Tuesday, September 25, 2012

പതിവ്രതയായ ഭാര്യ


വിക്രമാദിത്യരാജാവിന്റെ സദസ്സിലുണ്ടായിരുന്ന ബ്രാഹ്മണോത്തമനായിരുന്നു സകലശാസ്ത്രപാരംഗനായിരുന്ന വരരുചി. വിധിയുടെ അലംഘനീയതമൂലം വരരുചിക്ക് ഒരു പറയസ്ത്രീയെ വിവാഹം കഴിക്കേണ്ടിവന്നു. ആദ്യ കുഞ്ഞു ജനിച്ചപ്പോള്‍ കുഞ്ഞിനു വായുണ്ടോയെന്ന്‍ വരരുചി ഭാര്യയോട് ചോദിച്ചു. ഉണ്ട് എന്ന്‍ ആ പറയസ്ത്രീ പറഞ്ഞപ്പോള്‍ എന്നാല്‍ ആ കുഞ്ഞിനെ അവിടെയെവിടെയെങ്കിലും കളഞ്ഞേക്കൂ വാ കീറിയ ദൈവം ഇരയും നല്‍കും എന്നു പറഞ്ഞിട്ട് വരരുചി നടക്കാനാരംഭിച്ചു. തന്റെ ഭര്‍ത്താവിന്റെ വാക്കതേപടിയനുസരിച്ച ആ സ്ത്രീ കുഞ്ഞിനെ ഉപേക്ഷിച്ച് ഭര്‍ത്താവിനെ അനുഗമിച്ചു. അപ്രകാരം പതിനൊന്ന്‍ കുഞ്ഞുങ്ങളെ പലസ്ഥലത്തായുപേക്ഷിക്കുകയുണ്ടായി. പല ജാതിമതസ്തരായ ആളുകള്‍‍ക്ക് അ കുഞ്ഞുങ്ങളെ ലഭിക്കുകയും അവര്‍ അതാതു ജാതികളില്‍ വളരാനും തുടങ്ങി. പന്ത്രണ്ടാമതും കുഞ്ഞുണ്ടായപ്പോള്‍  അതിനു വായില്ല എന്ന്‍ ആ സാധ്വി വരരുചിയുടെ ചോദ്യത്തിനു മറുപടിയായി കള്ളം പറയുകയും യഥാര്‍ത്ഥത്തില്‍ ആ കുഞ്ഞിനു അപ്പോള്‍ത്തന്നെ വായില്ലാതായി തീരുകയും ചെയ്തു.ആ കുഞ്ഞാണു വായില്ലാക്കുന്നിലപ്പന്‍ എന്നറിയപ്പെടുന്നത്.

മേളത്തൂര്‍അഗ്നിഹോത്രി, രചകന്‍, ഉളിയന്നൂര്‍തച്ചന്‍, വള്ളോന്‍, വടുതലമരു, കാരയ്ക്കലമ്മ, ഉപ്പുകൊറ്റന്‍, പാണനാര്‍, നാരായണത്ത് ഭ്രാന്തന്‍, അകവൂര്‍ചാത്തന്‍, പാക്കനാര്‍, വായില്ലാക്കുന്നിലപ്പന്‍ ഇവരായിരുന്നു പറയിപെറ്റ പന്തിരുകുലം. ഇവരെല്ലാവരും തന്നെ ബാല്യകാലം കഴിഞ്ഞപ്പോള്‍ സഹോദരന്മാരാണെന്ന്‍ തിരിച്ചറിയുകയും പരസ്പ്പരം സ്നേഹത്തോടും സഹവര്‍ത്തിത്വത്തോടും കൂടി കഴിഞ്ഞുവന്നു.

കാലം പോകവേ വായില്ലാക്കുന്നിലപ്പനൊഴിച്ച് ബാക്കി പതിനൊന്നുപേരും എല്ലാ കൊല്ലവും അച്ഛന്റെ ശ്രാദ്ധമൂട്ടിനായി മേളത്തൂര്‍ അഗ്നിഹോത്രിയുടെ ഇല്ലത്തില്‍ ഒത്തുകൂടുക പതിവായിരുന്നു. ഒരുനാള്‍ ഇപ്രകാരം ശ്രാദ്ധമൊക്കെക്കഴിഞ്ഞ് ഭക്ഷണത്തിനായിട്ടെല്ലാവരുമിരിക്കുന്നനേരം അഗ്നിഹോത്രികളുടെ അന്തര്‍ജ്ജനം ഇവര്‍ക്ക് മുന്നില്‍ വന്ന്‍ ഭക്ഷണം വിളമ്പിക്കൊടുക്കുവാന്‍ മടിച്ചുനിന്നു. അഗ്നിഹോത്രികള്‍ വളരെയേറെ വിളിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തതിനുശേഷം ആ അന്തര്‍ജ്ജനം ഒരു മറക്കുടകൊണ്ട് മുഖം മറച്ച് അവര്‍ക്ക് ആഹാരം വിളമ്പിയശേഷം അകത്തേക്ക് പോയി. അപ്പോള്‍ പാക്കനാര്‍ ഇതെന്താണിങ്ങിനെയെന്നു ചോദിക്കുകയും പതിവ്രതകളായ സ്ത്രീകള്‍ ഭര്‍ത്താവല്ലാതെ അന്യപുരുഷന്മാരുടെ മുന്നില്‍ മുഖം കാണിച്ചുവരാന്‍ പാടില്ലാത്തതുകൊണ്ടാണിപ്രകാരം ചെയ്തതെന്ന്‍ അഗ്നിഹോത്രി മറുപടിയും പറഞ്ഞു. എന്നാല്‍ ഇതൊന്നും പാതിവ്രത്യലക്ഷണമല്ലെന്നും ബ്രാഹ്മണസ്ത്രീകള്‍ക്ക് പാതിവ്രത്യം എന്തെന്നറിയുക കൂടിയില്ലെന്നും മാത്രമല്ല ലോകത്ത് പതിവ്രതയായി ഒരു സ്ത്രീയുണ്ടെങ്കില്‍ അത് തന്റെ ഭാര്യ മാത്രമാണെന്ന്‍ പാക്കനാര്‍ വെല്ലുവിളിക്കുകയും ചെയ്തു. അപ്പോള്‍ ചണ്ഡാലസ്ത്രീകള്‍ക്ക് പാതിവ്രത്യമോ പതിവ്രതാധര്‍മ്മജ്ഞാനമോ ഉണ്ടോയെന്നും പാക്കനാര്‍ പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്നും പറഞ്ഞ് അഗ്നിഹോത്രികള്‍ തര്‍ക്കിച്ചു. വളരെയേറെ നേരത്തെ പരസ്പ്പരവാഗ്വാദത്തിനുശേഷം താനത് തെളിയിച്ചുതരാമെന്ന്‍ പാക്കനാര്‍ വെല്ലുവിളിച്ചതുകേട്ട് എന്നാലതറിഞ്ഞിട്ടേയുള്ളൂ ഇനിയെന്തും എന്ന ഭാവത്തില്‍ അഗ്നിഹോത്രിയും പാക്കനാരും കൂടി പാക്കനാരുടെ കുടിലിലേയ്ക്ക് നടന്നു.ഇരുവരും ചെല്ലുന്ന സമയത്ത് പാക്കനാരുടെ ഭാര്യ കിണറ്റില്‍നിന്നു വെള്ളം കോരിക്കൊണ്ടുനില്‍ക്കുകയായിരുന്നു.വെള്ളവും പാളയും കൂടി കിണറിന്റെ മധ്യഭാഗത്തെത്തിയപ്പോഴാണു പാക്കനാരുടെ വിളി അവര്‍ കേട്ടത്. അക്ഷണം അവര്‍ കയറില്‍നിന്നുള്ള പിടിവിട്ട് ഭര്‍ത്താവിനടുത്തേയ്ക്ക് ഓടിവന്നു. കയറില്‍ നിന്നുള്ള പിടിവിട്ടിട്ടും തൊട്ടിയും വെള്ളവും താഴേയ്ക്ക് വീഴാതെ ആസ്ഥിതിയില്‍ത്തന്നെ നിലകൊണ്ടതുകണ്ട അഗ്നിഹോത്രികള്‍ക്ക് ആശ്ചര്യമടക്കാനായില്ല.

തന്റെമുന്നില്‍ വന്നുനിന്ന ഭാര്യയോട് വീട്ടില്‍ എത്ര നെല്ലിരിപ്പുണ്ടെന്ന്‍ പാക്കനാര്‍ ചോദിച്ചു. അഞ്ചിടങ്ങഴിയെന്നവര്‍ ഉത്തരവും നല്‍കി. ഉടനെ അതില്‍നിന്നു നേര്‍പകുതി നെല്ലളന്നെടുത്ത് പുഴുങ്ങിക്കുത്തി അരിയാക്കി ചോറുവച്ചുകൊണ്ടുവരുവാന്‍ പാക്കനാര്‍ പറഞ്ഞു. ആ സ്ത്രീ അപ്പോള്‍ത്തന്നെ അകത്തേയ്ക്ക് പോകുകയും ഇരുന്ന നെല്ലി‍ന്റെ പകുതിയളന്നെടുത്ത് പുഴുങ്ങിക്കുത്തി അരിയാക്കി ചോറുവച്ചുകൊണ്ടുവരുകയും ചെയ്തു. ഉടനെ അത് കുപ്പയില്‍ കളഞ്ഞേക്കുവാന്‍ പാക്കനാര്‍ പറഞ്ഞു. മടിയേതും കൂടാതെ അവര്‍ ആ ചോറു‍ കുപ്പയില്‍ തട്ടി. അപ്പോള്‍ ബാക്കിയുള്ള നെല്ലും പുഴുങ്ങിക്കുത്തി ചോറുവച്ചുവരുവാന്‍ പാക്കനാര്‍ പറയുകയും പാക്കനാരുടെ ഭാര്യ ഉടനെതന്നെ അപ്രകാരം ചെയ്യുകയും ചെയ്തു. ആ ചോറും കുപ്പയിലേയ്ക്കിടുവാന്‍ പറഞ്ഞപ്പോള്‍ ഒരു വൈമനസ്യവും കൂടാതെ അവരതനുസരിക്കുകയും ചെയ്തു. ആ വീട്ടില്‍ ആകെയുണ്ടായിരുന്ന നെല്ലായിരുന്നുവത്. അതില്‍നിന്നു കുറച്ചെടുത്ത് പുഴുങ്ങി ചോറുവയ്ക്കാമെന്ന്‍ കരുതി വെള്ളം കോരവേയാണു പാക്കനാര്‍ വിളിക്കുകയും പിന്നെ മേല്‍പറഞ്ഞതെല്ലാമുണ്ടാവുകയും ചെയ്തത്. വിശപ്പുണ്ടായിരുന്നുവെങ്കിലും ഭര്‍ത്താവ് പറഞ്ഞത് മടികൂടാതെയനുസരിക്കയാണവര്‍ ചെയ്തത്.

പാക്കനാരും അഗ്നിഹോത്രികളും കൂടി തിരിച്ച് ഇല്ലത്തേയ്ക്ക് മടങ്ങവേ താനീ ചെയ്യിച്ചതുപോലെ അന്തര്‍ജ്ജനത്തിനെക്കൊണ്ടൊന്നു ചെയ്യിക്കാമോയെന്ന്‍ പാക്കനാര്‍ ചോദിച്ചു. ഒന്നും മിണ്ടാതെ നടന്ന അഗ്നിഹോത്രി ഇല്ലത്തെത്തിയപ്പോള്‍ അന്തര്‍ജ്ജനത്തെ വിളിക്കുകയും പാക്കനാര്‍ അയാളുടെ ഭാര്യയോട് പറഞ്ഞതുപോലെ ആവശ്യപ്പെടുകയും ചെയ്തു. ഇവിടെയിപ്പോള്‍ ആവശ്യത്തിനരിയിരിക്കുന്നുണ്ടല്ലോ എന്തിനാണിപ്പോള്‍ നെല്ല് പുഴുങ്ങുന്നതെന്നൊക്കെ ആ അന്തര്‍ജ്ജനം ഒരുപാട് തടസ്സം പറഞ്ഞെങ്കിലും അഗ്നിഹോത്രിയുടെ നിര്‍ബന്ധം സഹിക്കവയ്യാതെ മുഖം ചുളിച്ച് മുറുമുറുത്തുകൊണ്ട് അവര്‍ അകത്തേയ്ക്കുപോകുകയും വളരെ സമയമെടുത്ത് നെല്ലുകുത്തി അരിയാക്കി ചോറുവച്ചു വരികയും ചെയ്തു. അത് കുപ്പയില്‍ കളഞ്ഞേക്കാന്‍ അഗ്നിഹോത്രി പറഞ്ഞതുകേട്ട് അന്തര്‍ജ്ജനം ആകെ കോപിഷ്ടയായി. ചോറു കളയുന്നത് മഹാപാപം താന്‍ പാടുപെട്ട് വച്ചുണ്ടാക്കിയത് കുപ്പയില്‍ കളയുവാന്‍ പറയുന്നത് സങ്കടകരം എന്നെല്ലാം പറഞ്ഞു ബഹളമുണ്ടാക്കി. എന്നാല്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധം സഹിയാതെ ഒടുവിലവര്‍ ആ ചോറു കുപ്പയിലിട്ടു. ഉടനെ ബാക്കിയുള്ള നെല്ലുകൂടി കുത്തി അരിയാക്കി ചോറു വച്ചുകൊണ്ടുവരുവാന്‍ അഗ്നിഹോത്രി ആവശ്യപ്പെട്ടു. അപ്പോള്‍ അവിടേയ്ക്ക് ഭ്രാന്താണു ഈ താളത്തിനു തുള്ളാന്‍ എന്നെക്കിട്ടില്ല എന്നുറക്കെപ്പറഞ്ഞിട്ട് അന്തര്‍ജ്ജനം ചവിട്ടിത്തുള്ളി അകത്തേയ്ക്ക് കയറിപ്പോയി. അഗ്നിഹോത്രി എത്ര തന്നെ നിര്‍ബന്ധിച്ചു വിളിച്ചിട്ടും അവര്‍ പുറത്തേയ്ക്ക് വരുവാന്‍ കൂട്ടാക്കിയില്ല.

