Saturday, September 22, 2012

പതിനെട്ടിന്റെ പൂങ്കനവില്‍

1996 ലെ ഒരു സുപ്രഭാതം. ഉറക്കം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. മദം പൊട്ടിയിളകിപ്പാഞ്ഞുവരുന്ന ആന ചവിട്ടിയാലും അറിയാന്‍ പോകുന്നില്ല. സംഗതിയെന്താന്നു വച്ചാല്‍ ശാര്‍ക്കരക്ഷേത്രത്തില്‍ നിന്നും ഒറക്കമൊഴിഞ്ഞ് ഭരണിമഹോത്സവമൊക്കെകണ്ട് വന്ന്‍ കിടന്നതേയുള്ളൂ. ചായകുടിച്ചേച്ച് കിടക്കെടാ ചെക്കാന്ന്‍‍ പറഞ്ഞ അമ്മച്ചിയെ രൂക്ഷമായിട്ടൊന്ന്‍ നോക്കിയതോടെ അവര്‍ അവരുടെ പാടും നോക്കി അടുക്കളയിലേയ്ക്ക് വലിഞ്ഞു. അമ്പലപ്പറമ്പ് നിറഞ്ഞുതിമിര്‍ക്കുന്ന പുരുഷാരവും അതിനിടയില്‍ കാണുന്ന തരുണീമണികളും കച്ചവടക്കാരും കരിമ്പും കടകളും സകലമാന ഐറ്റംസും മനസ്സിന്റെ അന്തര്‍ധാരകളെ സജീവമാക്കിക്കൊണ്ടുള്ള മനോഹര ഉറക്കം.

 ആരോ ദേഹത്തു പിടിച്ചുകുലുക്കിയതായി അനുഭവപ്പെട്ടപ്പോള്‍ ബദ്ധപ്പെട്ട് കണ്ണുകള്‍ തുറന്നു. ആദ്യം ഒരു മങ്ങിയ കാഴ്ച മാത്രം. ഒന്നുരണ്ടു സെക്കന്‍ഡുകഴിഞ്ഞപ്പോള്‍ കോളിനോസ് ചിരിയുമായി മുന്നില്‍ നില്‍ക്കുന്നു ആത്മാര്‍ത്ഥസ്നേഹിതന്‍ രാജു. വായില്‍ വന്ന തെറി അതേപോലെ അവനു സമ്മാനിച്ചുകൊണ്ട് ഞാന്‍ പിന്നേം വശം ചരിഞ്ഞുകിടന്നു. നോ രക്ഷ. പന്നി വീണ്ടും എണീപ്പിക്കുവാന്‍ ശ്രമിക്കുന്നു.

 "അളിയാ വന്നുകെടന്നിട്ട് തെകച്ച് രണ്ട് മണിക്കൂര്‍ ആയിട്ടില്ല. ഒറക്കം വന്നു പ്രാന്തെടുക്കുന്നു"

 ദയനീയത ആവതും കലര്‍ത്തിപ്പറഞ്ഞുനോക്കി. ആരു കേള്‍ക്കാന്‍. അവനെന്നെ വലിച്ചെണീപ്പിച്ചു. പായില്‍ എഴുന്നേറ്റിരുന്ന ഞാന്‍ അമ്മച്ചിയോട് ചായകൊണ്ടുവരാനായി വിളിച്ചുപറഞ്ഞു.

 "വേണേലടുക്കളേച്ചെന്ന്‍ അനത്തിക്കുടിയ്ക്കെടാ"

 ഹൈ വോളിയത്തില്‍ പിന്നാമ്പുറത്ത് നിന്നും അമ്മച്ചീട മറുപടി. ചായകുടി ക്യാന്‍സലാക്കി ഞാന്‍ ഒന്നു മൂരി നിവര്‍ത്തു.

 "എന്തുവാടാ. മനുഷ്യനെ ഒറങ്ങാനും സമ്മതിക്കേലേ"

 "അളിയാ. നീ പെട്ടന്നൊരുങ്ങ്. നമുക്കൊന്ന്‍ തിരുവനന്തപുരം വരെ പോണം"

 ഞാനവനെ കണ്ണുമിഴിച്ചു നോക്കി. എന്താ അര്‍ജന്റ് കാര്യം എന്നെ ഭാവത്തോടെ.

