Thursday, January 30, 2014

ഷെര്‍ലക് ഹോംസ്

ലോകസാഹിത്യചരിത്രത്തില്‍ അപസര്‍പ്പകസാഹിത്യം എന്നതിന് ഒരു മുഖമുണ്ടാക്കിയതും ലോകംമുഴുവന്‍ ഭ്രാന്തമായ ആരാധനയോടെ ഒരു കഥാപാത്രത്തെ നോക്കികാണുവാന്‍ ഇടയാക്കിയതും സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എന്ന വിഖ്യാത സ്കോട്ടിഷ് എഴുത്തുകാരന്‍ മൂലമാണ്. കുറ്റാന്വേഷണത്തിന്റെ അവസാനവാക്കായ ഷെർലക്ഹോംസ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചാണദ്ദേഹം വിശ്വവിശ്രുതനായി തീര്‍ന്നത്. വൈദ്യശാസ്ത്രരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ട് സാഹിത്യമേഖലയിലേക്ക് തിരിഞ്ഞ അദ്ദേഹം ഇരുപതു വയസ്സാകുന്നതിനുമുന്നേ തന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചു. ധാരാളം ചരിത്ര, ശാസ്ത്രസംബന്ധമായ രചനകളും നിര്‍വഹിച്ച അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സംരംഭങ്ങളായിരുന്നു ദി വൈറ്റ് കമ്പനി,ഒന്നാം ലോകമഹായുദ്ധത്തിന്റെ ചരിത്രം തുടങ്ങിയ പുസ്തകങ്ങള്‍. നല്ലൊരു ശാസ്ത്രകാരനും ഫുട്ബോള്‍ കളിക്കാരനുമായിരുന്ന കോനന്‍ ഡോയലിനെ അഖിലലോകപ്രശസ്തനാക്കിയത് 1887 മുതല്‍ അദ്ദേഹം രചിച്ച ഷെർലക് ഹോംസ് കഥകളാണ്.

1987 ല്‍ ആണ് ഹോംസ് കഥാപാത്രമായുള്ള ആദ്യപുസ്തകം പുറത്തിറങ്ങുന്നത്. ചുകപ്പില്‍ ഒരു പഠനം(A Study in Scarlet) എന്നായിരുന്നു പുസ്തകത്തിന്റെ പേര്. അഫ്ഘാനിസ്ഥാനില്വച്ച് സാമാന്യം നല്ലൊരു പരിക്കുപറ്റിയതുമൂലം അവിടെപ്പിന്നെ തുടരാന്‍ സാധിക്കാതെവന്നപ്പോള്‍ ഡോക്ടര്‍ വാട്സണ്‍ ലണ്ടനിലേക്കുതന്നെ മടങ്ങി. ചിലവുകുറഞ്ഞതും സുഖകരവുമായ ഒരു താമസസ്ഥലം അന്വേഷിച്ചുനടക്കവേയാണ് അവിചാരിതമായി ഒരു കൂട്ടുകാരന്‍മൂലം ഷെർലക്ഹോംസിനെ വാട്സണ്‍ കാണാനിടയാകുന്നത്. അതിനെത്തുടര്‍ന്ന്‍ ഇരുവരുംചേര്‍ന്ന്‍‍ ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റിലുള്ള 221 B എന്ന കെട്ടിടം വാടകയ്ക്കെടുത്ത് അവിടെ താമസമാരംഭിക്കുന്നു. ആദ്യമൊക്കെ ഹോംസ് ഒരു വിചിത്രകഥാപാത്രമായാണ് വാട്സണനുഭവപ്പെടുന്നത്. ഹോംസിന്റെ ജോലി എന്താണെന്നുപോലും അവിടെത്താമസമായി വളരെക്കഴിഞ്ഞാണ് വാട്സണു പിടികിട്ടുന്നതിനുതന്നെ. കുറ്റാന്വേഷണകലയുടെ അതിമാനുഷനാണ് ഹോംസ് എന്നു തിരിച്ചറിയുന്നതോടെ വാട്സണും ഹോംസിനൊപ്പം ചേരുന്നു. പ്രശസ്തിയും പേരും ഒന്നും ആഗ്രഹിക്കാതിരുന്ന ഹോംസിന്റെ എല്ലാ കേസന്വേഷണവും വാട്സന്റെ കുറിപ്പുകളിലൂടെയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞ് ലോകമറിയുന്നത്. ഹോംസ് നേരിട്ടുകഥപറയുന്നരീതിയില്‍ ആകെ ഒന്നോ രണ്ടോ ചെറുകഥകള്‍ മാത്രമാണിറങ്ങിയിട്ടുള്ളത്

