Sunday, February 8, 2015

ഓപ്പറേഷന്‍ എന്റബെ (തണ്ടര്‍ബോള്‍ട്ട്)


ഇസ്രായേലിന്റെ മൊസാദ് എന്ന ചാരസംഘടനയെക്കുറിച്ചറിവില്ലാത്തവര്‍ ചുരുക്കമായിരിക്കും. ലോകത്തിലെതന്നെ ഏറ്റവും കാര്യക്ഷമവും ശക്തവുമായ ചാരസംഘടനയാണത്. അമേരിക്കയുടെ സി ഐ ഏ, റഷ്യയുടെ കെജിബി, ബ്രിട്ടന്റെ എം16 തുടങ്ങിയ പല വിഖ്യാതചാരസംഘടനകളെക്കാളും സുശക്തവും കണിശമാര്‍ന്നതും പ്രഹരശേഷിയുള്ളതുമായ സംഘടനയാണ് മൊസാദ്. മൊസാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു റസ്ക്യൂമിഷനെക്കുറിച്ചുള്ള ചെറുവിവരണമാണിത്. ചിത്രങ്ങളും കടം കൊണ്ടത് ഗൂഗിളില്‍ നിന്നും തന്നെ. ചരിത്രവായന ഇഷ്ടമാകുന്നവര്‍ക്കായി....


1976 ജൂണ്‍ 27നു ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്നു 246 യാത്രക്കാരും 12 വിമാനജീവനക്കാരുമായി എയര്‍ ഫ്രാന്‍സിന്റെ ഏ 139 എന്ന എയര്‍ബസ് ഫ്രാന്‍സ് ലക്ഷ്യമാക്കി പറന്നുയര്‍ന്നു. ഫ്രാന്‍സിലേക്കുള്ള യാത്രാമധ്യേ ഗ്രീസിലെ ഏഥന്‍സ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ 58 യാത്രക്കാര്‍ കൂടി കയറുകയുണ്ടായി. വിമാനം പറന്നുയര്‍ന്ന്‍ അല്പസമയത്തിനുള്ളില്‍ തന്നെ യാത്രക്കാരെന്ന വ്യാജേന വിമാനത്തില്‍ കയറിപ്പറ്റിയിരുന്ന തീവ്രവാദികള്‍ വിമാനം റാഞ്ചിയതായി പ്രഖ്യാപിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പാലസ്തീന്‍ എന്ന സംഘടനയിലെ രണ്ട് അംഗങ്ങളാണ് വിമാനം റാഞ്ചിയത്. അവര്‍ക്കൊപ്പം റെവല്യൂഷണറി സെല്‍ എന്ന ജര്‍മ്മന്‍ സംഘടനയിലെ രണ്ട് ഭീകരരുമുണ്ടായിരുന്നു. തീവ്രവാദികളുടെ ഭീഷണിമൂലം പാരീസിലേയ്ക്ക് പോകേണ്ട വിമാനം ഗതിതിരിച്ചുവിട്ട് ലിബിയയിലെ ബംഗാസി വിമാനത്താവളത്തില്‍ ഇറക്കുകയും അവിടെ നിന്ന്‍ ആവശ്യത്തിനു ഇന്ധനം നിറച്ചശേഷം പറന്നുയര്‍ന്ന്‍ ഉഗാണ്ടയിലെ മെയിന്‍ എയര്‍പോര്‍ട്ടായ എന്റബെ എയര്‍പോര്‍ട്ടിലിറക്കുകയും ചെയ്തു. ഇസ്രായേല്‍ തടവിലുള്ള 56 പാലസ്തീന്‍ വിമോചനപോരാളികളെ മോചിപ്പിക്കുക എന്നതായിരുന്നു വിമാനറാഞ്ചികളുടെ ആവശ്യം. ഉഗാണ്ടയുടെ ഭരണാധികാരിയായിരുന്ന ഈദി അമീന്‍ തീവ്രവാദികള്‍ക്ക് സപ്പോര്‍ട്ട് നല്‍കുന്ന ആളായിരുന്നു. അതുകൊണ്ടായിരുന്നു വിമാനം റാഞ്ചി ഉഗാണ്ടയിലിറക്കിയത്.

