Tuesday, January 11, 2011

സ്വാമിയേ ശരണമയ്യപ്പാ...

1998 ലെ ഒരു മണ്ഡല മകരവിളക്കു കാലം.സമയം എട്ടുമണിയോടടുക്കുന്നു.നല്ല ചൂട് ഇഡ്ഡലിയും സാമ്പാറും വയറുനിറയെ കഴിച്ച് ഏമ്പക്കവും വിട്ട് രമേഷിന്റെ നേതൃത്വത്തിലുള്ള ഞങ്ങളുടെ ഭജനസംഘം വീണ്ടും ഭജനമാരംഭിക്കുവാന്‍ തുടങ്ങി.രാജീവും അനന്തിരവളും പിന്നെ അവന്റെ മാമനും ഇന്നാണു മലയ്ക്കു പോകുന്നതു.ഞങ്ങളുടെ ഭജനടീമിലെ ഒരു പാട്ടുകാരനായിരുന്നതുകൊണ്ട് രാജീവിന്റെ വീട്ടില്‍ അന്നു ഫ്രീയായാണു ഞങ്ങള്‍ ഭജനമവതരിപ്പിച്ചത്.പറയാന്‍ മറന്നുപോയി. രമേഷ്,രാജീവ്,ഞാന്‍ പിന്നെ എന്റെ അനുജന്‍ എന്നിവരാണു സംഘത്തിലെ പ്രധാന പാട്ടുകാര്‍.ഡോലക്ക് തബല, മദ്ദളം എന്നിവയുടെ അതേ ഉപയോഗം)കൊട്ടുന്നതില്‍ കേമനാണ് രാജീവ്.ഈ കക്ഷിയല്ല ആദ്യം പറഞ്ഞ രാജീവ്.ബഹുമാനസൂചകമായി നമുക്ക് ഇദ്ദേഹത്തെ "തപ്പി രാജീവ്" എന്നു വിളിക്കാം.പിന്നെയുള്ളത് ബാബു.ഇദ്ദേഹവും ഡോലക്ക് പ്രയോഗത്തില്‍ ചെറുവിരുതന്‍ തന്നെ.പിന്നെ കൈമണികിലുക്കാനും കുടത്തില്‍ താളമിടാനും വേറെയും ആള്‍ക്കാരുണ്ട്.സജീവിന്റെ കയ്യിലാണു പഴയപാട്ടുകളുടെ കളക്ഷനുള്ളത്.പുതിയ റിക്കോര്‍ഡ് ഭക്തിഗാനങ്ങളെക്കാളും ആള്‍ക്കാര്‍ക്കിഷ്ടം ഈ പഴയ പാട്ടുകള്‍ കേള്‍ക്കാനാണ്.സജീവിന്റെ ഡയറിയിലെ ആ പാട്ടുകള്‍ തെറ്റാതെ വായിച്ചു പാടണമെങ്കില്‍ ചില്ലറ അഭ്യാസമൊന്നും കാണിച്ചാല്‍ പോര.നല്ല കയ്യക്ഷരവും പിന്നെ തെറ്റില്ലാത്ത എഴുത്തും.....

"ശങ്കരാ നാദസരീരാപരാ.....

കര്‍ണ്ണാനന്ദകരമായ ശബ്ദത്തില്‍ രമേശ് തകര്‍ക്കുകയാണ്.കേള്‍വിക്കാരായി ഭജനപ്പന്തലിനുചുറ്റും ധാരാളം പേരുണ്ട്.അമ്മുമ്മമാരൊക്കെ തലയുമാട്ടി ആസ്വദിച്ചു കേള്‍ക്കുന്നു.അല്‍പ്പം അസൂയയോടെ ഞാന്‍ രമേശിനെയൊന്നു നോക്കി.എനിക്കുമൊരു ഗംഭീരന്‍ പാട്ടു പാടണം.ഞാന്‍ ഒരു നല്ല പാട്ട് സെലക്ട്ചെയ്തു വച്ചു.തപ്പി രാജീവ് ഡോലക്കടിച്ചു തകര്‍ക്കുന്നുണ്ട്.തലയാട്ടിക്കൊണ്ട് കുടത്തില്‍ താളമിടുകയാണു സജീവ്.

