Saturday, December 28, 2013

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 2

ആദ്യഭാഗം വായിക്കണമെന്നുണ്ടെങ്കില്‍ താഴെയുള്ള ലിങ്കില്‍ നോക്കാവുന്നതാണ്.

രണ്ടാം ലോകമഹായുദ്ധം (1939-45) - ഭാഗം 1

ഇറ്റലി 

ഒന്നാം ലോകമഹായുദ്ധത്തില്‍ സഖ്യകക്ഷികളുടെ പക്ഷത്തുനിന്ന തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുകയോ, മുതലുകള്‍ ലഭിക്കുകയോ ചെയ്തില്ലെന്നും തങ്ങള്‍ മറ്റുള്ളവരാല്‍ വഞ്ചിക്കപ്പെടുകയുമായിരുന്നു എന്ന തോന്നല്‍ ഇറ്റലിയില്‍ ശക്തമായി ഉണ്ടാവുകയും ഒരു അസംതൃപ്ത രാജ്യവും ജനങ്ങളുമായ് ഇറ്റലി രൂപാന്തിരപ്പെടുകയും ചെയ്തു. ഇറ്റലിയില് ആണ്  ഫാസിസം എന്ന വാക്ക് ഉണ്ടാകുന്നത്. ദേശീയവാദത്തിൽ അധിഷ്ഠിതമായ ഒരു തീവ്രരാഷ്ട്രീയവാദമാണ്‌ ഫാസിസം. ഫാസിസ്റ്റുകൾ ഒരു രാജ്യത്തിന്റെ ഭരണസം‌വിധാനത്തെയും സാമ്പത്തികസം‌വിധാനത്തെയും ഉൾപ്പെടെ രാഷ്ട്രത്തെ മൊത്തത്തിൽ തങ്ങളുടെ വീക്ഷണത്തിനും മൂല്യങ്ങൾക്കും രീതികൾക്കും അനുസൃതമായി ഉടച്ചുവാർക്കാൻ ലക്ഷ്യമിടുന്നു. ഫാസിസം എന്നാ ആശയം എത്ര ഭീകരം ആണെന്ന്‍ ഇന്ന്‍ എല്ലാവര്‍ക്കുമറിയാം. ഫാസിസമെന്ന ആശയത്തിനായി ആയുധവുമെടുത്തു കൊല്ലാനും ചാവാനും ഇറങ്ങിയിരിക്കുന്നവരാണ് നവലോകം നേരിടുന്ന ഏറ്റവും പ്രധാന ഭീഷണികളിലൊന്ന്‍. ഇറ്റലിയില്‍ പടര്‍ന്നുപിടിച്ച അസന്തുഷ്ടിയുടെ ഉപോത്ബലകമായി ബനിറ്റോ മുസ്സോളിനി എന്ന നേതാവ് ശക്തനായി മാറി. ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ എങ്ങിനെയോ അതേപോലെ ഇറ്റലിയില്‍ മുസ്സോളിനിയും മുന്നേറി. മുസ്സോളിനി മൂലം തന്നെയായിരുന്നു ഇറ്റാലിയന്‍ ജനതയും രണ്ടാം ലോകമഹായുദ്ധത്തിലേക്കെടുത്തെറിയപ്പെട്ടത്.

ബനിറ്റോ മുസ്സോളിനി

ഒരു സാധാ കുടുംബത്തില്‍ ജനിച്ച മുസ്സോളിനി ഇറ്റലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട ആളാണ്.ദേശീയതയും സൈനികാധിപത്യവും കമ്യൂണിസ്റ്റ് വിരുദ്ധതയും ചേർന്ന ഫാസിസ്റ്റ് ഭരണക്രമം ഇറ്റലിയിൽ രൂപപ്പെടുത്തിയെടുത്തത് മുസ്സോളിനിയാണ്‌. മുസ്സൊളിനി വളര്‍ത്തിയെടുത്ത പ്രത്യേക സേനാവിഭാഗം കരിങ്കുപ്പായക്കാര്‍ എന്നാണറിയപ്പെട്ടിരുന്നത്. യുവാക്കള്‍ക്കിടയില്‍ തീവ്ര ദേശീയ ബോധം വളര്‍ത്തുക, കായിക പരിശീലനം നല്കുക, ഡെമോക്രാറ്റ്, കമ്മ്യൂണിസ്റ്റ്,സോഷ്യലിസ്റ്റ് ഇവരെയൊക്കെ ഇല്ലായ്മ ചെയ്യുക എന്നതൊക്കെയായിരുന്നു കരിങ്കുപ്പായക്കാരുടെ പ്രധാന ജോലി. ജര്‍മ്മനിയില്‍‍ ഹിറ്റ്ലര്‍ക്കെന്നപോലെ ഇറ്റലിയില്‍ മുസ്സോളിനിക്കും വീര പരിവേഷമാണുണ്ടായിരുന്നത്.ഇറ്റലിയുടെ രക്ഷകൻ ആയി മുസ്സോളിനി കരുതപ്പെട്ടു. ശക്തമായൊരു നാവികസേനയാണു ഇറ്റലിക്കുണ്ടായിരുന്നത്.

