Sunday, September 8, 2019

അച്ഛന്‍..

അച്ഛന്‍..   കഥ


"ഡാ രാജീവാ ഒന്നെഴുന്നേറ്റേ"

മധുരമുള്ളൊരു കനവ് ഞൊട്ടിനുണഞ്ഞുകൊണ്ട് മയങ്ങിക്കിടക്കുകയാ​‍യിരുന്ന സുനില്‍ ആ വിളികേട്ട് സ്വപ്നത്തിന്റെ സാങ്കല്‍പ്പികലോകത്തുനിന്നും വിടുതല്‍ നേടി ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു. ശ്രീരം മുഴുവന്‍ ഒന്നു കോച്ചിവലിച്ചതുപോലെ കൈകാലുകള്‍ നീട്ടിയിട്ട് ഒരു പ്രത്യേക ഒച്ചയുണ്ടാക്കിക്കൊണ്ടവന്‍ തന്നെ തന്നെ നോക്കി നില്‍ക്കുന്ന സുനിലിനെ ഒന്നുരണ്ടുനിമിഷം നോക്കി അതേ കിടപ്പുകിടന്നു. പിന്നീട് പുതച്ചിരുന്ന ബെഡ്ഷീറ്റ് എടുത്തുമാറ്റിയിട്ടവന്‍ എഴുന്നേറ്റിരുന്നു.എന്നിട്ട് ചുമരിലെ ക്ലോക്കിലേയ്ക്ക് നോക്കി. സമയം നാലരകഴിഞ്ഞതേയുള്ളൂ.

"എന്തുവാടേ. ഒന്നുറങ്ങുവാനും സമ്മതിക്കില്ലേ. ആകെയൊരവധി ദിവസാണു കിട്ടുന്നത്?"

ചെറുനീരസം വാക്കുകളിലൊളിപ്പിച്ചവന്‍ സ്നേഹിതനെ നേരിട്ടു.

"അളിയാ. ഇന്നിനി ഉറങ്ങാന്‍ വരട്ടെ. ഇന്നു നമുക്ക് അടിച്ചുപൊളിക്കണം. എന്നും നീയൊക്കെ പറയുന്നതല്ലേ ഞാന്‍ പിശുക്കിന്റെ അറുക്കീസ് ആണെന്നൊക്കെ. ഇന്നു അതെല്ലാം തീര്‍ത്തിട്ടേയുള്ളു മറ്റെന്തും. നീ നാലഞ്ച് മുട്ടയെടുത്ത് ഇച്ചിരി പുഴുങ്ങിയേ. ഞാന്‍ ഇതാവരുന്നു.

അതീവ സന്തോഷവാനായി വര്‍ത്തമാനം പറഞ്ഞുകൊണ്ട് ഹാംഗറില്‍ നിന്നും ഒരു ഉടുപ്പുമെടുത്തിട്ട് പുറത്തേയ്ക്കിറങ്ങുന്ന സുനിലിനെ രാജീവന്‍ അല്‍പ്പം അതിശയത്തോടെ നോക്കിയിരുന്നു. ഇവനിതെന്തുപറ്റി. രണ്ടുമൂന്നുമിനിട്ട് അതേ ഇരുപ്പിരുന്നിട്ട് രാജീവനെഴുന്നേറ്റ് അടുക്കളയിലേയ്ക്ക് നടന്നു. അലമാരിയില്‍ നിന്നും സിഗററ്റ് പായ്ക്കറ്റ് തപ്പിയെടുത്ത് ഒരെണ്ണം തീപറ്റിച്ചു ചുണ്ടോട് ചേര്‍ത്തിട്ട്മൊരു ചെറിയ പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് അടുപ്പില്‍ വച്ച് സ്റ്റൌ ഓണ്‍ ചെയ്തു. ശേഷം നാലഞ്ചു മുട്ടയെടുത്തു ശ്രദ്ധയോടെ അതിലേക്കിട്ടു. ആരോ മുറിയിലേയ്ക്ക് കയറിവന്നതുപോലെ തോന്നിയ രാജീവന്‍ തലയെത്തിച്ച് മുറിക്കുള്ളിലേയ്ക്ക് നോക്കി. വിജയനാണ്. അല്‍പ്പം പരിഭ്രാന്തി നിറഞ്ഞ മുഖഭാവത്തോടെ വിജയന്‍ മുറിക്കകത്തേയ്ക്ക് കയറിയിട്ട് നാലുചുറ്റും നോക്കുന്നതുകണ്ട് രാജീവന്‍ അവനെ പേരെടുത്തുവിളിച്ചു. അവനടുത്തേയ്ക്ക് വന്ന വിജയന്‍ ആകെ അസ്വസ്ഥനായിരുന്നു.

