Sunday, May 1, 2011

വാങ്ങിച്ചുകെട്ടലിന്റെ വിനോദയാത്ര - ഭാഗം 2

എന്റെ ഐ ടി ഐ കാലഘട്ടത്തിലെ ഒരു അവിസ്മരണീയമായ വിനോദയാത്രയുടെ വിവരണത്തിന്റെ തുടര്‍ച്ചയാണിത്.സംഭവം ഒരല്‍പ്പം നീളക്കൂടുതലായതുകൊണ്ട് രണ്ടു ഭാഗമാക്കിയതാണ്.ആദ്യഭാഗം വായിക്കാന്‍ ഭാഗ്യം സിദ്ധിക്കാതിരുന്നവര്‍ക്ക് ദേ ഈ സാധനം ഒന്നു പരിശോധിച്ചാല്‍ മതി.സര്‍വ്വവിധ ഐശ്വര്യങ്ങളുമുണ്ടാകുന്നതായിരിക്കും.പേടിക്കണ്ട ചാത്തമ്മാര്‍ എനിക്കുറപ്പ് തന്നിട്ടുണ്ട്.അപ്പോള്‍ പറഞ്ഞതുപോലെ ഞാന്‍ തുടരുകയാണ്.മേടിച്ചുകെട്ടലിന്റെ ഒരു വിനോദയാത്ര......

ആരൊ എന്നെ തട്ടിയുണര്‍ത്തിയപ്പോഴാണ് ഞാന്‍ തലയുയര്‍ത്തിയത്.ബസ്സ് നിര്‍ത്തിയിരിക്കുകയാണ്.വൃന്ദാവന്‍ എത്തി എന്നു ചുരുക്കം.തലയ്ക്കാകെ ഒരു കനം പോലെ.തലവേദനിച്ചു പുളയുന്നു.സമയം നാലാവാറായിരിക്കുന്നു.ഒരു കടയില്‍ നിന്നും നല്ല തണുത്ത ഒരു സര്‍ബത്ത് കുടിച്ചപ്പോള്‍ നല്ല ഒരാശ്വാസം.കല്ലുവിന്റെ കയ്യില്‍ നിന്നും ഒരു സിഗററ്റ് മേടിച്ചു പുകച്ചുകൊണ്ട് മറ്റുള്ളവര്‍ക്കൊപ്പം ഗേറ്റിങ്കലേയ്ക്ക് നടന്നു.ജമാല്‍ സാറും ലികേഷും കൂടി പാസ്സെടുക്കുവാന്‍ പോയിരിക്കുവാണു.ഗേറ്റിനടുത്ത് കാത്തുനില്‍ക്കുമ്പോള്‍ വിവിധ സംസ്ഥാനങ്ങളിലെ സുന്ദരിമാര്‍ അന്നനട നടക്കുന്നതും നോക്കി സിഗററ്റും പുകച്ച് ഞങ്ങളങ്ങിനെ നിന്നു.പാസ്സ് വാങ്ങി വന്നു അകത്തേയ്ക്കു കയറാന്‍ നേരം എല്ലാപേരോടുമായി സാറിങ്ങിനെ പറഞ്ഞു.

"ഏവിടെപോയാലും 8 മണിയാവുമ്പം ബസ്സിനടുത്തുവരണം.അതുപോലെ എവിടുന്നു വാങ്ങിച്ചുകൂട്ടിയാലും എന്നെ വിളിക്കുവാനോ എന്റെ പേരു പറയുവാനോ പാടില്ല"

