Wednesday, February 17, 2016

'ദ ലാസ്റ്റ് ഓഫ് അസ്'

ലോകം ഇന്ന്‍ വീഡിയോ ഗെയിമുകളുടെ പിന്നാലെയാണ്. ഒരുവേള സിനിമകളും ടെലിവിഷന്‍ സീരീസുകളും മറ്റു സോക്കര്‍ ഗെയിമുകളും ആസ്വദിക്കുന്നതിന്റെ ഇരട്ടിയലധികം ആള്‍ക്കാര്‍ വീഡിയോ ഗെയിമുകള്‍ ആസ്വദിക്കുന്നുണ്ട്. മുമ്പ് കാലത്ത് ഒരു കുഞ്ഞ് ചതുരക്കട്ടയില്‍ കൈക്കുള്ളിലിരുന്ന്‍ ഞെക്കിക്കുത്തിക്കളിച്ച ചെറിയ കളികളില്‍ നിന്നും ഇന്ന്‍ കണ്മുന്നില്‍ നടക്കുന്ന, സ്വയം കഥാപാത്രങ്ങളാകുന്ന വിര്‍ച്വല്‍ റിയാലിറ്റിയുടെ അത്ഭുതപരതന്ത്രത സമ്മാനിക്കുന്ന ഒന്നായി വീഡിയോ ഗെയിമുകള്‍ വളര്‍ന്നിരിക്കുന്നു. ഓരോ വീഡിയോ ഗെയിമുകളും സൃഷ്ടിക്കപ്പെടുന്നത് വര്‍ഷങ്ങളുടെ സൂക്ഷ്മതയും പ്രയത്നവും ഒക്കെക്കൊണ്ടാണ്. വീഡിയോ ഗെയിമുകളുടെ പിറവിക്കായി വന്‍ കിട കമ്പനികള്‍ ഓരോ വര്‍ഷവും മുടക്കുന്ന തുക ഭീമമായ ഒന്നാണ്. ഒരുവേള വന്‍ ചിലവേറിയ ഹോളിവുഡ്ഡ് സിനിമകളേക്കാളും അധികമാണ് ഒരു വീഡിയോ ഗെയിമിന്റെ നിര്‍മ്മിതിക്കായി കമ്പനികള്‍ ചിലവഴിക്കുന്നത്. വീഡിയോ ഗെയിം ഡവലപ്പ് മെന്റ് കമ്പനികളില്‍ മുന്നില്‍ നില്‍ക്കുന്നത് സോണി, യുബിസോഫ്റ്റ്, ആക്ടിവിഷന്‍, നോട്ടി ഡോഗ്, കൊണാമി, റോക്ക്സ്റ്റാര്‍ ഗെയിംസ് തുടങ്ങിയവരാണ്. 2015 വര്‍ഷത്തില്‍ അമേരിക്കന്‍ വിപണിയില്‍ നിന്നു മാത്രം വീഡിയോ ഗെയിം കമ്പനികള്‍ കൊയ്തെടുത്തത് 23.5 ബില്യണ്‍ ഡോളറാണ്. വീഡിയോ ഗെയിമുകളുടെ അതിപ്രസരം ഒരു തലമുറയെ അലസരും ഒരിടത്ത് ചടഞ്ഞുകൂടിയിരിക്കുന്നവരുമാക്കി മാറ്റുന്നു എന്ന വിമര്‍ശനം നേരിടുമ്പോള്‍ തന്നെ ആള്‍ക്കാരെ ആകാംഷയുടേയും അതിശയത്തിന്റേയും മുള്‍ മുനയില്‍ നിര്‍ത്തുന്ന പുതിയ പുതിയ ഗെയിമുകള്‍ വിപണിയിലെത്തുന്നു. ലോകം മുഴുവന്‍ സ്വീകരിച്ച ഒരു ഗെയിമിനെക്കുറിച്ചുള്ളതാണീ ചെറുകുറിപ്പ്

