വിക്രമാദിത്യരാജാവിന്റെ സദസ്സിലുണ്ടായിരുന്ന ബ്രാഹ്മണോത്തമനായിരുന്നു സകലശാസ്ത്രപാരംഗനായിരുന്ന വരരുചി. വിധിയുടെ അലംഘനീയതമൂലം വരരുചിക്ക് ഒരു പറയസ്ത്രീയെ വിവാഹം കഴിക്കേണ്ടിവന്നു. ആദ്യ കുഞ്ഞു ജനിച്ചപ്പോള്‍ കുഞ്ഞിനു വായുണ്ടോയെന്ന്‍ വരരുചി ഭാര്യയോട് ചോദിച്ചു. ഉണ്ട് എന്ന്‍ ആ പറയസ്ത്രീ പറഞ്ഞപ്പോള്‍ എന്നാല്‍ ആ കുഞ്ഞിനെ അവിടെയെവിടെയെങ്കിലും കളഞ്ഞേക്കൂ വാ കീറിയ ദൈവം ഇരയും നല്‍കും എന്നു പറഞ്ഞിട്ട് വരരുചി നടക്കാനാരംഭിച്ചു. തന്റെ ഭര്‍ത്താവിന്റെ വാക്കതേപടിയനുസരിച്ച ആ സ്ത്രീ കുഞ്ഞിനെ ഉപേക്ഷിച്ച് ഭര്‍ത്താവിനെ അനുഗമിച്ചു. അപ്രകാരം പതിനൊന്ന്‍ കുഞ്ഞുങ്ങളെ പലസ്ഥലത്തായുപേക്ഷിക്കുകയുണ്ടായി. പല ജാതിമതസ്തരായ ആളുകള്‍ക്ക് അ കുഞ്ഞുങ്ങളെ ലഭിക്കുകയും അവര്‍ അതാതു ജാതികളില്‍ വളരാനും തുടങ്ങി. പന്ത്രണ്ടാമതും കുഞ്ഞുണ്ടായപ്പോള്‍ അതിനു വായില്ല എന്ന്‍ ആ സാധ്വി വരരുചിയുടെ ചോദ്യത്തിനു മറുപടിയായി കള്ളം പറയുകയും യഥാര്‍ത്ഥത്തില്‍ ആ കുഞ്ഞിനു അപ്പോള്‍ത്തന്നെ വായില്ലാതായി തീരുകയും ചെയ്തു.ആ കുഞ്ഞാണു വായില്ലാക്കുന്നിലപ്പന്‍ എന്നറിയപ്പെടുന്നത്.
മേളത്തൂര്‍അഗ്നിഹോത്രി, രചകന്‍, ഉളിയന്നൂര്‍തച്ചന്‍, വള്ളോന്‍, വടുതലമരു, കാരയ്ക്കലമ്മ, ഉപ്പുകൊറ്റന്‍, പാണനാര്‍, നാരായണത്ത് ഭ്രാന്തന്‍, അകവൂര്‍ചാത്തന്‍, പാക്കനാര്‍, വായില്ലാക്കുന്നിലപ്പന്‍ ഇവരായിരുന്നു പറയിപെറ്റ പന്തിരുകുലം. ഇവരെല്ലാവരും തന്നെ ബാല്യകാലം കഴിഞ്ഞപ്പോള്‍ സഹോദരന്മാരാണെന്ന്‍ തിരിച്ചറിയുകയും പരസ്പ്പരം സ്നേഹത്തോടും സഹവര്‍ത്തിത്വത്തോടും കൂടി കഴിഞ്ഞുവന്നു.