തലകുലുക്കി സമ്മതിച്ചുകൊണ്ട് ഞങ്ങള്‍ അകത്തേയ്ക്കു കടന്നു. പലരും പല ബാച്ചായിട്ട് പിരിഞ്ഞ് പല ഭാഗം ലക്ഷ്യമാക്കി നടന്നു.ബിജുകുമാര്‍ മുണ്ടെടുത്തുടുത്തതുമൂലം അവന് എന്റെ ചപ്പല്‍ കൊടുക്കുകയും അവന്റെ ഷൂസ് ഞാന്‍ ഇടുകയും ചെയ്തു.അല്‍പ്പദൂരം നടന്നപ്പോള്‍ തന്നെ കാലൊക്കെ നല്ല വേദന.ഷൂ ഒരല്‍പ്പം ചെറുതാണ്.എന്തു പണ്ടാരമെങ്കിലുമാകട്ടെ.പൂന്തോട്ടത്തില്‍ പാറിപ്പറക്കുന്ന സുന്ദരീമണികളെ നോക്കി കൊതിയൂറിക്കൊണ്ട് അല്‍പ്പം നടന്നപ്പോള്‍ ഒരു തടാകം.ഞാന്‍ എന്തായാലും ഷൂ ഊരിയെടുത്തിട്ട് കാലും മുഖവുമൊക്കെ നന്നായൊന്നു കഴുകി.കൂടെ രണ്ടുമൂന്നുപേരും.ഈ സമയം ഒരു സെക്യൂരിറ്റിക്കാരന്‍ വന്ന്‍ ഞങ്ങളെ വിലക്കി.അവിടെ കാലുകഴുകുവാന്‍ പാടില്ല എന്നയാള്‍ പറഞ്ഞു.ഞങ്ങള്‍ തിരിച്ചുകയറി.ഈ സമയം സുനില്‍കുമാര്‍ (കിളിമാനൂരുകാരനാണ്)വലിയ ഗമയില്‍ വന്നു വെള്ളത്തിലിറങ്ങി കാലും മുഖവും കഴുകാവാനാരംഭിച്ചു.ഏതോ കണ്ണുപൊട്ടുന്ന തെറിയും വിളിച്ചുകൊണ്ട് സെക്യൂരിറ്റിക്കാരന്‍ സുനിലിനെ വലിച്ചു കരയിലിട്ടു.ആ പരിസരത്തുണ്ടായിരുന്ന പെണ്‍കൊടിമാര്‍ ആര്‍ത്തു ചിരിച്ചു.സുനിലാവട്ടെ മരിച്ചതിനു തുല്യവും.ഞങ്ങള്‍ ആ നാട്ടുകാരല്ല എന്ന ഭാവത്തില്‍ മെല്ല ആ ഭാഗത്തുനിന്നേ സ്കൂട്ടായി.

നയനാന്ദകരമായ കാഴ്ചകളും സുന്ദരീമണികളുടെ കണ്ണേറും കടാക്ഷവുമേറ്റ് ഞങ്ങളങ്ങിനെ അവിടമാകെ ചുറ്റിയടിച്ചുകൊണ്ടിരുന്നു.7 മണിയ്ക്കോ മറ്റോ ഉള്ള ഡാന്‍സിംഗ് ഫൌണ്ടന്‍ കാണുകാണു പ്രധാനം.ആള്‍ക്കാര്‍ക്കിരിക്കുവാനായി ഒരു ഗാലറിപോലെ കെട്ടിയുണ്ടാക്കിയിട്ടുണ്ട്. അവിടെയുള്ള ഒരു ഫൌണ്ടനില്‍ നിന്നും ഉയര്‍ന്നുപൊങ്ങുന്ന വെള്ളം സംഗീതത്തിനൊത്ത് നൃത്തം ചെയ്യുമത്രേ.എങ്കില്‍ പിന്നെ അതു കാണാതെ പറ്റുമോ.കുറച്ചു നേരമായി പാല്‍പ്പുഞ്ചിരി സമ്മാനിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു മൈസൂര്‍ തരുണിയെ വ്യക്തമായി കാണാനാവും വിധം ഞാന്‍ ഒരിടത്തിരുന്നു.കല്ലുവും വട്ടിയൂര്‍ക്കാവും ബിജുവും ലൂക്കോസുമൊക്കെയുണ്ട്.ഏഴുമണിയായിട്ടും പരിപാടി തുടങ്ങുന്ന മട്ടില്ല.ആള്‍ക്കാര്‍ അക്ഷമ കാട്ടാന്‍ തുടങ്ങി.എല്ലാവരുടേയും കാതില്‍ തേന്മഴ പെയ്യിച്ചുകൊണ്ട് വോള്‍ട്ടേജ് ക്ഷാമം മൂലം ഇന്നു ഷോ ഉണ്ടായിരിക്കുന്നതല്ല എന്ന അനൌണ്‍സ് വൈകാതെയെത്തി.ഒരായിരം ചീത്ത മനസ്സില്‍ വിളിച്ചുകൊണ്ട് ഞാനുമെഴുന്നേറ്റ് പുറത്തെയ്ക്ക് നടന്നു.ഇതിനിടയ്ക്ക് മൈസൂര്‍ സുന്ദരിയെ അറിയാത്തതുപോലെ തോളിലൊന്നു ഒന്നു തട്ടാനും മറന്നില്ല.അവളുടെ ഒരു ചിരീം നോട്ടോം.മനുഷ്യനെ കൊല്ലിക്കാനായി..

