Thursday, August 11, 2011

വസന്തത്തിലേയ്ക്കൊരു തീവണ്ടി

വസന്തത്തിലേയ്ക്കൊരു തീവണ്ടി


തീവണ്ടിയുടെ ചവിട്ടുപടിയില്‍ നിന്നുകൊണ്ട് നന്ദന്‍ നാലുപാടും ഒന്നു കണ്ണോടിച്ചു.ഒഴുകുകയാണ് പുരുഷാരം. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ സമയമില്ല.ഈ കൂട്ടത്തില്‍ തന്നെ അറിയാവുന്ന ആരെങ്കിലും ഉണ്ടാവുമോ ആവോ? .തന്റെ നാട്ടില്‍നിന്നുമെത്രയോ അകലെയാണീ പട്ടണം.തന്നെ വഴക്കുപറയാനോ അടിയ്ക്കാനോ എന്തായാലും ഇവിടെയാരും വരത്തില്ല. ഇനി വേണം സ്വാതന്ത്ര്യത്തിന്റെ കാറ്റൊന്ന്‍ ശരിക്കാസ്വദിക്കാന്‍.
മനസ്സില്‍ എന്തെല്ലാമോ ആലോചിച്ചുകൊണ്ട് നന്ദന്‍ തന്റെ സീറ്റിനടുത്തേയ്ക്ക് തിരിച്ചുചെന്നു. സീറ്റിനടിയില്‍നിന്നു ഒരു ചെറിയ ബാഗ് വലിച്ചെടുത്തു തോളിലിട്ടുകൊണ്ട് ആ ജനക്കൂട്ടത്തിനിടയിലേയ്ക്കവന്‍ മെല്ലെയൂര്‍ന്നിറങ്ങി. തിക്കിത്തിരക്കി എങ്ങിനെയെങ്കിലും പുറത്ത് കടന്നശേഷം റോഡിന്റെ ഓരം ചേര്‍ന്നുനടന്നു. ചീറിപ്പായുന്ന വാഹനങ്ങളുടെ ഇരമ്പവും ഉച്ചത്തിലുള്ള ഹോണടിയും അവനെ ചെറുതായി അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു. മുന്നില്‍ക്കണ്ട ഹോട്ടലില്‍ക്കയറി വയറുനിറയെ ആഹാരം കഴിച്ചശേഷം പണം  കൊടുത്തിട്ട് അവന്‍ പുറത്തേയ്ക്കിറങ്ങി. ആള്‍ക്കൂട്ടത്തിലൊരുവനായി നാലുപാടും നോക്കിക്കൊണ്ട് മുന്നോട്ട് നടന്ന നന്ദന്‍ ആകാശം മുട്ടി നില്‍ക്കുന്ന കെട്ടിടങ്ങളെ അത്ഭുതത്തോടെ നോക്കി. എന്തു വലിയ കെട്ടിടങ്ങളാണ്! ചില കെട്ടിടങ്ങളിലെ ഗ്ലാസ്സുകളില്‍ തട്ടുന്ന വെളിച്ചം സ്വര്‍ണ്ണനിറം സൃഷ്ടിക്കുന്നതുപോലെ.പട്ടണമെന്നത് ഒരു മായാലോകം തന്നെ.

