Monday, June 13, 2011

കാമമോഹിതം

"അളിയാ ദേ നല്ല കലക്കന്‍ സാധനമൊന്നു കിട്ടിയിട്ടുണ്ട്.പുതിയത്. നമ്മുടെ കിച്ചു തന്നതാ. ഫുള്ള്‍ മലയാളമാ. കലക്കനെന്നാ അവന്‍ പറഞ്ഞത്".ഇടുപ്പില്‍ തിരുകിയിരുന്ന സിഡി പുറത്തെടുത്തുകൊണ്ട് ശ്യാം പറഞ്ഞു.

"പെട്ടന്നിടളിയാ. നല്ല ഒരെണ്ണം കണ്ടിട്ട് എത്ര ദിവസമായി".

കയ്യിലിരുന്ന ഗ്ലാസ്സിലെ സാധനം കാലിയാക്കി ചിറിതുടച്ചുകൊണ്ട് ഹരി സിഡി കാണുവാന്‍ റെഡിയായി.

"രവിയെവിടെ"

"ആ പിശാചു ബാത്രൂമിലാണു.അല്ലേലും ഒരു തൊണ്ണൂറടിച്ചാപ്പിന്നെ അവനെപ്പോഴും അവിടെത്തന്നെ".

"നീയിട്ടേ. അവന്‍ വരുമ്പോ വരട്ടെ" അക്ഷമയോടെ പറഞ്ഞുകൊണ്ട് സുമേഷ് നിറഞ്ഞിരുന്ന ഗ്ലാസ്സെടുത്തു.

ശ്യാം, രവി, സുമേഷ്, ഹരി. ഇവര്‍ നാലുപേരുമാണു ആ റൂമില്‍ താമസിക്കുന്നതു. വ്യാഴാഴ്ചകളില്‍ രാത്രിയില്‍ ഒരു ബോട്ടിലൊക്കെ വാങ്ങി കുറച്ചു ചീട്ടുകളിയും ചെലപ്പോള്‍ പാട്ടും ഡാന്‍സുമൊക്കെയായി അല്‍പ്പമൊന്നര്‍മ്മാദിച്ചു വെളുക്കുന്നതുവരെ പ്രവാസജീവിതത്തിന്റെ സങ്കടങ്ങള്‍ എല്ലാം മറന്നു കഴിയുക.പിന്നെ ഉച്ചവരെ ചത്ത ഉറക്കം. ആകെയുള്ള അവധിദിവസം ആഘോഷിച്ചശേഷം വീണ്ടും അടുത്ത അവധിക്കായി കാത്തിരിക്കുക. ഇതവരുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.നാലും അവിവാഹിതരാണു. വല്ലപ്പോഴും കിട്ടുന്ന ചൂടന്‍ സീഡിയിലെ തീപിടിപ്പിക്കുന്ന രംഗങ്ങള്‍ കണ്ട് നെടുവീര്‍പ്പിട്ട് ജീവിതമങ്ങനെ കഴിച്ചുകൂട്ടുന്നു.

"ഇതു ഒരു ക്ലിയറുമില്ലല്ലോടെ.തല്ലിപ്പൊളി സിഡി ആണെന്നു തോന്നുന്നു."

റ്റീ വിയില്‍ കണ്ണിമയ്ക്കാതെ നോക്കിയിരുന്ന ഹരി ദേക്ഷ്യപ്പെട്ടു.

"മിണ്ടാതിരിയെടാ". കയ്യിലിരുന്ന ഗ്ലാസ്സില്‍ തെരുപ്പിടിച്ചുകൊണ്ട് ശ്യാം വോളിയം അല്‍പ്പം കൂട്ടി. നല്ല ഏതോ മലയാളം സിനിമാപാട്ടാണ്.

തന്റെ ഗ്ലാസ്സ് കാലിയാക്കിക്കൊണ്ട് സുമേഷ് റ്റീ വിയിലേയ്ക്കു നോക്കി. കണ്ണുകള്‍ ചെറുതായി അടയുന്നുവോ.

"അളിയാ ഞാനൊന്നു കിടക്കട്ടെടാ. പിന്നീട് കാണാം.അല്ലെങ്കില്‍ നല്ല ഏതെങ്കിലും വരുവാണെങ്കില്‍ എന്നെ വിളിക്കണം കേട്ടോ". പറഞ്ഞുകൊണ്ടവന്‍ കട്ടിലില്‍ നീണ്ടുനിവര്‍ന്നു കിടന്നു. അല്‍പ്പസമയത്തിനുള്ളില്‍ ഉറക്കത്തിന്റെ അലകള്‍ അവനെ പൊതിഞ്ഞു.