ഒരൊച്ചയും ഹിന്ദിയിലോ മറ്റേതോ പ്രാദേശികഭാഷയിലോ ഒരു തെറിയും കേട്ടപ്പോള്‍ ഞാന്‍ ബോധവാനായി.എന്റെ മുപിലുണ്ടായിരുന്ന ഒരു പെണ്ണ്‍ പുറകിലേയ്ക്കു നോക്കി എന്തൊക്കെയോ അലറിപ്പറയുന്നു.ആള്‍ക്കാരെല്ലാം തിരിയുന്നു കല്ലു എന്റെ കയ്യ് പിടിച്ചു വലിച്ചു.തോമസ്സുകുട്ടീ വിട്ടോടാ....പലവഴിയ്ക്കായായിരുന്നു ഓട്ടം.ഒരു മരച്ചോട്ടില്‍ അണച്ചുകൊണ്ട് ഞാനിരുന്നു.തളര്‍ന്നു കുഴഞ്ഞിരിക്കുന്നു.അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ കല്ലുവും റോമേഷുമെത്തി.ആരുമൊന്നും മിണ്ടുന്നില്ല. എന്താണുണ്ടായതെന്നെനിക്കൊരൂഹവുമില്ല.ബസ്സിലിരിക്കുമ്പോഴാണ് ചിത്രം വ്യക്തമായത്.കല്ലു ഒരു സുന്ദരിയെ മെല്ലെയൊന്നു തോണ്ടി.പെട്ടന്ന്‍ തിരിഞ്ഞ അവള്‍ കൈവീശി ഒന്നു പൊട്ടിച്ചു. കിട്ടിയതോ നിര്‍ഭാഗ്യവാനായ വട്ടിയൂരിനും.ആര്‍ക്ക് രണ്ട് പൊട്ടിച്ച് ഷൈന്‍ ചെയ്യാം എന്നു റിസര്‍ച്ച് ചെയ്തുകൊണ്ടിരുന്ന ചുള്ളമ്മാര്‍ വളയുമ്പോഴേയ്ക്കും ഞങ്ങള്‍ സമീപജില്ല പിടിച്ചിരുന്നു. അവിടെ നിന്നും ഓടിരക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ അനില്‍സ്പ്രേ പോലെ പൊടിപോലും കാണില്ലായിരുന്നു കണ്ടുപിടിക്കാന്‍.

മൈസൂര്‍ സിറ്റിക്കകത്തുതന്നെയുള്ള ഒരു വലിയ സ്കൂളിലാണു ഞങ്ങള്‍ തങ്ങിയത്.രാത്രി മുഴുവന്‍ ചീട്ടുകളിയും പാട്ടും ഒക്കെയായി കഴിച്ചുകൂട്ടി.രാവിലെ ഉണര്‍ന്ന്‍ പല്ലുതേച്ചുകൊണ്ട് നിന്നപ്പോഴാണ് പള്ളിപ്പുറം സനലിന്റെ കവിളിലെ മുറിവു കാണുന്നത്. തലേദിവസം രാത്രി എവിടെയോ തട്ടി മുറിഞ്ഞതാണെന്നാണവന്‍ പറഞ്ഞത്.ഗാര്‍ഡനില്‍ വച്ച് ഏതോ ചുള്ളത്തി ബിസ്ലെറി ബോട്ടില്‍ വച്ച് താങ്ങിയതാണെന്നു പിന്നീടറിഞ്ഞു.കുളിച്ചു ഫ്രെഷായി മൈസൂര്‍ കൊട്ടാരം കാണാന്‍ പുറപ്പെട്ടു.എത്ര മനോഹരമായ കൊട്ടാരം.സന്ദര്‍ശകരുടെ തിരക്ക് അനിയന്ത്രിതം.ടിപ്പുവിന്റെ വാളും കിരീടവുമൊക്കെ എത്ര ശ്രദ്ധാപൂര്‍വ്വം സൂക്ഷിച്ചിരിക്കുന്നു.പിന്നീട് മൃഗശാലയും മറ്റുമൊക്കെക്കണ്ടിട്ട് ത്രിവേണീസംഗമം കാണാനായി ഉച്ചയോടെ തിരിച്ചു.

