Tuesday, October 4, 2011

ബെഞ്ചമിന്‍ വിളയിലെ യക്ഷി

ബെഞ്ചമിന്‍ വിളയിലെ യക്ഷി

"എന്റെ പൊന്നു ചന്ദ്രേട്ടാ എന്റെ ജീവിതത്തീ ഞാനിതേപോലെ പേടിച്ചിട്ടില്ല.ഹൊ ഓര്‍ക്കുമ്പം എന്റെ കൈയുംകാലുമിപ്പോഴും വെറയ്ക്കേണു.ദേ നോക്കിയേ".

സുന്ദരന്‍ തന്റെ കൈ ചന്ദ്രനുനേരെ നീട്ടിക്കാണിച്ചു.

"നീ വലിയ യുക്തിവാദിയൊക്കെയായിരുന്നല്ലോ. പിന്നെന്തുപറ്റി ഇപ്പം? പ്രേതവും യക്ഷിയുമൊക്കെയുണ്ടെന്ന്‍ നീയും  വിശ്വസിക്കുവാന്‍ തൊടങ്ങിയാ".

ചായ അവന്റെ നേരെ നീട്ടിക്കൊണ്ട് കുമാരന്‍ ചോദിച്ചു.

"ഇത്രേം നാളില്ലാരുന്നു. പക്ഷേ കുമാരേട്ടാ നമ്മുടെ കണ്‍മുമ്പീക്കാണുന്ന സത്യത്തെ എങ്ങിനെ വിശ്വസിക്കാതിരിക്കും. അത്തരം അനുഭവമുണ്ടാകുമ്പോ സകല യുക്തിവാദീം ദൈവത്തെ അറിയാണ്ട് വിളിച്ചുപോകും. ഞാനുമതേ ചെയ്തുള്ളൂ".

കുമാരന്‍ നീട്ടിയ ചായവാങ്ങിക്കൊണ്ട് സുന്ദരന്‍ എല്ലാപേരോടുമായി തന്റെ ഭാഗം ക്ലിയര്‍ ചെയ്തശേഷം ചായ ഒരിറക്ക് കുടിച്ചു.

"എന്നാലും ഇന്നത്തെക്കാലത്തും യക്ഷീം പ്രേതമെന്നൊക്കെപ്പറയുന്ന നിങ്ങളെ സമ്മതിക്കണം".

സുന്ദരനെക്കാളും അല്‍പ്പംകൂടി മൂത്ത യുക്തിവാദിയായ സഹദേവന്‍ ചരുവിള പുച്ഛത്തോടെ പറഞ്ഞുകൊണ്ട് ബീഡിയൊന്നാഞ്ഞുവലിച്ചു.

"അങ്ങനെ ഇല്ലന്നൊന്നും തീര്‍ത്തുപറയാന്‍ പറ്റൂല്ല സഹദേവാ. പണ്ട് ഞാനുമിതിലൊന്നും വിശ്വസിച്ചിരുന്നില്ല. പക്ഷേ കഴിഞ്ഞതിന്റെ മുമ്പത്തെ കൊല്ലത്തെ മുടിയാട്ടം കണ്ടിട്ട് നമ്മുടെ കാവിന്റടുത്തുകൂടി രാത്രി വരുമ്പോ എന്റെ മുമ്പിലായി അങ്ങനെ നിക്കുവാ. തലമുടിയൊക്കെ പിരുത്തിട്ട്. യക്ഷി തന്നെ സംശയമൊന്നും വേണ്ടാ. കാലൊന്നും നെലത്ത് തൊടുന്നുണ്ടായിരുന്നില്ല. മഠത്തിലെ പോറ്റി ജപിച്ചുതന്ന ഏലസ്സില്‍ മുറുക്കെപ്പിടിച്ചോണ്ട് കണ്ണടച്ച് ഭഗോതീന്നൊരു വിളിയാര്‍ന്നു. കൊറച്ചുനേരം കഴിഞ്ഞു കണ്ണു തൊറന്നപ്പം യക്ഷീമില്ല ഒന്നുമില്ല. അതീപിന്നെ ഞാനാവഴി രാത്രി പൊയിട്ടേയില്ല. രാവിലെപോയി കല്ലുമഠത്തിലെ പോറ്റിയെക്കൊണ്ട് ഒരു ഏലസ്സു ജപിച്ചു അരയില്‍ക്കെട്ടി. അതീപ്പിന്നെ ഇന്നേവരെ എനിക്കൊരു ദുരനുഭവമുണ്ടായിട്ടില്ല. കല്ലുമഠത്തിലെ പോറ്റീട ഏലസ്സെന്താ കളിച്ച കളിയാന്നാ കരുതണേ".

