Wednesday, August 28, 2019

ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട്


മുമ്പ് ഭൂമിയിലെ മറ്റേതെങ്കിലുമൊരു രാജ്യം കാണുകയെന്നത് എല്ലാവരാലും സാധ്യമായ ഒന്നായിരുന്നില്ല. പലപ്പോഴും ഭാവനയില് കാണുകയോ ഏതെങ്കിലും ആളിന്റെ സാക്ഷിവിവരണത്താലാസ്വദിക്കുകയോ അല്ലെങ്കില്‍‍ ഭൂഗോളത്തിലോ ഭൂപടത്തിലോ ആ രാജ്യത്തിന്റെ സ്ഥാനം നോക്കിക്കാണുക എന്നതുമാത്രമായിരുന്നു വഴി. വിമാനയാത്ര എന്നത് അക്കാലത്ത് സങ്കല്‍പ്പത്തില്‍പ്പോലുമില്ലായിരുന്നു. പിന്നീട് ഒരു സാധ്യതയുണ്ടായിരുന്നത് കടല്‍മാര്‍ഗ്ഗമുള്ളയാത്രയാണ്.  എന്നാല്‍ കപ്പല്‍കയറി ലോകം മുഴുവന്‍ സഞ്ചരിക്കുക എന്നത് എല്ലാവരെക്കൊണ്ടും സാധിക്കുന്ന ഒന്നേ ആയിരുന്നില്ല. അതിസമ്പന്നര്‍ക്ക് മാത്രം തരപ്പെട്ടിരുന്ന അത്തരം സുഖസൌകര്യങ്ങള്‍ക്കുമുന്നില്‍ മാറിനിന്ന ബഹുശതവും ഭാവനകളില്‍ മാത്രം മറ്റുലോകങ്ങളുമായി സംവദിച്ചു. എന്നാല്‍ നമ്മുടെ മലയാളനാട്ടില്‍നിന്നൊരാള്‍ അക്കാലത്ത് ലോകം ചുറ്റിക്കാണാനായി കപ്പല്‍ സഞ്ചാരം നടത്തുകയും താന്‍ കണ്ട ലോകങ്ങളേയും അവിടത്തെ ആളുകളേയും ജൈവവൈവിദ്ധ്യങ്ങളേയും അവിടത്തെ രീതികളേയുമൊക്കെ സവിസ്തരം എഴുതി ലോകത്തെ അറിയിക്കുകയുണ്ടായിട്ടുണ്ട്. സഞ്ചാരസാഹിത്യത്തിനു് അർത്ഥപൂർണ്ണമായ ഒരു മുഖം നൽകുകയും അതിനെ ജനലക്ഷങ്ങളുടെ പ്രിയതരമായ ഒരു സാഹിത്യശാഖയാക്കുകയും ചെയ്ത ആ മഹാസാഹിത്യകാരനെ സഞ്ചാരസാഹിത്യത്തിന്റെ തലതൊട്ടപ്പന്‍ എന്നുതന്നെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ആ സാഹസികന്റെ പേരായിരുന്നു  ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട് എന്ന എസ് കെ പൊറ്റെക്കാട്ട്.


ഒരു ഇംഗ്ലീഷ് സ്കൂള്‍ അദ്ധ്യാപകനായിരുന്ന പൊറ്റെക്കാട്ട് കുഞ്ഞിരാമന്റെയും മുണ്ടയോടു് ചാലിൽ കുട്ടൂലിയുടെയും മകനായി 1913 മാർച്ച് 14നു് കോഴിക്കോട്ടായിരുന്നു ശങ്കരന്‍കുട്ടി ജനിച്ചത്. കോഴിക്കോട്ടുള്ള ചാലപ്പുറം ഗണപത് സ്കൂളില്‍നിന്നു പ്രാഥമികവിദ്യാഭ്യാസം നേടിയ അദ്ദേഹം സാമൂതിരിസ്കൂളിലുമായി പഠിച്ച് സിക്സ്ത് പാസ്സായി. പിന്നീട് കോഴിക്കോട് സാമൂതിരിക്കൊളേജില്‍നിന്നും ഇന്റര്‍മീഡിയറ്റ് പാസ്സായ ശങ്കരന്‍കുട്ടി കോഴിക്കോടുതന്നെയുള്ള നാഷണല്‍ ഗുജറാത്തിവിദ്യാലയത്തിൽ ഇംഗ്ലീഷു്, മലയാളം വിഭാഗത്തിന്റെ അദ്ധ്യാപകനായി പ്രവർത്തിക്കാനാരംഭിച്ചു. ഏകദേശം മൂന്നുവര്‍ഷത്തോളം ഇവിടെ ജോലി നോക്കിയ അദ്ദേഹം സ്വാതന്ത്ര്യസമരം തീക്ഷ്ണമായി കത്തിപ്പടര്‍ന്ന ആ നാളുകളില്‍ സജീവമായി സമരങ്ങളില്‍ പങ്കെടുത്തുതുടങ്ങി.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ത്രിപുര സമ്മേളനത്തിൽ പങ്കെടുക്കാനായി 1939 ല്‍ ജോലി രാജിവെച്ചശേഷം ഒരു സഞ്ചാരിയെപ്പോലെ അദ്ദേഹം ജീവിക്കാനാരംഭിച്ചു. പോലീസിന്റെ നോട്ടപ്പുള്ളിയായതുകൊണ്ടുതന്നെ ഇന്ത്യയുടെ പലസ്ഥലങ്ങളിലേക്കും സഞ്ചരിച്ചു. ആ യാത്രകളാണ് അദ്ദേഹത്തില്‍ സഞ്ചാരസാഹിത്യത്തിന്റെ ഊഷ്മളതയുണര്‍ത്തിയതും പില്‍ക്കാലത്ത് ലോകം മുഴുവനും ചുറ്റിക്കറങ്ങി സഞ്ചാരസാഹിത്യം എന്നതിനു മലയാളസാഹിത്യത്തില്‍ ഒരു സവിശേഷസ്ഥാനമനങ്കരിക്കുവാനിടയാക്കും വിധം തീവ്രമായ പല കൃതികളും ലോകത്തിനു സമ്മാനിക്കാനിടയായതും.

മലയാളത്തിലെ 'ജോണ്‍ ഗന്തര്‍' എന്നും സഞ്ചാര സാഹിത്യത്തിലെ 'എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്' എന്നുമാണ് സാഹിത്യലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇരുപതോളം സഞ്ചാരസാഹിത്യകൃതികളാണ് അദ്ദേഹം മലയാളത്തിനു സമ്മാനിച്ചത്. നേപ്പാള്‍ യാത്ര, കാപ്പിരികളുടെനാട്ടില്‍, സിംഹഭൂമി, നൈല്‍ഡയറി, ലണ്ടന്‍ നോട്ട്ബുക്ക്, ഇന്തോനേഷ്യന്‍ ഡയറി, പാതിരാസൂര്യന്റെ നാട്ടില്‍, ബൊഹീമിയന്‍ ചിത്രങ്ങള്‍, ബാലിദ്വീപ്, ഹിമാലയസാമ്രാജ്യത്തില്‍ എന്നിവ എസ് കെ യുടെ യാത്രകളുടെ ഫലമായി മലയാളഭാഷയ്ക്ക് ലഭിച്ച അതിഗംഭീരമായ സഞ്ചാരകൃതികളാണ്. എസ് കെ യുടെ പല സൃഷ്ടികളും‍ മറ്റു ഇന്ത്യന്‍ ഭാഷകളിലേയ്ക്കും വിദേശഭാഷകളിലേയ്ക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

സഞ്ചാരസാഹിത്യകൃതികള്‍ മാത്രമായിരുന്നില്ല എസ് കെ പൊറ്റെക്കാട്ടിനെ ഇത്രയേറെ ജനപ്രീയനാക്കിയത്. കഥകളും കവിതകളും നാടകങ്ങളും നോവലുകളും ചെറുകഥാസമാഹരങ്ങളും ഒക്കെയായി അറുപതില്‍പ്പരം കൃതികള്‍ അദ്ദേഹം മലയാളസാഹിത്യത്തിനു സമ്മാനിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ത്തന്നെ എസ് കെ കവിതകളും ചെറുകഥകളുമൊക്കെ എഴുതിത്തുടങ്ങിയിരുന്നു. 16 ആം വയസ്സില്‍ സാമൂതിരിക്കോളേജിലെ മാഗസിനില്‍ പ്രസിദ്ധീകരിച്ചുവന്ന രാജനീതി എന്ന കഥയാണ് എസ് കെയുടെ അച്ചടിമഷിപുരണ്ട ആദ്യത്തെ കൃതി. പിന്നീട് പലപല മാഗസിനുകളിലും പത്രങ്ങളിലുമൊക്കെയായി ധാരാളം രചനകള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സ്ഥിരമായി അദ്ദേഹം എഴുതുന്നവ പ്രസിദ്ധീകരിച്ചുവരാനാരംഭിച്ചു. 1939 ലാണ് അദ്ദേഹത്തിന്റെ ആദ്യത്തെ നോവലായ നാടന്‍ പ്രേമം എന്ന കൃതി  എഴുതിയത്. പിന്നീട് നിരവധി നോവലുകളും ചെറുകഥകളും എസ് കേ യുടേതായി പുറത്തുവന്നു. പ്രേമശിക്ഷ, മൂടുപടം വിഷകന്യക തുടങ്ങിയ നോവലുകള്‍, പുള്ളിമാന്‍, ചന്ദ്രകാന്തം, മണിമാളിക, രാജമല്ലി, ഇന്ദ്രനീലം, ഹിമവാഹിനി തുടങ്ങിയ ചെറുകഥാസമാഹാരങ്ങള്‍ എന്നിവയൊക്കെ അവയില്‍ച്ചിലതായിരുന്നു. എസ് കെ യുടെ ഏറ്റവും ജനപ്രീയമായ നോവലുകളിലൊന്നായിരുന്നു ഒരു തെരുവിന്റെ കഥ. 1962 ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിനു കേരളസാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിക്കുകയുണ്ടായി. 1971 ല്‍ എഴുതിയ ഒരു ദേശത്തിന്റെ കഥ എന്ന വിഖ്യാതനോവലിനു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 1980 ല്‍ അദ്ദേഹം ജ്ഞാനപീഠപുരസ്ക്കാരത്തിനുമര്‍ഹനായി.

1962 തലശ്ശേരിയില്‍നിന്നു നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിച്ചുവിജയിച്ച അദ്ദേഹം ലോക്സഭയിലെത്തി. എസ് കെ പൊറ്റെക്കാട്ടിനു നാലുമക്കളായിരുന്നു. തന്റെ ഭാര്യയുടേ അകാലമരണം എസ് കെയെ വല്ലാതെ തളര്‍ത്തി.പ്രമേഹരോഗത്താല്‍ വല്ലാതെ വലഞ്ഞിരുന്ന എസ്കെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പറയുന്ന നോര്‍ത്ത് അവന്യു എന്ന നോവല്‍ എഴുതികൊണ്ടിരിക്കവേ 1982 ആഗസ്റ്റ് 6 നു മസ്തിഷ്ക്കാഘാതത്തെതുടര്‍ന്ന്‍ തന്റെ 69 ആം വയസ്സില്‍ മരണമടഞ്ഞു. മലയാളത്തിന്റെ മഹാനായ  ആ സാഹിത്യകാരനെ അര്‍ഹമായ പൂര്‍ണഔദ്യോഗികബഹുമതികളോടേ സ്വന്തം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.

