Wednesday, January 31, 2018

മനുഷ്യമൃഗശാലകൾ - സാര്‍ട്‍ജി ബാര്‍ട്ട്മാന്‍

ചരിത്രം നേരാംവണ്ണം പരിശോധിച്ചാല്‍ ചിലപ്പോള്‍ നാം മനുഷ്യരാണ് എന്നുപറയുവാന്‍ ലജ്ജ തോന്നിപ്പോകുന്നത്ര നിഷ്ഠൂരതകള്‍ ചെയ്തുകൂട്ടിയവരാണ് നമ്മുടെ പൂര്‍വ്വികരായ മനുഷ്യര്‍. അവര്‍ ചെയ്തുകൂട്ടിയ ക്രൂരതകള്‍ ഒട്ടുമിക്കതും അവരുടെതന്നെ പകര്‍പ്പുകളായ മറ്റു മനുഷ്യരിലായിരുന്നു എന്നതായിരുന്നു ഏറ്റവും സങ്കടകരമായ വസ്തുത. 16 മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദംവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ആ ഭീകരതയുടെ അടയാളങ്ങള്‍ ഭയപ്പെടുത്തും വിധം വടുകെട്ടിനില്‍ക്കുന്നതു കാണാനാവും. ഇക്കാലയളവിലെ ചരിത്രങ്ങളുടെ കൂടുതല്‍ ശക്തവും വ്യക്തവുമായി അടയാളപ്പെടുത്തപ്പെട്ടത് എന്നതുകൊണ്ടാണത് മനസ്സിലാക്കാനാകുക. സൃഷ്ടികളില്‍ ഏറ്റവും ഭീകരരും ക്രൂരരും മനുഷ്യര്‍ മാത്രമാണ്. മനുഷ്യസൃഷ്ടി നടത്തിയതെന്ന് പറയുന്ന ദൈവങ്ങള്‍പോലും മനുഷ്യന്റെ ക്രൂരചെയ്തികള്‍ തടയാന്‍ ശ്രമിക്കാത്തതെന്തുകൊണ്ടായിരിക്കാം എന്നു ചിന്തിച്ചുനോക്കിയാല്‍ ഏറ്റവും സിമ്പിളായികിട്ടുന്ന ഒരുത്തരമുണ്ട്. താന്‍ സൃഷ്ടിച്ചതില്‍ ഏറ്റവും അപകടകാരിയായ ഒന്നിന്റെ മുന്നില്‍ ചെന്നുപെടാന്‍ ആ ദൈവംപോലും വല്ലാതെ ഭയക്കുന്നുണ്ട്. തൊട്ടടുത്ത നിമിഷം അവന്‍ എന്തു ചെയ്തുകൂട്ടുമെന്ന് ദൈവത്തിനു പോലും പ്രവചിക്കാന്‍ കഴിയാത്തവിധം ഭീകരരാണ് ഓരോ മനുഷ്യനും.

