Thursday, October 24, 2013

സുനന്ദയുടെ അമ്മ

"എടീ സുനന്ദേ എന്തൊരുറക്കമാടീയിത്. എത്രനെരംകൊണ്ട് വിളിക്കുന്നു. സമയമെത്രയായീന്ന്‍ വല്ല വിചാരോമൊണ്ടോ. ആ ചായപ്പാത്രമെടുത്ത് ഒരിത്തിരി വെള്ളമനത്തണോന്നോ അടുപ്പിലെന്തെങ്കിലും കേറ്റണമെന്നോ വല്ല ചിന്തയുമൊണ്ടോന്നു നോക്കിയേ. ഈ മൂധേവി നാളെയേതെങ്കിലും വീട്ടീച്ചെന്നുകേറുമ്പം അവര് എന്നെയായിരിക്കുമല്ലോ ദൈവമേ തെറിവിളിക്കുക"

പതിവുപോലെതന്നെ മാധവിയമ്മ ഒച്ചയെടുത്തുകൊണ്ട് പാത്രം തേച്ചുകഴുകല്‍ തുടര്‍ന്നു.

പുതച്ചിരുന്ന കൈലി എടുത്തുമാറ്റിയിട്ട് കൈകാലുകള്‍ ഒന്നു നിവര്‍ത്തിക്കൊണ്ട് സുനന്ദ പായില്‍ എഴുന്നേറ്റിരുന്നു.

"ഈ അമ്മച്ചിക്ക് എന്തിന്റെ കേടാ. ഒന്നൊറങ്ങാനും കൂടി സമ്മതിക്കുകേലല്ലോ. നേരം വെളുക്കും മുമ്പേ എണീറ്റിട്ട് കളക്ടറുദ്യോഗത്തിനൊന്നും പോകേണ്ടതല്ലല്ലോ. സുധാകരന്‍ സാറിന്റെ വീട്ടില് അടിച്ചുവാരാനും കഴുവാനായിട്ടും തന്നല്ലോ പോണത്"

ചായപ്പാത്രം കഴുകി വെള്ളമെടുക്കാനായി പുറത്തേയ്ക്കു വന്ന സുനന്ദ തലചൊറിഞ്ഞുകൊണ്ട് അമ്മയോടായ് പറഞ്ഞു.

"എന്താടീ ഒരു കൊറച്ചില് പോലെ. നിന്നെ ഇത്രേം വളര്‍ത്തിയതും പഠിപ്പിച്ചതുമൊക്കെ ആ വീട്ടില് തൂത്തു തൊടച്ചിട്ടു തന്നാ. അല്ലാതെ മൂന്നാം വയസ്സില് നിന്നേം കളഞ്ഞേച്ച് എന്നേം വിട്ടു പോയ നിന്റെ തന്ത സുകുമാരന്‍ ആണോ ചെലവിനു തന്നുകൊണ്ടിരുന്നത്. മര്യാദയ്ക്കു പോയി ചായയിടെടീ. ഒരിച്ചിരി ചൂടുവെള്ളം കുടിച്ചേച്ചു വേണം പോകാന്‍. ഇന്ന് ഒത്തിരി നേരത്തേ ചെല്ലണമെന്ന്‍ സൌദാമിനി ചേച്ചി പറഞ്ഞിട്ടൊണ്ട്. അവിടുത്തെ കൊച്ചിനെ ഇന്നു കാണാനാരാണ്ടൊരുകൂട്ടര് വരുന്നുണ്ടത്രേ"

സുനന്ദയെ നോക്കി പറഞ്ഞിട്ട് അവര്‍ പാത്രം കഴുകല്‍ തുടര്‍ന്നു.