മുഷിഞ്ഞുനാറിയ ലുങ്കി ഒന്നഴിച്ചുടുത്തശേഷം അരയിലെ ഏലസ്സില്‍ ഒന്നു തെരുപ്പിടിച്ചുകൊണ്ട് നാണു നായര്‍ ദീര്‍ഘ്യനിശ്വാസമൊന്നുവിട്ടു.

"പിന്നേ ഒണങ്ങിത്തൊലിഞ്ഞ് വയസായി ചാവാറായിരിക്കണ നിങ്ങളെപ്പിടിക്കാന്‍ നടക്കേല്ലേ യക്ഷികള്. പാകരന്റെ കള്ളച്ചാരായം കുടിച്ചോണ്ട് നടന്നപ്പോ നിങ്ങക്ക് തോന്നിയതായിരിക്കും യക്ഷി നിക്കുന്നതെന്ന്‍".

നാണുനായരെ കളിയാക്കിക്കൊണ്ട് സഹദേവന്‍ തലകുലുക്കിച്ചിരിച്ചു

"സഹദേവാ നീ എന്തൊക്കെ പറഞ്ഞാലും ശരി ഇന്നലെ രാത്രി ഞാന്‍ അവിടെ പ്രേതത്തെക്കണ്ടു എന്നതു പച്ചപ്പരമാര്‍ത്ഥമാണ്. ഈ മുന്നീ നിക്കുന്ന എന്നെ നീ കാണുന്നുണ്ടോ അങ്ങിനെയാനേല്‍ ഇന്നലെ ഞാന്‍ അവിടെ യക്ഷിയെക്കണ്ടു എന്നത് വിശ്വസിച്ചേ പറ്റൂ".

മേശമേല്‍ കൈകൊണ്ടന്നടിച്ചുകൊണ്ട് സുന്ദരന്‍ അസന്നിഗ്ദമായി തന്റെ നിലപാട് വ്യക്തമാക്കി.

"പാതിരാത്രി ഒരു പത്തുപന്ത്രണ്ട് മണിയായിക്കാണും. രാത്രിതിന്ന ചക്കക്കൂട്ടാന്‍ കൊഴപ്പമുണ്ടാക്കിയതുമൂലം ഞാനൊന്നു വെളിക്കിരിക്കാനായി പറമ്പിലേക്കിറങ്ങിയതാ. തണുത്ത കാറ്റേറ്റങ്ങിനെയിരിക്കുമ്പം ഒരലര്‍ച്ചയാണാദ്യം കേട്ടത്. എന്റെ പാതിയുയിരപ്പോഴേ പോയി.മൊത്തം മൂടിപ്പൊതച്ച ഒരു രൂപം.കാലൊന്നും നിലത്തു തൊടുന്നില്ല.പറന്നു വരുവാ ഞാനിരിക്കുന്നിടത്തേയ്ക്കു.പട്ടികളൊക്കെ എന്നാ കൊരയായിരുന്നെന്നോ. ഞാന്‍ ഏതു വഴിയേയാണോടിയതെന്നു എനിക്കും ഭഗവാനും മാത്രമേയറിയൂ. പൊട്ടുഭാഗ്യത്തിനാ ജീവന്‍ തിരിച്ചുകിട്ടിയത്"

ആശ്വാസത്തോടെ സുന്ദരന്‍ നെഞ്ചില്‍ കൈവച്ചു.

