1. മരണം:
ഒരാളുടെ ജീവിതം മൊത്തത്തില്‍ നിരാശബാധിച്ചു പോയെങ്കില്‍ അയാള്‍ക്ക് അഭികാമ്യമായുള്ള എളുപ്പവഴി മരണത്തെ പുല്കുക എന്നതാണ്. എന്തിനാണു മറ്റുള്ളവരെകൂടി വിഷമിപ്പിച്ചുകൊണ്ടൊരു ജീവിതം നയിക്കുന്നത്.പ്രതീക്ഷകള്‍ നശിച്ചവന് ജീവിച്ചിരിക്കുന്നതുകൊണ്ടും ഉപയോഗമില്ല. ചിലര്‍ മരിക്കാന്‍ ശ്രമിക്കും. രക്ഷപ്പെടുവാനുള്ള എല്ലാ സാഹചര്യവുമൊരുക്കി വച്ചിട്ട്. മരിക്കണമെന്നുള്ളവര്‍ ഒരിക്കലും അത് മറ്റരെയുമറിയിക്കാതെ ചെയ്യുക. തികച്ചും ഗോപ്യമായി. മരിക്കുവാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും തങ്ങള്‍ ആ ശ്രമത്തില്‍ വിജയിക്കും എന്നതുറപ്പുവരുത്തേണ്ടതാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ മരുന്നുകളുടെ ഗന്ധവും വേദനകളുടേയും അമര്‍ത്തിയ ശബ്ദവും ഒക്കെപ്പേറി ആശുപത്രിയുടെ മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ കിടക്കേണ്ടി വന്നേയ്ക്കാം..
2. പ്രണയവിവാഹം:
എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ വീട്ടുകാരെ എതിര്‍ത്തുള്ള പ്രണയ വിവാഹങ്ങളെ ഞാന്‍ അനുകൂലിക്കുന്നില്ല. പത്തുപതിനെട്ട് വയസ്സുവരെ ഒരല്ലലുമറിയിക്കാതെ വളര്‍ത്തി വലുതാക്കുന്ന മകള്‍ കുറച്ചുദിവസം മുമ്പ് മാത്രം മുന്നേ കണ്ടുമുട്ടിയ ഒരുവനൊപ്പം ഒരുദിനം പടിയിറങ്ങിപ്പോകുമ്പം തകര്ന്നുതരിപ്പണമായിപ്പോകുന്ന മനസ്സുകളുടെ വേദനയ്ക്കൊപ്പം ഒരിക്കലും വരില്ല ആ പ്രണയം വേണ്ടന്ന് വയ്ക്കുമ്പോഴുണ്ടാകുന്ന സങ്കടം. നമ്മുടെ സ്വന്തം സന്തോഷത്തേക്കാള്‍ എത്രയോ വലുതാണ് നമ്മുടെ പ്രീയപ്പെട്ടര്ക്ക് സങ്കടമുണ്ടാക്കാതിരിക്കുകയെന്നത്.
3. മെഡിക്കല്‍ ചെക്കപ്പ്:
എന്റെ സുഹൃത്ത് ഇന്നലെ ആകെ മ്ലാനവദനനായിരുന്നു. ഞാന്‍ കാരണം ചിക്കിചിക്കിചോദിച്ചപ്പോള് മടിച്ചുമടിച്ച് ആശാന് മനസ്സു തുറന്നു. പുള്ളിക്കാരന് ഒരു മെഡിക്കല്‍ ചെക്കപ്പ് നടത്തി പല അസുഖങ്ങളുടേയും കൂടാണെന്ന് തിര്ച്ചറിഞ്ഞത്രേ. പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോല്‍ തുടങ്ങി ഒരുപിടി അസുഖങ്ങള്‍. ഫുള്‍ടൈം കളിച്ചുചിരിച്ച് ഇഷ്ടമുള്ളതെല്ലാം തിന്ന് കുടിച്ച് അര്‍മ്മാദിച്ചിരുന്ന മനുഷ്യന് ഒറ്റദിനം കൊണ്ട് പകുതി ചത്തതുപോലായി. സത്യത്തില്‍ എന്തിനാണു നമ്മള് ഇത്തരം ചെക്കപ്പുകള്‍ നടത്തുന്നത്. ജീവിച്ചിരിക്കുന്ന കാലം ശരിക്കും സന്തോഷവാനായി ഇഷ്ടമുള്ളതെല്ലാം തിന്നും കുടിച്ചും കഴിയുക. തനിക്കിന്നത് തിന്നാനാകില്ല,ഇന്നതു കുടിക്കാനാവില്ല,ഇന്നത് ചെയ്യാനാവില്ല എന്നെല്ലാം മുന്‍ കൂട്ടി അറിഞ്ഞ് മരിച്ചുമരിച്ച് ജീവിക്കുന്നതില്‍ എന്തു അര്‍ത്ഥമാണുള്ളത്...