(ലേഖനത്തിലെ വിവരങ്ങള്‍ പലയിടത്തുനിന്നായി കടം കൊണ്ടതാണ്)


ശ്രീ

Saturday, August 24, 2019

ലോകത്തിലെ ഏറ്റവും വലിയ മോഷണം

ലോകത്തിലെ ഏറ്റവും വലിയ മോഷണം

1990 മാര്‍ച്ച് 18. സമയം രാത്രിയായി. ബോസ്റ്റണിലെ പ്രസിദ്ധമായ ഇസബെല്ല സ്റ്റുവര്‍ട്ട് ഗാര്‍ഡ്നെറുടെ‍ മ്യൂസിയത്തിലെ സെക്യൂരിറ്റി ടീം പതിവുപോലെ സുരക്ഷാപരിശോധനകളുമായി റോന്തുചുറ്റുകയും എങ്ങും അസ്വാഭാവികമായി ഒന്നുമില്ല എന്നുറപ്പുവരുത്തിക്കൊണ്ടിരിക്കുകയും ചെയ്തു. ഈ സമയത്ത് രണ്ട് പോലീസുകാര്‍ മ്യൂസിയത്തിന്റെ മുന്നിലെത്തുകയും വാതിലില്‍ മുട്ടുകയും ഇവിടെ എന്തോ കുഴപ്പമുണ്ടെന്ന ഫോണ്‍സന്ദേശം കിട്ടി തങ്ങള്‍ അതു ചെക്കു ചെയ്യാനായിവന്നതാണെന്ന്‍ സെക്യൂരിറ്റിയെ അറിയിക്കുകയും ചെയ്തു. പോലീസുകാരായതിനാല്‍ സെക്യൂരിറ്റിക്കാര്‍ക്ക് സംശയമൊന്നും തോന്നിയില്ല. വളരെയധികം വിലപിടിപ്പുള്ള ചിത്രങ്ങളും മറ്റു കലാവസ്തുക്കളും സൂക്ഷിക്കുന്ന മ്യൂസിയമായതുകൊണ്ടുതന്നെ സെക്യൂരിറ്റി ടീം പോലീസുകാരെ മ്യൂസിയത്തിനകത്തേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയും എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു പരിശോധിക്കുവാന്‍ അവരെ അനുവദിക്കുകയും ചെയ്തു. മ്യൂസിയത്തിനകത്തുകടന്ന ആ പോലീസുകാര്‍ ക്ഷണനേരം കൊണ്ട് രണ്ടു സെക്യൂരിറ്റികളേയും കീഴടക്കി ബന്ധനസ്ഥരാക്കിയിട്ട് കുറച്ചുസമയങ്ങള്‍ക്കുള്ളില്‍ ആ സ്വകാര്യമ്യൂസിയത്തിലെ ചുമരില്‍സ്ഥാനം പിടിച്ചിരുന്ന വിലപിടിപ്പുള്ള പതിമൂന്നോളം അമൂല്യവസ്തുക്കളുമായി സ്ഥലംവിടുകയും ചെയ്തു.

1. ഡച്ച് പെയിന്ററായ ജോഹന്നാസ് വെര്‍മ്മറിന്റെ വിഖ്യാതമായ ദ കണ്‍സെര്‍ട്ട്
2. വിഖ്യാതപെയിന്ററായ റെംബ്രാന്‍ഡ് വാന്‍ഡ്രിമ്മിന്റെ ഏറ്റവും പ്രശസ്തമായ വര്‍ക്കുകളിലൊന്നായ ദ സ്റ്റോം ഓണ്‍ ദ സീ ഓഫ് ഗലീലി
3. റെംബ്രാന്‍ഡിന്റെ തന്നെ മറ്റൊരു പെയിന്റിംഗായ ഏ ലേഡി ആന്‍ഡ് ജെന്റില്‍മാന്‍ ഇന്‍ ബ്ലാക്ക്
4. ഗോവര്‍ട്ട് ഫ്ലിങ്കിന്റെ ലാന്‍ഡ്സ്കേപ്പ് വിത്ത് ഒബെലിസ്ക്
5. ഫ്രഞ്ച് ചിത്രകാരന്‍ ഏഡ്വാര്‍‍ഡ് മാനെറ്റിന്റെ ചെസ് തോര്‍തോനി
6. എഡ്ഗാര്‍ ഡെഗാസിന്റെ വര്‍ക്ക്സ് ഓണ്‍ പേപ്പര്‍
7. റെംബ്രാന്‍ഡിന്റെ ഒരു സെള്‍ഫ് പോര്‍ട്രയിറ്റ്
8. എഡ്ഗാര്‍ ഡെഗാസിന്റെ കോര്‍ട്ടെക്സ് ആക്സ് എന്വയോണ്‍സ് ദ ഫ്ലോറെന്‍സ്
9. ഡെഗാസിന്റെ പ്രോഗ്രംഫോര്‍ ആന്‍ ആര്‍ട്ടിസ്റ്റിക് സൊയിറീ
10 ഡെഗാസിന്റെ ലീവിങ് ദ പാഡോക്ക്
11 ഡെഗാസിന്റെ ദ മൌണ്ടഡ് ജോക്കീസ്
12 ഷാംഗ് ഡൈനാസ്റ്റികാലത്തു നിര്‍മ്മിക്കപ്പെട്ട ഒരു വെങ്കലപ്പാത്രം
13 നെപ്പോളിയന്റെ കാലത്തു വീരസൈനികര്‍ക്കു സമ്മാനിച്ചിരുന്ന ഒരു കഴുകന്റെ മുദ്ര

ഇവയായിരുന്നു മോഷ്ടാക്കല്‍ കവര്‍ന്നെടുത്ത അമൂല്യവസ്തുക്കള്‍. ഇവയുടെ വിപണിമൂല്യം 500 മില്യണ്‍ ഡോളറോളമായിരുന്നു. ഇന്നേവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മൂല്യമേറിയ സ്വകാര്യസ്വത്ത് മോഷണമായിരുന്നത്

എഫ് ബി ഐ മോഷണവിവരമറിഞ്ഞയുടനേ അന്വോഷണമാരംഭിച്ചു. എന്നാല്‍ മോഷ്ടാക്കളെപ്പറ്റിയോ മോഷണം പോയ വസ്തുക്കളെപ്പറ്റിയോ ഒരു തുമ്പും പോലീസിനു ലഭിച്ചില്ല. രാജ്യവ്യാപകമായ അന്വോഷണം ഒക്കെ നടന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല. ആ മ്യൂസിയത്തില്‍ വളരെ വിലപിടിപ്പുള്ള മറ്റു പല പ്രസിദ്ധമായ ആര്‍ട്ട് വര്‍ക്കുകളുമുണ്ടായിരുന്നു. മോഷ്ടാക്കള്‍ക്ക് അവയെപ്പറ്റി വലിയ പിടിയില്ലാതിരുന്നതിനാല്‍ അവരുടെ കൈയില്‍ക്കിട്ടിയവയുമായി സ്ഥലം വിടുകയായിരുന്നു എന്നു എഫ് ബി ഐ ഉറപ്പിച്ചു. നൂറുകണക്കിനുപേരെ ചോദ്യം ചെയ്യുകയും വളരെ വിപുലമായ അന്വോഷണം നടത്തുകയും ഒക്കെ ചെയ്തെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. മോഷണമുതലുകള്‍ രാജ്യം കടന്നുകാണുമെന്നു കരുതി എഫ് ബി ഐ ലോകവ്യാപകമായി തിരച്ചിലാരംഭിച്ചു. സ്കോട്ട്ലന്റ് യാര്‍ഡിന്റേയും ഫ്രെഞ്ച് ജാപ്പനീസ് പോലീസ് സംഘങ്ങളുടേയും സേവനം ഉപയോഗപ്പെടുത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഒരു ഇന്റര്‍നാഷണല്‍ ക്രൈം സിന്‍ഡിക്കേറ്റാണ് ഈ മോഷണത്തിനു പിന്നിലെന്നാണവര്‍ നിഗമനത്തിലെത്തിയത്.

മോഷണം നടന്നയുടനേ ഈ മോഷ്ടാക്കളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 1 മില്യണ്‍ ഡോളര്‍ സമ്മാനം മ്യൂസിയം ഓഫര്‍ ചെയ്തു. എന്നാല്‍ പ്രത്യേകിച്ചു വിവരങ്ങള്‍ ഒന്നും ലഭിക്കാത്തതിനാല്‍ മ്യൂസിയം അധികാരികള്‍ 1997 ല്‍ ഇത് 5 മില്യണ്‍ ഡോളറായി വര്‍ദ്ധിപ്പിച്ചു. 2018 ല്‍ ഇത് 10 മില്യണ്‍ ഡോളറാക്കി ഉയര്‍ത്തിയെങ്കിലും ഇതേവരെ ഫലമൊന്നുമുണ്ടായിട്ടില്ല. ഇപ്പോഴും ഈ കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്

ചരിത്രം കണ്ട ഏറ്റവും വലിയൊരു മോഷണത്തിലെ മോഷ്ടാക്കളും മോഷണവസ്തുക്കളും ഇന്നും ഇരുട്ടിലെവിടെയോ മറഞ്ഞിരിക്കുന്നു.

വിവരങ്ങള്‍ വിക്കീപീഡിയ,ചില ന്യൂസ് പോര്‍ട്ടലുകള്‍ എന്നിവയില്‍‍നിന്നു കടം കൊണ്ടതാണ്. ചിത്രങ്ങള്‍ ഗൂളില്‍നിന്നുള്ളതും

ശ്രീ

അഭിപ്രായങ്ങളോടുള്ള സമീപനം



സോഷ്യല്മീഡിയാ പ്ലാറ്റുഫോമുകള്‍ മനുഷ്യരുടെ ജീവിതത്തില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തുന്ന ഘടകമായിമാറിയിട്ട് വളരെത്തുച്ഛമായ കാലഘട്ടമേ ആയിട്ടുള്ളൂ. മുമ്പ കുറച്ചാളുകള്‍ക്കുമാത്രം സാധ്യമായ ഒന്നായിരുന്നു തങ്ങളുടെ കഴിവുകള്‍ (അഭിനയമാകട്ടെ, എഴുത്താകട്ടെ, ചിത്രരചനയാകട്ടെ, പാട്ടുപാടലാവട്ടേ) ലോകസമക്ഷം അവതരിപ്പിക്കാനാകുകയെന്നത്. ഇന്നത്തെപ്പോലെ ദൃശ്യശ്രവ്യമാധ്യമങ്ങള്‍ ഒന്നുമില്ലാതിരുന്ന ആകാലഘട്ടത്തില്‍ അവ എല്ലാവരാലും സാധ്യവുമായിരുന്നില്ല. പലരും തങ്ങളുടെകഴിവുകള്‍ നിര്‍ഭയം മറ്റുള്ളവര്‍ക്കായി പ്രദര്‍ശിപ്പിക്കുവാന്‍ തയ്യാറായത് സോഷ്യല്‍ മീഡിയാപ്ലാറ്റുഫോമുകളുടെ വരവോടുകൂടിയായിരുന്നു. അതില്‍ത്തന്നെ ഏറ്റവുംവലിയ ശ്രദ്ധനേടിയതാണ് ഫേസ്ബുക്കെന്ന മാധ്യമം. ഇതു ആളുകള്‍ക്കുമുന്നില്‍ തുറന്നിട്ടത് അനന്തസാധ്യതകളായിരുന്നു. പലരും തങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന കഴിവുകള്‍ ഫേസ്ബുക്കുവഴി പുറംലോകത്തെ അറിയിച്ചുതുടങ്ങി. കഥകളും കവിതകളും ലേഖനങ്ങളുമൊക്കെ എഴുതിപോസ്റ്റുചെയ്യുവാന്‍ തുടങ്ങി. മുമ്പ് ചിലര്‍ക്കുമാത്രം സാധ്യമായിരുന്നതായിരുന്നു അച്ചടിമാധ്യമങ്ങളിലൂടെ തങ്ങളുടെ അക്ഷരങ്ങള്‍ വെളിച്ചം കാണുന്നത്. ഫേസ്ബുക്കിന്റെയൊക്കെ വരവോടെ ആ കുത്തക തകര്‍ന്നുവീണു. അച്ചടിമാധ്യമങ്ങളില്‍ മാത്രം അഭിമാനം കൊണ്ടിരുന്ന പലരും ഓണലൈന്‍ എഴുത്തുകളെ അവജ്ഞയോടെ നോക്കിക്കണ്ടത് അസൂയകൊണ്ടുകൂടിയായിരുന്നു. പലപ്പോഴും അച്ചടിമാധ്യമങ്ങളില്‍ വരുന്നതിനേക്കാളും മികച്ച നിലവാരമുള്ള രചനകള്‍ ഫേസ്ബുക്കിലും മറ്റും വന്നുതുടങ്ങിയത് അത്തരക്കാരെ വെകിളിപിടിപ്പിക്കുകയും ചെയ്തു. ഓണ്‍ലൈന്‍സാഹിത്യം കക്കൂസ്സാഹിത്യമാണെന്നുവരെ ചില പുലമ്പലുകളുമുണ്ടായി. അവയൊക്കെയും തികഞ്ഞ അസൂയയുടെ പുറത്തുണ്ടായ പുലമ്പലുകളായിമാത്രം കാണാവുന്നതാണ്‍.