ഹോസും വാട്സണും പ്രധാനകഥാപാത്രങ്ങളാക്കി നാലു നോവലുകളും 58 ഓളം ചെറുകഥകളുമടങ്ങിയ 5 കഥാസമാഹാരങ്ങളുമാണ് കോനന്‍ ഡോയല്‍ രചിച്ചത്. നാലു നോവലുകള്‍ യഥാക്രമം

1. ചുകപ്പില്‍ ഒരു പഠനം(A Study in Scarlet) 

2. നാൽവർ ചിഹ്നം(The Sign Of Four)

3. ബാസ്കർവിൽസിലെ വേട്ടനായ(The hound of Baskervills)

4. ഭീതിയുടെ താഴ്വര(Valley Of Fear)

എന്നിവയാണ്.

1. Adventures of Sherlock Holmes

2. The memories of Sherlock Holmes

3. The return of Sherlock Holmes

4. The last bow

5. The case book of Sherlock Holmes

എന്നിങ്ങനെ 5 ചെറുകഥാസമാഹാരങ്ങളും ഹോസിന്റേതായി പുറത്തിറങ്ങി. ഇതില്‍ ആദ്യത്തെ സമാഹാരത്തില്‍ 13 ചെറുകഥകളും രണ്ടാമത്തേതില്‍ 12 എണ്ണവും മൂന്നാമത്തേതില്‍ 13 എണ്ണവും നാലാമത്തേതില്‍ 8 എണ്ണവും അവസാനസമാഹാരത്തില്‍ 12 കഥകളുമാണുള്ളത്.

