മുമ്പ് ഭൂമിയിലെ മറ്റേതെങ്കിലുമൊരു രാജ്യം കാണുകയെന്നത് എല്ലാവരാലും സാധ്യമായ ഒന്നായിരുന്നില്ല. പലപ്പോഴും ഭാവനയില് കാണുകയോ ഏതെങ്കിലും ആളിന്റെ സാക്ഷിവിവരണത്താലാസ്വദിക്കുകയോ അല്ലെങ്കില്‍ ഭൂഗോളത്തിലോ ഭൂപടത്തിലോ ആ രാജ്യത്തിന്റെ സ്ഥാനം നോക്കിക്കാണുക എന്നതുമാത്രമായിരുന്നു വഴി. വിമാനയാത്ര എന്നത് അക്കാലത്ത് സങ്കല്‍പ്പത്തില്‍പ്പോലുമില്ലായിരുന്നു. പിന്നീട് ഒരു സാധ്യതയുണ്ടായിരുന്നത് കടല്‍മാര്‍ഗ്ഗമുള്ളയാത്രയാണ്. എന്നാല്‍ കപ്പല്‍കയറി ലോകം മുഴുവന്‍ സഞ്ചരിക്കുക എന്നത് എല്ലാവരെക്കൊണ്ടും സാധിക്കുന്ന ഒന്നേ ആയിരുന്നില്ല. അതിസമ്പന്നര്‍ക്ക് മാത്രം തരപ്പെട്ടിരുന്ന അത്തരം സുഖസൌകര്യങ്ങള്‍ക്കുമുന്നില്‍ മാറിനിന്ന ബഹുശതവും ഭാവനകളില്‍ മാത്രം മറ്റുലോകങ്ങളുമായി സംവദിച്ചു. എന്നാല്‍ നമ്മുടെ മലയാളനാട്ടില്‍നിന്നൊരാള്‍ അക്കാലത്ത് ലോകം ചുറ്റിക്കാണാനായി കപ്പല്‍ സഞ്ചാരം നടത്തുകയും താന്‍ കണ്ട ലോകങ്ങളേയും അവിടത്തെ ആളുകളേയും ജൈവവൈവിദ്ധ്യങ്ങളേയും അവിടത്തെ രീതികളേയുമൊക്കെ സവിസ്തരം എഴുതി ലോകത്തെ അറിയിക്കുകയുണ്ടായിട്ടുണ്ട്. സഞ്ചാരസാഹിത്യത്തിനു് അർത്ഥപൂർണ്ണമായ ഒരു മുഖം നൽകുകയും അതിനെ ജനലക്ഷങ്ങളുടെ പ്രിയതരമായ ഒരു സാഹിത്യശാഖയാക്കുകയും ചെയ്ത ആ മഹാസാഹിത്യകാരനെ സഞ്ചാരസാഹിത്യത്തിന്റെ തലതൊട്ടപ്പന്‍ എന്നുതന്നെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ആ സാഹസികന്റെ പേരായിരുന്നു ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട് എന്ന എസ് കെ പൊറ്റെക്കാട്ട്.