ചായ തിളപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ സുനന്ദ അവളുടെ അച്ഛനെക്കുറിച്ചോര്‍ത്തു. ഇടയ്ക്കു ചിലപ്പോഴൊക്കെ അച്ഛന്‍ തന്നെ രഹസ്യമായി സ്കൂളില്‍ വന്നു കാണാറുണ്ട്. അമ്മയോട് ഇതേവരെയത് പറഞ്ഞിട്ടില്ല. പലപ്പോഴും പോകാന്‍ നേരം കയ്യില് കൊറച്ച് കാശുവച്ചുതരും. പക്ഷേ താനത് ഇതേവരെ മേടിച്ചിട്ടില്ല. തന്നേയും അമ്മയെയും ഉപേക്ഷിച്ചുപോയതെന്തിനാണെന്നു പലവുരു താന്‍ അച്ഛനോടു ചോദിക്കണമെന്നു കരുതിയിട്ടുണ്ട്. പക്ഷെ എന്തുകൊണ്ടോ തനിക്കതിനു കഴിഞ്ഞിട്ടില്ല. അച്ഛന്റെ മുഖത്ത് ചിലപ്പോഴൊക്കെ സങ്കടം വന്നു നിറയുന്നതുപോലെ തോന്നിയിട്ടുണ്ട്. എന്തിനായിരിക്കും അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചു പോയിട്ടുണ്ടാവുക?

"എടീ മൂധേവീ. നീ ഇതെന്നാ സ്വപ്നം കാണുവാ. ചായ തെളച്ചു കളയുന്നത് കണ്ടില്ലേ"

പാത്രങ്ങളുമായി അകത്തേയ്ക്കു വന്ന മാധവിയമ്മ സുനന്ദയെ ശകാരിച്ചിട്ട് പെട്ടന്ന്‍ ചായപ്പാത്രം വാങ്ങിവച്ചു.

"അമ്മേ ഞാനൊരു കാര്യം ചോദിച്ചാല്‍ അമ്മ മറുപടി പറയുമോ"

ഗ്ലാസ്സിലേയ്ക്കു പകര്‍ന്ന ചായയെടുത്തുകൊണ്ട് മാധവിയമ്മ മകളുടെ മുഖത്തേയ്ക്കു നോക്കി.

"എന്തുവാ ഇത്ര കാര്യായിട്ട് നെനക്കറിയേണ്ടത്?"

"അച്ഛന്‍ മടങ്ങിവന്നാല്‍ അമ്മ ഇനി ഈ വീട്ടില്‍ കേറ്റുമോ?"

ആ ചോദ്യം കേട്ട് ഒരു നിമിഷം അമ്പരന്നതുപോലെ നിന്ന മാധവിയമ്മ കയ്യിലെടുത്ത ചായഗ്ലാസ്സ് അതേപോലെ താഴെവച്ചിട്ട് അരയില്‍ ചുറ്റിയിരുന്ന മുഷിഞ്ഞ കൈലി ഉരിഞ്ഞെടുത്ത് അയയിലിട്ടിട്ട് മറ്റൊന്നെടുത്ത് അരയില്‍ ചുറ്റി. ചുമരില്‍ തൂക്കിയിട്ടിരുന്ന കണ്ണാടിയില്‍ ഒന്ന് നോക്കി തലമുടി ഇടതുകൈകൊണ്ട് മാടിയൊതുക്കി.

"പറയമ്മേ. അച്ഛന്‍ വന്നാല്‍ അമ്മ വീട്ടില്‍ കേറ്റുമോ?".

"ഒരു കൊച്ചിനേമൊണ്ടാക്കി തന്ന്‍ അതൊന്ന്‍ പിച്ചവയ്ക്കാറാകും മുമ്പ് എല്ലാം കളഞ്ഞിട്ട് ഇവിടുന്ന്‍ പോയ മനുഷ്യനാണ്. ഞാനെന്തു തെറ്റു ചെയ്തിട്ടാ അങ്ങിനെ പോയത്?. ഒരു ജോലിയ്ക്കും പോകാതെ കള്ളും കുടിച്ച് ചീട്ടും കളിച്ചു മാത്രം നടന്ന അങ്ങേര് ഒരിക്കലും എന്നെ സ്നേഹത്തോടെയൊന്നു നോക്കീട്ടു കൂടിയില്ല. അറിയാവോ നെനക്ക്. ഒണ്ടാക്കിയിട്ട കൊച്ചും അതിന്റെ തള്ളേം വല്ലതും തിന്നോ കുടിച്ചോ എന്നൊന്നും അന്യോഷിക്കാന്‍ സമയമില്ലാതെ ഒണ്ടായിരുന്നതെല്ലാം വിറ്റുതൊലച്ച് ഒരു ദെവസം ഒന്നും പറയാതെ എറങ്ങിയെങ്ങോട്ടോ പോയി. ആ സാറിന്റെ വീട്ടിലെ അടുക്കളപ്പണി കിട്ടിയത്കൊണ്ട് പട്ടിണി കിടന്നു ചത്തില്ല."