ഹോംസ് എന്ന കുറ്റാന്വേഷകനിലൂടെ അന്നേവരെ ലോകമൊരിക്കലും പരിചയിച്ചിട്ടില്ലായിരുന്ന ഒരാളാണ് ജനിക്കപ്പെട്ടത്. ഹോംസിന്റെ സൂക്ഷ്മനിരീക്ഷണപാടവവും ആള്‍ക്കാരെ അതിശയിപ്പിക്കുന്ന പറച്ചിലുകളും യുക്തിസഹമായ തെളിവുനിരത്തലുകളും അതിവിചിത്രങ്ങളായ പലപല കേസുകള്‍ തെളിയിക്കലും ഒക്കെ വാട്സണ്‍ തന്റെ കുറിപ്പുകളിലൂടെ ലോകത്തെ അറിയിച്ചപ്പോള്‍ ഹോംസ് ഒരതിമാനുഷനായി ജനങ്ങള്‍ക്കിടയില്‍ വളരെവേഗം സ്ഥാനം പിടിച്ചു. പണത്തിനാവശ്യംവന്ന ഒരു ഘട്ടത്തില്‍ തന്റെ സര്‍വ്വകലാശാലയിലെ ഒരധ്യാപകനെ മാതൃകയാക്കി കോനന്‍ ഡോയല്‍ സൃഷ്ടിച്ച ഷെർലക്ഹോംസ് കഥാകൃത്തിന്റെ കൈയില്‍‍ നില്‍ക്കാത്തവണ്ണം വളരാന്‍തുടങ്ങി. ലോകംമുഴുവന്‍ ഷെര്‍ലക്കിനു ആരാധകരുണ്ടായി. ഓരോ പുതിയ പുസ്തകമിറങ്ങുമ്പോഴും അവ റിക്കോര്‍ഡ് വില്‍പ്പനയാണു സൃഷ്ടിച്ചത്. ഹോംസ് ഒരു കഥാപാത്രമല്ല മറിച്ച് യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്ന ഒരാളാണെന്ന്‍ ലോകം വിശ്വസിക്കാനാരംഭിച്ചു. ബേക്കര്‍ സ്ട്രീറ്റിലുള്ള 221 B യിലേക്ക് അന്വേഷണങ്ങളും പരാതിപരിഹാരവുമാവശ്യപ്പെട്ട് കത്തുകളുടേ പ്രളയമാരംഭിച്ചു. അതോടെ കോനന്‍ ഡോയല്‍ എന്ന എഴുത്തുകാരനും അസഹ്യത അനുഭവപ്പെട്ടുതുടങ്ങി. പലപ്പോഴും കോനന്‍ ഡോയലിനു പൊതുസദസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നു. എല്ലാ സദസ്സുകളിലും ആള്‍ക്കാര്‍ക്ക് അറിയുവാന്‍ ഒറ്റകാര്യമേയുണ്ടായിരുന്നുള്ളൂ. എന്താണ് അടുത്ത ഷെര്‍ലക് ഹോംസ് കഥ?. എന്നാണതു പുറത്തിറങ്ങുക?. മാത്രമല്ല ഹോംസ് എന്ന അതിമാനുഷനുമുന്നില്‍ തന്റെ ഏറ്റവും വലിയ മറ്റുവര്‍ക്കുകള്‍ മുങ്ങിപ്പോകുകയും ചെയ്തതോടെ കോനന്‍ ഡോയല്‍ താന്‍ തന്നെ സൃഷ്ടിച്ച ആ ഇതിഹാസകഥാപാത്രത്തെ അതിവിദഗ്ദമായങ്ങ് വധിച്ചുകളഞ്ഞു. ഹോസിനൊപ്പം കിടപിടിച്ചുനില്‍ക്കുന്ന പ്രൊഫസര്‍ മൊറിയാര്‍ട്ടി എന്ന ഗണിതശാസ്ത്രജ്ഞനൊപ്പം അദ്ദേഹം ഹോംസിനെ ദ ഫൈനല്‍ പ്രോബ്ലം എന്ന കഥയില്‍ റീഷന്‍ബര്‍ഗ് വെള്ളച്ചാട്ടത്തിന്റെ അഗാധതയില്‍ അന്ത്യവിശ്രമം കൊള്ളിച്ചു.

ദ മെമ്മറീസ് ഓഫ് ഷെര്‍ലക്ക്ഹോംസ് പുറത്തിറങ്ങിയപ്പോള്‍ ഒരു ഭൂകമ്പം തന്നെയുണ്ടായ പ്രതീതിയായിരുന്നു ലോകംമുഴുവന്‍. ലോകജനത അവിശ്വസനീയതയോടെയാണ് ഹോംസിന്റെ മരണവാര്‍ത്ത വായിച്ചത്. പല ലോകരാജ്യങ്ങളും അന്നേദിവസം ഔദ്യോഗികദുഃഖാചരണം തന്നെ പ്രഖ്യാപിച്ചു. ചില രാജ്യങ്ങള്‍ ഹോംസിനോടുള്ള ആദരസൂചകമായി തങ്ങളുടെ ദേശീയപതാകപോലും താഴ്ത്തിക്കെട്ടുകയുണ്ടായി. ഹോംസ് താമസിച്ചിരുന്ന ബേക്കര്‍ സ്ട്രീറ്റിലെ 221 ബി എന്ന അഡ്രസ്സിലേക്ക് പതീനായിരക്കണക്കിനു അനുശോചനസന്ദേശങ്ങളും കമ്പികളുമാണ് എത്തിചേര്‍ന്നത്. ഹോംസിനെ പുനര്‍ജ്ജീവിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ നാനാഭാഗത്തുനിന്നും കോനന്‍ ഡോയലിന്റെ മുന്നിലേക്ക് നിവേദനങ്ങളുടെ പെരുമഴയായിരുന്നു പിന്നീടുണ്ടായത്. അതിനായി പല പ്രസാധകരും വന്‍ തുകകളാണ് ഡോയലിനു  ഓഫര്‍ ചെയ്തത്. ഭീഷണികളും കുറവല്ലായിരുന്നു. ഒരു അമേരിക്കന്‍ പ്രസാധകര്‍ ഓരോ പുതിയ ഹോംസ് കഥയുടെ ഓരോ വാക്കിനും ഓരോ പവന്‍ എന്ന കൊതിപ്പിക്കുന്ന ഓഫര്‍പോലും മുന്നോട്ടുവച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ കോനന്‍ ഡോയലിനു ഷെര്‍ലക്ക് ഹോംസിനെ പുനര്‍ജ്ജനിപ്പിക്കേണ്ടിവന്നു. ഒരു കഥാകൃത്തിനെ സ്വന്തം കഥാപാത്രം തന്നെ പരാജയപ്പെടുത്തിയ അപൂര്‍വ്വനിമിഷമായിരുന്നു അത്. പരേതന്റെ തിരിച്ചുവരവ് (The Return of Sherlock Holmes) എന്ന കൃതിയിലൂടേ കോനന്‍ ഡോയല്‍ അതിസമര്‍ത്ഥമായും യുക്തിസഹമായും ഹോംസിനെ പുന:സൃഷ്ടിച്ചു. തുടര്‍ന്ന്‍ വീണ്ടും നിരവധി കേസുകളില്‍ ഭാഗഭാക്കാകുകയും ഒടുവില്‍ വാര്‍ധക്യകാലത്ത് അങ്ങകലെയൊരു ഗ്രാമത്തില്‍ തന്റെ ഏറ്റവും പ്രീയപ്പെട്ട തേനീച്ച വളര്‍ത്തലുമായ് ഹോംസ് ഒതുങ്ങിക്കൂടുകയും ചെയ്തു.

