Monday, January 28, 2013

പരാജിതന്റെ നോവ്


സമയം രാത്രി ഒരു മണി കഴിഞ്ഞിരിക്കുന്നു. ഒരല്‍പ്പം പോലും ഉറങ്ങാതെ ഞാന്‍ അത്രയും നേരം ചിന്തിച്ചിരിക്കുകയായിരുന്നു. അല്ലെങ്കില്‍ തന്നെ ഉറക്കമെങ്ങിനെ വരാനാണു. നിത്യമായ ഉറക്കത്തിലാഴുവാന്‍ പോകുന്നവനു അല്‍പ്പനേരം ഉറക്കമിളച്ചാല്‍ എന്താണു നഷ്ടപ്പെടാനുള്ളത്. മുറിയിലൂടെ മൂന്നുനാലു ചാല്‍ നടന്ന ഞാന്‍ എല്ലാം തീരുമാനിച്ചുറച്ച മട്ടില്‍  ലൈറ്റിട്ട് ബെഡ്ഡൊക്കെ നന്നായി തട്ടിക്കുടഞ്ഞ് വിരിപ്പും നല്ല വൃത്തിയായി മടക്കിവച്ച ശേഷം ഒച്ചയുണ്ടാക്കാതെ കസേര മേശക്കരികിലേയ്ക്ക് വലിച്ചിട്ട് ഡയറിയില്‍ നിന്നും ഒരു താള്‍ ചീന്തിയെടുത്ത് എഴുതുവാനാരംഭിച്ചു.

"ഒടുവില്‍ ഞാന്‍ ഉറപ്പിച്ചു. ഇനിയെനിക്ക് വിജയം വരിക്കുവാന്‍ ഒരേയൊരിടം മാത്രമേയുള്ളൂ. ഇത്രയും നാള്‍ പല രൂപത്തില്‍ പരാജയങ്ങള്‍ എന്നെ വേട്ടയാടുകയായിരുന്നു. ഒരാവര്‍ത്തിയെങ്കിലും എനിക്ക് ജയിക്കണ്ടേ. വേണം. ഭാഗ്യഹീനര്‍ക്ക് പടപൊരുതുവാനുള്ളിടമല്ല ജീവിതമെന്ന സത്യം മനസ്സിലാക്കിയതുകൊണ്ട് ഞാന്‍ എന്റെയീ ഭാഗ്യപരീക്ഷണജീവിതമവസാനിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. എന്റെ മരണം. അതെന്റെ മാത്രം കയ്യാല്‍ സംഭവിക്കുവാന്‍ പോകുന്ന ഒന്നാണു. എന്റെയീ തീരുമാനത്തില്‍ മറ്റാര്‍‍ക്കും യാതൊരുവിധത്തിലുള്ളരു പങ്കുമില്ല. എനിക്ക് മരിക്കുവാന്‍ തോന്നുന്നു. എല്ലാവരേയും വിട്ടുപിരിഞ്ഞുപോകുവാന്‍. അല്ലെങ്കില്‍ തന്നെ ജീവിച്ചിരുന്നതുകൊണ്ട് യാതൊരുപയോഗവുമില്ലയെന്നെനിക്കറിയാമല്ലോ. വീണ്ടും പൊരുതാനും പരിശ്രമിക്കാനും..വയ്യ. ഞാന്‍ പോകുകയാണു. എനിക്കറിയാം ആരെയും എനിക്ക് തൃപതരാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന്‍. എന്നാല്‍ കഴിയുന്നതല്ലേ എനിക്ക് നല്‍കുവാനാകൂ. എന്റെ അസാന്നിധ്യം നാളെയുടേ വിനാഴികകളില്‍ യാതൊരുവിധ മാറ്റവും വരുത്തുവാന്‍ പോകുന്നില്ലയെന്ന്‍ എനിക്ക് നന്നായറിയാം. ചിലപ്പോള്‍ ചില ഏങ്ങലടികള്‍ ഉണ്ടായേക്കാം. ഇത്രയും നാള്‍ എനിക്ക് നിങ്ങള്‍ തന്ന എല്ലാ കരുതലുകള്‍ക്കും സ്നേഹത്തിനും ഞാന്‍ എന്നും കടപ്പെട്ടിരിക്കും...."

എഴുതിയതു ഒരാവര്‍ത്തി വായിച്ചു നോക്കിപ്പോള്‍ ഒരു തൃപ്തി വരായ്കപോലെ. സാഹിത്യഭംഗിയൊക്കെ പോയോ തന്റെ എഴുത്തുകളില്‍?. ശേഖരത്തിലുള്ള ഏതെങ്കിലും പുസ്തകങ്ങള്‍ പരതി അല്‍പ്പം കൂടി വാചകഭംഗിവരുത്തി മറ്റൊന്നെഴുതിയാലോ?. ഹൊ വേണ്ടാ. താന്‍ ചാകാന്‍ പോകുകയല്ലേ. മരിച്ചശേഷം ആരെങ്കിലും ഈ കത്ത് വായിച്ച് എത്ര മനോഹരമായ ഭാഷയിലാണവന്‍ എഴുതിയിരിക്കുന്നതെന്നെങ്ങാണും പറയുവാന്‍ പോകുന്നോ?. അഥവാ പറഞ്ഞാല്‍ തന്നെ താനെങ്ങിനെയത് കേള്‍ക്കുവാനാണ്?. അപ്പോള്‍ പിന്നെ ഇതൊക്കെത്തന്നെ ധാരാളം.ശേഷം ആ കടലാസ് കട്ടിലിന്റെ മധ്യഭാഗത്തായി വച്ചിട്ട് ലൈറ്റണച്ച് ഞാന്‍ മുറിയില്‍ നിന്നും പുറത്തുകടന്നു വാതില്‍ ചേര്‍ത്തു ചാരി. അപ്പച്ചിയും കുട്ടികളും അമ്മുമ്മയുമൊക്കെ സുഖനിദ്രയിലാണു. ഉറങ്ങട്ടേയെല്ലാവരും. ഉറക്കം അനുഗ്രഹമായി നേടിയിട്ടുള്ളവരായിരുന്നല്ലോ എല്ലായ്പ്പോഴുമവര്‍.

പോക്കറ്റിലുണ്ടായിരുന്ന സിഗററ്റ് പായ്ക്കറ്റില്‍ നിന്നും ഒരെണ്ണമെടുത്ത് തീപിടിപ്പിച്ചു വലിച്ചുകൊണ്ട് ഇടവഴിയിലേയ്ക്കിറങ്ങിയപ്പോള്‍ തണുത്ത കാറ്റൊന്ന്‍ വീശിയടിച്ചു. നേരേ നടന്ന്‍ വയല്‍ വരമ്പിലേക്കിറങ്ങി എന്റെ വീട്ടിലേയ്ക്ക് നടക്കവേ തണുപ്പേറ്റ് എന്റെ രോമകൂപങ്ങള്‍ എഴുന്നേറ്റു നിന്നു. രാവിലെ പതിവുപോലെ ചായകുടിക്കുവാന്‍ വിളിക്കാനായി വരുന്ന അപ്പച്ചി കത്തു കാണുന്നതും സ്തബ്ധയായി നില്‍ക്കുന്നതും പിന്നെ ചിലപ്പോള്‍ നിലവിളിക്കുന്നതുമൊക്കെ ഞാന്‍ മനക്കണ്ണില്‍ കണ്ടുനോക്കി. എല്ലാം മാത്രകള്‍ നീണ്ടുനില്‍ക്കുന്ന പ്രകടനങ്ങള്‍ മാത്രം. വീട്ടില്‍ നിന്നും ഓടിപ്പാഞ്ഞുവരുന്ന അമ്മയും അനുജത്തിയും അമ്മമ്മയുമൊക്കെ നെലോളിച്ചുപൊടിയ്ക്കണുണ്ടാവും.  ഇതിനും വേണ്ടി എന്തു പ്രശ്നായിരുന്നു ഉണ്ടായിരുന്നത്. ന്നാലും ഈ ചെക്കനിങ്ങിനെ ചെയ്യാന്‍ തോന്നീലോ എന്നൊക്കെ അയല്‍പക്കക്കാര്‍ പിറുപിറുക്കുന്നുണ്ടാവും. ഞാന്‍ മാത്രം എല്ലാം കണ്ട് രസിച്ചുകൊണ്ട് തൂങ്ങിയാടിക്കിടക്കുന്നുണ്ടാവും.


നീട്ടിവലിച്ചു നടന്ന ഞാന്‍ അല്‍പ്പസമയത്തിനകം എന്റെ വീട്ടിന്റെ നേരെയുള്ള വരമ്പ് കയറി. പടികള്‍ കയറി മുറ്റത്തെത്തിയ ഞാന്‍ നാലുപാടുമൊന്നു ശ്രദ്ധിച്ചു. സര്‍വ്വചരാചരങ്ങളും സുഷുപ്തിയില്‍ തന്നെ. പോക്കാച്ചിത്തവളകള്‍ വരെ ഒറക്കമായിരിക്കുന്നു. ചാണകം മെഴുകിയ തിണ്ണയില്‍ ഒരല്‍പ്പസമയം ഞാനിരുന്നു. മനസ്സിനൊരു ധൈര്യം നല്‍കാനായിട്ടെന്നവണ്ണം. ഭയം ചെറുതായി എന്റെ ശരീരത്തില്‍ ഇഴഞ്ഞു നടക്കാനാരംഭിച്ചുവോ?. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാ ഭയത്തേയും കീഴ്പ്പെടുത്തുവാന്‍ പോന്ന തരത്തില്‍ ഒരു ശക്തി എന്നില്‍ നിറഞ്ഞു. ഒരച്ചയനക്കവുമുണ്ടാക്കാതെ ഞാന്‍ പുറത്തെ അയയില്‍ നിന്നും കഴുകിയുണക്കാനിട്ടിരുന്ന ഒരു സാരിയെടുത്തു. നല്ല പോളിയസ്റ്റര്‍ സാരിയാണു. അമ്മ ഉടുക്കുന്നതു തന്നെ. നിറമല്‍പ്പം മങ്ങിത്തുടങ്ങിയത്. അല്‍പ്പം നല്ല കളര്‍ ഉള്ള ഒന്നായിരുന്നെങ്കില്‍ കുറച്ച് ചേലുണ്ടായിരുന്നേനെ. ഇരുട്ട് മൂടിക്കിടക്കുന്ന വീട്ടിനുനേരെ ഞാന്‍ ഒരാവര്‍ത്തി പാളിനോക്കി. എന്റെ പ്രീയപ്പെട്ടവര്‍ എല്ലാം അതിനുള്ളില്‍ നിദ്രയിലാണ്ടുകിടക്കുകയാണു. നാളെമുതല്‍ എനിക്കവരെ കാണാനാകില്ല. വേണ്ടായെന്നു കരുതിയിട്ടും അനാവശ്യമായി കണ്ണുകളില്‍ ഒരു നീര്‍മണി ഉറഞ്ഞുകൂടി.

ഞാന്‍ സാരിയുമായി തൊട്ടടുത്ത പുരയിടത്തിലെ മാവിന്‍ ചോട്ടിലേയ്ക്ക് നടന്നു. കോട്ടൂക്കോണന്‍ മാവാണത്. ധാരാളം മാങ്ങപിടിക്കുന്ന മാവ്. കാറ്റത്ത് ഞെട്ടറ്റ് വീഴുന്ന മാമ്പഴം പെറുക്കുവാന്‍ താനും അനുജത്തിയും കൂടി മത്സരമാണു. വളരെ വലിയ മാവായതുകൊണ്ട് അതില്‍ കയറി മാങ്ങാ പറിക്കാനുള്ള ധൈര്യമുണ്ടായിട്ടില്ല. മാത്രമല്ല ധാരാളം പുളിയുറുമ്പുമുണ്ടതില്‍. മേലാകെ കടിച്ചുപറിച്ചുകളയും. ഞാന്‍ സാരി എന്റെ അരയില്‍ ചുറ്റിക്കെട്ടിയിട്ട് മെല്ലെ അള്ളിപ്പിടിച്ച് മാവിലേക്ക് കയറാന്‍ തുടങ്ങി. മേത്ത് കടിക്കുന്ന ഉറുമ്പുകളെ ഒരു വിധം തട്ടിത്തെറിപ്പിച്ച് മുകള്‍ഈലേക്ക് കയറിയ ഞാന്‍ മാവിന്റെ ഒരു ശാഖയില്‍ കാല്‍ രണ്ടുവശത്തായുമിട്ട് ഇരിപ്പുറപ്പിച്ചു. തളര്‍ന്നുപോയിരുന്നു അപ്പോഴേയ്ക്കും ഞാന്‍. ഒരഞ്ചുമിനിട്ടിന്റെ വിശ്രമശേഷം അരയില്‍ നിന്നും സാരി അഴിച്ചെടുത്ത് അതിന്റെ ഒരഗ്രം മാവിന്‍കമ്പില്‍ കെട്ടി മറ്റേയഗ്രത്തില്‍ കുരുക്കുണ്ടാക്കി എന്റെ കഴുത്തിലുമിട്ടു. അങ്ങിനെ ഈ ജീവിതം അവസാനിക്കുവാന്‍ പോകുകയാണു. കണ്ണുകള്‍ അമിതമായി നീര്‍പൊഴിക്കുവാന്‍ തുടങ്ങി. മനസ്സിന്റെ തിരശ്ശീലയില്‍ ചലച്ചിത്രത്തിലെന്നവണ്ണം അന്നേവരെ എന്റെ ജീവിതത്തില്‍ നടന്ന പല കാര്യങ്ങളും മിന്നിമറയാന്‍ തുടങ്ങി. ഒരു നിമിഷം കഴിഞ്ഞ് ഞാന്‍ താഴേയ്ക്കെടുത്തുചാടി. കഴുത്തിലെ കുരുക്ക് അപകടകരമായ രീതിയില്‍ മുറുകി. പറഞ്ഞറിയിക്കാനാവാത്ത വെപ്രാളത്തോടെ ഞാന്‍ കുതറിപ്പിടഞ്ഞു. വായില്‍ നിന്നും ഒരൊച്ചയും പുറത്തേയ്ക്ക് വരുന്നില്ല. കണ്ണുകളില്‍ നിന്നും കാഴ്ചകള്‍ മറഞ്ഞുതുടങ്ങുകയാണു. മരണം എന്റെയരികിലേയ്ക്ക് പാഞ്ഞുവരുന്നു. കറുത്ത ഒരു സത്വം എന്റെ നേരെ പല്ലിളിച്ചുകൊണ്ട് പാഞ്ഞടുത്തു. ഞാന്‍ മരിച്ചു.

ഞാനിപ്പോള്‍ എവിടെയാണു. സ്വര്‍ഗ്ഗത്തിലെത്താനുള്ള സമയമായോ?. സ്വര്‍ഗ്ഗത്തിലും ഇരുട്ട് തന്നെയാണോ?. കണ്ണു നന്നായി തുറന്നുപിടിച്ചു ഞാന്‍ സൂക്ഷിച്ചു നോക്കി. അല്‍പ്പാല്‍പ്പം കാഴ്ചകള്‍ തെളിഞ്ഞുതെളിഞ്ഞു വരുന്നു. മാവിലകള്‍ക്കിടയിലൂടെ നക്ഷത്രങ്ങള്‍ ചെറുതായി മിന്നുന്നതു കാണുന്നുണ്ട്. അമ്പിളി അമ്മാവനും ചിരിപൊഴിച്ചു നില്‍പ്പുണ്ട്. ഒരുകുല മാങ്ങ തൂങ്ങിയാടുന്ന ദൃശ്യം കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചുപോയി. ഒന്നനങ്ങിയ ഞാന്‍ പെട്ടന്നു തിരിച്ചറിഞ്ഞു. ചരല്‍ക്കല്ലുകള്‍ക്ക് പുറത്താണു താന്‍ കിടക്കുന്നത്. കഴുത്തില്‍ സാരിയുടെ കുരുക്ക് അതേപോലെ തന്നുണ്ട്. അപ്പോള്‍ താന്‍ മരിച്ചില്ലേ. ഒന്നുരണ്ടു നിമിഷം കഴിഞ്ഞപ്പോള്‍ ശക്തമായ രീതിയില്‍ ശ്വാസമെന്നെടുത്തുകൊണ്ട് ഞാന്‍ എഴുന്നേറ്റിരുന്നു. കഴുത്തിലാകെയൊരു പുകച്ചിലും നീറ്റലും. കൈമുട്ട് നല്ല നീറ്റല്‍. ഇടതുകൈകൊണ്ട് തപ്പിനോക്കിയപ്പോള്‍ നനവ്. കല്ലിന്റെ പുറത്ത് വീണപ്പോള്‍ ഉരഞ്ഞു തോലു പൊട്ടി ചോര വരുന്നതാണ്. മരണത്തെ സ്വാഗതം ചെയ്തു കുതറിപ്പിടയവേ പോളിയസ്റ്റര്‍ സാരി മരക്കൊമ്പില്‍ നിന്നും അഴിഞ്ഞൂര്‍ന്നുപോയി‍ തറയില്‍ പതിക്കുകയും പതിവുപോലെ ഒരു പ്രാവശ്യം കൂടി താന്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും മനസ്സിലായ ഞാന്‍ ആ ഇരുപ്പ് അല്‍പ്പനേരം കൂടി തുടര്‍ന്നു.

തറയില്‍ നിന്നെഴുന്നേറ്റ ഞാന്‍ സാരിയുമായി വീട്ടിലേയ്ക്ക് നടന്നു. കാലുകള്‍ക്ക് ബലക്കുറവു പോലെ. അല്‍പ്പം വിറയലുമുണ്ട്. കൈമുട്ടിലെ നീറ്റലാണെങ്കില്‍ അസഹനീയം തന്നെ. സാരിയുടെ കുറുക്കൊക്കെ അഴിച്ച് പഴയതുപോലെ അയയില്‍ ഇട്ടശേഷം വാതിലില്‍ മുട്ടി അമ്മയെ വിളിക്കാമെന്നു കരുതിയതാണ്. പിന്നീടാ ശ്രമം ഉപേക്ഷിച്ച് ഞാന്‍ പടവുകളിറങ്ങി വയല്‍ വരമ്പു വഴിയേ തിരിച്ചു നടക്കാനാരംഭിച്ചു. എവിടെയോ ഒരു പാതിരാക്കോഴിയുടെ കൂവല്‍ ഉയര്‍ന്നപ്പോള്‍ ഞാന്‍ നടത്തത്തിന്റെ വേഗത കൂട്ടി. സിഗററ്റൊന്നു വലിക്കണമെന്ന ആഗ്രഹം തോന്നിയെങ്കിലും അടക്കി. ആരെങ്കിലും ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിനുമുന്നേ എന്റെ മുറിക്കകത്തുകയറി വാതിലടയ്ക്കണം. ഇല്ലെങ്കില്‍ എന്തുമാത്രം ചോദ്യങ്ങള്‍ക്കായിരിക്കും ഉത്തരം നല്‍കേണ്ടി വരിക?.ചാരിയിരുന്ന എന്റെ മുറിയുടെ വാതില്‍ തുറന്ന്‍ അകത്തേയ്ക്ക് കയറിയ ഞാന്‍ കതകടച്ചുകുറ്റിയിട്ടശേഷം ഒരു ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് കട്ടിലിലേയ്ക്ക് മലര്‍ന്നുകിടന്നു. വീണ്ടുമൊരു തോല്‍വിയുടെ നാണക്കേടും പേറി എന്റെ മരണക്കുറിപ്പിന്റെ പുറത്തു നിവര്‍ന്നുകിടന്നുറങ്ങി. ഭയസ്വപ്നങ്ങള്‍ കണ്ടുകൊണ്ട്........

ശ്രീക്കുട്ടന്‍



Saturday, January 26, 2013

മഹാഭാരതം - ഭാഗം 3



മഹാഭാരത കഥ ഒന്നു ചുരുക്കിപ്പറയുവാനായാണു ശ്രമിച്ചത്. പല പല കാര്യങ്ങളും വിട്ടുപോയിട്ടുണ്ടാവാം. എന്നിരുന്നാലും മനസ്സിലെ ഒരാഗ്രഹം. അതുകൊണ്ട് ഈ സാഹസത്തിനിറങ്ങിയതാണ്. ഈ ലേഖനത്തിന്റെ മുന്‍ ഭാഗങ്ങള്‍ താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് വായിക്കാവുന്നതാണു.

