Wednesday, April 9, 2014

ഉത്സവസമാപനദിനം

"അപ്പോള്‍ ഇത്തവണയും കുറുപ്പ് ചേട്ടന്‍ തന്നയാണല്ലേ ഉത്സവക്കമ്മറ്റി പ്രസിഡന്റ്?".

ചായ മൊത്തിക്കുടിച്ചുകൊണ്ട് കുട്ടപ്പന്‍ നാണുവിനോടായി ചോദിച്ചു.

"പിന്നല്ലാതേ. അതു പിന്നെ കുറുപ്പ് ചേട്ടനെക്കൊണ്ടല്ലാതെ ആരെക്കൊണ്ട് ഉത്സവം ഗംഭീരായിട്ട് നടത്താന്‍ പറ്റും. കഴിഞ്ഞതവണത്തെ ഉത്സവം എന്നാ പൊടിപ്പായിരുന്നു. ഹൊ..പിന്നെ പ്ലാപ്പനയിലെ കുമാരന്‍ നായര്‍ക്ക് ഇത്തവണ നല്ല താല്‍പ്പര്യമൊണ്ടാരു‍ന്നു. പക്ഷേ സപ്പോര്‍ട്ട് കൂടുതലും കുറുപ്പിനായിരുന്നു. ഇരുകൂട്ടരും ഒന്നും രണ്ടും പറഞ്ഞ് ഇച്ചിരി മുഷിച്ചിലൊക്കെയുണ്ടാക്കേം ചെയ്തു. ഒടുവില്‍ കുമാരന്‍ നായരും കൂട്ടരും കമ്മറ്റീന്ന്‍ എറങ്ങിപ്പോയി. ആ നായര് അല്‍പ്പം വാശിയിലാണെന്നു തോന്നുന്നു.എന്തായാലും ഇത്തവണ ഉത്സവത്തിന് എന്തെങ്കിലുമൊക്കെ നടക്കും."

എണ്ണയില്‍ കിടന്നു തുള്ളിക്കളിക്കുന്ന പരിപ്പുവടകളിളക്കിക്കൊണ്ട് നാണു പറഞ്ഞു.

"ഹൊ ഒരു പുല്ലും നടക്കൂല്ല. പഴയതുപോലെ ഗംഭീരമായിട്ട് ഉത്സവം നടക്കും. കുറുപ്പേട്ടന്‍ മുന്നീ നിന്ന്‍ നടത്തും. അത്ര തന്നെ. പിരിവെന്നാണു തൊടങ്ങുന്നതെന്നു വല്ലോമറിയാവോ നാണുവണ്ണാ. അതിന്റെ കൂടെ കൂടിയാ ചുമ്മാ ചെലവെങ്കിലും നടക്കൂല്ലോ"

"എടാ കുട്ടപ്പാ. പിരിവിനായിട്ട് നടക്കാതെ നെനക്കു വല്ല ജോലിക്കും പൊക്കൂടേടാ. ഇപ്പോ ഉച്ചവരെ വല്ല വെട്ടേം കെളക്കേം ചെയ്താ രൂപാ അഞ്ഞൂറാ കിട്ടണത്.അല്ലെങ്കി തന്നെ നിനക്ക് മേശിരിപ്പണിക്ക് പൊക്കൂടേ. നീ അതല്ലേ ചെയ്തോണ്ടിരുന്നത്".

"പൊന്നു നാണുവേട്ടാ പണ്ടത്തെപ്പോലെ മേലാഞ്ഞിട്ടല്ലേ. നടുവൊക്കെ കൊഴപ്പത്തിലാ. അന്നു കെട്ടിടത്തിന്റെ മോളീന്ന്‍ വീണതിപ്പിന്നെ ആകെ എടങ്ങേറാ. മണിയന്‍ മേസ്തിരി എന്നും വിളിക്കുന്നൊണ്ട്. പക്ഷേ ഞാനിനി എന്തായാലും മേശിരിപ്പണിക്കൊന്നും പോണില്ല.അല്ല ഉത്സവത്തിനു നാണുവേട്ടനു കച്ചോടം കാണുമല്ലോ. എന്നെക്കൂടി നിര്‍ത്തിക്കൂടേ?"