അതിമാനുഷനായിരുന്ന ഹോംസ് പരാജയമടഞ്ഞത് അപൂര്‍വ്വം ചില കേസുകളില്‍ മാത്രമായിരുന്നു. മഞ്ഞമുഖം എന്ന കഥയിലും ബൊഹീമിയന്‍ അപവാദം എന്ന കഥയിലും ഹോംസ് പരാജയം രുചിച്ചു. ബോഹീമിയന്‍ അപവാദം എന്ന കഥയിലെ ഐറിന്‍ അഡ് ലര്‍ എന്ന സ്ത്രീകഥാപാത്രം ഹോംസിനെ നിക്ഷ്പ്രഭനാക്കിക്കളഞ്ഞു. ഹോംസിനെ എതിരാളികള്‍ ഒട്ടുമിക്കതും കൂര്‍മ്മബുദ്ധിയുള്ളവരും ശക്തന്മാരുമായിരുന്നു. എന്നാല്‍ ഹോംസിനൊത്ത എതിരാളിയായി കോനന്‍ ഡോയല്‍ സൃഷ്ടിച്ചത് പ്രൊഫസര്‍ മൊറിയാര്‍ട്ടിയെ ആയിരുന്നു. പല അവസരങ്ങളിലും ഹോംസ് മൊറിയാര്‍ട്ടിയെ ഭയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഹോംസിനെ കൊല്ലാന്‍ തീരുമാനിച്ച കോനന്‍ ഡോയല്‍ മൊറിയാര്‍ട്ടിയെയാണു കൂട്ടുപിടിച്ചത്. ഹോംസിന്റെ സഹോദരനായിരുന്ന മൈക്രോഫ്റ്റ് ഹോംസിനും അനന്യസാധാരണമായ കഴിവുകള്‍ ഉള്ളതായാണു കോനന്‍ ഡോയല്‍ എഴുതിവച്ചിരിക്കുന്നത്. ഒരുവേള തന്നെക്കാളും ഉയര്‍ന്ന ബുദ്ധിശക്തിയാണ് തന്റെ സഹോദരനെന്ന്‍ ഹോംസ് തന്നെ സമ്മതിക്കുന്നുമുണ്ട്. എന്നാല്‍ പുറത്തേയ്ക്കിറങ്ങാതെ ഒരു ചാരുകസേരയില്‍ ചടഞ്ഞിരുന്ന്‍ വിശകലനം ചെയ്യുവാന്‍ മാത്രമേ തനിക്ക് താല്‍പ്പര്യമുള്ളുവെന്ന്‍ മൈക്രോഫ്റ്റിനെക്കൊണ്ടുതന്നെ പറയിപ്പിച്ച് കോനന്‍ ഡോയല്‍ ഹോംസിനെ മുന്‍നിരയിലേക്ക് കയറ്റി നിര്‍ത്തുന്നു.   