കാഴ്ചകള്‍ കണ്ടുകണ്ട് അവനങ്ങിനെ നടന്നുകൊണ്ടിരുന്നു. നേരം ഇരുട്ടിത്തുടങ്ങിയപ്പോള്‍ നഗരത്തിന്റെ തിരക്കു വര്‍ദ്ധിച്ചു. രാത്രി കച്ചവടക്കാര്‍ പാതയോരങ്ങളില്‍നിന്നു മെല്ലെ പിന്‍വാങ്ങിത്തുടങ്ങിക്കഴിഞ്ഞിരുന്നു. ഇരുട്ട് കനത്തപ്പോഴാണ് എവിടെയാണോന്നു തലചായ്ക്കുക എന്ന ചിന്ത അവനെ അലട്ടിയത് .സമയം കടന്നുപോകുന്തോറും അവന്റെ മനസ്സില്‍ ഒരു ചെറിയ ഭീതി ഉടലെടുത്തുതുടങ്ങി.ഇത്രവല്യ പട്ടണത്തില്‍ ആദ്യമായി, അതും ഒറ്റയ്ക്ക്. ഒരന്തമില്ലാതെ അവന്‍ നടന്നുകൊണ്ടിരുന്നു.റോഡരികില്‍നിന്ന ചിലര്‍ അവനെ സൂക്ഷിച്ചുനോക്കുന്നുണ്ടായിരുന്നു.ഭയംകൊണ്ട് വല്ലാണ്ടു ചൂളിപ്പോയ അവന്‍ അവരുടെ മുമ്പില്‍നിന്നു പെട്ടന്ന്‍ നടന്നുമറഞ്ഞു.കുറേദൂരം നടന്നപ്പോള്‍ പഴയവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു സ്ഥലത്തെത്തി. ആരുമുള്ള ലക്ഷണമെങ്ങുമില്ല. ഇന്നിവിടെയെവിടെയെങ്കിലും കിടക്കാമെന്നുകരുതി അവന്‍ അവിടെക്കണ്ട ഒരു പൊളിഞ്ഞ ബസ്സിനുള്ളില് കയറി പൊടിപിടിച്ചുമറിഞ്ഞുകിടന്ന ഒരു സീറ്റ് നെരെയാക്കി വച്ചിട്ട് അതില്‍ മെല്ലെ ചാരിക്കിടന്നു. പുറത്ത് മങ്ങിക്കത്തിക്കൊണ്ടിരിക്കുന്ന തെരുവുവിളക്കില്‍നിന്ന്‍ അരിച്ചരിച്ചെത്തുന്ന വെളിച്ചത്തില്‍ അല്‍പ്പനേരം ചുറ്റുപാടും കണ്ണോടിച്ചുകിടന്നെങ്കിലും പിന്നീട് ക്ഷീണവും മറ്റും കൊണ്ട് അവനന്നല്ല ഉറക്കമായി.

"എന്റെ മോനെവിടെയാണോ ആവോ?.അവനെന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ.ഈശ്വരാ എന്റെ കുഞ്ഞിനെ ഒരാപത്തും കൂടാതെ നീയെനിക്കു തിരിച്ചുതരണേ".

സുജാത അലമുറയിട്ടു കരയുകയാണ്.നാലഞ്ചു സ്ത്രീകളും മറ്റും അവളെ ആശ്വസിപ്പിക്കാന്‍ നോക്കുന്നുണ്ട്. സുജാതയുടെ അടുത്തായി തറയില്‍ ഒരെട്ടുവയസ്സുകാരി തളര്‍ന്നുകിടന്നുറങ്ങുന്നുണ്ടായിരുന്നു.അവളുടെ കുഞ്ഞുമുഖത്ത് കണ്ണീരുണങ്ങിപ്പിടിച്ച പാടുകളുണ്ട്.ഹാളിലൊരുവശത്തായി കസേരയില്‍ എല്ലാം തളര്‍ന്നവനെപ്പോലെ മാധവന്‍ ഇരിപ്പുണ്ട്.ആ മുഖത്ത് അതികഠിനമായ സങ്കടം അലയടിക്കുന്നുണ്ടായിരുന്നു.ഉമ്മറത്ത് ഒന്നു രണ്ട്പേര്‍ എന്തെല്ലാമോ പറഞ്ഞുകൊണ്ട് നില്‍ക്കുന്നു.

"മാധവാ.എന്തായാലും പോലീസിലറിയിച്ചിട്ടുണ്ടല്ലോ.അവര്‍ നിന്റെ മോനെവിടെയുണ്ടെങ്കിലും നാളെകണ്ടുപിടിച്ചുകൊണ്ടത്തരും.അല്ലെങ്കില്‍ അവന്‍ തന്നെ നാളെ ഇങ്ങു മടങ്ങിവരും.സമയമൊരുപാടായല്ലോ.നിങ്ങള്‍ കിടക്ക്.രാവിലെയാവട്ടെ.ഒരു വഴിയുണ്ടാവാണ്ടിരിക്കില്ല"

"എന്നാലും അവന്‍ പോയില്ലേ വിജയേട്ടാ.തെറ്റുകാട്ടിയാ ഒന്നു വഴക്കുപറയാനും കൂടി പറ്റില്ലാന്നു വന്നാല്‍ "

തന്നെ സമാധാനിപ്പിക്കാന്‍ നോക്കിയ വിജയന്റെ കൈപിടിച്ച് മാധവന്‍ ഉച്ചത്തില്‍ കരഞ്ഞു.ശബ്ദമില്ലാതെ.

