Saturday, January 25, 2014

രണ്ടാം ലോകമഹായുദ്ധം (1939 -1945) - അവസാനഭാഗം

ഒരു കൌതുകത്തിന്റെ പുറത്താരംഭിച്ച ഈ യാത്ര ഇതോടെ ഇവിടെ പൂര്‍ണ്ണമാകുകയാണ്.  ഇതുവരെയുള്ള മുഴുവന്‍ വിവരണങ്ങളും പലരില്‍ നിന്നായ് കടം കൊണ്ടതും ഇന്റര്‍നെറ്റില്‍ നിന്നും കോപ്പിചെയ്തെടുത്തതുമാണ്. ഇങ്ങിനെയൊരു സാഹസത്തിനു കാരണഭൂതരായ പാലാരിവട്ടം ശശിയേയും സച്ചിന്‍ കെ എസിനേയും വിസ്മരിക്കുന്നില്ല. ലോകത്തെ മുഴുവന്‍ ഗ്രസിച്ച രണ്ടാം ലോകമഹായുദ്ധത്തിനെക്കുറിച്ചുള്ള അവസാനഭാഗമാണിത്. ഈ യുദ്ധത്തെക്കുറിച്ചുള്ള ആദ്യഭാഗവിവരണങ്ങള്‍ താഴെയുള്ള ലിങ്കുകളില്‍ നോക്കിയാല്‍ വായിക്കാവുന്നതാണ്.

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 1

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 2

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 3

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 4

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 5

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 6


ജപ്പാനിലെ അണുബോംബ് വര്‍ഷം

1945 ജൂലൈ 16നു മെക്സിക്കോയിലെ ഒരു മരുഭൂമിയില്‍ വച്ച് അമേരിക്ക വിജയകരമായി തങ്ങളുടെ ആദ്യത്തെ അണുപരീക്ഷണം നടത്തി. ചിന്തിക്കാവുന്നതിലും വലിയ നശീകരണശേഷിയാണതുകൊണ്ടുണ്ടാവുന്നതെന്ന്‍ മനസ്സിലാക്കിയ അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം കുറിക്കാനായ് തങ്ങളുടെ നശീകരണശക്തി ജപ്പാനില്‍ പ്രയോഗിക്കുവാന്‍ തീരുമാനിച്ചു. ദുര്‍ബലമായ രീതിയില്‍ പ്രത്യാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ജപ്പാനുമേല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ട്രൂമാന്റെ നിര്‍ദ്ദേശപ്രകാരം 1945 ആഗസ്റ്റ് ആറിനു ശാന്തസമുദ്രത്തിലെ അമേരിക്കയുടെ നാവികബേസില്‍ നിന്നും ലിറ്റില്‍ ബോയ് എന്നു പേരിട്ട യുറേനിയം ആറ്റംബോംബുമായ് പറന്നുപൊങ്ങിയ എനോലഗെ എന്ന്‍ യുദ്ധവിമാനം ജപ്പാന്‍ നഗരമായ ഹിരോഷിമയുടെ മുകളില്‍ രാവിലെ 8.15 നു എത്തുകയും ആ ബോംബ് വര്‍ഷിച്ചുമടങ്ങുകയും ചെയ്തു. 11 കിലോമീറ്റര്‍ ചുറ്റളവില്‍ അതിഭീകരമായൊരഗ്നിവലയം സൃഷ്‌ടിച്ച് സര്‍വ്വനാശമാണ് അതു വരുത്തിവച്ചത്. ബോംബ് വീണ ഗ്രൌണ്ട് സീറോയ്‌ക്ക് 1.6 കിലോമീറ്റര്‍ ചുറ്റളവില്‍ 90 ശതമാനം മനുഷ്യരും സെക്കന്‍ഡുകള്‍ക്കുള്ളില്‍ കത്തിച്ചാമ്പലായി. പലരും നിന്ന നില്പ്പില്‍ ആവിയായി മാറിപ്പോയി. നഗരത്തില്‍ ഒഴുകിയിരുന്ന പുഴയും അരുവിയും തിളച്ചു മറിഞ്ഞു. അതിഭീകരവും അവിശ്വസനീയവുമായ ഉയരത്തില്‍ തിളച്ചുയരുന്ന കൂണ്‍ മേഘം നഗരത്തെ മൂടി  തുടര്ന്ന്  നഗരത്തില്‍ കറുത്ത മഴ പെയ്തു. ഒരു ലക്ഷത്തോളം ആളുകള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. ഒന്നരലക്ഷത്തോളം ആളുകള്‍ തുടര്‍ ദിവസങ്ങളില്‍ അണുവികിരണമേറ്റ് മരിച്ചു.