സംഭവസ്ഥലത്ത് ബസ്സ് നിര്‍ത്തി പുറത്തിറങ്ങിയപ്പോഴാണ് ഞങ്ങള്‍ക്ക് മുമ്പേ തിരിച്ച ടീമും എത്തിച്ചേര്‍ന്നിരിക്കുന്നതായി മനസ്സിലായത്. എന്തു പണ്ടാരമെങ്കിലുമാവട്ടെ.ഞാന്‍ പാന്റും ഷര്‍ട്ടുമൊക്കെ ഊരി ഒരു ലുങ്കിയുമുടുത്ത് തോര്‍ത്തും തോളിലിട്ട് ഒന്നു കുളിക്കാനായി പുറത്തേയ്ക്കിറങ്ങി.നാലഞ്ചു ചെറിയ കടകളുണ്ട്.ധാരാളം വിനോധസഞ്ചാരികളുണ്ടെന്നു തോന്നുന്നു.റോഡിന്റെ വശങ്ങളില്‍ നിറയെ വാഹനങ്ങള്‍.ഒരു മൂളിപ്പാട്ടും പാടി മുന്നോട്ട് നടന്ന ഞാന്‍ ആ കാഴ്ച കണ്ട് ഞെട്ടി.നിരവധി പേര്‍ എനിക്കെതിരേ ഓടിവരുന്നു.ഒരു നിമിഷം ഞാന്‍ സംശയിച്ചു നിന്നു.ആ നിമിഷം ഞാന്‍ പിന്നീടൊരിക്കലും മറന്നിട്ടില്ല.ഓടി വന്നവരിലൊരുത്തന്‍ കൈവീശി എന്റെ കവിളില്‍ ആഞ്ഞൊന്നു തന്നു.ഒറ്റയടിക്ക് സൌരയൂഥവും അതിനപ്പുറവുമെല്ലാം ഞാന്‍ കണ്ടു.എന്തോരം നക്ഷത്രങ്ങള്‍ മിന്നുന്നു.സത്യത്തില്‍ ത്രിവേണീസംഗമമല്ല ഒരു ആറേഴുവേണീ സംഗമം ഞാനൊരുമിച്ചുകണ്ടു.ഹമ്മേ..കവിളും പൊത്തി ഒരൊറ്റ ഓട്ടമായിരുന്നു ബസ്സിലേയ്ക്ക്.ഒന്നും മനസ്സിലാകാതെ ബസ്സിനുള്ളില്‍ പകച്ചിരുന്നപ്പോള്‍ രണ്ടുമൂന്നുപേര്‍ വടികളും മറ്റുമായി ബസ്സിനുള്ളിലേയ്ക്കിരച്ചു കയറി.ഭയന്നിരിക്കുന്ന ഞങ്ങളെ അവര്‍ സൂക്ഷിച്ചുനോക്കിക്കൊണ്ട് ബസ്സ് മുഴുവന്‍ പരതി.അവറിറങ്ങിപ്പോയപ്പോഴാണ് എല്ലാപേര്‍ക്കും ശ്വാസം നേരെ വീണത്.

