.എന്നിരുന്നാലും അവര്‍ പുറമേ എന്നും സന്തോഷം നിറഞ്ഞ മുഖത്തോടെയാണു ജീവിച്ചിരുന്നതു.

പതിവായി തങ്ങള്‍ പോവാറുള്ള എല്ലാ സ്ഥലങ്ങളിലും അവര്‍ സുനിലിനെ തിരഞ്ഞു നടന്നു.

"ഇവനിതെവിടെപോയി.ഫോണാണെങ്കില്‍ സ്വിച്ചോഫും.ഒരുവേള അവന്‍ ബഷീറിക്കായുടെ അടുത്തുകാണുമോ.എന്തായാലും നീ വാ നമുക്കവിടെയൊന്നു നോക്കാം".നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ വടിച്ചുകളഞ്ഞുകൊണ്ട് വിജയന്‍ രാജീവനോടായി പറഞ്ഞു.

എന്നാല്‍ ബഷീറിക്കായുടെ അടുത്തും സുനില്‍ എത്തിയിട്ടില്ലെന്നറിഞ്ഞപ്പോള്‍ എന്തോ ഒരു വല്ലായ്മ അവരെ ബാധിക്കുവാന്‍ തുടങ്ങി.സമയം കടന്നുപോകുന്തോറും അതു കൂടിക്കൂടിവന്നു.

പെട്ടന്ന്‍ വിജയന്റെ ഫോണടിയ്ക്കുവാ​ന്‍ തുടങ്ങി.

"ദേ സുനിലാടാ രാജീവാ.ഹലോ നീയിതെവിടെയാ ങ്ഹേ റൂമിലുണ്ടെന്നൊ.ച്ഛേയ് നീയിതെന്തുപണിയാ കാട്ടിയതു.ഞങ്ങളിനി നിന്നെ തിരക്കാന്‍ സ്ഥലം ബാക്കിയില്ല.ഞങ്ങളിതാ വരുന്നു".

പെട്ടന്നു തന്നെ രാജീവനും വിജയനും റൂമിലേയ്ക്കു തിരിച്ചു.


റൂമിന്റെ വാതിക്കല്‍ തന്നെ സുനില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

"നിങ്ങളെന്തിനാ എന്നെ തിരഞ്ഞുപോയതു.ഞാന്‍ സാധനം വാങ്ങാന്‍ പോയതല്ലായിരുന്നൊ.അവിടെയാണെങ്കി മൊബൈലിനു റെയിഞ്ചില്ല.അതുകൊണ്ടാ വിളിക്കാന്‍ പറ്റാതിരുന്നതു.
ശരി വന്നേ വന്നേ പെട്ടന്നാവട്ടേ.ഇന്നു ആഘോഷത്തിന്റെ ദിവസമാണെനിയ്ക്കു.നമുക്കിന്നടിച്ചുപൊളിയ്ക്കണം".നിറഞ്ഞ സന്തോഷത്തോടെ തങ്ങളോടു സംസാരിക്കുന്ന സുനിലിനെ ഒരത്ഭുതവസ്തുവിനെ കാണുന്നതുപോലെ അവര്‍ മിഴിച്ചുനോക്കി.

മുറിയ്ക്കകത്തേയ്ക്കു കയറിയ അവര്‍ ആകെ അന്തംവിട്ടുപോയി.രണ്ടു ഫുല്‍ബോട്ടില്‍ മദ്യവും ഒരു കെയ്സ് ബിയറും പിന്നെ കുറെ ആഹാര സാധന‍ങ്ങളും.

ഒന്നുമൊന്നും മനസ്സിലാകാതെ വിജയനും സുനിലും പരസ്സ്പരം നോക്കിനിന്നു.

സ്വന്തം അച്ഛന്‍ മരിച്ചുവെന്നിവന്‍ പറഞ്ഞതു കള്ളമാണോ.

മൂന്നു ഗ്ലാസ്സുകളിലായി മദ്യമൊഴിച്ച് ഓരോന്നെടുത്തവര്‍ക്കു നല്‍കിയ ശേഷം തന്റെ ഗ്ലാസ്സ് ഒറ്റവലിയ്ക്കു കലിയാക്കിവച്ച സുനിലിനെ അവര്‍ ഒരിക്കല്‍കൂടിനോക്കിയശേഷം തങ്ങളുടെ ഗ്ലാസ്സുകള്‍ ചുണ്ടോടു ചേര്‍ത്തു.

ഗ്ലാസ്സുകള്‍ വീണ്ടും വീണ്ടും നിറയുകയും ഒഴിയുകയും ചെയ്തുകൊണ്ടിരുന്നു.

"രാജീവാ.നീയറിഞ്ഞോ എന്റെ അച്ഛന്‍ മരിച്ചു.ഇന്നു രാവിലെ.ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ദിവസമാണിന്നു.എനിയ്ക്കിന്നാഘോഷിക്കണം".നിറഞ്ഞ ഗ്ലാസ്സെടുത്തുയര്‍ത്തിക്കൊണ്ട്.സുനില്‍ പറഞ്ഞു.

"എന്താടാ സുനിലേയിത്.നിന്റച്ഛനല്ലേ.അങ്ങിനെയൊന്നും പറയാന്‍ പാടില്ല.നീ നാട്ടില്‍ പോകുന്നുണ്ടോ.നമുക്കു സുഗുണേട്ടനെ കാണാം.അങ്ങേരു മാനേജരുമായി സംസാരിക്കും".ഗ്ലാസ്സു താഴെവച്ചുകൊണ്ട് വിജയന്‍ പറഞ്ഞു.

തന്റെ ഗ്ലാസ്സിലേയ്ക്ക് വീണ്ടും മദ്യമൊഴിച്ച് അതെടുത്ത് വായിലേയ്ക്ക് കമിഴ്ത്തിയിട്ട് സുനില്‍ ഒരു ചിരി ചിരിച്ചു..

"നാട്ടിലോ ഞാനോ എന്തിനു. അതിന്റെയൊന്നുമാവശ്യമില്ല.ഒരു മകനെന്ന നിലയില്‍ ഞാന്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍. അതു കിട്ടാതെ ആ ആത്മാവ് അലഞ്ഞു തിരിഞ്ഞു ഗതിപിടിയ്ക്കാതെ നടക്കണം.ഹും അച്ഛന്‍.ആ വാക്കിനോടുപോലും വെറുപ്പാണെനിയ്ക്കു.രണ്ടു മക്കളെയുണ്ടാക്കിയതുകൊണ്ടുമാത്രം ഒരാളെ അച്ഛനെന്നു വിളിക്കാമോടാ.എന്റെ അച്ഛന്‍ സ്നേഹത്തോടെ എന്നെ കെട്ടിപ്പിടിയ്ക്കുന്നതും ഉമ്മവയ്ക്കുന്നതുമെല്ലാം ഞാന്‍ കൊതിച്ചുപോയിട്ടുള്ളതാ.എന്റെ പാവം അമ്മയും പെങ്ങളും.ആ ദുഷ്ടനെ അങ്ങു കൊന്നുകളഞ്ഞാലോ എന്നു നിരവധിപ്രാവശ്യം ചിന്തിച്ചിട്ടൊള്ളതാ ഞാന്‍.നിങ്ങളോടൊന്നും ഞാനിതുവരെ പറഞ്ഞിട്ടില്ലെന്റെ സ്വകാര്യദുഃഖങ്ങള്‍.ആ മരണം ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നതെന്റെ പാവം അമ്മയെയായിരിക്കും.ഒരു മനുഷ്യായുസ്സുമുഴുവനനുഭവിയ്ക്കേണ്ടതെന്റെയമ്മ ഈ പ്രായത്തിനുള്ളില്‍ അനുഭവിച്ചുകഴിഞ്ഞു.ജീവിതത്തില്‍ ഇന്നേവരെ സമാധാനവും സന്തോഷവുമവരെന്താണെന്നറിഞ്ഞിട്ടില്ല".

നിറഞ്ഞ കണ്ണുകള്‍ ഒന്നു തുടച്ചുകൊണ്ട് ഒന്നും മനസ്സിലാവാതെ മുഖത്തോടുമുഖം നോക്കിയിരിയ്ക്കുന്ന തന്റെ കൂട്ടുകാരെ നോക്കി സുനില്‍ തുടര്‍ന്നു.

"എനിയ്ക്കു ഓര്‍മ്മവച്ച നാള്‍ മുതല്‍ ഇന്നുവരെ എന്റെ അമ്മയുടെ കണ്ണുകള്‍ തോര്‍ന്നതു ഞാന്‍ കണ്ടിട്ടില്ല.എന്നും കള്ളുകുടിച്ചുവന്നു അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന എന്നെയും എന്റെ കുഞ്ഞുപെങ്ങളേയും നികൃഷ്ടമായികാണുന്ന ഒരാളെ ഞാന്‍ എങ്ങിനെ അച്ഛന്‍ എന്നു വിളിച്ചു ബഹുമാനിയ്ക്കും.മുതിര്‍ന്നപ്പോള്‍ പലപ്പോഴും എതിര്‍ക്കണമെന്നു തോന്നിയിട്ടുണ്ട്.പക്ഷേ എന്റമ്മ.ഒരിയ്ക്കല്‍ അമ്മയെ അടിയ്ക്കുന്നതിനു തടസ്സം പിടിയ്ക്കാന്‍ ചെന്ന എന്റെ പെങ്ങളെ ആ മനുഷ്യന്‍ തൊഴിച്ചെറിഞ്ഞതുമൂലം ഇന്നും അവള്‍ ഒരേ കിടപ്പിലാണു.അത്രയ്ക്കു ക്രൂരനായ ആ മനുഷ്യന്റെ മരണം എത്രവട്ടം ഞാനാഗ്രഹിച്ചിരുന്നുവെന്നോ.എന്റെ പാവം അമ്മയ്ക്കും പെങ്ങള്‍ക്കും മറ്റാരുമില്ലല്ലോ എന്ന ചിന്തയാണ് ആ മനുഷ്യന് ആയുസ്സിത്ര നീട്ടിക്കൊടുത്തത്.ഇനിയെന്റെ അമ്മയുടെ കണ്ണുകള്‍ ഒരിയ്ക്കലും നിറയാന്‍ ഞാനനുവദിയ്ക്കില്ല.ഞാന്‍ ഇപ്പോള്‍ ഈ ലോകത്തിലേറ്റവും സന്തോഷിക്കുന്ന വ്യക്തിയാണെടാ...".നിറഞ്ഞ ഗ്ലാസ്സെടുത്തുകൊണ്ട് ഒരു സിഗററ്റും കത്തിച്ച് സുനില്‍ ആടിയാടി പുറത്തേയ്ക്കു നടന്നു.

ഇത്രയും കാലം ഇത്രയേറെ സങ്കടങ്ങളുള്ളിലൊതുക്കിക്കൊണ്ടാണു തങ്ങളോടൊപ്പം സുനില്‍ കഴിഞ്ഞിരുന്നതെന്നവര്‍ മനസ്സിലാക്കിയിരുന്നില്ല.ആ പോക്ക് നോക്കിയിരിയ്ക്കുമ്പോള്‍ സ്വന്തം അച്ഛനാരാണെന്നു ഉറപ്പിച്ചുപറയുവാന്‍ കഴിയാത്ത ഒരമ്മയുടെ മകനായിജനിച്ചുപോയ ദുഃഖമൊരുനിമിഷം വിജയന്‍ മറന്നു.