ഫേസ്ബുക്കില്‍ സാഹിത്യത്തേയും മറ്റും പ്രോത്സാഹിപ്പിക്കുന്ന‍ നിരവധി ഗ്രൂപ്പുകളുണ്ട്. ഇത്തരം ഗ്രൂപ്പുകളില്‍ക്കൂടി ദിനവും ആയിരക്കണക്കിനു രചനകള്‍ വായനയ്ക്കായി സമര്‍പ്പിക്കപ്പെടുന്നുണ്ട്.ഓരോ ഗ്രൂപ്പുകളിലും വരുന്നത് വിഭിന്നാഭിരുചിക്കാരായ ആളുകളാണ്. ചിലര്‍ തങ്ങളുടെ രചനകള്‍ കൂടുതല്‍ വായന നേടിയെടുക്കുവാനായും സ്വീകരിക്കപ്പെടുത്തുന്നതിനായും ശ്രമിക്കുമ്പോള്‍ ചിലര്‍ കൂടുതല്‍ മികവുറ്റതാക്കാനായുള്ള മാര്‍ഗ്ഗമായും അതിനെ കാണുന്നു. ചിലരാകട്ടെ വായന എന്ന രസത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുവാനായി വരുകയും രചനകള്‍ വായിച്ച് രസിക്കുകയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ നല്‍കുകയും ചെയ്യുന്നു. ഇനി ചിലര്‍ വെറും സൌഹൃദങ്ങളുണ്ടാക്കുവാനും അവരൊടൊക്കെ സംസാരിച്ചിരിക്കുവാനും മാത്രം തല്‍പ്പരരാകുന്നു. ഇത്തരം വിഭിന്നാഭിരുചിക്കാരെ ഏകോപിപ്പിച്ചുകൊണ്ട് പോകുക എന്നത് ദുഷ്ക്കരമായ കാര്യംതന്നെയാണു.

നമുക്ക് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ രചനകളിലേക്കും അവയെ വായനക്കാരന്‍ സമീപിക്കുന്നതിലേക്കും ആ സമീപനങ്ങളില്‍ എഴുത്തുകാരന്റെ നയം എന്താണെന്നതിലേക്കും ഒരു ചെറിയ നോട്ടം നോക്കാം. പൊതുവേ മിക്ക ഗ്രൂപ്പുകളിലും കൂടുതല്‍ അംഗങ്ങളും തങ്ങളുടെ രചനകള്‍ പ്രസിദ്ധീകരികുവാനും അവ വായിക്കപ്പെട്ട് അഭിപ്രായങ്ങള്‍ നേടിയെടുക്കുന്നതില്‍ വിജയിക്കുവാനും ഉത്സുകരാകുന്നതാണു കാഴ്ച. ഓരോ രചനയും അവ ആവശ്യപ്പെടുന്ന തരത്തില്‍ വായിക്കപ്പെടുകയും ചിലപ്പോള്‍ രചയിതാവ് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടിയ അളവില്‍ പ്രശംസക്ക് പാത്രമാകുന്നതും കാണാം. എല്ലാ രചനകളും ആരെക്കൊണ്ടും മഹാസംഭവങ്ങളാക്കിമാറ്റുവാന്‍ ഒരിക്കലും സാധിക്കില്ല. ചില രചനകള്‍ അതിപ്രശസ്തമാകും. ചിലവ ചവറ്റുകുട്ടയിലേയ്ക്കെറിയപ്പെടും. ഇവ സംഭവിക്കുന്നത് വായനക്കാരന്‍ എന്ന പരമാധികാരിയുടെ കാഴ്ചപ്പാടുകല്‍ കൊണ്ടാണു.ലോകമറിഞ്ഞ പല മഹാന്മാരായ എഴുത്തുകാരുടെ രചനകളും ഇത്തരം ഉയര്‍ച്ചതാഴ്ചകള്‍ക്കു വിധേയരായിട്ടുണ്ട്. ഒരു പുസ്തകം, അല്ലെങ്കില്‍ ഒരു കവിത, ഒരു ലേഖനം ഇവയൊക്കെ സ്വീകരിക്കപ്പെടുന്നത് വായനക്കാരന്റെ അഭിരുചിയെ അവ സ്വാധീനിക്കുകയോ ഇഷ്ടപ്പെടുത്തുകയോ ചെയ്യുമ്പോഴാണു. അതായത് ഒരു വായനക്കാരന്‍ ഇല്ലാതെ എഴുത്തുകാരനു നിലനില്‍പ്പില്ല എന്ന്‍ ചുരുക്കം. ഒരു എഴുത്തുകാരന്റെ നിലനില്‍പ്പും ഊര്‍ജ്ജവും വായനക്കാര്‍ ആണെന്നതാണ് പരമമായ യാഥാര്‍ത്ഥ്യം.

വായനക്കാര്‍ പല തരത്തിലുള്ളവരാണ്. ചിലര്‍ക്ക് നര്‍മ്മമായിരിക്കും ഇഷ്ടമാകുക. ചിലര്‍ക്ക് ശുഭാന്ത്യമുള്ളവ, മറ്റുചിലര്‍ക്ക് ദുഃഖസാന്ദ്രമായവ, ഇനി ചിലര്‍ക്ക് രാഷ്ട്രീയപരമായത് അങ്ങിനെയങ്ങിനെ വായനക്കാരന്റെ ഇഷ്ടങ്ങള്‍ക്ക് അന്തമില്ല. എല്ലാവരേയും തൃപ്തിപ്പെടുത്തുക എന്നത് ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം സംഭവ്യമായ ഒന്നേയല്ല. വായനക്കാരന് ഇഷ്ടപ്പെടാത്തത് അവന്‍ തുറന്ന്‍ പ്രകടിപ്പിക്കും. മുമ്പ് ഇന്നത്തെപ്പോലെ ബ്ലോഗോ, ഫേസ് ബുക്ക് ഗ്രൂപ്പുകളോ, സോഷ്യല്‍ മീഡിയാ സൈറ്റുകളോ ഒന്നും പ്രചാരത്തിലില്ലാതിരുന്നതുകൊണ്ട് വായനക്കാരന്റെ ഇഷ്ടക്കേടുകളോ രസങ്ങളോ ഒക്കെ തപാല്‍മാര്‍ഗ്ഗേണ ആഴ്ചകള്‍ സഞ്ചരിച്ചാണ് എഴുത്തുകാരനിലെത്തിയിരുന്നത്. ഇന്നു വിരല്‍തുമ്പില്‍ വിസ്മയം വിരിയുന്നതുകൊണ്ട് സെക്കന്‍ഡുകള്‍ക്കുള്ളില്‍ എഴുത്തുകാരന് തന്റെ വായനക്കാരന്റെ മനോഗതമറിയുവാന്‍ സാധിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചകൊണ്ടുണ്ടായ ഗുണമാണത്. മുമ്പ് ഒരു നല്ല പുസ്തകം ധാരാളം വായനക്കാരിലെത്തിച്ചേര്‍ന്നിരുന്നത് വര്‍ഷങ്ങള്‍ എടുത്തുകൊണ്ടായിരുന്നുവെങ്കില്‍ ഇന്നത് നൊടിയിട നേരംകൊണ്ട് സംഭവിക്കുന്നു. എഴുത്തുകള്‍ കൂടുതല്‍ വായിക്കപ്പെടുന്നു, വിലയിരുത്തപ്പെടുന്നു,വിമര്‍ശിക്കപ്പെടുന്നു.

അഭിപ്രായങ്ങളെ സഹിഷ്ണുതയോടെ നോക്കിക്കാണാനുള്ള വിവേകമാണ് ഏതൊരെഴുത്തുകാരനുണ്ടായിരിക്കേണ്ട പരമപ്രധാനമായഗുണം. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ പല എഴുത്തുകാരും ഇക്കാര്യത്തില്‍ തികഞ്ഞ അസഹിഷ്ണുക്കളാണ്. പല എഴുത്തുകാരും അല്‍പ്പംപോലും ഇഷ്ടപ്പെടാത്ത ഒന്നാണ് വിമര്‍ശനങ്ങള്‍. എല്ലായ്പ്പോഴും പോസിറ്റീവായ അഭിപ്രായങ്ങള്‍ മാത്രം ആഗ്രഹിക്കുന്ന ചിലര്‍. ഒരു രചന പൊതുവായനയ്ക്ക് വയ്ക്കുമ്പോള്‍ അതിനെ വായിക്കുന്ന ഭിന്നാഭിരുചിക്കാരായ വായനക്കാര്‍ എല്ലാവരും ഒരേപോലെ അഭിപ്രായപ്രകടനങ്ങള്‍ നടത്തണമെന്ന്‍ ശഠിക്കുന്ന ഒരെഴുത്തുകാരന് സത്യത്തില്‍ എഴുത്തിന്റെ ഒരു മേഖലയിലും ഔന്നത്യത്തിലെത്തുവാന്‍ പോകുന്നില്ല. ഓരോ ആളും ഒരുരചനയെ സമീപിക്കുന്നത് അവരുടേതായ കാഴ്ചപ്പാടിലായിരിക്കും. ആ കാഴ്ചപ്പാടാണ് അവര്‍ അഭിപ്രായങ്ങളായി അവതരിപ്പിക്കുന്നത്. പല "പ്രമുഖഎഴുത്തുകാരും" വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍ ചവറ്റുകുട്ടയിലേക്ക് തള്ളിയെറിയുകയും തന്നെ സുഖിപ്പിക്കുന്ന തരത്തിലെഴുതിയിരിക്കുന്നത് നിലനിറുത്തി അതുകണ്ട് ആത്മനിര്‍വൃതിയടയുകയും ചെയ്യുന്നവരായുണ്ട്. അത്തരം എഴുത്തുകാര്‍ ജീവിക്കുന്നത് ഒരു മൂഡസ്വര്‍ഗ്ഗത്തിലാണ്.