4. എഴുത്തിന്റെ രസതന്ത്രം:
എഴുത്ത് എന്നത് മറ്റുള്ളവരെ തൃപതിപ്പെടുത്താനല്ല മറിച്ച് സ്വയം തൃപ്തിയടയാനായുള്ളതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ മനസ്സിലുള്ളത് ഞാന്‍ ഒരു പ്ലാറ്റ്ഫോമിലേയ്ക്ക് പകര്‍ത്തുമ്പോള്‍ അതെനിക്ക് നിറഞ്ഞ സംതൃപ്തി നല്കുന്നു. വായനക്കാരന് അതേത് വിധത്തില്‍ ഉള്‍ക്കൊള്ളുന്നു എന്നോര്‍ത്ത് ഞാന്‍ ഒരിക്കലും വേവലാതിപ്പെടാറില്ല. ഒരു വായനക്കാരന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റിയെഴുതുവാന്‍ അല്ലെങ്കില്‍ കോമ്പ്രമൈസ് ചെയ്തെഴുതുവാന്‍ ഞാനിഷ്ടപ്പെടുന്നുമില്ല. എഴുത്ത് മോശമെങ്കില്‍ അത് തുറന്ന് പറയുവാന്‍ വേണമെങ്കില്‍ വായനക്കാരന് അവകാശമുണ്ട്. അതുപോലെ തന്നെ നല്ലതാണെങ്കിലും. പക്ഷെ അതൊരിക്കലും ഒരു നിര്‍ബന്ധമായി കാണാനാവില്ല. വായിക്കുന്നവന്റെ മാനസികാവസ്ഥയ്ക്കനുസരിച്ചായിരിക്കും അഭിപ്രായങ്ങള്‍ ഉണ്ടാവുക. ഞാനെഴുതുന്നതിനെ വിമര്‍ശിക്കുന്നവരേയും അഭിനന്ദിക്കുന്നവരേയും ഞാന്‍ ഒരുപോലിഷ്ടപ്പെടുന്നു. അവര്‍ക്കെല്ലാം പ്രത്യേകം പ്രത്യേകം മറുപടികള്‍ പേരുവച്ച് കൊടുക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല. അത് എഴുത്തുകാരന്റെ കടമയാണെന്ന് ഞാന്‍ കരുതുന്നുമില്ല. പക്ഷേ വായിക്കുന്ന ആള് പ്രകടിപ്പിക്കുന്ന ന്യായമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുന്നത് എഴുത്തുകാരന് ചെയ്യുന്ന നീതികേടുമാണ്. ഒരു വായനക്കാരന് അഭിപ്രായം പറയുന്നത് തിരിച്ചുള്ള നന്ദിവാക്ക് കേള്ക്കുവാനുദ്ദേശിച്ചാണെങ്കില് ആ അഭിപ്രായത്തില്‍ എന്ത് സത്യസന്ധതയാണുണ്ടാവുക.
