Monday, December 19, 2016

ഓണ്‍ലൈന്‍ സാഹിത്യകാരനുമായൊരു അഭിമുഖം

"നമസ്ക്കാരം സര്‍, ഞങ്ങളുടെ ഗ്രൂപ്പിലെ ഈ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുവാന്‍ തയ്യാറായ താങ്കളോട് ഞങ്ങള്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. താങ്കള്‍ക്ക് ഗ്രൂപ്പിന്റെ പേരിലും വായനക്കാരുടെ പേരിലും ആദ്യമേ നന്ദി അറിയിക്കുന്നു. ആയിരക്കണക്കിനു വരുന്ന വായനക്കാര്‍ താങ്കളുടെ വാക്കുകള്‍ക്ക് ചെവിയോര്‍ത്ത് അക്ഷമരായി കാത്തിരിക്കുന്നുമുണ്ട്. അവരെയാരെയും താങ്കള്‍ നിരാശരാക്കില്ല എന്ന്‍ പ്രതീക്ഷിക്കട്ടെ"

"തീര്‍ച്ചയായും. ഞാന്‍ ഒരിക്കലും ഒരഹങ്കാരിയല്ല. എല്ലാവരേയും സ്നേഹത്തോടെ കാണുവാന്‍,സംസാരിക്കുവാന്‍, അടുത്തറിയുവാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്. ഒരു തുറന്ന പുസ്തകമാണ് ഞാന്‍. ഞാന്‍ വലിയവാനാണെന്ന്‍ ഒരിക്കലും കരുതുന്നില്ല. ബാക്കിയെല്ലാവരും ചെറിയവരാണെന്നും.​‍"

"താങ്കള്‍ എങ്ങിനെയാണ് എഴുത്തിന്റെ ലോകത്ത് എത്തപ്പെട്ടത്. പ്രത്യേകിച്ചും ഓണ്‍ ലൈന്‍ സാഹിത്യമേഖലയില്‍?"

"അതിനെക്കുറിച്ച് പറയുവാണെങ്കില്‍ വളരെപ്പറയാനുണ്ട്. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ തന്നെ പുസ്തകങ്ങളോടും കഥകളോടും എല്ലാം വളരെയേറേ താല്‍പ്പര്യപ്പെട്ടിരുന്നു. അച്ഛന്‍ എനിക്ക് മിഠായികള്‍ക്കുപകരം ബാലരമയും ബാലമംഗളവും പൂമ്പാറ്റയുമൊക്കെ വാങ്ങിക്കൊണ്ട് തരും. കുട്ടൂസനും ഡാകിനിയും ഡിങ്കനും മായാവീം. ഹൊ എന്നാ രസമായിരുന്നു അന്നൊക്കെ. ഒറ്റയിരുപ്പിനു ആ കഥകളൊക്കെ വായിച്ച് രസിച്ചിരുന്ന ഞാന്‍ അതിന്റെ അടുത്ത ലക്കത്തിനായി കാത്തിരിക്കുമായിരുന്നു. സമയത്ത് അവ കിട്ടിയില്ലെങ്കില്‍ നെഞ്ചത്തടിച്ചു നിലവിളിക്കുമായിരുന്നെന്ന്‍ അമ്മയും മറ്റും ഇപ്പോഴും പറയാറുണ്ട്. വലുതാകുമ്പോള്‍ ആള്‍ക്കാരെ പിടിച്ചിരുത്തുന്ന ആകാംഷാഭരിതരാക്കുന്ന കഥകളും മറ്റുമൊക്കെയെഴുതണമെന്ന്‍ കുട്ടിയിലേ ഞാന്‍ തീരുമാനിച്ചിരുന്നു. വലുതായപ്പോള്‍ ഞാന്‍ എഴുതിതുടങ്ങി. നിരവധി കഥകളും ലേഖനങ്ങളും കവിതകളും ഞാനെഴുതി. അതും നൂറുകണക്കിനു. ഞാനവയെല്ലാം പല പല പത്രമാപ്പീസുകളിലയച്ച് കാത്തിരുന്നു. പക്ഷേ ഒന്നും അച്ചടിച്ചു വന്നില്ല. അല്ലെങ്കിലും മൂല്യമുള്ളത് ഒന്നും അവര്‍ക്ക് പറഞ്ഞിട്ടില്ലല്ലോ. അങ്ങിനെ ഭഗ്നാശനായിക്കഴിയവേയാണ് ഒരു സുഹൃത്ത് ഫേസ് ബുക്കിനെക്കുറിച്ചും ബ്ലോഗിനെക്കുറിച്ചും ഒക്കെ എന്നോട് പറയുന്നത്. തപ്പിപ്പിടിച്ച് എത്തിയപ്പോള്‍ സംഗതി ശരിയാണ്. എന്നെപ്പോലെ എത്രയെത്ര എഴുത്തുകാര്‍. പിന്നീട് എനിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇപ്പോള്‍ ആയിരക്കണക്കിനാരാധകരും ദിനേന നൂറുകണക്കിനു മെയിലുകളും കമന്റുകളും ലൈക്കുകളും ഷെയറുകളും. ഹൊ നിന്നു തിരിയാന്‍ സമയമില്ല"