മൂക്കുപിഴിഞ്ഞുകൊണ്ട് മാധവിയമ്മ തുടര്‍ന്നു.

"ഭര്‍ത്താവില്ലാതെ കൂട്ടിനാരുമില്ലാതെ ഒരു ചെറുപ്പക്കാരി ഒറ്റയ്ക്ക് കഴിയുന്നതില്‍ വിഷമം പൂണ്ട പല നല്ലവരും സഹായം നീട്ടിക്കൊണ്ട് വന്നിട്ടൊണ്ട്. എല്ലാം അതിജീവിച്ച് നിന്നെ പത്തുപതിനഞ്ച് വയസ്സുവരെ വളര്‍ത്താന്‍ ഞാന്‍ പെട്ട പാട്. അതെനിക്കേയറിയൂ. പത്തുപന്ത്രണ്ട് കൊള്ളം കണ്ട കൂത്തിച്ചികളുമായി നെരങ്ങിനടന്നിട്ട് ഇപ്പം ഒരു ഇല്ലാത്ത സ്നേഹോം പറഞ്ഞോണ്ട് വരാന്‍ അയാക്ക് എങ്ങിനെ കഴിയും. എനിക്ക് ഇത്രേം നാളില്ലാതിരുന്ന ഒരു ഭര്‍ത്താവിനെ ഇനി വേണ്ട. അങ്ങിനൊരാളില്ലാതെ തന്നെ നിന്നെ നോക്കാന്‍ പറ്റുമോന്ന്‍ ഞാനൊന്ന്‍ നോക്കട്ടെ". 

തലമുടി വാരിക്കെട്ടിക്കൊണ്ട് തോര്‍ത്തെടുത്തു തോളിലിട്ടിട്ട് മാധവിയമ്മ പുറത്തേയ്ക്കിറങ്ങി.

"പക്ഷേ എനിക്കെന്റെ അച്ഛനെ വേണം"

അകത്തു നിന്നും ഉറക്കെ സുനന്ദയുടെ വാക്കുകള്‍ കേട്ട മാധവിയമ്മ ഒരു നിമിഷം നിശ്ഛലമായി അവിടെ തറഞ്ഞു നിന്നു. പിന്നെ നിറഞ്ഞ മിഴികള്‍ കൈകളാല്‍ തുടച്ചുകൊണ്ട് അവര്‍ ഇടവഴിയിലൂടെ സുധാകരന്‍ സാറിന്റെ വീട്ടിലേയ്ക്ക് നടന്നു. ആ നടപ്പില്‍ അവരുടെ മനസാകെ കലുഷിതമായിരുന്നു. പാവം തന്റെ മകള്‍. പല കുത്തുവാക്കുകളും കേള്‍ക്കുന്നുണ്ടായിരിക്കും. അവള്‍ വല്യ കുട്ടിയായില്ലേ. എന്നിരുന്നാലും ആ മനുഷ്യന്‍ എന്തിനാണു തന്നെയും മകളേയും പെരുവഴിയില്‍ ഉപെക്ഷിച്ചുപോയത്. ഇനി ജീവിതത്തിലൊരിക്കലും ആ മുഖം തന്റെ കണ്മുമ്പില്‍ കാണാനിടവരുത്തരുതേ. മാടന്‍ നടയുടെ മുമ്പിലെത്തിയ മാധവി മനമുരുകി പ്രാര്‍ഥിച്ചു.