പന്തലിന്റെ ഒരു കോര്‍ണറിലായി ഭാനുവണ്ണനും അശോകണ്ണനുമൊക്കെ നില്‍ക്കുന്നുണ്ട്.അവര്‍ ചെറുതായി ആടുന്നുമുണ്ട്.വയലിന്റെ തൊട്ടു താഴെ ഭാഗത്തായുള്ള തുളസിയണ്ണന്റെ വാറ്റുകേന്ദ്രത്തില്‍ നിന്നും ചെറുതായി മിനുങ്ങിയിട്ടുണ്ടെന്നു തോന്നുന്നു.നാണുഗുരുസ്വാമി കെട്ടുനിറയ്ക്കുന്നതൊക്കെ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും അവരുടേതായ ചില കമെന്റുകള്‍ പാസ്സാക്കുകയും ചെയ്യുന്നുണ്ട്.

ഏലാപ്പുറത്തെ ഫേമസായ(?) ഗുരുസ്വാമിയാണ് നാണു ഗുരുസ്വാമി.വൃശ്ഛികമാസം ആരംഭിച്ചുകഴിഞ്ഞാല്‍ ആശാനു കോളാണു.വര്‍ഷം മുഴുവന്‍ ശബരിമലതീര്‍ഥാടനം വേണമെന്ന അഭിപ്രായക്കാരനും കൂടിയാണു ആശാന്‍.പുള്ളിക്കാരന്റെ കെട്ടുനിറ ഒരു കാണേണ്ട കാഴ്ച തന്നെയാണു.വളരെയേറെ സമയമെടുത്ത് ഇരുമുടിക്കെട്ടെല്ലാം കെട്ടിതീര്‍ന്നു സമയവും സാഹചര്യവും നോക്കി ഇഷ്ടന്‍ ചിലപ്പോല്‍ ചില അഭ്യാസങ്ങളൊക്കെ കാണിച്ചുകളയും.ബാധ കയറിയതുപോലെയുള്ള തുള്ളലും അനുഗ്രഹവര്‍ഷവുമൊക്കെ പതിവാണു.ഭക്തശിരോമണികളായ അമ്മുമ്മമാരും അപ്പുപ്പമ്മാരും ഭയഭക്തിബഹുമാനങ്ങളോടെ കണ്ണുമടച്ചു കൈകൂപ്പി പ്രാര്‍ഥിച്ചു നില്‍ക്കും.എന്നാല്‍ സ്വാമിയുടെ പ്രകടനങ്ങള്‍ വെറും "പട"മാണെന്ന അഭിപ്രായക്കാരനായിരുന്നു ഭാനുവണ്ണനും മറ്റും.ഒക്കുമെങ്കില്‍ ഇയാളെ ഒന്നു മക്കാറാക്കണമെന്നും കരുതി നടക്കുകയാണവര്‍.

രമേശ് പാടി നിര്‍ത്തിയതും ഞാന്‍ എന്റെ ഇഷ്ടപ്പെട്ട ഗാനം പാടുവാനായി മൈക്ക് കയ്യിലെടുത്തു.എന്റെ സകലകഴിവും പുറത്തെടുത്ത് ഞാന്‍ എന്നെക്കൊണ്ടാവുന്ന രീതിയില്‍ പാട്ടാരംഭിച്ചു.ആരോഹണത്തിലെപ്പോഴോ ഞാന്‍ തലയുയര്‍ത്തിനോക്കിയപ്പോള്‍ നമ്മുടെ ഭാസി ആടിയാടി നില്‍ക്കുന്നു.ഭാസിയും പാട്ടൊക്കെ പാടും.ഒരു പാട്ട് പാടിതീര്‍ക്കുവാന്‍ മിനിമം ഇരുപതു മിനിട്ടെങ്കിലും വേണമെന്നു മാത്രം.പുള്ളിയുടെ ചില നീട്ടുകള്‍....ദൈവമേ...പാട്ടുപാടാനുള്ള തയ്യാറെടുപ്പോടെ ഭാസി ഞങ്ങളുടെ ഇടയില്‍ കയറിയിരുന്നു.പട്ടയുടെ നല്ല രൂക്ഷഗന്ധം.ഞാന്‍ നിര്‍ത്തിയതും മൈക്ക് കൈക്കലാക്കി ഭാസി തന്റെ തൊണ്ടയൊന്നു ക്ലിയര്‍ ചെയ്തു.അത്യുഗ്രനൊരു ശബ്ദത്തോടെ തന്റെ ഏറ്റവും പ്രീയപ്പെട്ട പഴയപാട്ടുകളിലൊന്നാരംഭിച്ചു.സത്യത്തില്‍ അടുത്തിരുന്ന ഞാന്‍ തെറിച്ചുപോയി എന്നു പറഞ്ഞാല്‍ മതിയല്ലോ.പാട്ടിന്റെ ഇടയ്ക്കെപ്പോഴോ ഭാസി തന്റെ ഫേമസായ നീട്ടാരംഭിച്ചു.