"ഏതുതരം എഴുത്തുകളാണു താങ്കള്‍ എഴുതുന്നത്?"

"കഥകളുടെ മേഖലയിലാണു എന്റെ സംഭാവന കൂടുതലുമുള്ളത്. പിന്നെ ഹൃദയം ദ്രവീകരിക്കപ്പെടുന്ന കവിതകളും"

"കഥകളെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണു. അതേ പോലെ തന്നെ കവിതകളും?"

"കഥകള്‍ ഹൃദയത്തെ തൊട്ടുണര്‍ത്തുന്നതാവണം. വായിച്ചാല്‍ എളുപ്പം മനസ്സിലാകുന്നതാകണം. കഥാപാത്രങ്ങള്‍ നമ്മെ സങ്കടപ്പെടുത്തണം. വായനക്കാരന്‍ വായിച്ചുകഴിഞ്ഞ് കണ്ണീര്‍വാര്‍ക്കുകയോ പൊട്ടിച്ചിരിക്കുകയോ നെടുവീര്‍പ്പിടുകയോ ചെയ്യുമ്പോള്‍ മാത്രമാണ് ആ കഥ നല്ല കഥയാവുന്നതാണെന്നാണ് എന്റെ അഭിപ്രായം. ഞാനെഴുതിയ പല കഥകളും പിന്നീട് വായിച്ച് ഞാന്‍ തന്നെ മനസ്സറിയാതെ പൊട്ടിച്ചിരിച്ചുപോയിട്ടുണ്ട്. എത്ര രസകരമായ കഥകളാണവ. അപ്പോള്‍ ഞാന്‍ എഴുത്തുകാരനല്ല മറിച്ചൊരു വായനക്കാരനാണു. അതൊന്നും വായിച്ച് നല്ല അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ കൂപമണ്ഡൂകങ്ങള്‍ മാത്രമാണ്. അവര്‍ക്കൊന്നും ജീവിതത്തില്‍ ഒരു നല്ല കഥ ആസ്വദിക്കാനും കഴിയില്ല. കവിതകള്‍ പ്രസിവിച്ചു വീണ കുഞ്ഞുങ്ങലെപ്പോലാണ്. നോക്കി നോക്കി കൊതിയൂറണം. കവിതകള്‍ ഒറ്റവായനയില്‍ വായനക്കാരനു പിടികൊടുക്കരുത്. എന്താണു എഴുതിയിരിക്കുന്നതെന്ന്‍ ആലോചിച്ചു വായനക്കാരന്‍ നക്ഷത്രമെണ്ണണം. അപ്പോഴേ കവിത ഹിറ്റാവൂ"

"അപ്രകാരം വന്‍ ഹിറ്റായ കവിതകള്‍ ഏതെങ്കിലും"?