ഇറ്റാലിയന്‍ സാമ്പത്തികസ്ഥിതി സുരക്ഷിതമാക്കാനായ് നിരവധി പ്രവര്‍ത്തനങ്ങള്‍ മുസ്സോളിനി കൈക്കൊണ്ടു. അതോടൊപ്പം തന്നെ രാജ്യത്തിന്റെ സൈനികശക്തി വര്‍ദ്ധിപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചു. 1935 ൽ മുസ്സോളിനി അബിസീനിയക്കെതിരേ ആക്രമണം നടത്തി. 7 മാസത്തെ യുദ്ധത്തെ തുടര്‍ന്ന്‍ അബിസീനിയ, സോമാലി ലാന്റ്, എറിത്രിയ എന്നിവ കൂട്ടി ചേർത്ത് ഒരു ഇറ്റാലിയൻ ഈസ്റ്റ് ആഫ്രിക്ക യൂണിയന്‍ രൂപികരിച്ചു. ഒരു പുതിയ റോമാ സാമ്രാജ്യം സ്ഥാപിച്ചു അതിന്റെ നേതാവാകാമെന്നു മുസ്സോളിനി മോഹിച്ചു. ഇതിനെ തുടര്‍ന്നാണ് മുസ്സോളിനി കൂടുതൽ ആക്രമണം ഹിറ്റ്ലറിന്റെ ഒപ്പം ചേര്‍ന്ന്‍ സംഘടിപ്പിച്ചത്. ആദ്യ യുദ്ധം പൂര്‍ണ്ണമായും കരിങ്കുപ്പായക്കാരുടെ പിന്തുണയോടു കൂടി ആയിരുന്നു. മൂന്നര ലക്ഷം വരുന്ന സൈന്യം അബിസീനിയ പിടിക്കാൻ പുറപ്പെട്ടു. അൻപതിനായിരം വരുന്ന അബിസീനിയൻ സേനക്ക് പെട്ടന്ന് സംഘടിക്കാൻ കഴിഞ്ഞില്ല. അമ്പും വില്ലും വരെ ഉപയോഗിച്ചാണ് അബിസീനിയ ഇറ്റലിക്കെതിരേ പൊരുതിയത്. എന്നാല്‍ ബദാഗ്ലിയോ നയിച്ച ഇറ്റാലിയൻ സേന അബീസീനിയ കീഴടക്കുകയുണ്ടായി. ഈ വിജയം മുസ്സോളിനിക്ക് ഒരു ലഹരി ആയി മാറി. ലോകം കീഴടക്കാന് ഉള്ള മോഹം അയാളില്‍ വലുതല്ലാത്തരീതിയില്‍ പ്രകടമായി. ഒരു ജനതയെ മുഴുവന്‍ നരകത്തിലേക്ക് തള്ളിവിട്ട മഹായുദ്ധത്തില്‍ പങ്കാളിയുമാക്കി മാറ്റി.


മുസ്സോളിനി റോമന്‍ സല്യൂട്ട് സ്വീകരിക്കുന്നു. ക്രൂരമായ പല പ്രവര്‍ത്തികളും ദൈവ വിശ്വാസികള് എതിര്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നതുകൊണ്ട് പള്ളിയെ നിശബ്ദമാക്കുവാനായി മുസ്സോളിനി നല്‍കിയ പോപ്പിന്റെ ആസ്ഥാനമായ ഇന്നത്തെ വത്തിക്കാൻ.  