ഒരു ഇംഗ്ലീഷ് സ്കൂള്‍ അദ്ധ്യാപകനായിരുന്ന പൊറ്റെക്കാട്ട് കുഞ്ഞിരാമന്റെയും മുണ്ടയോടു് ചാലിൽ കുട്ടൂലിയുടെയും മകനായി 1913 മാർച്ച് 14നു് കോഴിക്കോട്ടായിരുന്നു ശങ്കരന്‍കുട്ടി ജനിച്ചത്. കോഴിക്കോട്ടുള്ള ചാലപ്പുറം ഗണപത് സ്കൂളില്‍നിന്നു പ്രാഥമികവിദ്യാഭ്യാസം നേടിയ അദ്ദേഹം സാമൂതിരിസ്കൂളിലുമായി പഠിച്ച് സിക്സ്ത് പാസ്സായി. പിന്നീട് കോഴിക്കോട് സാമൂതിരിക്കൊളേജില്‍നിന്നും ഇന്റര്‍മീഡിയറ്റ് പാസ്സായ ശങ്കരന്‍കുട്ടി കോഴിക്കോടുതന്നെയുള്ള നാഷണല്‍ ഗുജറാത്തിവിദ്യാലയത്തിൽ ഇംഗ്ലീഷു്, മലയാളം വിഭാഗത്തിന്റെ അദ്ധ്യാപകനായി പ്രവർത്തിക്കാനാരംഭിച്ചു. ഏകദേശം മൂന്നുവര്‍ഷത്തോളം ഇവിടെ ജോലി നോക്കിയ അദ്ദേഹം സ്വാതന്ത്ര്യസമരം തീക്ഷ്ണമായി കത്തിപ്പടര്‍ന്ന ആ നാളുകളില്‍ സജീവമായി സമരങ്ങളില്‍ പങ്കെടുത്തുതുടങ്ങി.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ത്രിപുര സമ്മേളനത്തിൽ പങ്കെടുക്കാനായി 1939 ല്‍ ജോലി രാജിവെച്ചശേഷം ഒരു സഞ്ചാരിയെപ്പോലെ അദ്ദേഹം ജീവിക്കാനാരംഭിച്ചു. പോലീസിന്റെ നോട്ടപ്പുള്ളിയായതുകൊണ്ടുതന്നെ ഇന്ത്യയുടെ പലസ്ഥലങ്ങളിലേക്കും സഞ്ചരിച്ചു. ആ യാത്രകളാണ് അദ്ദേഹത്തില്‍ സഞ്ചാരസാഹിത്യത്തിന്റെ ഊഷ്മളതയുണര്‍ത്തിയതും പില്‍ക്കാലത്ത് ലോകം മുഴുവനും ചുറ്റിക്കറങ്ങി സഞ്ചാരസാഹിത്യം എന്നതിനു മലയാളസാഹിത്യത്തില്‍ ഒരു സവിശേഷസ്ഥാനമനങ്കരിക്കുവാനിടയാക്കും വിധം തീവ്രമായ പല കൃതികളും ലോകത്തിനു സമ്മാനിക്കാനിടയായതും.
മലയാളത്തിലെ 'ജോണ്‍ ഗന്തര്‍' എന്നും സഞ്ചാര സാഹിത്യത്തിലെ 'എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്' എന്നുമാണ് സാഹിത്യലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇരുപതോളം സഞ്ചാരസാഹിത്യകൃതികളാണ് അദ്ദേഹം മലയാളത്തിനു സമ്മാനിച്ചത്. നേപ്പാള്‍ യാത്ര, കാപ്പിരികളുടെനാട്ടില്‍, സിംഹഭൂമി, നൈല്‍ഡയറി, ലണ്ടന്‍ നോട്ട്ബുക്ക്, ഇന്തോനേഷ്യന്‍ ഡയറി, പാതിരാസൂര്യന്റെ നാട്ടില്‍, ബൊഹീമിയന്‍ ചിത്രങ്ങള്‍, ബാലിദ്വീപ്, ഹിമാലയസാമ്രാജ്യത്തില്‍ എന്നിവ എസ് കെ യുടെ യാത്രകളുടെ ഫലമായി മലയാളഭാഷയ്ക്ക് ലഭിച്ച അതിഗംഭീരമായ സഞ്ചാരകൃതികളാണ്. എസ് കെ യുടെ പല സൃഷ്ടികളും മറ്റു ഇന്ത്യന്‍ ഭാഷകളിലേയ്ക്കും വിദേശഭാഷകളിലേയ്ക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