അഭിപ്രായങ്ങളിലെ സത്യസന്ധതയെ തിരിച്ചറിയുന്നവനാകണം ഒരു യഥാര്‍ത്ഥ എഴുത്തുകാരന്‍. ഒരെഴുത്തുകാരനെ സംബന്ധിച്ച് ഏതൊരുകാലത്തും നല്ല വിമര്‍ശനങ്ങളാണ് വഴികാട്ടികളാകുന്നത്. വിമര്‍ശിക്കുന്നവര്‍ പറയുന്നതിലെ "കാര്യം" മാത്രം ഉള്‍ക്കൊള്ളാനുള്ള മനസ്സ് ഒരെഴുത്തുകാരനുണ്ടാകണം. വിമര്‍ശ്നാത്മകമായ കമന്റുകളിടുന്നവരൊട് പലരും പറയുന്നതുകാണാറുണ്ട് ആരും എഴുത്തുകാരായല്ല ജനിച്ചുവീഴുന്നത്, മുളയിലേ നുള്ളിക്കളയരുത്, കൂമ്പ് വാട്ടിക്കളയരുത്, കല്ലെറിയരുതെന്നൊക്കെ. കേണ്ടത്. ആരും തന്നെ മഹാന്മാരായ എഴുത്തുകാരായി ജനിക്കുന്നില്ല എന്ന ന്യായം പറഞ്ഞാല്‍ത്തന്നെ മഹാന്മാരായ എഴുത്തുകാരായവരാരുംതന്നെ  പൂമാലകളാല്‍ മാത്രം സ്വീകരിക്കപ്പെട്ടവരായിരുന്നില്ല എന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്. പൊതുവായനയ്ക്ക് വയ്ക്കുന്ന ഒന്നില്‍ വിരുദ്ധാഭിപ്രായങ്ങള്‍ വരുന്നതില്‍ അസഹിഷ്ണുത പുലര്ത്തുന്നവര് ഒരിക്കലും ഒരു നല്ല എഴുത്തുകാരന്‍ എന്ന പറച്ചിലിനേ അര്‍ഹനല്ല. മാന്യമായ ഒരു വിമര്ശനമുള്ക്കൊള്ളാനാവാത്ത ഒരെഴുത്തുകാരന് ഇതിഹാസമെഴുതിയാലും അതുകൊണ്ടെന്തു ഗുണമാണുള്ളത്?. വായനക്കാര് എന്നത് വിഭിന്ന രുചിക്കാരായിരിക്കുമെന്ന സാമാന്യബോധം എപ്പോഴും ഒരു എഴുത്തുകാരനുണ്ടായിരിക്കണം. വിമര്ശനങ്ങളിലെ നല്ല ഭാഗം സ്വീകരിച്ചാല് അത് അടുത്തരചനയുടെ പാകപ്പിഴവുകള് തീര്ക്കാനുതകുമെന്നെങ്കിലും മനസ്സിലാക്കാതെ അവയെ ചവറ്റുകുട്ടയിലെറിയുകയല്ല വേണ്ടത്.

വായനക്കാരന്‍ പരമാധികാരിയാണെന്നുവച്ച് എന്തും പറയുവാന്‍ അവകാശമില്ലതന്നെ. വായനക്കാരനാണു ഒരെഴുത്തുകാരനെ നിലനിറു‍ത്തുന്നത്, വളര്‍ത്തുന്നത് ഒപ്പം തളര്‍ത്തുന്നതും. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും വായനക്കാരന്‍ സത്യസന്ധമായി രചനകളെ സമീപിക്കാറില്ല. അഭിപ്രായങ്ങള്‍ പലപ്പോഴും എഴുതിയ ആളിന്റെ പേരോ സുന്ദരമായ പ്രൊഫൈല്‍ചിത്രമോ നോക്കിമാത്രം നല്‍കപ്പെടുന്ന ഒരു ദുഷിച്ച പ്രവണത പലയാളുകളും വച്ചുപുലര്‍ത്തുന്നുണ്ട്. പലപ്പോഴും എഴുത്തുകള്‍ വായിച്ചുപോലും നോക്കാതെ അതിസുന്ദരമായിരിക്കുന്നു സൂപ്പര്‍ എന്നൊക്കെ കളവാരന്ന്‍ അഭിപ്രായങ്ങള്‍ അവര്‍ വാരിച്ചൊരിയും. ഈ കള്ളങ്ങള്‍ ഇല്ലായ്മ ചെയ്യുന്നത് സത്യത്തില്‍ എഴുത്തുകാരന്റെ യഥാര്‍ത്ഥ കഴിവിനെയാണ്. മുഖസ്തുതികളെന്നോണം മാത്രം നല്‍കപ്പെടുന്ന ഇത്തരം പറച്ചിലുകളില്‍ ആണ്‍റ്റുപോകുന്ന എഴുത്തുകാരന് ഒരിക്കലും തന്റെ രചനയുടെ പോരായ്മകള്‍ തിരിച്ചറിയുവാനോ അവയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുവാനോ കഴിയാതെയാകുന്നു. പലപ്പോഴും അഭിപ്രായങ്ങള്‍ ആദ്യമെഴുതിയ ആളിന്റെ സ്വീകാര്യതയ്ക്കനുസരിച്ച് കോമ്പ്രമൈസ് ചെയ്യപ്പെടുന്നുണ്ട്. ഗ്രൂപ്പില്‍ സാമാന്യം സ്വീകാര്യനായ ഒരാള്‍ ആദ്യത്തെ കമന്റിടുകയും അയാള്‍ നല്ല കിടിലന്‍ എഴുത്ത് എന്ന അര്‍ത്ഥത്തിലാണ് അതിടുകയും ചെയ്തതെങ്കില്‍  പിന്നീടുവരുന്ന കമന്റുകള്‍ ബഹുഭൂരിപക്ഷവും അതേ ജനുസ്സിലായിരിക്കും. ഇനി അത്ര പോരാ എന്നര്‍ത്ഥത്തിലുള്ളതാണെങ്കില്‍ ബാക്കിയുള്ളവ അതേപോലെയും. ഒരു ഫാന്‍സ് അസോസിയേഷന്റെ രീതിയിലാണ് പലപ്പോഴും അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത്. രചനകള്‍ വായിച്ച് വസ്തുനിഷ്ഠമായി തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരേയോ തിരുത്തലുകള്‍ പറയുന്നവരേയോ രചനകളെ വിമര്‍ശിക്കുന്നവരേയോ പലര്‍ക്കും ഇഷ്ടപ്പെടുകയില്ല. അവരത് പ്രകടമാക്കുകയും തങ്ങളുടെ ആരാധകവൃന്ദങ്ങളെ വിളിച്ചുവരുത്തി എതിരഭിപ്രായമിട്ട ആളിന്റെ വധം പൂര്‍ത്തിയാക്കുകയും ചെയ്യും. ഒണ്‍ ലൈന്‍ ഇടങ്ങളിലെ എഴുത്തുകളിലെ ഏറ്റവും വലിയ അശ്ലീലവും ഇതുതന്നെയാണ്.

വായനയും അഭിപ്രായങ്ങളും എല്ലായ്പ്പോഴും സത്യസന്ധമായിരിക്കണം. വിമര്‍ശകര്‍ അല്‍പ്പംകൂടി അവധാനതയോടെ കാര്യങ്ങളെ സമീപിക്കണം. വിമര്‍ശനങ്ങള്‍ വ്യക്ത്യാധിഷ്ടിതമായ അധിക്ഷേപങ്ങളായിമാറരുത്. എഴുത്തിലെ പോരായ്മകള്‍, തെറ്റുകള്‍ ഒക്കെയും ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റിലല്‍. എന്നാല്‍ അത് മാന്യമായ ഭാഷയിലാകണമെന്നുമാത്രം. എഴുതിയ ആളിനെ മോശം പദങ്ങളാല്‍ അധിക്ഷേപിച്ചുകൊണ്ടുമാകരുത്. അക്ഷരങ്ങള് മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൂടിയാണ്. സൃഷ്ടിച്ചവനും ഉപയോഗിച്ചവനുമൊക്കെ മുറിവേള്‍ക്കുന്ന ഇരുതലമൂര്‍ച്ചയുള്ള ആയുധം. ഒരെഴുത്തുകാരനോട് വായനക്കാരനു ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത പൊള്ളയായ മുഖസ്തുതിപറച്ചിലുകളാണ്. ആ പരമമായ സത്യം മനസ്സിലാക്കി മുഖസ്തുതികളില്‍ മയങ്ങിപ്പോകാനുള്ളതല്ല താനെന്ന തിരിച്ചറിവ് എഴുത്തുകാരനു എന്നുണ്ടാകുന്നുവോ അന്ന്‍ മഹത്തായ രചനകളുടെ സൃഷ്ടിയും വ്യാപനവും നടക്കും. മുഖ്യധാരാ എഴുത്തിടങ്ങളെ വച്ചുനോക്കുമ്പോള്‍ ബ്ലോഗിലും അനുബന്ധഎഴുത്തിടങ്ങളിലും വിരിയുന്നത് കക്കൂസ് സാഹിത്യമാണെന്ന പുലമ്പലുകള്‍‍ ഉണ്ടാകുന്നതിനു കാരണക്കാര്‍ നാം തന്നെയാണെന്ന്‍ ബോധ്യം നമുക്കുണ്ടാകണം. നല്ല എഴുത്തുകളും അവയ്ക്കൊത്ത വായനയും വിളയുന്ന വസന്തകാലം എല്ലായ്പ്പോഴുമുണ്ടാകട്ടേ..

ശ്രീ

നാം എന്തില്‍നിന്നാണു സ്വതന്ത്രരായത്?

നാം എന്തില്‍നിന്നാണു സ്വതന്ത്രരായത്?

1947 ജൂലൈ 4 നു ബ്രിട്ടീഷ്പ്രധാനമന്ത്രിയായിരുന്ന ക്ലമന്റ് ആറ്റ്ലി ബ്രിട്ടീഷ്പാര്‍ലന്റിനുമുന്നില്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് അവതരിപ്പിച്ചു. ജോര്‍ജ് ആറാമന്‍ രാജാവ് ഈ ആക്റ്റ് അംഗീകരിക്കുകയും അതിന്‍പ്രകാരം ഭാരതത്തെ ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രണ്ടുരാജ്യങ്ങളായി വിഭജിക്കാമെന്നും 1947 ആഗസ്റ്റ് മാസം 15ആം തീയതി പൂര്‍‍ണ്ണസ്വാതന്ത്ര്യം നല്‍കാമെന്നു തീരുമാനമെടുക്കുകയും ചെയ്തു. രണ്ടാംലോകമഹായുദ്ധത്തില്‍ ജാപ്പനീസ് ഇമ്പീരിയല്‍ ആര്‍മ്മിക്കെതിരേ ബ്രിട്ടീഷ്സേന നേടിയ വിജയത്തിന്റെദിനമായ ആഗസ്റ്റ് 15 നെ ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി ബ്രിട്ടീഷ്ഇന്ത്യയിലെ അവസാന വൈസ്രോയിയായിരുന്ന മൌണ്ട്ബാറ്റന്‍പ്രഭു തീരുമാനിക്കുകയായിരുന്നു.മൂന്നരനൂറ്റാണ്ടുപിന്നിട്ട ബ്രിട്ടീഷ് വൈദേശികാടിമത്വത്തില്‍നിന്നു ഭാരതം ഒരു പരമാധികാരസ്വതന്ത്രരാജ്യമായി ആഗസ്റ്റ് 14 അര്‍ദ്ധരാത്രി പ്രഖ്യാപിക്കപ്പെട്ടു. ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവത്യാഗങ്ങളും കൊടിയമര്‍ദ്ദനങ്ങളും ജയില്‍വാസങ്ങള്‍ക്കുമൊക്കെ സാക്ഷ്യം വഹിച്ച സമ്പൂര്‍ണ്ണസ്വാതന്ത്ര്യമെന്ന ലക്ഷ്യം അങ്ങനെ ഭാരതീയര്‍ നേടിയെടുത്തു.