ഭര്‍ത്താക്കമ്മാര്‍ എന്തുപറഞ്ഞാലും സന്തോഷത്തോടു കൂടി അതുടനെതന്നെ ചെയ്യുന്ന സ്ത്രീകളാണു പതിവ്രതകള്‍, അങ്ങിനെ ചെയ്യുന്നതാണ് പതിവ്രതാധര്‍മ്മം അതില്‍ ഗുണദോഷചിന്തനം ചെയ്യാനും തര്‍ക്കങ്ങള്‍ പറയാനും മുതിരുന്നവള്‍ പതിവ്രത എന്ന വിശേഷണത്തിനര്‍ഹയല്ലെന്നും പറഞ്ഞ് അഗ്നിഹോത്രികളെ സമ്മതിപ്പിച്ചിട്ട് പാക്കനാര്‍ പുറത്തേയ്ക്ക് പോയി.

ഈ കഥയ്ക്ക് ഇന്നത്തെ സമൂഹത്തില്‍ ചവറ്റുകുട്ടയിലായിരിക്കും സ്ഥാനമെന്നത് നിസ്തര്‍ക്കമാണ്.  കുഞ്ഞുങ്ങളെയും പ്രസവിച്ചു അടുക്കളയില്‍ അടിഞ്ഞുകൂടി കരിയും പുകയും കൊണ്ടു തുലയ്ക്കാനുള്ളതല്ല തന്റെ ജീവിതം എന്നു ധൈര്യസമേതം പറഞ്ഞ് സമത്വത്തിനും സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പടപൊരുതുവാന്‍ തയ്യാറാകുന്ന നാരീമണികള്‍ക്കുമുന്നില്‍ പതിവ്രതാധര്‍മ്മമെന്നാലിതാണെന്നും പറഞ്ഞു ചെന്നാല്‍ ചിലപ്പോള്‍ അകത്തുകിടന്നു അഴിയെണ്ണേണ്ട അവസ്ഥയാവുമുണ്ടാവുക. പാതിവൃത്യമെന്നത് ഭര്‍ത്താവ് പറയുന്നതെന്തും കണ്ണടച്ചനുസരിക്കണമെന്നതല്ല. ഏതെങ്കിലും ഒരു വിഷയത്തില്‍ ദുര്‍വ്വാശിപൂണ്ടപോലെ ക്രമവിരോധമായി വല്ലതും ചെയ്യാന്‍ പറയുന്ന ഭര്‍ത്താക്കമ്മാരെ അങ്ങനെ ചെയ്യുന്നതിലുണ്ടാകാവുന്ന ഗുണദോഷവശങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കുവാനും അവരെ അതില്‍നിന്നു പിന്തിരിപ്പിച്ചു മനസ്സ് യഥാസ്ഥിതമാക്കുവാനുമുള്ള കടമ ഒരു ഭാര്യയ്ക്കുണ്ട്. കുടുമബമെന്നത് ഒരുമയുടെ ചുമരുകളാല്‍ നിര്‍മ്മിക്കപ്പെടേണ്ട ഒന്നാണ്. അതിന്റെ നെടും തൂണുകള്‍ ആകേണ്ടവരാണ് ഭാര്യാഭര്‍ത്താക്കന്മാര്‍. പൊതുസമൂഹചിന്താഗതിക്കൊപ്പം നടക്കാന്‍ ഇഷ്ടപ്പെടുന്ന ഭര്‍ത്താവ് (പുരുഷന്‍) ചെയ്യുന്ന എന്തിനെയും കണ്ണുമടച്ചംഗീകരിക്കലല്ല മറിച്ച് ഏതൊന്നിന്റേയും ഗുണദോഷവശങ്ങള്‍ മനസ്സിലാക്കിപ്പിച്ച് നേര്‍വഴി നയിക്കുന്നവളാകണം ഭാര്യ. അതാണു ഒരു നല്ല ഭാര്യയുടെ കഴിവും ധര്‍മ്മവും. അത്തരം ഭാര്യമാരാണ് യഥാര്‍ത്ഥ പതിവ്രതകള്‍...

ശ്രീ....

Saturday, September 22, 2012

പതിനെട്ടിന്റെ പൂങ്കനവില്‍

1996 ലെ ഒരു സുപ്രഭാതം. ഉറക്കം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. മദം പൊട്ടിയിളകിപ്പാഞ്ഞുവരുന്ന ആന ചവിട്ടിയാലും അറിയാന്‍ പോകുന്നില്ല. സംഗതിയെന്താന്നു വച്ചാല്‍ ശാര്‍ക്കരക്ഷേത്രത്തില്‍ നിന്നും ഒറക്കമൊഴിഞ്ഞ് ഭരണിമഹോത്സവമൊക്കെകണ്ട് വന്ന്‍ കിടന്നതേയുള്ളൂ. ചായകുടിച്ചേച്ച് കിടക്കെടാ ചെക്കാന്ന്‍‍ പറഞ്ഞ അമ്മച്ചിയെ രൂക്ഷമായിട്ടൊന്ന്‍ നോക്കിയതോടെ അവര്‍ അവരുടെ പാടും നോക്കി അടുക്കളയിലേയ്ക്ക് വലിഞ്ഞു. അമ്പലപ്പറമ്പ് നിറഞ്ഞുതിമിര്‍ക്കുന്ന പുരുഷാരവും അതിനിടയില്‍ കാണുന്ന തരുണീമണികളും കച്ചവടക്കാരും കരിമ്പും കടകളും സകലമാന ഐറ്റംസും മനസ്സിന്റെ അന്തര്‍ധാരകളെ സജീവമാക്കിക്കൊണ്ടുള്ള മനോഹര ഉറക്കം.

 ആരോ ദേഹത്തു പിടിച്ചുകുലുക്കിയതായി അനുഭവപ്പെട്ടപ്പോള്‍ ബദ്ധപ്പെട്ട് കണ്ണുകള്‍ തുറന്നു. ആദ്യം ഒരു മങ്ങിയ കാഴ്ച മാത്രം. ഒന്നുരണ്ടു സെക്കന്‍ഡുകഴിഞ്ഞപ്പോള്‍ കോളിനോസ് ചിരിയുമായി മുന്നില്‍ നില്‍ക്കുന്നു ആത്മാര്‍ത്ഥസ്നേഹിതന്‍ രാജു. വായില്‍ വന്ന തെറി അതേപോലെ അവനു സമ്മാനിച്ചുകൊണ്ട് ഞാന്‍ പിന്നേം വശം ചരിഞ്ഞുകിടന്നു. നോ രക്ഷ. പന്നി വീണ്ടും എണീപ്പിക്കുവാന്‍ ശ്രമിക്കുന്നു.

 "അളിയാ വന്നുകെടന്നിട്ട് തെകച്ച് രണ്ട് മണിക്കൂര്‍ ആയിട്ടില്ല. ഒറക്കം വന്നു പ്രാന്തെടുക്കുന്നു"

 ദയനീയത ആവതും കലര്‍ത്തിപ്പറഞ്ഞുനോക്കി. ആരു കേള്‍ക്കാന്‍. അവനെന്നെ വലിച്ചെണീപ്പിച്ചു. പായില്‍ എഴുന്നേറ്റിരുന്ന ഞാന്‍ അമ്മച്ചിയോട് ചായകൊണ്ടുവരാനായി വിളിച്ചുപറഞ്ഞു.

 "വേണേലടുക്കളേച്ചെന്ന്‍ അനത്തിക്കുടിയ്ക്കെടാ"

 ഹൈ വോളിയത്തില്‍ പിന്നാമ്പുറത്ത് നിന്നും അമ്മച്ചീട മറുപടി. ചായകുടി ക്യാന്‍സലാക്കി ഞാന്‍ ഒന്നു മൂരി നിവര്‍ത്തു.

 "എന്തുവാടാ. മനുഷ്യനെ ഒറങ്ങാനും സമ്മതിക്കേലേ"

 "അളിയാ. നീ പെട്ടന്നൊരുങ്ങ്. നമുക്കൊന്ന്‍ തിരുവനന്തപുരം വരെ പോണം"

 ഞാനവനെ കണ്ണുമിഴിച്ചു നോക്കി. എന്താ അര്‍ജന്റ് കാര്യം എന്നെ ഭാവത്തോടെ.

 "നമ്മുടെ ചിത്രയുടെ ഒരു തരികിട പടം അവിടെ കളിക്കുന്നുണ്ട്.പ്രഭാതം ചുവന്ന തെരുവില്‍. ശരിക്കും സീനുകളുണ്ട്.അളിയാ ഇന്നോ നാളെയോ മാറിയാപ്പിന്നെ കാണാനാവില്ല. എന്റെ ഒരു കൂട്ടുകാരന്‍ കണ്ടു.ഹോ"

 കൈകള്‍ കൂട്ടിത്തിരുമ്മിക്കൊണ്ട് അവന്‍ എന്റെ കാതില്‍ ഒച്ചകുറച്ചാ സത്യം വെളിപ്പെടുത്തി. ചിത്രയുടെ സിനിമയോ. ഹേയ് അങ്ങിനെ വരാന്‍ വഴിയില്ലല്ലോ. ഞാന്‍ ആകെ ചിന്താകുഴപ്പത്തിലായി. ഉറങ്ങണോ പോണോ. മനസാകെ ചിന്താകുഴപ്പത്തില്‍. പതിനെട്ടിന്റെ മനസ്സ് എവിടെയടങ്ങാന്‍. ഉറക്കത്തെ കാലുമടക്കിത്തൊഴിച്ചുകൊണ്ട് ഞാന്‍ അതിവേഗം കര്‍മ്മനിരതനായി. കൃത്യം 9 മണിയ്ക്ക് ആറ്റിങ്ങള്‍ ബസ്റ്റാന്‍ഡിലെത്തി. തിരുവനന്തപുരത്തേയ്ക്കുള്ള ഫാസ്റ്റ് വന്നപ്പോള്‍ ഞാന്‍ വെയിറ്റിംഗ് ഷെഡ്ഡില്‍ നിന്നും ഓടിയിറങ്ങി.