അമേരിക്കന്‍ വീഡിയോ ഗെയിം ഡെവലപര്‍ കമ്പനിയായ 'നോട്ടി ഡോഗ്' നിര്‍മ്മിച്ച് 'സോണി കമ്പ്യൂട്ടര്‍ എന്റര്‍റ്റെയിന്‍മെന്റ് കോര്‍പ്പറേഷന്‍' 2013 ജൂണില്‍ 'പ്ലേ സ്റ്റേഷന്‍ 3' യില്‍ റിലീസ് ചെയ്ത ഒരു ആക്ഷന്‍ ഹൊറര്‍ സര്‍വൈവല്‍ ത്രില്ലര്‍ വീഡിയോ ഗെയിം ആയിരുന്നു 'ദ ലാസ്റ്റ് ഓഫ് അസ്'. ഈ ഗെയിമിന്റെ തന്നെ അപ്ഡേറ്റഡ് വെര്‍ഷന്‍ 2014 ല്‍ 'പ്ലേ സ്റ്റേഷന്‍ 4' ല്‍ റിലീസ് ചെയ്യപ്പെടുകയുണ്ടായി. ഗുരുതരമായ ഫംഗസ് രോഗബാധയാല്‍ മനുഷ്യവംശം ഒട്ടുമിക്കതും നരഭോജികളായി മാറുകയും അവരുടെ സര്‍വ്വനാശം സംഭവിപ്പിക്കുകയും ചെയ്ത ഒരു സ്ഥലത്തു നിന്നും വൈറസ് ബാധിതയാകുകയും എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കാതിരിക്കുകയും ചെയ്യുന്ന എല്ലീ എന്ന യുവതിയുമായി ഈ രോഗബാധയ്ക്ക് ഒരു പ്രതിരോധമരുന്ന്‍ കണ്ടെത്താനായി അപകടമേഖല തരണം ചെയ്ത് പോകുന്ന ജോയല്‍ എന്ന ഒരു മധ്യവയസ്ക്കന്റെ കഥയാണീ ഗെയിം പറഞ്ഞത്.

ജനിതകമാറ്റം വന്ന്‍ കൂടുതല്‍ അപകടകാരികളായി മാറിയ കോര്‍ഡിസെപ്സ് ഫംഗസുകളുടെ ആക്രമണം 2013 ല്‍ ലോകത്തിലെ ഒട്ടുമിക്ക ജനങ്ങളേയും ബാധിച്ചു. ഈ ഫംഗസ് ബാധിക്കപ്പെട്ട ജനങ്ങള്‍ നരഭോജികളായ ഭീകരരായി മാറുന്നു. ഇവര്‍ ആരെയെങ്കിലും കടിക്കുകയോ മറ്റോ ചെയ്യുമ്പോള്‍ വൈറസ് അടുത്ത ആളിലേക്ക് പകരുന്നു. ഇപ്രകാരം കടിയേറ്റാല്‍ മണിക്കൂറുകള്‍ക്കകം ആ കടിയേറ്റയാള്‍ മാനസികനിയന്ത്രണം വിട്ട്  ഒടുവില്‍ ഒരു നരഭോജിയായിമാറുന്നു. ഈ അപകടത്തില്‍ നിന്നും രക്ഷപ്പെടാനായി ജോയല്‍ തന്റെ മകളായ സാറയും സഹോദരന്‍ ടോമിയുമൊത്ത് ടെക്സാസില്‍ നിന്നും പലായനം ചെയ്യുന്നു. ഈ യാത്രയില്‍ ഒരു പട്ടാളക്കാരന്റെ വെടിയേറ്റ് സാറ ജോയലിന്റെ കൈകളില്‍ കിടന്ന്‍ മരിച്ചു. 20 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും ഫംഗസ് ബാധയാല്‍ ഒട്ടുമിക്ക ജനങ്ങളും നശിപ്പിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അതില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടവര്‍ ഒരു സുരക്ഷിതമേഖലയില്‍ കഴിയുകയാണ്. ഈ മേഖലയില്‍ തന്നെ കുറച്ച് ആള്‍ക്കാര്‍ സ്വന്തം വീടുകളിലും കുറച്ചുപേര്‍ നാടോടികളെപ്പോലെ അലഞ്ഞുതിരിഞ്ഞും കുറച്ചുപേര്‍ ഒരു ക്വാറന്റീന്‍ സോണിലും താമസിക്കുന്നു. ക്വാറന്റീന്‍ സോണില്‍ താമസിക്കുന്ന ജോയല്‍ ഒരു സ്മഗ്ലര്‍ ആയി കഴിയുകയാണ്. ജോയലിന്റെ കൂട്ടാളിയാണ് ടെസ്സ്. ഒരിക്കല്‍ ഇരുവരും ചേര്‍ന്ന്‍ റോബര്‍ട്ട് എന്ന ഒരു ഊഹക്കച്ചവടക്കാരനെ ആക്രമിച്ച് മുമ്പ് മോഷ്ടിക്കപ്പെട്ട ഒരു ആയുധശേഖരം വീണ്ടെടുക്കുവാന്‍ ശ്രമിക്കുന്നു. ടെസ്സിന്റെ കയ്യാല്‍ കൊല്ലപ്പെടുന്നതിനുമുന്നേ താന്‍ ക്വാറന്റീന്‍ സോണ്‍ അതോററ്റിക്കെതിരേ പ്രവര്‍ത്തിക്കുന്ന ഫയര്‍ ഫ്ലൈസ് എന്ന ഒരു റിബല്‍ ഗ്രൂപ്പിന് ആ ആയുധ ശേഖരം വില്‍പ്പന നടത്തിയിട്ടുണ്ടെന്ന്‍ റോബര്‍ട്ട് വെളിപ്പെടുത്തുന്നു.