റാഞ്ചപ്പെട്ട എയര്‍ഫ്രാന്‍സ് വിമാനം 

വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ തടവുകാരേയും എയര്‍പോര്‍ട്ടിനുള്ളിലുണ്ടായിരുന്ന ഒരു ഒഴിഞ്ഞ കെട്ടിടത്തിലേക്ക് മാറ്റിയ തീവ്രവാദികള്‍ ഇസ്രായേലി പൌര‍ന്മാരേയും മറ്റു രാജ്യക്കാരേയും വെവ്വേറെ തിരിച്ചു. രണ്ടു ദിവസത്തിനുശേഷം ഇസ്രായേല്‍ പൌരന്മാരല്ലാത്ത 148 പേരെ തീവ്രവാദികള്‍ വിട്ടയച്ചു. 94 ഇസ്രായേലി പൌരന്മാരും 12 വിമാനജോലിക്കാരും ബന്ധികളായിത്തുടര്‍ന്നു. തങ്ങളുടെ ആവശ്യങ്ങള്‍ ഒരാഴ്ചയ്ക്കകം നടപ്പിലാക്കിയില്ലെങ്കില്‍ ബന്ദികളെ ഒന്നൊന്നായി കൊല്ലുമെന്ന്‍ തീവ്രവാദികള്‍ ലോകത്തോട് വിളിച്ചുപറഞ്ഞു.

വിവരമറിഞ്ഞ ഉടന്‍ തന്നെ ഇസ്രായേല്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാനാരംഭിച്ചു. ഒരേ സമയം നയതന്ത്രതലത്തിലും സൈനികതലത്തിലും എന്താണുപരിഹാരമാര്‍ഗമെന്ന്‍ ചിന്തിച്ച ഭരണകൂടം തങ്ങളോടു സൌഹൃദമുള്ള രാജ്യങ്ങളോടെല്ലാം സഹായമഭ്യര്‍ത്ഥിച്ചു. ഈജിപ്തിന്റെ സഹായത്തോടെ ഈദി അമീനുമായി ചര്‍ച്ചനടത്തുകയും ആ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇസ്രായേല്‍ പൌരന്മാരല്ലാത്തവരെ വിട്ടയക്കാമെന്ന്‍ ബന്ദികളില്‍ നിന്നും ഉറപ്പു ലഭിക്കുകയും ചെയ്തു. അങ്ങിനെയാണ് 148 ബന്ദികളെ തീവ്രവാദികള്‍ വിട്ടയച്ചത്. എന്നാല്‍ ഇസ്രായേലി പൌരന്മാരെ വിട്ടയക്കുന്ന കാര്യത്തില്‍ തീവ്രവാദികള്‍ കടുംപിടുത്തം തുടരുകയും ഇസ്രായേല്‍ നടത്തിയ എല്ലാ അനുരഞ്ജനചര്‍ച്ചകളും പാഴാവുകയും ചെയ്തു. ഇസ്രായേല്‍ തടവിലാക്കിയിട്ടുള്ള മുഴുവന്‍ പാലസ്തീന്‍ പോരാളികളേയും മോചിപ്പിച്ചില്ലെങ്കില്‍ ബന്ദികളെ മുഴുവന്‍ വധിക്കുമെന്നുള്ള ഭീഷണി തീവ്രവാദികള്‍ കടുപ്പിച്ചു. ജൂലൈ നാല് ഡെഡ്ലൈന്‍ ഡേറ്റായി അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ ഇസ്രായേല്‍ തങ്ങളുടെ വരുതിക്ക് വരുമെന്ന്‍ അവര്‍ കണക്കുകൂട്ടി. എന്നാല്‍ തീവ്രവാദികളുമായി ചര്‍ച്ചകള്‍ നടത്തുന്ന സമയത്ത് കമാന്‍ഡോ ഓപ്പറേഷനുള്ള മുന്നൊരുക്കങ്ങള്‍ ഇസ്രായേല്‍ നടത്തുകയായിരുന്നു. ഡിഫന്‍സ് ഫോഴ്സ് മുന്നോട്ടുവച്ച റസ്ക്യൂ മിഷനുള്ള തീരുമാനം ജൂലൈ 3 നുകൂടിയ ഇസ്രായേല്‍ കാബിനറ്റ് അംഗീകരിച്ചു. ലോകം കണ്ട എക്കാലത്തേയും ഗംഭീരമായൊരു കമാന്‍ഡോ ഓപ്പറേഷനായുള്ള കളമങ്ങനെയൊരുങ്ങി.