കുറച്ചുസമയത്തിനുള്ളില്‍ ഒട്ടുമിയ്ക്കപേരും ബസ്സിലെത്തിചേര്‍ന്നു.ജമാല്‍ സാര്‍ അടിതുടങ്ങിയപ്പോള്‍ തന്നെ ഏതോ കടയ്ക്കുള്ളില്‍ കയറി ഒളിച്ചു.അതുകൊണ്ട് കിട്ടീല.കവിളും തടവി ഞാന്‍ എല്ലാപേരെയുമൊന്നു നോക്കി.മിക്കപേരുടേയും കവിളും മറ്റും തിണര്‍ത്തു തടിച്ചിരിക്കുന്നു.ഭാഗ്യം എനിക്കു മാത്രമല്ല കിട്ടീത്.സുഷാദിന്റെ കണ്ണിനുമുകളിലായി കറുത്ത് കരുവാളിച്ച് കിടക്കുന്നു.ആരോ നല്ല താങ്ങു താങ്ങിയിട്ടുണ്ട്.ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന സുജിത്തിന്റെ കാല് നിവര്‍ത്താന്‍ പോലും പറ്റാത്തവിധം നീരുവന്നിരിക്കുന്നു.മൂടിപ്പിടിച്ച മനസ്സുമായി ബസ്സിലിരിക്കവേ ആരുമൊന്നും മിണ്ടുന്നുണ്ടായിരുന്നില്ല. എന്താണു സംഭവിച്ചതെന്നു ഒരു രൂപവുമില്ല.ഏകദേശം ആറേഴുകിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഒരു വലിയ ക്ഷേത്രം കാണുകയും വണ്ടി അവിടെ നിര്‍ത്തുകയും ചെയ്തു.അല്‍പ്പം മാറി പഴയ ടീമിന്റെ വണ്ടിയുമുണ്ട്. അടി നടക്കുന്നതിനിടയിലെപ്പോഴോ അവര്‍ രക്ഷപ്പെട്ടിരുന്നു.

ഞങ്ങളിറങ്ങിയത് കണ്ട് ആ ബസ്സിലെ ചിലര്‍ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു.ഫിറ്റര്‍ ട്രേഡിലെ എന്റെ ഒരു കൂട്ടുകാരനില്‍ നിന്നുമാണ് സംഭവങ്ങളുടെ ഏകദേശരൂപം എനിക്ക് കിട്ടിയത്.ഞങ്ങള്‍ക്കു മുമ്പേയെത്തിയ ഫിറ്റര്‍ ടീം സര്‍വ്വസന്നാഹങ്ങളുമായി കുളിക്കാനിറങ്ങുമ്പോള്‍ അവിടെ ഏതോ തെലുങ്കുസിനിമയുടെ ഷൂട്ടിംഗ് നടക്കുകയായിരുന്നു.അതിനെ തടസ്സപ്പെടുത്തിക്കൊണ്ട് ചിലര്‍ നദിയില്‍ നീന്താനാരംഭിച്ചു.മര്യാദയുടെ ഭാഷയില്‍ അവര്‍ പറഞ്ഞുനോക്കിയെങ്കിലും ഫിറ്റര്‍മാര്‍ കുളിച്ചിട്ട് മതി ഷൂട്ടിംഗൊക്കെ എന്നേതോ തലതിരിഞ്ഞവന്‍ പറയുകയും നാട്ടുകാരിലാരോ അവനൊന്നു കൊടുത്തതും അവന്‍ തിരിച്ചൊന്നു പൊട്ടിച്ചതും പിന്നെ ഒരു ഘോരസംഘട്ടനമാരംഭിച്ചതുമെല്ലാം നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു.നിര്‍ഭാഗ്യവാമ്മാരായ ഞങ്ങള്‍ കുളിക്കാനെത്തിയതും ഈ സമയത്തുതന്നെ.മറ്റവമ്മാര്‍ മിക്കതും ഓടിരക്ഷപ്പെട്ടപ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ട നാട്ടുകാര്‍ ഞങ്ങള്‍ക്ക് ഒള്ള സ്നേഹസമ്മാനങ്ങള്‍ മൊത്തം തന്നു.

കറുത്ത് കരുവാളിച്ച കവിളുമായി നിന്ന കല്ലുവിനെ നല്ലതുപോലെ കിട്ടിയല്ലോ അളിയാ എന്നു പറഞ്ഞുകൊണ്ട് ആരോ കളിയാക്കിയതും സംഘട്ടനപരമ്പരയുടെ രണ്ടാം ഭാഗം ആരംഭിച്ചു.നടുവില്‍ നിന്ന നിര്‍ഭാഗ്യവാനായ എനിക്കിത്തവണയും പ്രൈസ് കിട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ.മേടിച്ചുകെട്ടാന്‍ എന്റെ ജന്മം വീണ്ടും ബാക്കി.ഒടുവില്‍ രണ്ടുകൂട്ടരേയും സമാശ്വസിപ്പിച്ച് രണ്ടുഭാഗത്തേയ്ക്ക് യാത്രയായപ്പൊഴും എന്റെ കവിളിലെ വേദന ശമിച്ചിരുന്നില്ല. മുമ്പ് പ്ലാന്‍ ചെയ്തിരുന്ന പലതും വെട്ടിച്ചുരുക്കി ഞങ്ങള്‍ വേദനിക്കുന്ന മനസ്സും ശരീരവുമായി നാട്ടിലേയ്ക്കു തിരിച്ചു.എന്നെങ്കിലും ഏതെങ്കിലും തെലുങ്കമ്മാരുടെ വണ്ടി ഞങ്ങളുടെ ഐ.ടി.ഐക്കു മുന്‍പില്‍ക്കൂടി പോവുകയാണെങ്കില്‍ അത് തടഞ്ഞുനിര്‍ത്തി സകലവമ്മാരേം തച്ചുതവിടുപൊടിയാക്കണമെന്ന്‍ മനസ്സില്‍ ശപഥമെടുത്തുകൊണ്ട്.........................