...................................................................................................................................................

തന്റെ കയ്യും പിടിച്ചു സ്നേഹത്തോടെ തന്നെ നോക്കുന്ന അച്ഛനെ സുനന്ദ ഒരു നിമിഷം ശ്രദ്ധിച്ചു. ആകെ കോലം കെട്ടപോലുണ്ട്. കഴിഞ്ഞ തവണ കണ്ടതിനെക്കാളും തളര്‍ന്നിരിക്കുന്നു.

"അച്ഛനെന്താ വീട്ടിലേയ്ക്കു വരാത്തത്?"

അയാള്‍ തന്റെ മകളുടെ മുഖത്തേയ്ക്കു സൂക്ഷിച്ചുനോക്കി.

"അമ്മയ്ക്ക് സുഖമാണോ മോളേ?"

ആദ്യമായി അച്ഛന്‍ അമ്മയുടെ കാര്യം ചോദിച്ചപ്പോള്‍ സുനന്ദ ഒന്നമ്പരന്നു.

"അതെയച്ഛാ"

"അവള്‍ക്കെന്നോട് വല്യ വെറുപ്പായിരിക്കുമല്ലേ ഇപ്പോഴും. അല്ലെങ്കിലും ഞാനതര്‍ഹിക്കുന്നു. സാരമില്ല. എന്നെങ്കിലും നീ നിന്റമ്മയോടു പറയണം ഈ പാപി മാപ്പു ചോദിച്ചിരുന്നുവെന്നു. അമ്മയെ മോളൊരിക്കലും വിഷമിപ്പിക്കരുതു കേട്ടോ. അവള് പറയുന്നത് അനുസരിച്ച് നല്ല മിടുക്കിയായ് വളരണം. അവളു പാവമാണ്.അവളെ സങ്കടപ്പെടുത്തരുത്"

"ഇല്ലച്ഛാ. അച്ഛന്‍ വീട്ടിലേക്ക് വാ. അമ്മയ്ക്ക് വെറുപ്പൊന്നും കാണില്ല"


"മോളു ചെല്ല് ക്ലാസ്സു തൊടങ്ങാറായി."

അവളുടെ തലയില്‍ സ്നേഹപൂര്‍വ്വം തലോടിയിട്ട് അയാള്‍ പറഞ്ഞു. അവള്‍ സ്കൂളിനകത്തേയ്ക്കു നടന്നുപോകുന്നത് നോക്കി കുറേനേരം ആ നില്‍പ്പ് തുടര്‍ന്നിട്ട് അയാള്‍ പിന്തിരിഞ്ഞു നടന്നു.
..................................................................................
പതിവുപോലെ അമ്മയുടെ ശകാരം കേട്ടാണ് സുനന്ദ അന്നുമുണര്‍ന്നത്. സമയം ആറു മണി കഴിഞ്ഞിരിക്കുന്നു. മഴ ചെറുതായി പെയ്യുന്നുണ്ടെന്നു തോന്നുന്നു. പെട്ടന്നെഴുന്നേറ്റ അവള്‍ ചായപ്പാത്രത്തില്‍ വെള്ളമെടുത്ത് അടുപ്പത്തു വച്ചു. ചായ തയ്യാറാക്കി വാങ്ങിവച്ചപ്പോഴേയ്ക്കും മാധവിയമ്മ പാത്രങ്ങളെല്ലാം കഴുകിപ്പെറുക്കി അടുക്കളയിലേയ്ക്കു വന്നു. ഇന്നവര്‍ക്ക് കൊറച്ചു താമസിച്ചു പോയാല്‍ മതി. സുധാകരന്‍ സാറും കുടുംബവും ഉച്ചയാകുമ്പോഴേയ്ക്കെ എത്തുകയുള്ളൂ. പുറത്ത് മഴ ചെറുതായി ശക്തിപ്രാപിച്ചുത്തുടങ്ങിയിരുന്നു. ചായകുടിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണു മുറ്റത്താരുടേയോ ഒച്ച കേട്ടതുപോലെ തോന്നിയത്. ആരോ ഒന്നു വിളിച്ചതുപോലെ. 