കാലം പോകവേ വായില്ലാക്കുന്നിലപ്പനൊഴിച്ച് ബാക്കി പതിനൊന്നുപേരും എല്ലാ കൊല്ലവും അച്ഛന്റെ ശ്രാദ്ധമൂട്ടിനായി മേളത്തൂര്‍ അഗ്നിഹോത്രിയുടെ ഇല്ലത്തില്‍ ഒത്തുകൂടുക പതിവായിരുന്നു. ഒരുനാള്‍ ഇപ്രകാരം ശ്രാദ്ധമൊക്കെക്കഴിഞ്ഞ് ഭക്ഷണത്തിനായിട്ടെല്ലാവരുമിരിക്കുന്നനേരം അഗ്നിഹോത്രികളുടെ അന്തര്‍ജ്ജനം ഇവര്‍ക്ക് മുന്നില്‍ വന്ന്‍ ഭക്ഷണം വിളമ്പിക്കൊടുക്കുവാന്‍ മടിച്ചുനിന്നു. അഗ്നിഹോത്രികള്‍ വളരെയേറെ വിളിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തതിനുശേഷം ആ അന്തര്‍ജ്ജനം ഒരു മറക്കുടകൊണ്ട് മുഖം മറച്ച് അവര്‍ക്ക് ആഹാരം വിളമ്പിയശേഷം അകത്തേക്ക് പോയി. അപ്പോള്‍ പാക്കനാര്‍ ഇതെന്താണിങ്ങിനെയെന്നു ചോദിക്കുകയും പതിവ്രതകളായ സ്ത്രീകള്‍ ഭര്‍ത്താവല്ലാതെ അന്യപുരുഷന്മാരുടെ മുന്നില്‍ മുഖം കാണിച്ചുവരാന്‍ പാടില്ലാത്തതുകൊണ്ടാണിപ്രകാരം ചെയ്തതെന്ന്‍ അഗ്നിഹോത്രി മറുപടിയും പറഞ്ഞു. എന്നാല്‍ ഇതൊന്നും പാതിവ്രത്യലക്ഷണമല്ലെന്നും ബ്രാഹ്മണസ്ത്രീകള്‍ക്ക് പാതിവ്രത്യം എന്തെന്നറിയുക കൂടിയില്ലെന്നും മാത്രമല്ല ലോകത്ത് പതിവ്രതയായി ഒരു സ്ത്രീയുണ്ടെങ്കില്‍ അത് തന്റെ ഭാര്യ മാത്രമാണെന്ന്‍ പാക്കനാര്‍ വെല്ലുവിളിക്കുകയും ചെയ്തു. അപ്പോള്‍ ചണ്ഡാലസ്ത്രീകള്‍ക്ക് പാതിവ്രത്യമോ പതിവ്രതാധര്‍മ്മജ്ഞാനമോ ഉണ്ടോയെന്നും പാക്കനാര്‍ പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്നും പറഞ്ഞ് അഗ്നിഹോത്രികള്‍ തര്‍ക്കിച്ചു. വളരെയേറെ നേരത്തെ പരസ്പ്പരവാഗ്വാദത്തിനുശേഷം താനത് തെളിയിച്ചുതരാമെന്ന്‍ പാക്കനാര്‍ വെല്ലുവിളിച്ചതുകേട്ട് എന്നാലതറിഞ്ഞിട്ടേയുള്ളൂ ഇനിയെന്തും എന്ന ഭാവത്തില്‍ അഗ്നിഹോത്രിയും പാക്കനാരും കൂടി പാക്കനാരുടെ കുടിലിലേയ്ക്ക് നടന്നു.ഇരുവരും ചെല്ലുന്ന സമയത്ത് പാക്കനാരുടെ ഭാര്യ കിണറ്റില്‍നിന്നു വെള്ളം കോരിക്കൊണ്ടുനില്‍ക്കുകയായിരുന്നു.വെള്ളവും പാളയും കൂടി കിണറിന്റെ മധ്യഭാഗത്തെത്തിയപ്പോഴാണു പാക്കനാരുടെ വിളി അവര്‍ കേട്ടത്. അക്ഷണം അവര്‍ കയറില്‍നിന്നുള്ള പിടിവിട്ട് ഭര്‍ത്താവിനടുത്തേയ്ക്ക് ഓടിവന്നു. കയറില്‍ നിന്നുള്ള പിടിവിട്ടിട്ടും തൊട്ടിയും വെള്ളവും താഴേയ്ക്ക് വീഴാതെ ആസ്ഥിതിയില്‍ത്തന്നെ നിലകൊണ്ടതുകണ്ട അഗ്നിഹോത്രികള്‍ക്ക് ആശ്ചര്യമടക്കാനായില്ല.