താന്‍‍ വീടുവിട്ടുവരുമ്പോള്‍ എത്രയും പെട്ടന്നുമടങ്ങിവരണമെന്നു പറഞ്ഞുകൊണ്ട് തന്നെ കെട്ടിപ്പിടിച്ചു കണ്ണീര്‍വാര്‍ത്ത തന്റെ സ്നേഹനിധിയായ അച്ഛനെ മനസ്സിലോര്‍ത്തുകൊണ്ട് രാജീവന്‍ തറയിലേയ്ക്കു മലര്‍ന്നുകിടന്നു തന്റെ കണ്ണുകളുമടച്ചു.‍

ശ്രീക്കുട്ടന്‍

Monday, October 17, 2011

അസംതൃപ്തന്‍

അയാള്‍ ശ്രദ്ധാപൂര്‍വ്വം തന്റെ മോബൈലിലെ വീഡിയോ വീക്ഷിച്ചുകൊണ്ടിരുന്നു. ആ വീഡിയോ തീര്‍ന്നതും ഇയര്‍ഫോണ്‍ ശരിക്കും ചെവിയിലുറപ്പിച്ചുവച്ചിട്ട് അയാള്‍ ഒരിക്കള്‍ക്കൂടി അത് പ്ലേ ചെയ്തു.എത്ര കണ്ടിട്ടും മതിവരാത്തതുപോലെ.ഏതോ രാജ്യത്ത് ഒരുകൂട്ടമാള്‍ക്കാര്‍ ഒരു സ്ത്രീയെ കല്ലെറിഞ്ഞുകൊല്ലുന്ന വീഡിയോ ആയിരുന്നുവത്.ചോരയില്‍ കുളിച്ച് ദയനീയതയോടെ ജീവനുവേണ്ടിയാചിക്കുന്ന ആ സ്ത്രീയുടെ അവസ്ഥ അയാളുടെ മനസ്സില്‍ ആനന്ദം നിറച്ചു. അയാളുടെ ചുണ്ടില്‍ വിരിഞ്ഞൊരു പുഞ്ചിരി ഒരു വലിയ ചിരിയായി മാറാന്‍ അധിക സമയം വേണ്ടിവന്നില്ല.അല്‍പ്പസമയത്തിനുശേഷം ചിരിയടക്കിക്കൊണ്ടയാള്‍ ചുറ്റുമൊന്നു കണ്ണോടിച്ചു.ബസ്സിലുള്ള യാത്രക്കാരില്‍ മിക്കപേരും തന്നെ തന്നെ ശ്രദ്ധിക്കുന്നു.ഇവര്‍ക്കാര്‍ക്കും വേറൊരു ജോലിയുമില്ലേ. തന്റെയടുത്തിരിയ്ക്കുന്ന ചെറുപ്പക്കാരന്‍ അത്ഭുതത്തോടെ തന്നെ നോക്കുന്നത് കണ്ട ഭാവം നടിയ്ക്കാതെ അയാള്‍ മൊബൈല്‍ ഓഫ് ചെയ്ത് പോക്കറ്റില്‍ വച്ചിട്ട് വീണ്ടും ചിന്തയില്‍ മുഴുകി.ആ ആള്‍ക്കൂട്ടത്തിലൊരാളാവാന്‍ താനവിടെയുണ്ടായില്ലല്ലോ എന്നോര്‍ത്ത് അയാളുടെ മനസ്സൊന്നു വേദനിച്ചു.

മറ്റുള്ളവരുടെ വേദന എന്തുകൊണ്ടാണ് തനിയ്ക്കു സന്തോഷം പകര്‍ന്നു തരുന്നതെന്ന്‍ അയാള്‍ക്ക് ഒട്ടും നിശ്ചയമുണ്ടായിരുന്നില്ല.എത്ര വലിയ ഭയാനകമായ രംഗം കണ്ടാലും തനിയ്ക്ക് അത് ആസ്വദിക്കുവാനാണ് തോന്നാറുള്ളത്.തന്റെ കയ്യിലിരിക്കുന്ന മാഗസിനിലെ ചിത്രങ്ങള്‍ കണ്ടാല്‍ മറ്റാരെങ്കിലുമാണെങ്കില്‍ ഭയന്നു വിറച്ചേനെ. വാഹനാപകടത്തില്‍ ചതഞ്ഞരഞ്ഞ പത്തുപന്ത്രണ്ട് പേരുടെ ശവശരീരങ്ങളുടെ മനോഹരമായ കളര്‍ ചിത്രങ്ങളടങ്ങിയ ആ ലേഖനം താന്‍ എത്രയാവര്‍ത്തി വായിച്ചുവെന്ന്‍ തനിയ്ക്കു തന്നെയറിയില്ല.

വീട്ടില്‍ കറിവയ്ക്കുന്നതിനായി കോഴികളേയും മറ്റും കൊല്ലുമ്പോള്‍ താന്‍ സാകൂതത്തോടെ നോക്കി നില്‍ക്കാറുണ്ടിപ്പോഴും.അവറ്റകളുടെ തല കണ്ടിക്കുമ്പോള്‍ പൂക്കുറ്റിപോലെ ചിതറുന്ന ചോര കാണുവാന്‍ എന്തു രസമാണു.അടുത്തെവിടെയെങ്കിലും എന്തേലും അപകടമോ മറ്റൊ ഉണ്ടായാള്‍ താനതൊന്നും മിസ്സാക്കാറില്ല.മനസ്സിനു സുഖം തരുന്ന കാഴ്ചകള്‍ എന്തിനൊഴിവാക്കണം.

"ആ വീക്കിലിയൊന്നു തരുമോ".

തൊട്ടടുത്തിരുന്ന ചെറുപ്പക്കാരന്‍ തട്ടിവിളിച്ചപ്പോളാണ് അയാള്‍ ചിന്തയില്‍ നിന്നുമുണര്‍ന്നത്.

ഈര്‍ഷ്യയോടെ അയാള്‍ മാഗസിന്‍ ചെറുപ്പക്കാരനു നല്‍കിയിട്ട് വെറുതേ ബസ്സിനുള്ളില്‍ ഒന്നു കണ്ണോടിച്ചു.മാഗസിന്‍ മറിച്ചുനോക്കിയ ചെറുപ്പക്കാരന്‍ പെട്ടന്ന്‍ അസ്വസ്ഥതയോടെ അതടച്ചിട്ട് അയാള്‍ക്ക് തന്നെ തിരിച്ചുനല്‍കി.തന്റെ സീറ്റിലേയ്ക്ക് ചാരിയിരുന്ന്‍ നെടുവീര്‍പ്പിടുന്ന യുവാവിനെ അവജ്ഞയോടെ നോക്കിയിട്ട് അയാള്‍ തന്റെ മനോരാജ്യങ്ങളില്‍ മുഴുകാനാരംഭിച്ചു.

ബസ്സില്‍ സാമാന്യം തെറ്റില്ലാത്ത തിരക്കുണ്ട്.തന്റെ രണ്ടു സീറ്റ് മുമ്പിലായി കമ്പിയില്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്ന യുവതിയെ അയാള്‍ ശ്രദ്ധിച്ചതപ്പോഴാണു. എന്തോ കുഴപ്പമുള്ളതുപോലെയവള്‍ നിന്നു തിരിയുകയും മറ്റും ചെയ്യുന്നുണ്ട്.ഒന്നുകൂടി നോക്കിയപ്പോഴാണ് അസ്വസ്ഥതയുടെ കാരണക്കാരന്‍ അവളുടെ പുറകിലായി നില്‍ക്കുന്ന ചെറുപ്പക്കാരനാണെന്നയാള്‍ക്കു മനസ്സിലായതു. തിരക്കിനിടയിലും പണിയൊപ്പിക്കുകയാണവന്‍.അയാള്‍ സാകൂതം അവിടേയ്ക്കു തന്നെ ശ്രദ്ധിച്ചു നോക്കി. ആ പെണ്‍കുട്ടി സഹികെട്ട് തിരിഞ്ഞ് ആ ചെറുപ്പക്കാരന്റെ കരണത്തടിയ്ക്കുന്നതും ബസ്സിലുള്ള മറ്റുള്ളവര്‍ അവനെ കൈകാര്യം ചെയ്യുന്നതും എല്ലാം അയാള്‍ തന്റെ ഭാവനയില്‍ കണ്ടു.നല്ല ഒരു കാഴചയ്ക്കായി തന്റെ മനസ്സ് പിടയ്ക്കുന്നത് അയാളറിയുന്നുണ്ടായിരുന്നു. ഇനിയെന്തു സംഭവിക്കുമെന്ന്‍ മനസ്സിലോര്‍ത്ത് കണ്ണിമയ്ക്കാതെയവിടേയ്ക്ക് തന്നെ നോക്കിയിരുന്ന അയാളെ അങ്ങേയറ്റം നിരാശപ്പെടുത്തിക്കൊണ്ട് ബസ്സ് അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ഒന്നും സംഭവിക്കാത്തതുപോലെ ചിരിച്ചുകൊണ്ട് ആ പെണ്‍കുട്ടിയിറങ്ങിപ്പോയി.ആരെയോ മനസ്സില്‍ പ്രാകിക്കൊണ്ട് അയാള്‍ സീറ്റിലേയ്ക്ക് ചാരിക്കിടന്നു കണ്ണുകള്‍ പൂട്ടി.

"അയ്യോ എന്റെ കുഞ്ഞിന്റെ കഴുത്തിക്കിടന്ന മാല കാണുന്നില്ലേ". ഒരു സ്ത്രീയുടെ നിലവിളിശബ്ദമാണ് അയാളെ വീണ്ടും ഉണര്‍ത്തിയത്.

വലതുവശത്തെ സീറ്റിലിരിയ്ക്കുന്ന സ്ത്രീയാണു കരയുന്നത്. ഡ്രൈവര്‍ ബസ്സ് ഒരു വശത്തായി ഒതുക്കി നിര്‍ത്തി.

"ഇത്രനേരവും അത് കഴുത്തിതന്നെയുണ്ടായിരുന്നു.ഇപ്പോ ആരോ അത് പൊട്ടിച്ചെടുത്തതാ.ഞാനിനി എന്തോ ചെയ്യും" സ്ത്രീ അലമുറ തുടര്‍ന്നുകൊണ്ടിരുന്നു.
ആരൊക്കെയോ അവരെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

"ബസ്സ് നേരെ പോലീസ് സ്റ്റേഷനിലേയ്ക്കു പോട്ടെ.അവിടെ ചെല്ലുമ്പം സാധനം താനെ കിട്ടും" പ്രായമായൊരാള്‍ നിര്‍ദ്ദേശിച്ചു.

"ആരെങ്കിലും ആ കുട്ടിയുടെ മാലയെടുത്തിട്ടുണ്ടെങ്കില്‍ മാന്യമായി അത് തിരിച്ചുകൊടുക്കണം.ഇല്ലെങ്കില്‍ വണ്ടി പോലീസ് സ്റ്റേഷനിലേയ്ക്കു വിടും.കണ്ടകട്ര്‍ തന്റെ നിലപാടു വ്യക്തമാക്കി.

"ദേ ഒരു തമിഴത്തി അവളായിരിക്കും എടുത്തത്".കൈചൂണ്ടിക്കൊണ്ട് മുന്നിലിരുന്ന ചെറുപ്പക്കാരന്‍ പറഞ്ഞതു കേട്ട് മറ്റുള്ളവര്‍ക്കൊപ്പം അയാളും അവിടേയ്ക്കു നോക്കി.ഒരു ആറേഴുവയസ്സുവരുന്ന പെങ്കുട്ടിയും അതിന്റെ തള്ളയുമാണെന്നു തോന്നുന്നു. കീറിപ്പറിഞ്ഞ കരിപുരണ്ട രൂപത്തില്‍ രണ്ടെണ്ണം.പിച്ചക്കാരാണെന്നു വ്യക്തം.മുമ്പത്തെ സ്റ്റോപ്പില്‍ നിന്നോ മറ്റോ കയറിയതാണു.

"മോട്ടിയ്ക്കാനായി മാത്രം വണ്ടീക്കേറിക്കൊള്ളും.മര്യാദയ്ക്കു മാലയെടുക്കടീ".ഒരു മധ്യവയസ്ക്കന്‍ ഇടപെട്ടുകഴിഞ്ഞു.

"അയ്യാ ഞാങ്കെ ഏടുക്കലൈ.നമ്മ അന്ത മാതിരിയാളല്ലൈ" തമിഴത്തി തന്നെ തുറിച്ചുനോക്കുന്ന മുഖങ്ങളെ നോക്കി ഭയപ്പാടോടെ പറഞ്ഞു.

"കള്ളം പറയുന്നോടീ നായീന്റമോളേ" പറച്ചിലും ഒറ്റ അടിയുമായിരുന്നയാള്‍.

അയ്യോയെന്നലറിക്കൊണ്ട് ആ സ്ത്രീ തന്റെ കരണം പൊത്തിപ്പിടിച്ചു.വീണ്ടും ചില കൈകള്‍ തന്റെ അമ്മയുടെ നേരെ ഉയരുന്നതുകണ്ട കൊച്ചുപെണ്‍കുട്ടി വലിയവായില്‍ നിലവിളിക്കാനാരംഭിച്ചു.

"വേണ്ട ആരുമിനി അവളെ തല്ലണ്ട.ബസ്സ് മറ്റെങ്ങും നിര്‍ത്താതെ നേരെ പോലീസ് സ്റ്റേഷനിലേയ്ക്കു പോട്ടെ.അവരു കണ്ടുപിടിച്ചുകൊള്ളും."ബസ്സിലുണ്ടായിരുന്ന ഒരു വൃദ്ധയായ സ്ത്രീ ഉറക്കെ വിളിച്ചുപറഞ്ഞു.ആള്‍ക്കാര്‍ പിറുപിറുത്തുകൊണ്ട് അവളുടെ ചുറ്റും നിന്നും മാറി.ഡ്രൈവര്‍ വണ്ടി മുമ്പോട്ടേടുത്തു.എല്ലാം നോക്കിക്കൊണ്ടിരുന്ന അയാള്‍ക്ക് രസം കയറി.അടിയേറ്റു തിണര്‍ത്ത കവിളും പൊത്തിപ്പിടിച്ച് തന്റെ മകളേയും ചേര്‍ത്തുപിടിച്ചു കരയുന്ന പിച്ചക്കാരിയെ കണ്ടപ്പോള്‍ അയാളുടെ മനസ്സില്‍ സംതൃപ്തി നുരയുകയായിരുന്നു.