"ഓട്ടത്തിനിടയില് നീ ആ പഴങ്കെണറ്റില് വീഴാതിരുന്നത് നന്നായി. എന്നാലും ബെഞ്ചമിന്‍ വിളയില്‍ ഇപ്പോളെവിടുന്നു വന്നു ഈ പ്രേതം".

ചന്ദ്രേട്ടന്റെ സംശയം തീരുന്നുണ്ടായിരുന്നില്ല.

"സംശയിക്കാനൊന്നുമില്ല പുള്ളേ. ഇതു വസുമതിയുടെ പ്രേതം തന്നെ. മുന്‍പ് കല്ലുമഠത്തിലെ പോറ്റി ബന്ധിച്ചു പാലയില്‍ തറച്ചതാ.എങ്ങിനേയോ രക്ഷപ്പെട്ട് വീണ്ടും പൊറത്തിറങ്ങിയെന്നാ തോന്നുന്നത്. ആ വീട്ടിന്റെ പരിസരത്തുള്ളവരിനി കെടന്നൊറങ്ങത്തില്ല."

മണിയന്‍പിള്ള തന്റെ അറിവു തുറന്നുവിട്ടു.

"എണീറ്റ് പോയീന്‍ മൂപ്പീന്നേ. വസുമതിയുടെ പ്രേതം. മാങ്ങാത്തൊലി. പണ്ടെങ്ങാണ്ട് അവിടെ തൂങ്ങിമരിച്ച ഒരുത്തി ഇപ്പം പ്രേതമായി വരാന്‍ പോവേണ്.പ്രാന്ത് അല്ലാതെന്താ".

സഹദേവന്‍ ദേക്ഷ്യത്തോടെ പറഞ്ഞിട്ട് തന്റെ തൂമ്പയുമെടുത്ത് പണിയ്ക്കായി വയലിലേയ്ക്കിറങ്ങി.

"എനിക്കും തോന്നണത് അത് വസുമതി തന്നെയായിരിക്കുമെന്നാ. ഭഗവാനേ ഇനി എന്തൊക്കെ നടക്കുമോയെന്തോ?".

മിഴികളടച്ച് നാണുനായര്‍ കൈകള്‍ മുകളിലേയ്ക്കുയര്‍ത്തി.

"അവളു തന്നെങ്കി പേടിയ്ക്കണം.ചാവുമ്പം അവളു ആറേഴുമാസം ഗര്‍ഭിണിയല്ലായിരുന്നോ. ഗര്‍ഭിണികളുടെ പ്രേതത്തിന് ശൌര്യം കൂടും".

വയസ്സന്‍ മണിയന്‍പിള്ള മടിക്കുത്തില്‍നിന്നൊരു തിറുപ്പുബീഡിയെടുത്തു ചുണ്ടില്‍വച്ചു തീപ്പറ്റിച്ചു.

"മുമ്പും വെള്ളിയാഴ്ചയും മറ്റും അര്‍ദ്ധരാത്രികഴിഞ്ഞാ ബെഞ്ചമിന്‍ വിളയില്‍നിന്നു ചെല ഒച്ചയുമനക്കവും കരച്ചിലുമൊക്കെ കേള്‍ക്കാറുണ്ടായിരുന്നു. മാത്രമല്ല അതിനു ചുറ്റും നല്ല പാല പൂത്ത മണവും കാണും".

മണിയന്‍ പിള്ള പറഞ്ഞുനിര്‍ത്തി.

"ഞാനാണെങ്കി ബെഞ്ചമിന്‍ വിള വഴിയാണ് എളുപ്പത്തിന് വീട്ടീപൊക്കൊണ്ടിരുന്നത്.ഇനി കറങ്ങിച്ചുറ്റി വയലുവാരം പോണോല്ലോ".

കുമാരന്‍ ചായ ഉയര്‍ത്തിയടിച്ചുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു.

"ജീവന്‍ വേണോങ്കി വേറേ വഴി നോക്കിക്കോ.ഞാനെന്തായാലും പോറ്റിയെ പോയി ഒന്നു കണ്ട് നല്ല ഒരു തകിടും കൂടും ഉണ്ടാക്കിക്കാന്‍ തീരുമാനിച്ചു"

ചായക്കാശെടുത്ത് കുമാരനു നല്‍‍കിയിട്ട് സുന്ദരന്‍ പുറത്തേയ്ക്കിറങ്ങി.

