Thursday, February 24, 2011

രാത്രിഞ്ചരന്‍

മതില് വഴി താഴേക്കൂര്‍ന്നിറങ്ങിയിട്ട് അയാള്‍ ഒരല്‍പ്പസമയം അനങ്ങാതെ അവിടെതന്നെയിരുന്നു.നാലുപാടും സൂക്ഷിച്ചുനോക്കി.പരിപൂര്‍ണ്ണനിശ്ശബ്ദത മാത്രം.സമയം അര്‍ധരാത്രികഴിഞ്ഞിരിക്കുന്നു.വിളറിയ ചന്ദ്രന്‍ ചെറുപ്രകാശം പൊഴിച്ചുകൊണ്ട് അകാശത്ത് നാണംകുണുങ്ങി നില്‍ക്കുന്നു.എന്തായാലും സാഹചര്യം അനുകൂലമാണു.ആകെയുള്ള ഭയം ആ തടിയന്‍ പട്ടി വരുമോന്നായിരുന്നു.പക്ഷേ അതിന്റെ അനക്കമൊന്നും കേള്‍ക്കാനില്ല.തീറ്റിയൊക്കെക്കഴിഞ്ഞു നല്ല ഒറക്കത്തിലായിരിക്കും.അതു തനിക്കു ഭാഗ്യമായി.കയ്യിലുണ്ടായിരുന്ന തോര്‍ത്തുപയോഗിച്ചയാള്‍ മുഖമൊന്നു മൂടിക്കെട്ടി.ഒരൊച്ചയുമുണ്ടാക്കാതെ മെല്ലെ അടിവച്ചടിവച്ച് അടുക്കളവാതിലിന്റെ ഭാഗത്തെത്തിച്ചേര്‍ന്നു.ഇടുപ്പില്‍ നിന്നും ഒരു കത്തിയെടുത്ത് അല്‍പ്പസമയം പരിശ്രമിച്ചപ്പോള്‍ വാതില്‍ തുറന്നു.നാലുപാടും ഒരിക്കല്‍ക്കൂടി സൂക്ഷിച്ചുനോക്കിയിട്ട് കുഴപ്പമൊന്നുമില്ലെന്നുറപ്പുവരുത്തി മെല്ലെ അകത്തുകടന്ന അയാള്‍ വാതില്‍ ചേര്‍ത്തുചാരി.

ഭാഗ്യത്തിനു അടുക്കളയില്‍ നിന്നും ഹാളിലേയ്ക്കുള്ള വാതില്‍ അടച്ചിട്ടുണ്ടായിരുന്നില്ല.ശ്രദ്ധാപൂര്‍വ്വം ഓരോ അടിയും മുന്നോട്ട് വച്ച് അയാള്‍ ഹാളിലേയ്ക്കു പ്രവേശിച്ചു.ഒരു ചെറിയ ബല്‍ബ് കത്തിക്കിടപ്പുണ്ട്.അതിന്റെ അരണ്ടപ്രകാശത്തില്‍ അയാള്‍ അവിടമാകെയൊന്നു കണ്ണോടിച്ചു.എല്ലാം നല്ല വിലകൂടിയ വിദേശനിര്‍മ്മിതസാധനങ്ങള്‍.ഷോകേയ്സിനടുത്തിരിക്കുന്ന ഒരു പ്രതിമ അയാളെ വല്ലാതെയാകര്‍ഷിച്ചു.ഗ്ലാസ്സുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന അത് മനോഹരമായി പ്രകാശം പൊഴിക്കുന്നുണ്ടായിരുന്നു.പോകുമ്പോള്‍ എടുക്കാം.ആദ്യം സ്വര്‍ണ്ണമൊക്കെയെവിടെയാണെന്നു നോക്കാം.എന്തായാലും തന്റെ പ്രയത്നം പാഴാവില്ല.താന്‍ എത്രയോ പ്രാവശ്യം കണ്ടിരിക്കുന്നു അവര്‍ ശരീരം നിറയെ സ്വര്‍ണ്ണവുമണിഞ്ഞ് പോകുന്നത്.അവരുടെ കൂടെയുള്ള പെണ്‍കുട്ടി വലുതായൊന്നും അണിഞ്ഞുകാണാറില്ല.അതെല്ലാം ഇവിടെതന്നെ കാണാതിരിക്കില്ലല്ലോ.അല്ലേലും ഇവരെപ്പോലുള്ളവരില്ലെങ്കില്‍ തന്നെപ്പോലുള്ളവരെങ്ങിനെ ജീവിക്കും.ചിന്തകള്‍ക്കു വിരാമമിട്ട് അയാള്‍ ആദ്യം കണ്ട മുറിയുടെ നേരെ മെല്ലെ നടന്നു.