ഹിരോഷിമയും നാഗസാക്കിയും

കീഴടങ്ങുവാനുള്ള അമേരിക്കയുടെ ശാസനയെ ജപ്പാന്‍ വകവയ്ക്കാതെയായതൊടെ കൊല്ലുന്നതില്‍ ഹരം കയറിയ അമേരിക്ക ആഗസ്റ്റ് 9 നു നാഗസാക്കി നഗരത്തിലും ഫാറ്റ്മാന്‍ എന്നു പേരിട്ട പ്ലൂട്ടോണിയം ബോംബ് വര്‍ഷിച്ചു. ഹിരോഷിമയിലെന്നതുപോലെ സംഹാരതാണ്ഡവമാടിയ ആ അണുസ്ഫോടത്തിലും നിമിഷങ്ങള്‍ക്കുള്ളില്‍ മുക്കാല്‍‍ ലക്ഷത്തോളം മനുഷ്യരാണ് ചാമ്പലായി മാറിയത്. ഈ രണ്ടു ആക്രമണങ്ങളും കഴിഞ്ഞശേഷം ജപ്പാനിലെ ഓരോ നഗരത്തിലും ഇതാവര്‍ത്തിക്കുമെന്ന്‍ അമേരിക്ക ജപ്പാനു അന്ത്യശാസനം നല്‍കി. റഷ്യയും ജപ്പാനെതിരേ യുദ്ധപ്രഖ്യാപനവുമായ് വന്നതോടെ മറ്റൊരു ഗത്യന്തരവുമില്ലാതെ ജപ്പാന്‍ പരാജയം സമ്മതിച്ചതായി ഹിരോഹിതോ ചക്രവര്‍ത്തി പ്രഖ്യാപിക്കുകയും 1945 സെപ്തംബര്‍ 2 നു മിസ്സൌറി എന്ന യുദ്ധക്കപ്പലില്‍ വച്ച് ഔദ്യോഗികമായ് കീഴടങ്ങിയതായി ഒപ്പുവയ്ക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധമാരംഭിച്ച് കൃത്യം ആറുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ ആയിരുന്നു മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ചൊരിച്ചിലിനിടയാക്കിയ ആ മഹാ യുദ്ധത്തിനു അന്ത്യമുണ്ടായത്.



ജപ്പാന്റെ കീഴടങ്ങല്‍. 

യുദ്ധാനന്തരസംഭവങ്ങള്‍..

ജപ്പാന്റെ ഔദ്യോഗിക കീഴടങ്ങലോടേ വിരാമമായ യുദ്ധശേഷം ജപ്പാനിലെയും ജര്‍മ്മനിയിലേയും പല പട്ടാള മേധാവികളെയും രാഷ്ട്രീയ നേതാക്കളെയും പിടികൂടി വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. നാസി രാഷ്ട്രീയ നേതാക്കള്‍, പട്ടാള മേധാവികള്‍, ഡോക്ടര്‍മാര്‍, ജഡ്ജ്സ് എന്നിവരെയെല്ലാം വിചാരണ ചെയ്തു. ഈ വിചാരണക്കിടയില്‍ ഉരുത്തിരിഞ്ഞ പല തീരുമാനങ്ങളും പിന്നീട് സാര്‍വ്വദേശീയമായി  ലോകത്തിന്റെ പല ഇടങ്ങളിലും യുദ്ധ കുറ്റ വാളികളെ വിചാരണ ചെയ്യുമ്പോള്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ ന്യൂറംബര്ഗ് കോഡ് എന്നാണ് വിളിക്കുന്നത്‌. ഇന്ന് ഒരു വിധപ്പെട്ട രാജ്യങ്ങള്‍ എല്ലാം ഈ കോഡ് ആണ് തങ്ങളുടെ റിസര്‍ച്ചുകള്‍ക്ക് മാനദണ്ഠമാക്കിയിട്ടുള്ളത്. വിചാരണകാലയളവില്‍ തന്നെ ചിലരെല്ലാം തടവില്‍ വച്ച് ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവരുടെ ശിക്ഷ ഏകദേശം ഒരുകൊല്ലത്തിനുള്ളില്‍ തന്നെ നടപ്പിലാക്കുകയുണ്ടായി.