"അതെ പോറ്റിയ്ക്ക് പത്തു കാശൊപ്പിക്കാനായുള്ള വഴിയായി"

വയലില്‍നിന്ന സഹദേവന്‍ വിളിച്ചു പറഞ്ഞു.

"നല്ലോരു വീടും പറമ്പുമായിരുന്നു. യക്ഷിശല്യമൊള്ളതാണെന്നറിഞ്ഞാ ആരെങ്കിലും മേടിയ്ക്കുമോ അത്. എത്ര നാളോണ്ട് അതൊന്നു വി‍ക്കാനായി ആ പണിക്കര്‍ നടക്കുന്നു. ഏതാണ്ടെല്ലാമൊന്നൊത്തുവന്നതായിരുന്നു. ഇനിയതു നടന്നതു തന്നെ"

ചന്ദ്രേട്ടന്‍ ചായ മുഴുവന്‍ കുടിച്ചശേഷം ഗ്ലാസ്സ് മേശമേല്‍ വച്ചു.

കുമാര‍ന്റെ ചായക്കടയില്‍ യക്ഷിപുരാണം ചര്‍ച്ച തകര്‍ത്തുകൊണ്ടിരുന്നപ്പോള്‍ തൊട്ടടുത്ത വിക്രമന്റെ മുറുക്കാന്‍ കടയിലെ ബെഞ്ചിലിരുന്നു പത്രം വായിച്ചുകൊണ്ടിരുന്ന യുവപഞ്ചായത്തു മെമ്പര്‍ സതീശന്‍ വേദനയാല്‍ ഒന്നു ഞരങ്ങി.തലേന്നുരാത്രി കനകമ്മയുടെ വീട്ടില്‍ ഒന്നു പോയതും പുറത്തേയ്ക്കിറങ്ങാന്‍ നേരം തൊട്ടടുത്ത വീട്ടിലെ വൃത്തികെട്ട പട്ടി കാലേല്‍ക്കടിക്കാന്‍ നോക്കിയതും അഴിഞ്ഞുപോയ മുണ്ട് രണ്ടുകൈയിലും പിടിച്ച് ജീവനും കൊണ്ടോടുന്ന വഴിയില്‍ അതിരില്‍ നാട്ടിയിരുന്ന കുറ്റിയില്‍ അടിച്ച് കാലു പിളര്‍ന്നതും പിറകേണ്ടായിരുന്ന പട്ടി തന്റെ ചന്തിയില്‍ കടിച്ചതും വേദനയെടുത്തലറിക്കൊണ്ട് പാഞ്ഞപ്പോള്‍ കപ്പ നട്ടിരിക്കുന്ന പറമ്പില്‍നിന്നു മറ്റാരോ അലറിക്കൊണ്ട് എഴുന്നേറ്റോടിയതുമെല്ലാം ഒരു ചലച്ചിത്രത്തിലെന്നവണ്ണം അവന്റെ മനസ്സിലൂടെ കടന്നു പോവുകയായിരുന്നു. ചന്തിയുടെ ഒരു വശം പട്ടിയുടെ കടികൊണ്ട് ഒരു പരുവമായതുമൂലം ഒരു വശം ചരിഞ്ഞിരുന്നുകൊണ്ട് കാലിലെ മുറിവ് ആരും കാണാതിരിക്കുവാനായി സതീശന്‍ തന്റെ മുണ്ട് നന്നായി താഴ്ത്തിയിട്ടു നിര്‍വ്വികാരനെപ്പോലെ പത്രവായന തുടര്‍ന്നു.

ശുഭം...............

ശ്രീക്കുട്ടന്‍

16 comments:

  1. ഒരു കൊല്ലം മുമ്പ് പോറ്റി ആവാഹിച്ചു കരിമ്പനയില്‍ തളച്ച യക്ഷീട മോള് അതെല്ലാം പൊട്ടിച്ചുകൊണ്ട് വീണ്ടും വന്നിരിക്കണ്.ഇനി എന്തൊക്കെ നടക്കുമെന്റെ ദൈവങ്ങളെ..എല്ലാരുമൊന്ന്‍ സൂക്ഷിച്ചാ കൊള്ളാം..എനിക്കത്രേ പറയാനുള്ളു...