"അച്ഛാ... ആരും കരയണ്ട.. ഞാനിവിടെത്തന്നെയുണ്ട്"

വീട്ടിനുള്ളില്‍ അതേവരെ മറ്റാരും കാണാതെ ഒളിച്ചിരുന്ന നന്ദന്‍ പെട്ടന്ന്‍ മുന്നോട്ടു വന്നു.എല്ലാപേരും അവിശ്വസനീയതയോടെ അവനെ നോക്കി.ഒരുനിമിഷം അന്ധാളിച്ചുനിന്ന അവന്റെ അമ്മ പാഞ്ഞുവന്ന്‍ നന്ദനെ കെട്ടിപ്പിടിച്ച് നെറ്റിയിലും മുഖത്തുമെല്ലാം തുരുതുരാ ഉമ്മവയ്ച്ചിട്ട് ചെറിയൊരു ദേക്ഷ്യത്തോടെ അവന്റെ പുറകുവശത്ത് നാലഞ്ചടിയടിച്ചു.അവനാകട്ടെ അമ്മയോട് കൂടുതല്‍ ചേര്‍ന്നു നിന്നു.കസേരയില്‍നിന്നു മെല്ലെയെഴുന്നേറ്റുവന്ന മാധവന്‍ അവന്റെ ശിരസ്സില്‍ അരുമയായി തലോടിക്കൊണ്ട് അവനേയും ചേര്‍ത്തുപിടിച്ചവിടെ നിന്നു.

"ച്ചീ എണീക്കടാ കൊച്ചുകഴുവേറി..ആരാടാ നീ?"

അമ്മയും അച്ഛനും അനുജത്തിയുമെല്ലാം അവന്റെ ചിന്തകളില്‍ നിന്നും പെട്ടന്ന്‍ അപ്രത്യക്ഷമാകുകയും കണ്ടാല്‍ത്തന്നെ പേടിപ്പെടുത്തുന്ന ഒരു മുഖം അവന്റെ കണ്ണുകള്‍ക്കുള്ളില്‍ നിറയുകയും ചെയ്തു.ബീഡിയും വലിച്ചുപുകപറത്തി നില്‍ക്കുന്ന അയാളെ നോക്കിയപ്പോള്‍ നന്ദനു പേടി തോന്നി.അവന്‍ സീറ്റില്‍നിന്നു പിടഞ്ഞെഴുന്നേറ്റു.

"നീ എവിടെയുള്ളതാടാ?"

തലകുനിച്ചുനിന്ന അവന്റെ തല പിടിച്ചു ഉയര്‍ത്തിക്കൊണ്ട് അയാള്‍ ചോദിച്ചു.നന്ദനാകട്ടെ ഒന്നും പറയാതെ ബാഗും തെരുപ്പിടിച്ച് തലകുനിച്ചു നിന്നു.എന്തോ മനസ്സിലായതുപോലെ അയാള്‍ ഒരു വല്ലാത്ത മൂളല്‍ മൂളിയശേഷം മറ്റൊരു സീറ്റിലിരുന്നു.