സ്വാതന്ത്ര്യംനേടി എഴുപത്തിരണ്ടോളം കൊല്ലങ്ങള്‍ പിന്നിട്ടപ്പോള്‍ നമ്മുടെ രാജ്യം എവിടെയെത്തിനില്‍ക്കുന്നു എന്ന കാര്യം നോക്കിക്കണ്ടാല്‍ ചിലപ്പോള്‍ അഭിമാനത്തേക്കാളും സങ്കടമാവും തോന്നുക. വൈദേശികാടിമത്വത്തില്‍നിന്നു വിടുതല്‍ ലഭിച്ച് ജനാധിപത്യമെന്ന സമ്പൂര്‍ണസ്വാതന്ത്ര്യാവസ്ഥയിലേക്ക് രാജ്യം നടന്നുകയറി മുക്കാല്‍നൂറ്റാണ്ടാകാറായപ്പോഴും നമ്മുടെ രാജ്യമിന്നും കാസരോഗിയെപ്പോലെ ചുമച്ചുംകിതച്ചും മുട്ടിലിഴയുന്നതേയുള്ളൂ. ദരിദ്രര്‍ കൂടുതല്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും സമ്പന്നര്‍ കൂടുതല്‍കൂടുതല്‍ സമ്പന്നതയിലേക്കും കുതിച്ചുകൊണ്ടിരിക്കുന്ന അതി വിചിത്രമായ ഒരു സാമ്പത്തികാസമത്വമാണ് നമ്മുടെ നാട്ടില്‍ ഇന്നുനിലനില്‍ക്കുന്നത്. മനുഷ്യനെ മനുഷ്യനായിപ്പോലും കണക്കുകൂട്ടാത്ത ജാതിമതക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന ഭീതിദമായ അവസ്ഥയാണ് പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്നും കാണാനാകുക. വര്‍ത്തമാനകാലഇന്ത്യ നേരിടുന്ന ഏറ്റവും കൊടിയ വിപത്തായ ജാതിഭ്രാന്തിന്റെ മൂര്‍ദ്ധന്യമാണിന്നു നടമാടിക്കൊണ്ടിരിക്കുന്നത്.‍ മൃഗങ്ങള്‍ക്കുള്ള പരിഗണനപോലും മനുഷ്യനു ലഭിക്കാത്തവിധം നമ്മുടെ നാട് വര്‍ഗ്ഗീയക്കോമരങ്ങള്‍ക്ക് അടിയറവുപറഞ്ഞുകഴിഞ്ഞു. എന്തു തിന്നണം, എന്തു ധരിക്കണം, എന്തു സംസാരിക്കണം എന്നതൊക്കെ ചിലരാല്‍ നിയന്ത്രിക്കപ്പെടുന്ന ഭീകരാവസ്ഥയിലേക്കു നമ്മുടെ നാടും നടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വളര്‍ച്ചവഴിയില്‍ മനുഷ്യരെ തിരിച്ചറിയുവാന്‍ കഴിയാത്തവിധം ജാതിഭീകരത നടമാടുന്നു. ഇത് തന്നെയാണ് നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ ഭീഷണി.

ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് ഏറ്റവും വലിയ ഭീഷണിയായി നിലകൊള്ളുന്ന മറ്റൊന്നു ഭീകരവാദമാണ്. 132 കോടിയോളം വരുന്ന ജനങ്ങള്‍. ആയിരക്കണക്കിനു ഭാഷകളും സംസ്ക്കാരങ്ങളും വിചിത്രതരമായ ആചാരാനുഷ്ഠാനങ്ങളുമായി കഴിയുന്ന ഒരു ജനത. അവരിന്നു സ്ഥാപിതതാല്‍പ്പര്യക്കാരായ ഗൂഡശക്തികളുടെ സ്വാധീനങ്ങളില്‍പ്പെട്ട് വെറും ഹിന്ദുവും കൃസ്ത്യാനിയും മുസ്ലീങ്ങളും മറ്റു മതസ്ഥരുമൊക്കെയായി മാറിയിരിക്കുന്നു. ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗ്ഗീയകോമരങ്ങളെക്കൊണ്ട് സകലമാനജനങ്ങളും ഒരു അരക്ഷിതാവസ്ഥയുടെ പുറത്തുജീവിക്കേണ്ടിവരുന്നു. കഴിക്കുന്ന ഭക്ഷണത്തിന്റെ പേരുപറഞ്ഞ് നിരപരാധികളായ ജനങ്ങളെ തല്ലിക്കൊല്ലുന്ന ഭീകര‍ന്മാരും കഥകളില്‍ സൃഷ്ടിക്കപ്പെട്ട സ്വര്‍ഗ്ഗനരകങ്ങള്‍ പറഞ്ഞ് ഭയപ്പെടുത്തി ദൈവത്തിന്റെ പേരും പറഞ്ഞ് കൊല്ലാനും ചാകാനും അണികളെ പ്രാപ്തരാക്കുന്ന ഭീകരന്മാരും ഒക്കെക്കൂടി സന്തോഷത്തിലും സമാധാനത്തിലും കഴിയുവാനാഗ്രഹിക്കുന്ന ഒരു ജനതയുടെ ജീവിതം നരകസമാനമാക്കിക്കൊണ്ടിരിക്കുന്നു. വന്നുവന്ന്‍ തൊട്ടയല്‍പക്കത്ത് താമസിക്കുന്നത് ആരാണെന്ന്‍ തിരിച്ചറിയാനുംകൂടി സാധിക്കാത്തവിധം മതജീവികളായി മാറിയ നാം എന്തില്‍ നിന്നാണ് സത്യത്തില്‍ സ്വാതന്ത്ര്യം നേടിയത്?.

അഴിമതിയും സ്വജനപക്ഷപാതിത്വവും കെടുകാര്യസ്ഥതകളും നിറഞ്ഞ ഭരണക്രമവും ഒദ്യോഗസ്ഥദുഷ്പ്രഭുത്വങ്ങളും രാഷ്ട്രീയക്കോമരങ്ങളുമൊക്കെ നമ്മുടെ രാജ്യത്തിന്റെ തീരാശാപങ്ങളാണ്. വര്‍ഷങ്ങളായി താമസിക്കുന്ന സ്ഥലത്തിന്റെ കരമടയ്ക്കുവാന്‍ മാസങ്ങളോളം വില്ലേജാഫീസില്‍ കയറിയിറങ്ങി ഒടുവില്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തിയ നിസ്സഹായനായ മനുഷ്യന്‍ നമ്മുടെ ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിന്റെ ഇരയാണ്. വെറുമൊരു ഊച്ചാളി രാഷ്ട്രീയക്കാരന്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താല്‍പോലും ഉത്സവംപോലെ കൊണ്ടാടുന്ന ജനത എങ്ങിനെയാണ് ഒരു രാജ്യത്തിന്റെ പുരോഗതിയില്‍ തങ്ങളുടെ പങ്കു വഹിക്കുക?. ഭരണാധികാരികളുടെ താന്‍പോരിമയും അഹന്തയുമലസതയുംകൊണ്ട് ശ്വാസവായു കിട്ടാതെ പൊടിക്കുഞ്ഞുങ്ങള്‍ പിടഞ്ഞുമരിക്കുന്ന ഒരു രാജ്യത്ത്, ജനസംഖ്യയുടെ എഴുപതുശതമാനത്തിനു മുകളില്‍ വരുന്ന ജനവിഭാഗങ്ങള്‍ ഇപ്പോഴും അടിസ്ഥാനസൌകര്യങ്ങള്‍ പോലുമില്ലാതെ കടത്തിണ്ണകളിലും ചേരികളിലും ചോര്‍ന്നൊലിക്കുന്ന ഭവനങ്ങളിലും രണ്ടുനേരം തികച്ചുണ്ണുവാന്‍ ശേഷിയില്ലാതെ കഴിയുന്ന ഒരു രാജ്യത്ത്, ദശലക്ഷങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ കക്കൂസുകള്‍ പോലുമില്ലാത്ത ഒരു രാജ്യം എങ്ങിനെയാണ് തിളങ്ങുന്നു എന്നു പറയുക? ഏതു രീതിയിലാണ് മുന്നേറുകയാണെന്ന്‍ പറയുക? രാഷ്ട്രീയ വൈരങ്ങളുടെ പേരുംപറഞ്ഞ് പരസ്പ്പരം എണ്ണമിട്ട് കൊലപാതകങ്ങള്‍ നടത്താന്‍ മത്സരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും ഓരോ കൊലകളേയും ന്യായീകരിക്കുകയും ചെയ്യുമ്പോള്‍ ഉറ്റവര്‍ നഷ്ടപ്പെട്ട നിസ്സഹായരുടെ നിലവിളികള്‍ ബധിരകര്‍ണങ്ങളില്‍ മാത്രം പതിക്കപ്പെടുന്ന ഒരുനാട് ഏതു രീതിയിലാണ് വികസിതമാണ് എന്ന്‍ പറയുക?.

ദശലക്ഷക്കണക്കിനു കോടികളുടെ അഴിമതികള്‍ നടത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങളും പാര്‍ട്ടികളും, പതിനായിരക്കണക്കിനു കോടിയുടെ വെട്ടിപ്പുകള്‍ നടത്തി നിയമനീതിന്യാവ്യവസ്ഥകളെ മുഴുവന്‍ നോക്കിപല്ലിളിച്ചുകൊണ്ട് സുഖസുഭിക്ഷമായി കഴിയുന്ന കോര്‍പ്പറേറ്റ് കോടീശ്വരന്മാരും വാഴുന്ന ഒരു രാജ്യത്ത് നിയമനീതിന്യായവ്യവസ്ഥകളും ഭരണാധികാരികളും സുഖസൌകര്യങ്ങളുമെല്ലാം അവര്‍ക്കായി മാത്രം നീക്കിവയ്ക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. തൊണ്ണൂറുശതമാ​‍നത്തില്‍ കൂടുതല്‍ അന്ധകാരനൂഴിയില്‍ കിടക്കുന്ന ഒരു രാജ്യം ചന്ദ്രനില്‍ നിലയം സ്ഥാപിച്ചതുകൊണ്ടോ ചൊവ്വയില്‍ പര്യവേഷണം നടത്തിയതുകൊണ്ടോ ശതകോടികള്‍ നടത്തി കായികമാമാങ്കങ്ങള്‍ നടത്തിയതുകൊണ്ടോ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കാനാവില്ല. ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് അവരര്‍ഹിക്കുന്ന അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കി അവരുടെ ദൈനംദിനജീവിതം സുഖകരമാക്കുവാന്‍ കഴിയുന്നതെല്ലാം ചെയ്തുകൊടുക്കുകയും നിയമനീതിന്യായ വ്യവസ്ഥിതികള്‍ എല്ലാവരേയും തുല്യരായിക്കണ്ട് നീതിയും സംരക്ഷണവും ഉറപ്പുവരുത്തുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് രാജ്യത്തോടും ഭരണാധികാരികളോടും മതിപ്പും ബഹുമാനവും ഉടലെടുക്കുകയും ചെയ്യും. അപ്പോഴാണ് ഏതൊരു രാജ്യവും തിളക്കമുള്ളതാകുന്നത്.

