Wednesday, April 24, 2013

ദശാവതാരങ്ങള്‍


യുഗങ്ങള്‍ നാലെണ്ണമാണ്.

1. കൃതയുഗം(സത്യയുഗം)
2. ത്രേതായുഗം
3. ദ്വാപരയുഗം
4. കലിയുഗം

താമരയിതളിനെ തുളച്ച്‌ സൂചി പുറത്തെത്തുന്നതിന്‌ എടുക്കുന്ന സമയത്തെ അല്‍പകാലം എന്ന്‌ പറയുന്നു.

30 അല്‍പകാലം - ഒരു ത്രുടി
30 ത്രുടി - ഒരു കല
30 കല - ഒരു കാഷ്ഠ
30 കാഷ്ഠ - ഒരു നിമിഷം
4 നിമിഷം - ഒരു ഗണിതം
60 ഗണിതം - ഒരു വിനാഴിക
60 വിനാഴിക - ഒരു നാഴിക
60 നാഴിക – ഒരു രാവും പകവും ചേര്‍ന്ന ദിവസം
15 ദിവസം - ഒരു പക്ഷ
2 പക്ഷം - ഒരു മാസം
12 മാസം - ഒരു മനുഷ്യവര്‍ഷം
ഒരു മനുഷ്യവര്‍ഷം - ഒരു ദേവദിനം
360 ദേവദിനം - ഒരു ദേവവര്‍ഷം

1200 ദേവവര്‍ഷങ്ങള്‍ ചേര്‍ന്നതാണ്‌ ഒരു ചതുര്‍യുഗം. സത്യയുഗം, ത്രേതായുഗം,ദ്വാപരയുഗം,കലിയുഗം എന്നിവയാണ്‌ ഒരു ചതുര്‍യുഗത്തിലെ നാല്‌ യുഗങ്ങള്‍...

കൃതയുഗം 4800 ദേവവര്‍ഷവും, ത്രേതായുഗം 3600 ദേവവര്‍ഷം, ദ്വാപരയുഗം 2400 ദേവവര്‍ഷവും, കലിയുഗം 1200 ദേവവര്‍ഷവും നീണ്ട കാലയളവുകളാണ്. ഒരു ചതുര്‍യുഗത്തില്‍ ആകെ 12000 ദിവ്യവര്‍ഷം ഉണ്ട്‌. ഇപ്രകാരമുള്ള 71 ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ഒരു മന്വന്തരം. 14 മനന്വന്തരങ്ങള്‍ അഥവാ ആയിരം ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു പകല്‍. ഇതിനെ ഒരു കല്‍പം എന്ന്‌ പറയും. അത്രയും കാലം ബ്രഹ്മാവിന്റെ രാത്രിയാണ്‌. ഇത്തരം 360 ബ്രഹ്മദിവസങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ബ്രഹ്മവര്‍ഷം. അങ്ങനെയുള്ള 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ആയുഷ്കാലം. അതിനു‍ശേഷം ബ്രഹ്മാവും പരബ്രഹ്മത്തില്‍ ലയിക്കുന്നു. അതോടെ മഹാപ്രളയം സംഭവിക്കുന്നു. ആയിരം ചതുര്‍യുഗങ്ങളാണ്‌ ബ്രഹ്മാവിന്റെ ഒരു പകലും രാത്രിയും. 360 അഹോരാത്രങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു ബ്രഹ്മവര്‍ഷം. 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നത്‌ ഒരു ബ്രഹ്മായുസ്സുമാണ്‌.


ദശാവതാരങ്ങള്‍

1. മത്സ്യം
2. കൂര്‍മ്മം
3. വരാഹം
4. നരസിംഹം
5. വാമനന്‍
6. പരശുരാമന്‍
7. ശ്രീരാമന്‍
8. ബലരാമന്‍
9. ശ്രീകൃഷ്ണന്‍
10.കല്‍ക്കി




എല്ലാ അവതാരങ്ങളും 1200 ദിവ്യവര്‍ഷങ്ങള്‍ ഇടവിട്ടാണ്‌ സംഭവിക്കുന്നത്‌. സത്യയുഗത്തില്‍ മത്സ്യം,കൂര്‍മം, വരാഹം,നരസിംഹം എന്നിവയും വാമനന്‍, പരശുരാമന്‍,ശ്രീരാമന്‍ ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിലും കല്‍ക്കി കലിയുഗത്തിലും അവതരിക്കുന്നു.