ലോകജനതയെ ഇത്രമാത്രം ആവേശഭരിതരാക്കുകയും ആകര്‍ഷിക്കുകയും ചെയ്ത മറ്റൊരു കഥാപാത്രം ഹോംസിനെപ്പോലെ മറ്റാരുമില്ല. ഹോംസ് എന്നത് ഒരു വെറും കഥാപാത്രമാണെന്ന്‍ വിശ്വസിക്കുവാന്‍ ബഹുഭൂരിപക്ഷം ആളുകളും ഇപ്പോഴും ഇഷ്ടപ്പെടുന്നേയില്ല.അതിന്റെ തെളിവാണ് ഇന്നും ബേക്കര്‍ സ്ട്രീറ്റിലെ 21 ബിയിലേയ്ക്കുവരുന്ന ലെറ്ററുകള്‍. കോനന്‍ ഡോയല്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ ഹോംസ് കഥകള്‍ സ്കോട്ട്ലന്‍ഡ് യാര്‍ഡ് ഉള്‍പ്പെടെയുള്ള ലോകത്തെ പല കുറ്റാന്വേഷണസേനകളും തങ്ങളുടെ ടെക്സ്റ്റ് ബുക്കുകളായി ഉപയോഗിച്ചുതുടങ്ങിയിരുന്നു.  ഇന്നും ഹോസ് അനുവര്‍ത്തിച്ചിരുന്ന പല രീതികളും അതേപടി പല രാജ്യങ്ങളുടേയും പോലീസ് സേനകള്‍ ഉപയോഗിക്കുന്നു. ഹോംസ് കഥകള്‍ എത്രയോ ആവര്‍ത്തി സിനിമകളായും സീരിയലുകളായും പുനഃസൃഷ്ടിക്കപ്പെട്ടു. ഹോംസ് കഥകളെ അനുകരിച്ച് ലോകത്തിന്റെ വിവിധ ഭാഷകളില്‍ നിരവധി കൃതികള്‍ രചിക്കപ്പെടുകയുണ്ടായി. എത്രയെങ്കിലും പുതിയ കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടെങ്കിലും ലോകസാഹിത്യത്തില്‍ ഷെര്‍ലക്ക് ഹോംസിനോളം പേരും പെരുമയും പ്രശസ്തിയും പിടിച്ചുപറ്റുവാന്‍ ഇന്നേവരെ മറ്റൊരു കഥാപാത്രത്തിനും കഴിഞ്ഞിട്ടില്ല. ഇന്ന്‍ ലോകത്തിന്റെ പലഭാഗത്തും ഷെര്‍ലക് ഹോംസ് ക്ലബ്ബുകളും മറ്റുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രിട്ടീഷ് സർക്കാർ ഒരു ചെറിയ കവല മുഴുവൻ ഹോംസിന്റെ ഓർമ്മക്കായി കഥകളിൽ പറഞ്ഞ അതേപ്രകാരം സജ്ജീകരിച്ചു വച്ചിട്ടുണ്ട്. മാത്രമല്ല ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ഹോംസിന് വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. ലോകത്ത് ആദ്യമായാണ് ഒരു ഭാവനാ കഥാപാത്രം ഇത്തരത്തിലാദരിക്കപ്പെടുന്നത്. ലോക ജനതയ്ക്കിടയില്‍ അമരനായ് ഹോംസ് ഇന്നും ജീവിക്കുന്നു.

മലയാളത്തില്‍ ഡി സി ബുക്ക്സ് സമ്പൂര്‍ണ്ണ ഷെര്‍ലക്ക്ഹോംസ് കഥകള്‍ ഒറ്റ വോളിയമായ് പുറത്തിറക്കിയിട്ടുണ്ട്.