"ഒന്നു പോയി നോക്കിയേടി ആരാണെന്ന്‍?" 

മാധവിയമ്മ മകളോടായി പറഞ്ഞു.

"എനിക്കു മേലാ. അമ്മ പോയി നോക്ക്. ഞാന്‍ ആദ്യം ഈ ചായയൊന്നു കുടിക്കട്ടെ".

ചുണ്ട് വക്രിച്ചുകാട്ടിക്കൊണ്ട് അവള്‍ ചായഗ്ലാസ് ചുണ്ടോടടുപ്പിച്ചു.

"എന്നോടായതുകൊണ്ട് കൊള്ളാം. നീ ഇതേപ്പോലെ കേറിച്ചെല്ലുന്നേടത്ത് കാട്ടിയാ അപ്പോ വിവരമറിയും"

ദേക്ഷ്യപ്പെട്ട് പറഞ്ഞുകൊണ്ട് മാധവിയമ്മ അടുക്കളയില്‍ നിന്നുമിറങ്ങി ഇറയത്തെയ്ക്കു പോയി.

"വാര്‍മുകിലേ വാനില്‍ നീ വന്നു നിന്നാല്‍ ഓര്‍മ്മകളേ ....."

ചായകുടിച്ചശേഷം സുനന്ദ തന്റെ ഇഷ്ടഗാനം പാടിക്കൊണ്ട് ചോറുവയ്ക്കാനായിട്ട് കലമെടുത്ത് കഴുകി അതില്‍ വെള്ളം നിറച്ച് അടുപ്പില്‍ വച്ചു തീകത്തിച്ചു. ഇറയത്തേയ്ക്ക് പോയ അമ്മയെ കുറേയേറെ നേരമായിട്ടും കാണാഞ്ഞതുകൊണ്ട് അവള്‍ പെട്ടന്ന്‍ ഇറയത്തേയ്ക്കു ചെന്നു. തന്റെ മുമ്പില്‍ കാണുന്ന കാഴ്ച കണ്ട സുനന്ദ അത്ഭുതസ്തബ്ധയായി ഒരു നിമിഷം വാതില്‍പ്പടിമേല്‍ തറഞ്ഞു നിന്നു. അവള്‍ക്കു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇറയത്ത് ബെഞ്ചിലിരിക്കുന്ന അച്ഛന്റെ മടിയില്‍ തലവയ്ച്ച് മയങ്ങിയിരിക്കുന്ന അമ്മയെ അവള്‍ കണ്ണെടുക്കാതെ നോക്കി നിന്നു. അമ്മയുടെ കവിളുകളില്‍ കൂടി കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ശബ്ദമില്ലാതെ അമ്മ കരയുകയാണ്. അച്ഛന്റെ കൈകള്‍ അമ്മയെ ചേര്‍ത്തുപിടിച്ചിരിയ്ക്കുന്നു. അച്ഛനോടുള്ള എല്ലാ പിണക്കങ്ങളും ഒറ്റ നിമിഷം കൊണ്ട് മറന്നപോലെ അമ്മ ആ കൈകള്‍ക്കുള്ളിലേയ്ക്കു ചുരുണ്ടുകൂടിയിരിയ്ക്കുന്നു. ആ നിമിഷത്തിന്റെ സന്തോഷസാക്ഷിയെന്നോണം മഴ ശക്തിപ്രാപിച്ച് തിമിര്‍ത്തുപെയ്യുകയാണു. ഒന്നുരണ്ട് നിമിഷം കൂടി ആ നിലയില്‍ നിന്നശേഷം ആ സ്വര്‍ഗ്ഗത്തില്‍ നിന്നും ശബ്ദമുണ്ടാക്കാതെ സുനന്ദ മെല്ലെ അടുക്കളയിലേയ്ക്കു മടങ്ങി.