1. മഹാഭാരതം ഭാഗം - 1

2. മഹാഭാരതം ഭാഗം - 2


ദുര്യോധനന്റെ അഭ്യർത്ഥനയിൽ സഹദേവൻ കുറിച്ചുകൊടുത്ത മുഹൂര്‍ത്തത്തില്‍ കാര്‍ത്തികമാസത്തിലെ വെളുത്ത ത്രയോദശി നാളില്‍ സരസ്വതി നദിയുടെയും ദൃഷദ്വതിയുടെയും ഇടയ്ക്കുള്ള ഭൂപ്രദേശമായ കുരുക്ഷേത്രത്തില്‍ വച്ച് അഞ്ചോളം തലമുറകളിലെ  ബന്ധുക്കളായും അല്ലാതെയുമുള്ള ഒട്ടുമിക്ക ആള്‍ക്കാരും പതിനെട്ട് അക്ഷൌഹിണിപ്പടയും നാമാവശേഷമായ ആ മഹായുദ്ധം അങ്ങിനെ ആരംഭിച്ചു.

യുദ്ധത്തിന്റെ ഒന്നാം ദിനം കൌരവസേനാധിപനായിരുന്ന ഭീഷ്മരെ ആദ്യമായി നേരിട്ടത് അര്‍ജ്ജുനപുത്രനായ അഭിമന്യുവായിരുന്നു. ഏറ്റവും പ്രായം കൂടിയവനും, കുറഞ്ഞവനും തമ്മിലാണ് ആദ്യ പോരാട്ടം തുടങ്ങിയത്. കൃതവർമ്മാവും, ശല്യരും ഭീഷ്മരെ സഹായിക്കാൻ എത്തി. അഭിമന്യു ക്ഷീണിക്കുന്നതു മനസ്സിലാക്കി മാതുലന്മാരായ ഉത്തരനും, ശ്വേതനും (വിരാടപുത്രന്മാർ) സഹായത്തിനെത്തി. യുദ്ധത്തിനൊടുവിൽ ശല്യർ ഉത്തരനേയും, ഭീഷ്മർ ശ്വേതനേയും വധിച്ചു. ഒന്നാം ദിവസത്തെ യുദ്ധത്തിൽ പാണ്ഡവസേനക്ക് കനത്തനാശം സംഭവിച്ചു.

രണ്ടാം ദിവസത്തെ യുദ്ധത്തില്‍ ഭീക്ഷ്മര്‍ അർജ്ജുനനുമായി ഏറ്റുമുട്ടി. അർജ്ജുനന്റെ പാശുപതാസ്ത്രത്തിന്റെ ശക്തിയിൽ കൗരവസേനക്ക് നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചു. കുരുക്ഷേത്രത്തിന്റെ മറ്റൊരു വശത്ത് ദ്രോണരും ധൃഷ്ടദ്യുമ്നനും തമ്മിൽ ഉഗ്രപോരാട്ടം ആരംഭിച്ചു. പലപ്രാവശ്യം ദ്രോണർ പാഞ്ചാലപുത്രന്റെ വില്ലു മുറിച്ചു. അവശനായ ധൃഷ്ടദ്യുമ്നനെ ഭീമൻ തന്റെ രഥത്തിലേറ്റി രക്ഷപെടുത്തി. ഇതുമനസ്സിലാക്കി അവിടെ എത്തിച്ചേർന്ന് ദുര്യോധനൻ കലിംഗസേനയെ ഭീമനു നേരെ പ്രയോഗിച്ചു. ഭീമൻ ഒന്നൊഴിയാതെ എല്ലാ കലിംഗ പടയാളികളെയും രണ്ടാം ദിവസത്തെ യുദ്ധത്തിൽ കൊന്നൊടുക്കി. കൗരവപടയുടെ തിരിച്ചോട്ടം തടയുവാൻ ഭീഷ്മർ അവിടെ എത്തിയെങ്കിലും സാത്യകിയുടെ ബാണമേറ്റ് അദ്ദേഹത്തിന്റെ തേരാളി കൊല്ലപ്പെട്ടു. സാരഥിയില്ലാതെ ഭീഷ്മർ യുദ്ധക്കളത്തിൽ നിന്നും മാറിക്കളഞ്ഞു. ഭീമപുത്രനായ ഘടോത്ക്കചനും നകുല-സഹദേവന്മാരും ഏറ്റവും പുറകിലായി ധർമ്മപുത്രരും അവിടെ എത്തുകയും കൗരവരുടെ പല സൈന്യവ്യൂഹങ്ങളേയും ഇല്ലാതാക്കുകയും ചെയ്തു.

രണ്ടാം ദിവസം നേരിട്ട പരാജയഭാരത്താല്‍ വര്‍ദ്ധിത വീര്യത്തോടെ കൌരവപക്ഷം മൂന്നാം ദിനം യുദ്ധം നടത്തി. ഇരു കൂട്ടര്‍ക്കും കനത്ത സൈനികനാശമാണന്നേദിവസമുണ്ടായത്.

നാലാം ദിവസം ഭീമസേനനും, അഭിമന്യുവും ഇരുവശങ്ങളിലൂടെ കൗരവസേനയെ തകർത്തു മുന്നേറി. ഭീമനെ എതിരിടാൻ ദുര്യോധനൻ, അവന്റെ പതിമൂന്നനുജന്മാരേയും, ആയിരക്കണക്കിനു മത്തഗജങ്ങളേയും അവന്റെ നേർക്കയച്ചു. ക്രൂദ്ധനായ ഭീമൻ ഗദയുമായി തേരിൽ നിന്നും പുറത്തിറങ്ങി മുഴുവൻ ആനകളേയും, ദുര്യോധനന്റെ പതിമൂന്നനുജന്മാരെയും കൊന്നു. അനുജന്മാർ മരിച്ചതു കണ്ട് ദുര്യോധനൻ ഭീമനു നേർക്ക് പാഞ്ഞടുത്തെങ്കിലും കൂടുതൽ എതിർത്തു നിൽക്കാനാവാതെ യുദ്ധഭൂമിയിൽ നിന്നും അവൻ മാറിക്കളഞ്ഞു. ഇതിനിടയിൽ ഭീമനെ സഹായിക്കാനെത്തിയ പുത്രനായ ഘടോത്ക്കചനും നിരവധിപേരെ കൊന്നു. അന്നേ ദിവസം കുരുക്ഷേത്രയിലെ മറ്റൊരുവശത്ത് സ്വാലനും ധൃഷ്ടദ്യുമ്നനും തമ്മിൽ ഏറ്റുമുട്ടുകയും, സ്വാലനെ വധിക്കുകയും ചെയ്തു. അതിനുശേഷം ധൃഷ്ടദ്യുമ്നനോട് യുദ്ധം ചെയ്ത മാദ്രേശന്റെ അനുജന്മാരെയും അവൻ കൊന്നുകളഞ്ഞു. കനത്ത ആള്‍ നാശത്താല്‍ ഖിന്നനായ ധുര്യോധനന്‍ സേനാധിപതിയായിരുന്ന ഭീക്ഷ്മരെ ആക്ഷേപിക്കുകയുണ്ടായി.

അഞ്ചും ആറും ഏഴും ദിവസങ്ങളിലും നാശനഷ്ടങ്ങളുടെ തോതെടുക്കുമ്പോള്‍ കൌരവസേനയ്ക്കായിരുന്നു കനത്ത നഷ്ടമുണ്ടായിക്കൊണ്ടിരുന്നത്.എട്ടാം ദിവസം കനത്ത യുദ്ധമാണ് നടന്നത്. സകല കാര്യവും മുന്‍ കൂട്ടിക്കാണുന്ന കൃഷ്ണന്‍ അന്ന്‍ അര്‍ജ്ജുനനു നാഗകന്യജയില്‍ ജനിച്ച ഇരാവാനെ യുദ്ധരംഗത്ത് ഇടപെടുവാന്‍ നിര്‍ദ്ദേശിപ്പിക്കുകയും വില്ലാളിവീരനായ ഇരാവന്‍ നിരവധി പേരെ കാലപുരിക്കയക്കുകയും ചെയ്തു. ഭീമസേനന്‍ കൌരവരിലെ എട്ടുപേരെക്കൂടി അന്നു കൊലപ്പെടുത്തി. അന്നു വൈകുന്നേരമായപ്പോഴേയ്ക്കും എട്ടോളം അക്ഷൌഹിണിപ്പടകളുടെ സര്‍വ്വനാശത്തോടൊപ്പം ഇരാവനും മരിച്ചു വീഴുകയുണ്ടായി.

ഒന്‍പതാം ദിനം നടന്ന കടുത്ത യുദ്ധത്തില്‍ ഭീക്ഷ്മരുടെ ആയുധങ്ങളേറ്റ് അര്‍ജ്ജുനന്‍ മോഹാലസ്യപ്പെട്ട് വീഴുകയുണ്ടായി. ഭീക്ഷ്മര്‍ സേനാനായകനായിരിക്കുന്നിടത്തോളം കാലം വിജയം അകലെയായിരിക്കുമെന്ന്‍ അറിയാമായിരുന്ന കൃഷ്ണന്‍ പാണ്ഡവരെ അന്നു സൂര്യാസ്തമയത്തോടടുത്ത് യുദ്ധം നിര്‍ത്തിയപ്പോള്‍ പടകുടീരത്തില്‍ ചെന്ന്‍ ഭീക്ഷ്മരുടെ സഹായമഭ്യര്‍ത്ഥിക്കുവാന്‍ അയക്കുകയുണ്ടായി.അടുത്ത ദിവസം യുദ്ധം തുടങ്ങുമ്പോള്‍ ശിഖണ്ഡിയെ മുന്‍ നിര്‍ത്തി യുദ്ധം ചെയ്യുവാന്‍ ഭീക്ഷ്മര്‍ പാണ്ഡവരെ ഉപദേശിച്ചു. അതിന്‍ പ്രകാരം പത്താംദിനം ശിഗണ്ഡിയെ മുന്‍ നിര്‍ത്തി യുദ്ധമാരംഭിക്കുകയും ശിഖണ്ഡിയെ കണ്ടമാത്രയിൽ ഭീഷ്മർ യുദ്ധം നിര്‍ത്തുകയും ഈ തക്കത്തിനു അര്‍ജ്ജുനന്‍ ഭീക്ഷ്മരെ അത്രങ്ങളാല്‍ എയ്തു നിറച്ച് ഒരു ശരശയ്യയിലെന്നപോലെ കിടത്തുകയും ചെയ്തു.


ഭീഷ്മരുടെ പതനത്തെത്തുടർന്ന് ദുര്യോധനൻ ആചാര്യനായ ദ്രോണരെ സർവ്വസേനാധിപതിയായി വാഴിച്ചു. തുടർന്നുള്ള അഞ്ചു ദിവസങ്ങൾ ദ്രോണാചാര്യർ കൗരവസേനയ്ക്കു നേതൃത്വം നൽകി. ഈ സമയത്താണു കര്‍ണ്ണന്‍ യുദ്ധമുഖത്തെത്തുന്നത്. പതിനൊന്നാം ദിവസവും പന്ത്രണ്ടാം ദിവസവും യുധിഷ്ടിരനെ ജീവനോടെ പിടികൂടുന്നതിനായി ദ്രോണരുടെ നേതൃത്വത്തില്‍ കടുത്ത ശ്രമം നടക്കുകയുണ്ടായി. എന്നാല്‍ കൃഷ്ണാര്‍ജ്ജുനന്മാരുടെ സമയോചിതമായ ഇടപെടലിനാല്‍ അവരുടെ ഉദ്ദേശ്യം നടക്കാതെ പോയി. അന്ത്രണ്ടാം ദിവസവും കൌരവസേനയ്ക്ക് കനത്ത നാശമുണ്ടായതോടെ അന്നു വൈകിട്ട് ധുര്യോധനാധികളും ദ്രോണരുമൊക്കെ കൂടി ചേര്‍ന്ന്‍ ആലോചിച്ചു പതിമൂന്നാം ദിനം പത്മവ്യൂഹം ചമച്ച് യുദ്ധമാരംഭിച്ചു. യുദ്ധമുഖത്തുനിന്നും അര്‍ജ്ജുനനെ ദൂരേയ്ക്ക് വേര്‍പെടുത്തി ദ്രോണര്‍ പാണ്ഡവസേനയെ നശിപ്പിച്ചു മുന്നേറാനാരംഭിച്ചു. അപകടാവസ്ഥ മനസ്സിലായ യുധിഷ്ടിരന്റെ നിര്‍ദ്ദേശപ്രകാരം അര്‍ജ്ജുനപുത്രന്‍ അഭിമന്യു ചക്രവ്യൂഹം ഭേദിച്ചു ദ്രോണരോടെതിരിടാനാരംഭിച്ചു. സഹായികളായി നകുലസഹദേവന്മാരുമെത്തി. എന്നാല്‍ ജയദ്രഥന്‍ ഇവരെ സമര്‍ത്ഥമായി പ്രതിരോധിക്കുകയും അഭിമന്യു ചക്രവ്യൂഹത്തിനകത്ത് പെടുകയും ചെയ്തു. നാലുചുറ്റും വളഞ്ഞു നിന്ന്‍ കൌരവാധികളും ദ്രൊണരും ഒക്കെ അഭിമന്യുവിനോട് പോരാടി. നിരവധി പ്രമുഖരെ അഭിമന്യു കാലപുരിക്കയച്ചെങ്കിലും കൗരവ പ്രമുഖന്മാരെല്ലാവരും ചേർന്ന് ബാലനായ അഭിമന്യുവിനെ ചതിപ്രയോഗത്തിൽ കൊന്നു കളഞ്ഞു. തന്റെ പുത്രനെ കൊന്ന ജയദ്രഥന്റെ ശിരസ്സ് നാളെ സൂര്യാസ്തമയത്തിനു മുൻപു എയ്തുവീഴ്തുമെന്നും, അല്ലെങ്കിൽ ഗാണ്ഢീവത്തോടെ അഗ്നിയിൽ ചാടിമരിക്കുമെന്നും അര്‍ജ്ജുനന്‍ ശപഥം എടുത്തു.

പതിനാലാം ദിനത്തെ യുദ്ധവും അതിഭീകരമായി ആരംഭിച്ചു.കൗരവർ കമലവ്യൂഹവും അതിനുള്ളിൽ സൂചിവ്യൂഹവും ചമച്ച് (ഇരട്ടവ്യൂഹങ്ങൾ) ജയദ്രഥനെ അതിനുള്ളിൽ നിർത്തി. ജയദ്രഥനു ചുറ്റും ശല്യരും, കർണ്ണനും, അശ്വത്ഥാമാവും, കൃപാചാര്യരും കാവൽ നിന്നു. അതിനു മുൻപിലായി ഭൂരിശ്രവസ്സും, വൃക്ഷസേനനും സൂചിവ്യൂഹത്തിന്റെ പ്രവേശനഭാഗത്ത് കൃതവർമ്മാവും ജയദ്രഥനെ രക്ഷിക്കാൻ നിലയുറപ്പിച്ചു. അതിനു പുറത്ത് കമലവ്യൂഹം ചമച്ച് ദുര്യോധനനും, ദുശ്ശാസനനും ആരെയും ഉള്ളിൽ കടക്കാതിരിക്കാൻ അതിശക്തമായി കാവൽ നിന്നു. ഏറ്റവും പുറത്ത് ദ്രോണാചാര്യരും നിലയുറപ്പിച്ചു. ജയദ്രഥനെ ഇന്ന് സൂര്യാസ്തമയം വരെ രക്ഷിക്കുമ്പോൾ അർജ്ജുനൻ സ്വയം മരിച്ചു കൊള്ളുമെന്നുള്ള അർജ്ജുനശപഥം അവരെ കൂടുതൽ രക്ഷോമുഖന്മാരായി പ്രവർത്തിക്കുവാൻ കാരണമാക്കി.അർജ്ജുനന്റെ ലക്ഷ്യം ജയദ്രഥവധം മാത്രമായിരുന്നു. യുദ്ധഭൂമിയിൽ മുഴുവനും തിരഞ്ഞിട്ടും ജയദ്രഥനെ കണ്ടെത്താൻ പാർത്ഥനായില്ല. അവസാനം ജയദ്രഥൻ പത്മവ്യൂഹത്തിനുള്ളിലാണെന്നു മനസ്സിലാക്കി, ഭീമനും അർജ്ജുനനും ചേർന്ന് പത്മവ്യൂഹം തകർത്തു അകത്തുകടക്കാൻ ശ്രമിച്ചു. ധർമ്മപുത്രരുടെ നിർദ്ദേശത്തെത്തുടന്ന് സാത്യകിയും യുദ്ധക്കളത്തിൽ അർജ്ജുനനെ സഹായിക്കാൻ ഇതിനോടകം എത്തിച്ചേർന്നു. ദ്രോണരും, ദുര്യോധനനും, ദുശ്ശാസനനും ചേർന്ന് ഇവരെ അതിശക്തമായി എതിർത്തു. ഈ സമയം കൃഷ്ണൻ തന്റെ സുദർശന ചക്രത്താൽ സൂര്യബിംബത്തെ മറയ്ക്കുകയും സൂര്യാസ്തമയമായി എന്നു തെറ്റിധരിച്ച് ഏവരും യുദ്ധം മതിയാക്കി. കൗരവർ അർജ്ജുനന്റെ ആത്മാഹുതി കാണുവാൻ കൂട്ടത്തോടെ ഒത്തുകൂടി. അവസാനം ജയദ്രഥനും പുറത്തുവന്നു എന്നു മനസ്സിലാക്കിയപ്പോൾ കൃഷ്ണൻ സൂര്യന്റെ മറമാറ്റി സുദർശനത്തെ തിരിച്ചെടുത്തു. സമയം ഒട്ടുപാഴാക്കാതെ അർജ്ജുനനോട് അമ്പ് എയ്ത് ജയദ്രഥനെ നിഗ്രഹിക്കുകയും ചെയ്തു.

പതിനാലാംദിവസമാണു രാത്രിയുദ്ധമാരംഭിച്ചത്. യുദ്ധത്തില്‍ ഇരുഭാഗത്തേയും പ്രമുഖരും അസംഖ്യം സൈന്യവും കാലപുരിപൂകി. പതിനഞ്ചാം ദിനം യുദ്ധത്തില്‍ ദ്രോണര്‍ കൂടുതല്‍ അപകടകാരിയായി മാറി. ദ്രോണരുടെ മുന്നേറ്റത്തില്‍ ചകിതനായ യുധിഷ്ടിരന്‍ ആകെ ഭയപ്പെട്ടു. ഈ സമയം മുന്‍ കൂട്ടി നിശ്ചയിച്ചിരുന്നതുപോലെ പാണ്ഡവസൈന്യം അശ്വത്ഥാത്മാവ് കൊല്ലപ്പെട്ടു എന്നുറക്കെവിളിച്ചുകൂവാനാരംഭിച്ചു. തന്റെ പ്രീയപ്പുത്രന്റെ മരണവാര്‍ത്ത കേട്ട് തളര്‍ന്ന ദ്രോണര്‍ സത്യവാനായ യുധിഷ്ടിരനോട് കേട്ട വാര്‍ത്ത സത്യമാണോയെന്നന്യോഷിച്ചു. ഗുരോ! അശ്വത്ഥാമാവ് കഴുത്തറുത്ത് കൊല്ലപ്പെട്ടിരിക്കുന്നു എന്ന്‍ യുധിഷ്ടിരന്‍ ഉറക്കെ വിളിച്ചു പറഞ്ഞിട്ട് അശ്വത്ഥാമാവ് എന്ന ആന എന്നുകൂടിപ്പറഞ്ഞു.ധർമ്മപുത്രർ ഒരിക്കലും കളവുപറയില്ല എന്നു നന്നായി അറിയാമായിരുന്ന ദ്രോണർ സങ്കടത്തോടെ നിൽക്കുമ്പോൾ ധൃഷ്ടദ്യുമ്നൻ ഓടിയടുത്തു, തന്റെ വാളിനാൽ ദ്രോണരുടെ തലയറുത്തു താഴെയിട്ടു.