"സുനിലെവിടേടാ"

"ഒറങ്ങിക്കിടന്ന എന്നെ വിളിച്ചുണര്‍ത്ത് നാലഞ്ചു മൊട്ട പുഴുങ്ങാന്‍ പറഞ്ഞിട്ട് ഇപ്പം വരാമെന്ന്‍ പറഞ്ഞവന്‍ പൊറത്തോട്ട് പോയി. എന്താടാ എന്തുപറ്റി. നീയെന്താ വല്ലാണ്ടിരിക്കുന്നത്"

രാജീവന്‍ അല്‍പ്പം ആകാംഷയോടെ വിജയനോട് ചോദിച്ചു.

"ടാ മ്മട സുനിലിന്റെ അച്ഛന്‍ മരിച്ചു.ഇന്നു ഉച്ചയ്ക്ക് ഏതോ വണ്ടിയിടിച്ചത്രേ. ആശുപത്രിയില്‍ ഒക്കെ എത്തുന്നതിനുമുന്നേ..."

വിജയന്‍ ഒച്ചകുറച്ചു പറഞ്ഞുനിര്‍ത്തി. കേട്ടതുവിശ്വസിക്കാനാവാത്തവണ്ണം രാജീവന്‍ സ്തബ്ധനായല്‍പ്പനേരം നിന്നു.

"അവനിതറിഞ്ഞോ?"

"അവന്‍ തന്നെയാണ് കടയിലെ ഹംസാക്കയെ വിളിച്ചുപറഞ്ഞത്. ഇച്ചിരി മുന്നേ ചായകുടിക്കാന്‍ ചെന്നപ്പോള്‍ ഹംസാക്കാ എന്നോട് പറഞ്ഞു. ഞാനപ്പോഴേ മടങ്ങി. അവനെവിടെപ്പോയതാന്നു വല്ലോം പറഞ്ഞോ"

"ഹേയ്. ഇന്ന്‍ നമുക്ക് അടിച്ചുപൊളിക്കണം എന്നൊക്കെ പറഞ്ഞിട്ടാ പോയത്. എനിക്ക് പേടിയാകുന്നളിയാ. ഒരു കാര്യം ചെയ്യാം നീ വാ നമുക്കൊന്നു പുറത്തേയ്ക്ക് പോയി നോക്കാം"

സ്റ്റൌ ഓഫ് ചെയ്തിട്ട് രാജീവന്‍ റൂമിലേയ്ക്ക് കയറി പെട്ടന്ന്‍ ഷര്‍ട്ടെടുത്തിട്ട് വിജയനോടൊപ്പം പുറത്തേയ്ക്കിറങ്ങി. സുനില്‍ ചിലപ്പോള്‍ പോകാന്‍ സാധ്യതയുണ്ടെന്ന്‍ കരുതുന്ന ചില സ്ഥലങ്ങളില്‍ ഒന്നു നോക്കാമെന്നുകരുതി നടന്നു.