എന്റബെ ടെര്‍മിനല്‍

തീവ്രവാദികള്‍ വിട്ടയച്ച യാത്രക്കാരുമായി ബന്ധപ്പെട്ട മൊസാദ് അവരില്‍ നിന്നും തീവ്രവാദികളെക്കുറിച്ചുള്ള വിവരങ്ങള്‍ മുഴുവനും ശേഖരിച്ചു. തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ഇടത്തെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞ അവര്‍ വിമാനത്താവളത്തെക്കുറിച്ചുള്ള സൂക്ഷ്മവിവരങ്ങള്‍പോലും ശേഖരിച്ചു. എയര്‍പോര്‍ട്ടിലെ ബില്‍ഡിംഗുകളില്‍ പലതും പണിതത്  ജൂത ഉടമസ്ഥതയിലുള്ള കമ്പനികളായിരുന്നു. ആ കമ്പനികളില്‍ നിന്നെല്ലാം സാധ്യമായ എല്ലാ വിവരങ്ങളും സ്കെച്ചുകളും മറ്റും നേടിയെടുത്ത മൊസാദ് ഏജന്റുമാര്‍ ബ്ലൂപ്രിന്റുപയോഗിച്ച് രണ്ടുദിവസം കൊണ്ട് എന്റബേ എയ്‌ര്‍പോര്‍ട്ടിന്റെ ഒരു മാതൃക തന്നെ സൃഷ്ടിച്ചു.വിരമിച്ച സൈനികോദ്യോഗസ്ഥര്‍, യഥാര്‍ത്ഥ എന്റബേ ടെര്‍മിനല്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായ സിവിലയന്മാര്‍ തുടങ്ങിയവരൊക്കെ  ഈ ജോലികളില്‍ പങ്കാളികളായി. ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന ബില്‍ഡിംഗിന്റെ മാതൃകയും നിര്‍മ്മിച്ച കമാന്‍ഡോകള്‍ ഓപ്പറേഷനായുള്ള‍ പരിശീലനം ദ്രുതഗതിയില്‍ നടത്തി. തങ്ങളുടെ വിമാനം ഇറങ്ങവേ ലൈറ്റുകള്‍ റണ്‍വേയില്‍ തെളിഞ്ഞിട്ടില്ലെങ്കില്‍ സുരക്ഷിതമായിറങ്ങുവാനുള്ള സാങ്കേതിക വിദ്യപോലും വെറും മൂന്നുദിവസങ്ങള്‍ക്കുള്ളില്‍ ഇസ്രായേല്‍ വികസിപ്പിച്ചെടുത്തു.