ദ്രോണരുടെ മരണത്തെത്തുടർന്ന് പതിനാറാം ദിവസം രാവിലെ സൂര്യോദയത്തെ തുടർന്ന് ദുര്യോധനൻ സൂര്യപുത്രനെ സർവ്വസേനാധിപതിയായി കുംഭാഭിഷേകം ചെയ്തു. തുടർന്നുള്ള രണ്ടു ദിവസങ്ങൾ കർണ്ണനായിരുന്നു കൗരവസേനയ്ക്കു നേതൃത്വം നൽകിയത്.കർണ്ണൻ സേനാധിപതിയായിട്ടും കൗരവസേനയ്ക്കു വലിയപ്രയോജനം ഒന്നും വന്നില്ല. നകുലനും, സഹദേവനും ചേർന്ന് വംഗസേനയേയും, ഗാന്ധാരസേനയേയും തകർത്തു.

പതിനേഴാം ദിവസം ഭീമനും ദുശ്ശാസനനും കൂടി ഏറ്റുമുട്ടി. അതിഘോരമായ യുദ്ധത്തിനൊടുവില്‍ ദുശ്ശാസനനെ ഭീമന്‍ കൊന്നു. മാത്രമല്ല ദുര്യോധനന്റെ എഴുപത്തിഏഴ് അനുജന്മാരെയും കൊന്നൊടുക്കി.മദ്ധ്യാഹ്നശേഷം കർണ്ണനും അർജ്ജുനനും നേരിട്ട് ഏറ്റുമുട്ടി.മൊരുവേള കര്‍ണ്ണന്റെ ആയുധപ്രയോഗത്താല്‍ അര്‍ജ്ജുനനു ജീവഹാനി സംഭവിക്കും എന്ന ഘട്ടത്തില്‍ കൃഷ്ണന്‍ തന്റെ പെരുവിരലാല്‍ രഥം പൂഴിയില്‍ പൂഴ്ത്തുകവരെയുണ്ടായി. ഗുരുശാപം മൂലം അസ്ത്രപ്രയോഗം മറന്നു നിന്ന കര്‍ണ്ണനെ അര്‍ജ്ജുനന്‍ വധിക്കുക തന്നെ ചെയ്തു.കർണ്ണന്റെ മരണത്തെത്തുടർന്ന് ദുര്യോധനൻ പതിനെട്ടാംനാൾ രാവിലെ ശല്യരെ സർവ്വസേനാധിപതിയായി സ്ഥാനാഭിഷേകം ചെയ്തു. യുദ്ധത്തില്‍ യുധിഷ്ടിരനാല്‍ ശല്യര്‍ വധിക്കപ്പെട്ടു. സഹദേവനാല്‍ ശകുനിയും കൊല്ലപ്പെട്ടു.ഓടിപ്പോയ കൗരവപ്പടയെ അശ്വത്ഥാമാവും, കൃതവർമ്മാവും, കൃപാചാര്യരും ചേർന്ന് വീണ്ടും യുദ്ധഭൂമിയിലേക്ക് കൊണ്ടുവന്നു.അതിഭീകരമായ ഈ യുദ്ധത്തിൽ കൗരവപ്പട മുഴുവനും തകർന്നുപോയി. ആരോടു പറയാതെയാണ് യുദ്ധഭൂമി വിട്ട ധുര്യോധനന്‍ ദ്വൈപായനഹ്രദം എന്ന തടാകത്തില്‍ മുങ്ങിയിരിപ്പായി. എന്നാല്‍ അവിടേയെത്തിയ യുധിഷ്ടിരന്റെയും മറ്റും പരിഹാസവാക്കുകള്‍ കേട്ട തടാകത്തില്‍ നിന്നും കയറിവന്ന ധുര്യോധനന്‍ ഭീമസേനനുമായി ഗദായുദ്ധമാരംഭിക്കുകയും വളരെ നേരം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ ഭീമന്റെ അതിശക്തമായുള്ള ഗദാപ്രഹരമേറ്റ് തുടയെല്ലു പൊട്ടി ദുര്യോധനൻ വീണു.

വിവരങ്ങൾ അറിഞ്ഞ അശ്വത്ഥാമാവ് സ്യമന്തപഞ്ചകത്തിൽ എത്തിച്ചേർന്നു ദുര്യോധനനെ കണ്ടു. പാണ്ഡവരേയും അവരുടെ പുത്രന്മാരേയും, ധൃഷ്ടദ്യുമ്നനേയും എന്നുവേണ്ട സർവ്വമാന ആൾക്കാരെയും ഈ രാത്രിയിൽ തന്നെ കൊല്ലുമെന്നു അശ്വത്ഥാമാവ് ദുര്യോധനനു വാക്കുകൊടുത്തു. അതിനെത്തുടർന്ന് കൃപാചാര്യരുടെ നിർദ്ദേശത്താൽ ദുര്യോധനൻ കിടന്നകിടപ്പിൽ തന്നെ അശ്വത്ഥാമാവിനെ കൗരവസേനാധിപതിയായി വാഴിച്ചു. അന്നു രാത്രി യുദ്ധവിജയത്താല്‍ മതിമറന്നുറങ്ങിക്കിടക്കുകയായിരുന്ന പാണ്ഡവ സൈനികകൂടാരങ്ങളില്‍ കയറിയ അശ്വത്ഥാമാവ് സകലമാനമാൾക്കാരെയും നിർദ്ദയം കൊന്നൊടുക്കി. പകുതി ജീവനോടെ പുറത്തേക്ക് ഓടിയിറങ്ങിയവരെ പുറത്തുകാവൽ നിന്നിരുന്ന കൃതവർമ്മാവും, കൃപാചാര്യരും ചേർന്ന് കൊന്നു. യുദ്ധാനന്തരം ആകെയവശേഷിച്ചിരുന്ന പാഞ്ചാലിപുത്രന്മാരുല്‍പ്പെടെ എല്ലാവരും കൊല്ലപ്പെട്ടു.കുരുക്ഷേത്രയിലെ പടകുടീരത്തിൽ ഉറങ്ങിക്കിടന്ന എല്ലാവരേയും കൊന്നൊടുക്കിയ അശ്വത്ഥാമാവിനു പാണ്ഡവരെ അവിടെ കണ്ടെത്താനായില്ല. മൂന്നുപേരും വീണ്ടും പല തവണ പാണ്ഡവർക്കായി അവിടെ തിരച്ചിൽ നടത്തിയെങ്കിലും കാണാഞ്ഞതിനാൽ അവസാനം ആ കുടീരങ്ങൾ മുഴുവനും അവർ തീയിട്ടു നശിപ്പിച്ചു. പാണ്ഡവർ അവിടെ ഒളിച്ചിരുപ്പുണ്ടെങ്കിൽ തീയിൽ വെന്തു മരിച്ചോളും എന്നുകരുതിയാണ് പടകുടീരങ്ങൾക്ക് തീയിട്ടത്. അതിനുശേഷം ഈ സന്തോഷ വാർത്ത അറിയിക്കുവാൻ മൂന്നുപേരും ആ രാത്രിയിൽ തന്നെ ദുര്യോധനനികിടത്തിൽ ചെന്നു ചേർന്നു. സൂര്യോദയത്തിനു മുൻപു തന്നെ തിരിച്ചെത്തിയ മൂന്നുപേരും അവിടെ നടന്ന വിവരങ്ങൾ ദുര്യോധനനെ വിശദമായി അറിയിച്ചു. പാണ്ഡവരും ശേഷിച്ച മറ്റുള്ളവരും മരിച്ചുവെന്ന് കേട്ട് സന്തുഷ്ടനായ ദുര്യോധനൻ അശ്വത്ഥാമാവിനെ പ്രശംസിക്കാനും മടിച്ചില്ല. കുറച്ചുനാഴികകൾക്കു ശേഷം സുര്യോദയത്തിനു മുൻപായി ദുര്യോധനനും മരിച്ചു.

കോപാക്രാന്തനായ ഭീമൻ അശ്വത്ഥാമാവിനെ വധിക്കാൻ പുറപ്പെട്ടു. കൃഷ്‌ണൻ അർജ്ജുനനുമൊത്ത് ഭീമനു പുറകെ യാത്രതിരിച്ചു. അശ്വത്ഥാമാവിനെ കണ്ടുമുട്ടിയ ഭീമൻ അവനെ യുദ്ധത്തിനു വിളിക്കുകയും ഗംഗയിൽ കുളിച്ചുകൊണ്ടിരുന്ന അശ്വത്ഥാമാവ് ഭീമന്റെ വെല്ലുവിളി സ്വീകരിച്ച്‌ പുറത്ത്‌ വരികയും ഒരു പുൽക്കൊടി പറിച്ചെടുത്ത്‌ പാണ്ഡവകുലത്തെ മുഴുവനോടെ നശിപ്പിക്കാൻ കഴിവുള്ള ബ്രഹ്മാസ്‌ത്രം പ്രയോഗിക്കുകയും ചെയ്തു. ആ സമയത്ത് അവിടെ എത്തിച്ചേർന്ന അർജ്ജുനനും മറ്റുപോംവഴികളില്ലാത്തതിനാൽ ബ്രഹ്മാസ്‌ത്രം പ്രയോഗിച്ചു. പക്ഷേ, ഈ രണ്ടു ബ്രഹ്മാസ്‌ത്രങ്ങളും കൂട്ടിമുട്ടിയാൽ ലോകം നശിക്കും എന്ന്‌ മനസ്സിലാക്കിയ കൃഷ്‌ണൻ, ബ്രഹ്മാസ്‌ത്രത്തെ തിരിച്ചുവിളിക്കാൻ ഇരുവരോടും നിർദേശിച്ചു. അർജ്ജുനൻ തന്റെ ബ്രഹ്മാസ്‌ത്രം പിൻവലിച്ചെങ്കിലും അശ്വത്ഥാമാവ് കൂട്ടാക്കിയില്ല. അതിനെതുടർന്ന് ദുരന്തം ഒഴിവായെങ്കിലും കൃഷ്‌ണൻ അശ്വത്ഥാമാവിനെ ശപിച്ചു. ദ്രൗപദിയുടെ ആഗ്രഹപൂർത്തിക്കായി ഭീമൻ അശ്വത്ഥാമാവിന്റെ ശിരസ്സിലെ ചൂഡാരത്നം ശിരസ്സു നൂഴ്ന്ന് എടുത്തു, പാഞ്ചാലിക്കു സമ്മാനിച്ചു. അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രം അവന്റെ ആഗ്രഹപ്രകാരം ഗർഭിണിയായ ഉത്തരയുടെ വയറ്റിൽ പതിക്കുകയും ഗർഭസ്ഥശിശു മരണപ്പെടുകയും ചെയ്തു. കൃഷ്ണശാപം മൂലം ദേഹമാസകലം ചൊറിച്ചിലും മറ്റു ത്വക്‌ രോഗങ്ങളുമായി ചിരഞ്ജീവിയായ അശ്വത്ഥാമാവ്‌ യാത്ര തുടർന്നു.


പതിനെട്ടുനാൾ നീണ്ടുനിന്ന കുരുക്ഷേത്രയുദ്ധത്തെ അതിജീവിച്ചത് പന്ത്രണ്ടുപേർ മാത്രമായിരുന്നു. പാണ്ഡവപക്ഷത്ത് കൃഷ്ണനും, സാത്യകിയും, യുയുത്സുവും, പാണ്ഡവർ അഞ്ചുപേരുമായി എട്ടുപേർ മാത്രമായിരുന്നു കൗരവപക്ഷത്ത് നാലുപേർ മാത്രമാണ് പതിനൊന്ന് അക്ഷൗഹിണിപടയിൽ അവശേഷിച്ചത്. കൃപിയിൽ ദ്രോണർക്കു ജനിച്ച അശ്വത്ഥാമാവും, കൃപാചാര്യരും യുദ്ധത്തിൽ അവശേഷിച്ചിരുന്നു. ഇവർ രണ്ടുപേരും സപ്ത ചിരഞ്ജീവികളിൽ ഉൾപ്പെട്ടവരായിരുന്നതിനാൽ ഇരുവരയേയും മരണം തൊട്ടില്ല. ഇവരെ കൂടാതെ കൃതവർമ്മാവും, വൃഷകേതുവും യുദ്ധത്തിൽ മരിക്കാതെ അവശേഷിച്ചിരുന്നു.

തന്റെ നൂറു പുത്രന്മാരും, പുത്രിഭർത്താവും, അവരുടെ മക്കളും, സഹോദരനും എന്നുവേണ്ട സർവ്വ ബന്ധുജനങ്ങളും മരിച്ചതറിഞ്ഞ ഗാന്ധാരി കുരുക്ഷേത്ര യുദ്ധഭൂമി സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു.തന്റെ നൂറു മക്കളുടെയും ദാരുണമരണം നേരിട്ടുകണ്ടു ആ മാതാവ് മൂന്നുപതിറ്റാണ്ടുകൾക്കുശേഷം നീയും നിന്റെ കുലവും തമ്മിൽ തല്ലിമരിക്കാനിടവരട്ടെ, നിനക്കും അതുമൂലം നാശം സംഭവിക്കട്ടെയെന്ന്‍ കൃഷ്ണനെ ശപിച്ചു. എല്ലാം കഴിഞ്ഞ് ഗാന്ധാരിയും ധൃതരാഷ്ട്രരും വനവാസത്തിനായി പുറപ്പെട്ടു. ഒപ്പം കുന്തിയും കൂടി. യുദ്ധം കഴിഞ്ഞ് 12 ആം നാള്‍ യുധിഷ്ടിരന്‍ ആചാര്യമര്യാദകളനുസരിച്ച് ഹസ്തിനപുരത്തിന്റെ രാജ്യഭാരം ഏറ്റെടുത്തു. അശ്വമേധയാഗവും മറ്റുമൊക്കെ നടത്തി  36 വർഷങ്ങൾ ചന്ദ്രവംശത്തിന്റെ ചക്രവർത്തിയായി രാജഭരണം നടത്തി.അതിനുശേഷം പൗത്രനായ പരീക്ഷിത്തിനെ രാജാവായി അഭിഷേകം നടത്തി പാണ്ഡവർ വനവാസം സ്വീകരിച്ചു.അചിരേണ കാലഗതിപൂകുകയും സ്വര്‍ഗാരോഹിതരാവുകയും ചെയ്തു.




യാഥാര്‍ത്ഥ്യം പരിശോധിക്കുകയാണെങ്കില്‍ പലപ്പോഴും പാണ്ഡവര്‍ പരാജിതരാകേണ്ടുന്ന പല ഘട്ടങ്ങളിലും അവരെ സഹായിച്ചിട്ടുള്ളത് കൃഷ്ണനാണെന്ന്‍ കാണാം. അല്‍പ്പം പക്ഷപാതിത്വത്തോടുകൂടിത്തന്നെ. അഭിമന്യുവിന്റെ മരണവും കൃഷ്ണന്റെ നാടകമായിരുന്നു. ഇരാവനും ഘടോത്ക്കജനും ഒടുവില്‍ പാണ്ഡവരും പാഞ്ചാലിയുമൊഴിച്ചുള്ള സകലമാനപേരുടെ മരണവും. കൃഷ്ണോപദേശമില്ലെങ്കില്‍ ഒരിക്കലും ഭീഷ്മരെ വീഴ്ത്താനാകുമായിരുന്നില്ല,ദ്രൊണരെ വധിക്കാനാവുമായിരുന്നില്ല, കര്‍ണ്ണനേയും കൊല്ലുവാനാകുമായിരുന്നില്ല.ധുര്യോധനനും വീഴില്ലായിരുന്നു. ഒരുവേള ഗാന്ധാരി പറയുന്നതുപോലെ കൃഷ്ണന്‍ വിചാരിച്ചിരുന്നുവെങ്കില്‍ കുരുക്ഷേത്രയുദ്ധം സംഭവിക്കില്ലായിരുന്നു. എന്നാല്‍ വിധിയുടെ അലംഘനീയതപോലെ അല്ലെങ്കില്‍ ധര്‍മ്മത്തിന്റെ സംരക്ഷണാര്‍ത്ഥമെന്നുപറയുന്നതുപോലെ സംഭവിക്കേണ്ടുന്ന ഒന്നു തന്നെയായിരുന്നിരിക്കണം മഹാഭാരതയുദ്ധം. കൃഷ്ണന്‍ അതിനൊരു നിമിത്തമായി നിന്നുവെന്നു മാത്രം..

ശ്രീക്കുട്ടന്‍



Wednesday, January 23, 2013

മഹാഭാരതം - ഭാഗം 2


പ്രീയരേ,

കഴിഞ്ഞ പ്രാവശ്യം പറയുവാന്‍ ശ്രമിച്ച മഹാഭാരതകഥയുടെ തുടര്‍ച്ചയാണിത്. ഈ എഴുത്തിലുള്ള മുഴുവന്‍ കാര്യങ്ങള്‍ക്കും കടപ്പാട് വിക്കീപീഡിയയ്ക്കാണു.

ആദ്യ ഭാഗം വായിച്ചിട്ടില്ലാത്തവര്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്കി അതു വായിക്കാവുന്നതാണു.


ഹസ്തിനപുരത്തിലെ സഭാമന്ദിരത്തില്‍ നിന്നിറങ്ങിയ പാണ്ഡവരും പാഞ്ചാലിയും 12 വര്‍ഷത്തെ വനവാസത്തിനും ഒരു വര്‍ഷത്തെ അജ്ഞാതവാസത്തിനുമായി യാത്രയായി. ഈ യാത്രയില്‍ പലപല അപകടങ്ങളിലും പാണ്ഡവര്‍ അകപ്പെട്ടെങ്കിലും വില്ലാളിവീരന്മാരായ അര്‍ജ്ജുനനും ഭീമനും ചേര്‍ന്ന്‍ കുഴപ്പങ്ങളൊന്നും കൂടാതെ നോക്കി. വനവാസകാലത്ത് പാണ്ഡവരെ സന്ദര്‍ശിക്കുവാന്‍ ധാരാളം മുനിജനങ്ങളും മറ്റുമൊക്കെ എത്തുമായിരുന്നു. ഇവര്‍ക്കൊക്കെയും ഭ്ക്ഷണപാനീയങ്ങള്‍ യഥേഷ്ടം നല്‍കുവാനായി സൂര്യന്‍ അനുഗ്രഹിച്ചു നല്‍കിയതായിരുന്നു അക്ഷയപാത്രം. എത്ര ആള്‍ക്കാര്‍ക്ക് വേണമെങ്കിലും സുഭിക്ഷമായി ആഹാരം നല്‍കിയിരുന്ന ഈ പാത്രത്തെക്കുറിച്ചറിഞ്ഞ അസൂയാകലുഷിതനായിത്തീർന്ന ദുര്യോധനൻ ഒരിക്കൽ ദുർവാസാവിനെ പ്രസാദിപ്പിച്ച് പാഞ്ചാലിയുടെ ഭക്ഷണാനന്തരം പാണ്ഡവരെ സന്ദർശിക്കാൻ നിയോഗിച്ചു. പാഞ്ചാലി ഭക്ഷണം കഴിച്ചുകഴിഞ്ഞാൽപ്പിന്നെ ആ ദിവസം അക്ഷയപാത്രത്തിൽ ആഹാരം ഉണ്ടാവുകയില്ല. ദുർവാസാവിനെയും ശിഷ്യന്മാരെയും കുളിച്ചുവരുവാൻ പറഞ്ഞയച്ചശേഷം ധർമപുത്രർ കൃഷ്ണനോട് സഹായത്തിന് അഭ്യർഥിച്ചു. പാഞ്ചാലി കഴുകിവച്ച പാത്രത്തിൽ പറ്റിയിരുന്ന ചീരയില ഭക്ഷിച്ച് ശ്രീകൃഷ്ണൻ രംഗം വിട്ടു. കുളികഴിഞ്ഞുവന്ന ദുർവാസാവിനും കൂട്ടർക്കും മൃഷ്ടാന്നഭോജനം കഴിഞ്ഞമാതിരിയുള്ള സംതൃപ്തി ലഭ്യമാകുകയും അദ്ദേഹം പാണ്ഡവരെ അനുഗ്രഹിച്ച് മടങ്ങുകയുമാണുണ്ടായത്.