അടുപ്പിലെ തീ  ഊതിക്കത്തിയ്ക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ വല്ലാതെ നിറഞ്ഞിരുന്നു. അത് അടുപ്പിലെ പുക കണ്ണിലടിച്ചതുകൊണ്ടായിരുന്നില്ല. അടുപ്പില്‍ നന്നായി തീപിടിച്ചപ്പോള്‍ അവള്‍ അടുക്കളവാതില്‍ തുറന്ന്‍ പുറത്തെ മഴയിലേക്കിറങ്ങി. ഇറയത്തെ സന്തോഷത്തിന്റെ സാക്ഷികളായ മഴത്തുള്ളികളെ അവള്‍ തന്റെ മുഖത്തേയ്ക്കേറ്റി. ആ മഴത്തുള്ളികള്‍ക്കൊപ്പം അല്‍പ്പം ഉപ്പുരസവും കലര്‍ന്നൊഴുകിയിറങ്ങി ഭൂമിയിലേക്ക്........

(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും)

ശ്രീക്കുട്ടന്‍

19 comments:

  1. രാസനിലാവിനു താരുണ്യം രാവിനു മായിക ഭാവം

    ReplyDelete
  2. അമ്മയോളം ക്ഷമിക്കാനും പൊറുക്കാനും കഴിയുന്നവര്‍ മറ്റാരാണ്‌....?സുനന്ധക്ക് വേണ്ടിയാവും എല്ലാം ഒരു നിമിഷം കൊണ്ട് ക്ഷമിക്കാന്‍ ആ ആമ്മക്ക് കഴിഞ്ഞതും..നല്ല കഥ..!

    ReplyDelete
  3. നന്മയുള്ള മനുഷ്യര്‍ക്ക് എളുപ്പം മറക്കാനും പൊറുക്കാനും സാധിയ്ക്കും.
    സന്തോഷമുണ്ടാക്കുന്ന കഥ!

    ReplyDelete
  4. വളരെ നല്ല കഥ. പാവങ്ങളുടെ ഒരു കഥ വായിച്ചിട്ട് കുറെ നാളുകളായി.
    ആശംസകള്‍.

    ReplyDelete
  5. എന്തായാലും...
    സന്തോഷമുളവാക്കുന്ന ഒരു കഥ...

    ReplyDelete
  6. കഥ കൊള്ളാം മാഷേ

    ReplyDelete
  7. കഥ കൊള്ളാം.
    എന്നാലും ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല - അയാള്‍ എന്തിനാണ് അവരെ ഉപേക്ഷിച്ചു പോയത് ? പിന്നെ തിരിച്ചു വന്നപ്പോള്‍ മാധവി എന്തു കൊണ്ട് ഒരു പരിഭവവവും ഇല്ലാതെ സ്വീകരിച്ചു? അത് ഒരു തരത്തിലും വ്യക്തമാകാത്തത് കൊണ്ട് ഒരപൂര്‍ണ്ണത തോന്നുന്നു.

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി നിഷാ.//അയാള്‍ എന്തിനാണ് അവരെ ഉപേക്ഷിച്ചു പോയത് ? //

      ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക പ്രയാസമാണ്. വിശദീകരണം നല്‍കലും.

      //പിന്നെ തിരിച്ചു വന്നപ്പോള്‍ അവര്‍ എന്തു കൊണ്ട് ഒരു പരിഭവവവും ഇല്ലാതെ സ്വീകരിച്ചു? //

      പതിനെട്ട് കൊല്ലത്തെ പിണക്കം ഒരു നിമിഷം കൊണ്ട് ഇല്ലാതായത് നേരിട്ടുകണ്ട അനുഭവത്തിന്റെ സാക്ഷിയെന്ന നിലയില്‍ എഴുതിയതാ.