 "നമ്മുടെ ചിത്രയുടെ ഒരു തരികിട പടം അവിടെ കളിക്കുന്നുണ്ട്.പ്രഭാതം ചുവന്ന തെരുവില്‍. ശരിക്കും സീനുകളുണ്ട്.അളിയാ ഇന്നോ നാളെയോ മാറിയാപ്പിന്നെ കാണാനാവില്ല. എന്റെ ഒരു കൂട്ടുകാരന്‍ കണ്ടു.ഹോ"

 കൈകള്‍ കൂട്ടിത്തിരുമ്മിക്കൊണ്ട് അവന്‍ എന്റെ കാതില്‍ ഒച്ചകുറച്ചാ സത്യം വെളിപ്പെടുത്തി. ചിത്രയുടെ സിനിമയോ. ഹേയ് അങ്ങിനെ വരാന്‍ വഴിയില്ലല്ലോ. ഞാന്‍ ആകെ ചിന്താകുഴപ്പത്തിലായി. ഉറങ്ങണോ പോണോ. മനസാകെ ചിന്താകുഴപ്പത്തില്‍. പതിനെട്ടിന്റെ മനസ്സ് എവിടെയടങ്ങാന്‍. ഉറക്കത്തെ കാലുമടക്കിത്തൊഴിച്ചുകൊണ്ട് ഞാന്‍ അതിവേഗം കര്‍മ്മനിരതനായി. കൃത്യം 9 മണിയ്ക്ക് ആറ്റിങ്ങള്‍ ബസ്റ്റാന്‍ഡിലെത്തി. തിരുവനന്തപുരത്തേയ്ക്കുള്ള ഫാസ്റ്റ് വന്നപ്പോള്‍ ഞാന്‍ വെയിറ്റിംഗ് ഷെഡ്ഡില്‍ നിന്നും ഓടിയിറങ്ങി.

 "വേണ്ടളിയാ. പതിനൊന്നരയ്ക്കാ പടം. ഇപ്പോഴേ ഫാസ്റ്റീല്‍ പോയിട്ടെന്തോ ചെയ്യാനാ. ലോക്കലില്‍ പോകാം. അതാവുമ്പം എഴഞ്ഞുതുമിച്ച് തിരുവനന്തപുരത്തെത്തുമ്പം പത്തുപതിനൊന്ന്‍ മണിയാവും.കറക്ട് സമയമായിരിക്കും"

 രാജു പറഞ്ഞതില്‍ കാര്യമുണ്ടെന്നെനിക്കും തോന്നി. ബസ്സിലിരുന്ന്‍ ഒന്നു മയങ്ങുകയും ചെയ്യാമല്ലോ. പത്തിരുപത് മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ ഒരു പാട്ടവണ്ടി പുകയും തുപ്പി തിരോന്തരം ബോര്‍ഡും വച്ച് മുന്നില്‍ വന്നു നിന്നു. ഭാഗ്യത്തിനു സീറ്റുകിട്ടി. സൈഡ് സീറ്റിലിരുന്നത് അവനാണ്. വണ്ടിയിലിരുന്ന്‍ കലപിലാ വര്‍ത്താനിച്ചുകൊണ്ടിരുന്നതിനാല്‍ ഒറക്കം വന്നതേയില്ല. കണിയാപുരത്തെത്തിയപ്പോള്‍ ബസ്സ് നാഷണല്‍ ഹൈവേ വിട്ട് ഏതോ കാട്ടുമ്പുറത്തേയ്ക്കുള്ള വഴിയിലേയ്ക്ക് കയറി. ഞാന്‍ വാച്ചുനോക്കിയപ്പോള്‍ പത്തരയാവുന്നു. ഇനിയെപ്പോഴാണിത് തിരുവനന്തപുരത്തെത്തുക. ഞാന്‍ രാജുവിനെ രൂക്ഷമായൊന്നു നോക്കി. അവന്‍ അത് മൈന്‍ഡ് ചെയ്യാതെ മുന്‍ വശത്തായി കമ്പിയില്‍ ചാരി നില്‍ക്കുന്ന തരുണിയില്‍ നോട്ടം കേന്ദ്രീകരിച്ചു.

 "അളിയാ നീ ഇപ്പുറത്തിരി ഇച്ചിരി കാര്യമുണ്ട്"

 അവന്‍ എന്റെ കാതില്‍ മെല്ലെപ്പറഞ്ഞു. വായില്‍ വന്ന തെറി വിഴുങ്ങിക്കൊണ്ട് ഞാന്‍ മാറിയിരുന്നുകൊടുത്തു. ആ പെങ്കൊച്ചിനെ നോക്കി വെള്ളമിറക്കിയവനിരിക്കുന്നതും നോക്കി യിരിക്കവേ കാറ്റേറ്റ് കണ്ണിനെ മയക്കത്തിന്റെ ആലസ്യം പിടികൂടുകയും ഞാന്‍ ഒന്നു ചായുകയും ചെയ്തു. 