കോന്‍സന്‍ട്രേഷന്‍ ക്യാമ്പിലെ വനിതാ ഗാര്‍ഡുകളെ പരസ്യമായി തൂക്കി കൊല്ലുന്നു

ടോക്യോ വിചാരണയില്‍ ജപ്പാന്റെ പ്രധാന മന്ത്രി ടോജോ അടക്കം ആറു പേര്‍ക്ക് വധ ശിക്ഷ വിധിച്ചു. ഇതിനെല്ലാം പുറമേ പല രാജ്യങ്ങളും അവരുടെതായ വിചാരണകള്‍ നടത്തുകയും ധാരാളം പേരെ വധിക്കുകയും ചെയ്തിട്ടുണ്ട്. ജൂത ക്യാമ്പുകളിലെ പിശാചിനികള്‍ ആയിരുന്ന സ്ത്രീ ഗാര്‍ഡുകളെ സോവിയറ്റ് യുനിയന്‍ പരസ്യമായി തൂക്കി കൊന്നത് എല്ലാം ഇതിനു ഉദാഹരണം ആണ്. ഇതിനു പുറമേ ഇസ്രയേല് അവരുടെ ചാരസംഘടനയായ മോസാദിനെ ഉപയോഗിച്ചു പല നാസികളെയും പിന്നീട് വേട്ടയാടി കൊന്നിട്ടുണ്ട്. എന്നാല് ഇതില് നിന്നെല്ലാം വ്യത്യസ്തനായി, കനത്ത പരാജയത്തിനു ശേഷവും കൂട്ടാളികള് എല്ലാവരും ശിക്ഷിക്കപ്പെട്ടിട്ടും ജപ്പാന്‍ ച്ക്രവര്‍ത്തിയായ ഹിരോഹിതോ വിചാരണ ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകോ ചെയ്തില്ല. ജപ്പന്‍ ജനതയുടെ ചക്രവര്‍ത്തിയോടുള്ള വൈകാരികബന്ധം മുന്‍ നിര്‍ത്തിയായിരുന്നിരിക്കണം അമേരിക്ക ഹിരോഹിതോയെ വെറുതേവിട്ടത്. ചിലപ്പൊള്‍ അനുദിനം വളര്‍ന്നു വന്നിരുന്ന സോവിയറ്റ് യുണിയനെ എതിരിടാനും കമ്മ്യൂണിസത്തെ തടുക്കാനും വേണ്ടി അമേരിക്ക സന്ധി ചെയ്തതുമായിരിക്കാം.

ഇന്ത്യയുടെ സ്വാതന്ത്ര്യം

രണ്ടാം ലോകമഹായുദ്ധം ഇന്ത്യയുടേയും ഭാഗദേയം നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ബ്രിട്ടണൊപ്പം സഖ്യകക്ഷികളോടൊത്ത് ആഫ്രിക്കന്‍ മരുയുദ്ധത്തിലും മറ്റുമൊക്കെ ഇന്ത്യന്‍ സേനാവിഭാഗവും സ്തുത്യര്‍ഹമായ സേവനങ്ങളാണ് നടത്തിയിരുന്നത്. ജര്‍മ്മന്‍ സൈന്യാധിപനായിരുന്ന റോമ്മലിനെ പരാജയപ്പെടുത്തിയതില്‍ മുഖ്യ ഘടകമായതും ബ്രിട്ടീഷുകാർ നയിച്ച ഇന്ത്യൻ സേന തന്നെ. ബ്രിട്ടീഷുകാർ യുദ്ധ ഫണ്ട് സംഘടിപ്പിച്ചത് ഇന്ത്യന് രാജാക്കന്മാരുടെ കൈയിൽ നിന്നായിരുന്നു. അവസാന പാദ യുദ്ധത്തിൽ ഇറ്റലിക്കു സർവ നാശം വരുത്തിയത് ഗൂർഖ രറെജിമെന്റ്റ് ആയിരുന്നു. ജപ്പാൻ മുന്നേറ്റം ആദ്യമായി തകർത്തു വിട്ടതും ഇന്ത്യൻ സേന ആണ്. ഇന്ത്യൻ സേനയുടെ വിശ്വസ്തതയിലും ധീരതയിലും ബ്രിട്ടീഷുകാർ തന്നെ അമ്പരന്നു പോയിട്ടുണ്ട്. ഇന്ത്യൻ പടയിൽ വിക്ടോറിയ ക്രോസ് നേടിയവർ നിരവധിയാണ്.