വിനോദത്തിനായി പുതുപുതുമാര്‍ഗ്ഗങ്ങള്‍ അന്വോഷിച്ചുപോയ മനുഷ്യന്റെ മുന്നില്‍ത്തെളിഞ്ഞ പുതുമയുള്ളൊരു ആശയമായിരുന്നു മൃഗശാലകൾ എന്ന ആശയം. ഘോരവനങ്ങളില്‍ വിഹരിക്കുന്ന വന്യമൃഗങ്ങളെ പിടികൂടിക്കൊണ്ടുവന്ന്‍ കൂടുകളിലടച്ചു പ്രദര്‍ശനം നടത്തുക. വന്യമൃഗങ്ങളെ തൊട്ടടുത്തുനിന്നു കണ്ടാസ്വദിക്കുവാന്‍ കിട്ടുന്ന ഈ അവസരം ആളുകള്‍ മുതലാക്കുമെന്നും അതു നല്ലൊരു ധനസമ്പാദനമാര്‍ഗ്ഗമായിരിക്കുമെന്നും എന്നു മനസ്സിലാക്കിയ മനുഷ്യന്‍ ഇപ്രകാരം ലോകത്തിന്റെ പല ഭാഗങ്ങളിലും മൃഗശാലകള്‍ സ്ഥാപിച്ചു. ആളുകള്‍ക്ക് ഇത് ഒരു വന്‍ വിനോദോപാദിയായിമാറി. പരിപാടി വന്‍വിജയമായതോടെ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുവാനും അതുവഴി വരുമാനമാര്‍ഗ്ഗം വര്‍ദ്ധിപ്പിക്കുവാനും എന്താണ് മാര്‍ഗ്ഗമെന്ന്‍ കുടിലചിന്താഗതിക്കാരായ മനുഷ്യന്‍ തലപുകയ്ക്കുവാന്‍ തുടങ്ങി. ആ മാനുഷിക ചിന്തയുടെ ഉപോത്പന്നമായി വിരിഞ്ഞതായിരുന്നു മനുഷ്യമൃഗശാലകൾ എന്ന ആശയം. കടുത്ത വര്‍ണവര്‍ഗ്ഗവ്യത്യാസം നിലനിന്നിരുന്ന പതിനെട്ടാംനൂറ്റാണ്ടിന്റെ സമയത്താണ് മനുഷ്യമൃഗശാലകൾ എന്ന അങ്ങേയറ്റം ക്രൂരമായ വിനോദരീതി വ്യാപകമായി പലയിടങ്ങളിലും ഉദയം ചെയ്തത്. ലോകത്തെ മുഴുവന്‍ കാല്‍ക്കീഴിലാക്കിയ യൂറോപ്യന്മാര്‍ തന്നെയായിരുന്നു ഈ കിരാതചെയ്തികളുടെയും അണിയറശില്‍പികള്‍. തങ്ങളേക്കാള്‍ അധമരാണ് ബാക്കിയുള്ള ജനവിഭാഗങ്ങള്‍ എന്ന് കരുതിയിരുന്ന വെള്ളക്കാര്‍ അവര്‍ കോളനികളാക്കിയ ഇടങ്ങളില്‍ നിന്നുള്ള നീഗ്രോകള്‍, പിഗ്മികള്‍, എക്സിമോകള്‍, മറ്റു ഗോത്രവിഭാഗങ്ങളിലെ ആദിമവാസികള്‍ എന്നിവരെയൊക്കെ അടിമകളാക്കിക്കൊണ്ട് യൂറോപ്പിലേക്ക് വരുകയും അവരെ മൃഗങ്ങളെയെന്നവണ്ണം കൂടുകളിലടച്ച് പ്രദര്‍ശനവസ്തുക്കളാക്കി കാശുണ്ടാക്കുകയും ചെയ്തിരുന്നു. ഇത്തരം മനുഷ്യ മൃഗശാലകൾ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ യൂറോപ്പില്‍ പലസ്ഥലത്തും നിലനിന്നിരുന്നു എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. പലപ്പ്പോഴും മനുഷ്യരേയും മൃഗങ്ങളേയും ഒരേ കൂടുകളില്‍ അടച്ചാണു പ്രദര്‍ശിപ്പിച്ചിരുന്നത്. 1958 ല്‍ ആണ് ബെല്‍ജിയത്തില്‍ നിലവിലുണ്ടായിരുന്ന അവസാനത്തെ മനുഷ്യമൃഗശാല അടച്ചുപൂട്ടിയത് എന്നുകൂടിയറിയുക. വര്‍ണവെറിയുടെ ഇരകളായി പ്രദര്‍ശനവസ്തുക്കളായി കൂടുകളില്‍ മൃഗങ്ങള്‍ക്കൊപ്പം കഴിയേണ്ടിവന്ന, ഒടുങ്ങേണ്ടിവന്ന ആ ഹതഭാഗ്യരുടെ ദയനീയമുഖങ്ങള്‍ വര്‍ത്തമാനകാലയൂറോപ്യന്‍ലോകം മറക്കാനാഗ്രഹിക്കുന്ന ഭയപ്പെടുത്തുന്ന സ്വപ്നങ്ങളിലൊന്നുകൂടിയാണ്.