ഇസ്രായേലില്‍ നിന്നും ഏകദേശം 4000 ല്‍ കൂടുതല്‍ കിലോമീറ്ററുകള്‍ അകലെയുള്ള ഉഗാണ്ടയിലെ ഒരു എയര്‍പോര്‍ട്ടില്‍ വിമാനം ഒറ്റയടിക്കു പറത്തിയിറക്കുക എന്നത് അസാധ്യമായ കാര്യമായിരുന്നു. ഇന്ധനം നിറയ്ക്കള്‍, മറ്റു ശത്രുരാജ്യങ്ങളുടെ കണ്ണില്‍പ്പെടാതെ ഇത്രയും ദൂരം രഹസ്യമായി വിമാനം പറത്തിക്കൊണ്ടുപോകല്‍ എന്നിവയൊക്കെ ദുഷ്ക്കരമായ കാര്യം തന്നെയായിരുന്നു. ഇവിടെ ഇസ്രായേലിന്റെ സഹായത്തിന്‍ ആയി കെനിയ മുന്നോട്ടുവന്നു. സാമ്പത്തികമായിതാറുമാറായ കെനിയന്‍ സമ്പദ്ഘടനയെ അക്കാലത്ത് ചെറുതായെങ്കിലും താങ്ങിനിര്‍ത്തിയിരുന്നത് ജൂത ഉടമസ്ഥതയിലുള്ള ചിലകമ്പനികളായിരുന്നു. ഇസ്രായേല്‍ വിമാനത്തിനു കെനിയയില്‍ ഇറങ്ങുവാനും ആവശ്യത്തിനു ഇന്ധനം നിറയ്ക്കുവാനുമുള്ള അനുവാദം ലെനിയന്‍ ഭരണകൂടത്തില്‍ നിന്നും ലഭിച്ചു.  എന്റബേ എയര്‍പോര്‍ട്ടിനു സമീപമുള്ള വിക്ടോറിയാ തടാകത്തില്‍ കമാന്‍ഡോകളെ ഇറക്കി അവിടെനിന്നും ബോട്ടുകളില്‍ തീരത്തണഞ്ഞ് വിമാനത്താവളമാക്രമിച്ചു ബന്ദികളെ രക്ഷിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പരിശീലനത്തിനുള്ള  കാലതാമസം, വിക്ടോറിയാതടാകത്തിലെ നരഭോജിമുതലകള്‍ പിന്നെ മിഷന്‍ പരാജയപ്പെടാനുള്ള സാധ്യതക്കൂടുതല്‍ മുതലായവകൊണ്ട് ആ തീരുമാനം ഉപേക്ഷിച്ചു.പക്ഷേ അതൊന്നും മൊസാദിനെ വേവലാതിപ്പെടുത്തിയില്ല.

മൊസാദ് രൂപകല്‍പ്പന ചെയ്ത ഓപ്പറേഷന്‍ടീമിനെ മൂന്നായി തിരിച്ചു.

1. ഗ്രൌണ്ട് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോല്‍

ഡാന്‍ ഷൊമ്രോണിന്റെ നേതൃത്വത്തിലുള്ള ഈ വിഭാഗത്തിന്റെ ചുമതല കമാന്ദോകള്‍ ആക്രമിക്കുന്ന സമയത്ത് എയര്‍പോര്‍ട്ടിന്റെ സുരക്ഷിതത്വം സപ്പോര്‍ട്ട് നല്‍കല്‍ എന്നിവയായിരുന്നു.

2. അസാള്‍ട്ട് യൂണിറ്റ്.

യോനാതന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള രണ്‍റ്റാമത്തെ വിഭാഗത്തിന്റെ ചുമതല തീവ്രവാദികളെ കൊന്ന്‍ ബന്ദികളെ മോചിപ്പിച്ച് സുരക്ഷിതമായി വിമാനത്തിലെത്തിക്കുക എന്നുള്ളതായിരുന്നു.

3. സെക്യൂറിംഗ് യൂണിറ്റ്

റണ്‍വേ ക്ലിയര്‍ ആക്കുകയും തങ്ങളെ പിന്തുടര്‍ന്ന്‍ വരാന്‍ സാധ്യതയുള്ള ഉഗാണ്ടന്‍ യുദ്ധവിമാനങ്ങളെ നശിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ടീമിന്റെ ചുമതലകള്‍ അങ്ങനെ. എല്ലാം കൃത്യമായ് പ്ലാന്‍ ചെയ്യുകയും ജൂലൈ നാലിനു അര്‍ദ്ധരാത്രിയോടെ ലോകം കണ്ട ഐതിഹാസികമായ ആ കമാന്‍ഡോ ഓപ്പറേഷന്‍ ആരംഭിക്കുകയും ചെയ്തു.