അനിയന്ത്രിതമായ സ്വാതന്ത്ര്യം ലഭ്യമാക്കിയതാണ് വര്‍ത്തമാനകാലഇന്ത്യ നേരിടുന്ന ഏറ്റവുംവലിയ പ്രശ്നം. രാഷ്ട്രീയം പറഞ്ഞ് ഒരു ഊച്ചാളിക്കുപോലും ഒരു ജനതയെ മുഴുവന്‍ ദുരിതത്തിലാക്കുവാന്‍ കഴിയുന്ന ഇന്നിന്റെ രാഷ്ട്രീയമാണ് ഈ നാടിന്റെ ശാപം. അവര്‍ണനെന്നും ദരിദ്രനെന്നും പറഞ്ഞ് മനുഷ്യജീവനുകള്‍ക്ക് പട്ടിയുടെ വിലപോലും കല്‍പ്പിക്കാത്ത വൃത്തികെട്ട ജാത്യബോധമാണ് ഇന്ത്യന്‍ ജനത നേരിടുന്ന ഭീകരമായ ദുരന്തം. മനുഷ്യനെ പച്ചയ്ക്കു തല്ലിക്കൊല്ലുന്ന മരമന്ദബുദ്ധികളായ വിശ്വാസരോഗികളാണ് ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ അനുനിമിഷം തലകുനിപ്പിക്കുന്നത്. നീതി നടപ്പാക്കേണ്ട നിയമനീതിന്യായ സംവിധാനങ്ങള്‍ പണക്കാര്‍ക്കും സ്വാധീനങ്ങള്‍ക്കും മുന്നില്‍ ഓച്ഛാനിച്ചു തലകുനിച്ചുനില്‍ക്കുമ്പോള്‍ നീതിനടപ്പിലാക്കുവാന്‍ ഓരോ പൌരനും സ്വയം തുനിയേണ്ടിവരുന്നിടത്താണ് നമ്മുടെ നിയമനീതിന്യായവ്യവസ്ഥകളുടെ ദുര്‍ബലതയും വെളിപ്പെടുന്നത്. 132 കോടി ജനങ്ങളില്‍ പകുതിയിലേറെയും രണ്ടുനേരം വയറു നിറച്ചുണ്ണുവാന്‍ ശേഷിയില്ലാത്ത ഒരു രാജ്യത്ത്, കോടിക്കണക്കിനു ജനങ്ങള്‍ തെരുവുകളിലും ചേരികളിലും തലചായ്ക്കുന്ന ഒരു രാജ്യത്ത്, ആയിരക്കണക്കിനുകോടികള്‍ അഴിമതി നടത്തുകയും വെട്ടിപ്പും തട്ടിപ്പും നടത്തുകയും ചെയ്തവര്‍ ആരെയും പേടിക്കാതെ യാതൊരു കുഴപ്പവുമില്ലാതെ സുഖലോലുപരായി ജീവിക്കുകയും അയ്യായിരമോ അമ്പതിനായിരമോ ലോണെടുത്തവന്‍ അതു മുടങ്ങിയതിന്റെ പേരില്‍ ജപ്തിനടപടികള്‍ക്ക് വിധേയനായി ആത്മഹത്യകളില്‍‍ അഭയം തേടുകയും ചെയ്യുന്ന ഒരു രാജ്യത്ത് സ്വാതന്ത്ര്യം സമത്വം എന്നീ വാക്കുകള്‍ക്കൊക്കെയുള്ള പ്രസക്തിയെന്താണ്? നാം സത്യത്തില്‍ എന്തില്‍ നിന്നാണ് സ്വാതന്ത്ര്യം നേടിയത്? ഇന്നും നാം പലകാര്യങ്ങളിലും അടിമത്വത്തില്‍ തന്നെയാണ്. യഥാര്‍ത്ഥ സ്വാതന്ത്ര്യസമരം ഇനിയാണുണ്ടാകേണ്ടത്

നമ്മുടെ രാജ്യവും തിളങ്ങണം. അതിനു മുന്‍കൈയെടുക്കേണ്ടത് നമ്മള്‍ തന്നെയാണ്. വൈദേശിക കൊള്ളക്കാരില്‍നിന്നു സ്വദേശക്കൊള്ളക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയെന്നുപറയുന്നത് വെറുതേയാണ്. നാം ഇനിയാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യസമരം നടത്തേണ്ടത്. മതവെറിയുടെ കിരാതന്മാരില്‍ നിന്നുള്ള രക്ഷയ്ക്കായി, എന്തുകഴിക്കണം എന്തു ധരിക്കണം എന്തു ചെയ്യണം എന്നൊക്കെ തിട്ടൂരമിറക്കുന്ന ഫാസിസ്റ്റ് കേന്ദ്രങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ നിന്നുള്ള മോചനത്തിനായി, തൊട്ടടുത്ത് താമസിക്കുന്ന സുമനസ്സുകളെക്കൂടി തമ്മിലടിപ്പിച്ച് നരകം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ജാതിമതഭ്രാന്തന്മാരില്‍ നിന്നുള്ള രക്ഷപ്പെടലിനായി, ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയക്കോമരങ്ങളുടെ സ്വാധീനത്തില്‍നിന്നു പുറത്തുവരാനായി ഒക്കെയാണ് നാം ഒറ്റക്കെട്ടായി നിലയുറപ്പിക്കേണ്ടത്. നമ്മുടെ സ്വാതന്ത്ര്യസമരം നല്ലൊരിന്ത്യക്ക് വേണ്ടിയാവട്ടേ. സകലരേയും ഏകസമഭാവേന കാണുന്ന, എല്ലാ ജാതിമതസ്ഥര്‍ക്കും സ്വസ്ഥസമാധാനപൂര്‍ണജീവിതം സാധ്യമാക്കുന്ന, പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും തുടച്ചുനീക്കപ്പെട്ട എല്ലാരീതിയിലും വികസിതമായി തിളങ്ങുന്ന സംസ്ക്കാരസമ്പനമായ ഒരിന്ത്യയെന്ന സ്വപ്നത്തിനായി ജാതിമതഭേദമേതും മറന്ന്‍ നമുക്കൊരുമിച്ചു കൈകോര്‍ക്കാം.

ഇന്നിന്റെ എല്ലാ അസമത്വങ്ങളിലും ഖിന്നനാണെങ്കിലും ഭാരതം എന്റെ വികാരമാണ്. ഞരമ്പുകളെ ത്രസിപ്പിച്ചുകൊണ്ടൊഴുകുന്ന വികാരം

"ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തഃരംഗം"



ശ്രീ

Tuesday, August 20, 2019

സ്ത്രീധനം


സത്യത്തില്‍ നമ്മള്‍ ഏറ്റവുംകൂടുതല്‍ ദുരഭിമാനം വച്ചുപുലര്‍ത്തുന്ന മേഖലകളാണ് വിവാഹം നടത്തല്‍, വീടുവയ്പ്പ് തുടങ്ങിയവ. എത്രതന്നെ സാമ്പത്തികബുദ്ധിമുട്ടുണ്ടായാലും ശരി ഇതു രണ്ടും അങ്ങേയറ്റം ആര്‍ഭാടമാക്കാനുള്ള‍ മത്സരമാണ് പലരും നടത്തുന്നത്. അയല്‍പക്കത്തുകാരന്‍ നിര്‍മ്മിച്ച വീടിനേക്കാളും വലിപ്പവും സൌകര്യവുമുള്ള വീട് തനിയ്ക്ക് വയ്ക്കണം, അവന്‍ മകള്‍ക്ക് 100 പവന്‍ സ്വര്‍ണ്ണം നല്‍കിയാല്‍ തന്റെ മകള്‍ക്ക് 125 പവനെങ്കിലും നല്‍കി വിവാഹം നടത്തണം എന്ന ചിന്താഗതിപേറുന്നവരാണ് ബഹുശതവും. സ്വന്തം വരുമാനവും ആസ്തിയും ഒന്നും തുലോം കാര്യമാക്കാതെ  കിട്ടാവുന്നിടത്തുനിന്നുമുഴുവന്‍ കടം വാങ്ങിയാണ് ഈ കോപ്രായങ്ങള്‍ പലരും കാണിക്കുന്നത്. ഒടുവില്‍ പലിശഭാരത്താല്‍ നടുവൊടിഞ്ഞ് ഉള്ളതുമുഴുവന്‍ വിറ്റുതുലയ്ക്കുകയോ ഒരു മുഴം കയറിലോ ഒരുനുള്ളു വിഷത്തിലോ ജീവനോടുക്കുകയും ചെയ്യും. ഒട്ടുമിക്ക മാതാപിതാക്കളും തങ്ങളുടെ പെണ്മക്കളെ സാധാരണക്കാരായ യുവാക്കള്‍ക്ക് കല്യാണം കഴിച്ചുകൊടുക്കാന്‍ ആഗ്രഹിക്കുകയില്ല. എല്ലാവര്‍ക്കും വേണ്ടത് ഗവണ്മെന്റ് ഉദ്യോഗസ്ഥരെ മാത്രം. അല്ലെങ്കില്‍ വന്‍സാമ്പത്തികമുള്ള പയ്യന്മാര്‍ മതി. സ്ത്രീധനം ഒന്നുംവേണ്ടാ മകളെ കല്യാണം കഴിപ്പിച്ചുതന്നാല്‍മതി അവളെ പൊന്നുപോലെ നോക്കിക്കൊള്ളാം എന്നു പറഞ്ഞുവരുന്ന സാധാരണക്കാരായ ചെറുക്കനെയൊന്നും മിനിമം സാമ്പത്തികനിലയുള്ള പെണ്ണുവീട്ടുകാര്പോലും‍ അടുപ്പിക്കുകപോലുമില്ല എന്നതുറപ്പാണ്. പെണ്‍കുട്ടികളും അത്തരം പയ്യന്മാരെ ഇഷ്ടപ്പെടുകയില്ല. തന്റെ മകള്‍ക്ക് എഞ്ചിനീയറേയോ ബിസ്സിനസ്സുകാരനേയോ ഡോക്ടറേയോ നല്ല ഗവണ്മെന്റ് ജോലിക്കാരനേയോ കണ്ടെത്താനും അവര്‍ക്ക് കാറും ലക്ഷക്കണക്കിനു രൂപയും 100 പവനുമൊക്കെ സ്ത്രീധനമായി കൊടുക്കാന്‍ നെട്ടോട്ടമോടും മാതാപിതാക്കള്‍. ഇന്ന്‍ നമ്മുടെ നാട്ടിലെ സാധാരണക്കാരായ പല അവിവാഹിതചെറുപ്പക്കാരുടേയും പ്രായം 32-35 കഴിഞ്ഞിരിക്കുന്നു. നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ ഇല്ലാത്തതുകൊണ്ടല്ല ഇപ്രകാരം പലരും അവിവാഹിതരായി നില്‍ക്കുന്നത്. പല പെണ്‍കുട്ടികളുടേയും ജീവിതത്തെ ദുരിതമയമാക്കുന്ന സ്ത്രീധനസമ്പ്രധായം പ്രോത്സാഹിപ്പിക്കുന്നതില്‍ നല്ലൊരുശതമാനവും പെണ്ണുവീട്ടുകാര്‍ തന്നെയാണെന്നതാണ് ഖേദകരമായ സംഗതിയും.

പെണ്‍കുട്ടിയും പെണ്‍വീട്ടുകാരും ഉയര്‍ന്ന സാമ്പത്തികമുള്ള, ഗവണ്മെന്റ് ജോലിയുള്ള യുവാക്കളെ വരനായി ആഗ്രഹിക്കുന്നതു സ്ത്രീധനംപോലെതന്നെ ഓമനപ്പേരിട്ട് വിളിക്കേണ്ടുന്ന പുരുഷധനം കണ്ണുവച്ചിട്ടാണ്. അത്തരം ചെറുപ്പക്കാരും അവരുടെ വീട്ടുകാരും ഈ കണ്ണുവയ്ക്കലിനു പകരമെന്നൊണം ആഗ്രഹിക്കുന്നതാണ് സ്ത്രീധനം. പെണ്ണുവീട്ടുകാര്‍ അതു നല്‍കാന്‍ തയ്യാറാകുന്നതും ഒരു പരസ്പ്പരകൈമാറ്റക്കച്ചവടക്കണ്ണുകണ്ടുകൊണ്ടുതന്നെയാണ്. ആണുങ്ങള്‍ മാത്രം വിചാരിച്ചാലോ ഒഴിവാക്കിയാലോ ഇല്ലാതാകുന്നതല്ല ഇത്തരം കച്ചവടങ്ങള്‍. നമ്മുടെ വിവാഹസംസ്ക്കാരത്തിലും ചിന്തകളിലും സമൂലം മാറ്റം വന്നാല്‍മാത്രമേ ഈ ധനവ്യവഹാരങ്ങള്‍ ഇല്ലാതാവുകയുള്ളൂ. സാധാരണക്കാരനായ ഒരു കൂലിത്തൊഴിലാളി പൊതുവേ ഉയര്‍ന്നസാമ്പത്തികമുള്ള ഉന്നത വിദ്യാഭ്യാസമുള്ള പെണ്‍കുട്ടിയെ വിവാഹമാലോചിച്ചുചെല്ലുകയില്ല. തങ്ങളുടെ നില എന്താണെന്നവര്‍ക്ക് നന്നായറിയാം. എന്നാല്‍ അതേ ജനുസ്സില്‍പ്പെട്ട പെണ്‍കുട്ടികളോ പെണ്‍വീട്ടുകാരോ അത്തരം യുവാക്കളെ ഒഴിവാക്കുന്നു എന്നിടത്താണ് യഥാര്‍ത്ഥപ്രശ്നം നിലകൊള്ളുന്നത്. ഡോക്ടറായ തന്റെ മകളെ കൂലിപ്പണിക്കാരനു കല്യാണം കഴിച്ചുകൊടുക്കാന്‍ പെണ്‍വീട്ടുകാര്‍ തയ്യാറാകണമെന്നല്ല പറഞ്ഞുവരുന്നത്.ഒരാള്‍ ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തില്‍ അയാളെ സാമൂഹികനിലയില്‍ അടയാളപ്പെടുത്തുന്ന അസമത്വം നിലനില്‍ക്കുന്നിടത്തോളം കാലം ഒരു മാറ്റവും നമ്മുടെ നാട്ടില്‍ ഉണ്ടാകുവാന്‍ പോകുന്നില്ല.