ആള്‍ക്കൂട്ടത്തില്‍ നിന്നുമൊരുവന്‍ തന്റെ പോക്കറ്റില്‍ നിന്നും കയ്യെടുത്ത് സീറ്റിന്റെ അരികുവശത്ത് അമര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കുന്നത് അയാളപ്പോഴാണു ശ്രദ്ധിച്ചത്.അവന്റെ മുഖത്ത് പരിഭ്രമം നിഴലിച്ചിരുന്നു. അല്‍പ്പസമയത്തിനുശേഷം ആശ്വാസത്തോടെ അവന്‍ കയ്യെടുത്ത് മുഖം കര്‍ച്ചീഫുകൊണ്ട് തുടച്ചിട്ട് അല്‍പ്പം ആശ്വാസം പൂണ്ടവനായി നിലയുറപ്പിച്ചു.

"ദേ മാ​ലയല്ലേ ആ കിടക്കുന്നത്".

ആരോ പറയുന്നതും കുനിഞ്ഞ് സീറ്റിനടിയില്‍ നിന്നും ഒരു മാലയെടുക്കുന്നതും മാല നഷ്ടപ്പെട്ട സ്ത്രീ ആശ്വാസത്തോടെ അത് മേടിയ്ക്കുന്നതും അയാള്‍ നിര്‍വികാരതയോടെ നോക്കിക്കണ്ടു.പേടിച്ചരണ്ടു നില്‍ക്കുന്ന തമിഴത്തിയും കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനേയും ചിലര്‍ സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു.പോലീസുകാരുടെ ചൂരല്‍ കൊണ്ടുള്ള അടിയേറ്റുപുളയുന്ന തമിഴത്തിയുടെ രൂപം കാണാനാകാത്ത നിരാശയില്‍ അയാള്‍ തന്റെ കണ്ണുകള്‍ ആരോടൊക്കെയോയുള്ള ദേക്ഷ്യം തീര്‍ക്കാനെന്നവണ്ണം ചേര്‍ത്തടച്ചു വീണ്ടും സീറ്റിലേയ്ക്ക് ചാരിയിരുന്നു.


ശ്രീക്കുട്ടന്‍

Saturday, October 15, 2011

ഒരു കത്ത്...

എന്റെ പ്രീയപ്പെട്ട കൂനാമ്പാറക്കാരെ,

ഇപ്പോള്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ നൂറുശതമാനവും സത്യമാണ്. നിങ്ങള്‍ക്കെല്ലാപേര്‍ക്കുമറിയാമല്ലോ നമ്മുടെ ഈ കൊച്ചു ഗ്രാമത്തില്‍ കഴിഞ്ഞ ഒന്നു രണ്ടു മാസമായി മോഷണം വല്ലാതെ കൂടിയ കാര്യം. കള്ളമ്മാരെ പിടിക്കുവാനായി നമ്മളെത്ര ശ്രമിച്ചതാ. പലരാത്രിയിലും കാവല്‍ നിന്നു. എന്നിട്ടോ. ഇന്നു കാവല്‍ നില്‍ക്കുമെങ്കില്‍ നാളെ കള്ളന്‍ വരും. നാളെ നില്‍ക്കുമെങ്കില്‍ നാലുദിവസം കഴിഞ്ഞിട്ട്.നമ്മുടെ വടക്കേലെ ശാന്തചേച്ചിയുടെ വീട്ടില്‍ നിന്നും ലക്ഷണമൊത്ത മൂന്നു പൂവന്‍ കോഴികളെ മോഷ്ടിച്ചുകൊണ്ടാണല്ലോ കള്ളന്‍ തന്റെ ജൈത്രയാത്ര തുടങ്ങിയത്. പിന്നെ രാഘവേട്ടന്റെ ആട്ടിങ്കുട്ടി, പ്രഭാകര‍ന്‍ മാമന്റെ വാഴപ്പണയിലെ പാകമായ അടയ്ക്കയും ആറേഴ് നേന്ത്രക്കുലകളും, താഴെത്തൊടിയിലെ ശങ്കരന്‍ നായരുടെ പറമ്പിലുണ്ടായിരുന്ന കപ്പ, സരോജിനിയമ്മയുടെ വീട്ടിലെ ചായ്പില്‍ നിന്നും പത്ത്മുപ്പത് തേങ്ങയും ഒരു ഓട്ടുരുളിയും,ചായക്കടക്കാരന്‍ ബാലേണ്ണന്റെ കടയില്‍ നിന്നും പലപ്പോഴായി വാഴക്കുലകളും പൊരിയുണ്ടയും സിസ്സര്‍ഫില്‍ട്ടര്‍ സിഗററ്റുകളും. ഹൊ അങ്ങനെ എത്രയെത്ര മോഷണങ്ങള്‍..കള്ളന്റെ പൊടിപോലും കിട്ടിയില്ല. അല്ല എങ്ങനെ കിട്ടാന്‍..

കഴിഞ്ഞയാഴ്ച നാട്ടുകാരെല്ലാപേരും അമ്പലപ്പറമ്പില്‍ വച്ച് പൊതുയോഗം കൂടി ഒരു കടുത്ത തീരുമാനമെടുത്തല്ലോ.നാട്ടുകാരുടെ മനസ്സമാധാനം കെടുത്തിക്കൊണ്ടിരിക്കുന്ന കള്ളത്തിരുമാലിയെ എങ്ങിനെയും പിടികൂടുന്നതിനായി രണ്ടു ഖൂര്‍ഖകളെ നിയമിക്കുക എന്ന ഭീകരമായ തീരുമാനം. ഇക്കുറി കള്ളനു പിടിവീഴും എന്ന്‍ എല്ലാപേരും വിശ്വസിച്ചു.ഞാനും. ഒരെണ്ണമായിരുന്നെങ്കില്‍ എങ്ങനേയും അഡ്ജസ്റ്റ് ചെയ്യാമായിരുന്നു.ഇതിപ്പോ രണ്ടുപേരെ വലിയ പാടാ. അതുകൊണ്ട് അപ്പോഴേ ഞാന്‍ ഒരു തീരുമാനമെടുത്തു. സത്യം നിങ്ങളെയറിയിക്കുക.

അതേ പ്രീയപ്പെട്ടവരെ നിങ്ങള്‍ പിടികൂടുവാനായി കണ്ണിലെണ്ണയൊഴിച്ചുകാത്തിരുന്ന ആ കള്ളന്‍ മറ്റാരുമല്ല.അത് ഞാനായിരുന്നു.

ഞെട്ടിയല്ലേ.. എനിക്കറിയാം ഞെട്ടുമെന്ന്‍.

"എടാ കള്ളപൂ...#..#/..​മോനേ, നമ്മളെകൂടെ നിന്ന്‍ നമ്മുടെ ......ല്‍ തന്നെ വച്ചുതന്നല്ലെ"

എന്നെല്ലാമുള്ള ഭൂലോക തെറികള് ‍എന്നെ വിളിക്കുന്നത് ഞാന്‍ ഇപ്പൊഴേ കേള്‍‍ക്കുന്നു.ഇത്രയും നാളും നിങ്ങളോടൊപ്പം നിന്ന്‍ കള്ളനെ പിടിക്കുവാന്‍ ശ്രമിച്ച എന്നെ തിരിച്ചറിയുവാന്‍ കഴിയാതിരുന്ന നിന്നെയൊക്കെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു.മണ്ടന്‍ കൊണാപ്പമ്മാര്‍. ഇനി ഗൂര്‍ഖകളെ വയ്ക്കാത്ത കുറവേയുള്ളു. ആ പൈസക്കു വല്ല റമ്മും മേടിച്ചുകുടിച്ച് സമാധാനമായിട്ട് പോയിക്കിടന്നുറങ്ങാന്‍ നോക്കിനെടാ കഴുതകളേ. ഞാന്‍ എന്തായാലും ഇവിടം വിട്ടു ഗൂര്‍ഖകളില്ലാത്ത ഏതെങ്കിലും ഒരു നാട്ടിലേയ്ക്കു പോകുവാന്‍ തീരുമാനിച്ചു. പിന്നെ ഒരു കാര്യം കൂടി.നാടുവിട്ട് പോകുവാന്‍ വണ്ടിക്കൂലിക്ക് കാശില്ലാത്തതിനാല്‍ നമ്മുടെ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന്‍ അതിലുണ്ടായിരുന്ന ചില്ലറ ഞാനെടുത്തിട്ടുണ്ട്. തെണ്ടികള്‍. നൂറുരൂപ തികച്ച് കാണിക്കയില്‍ ഒരു മാസം നിനക്കൊക്കെയിട്ടുകൂടല്ലേ.

ഈ കത്ത് എല്ലാപേരും കാണുന്നതിനും വായിക്കുന്നതിനുമായി വലിയ പേപ്പറിലായെഴുതി ബാലേണ്ണന്റെ കടയിലൊട്ടിക്കുന്നു. ബാലേണ്ണാ പോട്ടേ..നിങ്ങളെ ഞാന്‍ ഒരിക്കലും മറക്കില്ല.പറ്റുകാശ് തന്നുതീര്‍ക്കാതെ പോകുന്നതുകൊണ്ട് എന്നെ ഒരു കള്ളനായി കരുതരുത്. പിന്നെ ഇവിടെയെല്ലാം നോക്കിയിട്ട് സിഗററ്റ് കാണാത്തതുകൊണ്ട് ഒരുകെട്ട് ബീഡി ഞാനെടുക്കുന്നു.തീപ്പെട്ടി എന്റെ കയ്യിലുണ്ട്.നിങ്ങളെയെല്ലാം വിട്ടുപിരിഞ്ഞ് പോകുന്നതില്‍ അതിയായ വിഷമമുണ്ട്. എന്നാലും പോയല്ലേ പറ്റൂ.....

അപ്പോള്‍ എല്ലാം പറഞ്ഞതുപോലെ.

നിറഞ്ഞകണ്ണുകളോടെ

സ്നേഹപൂര്‍വ്വം

നിങ്ങളുടെ വിശ്വസ്തനായ

...........

ഒപ്പ്.

Wednesday, October 12, 2011

കനകന്റെ ഭക്തി

"എന്റെ ഭഗവാനെ.അവിടുന്ന്‍ ഉഗ്രരൂപിയും ക്ഷിപ്രകോപിയും അതേസമയം തന്നെ ഭക്തവത്സലനും വിളിച്ചാല്‍ വിളി കേള്‍ക്കുന്നവനുമാണെന്ന്‍ എനിക്ക് അറിവുള്ളതു തന്നെ.പക്ഷേ ഞാന്‍ എത്രയോ നാളായി അവിടുത്തെ മുമ്പില്‍ തൊഴുതുകുമ്പിടുന്നു.ഒരു മേല്‍ഗ‍തിയുണ്ടാക്കിത്തരുവാനായി പ്രാര്‍ത്ഥിക്കുന്നു.അങ്ങതൊന്നും കേട്ട ഭാവം പോലും നടിച്ചില്ല.എല്ലാ ദിവസവും വൈകുന്നേരം ഞാന്‍ കുളിച്ചുതൊഴുതു വന്ന്‍ അങ്ങയുടെ മുമ്പില്‍ സാക്ഷ്ടാംഗം പ്രണമിക്കുന്നു.ദീപാരാധനയും മറ്റും കഴിഞ്ഞ് അമ്പലമടച്ചതിനുശേഷവും ഞാനൊരു കാവല്‍ക്കാരനെപ്പോലെ ഇവിടെത്തന്നെ കഴിഞ്ഞുകൂടിയിട്ടില്ലേ.അങ്ങയുടെ കൃപാകടാക്ഷം ഒരു ദിവസം എന്റെ നേരെ ചൊരിയപ്പെടും എന്ന ഉത്തമവിശ്വാസം എനിയ്ക്കുണ്ടായിരുന്നു.അതിനുവേണ്ടി അച്ഛന്റെ പോക്കറ്റില്‍ നിന്നും അടിച്ചുമാറ്റിയ രൂപകൊണ്ടു മേടിച്ച എത്രകൂട് ചന്ദനത്തിരികളാണു ഞാന്‍ അങ്ങയുടെ മുമ്പില്‍ കത്തിച്ചുവച്ചത്.ആ തിരികളെല്ലാം എന്റെ മുമ്പില്‍ കത്തിത്തീര്‍ന്ന്‍ ചാരവളയങ്ങളായ് അന്തരീക്ഷത്തില്‍ പടര്‍ന്നുമറയുന്നതുവരെ ഞാന്‍ ധ്യാനനിമഗ്നനായി നിന്നിട്ടില്ലേ.