വനവാസകാലത്ത് അര്‍ജ്ജുനന്‍ പലവിധത്തിലുള്ള ദിവ്യാസ്ത്രങ്ങള്‍ മ്പാധിക്കുകയുണ്ടായി. ഭീമസേനനു കാട്ടാള സ്ത്രീയില്‍ ജനിച്ച ഘടോല്‍ക്കജന്‍ ആവശ്യം വരുമ്പോള്‍ പിതാവിന്റെയും കൂട്ടരുടേയും രക്ഷക്കെത്തുമെന്നറിയിച്ചു. ധാരാളം ബന്ധുബലമുണ്ടാക്കുവാന്‍ പാണ്ഡവര്‍ ഈ അവസരത്തില്‍ ശ്രദ്ധിച്ചിരുന്നു. എപ്പോഴായാലും ഒരു യുദ്ധം അവര്‍ മുന്നില്‍ കണ്ടിരുന്നു.

പന്ത്രണ്ടുകൊല്ലത്തെ വനവാസംകഴിഞ്ഞ് അജ്ഞാതവാസത്തിന് സമയമായപ്പോൾ എവിടെ, ഏതു വേഷത്തിൽ, എന്തു ജോലിചെയ്ത് ഒരു കൊല്ലം ആളറിയിക്കാതെ കഴിച്ചു കൂട്ടാം എന്നു പാണ്ഡവൻമാർ കൂടിയാലോചിച്ചശേഷം മത്സ്യരാജാവായ വിരാടന്റെ രാജസന്നിധിയില്‍ വേഷപ്രച്ഛന്നരായെത്തി അവിടേ താമസമുറപ്പിച്ചു.യുധിഷ്ഠിരൻ കങ്കൻ എന്ന ബ്രാഹ്മണവേഷത്തിലും,ഭീമൻ വലലൻ എന്ന പേരിൽ വിരാടന്റെ ആനക്കാരനും മല്ലനും പാചകനുമായും,അർജുനൻ ബൃഹന്നള എന്ന പേരിൽ ഒരു ഷണ്ഡനായി വിരാടരാജധാനിയിലുള്ള സ്ത്രീകളെ നൃത്തഗീതാദികൾ അഭ്യസിപ്പിച്ചും, നകുലൻ ഗ്രന്ഥികൻ എന്നപേരിൽ കുതിരക്കാരനായും സഹദേവൻ തന്ത്രിപാലൻ എന്നപേരിൽ കാലിമേയ്പുകാരനായും, പാഞ്ചാലി വിരാടരാജ്ഞിയുടെ സൈരന്ധ്രിയായും അവിടെ കഴിഞ്ഞുകൂട്ഈ. ദാസ്യവൃത്തിചെയ്യുക. പാണ്ഡവൻമാർ ഈ നിശ്ചയമനുസരിച്ച് പ്രച്ഛന്നവേഷം ധരിച്ചു വിരാടരാജധാനിയിൽ എത്തി നിയുക്ത ജോലികളിൽ ഏർപ്പെട്ടു. ഈ അജ്ഞാതവാസക്കാലത്താണ് ഭീമന്‍ കീചകനെ വധിച്ചത്.

ഒരു വർഷത്തെ അജ്ഞാതവാസവും വിജയകരമായി പൂർത്തിയാക്കിയ പാണ്ഡവർ ഹസ്തിനപുരിയ്ക്കടുത്ത് ഉപപ്ലാവ്യത്തിൽ വന്നു താമസിച്ചു. ഇതു മനസ്സിലാക്കിയ സത്യവതി പുത്രനായ വേദവ്യാസമഹർഷി ഹസ്തിനപുരിയിൽ ചെന്ന് ധൃതരാഷ്ട്രരെയും, ദുര്യോധനനെയും വിളിച്ചുവരുത്തി പാണ്ഡവർക്ക് അവകാശപ്പെട്ട അർദ്ധരാജ്യം നൽകാൻ ആവശ്യപ്പെട്ടു. ദുര്യോധനന്റെ പിടിവാശിയിൽ മഹാരാജാവായ ധൃതരാഷ്ട്രർക്ക് തനിച്ചൊന്നും ചെയ്യാൻ പറ്റുമായിരുന്നില്ല. ഭീഷ്മർ പലതവണ ധൃതരാഷ്ട്രരെ ഉപദേശിച്ചിരുന്നുവെങ്കിലും അർദ്ധരാജ്യം നൽകാൻ പോലും കൗരവർ തയ്യാറായില്ല. ഒടുവില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ ദൂതുമായി കൌരവസഭയിലെത്തുകയുണ്ടായി. എന്നാല്‍ അർദ്ധരാജ്യം നൽകില്ലയെന്നു തീർത്തു പറഞ്ഞ കൗരവസഭയിൽ കൃഷ്ണൻ പാണ്ഡവർക്കായി അഞ്ചു ചെറിയ രാജ്യങ്ങളൊ, അല്ലെങ്കിൽ അഞ്ചു ദേശങ്ങളൊ, അതുമല്ലെങ്കിൽ അഞ്ചു ഗൃഹങ്ങളൊ, അവസാനം ഇവർക്ക് അഞ്ചുപേർക്കുമായി താമസിക്കാൻ ഒരു ഗൃഹം എങ്കിലും കൊടുക്കണം എന്ന് അപേക്ഷിച്ചു. പക്ഷേ ധൃതരാഷ്ട്രരോ, ദുര്യോധനനൊ ഒന്നിനും തയ്യാറാവാത്തതിനാൽ കൃഷ്ണദൂത് പരാജയമായിരുന്നു.ഭഗവത്ദൂത് പരാജയമായതിനെത്തുടർന്ന് അനിവാര്യമായ യുദ്ധം തീരുമാനിക്കപ്പെട്ടു. ധർമ്മപുത്രരും, ദുര്യോധനനും തങ്ങളുടെ സുഹൃത്ത്-ബന്ധുരാജ്യങ്ങളിലേക്ക് ദൂതന്മാരെ അയച്ച് സഹായം അഭ്യർത്ഥിച്ചു. രാജ്യം ഭരിക്കുന്ന രാജാവിന്റെ പുത്രനായ ദുര്യോധനനു കൂടുതൽ രാജ്യങ്ങൾ തങ്ങളുടെ സേനയെ അയച്ചു കൊടുത്തു.

കൃഷ്ണനെ സമീപിച്ച ദുര്യോധനനോടും അര്‍ജ്ജുനനോടുമായി , താന്‍ യുദ്ധത്തില്‍ ആയുധമെടുത്ത് പോരാടില്ലയെന്നു പറഞ്ഞിട്ട് ഒന്നുകില്‍ തന്നെയോ അല്ലെങ്കില്‍ തന്റെ മുഴുവന്‍ സൈന്യത്തേയോ എടുത്തുകൊള്വാന്‍ പറയുകയുണ്ടായി. അർജ്ജുനൻ നിരായുധനായ കൃഷ്ണനേയും, ദുര്യോധനൻ സൈന്യത്തേയും സ്വീകരിച്ചു. നാരായണി സൈന്യത്തെ കൂടാതെ മറ്റുള്ള ദ്വാരകാവാസികൾക്ക് ഏതു ഭാഗത്തു ചേരാനും അനുവാദം നൽകി.
ഭാരതയുദ്ധത്തില്‍ പങ്കെടുത്തത്ത18 അക്ഷൌഹിണിപ്പടകളായിരുന്നു. ഒരു അക്ഷൌഹിണിപ്പട എന്നു വച്ചാല്‍.

ഒരു ആന, ഒരു രഥം, മൂന്നു കുതിര, അഞ്ച് കാലാൾ- ഒരു പത്തി 
മൂന്നു പത്തി - ഒരു സേനാമുഖം. 
മൂന്ന്‍ സേനാമുഖം - ഒരു ഗുല്മം
മൂന്നു ഗുല്മം -  ഒരു ഗണം
മൂന്നു ഗണം - ഒരു വാഹിനി
മൂന്നു വാഹിനി - ഒരു പൃതന
മൂന്നു പൃതന - ഒരു ചമു
മൂന്നു ചമു - അനീകിനി
പത്ത് അനീകിനി - ഒരു അക്ഷൌഹിണി


പാണ്ഡവര്‍ക്ക് 7 അക്ഷൌഹിണിയും കൌരവര്‍ക്ക് 11 അക്ഷൌഹിണിയും ആണു യുദ്ധത്തിനായി നിരന്നത്.

കൗരവരുടെ പതിനൊന്ന് അക്ഷൗഹിണി പടയുടെ സർവ്വസേനാധിപതി ഭീഷ്മര്‍ ആയിരുന്നു. ആദ്യ പത്തു ദിവസങ്ങൾ ഭീക്ഷ്മരും, ഭീഷ്മരുടെ ശരശയ്യയെത്തുടർന്ന് അടുത്ത അഞ്ചു ദിനങ്ങൾ ആചാര്യനായ ദ്രോണരും, അദ്ദേഹത്തിന്റെ മരണശേഷം തുടർന്നുള്ള രണ്ടു ദിവസങ്ങൾ അംഗാധിപതിയായ കർണ്ണനും, അവസാനദിവസമായ പതിനെട്ടാം നാൾ മാദ്രേശൻ ശല്യരും കൗരവർക്കുവേണ്ടി സർവ്വസൈന്യാധിപതിയായി എന്നും കാണുന്നു. പതിനെട്ടാം നാൾ രാത്രിയിൽ അശ്വത്ഥാമാവിനെ സർവ്വസേനാധിപതിയായി മരണശയ്യയിൽ കിടന്ന ദുര്യോധനൻ വാഴിച്ചു. അരദിവസത്തേക്ക് ദ്രൗണിയും കൗരവർക്കുവേണ്ടി യുദ്ധം നയിച്ചു.

പാണ്ഡവരുടെ  പടയുടെ സർവ്വസൈന്യാധിപനായി ധൃഷ്ടദ്യുമ്നൻ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം തന്റെ സേനയെ ഏഴു ഭാഗങ്ങളായി തിരിച്ച് അതിന്റെ നേതൃത്വം വിരാടൻ, ദ്രുപദൻ, ശിഖണ്ഡി, ഭീമൻ, സാത്യകി, നകുലൻ, സഹദേവൻ എന്നിവരിൽ അർപ്പിച്ചു. കൂടാതെ ഏഴു സൈന്യത്തിന്റേയും ഉപനായകസ്ഥാനം അർജ്ജുനനും നൽകി.

കുന്തിയുടെ ആദ്യപുത്രനായ കര്‍ണ്ണന്‍ കൌരവപക്ഷത്തായിരുന്നു നിലയുറപ്പിച്ചത്.പാണ്ഡവരുടെ മൂത്ത സഹോദരനാണ് കര്‍ണ്ണനെന്നും അവരോടെതിരിടരുതെന്നും തന്നെ വന്നുകണ്ട് പറഞ്ഞ കുന്തിയോട് അര്‍ജ്ജുനനൊഴികെ ആരുടേയ്ം ജീവാപായം തന്റെ കൈകൊണ്ടുണ്ടാവില്ല എന്നു കര്‍ണ്ണന്‍ ഉറപ്പു നല്‍കി.

18 ദിവസവും 18 തരത്തിലുള്ള സേനാവ്യൂഹങ്ങളായിരുന്നു യുദ്ധരംഗത്ത് നിരന്നത്. താഴെപ്പറയുന്നവയായിരുന്നു ആ സേനാവ്യൂഹങ്ങള്‍..

1. ക്രൗഞ്ചവ്യൂഹം (കൊക്കിന്റെ ആകൃതി)
2. മകരവ്യൂഹം (മുതലയുടെ ആകൃതി)
3. കൂർമ്മവ്യൂഹം (ആമയുടെ ആകൃതി)
4. ത്രിശൂലവ്യൂഹം (മൂന്നുമുനയുള്ള ശുലത്തിന്റെ ആകൃതി)
5. ചക്രവ്യൂഹം (കറങ്ങുന്ന ചക്രത്തിന്റെ ആകൃതി) [20]
6. കമലവ്യൂഹം (പൂർണ്ണമായി വിരിഞ്ഞ താമരപ്പൂവിന്റെ ആകൃതി)
7. ഗരുഢവ്യൂഹം (ചിറകുവിരിച്ച പരുന്തിന്റെ ആകൃതി)
8. അർണ്ണവ്യൂഹം (സമുദ്രാകൃതി)
9. മണ്ഡലവ്യൂഹം (ആകാശഗംഗയുടെ ആകൃതി)
10.വജ്രവ്യൂഹം (മിന്നലിന്റെ ആകൃതി)
11.ശക്തവ്യൂഹം (സമചതുരാകൃതി)
12.അസുരവ്യൂഹം (രാക്ഷസാകൃതി)
13.ദേവവ്യൂഹം (അമാനുഷാകൃതി)
14.സൂചിവ്യൂഹം (സൂചിയുടെ ആകൃതി)
15.ശൃംഗാരകവ്യൂഹം (വളഞ്ഞ കൊമ്പിന്റെ ആകൃതി)
16.അർദ്ധചന്ദ്രവ്യൂഹം (ചന്ദ്രക്കലയുടെ ആകൃതി)
17.മാലവ്യൂഹം (പുഷ്പചക്രാകൃതി)
18.മത്സ്യവ്യൂഹം (മത്സ്യാകൃതി)


മഹായുദ്ധമാരംഭിക്കുന്നതിനു മുമ്പേ തന്നെ ചില നിയമങ്ങള്‍ ഇരു വിഭാഗവും ചേര്‍ന്ന്‍ കൂടിയാലോചിച്ചെടുത്തിരുന്നു. അവ


1. യുദ്ധം സൂര്യോദയത്തിനുശേഷം തുടങ്ങി, സൂര്യാസ്തമയത്തിനു അവസാനിപ്പിക്കുക.
2. ഇരുപക്ഷത്തിനും സമ്മതമെങ്കിൽ രാത്രിയിൽ യുദ്ധമാവാം.
3. ഒന്നിൽ കൂടുതൽ പേർ ചേർന്ന് തനിച്ച് ഒരാളെ ആക്രമിക്കരുത്.
4. രണ്ടുപേർ തമ്മിൽ ദ്വന്ദയുദ്ധമാവാം, സുദീർഘമായ യുദ്ധത്തിൽ അവർ ഒരേ ആയുധങ്ങൾ വഹിച്ചോ, ഒരേ വാഹനത്തിലോ (ആന, തേർ, കുതിര) ആവണം.
5. ഒരാളുപോലും മറ്റുള്ളവരാൽ ചുറ്റപ്പെട്ട് ആക്രമിക്കപ്പെടരുത്.
6. യുദ്ധത്തിൽ അടിയറവ് പറഞ്ഞവനെ മാന്യമായ യുദ്ധതടവുകാരനായി സംരക്ഷിക്കണം.
7. നിരായുധനെ ആക്രമിക്കരുത്.
8. അബോധാവസ്ഥയിലായവനെ ആക്രമിക്കരുത്.
9. യുദ്ധത്തിൽ പങ്കെടുക്കാത്തവനെയോ, മൃഗത്തേയോ ആക്രമിക്കരുത്.
10.പിന്തിരിഞ്ഞോടിയവനെ പിന്തുടർന്ന് ആക്രമിക്കരുത്.
11.സ്ത്രീകളെ ആക്രമിക്കരുത്.
12.ഓരോ ആയുധങ്ങൾക്കും അതിന്റെതായ നിബന്ധനകൾ പാലിച്ചാവണം യുദ്ധത്തിൽ ഏർപ്പെടുന്നത്.
13.ന്യായരഹിതമായ പോരാട്ടത്തിൽ ആരും ഏർപ്പെടരുത്.

പാണ്ഡവരും കൗരവരും യുദ്ധസന്നദ്ധരായി പടക്കളത്തിൽ അണിനിരന്നു. അഗ്നിയിൽനിന്നും ജനിച്ച ധൃഷ്ടദ്യുമ്നൻ പാണ്ഡവസേനയേയും, ജലത്തിൽനിന്നും ജനിച്ച ഭീഷ്മർ കൗരവസേനയേയും നയിച്ചു. യുദ്ധം തുടങ്ങുന്നതിനു മുൻപായി കുരുക്ഷേത്രഭൂമിയിൽ അണിനിരന്ന കൗരവസേനയെ കാണാൻ അർജ്ജുനൻ ആഗ്രഹം പ്രകടിപ്പിച്ചു. സാരഥിയായ കൃഷ്ണൻ രഥം ഇരുസേനകളുടേയും മദ്ധ്യഭാഗത്ത് കൊണ്ടു ചെന്നു നിർത്തി. എതിർഭാഗത്ത് തന്റെ ജ്യേഷ്ഠന്മാരും, അനുജന്മാരും, മാതുലന്മാരും, ഭാഗിനേയന്മാരും, പിതാക്കന്മാരും, മുത്തച്ഛന്മാരും, ഗുരുനാഥന്മാരും, സതീർത്ഥ്യരും, ഭാര്യാസഹോദരന്മാരും, പുത്രരും മറ്റു ബന്ധുമിത്രാദികളേയും ആയിരുന്നു അർജ്ജുനൻ മുന്നിരയിൽ കണ്ടത്. അല്പം മണ്ണിനുവേണ്ടി ഇവരെയെല്ലാം ഇല്ലാതാക്കി നശ്വരമായ രാജപദവി അനുഭവിക്കാൻ ആഗ്രഹിക്കുന്നതിൽ അർത്ഥമില്ല; അതു പാപമാണ്. മരിക്കുമ്പോൾ ആരും ഇതൊന്നും കൊണ്ടു പോകുന്നില്ല തുടങ്ങിയ ചിന്തകൾ മനസ്സിൽ വരുകയും, താൻ യുദ്ധംചെയ്യുന്നില്ല എനിക്കു രാജ്യവും പദവിയും വേണ്ട, വനവാസം മതി എന്നു പറഞ്ഞു തേർതട്ടിൽ അർജ്ജുനൻ വിഷാദനായിരുന്നു. വിഷാദനായി തേർതട്ടിലിരുന്ന അർജ്ജുനനെ അവന്റെ സ്വധർമ്മാനുഷ്ഠാനം ചെയ്യാൻ കൃഷ്ണൻ ഉപദേശിക്കുന്നു. അർജ്ജുനനു ഭഗവാൻ കൃഷ്ണൻ വേദവേദാന്തങ്ങളുടെയും, ഉപനിഷത്തുകളുടെയും, രഹസ്യങ്ങൾ അടങ്ങിയ ആത്മതത്ത്വജ്ഞാനത്തേയും, ഭക്തിയോഗം, കർമ്മയോഗം, ജ്ഞാനയോഗം തുടങ്ങിയ മോക്ഷമാർഗ്ഗങ്ങളേയും ഉപദേശിച്ചു. എന്നിട്ടും അർജ്ജുനനും വിശ്വാസം വരായ്കയാൽ തന്റെ ശ്രേഷ്ഠവും ഭയജനകവുമായ വിശ്വരൂപത്തേയും കാണിച്ചു കൊടുത്തു. ഗീതോപദേശം എന്നറിയപ്പെട്ട ആ വാക്ചാതുര്യത്തില്‍ ആലസ്യം വെടിഞ്ഞ അര്‍ജ്ജുനന്‍ യുദ്ധസന്നദ്ധനാകുകയും ചെയ്തു.


ദുര്യോധനന്റെ അഭ്യർത്ഥനയിൽ സഹദേവൻ കുറിച്ചുകൊടുത്ത മുഹൂര്‍ത്തത്തില്‍ കാര്‍ത്തികമാസത്തിലെ വെളുത്ത ത്രയോദശി നാളില്‍ സരസ്വതി നദിയുടെയും ദൃഷദ്വതിയുടെയും ഇടയ്ക്കുള്ള ഭൂപ്രദേശമായ കുരുക്ഷേത്രത്തില്‍ വച്ചാണ് അഞ്ചോളം തലമുറകളിലെ  ബന്ധുക്കളായും അല്ലാതെയുമുള്ള ഒട്ടുമിക്ക ആള്‍ക്കാരും പതിനെട്ട് അക്ഷൌഹിണിപ്പടയും നാമാവശേഷമായ ആ മഹായുദ്ധം ആരംഭിച്ചത്.