പാരീസ്, ഹാംബെര്‍ഗ്, ന്യൂയോര്‍ക്ക് സിറ്റി, ബാര്‍സെലോണ തുടങ്ങിയ പല പ്രമുഖനഗരങ്ങളിലും മനുഷ്യമൃഗശാലകൾ ഉണ്ടായിരുന്നു. ആഫ്രിക്കന്‍ ആദിമവാസികളിലേയും നീഗ്രോവിഭാഗങ്ങളിലേയും വളരെ വലിയ ശാരീരികപ്രത്യേകതകളുള്ള സ്ത്രീകളെ പരിപൂര്‍ണ്ണനഗ്നരായാണ് ഇത്തരം ശാലകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. വളരെ വലിയ സ്തനങ്ങളും തടിച്ചുരുണ്ട നിതംബങ്ങളുമുള്ള ഈ സ്ത്രീകള്‍ യൂറോപ്യന്മാര്‍ക്ക് ഒരു വിസ്മയകാഴ്ച കൂടിയായിരുന്നു. മൃഗങ്ങളെ കണ്ടാസ്വദിക്കുന്നതിനേക്കാളും കൂടുതല്‍ അവര്‍ ആ നിസ്സഹായരായവരെ കണ്ടാസ്വദിച്ചു. ഇപ്രകാരം ഒരു മനുഷ്യമൃഗശാലയില്‍ പ്രദര്‍ശനവസ്തുവായിക്കിടന്ന് തന്റെ ഇരുപത്തിയാറാമത്തെ വയസ്സില്‍(1815 ല്‍)തണുത്തുമരവിച്ചു മരിച്ച ആഫ്രിക്കയില്‍ നിന്നുള്ള സാര്‍ട്‍ജി ബാര്‍ട്ട്മാന്‍ എന്ന ഒരു നീഗ്രോ യുവതിയുടെ കഥ വളരെ അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. അതൊന്നറിയാം.

പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു ഗോത്രവര്‍ഗ്ഗമായ ഖൊയ്ഖോയ് വംശത്തിലെ ഹൊയ്സാന്‍ കുടുംബത്തിലാണ് സാര്‍ട്ജി ബാര്‍ട്ട്മാന്‍ ജനിച്ചത്. കൂടുതലായും നദീതടങ്ങളിലും കുറ്റിക്കാടുകളിലും അധിവസിക്കുകയും ജീവസന്ധാരണം നടത്തുകയും ചെയ്യുന്ന ഈ വര്‍ഗ്ഗത്തിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമൊക്കെ അല്‍പ്പം വിചിത്രമായ ശാരീരികാവയവങ്ങളാണുണ്ടായിരുന്നത്. സ്ത്രീകള്‍ക്ക് അസാധാരണവലിപ്പമുള്ള നിതംബവും മാറിടവുമാണുണ്ടാവുക. അതുകൊണ്ടുതന്നെ ഇവര്‍ പലപ്പോഴും മറ്റുവര്‍ഗ്ഗക്കാര്‍ക്ക് മുന്നില്‍ കാഴ്ചവസ്തുക്കളെപ്പോലെയായിരുന്നു. ഇംഗ്ലീഷുകാരും ഡച്ചുകാരും മറ്റു യൂറോപ്യന്‍ കുടിയേറ്റക്കാരും കോളനികളാക്കിവച്ചിരുന്ന ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഗോത്രവര്‍ഗ്ഗക്കാരെ അടിമകളായാണു കരുതിയിരുന്നത്. ഇംഗ്ലീഷുകാരും ഡച്ചുകാരും അവരെ മൃഗങ്ങളെപ്പോലെ വേട്ടയാടി രസിച്ചിരുന്നു. തടവില്‍ പിടിക്കുന്ന പുരുഷന്മാരെ അടിമകളാക്കി യൂറോപ്പുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊണ്ടുവന്ന്‍ വിറ്റു പണംസമ്പാദിച്ചു. അടിമകളാക്കപ്പെടുന്ന സ്ത്രീകള്‍ക്കും രക്ഷയുണ്ടായിരുന്നില്ല. അവരുടെ അനിതരസാധാരണമായ ശരീരഭാഗങ്ങള്‍ ഇംഗ്ലീഷ്, ഡച്ച് യജമാനന്മാര്‍ക്ക് ഭോഗിച്ചുരസിക്കുവാനുള്ള ശരീരങ്ങള്‍ മാത്രമായിരുന്നു. ഒരാള്‍ക്ക് മടുക്കുമ്പോള്‍ ആ ശരീരം നല്ല വിലയ്ക്ക് മറ്റൊരാള്‍ക്ക് വില്‍ക്കുമായിരുന്നു.