"അയ്യപ്പനാനന്ദ കാമമാണോ..............................................................

പാട്ടു കേട്ടിരുന്ന ചിലര്‍ ഒന്നു നെറ്റിചുളിച്ചു.രമേശും സജീവുമെല്ലാം പരസ്പ്പരം നോക്കി.ഭാസി ഒന്നും സംഭവിക്കാത്തതുപോലെ പാട്ടിന്റെ നീട്ടില്‍ ലയിച്ചു കൈ നീട്ടിപ്പിടിച്ചുകൊണ്ടിരിക്കുകയാണു.

"അയ്യപ്പനാനന്ദ കാമധേനു" എന്നുള്ള വരിയാണ് ഭാസി മാറ്റിപ്പാടിയിരിക്കുന്നതു.സജീവിന്റെ എഴുത്ത് വായിച്ച് പാടിയപ്പോള്‍ സംഭവിച്ച അക്ഷരപ്പിശാശാണ്.ശരിയ്ക്കായിരുന്നെഴുതിയിരുന്നെങ്കിലും ചിലപ്പോള്‍ ഭാസി അങ്ങിനെ തന്നെ പാടിയേനേ.കണ്ടീഷന്‍ അത്ര നല്ലതല്ലായിരുന്നല്ലോ. ആടിയാടി നിന്നിരുന്ന ഭാനുവണ്ണന്‍ പെട്ടന്നു കര്‍മ്മനിരതനായി.

"നിര്‍ത്തെടാ നിന്റെയൊരു പാട്ട്.ആരെക്കെടാ കാമമെന്നു പറഞ്ഞത്"

അതൊരു ചോദ്യമായിരുന്നില്ല.അലര്‍ച്ചയായിരുന്നു.കൃത്യം ഈ സമയത്തു തന്നെയായിരുന്നു നാണുഗുരുസ്വാമിയെ ബാധകൂടിയതും.നിന്നയിടത്തുനിന്നും ഒന്നു വട്ടം കറങ്ങിക്കൊണ്ട് ഒരു വിറയലോടെ ഗുരുസ്വാമി തുള്ളലാരംഭിച്ചു.സ്വാമിയുടെ കറക്കത്തിന്റെ ഫലമായി കത്തിച്ചുവച്ചിരുന്ന ചെറിയ നിലവിളക്കു കെട്ടിയൊരുക്കിവച്ചിരുന്ന ഇരുമുടികെട്ടുകളുടെ മുകളിലേയ്ക്കു മറിഞ്ഞു.തീയാളിയപ്പോഴാണു എല്ലാപേരുടേയും കണ്ണിലതു പെട്ടതു.

"ഇയാക്കെന്തിന്റെ സൂക്കേടാണു.കെട്ടു മൊത്തം കത്തീയല്ലോ"

ദേക്ഷ്യപ്പെട്ടുപറഞ്ഞുകൊണ്ട് അശോകണ്ണന്‍ പന്തലിലേയ്ക്കു ചാടിക്കയറി തീയണയ്ച്ചു.ആള്‍ക്കാര്‍ പിറുപിറുക്കാനാരംഭിച്ചു.രംഗം പന്തിയല്ലെന്നു അകക്കണ്ണാല്‍ മണത്തറിഞ്ഞ ഗുരുസ്വാമി പെട്ടന്നു വെട്ടിയിട്ടതുപോലെ നിലത്തേയ്ക്കുവീണു തറയില്‍ കിടന്നു പിടയ്ക്കാനാരംഭിച്ചു.ഭാസിയുടെ നേരെ കയറാനായൊരുങ്ങിയ ഭാനുവണ്ണന്‍ ഗുരുസ്വാമിയുടെ അടുത്തേയ്ക്കു വന്നു.ഒരു വശം കത്തിക്കരിഞ്ഞ ഇരുമുടിക്കെട്ടിലേയ്ക്കു നോക്കിയ ഭാനുവണ്ണന്‍ ആകെ കലികയറിയമട്ടിലായി.ആശാന്‍ അശോകണ്ണനെ ഒന്നു നോക്കി.എന്തോ മനസ്സിലായതുപോലെ അശോകണ്ണന്‍ തലയാട്ടി.