 "വേണ്ടളിയാ. പതിനൊന്നരയ്ക്കാ പടം. ഇപ്പോഴേ ഫാസ്റ്റീല്‍ പോയിട്ടെന്തോ ചെയ്യാനാ. ലോക്കലില്‍ പോകാം. അതാവുമ്പം എഴഞ്ഞുതുമിച്ച് തിരുവനന്തപുരത്തെത്തുമ്പം പത്തുപതിനൊന്ന്‍ മണിയാവും.കറക്ട് സമയമായിരിക്കും"

 രാജു പറഞ്ഞതില്‍ കാര്യമുണ്ടെന്നെനിക്കും തോന്നി. ബസ്സിലിരുന്ന്‍ ഒന്നു മയങ്ങുകയും ചെയ്യാമല്ലോ. പത്തിരുപത് മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ ഒരു പാട്ടവണ്ടി പുകയും തുപ്പി തിരോന്തരം ബോര്‍ഡും വച്ച് മുന്നില്‍ വന്നു നിന്നു. ഭാഗ്യത്തിനു സീറ്റുകിട്ടി. സൈഡ് സീറ്റിലിരുന്നത് അവനാണ്. വണ്ടിയിലിരുന്ന്‍ കലപിലാ വര്‍ത്താനിച്ചുകൊണ്ടിരുന്നതിനാല്‍ ഒറക്കം വന്നതേയില്ല. കണിയാപുരത്തെത്തിയപ്പോള്‍ ബസ്സ് നാഷണല്‍ ഹൈവേ വിട്ട് ഏതോ കാട്ടുമ്പുറത്തേയ്ക്കുള്ള വഴിയിലേയ്ക്ക് കയറി. ഞാന്‍ വാച്ചുനോക്കിയപ്പോള്‍ പത്തരയാവുന്നു. ഇനിയെപ്പോഴാണിത് തിരുവനന്തപുരത്തെത്തുക. ഞാന്‍ രാജുവിനെ രൂക്ഷമായൊന്നു നോക്കി. അവന്‍ അത് മൈന്‍ഡ് ചെയ്യാതെ മുന്‍ വശത്തായി കമ്പിയില്‍ ചാരി നില്‍ക്കുന്ന തരുണിയില്‍ നോട്ടം കേന്ദ്രീകരിച്ചു.

 "അളിയാ നീ ഇപ്പുറത്തിരി ഇച്ചിരി കാര്യമുണ്ട്"

 അവന്‍ എന്റെ കാതില്‍ മെല്ലെപ്പറഞ്ഞു. വായില്‍ വന്ന തെറി വിഴുങ്ങിക്കൊണ്ട് ഞാന്‍ മാറിയിരുന്നുകൊടുത്തു. ആ പെങ്കൊച്ചിനെ നോക്കി വെള്ളമിറക്കിയവനിരിക്കുന്നതും നോക്കി യിരിക്കവേ കാറ്റേറ്റ് കണ്ണിനെ മയക്കത്തിന്റെ ആലസ്യം പിടികൂടുകയും ഞാന്‍ ഒന്നു ചായുകയും ചെയ്തു. 

"അളിയാ അങ്ങിനെ സ്ഥലമെത്തി പെട്ടന്നിറങ്ങ്"

 എന്നെ കുലുക്കിവിളിച്ചുകൊണ്ട് രാജു എഴുന്നേറ്റു. കൂടെ ഞാനും. ബസ്സില്‍ നിന്നും ചാടിയിറങ്ങി വാച്ചു നോക്കി. സമയം പതിനൊന്നേകാല്‍ കഴിഞ്ഞിരിക്കുന്നു. അപ്പോഴാണു ഞാനത് കണ്ടത്. രാജുവിന്റെ ഷര്‍ട്ടിന്റെ പുറകുവശം മുഴുവനും ഒരുമാതിരി ചളിപുരണ്ടതുപോലെ. ഹ..ഹാ തല്ലിപ്പൊളിബസ്സിലെ സീറ്റു ചതിച്ചതാ. മനസ്സില്‍ ഒന്നു ഞാന്‍ പൊട്ടിച്ചിരിച്ചെങ്കിലും പെട്ടന്ന്‍ നിശ്ശബ്ദനായി. എനിക്കും പണികിട്ടിയിട്ടുണ്ടാവും എന്നതുറപ്പല്ലായിരുന്നോ. കാശുകൊടുത്ത് ഒരു സോപ്പ് മേടിച്ച് അവിടത്തെ കക്കൂസില്‍ കയറി ഷര്‍ട്ടൂരി ഒന്നു കഴുകി. കുളത്തില്‍ വീണു കുളമായി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഒരുവിധമെങ്ങിനെയെങ്കിലും വൃത്തിയാക്കിയെന്നു വരുത്തി പുറത്തേയ്ക്ക് ചാടി. എസ് എല്‍ കോമ്പ്ലക്സിലാണു സിനിമ കളിക്കുന്നത്. വഴിയില്‍ പോസ്റ്റര്‍ കണ്ടപ്പോള്‍ തന്നെ ആകെയൊരു കുളിര്. പെട്ടന്നാണ് ഷോ ടൈം ഞാന്‍ ശ്രദ്ധിച്ചത്. മോര്‍ണിംഗ് ഷോ മാത്രമേയുള്ളൂ. അതും 11 നാണു. സമയമിപ്പോള്‍ 11.20 കഴിഞ്ഞിരിക്കുന്നു. ഇനി പോയിട്ട് ഉപയോഗമുണ്ടാവുമോ. എന്റെ ആശങ്ക ഞാന്‍ അവനെ അറിയിച്ചു. വിജ്രംഭിതനായി കാലുകള്‍ വലിച്ചുവച്ച് തിയേറ്റര്‍ ലക്ഷ്യമാക്കി ആഞ്ഞുനടക്കുന്ന അവനുണ്ടോ അത് മൈന്‍ഡ് ചെയ്യുന്നു.

 "കൃപയില്‍ ദില്‍ വാലേ ദുല്‍ഹനിയാ കളിക്കുന്നു. അതു കണ്ടാലോ നമുക്ക്"

 ഞാന്‍ അവനെ സോപ്പിടാന്‍ നോക്കി.

 "അളിയാ എനിക്കീ സിനിമ കണ്ടേ പറ്റൂ. നീയൊന്ന്‍ വേഗം നടന്നേ"

 അവന്‍ നയം വ്യക്തമാക്കിക്കഴിഞ്ഞു. എന്റെ കയ്യിലാണെങ്കില്‍ ഒരു സിഗററ്റ് മേടിക്കാനുള്ള കാശുകൂടിയില്ല. ഉണ്ടായിരുന്ന പൈസാ ഭരണിമഹോത്സവത്തിനു പൊടിച്ചില്ലേ. പിന്നെ ഒന്നും നോക്കിയില്ല. നടത്തത്തിന്റെ സ്പീഡ് കൂട്ടി. ഗേറ്റ് കടന്ന്‍ ധൃതിയില്‍ കൌണ്ടറിനടുത്തു ചെന്നു. അതുല്യ അഞ്ജലി അശ്വതി ആതിര എന്നിങ്ങിനെ നാലു തിയേറ്ററുകള്‍ ചേര്‍ന്നതാണ് എസ് എല്‍ കോമ്പ്ലക്സ്. അശ്വതിയിലായിരുന്നുവെന്ന്‍ തോന്നുന്നു നമ്മള്‍ ലക്ഷ്യം വയ്ക്കുന്ന സിനിമ. സമയം പോയ വെപ്രാളത്തില്‍ രാജു ഓടിച്ചെന്ന്‍ രണ്ട് ടിക്കറ്റെടുത്തു. മുകളിലത്തെ നിലയിലാണു തിയേറ്റര്‍. ഓടിപ്പിടിച്ച് ചെന്ന്‍ വാതിലില്‍ ടിക്കറ്റ് കീറാന്‍ നില്‍ക്കുന്നവന്റെ കയ്യില്‍ ടിക്കറ്റ് കൊടുത്തു. ടിക്കറ്റ് കയ്യില്‍ വാങ്ങിയ അവന്‍ മനോഹരമായിങ്ങിനെ മൊഴിഞ്ഞു.

 "ഇത് ആ ഷോയ്ക്കുള്ള ടിക്കറ്റാ. താഴെയാണാ പടം ഓടുന്നത്. അങ്ങോട്ട് ചെന്നോളൂ. പടം തൊടങ്ങീട്ട് കൊറച്ചു നേരമായി"

 ഒരു ഞെട്ടലോടെ ഞങ്ങള്‍ അവന്‍ ചൂണ്ടിക്കാട്ടിയ പോസ്റ്ററിലേയ്ക്ക് നോക്കി. എനിക്കെന്റെ തല ചുറ്റുന്നതുപോലെ തോന്നി. ആറ്റിങ്ങള്‍ എസ് ആര്‍ തിയേറ്ററില്‍ ഒരു പട്ടിക്കുഞ്ഞുപോലും കാണാനില്ലാതെ എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ എന്ന പരുവത്തിലോടുന്ന "പള്ളിവാതുക്കള്‍ തൊമ്മിച്ചന്‍" എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ പോസ്റ്ററായിരുന്നുവത്. വെപ്രാളത്തില്‍ ടിക്കറ്റെടുത്തപ്പോള്‍ കൌണ്ടര്‍ മാറിപ്പോയതാണു. മനസ്സിലൊരായിരം തെറിവിളിച്ചുകൊണ്ട് ചിത്രയുടെ മാദകമേനിയുടെ ചിത്രമുള്ള പോസ്റ്ററില്‍ നോക്കി ഒരു നെടുവീര്‍പ്പുമിട്ട് അതിദയനീയഭാവമുഖത്തോടെ ഞങ്ങള്‍ താഴേയ്ക്ക് മാര്‍ച്ച് ചെയ്ത് ടിക്കറ്റ് കീറുന്നവന്റെ കയ്യില്‍ ടിക്കറ്റ് കൊടുത്ത് ആ ചടങ്ങ് അങ്ങട്ട് നടത്തി അകത്തേയ്ക്ക് കയറി ഒഴിഞ്ഞുകിടന്ന രണ്ട് സീറ്റിലേയ്ക്ക് വീണു. പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ ഇന്റര്‍വെല്‍ ആകുകയും ചെയ്തു. ബാക്കിയുണ്ടായിരുന്ന കാശിനു മേടിച്ചുകൊണ്ട് വന്ന ഐസ്ക്രീമിനുപോലും എന്റെയുള്ളം തണുപ്പിക്കാനായില്ല.

 (ഈപ്പറയുന്ന രണ്ട് നയനമനോഹരചിത്രങ്ങളുടേയും ഓരോ ഫോട്ടോയെങ്കിലുമിടണമെന്ന്‍ എനിക്കാഗ്രഹമുണ്ടായിരുന്നു. തപ്പിയിട്ട് കിട്ടീല്ല. എല്ലാവരും ക്ഷമിക്കുക)

 ശ്രീക്കുട്ടന്‍

Tuesday, September 18, 2012

ചില ചിതറിയ ചിന്തകള്‍


നന്നാവുകയെന്നത് :

ആര്‍ക്കും ആരെയും മാറ്റിമറിക്കാനാവില്ല എന്നു ഞാന്‍ കരുതുന്നു. മാറ്റങ്ങള്‍ ഉണ്ടാകേണ്ടത് ഒരുവന്റെ ആവശ്യമായി വരുമ്പോള്‍ അവന്‍ സ്വയം മാറാന്‍ ആരംഭിക്കും. ഇല്ലെങ്കില്‍ നിലനില്‍പ്പില്ല എന്ന തിരിച്ചറിവാണവനെയതിനു പ്രേരിപ്പിക്കുന്നത്. നമുക്കൊരാളെ നന്നാക്കുവാന്‍ കഴിയുമോ. ഇല്ല എന്നാണെനിക്ക് തോന്നുന്നത്. ശ്രമിക്കാം എന്നു മാത്രം. നന്നാവണം എന്നത് ഒരോ വ്യക്തിയുടേയും ഉള്ളില്‍ ഉടലെടുക്കേണ്ട വികാരമാണു. ആ തീപ്പൊരി ഒന്നാളിക്കത്തിക്കുവാന്‍ ചിലപ്പോള്‍ പുറത്തുനിന്നൊരാള്‍ക്ക് സാധിച്ചേക്കാം. ഒരാള്‍ നന്നാവുകയാണെങ്കില്‍ താന്‍ മൂലമാണവന്‍ നന്നായെന്ന്‍ ചിലര്‍ മേനിപറയും. മറിച്ചവന്‍ ചീത്തയായി മാറുകയാണെങ്കില്‍ അവന്റെ സ്വഭാവം ശരിയല്ല എന്നലസമായി പറഞ്ഞു കയ്യൊഴിയും.