"വീട്ടീന്ന്‍ ചാടിപ്പോന്നതാണല്ലേ.തിന്നാനും കുടിക്കാനുമൊക്കെയൊള്ളടത്തെയാണെന്നു തോന്നുന്നല്ലോടാ.സാരമില്ല.നീയെന്തായാലും നല്ലയിടത്തുതന്നെയാണെത്തിയത്.ഹ..ഹാ"

അയാള്‍ ഉച്ചത്തില്‍ ചിരിച്ചശേഷം ട്രൌസറിന്റെ പോക്കറ്റില്‍നിന്നു ഒരു കുപ്പി പുറത്തേയ്ക്കെടുത്തു, നിറമുള്ള ആ ദ്രാവകം തൊണ്ടയിലേയ്ക്കു കമിഴ്ത്തി. അയാളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങള്‍ ഭയപ്പാടോടെ നോക്കിക്കൊണ്ട് നന്ദന്‍ സീറ്റിലൊതുങ്ങിയിരുന്നു.മുന്നോട്ട് വന്ന അയാള്‍ അവന്റെ കവിളുകളിള്‍ പിടിച്ചിട്ട് ആ ദ്രാവകം കുറച്ചവന്റെ വായിലേക്കൊഴിച്ചു.ആകെയൊരസ്വസ്ഥതയനുഭവപ്പെട്ട നന്ദന്‍ അതു തുപ്പിക്കളയുവാന്‍ ശ്രമിച്ചെങ്കിലും അവനതിനു കഴിഞ്ഞില്ല.തലയ്ക്കാകെ ഒരു മന്ദതയനുഭവപ്പെട്ട അവന്റെ കണ്ണുകള്‍ കൂമ്പിതുടങ്ങുമ്പോള്‍ ഒരു വൃത്തികെട്ട മുഖം തന്റെ നേരെ താഴ്ന്നുവരുന്നത്‌ അവ്യക്തമായവന്‍ കണ്ടു.ശരീരത്തിലൂടെ ഒരു പാമ്പിഴയുന്നതുപോലെ.
...............................................................................................

തീവണ്ടിയുടെ കൂവല്‍ കേട്ടാണ് ഉറക്കത്തില്‍നിന്നു നന്ദനുണര്‍ന്നത്.വളര്‍ന്നു നില്‍ക്കുന്ന കുറ്റിത്താടിരോമങ്ങളെ മെല്ലെതഴുകിക്കൊണ്ടവന്‍ കീശയില്‍നിന്നു ഒരു ബീഡി പുറത്തെടുത്തു കത്തിച്ചു. പുക ഉള്ളിലേയ്ക്കാഞ്ഞുവലിച്ചുകയറ്റിയപ്പോള്‍ ആ മുഖം പ്രത്യേകരീതിയില്‍ ഒന്നുകോടി.കഞ്ചാവിന്റെ ലഹരിയില്‍ അവന്‍ ആ ബഞ്ചില്‍ മയങ്ങിയിരുന്നു.മുത്തുവണ്ണന്‍ ചാരായോം കുടിച്ച് എവിടേലും മറിഞ്ഞുകാണും.ആ ശല്യം ഇന്നിനിയുണ്ടാവില്ല.ഷെഡ്ഡിലേയ്ക്ക് പോകണമോയെന്നവനൊരുനിമിഷം ആലോചിച്ചു.പിന്നീടതുവേണ്ടന്നുവച്ചിട്ടവന്‍ ബഞ്ചിലേയ്ക്കു കിടന്നു.കഞ്ചാവിന്റെ സുഖലഹരിയില്‍ ഉറക്കമവനെ വീണ്ടും മെല്ലെപ്പൊതിയാന്‍ തുടങ്ങി.