ജപ്പാന്‍


രണ്ടാം ലോക മഹായുദ്ധത്തില്‍ ഹിറ്റ്ലറിന്റെ നാസികളെക്കാളും കൊടിയ ക്രൂരത കാഴ്ചവച്ചത് ഉദയസൂര്യന്റെ നാട്ടുകാരായ ജപ്പാനായിരുന്നു. അതുപോലെ തന്നെ ഏറ്റവും വലിയ ദുരന്തം നേരിട്ട രാജ്യവും ജപ്പാന്‍ തന്നെ ആയിരുന്നു. ചക്രവര്‍ത്തി ഭരണത്തിന്‍ കീഴിലായിരുന്ന ജപ്പാന്‍ ഒന്നാം ലോക മഹാ യുദ്ധത്തില്‍ സഖ്യകക്ഷിള്‍ക്കൊപ്പമാണ് പോരാടിയത്. എന്നാല്‍ യുദ്ധാനന്തരം ജപ്പാന്‍ ഒരു തീവ്ര ദേശീയവാദ രാഷ്ട്രം ആയി മാറുകയായിരുന്നു. ക്രമാതീതമായുയര്‍ന്ന ജനസംഖ്യ മൂലം സമീപ ഭാവിയില്‍ തന്നെ രാജ്യത്ത് വലിയ വിഭവ കമ്മിയും തൊഴിലില്ലായ്മയും വരും എന്ന്‍ മനസ്സിലാക്കിയ ഭരണനേതൃത്വം അതിനൊരു പോംവഴിയെന്നോണം കണ്ടത് ചൈനയെ ആക്രമിച്ചുകീഴടക്കുക എന്നതായിരുന്നു. അവിടത്തെ മനുഷ്യശേഷിയെ ഉപയോഗപ്പെടുത്താമെന്നും സമ്പത്ത് സ്വന്തം രാജ്യ നിര്‍മ്മാണത്തിനായുപയോഗിക്കാമെന്നും ജപ്പാന്‍ കണക്കുകൂട്ടി.

ഹിരോഹിതോ ചക്രവര്‍ത്തി

ജപ്പാന്‍ ചക്രവര്‍ത്തിഭരണത്തിന്‍ കീഴിലായിരുന്നുണ്ടായിരുന്നത്. ചക്രവര്‍ത്തി ദൈവത്തിന്റെ പ്രതി പുരുഷനാണെന്ന് ജപ്പാന്‍കാര്‍ ഉറച്ചു വിശ്വസിച്ചു. ചക്രവര്‍ത്തിക്ക് വേണ്ടി കൊല്ലാനും ചാകാനും ഒരാള്‍ക്കും മടി ഇല്ലാത്ത അവസ്ഥയിലേക്ക് ജപ്പാനിലെ ജനങ്ങളെ അന്നത്തെ നേതാക്കള്‍ വളര്‍ത്തിയെടുത്തിരുന്നു. ഷിന്ടോ മതമായിരുന്നു ജപ്പാനില്‍ അധികവും. മതവിശ്വാസത്തിന്റെ ഭാഗമായിട്ടാണ് അവര്‍ ചക്രവര്‍ത്തിയെ ദൈവത്തിന്റെ പ്രതി പുരുഷനായിക്കണ്ടത്. ഭരണം നടത്തിയിരുന്നത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അനുയായികളും ആയിരുന്നു. ജപ്പാന് അവകാശ പെട്ട പ്രദേശമാണ് "ചൈന" ഈ ഒരു ചിന്ത ഓരോ ജപ്പാന്‍കാരനും ഉളളിലുണ്ടായിരുന്നു. അഥവാ അങ്ങിനെ ഉണ്ടാക്കിയെടുക്കുവാന്‍ അന്നത്തെ ഭരണ കൂടത്തിനു കഴിഞ്ഞു. ഇതിനായി പാഠ്യ പദ്ധതി പോലും അവര് തിരുത്തി. ഈ ലക്ഷ്യത്തോടെ ജപ്പാനില് അവര്‍ ഉയര്‍ത്തി  പിടിച്ച പ്രതീകമായിരുന്നു തങ്ങളുടെ പുരാതനമായ രാജവംശവും അതിലെ ഇപ്പോളത്തെ ചക്രവര്‍ത്തിയും.