വാല്‍:ഇതൊരു വിനോദയാത്രാവിവരണമായി കാണണ്ട.നാട്ടില്‍ കിട്ടാനുള്ള നല്ല തല്ല് വേണ്ടന്നുവച്ചിട്ട് അന്യസംസ്ഥാനക്കാരുടെ തല്ല് ആവശ്യം പോലെ വാങ്ങിച്ചുകെട്ടേണ്ടിവന്ന ഹതഭാഗ്യരായ ഒരു കൂട്ടം നിര്‍മ്മലഹൃദയമ്മാരുടെ കദനത്തിന്റെ കരളലിയിക്കുന്ന ദൃക്സാക്ഷി വിവരണമാണിത്.സ്ഥലപരിമിതിമൂലം മറ്റു പലസ്ഥലത്തുനിന്നും കിട്ടിയത് ഒഴിവാക്കിയിട്ടുണ്ട്.സദയം ക്ഷമിക്കുക.എഴുതുന്ന എനിയ്ക്ക് നാണവും മാനവുമില്ലെങ്കിലും വായിക്കുന്നവര്‍ക്ക് ............ഹ...ഹാ...

9 comments:

  1. അങ്ങിനെ ഞാന്‍ രണ്ടാം ഭാഗം പൂര്‍ത്തിയാക്കിയിരിക്കുന്നു.ഇനി വായിച്ചിട്ട് എന്നെ കല്ലെറിയുകയോ പൂമാലയിടുകയോ ചെയ്യാം....

    ReplyDelete
  2. വായിച്ചു....
    കല്ലെറിയണമെന്നുണ്ട് .... പക്ഷെ...
    ഇത്രയും കിട്ടിയ നിന്നെ ഇനി കല്ലെറിയുന്നത് ശരിയല്ലല്ലോ.....

    :)

    ReplyDelete
  3. ന്റെ പുളുസൂ .. ചുരുക്കത്തില്‍ കട്ടയും പായും മടങ്ങി അല്ലെ..

    ReplyDelete
  4. നാട്ടുകാരുടെ കയ്യില്‍ നിന്ന് അടി എത്ര കിട്ടിയിട്ടും എന്തരപ്പി ഇപ്പോഴും ഇതുപോലെയൊക്കെ തന്നെ. ഇത്ര അധികം അനുഭവങ്ങള്‍ സ്വന്തമായി ഉള്ള അങ്ങ് വെറും ഒരു ബ്ലോഗര്‍ ആകേണ്ട ആള്‍ അല്ല. സിനിമയിലെക്കൊന്നും ട്രൈ ചെയ്തില്ലേ..! അമ്പട പുളുസൂ.. :) പോസ്റ്റ്‌ കൊള്ളാം..

    ReplyDelete
  5. ഹി ഹി കിട്ടേണ്ടതൊക്കെ പണ്ടേ കിട്ടിയതാണല്ലേ ആസാനെ... നന്നായി ബ്ലോഗ് മീറ്റിലെ ഫോട്ടൊകളിൽ കണ്ടിരുന്നു ശ്രീക്കുട്ടേട്ടാ.

    ReplyDelete
  6. കിട്ടിയത് പോരാന്നാണു എന്റെ അഭിപ്രായം.

    ReplyDelete
  7. മലയാളത്തിലെ ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ @ ടെക്നോളജി ഇന്ഫോര്‍മേഷന്‍ വെബ്സൈറ്റ്..www.computric.net,www.computric.co.cc

    ReplyDelete
  8. ഹായ് തല്ലുകൊള്ളീ..........സസ്നേഹം

    ReplyDelete