കുന്നിന്‍പുറത്തെ തന്റെ വീടും വയലുകളും അമ്പലവും കൂട്ടുകാരുമെല്ലാം അവന്റെയുള്ളില്‍ അലയടിച്ചെത്തിക്കൊണ്ടിരുന്നു.അറിയാതെയൊരു പുഞ്ചിരിയവന്റെയധരങ്ങളില്‍ വിരിഞ്ഞു.

"അളിയാ എഴുന്നേറ്റേടാ. ദേ ഒരു വെടിക്കെട്ടു സാധനം".ഹരി തന്റെ ഗ്ലാസ്സെഡുത്തുകൊണ്ട് അവനെ കുലുക്കി വിളിച്ചുണര്‍ത്തി.

എഴുന്നേറ്റ് ചുമരിലേയ്ക്ക് ചാരിയിരുന്നുകൊണ്ട് കണ്ണുതിരുമ്മി സുമേഷ് റ്റീ വിയിലെയ്ക്കു നോക്കി. ഒന്നും വ്യക്തമാകുന്നില്ല. കണ്ണുകള്‍ നേരെയായിട്ടില്ല. അവന്‍ കുനിഞ്ഞ് താഴെയുണ്ടായിരുന്ന ഗ്ലാസ്സെടുത്ത് ഒരെണ്ണമൊഴിച്ചു ഒരു കവിള്‍ കുടിച്ചുകൊണ്ട് വീണ്ടും റ്റീ വി കാണാനാരംഭിച്ചു. നല്ല ഒരു സുന്ദരിപ്പെണ്ണാണു സ്ക്രീനില്‍. കൂടെയുള്ളവന്റെ കയ്യ് മാത്രം കാണാം. കാറിനുള്ളിലോ മറ്റോ വച്ചുള്ള പരിപാടിയാണു. തന്റെ ഗ്ലാസ്സ് കാലിയാക്കിയിട്ട് ഒരു സിഗററ്റെടുക്കുന്നതിനായി കുനിഞ്ഞ സുമേഷ് ഒന്നു ഞെട്ടി. പെട്ടന്നവന്‍ നിവര്‍ന്ന്‍ റ്റീ വിയിലേയ്ക്കു നോക്കി. ആ രൂപം..ചിരിച്ചു കുഴഞ്ഞുകൊണ്ട് തന്റെ യൂണിഫോം അഴിച്ചുമാറ്റുന്ന ആ പെണ്‍കുട്ടിയുടെ മുഖം ക്ലോസപ്പില്‍ കാണിച്ചപ്പോള്‍ തന്റെ കണ്ണുകളില്‍ ഇരുട്ട് കയറുന്നതായി സുമേഷിനു തോന്നി. അത്...അത്..സുജയല്ലേ. വിശ്വസിക്കാനാവാത്തതുപോലെ അവന്‍ തന്റെ രണ്ടു കണ്ണുകളും ശക്തിയില്‍ തിരുമ്മിക്കൊണ്ട് വീണ്ടും സൂക്ഷിച്ചുനോക്കി. അതേ.. അവള്‍ തന്നെ അപ്പോള്‍..
തളര്‍ന്നുപോയ ശരീരത്തിനൊരു താങ്ങിനെന്നപോലെ അവന്‍ കട്ടിലിന്റെ കാലില്‍ മുറുക്കെപിടിച്ചു.

"എന്റമ്മോ എന്തൊരു സാധനം. പെമ്പിള്ളേരായാ ഇങ്ങിനെ വേണം. എന്താ ശുഷ്ക്കാന്തി".സിഗററ്റ് പുക ഊതിവിട്ടുകൊണ്ട് ഹരി പറഞ്ഞു.