"ബാധയൊഴിയാനായി കയ്യിലൊരു കര്‍പ്പൂരം കത്തിച്ചുവച്ചുകൊടുത്താല്‍ മതി"

പറഞ്ഞുതീര്‍ന്നതും ഒരുപിടി കര്‍പ്പൂരമെടുത്ത് കത്തിച്ചതും അശോകണ്ണന്‍ ഗുരുസ്വാമിയെ അമര്‍ത്തിപ്പിടിച്ചിട്ട് കൈ നിവര്‍ത്തിച്ചതും ഭാനുവണ്ണന്‍ അതു സ്വാമിയുടെ കൈകളില്‍ വച്ചതും എല്ലാം ഞൊടിയിടയിലായിരുന്നു.എല്ലാ വിറയലുമവസാനിപ്പിച്ചു ഒരലര്‍ച്ചയോടെ കൈകള്‍ കുടഞ്ഞുകൊണ്ട് ഗുരുസ്വാമി ചാടിപ്പിടഞ്ഞെഴുന്നേറ്റു.

"ദീപാരാധന കഴിഞ്ഞാല്‍ കര്‍പ്പൂരം കത്തിച്ചുകൂടെന്നറിഞ്ഞുകൂടേടാ ആര്‍ക്കും"

നീറ്റല്‍ സഹിക്കാനാവാതെ പൊള്ളിയ ഉള്ളം കൈയില്‍ ഊതിയാറ്റിക്കൊണ്ട് ആരോടെന്നില്ലാതെ ഗുരുസ്വാമി ഉറക്കെ വിളിച്ചു ചോദിച്ചു.അതു കേള്‍ക്കാന്‍ നില്‍ക്കാതെ ഭാനുവണ്ണനും അശോകണ്ണനും സ്കൂട്ടായിരുന്നു.

വാല്‍: അവസാനമുണ്ടായ ഈ ട്വിസ്റ്റ്മൂലം നാണുഗുരുസ്വാമി പിന്നെ തന്റെ തുള്ളല്‍ പരിപാടികള്‍ എന്നെന്നേയ്ക്കുമായി ഒഴിവാക്കി.ഭാസിയെ കാണുമ്പോഴെല്ലാം ഏലാപ്പുറത്തെ വാലുകുരുത്തവമ്മാര്‍ അയ്യപ്പനാനന്ദ...എന്ന വരി നീട്ടിപ്പാടാന്‍ തുടങ്ങി.അല്‍പ്പം കരിഞ്ഞ ഇരുമുടിക്കെട്ട് പുതിയ ഒന്നിലേയ്ക്കു മാറ്റിക്കെട്ടിയിട്ട് രാജീവും കൂട്ടരും ശബരിമലയ്ക്കു പോയി.സജീവന്റെ ഡയറി അവന്‍ ഞങ്ങള്‍ക്കു തരികയും അതില്‍ നോക്കി പുതുതായി പാട്ടുകളെല്ലം എഴുതി പൂര്‍വ്വാധികം നല്ലരീതിയില്‍ വീണ്ടും ഭജനപ്പരിപാടികളുമായി ഞങ്ങള്‍ വിലസുകയും ചെയ്തു.

സ്വാമിയേ ശരണമയ്യപ്പാ...

ശ്രീക്കുട്ടന്‍

9 comments:

  1. "സ്വാമിയേ ശരണമയ്യപ്പാ.“ എന്തായി മാലയിട്ടൊ? ഇപ്പ്രാവശ്യം കയറുന്നോ മല മകരവിളക്കിനു? ഇന്നലത്തെ ഒരു ഫോട്ടൊ കണ്ട്, ശരിക്കും ശരണം വിളിച്ചു, എന്റമ്മൊ എന്താ തിരക്കാ.. കള്ളസ്വാമി അനുഭവം കൊള്ളാം.

    ReplyDelete
  2. വായിച്ചു .. രസിച്ചു ...

    ReplyDelete
  3. അടിപൊളി. ഇനിയും വരാം

    ReplyDelete
  4. കൊല്ലം മാഷേ...
    നന്നായിട്ടുണ്ട്..

    ReplyDelete
  5. നന്നായിട്ടുണ്ട്..

    ReplyDelete
  6. ബാച്ചി,

    മല കയറാന്‍ ഒരു രക്ഷയുമില്ല.ദുബായിലായിപ്പോയി.കഴിഞ്ഞതവണ പോയിരുന്നു.

    സമീര്‍,
    സലാം,
    നൌഷു,
    ജുവൈരിയ,

    വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  7. ശ്രീകുട്ടാ ഇന്നലെ രാത്രി വന്ന് പകുതി വായിച്ചു പോയതാ ,,
    ആരെക്കെടാ കാമമെന്നു പറഞ്ഞത്"
    എന്ന് അടയാളം വെച്ചാ പോയത് ഇന്ന് വന്ന് വായിച്ചു തീര്‍ത്തു....

    രസകരമായി എഴുതി കെട്ടൊ

    ReplyDelete