Sunday, January 19, 2014

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 6


നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ മഹായുദ്ധത്തിൽ 72 ദശലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു. അതിലുമെത്രയോ അധികം പേര്‍ അംഗഭംഗം നേരിട്ടവരായി. എഴുപതിലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി പരസ്പ്പരം പോരടിച്ചു. ആ മഹായുദ്ധത്തിന്റെ കാരണങ്ങളിലേക്കും യുദ്ധത്തിലേക്കുമൊരു നടത്തം. ഈ കുറിപ്പിന്റെ മുന്‍ ഭാഗങ്ങള്‍ താഴെയുള്ള ലിങ്കുകളില്‍ നോക്കിയാല്‍ കാണാവുന്നതാണ്.

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 1

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 2

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 3

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 4

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 5

നോര്‍മണ്ടിയിലെ ആക്രമണം

ഇറ്റലിയിലെ അവസ്ഥ ഹിറ്റ്ലറെ പരിഭ്രാന്തനാക്കി മാറ്റി. ഇനിയൊരു യുദ്ധ മുഖം കൂടെ യുറോപ്പില്‍ തുടങ്ങിയാല്‍ ജര്‍മ്മന്‍ പട്ടാളത്തിന്റെ അവസ്ഥ പരിതാപകരമാകുമെന്നറിയാമായിരുന്ന ഹിറ്റ്ലര്‍ ഫ്രാന്‍സ് വഴി ഉണ്ടായേക്കാവുന്ന ഒരാക്രമണം തടയാനായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ കര മുഴുവന് പ്രതിരോധം കൊണ്ട് ഒരുമതില്‍ തീര്‍ക്കുവാന്‍ ആജ്ഞാപിച്ചു. എന്നാല്‍ സഖ്യ കക്ഷികള്‍ ഇത് തകര്‍ക്കാനും ഫ്രാസുവഴി പുതിയ ഒരു യുദ്ധം തുടങ്ങാനും തീരുമാനിച്ചു. ഇപ്രകാരം ആക്രമണത്തിനായ് സഖ്യകക്ഷികള്‍ തിരഞ്ഞെടുത്ത സ്ഥലമാണ് നോര്‍മണ്ടി. ഈ ആക്രമണം കേവലം ഒന്നോ രണ്ടോ ദിവസത്തെ തയ്യാറെടുപ്പിന് ശേഷമുണ്ടായതല്ല. മാസങ്ങൾ നീണ്ട തയ്യാറെടുപ്പിന് ശേഷമാണു ഇതാരംഭിച്ചത്. നോർമണ്ടിയിൽ ആണ് ലാന്‍ഡിംഗ് എന്നത് മറച്ചു വെയ്ക്കാനും പകരം ഫ്രാൻസിന്റെ മറ്റൊരു തീരത്തായിരിക്കും യുദ്ധമാരംഭിക്കുകയെന്നും സഖ്യകക്ഷികള്‍ സമര്‍ത്ഥമായ് ഹിറ്റ്ലറെ തെറ്റിദ്ധരിപ്പിച്ചു. മറ്റൊരിടത്ത് ചില തയ്യാറെടുപ്പുകള്‍ നടത്തിയതോടെ ജർമ്മനി അങ്ങോട്ട് ശ്രദ്ധ തിരിച്ചു. ജർമ്മ്യുടെ റഡാറുകളെ സമര്‍ത്ഥമായ് സഖ്യകക്ഷികള്‍ കബളിപ്പിച്ചു. 1944 ജൂണ്‍ 6 നു സഖ്യകക്ഷികളുടെ നോര്‍മണ്ടി ലാന്‍ഡിംഗ് നടക്കുകയും ജര്‍മ്മനി ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ആക്രമണം അവരുടെ നേര്‍ക്കഴിച്ചുവിട്ടു. ജര്‍മ്മനിയുടെ ശ്രദ്ധ മറ്റിടങ്ങളിലായി ചിതറിപ്പോയതിനാല്‍ ഒരു ശക്തമായ പ്രത്യാക്രമണം നടത്തുവാനോ പ്രതിരോധം സംഘടിപ്പിക്കുവാനോ അവര്‍ക്ക് കഴിഞ്ഞില്ല.