സ്റ്റാറ്റസ്സുകള്‍ :

പലപ്പോഴും കണ്ടിട്ടുള്ള ഒരു രസകരമായ വസ്തുതയെന്താണെന്നു വച്ചാല്‍ വളരെ ഗൌരവതരമായ വായന അര്‍ഹിക്കുന്ന അല്ലെങ്കില്‍ ചര്‍ച്ച നടക്കേണ്ടുന്ന ഒരു സ്റ്റാറ്റസ്സ് അല്ലെങ്കില്‍ പോസ്റ്റ് ഒരാളിട്ടുവെന്ന്‍ വയ്ക്കുക. ചിലപ്പോള്‍ അത് ഈച്ചയടിച്ചവിടെത്തന്നെകിടന്ന്‍ ഏതെങ്കിലും രണ്ടോമൂന്നോപേരുടെ അഭിപ്രായങ്ങളോടെ മരണമടയും. പ്രസ്തുത പോസ്റ്റിട്ടത് ഒരു ആണ്‍പ്രൊഫൈല്‍ ആണെന്ന ഒറ്റക്കാരണമാണീ വിചിത്രമായ വസ്തുതയ്ക്ക് കാരണം. നേരേ മറിച്ച് ഒരു സ്ത്രീനാമധാരി (സുന്ദരമായ ഒരു പ്രൊഫൈല്‍ചിത്രം(സ്വന്തം ഫോട്ടോ അല്ലെങ്കില്‍ ഏതെങ്കിലും സിനിമാതാരം) കൂടിയായില്‍ ഭേഷായി) എന്തെങ്കിലും ഒന്നെഴുതിയിട്ടുവെന്ന്‍ വയ്ക്കുക. അത് ചിലപ്പോള്‍ ഞാനിന്നു കപ്പ തിന്നു അല്ലെങ്കില്‍ രസത്തിനുപ്പിടാന്‍ മറന്നുപോയി എന്നെങ്ങാനുമായിരിക്കും.പിന്നെത്തെ പുകില്‍ പറയാതിരിക്കുന്നതായിരിക്കും ഭേദം. ശര്‍ക്കരയില്‍ പോലും ഇത്രയ്ക്ക് ഈച്ച പൊതിയാറില്ല. മികച്ച രീതിയില്‍ എഴുതുന്ന സ്ത്രീകള്‍ ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. അവരെ ആക്ഷേപിക്കാനുമല്ലിത്. പൊതുവേ കാണുന്ന ഒരു പ്രവണതയെ സൂചിപ്പിച്ചുവെന്നത് മാത്രം. അന്തര്‍ദ്ദേശീയവും സാര്‍വ്വലൌകികവുമായ കാര്യങ്ങള്‍ കുത്തിപ്പിടിച്ചിരുന്ന്‍ ടൈപ്പി കൈകഴച്ച് അതാരെങ്കിലും ലൈക്കുന്നോ കമന്റുന്നോ എന്നു നോക്കി കണ്ണുകഴച്ചിരിക്കുന്നവര്‍ക്കൊക്കെ ഇതൊരു പാഠമായിരിക്കട്ടെ.

ജാതിക്കോമരങ്ങള്‍ :

പണ്ട് കേരളത്തില്‍ ഉച്ചനീചത്വങ്ങളും കടുത്ത ജാതിസമ്പ്രദായങ്ങളും ആരാധനാസ്വാതന്ത്ര്യത്തിന്റെ തടച്ചിലുകളും പുലഭ്യം പറച്ചിലുകളും ജാതിവിളികളും വഴിതടയലുകളും ഒക്കെ നിറഞ്ഞ് നടമാടിയിരുന്നു. പട്ടിയും പൂച്ചയും നടക്കുകയും പെടുക്കുകയും ചെയ്യുന്ന വഴികളില്‍ കൂടിപ്പോലും മനുഷ്യനു നടക്കുവാന്‍ പോലും പാടില്ലാതിരുന്ന നാട്. ജാതിയില്‍ താഴന്നവനെന്ന കാരണത്താല്‍ തീണ്ടാപ്പാടകലെക്കണ്ടാല്‍ പോലും കുളിക്കാന്‍ വെമ്പുന്ന ദുഷിച്ച മനസ്ഥിതിക്കുടമകളായവര്‍ മദിച്ചിരുന്ന നാട്. ശരിക്കുമൊരു ഭ്രാന്താലയം. മാറ്റങ്ങള്‍ എന്നത് അനിവാര്യമായിരുന്നതുകൊണ്ട് അതെല്ലാം പൊളിച്ചെഴുതപ്പെട്ടു. എന്നാല്‍ പഴയ ആനത്തഴമ്പിന്റെ വടുക്കള്‍ പൃഷ്ടത്തിലും മനസ്സിലും ഒക്കെ ഒട്ടിപ്പിടിച്ചിരിക്കുന്ന ചില ജന്മങ്ങള്‍ ഇപ്പോഴുമുണ്ട്. പൂര്‍വ്വികര്‍ ചെയ്തിരുന്ന ഹുങ്കിന്റെ ബാക്കിപത്രമെന്നോണം മനസ്സ് കിടന്ന്‍ തിളയ്ക്കുന്നവര്‍. ഇനിയൊരു നൂറു ജന്മങ്ങള്‍ മരിച്ചു ജനിച്ച് ഉയര്‍ത്ത് വന്നാലും മനസ്ഥിതി മാറാത്തവര്‍. ഇക്കൂട്ടരെയോര്‍ത്ത് സഹതപിക്കയല്ലാതെ മറ്റെന്തുചെയ്യുവാന്‍...

നീര്‍ക്കുമിളകള്‍ :

എന്നില്‍ നിറയുന്നത് മുഴുവന്‍ സങ്കടങ്ങളാണ്.എന്തുകൊണ്ടാണെനിക്ക് മാത്രം ഈവ്വിധം സങ്കടങ്ങള്‍ ഒഴിയാതെ പിന്തുടരുന്നു എന്നോര്‍ത്ത് ഞാന്‍ പലപ്പോഴും അസ്വസ്ഥനാകാറുണ്ട്. പലപ്പോഴും ആലോചിച്ചാലോചിച്ച് മിഴികള്‍ നിറഞ്ഞിട്ടുമുണ്ട്. എന്നിട്ടുമെന്തുകൊണ്ടോ ആ സങ്കടങ്ങള്‍ ചിലപ്പോഴെങ്കിലും ഞാനിഷ്ടപ്പെടുന്നുണ്ട്. എന്തുകൊണ്ടായിരിക്കാമത്. ഒരുവേള എന്നെ സന്തോഷവാനാക്കുന്നത് ആ സങ്കടങ്ങളെ നേരിടണമെന്നുള്ള വാശിയായിരിക്കുമോ. ആവണം. ചില സങ്കടങ്ങള്‍ നമ്മെ ചെറുത്ത് നില്‍ക്കുവാന്‍ പ്രേരിപ്പിക്കും. വാശിയോടെ പടവെട്ടുവാന്‍ പ്രാപ്തനാക്കും. എന്നില്‍ ഇടയ്ക്കെങ്കിലും സങ്കടങ്ങളല്ലാത്ത സന്തോഷത്തിന്റെ തരികള്‍ കുമിളകള്‍ പോലെ മുളച്ചു പൊന്താറുണ്ട്. പക്ഷേ കുമിളകള്‍ക്കെന്തായുസ്സ്. സങ്കടങ്ങളുടെ അങ്ങേയറ്റത്ത് സന്തോഷമാണെന്ന്‍ ആരോ പറഞ്ഞിട്ടുണ്ട്..

മദ്യപാനം :

ഓണമോ ക്രിസ്മസ്സോ അതുപോലുള്ള ഏതെങ്കിലും ആഘോഷവേളകളോ ഒക്കെയുണ്ടായാല്‍ മലയാളികള്‍ ആദ്യം തിരക്കുന്നത് "സാധനം" അവൈലബില്‍ അല്ലേയെന്നാണ്. വീട്ടില്‍ അരിമേടിച്ചില്ലേലും കുഞ്ഞുങ്ങള്‍ക്ക് തുണിയെടുത്തില്ലെങ്കിലും ഇരുനൂറുരൂപയ്ക്ക് കിളയ്ക്കുന്നവനും ആ കിട്ടിയതും കൊണ്ടപ്പോള്‍ തന്നെ പോയി മര്യാദയ്ക്ക് ക്യൂവില്‍ നിന്ന്‍ "സാധനം" മേടിച്ചിരിക്കും. ഒരോ വര്‍ഷവും വില്‍പ്പനക്കണക്കിലുണ്ടാകുന്ന കോടികളുടെ കിലുക്കം ആരെയും അമ്പരിപ്പിക്കുന്നതാണ്. മദ്യപാനത്തിനെതിരേ ബോധവത്ക്കരണം നടത്തുന്നു എന്നൊക്കെ കൊട്ടിഘോഷിച്ചിട്ട് ഓരോ അരകിലോമീറ്റര്‍ ചുറ്റളവിലും പുതിയ വില്‍പ്പനശാലകള്‍ തുറന്ന്‍ ഭരണാധികാരികള്‍ മാതൃകകളാകുന്നു. നല്ലോരോണമായിട്ട് ഒരുനേരമെങ്കിലും മനസ്സമാധാനത്തോടെ ഒരുപിടി വറ്റുകഴിക്കാമെന്ന്‍ കരുതുന്ന എത്രയെങ്കിലും കുടുംബങ്ങളിലെ മനസ്സുകളെ കണ്ണീരിലാഴ്ത്തി ആ ചോറും കറികളും മണ്ണില്‍ ചിതറിക്കിടക്കുന്നതും കരഞ്ഞുകൊണ്ട് നില്‍ക്കുന്ന കുഞ്ഞുമനസ്സുകളിലെ ദയനീയ ചിന്തകളും ചോദിച്ച പണം കൊടുക്കാത്തതിനു മകന്റെ കയ്യാല്‍ തലമണ്ട പൊട്ടിപ്പൊളിഞ്ഞ് മുഖം മുഴുവന്‍ ചോരയില്‍ കുളിച്ച് നില്‍ക്കുന്ന അമ്മമാരുടെ സങ്കടങ്ങളും വഴിയരുകില്‍ കുടിച്ചു കുന്തം മറിഞ്ഞ് തുണിയും കോണാനുമില്ലാതെ കിടക്കുന്ന മകനേയും ഭര്‍ത്താവിനേയും കൊച്ചുമകനേയും ഒക്കെ കണ്ട് വേദനിക്കുന്നവരേയും കാണുവാന്‍ ഒരു കണ്ണുകളും തുറന്നുപിടിക്കപ്പെടുന്നില്ല. കോടികളുടെ കിലുക്കം. അതൊരു വല്ലാത്ത അനുഭൂതി തന്നെയാണ്. ആ കിലുക്കമാവര്‍ത്തിക്കുവാനായി പ്രദേശം തിരിച്ച് വിലപ്പനയിലെ റിക്കാര്‍ഡുകള്‍ അക്കമിട്ട് എല്ലാ മാധ്യമങ്ങളില്‍ കൂടിയും അവര്‍ പ്രചരിപ്പിക്കും. ഒരു കോടതിയും ഇത്തരം ചെയ്തികള്‍ നിയന്ത്രിക്കുവാന്‍ തുനിയുന്നില്ല എന്നത് സങ്കടകരമാണ്. ഈ സാമൂഹിക ദുരന്തത്തില്‍ ഞാന്‍ ഇനി പങ്കാളിയാവില്ല എന്ന്‍ ഓരോ മലയാളിയും മനസ്സില്‍ തൊട്ട് പ്രതിജ്ഞയെടുക്കണം. നമുക്ക് വേണ്ടി കണ്ണീരൊഴുക്കുന്നവരുടെ മിഴികളൊപ്പുന്നതാവട്ടെ നമ്മുടെ പ്രവര്‍ത്തികള്‍.