ഓപ്പറേഷനായുപയോഗിച്ച മെഴ്സിഡസ് കാര്‍

ജൂലൈ നാലിനു സന്ധ്യമയങ്ങിയ സമയത്ത് ഇസ്രായേലി എയര്‍ഫോര്‍സിന്റെ സി-130 ശ്രേണിയിലെ രണ്ട് കൂറ്റന്‍ ഹെര്‍ക്കുലീസ് വിമാനങ്ങള്‍ എന്റബേ ലക്ഷ്യമാക്കി പറന്നുയര്‍ന്നു. ബോയിംഗ് 707 വിഭാഗത്തില്‍പ്പെട്ട രണ്ട് കാര്‍ഗോ ഫ്ലൈറ്റുകളും ആ വിമാനങ്ങളെ അനുഗമിച്ചു. സൌദി, സുഡാന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളുടെ റഡാറുകളുടേ കണ്ണുവെട്ടിക്കാനായി ചെങ്കടലിനുമുകളിലൂടെ വെറും 30 മീറ്റര്‍ മാത്രം ഉയരത്തിലാണ് അവര്‍ പറന്നത്.കാഷ്വാലിറ്റിയോ മറ്റോ ഉണ്ടായാല്‍ നേരിടാനുള്ള സര്‍വ്വ മെഡിക്കല്‍ സന്നാഹവും അറേഞ്ച് ചെയ്തിരുന്ന ആദ്യ കാര്‍ഗോ വിമാനം കെനിയയിലെ നെയ്റോബി ജോമോകെന്യാട്ടാ അന്താരാഷ്ട്രവിമാനത്താവളത്തില്‍ ലാന്‍ഡു ചെയ്തു. രണ്ടാമത്തെ കാര്‍ഗോ വിമാനമാകട്ടെ എന്റബേ ടെര്‍മിനലിനെ ചുറ്റി വട്ടമിട്ടുപറക്കുവാനാരംഭിച്ചു. സുരക്ഷാടീമിന്റെ വിമാനമായിരിക്കും അതെന്ന്‍ ഉഗാണ്ഡന്‍ ഭടന്മാര്‍ ധരിച്ചു.

കെനിയയില്‍ നിന്നും ഇന്ധനം നിറച്ച് പറന്നുയര്‍ന്ന ഹെര്‍കുലീസ് വിമാനങ്ങള്‍ എന്റബെ ടെര്‍മിനലിലെത്തിയപ്പോള്‍ പതിനൊന്ന്‍ മണിയായി. സെക്യൂരിറ്റി ചെക്പോയിന്റുകളില്‍ സംശയം ജനിപ്പിക്കാതെ കടന്നുപോകാനും ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനുമായി ഈദി അമീന്‍ ഉപയോഗിക്കുന്ന അതേ പോലുള്ള ഒരു ബ്ലാക്ക് മെഴ്സിഡസ് കാര്‍ അവര്‍ ഉപയോഗിച്ചു. അതിനുള്ളില്‍ ഓപ്പറേഷന്‍ ടീം ഈ ദി അമീന്‍ സംഘം ഉപയോഗിക്കുന്ന അതേ ഫാഷനിലുള്ള വസ്ത്രങ്ങളും മറ്റും ധരിച്ചാണിരുന്നത്. ആ കാറിനു അകമ്പടി സേവിച്ചുകൊണ്ട് രണ്ട് ലാന്‍ഡ് റോവര്‍ വാഹനങ്ങളുമുണ്ടായിരുന്നു. പൊതുവേ ഈദി അമീന്‍ വന്നിരുന്നത് ഇങ്ങനെ ആയതിനാല്‍ ഉഗാണ്ടന്‍ സൈനികര്‍ക്ക്  പ്രത്യേകിച്ചു അസ്വാഭാവികത തോന്നിയില്ല. എന്നാല്‍ ടെര്‍മിനലിനു മുന്നിലുണ്ടായിരുന്ന രണ്ട് കാവല്‍ക്കാര്‍ക്ക് സംശയം ജനിച്ച് അവര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു  അതൊടെ കമാന്‍ഡോ ടീം സൈലന്‍സര്‍ പിടിപ്പിച്ച തോക്കുപയോഗിച്ച് അവരെ വെടിവച്ചുവീഴ്ത്തി. എന്നാല്‍ ഒരു സൈനികന്റെ റൈഫിളില്‍ നിന്നും വെടിയൊച്ച മുഴങ്ങിയത് തീവ്രവാദികളെ അലര്‍ട്ടാക്കി. നിമിഷങ്ങള്‍ക്കുള്ളില്‍ ഇസ്രായേലി കമാന്‍ഡോ ടീം ടെര്‍മിനലിനുള്ളിലേയ്ക്ക് ഇരച്ചു കയറി.