ഈ യുദ്ധ സമയത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി ഹിറ്റ്ലറെ നേരിൽ കണ്ടു സഹായം അഭ്യര്ത്ഥിച്ചു. ജപ്പാന്‍ സൈനികരുടെ സഹായത്തൊടൊപ്പം ഐ എന്‍ എ സംഘടിച്ചെങ്കിലും നേതാജി ഉദ്ദേശിച്ചപോലൊന്നുമായിരുന്നില്ല കാര്യങ്ങള്‍ നീങ്ങിയത്. ജാപ്പനീസ് സൈനികര്‍ക്കൊപ്പം നേതാജിയുടെ മോഹങ്ങള്‍ സഫലമായിരുന്നെങ്കില്‍ ഒരുവേള ഇന്ത്യയുടെ ഗതിതന്നെ മാറിപ്പോയേനേ.ക്രൂരമനസ്ക്കരായിരുന്ന ജപ്പാനെ എത്രമാത്രം വിശ്വാസത്തിലെടുക്കാമായിരുന്നുവെന്ന്‍ നേതാജി മനസ്സിലാക്കിയിരുന്നില്ല. യുദ്ധം കഴിഞ്ഞതൊടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള മുറവിളി വര്‍ദ്ധികുകയും കോളനി രാഷ്ട്രങ്ങളെ നോക്ക്കിനടത്തുവാനുള്ള ത്രാണിയില്ലാത്തവിധം തകര്‍ന്നുപോയ ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുവാന്‍ തീരുമാനിക്കുകയും ചെയ്തു. 1947 ആഗസ്റ്റ് പതിനാലാം തീയതി രാത്രി 12 മണിക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യാവകാശം ബ്രിട്ടണ്‍ അംഗീകരിച്ചു.


നേതാജിയുടെ ടീം

തെക്കേ അമേരിക്കന്‍ രാജ്യങ്ങളും അറബ് രാജ്യങ്ങളും യുദ്ധത്തില്‍ കൂടുതലായും പങ്കെടുക്കാതെ ഒരു നിക്ഷപക്ഷനിലപാട് സ്വീകരിച്ചു. യൂറോപ്പില്‍ യുദ്ധം കൊടുമ്പിരമ്പിക്കൊണ്ടിരുന്നപ്പോള്‍ അതേ നിലപാട് സ്വീകരിച്ച ഒരു രാജ്യമായിരുന്നു സ്വിറ്റ്സര് ലാന്ഡ്. ജര്‍മ്മനിയുടെ ആദ്യകാല ആക്രമണങ്ങളില്‍ സ്വിറ്റ്സര്‍ലാന്‍ഡിന്റെ സമീപരാഷ്ട്രങ്ങളെല്ലാം കീഴടക്കിയെങ്കിലും താരതമ്യേന നല്ല ഒരു മീഡിയേറ്ററുടെ റോളെടുത്ത സ്വിറ്റ്സര്‍ലാന്‍ഡിനെ ജര്‍മ്മനി ആക്രമിക്കാതെ വിട്ടു. മാത്രമല്ല ആക്രമണം ശക്തമായ എല്ലാ ഇടങ്ങളില്‍ നിന്നുമുള്ള കുടിയേറ്റവും സ്വിറ്റ്സര്‍ ലാന്‍ഡിലേക്കായിരുന്നു. അവിടത്തെ പ്രസിദ്ധമായ ബാങ്കുകളിലേക്ക് വന്‍ തോതില്‍ നിക്ഷേപമൊഴുകി. ജൂതവേട്ട നടക്കുമ്പോള്‍ പലരും തങ്ങളുടെ സമ്പാദ്യം മുഴുവന്‍ ആ ബാങ്കുകളില്‍ നിക്ഷേപിച്ചു. യുദ്ധാനന്തരം അത് തിരിച്ചെടുക്കുവാന്‍ ആരുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