കേപ് ടൌണില്‍ താമസിച്ചിരുന്ന പീറ്റര്‍ സെസാര്‍ എന്ന ഡച്ച് ഫാര്‍മറുടെ അടിമയായി സാര്‍ട്ജി ചെറുപ്രായത്തില്‍ തന്നെ പിടികൂടപ്പെട്ടു. പീറ്റര്‍ സെസാറുടേ സഹോദരനായ ഹെന്‍ട്രിക് സെസാറും സുഹൃത്തായ  അലക്സാണ്ടര്‍ ഡണ്‍ലോപും പീറ്ററുടെ ഫാമില്‍വന്ന അവസരത്തില്‍ സാര്‍ട്ജിയെ കാണുകയും അവര്‍ക്ക് അവളില്‍ താല്‍പ്പര്യം ജനിക്കുകയും ചെയ്തു. ബ്രിട്ടീഷ് മിലിട്ടറി സര്‍ജനായിരുന്ന അലക്സാണ്ടര്‍ അടിമകളെ തെരുവുകളില്‍ പ്രദര്‍ശിപ്പിച്ച് പണം സമ്പാദിക്കുന്ന ജോലിയിലേര്‍പ്പെട്ടിരുന്ന ആളായിരുന്നു. സാര്‍ട്ജിയുടെ രൂപം കണ്ടപ്പോള്‍ത്തന്നെ അയാള്‍ക്കുമുന്നില്‍ വലിയ ഒരു വിപണനസാധ്യത തെളിഞ്ഞുവരികയായിരുന്നു. പീറ്ററില്‍നിന്നു സാര്‍ജിയെ വിലയ്ക്കുവാങ്ങിയ അലക്സാണ്ടര്‍ കുറച്ചുനാള്‍ ആ ശരീരം ഉപയോഗിച്ചശേഷം അവളെ ലണ്ടനിലെത്തിക്കുകയും ഒരു ഇരുമ്പുകൂട്ടിലടച്ച് അത്ഭുതവസ്തുവിനെയെന്നവണ്ണം ലണ്ടന്‍ തെരുവീഥികളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. വളരെവലിയ നിതംബവും ഉയര്‍ന്ന മുലകളും കറുകറുത്ത നിറവും കരുത്തുള്ള തുടകളും നീണ്ടുപരന്ന വലിപ്പമേറിയ യോനീമുഖവുമുള്ള ആ സ്ത്രീ നഗ്നയായ ഒരു പ്രദശനവസ്തുവായി കുറേക്കാലം ആ കൂട്ടില്‍ക്കിടന്നു. കുറച്ചധികം കാശു സമ്പാദിച്ചുകഴിഞ്ഞപ്പോള്‍ മടുപ്പുതോന്നിയ അലക്സാണ്ടര്‍ സാര്‍ട്ജിയെ ഒഴിവാക്കി. എന്നാല്‍ ഹെന്‍ട്രി സാര്‍ട്ജിയെ ഒരു സര്‍ക്കസ് കമ്പനിക്ക് വിറ്റു. സര്‍ക്കസിലെ പരിശീലകന്‍ കുറച്ചു പരിശീലനമൊക്കെ നല്‍കി സാര്‍ട്ജിയെ മൃഗങ്ങള്‍ക്കൊപ്പം കൂട്ടിലടച്ചും മറ്റും പ്രദര്‍ശിപ്പിച്ചു. സാര്‍ട്ജിയേയും ഒരു മൃഗമായിത്തന്നെയാണു കരുതിയിരുന്നത്. മൃഗങ്ങള്‍ക്കൊപ്പം തന്റെ ശരീരഭാഗങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന കാഴ്ചവസ്തുവായി സാര്‍ട്ജിക്ക് കഴിയേണ്ടിവന്നു. ലണ്ടനിലെ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കവേ അവിടത്തെ ഒരു സന്നദ്ധസംഘടന സാര്‍ട്ജിയുടെ വിഷയത്തില്‍ ഇടപെടുകയും അവളെ അടിമത്വത്തില്‍നിന്നു മോചിപ്പിക്കുവാനുള്ള ശ്രമമാരംഭിക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് സാര്‍ട്ജിയെ ഒരു ഫ്രഞ്ചുകാരനു കൈമാറ്റം ചെയ്യപ്പെട്ടു.

