Sunday, April 24, 2011

വിതച്ചതിന്റെ ബാക്കി..

ട്രയിനിന്റെ കടകടാശബ്ദമൊന്നുമറിയാതെ ചാരിയിരുന്നുറങ്ങുന്ന സുധീപിനെ അശ്വതി കൊതിയോടെ നോക്കിക്കൊണ്ടിരുന്നു.അവനെയുണര്‍ത്താതെയവള്‍ ആ കൈവിരലുകളില്‍ അരുമയായി തലോടി.പുറത്തുനിന്നടിയ്ക്കുന്ന കാറ്റില്‍ അവളുടെ മുടിയിഴകള്‍ പാറിപ്പറക്കുന്നുണ്ടായിരുന്നു.ഇനിയും എത്ര സമയമെടുക്കുമോ ആവോ പട്ടണത്തിലെത്താന്‍.ഒരു ചെറുനെടുവീര്‍പ്പിട്ടുകൊണ്ട് സീറ്റിലേയ്ക്കു ചാരിയിരുന്ന അശ്വതി തന്റെ മിഴികളടച്ചു.

ആലോചിക്കുമ്പോള്‍ തനിയ്ക്കു തന്നെ അത്ഭുതം തോന്നുന്നു.അല്ലെങ്കില്‍ പ്രീയപ്പെട്ട അച്ഛനുമമ്മയേയും പിന്നെ അരുണേട്ടനേയുമൊക്കെ വിട്ട് നാലുമാസം മുമ്പ് മാത്രം തന്റെ ജീവിതത്തിലേയ്ക്കു കടന്നു വന്ന ഒരാളിനൊപ്പം ഇറങ്ങിപ്പുറപ്പെടുവാന്‍ താന്‍ തയ്യാറാകുമായിരുന്നോ.തന്നെ കാണാതെ അച്ഛന്‍ വല്ലാണ്ടു വിഷമിക്കുന്നുണ്ടാവും.ഇപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞില്ലേ.തന്നെ കണ്ടെത്താനാവാതെ തളര്‍ന്ന അച്ഛന്‍ സ്കൂളിന്റെ മുറ്റത്തുള്ള മരച്ചോട്ടിനുള്ളില്‍ നില്‍ക്കുന്നത് അവള്‍ ഭാവനയില്‍ കണ്ടു. താന്‍ ക്രൂരയായിപ്പോയോ.ഇനി തനിയ്ക്ക് സുജയോടും വിദ്യയോടുമൊപ്പമൊന്നും കൂട്ടുകൂടാനാവില്ല.പുഴയില്‍ കുളിക്കുവാനോ ഏട്ടനോടൊപ്പം സൈക്കില്‍ ചവിട്ടുവാനോ കാവിലെ ഉത്സവം കാണുവാനോ കഴിയില്ല.ഓര്‍ത്തപ്പോള്‍ അവളുടെ കണ്ണുകള്‍ നനവണിഞ്ഞു.

സുധീപിനെ എപ്പോഴാണാദ്യം കണ്ടത്.അവളൊന്നോര്‍ത്തുനോക്കി.നിമയുടെ ചേട്ടന്റെ കല്യാണത്തിനു പട്ടണത്തില്‍ പോയപ്പോളാണാദ്യം അവനെ കാണുന്നത്.കല്യാണത്തിരക്കിനിടയില്‍ എപ്പോഴേ രണ്ടുകണ്ണുകള്‍ തന്റെ ചുറ്റും പാറിവീഴുന്നുണ്ടെന്നു മനസ്സിലാക്കിയപ്പോള്‍ എന്തായിരുന്നു മനസ്സില്‍. ഒന്നുരണ്ടു പ്രാവശ്യം മിഴിയിണകള്‍ കൂട്ടിമുട്ടിയപ്പോള്‍ സഹജമായൊരു ലജ്ജ തന്റെ മുഖത്ത് വിരിഞ്ഞതവന്‍ കണ്ടുപിടിച്ചിരുന്നു.ഒടുവിള്‍ എല്ലാവരും പിരിയാറാവുന്ന നേരത്ത് സൂത്രത്തില്‍ തന്റെയടുത്ത് വന്നു പേരു ചോദിച്ചതും പിന്നെ
രണ്ടു ദിവസങ്ങള്‍ക്കു ശേഷം തന്റെ സ്കൂളിന്റെ മുമ്പില്‍ വന്നു നിന്ന്‍ തന്നെ അത്ഭുതപ്പെടുത്തിയതും അവള്‍ ഓര്‍ത്തെടുത്തു.അവന്റെ നോട്ടം തന്റെ ഉള്ളിലെവിടെയൊക്കെയോ കൊളുത്തിവലിയ്ക്കുവാന്‍ പോന്നതായിരുന്നില്ലേ.അല്ലെങ്കില്‍ തന്നെ ആ ആകര്‍ഷകമായ പെരുമാറ്റത്തിലും സംസാരത്തിലും മനം മയക്കുന്ന ചിരിയിലുമെല്ലാം താനെപ്പോഴേ കുടുങ്ങിപ്പോയിരുന്നു.