സഖ്യ കക്ഷികളുടെ മുപ്പതു ലക്ഷത്തോളം വരുന്ന സൈനികരും വന്‍ വ്യോമ, നാവികടീമും ആക്രമണത്തില്‍ പങ്കെടുത്തു. പാരച്യൂട്ട് വഴിയും ഗ്ലൈഡര്‍ വഴിയും ആക്രമണമഴിച്ചുവിട്ട സഖ്യസേന ശക്തമായ ആകാശാക്രമണവും ബോംബിംഗുമാരംഭിച്ചു. കൃത്യമായ് എവിടെയാണു യുദ്ധം നടക്കുന്നതെന്ന ഒരറിവില്ലാതിരുന്നതിനാല്‍ ജര്‍മ്മന്‍ സേനാവിഭാഗം പലയിടത്തായി ചിതറിപ്പോയി. എണ്ണത്തില്‍ കുറവായിരുന്നെങ്കിലും ജര്‍മ്മന്‍ സൈന്യം റോമ്മലിന്റെ നേതൃത്വത്തില്‍ അല്‍പ്പസമയത്തിനകം ശക്തമായ് തിരിച്ചടിക്കാനാരഭിച്ചു. പിന്തിരിയേണ്ട പല ഘട്ടങ്ങളിലും ഹിറ്റ്ലറിന്റെ ഓര്‍ഡര്‍ അനുസരിച്ച് ജർമ്മൻ സേന പിബന്‍ വാങ്ങാതെ യുദ്ധം തുടര്‍ന്നു. യുദ്ധതന്ത്രത്തില്‍ ചിലപ്പോഴൊക്കെ പിന്‍ വാങ്ങുകയും സൌകര്യവും സമയവും അനുകൂലമാകുമ്പോള്‍ ശക്തി സംഭരിച്ച് തിരിച്ചടിക്കുകയും വേണം എന്ന നയം ഹിറ്റ്ലര്‍ അംഗീകരിച്ചതേയില്ല. അതിന്റെ ഫലം ജര്‍മ്മന്‍ സൈനികരുടെ വന്‍ ആള്‍നാശമായിരുന്നു. വിഖ്യാതമായ ജര്‍മ്മന്‍ വ്യോമസേന ഒട്ടുമുക്കാലും നശിച്ചുനാമാവശേഷമായ്. ഒടുവില്‍ അനിവാര്യമായ വിധിയെന്നൊണം ജര്‍മ്മന്‍ സൈന്യം നോര്‍മണ്ടി ആക്രമണത്തില്‍ തകര്‍ന്നു തരിപ്പണമായി മാറി.