ഇന്നിന്റെ രാഷ്ട്രീയം :

ഒരു ജനത അര്‍ഹിക്കുന്ന ഭരണാധികാരികളെ മാത്രമേ അവര്‍ക്ക് കിട്ടൂ എന്നത് കൃത്യമായ ഒരു പറച്ചില്‍ തന്നെയാണു. നമ്മുടെ നാടിനുള്ളില്‍ നിന്നുകൊണ്ട് തന്നെ അപ്പക്കഷണങ്ങള്‍ക്കു വേണ്ടി സ്വന്തം രാജ്യത്തെ വെട്ടിമുറിച്ച് കഷണം കഷണം വച്ച് ലേലം വിളിച്ചു വില്‍ക്കുന്ന യാതൊരുളുപ്പുമില്ലാതെ രാഷ്ട്രീയനപുംസകങ്ങളാണ് വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ശാപം. ജനങ്ങളുടെ ആശയും അഭിലാഷവും പ്രതീക്ഷയുമെന്നൊക്കെ വാഴ്ത്തിപ്പാടി അഭിനവ ഗാന്ധി കളിച്ചവരും പട്ടിണി നാടകം നടത്തിയവരും ഒക്കെ അതെല്ലാം പാഴ്വേലയായിരുന്നുവെന്ന്‍ തിരിച്ചറിഞ്ഞ് രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കുവാന്‍ അരയും തലയും മുറുക്കുന്നു. നന്മകള്‍ ഉണ്ടാകുമെന്ന്‍ പ്രതീക്ഷിച്ച് മഴയും വെയിലും വകവയ്ക്കാതെ ഇവര്‍ക്കൊക്കെ വേണ്ടി തൊണ്ടപൊട്ടുമാറുച്ചത്തില്‍ സിന്ദാബാദ് വിളിച്ചു നടന്നവര്‍ കഥയറിയാതെ മിഴിച്ചും നില്‍ക്കുന്നു. ലക്ഷം ലക്ഷം കോടികളുടെ വില്‍പ്പനകളും കൈമാറ്റങ്ങളുമൊന്നും പരിചിതമല്ലാത്തവരും അനുഭവിച്ചിട്ടില്ലാത്തവരും വായ പൊളിച്ചു നിന്നില്ലങ്കിലേ അത്ഭുതമുള്ളൂ. വയലുകളും മലകളും നദികളും കുന്നുകളും ഒക്കെ വില്‍പ്പനയ്ക്ക് വയ്ക്കുക വഴി വരും തലമുറയെ എങ്ങിനെ ജീവിക്കും എന്ന യാഥാര്‍ത്ഥ്യപകപ്പിലേയ്ക്ക് തള്ളിവിടുവാന്‍ മടിയൊന്നുമില്ലാത്ത ജനസേവകര്‍. രാഷ്ട്രീയം എന്നത് സുഖസൌകര്യങ്ങളുടെ കൊടുമുടി എന്ന രീതിയിലേയ്ക്ക് വളര്‍ന്നുകഴിഞ്ഞു. ഇന്നു നാലുപേര്‍ ചേര്‍ന്നുപോലും പുതിയ രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കാന്‍ മടിക്കാത്തത് ഈ പരിധിയില്ലാത്ത സുഖസൌകര്യങ്ങളുടെ പ്രഭ കണ്ടുതന്നെയാണു. ജനാധിപത്യം എന്ന സംവിധാനം പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. നിര്‍ഭാഗ്യവശാല്‍ അതിനു പറ്റിയൊരു ബദല്‍ മുന്നോട്ട് വയ്ക്കാനില്ല. ഇനിയഥവാ അതിനൊരു ശ്രമമുണ്ടായാലും ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന സുഖസൌകര്യങ്ങള്‍ വേണ്ടന്ന്‍ വയ്ക്കുവാന്‍ ഇന്നിന്റെ ഭരണാധികാരികള്‍ തയ്യാറാകുമോ. ഒരിക്കലുമില്ല. അസമത്വം എന്നത് എന്നും തുടര്‍ന്നുകൊണ്ടിരിക്കും...

പീഡനം :

അറിഞ്ഞു തുണിയുരിഞ്ഞു ആയിരം പേരുടെ കൂടെക്കിടന്നുമറിഞ്ഞവളും പിടിക്കപ്പെട്ടാല്‍ പറയുന്ന ഒന്നാണ് അവനെന്നെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന്‍. എത്രയെത്ര ജീവിതങ്ങളാണീ വാക്കില്‍ കുരുങ്ങി സമൂഹത്തിന്റെ മുന്നില്‍ തലകുനിക്കപ്പെട്ടും അപമാനിതരായും കഴിയുന്നത്. ഒരാണിനോട് പെണ്ണിന് എന്തേലും വൈരാഗ്യമുണ്ടേല്‍ അവനെ കുടുക്കാന്‍ മറ്റൊരു വഴിയും തിരഞ്ഞുപോകേണ്ട കാര്യമില്ല. നാലാള്‍ കേള്‍ക്കെ‍ എന്നെ പീഡിപ്പിച്ചേ എന്നുറക്കെയൊന്നു വിളിച്ചുപറഞ്ഞാല്‍ മതി. ഉത്സവങ്ങള്‍ പോലെ ആഘോഷിക്കുന്നതാണിന്നത്തെക്കാലത്തെ ഓരോ പീഡനങ്ങളും. അനവധിയനവധി വാര്‍ത്തകളും അനുഭവങ്ങളുമൊക്കെ കന്മുന്നിലുണ്ടായാലും അറിഞ്ഞാലും അനുഭവിച്ചാലും ശരി പിന്നേം പിന്നേം പീഡനക്കാരുടെ കൈകളിലേയ്ക്ക് ചെന്നുകയറുന്ന തരുണീമണികള്‍ ഇനിയെങ്കിലും എന്നെ പീഡിപ്പിച്ചേ എന്നുള്ള പല്ലവി ഒഴിവാക്കണം. ആ വാക്ക് നാറി നാശകോശമായിപ്പോയിക്കഴിഞ്ഞു. മികച്ച മറ്റെന്തെങ്കിലും വാക്കു പകരം കണ്ടെത്തുന്നതാണുചിതം.

പ്രവാസി :

സ്വന്തം നാട്ടില്‍ കുനിഞ്ഞൊരു കരിയിലയെടുക്കുന്നതുപോലും അറപ്പായവന്‍ ഗള്‍ഫില്‍ വന്നു കക്കൂസും കഴുകാന്‍ തയ്യാറാവും. ഒരു മടിയുമില്ല. പൊരിവെയിലത്ത് വിയര്‍ത്തുകുളിച്ച് സിമന്റ് ചുമക്കാനും താബൂക്ക് കെട്ടാനും ഒരു മടിയുമില്ല.എണ്ണിച്ചുട്ട അപ്പം പോലെ ലഭിക്കുന്ന എണ്ണൂറോ ആയിരമോ ദിര്‍ഹംസില്‍ നിന്നും നാമമാത്രചിലവ് ഭക്ഷണത്തിനായിട്ടുപയോഗിച്ച് ബാക്കിയുള്ളവ നാട്ടിലേയ്ക്കയച്ചുകൊടുക്കും. അത് ചിലപ്പോള്‍ ഗള്‍ഫിലേയ്ക്ക് വരാന്‍ വേണ്ടി ഏജന്റിനു കൊടുത്ത ലക്ഷത്തിന്റെ പലിശകൊടുക്കാന്‍ പോലും തികയത്തില്ലായിരിക്കും. മൂന്നുനാലുവര്‍ഷം നരകിച്ച് എങ്ങിനെയെങ്കിലും ആ കടം അവന്‍ ചിലപ്പോള്‍ വീട്ടിയെന്നിരിക്കും. പിന്നെ ഒന്നു നാട്ടില്‍ പോയി വരുമ്പോള്‍ വീണ്ടും പഴയ അവസ്ഥയിലെത്തുന്നു. ഈ അവിദഗദ്ധതൊഴിലാളികള്‍ സത്യത്തില്‍ പ്രവാസത്തിന്റെ സങ്കടങ്ങളാണ്. അവര്‍ക്ക് നഷ്ടപ്പെടലുകള്‍ മാത്രമേയുള്ളൂ. സ്വന്തം നാട്ടില്‍ ഇതിനേക്കാല്‍ മെച്ചമായ ശമ്പളവും ജീവിതസാഹചര്യവും നിലനില്‍ക്കുമ്പോഴാണീ അന്യദേശപലായനം എന്നത് വിചിത്രമായ വസ്തുതയാണു.നാട്ടില്‍ കൂലിപ്പണിക്കാരനുപോലും ദിവസക്കൂലി 500 രൂപായ്ക്ക് മേലാണു. ഒരു കൂലിപ്പണിക്കാരനു മാസത്തില്‍ ഇരുപത് ദിവസം പണിയുണ്ടെന്ന്‍ വയ്ക്കുക. 10000 രൂപയായി.കള്ളു കുടിച്ചും അര്‍മ്മാദിച്ചും നടക്കാത്ത ഒരുവനാണെങ്കില്‍ ചിലവും മറ്റുമൊക്കെക്കഴിഞ്ഞ് മിനിമം ഒരു 2000 രൂപയെങ്കിലും മിച്ചം വയ്ക്കാം. അപ്പോള്‍ മാസം മുഴുവന്‍ പണിയുള്ള ഒരാളാണെങ്കിലോ. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്.

സൌഹൃദം :

നല്ല സൌഹൃദങ്ങള്‍ ഉണ്ടാക്കുകയെന്നത് അല്ലെങ്കില്‍ ഉണ്ടാവുകയെന്നത് ഒരു സൌഭാഗ്യമാണു. ഇന്ന്‍ വന്‍കരയുടെ ഏതെല്ലാമോ കോണുകളിലിരുന്ന്‍ ഒരൊറ്റ ക്ലിക്കിലൂടെ നൂറായിരം സൌഹൃദങ്ങള്‍ നിമിഷങ്ങള്‍കൊണ്ട് ഉണ്ടാകുവാന്‍ ആര്‍ക്കും സാധിക്കും. സത്യത്തില്‍ ഇത്തരം സൌഹൃദങ്ങള്‍ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ. നമ്മെ അറിയുന്നവനായിരിക്കണം നമ്മുടെ യഥാര്‍ത്ഥ ചങ്ങാതി. ഒരാളിനോട് സംസാരിച്ചുതുടങ്ങുമ്പോള്‍ തന്നെ തീരുമാനിക്കാനാവും ഈ സംസാരം തുടരണോ വേണ്ടയോ എന്ന്‍. നല്ല സൌഹൃദങ്ങള്‍ എന്നത് നന്മയുടെ പര്യായങ്ങളാണ്. നമ്മെ തിരിച്ചറിയുന്നവനും നമ്മെ സഹായിക്കുവാന്‍ മടികാട്ടാത്തവനും നമ്മെ മനസ്സിലാക്കുന്നവനും വിശ്വസിക്കുന്നവനും ആയിരിക്കണം നമുക്ക് ചങ്ങാതിയായി വരേണ്ടത്. ഈപ്പറഞ്ഞതെല്ലാം ആ ചങ്ങാതിയോടും അനുവര്‍ത്തിച്ചാല്‍ മാത്രമേ സൌഹൃദം എന്ന പദം കൊണ്ട് അര്‍ത്ഥമുള്ളൂ. നമ്മുടെ ചിന്തകളുമായി യോജിച്ചുപോകാത്ത ഒരാളുമായുള്ള ചങ്ങാത്തത്തില്‍ യാതൊരുവിധ ആത്മാര്‍ത്ഥതയുമുണ്ടാകില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. ചിരിച്ചുകൊണ്ട് തോളില്‍ കയ്യിട്ട് മനസ്സില്‍ പല്ലുഞെരിക്കുന്ന ടൈപ്പിലുള്ള പേരിനൊരു ചങ്ങാത്തം.

എന്റെ മനസ്സിലെ ചില ചിതറിയ ചിന്തകളാണിവിടെ കുറിച്ചിരിക്കുന്നത്. പലര്‍ക്കും യോജിപ്പും വിയോജിപ്പും ഉണ്ടാകുമെന്നറിയാം. എന്നിരുന്നാലും.....

ശ്രീക്കുട്ടന്‍

Saturday, September 15, 2012

ശിക്ഷ നടപ്പാക്കല്‍

എന്തൊരു തിരക്കാണു. വൃത്തികെട്ട ഒരു മണവും സിഗററ്റിന്റേയും ബീഡിയുടേയും പുകയും കലപില ബഹളങ്ങളും. ച്ഛേ...മനുഷ്യര്‍ ഇത്രമാത്രം കുടിക്കാറുണ്ടോ. എന്തായാലും വന്നു. ഇനി ഇതിലേയ്ക്കൂളിയിടുക തന്നെ. ഒരൊഴിഞ്ഞ കോണിലായി അയാള്‍ തന്റെ ഇരിപ്പിടം കണ്ടെത്തിയിട്ട്‍ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു. പരിചയക്കാരാരെങ്കിലുമുണ്ടോ. പരിചയമുള്ള മുഖങ്ങളൊന്നുമയാള്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒറ്റയ്ക്കിരുന്നു കഴിക്കുന്നതാണു നല്ലത്. ഇഷ്ടാനുസരണം കുടിക്കാമല്ലോ. തൊട്ടടുത്ത ടേബിളില്‍ സോഡയും വെള്ളവും ഒക്കെ കൊണ്ടുവച്ച തൊപ്പിക്കാരന്‍ ബെയററെ അയാള്‍ കൈകാട്ടി വിളിച്ചു.

"എന്താ വേണ്ടത് സാര്‍"

വിനയന്വിതനെപ്പോലെ ബെയറര്‍ അയാളുടെ മുന്നില്‍ നിന്നു.

"ഏറ്റവും നല്ല രീതിയില്‍ തലയില്‍ പിടിക്കുന്ന ഒരു കുപ്പി മദ്യം വേണം. പിന്നെ ബാക്കി അതിന്റെ കൂടെ വേണ്ടതെന്തായാലും"

മേശമേള്‍ കൈകൊണ്ട് ഒന്നു താളമിട്ട് അയാള്‍ ഓര്‍ഡര്‍ നല്‍കി.ഒരുനിമിഷം അയാളെത്തന്നെ തറച്ചുനോക്കി നിന്ന ബെയറര്‍ പിന്നെ തിരിഞ്ഞു കൌണ്ടറിനുനേരെ നടന്നു.