"ഞാനിങ്ങനെയെങ്കിലും ജീവിക്കണത് നെനക്കൊട്ടും പിടിക്കണില്ലല്ലേടാ. രണ്ടുകൊല്ലം മുമ്പ് നിന്നെക്കൂടെ നിര്‍ത്തിയതിന്റെ ക്ഷീണം ഒന്നു മാറിവരുന്നതേയുള്ളു"

"അതു ചേട്ടാ അന്നൊരബദ്ധം പറ്റിയതല്ലേ. ചായ ചൂടില്ലെന്നും പറഞ്ഞെന്റെ തന്തക്കു വിളിച്ചാ ഞാന്‍ പിന്നെന്തോ ചെയ്യണം. എനിക്കു ദേക്ഷ്യം വന്നപ്പം ഞാനവന്റെ ചെപ്പക്കൊന്നു കൊടുത്തു. അതിനവന്‍ ആളിനെകൂട്ടി വന്ന്‍ കടതല്ലിപ്പൊളിച്ചതും ചേട്ടനെ തല്ലിയതും എന്റെ കുറ്റമാണോ. എനിക്കും പൂരെക്കിട്ടിയല്ലോ അന്ന്‍"

"ഹേയ് നിന്റെ കുറ്റമല്ല. എന്റെ മാത്രം കുറ്റമാണ്. പണിയൊന്നുമില്ലാതെ തെണ്ടി നടക്കണകണ്ടപ്പം പിടിച്ചു കടയില്‍ നിര്‍ത്തിയത് എന്റെ തെറ്റു തന്നെയാണു"

"എന്റെ പൊന്നു ചേട്ടാ കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇത്തവണ ഞാന്‍ ഒരു കുഴപ്പവുമൊണ്ടാക്കില്ല. അമ്മച്ചിയാണെ സത്യം. എന്നെക്കൂടി നിര്‍ത്തണം. ഇത്തവണത്തെ കച്ചവടം നമുക്കു പൊടിപൊടിക്കണം".

"ങ്..ഹാ നമുക്കാലോചിക്കാം. നീ പോയി ഒരു കൊടം വെള്ളം കോരിക്കൊണ്ടു വാ"

ഒരു തടിയന്‍ കുടമെടുത്ത് കുട്ടപ്പന് കൊടുത്തിട്ട് നാണുനായര്‍ അടുപ്പില്‍ നിന്നും എണ്ണപ്പാത്രമിറക്കിവച്ചു. ഗ്ലാസ്സിലുണ്ടായിരുന്ന ചായ ഒച്ചയുണ്ടാക്കി അകത്തേയ്ക്കിറക്കിയിട്ട് ഗ്ലാസ്സ് മേശമേല്‍ വച്ചശേഷം കുടവുമെടുത്ത് കുട്ടപ്പന്‍ മെല്ലെ അടുത്തവീട്ടിലെ കിണറ്റിന്‍ കരയിലേയ്ക്ക് നടന്നു.

കുട്ടപ്പനു വയസ്സ് പത്തിരുപത്താറായി. അകന്ന ബന്ധത്തിലുള്ള ഒരു അമ്മുമ്മ മാത്രമേ അവനു ആകെയുള്ളു. അച്ഛനുമമ്മയുമൊക്കെ അവന്റെ ചെറുപ്പത്തിലേ മരിച്ചു. ആളല്‍പ്പം വശപ്പിശകായതുകൊണ്ടും  കയ്യിലിരുപ്പിന്റെ ഗുണംകൊണ്ടും ഇടക്കിടയ്ക്ക് നല്ലത് കിട്ടാറുണ്ട്. നിസ്സാരകാര്യങ്ങള്‍ പോലും കുട്ടപ്പന്റെ മുമ്പിലെത്തിയാല്‍ ഒരു കര്‍ഫ്യൂ പ്രഘ്യാപിക്കുന്ന അളവിലാക്കി മാറ്റാന്‍ വല്ലാത്ത കഴിവാണാശാനു. ചന്തയില്‍ മുറുക്കാന്‍ കച്ചവടം ചെയ്യുന്ന സരസാക്ഷിയമ്മയുടെ ഇളയമകള്‍ രമയുമായി ആശാനൊരു ചെറിയ ചുറ്റിക്കളിയുണ്ട്. സരസാക്ഷിയമ്മ അറിയുന്നതോടുകൂടി അതിന്റെ കാര്യത്തില്‍ ഒരു തീരുമാനമാവും.