യുദ്ധത്തില്‍ മരിച്ചവരുടെ ശവപറമ്പ് 

ജപ്പാന്റെയും തകര്‍ച്ച

ഇറ്റലിയും ജര്‍മ്മനിയും പരാജയങ്ങളേറ്റുവാങ്ങിക്കൊണ്ടിരുന്നപ്പോള്‍ അവരുടെ സഖ്യകക്ഷിയായ ജപ്പാന്റെ സ്ഥിതിയും അത്ര മെച്ചമായിരുന്നില്ല. അമേരിക്ക ജപ്പാനെതിരേയുള്ള ആക്രമണം അങ്ങേയറ്റം ശക്തിയാക്കി. ജപ്പാന്റെ ദ്വീപുകള്‍ മുഴുവനും കീഴടക്കി അവരെ ഇല്ലാതാക്കാന്‍ അമേരിക്കയും എന്തു വിലകൊടുത്തും അതിനെ ചെറുക്കുവാന്‍ ജപ്പാനും തയ്യാറായി. സോളമന്‍ ദ്വീപിലും മാര്‍ഷല്‍ ദ്വീപിലുമൊക്കെ അമേരിക്കയെ ശക്തമായി ജപ്പാന്‍ പ്രതിരോധിച്ചുനിന്നു. ഉണ്ടായിരുന്ന മുഴുവന്‍ ജാപ്പനീസ് സൈനികരും കീഴടങ്ങുവാന്‍ തയ്യാറാകാതെ മരണം വരെ പ്രതിരോധിച്ചുനില്‍ക്കാനാണ് തയ്യാറായത്. ന്യൂ ഗിനി ദ്വീപുകള്‍ക്ക് സമീപമുള്ള ചൂക് ദ്വീപ് തെക്കന് പസഫികിലെ ജപ്പാന്റെ ഏറ്റവും വലിയ ബേസ് ആയിരുന്നു. എല്ലാ യുദ്ധ മേഖലയിലേക്കും സാധന സാമഗ്രികളയച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. അത് കൊണ്ട് തന്നെ ജപ്പാന് ഇതിനു വലിയ പ്രധിരോധം തീര്‍ത്തിരുന്നു. ചൂക് നു സമീപത്തെ മാര്‍ഷല്‍ ദ്വീപ് അമേരിക്ക കീഴടക്കിയശേഷം ചൂക്കിനെ നേരിട്ടാക്രമിക്കാതെ ചൂക്കില്‍ സംഭരിച്ചിരിക്കുന്ന മുഴുവന്‍ ആയുധങ്ങളും വിമാനങ്ങളും നശിപ്പിക്കാന്‍ തീരുമാനിച്ചു. ഓപ്പറേഷന്‍ ഹെയില്‍ സ്റ്റോണ്‍ എന്നു പേരിട്ട ഓപ്പറേഷനിലൂടെ അമേരിക്ക ചൂക്കിനു ചുറ്റും ഉപരോധമേര്‍പ്പെടുത്തി.  മാത്രമല്ല ഇടക്ക് നടത്തിയ ചില മിന്നലാക്രമണങ്ങളില്‍ ജപ്പാന്റെ നിരവധി കപ്പലുകളും വിമാനങ്ങളും കടലില്‍ മുക്കുകയും ചെയ്തു.ഉപരോധത്തെത്തുടര്‍ന്നുള്ള  കൊടും പട്ടിണിയുടെയും ദുരിതത്തിന്റേയും ഒടുവിലാണ് ചൂക് കീഴടങ്ങിയത്.

ചൂക് കടലില്‍ അന്ത്യവിശ്രമം കൊള്ളുന്ന യാനങ്ങള്‍

മരിയാന ദ്വീപുകള്‍ ആയിരുന്നു അടുത്ത യുദ്ധ സ്ഥലം. മരിയാന അമേരിക്കയുടെ കയ്യില്‍ പെട്ടാല്‍ തങ്ങളുടെ മാതൃ ദ്വീപുകളില്‍ ബോംബു ഇടാന്‍ പറ്റിയ ഒരു ബേസ് അമേരിക്കക്കുണ്ടാകും എന്നുറപ്പിഛ്ക ജപ്പാന്‍ അതിശക്തമായി അതിനെ പ്രതിരോധിക്കാനാരംഭിച്ചു. കയ്യില്‍ അവശേഷിച്ചിരുന്ന കപ്പലുകളും വിമാന വാഹിനികളും ചേര്‍ത്ത് ജപ്പാന്‍ ​അമേരിക്കയെ ആക്രമിച്ചു. എന്നാല്‍ വന്‍ നാവികവ്യൂഹമുണ്ടായിരുന്ന അമേരിക്ക ജാപ്പനീസ് നാവികവ്യൂഹത്തെ താറുമാറാക്കി ജപ്പാന്റെ ഒട്ടുമിക്ക കപ്പലുകളും വിമാനങ്ങള്‍ അമേരിക്ക തകര്‍ത്തു. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ ജപ്പാന്‍ പിന്തിരിഞ്ഞു. മരിയാന ദ്വീപുകല്‍ അമേരിക്കയുടെ കൈവശമാകുകയും ചെയ്തു.