ബെയറര്‍ കൊണ്ടുവച്ച മദ്യക്കുപ്പി കയ്യിലെടുത്തയാള്‍ ഒന്നു സൂക്ഷിച്ചുനോക്കി. എന്തോ ഒരു പേര്. അല്ലേലും പേരിലെന്തിരിക്കുന്നു. നല്ല തലക്കുപിടിക്കുന്ന സാധനമായിരിക്കണം അത്ര തന്നെ.

"ഇതു മുഴുവനുമടിച്ചാല്‍ ഞാന്‍ ബോധം കെടുമോ"

ബെയററോയി അയാള്‍ ചോദിച്ചു.

"എനിക്കറിയില്ല സാറേ".

ഒരു ചെറിയ ചിരിയോടെ ബെയറര്‍ അയാളെ നോക്കി പറഞ്ഞു.

"പക്ഷേ എനിക്കറിയാം ഞാന്‍ ഒറപ്പായിട്ടും ബോധം കെടുമെന്നു. നീ എനിക്കൊരു ഉപകാരം ചെയ്യണം. അഥവാ ഞാനിവിടെ വീണുപോയാല്‍ നീ എങ്ങിനെയെങ്കിലും എന്നെ എന്റെ വീട്ടിലെത്തിക്കണം. അതിനായിതാ ഇതു കയ്യില്‍ വച്ചോ"

ഒരഞ്ഞൂറുരൂപാ നോട്ടെടുത്ത് അയാള്‍ ബെയറര്‍ക്കു നീട്ടി.

"സാര്‍ എനിക്കിവിടുന്ന്‍ വരാനൊന്നും പറ്റില്ല. സാറിന് ആവശ്യത്തിനു കുടിച്ചാപ്പോരെ. ബാക്കിയൊണ്ടെങ്കി വീട്ടിക്കൊണ്ട് പോകാമല്ലോ".

"എന്റെ ആവശ്യം അതു നിനക്കറിയില്ല. ഞാനിന്നു കുടിയ്ക്കും മതിവരെകുടിയ്ക്കും. ഇന്ന്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റെ ദിവസമാണു. അതുകൊണ്ട് തന്നെ ലിമിറ്റ് വയ്ക്കാനൊന്നും പറ്റില്ല. നീ ഒരു കാര്യം ചെയ്യ് ഞാന്‍ ഓവറായിപ്പോയാല്‍ എന്നെ ഒരു വണ്ടിവിളിച്ചു കേറ്റി വിട്ടുതന്നാല്‍ മതി. അതു പറ്റുമോ"

"അത്..അത് പിന്നെ..ശരി സാര്‍ അങ്ങിനെ ചെയ്യാം".

നാലുപാടുമൊന്ന്‍ നോക്കിയിട്ട് നീട്ടിപ്പിടിച്ചിരുന്ന ആ നോട്ട് മേടിച്ചു പോക്കറ്റില്‍ താഴ്ത്തിക്കൊണ്ട് ബെയറര്‍ പറഞ്ഞു.

"നീ ആളു മിടുക്കനാണ്. അതൊക്കെ പോട്ടെ ആദ്യമായി കുടിക്കുന്ന ഒരാള്‍ ഇത്ര ഒഴിച്ചാല്‍ മതിയോ"

ഒരു ഗ്ലാസ്സില്‍ മുക്കാല്‍ഭാഗത്തോളം മദ്യമൊഴിച്ചശേഷം അയാളതുയര്‍ത്തി ബെയററോടു ചോദിച്ചു.

"അയ്യോ സാറാദ്യമായി കഴിക്കുവാണോ. ഇത്രയും ഒഴിക്കരുതു. ഇങ്ങനെയൊഴിച്ചുകുടിച്ചാ കരളും കൂമ്പുമൊക്കെ കത്തിദ്രവിച്ച് പെട്ടന്നുതന്നെ പോകേണ്ടിവരും".

"പോട്ടെടോ പോട്ട്. ആര്‍ക്കുവേണം. എന്നെ ആര്‍ക്കും വേണ്ട. നിനക്കുകൂടി ഒന്നൊഴിക്കട്ടെ. എനിക്കൊരു കമ്പനിയാവുമല്ലോ".

ഒരു ഗ്ലാസ്സെടുത്തുകൊണ്ടയാള്‍ ബെയററോടു ചോദിച്ചു.

"വേണ്ട സാര്‍ കസ്റ്റമേഴ്സിന്റെ കയ്യില്‍ നിന്നും വാങ്ങിക്കഴിക്കാന്‍ പാടില്ലെന്നാ. കഴിച്ചെന്നെങ്ങാനുമറിഞ്ഞാല്‍ എന്റെ ജോലി തെറിക്കും. വീടു പട്ടിണിയായിപ്പോവും സാറേ. മറ്റൊന്നും വിചാരിക്കരുതു".

"ശരി വേണ്ടെങ്കി വേണ്ട. ഇതും ഞാന്‍ തന്നെ കുടിക്കാം"

ആദ്യമൊഴിച്ചുവച്ച മദ്യമെടുത്ത് അയാള്‍ ഒറ്റവലിക്കകത്താക്കി. ആ മുഖം ചുളിയുന്നതും കണ്ണുകളടയുന്നതും ബെയറര്‍ കാണുന്നുണ്ടായിരുന്നു.

"ഹൊ എന്റച്ഛനെ ഞാന്‍ സമ്മതിച്ചുകൊടുത്തിരിക്കുന്നു. എത്രയേറെ കഷ്ടപ്പെട്ടാണ് ഈ സാധനം കുടിച്ചിരുന്നതെന്നു എനിക്കിപ്പോ മനസ്സിലായി".

ഗ്ലാസ്സ് മേശപ്പുറത്തുവച്ചിട്ട് ചിറി തുടച്ചുകൊണ്ടയാള്‍ ഒരു സിഗററ്റെടുത്തു കൊളുത്തി.

"സാറേ ഇനിയെന്തെങ്കിലും വേണമെങ്കി വിളിച്ചാ മതി. ഞാന്‍ പോകുന്നു".

"ശരി ഞാന്‍ വിളിക്കാം. എനിക്ക് എന്തെങ്കിലുമൊക്കെ വേണ്ടിവരും"

സിഗററ്റ് പുകവളയങ്ങളുടെ ഭംഗിയാസ്വദിച്ചയാള്‍ പുറകിലേയ്ക്ക് ചാഞ്ഞിരുന്നു.

മദ്യം നല്‍കുന്ന ലഹരി ഒരു വല്ലാത്ത അനുഭൂതിതന്നെ. ശരീരത്തിന്റെ ഭാരം കുറഞ്ഞ് അന്തരീക്ഷത്തില്‍ ഒഴുകി നടക്കുവാന്‍ തോന്നിപ്പിക്കുന്നുവോ. തലയ്ക്കുള്ളില്‍ ഒരു തരിപ്പ് പോലെ തോന്നുന്നുണ്ട്. വീണ്ടുമൊരു ഗ്ലാസ് നിറച്ചയാല്‍ മുന്നില്‍ വച്ചു. ട്രേയിലെന്തോ സാധനവുമായി വന്ന ബെയററെ അയാള്‍ കൈകാട്ടി വിളിച്ചു.

"എന്തെങ്കിലും വേണമോ സാര്‍""

"ഹാ നീയെവിടെ പോകുന്നു. ഞാനെന്തിനാ ഇന്നാദ്യമായിട്ട് കുടിച്ചതെന്നു നിനക്കറിയണ്ടേ. ഞാനതു പറയാം".

"വേണ്ട സാറേ. എനിക്കൊരുപാടു പണിയൊണ്ട്. പിന്നീടൊരിക്കള്‍ കേള്‍ക്കാം"

"പോരാ നീ അറിയണം ഇന്നു തന്നെയറിയണം ഞാന്‍ പറയാം"

പോകാന്‍ തുടങ്ങിയ ബെയററെ തടഞ്ഞിട്ട് രണ്ടാമത്തെ ഗ്ലാസും കാലിയാക്കി അയാള്‍ കയ്യിലിരുന്ന സിഗററ്റ് ആഞ്ഞൊന്നു വലിച്ചു.

"നിനക്കറിയുമോ. ഇന്നലെ വരെ എനിക്കെല്ലാരുമുണ്ടായിരുന്നു. പക്ഷേ ഇന്നോ. ആരുമില്ല. അതെ ഇന്നു ഞാന്‍ ഒറ്റയ്ക്കാണു. യാതൊരു വിധ കെട്ടുപാടുകളുമില്ല. അല്ല ഒരു കണക്കിനതാണു നല്ലത്".

വീണ്ടുമൊഴിച്ചുവച്ച ഗ്ലാസ്സയാള് ചുണ്ടോടു ചേര്‍ത്തു.

"ഹൊ ഇതൊരു തലവേദനയായല്ലോ".

പിറുപിറുത്തുകൊണ്ട് ബെയറര്‍ തലചൊറിഞ്ഞു നിന്നു.

"എന്റെ ഭാര്യ അവളെനിക്കെല്ലാമായിരുന്നു. അവളെ സങ്കടപ്പെടുത്തുന്ന ഒന്നും ഞാന്‍ ചെയ്തിട്ടില്ല. അവള്‍ക്കുവേണ്ടി അമ്മയെപ്പോലും ഞാന്‍ വെറുപ്പിച്ചു. അവര്‍ പിണങ്ങി പെങ്ങളുടെ വീട്ടിപ്പോയപ്പോള്‍ എനിക്കു വേണമെങ്കില്‍ തടയാമായിരുന്നു. പക്ഷേ ഞാനതു ചെയ്തില്ല. അവള്‍ക്കു വേണ്ടി എന്റമ്മയെ ഞാന്‍ ഇറക്കിവിട്ടു എന്നു പറയുന്നതായിരിക്കും ശരി. അത്രക്കു ഞാനവളെ സ്നേഹിച്ചിരുന്നു. വിശ്വസിച്ചിരുന്നു. എന്നിട്ടോ. ഹ..ഹാ..ഹ "

ഒരു വിഡ്ഡിയെപ്പോലെ ഉച്ചത്തില്‍ ചിരിക്കുന്ന അയാളെ ബെയറര്‍ മിഴിച്ചുനോക്കി.

പാതിയോളം തീര്‍ന്ന കുപ്പി ഉയര്‍ത്തിനോക്കിയിട്ടയാള്‍ ഒരിക്കള്‍ കൂടി ഗ്ലാസ്സ് നിറച്ചു.

ഒന്നും മനസ്സിലാവാതെ മിഴിച്ചുനില്‍ക്കുന്ന ബെയററോടായയാള്‍ തുടര്‍ന്നു.

"ഈ ലോകത്ത് ഒരിക്കലും വിശ്വസിക്കാനാവാത്തത് ആരെയാണെന്നു നിനക്കറിയാമോ. പക്ഷേ എനിക്കറിയാം. ഞാനതറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു എന്നു മാത്രം. അപ്പോള്‍ പിന്നെയെന്തുചെയ്യും. നീ പറ. നിനക്കൊരു ഭാര്യയുണ്ടോ. ഉണ്ടെങ്കില്‍ അവളെ സ്നേഹിക്കരുത്. നമ്മുടെ കണ്ണില്‍ നോക്കിയിരുന്നുകൊണ്ട് ഇരുട്ടിന്റെ പുകമറ സൃഷ്ടിക്കാനവര്‍ക്കു കഴിയും. വിഡ്ഡികളായ നമ്മള്‍. ഹ ഹ ഹ്ഹ എന്തറിയുന്നു. "

"എന്റെ പൊന്നു സാറെ എനിക്കവിടെ ഒരുപാട് പണിയൊണ്ട്. സാര്‍ വീട്ടിപ്പോവാന്‍ നോക്ക്"

അയാളില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടുവാന്നെന്നപോലെ ബെയറര്‍ മുമ്പോട്ടു നടന്നു.

"നീ ഇതുകൂടി മാത്രം കേട്ടിട്ടു പൊയ്ക്കോ".

അവന്റെ കയ്യില്‍പിടിച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു.

"ഒരാളെ കൊല്ലാനുള്ള എളുപ്പവഴിയെന്താണ്. തൂക്കിക്കൊല്ലുന്നതാണോ വെഷം കൊടുത്തുകൊല്ലുന്നതാണോ അതോ കഴുത്തു ഞെരിച്ചുകൊല്ലുന്നതാണോ. എനിക്കിന്നൊരാളെ കൊല്ലാനാ".

ബെയറര്‍ അയാളെ തെല്ലു ഭയപ്പാടോടുകൂടി നോക്കി.

"തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഇല്ലെങ്കില്‍ അവര്‍ വീണ്ടും തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഞാന്‍ തെറ്റു ചെയ്തു. ഇന്നു തന്നെ ശിക്ഷ നടപ്പാക്കണം"

പിറുപിറുത്ത് പറഞ്ഞുകൊണ്ട് ഗ്ലാസ്സ് കാലിയാക്കി അയാളെഴുന്നേറ്റു. കുറച്ചുകാശെടുത്ത് മേശപ്പുറത്തിട്ടിട്ട് ബാക്കിയുണ്ടായിരുന്ന മദ്യക്കുപ്പി കയ്യിലെടുത്തയാള്‍ ആടിയാടി പുറത്തേയ്ക്കു നടന്നു. പോകുന്ന പോക്കില്‍ അടുത്തുണ്ടായിരുന്ന മേശമേല്‍ തട്ടി മറിഞ്ഞ് രണ്ടുമൂന്നു ഗ്ലാസ്സുകള്‍ നിലത്തുവീണു തകര്‍ന്നു.

രണ്ട് മൂന്ന്‍ ദിവസം കഴിഞ്ഞൊരു വൈകുന്നേരം ബാറിലെ തിരക്കൊന്നു ശമിച്ചപ്പോള്‍ പഴയ അന്തിപ്പത്രമെടുത്ത് മറിച്ചുനോക്കിക്കൊണ്ടിരുന്ന ബെയറര്‍ ആ ഫോട്ടോയും വാര്‍ത്തയും കണ്ടു ഒന്നു ഞെട്ടി. അതിപ്രകാരമായിരുന്നു.

നഗരത്തിലെ പ്രമുഖ ടെക്സ്റ്റൈല്‍ വ്യവസായിയായിരുന്ന സുജനപാലന്‍ (44 വയസ്സ്) ഇന്നലെ സ്വവസതിയില്‍ മരണമടഞ്ഞനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണു പോലീസിന്റെ അനുമാനം. ശക്തിയേറിയ വിഷം മദ്യത്തില്‍ കലര്‍ത്തി കഴിച്ചിരുന്നതായും കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചിരുന്നതായും പോലീസ് പറഞ്ഞു. മുറിയില്‍ തന്നെ തൂങ്ങിമരിക്കുവാനായി ഒരു ശ്രമം നടത്തിയതായും അതു ഫലിക്കാതെ വന്നപ്പോഴായിരിക്കാം വിഷം കഴിച്ചതെന്നുമാണ് ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്നതെന്ന്‍ അന്യോഷണോദ്യോസ്ഥര്‍ വിശദീകരിച്ചു. ക്ലബ്ബില്‍ പോയിരുന്ന ഭാര്യ മടങ്ങിവന്നപ്പോഴാണു സംഭവം കണ്ടതു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും വളരെമുമ്പു തന്നെ മരണം സംഭവിച്ചിരുന്നു.

പിന്നേയും കുറേയേറേയുണ്ടായിരുന്നു വാര്‍ത്ത. അതു മുഴുവന്‍ വായിക്കാന്‍ നില്‍ക്കാതെ ബെയറര്‍ ആകെ അസ്വസ്ഥനെന്നോണം പേപ്പര്‍ തിരികെ അതിരുന്ന സ്ഥലത്തുവച്ചു. തന്നെ കൈകാട്ടി വിളിച്ച കസ്റ്റമറുടെ അടുത്തേയ്ക്കു അയാള്‍ ധൃതിയില്‍ നടന്നു. അയാളിരിന്നിരുന്ന ആ മേശയുടെ അടുത്ത് നിന്ന്‍ ഓര്‍ഡറെടുക്കുമ്പോള്‍ ഒഴിഞ്ഞകോണിലെ കസേരയിലിരുന്നു തന്നോട് ആരൊ വര്‍ത്തമാനം പറയുന്നതായി അവനനുഭവപ്പെടുന്നുണ്ടായിരുന്നു.

ശ്രീക്കുട്ടന്‍

Thursday, September 6, 2012

എന്റെ കൈ..എന്റെ വേദന..എന്റെ പണം..

ഞാന്‍ മുന്നേ പറഞ്ഞിരുന്നില്ലായിരുന്നോ എന്റെ കയ്യുടെ വേദനയുടെ കാര്യം. അതിന്റെ ഒരു മനോഹരവിവരണമാണ് ഞാന്‍ നിങ്ങള്‍ക്കായി പ്രസന്റ് ചെയ്യുന്നത്. ഇതിലിപ്പം എന്താ ഇത്ര ബല്യ കാര്യമെന്ന്‍ ചിലരെങ്കിലും സംശയിച്ചേക്കാം. സംഗതി ഒരു ഹൊറര്‍ കഥപോലെ ഭീകരമാണ്. വഴിയേ അതു മന‍സ്സിലാവും. മൊത്തം വായിച്ചു തീര്‍ന്നിട്ട് ഭഗ്നാശന്മാരായിരിക്കാതെ എന്നെ ഒന്നാശസിപ്പിക്കുകയെങ്കിലും ചെയ്യണം കഠിനഹൃദയരേ,

ഒരു മൂന്നുനാലു മാസം മുന്നേയാണു ഞാന്‍ ആ നഗ്നസത്യം മനസ്സിലാക്കിയത്. വലതുകയ്യില്‍ ഒരു ചെറിയ കൊളുത്തിപ്പിടി ഉണ്ടോ. ആദ്യമൊന്നും മൈന്‍ഡ് ചെയ്തില്ല. ഓരോ ദിവസം കഴിയുന്തോറും സംഗതി വെടക്കായിത്തൊടങ്ങിയതോടെ ഡീപ് ഹീറ്റ് മൂവ് തുടങ്ങിയ വേദനസംഹാരികള്‍ പ്രയോഗിക്കുവാന്‍ ആരംഭിച്ചു. അതെല്ലാം നാണിച്ചുപോയതുതന്നെ മിച്ചം.

"കമ്പ്യൂട്ടറിമ്മേ കളി ഇച്ചിരിക്കൂടിയാക്കിക്കോടാ കൈ വേദന അപ്പം പറപറക്കും"

പരിഹാസച്ചിരിയോടെ പറഞ്ഞ സഹമുറിയന് ഒരു രൂക്ഷനോട്ടം നല്‍കിയിട്ട് ഞാന്‍ വീണ്ടും സ്റ്റാറ്റസ്സുകള്‍ ടൈപ്പാനും കമന്റുകള്‍ ചെയ്യാനും നടന്നു. എന്തു പറയാനാ. ഓരോ ദിവസം കഴിയുന്തോറും വേദന കൂടിക്കൂടി വരുന്നതല്ലാതെ ഒരു കുറവുമില്ല.സഹികെട്ട് ആദ്യം ഞാന്‍ ഒരു ഹോസ്പിറ്റലില്‍ പോയി. ഒരു അറബിസ്ത്രീയായിരുന്നു ഡോക്ടര്‍. അവരോട് എനിക്കറിയാവുന്ന ഇംഗ്ലീഷില്‍ എന്റെ പ്രശ്നമവതരിപ്പിച്ചു. ഇപ്പം ശര്യാക്കിത്തരാമെന്ന ഭാവത്തില്‍ അവര്‍ എന്തെല്ലാമോ കുറിച്ചുതന്നു. മസില്‍ പെയിനാണു പേടി വേണ്ട കുട്ട്യേ എന്ന പറച്ചിലോടെ. ഭക്ത്യാദരപൂര്‍വ്വം ഫാര്‍മസിസ്റ്റ് തന്ന ഗുളികകളും ഒരു വലിയ ബാമും മേടിച്ച് അദ്ദ്യേം പറഞ്ഞ നിര്‍ദ്ദേശങ്ങളും ശിരസാവഹിച്ച് ഞാന്‍ ആ ഐറ്റംസെല്ലാം കൃത്യമായി സാപ്പിടുകയും ബാം കയ്യില്‍ തേച്ചുപിടിപ്പിക്കുകയും ചെയ്തു. എന്തെങ്കിലും ഉപയോഗമുണ്ടായോ..ശിവ..ശിവ....

രണ്ടുദിവസം കഴിഞ്ഞ് ആ ബാം എന്റെയൊരു സുഹൃത്ത് കാണുകയും അളിയാ നീയീ വാതത്തിനുള്ള മരുന്നെന്നാത്തിനാടാ ഇടുന്നതെന്ന്‍ ചോദിക്കുകയും ചെയ്തപ്പോള്‍ എന്റെ മനസ്സിലെന്തായിരുന്നു. കര്‍ത്താവീശോമിശിഹായേ. 33.50 ദിര്‍ഹംസ് കൊടുത്ത് മേടിച്ച സാധനം വാതത്തിനൊള്ളതാത്രേ. ആ കവറേലെഴുതിയിരിക്കുന്ന മണികിണിയൊക്കെ നന്നായൊന്നു വായിച്ചുനോക്കിയപ്പോള്‍ എനിക്കെന്നെത്തന്നെയൊന്നു തല്ലാന്‍ തോന്നി. കണ്ട്രി ഫെല്ലോ...

രാവിലെ ഓഫീസില്‍ വന്നിട്ട് പണിയാരംഭിച്ചപ്പോള്‍ ഒരു രക്ഷയുമില്ല. കൈ കുത്തിപ്പൊളിക്കുന്ന വേദന്‍. അസഹ്യമായതോടെ ബോസിന്റെ പെര്‍മിഷന്‍ മേടിച്ച് ഞാന്‍ ഇവിടത്തെ ഒരു വല്യ ഹോസ്പിറ്റലില്‍ പോയി. എമര്‍ജെന്‍സി വിഭാഗത്തില്‍ കാണിച്ചു. കൈ വേദന കാരണം രാത്രി ഉറങ്ങാന്‍ പറ്റുന്നില്ലാന്നേ. ഭഗവാനേ എന്തൊരു പരീക്ഷണം. അവിടേം ഡാക്കിട്ടര്‍ അറബി തന്നെ. ഞാന്‍ വീണ്ടും ഒന്നേന്ന്‍ എന്റെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. കൈ ഒന്നു പിടിച്ചു നോക്കിയിട്ട് എല്ലാം ശരിയാക്കിത്തരാമെന്ന ഭാവത്തില്‍ ഒരു തടിമാടന്‍ പേപ്പറില്‍ എന്തെല്ലാമോ എഴുതിയെന്റെ കയ്യില്‍ തന്നിട്ട് മരുന്നു വയ്ക്കുന്ന സ്ഥലത്തേയ്ക്ക് ചെല്ലാന്‍ മൊഴിഞ്ഞു. ഞാനാ പേപ്പര്‍ ഒന്നു വായിക്കാന്‍ ശ്രമിച്ചുനോക്കി. ദൈവം തമ്പുരാന്‍‍ പോലും സുല്ലിട്ടുപോകുംെന്തു പുണ്ണാക്കിനാണീ ഡോക്ടര്‍മാര്‍ ആദിവാസിഭാഷയിലെഴുതുന്നതെന്ന്‍ പണ്ടുമുതലേ എന്റെയുള്ളില്‍ കിടന്നു തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുന്ന സംശയമാണു. ഇവമ്മാരൊന്നും വൃത്തിയായി എഴുതാന്‍ കൂടി പഠിച്ചിട്ടില്ലേ. എന്തായാലും എഴുതിയിരിക്കുന്നത് ഇങ്ക്രീസ്സാണ്. എ എന്ന അക്ഷരം ഞാന്‍ അല്‍പ്പം വ്യക്തതയോടെ കണ്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.

മെയില്‍ നഴ്സ് എന്റെ കയ്യില്‍ നിന്നും പേപ്പര്‍ വാങ്ങിനോക്കി. ഇടത്തോട്ടും വലത്തോട്ടും തലയൊന്നു വെട്ടിച്ചുനോക്കി. ആശാനെന്തു പിടികിട്ടിയോ ആവോ. ഒരു ചെക്കനാണു. എന്നെപ്പിടിച്ച് ടേബ്ബിളിലിരുത്തി മടിയിലായി ഒരു വലിയ പ്ലാസ്റ്റിക് പേപ്പര്‍ വിരിച്ചു. വീണ്ടും ആ പേപ്പര്‍ എടുത്ത് ചാഞ്ഞും ചരിഞ്ഞും നോക്കുന്നു. ഈ സമയം ഒരു പ്രായമുള്ള മെയില്‍ നഴ്സ് അവിടേയ്ക്ക് വന്നു. എന്തൊക്കെയോ പിറുപിറുക്കലുകള്‍ക്ക് ശേഷം എന്റടുത്തേയ്ക്ക് വന്ന്‍ വലതുകൈ ഉയര്‍ത്തിപ്പിടിക്കുവാന്‍ പറഞ്ഞിട്ട്‍ കൊറേയേറെ പഞ്ഞിയും മറ്റുമൊക്കെയെടുത്ത് ചുറ്റിവരിയാന്‍ തുടങ്ങി. കഥയറിയാതെ കണ്ണുമിഴിച്ചിരുന്ന എന്നെ അത്ഭുതപരതന്ത്രനാക്കിക്കൊണ്ട് വലതുകൈ പത്തുമിനിട്ടിനുള്ളില്‍ നല്ല കലക്കനായി പ്ലാസ്റ്ററിട്ടുതന്നു. ഭംഗിക്കായി ഒരു ഐറ്റം കൂടിതന്നു. കഴുത്തില്‍ കൂടി കൈ കെട്ടിത്തൂക്കിയിടുവാന്‍. അതിന്റെ പേരെന്തു പുണ്ണാക്കാണോയെന്തോ. പത്തുദിവസം ഇട്ടേക്കണമത്രേ. ഫാര്‍മസിയില്‍ നിന്നും ബാക്കി മരുന്നുകൂടി മേടിച്ചിട്ട് ബില്ല്‍ കൊടുക്കാനായി നോക്കിയപ്പോള്‍ കണ്ണിന് ഓപ്പറേഷന്‍ ഉടന്‍ തന്നെ വേണ്ടിവരുമെന്നെനിക്ക് മനസ്സിലായി.