വാതിലിനടുത്തെത്തിയ അയാള്‍ ഒന്നുകൂടി തിരിഞ്ഞും പിരിഞ്ഞും നോക്കിയിട്ട് ഡോറിന്റെ പിടിയില്‍ കൈവച്ചു.ഭാഗ്യം അതും തുറന്നുതന്നെയായിരുന്നു.തനിയ്ക്കിന്നു അധികം ബുദ്ധിമുട്ടേണ്ടിവരുന്നില്ലല്ലോ എന്നോര്‍ത്ത് അയാള്‍ വളരെ സന്തോഷിച്ചു.പതിയെ തല അകത്തേയ്ക്കിട്ട് അയാള്‍ ഒന്നു ശ്രദ്ധിച്ചു.ആരും റൂമിലിള്ള ലക്ഷണമില്ല.തള്ളയും മോളും ചിലപ്പോള്‍ മുകളിലത്തെ മുറിയിലായിരിക്കും.മുറിയ്ക്കുള്ളില്‍ ഒരു ടേബില്‍ ലാമ്പ് കത്തിക്കിടക്കുന്നുണ്ടായിരുന്നു.ആരുമില്ലാത്ത മുറിയില്‍ ലൈറ്റിട്ടിരി‍ക്കുന്നതെന്തിനായിരിക്കും.മുറിയില്‍ സിഗററ്റിന്റെ മണവും മദ്യത്തിന്റെ മണവും തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.ടേബിളിനുമുകളിലിരിക്കുന്ന വാച്ചും..അയാള്‍ ആകെ ചിന്താകുഴപ്പത്തിലായി.തന്റെ അറിവില്‍ ഇവിടെ ആണുങ്ങളൊന്നുമില്ല.വിശ്വനാഥന്‍ പിള്ള ടൂറിലാണു.പിന്നെയാരായിരിക്കും.ഇനി വല്ല ബന്ധുക്കളാരെങ്കിലും. ആരെങ്കിലുമാവട്ടെ.ചിന്തിക്കുവാന്‍ സമയമില്ല.തന്റെ ജോലി തീര്‍ത്ത് എത്രയും പെട്ടന്ന്‍ സ്ഥലം കാലിയാക്കണം.

ആദ്യമേ തന്നെ ആ വാച്ചെടുത്ത് കീശയില്‍ വച്ചിട്ടയാള്‍ ഒച്ചയുണ്ടാക്കാതെ മേസവലിപ്പു തുറന്ന്‍ പരിശോധനയാരംഭിച്ചു.കാര്യമായിട്ടൊന്നുമില്ല.പത്തുരണ്ടായിരം രൂപ അതിനുള്ളില്‍ നിന്നും കിട്ടി.ഇനിയപ്പോള്‍ അലമാരയ്ക്കുള്ളിലായിരിക്കും.നിമിഷങ്ങള്‍ക്കുള്ളില്‍ പൂട്ടപ്പെട്ടിരുന്ന അലമാര നാണത്തോടെ അയാള്‍ക്കുമുമ്പില്‍ തുറക്കപ്പെട്ടു.ഇതിനേക്കാള്‍ ഗംഭീരപൂട്ടുള്ളത് നിഷ്പ്രയാസം തുറന്നിട്ടുള്ള അയാള്‍ക്ക് ആ അലമാര തുറക്കാന്‍ രണ്ടു നിമിഷം പോലും വേണ്ടിവന്നില്ല.ശ്രദ്ധാപൂര്‍വ്വം അതിനകം പരിശോധിച്ച അയാള്‍ അലമാരയ്ക്കുള്ളിലുണ്ടായിരുന്ന ചെറിയ അറയും തുറന്ന്‍ അതിനുള്ളിലുണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവുമെല്ലാമെടുത്ത് കയ്യില്‍ കരുതിയിരുന്ന ചെറിയ ബാഗില്‍ നിക്ഷേപിച്ചു.രണ്ടുമൂന്നു പെര്‍ഫ്യൂം ബോട്ടിലുകള്‍ കൂടി അയാളെടുത്തു.ഇരിയ്ക്കട്ടെ.സാവധാന്മ് ഒച്ച കേള്‍പ്പിക്കാതെ അലമാരയടച്ചിട്ട് അയാള്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി വാതിലും ചാരി.എന്തായാലും ഇന്നത്തെ കോളു കലക്കന്‍ തന്നെ.ആവശ്യമുള്ളത്ര കിട്ടി.മുകളില്‍ കൂടി ഒന്നു കയറണോ എന്നയാളൊന്നു ശങ്കിച്ചു.വേണ്ട.കള്ളനാണെങ്കിലും അത്രയ്ക്ക് ആര്‍ത്തി പാടില്ല.