എന്തോ ഒച്ച കേട്ടാണ് നന്ദനുണര്‍ന്നത്.തറയില്‍നിന്നു ഒരു സ്കൂള്‍ ബാഗ് വലിച്ചെടുത്ത് തോളിലിട്ട് നടക്കാന്‍ തുടങ്ങുന്ന ഒരു ചെക്കനെ കണ്ട അവനൊന്നു ഞെട്ടി.എട്ടുപത്തുകൊല്ലം മുമ്പൊരു രാത്രിയില്‍ ഇതേപോലെ വന്നിറങ്ങി അഴുക്കുചാലുകളില്‍നിന്നും അഴുക്കുചാലുകളിലേയ്ക്ക് മുങ്ങാം കുഴിയിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു ചെക്കന്റെ രൂപം അവന്റെയുള്ളില്‍ പെട്ടന്ന്‍ മിന്നിത്തെളിഞ്ഞു.ചാടിയെഴുന്നേറ്റ നന്ദന്‍ പെട്ടന്ന്‍ ചെന്ന്‍ ആ പയ്യന്റെ തോളില്‍ പിടിച്ചു നിര്‍ത്തി.പന്ത്രണ്ടോ പതിമൂന്നോ വയസ്സു തോന്നിക്കുന്ന ആ മുഖത്ത് ഭയപ്പാടുണ്ടായിരുന്നു.അവനോട് ഒരു കാര്യവും ചോദിയ്ക്കുവാന്‍ നന്ദനു തോന്നിയില്ല.സംഭവിച്ചതെല്ലാം തന്റെ കണ്മുന്നില്‍ ഒരു തിരശ്ശീലയിലെന്നവണ്ണം നന്ദന്‍ കാണുന്നുണ്ടായിരുന്നു.എത്രയോ കാലമായി മനസ്സിലെവിടെയോ ഒളിപ്പിച്ചിരുന്ന സങ്കടത്തിന്റെ രണ്ടു കൊച്ചരുവികള്‍ പളുങ്കുകളായവന്റെ കണ്ണില്‍ നിറഞ്ഞു.തന്റെയടുത്ത് ആ കുട്ടിയെ പിടിച്ചിരുത്തിയിട്ട് നന്ദന്‍ അവനോട് വിവരങ്ങളെല്ലാം മെല്ലെ ചോദിച്ചറിഞ്ഞു. അങ്ങകലെനിന്നു പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞുവരുന്ന ട്രെയിനിനെ നോക്കിക്കൊണ്ട് നന്ദന്‍ ആ കുട്ടിയെ എഴുന്നേല്‍പ്പിച്ചുകൊണ്ട് സ്നേഹത്തോടെ പറഞ്ഞു.

"എന്റെ കുട്ടീ.നിന്റെ ജീവിതത്തിലെ പ്രകാശമാനമായ സന്തോഷദിനങ്ങളിലേയ്ക്ക് മടങ്ങിപ്പോകുവാനായി ദൈവമയച്ചുതരുന്നതാണാ വണ്ടി.ഈ വഴിയിലൂടെ മറ്റൊരു വണ്ടി കടന്നുവരാനില്ല.അവസാനത്തെ തീവണ്ടിയാണത്.നിനക്കുവേണ്ടി കണ്ണീരൊഴുക്കുന്ന പ്രീയപ്പെട്ടവരുടെ അടുക്കലേയ്ക്ക് നീ മടങ്ങിപോകണം. ഇല്ലെങ്കില്‍ നാളെ പുലരുമ്പോള്‍ ചിലപ്പൊള്‍ ഈ പട്ടണത്തിന്റെ അഴുക്കുചാലുകളില്‍ എരിഞ്ഞടങ്ങാന്‍ ഒരാള്‍കൂടിയായിപ്പോവും. അതിലേയ്ക്ക് വീണാല്‍ പിന്നെ മോചനമുണ്ടാവില്ല"