"അളിയാ അങ്ങിനെ സ്ഥലമെത്തി പെട്ടന്നിറങ്ങ്"

 എന്നെ കുലുക്കിവിളിച്ചുകൊണ്ട് രാജു എഴുന്നേറ്റു. കൂടെ ഞാനും. ബസ്സില്‍ നിന്നും ചാടിയിറങ്ങി വാച്ചു നോക്കി. സമയം പതിനൊന്നേകാല്‍ കഴിഞ്ഞിരിക്കുന്നു. അപ്പോഴാണു ഞാനത് കണ്ടത്. രാജുവിന്റെ ഷര്‍ട്ടിന്റെ പുറകുവശം മുഴുവനും ഒരുമാതിരി ചളിപുരണ്ടതുപോലെ. ഹ..ഹാ തല്ലിപ്പൊളിബസ്സിലെ സീറ്റു ചതിച്ചതാ. മനസ്സില്‍ ഒന്നു ഞാന്‍ പൊട്ടിച്ചിരിച്ചെങ്കിലും പെട്ടന്ന്‍ നിശ്ശബ്ദനായി. എനിക്കും പണികിട്ടിയിട്ടുണ്ടാവും എന്നതുറപ്പല്ലായിരുന്നോ. കാശുകൊടുത്ത് ഒരു സോപ്പ് മേടിച്ച് അവിടത്തെ കക്കൂസില്‍ കയറി ഷര്‍ട്ടൂരി ഒന്നു കഴുകി. കുളത്തില്‍ വീണു കുളമായി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഒരുവിധമെങ്ങിനെയെങ്കിലും വൃത്തിയാക്കിയെന്നു വരുത്തി പുറത്തേയ്ക്ക് ചാടി. എസ് എല്‍ കോമ്പ്ലക്സിലാണു സിനിമ കളിക്കുന്നത്. വഴിയില്‍ പോസ്റ്റര്‍ കണ്ടപ്പോള്‍ തന്നെ ആകെയൊരു കുളിര്. പെട്ടന്നാണ് ഷോ ടൈം ഞാന്‍ ശ്രദ്ധിച്ചത്. മോര്‍ണിംഗ് ഷോ മാത്രമേയുള്ളൂ. അതും 11 നാണു. സമയമിപ്പോള്‍ 11.20 കഴിഞ്ഞിരിക്കുന്നു. ഇനി പോയിട്ട് ഉപയോഗമുണ്ടാവുമോ. എന്റെ ആശങ്ക ഞാന്‍ അവനെ അറിയിച്ചു. വിജ്രംഭിതനായി കാലുകള്‍ വലിച്ചുവച്ച് തിയേറ്റര്‍ ലക്ഷ്യമാക്കി ആഞ്ഞുനടക്കുന്ന അവനുണ്ടോ അത് മൈന്‍ഡ് ചെയ്യുന്നു.

 "കൃപയില്‍ ദില്‍ വാലേ ദുല്‍ഹനിയാ കളിക്കുന്നു. അതു കണ്ടാലോ നമുക്ക്"

 ഞാന്‍ അവനെ സോപ്പിടാന്‍ നോക്കി.

 "അളിയാ എനിക്കീ സിനിമ കണ്ടേ പറ്റൂ. നീയൊന്ന്‍ വേഗം നടന്നേ"

 അവന്‍ നയം വ്യക്തമാക്കിക്കഴിഞ്ഞു. എന്റെ കയ്യിലാണെങ്കില്‍ ഒരു സിഗററ്റ് മേടിക്കാനുള്ള കാശുകൂടിയില്ല. ഉണ്ടായിരുന്ന പൈസാ ഭരണിമഹോത്സവത്തിനു പൊടിച്ചില്ലേ. പിന്നെ ഒന്നും നോക്കിയില്ല. നടത്തത്തിന്റെ സ്പീഡ് കൂട്ടി. ഗേറ്റ് കടന്ന്‍ ധൃതിയില്‍ കൌണ്ടറിനടുത്തു ചെന്നു. അതുല്യ അഞ്ജലി അശ്വതി ആതിര എന്നിങ്ങിനെ നാലു തിയേറ്ററുകള്‍ ചേര്‍ന്നതാണ് എസ് എല്‍ കോമ്പ്ലക്സ്. അശ്വതിയിലായിരുന്നുവെന്ന്‍ തോന്നുന്നു നമ്മള്‍ ലക്ഷ്യം വയ്ക്കുന്ന സിനിമ. സമയം പോയ വെപ്രാളത്തില്‍ രാജു ഓടിച്ചെന്ന്‍ രണ്ട് ടിക്കറ്റെടുത്തു. മുകളിലത്തെ നിലയിലാണു തിയേറ്റര്‍. ഓടിപ്പിടിച്ച് ചെന്ന്‍ വാതിലില്‍ ടിക്കറ്റ് കീറാന്‍ നില്‍ക്കുന്നവന്റെ കയ്യില്‍ ടിക്കറ്റ് കൊടുത്തു. ടിക്കറ്റ് കയ്യില്‍ വാങ്ങിയ അവന്‍ മനോഹരമായിങ്ങിനെ മൊഴിഞ്ഞു.