ജപ്പാന്റെ മിക്ക നീക്കങ്ങളും പാശ്ചാത്യ ലോകം സംശയദൃഷ്ടിയോടെയാണ് നോക്കികണ്ടത്. ജപ്പാനെ വിലക്കാന് ശ്രമിച്ച ലീഗ് ഓഫ് നേഷന് എന്ന സംഘടനയില് നിന്ന് ജപ്പാന്‍ രാജി വച്ച് പുറത്തു പോയി. ഒന്നാം ലോകമഹായുദ്ധശേഷം വീണ്ടുമൊരു യുദ്ധമാവര്‍ത്തിക്കരുതെന്ന്‍ കരുതി സൃഷ്ടിക്കപ്പെട്ട ലീഗ് ഓഫ് നേഷന്‍സ് എന്ന കൂട്ടായ്മയ്ക്ക് സത്യത്തില്‍ ജപ്പാനെയോ ജര്‍മ്മനിയേയോ എന്തിന് വേറെ ഏതെങ്കിലുമൊരു രാജ്യത്തേയോ നിലക്കുനിര്‍ത്താനുള്ള കഴിവില്ലാതിരുന്നു എന്നതാണ് വാസ്തവം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ജപ്പാന്‍ ഏഷ്യ പിടിച്ചടക്കാന് 1937-ല് ഇറങ്ങി. ആദ്യം ചൈന, തുടര്‍ന്ന്‍ അവിടുത്തെ വിഭവങ്ങള് ഉപയോഗിച്ച് ഇന്ത്യയും കീഴടക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

റേപ്പ് ഓഫ് നാന്‍ജിംഗ്
നാന്‍ജിംഗ് കൂട്ട കൊലയില്‍ കൊല്ലപ്പെട്ടവരുടെ അവശിഷ്ട്ടങ്ങള്‍ 

ചൈനയുടേ മുന്‍ തലസ്ഥാനമായിരുന്ന നാന്‍ജിംഗ് ആക്രമിച്ച ജപ്പാന്‍ സമാനതകളില്ലാത്ത കൊടും ക്രൂരതകളാണ് അവിടെ നടത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂരതകള്‍- ബലാത്സംഗങ്ങള് നടന്ന പ്രദേശമാണിത്. സ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ ലോകത്ത് തന്നെ മറ്റെവിടെയെങ്കിലും പിന്നീട് നാന്‍ജിംഗ് പോലെയൊന്നാവര്‍ത്തിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട ആയിരക്കണക്കിനു സ്ത്രീകള്‍ ദാരുണമായും പൈശാചികമായും ഇവിടെ കൊല്ലപ്പെട്ടു. ആവശ്യം കഴിഞ്ഞശേഷം പല സ്ത്രീകളുടേയും സ്തനങ്ങള്‍ വെട്ടിമാറ്റിയാണവരെ ചോര വാര്‍ത്തുകൊലപ്പെടുത്തിയത്. അതുപോലെ തന്നെ യുദ്ധത്തില്‍ പിടിക്കപ്പെട്ട തടവുകാരുടെ തല വെട്ടുക എന്നതും ജപ്പാന്‍ കാര്‍ ഒരു ഹരം പോലെയാണു നടത്തിയത്.  ഇതിനെല്ലാം ജപ്പാനിലെ മാധ്യമങ്ങള് വലിയ വീര പരിവേഷമാണ് അക്കാലത്ത് നല്കിയത്. ലോകത്തിനു ജപ്പാന് എന്താണെന്നും അവരെ തടയേണ്ടതിന്റെ ആവശ്യം എന്താണെന്നും നാന്‍ജിംഗ് ലോകത്തിനു കാണിച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് ബ്രിട്ടനും സഖ്യകക്ഷികളും ജപ്പാനെതിരെ ഉപരോധം ഏര്‍പ്പെടുത്താന് തീരുമാനിക്കുന്നത്.


"Contest to kill 100 people using a sword" എന്ന ഒരു മത്സരം തന്നെ ജാപ്പനീസ് മീഡിയ അക്കാലത്ത് കൊണ്ടാടിയിരുന്നു. ആദ്യം നൂറു തല വെട്ടുന്നവന്‍ വിജയി.
ഒരു ജനറലും സംഘവും വെട്ടി എടുത്ത തലകള്‍ ഭംഗി ആയി അടക്കി വച്ച പോസ് ചെയ്യുന്ന  ചിത്രമാണ് തൊട്ടടുത്ത്‌.