ഹിന്ദുപുരാണങ്ങളസരിച്ചു് മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളെയാണ്‌ ദശാവതാരങ്ങൾ എന്നു പറയുന്നത്.


1. മത്സ്യം

മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം. വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു.
വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു.


2. കൂര്‍മ്മം.

മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമ്മം. ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർ, തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസ്സിലാക്കി. അതിൻപ്രകാരം ദേവന്മാര്‍ അസുരന്മാരുടെ സഹായത്തോടുകൂടി പാലാഴി കടയാൻ തുടങ്ങി. മന്ഥരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കിയാണു പാലാഴി മഥനം ആരംഭിച്ചത്. ഈ സമയം സമുദ്രത്തിലാണ്ടുപോയ മന്ഥരപർവതത്തെ ഉയര്‍ത്തി പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് മഹാവിഷ്ണു കൂർമ്മാവതാരം കൈക്കൊണ്ടത്. തന്റെ പുറത്തുതാങ്ങി പർവതത്തെ മേല്പോട്ടുയർത്തിയ അദ്ദേഹം ദേവാസുരന്മാരെ പാലാഴിമഥനം പൂര്‍ത്തിയാക്കി അമൃതം നേടിയെടുക്കുവാന്‍ സഹായിച്ചു.

3. വരാഹം.

മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. കോപിഷ്ടരായ മഹര്‍ഷിമാര്‍ അവരെ രാക്ഷസന്മാരായി മാറട്ടെയെന്നു ശപിക്കുകയും  ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം.


4. നരസിംഹം.

ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിം‌ഹം. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് അതി വിചിത്രമായ ഒരു വരം വാങ്ങി.മനുഷ്യനോ മൃഗമോ, ആയുധങ്ങള്‍ കൊണ്ടോ, പകലോ രാത്രിയോ, ഭൂമിയിലോ ആകാശത്തിലോ പാതാളത്തിലോ, വീടിനകത്തോ പുറത്തോ വച്ച് തന്നെ ആരും കൊല്ലരുത് എന്നായിരുന്നു ആ വരം. വരലബ്ദിയില്‍ മദിച്ചു നടന്ന ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ പറഞ്ഞതുകേട്ട് കോപിഷ്ടനായ ഹിരണ്യകശിപു ഒരു തൂണില്‍ ഗദകൊണ്ട് തല്ലിയിട്ട് എവിടെ നിന്റെ മഹാവിഷ്ണുവെന്ന്‍ ചോദിക്കുകയും തത്സമയം ആ  തൂൺ പിളർന്ന് മഹാവിഷ്ണു നരസിം‌ഹമൂർത്തിയായി അവതരിച്ചു വാതില്‍പ്പടിയില്‍ വച്ച് ഹിരണ്യകശിപുവിനെ നഖങ്ങള്‍ കൊണ്ട് മാറുപിളര്‍ന്ന്‍ വധിക്കുകയും ചെയ്തു.

5. വാമനന്‍.

മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്. പ്രഹ്ലാദന്റെ ശാപപ്രകാരം മഹാബലിയെ പാതാളത്തിലേക്കയക്കാൻ അവതരിച്ച “വടു” ആയിരുന്നു വാമനൻ. അദിതിയുടേയും കശ്യപന്റെയും പുത്രനായാണ്‌ വാമനൻ ജനിച്ചത്. ദേവന്മാരെക്കാള്‍ വളര്‍ന്ന മഹാബലിയെ ഭയപ്പെട്ട ദേവര്‍ മഹാവിഷ്ണുവിനോട് സങ്കടമഭ്യര്‍ത്ഥിക്കുകയും മനുഷ്യരൂപത്തിലവതരിച്ച് വിഷ്ണു വാമന വേഷത്തില്‍ മഹാബലിയുടെ അടുക്കല്‍ ചെന്ന്‍ തപസ്സു ചെയ്യുവാന്‍ മൂന്നടി മന്‍ണു ചോദിക്കുകയും ഇഷ്ടമുള്ളിടത്തു നിന്നളന്നെടുത്തുകൊള്‍വാന്‍ മഹാബലി പറഞ്ഞതുകേട്ട് ഭീമാകാരരൂപം പൂണ്ട വാമനന്‍ ആദ്യം ഭൂമിയേയും രണ്ടാമത് ആകാശത്തേയും അളന്നെടുത്തിട്ട് അടുത്ത കാലടിവയ്ക്കുവാന്‍ സ്ഥലം ചോദിക്കുകയും അത് തന്റെ ശിരസ്സില്വച്ചുകൊള്ളാനനുവദിച്ച് മഹാബലി മുട്ടുകുത്തി നില്‍ക്കുകയും ചെയ്തു. ഈ സമയം വാമനന്‍ മഹാബലിയെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുകയും ദേവഭയം അവസാനിപ്പിക്കുകയും ചെയ്തു.