ഫ്രാന്‍സിലെ തെരുവീഥിയിലെത്തിയ സാര്‍ട്ജി അവിടേയും അവളുടെ ശാരീരിക പ്രത്യേകതകള്‍മൂലം അത്ഭുതക്കാഴ്ചവസ്തുവായി മാറി.  പാരീസിലെ കൊടുംതണുപ്പില്‍ തെരുവുകളില്‍ പരിപൂര്‍ണനഗ്നയായി പ്രദര്‍ശനവസ്തുവായികഴിഞ്ഞിരുന്ന സാര്‍ട്ജിക്ക് താമസിയാതെ കടുത്ത ജ്വരം പിടിപെട്ടു. യൂറോപ്പിലെ അതിശൈത്യത്തില്‍ പനിച്ചുതണുത്തുവിറച്ചൊരു ദിവസം തെരുവില്‍ കിടന്നുതന്നെ ആ ജീവനൊടുങ്ങി. മരണമടഞ്ഞ സാര്‍ട്ജിയുടെ ശരീരഭാഗങ്ങള്‍(മുലകള്‍,അരക്കെട്ട് തുടങ്ങിയവ) ച്ഛേദിച്ച് ഫോര്‍മാലിന്‍ ലായനിയിലിട്ട് സൂക്ഷിച്ചുവയ്ക്കപ്പെട്ടു. ആഫ്രിക്കന്‍ സ്ത്രീകളുടെ അനിതരസാധാരണമായ ശരീരഭാഗവളര്‍ച്ച പഠിക്കുവാനായിട്ടായിരുന്നു അങ്ങിനെ ചെയ്തത്. 1940 കള്‍ ആയപ്പോഴേയ്ക്കും സാര്‍ട്ജിയുടെ കഥ ലോകശ്രദ്ധയില്‍ ഇടം പിടിക്കപ്പെട്ടു. സാര്‍ട്ജിയെക്കുറിച്ചും അവളുടെ ദുരന്തത്തെക്കുറിച്ചും ചില കവിതകളും ലേഖനങ്ങളും മാധ്യമങ്ങളിലും മറ്റും പ്രസിദ്ധീകരിക്കപ്പെട്ടു. സാര്‍ട്ജിയുടെ അവശേഷിക്കുന്ന ശരീരഭാഗങ്ങളെങ്കിലും ജന്മദേശത്തേയ്ക്ക് മടക്കിക്കൊണ്ട് വരണമെന്നുള്ള മുറവിളി ദക്ഷിണാഫ്രിക്കയില്‍ ഉയരുവാന്‍ ആരംഭിച്ചു. പല പ്രസിദ്ധരായ എഴുത്തുകാരും തങ്ങളുടെ ലേഖനങ്ങള്‍ക്കും കഥകള്‍ക്കും സാര്‍ട്ജിയെ വിഷയമാക്കി.