ശ്രീക്കുട്ടന്‍


22 comments:

  1. മികച്ച ഒരു ലേഖനം.. ഒരു അപസര്‍പ്പക കഥാപാത്രം എന്നതിലപ്പുറമാണ് ഹോംസ്.

    ReplyDelete
  2. എന്റെ ഇംഗ്ലിഷ് വായനയുടെ പ്രേരകശക്തി ഷെര്‍ലക് ഹോംസ് ആയിരുന്നു. The hound of Baskervills ആണ് ആദ്യമായി വായിക്കുന്നത്

    ReplyDelete
  3. ബ്ലോഗിലെ ബാനര്‍ ഫോട്ടോ അത്യുഗ്രന്‍...........കൊതിപ്പിക്കുന്ന ദൃശ്യം!!!

    ReplyDelete
    Replies
    1. രണ്ടുകൊല്ലം മുന്നേയുള്ള എന്റെ വീടിന്റെ മുന്‍ വശത്തുള്ള വയല്‍ ഭാഗമാണ് അജിത്തേട്ടാ. ഇക്കുറി ചെല്ലുമ്പോള്‍ എന്തായീന്ന്‍ അറിയാനിരിക്കുന്നു..

      Delete
    2. ചിത്രം മനോഹരം.. പക്ഷെ, മൊബൈല്‍ വഴി കയറുന്നവര്‍ക്ക് ബ്ലോഗ്‌ ലോഡ് ചെയ്ത് വരാന്‍ ഒരുപാട് സമയം എടുക്കും..

      Delete
  4. കൊള്ളാം നല്ല വിവരണം

    ReplyDelete
  5. ഷെര്‍ലക് ഹോംസ് ഒരു അപസര്‍പ്പക കഥ മാത്രമല്ലന്നു വായനക്കാരന് ബോധ്യപ്പെടും
    കുറ്റാന്വഷ്ണ കഥയ്ക്ക് പിന്നില്‍ കോനന്‍ ഡയാല്‍ വളരെ സമര്‍ഥമായി സാഹിത്യ ഭംഗിയോടു കൂടി അവതരിപ്പിക്കുന്ന മികച്ച ഒരു പിന്‍ കഥയുണ്ടാകും അതാണ്‌ ഷെര്‍ലക് ഹോംസിനെ അതി മനോഹരമാക്കുന്നത് .

    ReplyDelete
  6. സൃഷ്ടാവിനെ തോല്പിച്ച കഥാപാത്രം.. ഹോംസ്..
    നല്ല ലേഖനം..

    ReplyDelete
  7. ബ്ലോഗിന്‍റെ പേര് മാറ്റിയോ...?!

    ReplyDelete
    Replies
    1. പേരൊന്നു മാറ്റിപ്പിടിച്ചു...

      Delete
  8. ഈ കുറിപ്പ് നന്നായി.. നല്ല വിശകലനം.. അഭിനന്ദനങ്ങള്‍.
    http://echmuvoduulakam.blogspot.in/2010/11/blog-post_15.html ഇത് ഷെര്‍ലക്കിനെ സ്വപ്നം കണ്ട പതിമൂന്നുകാരിയെപ്പറ്റി..

    ReplyDelete
  9. നന്നായിരിക്കുന്നു വിവരണം.
    ട്രെയിനില്‍ വെച്ച് ഒറ്റയടിക്ക് വായിച്ചുതീര്‍ത്തതല്ലേ!
    ഒരുകാലത്ത് എനിക്കും സര്‍ ആര്‍തര്‍ കോനല്‍ ഡോയലിന്‍റെ ഹോംസ് കഥകള്‍ വായിക്കാന്‍ ഭ്രമമായിരുന്നു.ഇപ്പോള്‍ ലൈബ്രറിയിലും സമ്പൂര്‍ണ്ണ ഹോംസ് കഥകള്‍ വാങ്ങിവെച്ചിട്ടുണ്ട്‌......
    ആശംസകള്‍