സഞ്ചാരസാഹിത്യകൃതികള്‍ മാത്രമായിരുന്നില്ല എസ് കെ പൊറ്റെക്കാട്ടിനെ ഇത്രയേറെ ജനപ്രീയനാക്കിയത്. കഥകളും കവിതകളും നാടകങ്ങളും നോവലുകളും ചെറുകഥാസമാഹരങ്ങളും ഒക്കെയായി അറുപതില്‍പ്പരം കൃതികള്‍ അദ്ദേഹം മലയാളസാഹിത്യത്തിനു സമ്മാനിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ത്തന്നെ എസ് കെ കവിതകളും ചെറുകഥകളുമൊക്കെ എഴുതിത്തുടങ്ങിയിരുന്നു. 16 ആം വയസ്സില്‍ സാമൂതിരിക്കോളേജിലെ മാഗസിനില്‍ പ്രസിദ്ധീകരിച്ചുവന്ന രാജനീതി എന്ന കഥയാണ് എസ് കെയുടെ അച്ചടിമഷിപുരണ്ട ആദ്യത്തെ കൃതി. പിന്നീട് പലപല മാഗസിനുകളിലും പത്രങ്ങളിലുമൊക്കെയായി ധാരാളം രചനകള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സ്ഥിരമായി അദ്ദേഹം എഴുതുന്നവ പ്രസിദ്ധീകരിച്ചുവരാനാരംഭിച്ചു. 1939 ലാണ് അദ്ദേഹത്തിന്റെ ആദ്യത്തെ നോവലായ നാടന്‍ പ്രേമം എന്ന കൃതി എഴുതിയത്. പിന്നീട് നിരവധി നോവലുകളും ചെറുകഥകളും എസ് കേ യുടേതായി പുറത്തുവന്നു. പ്രേമശിക്ഷ, മൂടുപടം വിഷകന്യക തുടങ്ങിയ നോവലുകള്‍, പുള്ളിമാന്‍, ചന്ദ്രകാന്തം, മണിമാളിക, രാജമല്ലി, ഇന്ദ്രനീലം, ഹിമവാഹിനി തുടങ്ങിയ ചെറുകഥാസമാഹാരങ്ങള്‍ എന്നിവയൊക്കെ അവയില്‍ച്ചിലതായിരുന്നു. എസ് കെ യുടെ ഏറ്റവും ജനപ്രീയമായ നോവലുകളിലൊന്നായിരുന്നു ഒരു തെരുവിന്റെ കഥ. 1962 ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിനു കേരളസാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിക്കുകയുണ്ടായി. 1971 ല്‍ എഴുതിയ ഒരു ദേശത്തിന്റെ കഥ എന്ന വിഖ്യാതനോവലിനു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 1980 ല്‍ അദ്ദേഹം ജ്ഞാനപീഠപുരസ്ക്കാരത്തിനുമര്‍ഹനായി.
1962 തലശ്ശേരിയില്‍നിന്നു നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിച്ചുവിജയിച്ച അദ്ദേഹം ലോക്സഭയിലെത്തി. എസ് കെ പൊറ്റെക്കാട്ടിനു നാലുമക്കളായിരുന്നു. തന്റെ ഭാര്യയുടേ അകാലമരണം എസ് കെയെ വല്ലാതെ തളര്‍ത്തി.പ്രമേഹരോഗത്താല്‍ വല്ലാതെ വലഞ്ഞിരുന്ന എസ്കെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പറയുന്ന നോര്‍ത്ത് അവന്യു എന്ന നോവല്‍ എഴുതികൊണ്ടിരിക്കവേ 1982 ആഗസ്റ്റ് 6 നു മസ്തിഷ്ക്കാഘാതത്തെതുടര്‍ന്ന്‍ തന്റെ 69 ആം വയസ്സില്‍ മരണമടഞ്ഞു. മലയാളത്തിന്റെ മഹാനായ ആ സാഹിത്യകാരനെ അര്‍ഹമായ പൂര്‍ണഔദ്യോഗികബഹുമതികളോടേ സ്വന്തം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.
(ലേഖനത്തിലെ വിവരങ്ങള്‍ പലയിടത്തുനിന്നായി കടം കൊണ്ടതാണ്)
ശ്രീ