ശരീരമിളക്കി വലിയ ജോലിയൊന്നും ചെയ്തുകൂടാത്തതുകൊണ്ട് ഞാന്‍ ഈ അമ്പലത്തിലെ പൊങ്കാലയും മറ്റു നിവേദ്യവുമൊക്കെ തിന്നല്ലേ കഴിയുന്നത്.ജോലിയ്ക്കൊന്നും പോകാതെ ഇങ്ങനെ അമ്പലച്ചോറുണ്ട് ജീവിയ്ക്കാന്‍ നാണമില്ലേന്ന്‍ ചിലരൊക്കെ എന്നോട് ചോദിക്കാറുണ്ട്. സത്യത്തില്‍ എന്റെ അച്ഛനുമമ്മയും കൂടി ചോദിച്ചിട്ടുണ്ട്.പക്ഷേ അവര്‍ക്കറിയില്ലല്ലോ എന്റെ മനസ്സില്‍ നിറഞ്ഞൊഴുകുന്ന ഭക്തി.അവിടുത്തേയ്ക്ക് എപ്പോഴാണ് എന്നില്‍ അലിവുതോന്നി പ്രസാദിക്കുന്നതെന്നറിയാത്തതുകൊണ്ടാണു ഫുള്‍‍ടൈം ഞാന്‍ അമ്പലത്തില്‍ കഴിഞ്ഞതെന്ന്‍ അവരോടൊക്കെ പറയാന്‍ പറ്റുമോ.

ഇന്നലെവരെ എനിക്ക് അങ്ങയില്‍‍ വലിയ വിശ്വാസമായിരുന്നു.ഒരു ദെവസം പോലും അമ്പലത്തില്‍ വരുകയോ ക്ഷേത്രസംബന്ധമായ ഏതെങ്കിലും കാര്യത്തില്‍ പങ്കുകൊള്ളുകയോ ചെയ്തിട്ടില്ലാത്ത ആ പലിശനാണുനായര്‍ക്ക് ഇന്നലെ ഒരു കോടി രൂപ ലോട്ടറിയടിച്ചിരിക്കുന്നു.ഇപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി അങ്ങു ഒരിക്കലും എന്നെപ്പോലുള്ള ഭക്തമ്മാരെ കണ്ണുതുറന്ന്‍ നോക്കില്ല.അല്ലെങ്കില്‍ ആ നാണുനായര്‍ക്ക് ലോട്ടറിയടിക്കുമായിരുന്നോ.ഞാനെടുത്ത ലോട്ടറിടിക്കറ്റുകളുടേം മേടിച്ച ചന്ദനത്തിരികളുടേയും കാശ് ചേര്‍ത്തുവച്ചിരുന്നെങ്കില്‍ എനിക്കിപ്പം ഒരഞ്ചുസെന്റ് സ്ഥലം മേടിക്കാമായിരുന്നു.അതൊന്നും പറഞ്ഞിട്ടിനി കാര്യമില്ല.

അതുകൊണ്ട് തന്നെ അവസാനമായി ഞാനൊരു കടുത്ത തീരുമാനമെടുത്തു. അങ്ങയോടല്ലാതെ മറ്റാരോടാണെനിയ്ക്കു ആലോചിക്കുവാനുള്ളത്.ഈ പാതിരാത്രി തന്നെ ഞാന്‍ വന്നു ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം. ഈ നാട്ടില്‍ നിന്നാലിനിയൊരു രക്ഷയുമില്ലയെന്നെനിക്കു മനസ്സിലായി. നാടുവിട്ട് മറ്റേതെങ്കിലും സ്ഥലത്തേയ്ക്കു പോവുക തന്നെ.അതിലേക്കായി വഴിച്ചിലവിന് അച്ഛനോട് കൊറച്ചു കാശ് ചോദിച്ചതിന് എന്നെ തച്ചില്ലേന്നേയുള്ളു.നിന്റെ ഭഗവാനോട് ചോദിക്കാനാ അച്ഛന്‍ പറഞ്ഞത്.ആലോചിച്ചപ്പോള്‍ അതും ശരിയാ.എന്റെ ഇത്രയും കാലം ഞാന്‍ അവിടുത്തേയ്ക്കു വേണ്ടിയല്ലേ ജീവിച്ചുതീര്‍ത്തത്. അപ്പോള്‍ ഇനിയുള്ള കാലം ഒരു നല്ല നിലയിലെത്തുന്നതിനുവേണ്ടി എന്നെ സഹായിക്കേണ്ടതും അവിടുന്നു തന്നെ.എനിക്ക് യാത്രാച്ചിലവിനായി എന്തായാലും കൊറച്ച് കാശുവേണം.അങ്ങയുടെ കയ്യില്‍ കാശായിട്ടൊന്നുമില്ലെന്നെനിക്കറിയാം.ചുമ്മാ ഇവിടെയിങ്ങനെയിരിക്കുന്ന അങ്ങേയ്ക്കെന്തിനാണു സ്വര്‍ണ്ണമാലയും കിരീടവുമെല്ലാം.ഞാനിതെല്ലാമെടുക്കുന്നു.ഇതാര്‍ക്കെങ്കിലും വിറ്റുകിട്ടുന്ന കാശുകൊണ്ട് വേണം ഇനിയൊന്നു പച്ചപിടിയ്ക്കാന്‍.രക്ഷപിടിയ്ക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ മടങ്ങിവന്ന്‍ അവിടുത്തെ തിരുമുമ്പില്‍ നൂറുകൂട് ചന്ദനത്തിരികള്‍ കത്തിക്കുന്നതായിരിക്കും"

അത്രയും നേരം വളരെ രസകരമായി കനകന്റെ വര്‍ത്തമാനവും കേട്ട് രസിച്ചിരുന്ന ഭഗവാനൊന്നു ഞെട്ടി.അപ്പോള്‍ ഇവന്‍ തന്റെ മുതലുകള്‍ മോഷ്ടിക്കാനായി വന്നിരിക്കുകയാണോ.ഈ നട്ടപ്പാതിരാത്രി ഒറ്റയ്ക്ക് താനെന്തുചെയ്യും. തന്റെ ഉരുപ്പടികള്‍ സംരക്ഷിക്കാനായി താനാരെവിളിച്ച് സഹായം തേടും.ഭഗവാനാകെ ചിന്താകുഴപ്പത്തിലായി.

വളരെ ദീര്‍ഘമായ പറച്ചിലിനും പ്രാര്‍ഥനയ്ക്കും ശേഷം കനകന്‍ ഭഗവാനെ ഒന്നു തൊഴുത് ദേവന്റെ കിരീടവും മറ്റു തിരുവാഭരണങ്ങളുമെല്ലാം എടുത്ത് തന്റെ തോല്‍സഞ്ചിയ്ക്കുള്ളില്‍ വച്ചശേഷം ബാഗില്‍ നിന്നും ഒരു കൂട് ചന്ദനത്തിരിയെടുത്ത് ഭഗവാന്റെ മുമ്പില്‍ കത്തിച്ചുവച്ചു.തന്റെ മുതലുകളെല്ലാം തിരിച്ചുവയ്ക്കിവിടെയെന്ന്‍ വിളിച്ചു പറയണമെന്നുണ്ടായിരുന്നു ഭഗവാനു.പക്ഷേ അദ്ദേഹത്തിന്റെ നാവുകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയായിരുന്നു.പോകുന്ന പോക്കില്‍ കാണിയ്ക്കവഞ്ചിയും കൂടി കനകനെടുക്കുന്നത് കണ്ട ഭഗവാന്‍ ശ്രീകോവിലിനുള്ളില്‍ നിന്നും പുറത്തേയ്ക്കു കുതിച്ച് അവനെ തടഞ്ഞുനിര്‍ത്താന്‍ വെമ്പല്‍കൊണ്ടു.പക്ഷേ പീഠത്തില്‍ അനങ്ങാനാവാതെ ഒരു ശിലയായി ബന്ധിക്കപ്പെട്ടിരിക്കുന്ന തന്റെ അവസ്ഥയൊര്‍ത്ത് ഭഗവാനു സങ്കടം സഹിക്കാനായില്ല. തന്റെ ചങ്കില്‍ നാലഞ്ചിടിയിടിച്ചു പൊട്ടിപ്പൊട്ടിക്കരയണമെന്നുണ്ടായിരുന്ന ഭഗവാന്‍ അതിനും പാങ്ങില്ലാതെ നിശ്ചലനായി കനകന്‍ പോയ ഇരുളിലേയ്ക്കു നോക്കി വെറുതേയിരുന്നു.

ശുഭം.

ശ്രീ​ക്കുട്ടന്‍

Saturday, October 8, 2011

പത്രത്താളുകളിലൂടെ...

1. വാളകം സംഭവം-കാര്‍ കണ്ടെത്താന്‍ ഊര്‍ജ്ജിതശ്രമം..

ഭാഗ്യം അക്രമിയെകണ്ടെത്താനായിരുന്നെങ്കില്‍ എന്തായിരുന്നേനെ സ്ഥിതി....

2. കുടുംബശ്രീ തെരഞ്ഞെടുപ്പിനെചൊല്ലി തര്‍ക്കം - കൌണ്‍സിലര്‍മാര്‍ തമ്മില്‍തല്ലി...

സാരിയായിരുന്നതിനാല്‍ മുണ്ടു പറിച്ചെടുക്കുവാന്‍ പറ്റിയില്ല.അടുത്ത അടിയില്‍ പരിഹരിക്കും...

3. അഭിനവ ഗാന്ധിയെന്നറിയപ്പെടാന്‍ എനിക്കാഗ്രഹമില്ല-അണ്ണാ ഹസാരേ..

പല വേദികളിലും ഇതു പറഞ്ഞു പറഞ്ഞു ആള്‍ക്കാര്‍ക്കൊക്കെ സംശയം തുടങ്ങി.

4. പെണ്ണുപിടുത്തക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ നിന്നും ചവിട്ടിപ്പുറത്താക്കണം.അവരുടെ സ്ഥാനം ജയിലിലായിരിക്കണം.

കേരളത്തിലെ എല്ലാ ജയിലുകളിലും അഡീഷണല്‍ ബ്ലോക്കുടനുണ്ടാക്കണം..

5. പ്രധാന കേന്ദ്രങ്ങളില്‍ ലോഡ് ഷെഡ്ഡിംഗ് ഇല്ല....

അപ്പോള്‍ ഇലക്ട്രിസിറ്റി ആപ്പീസില്‍ കറണ്ടുണ്ടാകുമെന്ന്‍ ചുരുക്കം...

6. പനിയുടെ മരുന്നു പലനിറത്തിലായതിനാല്‍ ഡോക്ടര്‍മാര്‍ ആശയക്കുഴപ്പത്തിലെന്നു വാര്‍ത്ത

പനിയും പലതരത്തിലല്ലേ..തക്കാളി,എലി,ഡെങ്കി,തവള.....

7. സംസ്ഥാനത്തെ സ്കൂല്‍ വാഹനങ്ങളുടെ വിവരം ശേഖരിക്കുന്നു.

അടുത്ത ദുരന്തമുണ്ടാക്കാന്‍ പര്യാപ്തമായ വാഹനം കണ്ടെത്തി അവാര്‍ഡ് നല്‍കാനായിരിക്കും..

8. മോഹന്‍ ലാല്‍ ഖേദപ്രകടനം നടത്തിയാല്‍ കേസ് പിന്‍ വലിക്കാമെന്ന്‍ അഴീക്കോട് മാഷ്

എന്തെല്ലാം കാണുകയും കേള്‍ക്കുകയും വേണമെന്റെ ദൈവങ്ങളേ...


ഒടുവിലായി ഈ ചിത്രം കൂടി ചേര്‍ക്കട്ടേ..


വര്‍ഷങ്ങളായി നാം തിരഞ്ഞെടുത്ത് ജയിപ്പിച്ചുവിടുന്ന ജനപ്രതിനിധികള്‍ എന്നവകാശപ്പെടുന്ന ഒരാളെങ്കിലും-അതേത് പാര്‍ട്ടിക്കാരനുമാകട്ടെ- കാണുന്നുണ്ടോ ഒരു തുള്ളി കുടിവെള്ളത്തിനായുള്ള അസഹ്യമായ കാത്തിരിപ്പ്.അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഇളിച്ചുചിരിച്ചുകയ്യും കൂട്ടിത്തൊഴുതു വാഗ്ദാനപ്പെരുമഴയുമായി വരുന്നവമ്മാരെ വീണ്ടും ജയിപ്പിച്ചുവിടുമ്പോഴും ഇതേപോലുള്ള പാവം വൃദ്ധമാര്‍ ഇക്കുറിയെങ്കിലും എല്ലാം ശരിയാവുമെന്ന്‍ വൃഥാ പ്രതീക്ഷിക്കുന്നു...
(ചിത്രം കേരളകൌമുദി പത്രത്തില്‍ നിന്നും)

ശ്രീക്കുട്ടന്‍

Tuesday, October 4, 2011

ബെഞ്ചമിന്‍ വിളയിലെ യക്ഷി

ബെഞ്ചമിന്‍ വിളയിലെ യക്ഷി

"എന്റെ പൊന്നു ചന്ദ്രേട്ടാ എന്റെ ജീവിതത്തീ ഞാനിതേപോലെ പേടിച്ചിട്ടില്ല.ഹൊ ഓര്‍ക്കുമ്പം എന്റെ കൈയുംകാലുമിപ്പോഴും വെറയ്ക്കേണു.ദേ നോക്കിയേ".