ജപ്പാന്റെ കയ്യില്‍ നിന്നും ഫിലിപ്പൈന്‍സിനെ വീണ്ടെടുക്കാനായിരുന്നു അമേരിക്കയുടെ അടുത്ത നീക്കം. എന്നാല്‍ ആക്രമണം ആരംഭിച്ചപ്പോള്‍ തന്നെ അതത്ര എളുപ്പമല്ല എന്ന് അമേരിക്കക്ക് മനസിലായി. മനിലയില്‍ ജപ്പാന്‍ അത്മഹത്യാപരമായ രീതിയിലാണ് പ്രത്യാക്രമണം നടത്തിയത്. വിമാനം നിറയെ സ്ഫൊടകവസ്തുക്കള്‍ നിറച്ച്  അമേരിക്കയുടെ തന്ത്ര പ്രധാനമായ സ്ഥലങ്ങളില്‍ ഇടിച്ചു ഇറക്കുന്ന പരിപാടിയാണ് ജപ്പാന്‍ കൈക്കൊണ്ടത്. എന്നിരുന്നാലും ഏറെ നീണ്ടു നിന്ന യുദ്ധത്തിനൊടുവില്‍ അമേരിക്ക മനിലയും ഫിലിപ്പൈന്‍സും മോചിപ്പിച്ചു.


തുടര്‍ന്ന്‍  ഇവോ ജിമ, ഒക്കിനാവ തുടങ്ങി മിക്ക ദ്വീപുകളും അമേരിക്ക കീഴടക്കി. മാതൃദ്വീപിനെ സംരക്ഷിക്കുന്നതിനായി ഏതാണ്ട് പത്തു ലക്ഷം പട്ടാളക്കാരെ പരിശീലനം നല്‍കി ജപ്പാന്‍ ഒരുക്കിനിര്‍ത്തി. മാത്രമല്ല രാജ്യത്തിനുവേണ്ടി ചാകാനും കൊല്ലാനും മടിയില്ലാത്ത ജനങ്ങളേയും. തങ്ങള്‍ക്കും കനത്ത ആള്‍നാശം സംഭവിക്കാതെ ജപ്പാന്റെ മെയിന്‍ ലാന്‍ഡ്മ പിടിച്ചെടുക്കാനാവില്ലെന്ന്‍ ബോധ്യമായ അമേരിക്കന്‍ നേതൃത്വം മറ്റുവഴികള്‍ ആലോചിക്കാന്‍ തുടങ്ങി. ഭീമമായ ഈ ആള്‍ നാശം തടയാന്‍ വേണ്ടി അമേരിക്ക തങ്ങളോട് സമാധാന ചര്‍ച്ചക്ക് വരുമെന്ന്‍ കരുതിയിരുന്ന ജപ്പാനെ ഏറ്റവും വലിയ ഒരു ദുരന്തമാണ് കാത്തിരുന്നത്.