യുറോപ്പിലെ മറ്റു രാജ്യങ്ങളായ പോര്‍ച്ചുഗലും സ്വീഡനും സ്പെയിനും ന്യൂട്രലായി നിന്നെങ്കിലും യുദ്ധത്തിന്റെ കെടുതികള് ആവോളം അനുഭവിച്ചു. പക്ഷെ സ്വിസ്സിനു അതുണ്ടായില്ല മറിച്ചു നേട്ടവും ഉണ്ടായി എന്നതാണ് വസ്തുത. സ്പയിന് അവരുടെ നാട്ടില് നടന്ന അഭ്യന്തര കലഹം കൊണ്ട് തന്നെ തകര്ന്നു അടിഞ്ഞിരുന്നു. മറ്റു രാജ്യങ്ങള്ക്ക്  ഉണ്ടായ ദുരിതവും കഷ്ട്ടതകളും നോക്കുമ്പോള് ഈ രാജ്യങ്ങള്ക്ക്  ഉണ്ടായ നാശം തുലോം തുച്ഛം ആണ്. രണ്ടാം ലോക മഹായുദ്ധം കൊണ്ട് സമ്പന്നമായ ഒരു തുറുമുഖമാണ് ന്യുസിലണ്ടിലെ ലിറ്റിൽടണ്. യുദ്ധസമയത്ത് ലോകത്തിലെ നാനാ ഭാഗത്തേക്ക് തീവില വാങ്ങി പാലുൽപ്പന്നങ്ങളും, ഇറച്ചിയും മറ്റും ഇവർ കയറ്റി അയച്ചു. അന്നും ഇന്നും ഈ രാജ്യതിന്റ്റെ പ്രധാന വ്യാവസായിക മേഖല മാംസവും, പാലും ആണ്.

രണ്ടാം ലോകമഹായുദ്ധകാലഘട്ടത്തില്‍ ശത്രുസേനയിലായിരുന്നെങ്കിലും സഖ്യകക്ഷികള്‍ പോലും അമ്പരപ്പോടെയും അതിശയത്തോടെയും കണ്ടിരുന്ന ഒന്നുരണ്ട് വ്യക്തിത്വങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരാളായിരുന്നു ജര്‍മ്മന്‍ സൈന്യാധിപനായിരുന്ന ഇര്‍വ്വിന്‍ റോമ്മല്‍. ശത്രുക്കളുടെ പോലും ബഹുമാനം പലപ്പോഴും വാങ്ങിയിരുന്ന റോമ്മല്‍ യുദ്ധത്തില്‍ പിടിക്കപെടുന്ന സൈനീകരെ കൊല്ലണമെന്ന ഹിറ്റ്ലറുടെ നയത്തിന് എക്കാലവും എതിരായിരുന്നു. ആഫ്രിക്കയിൽ അദ്ദേഹത്തിന്റെ വിജയം അദേഹത്തെ ഒരു ദേശിയ ഹീറോ ആക്കിയിരുന്നു. ഹിറ്റലറിന്റെ വലം കയ്യായിരുന്ന ഈ ഓഫീസറെ ഹിറ്റലര്‍ തന്നെ വധിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി ഹിറ്റലര്‍ തന്നെ കൊലപ്പെടുത്തി. സ്വയം മരിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ വീട്ടുകാരെ മുഴുവന്‍ നശിപ്പിക്കുമെന്ന ഭീഷണിക്ക് വഴങ്ങി റോമ്മല്‍ ആത്മഹത്യചെയ്യുകയാനുണ്ടായത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ചര്‍ച്ചില്‍ പോലും റോമ്മലിനെ ക്കുറിച്ച് "ധീരനും സമര്ത്ഥനുമായ ഒരു പ്രതിയോഗി ആണ് നമുക്ക് എതിരെ ഉള്ളത്. യുദ്ധത്തിന്റെ നാശത്തിനിടയ്ക്കും ഞാൻ പറയട്ടെ,ഒരു മഹാ സേനാനിയായിരുന്നു" എന്നാണു പറഞ്ഞത്. നെപ്പോളിയനു ശേഷം ബ്രിട്ടീഷ് സേനയുടെ ബഹുമാനം പിടിച്ചുപറ്റിയ ആളായിരുന്നു റോമ്മെല്‍.
റോമ്മെലും കുടുംബവും