"കുറച്ചു ദിവസങ്ങള്‍ക്ക് മുന്നേ ഞാന്‍ ഒരു പ്രശസ്ത ഗ്രൂപ്പില്‍ ഏകപട എന്ന പേരില്‍  ഒരു കവിതയെഴുതി. അവിടെ കുത്തിട്ടിട്ടില്ല, മറ്റേടത്ത് വള്ളിയിട്ടിട്ടില്ല എന്നൊക്കെ പറഞ്ഞു വിമര്‍ശിക്കാന്‍ വരുന്ന വിമര്‍ശകന്മാരൊക്കെ ആ കവിതയ്ക്ക് കണ്ടെത്തിയ അര്‍ത്ഥങ്ങള്‍. ഗര്‍ഭഗൃഹത്തിലേയ്ക് ഊളിയിട്ട വെള്ളിപ്പാത്രമെന്നൊക്കെ ചിലര്‍ വച്ചുകീറുന്നുണ്ടായിരുന്നു. അല്‍പ്പം കള്ളടിച്ചു കിക്കായപ്പൊള്‍ ഒരു സ്റ്റീല്‍ മൊന്ത പടിക്കെട്ടില്‍ മറിഞ്ഞുവീണത് കണ്ട് എന്തോ അന്തോം കുന്തോമില്ലാതെ നാലു വരി തട്ടിക്കൂട്ടിയതായിരുന്നു അത്. ഭാഗ്യത്തിനു ആരാധകന്മാരെല്ലാം കൂടി അതങ്ങ് ഹിറ്റാക്കിത്തന്നു"

"താങ്കള്‍ പൊതുവേ മറ്റുള്ളവരെ ആക്ഷേപിച്ചു സംസാരിക്കാറുണ്ട് എന്നൊരു പറച്ചില്‍ പലയിടത്തുനിന്നും കേട്ടിട്ടുണ്ട്. എന്തെങ്കിലും വാസ്തവമുണ്ടോ അതില്‍?"

"ഏതു നാറിയാണതു പറഞ്ഞത്. എനിക്കൊരുത്തന്റേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നെ അറിയുന്ന പതിനായിരക്കണക്കിനു വായനക്കാരുണ്ട്. അവരാണെന്റെ ശക്തി"

"താങ്കളുടെ അഭിപ്രായത്തില്‍ ഏറ്റവും മികച്ച ഗ്രൂപ്പേതാണ്. ഇന്നുള്ളതില്‍ വച്ച് ഏറ്റവും മികച്ച എഴുത്തുകാരന്‍ ആരാണ്?"

"ഇത്തരം ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എല്ലാവരും കരുതും തങ്ങളുടേതാണ് മികച്ച ഗ്രൂപ്പെന്ന്‍. എല്ലാ ഗ്രൂപ്പിലും ഒരേ ആള്‍ക്കാര്‍ തന്നെ. പരസ്പ്പരം തച്ചിനിരുന്ന്‍ സുഖിപ്പിക്കുക. അങ്ങയുടെ കരസ്പര്‍ശത്താല്‍ എന്റെ രചന ധന്യമായി, താങ്കളുടെ പാദാരവിന്ദങ്ങളില്‍ ഞാനൊന്നു ചുംബിച്ചോട്ടെ എന്നൊക്കെ വച്ചുകീറി സ്വയം തൃപ്തിയടയുന്ന ആള്‍ക്കാര്‍. എഴുത്തുകളില്‍ വല്ല ചുക്കോ ചുണ്ണാമ്പോ ഉണ്ടെങ്കിലും വേണ്ടൂല.  സത്യത്തില്‍ ഞാന്‍ ഇതെ പോലുള്ള ഒരു പോസ്റ്റുപോലും ഇന്നേവരെ മുഴുവനായിട്ടും വായിച്ചിട്ടില്ല. ചവറുകള്‍"

"പല പോസ്റ്റിലും താങ്കള്‍ അതിഗംഭീരമായിരിക്കുന്നു, മന‍സ്സിനെ പിടിച്ചുകുലുക്കി എന്നൊക്കെ കമ്ന്റിട്ടതായി കണ്ടിട്ടുണ്ട്. പോസ്റ്റ് മുഴുവന്‍ വായിച്ചു നോക്കാതെ എങ്ങിനെ...?"