പഴയ ജപ്പാന്റ്റെ ക്രൂരതകൾ അറിഞ്ഞാൽ അവരുടെ സ്വന്തം ആളുകൾ പോലും സ്വയം വെറുത്തു പോകും. ജപ്പാനില്‍ നടന്ന ആറ്റം ബോംബ് ആക്രമണത്തെ ഒരുകൂട്ടം ആളുകൾ ഇപ്പോഴും ന്യായീകരിക്കുന്നതിന്റെ പ്രധാനകാരണം ഇതാണ്. രണ്ടാം ലോകമഹായുദ്ധത്തില് നാസികള്ക്ക്  തുല്യം നില്ക്കുന്ന അതി പൈശാചിക നടപടികള് ആണ് ജപ്പാന് കീഴടക്കിയ ഇടങ്ങളില് നടത്തിയത്. പക്ഷെ അവിടെ ആറ്റംബോംബ് വീണതിന്റെ ആനുകൂല്യത്തില് അവര്‍ക്ക് കിട്ടിയ സഹതാപം അവരുടെ ക്രൂരതകള്‍ക്കൊരു പുകമറയായി വര്‍ത്തിച്ചു. എല്ലാം ഹിറ്റ്ലറുടെ തലയില് മാത്രം വച്ചുകെട്ടപ്പെട്ടു.


ലോക യുദ്ധത്തിനു മുന്‍പുള്ള സാമ്രാജ്യങ്ങളും അതിര്‍ത്തികളും 

വെഴ്സായ്സ് ഉടമ്പടിപ്രകാരം കോളനിരാഷ്ട്രങ്ങളും അളവല്ലാത്ത സമ്പത്തും ഒക്കെ നഷ്ടമായ ജര്‍മ്മനിയും ജപ്പാനും ഒക്കെ അവ തിരിച്ചുപിടിക്കുന്നതിനായുള്ള പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചപ്പോള്‍ അവയെ എതിര്‍ക്കുവാനായ് സര്‍വ്വരാഷ്ട്രസഖ്യമോ മറ്റു ലോകരാജ്യങ്ങളോ ശ്രമിക്കുകയുണ്ടായില്ല. ജപ്പാന്‍ മഞ്ചൂറിയ ആക്രമിച്ചതും ഇറ്റലി അബിസീനിയ കീഴടക്കിയതും ജര്‍മ്മനി റൈന്‍ പ്രദേശം പിടിച്ചടക്കിയതുമൊക്കെ ഇപ്രകാരമായിരുന്നു. റഷ്യന്‍ വിപ്ലവാന്തരം ഒരു വലിയ ശക്തിയായുര്‍ന്ന വന്ന സോവിയറ്റ് റഷ്യയെ ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങള്‍ സംശയക്കണ്ണോടുകൂടിയാണു നോക്കിക്കണ്ടത്. അവര്‍ ആദ്യകാലങ്ങളില്‍ ജര്‍മ്മനിയോടും ഇറ്റലിയോടുമൊക്കെ ഒരു പ്രീണന നയം കൈക്കൊള്ളുകയും ചെയ്തു. മൂണിക് ഉടമ്പടിപ്രകാരം സുഡറ്റന്‍ ലാന്‍ഡിന്റെ കൈവശാവകാശം ജര്‍മ്മനിക്ക് നല്‍കിയെങ്കിലും  ചെക്കോസ്ലോവാക്യയെ പൂര്‍ണ്ണമായും ജര്‍മ്മനി വിഴുങ്ങിയതോടെയാണ് അപകടം മനസ്സിലാക്കിയ ബ്രിട്ടനും ഫ്രാന്‍സുമൊക്കെ ജര്‍മ്മനിക്കെതിരേയാകുകയും ഒരു യുദ്ധത്തിനുള്ള അന്തരീക്ഷം സംജാതമായി എന്ന്‍ തിരിച്ചറിയുകയു ചെയ്തത്.