നല്ല തടിവടിയായി ഓഫീസില്‍ വന്നിട്ട് പുറത്തേയ്ക്കിറങ്ങിപ്പോയവന്‍ നാലുമണിക്കൂര്‍ കഴിഞ്ഞ് അവശരൂപത്തില്‍ കൈ മുഴുവന്‍ പ്ലാസ്റ്ററൊക്കെയിട്ടുവന്നത് കണ്ട് എന്റെ സഹപ്രവര്‍ത്തകര്‍ ഞെട്ടി. വിശദീകരിച്ചുവിശദീകരിച്ചു എന്റെ ഊപ്പാടെളകി എന്നു പറഞ്ഞാല്‍ മതിയല്ലോ. പുറത്തെവിടെയോ പഞ്ചാരയടിച്ചു നിന്ന സേഫ്റ്റിമാനേജര്‍ എന്നെക്കണ്ടതും ഒരു നിമിഷം വായും പൊളിച്ചുനിന്നിട്ട് എന്നെ മീറ്റിംഗ് റൂമിലേയ്ക്ക് വിളിപ്പിച്ച് ക്വസ്റ്റ്യന്‍ ചെയ്തു. അങ്ങേരേം പണ്ടാരമടക്കി വൈകിട്ട് വരെ എങ്ങിനെയെങ്കിലും ഇരുന്നശേഷം വീട്ടിലേയ്ക്ക്. റൂമിലുള്ളവരേയും കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കിക്കുവാന്‍ പെടാപാടുപെട്ടു. ഇതിനിടയ്ക്ക് കഷ്ടപ്പെട്ട് ഇടതുകൈകൊണ്ട് എന്റെ അസുഖവൃത്താന്തം ഫേസ്ബുക്ക് മാലോകരെയറിയിക്കാനും ഞാന്‍ മറന്നില്ല എന്നുകൂടി ഈ അവസരത്തില്‍ ഞാനോര്‍മ്മിക്കുകയാണ്..

കുട്ടിക്കാലത്ത് ഇടതു കൈ മൂന്നുവട്ടം ഒടിഞ്ഞുപ്ലാസ്റ്റര്‍ തൂക്കിയിട്ടുനടന്നതിനുശേഷം വീണ്ടുമൊരു പ്ലാസ്റ്റര്‍ പരീക്ഷണമാണു. കുളിക്കുമ്പോഴും മറ്റുമൊക്കെ കൈ നനയാതെ നോക്കുന്നത്ര ബുദ്ധിമുട്ട് മറ്റൊന്നില്ല. കടിച്ചുപിടിച്ചു രണ്ടു ദിവസം നടന്നു. ഒരു രക്ഷയുമില്ല. മൂന്നാം ദിനം രാവിലെ ഉറക്കമെഴുന്നേറ്റുള്ള ആദ്യ പണി പ്ലാസ്റ്റര്‍ വെട്ടിപ്പൊളിക്കുകയായിരുന്നു. ആ കുന്ത്രാണ്ടമിളക്കിക്കളഞ്ഞപ്പോള്‍ എന്തൊരാസ്വാസം. ഒരു ദിവസം അങ്ങിനെ നടന്നു. പിന്നെ ബര്‍ദുബൈയിലുള്ള ഒരു പ്രമുഖഹോസ്പിറ്റലിലെ ന്യൂറോ സര്‍ജന്റെ അപ്പോയിന്റ്മെന്റ് നേടി അദ്ദ്യേത്തെ സന്ധിച്ചു. രെജിസ്ട്രേഷന്‍ ചടങ്ങൊക്കെ ഭംഗിയാക്കിയിട്ട് മുറിയിലേയ്ക്ക് കയറിയ എന്നെ ചിരിയോടുകൂടി സ്വീകരിച്ചിരുത്തി. മലയാളി ഡോക്ടര്‍ ആണു. എന്റെ പ്രശ്നങ്ങള്‍ ഒക്കെ വിവരിച്ചപ്പോള്‍ അത് എന്തുകൊണ്ടായിരിക്കാമെന്‍ അദ്ദേഹം എനിക്ക് പറഞ്ഞുതന്നു. എന്തെല്ലാമോ വച്ച് കൈപ്പത്തിയും മറ്റുമൊക്കെ പരിശോദിച്ച് ഒരു കൊട്ടുവടിപോലുള്ള സാധനം കൊണ്ട് ഒന്നുരണ്ട് തട്ടും മുട്ടുമൊക്കെ തന്നു.

"ഞരമ്പില്‍ ചെറിയ നീര്‍ക്കെട്ടുണ്ടാവുകയും അത് അല്‍പ്പം വ്യാപിക്കുകയും ചെയ്തതുകൊണ്ടാണ് കൈ വേദനയുണ്ടായത്. ഈ മരുന്നൊക്കെ കൃത്യമായി കഴിക്കുക. എല്ലാം ഭേദമാവും. എന്തായാലും ഒരാഴ്ചകഴിഞ്ഞെന്നെ വന്നൊന്നുകാണണം"

സ്നേഹത്തോടെ ഡോക്ടര്‍ പറഞ്ഞതുകേട്ട് ഞാന്‍ തലകുലുക്കി സമ്മതിക്കുകയും അസുഖം എത്രയും പെട്ടന്ന്‍ ഭേദമാകുമല്ലോ എന്നാശ്വസിച്ച് റിസപ്ഷനിലേക്ക് ചെന്ന്‍ അവിടിരുന്ന ചെല്ലക്കിളി പറഞ്ഞ കാശ് അടച്ചശേഷം പിന്നെ ഫാര്‍മസിയിലേക്ക് ചെന്ന്‍ ഗുളികകളൊക്കെ മേടിച്ചു. നാലിനം ഉരുപ്പടികള്‍. ഒപ്പം ഒരു കുറിപ്പടിയും. കഴിക്കേണ്ടവിധം ഒക്കെ ചോദിച്ചറിഞ്ഞ് അതിന്റേയും വെലകൊടുത്ത് റൂമിലേയ്ക്ക് മടങ്ങി. കിറുകൃത്യമായി ആ ഗുളികകള്‍ ഒക്കെ ഒരാഴ്ച ഞാന്‍ വിഴുങ്ങി..

വേദന്‍ കുറഞ്ഞോ. നഹീ നഹീ. ഒരാഴ്ച കഴിഞ്ഞ് ഞാന്‍ ഡോക്ടറെ കാണാനായി വീണ്ടും പോയി. വേദന കുറവില്ലെന്ന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം കുറച്ചു ഗുളികകള്‍ കൂടി എഴുതി. സംഗതി പഴയ ഐറ്റം തന്നെ.

പേടിക്കാനൊന്നുമില്ല ഇതുകൂടികഴിക്കുമ്പോള്‍ എല്ലാം ശരിയാകും എന്നുപറഞ്ഞതുകേട്ട് ഞാന്‍ വീണ്ടും പഴയ അതേ പരിപാടികള്‍ ആവര്‍ത്തിച്ചു.

വേദന കുറഞ്ഞോ..ഇനിയുമെന്നോട് ആരെങ്കിലും ആ ചോദ്യം ചോദിച്ചാല്‍ സത്യമായും ഞാന്‍ അവനെ തെറിയില്‍ കുളിപ്പിക്കും.

കമ്പൂട്ടറിന്റെ മുന്നിലിരുന്ന്‍ കൈകുടയുന്ന എന്നെക്കണ്ട് എന്റെ മുന്നിലിരിക്കുന്ന ശ്രീലങ്കന്‍ ബൂട്ടി ഭേദമായില്ലേ എന്നെന്നോടു ചോദിച്ചു.
​‍
എവിടേ ഭേദമാകന്‍ കൊച്ചേ...ദുഃഖസാന്ദ്രമായ മുഖത്തോടെ നോം പറഞ്ഞു

നീ നിന്റെയാ ടാബ്ലറ്റ്സ് ഒക്കെ ഒന്നുകാട്ടിയേ.

വീണ്ടും അവളുടെ കിളിമൊഴി. എന്റെ ബാഗിലിരുന്ന ഗുളികകളെല്ലാം ഞാനവള്‍ക്കെടുത്തു കാട്ടിക്കൊടുത്തു. ഒന്നൊന്നായി അവള്‍ അതെടുത്ത് പരിശോദിച്ചിട്ട് കമ്പൂട്ടറില്‍ അതിന്റെ പേര് സെര്‍ച്ച് ചെയ്ത് തകര്‍ത്തു പരിശോധിക്കാന്‍ ആരംഭിച്ചു. ഇതിനെക്കുറിച്ചൊക്കെ കുറച്ച് അറ്റവും മൂലയും അറിയാവുന്നവളാണെന്ന്‍ തോന്നുന്നു. ഞാനിട്ട മമ്മൂട്ടിയെക്കുറിച്ചുള്ള സ്റ്റാറ്റസ്സില്‍ ആരെങ്കിലും കമന്റിടുന്നുവോ ലൈക്കടിക്കുന്നുവോ എന്ന്‍ നോക്കി കണ്ണുമിഴിച്ചുകൊണ്ടിരുന്ന എന്നോടായവള്‍ താഴെപ്പറയുന്നപ്രകാരം പറഞ്ഞു.

ഇതില്‍ ഒരു ഗുളിക ശ്വാസകോശ ഇന്‍ഫെക്ഷനു നല്‍കുന്നതാണു. ഒരെണ്ണം അള്‍സറിന്‍ ഉള്ളതും മൂന്നാമതായുള്ള ടാബ്ലറ്റ് നിനക്കുള്ള അസുഖത്തിനുള്ളതു തന്നെ. നാലാമതായുള്ളതും മൂന്നാമതുള്ളതും സെയിം സാധനം. രണ്ടു കമ്പനിയുടേതാണെന്നേയുള്ളൂ..

കുരങ്ങന്‍ ഇഞ്ചികടിച്ചാല്‍ എങ്ങിനിരിക്കും. അതായിരുന്നു അവളുടെ വാക്കുകള്‍ കേട്ടപ്പോള്‍ എന്നിലുണ്ടായ ഭാവം. അവളു പറഞ്ഞതു ശരിയാണെങ്കിലും തെറ്റാണെങ്കിലും എന്റെ സകല കണ്ട്രോളും പോയീന്നുപറഞ്ഞാല്‍ മതീല്ലോ. മനുഷ്യന്‍ കള്ളുകുടിയമ്മാരായി മാറുന്നതില്‍ ഒരു തെറ്റുമില്ലെന്നു എനിക്ക് ബോധ്യമാകുന്നു. എന്റെ നെപ്പോളിയന്‍ ദൈവങ്ങളേ എന്നെ നീ കാത്തോളണേ..എന്റെ കയ്യും....

പ്ലാസ്റ്ററിട്ട കയ്യുടെ ഒരു മനോഹരചിത്രം ഇടണമെന്നാഗ്രഹമുണ്ടാര്‍ന്നു. പക്ഷേ...നിങ്ങള്‍ ക്ഷമിക്കുക...എന്റെ ഒരു ചങ്ങാതിച്ചിയുടെ അഭിപ്രായം ശിരസ്സാവഹിച്ച് ചെറുനാരങ്ങാ ചൂടുവെള്ളത്തില്‍ പിഴിഞ്ഞൊഴിച്ച് ആ വെള്ളത്തില്‍ കയ്യും മുക്കിയിരിക്കാന്‍ പോകുവാണു..ശിവനേ..കാത്തോളണേ...

ഹതഭാഗ്യനായ
ശ്രീക്കുട്ടന്‍