നോര്‍മണ്ടി യുദ്ധത്തില്‍ സംഭവിച്ച പരാജയത്തിന്റെ ആഘാതത്തിലിരുന്ന ജര്‍മ്മനിയെ ഒന്നുകൂടിയുലച്ചുകൊണ്ട് ജൂണ്‍ മാസത്തില്‍ തന്നെ ചെമ്പട ഒരു കനത്ത ആക്രമണം ജര്‍മ്മനിക്കെതിരേ ആരംഭിച്ചു. കിഴക്കന്‍ ഭാഗങ്ങളില്‍ അവശേഷിച്ചിരുന്ന ജര്‍മ്മന്‍‍ സൈനികരെ ഇല്ലായ്മ ചെയ്യുകയോ പിടി കൂടുകയോ ചെയ്തുകൊണ്ട് സോവിയറ്റ് പട മുന്നേറുകയും താമസംവിനാ സോവിയറ്റ് യുണിയന്‍ തങ്ങളുടെ എല്ലാ ഭാഗങ്ങളും നാസികളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു. യുദ്ധത്തില് പരാജയപ്പെട്ടു പിന്‍വാങ്ങിയ ജര്‍മ്മന്‍ സൈനികര്‍ കൊടും ക്രൂരതകള് ആണ് അവിടുത്തെ ജനങ്ങളോട് കാണിച്ചിരുന്നത്. പടിഞ്ഞാറന് യുറോപ്പിലെ ജനങ്ങള്‍ക്ക് ഇത് അനുഭവിക്കേണ്ടി വന്നിട്ടില്ല അധികം. എന്നാല്‍ റഷ്യന്‍ ജനങ്ല്‍ ഇത് വല്യ അളവില്‍ അനുഭവിക്കേണ്ടി വന്നവരാണ്. റഷ്യയുടെയും ജർമ്മനിയുടെയും പോരാട്ടങ്ങളുടെ ഇടയിൽ പെട്ട് പോയ ചില ചെറിയ രാജ്യങ്ങളുടെ അവസ്ഥ അതിഭീകരമായിരുന്നു. ലിത്വാനിയയിലെ പനറോയി വനത്തില്‍ ഏതാണ്ട് ഒരു ലക്ഷം പേരെയാണ് ഹിറ്റ്ലറിന്റ്റെ നാസി സൈന്യം കൊന്നു തള്ളിയത്. ഭൂരിഭാഗവും ജൂതവംശജരായിരുന്നു കൊല്ലപ്പെട്ടത്. കമ്യൂണിസ്റ്റ് അനുഭാവികളുമായി ചേര്‍ന്ന്‍ ജൂതര്‍ നാസിപ്പടയ്ക്കെതിരേ ഗറില്ലായുദ്ധങ്ങള്‍ നടത്തി വലിയ നാശനഷ്ടമവര്‍ക്കുണ്ടാക്കിക്കൊണ്ടിരുന്നതുകൊണ്ട് നാസികളുടെ പക ഇരട്ടിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പരമാവധി റഷ്യക്കാരുടെ ജീവനെടുക്കാന്‍ തോറ്റ് മടങ്ങുമ്പോള്‍ ജര്‍മ്മനി ശ്രമിച്ചു. പടിഞ്ഞാറന്‍ റഷ്യ മുഴുവന് അവര് കത്തിച്ചു ചാമ്പലാക്കിയിരുന്നു. ഈ ക്രൂരതകളുടെയൊക്കെ പകരം വീട്ടലെന്നോണമാണ് ചെമ്പട ജര്‍മ്മനിക്കെതിരേ സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞടിച്ചത്.

നാസികള്‍ കത്തിച്ച ഒരു ഉക്രൈന്‍ ഗ്രാമം - നഷ്ടപ്പെടലില്‍ പൊട്ടിക്കരയുന്നൊരമ്മയും.

തകര്‍ന്ന ജർമ്മൻ സൈന്യം എല്ലായിടത്തുനിന്നും പിൻവാങ്ങിക്കൊണ്ടിരുന്നു. എന്നാൽ ആര്‍ട്ടിനിൽ പെട്ടന്ന് ഒരു സമര മുഖം തുറന്ന ജര്‍മ്മനി അമേരിക്കൻ മുന്നണി തകര്‍ത്തു ഇരമ്പി കയറി. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പല നിരര്‍ണ്ണായക കേന്ദ്രങ്ങളും പിടിച്ചെടുത്ത ജർമ്മൻ സേനയുമായി അമേരിക്കൻ സേന ശക്തമായി പൊരുതി. എണ്‍പതിനായിരത്തോളം അമേരിക്കൻ ഭടന്മാർ ഇവിടെ കൊല്ലപ്പെട്ടു എന്നാണു കണക്ക്. ജര്‍മ്മനിക്ക് ഒരു ലക്ഷത്തിനുമേല്‍ ആള്‍ക്കാരും. ഇതാണ് ബല്‍ജിലെ യുദ്ധം എന്ന് അറിയപ്പെടുന്നത്. പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ഏറ്റവും വലിയ കരയുദ്ധമായിരുന്നിത്. 