(തുടരും)

ശ്രീക്കുട്ടന്‍




Sunday, January 20, 2013

മഹാഭാരതം (പുരാണങ്ങളിലൂടെയൊരു സഞ്ചാരം- ഭാഗം 2)



ചുമ്മാതൊരു രസത്തിനു പുരാണങ്ങളിലൂടെയൊന്നു മുങ്ങാമെന്ന്‍ കരുതിയാണു ആദ്യഭാഗം തയ്യാറാക്കിയത്. ചങ്ങാതിമാരും ഗൂഗിളും ഒക്കെ സഹായിച്ചായിരുന്നു ആ പരതിനടപ്പ്. ആ ഭാഗം വായിച്ചിഷ്ടമായീയെന്നറിയിച്ച പല കൂട്ടുകാരും ഒരല്‍പ്പം വിശദീകരണത്തോടുകൂടി ഇതു തുടര്‍ന്നാല്‍ നന്നായിരിക്കുമെന്ന്‍ പറഞ്ഞതനുസരിച്ചാണു ഇപ്രാവശ്യം അല്‍പ്പം വിശാലമാക്കുന്നത്. ഈ പറഞ്ഞിരിക്കുന്നതില്‍ ഒന്നുപോലും എന്റെയല്ല. മറിച്ച് വിക്കീപീഡിയയില്‍ നിന്നും കടം കൊണ്ടതാണ്. അതിനു വലിയൊരളവുവരെ എന്നെ സഹായിച്ചത് സ്നേഹിതന്‍ അരുണ്‍ ചാത്തന്‍പൊന്നത്താണ്. മഹാഭാരതത്തെപ്പറ്റി അല്‍പ്പം പറയാമെന്നുവച്ചാല്‍ അത് സമുദ്രത്തില്‍ നിന്നും കൈക്കുമ്പിളില്‍ വെള്ളം കോരിയെടുക്കുന്നതുപോലെ വിഫലമായ ഒന്നാണു. എന്നിരുന്നാലും ഒരു ലളിതമായ രീതിയില്‍ ആക്കഥ പറയുവാന്‍ ശ്രമിച്ചു നോക്കുവാണു. അത്രമാത്രം. തെറ്റുകുറ്റങ്ങളുണ്ടാവുക സ്വാഭാവികം. കൂടുതലറിയാവുന്നവര്‍ പറഞ്ഞുതരിക....

ഇതിനു മുമ്പുള്ള ഭാഗം വായിച്ചിട്ടില്ലാത്തവര്‍ ഇവിടെ നോക്കുക.

പുരാണങ്ങളിലൂടെയൊരു സഞ്ചാരം - ഭാഗം 1


മഹാഭാരതം......

 ഭാരതത്തിന്റെ ഇതിഹാസങ്ങളില്‍ ഒന്നും പ്രഥമസ്ഥാനത്തു നില്‍ക്കുകയും ചെയ്യുന്ന അതിബൃഹത്തായ ഒരു ഗ്രന്ഥം. ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഇതിഹാസഗ്രന്ഥങ്ങളില്‍ ഒന്നാണിത്. മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കപ്പെടുന്നുണ്ട്. കഥകളും ഉപകഥകളും അവയുടെ വേര്‍തിരിവുമൊക്കെയായി ലക്ഷക്കണക്കിനുശ്ലോകങ്ങളുള്ള ഒരു ബൃഹദ് ഗ്രന്ഥമാണു മഹാഭാരതം. വ്യാസമഹര്‍ഷിയാണു മഹാഭാരതത്തിന്റെ രചയിതാവായി അറിയപ്പെടുന്നത്. വസിഷ്ഠമഹർഷിയുടെ പുത്രനായ പരാശരന്‌ ഒരു മുക്കുവസ്ത്രീയിലുണ്ടായ മകനാണ്‌ വ്യാസൻ എന്ന കൃഷ്ണദ്വൈപായനൻ. ചെറുപ്പത്തിലേ തന്നെ സന്ന്യാസം സ്വീകരിച്ച അദ്ദേഹം വേദവ്യാസന്‍ എന്നറിയപ്പെട്ടു.

തന്റെ മക്കളുടെയും അവരുടെ മക്കളുടെയും അവരുടെ മക്കളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളുടെയും കഥയിൽ കവി മനുഷ്യകഥ കാണുകയും വ്യാസൻ പറഞ്ഞുകൊടുക്കുന്നതനുസരിച്ച്‌ ശ്രീ ഗണപതി അതു എഴുതി സൂക്ഷിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം. മഹാഭാരതം ഭരതവംശത്തിന്റെ കഥയാണ്. മഹാഭാരതത്തിന്റെ ആദിപർവത്തിൽ ദുഷ്യന്ത മഹാരാജാവിന്റെയും ഭാര്യ ശകുന്തളയുടെയും കഥ വിവരിക്കുന്നു. അവരുടെ പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു. ഭരതൻ ആസേതുഹിമാലയം അടക്കിവാഴുന്നു. ഭരതന്റെ സാമ്രാജ്യം ഭാരതവർഷം എന്നറിയപ്പെടുന്നു. ഭരതചക്രവർത്തിയുടെ വംശത്തിൽ പിറന്നവർ ഭാരതർ എന്നറിയപ്പെടുന്നു. ഭരതവംശത്തിന്റെ കഥയും ഭാരതവർഷത്തിന്റെ ചരിത്രവുമാകുന്നു മഹാഭാരതം.

പതിനെട്ടു പർവ്വങ്ങളായാണ്‌ മഹാഭാരതം വിഭജിക്കപ്പെട്ടിരിക്കുന്നത്‌.

1. ആദിപർവ്വം
2. സഭാപർവ്വം
3. വനപർവ്വം
4. വിരാടപർവ്വം
5. ഉദ്യോഗപർവ്വം
6. ഭീഷ്മപർവ്വം
7. ദ്രോണപർവ്വം
8. കർണ്ണപർവ്വം
9. ശല്യപർവ്വം
10.സൗപ്തികപർവ്വം
11.സ്ത്രീപർവ്വം
12.ശാന്തിപർവ്വം
13.അനുശാസനപർവ്വം
14.അശ്വമേധപർവ്വം
15.ആശ്രമവാസികപർവ്വം
16.മൗസലപർവ്വം
17.മഹാപ്രാസ്ഥാനിക പർവ്വം
18.സ്വർഗ്ഗാരോഹണപർവ്വം

എന്നിവയാണവ. ഈ ഓരോ പര്‍വ്വത്തിനും ഉപ പര്‍വ്വങ്ങളും അവയെ തന്നെ പലപല അധ്യായങ്ങളുമായും തിരിച്ചിരിക്കുന്നു.


മഹാഭാരത കഥയുടെ നട്ടെല്ല് കൗരവപാണ്ഡവ വൈരം ആണ്‌. അതുകൊണ്ടു തന്നെ കഥ പാണ്ഡുവിന്റെയും ധൃതരാഷ്ട്രരുടേയും ജനനത്തിൽ തുടങ്ങുന്നു. ഭീമൻ ദുര്യോധനനെ വധിക്കുന്നിടത്താണ്‌ പ്രധാന കഥയുടെ അവസാനം. പ്രധാന കഥ ഒരു നൂറ്റാണ്ടിനെ ഉൾക്കൊള്ളുന്നു. മുഴുവൻ കഥയും കൂടി കണക്കിലെടുക്കുകയാണെങ്കിൽ അതു നൂറ്റാണ്ടുകളുടെ കഥയാകും. കൌരവപാണ്ഡവരുടെ പ്രപിതാമഹനായ വ്യാസൻ രചയിതാവും സ്വയം ഒരു കഥാപാത്രവുമാണ്‌.

കുരുവംശ രാജാവായ ശന്തനുവിന്റെയും മുക്കുവകന്യകയായ സത്യവതിയുടെയും പുത്രന്മാരായിരുന്നു വിചിത്രവീര്യനും ചിത്രാംഗദനും. ശന്തനുരാജാവിന് ഗംഗാദേവിയിൽ ജനിച്ച പുത്രനാണ് ഭീഷ്മർ എന്നു പ്രസിദ്ധനായ ഗംഗാദത്തൻ. ശന്തനു സത്യവതിയിൽ അനുരാഗബദ്ധനായപ്പോൾ ആ വിവാഹം നടക്കണമെങ്കിൽ സത്യവതിയിൽ ജനിക്കുന്ന പുത്രന് രാജ്യഭാരം നല്കണമെന്ന് നിബന്ധന വച്ചു. താൻ രാജാവാകാനാഗ്രഹിക്കുന്നില്ല എന്നും നിത്യബ്രഹ്മചാരിയായിരിക്കുമെന്നും ഗംഗാദത്തൻ ശപഥം ചെയ്തു. ഈ ശപഥത്തിന്റെപേരിൽ അദ്ദേഹം ഭീഷ്മർ എന്നറിയപ്പെട്ടു. ഭീഷ്മർ സ്വയംവരസദസ്സിൽനിന്ന് ബലാത്കാരമായി പിടിച്ചുകൊണ്ടുവന്ന് വിചിത്രവീര്യന്റെ രാജ്ഞിമാരാക്കിയവരാണ് അംബികയും അംബാലികയും. എന്നാൽ വിചിത്രവീര്യൻ സന്താനജനനത്തിനു മുമ്പ് മരണമടഞ്ഞതിനാൽ സത്യവതിയുടെതന്നെ പുത്രനായ വേദവ്യാസനെ അംബികയിലും അംബാലികയിലും സന്താനോത്പാദനത്തിന് നിയോഗിക്കുകയാണുണ്ടായത്. വൃദ്ധനും താപസനുമായ വേദവ്യാസനെക്കണ്ട് അംബിക കണ്ണടച്ചും, അംബാലിക വിളറിവെളുത്ത് അതൃപ്തയായും സംയോഗത്തിലേർപ്പെട്ടു എന്നും അതിനാൽ ആ സംഭോഗഫലമായുണ്ടായ ധൃതരാഷ്ട്രർ അന്ധനും പാണ്ഡു പാണ്ഡുവർണനും ആയി എന്നുമാണ് കഥ. രാജ്ഞിയുടെ തോഴി സന്തോഷപൂർവം വേദവ്യാസനെ സ്വീകരിച്ചു. ഇവർക്കു ജനിച്ച പുത്രനാണ് വിദുരർ. ഗാന്ധാര രാജാവായ സുബലന്റെ പുത്രിയായ ഗാന്ധാരിയായിരുന്നു ധൃതരാഷ്ട്രരുടെ പത്നി. തന്റെ ഭർത്താവ് അന്ധനായതിനാൽ രാജ്ഞിയായി കൊട്ടാരത്തിൽ വന്നപ്പോൾ മുതൽ സ്വയം കണ്ണ് മൂടിക്കെട്ടി ഭർത്താവിന്റെ ശുശ്രൂഷയിൽ നിരതയാവുകയായിരുന്നു ഗാന്ധാരി.

ജ്യേഷ്ഠന്റെ അന്ധതകാരണം പാണ്ഡുവായിരുന്നു രാജാവായത്. മാദ്രരാജന്റെ പുത്രി മാദ്രിയും കുന്തീഭോജന്റെ പുത്രി കുന്തിയുമായിരുന്നു പാണ്ഡുവിന്റെ പത്നിമാർ. പത്നീസ്പർശനത്താൽ മരണം സംഭവിക്കുമെന്ന് പാണ്ഡുവിന് മുനിശാപമുണ്ടായപ്പോൾ കുന്തിയോടും മാദ്രിയോടുമൊപ്പം വനത്തിൽ പോയി പാണ്ഡു വാനപ്രസ്ഥാശ്രമം സ്വീകരിച്ചു. ഈ സന്ദർഭത്തിൽ ധൃതരാഷ്ട്രരാണ് രാജ്യഭരണം നിർവഹിച്ചത്. മുമ്പ് ദുര്‍വ്വാസ്സാവ് മഹര്‍ഷിയില്‍ നിന്നും ലഭിച്ച  വിശിഷ്ടമന്ത്രങ്ങള്‍ ഉപയോഗിച്ച് കുന്തി യഥാക്രമം യമദേവനില്‍ നിന്നും വായുഭഗവാനില്‍ നിന്നും ഇന്ദ്രനില്‍ നിന്നും യുധിഷ്ടിരന്‍, ഭീമന്‍, അര്‍ജ്ജുനന്‍ എന്നീ പുത്രന്മാരെ പ്രസവിക്കുകയുണ്ടായി. പ്രസ്തുതമന്ത്രം കന്യകയായിരിക്കേ കൌതുകത്തിനു കുന്തി സൂര്യഭഗവാനെയോര്‍ത്ത് ജപിക്കുകയും പ്രത്യക്ഷനായ സൂര്യനില്‍ നിന്നും കര്‍ണനെ പ്രസവിക്കുവാനിടയാകുകയും ചെയ്ത കുന്തി ആ കുഞ്ഞിനെ ഉപേക്ഷിക്കുകയുണ്ടായി.പില്‍ക്കാലത്ത് കര്‍ണ്ണന്‍ പാണ്ഡവരുടെ എതിര്‍ചേരിയോട് ചേര്‍ന്ന്‍ അവരോട് പടവെട്ടുകയും അര്‍ജ്ജുനന്റെ കയ്യാല്‍ കൊല്ലപ്പെടുകയും ചെയ്തു. അവശേഷിച്ചിരുന്ന ഒരു മന്ത്രം സപത്നിയായിരുന്ന മാദ്രിയ്ക്ക് നല്‍കുകയും അവര്‍ അത് അശ്വിനീ ദേവന്മാരെ മനസ്സിലോര്‍ത്ത് ചൊല്ലുകയും ചെയ്യുകയും തല്‍ഫലമായി ജനിച്ച രണ്ടു പുത്രന്മാര്‍ നകുലസഹദേവന്മാര്‍ എന്നറിയപ്പെടുകയും ചെയ്തു. 

ഈ അഞ്ചുപേരും പഞ്ച പാണ്ഡവര്‍ എന്നറിയപ്പെട്ടു.

1. യുധിഷ്ടിരന്‍ - യമദേവന്റെ പുത്രന്‍
2. ഭീമന്‍      - വായൂ ദേവന്റെ പുത്രന്‍
3. അര്‍ജ്ജുനന്‍ - ഇന്ദ്രപുത്രന്‍
4. നകുലന്‍
5. സഹദേവന്‍ - ഇവര്‍ രണ്ടുപേരും, അശ്വിനീദേവന്മാരുടെ പുത്രന്മാര്‍

ഒരിക്കൽ വ്യാസൻ വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ് ഹസ്തിനപുരത്തിൽ എത്തിച്ചേർന്നപ്പോൾ ഗാന്ധാരി അദ്ദേഹത്തിന് ആഹാരപാനീയങ്ങൾ കൊടുത്ത് ക്ഷീണം മാറ്റി. സന്തുഷ്ടനായ വ്യാസൻ അവളോട് ഒരു വരം ചോദിച്ചുകൊള്ളുവാൻ പറഞ്ഞു. അതനുസരിച്ച് ഗാന്ധാരി ധൃത്രാഷ്ട്രരിൽനിന്നും നൂറ് മക്കൾ ജനിക്കുന്നതിനുള്ള വരം ആവശ്യപ്പെടുകയും വ്യാസൻ നൽകുകയും ചെയ്തു. ഗാന്ധാരി ഗർഭം ധരിച്ചു. രണ്ട് വർഷം കഴിഞ്ഞിട്ടും അവൾ പ്രസവിച്ചില്ല. കുന്തി പ്രസവിച്ചതറിഞ്ഞപ്പോൾ ഗാന്ധാരിക്ക് ശോകമുണ്ടായി. അവൾ ആരുമറിയാതെ ഗർഭം ഉടയ്ക്കുകയും ഒരു മാംസക്കഷണം പ്രസവിക്കുകയും ചെയ്തു. അതറിഞ്ഞ് വ്യാസൻ മാംസക്കഷണം നൂറ്റൊന്നു കഷണങ്ങളായി മുറിച്ച് നെയ്ക്കുടങ്ങളിൽ രഹസ്യമായി സൂക്ഷിക്കാൻ ഉപദേശിക്കുകയും ചെയ്തു. കുടങ്ങൾ യഥാകാലം പിളർന്ന് നൂറ് ആൺകുട്ടികളും ഒരു പെൺകുട്ടിയും ജനിച്ചു. ഈ കുട്ടികളാണു നൂറ്റവര്‍ എന്നറിയപ്പെടുന്ന കൌരവര്‍.. 

1.  ദുര്യോധനൻ
2.  ദുശ്ശാസനൻ
3.  ദുസ്സഹൻ
4.  ദുശ്ശലൻ
5.  ജലഗന്ധൻ
6.  സമൻ
7.  സഹൻ
8.  വിന്ദൻ
9.  അനുവിന്ദൻ
10. ദുർദ്ധർഷൻ
11. സുബാഹു
12. ദുഷ്പ്രധർഷണൻ
13. ദുർമ്മർഷണൻ
14. ദുർമ്മുഖൻ
15. ദുഷ്ക്കർണ്ണൻ
16. കർണ്ണൻ
17. വികർണ്ണൻ
18. ശലൻ
19. സത്വൻ
20. സുലോചനൻ
21. ചിത്രൻ
22. ഉപചിത്രൻ
23. ചിത്രാക്ഷൻ
24. ചാരുചിത്രൻ
25. ശരാസനൻ
26. ദുർമ്മദൻ
27. ദുർവിഗാഹൻ
28. വിവിത്സു
29. വികടിനന്ദൻ
30. ഊർണ്ണനാഭൻ
31. സുനാഭൻ
32. നന്ദൻ
33. ഉപനന്ദൻ
34. ചിത്രബാണൻ
35. ചിത്രവർമ്മൻ
36. സുവർമ്മൻ
37. ദുർവിമോചൻ
38. അയോബാഹു
39. മഹാബാഹു
40. ചിത്രാംഗദൻ
41. ചിത്രകുണ്ഡലൻ
42. ഭീമവേഗൻ
43. ഭീമബലൻ
44. വാലകി
45. ബലവർദ്ധനൻ
46. ഉഗ്രായുധൻ
47. സുഷേണൻ
48. കുണ്ഡധാരൻ
49. മഹോദരൻ
50. ചിത്രായുധൻ
51. നിഷംഗി
52. പാശി
53. വൃന്ദാരകൻ
54. ദൃഢവർമ്മൻ
55. ദൃഢക്ഷത്രൻ
56. സോമകീർത്തി
57. അനൂദരൻ
58. ദൃണസന്ധൻ
59. ജരാസന്ധൻ
60. സത്യസന്ധൻ
61. സദാസുവാക്ക്
62. ഉഗ്രശ്രവസ്സ്
63. ഉഗ്രസേനൻ
64. സേനാനി
65.ദുഷ്പരാജയൻ
66. അപരാജിതൻ
67. കുണ്ഡശായി
68. നിശാലാക്ഷൻ
69. ദുരാധരൻ
70. ദൃഢഹസ്തൻ
71. സുഹസ്തൻ
72. വാതവേഗൻ
73. സുവർച്ചൻ
74. ആദിത്യകേതു
75. ബഹ്വാശി
76. നാഗദത്തൻ
77. ഉഗ്രശായി
78. കവചി
79. ക്രഥനൻ
80. കുണ്ഡി
81. ഭീമവിക്രൻ
82. ധനുർദ്ധരൻ
83. വീരബാഹു
84. അലോലുപൻ
85. അഭയൻ
86. ദൃഢകർമ്മാവ്
87. ദൃണരഥാശ്രയൻ
88. അനാധൃഷ്യൻ
89. കുണ്ഡഭേദി
90. വിരാവി
91. ചിത്രകുണ്ഡലൻ
92. പ്രഥമൻ
93. അപ്രമാഥി
94. ദീർഘരോമൻ
95. സുവീര്യവാൻ
96. ദീർഘബാഹു
97. സുവർമ്മൻ
98. കാഞ്ചനധ്വജൻ
99. കുണ്ഡാശി
100.വിരജസ്സ്
101.ദുശ്ശള

കൂടാതെ ധൃതരാഷ്ട്രർക്ക് ഒരു വൈശ്യസ്ത്രീയിൽ യുയുത്സു എന്ന ഒരു മകന്‍ ജനിച്ചു എന്നും പറയപ്പെടുന്നു.