ഫയര്‍ഫ്ലൈസ് ഗ്രൂപ്പിന്റെ നേതാവായ മാര്‍ലീന്റെ അടുത്ത് ഈ ആയുധശേഖരത്തെപ്പറ്റി തിരക്കി ജോയലും ടെസ്സുമെത്തുന്നു. എല്ലീ എന്ന കൌമാരക്കാരിയായ പെണ്‍കുട്ടിയെ ഫയര്‍ഫ്ലൈസ് ഗ്രൂപ്പിന്റെ തന്നെ മറ്റൊരു സങ്കേതത്തില്‍ എത്തിക്കുകയാണെങ്കില്‍ അവര്‍ ഇപ്പോള്‍ അന്യോഷിക്കുന്ന ആയുധങ്ങളുടെ ഇരട്ടി നല്‍കാമെന്ന്‍ മാര്‍ലീന്‍ വാഗ്ദാനം ചെയ്യുന്നു. എല്ലിയുമൊത്ത് ജോയലും ടെസ്സും യാത്ര തുടങ്ങുമ്പോള്‍ ഒരു പട്രോളിംഗ് സംഘവുമായി നടന്ന ഏറ്റുമുട്ടലിനിടയില്‍ എല്ലിക്ക് നരഭോജികളുടെ കടിയേറ്റതായി അവര്‍ക്ക് മനസ്സിലാകുന്നു.മെന്നാല്‍ തനിക്ക് മൂന്നാഴ്ചയോളമായി നരഭോജികളുടെ കടിയേറ്റതായി എല്ലീ അവരൊട് പറയുന്നു. എല്ലിയുടെ രക്തത്തില്‍ ഉള്ള ഏതോ ആന്റീബോഡിയുടെ പ്രവര്‍ത്തനം മൂലമാണ് കടിയേറ്റിട്ടും അവള്‍ക്ക് രോഗബാധയുണ്ടാകാത്തതെന്ന്‍ മനസ്സിലാക്കിയ ജോയല്‍ ഈ രോഗത്തിന് ഒരു പ്രതിവിധി എല്ലിയില്‍ നിന്നും കണ്ടെത്താമെന്ന്‍‍ കരുതുന്നു. അങ്ങിനെ അവര്‍ യാത്ര ആരംഭിക്കുന്നു...

അമേരിക്കന്‍ ചരിത്രത്തില്‍ ആ വര്‍ഷം ഏറ്റവും വേഗതയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഈ വീഡിയോ ഗെയിം ഡവലപ്പ് ചെയ്യുവാനായി നോട്ടി ഡോഗ് ഏകദേശം നാലുവര്‍ഷത്തോളമെടുത്തു. ഇത് ഡയറക്ട് ചെയ്തത് ബ്വ്രൂസ് സ്ട്രെയിലിയും നീല്‍ ഡ്രക്ക്മാനും ചേര്‍ന്നായിരുന്നു. ഹൃദയാവര്‍ജ്ജകമായ ഇതിന്റെ സംഗീതം കൈകാര്യം ചെയ്തത് ഗുസ്താവോ സന്റോലല്ല ആയിരുന്നു. ലോകത്തിലെ വിവിധ പ്രമുഖരായ നിരൂപകര്‍ ഒന്നടങ്കം ഈ ഗെയിമിനെ മുക്തകണ്ഠം പ്രശംസിച്ചു. നിരൂപകരില്‍ ഒട്ടുമിക്കപേരും പത്തില്‍ പത്ത് മാര്‍ക്കും റിവ്യൂവില്‍ ഇതിനു നല്‍കുകയുണ്ടായി. ജോയലും എല്ലിയും തമ്മിലുടലെടുക്കുന്ന ബന്ധവും അതിന്റെ ആഴവും എല്ലാത്തരം നിരൂപകരുടേയും പ്രത്യേക പ്രശംസക്ക് പാത്രമായി.