യുദ്ധകാലഘട്ടത്തിലെ കണ്ടുപിടുത്തങ്ങള്‍

രണ്ടാം ലോക മഹായുദ്ധം അതിക്രൂരമായ ഒന്നായിരുന്നു എന്ന് സമ്മതിക്കുന്നതോടൊപ്പം തന്നെ അത് ശാസ്ത്ര ഗവേഷണത്തിന് നല്കിയ സംഭാവനകളെ കാണാതിരിക്കാൻ ആവില്ല. രാജ്യങ്ങൾ ശത്രുക്കളെ കവച്ചു വെക്കാൻ ബഡ്ജറ്റിന്റെ മുഴുവൻ ഭാഗവും ശാസ്ത്ര ഗവേഷണങ്ങള്ക്ക് -അതായത് സൈനിക ഗവേഷണങ്ങള്ക്ക്- മാറ്റി വെക്കുകയും മികച്ച റിസൾട്ടുകൾ അതിൽ നിന്നും ഉണ്ടാവുകയും ചെയ്തു . എല്ലാ സൈനിക ഗവേഷങ്ങളെയും പോലെ ഇവയും അവസാനം സിവിലിയൻ കാര്യങ്ങൾക്കും ഉപയോഗപ്പെട്ടു. രണ്ടാം ലോക യുദ്ധം നടന്നിരുന്നില്ല എങ്കിൽ വ്യോമയാന രംഗത്ത് ഇന്നുള്ള രീതിയിലെ സാങ്കേതിക കൈവരിക്കാൻ ഒന്നോ രണ്ടോ ദശകം കൂടി കൂടുതൽ വേണ്ടി വന്നേനെ.

റോക്കെറ്റ്‌ അഥവാ മിസൈല്‍ ആദ്യമായി നിര്‍മ്മിക്കുന്നതും ഉപയോഗിക്കുന്നതും നാസികളായിരുന്നു. ഫ്രാന്‍സില്‍ നിന്നും ലണ്ടന്‍ നഗരത്തിലേക്ക് ഏതാണ്ട് അയ്യായിരം റോക്കെറ്റുകളെങ്കിലും ജര്‍മ്മനി അയച്ചിരുന്നു. ഈ പുതിയ ആയുധം അന്നേ വരെ ലോകം കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു. ഇന്ന്‍ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടേ കൈകളിലും അതീവപ്രഹരമാരകശേഷിയുള്ള മിസൈലുകളുടെ കൂമ്പാരങ്ങള്‍ ഉണ്ട്.
ജര്‍മ്മനിയാണ് ആദ്യമായി ജെറ്റ് എഞ്ചിന് നിര്‍മ്മിക്കുന്നത്. ജെറ്റ് എഞ്ചിന് ഉപയോഗിച്ചു പറന്നിരുന്ന ജര്‍മ്മന്‍ വിമാനങ്ങള്‍ യുദ്ധ വിജയികളായ അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും നിരന്തര പഠനത്തിന് വിധേയമാക്കപ്പെടുകയും ഈ രാജ്യങ്ങളിലെ വ്യോമയാന മേഖലക്ക് അടിസ്ഥാനമായി മാറുകയും ചെയ്തു. അതുപോലെ തന്നെ ജീപ്പ് എന്ന വാഹനം യുദ്ധ ആവശ്യങ്ങൾക്കായി നിർമ്മിച്ചതാണ്.  ജർമ്മനിക്കെതിരെ യുദ്ധത്തിൽ ഏതു കാലാവസ്ഥയിലും ഉപയോഗിക്കാമായിരുന്ന ഈ വാഹനമാണ് ഇന്നും ലോകത്തെ ഏറ്റവും മികച്ച ഓഫ്റോഡ് വാഹന ഡിസൈൻ.


രണ്ടാം ലോകമഹായുദ്ധകാലത്ത് കണ്ടുപിടിച്ച മറ്റൊരു മാരകായുധമായിരുന്നു എ കെ 47 എന്ന യന്ത്രത്തോക്ക്. സോവിയറ്റ് യൂണിയന് വേണ്ടി നാസിക്കെതിരെ പടനയിച്ച മിഖായേൽ കലോനിഷ്കോവ് എന്ന കമാണ്ടര്‍ കണ്ടുപിടിച്ചതാണ് അഖട്ടോമാറ്റിക് (ഒട്ടോമാടിക്) കലോഷ്നിക്കൊവ് എന്ന എക് 47 തോക്ക്. ഇന്ന്‍ ഒട്ടുമിക്ക ലോകരാജ്യങ്ങളുടേയും തീവ്രവാദികളുടേയുമെല്ലാം ഏറ്റവും പ്രീയപ്പെട്ട ആയുധവും ഇതുതന്നെ. റഡാറുകളുപയോഗിച്ചുള്ള നിരീക്ഷണവും ശത്രുവിമാനങ്ങളുടെ കണ്ടുപിടിത്തവും ഒക്കെ ഈ ലോകമഹായുദ്ധത്തിന്റെ സംഭാവനകളായിരുന്നു. ലോകം ഇന്ന്‍ അങ്ങേയറ്റം ഭയപ്പാടോടെ കാണുന്ന അണുബോംബുകളും ഈ യുദ്ധത്തിന്റെ സന്തതികള്‍ തന്നെയായിരുന്നു. ഇനി ഒരു ലോകയുദ്ധം സംഭവിക്കുകയാണെങ്കില്‍ ലോകം ഒരു അണുയുദ്ധമായിരിക്കും നേരിടുക. അത് ഈ ഭൂമിയുടെ സര്‍വ്വനാശത്തിന്റെ കാരണവുമായിത്തീരും..