ഉത്സവത്തിന് കൊടിയേറിയതോടെ നാണുനായരുടെ ചായക്കടയില്‍ തിരക്കു കൂടി. ചായകൊടുക്കുവാനും എണ്ണപ്പലഹാരങ്ങളുണ്ടാക്കുന്നതിനും പൈസ മേടിക്കുന്നതിനും എല്ലാം സമയം കിട്ടാതായതോടെ നായര്‍ എന്തെങ്കിലും വരട്ടെ എന്നുകരുതി കുട്ടപ്പനെ തന്റെ അസ്സിസ്റ്റന്റായി നിയമിച്ചു. പണ്ടു കിട്ടിയതിന്റെ വേദന ഇപ്പോഴും മാറാത്തതുകൊണ്ട് നിയമനത്തിനുമുമ്പു തന്നെ കുട്ടപ്പനായി ഒണ്‍ അവര്‍ ഉപദേശക്ലാസ്സുമെടുത്തിരുന്നു നാണുനായര്‍. ആശാന്റെ വാക്കുകള്‍ ശിരസ്സാ വഹിച്ച അരുമശിഷ്യന്‍ പറന്നു പറന്നു പണിയെടുത്തുകൊണ്ടിരുന്നു.

"സുമതിയേ നാളെമൊതല്‍ ഒരു രണ്ടുലിറ്റര്‍ പാലുകൂടി വേണ്ടിവരും കേട്ടോ"

വൈകിട്ട് പാലുമായി പാല്‍ക്കാരി സുമതി വന്നപ്പോ നാണുനായര്‍ പറഞ്ഞു.

"എന്റെ നാണ്വേട്ടാ കറവ കൊറവാണു. ഇതു തന്നെ പാടാണ്. അതോണ്ട് കൂടുതലു വേണോങ്കി സൊസൈറ്റീന്ന്‍ മേടിക്കണം".

മേത്തിട്ടിരുന്ന തോര്‍ത്തെടുത്ത് മുഖത്തെ വിയര്‍പ്പുതൊടച്ചുകൊണ്ട് സുമതി പറഞ്ഞു.


"എന്താ സുമതി അതിനെടയ്ക്കു നിന്റെ കറവ വറ്റിയോ"

കയ്യിലിരുന്ന ചായഗ്ലാസ്സ് ചുണ്ടോടു ചേര്‍ത്തുകൊണ്ട് സുമതിയെതന്നെ നോക്കിക്കൊണ്ട് കുട്ടപ്പന്‍ ചോദിച്ചു.

"ത്..ഫാ നാറീ..."

സുമതിയുടെ ശക്തിമത്തായ ആ ആട്ടില്‍ കടമുഴുവന്‍ തകര്‍ന്നുവീണതായി നാണുനായര്‍ക്കു തോന്നി. കുട്ടപ്പന്റെ കയ്യിലിരുന്ന ഗ്ലാസ്സും ചായയും തറയില്‍ വീണു തവിടുപൊടിയായി.

ചവിട്ടിക്കുലുക്കി സുമതി നടന്നുപോയപ്പോള്‍ നാണുനായര്‍ കുട്ടപ്പനെ അതിരൂക്ഷമായൊന്നു നോക്കി. ആ നോട്ടം നേരിടാനാവാതെ കുട്ടപ്പന്‍ കുനിഞ്ഞ് തറയില്‍ ചിതറിക്കിടന്ന ഗ്ലാസ്സ് കഷണങ്ങള്‍ കടലാസില്‍ പെറുക്കിയെടുത്തു.