5. പുനര്‍ജ്ജന്മം:
കഴിഞ്ഞുപോയ ജീവിതം തിരിച്ചുകിട്ടുകയാണെങ്കില്‍ നീ ഏതു കാലം മുതല്‍ ജീവിച്ചുതുടങ്ങാനായിരിക്കും ആഗ്രഹിക്കുക എന്നെന്റെ ഒരു അടുത്ത സുഹൃത്ത് ചോദിച്ചു. ഒരു നിമിഷമൊന്നന്ധാളിച്ചുപോയെങ്കിലും ഞാന്‍ ശാന്തമായൊന്നാലോചിച്ചുനോക്കിയപ്പോള് എന്റെ മനസ്സില്‍ ഒരുത്തരം തെളിഞ്ഞുവന്നു. ഒരുവേള ഇനിയെനിക്കൊരു ജീവിതമടക്കം കിട്ടുവാണെങ്കില്‍ അതെന്റെ ഇരുപതാമത്തെ വയസ്സുമുതല്‍ ജീവിച്ചു തുടങ്ങുവാന്‍ ഞാനാഗ്രഹിക്കുന്നു. കാരണം നഷ്ടപ്പെടലുകള്‍ ആരംഭിച്ചത് ആ കാലം മുതലായിരുന്നു. ജീവിതത്തില്‍ ഞാന്‍ ഒരിക്കലും പിന്തുടരില്ല എന്നു കരുതിയ ദുശ്ശീലങ്ങളിലെയ്ക്കെല്ലാം കൂപ്പുകുത്തിയ കാലം,ഒരിക്കലും അമ്മയെ സങ്കടപ്പെടുത്തില്ല എന്നു കരുതിയിട്ട് ആ മിഴികള്‍ തോരാന്‍ സമ്മതിക്കാതിരുന്ന കാലഘട്ടം, ജീവിതത്തോട് ചേര്ത്തുനിര്ത്തണമെന്ന് അതിയായി കൊതിച്ചിരുന്നവള്‍ മഴവെള്ളം പോലെ എന്നില്‍ നിന്നും ഊര്‍ന്ന് മണ്ണിലേയ്ക്കപ്രത്യക്ഷമായ കാലം, വാത്സല്യത്തോടെ,സ്നേഹത്തോടെ മാത്രം കണ്ടിരുന്നവര്‍ പോലും മുഖം ചുളിക്കുവാന്‍ തുടങ്ങിയ കാലം, എന്റേതായ സകല സുഖങ്ങളും സന്തോഷവും എവിടെയൊക്കെയോ കൈമോശം വന്നുപോയ കാലം. അതെനിക്ക് തിരിച്ചുപിടിച്ചാല്‍ കൊള്ളാമെന്നുണ്ട്. നടക്കില്ലെന്നുറപ്പുണ്ടെങ്കിലും വെറുതെയൊന്നാഗ്രഹിക്കുന്നു...
6. ഡയറിക്കുറിപ്പുകള്‍::::
ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം മുതല്‍ ഡയറിയെഴുതുന്ന ശീലമെനിക്കുണ്ടായിരുന്നു. ഒരു ദിനം പോലും മുടങ്ങാതെയെഴുതുമായിരുന്നു. അന്നന്ന് ഭവിക്കുന്ന കൊച്ചുകാര്യങ്ങള്‍ വരെ കുറിച്ചുവയ്ക്കുമായിരുന്നു. പിന്നെയെപ്പൊഴോ ആ ശീലം കൈമോശം വന്നുപോയി. ആറേഴുകൊല്ലം മുമ്പ് ഞാന്‍ അലമാരയില്‍ നിന്നും അതെല്ലാമെടുത്ത് ഒന്നു കണ്ണോടിച്ചിരുന്നു. ആ കാലഘട്ടത്തിലേയ്ക്ക് ഒരിക്കല്‍ക്കൂടി പറന്നുചെല്ലാന്‍ കൊതി തോന്നിപ്പോയി. അവളാദ്യമായെന്നെ നോക്കി പുഞ്ചിരിച്ചതും, സൈക്കിളില്‍ നിന്നും വീണു കയ്യൊടിഞ്ഞതും, വിജയ്ന് മാമന്റെ മോളുടെ കല്യാണത്തിന്റെ ആഘോഷവും, അപ്പച്ചിയുടെ പശു കുത്താനോട്ടിച്ചതും, പൊന്മുടിയിലേയ്ക്കുള്ള ടൂറും ഒക്കെ വീണ്ടും എന്നില്‍ പീലി വിടര്‍ത്തിയാടാന്‍ തുടങ്ങി. എന്നാല്‍ എന്റെ ജീവിതത്തിന്റെ മധുരമൂറുന്ന ഒരു വസന്തകാലഘട്ടത്തിന്റെ മുഴുവന്‍ സ്പ്ന്ദനങ്ങളും നിറഞ്ഞ ആ ഡയറികളെല്ലാം എന്നെന്നേയ്ക്കുമായി നശിച്ചുപോയി. ഞാന്‍ പ്രവാസത്തിലായിരുന്ന സമയം അതിന്റെ പ്രാധാന്യമറിയാതിരുന്ന അമ്മയോ മറ്റോ അതെല്ലാം വാരി തട്ടിന്പുറത്തിടുകയും ചിതലുകള്‍ എന്റെ ഓര്‍മ്മകളെ നക്കിത്തുടയ്ക്കുകയും ചെയ്തു..