പാണ്ഡുവിന്റെ മരണശേഷം ധൃതരാഷ്ട്രർ കുന്തിയെയും പാണ്ഡവന്മാരെയും കൊട്ടാരത്തിൽ സംരക്ഷിച്ചു പരിപാലിക്കുകയും യുധിഷ്ഠിരനെ യുവരാജാവാക്കുകയും ചെയ്തു.എന്നാല്‍ ഇതില്‍ അങ്ങേയറ്റം രോഷാകുലനായ ദുര്യോധനന്‍ അമ്മാവനായ ശകുനിയുമായി ചേര്‍ന്ന്‍ പദ്ധതികളാവിഷ്ക്കരിക്കുകയും പലപ്പോഴും പാണ്ഡവരെ അപായപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. അര്‍ക്കില്ലത്തില്‍ വച്ച് ചുട്ടുകൊല്ലുവാന്‍ ശ്രമിക്കുകയുണ്ടായി. പാണ്ഡവര്‍ അലഞ്ഞുതിരിയുകയും പലയിടങ്ങളിലായി താമസിക്കുകയും ചെയ്തു. ഈ അവസരത്തില്‍ അര്‍ജ്ജുനന്‍ മത്സരത്തിലൂടെ ദ്രുപദപുത്രിയായ പാഞ്ചാലിയെ വരിക്കുകയുണ്ടായി. കുന്തിയുടെ നിര്‍ദ്ദേശപ്രകാരം 5 പേരും ഓരോ വര്‍ഷം ഇടവിട്ട് തങ്ങളുടെ പത്നിയായി പാഞ്ചാലിയെ സ്വീകരിക്കുവാന്‍ തീരുമാനമായി. ഇതെല്ലാമറിഞ്ഞ ധൃതരാഷ്ട്രർ അവരെ കൊട്ടാരത്തിൽ വരുത്തുകയും അർധരാജ്യം ധർമപുത്രർക്കു നല്കുകയും ചെയ്തു. ഖാണ്ഡവപ്രസ്ഥത്തില്‍ ദേവശില്‍പ്പിയായ വിശ്വകര്‍മ്മാവ് നിര്‍മ്മിച്ചുനല്‍കിയ വിസ്മയ മന്ദിരത്തിലിരുന്ന്‍ രാജഭരണം നടത്തിയ യുധിഷ്ടിരന്‍ രാജസൂയയാഗം നടത്തുകയുണ്ടായി. ഈ അവസരത്തില്‍ പാണ്ഡവരുടെ മായാസൌധം സന്ദര്‍ശിക്കാനെത്തിയ കൌരവര്‍ ആ സ്വപ്നമന്ദിരത്തില്‍ സ്ഥലകാലബൊധം നഷ്ടപ്പെട്ടവരെപ്പോലെയുഴറി നടന്നു. നടക്കുന്നിടത്ത് വെള്ളമുണ്ടെന്നുകരുതി പെടാപാട് പെട്ട ദുര്യോധനനെ നോക്കി പാഞ്ചാലി ആര്‍ത്തു ചിരിച്ചു. സത്യത്തില്‍ ആ ചിരിയാണ് മഹാഭാരതയുദ്ധത്തിന് ആദികാരണമായിത്തീർന്നത്.

അപമാനിതനായ ദുര്യോധനാദികള്‍ അമ്മാവനായ ശകുനിയുമായി കൂടിചേര്‍ന്ന്‍ ധൃതരാഷ്ട്രരെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം സമ്മതിപ്പിച്ച് പാണ്ഡവരെ ചൂതുകളിക്ക് ക്ഷണിച്ചു. ചൂതില്‍ ഭ്രാന്തനായിരുന്ന യുധിഷ്ടിരന്‍ ശകുനിയുടെ കള്ളക്കളിക്കുമുന്നില്‍ തോല്‍ക്കുകയും സര്‍വ്വവും നഷ്ടപ്പെടുത്തുകയും ചെയ്തു. പണയമായി സ്വന്തം സഹോദരങ്ങളേയും എന്തിനു പാഞ്ചാലിയെതന്നെ പണയം വയ്ക്കുകയും ചെയ്തു. ഉന്മത്തചിത്തരായ ദുര്യോദനാദികള്‍ ദുശ്ശാസനന്റെ നേതൃത്വത്തില്‍ പാഞ്ചാലിയെ സഭാമധ്യത്തിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടു വരികയും അവളെ വസ്ത്രാക്ഷേപം നടത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. മഹാരതന്മാരായ ഭീക്ഷ്മരും ദ്രോണരും ഒക്കെയുണ്ടായിരുന്ന സദസ്സില്‍ ആര്‍ക്കും പാഞ്ചാലിയുടെ വസ്ത്രാക്ഷേപം തടയുന്നതിന് കഴിഞ്ഞില്ല. ആപത്ബാന്ധവനായ ശ്രീകൃഷ്ണന്‍ ദ്രുപദപുത്രിയുടെ രക്ഷയ്ക്കെത്തി അഴിഞ്ഞുകൊണ്ടിരുന്ന തുണിയ്ക്ക് പകരമായി അവളുടെ മേല്‍ ചേലചുറ്റിക്കൊണ്ടിരുന്നു. സദസ്സിലെ പ്രമുഖരുടെ നിര്‍ദ്ദേശമനുസരിച്ച് പാണ്ഡവരും ദ്രൌപദിയും മോചിതരായെങ്കിലും ചൂതിലെ‍ വ്യവസ്ഥയനുസരിച്ച് പാണ്ഡവര്‍ക്ക് 12 വര്‍ഷക്കാലം വനവാസവും ഒരു വര്‍ഷം അജ്ഞാതവാസവും അനുഷ്ടിക്കുവാനായി പോകേണ്ടി വന്നു. കൌരവ രാജദാനി വിട്ടിറങ്ങുമ്പോള്‍ മുഴുവന്‍ കൌരവരേയും കൊന്നൊടുക്കുമെന്ന്‍ ഭീമസേനന്‍ ശപഥം ചെയ്തിരുന്നു.

(തുടരും)

ശ്രീക്കുട്ടന്‍



Thursday, January 17, 2013

പുരാണങ്ങളിലൂടെയൊരു സഞ്ചാരം- ഭാഗം 1

പ്രീയരേ,

ഈ ഒരു പോസ്റ്റിലുള്ള എല്ലാ കാര്യവും ഒരുവിധമെല്ലാവര്‍ക്കും അറിവുള്ളതുതന്നെയെന്നറിയാം. പലയിടത്തായി ചിതറിക്കിടക്കുന്ന ഇവ ഒരു പേജില്‍ ഒരുമിപ്പിക്കുക എന്ന്‍ മാത്രമേ ഈ ശ്രമം കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. ഇത് പൂര്‍ണ്ണമായ ഒന്നല്ല, പുതുതായി ഉള്ളതുമല്ല. മുമ്പ് കേട്ടും വായിച്ചും പരിചയിച്ചിട്ടുള്ളതും ഗൂഗിളില്‍ നിന്നും പിന്നെ ചില കൂട്ടുകാരില്‍ നിന്നും ശേഖരിച്ചതുമായ കാര്യങ്ങളാണിവ. ഈ ശ്രമത്തിനു മറ്റു അവകാശികളായിട്ടുള്ളവര്‍ അനാമികയും അരുണ്‍ ചാത്തമ്പൊന്നത്തുമാണു. ഇരുവര്‍ക്കും എന്റെ നന്ദി.


ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്നത്
1. ബ്രഹ്മാവ്
2. വിഷ്ണു
3. മഹേശ്വരന്‍

(ഹിന്ദുവിശ്വാസപ്രകാരം സകലചരാചരങ്ങളേയും സൃഷ്ടിക്കുന്നത് ബ്രഹ്മദേവനും അവയെ സംരക്ഷിച്ചു പരിപാലിക്കുന്നത് വിഷ്ണുവും കൃത്യമായി സംഹരിക്കുന്നത് മഹേശ്വരനു(ശിവന്‍)മാണെന്നാണ്. സംഹാരത്തിന്റെ മൂര്‍ത്തിയായതുകൊണ്ടാവാം ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ആരാധിക്കുന്നതും ഭയപ്പെടുന്നതും പരമശിവനെയായതു. കേരളത്തിലെ മഹാക്ഷേത്രങ്ങളെടുത്താല്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ശിവക്ഷേത്രങ്ങളാണെന്ന്‍ കാണാം)

ഭാരതത്തില്‍ നിലവിലുണ്ടായിരുന്നചാതുര്‍ വര്‍ണ്യങ്ങള്‍
1. ബ്രാഹ്മണന്‍
2. ക്ഷത്രിയന്‍
3. വൈശ്യന്‍
4. ശൂദ്രര്‍

(ബ്രാഹ്മണര്‍ ആയിരുന്നു സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന ശ്രേണിയിലുണ്ടായിരുന്നത്. ദേവപൂജയും നെടുനായകത്വവും അവര്‍ അലങ്കരിച്ചിരുന്നു. ക്ഷത്രിയര്‍ രാജ്യഭരണവും പരിപാലനവും വൈശ്യര്‍ കച്ചവടവും ശൂദ്രര്‍ കൃഷിയും മറ്റു തൊഴിലുകളും പിന്തുടര്‍ന്നു.ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയെടുത്ത ഈ വ്യവസ്ഥിതിയാണ് സവര്‍ണ്ണനേയും അവര്‍ണ്ണനേയും സമ്പന്നനേയും ദരിദ്രനേയും സൃഷ്ടിച്ചെടുത്തത്. ഒരു പരിധിവരെ ഇന്നും ഈ സമ്പ്രധായം നാം പിന്തുടരുന്നു)

ഭാരതീയരുടെചതുര്‍ വേദങ്ങള്‍ 
1. ഋഗ്വേദം
2. യജുര്‍വേദം
3. സാമവേദം
4. അഥര്‍വ്വവേദം

ഏറ്റവും പ്രധാനപ്പെട്ട ദിവ്യാസ്ത്രങ്ങള്‍
1. ബ്രഹ്മാസ്ത്രം
2. വരുണാസ്ത്രം
3. പാശുപതാസ്ത്രം
4. ആഗ്നേയാസ്ത്രം

പഞ്ചഭൂതങ്ങള്‍ എന്നറിയപ്പെടുന്നത്
1. ആകാശം
2. ജലം
3. വായു
4. അഗ്നി
5. ഭൂമി

കാമദേവന്റെ പഞ്ചബാണങ്ങള്‍
1. ഉന്മാദനം
2. താപനം
3. ശോഷണം
4. സ്തംഭനം
5. സമ്മോഹനം

(ആരെയും വികാരപരവശരാക്കുന്നതായിരുന്നു മന്മഥന്റെ ഈ മലരമ്പുകള്‍. സതീദേവി നഷ്ടപ്പെട്ട ദു:ഖത്തില്‍ തപസ്സുചെയ്യുകയായിരുന്ന പരമശിവനെ മറ്റുദേവകളുടെ ആവശ്യപ്രകാരം കാമദേവന്‍ ഈ പുഷ്പബാണങ്ങള്‍ എയ്തു പരവശനാക്കി ഉണര്‍ത്തുകയുണ്ടായി. കോപിഷ്ടനായ ഭഗവാന്റെ ദൃഷ്ടിയാല്‍ കാമദേവന്‍ ഭസ്മമായിപ്പോവുകയാണുണ്ടായത്. മന്മഥ പത്നിയായ രതീദേവിയുടെ വിലാപങ്ങള്‍ക്കൊടുവില്‍ ശിവന്‍ അനുഗ്രഹിക്കുകയും കാമദേവന്‍ മനുഷ്യകുലത്തില്‍ ജന്മമെടുക്കുകയും ചെയ്തത്രേ. അതാണ് പ്രദ്യുമ്നന്‍

പഞ്ചമാതാക്കള്‍ എന്നറിയപ്പെടുന്നത്
1. രാജപത്നി
2. ഗുരുപത്നി
3. ജ്യേഷ്ഠപത്നി
4. പത്നിമാതാ
5. സ്വയം മാതാ

പഞ്ചപാണ്ഡവര്‍
1. യുധിഷ്ടിരന്‍
2. ഭീമന്‍
3. അര്‍ജ്ജുനന്‍
4. നകുലന്‍
5. സഹദേവന്‍

(കുന്തിയുടെ പുത്രന്മാരായ യുധിഷ്ടിരന്‍ യമദേവനില്‍ നിന്നും ഭീമന്‍ വായുദേവനില്‍ നിന്നും അര്‍ജ്ജുനന്‍ ഇന്ദ്രനില്‍ നിന്നും ജന്മം കൊണ്ടവരാണ്. തന്റെ സപത്നിയായിരുന്ന മാദ്രിയ്ക്ക് കുന്തി തനിക്കറിയാമായിരുന്ന പ്രത്യേകമന്ത്രം ഉപദേശിച്ചുകൊടുക്കുകയും അവര്‍ അത് അശ്വിനീ ദേവന്മാരെ മനസ്സിലോര്‍ത്ത് ചൊല്ലുകയും ചെയ്യുകയും തല്‍ഫലമായി ജനിഛ്ക രണ്ടു പുത്രന്മാരാണ് നകുലസഹദേവന്മാര്‍. ഇവര്‍ പഞ്ചപാണ്ടവര്‍ എന്നറിയപ്പെടുന്നു. കുന്തിയുടെ ആദ്യ പുത്രനായിരുന്നു കര്‍ണ്ണന്‍. സൂര്യനില്‍ നിന്നും ഗര്‍ഭം ധരിച്ചു ജനിച്ചത്. എന്നാല്‍ ആ കുഞ്ഞിനെ കുന്തിയ്ക്ക് ഉപേക്ഷിക്കേണ്ടിവന്നു. പില്‍ക്കാലത്ത് കര്‍ണ്ണന്‍ പാണ്ഡവരുടെ എതിര്‍ചേരിയോട് ചേര്‍ന്ന്‍ അവരോട് പടവെട്ടുകയും അര്‍ജ്ജുനന്റെ കയ്യാല്‍ കൊല്ലപ്പെടുകയും ചെയ്തു)

ഷഡ്ക്കാലങ്ങള്‍
1. വസന്തം
2. ഗ്രീഷ്മം
3. വര്‍ഷം
4. ശരത്
5. ഹേമന്ദം
6. ശിശിരം

കഥകളിയിലെ ആറു വേഷങ്ങള്‍
1. പച്ച (ഇതിഹാസങ്ങളിലെ വീരനായകർ)
2. കത്തി (രാജസസ്വഭാവമുള്ള കഥാപാത്രങ്ങൾ)
3. കരി (താമസസ്വഭാവികളായ വനചാരികൾ)
4. താടി (അതിമാനുഷരും സ്വാതികസ്വഭാവത്തോടുകൂടിയവരും ദുഷ്ടകഥാപാത്രങ്ങളും)
5. മിനുക്ക് (മുനിമാർ, സ്ത്രീ കഥാപാത്രങ്ങൾ)
6. പഴുപ്പ് (ദേവകളായ ചില കഥാപാത്രങ്ങൾ)

സപ്തര്‍ഷികള്‍ എന്നറിയപ്പെടുന്ന മഹര്‍ഷിവര്യമ്മാര്‍...
1.അത്രി                                                                      
2.അംഗിരസ്സ്‌
3.വസിഷ്ഠന്‍
4.പുലഹന്‍
5.പുലസ്ത്യന്‍
6.ക്രതു
7.മരീചി

തിരുപ്പതിയിലെ ഏഴു മലകള്‍ 
1. ശേഷാദ്രി
2. നീലാദ്രി
3. ഗരുഡാദ്രി
4. അഞ്ജനാദ്രി
5. ഋഷഭാദ്രി
6. നാരായണാദ്രി
7. വെങ്കിടാദ്രി

അഷ്ടദിക്പാലകരായ ദേവന്മാര്‍..............
1.ഇന്ദ്രന്‍
2.അഗ്നി
3.യമന്‍
4.നിരൃതി
5.വരുണന്‍
6.വായു
7.കുബേരന്‍
8.ശിവന്‍

അഷ്ടവൈദ്യമ്മാര്‍ എന്ന്‍ പുകഴ്പെറ്റ വൈദ്യശിരോമണികള്‍....
1.കുട്ടഞ്ചേരിമൂസ്സ്
2.പുലാമന്തോള്‍ മൂസ്സ്
3.ചിരട്ടമണ്‍ മൂസ്സ്
4.തൈക്കാട്ടുമൂസ്സ്
5.ഇളയിടത്തുതൈക്കാട്ടുമൂസ്സ്
6.വെള്ളോട്ട്മൂസ്സ്
7.ആലത്തൂര്‍ നമ്പി
8.ഒളശ്ശമൂസ്സ്

(കൊട്ടാരത്തില്‍ ശങ്കുണ്ണിയുടേ ഐതീഹ്യമാലയില്‍ അഷ്ടവൈദ്യന്മാരെക്കുറിച്ച് പ്രത്യേകം പ്രത്യേകം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.)