"എവളുമാരെല്ലാം പഠിക്കാനെന്നും പറഞ്ഞ് വീട്ടീന്നെറങ്ങിയിട്ട് കഴപ്പു മൂത്തു കണ്ടവമ്മാരുമായി പോയി പരിപാടി നടത്തും.മോള് പഠിക്കാനെന്നും പറഞ്ഞ് വീട്ടീന്നെറങ്ങിയിട്ട് ഈ രീതിയിലാണ് കാട്ടുന്നതെന്ന്‍ വീട്ടിലിരിക്കുന്ന പാവം തന്തയും തള്ളയുമറിയുന്നുണ്ടോ.അല്ലെങ്കിലും അറിഞ്ഞിട്ടും ഒരു കാര്യവുമില്ല. എപ്പോഴെങ്കിലും ആരെങ്കിലും പിടിച്ചാല്‍ പിന്നെ വാണിഭം മാനഭംഗം തേങ്ങാക്കൊല. ത്ഫൂ...". എപ്പോഴോ ബാത്റൂമില്‍ നിന്നും മടങ്ങിവന്ന രവി അവജ്ഞ്ഞയോടെ പറഞ്ഞുകൊണ്ട് ഒരു സിഗററ്റ് കത്തിച്ചു പുകപറത്തിവിട്ടുകൊണ്ട് കട്ടിലിനടിയില്‍ നിന്നും മദ്യക്കുപ്പിയെടുത്ത് ഒരു ഗ്ലാസ്സിലേയ്ക്ക് കുറച്ചൊഴിച്ചു.

"ഹൊ മൊബൈലിലെടുത്തതുകൊണ്ടായിരിക്കും.അതാ അത്ര ക്ലിയറില്ലാത്തത്.എന്തായാലും പൊളപ്പന്‍ ഉരുപ്പടി തന്നെ.ശരിക്കുമൊരു കഴപ്പു മൂത്തവള്‍. എന്താ പ്രകടനം.നല്ലൊരു ഭാവിയൊണ്ട് പെങ്കൊച്ചിന്.നമ്മളുമൊക്കെ സ്കൂളിലും കോളേജിലും നെരങ്ങീട്ടൊണ്ട്.പറഞ്ഞിട്ടെന്താ ഫലം. അവന്റെയൊക്കെ സമയം".

തന്റെ കൂട്ടുകാരുടെ കമന്റുകള്‍ കേള്‍‍ക്കുവാന്‍ ശക്തിയില്ലാതെ സുമേഷ് എഴുന്നേറ്റു ഇടറുന്ന കാലുകളോടെ ബാത്റൂമിലേയ്ക്കു മെല്ലെ നടന്നു.

"ഇതൊന്നു മുഴുവന്‍ കണ്ടുതീര്‍ന്നിട്ടു പോയാപ്പോരെ മോനെ..".

അവരുടെ വാക്കുകള്‍ ഒന്നും അവന്‍ കേള്‍‍ക്കുന്നുണ്ടായിരുന്നില്ല. ബാത്റൂമിനുള്ളിലെ ചുമരില്‍ ചാരിനിന്നവന്‍ വിങ്ങിപ്പൊട്ടി.കഴിച്ച മദ്യമെല്ലാം ആവിയായിപ്പോയതുപോലെ. തന്റെ കയ്യും പിടിച്ച് തൊടിയിലെല്ലാം ഓടിച്ചാടി നടന്നിരുന്ന ഒരു കൊച്ചുപെണ്‍കുട്ടിയുടെ സുന്ദരമായ മുഖം അവന്റെയുള്ളിലിരുന്നു പൊള്ളുകയായിരുന്നപ്പോള്‍. വൈകുന്നേരം സ്കൂളുവിട്ടുവരുന്ന മകളെയും കാത്ത് ഇടവഴിയിലേയ്ക്ക് കണ്ണും നട്ടിരിക്കുന്ന ഒരമ്മയുടെ രൂപവും അവന്റെയുള്ളില്‍ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. മുറിക്കുള്ളില്‍ നിന്നും കൂട്ടുകാരുടെ അശ്ലീല കമന്റുകള്‍ കേള്‍ക്കാനുള്ള ത്രാണിയില്ലാതെ അവന്‍ പൈപ്പ് മുഴുവനും തുറന്നു.പൈപ്പില്‍ നിന്നും വെള്ളമെടുത്ത് മുഖം കഴുകുമ്പോള്‍ അവന്റെ കണ്ണുനീരും കൂടി അതില്‍ കലര്‍ന്നിരുന്നു.