സോവിയറ്റ് റഷ്യയെ വര്‍ഗ്ഗശത്രുവായി കരുതിയിരുന്നെങ്കിലും ജര്‍മ്മനി അവരുമായി ഒരു അനാക്രമണ സന്ധി 1939 ല്‍ ഒപ്പുവയ്ക്കുകയുണ്ടായി. ഈ സന്ധിപ്രകാരം പരസ്പ്പരം ആക്രമിക്കില്ലെന്നും പോളണ്ടിനെ പങ്കിട്ടെടുക്കാമെന്ന്‍ തീരുമാനിക്കുകയും ചെയ്തു. പില്‍ക്കാലത്ത് റഷ്യയില്‍ നിന്നുണ്ടായേക്കാവുന്ന എതിര്‍പ്പിനെ ഈ സന്ധിയിലൂടെ സമര്‍‍ത്ഥമായി ഹിറ്റ്ലര്‍ മൂടിക്കെട്ടി. ജര്‍മ്മനി ഇറ്റലിയുമായി ഒരു പരസ്പ്പരസഹകരണ ധാരണയുണ്ടാക്കി. റോം ബെര്‍ലിന്‍ അച്ചുതണ്ട് എന്നറിയപ്പെട്ട ഈ സഖ്യത്തില്‍ ജപ്പാനും കൂടി ചേര്‍ന്നതോടെ റോം - ബര്‍ലിന്‍ -ടോക്യോ എന്ന അച്ചുതണ്ടുശക്തികള്‍ എന്ന മഹാസഖ്യം നിലവില്‍ വന്നു. കാര്യങ്ങളുടെ പോക്ക് സുഖകരമല്ല എന്നു തിരിച്ചറിഞ്ഞ ബ്രിട്ടണും ഫ്രാന്‍സും ചൈനയും ചേര്‍ന്ന്‍ അച്ചുതണ്ട് ശക്തികള്‍ക്കെതിരായി പുതിയൊരു സഖ്യമുണ്ടാക്കുകയും അത് സഖ്യകക്ഷികള്‍ എന്നറിയപ്പെടുകയും ചെയ്തു. സോവിയറ്റ് യൂണിയനും അമേരിക്കയും ഒക്കെ ഇതില്‍ പിന്നീട് ചേരുകയാണുണ്ടായത്.

1939 ല്‍ റഷ്യയുമായി അനാക്രമണ സന്ധി ഒപ്പുവച്ചശേഷം ഹിറ്റ്ലര്‍ പോളണ്ടിനുനേരെ തിരിഞ്ഞു. പ്രഷ്യയേയും ജര്‍മ്മനിയേയും തമ്മില്‍ വേര്‍തിരിക്കുന്ന പോളിഷ് ഇടനാഴിയുടെ മേല്‍ ഹിറ്റ്ലര്‍ അവകാശവാദമുന്നയിച്ചു. എന്നാല്‍ പോളണ്ട് ഇതിനെ എതിര്‍ത്തു. തങ്ങളുടെ റേഡിയോ സ്റ്റേഷന്‍ പോളണ്ട് ആക്രമിച്ചു എന്ന്‍ പറഞ്ഞുകൊണ്ട് ജര്‍മ്മനി 1939 സെപ്തംബര്‍ 1 ആം തീയതി പോളണ്ടിനെതിരേ ശക്തമായ ആക്രമണം ആരംഭിച്ചു. പോളണ്ടിന്റെ സഹായത്തിനായ് ബ്രിട്ടണും ഫ്രാന്‍സും എത്തുകയും അവര്‍ ജര്‍മ്മനിക്കെതിരേ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ ലോകം കണ്ട ഏറ്റവും വലിയ യുദ്ധത്തിനായി അങ്ങനെ രംഗമൊരുങ്ങി.

മൂന്നാം ഭാഗം വായിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 3

(തുടരും....)




ശ്രീക്കുട്ടന്‍

14 comments:

  1. 10ത്‌ കഴിഞ്ഞിട്ട്‌ ഇപ്പൊഴാണു ചരിത്രത്തിലേക്കൊരു കാലെടുത്തു വെയ്പ്പ്‌. gud work, keep going

    ReplyDelete
  2. ഇന്നത്തെ തലമുറ നിശ്ചയമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഈ ലേഖനത്തിലുള്ളത്.

    ReplyDelete
  3. ജൈത്രയാത്ര തുടരട്ടെ - യുദ്ധങ്ങളല്ല - ശ്രീക്കുട്ടന്റെ എഴുത്തുയാത്ര.

    ReplyDelete
  4. ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിച്ച ശേഷം വീണ്ടും ഇതിലേക്ക് എത്തുന്നത് ഇപ്പോഴാണ്.

    വിഷയത്തെ വളരെ നന്നായി പഠിച്ചു അവതരിപ്പിച്ചിരിക്കുന്നു.