തന്റെമുന്നില്‍ വന്നുനിന്ന ഭാര്യയോട് വീട്ടില്‍ എത്ര നെല്ലിരിപ്പുണ്ടെന്ന്‍ പാക്കനാര്‍ ചോദിച്ചു. അഞ്ചിടങ്ങഴിയെന്നവര്‍ ഉത്തരവും നല്‍കി. ഉടനെ അതില്‍നിന്നു നേര്‍പകുതി നെല്ലളന്നെടുത്ത് പുഴുങ്ങിക്കുത്തി അരിയാക്കി ചോറുവച്ചുകൊണ്ടുവരുവാന്‍ പാക്കനാര്‍ പറഞ്ഞു. ആ സ്ത്രീ അപ്പോള്‍ത്തന്നെ അകത്തേയ്ക്ക് പോകുകയും ഇരുന്ന നെല്ലിന്റെ പകുതിയളന്നെടുത്ത് പുഴുങ്ങിക്കുത്തി അരിയാക്കി ചോറുവച്ചുകൊണ്ടുവരുകയും ചെയ്തു. ഉടനെ അത് കുപ്പയില്‍ കളഞ്ഞേക്കുവാന്‍ പാക്കനാര്‍ പറഞ്ഞു. മടിയേതും കൂടാതെ അവര്‍ ആ ചോറു കുപ്പയില്‍ തട്ടി. അപ്പോള്‍ ബാക്കിയുള്ള നെല്ലും പുഴുങ്ങിക്കുത്തി ചോറുവച്ചുവരുവാന്‍ പാക്കനാര്‍ പറയുകയും പാക്കനാരുടെ ഭാര്യ ഉടനെതന്നെ അപ്രകാരം ചെയ്യുകയും ചെയ്തു. ആ ചോറും കുപ്പയിലേയ്ക്കിടുവാന്‍ പറഞ്ഞപ്പോള്‍ ഒരു വൈമനസ്യവും കൂടാതെ അവരതനുസരിക്കുകയും ചെയ്തു. ആ വീട്ടില്‍ ആകെയുണ്ടായിരുന്ന നെല്ലായിരുന്നുവത്. അതില്‍നിന്നു കുറച്ചെടുത്ത് പുഴുങ്ങി ചോറുവയ്ക്കാമെന്ന്‍ കരുതി വെള്ളം കോരവേയാണു പാക്കനാര്‍ വിളിക്കുകയും പിന്നെ മേല്‍പറഞ്ഞതെല്ലാമുണ്ടാവുകയും ചെയ്തത്. വിശപ്പുണ്ടായിരുന്നുവെങ്കിലും ഭര്‍ത്താവ് പറഞ്ഞത് മടികൂടാതെയനുസരിക്കയാണവര്‍ ചെയ്തത്.
പാക്കനാരും അഗ്നിഹോത്രികളും കൂടി തിരിച്ച് ഇല്ലത്തേയ്ക്ക് മടങ്ങവേ താനീ ചെയ്യിച്ചതുപോലെ അന്തര്‍ജ്ജനത്തിനെക്കൊണ്ടൊന്നു ചെയ്യിക്കാമോയെന്ന്‍ പാക്കനാര്‍ ചോദിച്ചു. ഒന്നും മിണ്ടാതെ നടന്ന അഗ്നിഹോത്രി ഇല്ലത്തെത്തിയപ്പോള്‍ അന്തര്‍ജ്ജനത്തെ വിളിക്കുകയും പാക്കനാര്‍ അയാളുടെ ഭാര്യയോട് പറഞ്ഞതുപോലെ ആവശ്യപ്പെടുകയും ചെയ്തു. ഇവിടെയിപ്പോള്‍ ആവശ്യത്തിനരിയിരിക്കുന്നുണ്ടല്ലോ എന്തിനാണിപ്പോള്‍ നെല്ല് പുഴുങ്ങുന്നതെന്നൊക്കെ ആ അന്തര്‍ജ്ജനം ഒരുപാട് തടസ്സം പറഞ്ഞെങ്കിലും അഗ്നിഹോത്രിയുടെ നിര്‍ബന്ധം സഹിക്കവയ്യാതെ മുഖം ചുളിച്ച് മുറുമുറുത്തുകൊണ്ട് അവര്‍ അകത്തേയ്ക്കുപോകുകയും വളരെ സമയമെടുത്ത് നെല്ലുകുത്തി അരിയാക്കി ചോറുവച്ചു വരികയും ചെയ്തു. അത് കുപ്പയില്‍ കളഞ്ഞേക്കാന്‍ അഗ്നിഹോത്രി പറഞ്ഞതുകേട്ട് അന്തര്‍ജ്ജനം ആകെ കോപിഷ്ടയായി. ചോറു കളയുന്നത് മഹാപാപം താന്‍ പാടുപെട്ട് വച്ചുണ്ടാക്കിയത് കുപ്പയില്‍ കളയുവാന്‍ പറയുന്നത് സങ്കടകരം എന്നെല്ലാം പറഞ്ഞു ബഹളമുണ്ടാക്കി. എന്നാല്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധം സഹിയാതെ ഒടുവിലവര്‍ ആ ചോറു കുപ്പയിലിട്ടു. ഉടനെ ബാക്കിയുള്ള നെല്ലുകൂടി കുത്തി അരിയാക്കി ചോറു വച്ചുകൊണ്ടുവരുവാന്‍ അഗ്നിഹോത്രി ആവശ്യപ്പെട്ടു. അപ്പോള്‍ അവിടേയ്ക്ക് ഭ്രാന്താണു ഈ താളത്തിനു തുള്ളാന്‍ എന്നെക്കിട്ടില്ല എന്നുറക്കെപ്പറഞ്ഞിട്ട് അന്തര്‍ജ്ജനം ചവിട്ടിത്തുള്ളി അകത്തേയ്ക്ക് കയറിപ്പോയി. അഗ്നിഹോത്രി എത്ര തന്നെ നിര്‍ബന്ധിച്ചു വിളിച്ചിട്ടും അവര്‍ പുറത്തേയ്ക്ക് വരുവാന്‍ കൂട്ടാക്കിയില്ല.