സുന്ദരന്‍ തന്റെ കൈ ചന്ദ്രനുനേരെ നീട്ടിക്കാണിച്ചു.

"നീ വലിയ യുക്തിവാദിയൊക്കെയായിരുന്നല്ലോ. പിന്നെന്തുപറ്റി ഇപ്പം? പ്രേതവും യക്ഷിയുമൊക്കെയുണ്ടെന്ന്‍ നീയും  വിശ്വസിക്കുവാന്‍ തൊടങ്ങിയാ".

ചായ അവന്റെ നേരെ നീട്ടിക്കൊണ്ട് കുമാരന്‍ ചോദിച്ചു.

"ഇത്രേം നാളില്ലാരുന്നു. പക്ഷേ കുമാരേട്ടാ നമ്മുടെ കണ്‍മുമ്പീക്കാണുന്ന സത്യത്തെ എങ്ങിനെ വിശ്വസിക്കാതിരിക്കും. അത്തരം അനുഭവമുണ്ടാകുമ്പോ സകല യുക്തിവാദീം ദൈവത്തെ അറിയാണ്ട് വിളിച്ചുപോകും. ഞാനുമതേ ചെയ്തുള്ളൂ".

കുമാരന്‍ നീട്ടിയ ചായവാങ്ങിക്കൊണ്ട് സുന്ദരന്‍ എല്ലാപേരോടുമായി തന്റെ ഭാഗം ക്ലിയര്‍ ചെയ്തശേഷം ചായ ഒരിറക്ക് കുടിച്ചു.

"എന്നാലും ഇന്നത്തെക്കാലത്തും യക്ഷീം പ്രേതമെന്നൊക്കെപ്പറയുന്ന നിങ്ങളെ സമ്മതിക്കണം".

സുന്ദരനെക്കാളും അല്‍പ്പംകൂടി മൂത്ത യുക്തിവാദിയായ സഹദേവന്‍ ചരുവിള പുച്ഛത്തോടെ പറഞ്ഞുകൊണ്ട് ബീഡിയൊന്നാഞ്ഞുവലിച്ചു.

"അങ്ങനെ ഇല്ലന്നൊന്നും തീര്‍ത്തുപറയാന്‍ പറ്റൂല്ല സഹദേവാ. പണ്ട് ഞാനുമിതിലൊന്നും വിശ്വസിച്ചിരുന്നില്ല. പക്ഷേ കഴിഞ്ഞതിന്റെ മുമ്പത്തെ കൊല്ലത്തെ മുടിയാട്ടം കണ്ടിട്ട് നമ്മുടെ കാവിന്റടുത്തുകൂടി രാത്രി വരുമ്പോ എന്റെ മുമ്പിലായി അങ്ങനെ നിക്കുവാ. തലമുടിയൊക്കെ പിരുത്തിട്ട്. യക്ഷി തന്നെ സംശയമൊന്നും വേണ്ടാ. കാലൊന്നും നെലത്ത് തൊടുന്നുണ്ടായിരുന്നില്ല. മഠത്തിലെ പോറ്റി ജപിച്ചുതന്ന ഏലസ്സില്‍ മുറുക്കെപ്പിടിച്ചോണ്ട് കണ്ണടച്ച് ഭഗോതീന്നൊരു വിളിയാര്‍ന്നു. കൊറച്ചുനേരം കഴിഞ്ഞു കണ്ണു തൊറന്നപ്പം യക്ഷീമില്ല ഒന്നുമില്ല. അതീപിന്നെ ഞാനാവഴി രാത്രി പൊയിട്ടേയില്ല. രാവിലെപോയി കല്ലുമഠത്തിലെ പോറ്റിയെക്കൊണ്ട് ഒരു ഏലസ്സു ജപിച്ചു അരയില്‍ക്കെട്ടി. അതീപ്പിന്നെ ഇന്നേവരെ എനിക്കൊരു ദുരനുഭവമുണ്ടായിട്ടില്ല. കല്ലുമഠത്തിലെ പോറ്റീട ഏലസ്സെന്താ കളിച്ച കളിയാന്നാ കരുതണേ".

മുഷിഞ്ഞുനാറിയ ലുങ്കി ഒന്നഴിച്ചുടുത്തശേഷം അരയിലെ ഏലസ്സില്‍ ഒന്നു തെരുപ്പിടിച്ചുകൊണ്ട് നാണു നായര്‍ ദീര്‍ഘ്യനിശ്വാസമൊന്നുവിട്ടു.

"പിന്നേ ഒണങ്ങിത്തൊലിഞ്ഞ് വയസായി ചാവാറായിരിക്കണ നിങ്ങളെപ്പിടിക്കാന്‍ നടക്കേല്ലേ യക്ഷികള്. പാകരന്റെ കള്ളച്ചാരായം കുടിച്ചോണ്ട് നടന്നപ്പോ നിങ്ങക്ക് തോന്നിയതായിരിക്കും യക്ഷി നിക്കുന്നതെന്ന്‍".

നാണുനായരെ കളിയാക്കിക്കൊണ്ട് സഹദേവന്‍ തലകുലുക്കിച്ചിരിച്ചു

"സഹദേവാ നീ എന്തൊക്കെ പറഞ്ഞാലും ശരി ഇന്നലെ രാത്രി ഞാന്‍ അവിടെ പ്രേതത്തെക്കണ്ടു എന്നതു പച്ചപ്പരമാര്‍ത്ഥമാണ്. ഈ മുന്നീ നിക്കുന്ന എന്നെ നീ കാണുന്നുണ്ടോ അങ്ങിനെയാനേല്‍ ഇന്നലെ ഞാന്‍ അവിടെ യക്ഷിയെക്കണ്ടു എന്നത് വിശ്വസിച്ചേ പറ്റൂ".

മേശമേല്‍ കൈകൊണ്ടന്നടിച്ചുകൊണ്ട് സുന്ദരന്‍ അസന്നിഗ്ദമായി തന്റെ നിലപാട് വ്യക്തമാക്കി.

"പാതിരാത്രി ഒരു പത്തുപന്ത്രണ്ട് മണിയായിക്കാണും. രാത്രിതിന്ന ചക്കക്കൂട്ടാന്‍ കൊഴപ്പമുണ്ടാക്കിയതുമൂലം ഞാനൊന്നു വെളിക്കിരിക്കാനായി പറമ്പിലേക്കിറങ്ങിയതാ. തണുത്ത കാറ്റേറ്റങ്ങിനെയിരിക്കുമ്പം ഒരലര്‍ച്ചയാണാദ്യം കേട്ടത്. എന്റെ പാതിയുയിരപ്പോഴേ പോയി.മൊത്തം മൂടിപ്പൊതച്ച ഒരു രൂപം.കാലൊന്നും നിലത്തു തൊടുന്നില്ല.പറന്നു വരുവാ ഞാനിരിക്കുന്നിടത്തേയ്ക്കു.പട്ടികളൊക്കെ എന്നാ കൊരയായിരുന്നെന്നോ. ഞാന്‍ ഏതു വഴിയേയാണോടിയതെന്നു എനിക്കും ഭഗവാനും മാത്രമേയറിയൂ. പൊട്ടുഭാഗ്യത്തിനാ ജീവന്‍ തിരിച്ചുകിട്ടിയത്"

ആശ്വാസത്തോടെ സുന്ദരന്‍ നെഞ്ചില്‍ കൈവച്ചു.

"ഓട്ടത്തിനിടയില് നീ ആ പഴങ്കെണറ്റില് വീഴാതിരുന്നത് നന്നായി. എന്നാലും ബെഞ്ചമിന്‍ വിളയില്‍ ഇപ്പോളെവിടുന്നു വന്നു ഈ പ്രേതം".

ചന്ദ്രേട്ടന്റെ സംശയം തീരുന്നുണ്ടായിരുന്നില്ല.

"സംശയിക്കാനൊന്നുമില്ല പുള്ളേ. ഇതു വസുമതിയുടെ പ്രേതം തന്നെ. മുന്‍പ് കല്ലുമഠത്തിലെ പോറ്റി ബന്ധിച്ചു പാലയില്‍ തറച്ചതാ.എങ്ങിനേയോ രക്ഷപ്പെട്ട് വീണ്ടും പൊറത്തിറങ്ങിയെന്നാ തോന്നുന്നത്. ആ വീട്ടിന്റെ പരിസരത്തുള്ളവരിനി കെടന്നൊറങ്ങത്തില്ല."

മണിയന്‍പിള്ള തന്റെ അറിവു തുറന്നുവിട്ടു.

"എണീറ്റ് പോയീന്‍ മൂപ്പീന്നേ. വസുമതിയുടെ പ്രേതം. മാങ്ങാത്തൊലി. പണ്ടെങ്ങാണ്ട് അവിടെ തൂങ്ങിമരിച്ച ഒരുത്തി ഇപ്പം പ്രേതമായി വരാന്‍ പോവേണ്.പ്രാന്ത് അല്ലാതെന്താ".

സഹദേവന്‍ ദേക്ഷ്യത്തോടെ പറഞ്ഞിട്ട് തന്റെ തൂമ്പയുമെടുത്ത് പണിയ്ക്കായി വയലിലേയ്ക്കിറങ്ങി.

"എനിക്കും തോന്നണത് അത് വസുമതി തന്നെയായിരിക്കുമെന്നാ. ഭഗവാനേ ഇനി എന്തൊക്കെ നടക്കുമോയെന്തോ?".

മിഴികളടച്ച് നാണുനായര്‍ കൈകള്‍ മുകളിലേയ്ക്കുയര്‍ത്തി.

"അവളു തന്നെങ്കി പേടിയ്ക്കണം.ചാവുമ്പം അവളു ആറേഴുമാസം ഗര്‍ഭിണിയല്ലായിരുന്നോ. ഗര്‍ഭിണികളുടെ പ്രേതത്തിന് ശൌര്യം കൂടും".

വയസ്സന്‍ മണിയന്‍പിള്ള മടിക്കുത്തില്‍നിന്നൊരു തിറുപ്പുബീഡിയെടുത്തു ചുണ്ടില്‍വച്ചു തീപ്പറ്റിച്ചു.

"മുമ്പും വെള്ളിയാഴ്ചയും മറ്റും അര്‍ദ്ധരാത്രികഴിഞ്ഞാ ബെഞ്ചമിന്‍ വിളയില്‍നിന്നു ചെല ഒച്ചയുമനക്കവും കരച്ചിലുമൊക്കെ കേള്‍ക്കാറുണ്ടായിരുന്നു. മാത്രമല്ല അതിനു ചുറ്റും നല്ല പാല പൂത്ത മണവും കാണും".

മണിയന്‍ പിള്ള പറഞ്ഞുനിര്‍ത്തി.

"ഞാനാണെങ്കി ബെഞ്ചമിന്‍ വിള വഴിയാണ് എളുപ്പത്തിന് വീട്ടീപൊക്കൊണ്ടിരുന്നത്.ഇനി കറങ്ങിച്ചുറ്റി വയലുവാരം പോണോല്ലോ".

കുമാരന്‍ ചായ ഉയര്‍ത്തിയടിച്ചുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു.

"ജീവന്‍ വേണോങ്കി വേറേ വഴി നോക്കിക്കോ.ഞാനെന്തായാലും പോറ്റിയെ പോയി ഒന്നു കണ്ട് നല്ല ഒരു തകിടും കൂടും ഉണ്ടാക്കിക്കാന്‍ തീരുമാനിച്ചു"

ചായക്കാശെടുത്ത് കുമാരനു നല്‍‍കിയിട്ട് സുന്ദരന്‍ പുറത്തേയ്ക്കിറങ്ങി.

"അതെ പോറ്റിയ്ക്ക് പത്തു കാശൊപ്പിക്കാനായുള്ള വഴിയായി"

വയലില്‍നിന്ന സഹദേവന്‍ വിളിച്ചു പറഞ്ഞു.

"നല്ലോരു വീടും പറമ്പുമായിരുന്നു. യക്ഷിശല്യമൊള്ളതാണെന്നറിഞ്ഞാ ആരെങ്കിലും മേടിയ്ക്കുമോ അത്. എത്ര നാളോണ്ട് അതൊന്നു വി‍ക്കാനായി ആ പണിക്കര്‍ നടക്കുന്നു. ഏതാണ്ടെല്ലാമൊന്നൊത്തുവന്നതായിരുന്നു. ഇനിയതു നടന്നതു തന്നെ"

ചന്ദ്രേട്ടന്‍ ചായ മുഴുവന്‍ കുടിച്ചശേഷം ഗ്ലാസ്സ് മേശമേല്‍ വച്ചു.