എട്ടുവീട്ടില്‍ പിള്ളമാര്‍ എന്നറിയപ്പെടുന്നവര്‍
1. കഴക്കൂട്ടത്തു പിള്ള
2. രാമനാമഠം പിള്ള
3. ചെമ്പഴന്തിപ്പിള്ള
4. കുടമണ്‍ പിള്ള
5. വെങ്ങാനൂര്‍ പിള്ള
6. മാര്‍ത്താണ്ഡം പിള്ള
7. പള്ളിച്ചല്‍ പിള്ള
8. കൊളത്തൂര്‍ പിള്ള

(തിരുവിതാം കൂറിലെ പ്രബലരായ കുടുംബക്കാരായിരുന്നു എട്ടുവീട്ടില്‍ പിള്ളമാരുടേത്. യുവാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയെ അപായപ്പെടുത്താനും രാജ്യത്ത് അന്തച്ഛിദ്രമുണ്ടാക്കുവാനും ഇവര്‍ ശ്രമിക്കുകയുണ്ടായി. ഭയന്നു നാടുവിടേണ്ടിവന്ന മാര്‍ത്താണ്ഡവര്‍മ്മ ഒടുവില്‍ മടങ്ങിവരുകയും എട്ടുവീട്ടില്‍ പിള്ളമാരെ മുഴുവന്‍ നിഗ്രഹിക്കുകയും അവറുടെ സ്ത്രീജനങ്ങളെ തുറയേറ്റുകയും തറവാടുകള്‍ കുളം തോണ്ടുകയും ചെയ്തു)

വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങൾ എന്നറിയപ്പെട്ടിരുന്ന കവിശ്രേഷ്ടര്‍
1. ക്ഷപണകന്‍
2. ധന്വന്തരി
3. കാളിദാസന്‍
4. അമരസിംഹന്‍
5. വരാഹമിഹിരന്‍
6. വരരുചി
7. ശങ്കു
8. വേതാളഭട്ടന്‍
9. ഹരിസേനന്‍

(വിക്രമാദിത്യസദസ്സിലെ ഈ കവിശ്രേഷ്ടന്മാരില്‍ അഗ്രഗണ്യന്‍ കാളിദാസന്‍ തന്നെയായിരുന്നു. രാജാവിന്റെ പ്രത്യേക പ്രീതിയ്ക്ക് പാത്രീഭവിച്ചിരുന്നതും കാളിദാസന്‍ തന്നെ. വിക്രമോര്‍വ്വശീയം,കുമാരസംഭവം,മേഘസന്ദേശം തുടങ്ങി വിഖ്യാതങ്ങളായ നിരവധി കൃതികളുടെ കര്‍ത്താവായിരുന്നു ഇദ്ദേഹം)

നവരത്നങ്ങള്‍ 
1. വൈഡൂര്യം
2. മരതകം
3. മാണിക്യം
4. ഇന്ദ്രനീലം
5. വജ്രം
6. പുഷ്യരാഗം
7. ഗോമേദകം
8. പവിഴം
9. മുത്ത്

നവഗ്രഹങ്ങള്‍ - ജ്യോതിഷ പ്രകാരം 
1. സൂര്യന്‍
2. ചന്ദ്രന്‍
3. ചൊവ്വ
4. ബുധന്‍
5. വ്യാഴം
6. ശുക്രന്‍
7. ശനി
8. രാഹു
9. കേതു


നവരസങ്ങള്‍ 
1. ശൃംഗാരം
2. ഹാസ്യം
3. കരുണം
4. രൌദ്രം
5. വീരം
6. ഭയാനകം
7. ഭീബത്സം
8. അത്ഭുതം
9. ശാന്തം

അര്‍ജ്ജുനന്റെ 10 പേരുകള്‍::
1. അര്‍ജ്ജുനന്‍
2. ഫള്‍ഗുനന്‍
3. പാര്‍ത്ഥന്‍
4. വിജയന്‍
5. കിരീടി
6. ശ്വേതവാഹനന്‍
7. ധനഞ്ജയന്‍
8. ജിഷ്ണു
9. ബീഭത്സു
10. സവ്യസാചി

(അര്‍ജ്ജുനന്റെ ഈ പത്തുപേരുകള്‍ ചൊല്ലിക്കൊണ്ടിരുന്നാള്‍ ഭയം പമ്പ കടക്കുമെന്നാണു പഴമക്കാര്‍ പറയുന്നത്)

ദശാവതാരങ്ങള്‍
1. മത്സ്യം
2. കൂര്‍മ്മം
3. വരാഹം
4. നരസിംഹം
5. വാമനന്‍
6. പരശുരാമന്‍
7. ശ്രീരാമന്‍
8. ബലരാമന്‍
9. ശ്രീകൃഷ്ണന്‍
10.കല്‍ക്കി

പ്രധാനപ്പെട്ട പത്ത് ഉപനിഷത്തുക്കള്‍
1. ഈശാവാസ്യോപനിഷത്ത്
2. കേനോപനിഷത്ത്
3. കഠോപനിഷത്ത്
4. പ്രശ്നോപനിഷത്ത്
5. മുണ്ഡകോപനിഷത്ത്
6. മാണ്ഡൂക്യോപനിഷദ്
7. തൈത്തിരീയോപനിഷദ്
8. ഐതരേയോപനിഷത്ത്
9. ചാന്ദോഗ്യോപനിഷദ്
10.ബൃഹദാരണ്യകോപനിഷത്ത്

പറയിപെറ്റ പന്തിരുകുലം 
1. മേളത്തൂര്‍അഗ്നിഹോത്രി
2. രചകന്‍
3. ഉളിയന്നൂര്‍തച്ചന്‍
4. വള്ളോന്‍
5. വടുതലമരു
6. കാരയ്ക്കലമ്മ
7. ഉപ്പുകൊറ്റന്‍
8. പാണനാര്‍
9. നാരായണത്ത് ഭ്രാന്തന്‍
10.അകവൂര്‍ചാത്തന്‍
11.പാക്കനാര്‍
12.വായില്ലാക്കുന്നിലപ്പന്‍

ഈരേഴു പതിനാലു ലോകങ്ങള്‍..
1. സത്യലോകം
2. ജനക്‌ ലോകം
3. തപോലോകം
4. മഹാര്‍ലോകം
5. സ്വര്‍ഗ്ഗലോകം
6. ഭുവര്‍ലോകം
7. ഭൂലോകം
8. അതലലോകം
9. വിതലലോകം
10.സുതലലോകം
11.തലാതലലോകം
12.മഹാതലലോകം
13.രസാതലലോകം
14.പാതാളലോകം

പതിനെട്ടു പുരാണങ്ങള്‍
1. ബ്രഹ്മപുരാണം
2. വിഷ്ണുപുരാണം
3. ശിവപുരാണം
4. ഭാഗവതപുരാണം
5. പദ്മപുരാണം
6. നാരദപുരാണം
7. മാർക്കണ്ഡേയപുരാണം
8. ഭവിഷ്യപുരാണം
9. ലിംഗപുരാണം
10.വരാഹപുരാണം
11.ബ്രഹ്മവൈവർത്തപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.മത്സ്യപുരാണം
15.കൂർമ്മപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.അഗ്നിപുരാണം

  മഹാക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്ന 108 ശിവക്ഷേത്രങ്ങള്‍
1.തൃശ്ശിവപേരൂർ വടക്കുംനാഥക്ഷേത്രം
2.ഉദയമ്പേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം
3.രവീശ്വരം മഹാദേവക്ഷേത്രം
4.ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം
5.ചൊവ്വാരം ചിദംബരേശ്വര ക്ഷേത്രം
6.മാതൂർ ശിവക്ഷേത്രം
7.തൃപ്രങ്ങോട്ട് ശിവക്ഷേത്രം
8.മുണ്ടയൂർ ശിവക്ഷേത്രം
9.തിരുമാന്ധാംകുന്ന് മഹാദേവക്ഷേത്രം
10.ചൊവ്വല്ലൂർ ശിവക്ഷേത്രം
11.പനഞ്ചേരി മുടിക്കോട്ട് ശിവക്ഷേത്രം
12.തൃക്കുരട്ടി മഹാദേവക്ഷേത്രം
13.പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം
14.അവനൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
15.കൊല്ലൂർ മൂകാംബിക ക്ഷേത്രം
16.തിരുമംഗലം മഹാദേവക്ഷേത്രം
17.തൃക്കാരിയൂർ മഹാദേവക്ഷേത്രം
18.കുന്നപ്രം കുടപ്പനകുന്ന് മഹാദേവക്ഷേത്രം
19.ശ്രീവെള്ളൂർ പെരുന്തട്ട മഹാദേവക്ഷേത്രം
20.അഷ്ടമംഗലം മഹാദേവക്ഷേത്രം
21.ഐരാണിക്കുളം മഹാദേവക്ഷേത്രം
22.കൈനൂർ മഹാദേവക്ഷേത്രം
23.ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം
24.എറണാകുളം മഹാദേവക്ഷേത്രം
25.പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം
26.അടാട്ട് മഹാദേവക്ഷേത്രം
27. നൽപ്പരപ്പിൽ മഹാദേവക്ഷേത്രം
28. ശാസ്തമംഗലം മഹാദേവക്ഷേത്രം
29. പാറാപറമ്പ് മഹാദേവക്ഷേത്രം
30. തൃക്കൂർ മഹാദേവക്ഷേത്രം
31. പനയൂർ പാലൂർ മഹാദേവക്ഷേത്രം
32. വൈറ്റില നെട്ടൂർ മഹാദേവക്ഷേത്രം
33. വൈക്കം മഹാദേവക്ഷേത്രം
34. രാമേശ്വരം  മഹാദേവക്ഷേത്രം കൊല്ലം
35. രാമേശ്വരം രാമേശ്വരം മഹാദേവക്ഷേത്രം അമരവിള
36. ഏറ്റുമാനൂർ മഹാദേവക്ഷേത്രം
37. എടക്കൊളം കാഞ്ഞിലശേരി മഹാദേവക്ഷേത്രം
38. ചെമ്മന്തിട്ട മഹാദേവക്ഷേത്രം
39. ആലുവ ശിവക്ഷേത്രം
40. തിരുമിറ്റക്കോട്ട് അഞ്ചുമൂർത്തി ക്ഷേത്രം
41. വേളോർവട്ടം മഹാദേവക്ഷേത്രം
42. കല്ലാറ്റുപുഴ മഹാദേവക്ഷേത്രം
43. തൃക്കുന്ന് മഹാദേവക്ഷേത്രം)
44. ചെറുവത്തൂർ മഹാദേവക്ഷേത്രം
45. പൊങ്ങണം (മഹാദേവക്ഷേത്രം
46. തൃക്കപാലീശ്വരം മഹാദേവക്ഷേത്രം നിരണം
47. തൃക്കപാലീശ്വരം ശിവക്ഷേത്രം കാടാച്ചിറ
48. തൃക്കപാലീശ്വരം ഇരിങ്ങന്നൂർ ശിവക്ഷേത്രം
49. അവിട്ടത്തൂർ മഹാദേവക്ഷേത്രം
50. പെരുമല പനയന്നാർകാവ് ശിവക്ഷേത്രം
51. ആനന്ദവല്ലീശ്വരം മഹാദേവക്ഷേത്രം
52. കാട്ടകമ്പാല മഹാദേവക്ഷേത്രം
53. പഴയന്നൂർ കൊണ്ടാഴി തൃതം തളി ക്ഷേത്രം
54. പേരകം മഹാദേവക്ഷേത്രം
55. ചക്കംകുളങ്ങര മഹാദേവക്ഷേത്രം
56. വീരാണിമംഗലം മഹാദേവക്ഷേത്രം
57. ചേരാനല്ലൂർ മഹാദേവക്ഷേത്രം
58. മണിയൂർ മഹാദേവക്ഷേത്രം
59. കോഴിക്കോട് തളിക്ഷേത്രം
60. കടുത്തുരുത്തി തളിക്ഷേത്രം
61. തകീഴ് തളി മഹാദേവക്ഷേത്രം
62. താഴത്തങ്ങാടി തളികോട്ട ക്ഷേത്രം
63. കൊടുങ്ങല്ലൂർ മഹാദേവക്ഷേത്രം
64. ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
65. തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം
66. പടനായർകുളങ്ങര മഹാദേവക്ഷേത്രം
67. തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം
68. ആലത്തൂർ പൊക്കുന്നി മഹാദേവക്ഷേത്രം
69. കൊട്ടിയൂർ ശിവക്ഷേത്രം
70. തൃപ്പാളൂർ മഹാദേവക്ഷേത്രം
71. പെരുന്തട്ട മഹാദേവക്ഷേത്രം
72. തൃത്താല മഹാദേവക്ഷേത്രം
73. തിരുവാറ്റാ മഹാദേവക്ഷേത്രം
74. വാഴപ്പള്ളി മഹാക്ഷേത്രം
75. ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം
76. അഞ്ചുമൂർത്തിമംഗലം ക്ഷേത്രം
77. തിരുനക്കര ശിവക്ഷേത്രം
78. അഷ്ടമിച്ചിറ മഹാദേവക്ഷേത്രം
79. പട്ടണക്കാട് മഹാദേവക്ഷേത്രം
80. ഉളിയന്നൂർ മഹാദേവക്ഷേത്രം
81. കിള്ളിക്കുറിശ്ശി മംഗലം മഹാദേവക്ഷേത്രം
82. പുത്തൂർ മഹാദേവക്ഷേത്രം
83. ചെങ്ങന്നൂർ മഹാദേവക്ഷേത്രം
84. സോമേശ്വരം മഹാദേവക്ഷേത്രം
85. വെങ്ങനല്ലൂർ തിരുവിമ്പിലപ്പൻ മഹാശിവക്ഷേത്രം
86. കൊട്ടാരക്കര മഹാദേവക്ഷേത്രം
87. കണ്ടിയൂർ മഹാദേവക്ഷേത്രം
88. പാലയൂർ മഹാദേവക്ഷേത്രം
89. തളിപറമ്പ് രാജരാജേശ്വര ക്ഷേത്രം
90. നെടുമ്പുര കുലശേഖരനെല്ലൂർ മഹാദേവക്ഷേത്രം
91. മണ്ണൂർ മഹാദേവക്ഷേത്രം
92. തൃശ്ശിലേരി മഹാദേവക്ഷേത്രം
93. ശൃംഗപുരം മഹാദേവക്ഷേത്രം
94. കരിവെള്ളൂർ മഹാദേവക്ഷേത്രം
95. മമ്മിയൂർ മഹാദേവക്ഷേത്രം
96. പറമ്പുന്തളി മഹാദേവക്ഷേത്രം
97. തിരുനാവായ മഹാദേവക്ഷേത്രം
98. കാരിക്കോട് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം
99. നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം
100.കോട്ടപ്പുറം മഹാദേവക്ഷേത്രം
101.മുതുവറ മഹാദേവക്ഷേത്രം
102.വെളപ്പായ മഹാദേവക്ഷേത്രം
103.കുന്നത്തളി ശിവക്ഷേത്രം
104.തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം
105.പെരുവനം മഹാദേവക്ഷേത്രം
106.തിരുവാലൂർ മഹാദേവക്ഷേത്രം
107.ചിറയ്ക്കൽ മഹാദേവക്ഷേത്രം
108.കൊടുമ്പൂർ  മഹാദേവക്ഷേത്രം

(ചിലപ്പോള്‍ തുടര്‍ന്നേക്കും)

ശ്രീക്കുട്ടന്‍


Saturday, January 5, 2013

അവധിക്കാല അനുഭവങ്ങളും കാഴ്ചകളും


അവിചാരിതമായി കിട്ടിയ ഒരു കൊച്ചവധിക്കാലമാഘോഷിക്കുവാന്‍ ഞാന്‍ നാട്ടിലെത്തിച്ചേര്‍ന്നു. ഡിസംബര്‍ 7 മുതല്‍ 28 വരെയുള്ള ദിവസങ്ങള്‍. സത്യത്തില്‍ നാട്ടില്‍ പോയി മടങ്ങിവന്നിട്ട് ആറുമാസം തികച്ചായില്ലായിരുന്നു. എന്നിരുന്നാലും ഒരവസരമൊത്തപ്പോള്‍ വീണ്ടുമൊരു യാത്ര. നാലഞ്ചാവര്‍ത്തി അവധിക്കാലമാഘോഷിക്കുവാന്‍ പോയപ്പോഴൊക്കെ കയ്യിലുള്ളതും കടം മേടിച്ചും ആര്‍ഭാടം ഒട്ടും കുറയ്ക്കാതെയായിരുന്നു പോയിരുന്നത്. പതിവിനു വിരുദ്ധമായി ഇത്തവണ ഒരു കണക്കിനു പറഞ്ഞാല്‍ കൈവീശിയുള്ള യാത്രയായിരുന്നു. സത്യത്തില്‍ അതു നന്നായീന്ന്‍ ഇപ്പോള്‍ തോന്നുന്നു. മടങ്ങിവന്നപ്പോള്‍ യാതൊരു വിധ ടെന്‍ഷനുമില്ല. അല്ലെങ്കില്‍ മേടിച്ച കടമൊക്കെ കൊടുത്തു തീരുന്നതുവരെ ഉറക്കം പോലും ശരിയാകത്തില്ല. ഈ ഭൂമിയില്‍ ഏറ്റവും ഭാഗ്യവാന്മാരായ ആള്‍ക്കാര്‍ എന്നു ഞാന്‍ വിശേഷിപ്പിക്കുന്നത് കടബാധ്യതകളില്ലാത്തവരെ മാത്രമായിരിക്കും. സ്വസ്ഥസുഖകരമായ ഉറക്കത്തിനവകാശികളും അവര്‍ മാത്രം.

അതെല്ലാം പോട്ടേ. എട്ടാം തീയതി പുലര്‍ച്ചെ നാട്ടിലെ മണ്ണില്‍ കാലെടുത്തുകുത്തിയപ്പോള്‍ സ്വീകരിക്കാനായി കെട്ടിയവളും എന്റെ മോനും അമ്മയും അനന്തിരവന്മാരും ഉണ്ടായിരുന്നു. കൊതിയോടെ മോനെയെടുക്കാന്‍ കൈ നീട്ടിയെങ്കിലും ആശാന്‍ പിണക്കത്തിലായിരുന്നു. പരിചയം പോരല്ലോ. വീട്ടിലേക്കുള്ള യാത്രയില്‍ പരമാവധി ആശാനെ സോപ്പിടുവാന്‍ ശ്രമിച്ചെങ്കിലും നോ രക്ഷ. ഉറക്കപ്രാന്തു തന്നെ കാരണം. വീട്ടിലെത്തി നേരമൊക്കെ നന്നായി പുലര്‍ന്നുകഴിഞ്ഞപ്പോള്‍ അവന്‍ ചെറിയ അടുപ്പമൊക്കെ കാണിച്ചുതുടങ്ങി. എത്രയായാലും അവന്റെ ജീവന്റെ ഉടമയെ തിരിച്ചറിയാതെയാകുമോ..


ചായകുടിയൊക്കെക്കഴിഞ്ഞ് ഞാന്‍ താഴെയുള്ള അമ്പലത്തിനടുത്തേയ്ക്ക് നടന്നു. ശിവപാര്‍വ്വതീക്ഷേത്രമാണു. അമ്പലത്തിനുമുന്നിലെത്തിയപ്പോള്‍ ആല്‍മരക്കൊമ്പില്‍ നിരവധി തൊട്ടിലുകള്‍ തൂങ്ങിക്കിടക്കുന്നതുകണ്ടു. വര്‍ഷങ്ങളായി കുഞ്ഞുങ്ങളുണ്ടാവാത്ത ദമ്പതികള്‍ ഭക്തിപുരസ്സരം അവസാനവഴിയെന്നോണം കെട്ടിയിരിക്കുന്നതാണവ. ആ തൊട്ടിലുകളില്‍ ഒരെണ്ണമൊഴിച്ച് മറ്റെല്ലാം സഫലമായ പ്രാര്‍ത്ഥനയുടെ ബാക്കിപത്രമാണെന്ന്‍ പിന്നീടറിഞ്ഞു.









 അവിടെ രണ്ടുമൂന്നു കടകളുണ്ട്.ഏലാപ്പുറത്തെ ബാലസുഗ്രീവന്മാരുടെ വകയായുള്ള ക്ലബ്ബുമുണ്ട്. അവിടെ നിന്നും പത്രമൊന്നു വായിക്കണം.
പത്രവായനയൊക്കെ കഴിഞ്ഞിട്ട് ഞാന്‍ ജംഗ്ഷനിലേയ്ക്ക് നടന്നു. വലിയ മാറ്റങ്ങളൊന്നുമില്ല. സ്കൂളിന്റെ മതില്‍ നല്ല രീതിയില്‍ കെട്ടിയുയര്‍ത്തിയിട്ടുണ്ട്. ഇടിഞ്ഞുപൊളിഞ്ഞുവീഴാറായി നിന്നിരുന്ന ഓലമേഞ്ഞ മണ്‍ ചുമരുകളുള്ള കടകള്‍ അല്‍പ്പം മോടി വരുത്തി ഷീറ്റിട്ടിരിക്കുന്നു. തങ്കമണിചേച്ചിയുടെ മകള്‍ പ്രസവിച്ചുകിടക്കുന്നതുമൂലം ചായക്കട പൂട്ടിക്കിടക്കുകയാണു. വെയിറ്റിംഗ് ഷെഡ്ഡിനടുത്തായി രാജുവണ്ണന്റെ കൊച്ചു വണ്ടിക്കട ഇപ്പോഴുമുണ്ട്. ചായക്കച്ചവടവും ആശാന്‍ ആരംഭിച്ചിരിക്കുന്നു. ഭാഗ്യത്തിനു റോഡ് നന്നായി ടാര്‍ ചെയ്ത് ഹൈവേ പോലെ തന്നെ കിടപ്പുണ്ട്.

പരിചയക്കാര്‍ ചോദിച്ച കുശലപ്രശ്നമൊക്കെക്കഴിഞ്ഞ് ഞാന്‍ വീട്ടിലേക്ക് മടങ്ങി. റോഡില്‍ നിന്നും വയലിനെ കീറിമുറിച്ചുകൊണ്ടുള്ള ചരല്‍പാകിയ പാതയ്ക്ക് മുന്നില്‍ നില്‍ക്കവേ ഒരു നിമിഷം എന്റെ ഗ്രാമത്തിന്റെ ആത്മാക്കളായിരുന്ന വയലേലകളുടെ മരണത്തില്‍ സങ്കടം നുരകുത്തി. നീണ്ടു പരന്നു നിവര്‍ന്നു കിടന്നിരുന്ന വയലുകള്‍ മുഴുവന്‍ അപ്രത്യക്ഷമായിരിക്കുന്നു.ശവപ്പറമ്പുപോലെ വാഴകളും കപ്പയും എന്തിനു റബ്ബര്‍ വരെ നിരന്നുനില്‍ക്കുന്ന വയലുകളുടെ അസ്ഥിമാടങ്ങള്‍ . മനസ്സിലുറഞ്ഞുകൂടിയ ദുഖത്തോടെ ഞാന്‍ വീട്ടിലേയ്ക്ക് നടന്നു.