ശ്രീക്കുട്ടന്‍

Thursday, June 9, 2011

തനിയാവര്‍ത്തനം

ബസ്സിലിരിക്കുമ്പോല്‍ അവന്റെ മനസ്സാകെ ചിന്താകുഴപ്പത്തിലായിരുന്നു.ഇനിയെത്ര സമയമെടുക്കുമോ ആവോ. ബാലന്‍ മാമ സീറ്റില്‍ ചാരിയിരുന്ന്‍ നല്ല ഉറക്കമാണ്.വണ്ടിയുടെ കുലുക്കത്തിനനുസരിച്ച് ആ ശരീരവുമിളകുന്നുണ്ട്.അവന്‍ പുറത്തെക്കാഴ്ചകളിലേയ്ക്ക് കണ്ണോടിച്ചു.ഇരുട്ടില്‍ പുറകിലേയ്ക്കോടി മറയുന്ന മരങ്ങളും കെട്ടിടങ്ങളും വിളക്കുകാലുകളും..കാറ്റേറ്റ് അവന്റെ മുടിയിഴകള്‍ പാറിപ്പറന്നു.അവനത് കൈകൊണ്ട് മാടിയൊതുക്കുവാന്‍ ശ്രമിച്ചെങ്കിലും കാറ്റതിന്റെ കുസൃതി തുടര്‍ന്നുകൊണ്ടിരുന്നു.മന‍സ്സിനുള്ളില്‍ ഒരു കടലിരമ്പുകയാണ്.അഭിമുഖീകരിക്കാന്‍ പോകുന്ന പ്രശ്നം അത്ര നിസ്സാരമല്ലല്ലോ.തനിക്ക് സ്വയം നിയന്ത്രിക്കാനാവുമോ..അവന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് സീറ്റിലേയ്ക്കു തലചാരി.

"അടുത്ത ബസ്റ്റോപ്പെത്തുമ്പം നമുക്കിറങ്ങണം"

മുമ്പിലത്തെ സീറ്റിലിരുന്ന കുമാര്‍ തലപുറകിലേയ്ക്ക് കാട്ടി വിളിച്ചുപറഞ്ഞു. സുധി പെട്ടന്ന്‍ തന്നെ ബാലമ്മാമനെ കുലുക്കി വിളിച്ചുണര്‍ത്തി.

"എന്താ മോനേ സ്ഥലമെത്തിയോ"

"ആവാറായിരിക്കണു"

ബാലമ്മാമ സീറ്റിലൊന്നു നിവര്‍ന്നിരുന്നു.എത്ര നേരമായിരിക്കുവാണു.ബസ്സ് നിര്‍ത്തിയപ്പോള്‍ മുമ്പിലിരുന്ന കുമാറും ഷിബുവും എഴുന്നേറ്റത് കണ്ട് ബാലമ്മാമയും സുധിയുമെഴുന്നേറ്റു പുറത്തിറങ്ങി. കുറ്റാക്കൂരിരുട്ട്.സമയം പുലര്‍ച്ചെ നാലുകഴിഞ്ഞതേയുള്ളു.അടുത്തെങ്ങും കടകളൊന്നുമുള്ള ലക്ഷണമില്ല.തണുപ്പ് അല്‍പ്പം കൂടുതലാണു.ബാലമ്മാമ ചോദ്യഭാവത്തില്‍ കുമാറിനെ നോക്കി.

"കുറച്ചുദൂരം പോയാല്‍ ഒരു ചായക്കടയുണ്ട്.അതിപ്പോള്‍ തുറന്നുകാണും.പിന്നെ നമുക്ക് പോകേണ്ടസ്ഥലത്തേയ്ക്ക് ഇനി അഞ്ചുമണിക്ക് ശേഷമേ ബസ്സ് കിട്ടൂ"

"ഇതേതു നശിച്ച സ്ഥലത്താണെന്റെ ശിവനേ"

പ്രാകിക്കൊണ്ട് അയാള്‍ അവരുടെ കൂടെ നടക്കാനാരംഭിച്ചു.കൂടെ സുധിയും.കുറച്ചുദൂരം നടന്നപ്പോള്‍ ഒരു ചെറിയ വെട്ടം കാണായി.ചായക്കടയിലേതാണെന്നു തോന്നുന്നു.അവര്‍ വേഗത്തില്‍ നടന്നു.അകത്തുകയറി അവിടെക്കിടന്ന ബെഞ്ചിലിരുന്നുകൊണ്ട് ബാലമ്മാമ നാലു ചായപറഞ്ഞു.കടക്കാരന്‍ അവരെയൊന്നു സൂക്ഷിച്ചുനോക്കിക്കൊണ്ട് ചായയടിക്കാന്‍ തുടങ്ങി.