കുമാര‍ന്റെ ചായക്കടയില്‍ യക്ഷിപുരാണം ചര്‍ച്ച തകര്‍ത്തുകൊണ്ടിരുന്നപ്പോള്‍ തൊട്ടടുത്ത വിക്രമന്റെ മുറുക്കാന്‍ കടയിലെ ബെഞ്ചിലിരുന്നു പത്രം വായിച്ചുകൊണ്ടിരുന്ന യുവപഞ്ചായത്തു മെമ്പര്‍ സതീശന്‍ വേദനയാല്‍ ഒന്നു ഞരങ്ങി.തലേന്നുരാത്രി കനകമ്മയുടെ വീട്ടില്‍ ഒന്നു പോയതും പുറത്തേയ്ക്കിറങ്ങാന്‍ നേരം തൊട്ടടുത്ത വീട്ടിലെ വൃത്തികെട്ട പട്ടി കാലേല്‍ക്കടിക്കാന്‍ നോക്കിയതും അഴിഞ്ഞുപോയ മുണ്ട് രണ്ടുകൈയിലും പിടിച്ച് ജീവനും കൊണ്ടോടുന്ന വഴിയില്‍ അതിരില്‍ നാട്ടിയിരുന്ന കുറ്റിയില്‍ അടിച്ച് കാലു പിളര്‍ന്നതും പിറകേണ്ടായിരുന്ന പട്ടി തന്റെ ചന്തിയില്‍ കടിച്ചതും വേദനയെടുത്തലറിക്കൊണ്ട് പാഞ്ഞപ്പോള്‍ കപ്പ നട്ടിരിക്കുന്ന പറമ്പില്‍നിന്നു മറ്റാരോ അലറിക്കൊണ്ട് എഴുന്നേറ്റോടിയതുമെല്ലാം ഒരു ചലച്ചിത്രത്തിലെന്നവണ്ണം അവന്റെ മനസ്സിലൂടെ കടന്നു പോവുകയായിരുന്നു. ചന്തിയുടെ ഒരു വശം പട്ടിയുടെ കടികൊണ്ട് ഒരു പരുവമായതുമൂലം ഒരു വശം ചരിഞ്ഞിരുന്നുകൊണ്ട് കാലിലെ മുറിവ് ആരും കാണാതിരിക്കുവാനായി സതീശന്‍ തന്റെ മുണ്ട് നന്നായി താഴ്ത്തിയിട്ടു നിര്‍വ്വികാരനെപ്പോലെ പത്രവായന തുടര്‍ന്നു.

ശുഭം...............

ശ്രീക്കുട്ടന്‍

Saturday, October 1, 2011

ബുദ്ധിവളരാന്‍ മീന്‍തല


"എന്താടാ സുമേഷേ ഇങ്ങനെ ഒരുമാതിരി ചടഞ്ഞുകുത്തിയിരിക്കുന്നത്. നിനക്കിന്ന്‍ പള്ളിക്കൂടത്തിലൊന്നും പോണ്ടേ"

"ഹോ എന്നാ പറയാനാ ക്ലീറ്റസ്സുചേട്ടാ.ഹോംവര്‍ക്കു ചെയ്തിട്ടില്ല. അതുചെയ്യാതെ സ്കൂളിലോട്ടുചെന്നാല്‍ ആ കാലമാടന്‍ കരുണന്‍മാസ്റ്റര്‍ എന്റെ പുറം പള്ളിപ്പൊറമാക്കും. അതുകൊണ്ടുതന്നെ സ്കൂളിപ്പോണോ പോണ്ടേ എന്നാലോചിച്ചോണ്ടിരിക്കുവാ"

"എടാ ചെക്കാ മര്യാദയ്ക്ക് സ്കൂളീപ്പോവാന്‍ നോക്കെടാ. അല്ല അറിയാന്മേലാഞ്ഞിട്ടു ചോദിക്കുവാ നിനക്ക് ഈ വര്‍ക്കൊക്കെ അന്നന്ന്‍ രാത്രീലും രാത്രീല് ചെയ്തു തീര്‍ത്തൂടെ"

"ഈ കണക്ക് ഒരു മെനക്കെട്ടവിഷയമാ ചേട്ടാ. ഒന്നും തലേക്കേറണില്ലന്നേ. ചേട്ടനൊക്കെ കണക്ക് നല്ല പിടിയല്ലേ.ഈ കണക്ക് എളുപ്പത്തില്‍ പഠിക്കാനായി എന്തെങ്കിലും വഴിയുണ്ടോ. അതായത് നമ്മുടെ ബുദ്ധി കൂട്ടാനായി വല്ല മരുന്നോ ഗുളികയോ അങ്ങനവല്ലതും"

"അങ്ങിനെ ചോദിച്ചാ ഞാനെന്താ പറയുക. നീ മീന്‍ തിന്നാറുണ്ടോ. ഇല്ലെങ്കില്‍ തിന്നണം.എന്റെമ്മച്ചി പറഞ്ഞിട്ടൊള്ളത് നല്ല നെയ്മീനിന്റെ തല വേവിച്ചു തിന്നാല്‍ ബുദ്ധി കൂടുമെന്ന്‍.എനിക്ക് ചെറുപ്പത്തില്‍ അമ്മച്ചി ധാരാളം മീന്‍ തല വേവിച്ചു തന്നിട്ടുണ്ട്"

"ഞാന്‍ മീന്‍ അങ്ങനെ തിന്നില്ല. പൊരിച്ചാല്‍ ഒരെണ്ണമെങ്ങാനും തിന്നും. അപ്പം മീന്‍ തല ഒരുപാടു തിന്നുന്നതുകൊണ്ടാണല്ലേ ചേട്ടനിത്രയ്ക്ക് കണക്കെളുപ്പം"

"പിന്നല്ലാണ്ട്.നീയൊന്ന്‍ വേഗംനടന്നേ.സമയത്തെ ഈ മീന്‍ കൊണ്ട് ചെന്ന്‍ ചന്തേലെത്തിച്ചില്ലേല്‍ മൊത്തം ചീഞ്ഞു നാശകോശമാകും"

"ക്ലീറ്റസ്സുചേട്ടാ എന്നാപ്പിന്നെ എനിക്കും ദിവസോം നല്ല നെയ്മീന്റെ തല ഓരോന്നു കൊണ്ടുത്തരാമോ"

"എടാ ചെക്കാ നെയ്മീന്റെ തലയ്ക്ക് നൂറുരൂപയാ വില. ദിവസോം മേടിക്കുവാന്‍ നിന്റെ കൈയില്‍ കാശെവിടുന്നാ"

"കാശ് പ്രശ്നമല്ല ചേട്ടാ.അമ്മച്ചീടെ അടുത്തൂന്ന്‍ ഞാന്‍ ഒപ്പിച്ചോളാം. എനിക്കു ബുദ്ധികൂട്ടാനായിട്ടാണെന്നുപറഞ്ഞാല്‍ അമ്മച്ചി എത്ര പൈസ വേണേലുംതരും.ഇന്നെനിക്കൊരു മീന് തല താ.ഞാന്‍ അതുകൊണ്ടുക്കാണിച്ച് അമ്മച്ചീട കൈയീന്ന്‍ പൈസാവാങ്ങിച്ച് വൈകിട്ട് ചേട്ടനു തരാം."

നടത്തം നിര്‍ത്തിയ ക്ലീറ്റസ്സ് ഒന്നുരണ്ടുനിമിഷം ആലോചിച്ചുനിന്നശേഷം തന്റെ മീന്‍ കുട്ടയില്‍നിന്നു മുഴുത്ത ഒരു നെയ്മീനെടുത്ത് അതിന്റെ തലമുറിച്ച് ഒരു പേപ്പറില്‍ പൊതിഞ്ഞ് സുമേഷിന്റെ നേരെ നീട്ടി.അവനത് മേടിച്ചിട്ട് അപ്പോള്‍തന്നെ വീട്ടിലേക്കു നടന്നു.ക്ലീറ്റസ്സ് തന്റെ മീനുമായി ചന്തയിലേയ്ക്കും പോയി. അന്നു ക്ലീറ്റസ്സിനു നല്ല കോളായിരുന്നു. കൊണ്ടുവന്ന മീനൊക്കെ പെട്ടന്ന്‍ വിറ്റുതീര്‍ന്നു.തലമുറിച്ച് സുമേഷിനുകൊടുത്ത നെയ്മീന്‍ ക്ലീറ്റസ്സ് 100 രൂപായ്ക്ക് കച്ചവടവും നടത്തി.അന്നു വൈകിട്ട് കുളത്തില്‍ കുളിക്കാന്‍ വന്നപ്പോള്‍ സുമേഷ മീന്‍ തലയുടെ വിലയായി നൂറുരൂപായും കൊടുത്തു.

കുറച്ചുദിവസങ്ങള്‍ക്കുശേഷം......

"അല്ല ക്ലീറ്റസ്സുചേട്ടാ എല്ലാദിവസോം എനിക്ക് മീന്‍തല മുറിച്ചുതന്നിട്ട് ആ ബാക്കി മീനെന്തോ ചെയ്യും"

ക്ലീറ്റസ്സ് നടത്തം നിറു‍ത്തി സുമേഷിനെ ഒന്നുനോക്കിയിട്ട് വീണ്ടും സൈക്കില്‍ ഉരുട്ടിനീങ്ങാനാരംഭിച്ചു.കൂടെ സുമേഷും.

"ഒരു നെയ്മീനെന്താവില ക്ലീറ്റസ്സുചേട്ടാ"

"നൂറുരൂപാ.എന്താ ചോദിച്ചേ"

"ഹേയ് ഒന്നുമില്ല.ഞാന്‍ നൂറുരൂപാ തന്ന്‍ ദിവസവും വെറും മീന്‍ തലമാത്രം വാങ്ങുന്നതിനേക്കാളും നല്ലത് ആ നെയ്മീന്‍ മുഴുവനായും വാങ്ങുന്നതല്ലേ"

ബ്രേക്കിട്ടതുപോലെ ക്ലീറ്റസ് അവിടെ നിന്നു.

"ഇതാ നൂറുരൂപാ. ഇന്ന്‍ തലമാത്രമായിട്ടല്ല മുഴുവന്‍ മീന്‍തന്നെ തന്നേ"

സുമേഷ് പോക്കറ്റില്‍നിന്നു രൂപായെടുത്തു ക്ലീറ്റസ്സിനുനേരെനീട്ടി.

"ഇനി നീ മീന്തലതിന്നേണ്ട കാര്യമില്ല.നിന്റെ ബുദ്ധികൂടി".

പറഞ്ഞതും സൈക്കിളില്‍ കയറി ക്ലീറ്റസ് ചവിട്ടിനീങ്ങിയതും ഒരുമിച്ചായിരുന്നു

ശുഭം

(സഹമുറിയനായിരുന്ന ജോസ് അച്ചായനു കടപ്പാട്)

ശ്രീ

Tuesday, September 27, 2011

എന്റെ സത്യാന്വോഷണ പരീക്ഷണങ്ങള്‍

അമ്പിളി.എത്ര സുന്ദരിയായിരുന്നവള്‍.നല്ല കറുത്തിരുണ്ട നീളമുള്ള തലമുടിയില്‍ രാവിലെ ഒരു റോസാപ്പൂവും ചൂടി കയ്യിലൊരു വാട്ടര്‍ബോട്ടിലും പിന്നെയൊരു സ്കൂള്‍ ബാഗുമായി എന്റെ വീട്ടിനുമുമ്പിലെ പാടവരമ്പത്ത് എന്നെയും കാത്തുനില്‍ക്കുന്ന കൊച്ചുസുന്ദരി.തോട്ടുവരമ്പേ മിനിയും അജിയും അനിലും രജനിയും പിന്നെ വേറെയും കൂട്ടുകാരുമായി സ്കൂളിലേയ്ക്ക് പോകുമ്പോള്‍ എന്റെ കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് അമ്പിളിയുടെ മേലേയ്ക്ക് പാറിവീഴാറുണ്ടായിരുന്നു. ചിലപ്പോളെല്ലാം അവള്‍ എന്നെനോക്കി അതിമധുരമായി പുഞ്ചിരിക്കുമായിരുന്നു. അവളുടെ കവിളുകളില്‍ വിരിയുന്ന നുണക്കുഴികള്‍ ആരെയാണു കൊതിപ്പിക്കാത്തത്.എന്റെ കുട്ടിമനസ്സിലെ പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ കിട്ടുവാന്‍ ഭാഗ്യമുണ്ടായത് അമ്പിളിക്കായിരുന്നെന്ന്‍ ചുരുക്കം..