ഐക്യരാഷ്ട്രസഭയുടെ രൂപീകരണം

ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്ന്‍ രൂപവത്ക്കരിക്കപ്പെട്ട ലീഗ് ഓഫ് നേഷന്‍സ് പരാജയമാവുകയും രണ്ടാമത് വീണ്ടുമൊരു മഹായുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെ ഇനിയൊരു യുദ്ധമൊരിക്കലും ആവര്‍ത്തിക്കാതിരിക്കാനായ് ലോകരാജ്യങ്ങള്‍ ശ്രമിക്കുകയും അതിനായ് ഒരു ശക്തമായ സംഘടന ഉണ്ടാക്കണമെന്ന്‍ ആഗ്രഹിക്കുകയും ചെയ്തതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടതാണ് ഐക്യരാഷ്ട്രസഭ. 1945 ഒക്ടോബർ 24നാണ് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽവന്നത്. എല്ലാ വർഷവും ഒക്ടോബർ 24-ന് യു എൻ ദിനമായി ആചരിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമന്ദിരം.

ഇരുഭാഗത്തും യാതൊരുവിധ ശത്രുതയുമില്ലാത്ത ദശലക്ഷങ്ങള്‍ മരിച്ചുവീഴുന്ന മഹാഭീകരതയാണ് ഓരോ യുദ്ധവും. യുദ്ധം സമ്മാനിക്കുന്നതെപ്പോഴും ദുരിതവും തീരാത്ത കണ്ണീര്‍കാഴ്ചകളും സങ്കടങ്ങളും ഇല്ലായ്മകളും മാത്രമാണ്. പലപ്പോഴും പരസ്പ്പരം പോരടിക്കുകയും മരിച്ചുവീഴുകയും ചെയ്യുന്ന ഒരാളുപോലും തിരിച്ചറിയുന്നുണ്ടാവില്ല തങ്ങളെന്തിനുവേണ്ടിയാണു ചാകുന്നതെന്നും കൊല്ലുന്നതെന്നും. ആര്‍ത്തിയുടേയും ദുരയുടേയും പകയുടേയും ഇരകളാകുവാന്‍ എക്കാലവും വിധിക്കപ്പെടുന്നത് അതാത് രാജ്യങ്ങളിലെ നിസ്സഹായരായ ജനങ്ങള്‍ മാത്രമായിരിക്കും. കുഞ്ഞുങ്ങളും സ്ത്രീകളും സാധാരണക്കാരായ ജനങ്ങളും ഒക്കെ അനുഭവിക്കുന്ന സങ്കടങ്ങളും ദുരിതങ്ങളും ദുരമൂത്ത് യുദ്ധവെറിപൂണ്ട ഓരോ ഭരണാധികാരിയുടേയും കണ്ണ്‍ തുറപ്പിക്കേണതാണ്. പ്രീയപ്പെട്ടവര്‍ ചിന്നഭിന്നമായിക്കിടക്കുന്നതുകണ്ടലമുറയിടുന്നവരുടെ ദയനീയത മനസ്സിലാക്കേണ്ടതാണ്. യുദ്ധങ്ങള്‍ എന്നത് വെറുപ്പിന്റെ സന്തതികള്‍ മാത്രമാണ്. അങ്ങേയറ്റം ഒഴിവാക്കപ്പെടേണ്ട ഒന്ന്‍. നമ്മുടെ മുന്നില്‍ പൊട്ടിക്കരച്ചിലുകളുടേയും തകര്‍ച്ചകളുടേയും വേദനയുടേയും ശബ്ദങ്ങള്‍ നിറയാതെ പ്രതീക്ഷാനിര്‍ഭരമായി ലോകത്തിന്റെ വെളിച്ചത്തെ മാത്രം നോക്കിക്കാണുന്ന കണ്ണുകളുടേതാവട്ടെ നാളത്തെ പുലരികള്‍. തുലയട്ടെ യുദ്ധങ്ങളും യുദ്ധവെറിപൂണ്ട ഭരണാധികാരികളും...