7. വാത്സല്യം:
എന്റെ മകനെ ആദ്യമായി ഞാന്‍ കാണുമ്പോള്‍ അവന് നല്ല ഉറക്കത്തിലായിരുന്നു. കയ്യൊക്കെ മടക്കിവച്ച് സുഖസുഷുപ്തിയില്‍. എന്റെ ജീവന്റെ നേര് ചിത്രത്തെ
കൊതിയോടെ നോക്കി ഞാനിരുന്നപ്പോള്‍ അവന് ഉറക്കത്തില്‍ നിന്നുമുണര്‍ന്ന് മുഖമൊക്കെ ഒന്നു ചുളിച്ചിട്ട് കയ്യൊക്കെയൊന്ന് കുടഞ്ഞ് എന്നെയൊന്നു നോക്കി. എന്നിട്ട് അവന് ആ മോണകാട്ടി ഒന്നു ചിരിച്ചു. ഈ മുപ്പത്തിനാലുവര്ഷകാലഘട്ടത്തില് ഞാന്‍ ഇത്രയേറെ കൊതിച്ചുപോയ മറ്റൊരു കാഴ്ച എന്റെ ജീവിതത്തിലുണ്ടായിട്ടില്ല.
8. സ്വപ്നം:
മന്ദമാരുതനേറ്റ് അവളുടെ അളകങ്ങള്‍ പാറിപ്പറക്കുന്നുണ്ടായിരുന്നു. അസ്തമയസൂര്യന്റെ ചെങ്കതിരുകള്‍ പ്രതിഫലിക്കുന്നതുമൂലം മുടിയിഴകള്‍ക്ക് സ്വര്‍ണ്ണവര്‍ണ്ണം. തുടുത്ത കവിളുകളില്‍ അരുണിമയുടെ ശോഭ. വിറയാര്‍ന്ന ചുണ്ടുകളില്‍ ചെറു നനവ് തങ്ങിനില്‍ക്കുന്നുവോ. അവളുടെ അടുത്തങ്ങിനെ ചേര്‍ന്ന് സ്വയം മറന്നാകടല്ക്കരയിലിരിക്കുമ്പോള് ഞാന്‍ അനുഭൂതികളുടെ മായാലോകത്ത് പാറിപ്പറക്കുകയായിരുന്നു. മണലില്‍ പതിഞ്ഞിരിക്കുന്ന അവളുടെ കൈവിരലുകള്‍ ഞാന്‍ എന്റെ കയ്യോട് ചേര്ത്തുകോര്ത്തുപിടിച്ചു. അസാധ്യമനോഹരമായൊരു പുഞ്ചിരിയോടെ അവളെന്നെ സാകൂതം നോക്കി. എത്ര സുന്ദരിയാണവള്‍. അവളെ കെട്ടിപ്പുണരുവാനെന്റെ മനം കൊതിച്ചു. പക്ഷേ പരിസരം എന്നെ അതില്‍ നിന്നും വിലക്കി. മുഖത്ത് മഴത്തുള്ളികള്‍ വീണപ്പോള്‍ അവളുടെ കയ്യും പിടിച്ച് ഞാന്‍ വേഗം കല്‍മണ്ഡപത്തിലേയ്ക്ക് നടന്നു. മഴ നനയാതെ ആള്ക്കാര് നിരവധിയവിടെ കയറി നില്ക്കുന്നു. ചെറുതായി നനഞ്ഞ പുടവകളോടെ അവളെന്റെ ശരീരത്തോട് ചേര്‍ന്ന് നിന്നപ്പോള്‍ ശരീരമാകെ തീപിടിക്കുന്നതുപോലെ തോന്നിയ ഞാന്‍ കണ്ണുകളടച്ചു. അപ്പോഴും മഴത്തുള്ളികള്‍ എന്നെ നനയിച്ചുകൊണ്ടിരുന്നു. കല്‍മണ്ഡപവും ചോരുന്നുവോ. മെല്ലെ കണ്ണുകള്‍ തുറന്ന ഞാന്‍ മഴ തോര്ന്നോ എന്നു നോക്കി. ഇല്ല തോര്‍ന്നിട്ടില്ല. ഒരു മൊന്ത വെള്ളവുമായി അവള് കട്ടിലിനടുത്തു തന്നെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് നില്‍പ്പുണ്ട്. അതു തലവഴി ഒഴിയ്ക്കുന്നതിനുമുന്നേ ഞാന്‍ പിടഞ്ഞെഴുന്നേറ്റ് അടുക്കളിയിലേയ്ക്ക് നടന്നു...