      Delete
  8. നല്ല കഥ.
    ആശംസകള്‍.
    www.hrdyam.blogspot.com

    ReplyDelete
  9. എന്റെ പ്രീയരേ എല്ലാവരുടേയും സ്നേഹത്തെ നെഞ്ചേറ്റുന്നു. വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നിറഞ്ഞ നന്ദിയോടെ

    ReplyDelete
  10. അനുഭവസാക്ഷ്യം കഥയാക്കുമ്പോള്‍ കുറച്ചു ഭാവന കൂടിചേര്‍ത്ത് , കഥാകൃത്ത്‌ തന്നെ പലതിനും ഉത്തരം കണ്ടെത്താമായിരുന്നു.. അല്ലെങ്കില്‍ കുറെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന എന്തെങ്കിലും ക്ലൂ കൊടുക്കാമായിരുന്നു..

    ശ്രദ്ധിച്ചാല്‍ ഇനിയും നന്നാക്കാം.. ആശംസകള്‍..

    ReplyDelete
  11. ഒരു ലേശം കൂടി നന്നാക്കാമായിരുന്നു എന്ന് പറയണം എന്ന് വിജാരിച്ചതാ, അനുഭവം ആയ സ്ഥിതിക്ക് ഇനി അത് പറയുന്നില്ല ... ന്നാലും . . .

    ReplyDelete
  12. ഒരു ലേശം കൂടി നന്നാക്കാമായിരുന്നു എന്ന് പറയണം എന്ന് വിജാരിച്ചതാ, അനുഭവം ആയ സ്ഥിതിക്ക് ഇനി അത് പറയുന്നില്ല ... ന്നാലും . . .

    ReplyDelete
  13. വായനയുടെ അവസാനം ഞാൻ നോക്കിയത് ലേബലാണ്
    ലേബലിൽ കഥ എന്നു കണ്ടതുകൊണ്ട് ഇതൊരു കഥയായി ഉൾക്കൊള്ളുന്നു
    അത്ര മോശമല്ലാത്ത ഒരു കഥ എന്നാണ് എന്റെ അഭിപ്രായം

    ReplyDelete
  14. അച്ഛനെ തിരിച്ചു കിട്ടിയ സുനന്ദ ക്ക് സന്തോഷമായിക്കാനും
    മഴയില്‍ അലിഞ്ഞു ചേര്‍ന്നത്‌ ആനന്ദ ബാഷ്പങ്ങള്‍ തന്നെയല്ലേ..
    ഇട്ടെറിഞ്ഞു പോയ ആളെ പ്രാകിയെന്നാലും വീണ്ടും കണ്ടാല്‍ പഴയ നല്ല നിമിഷങ്ങള്‍ ഓര്‍ക്കാത്ത സ്ത്രീകള്ണ്ടോ?

    ReplyDelete
  15. നല്ല കഥ.
    ആദ്യം ആദ്യം വരികൾ മനസിന്‌ നേരിയ വേദനയുടെ പൊള്ളൽ എൽപ്പിച്ചുവെങ്കിലും
    അവസാനം സന്തോഷത്തിന്റെ ഒരു കുളിർമഴയായി പെയ്തവസാനിച്ചപ്പോൾ മനസ്‌ തെളിയുകയും തണുക്കുകയും ചെയ്തു.
    ആശംസകൾ !

    ReplyDelete
  16. കഥ കൊള്ളാം.
    ഒരു അമ്മയ്ക്കും മകള്‍ക്കുമിടയിലെ ചില അതിജീവന ചിന്തകള്‍ പങ്കിട്ടതോടൊപ്പം നഷ്ടപ്പെട്ടെന്നു കരുതിയ ഗൃഹനാഥനെ തിരികെ കുടുംബത്തോട് ചേര്‍ത്തതും ഇഷ്ട്ടായി. ഇരുപത്തഞ്ചു കൊല്ലം പലയിടത്തും അലഞ്ഞു ഉടുതുണിക്ക് മരുതുനിയില്ലാതെ തിരിച്ചെത്തിയ ഒരു ഗൃഹനാഥനെ ഇന്നും കണ്ണിലെ കൃഷ്ണമണി പോലെ നോക്കുന്നു എന്റെ നാട്ടിലെ അയാളുടെ ഭാര്യയും മക്കളും,.

    ആശംസകള്‍

    ReplyDelete