ആദ്യം കണ്ടുവച്ച ഗ്ലാസ് പ്രതിമയെടുത്ത് അടുക്കളഭാഗത്തേയ്ക്കു നടന്ന അയാള്‍ ഒരുനിമിഷം അറച്ചുനിന്നു.എന്തോ ഒരു ശബ്ദമുയര്‍ന്നതുപോലെ.ഒരു അമര്‍ത്തിയ നിലവിളിയായിരുന്നുവോ അത്.അയാള്‍ ഒരു നിമിഷം കാതുകൂര്‍പ്പിച്ചുശ്രദ്ധിച്ചു.ഒന്നുമില്ല.ഹേയ് തനിയ്ക്കുതോന്നിയതാവണം.തലവെട്ടിച്ചുകൊണ്ട് മുന്നോട്ടുനടന്ന അയാള്‍ ഇത്തവണ ആ ശബ്ദം കൂടുതല്‍ വ്യക്തതയോടെ കേട്ടു.തീര്‍ച്ചയായും ആരോ കരയുന്നുണ്ട്.മുകളിലത്തെ നിലയില്‍ നിന്നാണെന്നു തോന്നുന്നു.ഒന്നു നോക്കണോ.അതോ കിട്ടിയതും കൊണ്ട് രക്ഷപ്പെടണോ.മനസ്സിനുള്ളിലൊരു ചാഞ്ചാട്ടം.എന്തായലും ഒന്നു നോക്കാമെന്നുറപ്പിച്ച് അയാള്‍ മെല്ലെ കോണിപ്പടി കയറാന്‍ തുടങ്ങി.മുകളിലാദ്യം കാണുന്ന മുറിക്കുള്ളില്‍ നിന്നാണെന്നു തോന്നുന്നു ഒച്ച.ചെറുതായി തുറന്നുകിടക്കുന്ന വാതിലില്‍ കൂടി പ്രകാശം പുറത്തേയ്ക്കു വരുന്നുണ്ട്.അയാള്‍ ഒരു വശത്തായി കാണുന്ന ജനാലയില്‍ കൂടി മുറിയ്ക്കുള്ളിലേയ്ക്കു നോക്കി.തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ലയാള്‍ക്ക്.കട്ടിലില്‍ കിടന്നു പിടയുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്കമരാന്‍ വെമ്പുന്ന ആളിനെ അവള്‍ കാലുയര്‍ത്തിയും മറ്റും പ്രതിരോധിക്കുന്നുണ്ട്.പെണ്‍കുട്ടിയുടെ കൈകള്‍ അമര്‍ത്തിപ്പിടിക്കുവാനും അവളുടെ വായില്‍ പൊത്തിപ്പിടിക്കുവാനും പാടുപെട്ടുകൊണ്ടിരിക്കുന്ന സ്ത്രീയെ അവിശ്വസനീയതയോടെ അയാള്‍ നോക്കിനിന്നു.ദൈവമേ ആ കുട്ടിയുടെ അമ്മയല്ലേയത്.പെണ്‍കുട്ടിയുടെ എതിര്‍പ്പുകള്‍ക്ക് ശക്തികുറയുകയും അവളുടെ വസ്ത്രങ്ങള്‍ കീറിപ്പറിയുന്നതും നോക്കിനില്‍ക്കാനാവാതെന്നവണ്ണം അയാള്‍ മുഖം തിരിച്ചു.