തന്റെ മുമ്പില്‍നിന്നു ഒരു ദൈവദൂതനെപ്പോലെ സംസാരിക്കുന്ന യുവാവിനെ ആ കുട്ടി അത്ഭുതത്തോടെ നോക്കിനിന്നു.എപ്പൊഴും തല്ലുകയും ദേക്ഷ്യപ്പെടുകയും ചെയ്യുന്ന അമ്മ ഇപ്പോള്‍ തന്നെക്കാണാതെ കരഞ്ഞു സങ്കടപ്പെട്ടുകൊണ്ടിരിക്കുകയായിരിക്കുമെന്നവനു തോന്നി. വീട്ടിലേയ്ക്ക് തിരിച്ചുപോകണമെന്ന്‍ അവനും ആഗ്രഹം തുടങ്ങിയിരുന്നു. കൂവിവിളിച്ച് സ്റ്റേഷനില്‍ കിതച്ചുവന്നു നിന്ന ട്രെയിനിലേയ്ക്ക് നന്ദന്‍ ആ കുട്ടിയെ നിര്‍ബന്ധിച്ച് കയറ്റി.അവനെ ഒരു സീറ്റിലിരുത്തിയിട്ട് നന്ദന്‍ പുറത്തേയ്ക്കിറങ്ങി.എത്രയോ നാളുകള്‍ക്ക്ശേഷം ആദ്യമായി അവന്റെ മുഖത്ത് മനസ്സുനിറഞ്ഞ ഒരു ചിരി പ്രത്യക്ഷപ്പെട്ടു.സന്തോഷം ആ മുഖമാകെയലയടിക്കുന്നുണ്ടായിരുന്നു.ഒരു ബീഡികൂടിയെടുത്ത് ചുണ്ടില്‍വച്ചിട്ട് തീപ്പെട്ടിയെടുത്തു.എന്തുകൊണ്ടോ കത്തിച്ച കൊള്ളി ദൂരേയ്ക്കെറിഞ്ഞിട്ടവന്‍ നാലുപാടും നോക്കി. മരിച്ചു മരവിച്ചതുപോലെയുള്ള അന്തരീക്ഷം. രാത്രിയുടെ നിശ്ശബദതയെ തകര്‍ത്തുകൊണ്ട് ഒരു ചൂളം വിളിയോടെ ട്രയിന്‍ മെല്ലെ നീങ്ങിത്തുടങ്ങി. പതിയെ അതിന്റെ വേഗത കൈവരിക്കുവാന്‍ തുടങ്ങി. എന്തൊ ഓര്‍ത്തിട്ടെന്നവണ്ണം കൈയിലിരുന്ന ബീഡി വലിച്ചെറിഞ്ഞിട്ട് നന്ദന്‍ പെട്ടന്ന്‍ നീങ്ങിത്തുടങ്ങിയ ട്രയിനിന്റെ പിന്നാലെ ഓടാനാരംഭിച്ചു, നഷ്ടപ്പെടുത്തിയൊരു ജീവിതവസന്തം തിരിച്ചുപിടിയ്ക്കാനായെന്നവണ്ണം.

ആരുടെ ജീവിതത്തിന്റെ വസന്തത്തിലേയ്ക്കാണാ രാത്രി വണ്ടി ചൂളം മുഴക്കി കുതിച്ചുപായുന്നത്?


ശ്രീക്കുട്ടന്‍

8 comments:

  1. കുറച്ചേറെ ദിവസങ്ങള്‍ക്കു ശേഷം വീണ്ടുമൊരു സാഹസവുമായി വരുകയാണ്...

    ReplyDelete
  2. അവതരണം ഇഷ്ടപെട്ടൂട്ടോ. എത്രയോ കുട്ടികളുടെ ബാല്യം ഇത് പോലെ നഷ്ടപ്പെട്ടിരിക്കുന്നു. നന്ദന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന ആ ഗ്രാമത്തിലേക്ക് തന്നെയാവട്ടെ ആ തീവണ്ടിയുടെ കുതിച്ചു പായല്‍..ആശംസകള്‍

    ReplyDelete
  3. എഴുത് കൊള്ളാം
    തെരുവില്‍ അലയുന്ന ബാല്യങ്ങള്‍ ഒരുപാടാണ്, തിരിച്ച് ജീവിതത്തിലേക് കൊണ്ടുവരാന്‍ ഒരുപാട് ആളുകള്‍ ഉണ്ടെങ്കിലും ഇന്നും ഇതിന്‍ കുറവൊന്നുമില്ല

    ReplyDelete
  4. കുറച്ചു നാളുകള്‍ക്കു ശേഷം ഒരു നല്ല കഥ വീണ്ടും പ്രതീക്ഷിക്കുന്നു

    ReplyDelete
  5. എത്രയെത്ര കുരുന്നു ജന്മങ്ങള്‍ ഇങ്ങിനെ എരിഞ്ഞുതീര്‍ന്നിരിക്കുന്നു..എനിക്കുമുണ്ടു രണ്ടു മക്കള്‍ .ആശങ്കകള്‍ ഒരിക്കലും വിട്ടൊഴിയുന്നില്ല.. ..അവതരണം നന്നായിരിക്കുന്നു. ..

    ReplyDelete
  6. നന്നായിട്ടുണ്ട് സുഹൃത്തേ.. ആശംസകള്‍....

    ReplyDelete