"അല്ല എവിടേയ്ക്കാ.മുമ്പിവിടെയെങ്ങും കണ്ടിട്ടില്ലാലോ".
ചായ കൊണ്ടുവച്ച ശേഷം തലചൊറിഞ്ഞുകൊണ്ട് കടക്കാരന്‍ ചോദിച്ചു.

"...ടേയ്ക്ക് പോകാനായി വന്നതാ.അങ്ങ് തെക്കൂന്നാ.ഒരു മരണം കൂടാനാ.പിന്നെ ഒരു രണ്ട് സിറേറ്റിങ്ങെടുത്തേ" ഷിബു കടക്കാരനോടായിപ്പറഞ്ഞിട്ട് സുധിയേയും ബാലമ്മാമയേയും നോക്കി കണ്ണടച്ചുകാണിച്ചു.

"അല്ല അവിടെ ആരാ മരിച്ചേ..എപ്പോ..ഞാനറിഞ്ഞില്ലല്ലോ" സിഗററ്റെടുത്ത് കൊടുത്തുകൊണ്ട് കടക്കാരന്‍ വീണ്ടും സംശയാലുവായി.

"അതങ്ങുള്ളിലാ.നിങ്ങക്കറിയുകേലാ"അല്‍പ്പം സ്വരം കടുപ്പിച്ച് പറഞ്ഞിട്ട് ഷിബു സിഗററ്റിനു തീപ്പിടിപ്പിച്ചു.കൂടെ കുമാറും.എന്നിട്ടവര്‍ കടയ്ക്കു പുറത്തേയ്ക്കിറങ്ങി. കാശ് കൊടുത്തിട്ട് സുധിയും ബാലമ്മാമയും അവര്‍ക്കൊപ്പമിറങ്ങി നടക്കാനാരംഭിച്ചു.പുലരിയുടെ തണുപ്പ് രോമകൂപങ്ങളില്‍ അരിച്ചു കയറുന്നു.നടന്നുനടന്നവര്‍ ഒരു ബസ്റ്റോപ്പിനുമുമ്പിലെത്തി അര്‍ദ്ധപ്രാണന്‍ വലിയ്ക്കുന്നതുപോലെ തൂങ്ങിക്കത്തിക്കൊണ്ടിരിക്കുന്ന വിളക്കുകാലിനുമുമ്പില്‍ അവര്‍ ബസ്സിനേയും പ്രതീക്ഷിച്ചു നിന്നു.

വീണ്ടും ബസ്സിലിരിക്കുമ്പോള്‍ സുധി ആകെ അസ്വസ്ഥനായിരുന്നു.ഇനി ഏതാനും നിമിഷം കഴിയുമ്പോള്‍ താന്‍ അവളുടെയടുത്തെത്തും.എന്തായിരിക്കുമവളുടെ പ്രതികരണം.താനെങ്ങിനെയാണത് നേരിടേണ്ടത്.തനിക്ക് നിയന്ത്രണം കൈമോശം വരുമോ.അവന്‍ തന്റെ കണ്ണുകള്‍ ചേര്‍ത്തടച്ചു.കുസൃതിക്കുടുക്കയായൊരു പെണ്‍കുട്ടി ചിരിച്ചുകളിച്ചുല്ലസിച്ചുകൊണ്ട് ഒരു പൂമ്പാറ്റയെപ്പോലെ പാറിപ്പാറിനടക്കുന്നത് അവന്റെ മനസ്സില്‍ തെളിഞ്ഞുവന്നുകൊണ്ടിരുന്നു.തോളില്‍ കയ്യിട്ട് തന്നോട് തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ഒരു യുവാവിന്റെ മുഖവും ...