    ReplyDelete
  2. അപ്പൊ അങ്ങനെയാണ് പ്രേതങ്ങള്‍ ഉണ്ടാകുന്നത്... കൊള്ളാം... സംഭാഷണങ്ങളെല്ലാം മനോഹരം...

    ReplyDelete
  3. ശോ ഈ പ്രേതങ്ങള്‍


    http://luttumon.blogspot.com/2011/09/blog-post_11.html

    ReplyDelete
  4. ഉം...
    എല്ലാം മനസ്സിലായി!
    അമ്പട പുളൂസ്!

    ReplyDelete
  5. ജോറായി യക്ഷിക്കഥ.....ദേശം മാറുമ്പോള്‍ കഥയിലിത്തിരി മാറ്റം വരുന്നു എന്നുമാത്രം....എഴുത്ത് നന്നായി ആസ്വദിച്ചു....അഭിനന്ദനങ്ങള്‍.....എന്റെ ബ്ലോഗിലുമുണ്ട് ഒരു യക്ഷി പോലൊന്ന്....വായിക്കുമല്ലോ............

    ReplyDelete
  6. നന്നായിട്ടുണ്ട്

    ReplyDelete
  7. ഹമ്പടാ .. പുളൂസ് ഇതൊരു ഒന്നന്നര പുളൂസ്ആയി നാട്ടിലെ പല യക്ഷി കഥ കളും ഇങ്ങനെ ഒക്കെ തന്ന്യാ....
    നന്നായി പറഞ്ഞു ശ്രീ കുട്ടന്‍ ആശംസകള്‍

    ReplyDelete
  8. പണ്ടത്തെ കാരണവന്മ്മാര്‍ രാത്രി കാലങ്ങളില്‍ ഓരോരോ പണി ഒപ്പിക്കാന്‍ പടച്ചു വിട്ടിരുന്ന പ്രേത കഥകള്‍ ... നമ്മളില്‍ ചിലരെങ്കിലും ഇന്നും അത് വിശ്വസിക്കുന്നു... ശ്രീ കുട്ടന്റെ പഞ്ചായത്ത് മെമ്പര്‍ അവരുടെ കണ്ണ് തുറപ്പിക്കട്ടെ .....

    ReplyDelete
  9. ഹ ഹ അവസാനം ജോറായി... 
    അവസാനത്തെ ട്വിസ്റ്റ് കലക്കി. ഹ്യൂമറും..

    ReplyDelete
  10. പിന്നെയും പുളു! എന്നാലും കൊള്ളാം കേട്ടോ.

    ReplyDelete
  11. എന്റെ യക്ഷിയെ വായിച്ച് ഭയക്കുകയും പിന്നെ പാപപരിഹാരാര്‍ത്ഥം കമ്ന്റുകള്‍ നല്‍കുകയും ചെയ്ത എല്ലാ സഹൃദയര്‍ക്കും നന്ദി ട്ടോ...ഇനിയും ഇത് വായിക്കാതെയും വായിച്ച് കമ്ന്റിടാതെയുമിരിക്കുന്നവര്‍ക്ക് പല വിധ അനര്‍ഥങ്ങളുമുണ്ടാകുന്നതായിരിക്കും.അതിനൊന്നും ഞാന്‍ ഉത്തരവാദിയുമായിരിക്കില്ല..!!

    ReplyDelete
  12. ഹഹഹഹ...ശ്രീകുട്ടാ അതാ പറയുന്നത് അസമയത്ത് 'എങ്ങും' പോകരുതെന്ന്. ;-)

    ReplyDelete
  13. പഞ്ചായത്തില്‍ മെമ്പര്‍ ഷിപ്പുള്ള പ്രേതം.. കലക്കി ശ്രീകുട്ടാ.. നല്ല രസമുള്ള വതരണം..

    ReplyDelete