വിപണിയില്‍ റിലീസായി ഒരാഴ്ചക്കുള്ളില്‍ ഒന്നരമില്യണിലധികം യൂണിറ്റുകളാണ് വിറ്റുപോയത്. 2013 ല്‍ വീഡിയോ ഗെയിം രംഗത്തുണ്ടായ വിപ്ലവം തന്നെയായിരുന്നു ഇത്. മൂന്നാഴ്ചയ്ക്കുള്ളില്‍ ഗെയിമിന്റെ വില്‍പ്പന മൂന്നരമില്യണ്‍ കടന്നു. യുണൈറ്റ്ഡ് കിംഗ്ഡത്തില്‍ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ 3 മില്യണ്‍ പൌണ്ട് കരസ്ഥമാക്കിയ ഹോളിവുഡ് മൂവി മാന്‍ ഓഫ് സ്റ്റീലിന്റെ റിക്കോര്‍ഡും ഇത് തകര്‍ത്തു. യു എസ്, ഫ്രാന്‍സ്, അയര്‍ ലണ്ട്, സ്വീദന്‍, ഇറ്റലി, ഡെന്മാര്‍ക്ക്, നോര്‍വേ, ജപ്പാന്‍ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലേയും ടോപ്പ് ചാര്‍ട്ടില്‍ വളരെ നാളുകള്‍ ഒന്നാം സ്ഥാനം അലങ്കരിച്ചു ദ ലാസ്റ്റ് ഓഫ് അസ്.

വീഡിയോ ഗെയിം ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയതും ഇതു തന്നെയായിരുന്നു. പ്രമുഖമായ 250 ഓളം അവാര്‍ഡുകളാണ് ദ ലാസ്റ്റ് ഓഫ് അസ് കരസ്ഥമാക്കിയത്.

വിവരങ്ങള്‍ക്ക് കടപ്പാട് വിക്കീപീഡിയയും ഗെയിം ഭ്രാന്തനായ ഒരു അടുത്ത ചങ്ങാതിയും...

ശ്രീക്കുട്ടന്‍

9 comments:

  1. ചൂടപ്പം പോലെ വിറ്റഴിയുന്ന ഈ ക്രേസി വീഡിയോ ഗെയ്മ്മായ
    ‘ദി ലാസ്റ്റ് ഓഫ് അസ്‘ നെ പറ്റി അടുത്ത് തന്നെ ഒരു പോസ്റ്റ്
    കാച്ചിയിടണമെന്ന് ഞാനും കരുതിയതാണ്.. എന്തായാലും നന്നായി ...
    ഇനി ഞാനിത് ഷെയർ ചെയ്തോളാം കേഏട്ടൊ ഭായ്

    ReplyDelete
    Replies
    1. തീര്‍ച്ചയായും ചെയ്തുകൊള്ളൂ..ഇതിന്റെ സിനിമാ വെര്‍ഷന്‍ വരുന്നുണ്ട് എന്ന്‍ കേള്‍ക്കുന്നു. ഗെയിം ഓഫ് ആര്യാ സ്റ്റാര്‍ക്ക് ആണത്രേ എല്ലീ ആയി അഭിനയിക്കുന്നത്. കട്ട വെയിറ്റിംഗ്

      Delete
  2. വീഡിയോ ഗെയിമിനെ കുറിച്ചുള്ള വിവരണം നന്നായി.
    ആശംസകള്‍

    ReplyDelete
  3. ഒരു ഗെയിം ഭ്രാന്തനു‌ ഈ ലിങ്ക്‌ ഷെയർ ചെയ്യുന്നു കേട്ടോ.. പിന്നെ ഒരു സംശയം.. വാസ്തവത്തിൽ വൈറസാണോ ഫംഗസ് ആണോ?

    ReplyDelete
    Replies
    1. സതത്തില്‍ വൈറസ് ഇന്‍ഫെക്ഷന്‍ അല്ല. ഫംഗസ് ഇന്‍ഫെക്ഷന്‍ ആണ്. തെറ്റു സംഭവിച്ചതില്‍ ഖേദിക്കുന്നു...

      Delete
  4. ഒട്ടും ഇന്ററസ്റ്റ് ഇല്ലാത്ത ഒരു വിഷയമാണീ വീഡിയോ ഗെയിംസ്. പണ്ടെങ്ങാണ്ട് സൂപ്പർ മാരിയോ കളിച്ച് ഹരമായത് ആണു ആദ്യവും അവസാനവുമായുള്ള ഒരു സംഭവം

    ReplyDelete
  5. വീഡിയോ ഗെയിംസ്‌ താൽപര്യമില്ല. എങ്കിലും അതിനെ കുറിച്ചറിയാൻ കഴിഞ്ഞു. നന്ദി

    ReplyDelete
  6. വീഡിയോ ഗെയിംസിൽ താത്പര്യമില്ലെങ്കിലും വായിച്ചു.കുഞ്ഞുറുമ്പ്‌ ലിങ്ക്‌ ഷെയർ ചെയ്തിരുന്നു.

    ആശംസകൾ.

    ReplyDelete
  7. കൊള്ലാംലോ!! ഇനിയൊന്നു നോക്കട്ടെ :)

    ReplyDelete