ലോകത്തെ മുഴുവന്‍ ഗ്രസിച്ച ഈ മഹായുദ്ധത്തെക്കുറിച്ചുള്ള ചെറുവിവരണം ഇവിടെ പൂര്‍ത്തിയാകുന്നു. ഇങ്ങിനെയൊന്ന്‍ കുറിച്ചിടുവാന്‍ പ്രചോദനമായ പാലാരിവട്ടം ശശിക്കും സച്ചിന്‍ കെ എസിനും പിന്നെ ഈ കുറിപ്പുകള്‍ വായിക്കുവാന്‍ തല്‍പ്പരരായ എല്ലാവര്‍ക്കും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു.

സ്നേഹപൂര്‍വ്വം

ശ്രീക്കുട്ടന്‍



14 comments:

  1. എല്ലാവര്‍ക്കും ഉപകാരപ്രദമായ വിവരണമാണ്.നന്ദി
    ആശംസകളോടെ

    ReplyDelete
  2. എല്ലാ ലക്കങ്ങളും വിജ്ഞാനപ്രദങ്ങളായിരുന്നെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളും അനന്തരഫലങ്ങളും വിവരിച്ച ഈ ലക്കമാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്.

    ReplyDelete
    Replies
    1. ഒരൊപ്പ് എന്റെയും..

      Delete
  3. ലോകചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു അദ്ധ്യായം, സൂക്ഷ്മാംശങ്ങൾ അധികമൊന്നും വിട്ടുപോവാതെ സംക്ഷിപ്തമായി ഏഴ് ലേഖനങ്ങളിലൂടെ ഭംഗിയായി പറഞ്ഞുവെച്ചു. ചരിത്രാന്വേഷികൾക്ക് ഒരു നല്ല റഫറൻസ് - അഭിനന്ദനങ്ങൾ

    ReplyDelete
  4. ദുര്‍വാശിക്കാരായ ചില ഭരണാധികാരികളുടെ സൃഷ്ടികളാണ് എല്ലാ യുദ്ധങ്ങളും.
    ഇനിമേല്‍ അവ ഉണ്ടാകാതിരിക്കട്ടെ

    ലോകയുദ്ധത്തെപ്പറ്റി ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയി ഈ ലേഖനപരമ്പര

    ReplyDelete
  5. വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി...

    ReplyDelete
  6. ചരിത്ര വസ്തുതകൾ എത്ര വിലപ്പെട്ട അറിവുകളാണ് നന്നായി പങ്കു വച്ചു ആശംസകൾ

    ReplyDelete
  7. ഇടയ്ക്ക് വിട്ടുപോയ രണ്ടുമൂന്നു ഭാഗങ്ങള്‍ ഇന്നാണ് വായിച്ചത്.. എല്ലാം വായിച്ചു. ഈ ഉദ്യമത്തിന് വല്യൊരു കയ്യടി.. ഒരു റെഫറന്‍സിനു ഉപയോഗയോഗ്യമായ രചന.. ആശംസകള്‍...

    ReplyDelete
  8. എല്ലാ അധ്യായങ്ങളും ഒരുമിച്ചു ആണ് വായിച്ചത് ..ഉപകാര പ്രദമായ ചരിത്ര ലേഖനം .ഇതിനു പുറകിലുള്ള കഷ്ടപ്പാട് മനസിലാക്കുന്നു ..നന്ദി .

    ReplyDelete
  9. ജീപ്പ്.മിസൈൽ, എ.കെ 47 ,ജെറ്റ് മുതലായവയുടെ
    ഉൽ‌പ്പത്തിമുതൽ പലതും സംഭവിച്ച മഹായുദ്ധം...
    തുടരുക ഭായ് എല്ലാവിധ ഭാവുകങ്ങളും

    ReplyDelete
  10. Congrats, good attempt and very useful to everybody

    Darsana-Picfoks
    http://www.ileza.com/video/user-video/darsana123

    ReplyDelete
  11. wonderful write up.
    An eye opener against the odds of war.
    We should thank God for not having one.
    Great work indeed.

    ReplyDelete
  12. നല്ല അറിവുകള്‍....പകര്‍ന്നുതന്നതിന് നന്ദി

    ReplyDelete