"ഹ..ഹാ..ഗുഡ് ക്വസ്റ്റ്യന്‍. ഇതു പുറത്തുവിട്ടാല്‍ കഥ കഴിയും. എന്നിരുന്നാലും ചോദിച്ചതുകൊണ്ട് പറയാം. ചെലവമ്മാരെഴുതിവച്ചിരിക്കുന്നത് വായിച്ചാ പെറ്റ തള്ള സഹിക്കൂല്ല. ഇനിയത് വായിച്ചേച്ച് പൊളിയെന്നെങ്ങാനുമൊരു കമന്റെഴുതിയാപ്പിന്നെ അവനെന്റെ പോസ്റ്റിലോട്ട് തിരിഞ്ഞു നോക്കുമോ. അങ്ങോട്ട് കൊടുത്താലല്ലേ ഇങ്ങോട്ടും കിട്ടൂ. അപ്പോള്‍ ചില അഡ്ജസ്റ്റുമെന്റുകള്‍ നടത്തിയേ മതിയാവൂ. ഇത് ചുമ്മാ നമ്മള്‍ എന്റെ മനസ്സു നിറഞ്ഞു, അതിഗംഭീരമായിരിക്കുന്നു, സൂപ്പര്‍ എന്നൊക്കെ ചില റെഡിമെയ്ഡ് സാധനങ്ങള്‍ ഒണ്ടാക്കി സേവു ചെയ്തു വച്ചിട്ടൊണ്ട്. ജസ്റ്റ് കോപ്പി പേസ്റ്റ്. അത്ര തന്നെ. പക്ഷേ ഒരു കാര്യമുള്ളതെന്താണെന്നു വച്ചാല്‍ പോസ്റ്റിന്റെ ആദ്യത്തെ ഒരു പാരയെങ്കിലും മിനിമം വായിച്ചുനോക്കണം. ചെലപ്പം വല്ല ചരമമറിയിപ്പുമാണ് പോസ്റ്റിലെങ്കില്‍ ഊ....പോകുകയേയുള്ളൂ"

"പുലികളായിട്ടുള്ളവര്‍ പുതുമുഖങ്ങളെ ഒരു വിധത്തിലും സഹായിക്കുന്നില്ല എന്നൊരാരോപണം നിലവിലുണ്ടല്ലോ. അതിനെക്കുറിച്ചെന്താണു പറയാനുള്ളത്?"

"എന്റെ പൊന്നു ചങ്ങാതീ. എന്തു പുലികള്‍. എന്തുപുതുമുഖം. പോസ്റ്റുകള്‍ എഴുതിതുടങ്ങുന്ന സമയം എല്ലാപേരും പുതുമുഖങ്ങളല്ലായിരുന്നോ. കൊറച്ചു നാളുകഴിഞ്ഞപ്പം അവരെങ്ങിനെ പുലികളായി. ഞാന്‍ എഴുതിതുടങ്ങീട്ട് മൂന്നുകൊല്ലമായി. അങ്ങിനെയാണെങ്കില്‍ ഞാന്‍ ഇപ്പോഴൊരു പുള്ളിപ്പുലിയെങ്കിലുമാവണ്ടേ. ചിലര്‍ സൂപ്പര്‍സ്റ്റാറുകളെപ്പോലെ ഫാന്‍സുകളെയുണ്ടാക്കിവച്ചിട്ടുണ്ട്. അവര് ഇന്നു ചെലപ്പം പുലീന്നും രണ്ടുദിവസം കഴിഞ്ഞ് കഴുതപ്പുലീന്നും ഒക്കെ വിളിക്കും. നമ്മളിതെത്ര കേട്ടതാ. എല്ലാവരോടും ഒരു സാ മട്ടില്‍ നിന്നാല്‍ ഇവിടെ ജീവിച്ചു പോവാം. ഇല്ലെങ്കി നാറ്റി നാമാവശേഷമാക്കിക്കളയും."