ബെര്‍ലിന്റെ പതനവും ഹിറ്റ്ലറിന്റെ മരണവും

ജര്‍മ്മന്‍ സൈന്യവിഭാഗങ്ങള്‍ പലയിടത്തായി ചിതറി യുദ്ധത്തിലേര്‍പ്പെട്ടിരുന്നതോടെ അപകടം മണത്ത സൈന്യാധിപന്മാര്‍ പലയിടത്തും സന്ധി ചെയ്തു റഷ്യൻ പ്രതിരോധം ശക്തിപ്പെടുത്താൻ ഹിറ്റ്ലറോട് പറഞ്ഞെങ്കിലും ഹിറ്റ്ലര്‍ അതൊന്നും വകവച്ചില്ല. ഫലമോ എല്ലാ ഭാഗത്തുനിന്നും ജര്‍മ്മനിയുടെ പരാജയം അടുത്തുകൊണ്ടിരുന്നു. യുദ്ധത്തില് പരാജയം ഉറപ്പായ ഹിറ്റ്ലര്‍ അവസാന കാലങ്ങളില് ഒരു ഭ്രാന്തനെപോലെയാണ് പെരുമാറിയിരുന്നത്. യുദ്ധത്തിന്റെ അവസാനനാളുകളിലേക്കെത്തപ്പെട്ടപ്പോള്‍ അധിക സമയവും ഹിറ്റ്ലര്‍ ബങ്കറുകള്‍ക്കുള്ളിലാണു കഴിച്ചു കൂട്ടിയിരുന്നത്. ജര്‍മ്മനിയെ അതിവേഗത്തി സമീപിച്ചുകൊണ്ടിരുന്ന ചെമ്പട ബെര്‍ ലിന്‍ കീഴ്ശ്ടക്കുവാനുള്ള ശ്രമങ്ങളാരംഭിച്ചു. പോളണ്ടിനെ മോചിപ്പിച്ച അവര്‍ നാസികളുടെ ക്രൂരതയുടെ ഇടങ്ങളായിരുന്ന കോണ്‍സണ്ട്രേഷന്‍ ക്യാമ്പുകള്‍ പുറം ലോകത്തിനു കാട്ടിക്കൊടുത്തു. നാസി ഭീകരതയെ കുറിച്ച് കൂടുതലായറിഞ്ഞുവന്നതോടെ ചെമ്പടയ്ക്ക് അവരോടുള്ള വൈരാഗ്യവും വര്‍ദ്ധിച്ചു. ജര്‍മ്മനിയില്‍ തകര്‍ക്കപ്പെടാത്ത ഒരു ഇഷ്ട്ടിക പോലും ബാക്കിയുണ്ടാവരുത് എന്നായിരുന്നു ചെമ്പടക്ക് നല്കപ്പെട്ട ഓര്‍ഡര്‍. ജര്‍മ്മന്‍ മേഖലകളിലേക്ക്ീരച്ചുകയറിയ ചെമ്പട [അരമാവധി നാശനഷ്ടം വരുത്തുകയും കഴിയുന്നിടത്തോളം സാധനസാമഗ്രികള്‍ കൊള്ള ചെയ്യുകയും ചെയ്തു.

1945 ഏപ്രില് മാസത്തില് ബെര്‍ലിന്‍ കീഴടക്കാനുള്ള സോവിയറ്റ് ഉപരോധം തുടങ്ങി. അതിനോടകം തന്നെ പലരും ബെര്‍ലിന്‍  ഉപേക്ഷിച്ചിരുന്നു.  ഒരു വ്യാഴ വട്ടക്കാലം നീണ്ടു നിന്ന ഹിറ്റ്ലറിന്റെ ഭരണം അതിന്റെ അവസാന മാസത്തില് എത്തി. എങ്കിലും ഹിറ്റ്ലര് ബെര്‍ലിന്‍  ഉപേക്ഷിച്ചിരുന്നില്ല. ഏപ്രില് 25 നു എല്‍ബെ നദിയുടെ കരയില്‍ വച്ച് അമേരിക്കന്‍ സൈന്യവും റഷ്യന് സൈന്യവും ഒരുമിച്ചുകൂടി ജര്‍മ്മനിയുടെ പതനത്തിനായുള്ള ശ്രമമാരംഭിച്ചു.
ഹിറ്റ്ലറും കാമുകി ഇവാ ബ്രൌണും