 "ഇത് ആ ഷോയ്ക്കുള്ള ടിക്കറ്റാ. താഴെയാണാ പടം ഓടുന്നത്. അങ്ങോട്ട് ചെന്നോളൂ. പടം തൊടങ്ങീട്ട് കൊറച്ചു നേരമായി"

 ഒരു ഞെട്ടലോടെ ഞങ്ങള്‍ അവന്‍ ചൂണ്ടിക്കാട്ടിയ പോസ്റ്ററിലേയ്ക്ക് നോക്കി. എനിക്കെന്റെ തല ചുറ്റുന്നതുപോലെ തോന്നി. ആറ്റിങ്ങള്‍ എസ് ആര്‍ തിയേറ്ററില്‍ ഒരു പട്ടിക്കുഞ്ഞുപോലും കാണാനില്ലാതെ എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ എന്ന പരുവത്തിലോടുന്ന "പള്ളിവാതുക്കള്‍ തൊമ്മിച്ചന്‍" എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ പോസ്റ്ററായിരുന്നുവത്. വെപ്രാളത്തില്‍ ടിക്കറ്റെടുത്തപ്പോള്‍ കൌണ്ടര്‍ മാറിപ്പോയതാണു. മനസ്സിലൊരായിരം തെറിവിളിച്ചുകൊണ്ട് ചിത്രയുടെ മാദകമേനിയുടെ ചിത്രമുള്ള പോസ്റ്ററില്‍ നോക്കി ഒരു നെടുവീര്‍പ്പുമിട്ട് അതിദയനീയഭാവമുഖത്തോടെ ഞങ്ങള്‍ താഴേയ്ക്ക് മാര്‍ച്ച് ചെയ്ത് ടിക്കറ്റ് കീറുന്നവന്റെ കയ്യില്‍ ടിക്കറ്റ് കൊടുത്ത് ആ ചടങ്ങ് അങ്ങട്ട് നടത്തി അകത്തേയ്ക്ക് കയറി ഒഴിഞ്ഞുകിടന്ന രണ്ട് സീറ്റിലേയ്ക്ക് വീണു. പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ ഇന്റര്‍വെല്‍ ആകുകയും ചെയ്തു. ബാക്കിയുണ്ടായിരുന്ന കാശിനു മേടിച്ചുകൊണ്ട് വന്ന ഐസ്ക്രീമിനുപോലും എന്റെയുള്ളം തണുപ്പിക്കാനായില്ല.

 (ഈപ്പറയുന്ന രണ്ട് നയനമനോഹരചിത്രങ്ങളുടേയും ഓരോ ഫോട്ടോയെങ്കിലുമിടണമെന്ന്‍ എനിക്കാഗ്രഹമുണ്ടായിരുന്നു. തപ്പിയിട്ട് കിട്ടീല്ല. എല്ലാവരും ക്ഷമിക്കുക)

 ശ്രീക്കുട്ടന്‍

22 comments:

  1. Replies
    1. ഈ അനുശോചനം ഏറ്റുവാങ്ങിയിരിക്കുന്നു..

      Delete
  2. ഒരു നീല പടത്തിന്റെ ഗതികേട് ....

    ReplyDelete
  3. ഛെ! ഉറങ്ങിയാ മതിയായിരുന്ന്

    ReplyDelete
  4. കാണാതെ പോയ നീലപ്പടം, എന്തയാലും പിന്നെ പോയി ആ പടം കണ്ടുകാണുമല്ലോ. അല്ലെ?