"എഴുതുവാന്‍ ഏറ്റവും എളുപ്പം എന്താണ്? കഥകളാണോ കവിതകളാണോ അതോ ലേഖനങ്ങളോ?"

"ഏതു സാധനമെഴുതണമെങ്കിലും പാട് തന്നെ. കഥയാണെങ്കില്‍ വായിച്ച് നൂറുനൂറു കുറ്റം പറയാന്‍ ആള്‍ക്കാരുണ്ടാവും. കവിതയാണെങ്കിലോ നമ്മള്‍ സ്വപ്നം പോലും കാണാത്ത അര്‍ഥവിന്യാസങ്ങളുമായി ആള്‍ക്കാരെത്തും. ലേഖനമെഴുതണമെങ്കില്‍ തലക്കകത്ത് അല്‍പ്പം ആളുതാമസവും വേണം. എല്ലാപേരേയും തൃപ്തിപ്പെടുത്തുക എന്നത് അസാധ്യമാണ്. പിന്നെയൊരു സൂത്രപ്പണിയുള്ളത് മിടുക്കമ്മാരെഴുതിവച്ചിരിക്കുന്നതിന്റെ അവിടേം ഇവിടേം നിന്നൊക്കെ ചുരണ്ടി ഒരു ആധുനികനെ സൃഷ്ടിക്കുക. വായിക്കുന്നവന്‍ വട്ടാകുന്നിടത്താണ് ഒരു രചയിതാവിന്റെ മിടുക്ക് പ്രകടമാകേണ്ടത്. ആ രചന വായിച്ച് ആര്‍ക്കും ഒന്നും മനസ്സിലായില്ലെങ്കില്‍ ഉറപ്പിക്കാം അത് സൂപ്പര്‍ഹിറ്റായിരിക്കുമെന്ന്‍. വായിച്ചത് മനസ്സിലായില്ല എന്നു തുറന്നുപറയുവാന്‍ എല്ലാവരും മടിയ്ക്കും. അപ്പോള്‍ എന്തോചെയ്യും. ഘടാഘടിയന്‍ അഭിപ്രായങ്ങള്‍ നിറയും. മുമ്പേ ഗമിക്കുന്നവരുടെ പുറകേ പിമ്പേ വരുന്നവരും ഗമിക്കും എന്ന സാമാന്യതത്വമനുസരിച്ച് ഒരു ഹിറ്റ് രചനയുമുണ്ടാവും"

"നല്ല ബുദ്ധിജീവികളായ ആള്‍ക്കാര്‍ പല രചനകളിലും അഭിപ്രായങ്ങള്‍ പറയുകയും അവയില്‍ പലതും വിവാദങ്ങളാകുകയും ചെയ്യുന്നതിനെ എങ്ങിനെകാണുന്നു?"

"ഊശാന്താടിയും വളര്‍ത്തി കഴുകാത്ത കുപ്പായോമിട്ട് ഒരു നാറികീറിയ സഞ്ചിയും തൂക്കി ചുമ്മാ എവിടേം കേറി എന്തും അഭിപ്രായിക്കുന്ന കുറച്ച് സാഹിത്യവിശാരധമ്മാര്‍ എക്കാലത്തും ഉണ്ട്. അവരൊക്കെ എങ്ങിനെ ബുദ്ധിജീവികളാകുന്നെവെന്ന്‍ എനിക്കറിയില്ല. ഒരു വസ്തുവും നേരേചൊവ്വേ എഴുതാന്‍ പോയിട്ട് നല്ലൊരഭിപ്രായം പോലും പറയാനറിയാത്ത ചിലവമ്മാര്‍ ചുമ്മാ ഏതിലും കേറി എന്തേലുമൊക്കെ തട്ടിവിടും. അവമ്മാരു പറഞ്ഞതെന്താണെന്ന്‍ അവമ്മാരോട് ആരെങ്കിലും തിരിച്ചു ചോദിച്ചാല്‍ കൈ മലര്‍ത്തിക്കാട്ടും. ഏതിനേം കുറ്റം പറയും. നല്ലതെന്നു പറഞ്ഞാല്‍ കുറച്ചിലാണെന്നു വിശ്വസിക്കുന്ന, പെണ്ണുങ്ങളുടെ ഫോട്ടോയോ പേരോ മറ്റോ വച്ച് എന്തേലും പൊട്ടത്തരങ്ങള്‍ എഴുതിവിട്ടാ അത് ലോക ക്ലാസ്സിക്കെന്ന്‍ തട്ടിവിടുന്ന സിമ്പ്ലക്കുട്ടമ്മാരും തൈക്കിളവമ്മാരും. പോകാന്‍ പറ ഈ അഭിനവബുദ്ധിജീവി ജന്തുക്കളോട്"