മയക്കത്തില്‍ നിന്നുമുണര്‍ന്ന സുധീപ് അവളെ നോക്കി ഹൃദ്യമായൊന്നു ചിരിച്ചു.കയ്യെത്തി അവളെ തന്റടുത്തേയ്ക്ക് ചേര്‍ത്തിരുത്തിയിട്ട് അവന്‍ അവളുടെ തലമുടിയില്‍ മെല്ലെ തഴുകി.അവളാകട്ടെ അവനെ പറ്റിചേര്‍ന്നിരുന്നു.

ഒരു വല്ലാത്ത ഒച്ചയോടെ തീവണ്ടി കിതച്ചുകൊണ്ട് നിന്നു.ബാഗുമെടുത്ത് സുധീപിന്റെ കൈപിടിച്ചവള്‍ പുറത്തേയ്ക്കിറങ്ങി.പ്ലാറ്റ്ഫോം നിറഞ്ഞൊഴുകുന്ന പുരുഷാരത്തെ അവള്‍ അതിശയത്തോടെ നോക്കി നിന്നു. അവളുടെ കയ്യും പിടിച്ച് സുധീപ് ആ ആള്‍ക്കൂട്ടത്തിലേയ്ക്കു ചേര്‍ന്നു.പുറത്തിറങ്ങിയ അവന്‍ ഒരു ടാക്സി വിളിച്ച് ഒരു സ്ഥലത്തിന്റെ പേരു പറഞ്ഞു.നഗരത്തിന്റെ തിരക്കിലൂടെ ഊളിയിട്ട് അവരേയും വഹിച്ച് ആ ടാക്സി ലക്ഷ്യസ്ഥാനത്തേയ്ക്കു പാഞ്ഞു.ഒരു ഇടുങ്ങിയ തെരുവിലാണാ യാത്ര അവസാനിച്ചത്.

"കയറിവാ.ഞാന്‍ പറഞ്ഞിട്ടില്ലേ.സുശീലാമ്മായിയെക്കുറിച്ച്.അവര്‍ക്ക് ഞാനൊരു മോനെപ്പോലെയാ. നിന്റെ കാര്യം പറഞ്ഞപ്പോള്‍ അമ്മായിയാ പറഞ്ഞത് നിന്നെ ഇങ്ങു കൂട്ടിക്കൊണ്ട് വരുവാന്‍.അവര്‍ക്കും ഒരു കൂട്ടാവുമല്ലോ"

മുകളിലത്തെ നിലയിലേയ്ക്കുള്ള പടികള്‍ കയറുമ്പോള്‍ സുധീപ് അശ്വതിയോടായി പറഞ്ഞു.അവളാകട്ടെ നേര്‍ത്തൊരു പരിഭ്രമത്തോടെ പടവുകള്‍ കയറി.സുധീപിന്റെ അമ്മായിയുടെ ചോദ്യങ്ങള്‍ക്കെല്ലാമവള്‍ എന്തെല്ലാമോ മറുപടികള്‍ കൊടുത്തു.അവള്‍ക്ക് ചെറിയ പരിഭ്രമമുണ്ടായിരുന്നു.തെരുവില്‍ വച്ച് തന്റെ കാലില്‍ പറ്റിയ ചെളി കഴുകിക്കളയാനായി അവള്‍ ബാത്റൂമിലേയ്ക്കു കയറി.സുധീപും അമ്മായിയും തങ്ങളുടെ സംസാരം തുടര്‍ന്നുകൊണ്ടിരുന്നു. കാലും മുഖവുമൊക്കെയൊന്നു വൃത്തിയാക്കി ബാത്റൂമില്‍ നിന്നും പുറത്തിറങ്ങിവന്ന അശ്വതി സോഫയിലേയ്ക്കിരുന്നു.ഒരിക്കലും കഴുകിയാലും കഴുകിയാലും തീരാത്തത്ര ചെളിപുരളുവാനുള്ള ദേഹവുമായി.

ശ്രീക്കുട്ടന്‍

13 comments:

  1. പത്തുപതിനെട്ടുവയസ്സുവരെ ഇല്ലായമയും വല്ലായ്മയുമൊന്നു മറിയിക്കാതെ കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കി പ്രതീക്ഷകളുടെ കൂമ്പാരവും പേറിനടക്കുന്ന മാതാപിതാക്കളുടെ നെഞ്ചത്തു ചവിട്ടിമെതിച്ചുകൊണ്ട് കണ്ണില്‍ക്കണ്ട ഏതവ്ന്റെയൊപ്പമെങ്കിലും ഇറങ്ങിപ്പോകുന്ന പെണ്‍കൊടിമാര്‍ക്കായി സമര്‍പ്പിക്കുന്നു.