6. പരശുരാമന്‍.

പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്റെ ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളിൽ രാമൻ വിവാദപുരുഷനാവുന്നു. തന്റെ പിതാവായ ജമദഗ്നിയെ വധിച്ചതിന്റെ പക തീര്‍ക്കാനായി പരശുരാമന്‍ ഇരുപത്തൊന്നുവട്ടം ക്ഷത്രിവംശനിഗ്രഹം നടത്തിയതായി പറയപ്പെടുന്നു. ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒരാളുമാണ്‌ പരശു ആയുധമാക്കിയ രാമൻ.


7. ശ്രീരാമന്‍.

ദശാവതാരങ്ങളിൽ ഏഴാമത്തേതാണ് അവതാരമാണ് രാമൻ‍. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ്‌ രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു. ലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവിയാണ് പത്നി.ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരായിരുന്നു രാമന്റെ സഹോദരൻമാർ. ദശരഥൻ കൊടുത്ത വരം മുൻ‌നിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു. പത്നി സീതക്കും അനുജൻ ലക്ഷ്മണനുമൊപ്പം താത ശാസന അനുസരിച്ച് രാമന്‍  പതിന്നാലു വർഷത്തെ വനവാസത്തിന് പോയി. വനവാസത്തിനിടക്ക് രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണൻ സീതയെ അപഹരിക്കുകയും ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം ഹനുമാന്‍ സുഗ്രീവന്‍ എന്നിവരും ശക്തമായൊരു വാനരപ്പടയുമൊരുമിച്ച് സേതുബന്ധനം നടത്തി ലങ്കയിലെത്തിച്ചേര്‍ന്ന രാമന്‍ ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു. ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു.

8. ബലരാമന്‍.

മഹാവിഷ്ണുവിന്റെ എട്ടാമത് അവതാരമാണ്‌ ബലരാമൻ.ബാലദേവൻ,ബാലഭദ്രൻ,ഹലായുധൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ്‌ പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. അതിയായ ബലത്തോട്‌ കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടുകൂടിയവരുമായതുകൊണ്ട്‌ ബലരാമൻ എന്ന പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. വൈദീക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂ‌ർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. മഹാവിഷ്ണുവിന്റെ അവതാരമാകുമ്പോഴും ബലരാമൻ അനന്തന്റെ അവതാരമായി കരുതിപോരുന്നു. ത്രേതായുഗത്തിലെ അനന്തന്റെ അവതാരമായ ലക്ഷ്മണനുശേഷം ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്.

9. ശ്രീകൃഷ്ണന്‍.