എന്തു ചെയ്യണമെന്നറിയാതെ അയാളാകെ ചിന്താകുഴപ്പത്തിലായി.താനെന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ തനിയ്ക്കുമാപത്തായിതീരുമല്ലോ.പക്ഷേ ആ കുട്ടിയുടെ നിസ്സഹായമായ നിലവിളി അയാളുടെ കാതിനെ പൊള്ളിച്ചു.മറ്റെല്ലാം മറന്ന്‍ വാതില്‍ തള്ളിത്തുറന്ന്‍ അകത്തേയ്ക്കു പാഞ്ഞുകയറിയ അയാള്‍ പെണ്‍കുട്ടിയെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നയാളെ കട്ടിലില്‍ നിന്നും ചവിട്ടിമറിച്ചു.അന്തം വിട്ടു തലയുയര്‍ത്തിയ സ്ത്രീയുടെ മുഖമടച്ച് ഒരടിയും കൊടുത്തു. ബോധരഹിതയായിക്കൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ അയാളൊരു തുണി വലിച്ചിട്ടു.ആദ്യത്തെ ഞെട്ടലില്‍ നിന്നുമുണര്‍ന്ന മറ്റേയുവാവ് അയാളെ ആക്രമിക്കാനടുത്തു. രണ്ടുപേരും തമ്മില്‍ നല്ലരീതിയില്‍ പിടിവലിയായി.കയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ നിന്നും ആഭരണങ്ങളും പണവും മുറിയിലാകെ ചിതറിവീണു.ആദ്യം പകച്ചുനിന്ന പെണ്‍കുട്ടിയുടെ അമ്മ മുറിയിലുണ്ടായിരുന്ന എമെര്‍ജെന്‍സി ലൈറ്റെടുത്ത് അയാളുടെ തലയില്‍ ആഞ്ഞടിച്ചു.കണ്ണുകളിലിരുട്ട് കയറുന്നതായിട്ടനുഭവപ്പെട്ട അയാള്‍ ആകെ തരിച്ചുനിന്നു. ഈ സമയം അയാളെ മറ്റേ യുവാവ് തള്ളി താഴെയിട്ടു.തലയിലൂടെ പൊട്ടിയൊഴുകിയരക്തം അയാളുടെ മുഖത്ത് ചാലുകള്‍ സൃഷ്ടിച്ചുകൊണ്ട് തറയില്‍ പരക്കാന്‍ തുടങ്ങി.കനപ്പെട്ട കണ്ണുകള്‍ അടഞ്ഞുതുടങ്ങി.അയാളുടെ ബോധം നശിക്കാനാരംഭിച്ചു.

"ഈ കള്ളന്‍ വന്നത് നന്നായീന്നാ എനിക്കു തോന്നുന്നത്" കട്ടിലിലേയ്ക്കിരുന്നുകൊണ്ട് യുവാവ് പറഞ്ഞു.

"എനിയ്ക്കെന്തോ പേടി തോന്നുന്നു" അയാളുടെ അടുത്തിരുന്നുകൊണ്ട് സ്ത്രീ തറയില്‍ക്കിടക്കുന്നയാളിനെ സൂക്ഷിച്ചുനോക്കി.

"നമ്മുടെ ബന്ധം പെണ്ണറിഞ്ഞെന്നും അവളത് അച്ഛനെവിളിച്ചറിയിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും,അവളെ ഒരു പാഠം പഠിപ്പിക്കണമെന്നും നീയല്ലെ പറഞ്ഞത്.ഞാനും ഒന്നു കൊതിച്ചിരിക്കുവായിരുന്നു.എത്ര നാളായി നോട്ടമിട്ടിട്ട്.എന്തായാലും നിന്റെ മോളൊന്നുമല്ലല്ലോ.പിന്നെന്താ.ഇവളു ഇല്ലാണ്ടാവുന്നതു തന്നെയാണു നിനക്കും നല്ലതു.അങ്ങേര്‍ക്ക് എത്ര കോടിയുടെ സ്വത്തുണ്ടെന്ന്‍ നിനക്കറിയില്ലേ. നീ പോയി ഒരു കുപ്പി വെള്ളമെടുത്തോണ്ടുവാ.ഇവളുടെ ചാവ് ഈ കെടക്കണവന്റെ തലയില്‍ തന്നെ.അല്ലെങ്കില്‍ ഇന്നുതന്നെ ഈ കള്ളന്‍ വരുമായിരുന്നോ.ഭാഗ്യം നമ്മുടെ കൂടെത്തന്നെടീ.ഞാനെന്തായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കട്ടെ.ചാവുന്നതിനുമുമ്പ് അവളും സുഖമൊന്നറിയട്ടെടീ"