ടെര്‍മിനലിനുള്ളിലെ ബില്‍ഡിംഗിലേക്ക് ഇരച്ചുകയറിയ കമാന്‍ഡോകള്‍ ഹീബ്രു ഭാഷയിലും ഇംഗ്ലീഷിലുമായി‍ തങ്ങള്‍ ഇസ്രായേലി രക്ഷാസേനയാണെന്നും എല്ലാവരും കമിഴുന്നു തറയില്‍കിടക്കുവാനും മെഗാഫോണിലൂടെ നിര്‍ദ്ദേശിക്കുകയും നിമിഷങ്ങള്‍കൊണ്ട് തീവ്രവാദികളെ വെടിവച്ചുവീഴ്ത്തുകയും ചെയ്തു. ശേഷം ബന്ദികളെ സുരക്ഷിതമായി പുറത്തെത്തിച്ച് വിമാനത്ത്തിനുള്ളിലാക്കുകയും ചെയ്തു. ഈ സമയം റണ്‍ വേയില്‍ കാത്തുകിടന്ന രണ്ടാമത്തെ ഹെര്‍ക്കുലീസ് വിമാനത്തില്‍ നിന്നും പുറത്തുവന്ന കമാന്‍ഡോ ടീംസ് റണ്‍ വേയിലുണ്ടായിരുന്ന റഷ്യന്‍ നിര്‍മ്മിത മിഗ് 17 വിമാനങ്ങലെല്ലാം തന്നെ വെടിവച്ചു തകര്‍ത്തിരുന്നു. വിവരമറിഞ്ഞു കുതിച്ചെത്തിയ ഉഗാണ്ടന്‍ സൈനികരേയും കാലപുരിക്കയച്ചു. ഈ മിഷനില്‍ ബന്ദികളിലൊരാളും ഇസ്രായേലി മിഷന്‍ ടീമിലൊരാളും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ഉഗാണ്ടന്‍ സൈനികരുടെ വെടിവയ്പ്പില്‍ ടീം രണ്ടിന്റെ ലീഡര്‍ ആയിരുന്ന യോനാതന്‍ നെതന്യാഹുവും കൊല്ലപ്പെട്ടു. മിഷന്‍ തുടങ്ങി 53 ആം മിനിട്ടില്‍ ഇസ്രായേലി ടീം എന്റബേ വിട്ട് പറന്നുയര്‍ന്നു. നെയ് റോബിയില്‍ നിന്നും വിമാനത്തില്‍ ഇന്ധനം നിറച്ച് അവര്‍ സുരക്ഷിതമായി ഇസ്രായേലിലേയ്ക്ക് പറന്നു. ബന്ദിയാക്കപ്പെട്ടിരുന്നവരില്‍ ഡോറാ ബ്ലോക്ക് എന്ന 74 വയസ്സുകാരിയും ഈ മിഷന്റെ ഭാഗമായി കൊല്ലപ്പെട്ടിട്ടുണ്ട്.തീവ്രവാദികള്‍ ആദ്യം വിട്ടയച്ച യാത്രക്കാരിലൊരാളായ അവര്‍ അസുഖബാധിതയായി ഹോസ്പിറ്റലില്‍ ആയിരുന്നു. ഇസ്രായേല്‍ ടീം സര്‍വ്വതും തകര്‍ത്ത് തിരിച്ചുപോയതിലുള്ള ദേഷ്യത്തില്‍ ഒരു ഉഗാണ്ടന്‍ ആര്‍മി ഓഫീസറാണ് ആ സ്ത്രീയെ വെടിവച്ചു കൊന്നത്.