മഹാവിഷ്ണുവിന്റെ ഒമ്പതാമത് അവതാരമാണ്‌ ശ്രീകൃഷ്ണന്‍. വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി കാരാഗൃഹത്തിലാണു കൃഷ്ണജനനം. അമ്മാവനായ കംസനെ വധിക്കുന്നത് ദേവകീ പുത്രനായിരിക്കുമെന്ന അശരീരിയാണു അവര്‍ കാരഗൃഹത്തിലടയ്ക്കപ്പെടാന്‍ കാരണം. പക്ഷേ വിധിയുടെ അലംഘനീയതപോലെ കൃഷ്ണന്‍ ഭൂജാതനാകുകയും കംസന്‍ കൊല്ലപ്പെടുകയും ചെയ്തു. കൃഷ്ണന്റെ കൈകളാല്‍ ധാരാളം അസുരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പാണ്ഡവരുടെ ഉറ്റമിത്രമായിരുന്ന കൃഷ്ണന്‍ കുരുക്ഷേത്രയുദ്ധത്തില്‍ പലപ്പോഴും അവരെ അകമഴിഞ്ഞ് സഹായിക്കുകയുണ്ടായി. അര്‍ജ്ജുനനെ യുദ്ധപ്രാപ്തനാക്കുന്നതിനുവേണ്ടി യുദ്ധമുഖത്തു വച്ച് അദ്ദേഹമുപദേശിച്ചതാണു ഭഗവദ് ഗീത. ശ്രീകൃഷ്നനു പതിനാറായിരത്തെട്ട് ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്നാണു പറയപ്പെടുന്നത്. താങ്ങാനാവാത്ത ഭാരത്താല്‍ വശംവദയായ ഭൂമിദേവിയുടെ അഭ്യര്‍ത്ഥനപ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമം പുനസ്ഥാപിക്കാനായാണു ഭഗവാൻ അവതരിച്ചത്.

10.കല്‍ക്കി.

മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി എന്നു പറയപ്പെടുന്നു. കലിയുഗത്തിന്റെ അവസാനത്തിൽ എല്ലാ ജനങ്ങളും നാസ്തികരായി,ശീലഗുണമില്ലാത്തവരായി ഭവിക്കുകയും ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയുകയും ചെയ്യുകയും, ഈ കാലഘട്ടത്തിൽ മഹാവിഷ്ണു വിഷ്ണുയശസ്സിന്റെ പുത്രനും യാജ്ഞ്യവൽക്യപുരോഹിതനുമായ കൽക്കി ആയവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും. പ്രജകളെ ചാതുർവർണ്ണ്യത്തിലും നാലാശ്രമങ്ങളിലും സനാതനമാർഗ്ഗത്തിലും തിരികെ കൊണ്ടുവന്ന് യഥോചിതമായ മര്യാദ നിലനിർത്തും. ശേഷം കൽക്കി അവതാരം ഉപേക്ഷിച്ച് സ്വർഗാരോഹണം നടക്കും. അനന്തരം കലിയുഗം അവസാനിക്കും. കൃതയുഗം ആരംഭിക്കുകയും ചെയ്യും.

"ഈ പോസ്റ്റിലെ എല്ലാ വിവരങ്ങള്‍ക്കും കടപ്പാട് ഗൂഗിളിനും വിക്കീപ്പീഡിയയ്ക്കുമാണു. മാത്രമല്ല ഇതീ രീതിയില്‍ പകര്‍ത്തുന്നതിനു സഹായിച്ച ചങ്ങാതി അരുണ്‍ ചാത്തന്‍പൊന്നത്തുമാണ്". 

ശ്രീക്കുട്ടന്‍

12 comments:

  1. അറിവുകല്ക്ക് നന്ദി --- സ്നേഹം

    ReplyDelete
  2. വരട്ടെ - ദശവതാരങ്ങളിൽ തുടങ്ങി പുരാണങ്ങൾ ഓരോന്നായി....
    വളരെ നല്ല ഉദ്യമം.......

    ReplyDelete
  3. ഇഷ്ടായി ഈ പോസ്റ്റ് .. സംശയങ്ങൾ ഒരുപാടുണ്ട് . എന്നാലും ശ്രീ പങ്കു വച്ചതെല്ലാം എനിക്ക് പുതിയ അറിവുകളാണ് .. യുഗങ്ങൾ നാല് മാത്രമേ ഉള്ളോ ?

    സമയ സംബന്ധിയായി പറഞ്ഞ വിവരങ്ങൾ interesting ആയിരുന്നു . നമ്മുടെ പൂർവികരെ നമ്മൾ ബഹുമാനിക്കുന്നത്‌ ഇതൊക്കെ കേൾക്കുമ്പോഴും അറിയുമ്പോഴും ആണ് . ഈ സമയങ്ങൾ തന്നെയാണോ ജാതക വിഷയങ്ങളിലും നമ്മൾ കണക്കിലെടുക്കുക ?