"താങ്കളുടെ ഏറ്റവും ജനപ്രീതിനേടിയ കൃതി ഏതായിരുന്നു"

"ഞാനെഴുതിയ പത്തുനൂറ്റിനാല്‍പ്പത് കഥകളില്‍ മിക്കതും അങ്ങേയറ്റം നിരൂപകപ്രശംസ പിടിച്ചുപറ്റിയതായിരുന്നു. ചില കഥകള്‍ വായിച്ചിട്ട് എന്റെ ഫോണ്‍ നമ്പര്‍ തപ്പിപ്പിടിച്ച് ചിലരെന്നെ വിളിച്ചിട്ടുണ്ട്. ഹോ ഓര്‍ക്കുമ്പോള്‍ തന്നെ. ദേ കൈ കണ്ടോ. രോമാഞ്ചമുണ്ടാകുന്നത്. തീവ്രവാദിയുടെ വാതരോഗം എന്ന എന്റെ കഥ എത്രപേര്‍ ഫോര്‍വേഡ് ചെയ്തിട്ടുണ്ടെന്ന്‍ ദൈവം തമ്പുരാനുപോലുമറിയില്ല.അതേപോലെതന്നെ ആലീസിന്റെ ആട്ടിന്‍‍ കുട്ടി, മലഞ്ചെരുവിലെ കൊന്നത്തെങ്ങ്. പറയുവാനാണെങ്കില്‍ ഏറെയുണ്ട്"

"താങ്കള്‍ക്ക് ഏതെങ്കിലും അവാര്‍ഡോ മറ്റോ കിട്ടിയിട്ടുണ്ടോ"

"ഏറ്റവും മികച്ച എഴുത്തുകാരനുള്ള കുഴിയില്‍ പാറുവമ്മയുടെ പേരിലുള്ള അവാര്‍ഡ് എനിക്കല്ലായിരുന്നോ. അതേപോലെ തന്നെ മാണിക്കപ്പഞ്ചായത്തു വകയായുള്ള സാംസ്ക്കാരികനായക പദവി, കേരള സാഹിത്യവിശാരദ അവാര്‍ഡ്. പറയാനാണെങ്കില്‍ ഒരുപാടുണ്ടെന്നേ. സത്യം പറഞ്ഞാല്‍ ഞാനിപ്പോള്‍ അവാര്‍ഡുകള്‍ എന്നു കേട്ടാലേ വെറുത്തുതുടങ്ങിയിരിക്കുന്നു. വീട്ടിലെ ഷോക്കേസിലാണെങ്കില്‍ സ്ഥലവും തീര്‍ന്നിരിക്കുന്നു. സത്യത്തില്‍ അവാര്‍ഡിന്റെ തിളക്കത്തിലൊന്നും ഞാന്‍ മയങ്ങാറില്ല. എന്നാല്‍ അര്‍ഹതപ്പെട്ടവനു തരുമ്പോള്‍ വാങ്ങാതിരിക്കുന്നതെങ്ങിനെയെന്നോര്‍ത്ത് മാത്രം വാങ്ങുന്നതാണവയൊക്കെ"

"താങ്കള്‍ എഴുതാനാഗ്രഹിക്കുന്ന ഒരു കഥ അല്ലെങ്കില്‍ താങ്കളുടെ മനസ്സിലുള്ള ഒരു പുരാണകഥാപാത്രം. അതിനെക്കുറിച്ചു രണ്ടു വാക്ക്"