ഉത്സവം കൊഴുക്കുകയായിരുന്നു. ഇതിനിടക്കു ഉത്സവകമ്മിറ്റിപ്രസിഡന്റ് കുറുപ്പും കുമാരന്‍ നായരും തമ്മില്‍ പലയിടത്തുവച്ചും ചില്ലറ വാഗ്വാദങ്ങളൊക്കെയുണ്ടായി. ഭൂരിപക്ഷപിന്തുണയുള്ള കുറുപ്പിനെ നേരിട്ടൊന്നും ചെയ്യാന്‍ പറ്റില്ലെന്നറിയാമായിരുന്ന കുമാരന്‍ നായര്‍ ഉത്സവം തീരുന്നതിനിടയ്ക്കു ഒരു പണി കൊടുപ്പിക്കുന്നതിനായി ഒന്നുരണ്ടുപേരെ രഹസ്യമായി എടപാടു ചെയ്തു. ഫേമസ് കൊട്ടേഷന്‍ താരങ്ങളായ കവടി സുജി, എരപ്പന്‍ പ്രകാശന്‍ എന്നിവര്‍ സസന്തോഷം ആ കൊട്ടേഷനേറ്റെടുത്തു.

"കൂടുതലൊന്നും ചെയ്യണ്ട. മറ്റന്നാള്‍ തീരുവടിയാണ്. എഴുന്നള്ളത്തും മറ്റും അമ്പലത്തില്‍ കേറുന്ന സമയത്ത് നിങ്ങളതൊന്നു കലക്കണം. അത്രേയുള്ളു. കുറുപ്പിന്റെ അഹങ്കാരം അതോടെ തീര്‍ന്നുകൊള്ളും. എനിക്കതു മതി. പിന്നൊരു കാര്യം ഞാനാണിതു ചെയ്യിപ്പിച്ചതെന്നു ഒരു ഈച്ചക്കുഞ്ഞുപോലുമറിയരുതു."

മടിയില്‍ നിന്നും ഒരു കെട്ടു നോട്ടെടുത്ത് നീട്ടിക്കൊണ്ട് കുമാരന്‍ നായര്‍ പ്രകാശനെ നോക്കി.


"നിങ്ങള്‍ ധൈര്യമായിപ്പോവീന്‍ നായരേ. ഇതു ഞങ്ങളേറ്റു".

പണം വാങ്ങി മടിയില്‍ വച്ചിട്ട് പ്രകാശന്‍ മറുകയ്യിലിരുന്ന കത്തികൊണ്ട് മുഖമൊന്നു ചൊറിഞ്ഞു.

"എടാ കുട്ടപ്പാ നീ പെണ്ണുങ്ങളേം വായിനോക്കി നിക്കാതെ വല്ലതും ചെയ്യടാ".

കടയിലെ തിരക്കില്‍ പരവേശപ്പെട്ടു നാണു നായര്‍ കുട്ടപ്പനോടായി പറഞ്ഞു. സമയം സന്ധ്യയാവാറായി. താലപ്പൊലിയേന്തിയ ബാലികമാരും അവരുടെ കൂടെയുള്ള അംഗനമാരും പിന്നെ ചെണ്ടമേളവും തെയ്യവും ആനയും എല്ലാമായി എഴുന്നള്ളത്ത് അമ്പലത്തിനു മുമ്പിലെത്താറായി. എല്ലാത്തിന്റേയും മുന്‍ പന്തിയില്‍ തന്നെ പ്രസിഡന്റ് കുറുപ്പും പരിവാരങ്ങളും ഉണ്ടായിരുന്നു. അല്‍പ്പം അകലെയായി മാറി നിന്ന കുമാരന്‍ നായര്‍ ചുറ്റുപാടുമൊന്നു വീക്ഷിച്ചു.‍ നാണുനായരുടെ ചായക്കടയുടെ കോലായില്‍ നില്‍ക്കുന്ന സുജിയേയും പ്രകാശനേയും കണ്ട കുമാരന്‍ നായര്‍ കണ്ണുകൊണ്ടവരോടു കാര്യമന്യോഷിച്ചു. പ്രകാശന്‍ തന്റെ കയ്യില്‍ ഭദ്രമായി പൊതിഞ്ഞുവച്ചിരുന്ന നാടന്‍ ബോംബ് നായരെക്കാട്ടി എല്ലാം ശരിയാ​ണെന്ന ഭാവത്തില്‍ കണ്ണടച്ചുകാട്ടി. നായര്‍ കുറച്ചുകൂടി ഒതുങ്ങിനിന്നു. 