    ReplyDelete
    Replies
    1. നടന്നില്ല കേട്ടാ..രണ്ടാമതും പൈസയൊക്കെ ഒപ്പിച്ചു ചെന്നപ്പോള്‍ സംഗതി മാറിപ്പോയി..

      Delete
  5. ജീവിതത്തില്‍ ഇങ്ങനെ എന്തെല്ലാം 'ദുരന്തങ്ങള്‍ ' കണ്ടതാ അല്ലെ ശ്രീ

    ReplyDelete
  6. ഇപ്പോഴും സിനിമക്ക് പോകാറുണ്ടോ...:)?കുറച്ചു ബചെലോര്‍ ലൈഫ് മനസിലാകും ഈ വായനയിലൂടെ.കൊള്ളാം ..

    ReplyDelete
  7. പതിനെട്ടിന്‍റെ എടുത്തുചാട്ടം ഭംഗിയായി അവതരിപ്പിച്ചു. നന്നായിട്ടുണ്ട്

    ReplyDelete
  8. ഹ ഹ ..പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ക്കും ഇതുപോലെ പണി കിട്ടിയിട്ടുണ്ട്...പടം മാറി ഞങ്ങള്‍ കേറിയത്‌ നാടന്‍ പെണ്ണും നാട്ടു പ്രമാണിയും എന്നാ കൂതറ പടതിനായിരുന്നു. അതൊക്കെ പോട്ടെ ചിത്ര എന്ന് പറഞ്ഞൊരു നടിയുണ്ടോ ? ഷക്കീല,രേഷ്മ ,മരിയ ഇവരോക്കെയല്ലേ താരങ്ങള്‍ :-)

    ReplyDelete
    Replies
    1. ഡാ മുണ്ടോളീ..നിനക്ക് ചിത്രയെ അറിയില്ലല്ലേ..വിശ്വസിച്ചു..വിശ്വസിച്ചു ട്ടോ...

      Delete
  9. ശ്രീ കുട്ടാ ആ പോസ്റ്റെരും അതിലെ ഒന്ന് രണ്ടു ക്ളിപ്പിങ്ങുകളും വെണ മായിരുന്നു
    ആശംസകള്‍ മാത്രം

    ReplyDelete
    Replies
    1. തപ്പി നോക്കിയതാടാ കൊമ്പാ. കിട്ടാനില്ല. പള്ളിവാതുക്കള്‍ തൊമ്മിച്ചന്‍ കാണേണ്ട ഒരു സിനിമ തന്നെയാണു. നിന്റെ ടേസ്റ്റിനു പിടിക്കും ഒറപ്പ്...

      Delete
  10. ഓര്‍മ്മകള്‍ ഇങ്ങനെ വീണ്ടും പുനര്‍ജനിക്കട്ടെ പുളുസൂ....

    ReplyDelete
  11. ഈ പറ്റു പറ്റാത്തവരുണ്ടോ .. :)

    ReplyDelete
  12. ശ്രീയെട്ടോ,,, ആ പടത്തിന്റെ പേര് ഓര്‍മ്മയുണ്ടോ,,,, യുട്യൂബ് ഭഗവതി കൈവിടില്ല എനിക്കുറപ്പുണ്ട്,,,,,

    ReplyDelete
  13. എനിക്ക് പകരം കിട്ടിയതും തൊമ്മിച്ചന്‍ പോലൊരു ക്ലാസിക് ആയിരുന്നു. പറയേണ്ട എന്ന് കരുതിയതാ. ജെഫൂന് കൂടി പണി കിട്ടി എന്ന് പറഞ്ഞപ്പോള്‍ പിന്നെ ഞാനായിട്ട് മറച്ചു വെക്കേണ്ട എന്ന് കരുതി. :)

    ReplyDelete
  14. ഇമ്മാതിരി അനുഭവങ്ങളൊക്കെ എഴുതാന്‍ തുടങ്ങിയാല്‍ ബ്ലോഗ് ഒരെണ്ണം മതിയാകില്ല.... ;)

    ReplyDelete
  15. ഒടുവില്‍ കുറ്റസമ്മതം നടത്തിയ എല്ലാവര്‍ക്കും നന്ദി...

    ReplyDelete
  16. രസകരമായി വായിച്ചു. പക്ഷെ ഇത്തരത്തില്‍ ഒരു പറ്റ്‌ എനിക്ക്‌ പറ്റിയിട്ടില്ല, എല്ലാം ശരിക്കും മനസ്സിലാക്കിയതിന്‌ ശേഷം മാത്രമേ ബസ്‌ കയറി പോകാറുള്ളൂ... :)

    ReplyDelete