ആ മുറിയില്‍ ഇപ്പോള്‍ അവര്‍ മൂന്നുപേര്‍ മാത്രമേയുള്ളു. രാജീവനും സുനിലും വിജയനും. ഭാഗ്യം പരീക്ഷിക്കാനായി അന്യനാട്ടില്‍ വന്ന്‍ രക്തം വിയര്‍പ്പാക്കിയൊഴുക്കുവാന്‍ വിധിക്കപ്പെട്ടുപോയ അനേകായിരങ്ങളുടെ പ്രതിനിധികളില്‍ പെട്ടവര്‍. ആദ്യം ആ റൂമില്‍ ആറുപേരുണ്ടായിരുന്നു. മൂന്നുപേര്‍ കഷ്ടപ്പാടുതാങ്ങാനാവാതെ മറ്റുജോലിയന്യോഷിച്ചുപോയി. ഇപ്പോള്‍ എവിടെയാണെന്നുപോലുമറിയില്ല. രാജീവനും സുനിലും വിജയനും എന്തുകൊണ്ടോ ആ കാലാവസ്ഥയുമായിപൊരുത്തപ്പെട്ടുപോയി. ഉള്ളതുകൊണ്ടവര്‍ തൃപ്തിപ്പെടുന്നു. അടുത്ത കൂട്ടുകാരാണെങ്കിലും മൂവര്‍ക്കും പരസ്പരം കൂടുതലായൊന്നുമറിയില്ല. വീട്ടുകാരെക്കുറിച്ചൊക്കെ അന്യോന്യം വിശേഷങ്ങള്‍ പങ്കു വച്ചിട്ടുണ്ട്. സന്തോഷങ്ങള്‍ അധികമില്ലാത്തതുകൊണ്ടു തന്നെ അവര്‍ അത്തരം കാര്യങ്ങള്‍ വലുതായി ചര്‍ച്ച ചെയ്യാറേയില്ല. മരുഭൂമിയിലെ ദുരിതം നിറഞ്ഞ ജീവിതത്തില്‍ സ്വന്തം പ്രയാസങ്ങള്‍ അറിയിച്ചു എന്തിനു ഒരാളെക്കൂടി വിഷമിപ്പിക്കണം എന്നു കരുതി എല്ലാം ഉള്ളില്‍ അടക്കികഴിയുന്നവര്‍. കഷ്ടപ്പാടിന്റെ പ്രതിഫലമെന്നൊണം കിട്ടുന്ന ശമ്പളം മുടക്കമേതും കൂടാതെ മാസാവസാനം നാട്ടിലേക്കയക്കാന്‍ മറക്കാറില്ല മൂവരും. കൂട്ടത്തില്‍ സുനില്‍ വളരെയേറെ പിശുക്കിയാണു കഴിയുന്നത്. രാജീവനും വിജയനും വല്ലപ്പോഴും മദ്യപിക്കാറുണ്ട്. സുനില്‍ ചിലപ്പോള്‍ ഒരു പെഗ്ഗുമായി അവരോടൊപ്പം ആഘോഷിക്കും. മാസത്തിലെ അപ്രകാരമുള്ള ഒന്നോ രണ്ടോ ദിനങ്ങളില്‍ മാത്രമാണ് അവരില്‍ സന്തോഷം പൂര്‍ണ്ണാര്‍ത്ഥത്തില്‍ നുരകൊള്ളുന്നത്.

പതിവായി തങ്ങള്‍ പോവാറുള്ള എല്ലാ സ്ഥലങ്ങളിലും അവര്‍ സുനിലിനെ തിരഞ്ഞു നടന്നു.

"ഇവനിതെവിടെപോയി. ഫോണാണെങ്കില്‍ സ്വിച്ചോഫും. ഒരുവേള അവന്‍ ഹംസാക്കയുടെ അടുത്തുകാണുമോ. എന്തായാലും നീ വാ നമുക്കവിടെയൊന്നു നോക്കാം".

നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ വടിച്ചുകളഞ്ഞുകൊണ്ട് വിജയന്‍ രാജീവനോടായി പറഞ്ഞു.

എന്നാല്‍ ഹംസാക്കയുടെ അടുത്തും സുനില്‍ എത്തിയിട്ടില്ലെന്നറിഞ്ഞപ്പോള്‍ എന്തോ ഒരു വല്ലായ്മ അവരെ ബാധിക്കുവാന്‍ തുടങ്ങി. സമയം കടന്നുപോകുന്തോറും അതു കൂടിക്കൂടിവന്നു. പെട്ടന്ന്‍ വിജയന്റെ ഫോണടിയ്ക്കുവാ​ന്‍ തുടങ്ങി.