അഞ്ചാം ക്ലാസ്സില്‍ വച്ച് അമ്പിളി സ്കൂള്‍ മാറി മറ്റൊരു സ്കൂളില്‍ ചേര്‍ന്നു.ആദ്യത്തെ കുറച്ചുദിവസം സങ്കടം തോന്നിയെങ്കിലും പ്രീയയുടെ സാമീപ്യം അത് മാറ്റിയെന്നു പറഞ്ഞാല്‍ മതിയല്ലോ.നന്നായി വെളുത്ത കൊലുന്നനെയുള്ള സുന്ദരിക്കോതയായിരുന്നു പ്രീയ.മാത്രമല്ല നന്നായി പഠിക്കുകയും പടം വരയ്ക്കുകയും ചെയ്യും.അവളുവരച്ച പടം കണ്ടിട്ട് ഒരു പുല്ലും തോന്നിയില്ലെങ്കിലും ഹാ എത്ര സുന്ദരമായ പടമെന്ന്‍ ചുമ്മാതെ ഞാനൊന്ന്‍ പറഞ്ഞു.പിറ്റേന്ന്‍ അവള്‍ വരച്ചുകൊണ്ട് വന്നത് എന്റെ ചിത്രമായിരുന്നു.ആ പടം കണ്ട് ഞാന്‍ ഞെട്ടിയെങ്കിലും അവളെ നോക്കി ഒരു ചിരി സമ്മാനിച്ചു.അവള്‍ തിരിച്ചും.എന്തിനേറെ പറയുന്നു അപ്പോള്‍ മുതല്‍ വിശുദ്ധ പ്രണയത്തിന്റെ രണ്ടാമധ്യായം തുടങ്ങുകയായിരുന്നു.

ഏഴാം ക്ലാസ്സുകഴിഞ്ഞ് ദൂരെയുള്ള ഹൈസ്കൂളിലേയ്ക്ക് മാറിയപ്പോള്‍ പ്രീയയും ഓര്‍മ്മയായി.പുതിയസ്കൂളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ ക്ലാസ്സുകളിലായിരുന്നു. എന്നിരുന്നാലും ട്യൂഷന്‍ സെന്ററില്‍ ഒരേ ക്ലാസ്സില്‍ പെണ്മണിമാരോടൊപ്പം ഒന്നുരണ്ടുമണിക്കൂറുകള്‍ ചിലവഴിക്കുമ്പോള്‍ നഷ്ടബോധമനുഭവപ്പെടാറില്ലായിരുന്നു.ഫിസിക്സ് സാര്‍ ഒരു ചോദ്യം ചോദിച്ചപ്പോള്‍ ഒരു പാവം പെണ്‍കൊടിയെ ഞാന്‍ ഒന്നു സഹായിക്കുവാന്‍ ശ്രമിച്ചതുമൂലം സാറിന്റെ കയ്യിലിരുന്ന ചൂരലിന്റെ തലോടല്‍ മൂന്നാലുപ്രാവശ്യം എനിക്കനുഭവിക്കാന്‍ കഴിഞ്ഞതോടെ മറ്റൊരധ്യായം എന്റെ മുന്നില്‍ തുറക്കപ്പെട്ടു.സരിത അതായിരുന്നു അവളുടെ പേര്.കാണുവാന്‍ സുന്ദരി.എന്തേ ഞാന്‍ മുമ്പവളെ ശ്രദ്ധിച്ചില്ല എന്നെനിക്കറിയില്ല.

"ഇന്നലെ നല്ലോണം നൊന്തോ"

പിറ്റേന്നു ക്ലാസ്സില്‍ വച്ച് അവള്‍ എന്നോട് ചോദിച്ചപ്പോള്‍ ഹൊ ഇതൊക്കെ എന്തോന്നടി എന്ന നിസ്സരമട്ടില്‍ ഞാന്‍ കണ്ണടച്ചുകാണിച്ചു.ആ കണ്ണടി അവളുടെ ഹൃദയത്തിന്റെ പടിവാതിക്കലാണു പ്രതിഫലിച്ചത്.പിന്നീട് പലപ്പോഴും ക്ലാസ്സില്‍ എന്നെത്തന്നെ ശ്രദ്ധിക്കുന്ന ഒരു ജോഡിക്കണ്ണുകളുടെ സാമീപ്യം ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു.എന്നിരുന്നാലും എന്നെ അസ്വസ്ഥതപ്പെടുത്തുന്ന ഒരു ബന്ധമായി എന്തുകൊണ്ടോ അതു മാറിയില്ല.അതിനുകാരണം ട്യൂഷന്‍ സെന്ററില്‍ പുതുതായി വന്ന ആഷയെന്ന സുന്ദരിയായിരുന്നു.എന്റെ സ്കൂള്‍കാലഘട്ടത്തില്‍ ഞാന്‍ കണ്ട ഏറ്റവും സുന്ദരി.ചുരുണ്ടു നീണ്ട തലമുടിയില്‍ എന്നും തുളസിക്കതിര്‍ചൂടിയിരിക്കും.നെറ്റിയില്‍ ഒരു ചന്ദനക്കുറി.ചില ദിവസങ്ങളിലവളണിഞ്ഞുവരുന്ന പട്ടുപാവാടയുമുടുപ്പും അവളെ ഒരു ദേവതപോലെയാക്കിയിരുന്നു.ആഷയുടെ ശ്രദ്ധപിടിച്ചുപറ്റാനായി ക്ലാസ്സിലുള്ള ആണ്‍കുട്ടികള്‍ മത്സരിച്ചിരുന്നു.എന്നാല്‍ പഠിത്തം എന്ന ഒറ്റക്കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചിരുന്ന ആഷ എല്ലാവരെയും സന്താപത്തിലാഴ്ത്തി.

ആദ്യമായി എന്റെ മനസ്സിലെ പ്രണയം തുറന്നു പറയുന്നത് അവളോടായിരിക്കണമെന്ന്‍ ഞാന്‍ കരുതി.ഒരു വെള്ളിയാഴ്ചദിവസം ട്യൂഷന്‍ സെന്ററില്‍ രാവിലെ അധികമാരുമില്ലാതിരുന്ന സമയം ഞാനെന്റെ ഹൃദയത്തിന്റെ വാതിലുകള്‍ അവള്‍ക്കു മുന്നില്‍ മലര്‍ക്കെ തുറന്നിട്ടു.അവളാകട്ടെ നിഷക്കരുണം ആ വാതില്‍ വലിച്ചടച്ചു എന്നു മാത്രമല്ല പ്രിന്‍സിപ്പാള്‍ എന്ന കഠിനഹൃദയന്റെയടുത്ത് പരാതി നല്‍കുകയും ചെയ്തു.എല്ലാപേരുടേയും മുമ്പില്‍ വച്ച് കണക്കറ്റ് അപമാനിക്കപ്പെടുകയും ശിക്ഷയേറ്റുവാങ്ങേണ്‍റ്റിയും വന്ന ഒരു യുവകോമളന്റെ നൊന്ത ഹൃദയവേദന ആരുകാണാന്‍.പിറ്റേന്നുതന്നെ ആ ട്യൂഷന്‍ സെന്ററിനോടും നശിച്ച ഓര്‍മ്മകളോടും വിട ചൊല്ലി ഞാന്‍..

കോളേജിന്റെ പടിവാതിലില്‍ ഒരു നിമിഷം ഞാന്‍ അന്തിച്ചുനിന്നു.എവിടെതിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം സുന്ദരീസുന്ദരമ്മാരുടെ സമ്മേളനം മാത്രം.എല്ലായിടത്തും ജോടികളായി നീങ്ങുന്ന ചുള്ളമ്മാരും ചുള്ളത്തികളും.സ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെട്ട ആ കലാലയത്തില്‍ ഞാനും മുങ്ങാം കുഴിയിട്ടു.ആദ്യ ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ എന്റെ കണ്ണുകള്‍ രണ്ടുജോഡിക്കണ്ണുകളുമായുടക്കി.ബിനി.അതായിരു‍ന്നവളുടെ നാമം.ഒരു സുന്ദരി.ഒന്നൊന്നരയാഴ്ച പുറകേ നടന്നിട്ടും രക്ഷയൊന്നുമില്ലെന്ന്‍ കണ്ട് ആ ഉദ്യമത്തില്‍ നിന്നും പിന്മാറി.അന്നൊരിക്കലാണവളെ ഞാന്‍ കണ്ടത്.കത്തിജ്വലിക്കുന്ന സൌന്ദര്യധാമം.ഒരു വാര‍സ്യാരുകുട്ടി.പഠിക്കുവാന്‍ അതിസമര്‍ഥ.മനം മയക്കുന്ന ചിരിക്കുടമ.എന്റെ കനവുകളില്‍ നിറസാന്നിധ്യമായി അവള്‍ വരുവാന്‍ തുടങ്ങി.ഓരോ ദിവസവും പെട്ടന്ന്‍ നേരം വെളുക്കണേ എന്നു പ്രാര്‍ഥിച്ചുകൊണ്ടാണ് കിടക്കുന്നതുതന്നെ.‍

കോളേജ് ഡേയില്‍ ഞാന്‍ കൂട്ടുകാരുടെ നിര്‍ബന്ധം മൂലം ഒരു പാട്ടുപാടി.മുന്നിലെ കസേരയില്‍ ശ്രദ്ധാപൂര്‍വ്വം പാട്ടുകേട്ടിരിക്കുന്ന അവളെ കണ്ടപ്പോള്‍ എന്റെ ഉത്സാഹം കൂടി.പാട്ടെല്ലാം കഴിഞ്ഞ് കൂട്ടുകാരോടൊപ്പം സംസാരിച്ചുകൊണ്ടു നിന്ന എന്റെയടുത്ത് വന്ന്‍ അവള്‍ അഭിനന്ദനങ്ങളറിയിച്ചപ്പോള്‍ മറ്റു കൂട്ടുകാര്‍ എന്നെ അസൂയയോടെ നോക്കി.പിന്നീട് ക്ലാസ്സില്‍ വച്ചും മറ്റും പലപ്പോഴും അവളെന്നോട് സംസാരിക്കുമ്പോള്‍ ലോകം കീഴടക്കിയ ജേതാവിനെപ്പോലെ ഞാന്‍ അഹങ്കരിച്ചു.എനിക്കായി മാത്രം പിറന്നവളാണവളെന്ന്‍ ഞാന്‍ വിശ്വസിച്ചു.എല്ലാത്തിനോടും എനിക്കസൂയ തോന്നിത്തുടങ്ങി.അവളണിയുന്ന ഉടയാടകളോട് അവളെ തഴുകുന്ന കാറ്റിനോട് എനിക്കുള്ള ചുംബനങ്ങള്‍ കവര്‍ന്നെടുക്കുന്ന തലയിണയോട് അവളെ നോക്കുന്ന കണ്ണുകളോട്.ഒടുവില്‍ ക്ലാസ്സവസാനിക്കുന്ന ദിനം എന്റെ ഓട്ടോഗ്രാഫില്‍ നന്നായി പഠിച്ചുയരങ്ങളിലെത്തണം എന്നു സ്വന്തം സഹോദരി എന്നവളെഴുതിയപ്പോള്‍ എന്റെ ഹൃദയം പൊടിഞ്ഞ് ചോര വരുന്നുണ്ടായിരുന്നു.തോള്‍വികളേറ്റുവാങ്ങാന്‍ വീണ്ടുമൊരു ജന്മം.
വീട്ടിനടുത്തുള്ള സോണി എന്ന കോമളാംഗി ഇതിനിടയിലെപ്പോഴേ എന്റെ ബസ്സിനു കൈകാണിച്ചിരുന്നു.നഷ്ടബോധത്താല്‍ നീറിക്കൊണ്ടിരുന്ന ഞാന്‍ അവളില്‍ എന്റെ വിഷമങ്ങള്‍കാശ്വാസം കണ്ടെത്തുവാന്‍ തുടങ്ങി.തീകൊണ്ടുള്ള മറ്റൊരു തലചൊറിച്ചിലായിരുന്നുവത്.നാട്ടുകാരും വീട്ടുകാരുമെല്ലാമറിഞ്ഞ് കാര്യങ്ങളെല്ലാം ഏകദേശമൊരു തീരുമാനമായി എന്നു പറഞ്ഞാല്‍ മതിയല്ലോ.നാട്ടില്‍ നിക്കാന്‍ വയ്യാതായ ഞാന്‍ ആറേഴുമാസം പലസ്ഥലങ്ങളിലായി അലഞ്ഞു നടന്നു.എല്ലാമൊന്ന്‍ ആറിത്തണുത്ത് ഡിസംബറിലെ ഒരു തണുപ്പുള്ള രാത്രിയില്‍ നാട്ടിലേയ്ക്കുള്ള തീവണ്ടിയാത്ര നടത്തുമ്പോള്‍ ഞാനൊരു ശപഥമെടുത്തിട്ടുണ്ടായിരുന്നു. ഇനി ജീവിതത്തില്‍ ഒരുപെണ്ണിനേം പ്രേമിക്കത്തില്ല.ഇനി അഥവാ പ്രേമിക്കുന്നെങ്കില്‍ അതൊരു പെണ്ണിനെ കെട്ടീട്ട് അവളെ മാത്രം..