1945 ഏപ്രില് 30നു ഭൂമിക്കടിയിലെ ഒരു സൈനിക ബങ്കറിനുള്ളില്‍ ഹിറ്റ്ലറിനേയും അദ്ദേഹത്തിന്റെ കാമുകിയായിരുന്ന ഇവാ ബ്രൌണിനേയും മരണമടഞ്ഞ നിലയില്‍ കണ്ടെത്തി. പരാജയമുറപ്പായ ഹിറ്റ്ലര്‍ ആത്മഹത്യചെയ്തതാണെന്ന്‍ വിശ്വസിക്കപ്പെടുന്നു. ലോകത്തെ തന്നെ സര്‍വ്വദുരിതത്തിലേക്ക് തള്ളിവിടുവാനിടയാക്കിയ ക്രൂരനായ സ്വേച്ഛാധിപതിയുടെ ജീവിതം അങ്ങിനെ ദയനീയമായൊടുങ്ങി. ഹിറ്റ്ലറിനു പുഋമേ അയാളുടെ സന്തതസഹചാരിയായ് ഗീബത്സും ആത്മഹത്യ ചെയ്തു. അന്നേദിവസം തന്നെ ജര്‍മ്മന്‍ പാര്‍ലമെന്റ് മന്ദിരം ചെമ്പട കീഴടക്കുകയും അതിശക്തമായ പോരാട്ടത്തിനൊടുവില്‍ മെയ് രണ്ടിനു ബെര്‍ലിന്‍ കീഴടങ്ങുകയും ചെയ്തു. ഇതോടെ ആറു വര്‍ഷക്കാലം നീണ്ടു നിന്ന യുറോപ്പിലെ യുദ്ധത്തിനവസാനം ആയി.  


(തുടരും....)

ശ്രീക്കുട്ടന്‍

7 comments:

  1. ഒരുപാട് കഷ്ടപ്പെട്ട് എഴുതിയ പോസ്റ്റ്‌ ആണെന്ന് കണ്ടാലറിയാം...വളരെ നന്നായിട്ടുണ്ട്...പലതും പുത്തനറിവുകളാണ്...അഭിനന്ദനങ്ങള്‍...ആശംസകള്‍...

    ReplyDelete
  2. “ഗീബല്‍സ് തിയറി“ എന്നൊരു തിയറി സംഭാവന ചെയ്ത അയാളെ പെട്ടെന്ന് ലോകം മറക്കുകയില്ല. ഹിംലറെയും.

    ReplyDelete
  3. വായിക്കുന്നു

    ReplyDelete
  4. ഈ-സീരീസ് മുഴുവന്‍ ഒറ്റയിരിപ്പിനു വായിച്ചു.
    വളരെ നന്നായി എഴുതിയിരിക്കുന്നു. പലതും പുതിയ അറിവുകളാണ്.
    (ലോകത്തിലെ ഏറ്റവും ക്രൂരന്മാര്‍ ഇന്നും ജപ്പാന്‍കാര്‍ ആണെന്നാണ് കരുതുന്നത്. അവരുടെ ചില ഭക്ഷണ രീതികള്‍ ഒക്കെ അതി ക്രൂരമാണ് എന്ന് കേട്ടിട്ടുണ്ട്.)
    അടുത്തതിനായി കാത്തിരിക്കുന്നു.

    ReplyDelete
  5. ഈ വാർ വായന തുടരുന്നൂ...കേട്ടൊ ഭായ്

    ReplyDelete
  6. ഹിറ്റ്ലറിന്റേയും, ഗീബൽസിന്റേയും അന്ത്യം രണ്ടാംലോകമഹായുദ്ധത്തിലെ മാത്രമല്ല .,ലോകചരിത്രത്തിന്റെതന്നെ ഒരു ടേണിംഗ് പോയന്റ് ആയിരുന്നു.

    തുടരുക - ഇത് ഒരു പുസ്തകമാക്കി ഇറക്കാനാവുമെന്ന് എനിക്കു തോന്നുന്നു. ശ്രീക്കുടട്ൻ ആലോചിക്കൂ...

    ReplyDelete