    ReplyDelete
  2. നന്നായി എഴുതി...അതെ ഈ കഥ നമുക്ക് അവർക്ക് വേണ്ടി തന്നെ സമർപ്പിക്കാം

    ReplyDelete
  3. കാലിക പ്രസക്തി ഒരിക്കലും നഷ്റ്റപ്പെടാത്ത തീമാണിത്..
    എന്നും എവിടേയും സം‌ഭവിക്കുന്നത്...
    സം‌ഭവിച്ചു കൊണ്ടേയിരിക്കുന്നത്...

    കഥയൊക്കെ നന്നായി..പക്ഷേ ക്രാഫ്റ്റില്‍ അല്പം പുതുമ കൊണ്ടുവന്നിരുന്നെങ്കില്‍
    കൂടുതല്‍ മികച്ചേനേ..
    അവസാന ഭാഗവും ഒന്നു കൂടെ നന്നാക്കാമായിരുന്നു എന്നും എനിക്കഭിപ്രായമുണ്ട്...

    ReplyDelete
  4. @ തൂവലാന്‍,

    വായിച്ചതിനും നല്ല അഭിപ്രായത്തിനും നന്ദി

    @ നൌഷാദ് ബായ്,

    നല്ല അഭിപ്രായത്തിനു നന്ദി.കുറച്ചു തിടുക്കപ്പെട്ടെഴുതിയതുകൊണ്ട് അല്‍പ്പം പോരായ്മകളുണ്ടെന്ന്‍ എനിക്കും തോന്നുന്നു.പക്ഷേ തിരുത്തുവാന്‍ ഒരു മടി. അടുത്ത പ്രാവശ്യം ശ്രദ്ധിച്ചോളാം.

    ReplyDelete
  5. ശ്രീകുട്ടാ.. നന്നായിട്ടുണ്ട്... ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വരുംബോഴേക്കും ആധി തുടങ്ങിയോ?... ഒരുപാട് കേട്ടിട്ടുള്ള തീം ആണെങ്കിലും നന്നായി അവതരിപ്പിച്ചു. ക്ലൈമാക്സ് വായനക്കാര്‍ക്ക് ചിന്തിക്കാന്‍ നല്‍കിയതും നന്നായി. ആശംസകള്‍

    ReplyDelete
  6. മികവുറ്റ രചന,..വെൽഡൺ,
    സമർപ്പണം നന്നായി..
    ആശംസകൾ

    ReplyDelete
  7. ആശംസകള്‍ ശ്രീകുട്ടന്‍ ഭായ്..

    ReplyDelete
  8. ഇത് ഒരു വശം. വേറൊരു വശം കൂടി ഇതിനുണ്ടെന്ന് ആണെന്റെ അഭിപ്രായം..
    നല്ല എഴുത്ത്. ഇനീം എഴുത്‌ :)

    ReplyDelete
  9. ആദ്യമായിട്ടാണ് ഇവിടെ.. ആശയവും അവതരണവും നന്നായിരിക്കുന്നു.

    ReplyDelete
  10. ഒരു പതിവിതിവൃത്തത്തിന്റെ പതിവ് ആഖ്യാനം. അവസാന വാചകത്തിലെ പതിവ് ഇടം തിരിച്ചില്‍.
    നല്ല സമര്‍പ്പണം.
    വ്യക്തതയുള്ള എഴുത്ത്. ഭാവുകങ്ങള്‍

    ReplyDelete
  11. @ ഷബീര്‍,കമ്പര്‍.ജെഫു,

    വായനയ്ക്കു നന്ദി കേട്ടോ

    @ കിരണ്‍,

    അതെ.ഏതിനും ഒരു മറുപുറവും കൂടിയുണ്ടാവുമല്ലോ

    @ ഡോ.ആര്‍.കെ തിരൂര്‍,

    നന്ദി.ഇനി എല്ലായ്പ്പോഴും സന്ദര്‍ശിക്കണം.പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും വേണം.

    @ ഫൌസിയാ,

    വളരെ നന്ദി.

    ReplyDelete
  12. കൊള്ളാം മാഷേ ... നന്നായിട്ടുണ്ട്

    ReplyDelete
  13. ഒരുപാട് പഴകിയ പ്രമേയമാണേലും ഇപ്പോഴും നടക്കുന്നു നമുക്ക് ചുറ്റും.എന്നാലും കഥയായ് എഴുതുമ്പോ അവസാനം ഒന്നൂടെ നന്നാക്കാമായിരുന്നു.
    ആശംസകളോടെ..

    ReplyDelete