    1200 ദേവ വർഷങ്ങളെയാണ് ഒരു ചതുർയുഗം എന്ന് പറയുന്നതെന്ന് പറഞ്ഞു . അപ്രകാരം നോക്കുമ്പോൾ കൃതയുഗം = 4 ചതുർയുഗം , ത്രേതായുഗം = 3 ചതുർയുഗം, ദ്വാപരായുഗം = 2 ചതുർയുഗം, കലിയുഗം = 1 ചതുർയുഗം എന്നും പറഞ്ഞു കൂടെ .. ഈ നാല് യുഗങ്ങൾ വച്ച് നോക്കുമ്പോൾ അവസാന കാലത്തേക്ക് കാലം , സമയം എന്നിവ കുറഞ്ഞു വരുകയാണ് എന്നുദ്ദേശിക്കുന്നുണ്ടോ നമ്മുടെ പൂർവികർ ?

    ദിവ്യ വർഷവും ദേവ വർഷവും തമ്മിലുള്ള വ്യത്യാസം ഒന്ന് കൂടെ വ്യക്തമാക്കുമോ ? ഒരു ബ്രഹ്മ ദിവസം എത്രയാണ് ? ശിവനും വിഷ്ണുവും ഈ വർഷങ്ങളിൽ ഉള്ള സ്വാധീനം അറിയുമോ ? കലിയുഗം കഴിഞ്ഞാൽ വീണ്ടും കൃതയുഗം . ഒരു cycling പോലെ ല്ലേ ..

    ഈ നല്ല പോസ്റ്റിനു ഒരായിരം ആശംസകൾ

    ReplyDelete
  4. യുഗയുഗാന്തരങ്ങളിലൂടെ

    ReplyDelete
  5. നല്ല പോസ്റ്റ്.
    കുറെ കഷ്ടപ്പെട്ടു കാണുമല്ലോ ഇത് ശേഖരിച്ചു എഴുതുവാന്‍
    അഭിനന്ദനങ്ങള്‍

    ReplyDelete
  6. ശ്രീ ഇടയ്ക്കിടെ പങ്കിടുന്ന ഇത്തരം വിവരങ്ങളില്‍ ചിലതൊക്കെ ഞാന്‍ ഒരു പ്രത്യേക ഫോള്‍ഡറില്‍ സൂക്ഷിക്കുന്നുണ്ട്.

    ഐതിഹ്യമാല മുഴുവനായി പണ്ട് സന്ദീപ്‌ അയ്യരില്‍ കൃഷ്ണന്‍ മെയിലില്‍ തന്നിരുന്നു. വീണുകിട്ടുന്ന സമയങ്ങളില്‍ ഇതിലൂടെ ഒക്കെ ഒന്ന് സഞ്ചരിക്കുന്നത് നല്ലൊരു അനുഭവമാണ്.

    ഈ പരിപാടി തുടരുക .. ആശംസകള്‍

    ReplyDelete
  7. ഇനിയുമുണ്ട് പറയുവാന്‍ ഏറെ....

    ReplyDelete
  8. ഒരു ബകറ്റ്ഫുള്ള് ഓഫ് അറിവുകാളാണല്ലൊ ഇത്
    ഒന്ന്കൂടി വായിക്കണം

    ReplyDelete
  9. ശ്രീകുട്ടാ..

    ഇതില്‍ ഞാന്‍ ഇട്ട കമന്റ് എവിടെ ?

    ReplyDelete
    Replies
    1. ഞാന്‍ ഒന്നും ചെയ്തില്ല വേണുവേട്ടാ. എന്തു പറ്റിയോ ആവോ..

      Delete
  10. മിനി.പി.സിMay 11, 2013 at 2:14 PM

    ശ്രീ ,വളരെ സിസ്റ്റമാറ്റിക്ക് ആയി മനോഹരമായി അവതരിപ്പിച്ചത് കൊണ്ടാവും വായിക്കാന്‍ വളരെ താല്‍പ്പര്യം തോന്നി ...അറിയാത്ത പലതും മനസ്സിലാക്കാനായി നന്ദി .

    ReplyDelete
  11. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കാര്യം പുരാണങ്ങളെ ആണ്,,,,ബ്രാഹ്മാവിന്‍റെ കഥകള്‍ ഞാന്‍ അതികം കേട്ടട്ടില്ല,,,,അതിനെ കുറിച്ച് എഴുതാമോ ഗുരൂ,,,,,,

    ReplyDelete