9. രക്ഷപ്പെടല്‍:
കഴിയുന്നത്ര വേഗതയിലോടുമ്പോഴും അവര്‍ക്ക് പിടികൊടുക്കരുത് എന്നേയുണ്ടായിരുന്നുള്ളൂ. അവരുടെ കയ്യില്‍ കിട്ടിയാല്‍ പിന്നെ പൊടിപോലും ബാക്കിവച്ചേക്കില്ല. പുറകേ തന്നെയുണ്ടവര്. ആക്രോശങ്ങളും മറ്റുമൊക്കെ മുഴങ്ങുന്നുണ്ട്. ഇത് ഒരു ജീവന്മരണപോരാട്ടമാണ്. അതുകൊണ്ട് തന്നെ ആവതില്ലെങ്കിലും ശരീരം അതിന്റെ പരമാവധി ശ്രമിക്കുന്നു. അതിരുകള്‍ ചാടിക്കടന്ന് കുതിക്കുകയാണ്. കാലുകള്‍ ഭൂമിയില്‍ തൊടുന്നെന്നേയുള്ളൂ. ഒരു പുരയിടത്തിന്റെ അതിരില്‍ നിന്നും അടുത്ത പറമ്പിലേയ്ക്ക് ചാടിയപ്പോള്‍ കാലുകള്‍ നിലത്ത് തട്ടുന്നില്ല. ഒന്നുരണ്ടു നിമിഷം കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ഭൂമിക്കടിയിലേയ്ക്ക് അഗാധതയിലേയ്ക്ക് സഞ്ചരിക്കുകയാണ് താന്‍. വായില്‍ നിന്നും പുറപ്പെട്ട നിലവിളി വൃത്തച്ചുമരുകളില് തട്ടിമുഴങ്ങി. നിമിഷങ്ങള്‍ക്കകം തറയിലേയ്ക്ക് പതിച്ചപ്പോള്‍ ശരീരത്തിനു ഒരു മരവിപ്പ് മാത്രമായിരുന്നു. എവിടെയൊക്കെയോ ഒടിഞ്ഞു നുറുങ്ങുന്നു. എന്തോ ഒന്ന് ശരീരത്തിലെവിടെയോ തറച്ചുകയറുന്നു. കണ്ണിനകത്തേയ്ക്ക് കാഴ്ച മറച്ചുകൊണ്ട് ഒഴുകിയിറങ്ങുന്ന രക്തത്തിന്റെ നനവ്. അവരുടെ പിടിയില്‍ പെടാതെ രക്ഷപ്പെട്ടു .പക്ഷേ...
10 പുളിപ്പുള്ള മുന്തിരി:
സദാ ഗൌരവത്തിലിരിക്കുന്ന അവളെ ഞാന്‍ കൂടുതലായി എപ്പോഴാണു ശ്രദ്ധിച്ചുതുടങ്ങിയത്. അറിയില്ല. അവളുടെ ചലനങ്ങളും നോട്ടവും വാക്കുകളുമെല്ലാം എന്റെയുള്ളിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. മെയിലുകള്‍ വഴിയും കൊച്ചുകൊച്ചു സംസാരങ്ങള്‍ വഴിയും അവളെന്നോട് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു. ഫയലുകളും മറ്റുമൊക്കെ കൈമാറുമ്പോള്‍ വിരലുകള്‍ പരസ്പ്പരം സ്പര്‍ശിക്കുന്നതറിഞ്ഞ് ശരീരമാകെ തരിക്കുകയും മനം കൊതിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഒടുവിലൊരു ദിനം അടുത്താരുമില്ലാത്തൊരവസരത്തില് അവള്ക്കാദ്യ സ്നേഹചുംബനം നല്കിയതും എന്റെ കരണം പുകഞ്ഞതും ഞാനിന്നോര്ക്കാനാഗ്രഹിക്കുന്നില്ല. അല്ലെങ്കിലും സ്ത്രീകളെ സ്നേഹിക്കുവാന്‍ കൊള്ളില്ലന്നേ..
ശ്രീക്കുട്ടന്