"മഹാഭാരതം ഒന്നുടച്ചുവാര്‍ക്കണമെന്നാണെന്റെ ആഗ്രഹം. ദുശ്ശാസനനെ ഒരു പ്രത്യേക രീതിയില്‍ അവതരിപ്പിക്കുകയാണെന്റെ വല്യ ആഗ്രഹം. ഉടനേയതു നടക്കും"

"ഇത്രയും നേരം ഞങ്ങളോടൊപ്പമിരുന്ന്‍ ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ താങ്കള്‍ക്ക് നന്ദി അറിയിച്ചുകൊള്ളുന്നു. ഒപ്പം തന്നെ അവസാനമായി താങ്കള്‍ക്കെന്താണു വായനക്കാരൊടായി പറയാനുള്ളത്"

"എല്ലാപേരും സ്വന്തമായി വല്ലോമെഴുതുവാന്‍ നോക്കുക. പരസ്പരം പാരവയ്ക്കേം ചെളിവാരിയെറിയുകയും ചെയ്യാതിരിക്കുക. നല്ല നല്ല കഥകളേം കവിതകളേം പ്രോത്സാഹിപ്പിക്കുക. എന്റെ കഥകള്‍ പരമാവധി വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. ഇത്രയൊക്കെത്തന്നെ പറയാനുള്ളത്.

എല്ലാവര്‍ക്കും എന്റെ നന്ദി നമസ്ക്കാരം..."

ശ്രീക്കുട്ടന്‍

7 comments:

  1. നല്ല കിണ്ണങ്കാച്ചി മുഖാമുഖം ...
    ഭാഗ്യം ....
    ഇതുവരെ ഓൺ-ലൈനിൽ കഥകളും
    കവിതകളും ഒന്നും ചറപറാ എഴുതിയിടാതിരുന്നത് ...

    അല്ലെങ്കിൽ ഈ സാഹിത്യകാരൻ ഞാനാണെന്ന് തെറ്റിദ്ധരിച്ചേനെ ....!

    ReplyDelete
  2. കളര്‍കോംബിനേഷന്‍ കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.വളരെ കഷ്ടപ്പെട്ടിട്ടാണ് വായിച്ചുതീര്‍ത്തത്.
    രസകരമായി അഭിമുഖം.
    "എല്ലാപേരും സ്വന്തമായി വല്ലോമെഴുതുവാന്‍ നോക്കുക. പരസ്പരം പാരവയ്ക്കേം ചെളിവാരിയെറിയുകയും ചെയ്യാതിരിക്കുക. നല്ല നല്ല കഥകളേം കവിതകളേം പ്രോത്സാഹിപ്പിക്കുക. എന്റെ കഥകള്‍ പരമാവധി വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. ഇത്രയൊക്കെത്തന്നെ പറയാനുള്ളത്"
    പോരെ..എന്തിനധികം............
    ആശംസകള്‍.

    ReplyDelete
  3. ബ്ലോഗെഴുത്ത് വായനക്കാരിൽ ഗൃഹാതുരത്വവും സന്തോഷവും നന്മയും നിറയ്ക്കുന്നെങ്കിൽ വിജയിച്ചു എന്നാണ് എന്റെ പക്ഷം ...രസകരമായി എഴുതി..ആശംസകൾ

    ReplyDelete
  4. ബ്ലോഗെഴുത്ത് വായനക്കാരിൽ ഗൃഹാതുരത്വവും സന്തോഷവും നന്മയും നിറയ്ക്കുന്നെങ്കിൽ വിജയിച്ചു എന്നാണ് എന്റെ പക്ഷം ...രസകരമായി എഴുതി..ആശംസകൾ

    ReplyDelete
  5. എവിടെയൊക്കെയോ കൊള്ളിച്ച്‌.……………………

    ReplyDelete
  6. "At this point, Carragher thinks Werner cannot match Liverpool's three offensive line..>> The future is still uncertain."

    ReplyDelete