ബസ്സിറങ്ങി ഇടവഴിയിലൂടെ നടക്കുമ്പോള്‍ സുധിയുടെ കൈകളില്‍ ബാലമ്മാമ അമര്‍ത്തിയൊന്നു പിടിച്ചു.തന്റെ നേരെ നോക്കുന്ന ആ കണ്ണുകളില്‍ നിന്നും നിരവധി കാര്യങ്ങളവന്‍ വായിച്ചെടുത്തു.എന്തെല്ലാമോ മനസ്സിലായമട്ടില്‍ സുധി തല മെല്ലെ ചലിപ്പിച്ചിട്ട് നടത്തം തുടര്‍ന്നു.കുറച്ചുദൂരം നടന്നശേഷം അവര്‍ ഒരു ഓട്മേഞ്ഞ വീടിനുമുമ്പില്‍ നിന്നു.പുലരിയുടെ കിരണങ്ങള്‍ വന്നുതുടങ്ങുന്നതേയുള്ളു.

"മനോരേട്ടാ...മനോരേട്ടാ...ഞാനാ..ഷിബു.ഒന്നെണീറ്റേ" മുന്‍ വശത്തെ വാതിലില്‍ തട്ടിയിട്ട് ഷിബു അല്‍പ്പം ഉറക്കെവിളിച്ചുപറഞ്ഞു.

വാതില്‍ തുറന്ന്‍ പുറത്തിറങ്ങിയ മധ്യവയസ്ക്കന്‍ എല്ലാവരേയുമൊന്ന്‍ മാറിമാറി നോക്കിയിട്ട് ഷിബുവിനെ വിളിച്ചു മാറ്റി നിര്‍ത്തി എന്തോ ചോദിച്ചു.തലകുലുക്കി എന്തെല്ലാമോ സംസാരിച്ചശേഷം അയാള്‍ അകത്തേയ്ക്കുപോയി.അല്‍പ്പസമയത്തിനുള്ളില്‍ അകത്തുനിന്നും രണ്ടുകസേരകളുമായി പുറത്തിറങ്ങിവന്നിട്ടയാള്‍ ബാലമ്മാമയോടും സുധിയോടുമിരിക്കാനായിപ്പറഞ്ഞു.അല്‍പ്പം മാറിനിന്നു കുമാറും ഷിബുവും കൂടി ബീഡിയോ മറ്റോ വലിയ്ക്കാന്‍ തുടങ്ങി.

"ഇനിയെന്താ പരിപാടി".മനോഹരന്‍ ആകാംഷയോടെ ബാലമ്മാമയുടെ മുഖത്തേയ്ക്കു നോക്കി.ബാലമ്മാമ സുധിയേയും.അവനാകട്ടെ അകലേയ്ക്ക് തന്റെ ദൃഷ്ടി നീട്ടി.

"പുള്ളാര് എന്തായാലും കുരുത്തക്കേടൊപ്പിച്ചു.പിന്നെ ചത്തുകളയും എന്നൊക്കെപ്പറഞ്ഞ് വന്നതുകൊണ്ടാ ഇവിടെപ്പിടിച്ചു നിര്‍ത്തീത്.എന്തു ചെയ്യാന്‍.ഞാനെന്തായാലും സൂത്രത്തില്‍ ചോദിച്ചു മനസ്സിലാക്കീട്ട് നിങ്ങളെയറിയിച്ചു.ഇനി നിങ്ങള് തീരുമാനിക്കീം"

ബീഡിപ്പുക ആഞ്ഞുവലിച്ചുകയറ്റിക്കൊണ്ട് മനോഹരന്‍ വീണ്ടുമവരെ നോക്കി.

"എന്തായാലും തീരുമാനിക്കാം.ആദ്യം അവളെയൊന്നുവിളിക്ക്"

ബാലമ്മാമ അയാളോട് പറഞ്ഞു.മനോഹരന്‍ ഷിബുവിനേയും കുമാറിനേയും ഒന്നു നോക്കിയിട്ട് വീട്ടിനകത്തേയ്ക്ക് കയറി.അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ പുറത്തേയ്ക്കിറങ്ങിവന്ന ശ്രുതിയേയും വിനയനേയും കണ്ടപ്പോള്‍ സുധി മുഞ്ഞോട്ടൊന്നാഞ്ഞു. അവളാകട്ടെ അവരിരിക്കുന്ന ഭാഗത്തേയ്ക്കൊന്നു നോക്കുകകൂടിച്ചെയ്യാതെ അഴിഞ്ഞുലഞ്ഞ തലമുടി വാരിക്കെട്ടിയിട്ട് കിണറ്റിങ്കരയിലേയ്ക്കു നടന്നു.കൂടെ വിനയനും.ബാലമ്മാമ സുധിയുടെ കയ്യില്‍ മുറുകെ പ്പിടിച്ചു.കിണറ്റിന്‍ കരയില്‍ നിന്നും തന്നെ ഒളികണ്ണിട്ട് നോക്കുന്ന പഴയ ആത്മാര്‍ഥസ്നേഹിതനെ കനലെരിയുന്ന കണ്ണുകളോടെ സുധി നോക്കിനിന്നു.അവരുടെ അടുത്തേയ്ക്ക് ചെന്ന മനോഹരന്‍ എന്തെല്ലാമോ സംസാരിച്ച ശേഷം തിരിച്ചുവന്ന്‍ ഒരു ബീഡികൂടി കത്തിച്ചു.