താലപ്പൊലിയുടെ കൂടെ വരുന്ന തന്റെ ലവര്‍ രമയെക്കണ്ടതും കുട്ടപ്പന്റെ മനസ്സില്‍ നൂറു കതിനകള്‍ ഒരുമിച്ചു പൊട്ടി. തന്നെ തിരയുന്ന അവളുടെ മിഴികളുമായി കുട്ടപ്പന്റെ കണ്ണുകള്‍ കൂട്ടിയിടിച്ചു. ആവേശം മൂത്ത കുട്ടപ്പന്‍ മുന്നോട്ടൊന്നാഞ്ഞതും തറയില്‍ കിടന്ന പഴത്തൊലിയില്‍ തെന്നി കയ്യിലിരുന്ന ചൂടു ചായ മുന്‍പില്‍ നിന്ന പ്രകാശന്റെ പുറത്തേയ്ക്കു മറിഞ്ഞതും ഒരുമിച്ചായിരുന്നു. ചൂടുചായ പുറത്തുവീണ പ്രകാശന്‍ അലറിക്കൊണ്ട് ഒന്നു കുതിച്ചുപൊങ്ങി. കയ്യിലിരുന്ന പൊതി എവിടേയ്ക്കോ തെറിച്ചുപോയി. ചെണ്ടമേളത്തിന്റെ ബഹളത്തിലും ആര്‍പ്പുവിളിയിലും ഇതൊന്നുമറിയാതെ എഴുന്നള്ളത്ത് മുഞ്ഞോട്ടു നീങ്ങി. പെട്ടന്നാണതുണ്ടായത്. ആ പ്രദേശം മുഴുവന്‍ കിടുങ്ങിവിറയ്ക്കുന്നതരത്തില്‍ ഒരു ഒച്ചയോടെ നാണുനായരുടെ ചായക്കടയുടെ ഒരു ഭാഗം ആകാശത്തേക്കുയര്‍ന്നു ചിതറി. ആ ഭാഗം മുഴുവന്‍ പുകകൊണ്ടു മൂടി. അന്തം വിട്ട ആള്‍ക്കാര്‍ നിലവിളിയും ബഹളവുമായി നാലുപാടും ചിതറിയോടി. ബഹളം കണ്ട് വിരണ്ട് പരക്കം പാഞ്ഞ ആനയുടെ പുറത്തുനിന്നും വീഴാതിരിക്കുവന്‍ പോറ്റി കിണഞ്ഞുശ്രമിക്കുന്നുണ്ടായിരുന്നു. കുറച്ചുസമയത്തിനകം പുകയെല്ലാമടങ്ങുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുകയും ചെയ്തപ്പോള്‍.....

പ്രകാശന്റെ കയ്യില്‍ നിന്നും തെറിച്ചുപോയ നാടന്‍ബോംബ് ചെന്നുവീണത് നാണുനായരുടെ സ്റ്റൊവ്വിനടുത്തായിട്ടായിരുന്നു. നിമിഷങ്ങള്‍ക്കകം സ്റ്റൌവ്വിന്റെ ചൂടിനോടുള്ള ദേക്ഷ്യം തീര്‍ക്കാനെന്നോണം നാടന്‍ ബോംബ് അതിന്റെ തനിക്കൊണം കാണിച്ചതു മൂലമാണ് ആ മഹനീയമായ പൊട്ടിത്തെറിയുണ്ടായത്. നാണുനായരുടെ ചായക്കടയുടെ ചെറിയൊരവശിഷ്ടം മാത്രം ബാക്കിയായി. തിരിച്ചറിയാന്‍ വയ്യാത്തവിധം രൂപം മാറിപ്പോയ നാണുനായര്‍, ഭാഗികമായി തകര്‍ന്നുതരിപ്പണമായ കുട്ടപ്പന്‍, പ്രകാശന്‍ എന്നീ മാന്യമഹാജനങ്ങളേയും വഹിച്ചുകൊണ്ടുള്ള വാഹനം ആശുപത്രിയിലേയ്ക്കു കുതിച്ചുകൊണ്ടിരുന്നു. ആന ഇടഞ്ഞപ്പോള്‍ പലരും പലവഴിക്കോടിയപ്പോള്‍ അതിനൊപ്പം ഓടുകയും അല്‍പ്പമകലെയുണ്ടായിരുന്ന‍ കല്ലുവെട്ടുകുഴിയില്‍ വീണു കാലൊടിഞ്ഞ് ബോധം മറഞ്ഞുപോയ കുമാരന്‍ നായരുടെ‍ ബോധം അപ്പോഴും വന്നിരുന്നില്ല. കടയുടെ സൈഡില്‍ നിന്ന കവടി സുജി ഓടിയവഴിയില്‍ പുല്ലുകള്‍ മുളച്ചുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. പലവഴിക്കോടിയ ചെണ്ടക്കാരും തെയ്യക്കാരും വഴിയറിയാതെ ഇരുട്ടത്ത് ചുറ്റിക്കളിക്കുന്നുണ്ടായിരുന്നു. കമ്മറ്റിപ്രസിഡന്റ് കുറുപ്പും കുറച്ചു സില്‍ബന്ധികളും മാത്രം ആളൊഴിഞ്ഞ പറമ്പില്‍ അന്ധാളിച്ചെന്നവണ്ണം നില്‍ക്കുന്നുണ്ടായിരുന്നു