സ്വത്തും പണവുമൊക്കെനോക്കി കല്യാണം നോക്കുന്ന ചെറുപ്പക്കാര്‍ ഇന്നത്തെ കാലത്ത് കുറഞ്ഞുകുറഞ്ഞുവരുന്നു എന്നുവേണം പറയാന്‍.എന്നാല്‍ അവരുടെ മാതാപിതാക്കളും കാരണവന്മാരും അത് ഒഴിവാക്കുന്നില്ല. അവരുടെ യാഥാസ്ഥിതിക മനസ്സ്മൂലമാവുമത്. പഴയകാലഘട്ടത്തില്‍ ജീവിക്കുന്നവരാണവരിപ്പോഴും. പല ചെറുപ്പക്കാരും അച്ഛനമ്മമാരുടേയും ബന്ധുജനങ്ങളുടേയും മുന്നില്‍ ആ സമയത്ത് നിസ്സഹായരാകും. ആദര്‍ശമൊക്കെ അടുപ്പത്തുവയ്ക്കും. എന്നാല്‍ മാറിച്ചിന്തിക്കുന്നവരും ഒരുപാടുണ്ട്. അത്തരക്കാരുടെ എണ്ണം വര്‍ദ്ധിക്കണം. സ്ത്രീധനം ചോദിക്കുന്നതും വാങ്ങിക്കുന്നതും ഏറ്റവും മോശമായ കാര്യമാണെന്ന ചിന്ത ഓരോ ചെറുപ്പക്കാരനിലും ഉണരണം. ആ ചിന്ത വീട്ടിലുള്ള മുതിര്‍ന്നവരുടെ അടിസ്ഥാനചിന്താഗതിയെത്തിരുത്തുവാന്‍ പ്രാപതമാകുകയും വേണം. കടുത്ത ബോധവത്ക്കരണം ഇക്കാര്യത്തിലാവശ്യമാണ്‍.

സ്ത്രീധനമില്ലാതെ ഒരു വീട്ടില്‍ ചെന്നുകയറുന്ന പെണ്ണിനെ മാനസികമായി, വേണമെങ്കില്‍ ശാരീരികമായും പീഡിപ്പിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ആ വീട്ടിലെ സ്ത്രീ ആയിരിക്കും. അമ്മായിഅമ്മ. അതായത് സ്ത്രീക്ക് ഏറ്റവും വലിയ ശത്രു സ്ത്രീതന്നെയെന്നര്‍ത്ഥം. ആ സ്ത്രീയും സ്ത്രീധനത്തിന്റെ പേരില്‍ ചിലപ്പോള്‍ ഇരയായിട്ടുണ്ടാകാം. അതിന്റെ തിക്തത അറിഞ്ഞ അവര്‍ തന്റെ മരുമകളോട് അത് ആവര്‍ത്തിക്കുന്നതുപോലെ ഒരു വിരോധാഭാസം മറ്റെന്തുണ്ട്. സ്ത്രീധനമെന്ന ദുരാചാരം ഇല്ലാതാകണം. അതിനു സാധ്യമായ എല്ലാ മാര്‍ഗ്ഗവും അവലംബിക്കണം. സ്ത്രീധനമില്ലാതെ കേറിച്ചെല്ലുന്ന പെണ്ണ്‍ എന്തോ താഴ്ന്നതരം ജീവിയാണെന്നോ അതിന്റെ പേരിലുള്ള സകലപീഡനവും സഹിക്കാന്‍ ബാധ്യതപ്പെട്ടവളാണെന്നോ ഉള്ള പൊതുബോധത്തിനൊപ്പം ആ പെണ്ണും അതു വാരിപ്പുണര്‍ന്നാല്‍ പിന്നെ ഒന്നും ചെയ്യാനാകില്ല. അത്തരക്കാരുടെ മൌനങ്ങളാണ് ഈ ദുരാചാരത്തെ ഇത്ര തീവ്രമാക്കിയതും പലരേയും കണ്ണീരുകുടിപ്പിക്കുകയും ചെയ്തത്. സ്ത്രീധനം നല്‍കിയില്ലെങ്കില്‍ ശാപം കിട്ടുമെന്നൊക്കെ ചിന്തിക്കുന്ന ആളുകള്‍ ഉള്ളിടത്ത് ഈ ദുരാചാരം ഒരിക്കലും മാറാനും പോകുന്നില്ല.

കൊടുക്കുവാന്‍ ആളുള്ളതുകൊണ്ടാണ് വാങ്ങുവാന്‍ ആളുകള്‍ തയ്യാറാകുന്നത്. ചോദിച്ചാല്‍ തരില്ലാ എന്നു തറപ്പിച്ചുപറഞ്ഞാല്‍ കാലക്രമേണ ആ ചോദ്യങ്ങള്‍ ഇല്ലാതാകും. നിര്‍ഭാഗ്യവശാല്‍ ചോദിച്ചില്ലെങ്കിലും കൊടുക്കുക എന്ന കര്‍മ്മം നടത്താന്‍ ആളുകള്‍ തയ്യാറാകുമ്പോള്‍ എങ്ങനെയാണ് അതില്ലാതാവുക? ഗവണ്മെന്റ് ജോലിക്കാരനെ ഭര്‍ത്താവായിക്കിട്ടുവാന്‍ ലക്ഷങ്ങള്‍ മുടക്കുന്നവര്‍ സ്ത്രീധനമെന്ന ആചാരത്തെ വളമിട്ടുവളര്‍ത്തുക കൂടിയാണ് ചെയ്യുന്നത്. വിവാഹങ്ങള്‍ ലളിതമാകട്ടേ. ദുര്‍വ്യയങ്ങള്‍ മാക്സിമം ഒഴിവാക്കപ്പെടണം. എന്നാല്‍ മാത്രമേ ഈ സാമൂഹികവിപത്തിനു തടയിടാനാകൂ.

നമ്മുടെ വിവാഹസങ്കല്‍പ്പങ്ങള്‍ ഇന്നും തികച്ചും ഓര്‍ത്തഡോക്സ് ആണ്. ഒരു ചായ കൊണ്ടുകൊടുത്തപ്പോള്‍ മാത്രം കണ്ട ഒരു ആള്‍ ജീവിതത്തിന്റെ അമപതു അറുപതുവര്‍ഷങ്ങള്‍ ഒരുമിച്ചുഷെയര്‍ ചെയ്യുന്ന തികച്ചും യാഥാസ്ഥിതികമായ അറേഞ്ച്ഡ് മാര്യേജുകള്‍. വിവാഹം കഴിച്ചു ജീവിക്കേണ്ടവര്‍ക്ക് പരസ്പ്പരം മനസ്സിലാക്കാന്‍, സ്വഭാവരീതികള്‍ തിരിച്ചറിയാന്‍, ജീവിതം ഒരുമിച്ചുജീവിച്ചുതീര്‍ക്കാനാകുമോ എന്നുറപ്പിക്കാന്‍ നമ്മുടെ മാര്യേജ് സിസ്റ്റം അവസരമൊരുക്കാന്‍ തയ്യാറായാല്‍ കുറേയെറെ മാറ്റങ്ങള്‍ വരും. വിവാഹജീവിതം തീരുമാനിക്കുന്നതില്‍ ഏറ്റവും പ്രഥമപരിഗണന ആണിനും പെണ്ണിനും ആകണം.
സ്ത്രീധനമായാലും പുരുഷധനമായാലും രണ്ടും ഒരേപോലെ നിന്ദ്യമാണെന്ന പൊതുബോധമുണരണം.

ശ്രീ

Sunday, August 18, 2019

ശീലാവതിയുടെ ശാപം

അണിമാണ്ഡവ്യന്‍ എന്ന മുനി ഒരിക്കല്‍ തന്റെ ആശ്രമത്തില്‍ മൗനവ്രതമനുഷ്ഠിച്ചുകഴിയവേ ആ വഴിവന്ന കുറെക്കള്ളന്മാര്‍ രാജകിങ്കരന്മാരെക്കണ്ടു ഭയന്നു തങ്ങളുടെ മോഷണവസ്തുക്കള്‍ ആശ്രമപരിസരത്തുള്ള ഒരു ഒഴിഞ്ഞമൂലയില്‍ നിക്ഷേപിച്ചു സ്ഥലംവിട്ടു. കള്ളന്മാരുടെ പിന്നാലെയെത്തിയ രാജകിങ്കരന്മാര്‍ ആശ്രമത്തില്‍നിന്നു മോഷണമുതല്‍ കണ്ടെടുക്കുകയും മുനിയാണു കള്ളന്മാരുടെ നേതാവെന്നുധരിച്ച് അദ്ദേഹത്തെ പിടിച്ചുകെട്ടി കൊട്ടാരത്തിലേക്കു കൊണ്ടുപോകുകയും ചെയ്തു. മുഴുവന്‍ കള്ളന്മാരേയും പിടികൂടുകയും അവരേയും അവരുടെ നേതാവെന്നു ധരിച്ച് മുനിയേയും ശൂലത്തിലേറ്റി വധിക്കാന്‍ രാജാവ് കല്‍പിച്ചതിന്‍പടി കിങ്കരന്മാര്‍ ഒരു കുന്നിന്റെപുറത്ത് ശൂലംനാട്ടി കള്ളന്മാരേയും ഒപ്പം അണിമാണ്ഡവ്യനേയും അതിന്റെ മുനയിലിരുത്തി ശൂലത്തില്‍ക്കോര്‍ത്തിട്ടു. പ്രാണവേദനകൊണ്ടു പിടഞ്ഞുപിടഞ്ഞ് മുനി ശൂലത്തില്‍കിടന്നു. കള്ളന്മാരെല്ലാവരും പെട്ടന്നുകൊല്ലപ്പെട്ടെങ്കിലും മഹര്‍ഷി മാത്രം ജീവന്‍ പോകാതെ ആ ശൂലത്തില്‍ വേദനസഹിച്ചുകിടന്നു.