1994 ല്‍ നടന്ന സൌത്താഫ്രിക്കന്‍ ജനറല്‍ ഇലക്ഷനില്‍ വിജയിച്ചു പ്രസിഡന്റായ നെല്‍സണ്‍ മണ്ടേല ഔദ്യോഗികമായിത്തന്നെ ഫ്രാന്‍സിനോട് സാര്‍ട്ജിയുടെ ശരീരഭാഗങ്ങള്‍ മടക്കിനല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. 2002 ല്‍ ഫ്രാന്‍സ് ഈ അഭ്യര്‍ത്ഥന അംഗീകരിക്കുകയും സാര്‍ട്ജിയുടെ അവശേഷിച്ച ശരീരഭാഗങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മടക്കിനല്‍കുകയും ചെയ്തു. സാര്‍ട്ജിയുടെ ജന്മദേശത്ത് ഗംതോസ് താഴ്വരയില്‍ 2002 ഓഗസ്റ്റില്‍ അവളുടെ ഭൌതികാവശിഷ്ടങ്ങള്‍ സമ്പൂര്‍ണ്ണ ഔദ്യോഗികബഹുമതികളോടെ  അടക്കം ചെയ്തു.

ഇന്ന് സാര്‍ട്ജി ബാര്‍ട്ട്മാന്‍ എന്ന നാമം ദക്ഷിണാഫ്രിക്കയുടെ പല മേഖലകളേയും പ്രതിനിധീകരിക്കുന്ന ഒരു ബ്രാന്‍ഡ് നെയിം ആണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ക്ഷേമകേന്ദ്രങ്ങളുടേയും സെന്ററുകളുടേയും പേര് സാര്‍ട്ജിയുടെ നാമത്തിലാണ്. ദക്ഷിണാഫ്രിക്ക കടല്‍ പരിസ്ഥിതിസംരക്ഷണം ലക്ഷ്യമിട്ട് നിര്‍മ്മിച്ച് കടലിലിറക്കിയ ആദ്യത്തെ വെസ്സലിനിട്ടിരിക്കുന്ന പേരും സാര്‍ട്ജിയുടെ യഥാര്‍ത്ഥ പേരെന്ന് കരുതപ്പെടുന്ന സാറാ ബാര്‍ട്ട്മാന്‍ എന്നാണ്. ഗംതോസ് റിവര്‍ വാല്യൂവിലുള്ള സാര്‍ട്ജിയുടെ ശവകുടീരം ഗവണ്മെന്റ് ഒരു ചരിത്ര സ്മാരകമെന്നോണം ഭംഗിയായി സംരക്ഷിക്കുകയും ചെയ്തുപോരുന്നു.


ശ്രീ

4 comments:

  1. ഇന്ന് സാര്‍ട്ജി ബാര്‍ട്ട്മാന്‍ എന്ന നാമം ദക്ഷിണാഫ്രിക്കയുടെ
    പല മേഖലകളേയും പ്രതിനിധീകരിക്കുന്ന ഒരു ബ്രാന്‍ഡ് നെയിം
    ആണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ക്ഷേമകേന്ദ്രങ്ങളുടേയും
    സെന്ററുകളുടേയും പേര് സാര്‍ട്ജിയുടെ നാമത്തിലാണ്. ദക്ഷിണാഫ്രിക്ക കടല്‍
    പരിസ്ഥിതിസംരക്ഷണം ലക്ഷ്യമിട്ട് നിര്‍മ്മിച്ച് കടലിലിറക്കിയ ആദ്യത്തെ വെസ്സലിനിട്ടിരിക്കുന്ന
    പേരും സാര്‍ട്ജിയുടെ യഥാര്‍ത്ഥ പേരെന്ന് കരുതപ്പെടുന്ന സാറാ ബാര്‍ട്ട്മാന്‍ എന്നാണ്. ഗംതോസ്
    റിവര്‍ വാല്യൂവിലുള്ള സാര്‍ട്ജിയുടെ ശവകുടീരം ഗവണ്മെന്റ് ഒരു ചരിത്ര സ്മാരകമെന്നോണം ഭംഗിയായി
    സംരക്ഷിക്കുകയും ചെയ്തുപോരുന്നു.

    ReplyDelete