ശുഭം

ശ്രീക്കുട്ടന്‍

13 comments:

  1. ആന ഓടുക ,ബോംബ്‌ പൊട്ടുക, ആശുപത്രി -ഡോക്റെര്‍മാര്‍ അതൊക്കെ ശരിക്കും വലിയ ഭീകരമായ സംഭവങ്ങളാണ്, ചില സിനിമകളിലൊക്കെ അതിനെ കോമഡിയായി ചിത്രീകരിച്ചു കാണാം വലിയ ഭീകരമായസംഭവമാണെങ്കിലും നമ്മളതൊക്കെ കണ്ടു ചിരിച്ചു പോകും .കാരണം സാഹചര്യം.

    ReplyDelete
  2. ആകെപ്പാടെ ഉത്സവം കുളമായി എന്ന് പറഞ്ഞാല്‍ മതി!!

    ReplyDelete
  3. ഒരു പഴത്തൊലി പറ്റിച്ച പണിയേ.

    ReplyDelete
  4. എല്ലാത്തിനും വിന വെറുമൊരു പഴത്തൊലി...!

    ReplyDelete
  5. നന്നായി എഴുതിയിരിക്കുന്നു ഉത്സവ വിശേഷം.....
    ആശംസകള്‍

    ReplyDelete
  6. ചെറിയൊരു സംഭവത്തിന്റെ തുടർച്ചയായി സംഭവപരമ്പരകൾ - ഹാസ്യം നന്നായി അവതരിപ്പിച്ചു

    ReplyDelete
  7. ഉത്സവം ഒരു ഉത്സവ കമ്മിറ്റി പിന്നെ ബാക്കി പറയണ്ടല്ലോ പൊടി പൂരം

    ReplyDelete
  8. ഉത്സവം മുടക്കാന്‍ അവസാനം പഴത്തൊലി വേണ്ടി വന്നു.....നന്നായിരിക്കുന്നു..ആശംസകള്‍

    ReplyDelete
  9. ആദ്യം ഫോണിലാ വായിച്ചേ.... കമന്റ് ഇടാന്‍ പറ്റിയില്ല.... ചിരിപ്പിച്ചുട്ടോ

    ReplyDelete
  10. ഓർമകൾ നാട്ടിലെ ചിലതിലേക്ക് എത്തിച്ചു

    ReplyDelete
  11. അല്ലേലും എപ്പഴും ഈ ചെറുതാ വലുതിനു കാരണം ആകുന്നതു......................

    ReplyDelete
  12. കാമിനി മൂലമാണ് ഇവിടെ ബോബ് സ്ഫോടനം വരെ നടന്നിരിക്കുന്നതെന്ന് വ്യംഗ്യം.അല്ലാതെ കുട്ടപ്പന്‍ അവളുമാരുടെ വായില്‍ നോക്കി പഴത്തൊലിയില്‍ തട്ടിവീണതല്ല..! :)

    ReplyDelete