"അവളെമാത്രം കൊണ്ട് പോകാനായിട്ടാണു വന്നതെങ്കില്‍ അതു നടപ്പില്ലെന്നാണ് പെണ്ണ് പറയുന്നത്.അവളവന്റെ കൂടെ ജീവിച്ചുകൊള്ളാമെന്നു"

ദേക്ഷ്യത്തോടെ ബാലമ്മാമ ഉച്ചത്തില്‍ എന്തെല്ലാമോ വിളിച്ചുപറയാനാരംഭിച്ചു.ഈ സമയം കിണറ്റിന്‍ കരയില്‍ നിന്നും ശ്രുതി അവിടേയ്ക്ക് വന്നു.കൂടെ വിനയനും

"എന്റെ കാര്യം നോക്കാനെനിക്കറിയാം.ഞാനാരുടെകൂടെ ജീവിക്കണമെന്ന്‍ ഞാനാ തീരുമാനിക്കുന്നത്.ഞങ്ങളെങ്ങിനെയെങ്കിലും ജീവിച്ചുകൊള്ളാം.ശല്യപ്പെടുത്താതിരുന്നാല്‍ മതി"

തന്റെ അനന്തിരവള്‍ ദേക്ഷ്യത്തോട്കൂടി തന്നോട് പറഞ്ഞത് കേട്ട് അയാള്‍ പെട്ടന്ന്‍ തന്റെ തലകുനിച്ചു.പത്തിരുപത്തിമൂന്ന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ മുഖത്തുനോക്കി ഇതേപോലെ പറഞ്ഞ തന്റെ സഹോദരിയുടെ രൂപം ആ മനസ്സില്‍ ഓടിയെത്തി.അന്നമ്മ പറഞ്ഞു.ഇന്നു.മകളും..വേദനയോടെ അയാള്‍ എഴുന്നേറ്റു.ഈ സമയം മുഞ്ഞോട്ടാഞ്ഞ സുധി അവളുടെ കരണത്ത് ആഞ്ഞൊന്നടിച്ചു.

"നിന്നോട് ദേക്ഷ്യവും വെറുപ്പുമൊക്കെയുണ്ടായിരുന്നെങ്കിലും കൂട്ടിക്കൊണ്ട് തിരിച്ചുപോകണമെന്നു തന്നെ കരുതിയതാണു.എന്റെ ആത്മാര്‍ത്ഥസ്നേഹിതനായി നടിച്ചിട്ട് ഈ ചതിചെയ്ത ഇവനോടും ഞാന്‍ പൊറുക്കാന്‍ തയ്യാറായിരുന്നു.പക്ഷേ..ഇനിവേണ്ട..പണ്ടു ചെയ്തുപോയ മണ്ടത്തരം മൂലം എല്ലാം നഷ്ടപ്പെട്ട് നീറിനീറി മരിച്ച എന്റമ്മ ചിലപ്പോല്‍ സഹിക്കില്ലിത്.ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ എന്നോടു പൊറുക്കുകയുമില്ലവര്‍"

കവിള്‍ത്തടം പൊത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കുന്ന പെങ്ങളേയും മറ്റുള്ളവരെയെല്ലാമൊരിക്കല്‍കൂടി നോക്കിയിട്ട് സുധി ബാലമ്മാമയുടെ കൈപിടിച്ചുകൊണ്ട് ഇടവഴിയിലൂടെ തിരിഞ്ഞുനടക്കാനാരംഭിച്ചു.പ്രാണനായിരുന്നൊന്നിനെ ഉപേക്ഷിച്ചു എന്നു നടിച്ചുകൊണ്ട്......


ശ്രീക്കുട്ടന്‍