അത്രിമുനിയുടെ പുത്രനായ ഉഗ്രശ്രവസ്സിന്റെ ഭാര്യയായിരുന്നു ശീലാവതി. ഭര്‍തൃശുശ്രൂഷ തന്റെ ജീവിതവ്രതമായിക്കരുതിയിരുന്ന ശീലാവതി തന്റെ ഭര്‍ത്താവിന്റെ കുത്തുവാക്കുകളൊന്നും കാര്യമാക്കാതെ, ഒരനിഷ്ടവുംകാട്ടാതെ ഭക്തിയോടെ അദ്ദേഹത്തെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കര്‍മ്മങ്ങളുടെ പാപമേറ്റതുകൊണ്ടെന്നവണ്ണം ഉഗ്രശ്രവസ്സിനു കുഷ്ഠരോഗം പിടിപെട്ടു. എന്നിട്ടും ശീലാവതി തന്റെ ഭര്‍ത്താവിന്റെ ഒരു കാര്യങ്ങള്‍ക്കും ഒരു കുറവും വരുത്താതെ അയാളെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. തികഞ്ഞ കാമാസക്തന്‍ കൂടിയായിരുന്ന ഉഗ്രശ്രവസ്സിനു രോഗിയായതോടുകൂടി വേശ്യാഗൃഹങ്ങളില്‍പ്പോകാന്‍ സാധിക്കാതെവരികയും ഒരദിവസം ശീലാവതിയോട് തന്നെ ഒരു വേശ്യാഗൃഹത്തില്‍ എത്രയും പെട്ടന്നെത്തിയ്ക്കാനാവശ്യപ്പെടുകയും ചെയ്തു. ഭര്‍ത്താവിന്റെ ഒരു വാക്കും നിഷേധിക്കാതിരുന്ന ശീലാവതി ഉഗ്രശ്രവസ്സിനെ ചുമലിലേറ്റി വേശ്യാഗൃഹത്തിലേയ്ക്കുപുറപ്പെട്ടു. അവര്‍ യാത്രചെയ്തുകൊണ്ടിരുന്ന വഴിയിലാണ് അണിമാണ്ഡവ്യനെ ശൂലത്തില്‍ത്തറച്ചിട്ടിരുന്നത്. ശൂലാഗ്രത്തില്‍ വേദനയാല്‍ പിടഞ്ഞുകിടക്കുമ്പോള്‍ ഭര്‍ത്താവിനേയും ചുമലിലേറ്റി നടന്നുവരുന്ന ശീലാവതിയെക്കണ്ടപ്പോള്‍ അലിവുതോന്നിയ അണിമാണ്ഡവ്യന്‍ അവളോട് വിവരം തിരക്കി. ശീലാവതി മടിച്ചുമടിച്ച് താന്‍ യാത്രചെയ്യുന്നതിന്റെ കാരണം പറഞ്ഞു. സ്വന്തംഭാര്യയുടെ ചുമലിലേറി വേശ്യാഗൃഹസന്ദര്‍ശനം നടത്തുന്ന ക്രൂരനും വിടനുമായ ഉഗ്രശ്രവസ്സിനോട് മുനിക്കു കോപം കലശലായി തോന്നുകയും

”നാളെ സൂര്യോദയത്തിന് മുമ്പായി ഈ കാമാസക്തന്‍ ശിരസ്സുപിളര്‍ന്നു കൊല്ലപ്പെടട്ടെ"

എന്ന്‍ ശപിക്കുകയും ചെയ്തു. ശാപവാക്കുകള്‍ കേട്ടു പരിഭ്രാന്തയായ ശീലാവതി

"അങ്ങിനെയെങ്കില്‍ നാളെ സൂര്യനുദിക്കാതെ പോകട്ടെ"

എന്നു പ്രതിശാപം ചെയ്തു. പതിവ്രതാരത്നമായിരുന്ന ശീലാവതിയുടെ വാക്കുകള്‍ പാഴായില്ല. അടുത്തദിവസം സൂര്യനുദിച്ചില്ല. ലോകകാര്യങ്ങളെല്ലാം താറുമാറായി. പരിഭ്രാന്തരായ ദേവന്മാര്‍‍ ബ്രഹ്മാവിനെ അഭയം പ്രാപിച്ചെങ്കിലും അദ്ദേഹത്തിനു ഒന്നുംചെയ്യാന്‍ കഴിയാതെ എല്ലാവരുംകൂടി കൈലാസത്തെത്തി ശ്രീപരമേശ്വരനെ വിവരം ധരിപ്പിച്ചു. എന്നാല്‍ അവിടെയും പ്രശ്നം തീര്‍ക്കാനാവാതെ സകലമാനപേരും കൂടി വൈകുണ്ഠനാഥന്റെയടുത്തെത്തി. ശേഷം ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ മൂവരുംകൂടി ശീലാവതിയുടെ മുന്നിലെത്തുകയും ശാപം പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പക്ഷേ ത്രിമൂര്‍ത്തികളുടെ ആവശ്യം ശീലാവതി ചെവികൊണ്ടില്ല. അവര്‍ ശീലാവതിയുടെ കൂട്ടുകാരിയും അത്രിമഹര്‍ഷിയുടെ പത്നിയുമായ അനസൂയയെ സമീപിച്ചു കാര്യങ്ങള്‍ ധരിപ്പിക്കുകയും അനസൂയ ശീലാവതിയെ സന്ദര്‍ശിച്ച് അനുനയവാക്കുകള്‍ പറയുകയും ശീലാവതിയുടെ ഭര്‍ത്താവിനെ രക്ഷിയ്ക്കാമെന്നുറപ്പുനല്‍കുകയും ചെയ്തതുകൊണ്ട് അവള്‍ ശാപം പിന്‍വലിച്ചു. തുടര്‍ന്ന് അടുത്തദിവസം സൂര്യനുദിക്കുകയും, ലോകകാര്യങ്ങളെല്ലാം പഴയനിലയിലാക്കുകയും ചെയ്തു. സന്തുഷ്ടരായ ത്രിമൂര്‍ത്തികള്‍ അനസൂയയോട് എന്തുവരമാണു വേണ്ടതെന്നു ചോദിച്ചു. തനിക്കു പ്രത്യേകമായി വരങ്ങളൊന്നും ആവശ്യമില്ലെന്നും ത്രിമൂര്‍ത്തികള്‍ തന്റെ പുത്രന്മാരായി അവതരിക്കാന്‍ ആഗ്രഹമുണ്ടെന്നും ദേവി പറഞ്ഞു. അതനുസരിച്ച് ബ്രഹ്മാവ് ചന്ദ്രന്‍ എന്ന പേരിലും വിഷ്ണു ദത്താത്രേയന്‍ എന്ന പേരിലും മഹേശ്വരന്‍ ദുര്‍വ്വാസാവ് എന്ന പേരിലും അനസൂയയുടെ സന്താനങ്ങളായി പിറന്നു.

അണിമാണ്ഡവ്യന്‍ മരണമടഞ്ഞ് യമലോകത്തെത്തിയപ്പോള്‍ അറിഞ്ഞുകൊണ്ട് ഒരു പാപവും ചെയ്യാതിരുന്ന തനിക്ക് ശൂലാഗ്രത്തില്‍ കോര്‍ത്തുള്ള ദാരുണമരണം കിട്ടുവാന്‍ തക്ക എന്തു പാപമാണുണ്ടായിരുനതെന്ന്‍ യമരാജനോടാരാഞ്ഞു. കുട്ടിക്കാലത്ത് ഒരു തുമ്പിയെ പിടികൂടി അതിന്റെ പുറകില്‍‍ ദര്‍ഭപുല്ലുകൊണ്ടു കുത്തിനോവിച്ചതുകൊണ്ടാണ് മുനിക്ക് ഇപ്രകാരമൊരു കഠിനശിക്ഷ അനുഭവിക്കേണ്ടിവന്നതെന്ന്‍ യമരാജന്‍ മറുപടി നല്‍കി. എന്നാല് 12 വയസ്സില്‍ത്താഴെയുള്ള‍ കുട്ടികള്‍ ചെയ്യുന്ന വികൃതികളുംമറ്റും പാപങ്ങളായി കണക്കാക്കാറില്ലെന്നും അറിവില്ലാത്ത പ്രായത്തില്‍ ചെയ്തുപോയ ഒരു വികൃതിയുടെ പേരില്‍ തന്നെ ഈ വിധം ക്രൂരശിക്ഷാവിധിക്കിരയാക്കുകയും ചെയ്ത യമരാജാവിനെ മാണ്ഡവ്യന്‍ ശൂദ്രയോനിയില്‍പ്പിറക്കാനിടയാകട്ടേ എന്നു ശപിക്കുകയും ചെയ്തു. ആ ശാപഫലമായി പില്‍ക്കാലത്ത് ‍ ഒരു ശൂദ്രശ്ത്രീയുടെ മകനായിപ്പിറന്ന വിദൂരര്‍ എന്ന പേരില്‍ യമന്‍ ഭൂമിയില്‍പ്പിറവിയെടുത്തു. സാക്ഷാല്‍ വേദവ്യാസനായിരുന്നു വിദൂരരുടെ പിതാവ്. 

പുരുഷകേന്ദ്രീകൃതസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ നിര്‍മ്മിക്കപ്പെട്ടതാണ് പുരാണങ്ങളും ഇതിഹാസങ്ങളും അതുപോലുള്ള സാഹിത്യസൃഷ്ടികളൊക്കെയും. പൌരാണികകാലംമുതല്തന്നെ പുരുഷാധിപത്യവും അവരുടെ മേല്‍ക്കോയ്മയും നിലനിന്നിരുന്ന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അവര്‍ കല്‍പ്പിച്ചുനല്‍കിയിരുന്ന ഒരു പ്രത്യേകസ്ഥാനമുണ്ടായിരുന്നു. സമൂഹത്തില്‍ സ്ത്രീകളെ ബഹുമാന്യരായിക്കണക്കാക്കുന്നുവെന്ന പുറംമോടികളവതരിപ്പിക്കുമ്പോഴും സ്ത്രീകള്‍ പുരുഷനു അടിപ്പെട്ട ജീവിക്കണമെന്നും പുരുഷന്‍ എന്തുതന്നെ ചെയ്താലും സ്ത്രീകള്‍ അവയൊക്കെയും ഒരെതിര്‍പ്പും കൂടാതെ അനുസരിച്ചുകൊള്ളണമെന്നുമുള്ള  സാമൂഹ്യബോധമാണ് എല്ലായിടത്തും‍ നിലനിന്നിരുന്നത്. ആ കാഴ്ചപ്പാടിന്റെ ഭംഗിയാര്‍ന്ന മൂടുപടമിട്ട ഒരു സങ്കല്‍പ്പമായിരുന്നു പാതിവ്രത്യം,പതിവ്രത എന്നതൊക്കെ. അത്തരം സങ്കല്‍പ്പങ്ങളുടെ ഉപോത്പന്നങ്ങളാണ് ശീലാവതിയേയും പാക്കനാരുടെ ഭാര്യയേയും പോലുള്ള കഥാപാത്രങ്ങളുടെ ഭര്‍തൃശിശ്രൂഷകളും പാതിവ്രത്യപുരാണങ്ങളും അടയാളപ്പെടുത്തുന്നത്. ഒരു സ്ത്രീയുടെ ഏറ്റവും വിലപിടിയാസ്വത്തായി സമൂഹമധ്യത്തില്‍ അവരോധിക്കപ്പെട്ടിരുന്ന ഈ സങ്കല്‍പ്പം അവള്‍ക്കു സമ്മാനിച്ചിരുന്ന കെട്ടുപാടുകള്‍ കുറച്ചൊന്നുമായിരുന്നില്ല. നൂറ്റാണ്ടുകള്‍ എത്ര കഴിഞ്ഞിട്ടും ഇന്നുമതേ കാഴ്ചപ്പാട് തന്നെയാണ് നമ്മുടെ സമൂഹം പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ ആരാണ് പതിവ്രത? ഭര്‍ത്താവ് പറയുന്നത് ഒരെതിര്‍പ്പും കൂടാതെ അതേപടിയനുസരിക്കുന്ന ഒരു ചലനയന്ത്രമാണോ പതിവ്രത അതോ ഭര്‍ത്താവു ചെയ്യുന്ന ഏതൊരു കാര്യത്തിലേയും ഗുണദോഷവശങ്ങള്‍ ധരിപ്പിച്ച് നല്ലതുമാത്രം തിരഞ്ഞെടുക്കാനും യുക്തമായതു ചെയ്യുവാനും ഭര്‍ത്താവിനൊപ്പം നിന്ന്‍ സഹായിക്കുന്നവളാണോ പതിവ്രത? നിര്‍വ്വചനങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടട്ടേ

ശ്രീ