കട്ടിലില്‍ ആലോചിച്ചിരുന്ന അവരെ തള്ളിയുന്തി താഴേയ്ക്കു വിട്ടിട്ടയാള്‍ ഒരു വിടലചിരിയോടെ കട്ടിലിനുനേരെ നടക്കുന്നത് അടഞ്ഞടഞ്ഞുപോകുന്ന കണ്ണുകളിലൂടെ വേദനയോടെ അയാള്‍ കണ്ടു.ഒരമര്‍ത്തിയ ശബ്ദം അയാളുടെ കാതിലേയ്ക്കൊഴുകിയെത്തി.ഒന്നും ചെയ്യാനാവാതെ അയാള്‍ അതിനെല്ലാം മൂകസാക്ഷിയായി ആ തറയില്‍ മരവിച്ചു കിടന്നു.

ശ്രീക്കുട്ടന്‍

10 comments:

  1. പ്രീയപ്പെട്ടവരെ,

    ഇതെന്റെ നൂറാമത്തെ സാഹസമാണു.ഞാന്‍ നൂറു കഥകളെഴുതുകയെന്നൊക്കെപ്പറഞ്ഞാല്‍....എനിക്കു തന്നെ വിശ്വസിക്കാനാവുന്നില്ല.കലികാലത്ത് കല്ലുമഴപെയ്യുമെന്നാണല്ലോ.അതൊക്കെപ്പോട്ടെ.എന്റെയീ നൂറാമത്തെ പോസ്റ്റ് രാത്രിമുഴുവന്‍ കഷ്ടപ്പെട്ട് മോട്ടിക്കാന്‍ നടക്കുന്ന ഹൃദയവിശാലതയുള്ള കള്ളമ്മാര്‍ക്കു വേണ്ടി സമര്‍പ്പിക്കുന്നു.

    ReplyDelete
  2. നൂറാമത്തെ കഥയ്ക്കുള്ള ഒന്നാമത്തെ അഭിനന്ദനം എന്റേതായിക്കോട്ടെ... നന്നായിരിക്കുന്നു. ഇനിയുമിനിയുമെഴുതൂ.. 200 നും 300നും ഒക്കെ കമന്റ്റിടാന്‍ ഞാന്‍ വരാം.

    ReplyDelete
  3. My wishes for your Century...! And For The Lovely post too...

    ReplyDelete
  4. പാവത്താന്‍,

    രവികുമാര്‍,

    വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.

    ReplyDelete
  5. നൂറാമത്തെ പോസ്റ്റിനു അഭിനന്ദങ്ങള്‍...
    കഥ നന്നായി...

    ReplyDelete
  6. സെഞ്ചറി അടിച്ചല്ലോ.
    നന്നായി.

    ReplyDelete
  7. റിയാസ് ഭായ്,

    റാംജി സാബ്,

    അഭിപ്രായത്തിനും അഭിനന്ദനത്തിനും നന്ദി....

    ReplyDelete
  8. നൂറാമത്തെ പോസ്റ്റ്‌ മനസ്സിന് വല്ലാത്ത നീറ്റല്‍ ഉണ്ടാക്കി.
    ലളിതമായ ഒഴുക്കോടെ എഴുതി.
    ആശംസകള്‍

    ReplyDelete
  9. നൂറായല്ലേ...? നല്ലൊരു കഥ.

    ReplyDelete
  10. മനസിനുള്ളില്‍ ഒരു വലിയ നീറ്റല്‍ ഉണ്ടായി

    ReplyDelete