ഭര്‍ത്താക്കമ്മാര്‍ എന്തുപറഞ്ഞാലും സന്തോഷത്തോടു കൂടി അതുടനെതന്നെ ചെയ്യുന്ന സ്ത്രീകളാണു പതിവ്രതകള്‍, അങ്ങിനെ ചെയ്യുന്നതാണ് പതിവ്രതാധര്‍മ്മം അതില്‍ ഗുണദോഷചിന്തനം ചെയ്യാനും തര്‍ക്കങ്ങള്‍ പറയാനും മുതിരുന്നവള്‍ പതിവ്രത എന്ന വിശേഷണത്തിനര്‍ഹയല്ലെന്നും പറഞ്ഞ് അഗ്നിഹോത്രികളെ സമ്മതിപ്പിച്ചിട്ട് പാക്കനാര്‍ പുറത്തേയ്ക്ക് പോയി.
ഈ കഥയ്ക്ക് ഇന്നത്തെ സമൂഹത്തില്‍ ചവറ്റുകുട്ടയിലായിരിക്കും സ്ഥാനമെന്നത് നിസ്തര്‍ക്കമാണ്. കുഞ്ഞുങ്ങളെയും പ്രസവിച്ചു അടുക്കളയില്‍ അടിഞ്ഞുകൂടി കരിയും പുകയും കൊണ്ടു തുലയ്ക്കാനുള്ളതല്ല തന്റെ ജീവിതം എന്നു ധൈര്യസമേതം പറഞ്ഞ് സമത്വത്തിനും സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പടപൊരുതുവാന്‍ തയ്യാറാകുന്ന നാരീമണികള്‍ക്കുമുന്നില്‍ പതിവ്രതാധര്‍മ്മമെന്നാലിതാണെന്നും പറഞ്ഞു ചെന്നാല്‍ ചിലപ്പോള്‍ അകത്തുകിടന്നു അഴിയെണ്ണേണ്ട അവസ്ഥയാവുമുണ്ടാവുക. പാതിവൃത്യമെന്നത് ഭര്‍ത്താവ് പറയുന്നതെന്തും കണ്ണടച്ചനുസരിക്കണമെന്നതല്ല. ഏതെങ്കിലും ഒരു വിഷയത്തില്‍ ദുര്‍വ്വാശിപൂണ്ടപോലെ ക്രമവിരോധമായി വല്ലതും ചെയ്യാന്‍ പറയുന്ന ഭര്‍ത്താക്കമ്മാരെ അങ്ങനെ ചെയ്യുന്നതിലുണ്ടാകാവുന്ന ഗുണദോഷവശങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കുവാനും അവരെ അതില്‍നിന്നു പിന്തിരിപ്പിച്ചു മനസ്സ് യഥാസ്ഥിതമാക്കുവാനുമുള്ള കടമ ഒരു ഭാര്യയ്ക്കുണ്ട്. കുടുമബമെന്നത് ഒരുമയുടെ ചുമരുകളാല്‍ നിര്‍മ്മിക്കപ്പെടേണ്ട ഒന്നാണ്. അതിന്റെ നെടും തൂണുകള്‍ ആകേണ്ടവരാണ് ഭാര്യാഭര്‍ത്താക്കന്മാര്‍. പൊതുസമൂഹചിന്താഗതിക്കൊപ്പം നടക്കാന്‍ ഇഷ്ടപ്പെടുന്ന ഭര്‍ത്താവ് (പുരുഷന്‍) ചെയ്യുന്ന എന്തിനെയും കണ്ണുമടച്ചംഗീകരിക്കലല്ല മറിച്ച് ഏതൊന്നിന്റേയും ഗുണദോഷവശങ്ങള്‍ മനസ്സിലാക്കിപ്പിച്ച് നേര്‍വഴി നയിക്കുന്നവളാകണം ഭാര്യ. അതാണു ഒരു നല്ല ഭാര്യയുടെ കഴിവും ധര്‍മ്മവും. അത്തരം ഭാര്യമാരാണ് യഥാര്‍ത്ഥ പതിവ്രതകള്‍...
ശ്രീ....