    നിരവധി പുതിയ അറിവുകള്‍ പകര്‍ന്നു

    ആശംസകള്‍

    ReplyDelete
  5. വീണ്ടും ചരിത്രത്തിലേക്കൊരു യാത്ര...ആശംസകൾ

    ReplyDelete
  6. വീണ്ടും വായിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ വിഷയങ്ങള്‍ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  7. ജപ്പാന്റെ ക്രൂരതകള്‍ ആറ്റം ബോംബിന്റെ പുകമറയ്ക്കുള്ളില്‍ അടയ്ക്കപ്പെട്ടു
    അതുകൊണ്ട് ആരും അവയെപ്പറ്റി ഓര്‍മ്മിക്കാറുമില്ല
    പക്ഷെ പില്‍ക്കാലത്ത് ജാപ്പനീസ് അധികാ‍രികള്‍ പൂര്‍വികരുടെ ചെയ്തികള്‍ക്കായി ചൈനയോടും ഇന്‍ഡോനേഷ്യയോടുമൊക്കെ മാപ്പ് പറഞ്ഞു.

    ReplyDelete
  8. ജപ്പാൻ നടത്തിയ ക്രൂരതകൾക്ക് ദൈവം കൊടുത്ത ശിക്ഷയാണ് ഹിരോഷിമയിലും നാഗസാക്കിയിലും സംഭവിച്ചത് എന്ന് എവിടെയോ വായിച്ചത് ഓർക്കുന്നു

    ചരിത്രയാത്ര തുടരുക

    ReplyDelete
  9. ചരിത്രവായന തുടരുന്നുണ്ട്.. എഴുത്ത് തുടരുക.. കുറെ അക്ഷരത്തെറ്റ് കടന്നു കൂടിയിട്ടുണ്ട്...

    ReplyDelete
    Replies
    1. അക്ഷരതെറ്റുകള്‍ കടന്നുകൂടിയതില്‍ ക്ഷമിക്കുക. കണ്ണില്‍കണ്ടവയൊക്കെ തിരുത്തിയിട്ടുണ്ട്..

      Delete
  10. വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്‍ക്കും നിറഞ്ഞ നന്ദി..

    ReplyDelete
  11. തുടർ വായനയ്കു ഞാനുമുണ്ടാവും

    ReplyDelete
  12. ഒട്ടും പുളൂസടിക്കാത്ത ചരിത്ര സത്യങ്ങൾ..
    അമ്പടാ..പുളൂസെ...!

    ReplyDelete
  13. രണ്ടു ഭാഗങ്ങളും ഇന്നാണ് വായിച്ചത്. ഏറെക്കുറെ മുന്‍പ് വായിച്ചറിഞ്ഞ കാര്യങ്ങള്‍ക്കൊപ്പം ചില പുതിയ അറിവുകള്‍ കൂടി ഇവിടെ നിന്ന് കിട്ടി. ഇത്തരം വിവരങ്ങള്‍ ക്രോഡീകരിച്ച് ലേഖന രൂപത്തില്‍ വായനക്ക് വെക്കുക എന്നതിന് പുറകിലെ ശ്രമം അഭിനന്ദനാര്‍ഹം. കാലമേറെ കഴിഞ്ഞാലും ചരിത്ര സത്യങ്ങള്‍ മായില്ല. അവ സ്മാരകങ്ങളിലൂടെയും ഇത്തരം എഴുത്തുകളിലൂടെയും മനുഷ്യ മനസ്സുകളില്‍ തുടരുക തന്നെ ചെയ്യും. രണ്ടാം ലോക മഹാ യുദ്ധത്തിന്റെ വരും വരായ്കകള്‍ പുതിയ തലമുറയ്ക്ക് മനസ്സിലാക്കാന്‍ കോടികള്‍ ചിലവാക്കി സ്മാരകങ്ങളും മ്യുസിയങ്ങളും പല രാജ്യങ്ങളും പണിത് വെച്ചിട്ടുണ്ട്. അതിന്റെ സംരക്ഷണത്തിനും അവര്‍ ഭീമമായ തുകകള്‍ ചിലവിടുന്നു എന്നാണ് കേട്ടറിവ്. ചുരുക്കത്തില്‍ ചരിത്രം മരിക്കുന്നില്ല. അതിങ്ങനെ പുനര്‍ജ്ജനിച്ചു കൊണ്ടിരിക്കും. സ്മാരകങ്ങളിലൂടെയും ഇത് പോലുള്ള എഴുത്തുകളിലൂടെയും... ആശംസകള്‍

    ReplyDelete