    ReplyDelete
  10. എനിക്കിക്ഷിട്ടപെട്ട കഥാപാത്രം , കഥാപാത്രത്തോടുള്ള ആവേശംമൂത്ത് വാങ്ങിയതാ ,
    എന്‍റെ കൈയ്യില്‍ സമ്പൂര്‍ണ്ണ ഹോംസ് കഥകള്‍ ഉണ്ട് ,

    ReplyDelete
  11. വായനക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി

    ReplyDelete
  12. ഭാവനയിൽനിന്ന് കഥാപാത്രം ഇറങ്ങിവന്ന് അതിന്റെ സൃഷ്ടാവായ എഴുത്തുകാരനെ നിഷ്പ്രഭമാക്കുന്ന അപൂർവ്വതയാണ് ഷെർലക്ക് ഹോംസും ആർതർ കോനൻ ഡോയിലും തമ്മിലുള്ളത്. യാതാർത്ഥജീവിതത്തിൽപ്പോലും ഒരു വ്യക്തിക്ക് ഇത്രയേറെ വ്യക്തതയും, ആരാധകവൃന്ദവും ഉണ്ടാവില്ല....

    ഒരുപാട് ഗൃഹപാഠം നടത്തി തയ്യാറാക്കിയെടുത്ത് വായനക്കാർക്ക് ഒരുപാട് നൽകാൻ ശ്രമിക്കുന്നു ഈയ്യിടെയായി ശ്രീക്കുട്ടന്റെ ബ്ലോഗ് പോസ്റ്റുകൾ....

    ReplyDelete
  13. ഒത്തിരി അറിവ് പകര്‍ന്നു തന്നു.നല്ല ലേഖനം

    ReplyDelete
  14. നല്ല പോസ്റ്റ്‌ ...
    പ്രായഭേദമില്ലാത്ത വായനയാണ് ഹോംസ് കഥകള്‍ നല്‍കുന്നത്.

    ReplyDelete
  15. ഹോംസിന്‍റെ കഥകളാണ് പണ്ടൊക്കെ എന്‍റെ പേടിക്ക് തുണയായിട്ടുള്ളത്. ഇപ്പോഴും മക്കളുടെ കൂടെ വായിക്കാറുണ്ട് :)
    നല്ല ലേഖനം ശ്രീ... ആ ഫോട്ടോയും ഇഷ്ടായിട്ടോ

    ReplyDelete
  16. നല്ല ലേഖനം ശ്രീയേട്ടാ..... ഈ തെമ്മാടിക്ക്‌ ബെക്കേര്‍ സ്ട്രീറ്റില്‍ പോകാന്‍ ഉള്ള ഭാഗ്യം ഉണ്ടായി.....

    ReplyDelete
  17. പുസ്തകം കയ്യിലുണ്ട് വായിച്ചു തുടങ്ങിയില്ല.
    അഗതാ ക്രിസടിയിലൂടെയാണ് അപസര്‍പ്പക കഥ ഇഷ്ടപ്പെട്ടു തുടങ്ങിയത്. അപ്പോഴും ഷെര്‍ലക്ക് ഹോംസിനെ കയ്യില്‍ കിട്ടിയിരുന്നില്ല.

    ReplyDelete
  18. ഈ ഷെർലക്കേട്ടനാണ് കേട്ടൊ എന്റെ ചെറുപ്പത്തിലെ ഏറ്റവും വലിയ ഹീറൊ
    ആ കഥകളിലെ ചില പാന്ഥാവുകളിലൂടെയൊക്കെ , ഇപ്പോൾ ഒറിജിനിലായി ചിലപ്പോഴൊക്കെ
    സഞ്ചരിക്കുമ്പോൾ എനിക്ക് കോരിത്തരിപ്പുണ്ടാകാറുണ്ട് കേട്ടൊ ഭായ്

    ReplyDelete
  19. സമ്പൂര്‍ണ കഥകള്‍ വായിച്ചിട്ടില്ല. ഒന്ന് രണ്ടു കഥകള്‍ വായിച്ചതായി ഓര്‍ക്കുന്നു.
    സിനിമകള്‍ കണ്ടിരുന്നു.
    എന്തായാലും ത്രസിപ്പിക്കുന്ന ഒരു കഥാപാത്രം തന്നെ ഹോംസ്.

    ReplyDelete