വൈകിട്ട് മകനെയുമെടുത്ത് അല്‍പ്പം നടന്നു. ഭാഗ്യത്തിനവന്‍ കരയുകയോ വരാന്‍ കൂട്ടാക്കാതിരിക്കുകയോ ചെയ്തില്ല. അമ്പലത്തിനടുത്ത് കുറച്ചുനേരമൊക്കെ ചുറ്റിപ്പറ്റിനിന്നിട്ട് അവനുമായി വയല്‍ക്കരയിലേയ്ക്ക് നടന്നു. മൂന്നുനാലു കിലോമീറ്റര്‍ നീളത്തില്‍ പരന്നു നിറഞ്ഞുകിടന്നിരുന്ന വയലുകളുടെ പ്രതാപകാലത്തെ അനുസ്മരിപ്പിച്ചുകൊണ്ട് രണ്ട് കുഞ്ഞ് കണ്ടങ്ങളില്‍ മാത്രം നെല്‍കൃഷിയിറക്കിയിരിക്കുന്നു. ആകെ സന്തോഷം പകരുന്ന ഒരു കാഴ്ച. അതിന്റെ വരമ്പത്ത് മോനുമായിരിക്കുമ്പോള്‍ എന്തൊരു സുഖകരമായ അനുഭൂതി.




ഉച്ചഭക്ഷണമൊക്കെ കഴിഞ്ഞശേഷം നേരെ കെട്ടിയവളുടെ വീട്ടിലേയ്ക്ക് തിരിച്ചു. തോന്നക്കലില്‍ ആണു അവളുടെ വീട്. നല്ല സമയത്തുതന്നെയാണു ചെന്നിറങ്ങിയത്. അവളുടെ ഒരു ചിറ്റപ്പന്‍ അന്നുച്ചയ്ക്ക് മരണമടഞ്ഞു. പുള്ളിക്കാരന്‍ വീഴുകയോ മറ്റോചെയ്ത് അസുഖബാധിതനായി ആശുപത്രിയിലായിരുന്നത്രേ. പിന്നെ വൈകിട്ട് മരണാനന്തരചടങ്ങുകള്‍ മുഴുവന്‍ തീര്‍നുന്നതുവരെ അവിടെ നില്‍ക്കേണ്ടിവന്നു.ഡി സി ബുക്സിന്റെ നേതൃത്വത്തില്‍ ഒരു വലിയ പുസ്തകപ്രദര്‍ശനം കനകക്കുന്നില്‍ നടക്കുന്നതായും പത്താം തീയതിയാണു അത് തീരുന്നതെന്നും ആദ്യമേയറിഞ്ഞിരുന്നു. ‍കെട്ടിയവളേയും കൂട്ടി പത്താം തീയതി കാലത്തു തന്നെ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു. മേള നടക്കുന്നിടത്ത് വളരെ നല്ല ആള്‍ക്കൂട്ടമുണ്ട്. പുസ്തകങ്ങളുടെ ഒരു വന്‍ ശേഖരം തന്നെ കണ്മുന്നില്‍. ഞാന്‍ ഒരറ്റം മുതല്‍ പരതിക്കൊണ്ട് നടപ്പാരംഭിച്ചു. ഒപ്പം ശ്രീമതിയും. അവള്‍ക്ക് പുസ്തകങ്ങളോട് അത്ര മമതയില്ലെങ്കിലും എനിക്കൊപ്പം വന്നതാണു. കുറേയേറെ പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു. സിറ്റി ഓഫ് ജോയ്, സ്മാരകശിലകള്‍, പുലയപ്പാട്ട്, ബ്രാം സ്റ്റോക്കറുടെ കഥകള്‍, ഐതീഹ്യമാല, മുകേഷ്കഥകള്‍ , ഭയാത്ഭുതകഥകള്‍ ,ഐതീഹ്യകഥകള്‍, പിന്നെ ഞാന്‍ ഏറ്റവും കൂടുതലിഷ്ടപ്പെടുന്ന പുസ്തകമായ ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ്ണ കൃതികളും. സുഹൃത്തായിരുന്നു റസ് ല നാട്ടിലേയ്ക്ക് പോകുന്നതിനുമുന്നേ തന്നെ തന്റെ കവിത ഉള്‍പ്പെട്ടിട്ടുള്ള 101 മഴക്കവിതകള്‍ എന്ന പുസ്തകം വാങ്ങണമെന്ന്‍ പറഞ്ഞിരുന്നു. ഞാന്‍ ബുക്ക്സ്റ്റാളില്‍ മൊത്തം നോക്കി നടക്കുകയും അവരോടൊക്കെ ചോദിക്കുകയും ചെയ്തു. പക്ഷേ ആര്‍ക്കുമങ്ങിനെയൊരു പുസ്തകത്തെക്കുറിച്ചറിയില്ല. മടങ്ങിവന്നപ്പോള്‍ റസ് ലയോട്പുസ്തകം കിട്ടിയില്ല എന്നു പറഞ്ഞപ്പോഴാണ് കര്‍ണകഠോരമായ ആ വാക്കുകള്‍ ഞാന്‍ കേള്‍ക്കുന്നത്. 101 മഴക്കവിതകള്‍ എന്ന പുസ്തകം ഡിസംബര്‍ 26 നോ മറ്റോ ആണത്രേ പ്രസിദ്ധപ്പെടുത്തുന്നത്. പിന്നെ പത്താം തീയതി പോയി തിരക്കിയാല്‍ എങ്ങിനെ കിട്ടനാണാ പുസ്തകം.കാശല്‍പ്പം ചിലവായെങ്കിലും ഞാന്‍ സ്വന്തമാക്കാനാഗ്രഹിച്ചിരുന്ന പുസ്തകങ്ങള്‍ കൈക്കലായപ്പോള്‍ മനസ്സിനു നിറഞ്ഞ സന്തോഷം. എല്ലാം എന്റെ മോനു വലുതാകുമ്പോള്‍ നല്‍കാനായുള്ളതാണു. ഒരു ചെറിയ പുസ്തകശേഖരം. കയ്യിലുള്ള പത്തു പതിനെട്ട് പുസ്തകങ്ങള്‍ക്കൊപ്പം കുറച്ചുകൂടി.



വീട്ടിലേയ്ക്ക് മടങ്ങിവന്നിട്ട് പിന്നെ മോനെക്കളിപ്പിക്കലും കെട്ടിയവളുടെ കണ്ണുവെട്ടിച്ച് അമ്പലത്തിനടുത്തുള്ള സീനിയര്‍ മാമന്മാരോടൊത്തൊരുമിച്ച് അല്‍പ്പം കള്ളുകുടിയും വൈകിട്ട് ക്ഷേത്രത്തില്‍ ഭജനയും ഒക്കെയായി ദിവസങ്ങള്‍ കഴിച്ചുകൂട്ടി. ഇതിനിടയില്‍ ഒരു ദിവസം എന്റെ പഴയ ഒരു പ്രവാസസുഹൃത്തായിരുന്ന ഓമനക്കുട്ടന്റെ വീട്ടില്‍ പോകുകയുണ്ടായി. കായക്കുളം കഴിഞ്ഞ് നൂറനാട് എന്ന സ്ഥലത്താണാശാന്റെ വീട്. നാലുകൊല്ലങ്ങള്‍ക്ക് മുമ്പൊരിക്കല്‍ പോയ ഒരോര്‍മ്മയേയുള്ളൂ. കഷ്ടകാലത്തിനു പുള്ള്‍ഈക്കാരന്റെ നമ്പര്‍ എന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടുപോയിരുന്നു.എന്തായാലും തപ്പിക്കണ്ടുപിടിച്ചു. പരിഭവം പറച്ചിലുകളും കുശലം ചോദിപ്പുമൊക്കെക്കഴിഞ്ഞ് മൂന്നുമണികഴിഞ്ഞാണവിടുന്നിറങ്ങിയത്.

നാട്ടില്‍ എത്തിയപ്പോള്‍ എഴുത്തിലൂടെ മാത്രം പരിചയമുള്ള നിസാര്‍ എന്‍ വി , റെജിലാല്‍ പുത്തന്‍പുരയില്‍അനാമികവേണുവേട്ടന്‍അരുണ്‍ ചാത്തന്‍പൊന്നത്ത് എന്നിവരെയൊക്കെ വിളിക്കുകയുണ്ടായി. ഫേയ്സ്ബുക്കും ബ്ലോഗും നല്‍കിയ നല്ല കൂട്ടുകാര്‍... ബോംബെയിലുള്ള വേണുവേട്ടന്‍ എന്നെയും കുടുംബത്തേയും അവിടേയ്ക്ക് ചെല്ലുവാനായി ക്ഷണിച്ചിട്ടുണ്ട്. ഒരവധിക്കാലത്ത് കഴിയുമെങ്കില്‍ പോകണം.

ആറേഴുകൊല്ലമായി പ്രവാസത്തിന്റെ നീര്‍പ്പോടിനുള്ളിലായതിനാല്‍ ഉത്സവങ്ങളും കല്യാണങ്ങളും മറ്റെല്ലാ ആഘോഷങ്ങളും നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. എന്തായാലും തോന്നയ്ക്കല്‍ കുടവൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തില്‍ ഇക്കുറി സംബന്ധിക്കാനായി.

കൊടിയേറ്റിന്റെ അന്നായിരുന്നു വിഖ്യാത ചുമര്‍ചിത്രകലാകാരന്‍ ശ്രീ പ്രിന്‍സ് തോന്നക്കലും അദ്ദേഹത്തിന്റെ പത്നിയും പിന്നെ പത്തോളം ശിക്ഷ്യന്മാരുമായി ചേര്‍ന്ന്‍ മൂന്നുമാസത്തോളമെടുത്ത് മാര്‍ക്കണ്ഡേയപുരാണത്തിലേയും ശിവപുരാണത്തിലേയും രംഗങ്ങള്‍ പ്രകൃതിദത്ത ചായക്കൂട്ടുകളുപയോഗിച്ച് ക്ഷേത്രചുമരില്‍ വര‍ച്ച ചുമര്‍ചിത്രങ്ങള്‍ പ്രസിദ്ധ സംവിധായകന്‍ ഷാജി കൈലാസ് മിഴി തുറന്ന്‍ ഉത്ഘാടനം നടത്തിയത്. അദ്ദേഹത്തിന്റെ പത്നിയും ഒപ്പമുണ്ടായിരുന്നു.



അവധിക്കാലമാഘോഷിക്കുവാന്‍ പെങ്ങളും നാട്ടിലെത്തിയതോടെ സകുടുംബം എല്ലാവരും ഗുരുവായൂര്‍ സന്ദര്‍ശിക്കുവാന്‍ പോയി. മോനൊരു തുലാഭാരം നേര്‍ന്നിട്ടുണ്ടായിരുന്നേ. അമ്മയും പെങ്ങളും അനുജന്റെ ഭാര്യയും താഴ്ത്തെ വീട്ടിലെ രണ്ടു കുട്ടികളും ഞാനും എന്റെ കെട്ടിയവളും മകനും അനന്തിരവമ്മാരും അമ്മായി അമ്മയും അളിയനും ഉല്‍പ്പെടെ 11 പേര്‍. രാത്രി 12.05 നുള്ള ഗുരുവായൂര്‍ എക്സ്പ്രസ്സിലായിരുന്നു യാത്ര. അഡ്വാന്‍സ് ബുക്കിംഗിനായി രണ്ടുമൂന്നുദിവസം മുന്നേ ശ്രമിച്ചെങ്കിലും ഒരു മാസത്തേയ്ക്ക് ആ ഭാഗ്ത്തേയ്ക്ക് വരണ്ട എന്ന മറുപടിയില്‍ തൃപ്തിയടയേണ്ടിവന്നു. ട്രയിനിനുള്ളിലെ തിരക്കുകണ്ട് എനിക്ക് ബോധം കെടുമെന്ന്‍ തോന്നി. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ തൊട്ട് മോന്‍ കരച്ചിലാരംഭിച്ചു. എന്തോ ഭാഗ്യത്തിനു കൊല്ലത്തെത്തിയപ്പോള്‍ ഒരു മുഴുവന്‍ സീറ്റ് കാലിയായികിട്ടി. മക്നേയും ശ്രീമതിയേയും അനന്തിരവമ്മാരെയും അവിടെയിരുത്തി. എറണാകുളമെത്തിയപ്പോഴാണു ബാക്കിയെല്ലാവര്‍ക്കും സീറ്റൊത്തത്. രാവിലെ 6.15 നു ഗുരുവായൊരെത്തി. ഒരു ലോഡ്ജില്‍ മുറിയെടുത്ത് എല്ലാവരും കുളിച്ച് വേഷമൊക്കെ മാറി അമ്പലത്തിലേയ്ക്ക് നടന്നു. ദര്‍ശനത്തിനായുള്ള ക്യൂ കണ്ട് കണ്ണു നിറഞ്ഞുപോയി. കല്‍ക്കണ്ടം കൊണ്ടുള്ള തുലാഭാരമൊക്കെക്കഴിഞ്ഞ് പുറത്തിറങ്ങിയത് 10.30 നു.  മടക്ക ട്രയിന്‍ രാത്രി 8 മണിക്കുശേഷമാണെന്നറിഞ്ഞതോടെ ബസ്സില്‍ കയറി തൃശ്ശൂരിറങ്ങി. അവിടെ നിന്നും ട്രയിന്‍ ടിക്കറ്റെടുത്തു. മൂന്നുമണിയായപ്പോള്‍ വന്ന ട്രയിനിലെ തിരക്കും ആ സ്റ്റേഷനില്‍ നിന്നു കയറാനുള്ള തിരക്കും കണ്ടപ്പോല്‍ മനസ്സു മടിച്ച് ടിക്കറ്റ് കാന്‍സല്‍ ചെയ്തു ബസ്റ്റാന്‍ഡിലേയ്ക്ക് നടന്നു. കയറിയിറങ്ങി കയറിയിറങ്ങി വീടെത്തിയപ്പോള്‍ രാത്രി 1 മണി കഴിഞ്ഞു. നല്ലൊരു സംഖ്യ ബസ്സ് ചാര്‍ജ്ജ് മാത്രമായി.

ഒരു എന്റെ സഹപാഠിയും പ്രീയകൂട്ടുകാരനുമായിരുന്ന സന്‍ജുവിന്റെ വീട്ടില്‍ പോകുകയുണ്ടായി. പാലോടാണവന്റെ വീട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണവന്റെ വീട്ടില്‍ പോകുന്നത്. നല്ല ഭക്ഷണമൊക്കെക്കഴിഞ്ഞ് മടങ്ങാന്‍ നേരം അവന്‍ അവന്റെ കെട്ടിയവളും കുട്ടിയുമായി ഒരു ദിവസം എന്റെ ഭവനവും സന്ദര്‍ശിക്കാമെന്ന്‍ വാക്കു തന്നു. മറ്റൊരു സഹപാഠിയായിരുന്ന നിസാമിനേയും കണ്ടുമുട്ടി. അവന്റെ ഭാര്യയുടെ പ്രസവദിനമടുത്തുവന്നതിനാല്‍ പുള്ളിക്കാരന്‍ കൂടുതല്‍ സംസാരിക്കുവാനായി നിന്നില്ല.

വൃശ്ചികം 41 വിളക്കിനോടനുബന്ധിച്ച് ഞങ്ങളുടെ ക്ഷേത്രത്തില്‍ എല്ലാകൊല്ലത്തേയും പോലെ രാവിലെ കഞ്ഞിസദ്യ നടത്തുകയുണ്ടായി. ധാരാളമാള്‍ക്കാര്‍ കഞ്ഞിസദ്യ കഴിക്കാനെത്തുകയും അരമണിക്കൂറിനുള്ള്‍ഈല്‍ അത് തീരുകയും ചെയ്തു. സംഘാടകരായി നിന്ന ഞങ്ങള്‍ക്ക് സാധനം കിട്ടിയില്ല. തികഞ്ഞില്ലായിരുന്നു. പിന്നെ അല്‍പ്പം കഞ്ഞിയുടെ വെള്ളം കുടിക്കാന്‍ പറ്റി. വൈകിട്ട് നല്ല ഭജനമൊക്കെയുണ്ടായിരുന്നു.



28 നായിരുന്നു കുടവൂര്‍ക്ഷേത്രത്തിലെ ഉത്സവസമാപനം. ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന ആറാട്ടിനുശേഷം സമൂഹസദ്യയായിരുന്നു. ഞാനും എന്റെ മകന്റെ പേരില്‍ 501 രൂപ സമൂഹസദ്യയ്ക്ക് നല്‍കിയിരുന്നു. വളരെ നേരം ക്യൂ നിന്ന്‍ ആ സമൂഹസദ്യയില്‍ ഭാഗഭാക്കായി. ഉച്ചയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങാന്‍ തുടങ്ങിയപ്പോളാണു കാവടിഘോഷയാത്ര റോഡില്‍ക്കൂടി വന്നത്. ഓട്ടോറിക്ഷയ്ക്ക് കടന്നുപോകാന്‍ കഴിയാതിരുന്നതുമൂലം ഒതുക്കിയിടേണ്ടിവന്നു. ഞാന്‍ പുറത്തിറങ്ങി കാഴ്ചകള്‍ വീക്ഷിക്കുവാന്‍ തുടങ്ങി. ചെറുതായി ചാറിത്തുടങ്ങിയ മഴ പെട്ടന്ന്‍ ശക്തി പ്രാപിച്ചു. കാവടിയേന്തിയ കുട്ടികള്‍ മഴനനഞ്ഞു നില്‍ക്കുന്നത് കണ്ടപ്പോള്‍ എന്തോ പോലെ. മുന്നോട്ട് കാവടി നീങ്ങിത്തുടങ്ങിയപ്പോള്‍ പിന്നെ ശരീരത്തിലും കവിളിലുമൊക്കെ ശൂലവും മറ്റും തറച്ച കാവടിക്കാര്‍ കടന്നുവന്നു. അസ്വസ്ഥതയോടെ നോക്കുമ്പോള്‍ അതാ ആകാശചാരികളെപ്പോലെ ചിലകാവടിക്കാര്‍. മാംസത്തില്‍ കൂടി കമ്പികള്‍ കൊരുത്ത് അടയ്ക്കാമരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന ശരീരങ്ങള്‍.  ഭക്തിയുടെ ഭ്രാന്തന്‍ രൂപങ്ങള്‍.  ഞാന്‍ കൂടുതല്‍ കാണാന്‍ ശക്തിയില്ലെന്നപോലെ മിഴികള്‍ മാറ്റി.




പ്രവാസത്തിലേയ്ക്ക് വീണ്ടുമൊരു മടക്കം. മുഷിപ്പന്‍ ജോലികളുടെ തിരക്കിലേയ്ക്ക്. എണ്ണയിട്ട ചക്രം പോലെ അലാറത്തിന്റെ ഒച്ചയില്‍ ഉണരുകയും രാത്രി പത്തുമണിക്കുറങ്ങുകയും ചെയ്യുന്ന യാന്ത്രികജീവിതത്തിലേയ്ക്ക്. മോന്റെ കളിചിരികളില്ല, ഭാര്യയുടെ പരിഭവം പറച്ചിലുകലും സ്നേഹവായ്പ്പുകളുമില്ല, അമ്പലത്തിലെ പാട്ടും കൊട്ടുമൊന്നുമില്ല, ഇഷ്ടഭക്ഷണമില്ല, വയലില്ല കിളികളില്ല പ്രീയപ്പെട്ടവരില്ല. അടുത്ത അവധിക്കാലത്തിനായി നോമ്പു നോറ്റിരിക്കുന്ന വേഴാമ്പലായ് ഞാന്‍.


"തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരിയെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും...."



ശ്രീക്കുട്ടന്‍