ചെക്കനെ ഇനിയെവിടെയെങ്കിലും ഒന്നു പിടിച്ചുകെട്ടണമെന്നു വിചാരിച്ച വീട്ടുകാര്‍ കല്യാണാലോചനകള്‍ തുടങ്ങി.അങ്ങിനെ പെണ്ണുകാണല്‍ ആരംഭിച്ചു.ദോഷം പറയരുതല്ലോ.ആകെ രണ്ടു പെണ്ണുകാണല്‍ നടത്തി.അതും ഒരു ദിവസം.രണ്ടാമതുകണ്ട ഉരുപ്പടിയെ കെട്ടാമെന്നു കരുതി.എന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്ന ഒരു രൂപമല്ലായിരുന്നുവെങ്കിലും ഒറ്റനോട്ടത്തില്‍ അവളെന്റെ ഹൃദയം കീഴടക്കിക്കളഞ്ഞു. ഒടുവില്‍ 2008 നവംബര്‍ 10 നു 9.45 നും 10 നുമിടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ എന്റെ വിവാഹമങ്ങട്ട് കഴിഞ്ഞു.ഇന്ന്‍ എന്റെ എല്ലാ സുഖത്തിലും സന്തോഷത്തിലും സന്താപത്തിലും ഇല്ലായ്മയിലും വല്ലായ്മയിലുമെല്ലാം കൂടെ നില്‍ക്കുന്ന എന്നെ ശരിക്കും മനസ്സിലാക്കുന്ന എന്റെ ശ്രീഹരിമോന്റെ അമ്മയായി എന്റെ ഹൃദയത്തിന്റെ മുഴുവനറകളിലും നിറഞ്ഞ് പരിലസിക്കുന്നവള്‍.എല്ലാപേര്‍ക്കുമായി വീതം വച്ചുകൊടുത്തുപോയ മനസ്സിലവശേഷിക്കുന്ന സ്നേഹം അവള്‍ക്കും കുഞ്ഞിനുമായി കോരിച്ചൊരിഞ്ഞുകൊണ്ട് ഞാനും ഇങ്ങിനെ കഴിയുന്നു.

ശ്രീക്കുട്ടന്‍

Thursday, September 22, 2011

മുക്കുവനും ഭൂതവും

വല വലിച്ചു കയറ്റുമ്പോള്‍ അയാളുടെ മനമാകെ തളര്‍ച്ചബാധിച്ചിരുന്നു.എത്ര നേരമായ് താന്‍ വലയെറിയുന്നു. ഒരു മാനത്തു കണ്ണിപോലും വലയില്‍ കുടുങ്ങിയില്ലല്ലോ.ഇന്നു ഏതു നശിച്ചവനെയാണാവോ കണി കണ്ടത്.നല്ല കോളുകിട്ടി മീനെല്ലാം വിറ്റ് മക്കള്‍ക്ക് ഓരോ ജോടി പുതിയ കുപ്പായം തുന്നിക്കാനുള്ള തുണിയെടുക്കണമെന്നൊക്കെ വിചാരിച്ചതാണ്.സമയവും സന്ധ്യയാകാറായി.ഇന്ന്‍ പട്ടിണി തന്നെ. മനസ്സില്‍ നിറഞ്ഞ വിഷമം മുഖത്തുവരുത്താതെ ശുഭപ്രതീക്ഷയോടെ അയാള്‍ വല വലിച്ച് കരയിലേയ്ക്ക് കയറ്റി.കഷ്ടം തന്നെ.ഒരു മീന്‍ പോലും കുടുങ്ങിയ ലക്ഷണമില്ല. നിരാശനായ മുക്കുവന്‍ വല മടക്കിയെടുക്കാനാരംഭിച്ചു.അപ്പോഴാണയാള്‍ അതു കണ്ടത്.വലയ്ക്കകത്ത് ഒരു ചെറിയ ചെപ്പുകുടം.മിടിക്കുന്ന ഹൃദയത്തോടെ അയാള്‍ ആ ചെപ്പുകുടമെടുത്ത് കുലുക്കി നോക്കി.അകത്തൊന്നുമുള്ള ലക്ഷണമില്ല.വളരെ പണിപ്പെട്ട് ആ ചെപ്പുകുടമടച്ചിരുന്ന കോര്‍ക്ക് അടപ്പ് അയാള്‍ ഊരിമാറ്റി.

"ഹ..ഹാ..ഹാ..ഹാ..

പെട്ടന്നവിടെയൊരു അലര്‍ച്ച മുഴങ്ങി. ആകെ ഭയന്നുപോയ മുക്കുവന്റെ കയ്യില്‍ നിന്നും ചെപ്പുകുടം താഴെവീണു.അതില്‍ നിന്നുമുയരുന്ന പുകച്ചുരുളുകളെ അയാള്‍ പേടിയോടെ നോക്കി നിന്നു.അല്‍പ്പ സമയം കൊണ്ട് ആ പുകച്ചുരുളുകള്‍ ഒരു ഭീമാകാരനായ ഭൂതത്തിന്റെ രൂപം കൈക്കൊണ്ടു.തന്നെ തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടട്ടഹസിക്കുന്ന ഭൂതത്തെ മുക്കുവന്‍ ഭയത്തോടെ നോക്കി.

"ഹും..ഞാനിതാ നിന്നെ തിന്നുവാന്‍ പോകുന്നു"

"അല്ലയോ ഭൂതമേ.എന്നോട് കനിവുണ്ടാകേണമേ.ഞാനല്ലയോ നിന്നെ ആ കുടത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്"

"ഇല്ല നിന്നെ ഞാന്‍ തിന്നാതെ വിടില്ല.നിനക്കറിയുമോ കഴിഞ്ഞ അഞൂറുകൊല്ലമായി ഞാന്‍ ആ കുടത്തിലടയ്ക്കപ്പെട്ട് കടലിനടിയില്‍ കിടക്കുകയായിരുന്നു.ആദ്യത്തെ നൂറുകൊല്ലമാവാറായപ്പോള്‍ ഞാനൊരു ശപഥമെടുത്തു.എന്നെ രക്ഷിക്കുന്നതാരായാലും അവനെ ഞാന്‍ ഈ ഭൂമിയിലെ ഏറ്റവും വലിയ സമ്പന്നനാക്കുമെന്നു.എന്നാല്‍ എന്നെ രക്ഷിക്കാന്‍ ആരും വന്നില്ല.ഇരുനൂറാമത്തെ കൊല്ലമായപ്പോള്‍ എന്നെ രക്ഷിക്കുന്നവന് ഈ ഭൂമിയിലുള്ള മുഷുവന്‍ നിധികളും നല്‍കുമെന്ന്‍ ഞാന്‍ തീരുമാനിച്ചു.പിന്നെയും നൂറുകൊല്ലം കഴിഞ്ഞപ്പോള്‍ എന്നെ ആരെങ്കിലും രക്ഷിച്ചാല്‍ ഈ ഭൂലോകത്തുള്ള സകലമാന സുന്ദരികളേയും അവനു നല്‍കുമെന്ന്‍ ഞാന്‍ ഉറപ്പിച്ചു.നാനൂറാമത്തെ കൊല്ലമായപ്പോള്‍ എന്നെ രക്ഷിക്കുന്നവനെ ഈ ലോകത്തിന്റെ ചക്രവര്‍ത്തിയാക്കാമെന്നു കരുതി.പക്ഷേ ആരും വന്നില്ല.അഞ്ഞൂറാമത്തെ കൊല്ലമായപ്പോള്‍ എന്നെ രക്ഷിക്കുന്നതാരായാലും അവനെ അപ്പോള്‍ തന്നെ ഭക്ഷിക്കുമെന്ന്‍ ഞാന്‍ ഉഗ്രശപഥം ചെയ്തു.ഇപ്പോള്‍ നീ എന്നെ രക്ഷിച്ചിരിക്കുന്നു.ഹ..ഹാ "

തന്നെ നോക്കി അലറിച്ചിരിച്ചുകൊണ്ടടുക്കുന്ന ഭൂതത്തില്‍ നിന്നും രക്ഷപ്പെടാനൊരു വഴിയും കാണാതെ മുക്കുവന്‍ കുഴങ്ങി.ഒരടവു പ്രയോഗിക്കുവാന്‍ തന്നെ അയാള്‍ തീരുമാനിച്ചു.

"അല്ലയോ ഭൂതമേ, ഇത്രയും ഭീമാകാരനായ അങ്ങ് എങ്ങിനെയാണ് ഈ ചെറിയ ചെപ്പുകുടത്തില്‍ കഴിഞ്ഞിരുന്നത്.എനിക്ക് വിശ്വസിക്കാനാകുന്നില്ല.എന്നെ തിന്നുന്നതിനു മുമ്പ് ഒരു പ്രാവശ്യം അങ്ങ് ഈ കുടത്തിനകത്ത് ഒന്നു കയറിക്കാണിച്ചുതരാമോ"

"എടാ മുക്കുവാ പണ്ടൊരു മണ്ടന്‍ ഭൂതത്തെ പറ്റിച്ച കഥയുമോര്‍മ്മിച്ച് എന്നെ പൊട്ടനാക്കാമെന്നു കരുതിയോ.നിന്നെ ഞാനിപ്പോള്‍ തിന്നും"

"അയ്യോ എന്നോട് കരുണ കാട്ടണേ.എന്നെ തിന്നല്ലേ". മുക്കുവന്‍ വലിയ വായില്‍ നിലവിളിക്കാനാരംഭിച്ചു.ചെറിയൊരു മനസ്സലിവു തോന്നിയ ഭൂതം ഇങ്ങിനെ പറഞ്ഞു.

"ഒരു കാര്യം ചെയ്യാം.നീ എന്നോട് കടുപ്പപ്പെട്ട മൂന്നു ചോദ്യങ്ങള്‍ ചോദിക്കുക.ഞാന്‍ ഏതിനെങ്കിലും ഒന്നിന് ഉത്തരം പറഞ്ഞില്ലെങ്കില്‍ നിന്നെ കൊല്ലില്ല എന്നു മാത്രമല്ല ഞാന്‍ നാലു നൂറ്റാണ്ടുകളിലും തീരുമാനിച്ച എല്ലാ സൌഭാഗ്യങ്ങളും നിനക്ക് തരും.ഞാന്‍ നിന്റെ അടിമയുമാകും.പക്ഷേ ഞാന്‍ എല്ലാ ചോദ്യത്തിനും ഉത്തരം പറഞ്ഞാല്‍ തീര്‍ച്ചയായും നിന്നെ കൊന്നുതിന്നും. സമ്മതമാണെങ്കില്‍ എന്നോട് മൂന്ന്‍ ചോദ്യങ്ങള്‍ ചോദിക്കുക"

ജീവന്‍ തിരിച്ചുപിടിക്കാനായി കിട്ടിയ കച്ചിതുരുമ്പാണ്.മുക്കുവന്‍ വളരെയാലോചിച്ച് ആദ്യത്തെ ചോദ്യം ചോദിച്ചു.

"കടലില്‍ എത്ര തിരകളുണ്ട്"

"ഹ..ഹാ ഇത്ര നിസ്സാരചോദ്യമാണോ എന്നോട് ചോദിക്കുന്നത്.ലക്ഷം കോടി അറുപത്തിമൂവായിരത്തി അഞ്ഞൂറ്റി പതിനാല് തിരകളുണ്ട്"

ഭൂതത്തിന്റെ മറുപടികേട്ട മുക്കുവന്‍ ഞെട്ടി.

"ആകാശത്തില്‍ മൊത്തം എത്ര നക്ഷത്രങ്ങളുണ്ട്"

"മുന്നൂറ്റിഅറുപത്തഞ്ച് കോടി തൊണ്ണൂറ്റേഴുലക്ഷത്തി ഇരുപത്തിയേഴായിരത്തിയറുനൂറെണ്ണം"

റെഡിമെയ്ഡ് പോലെ ഭൂതത്തിന്റെ മറുപടി പെട്ടന്നായിരുന്നു.

ശരീരമാസകലം തളര്‍ന്ന മുക്കുവന്‍ മണല്‍പ്പുറത്ത് മുട്ടുകാലില്‍ നിന്നു.ഈശ്വരാ ഒരു ചോദ്യത്തിലാണല്ലോ തന്റെ ജീവനിരിക്കുന്നത്.കുടിലില്‍ തന്നേയും കാത്തിരിക്കുന്ന ഭാര്യയുടേയും മക്കളുടേയും മുഖം ഒരു നിമിഷമോര്‍മ്മിച്ചശേഷം വിറയാര്‍ന്ന ശബ്ദത്തില്‍ മുക്കുവന്‍ മൂന്നാമത്തെ ചോദ്യം ചോദിച്ചു.

"ഐഡിയാ സ്റ്റാര്‍ സിംഗര്‍ എന്നു തീരും"

തുറിച്ച കണ്ണുകളുമായി ഭൂതം മുക്കുവനെ ഒരു നിമിഷം നോക്കി നിന്നു.തലമുടി ചൊറിഞ്ഞുകൊണ്ട് ആലോചനയോടെ ഭൂതം തെക്കുവടക്ക് കുറച്ചുനേരം നടന്നു.ഒടുവില്‍ പരാജയം സമ്മതിച്ച് ഭൂതം മുക്കുവന്റെ മുന്നില്‍ മുട്ടുകുത്തി.

"പ്രഭോ ഞാന്‍ ഇനി മുതല്‍ അങ്ങയുടെ അടിമ.എന്തു വേണമെന്ന്‍ കല്‍പ്പിച്ചാലും"

ശുഭം

ശ്രീക്കുട്ടന്‍