വെടിവയ്പ്പ് നടന്ന ടെര്‍മിനല്‍. 

ലോകം അവിശ്വസനീയതയോടെയാണ് പിറ്റേന്ന്‍ ഈ റസ്ക്യൂമിഷന്‍ വാര്‍ത്ത ശ്രവിച്ചത്. പലസ്തീന്‍ തീവ്രവാദികള്‍ക്കും ഈദി അമീന്‍ എന്ന സ്വേച്ഛാദിപതിക്കും മുഖമടച്ചുകിട്ടിയ പ്രഹരമായിരുന്നു ഇത്. ഇസ്രായേലിനെ സഹായിച്ചു എന്ന കുറ്റത്തിനു ഈദി അമീന്‍ രാജ്യത്തുള്ള കെനിയക്കാരോടാണ് പകരം വീട്ടിയത്. നൂറുകണക്കിനു കെനിയക്കാരാണ് തുടര്‍ദിവസങ്ങളില്‍ ഉഗാണ്ടയില്‍ കൊല്ലപ്പെട്ടത്. മാത്രമല്ല കെനിയയെ സൈനികമായി ആക്രമിക്കാനും ഈദി അമീന്‍ മുതിര്‍ന്നു. എന്നാല്‍ അമേരിക്കന്‍ സൈനികവ്യൂഹം കെനിയന്‍ തീരത്തേയ്ക്ക് നീങ്ങിയതോടെ ഈദി അമീന്‍ കെനിയന്‍ ആക്രമണത്തില്‍ നിന്നും പിന്മാറി. മറ്റൊരു രാജ്യത്തിന്റെ സൈനികപരമാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റത്തെ യു എന്‍ സെക്രട്ടറി ജനറലും അറബ് രാഷ്ട്രങ്ങളും ഒക്കെ അപലപിച്ചെങ്കിലും ഇസ്രായേല്‍ അതൊന്നും കാര്യമാക്കിയില്ല.

മൊസാദിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിലൊന്നാണ് ഓപ്പറേഷന്‍ എന്റബേ അഥവാ ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ട് എന്ന ഈ മിഷന്‍


ശ്രീക്കുട്ടന്‍

10 comments:

  1. ഈ സംഭവത്തെക്കുറിച്ച് മുൻപ് വായിച്ചത് ഓർക്കുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ചാരസംഘടനയെന്ന ലേബലിലേക്ക് മൊസാദ് ഉയർന്നത് ഈ സംഭവത്തോടെയാണ്. കൂടുതൽ വിവരങ്ങൾ തന്നതിന് നന്ദി.

    ReplyDelete
  2. അമ്മോ...
    ഇതൊക്കെ ഇപ്പ അറിയാണ്..
    താങ്ക്സ് ചേട്ടായീ..

    ReplyDelete
  3. മൊസാദിന്റെ കിരീടത്തിലെ ഒരു സുവർണ്ണ
    തൂവൽ തന്നെയാണ് ഈ ‘ഓപ്പറേഷന്‍ എന്റബെ‘

    ReplyDelete
  4. 'ഓപ്പറേഷന്‍ എന്റബെ‘ ലോകം കണ്ട ഐതിഹാസ്സികമായ ഒരു സൈനീകനടപടിയായിരുന്നു..... :)

    ReplyDelete
  5. വിവരണത്തിൽ എന്തോ ഒരു കുറവുള്ളതു പോലെ...

    ReplyDelete
  6. വിവരണം നന്നായിട്ടുണ്ട് ...

    ReplyDelete
  7. ആദ്യമായി കേള്‍ക്കുവാ ഇതൊക്കെ........

    ReplyDelete
  8. jonathan nethnyahu was the brother to israel prime minister benjamin nethnyahu

    ReplyDelete