"ദേ സുനിലാടാ രാജീവാ. ഹലോ നീയിതെവിടെയാ ങ്ഹേ റൂമിലുണ്ടെന്നൊ. ച്ഛേയ് നീയിതെന്തുപണിയാ കാട്ടിയതു. ഞങ്ങളിനി നിന്നെ തിരക്കാന്‍ സ്ഥലം ബാക്കിയില്ല. ഞങ്ങളിതാ വരുന്നു".

പെട്ടന്നു തന്നെ രാജീവനും വിജയനും റൂമിലേയ്ക്കു തിരിച്ചു.

റൂമിന്റെ വാതിക്കല്‍ തന്നെ സുനില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

"നിങ്ങളെന്തിനാ എന്നെ തിരഞ്ഞുപോയതു. ഞാന്‍ സാധനം വാങ്ങാന്‍ പോയതല്ലായിരുന്നൊ. അവിടെയാണെങ്കി മൊബൈലിനു റെയിഞ്ചില്ല. അതുകൊണ്ടാ വിളിക്കാന്‍ പറ്റാതിരുന്നതു. നിന്നോട് ഞാന്‍ മൊട്ട പുഴുങ്ങി വച്ചിരിക്കണമെന്ന്‍ പറഞ്ഞിട്ടല്ലേ പോയത്. ഞാന്‍ തന്നെ അതും ശരിയാക്കി. ശരി വന്നേ വന്നേ പെട്ടന്നാവട്ടേ. ഇന്നു ആഘോഷത്തിന്റെ ദിവസമാണെനിയ്ക്കു. നമുക്കിന്നടിച്ചുപൊളിയ്ക്കണം".

നിറഞ്ഞ സന്തോഷത്തോടെ തങ്ങളോടു സംസാരിക്കുന്ന സുനിലിനെ ഒരത്ഭുതവസ്തുവിനെ കാണുന്നതുപോലെ അവര്‍ മിഴിച്ചുനോക്കി.

മുറിയ്ക്കകത്തേയ്ക്കു കയറിയ അവര്‍ ആകെ അന്തംവിട്ടുപോയി. രണ്ടു ‍ബോട്ടില്‍ മദ്യവും ഒരു കെയ്സ് ബിയറും സെവന്‍ അപ്പും മിക്സ്ചറും ഒക്കെ നിരത്തിവച്ചിരിക്കുന്നു.

ഒന്നുമൊന്നും മനസ്സിലാകാതെ വിജയനും സുനിലും പരസ്സ്പരം നോക്കിനിന്നു.സ്വന്തം അച്ഛന്‍ മരിച്ചുവെന്നിവന്‍ പറഞ്ഞതു കള്ളമാണോ. മൂന്നു ഗ്ലാസ്സുകളിലായി മദ്യമൊഴിച്ച് ഓരോന്നെടുത്തവര്‍ക്കു നല്‍കിയ ശേഷം തന്റെ ഗ്ലാസ്സ് ഒറ്റവലിയ്ക്കു കലിയാക്കിവച്ച സുനിലിനെ അവര്‍ അതിശയത്തോടുകൂടി നോക്കിയിരുന്നു. പിന്നീട് തങ്ങളുടെ ഗ്ലാസ്സുകള്‍ ചുണ്ടോടു ചേര്‍ത്തു. സുനിലിനോട് എന്തെല്ലാമോ ചോദിച്ചറിയണമെന്ന്‍ ഇരുവര്‍ക്കുമുണ്ടായിരുന്നെങ്കിലും ഇരുവരുടേയും നാവിനെ ഏതോ അദൃശ്യ ചങ്ങല ബന്ധിച്ചിരുന്നു. ഗ്ലാസ്സുകള്‍ വീണ്ടും വീണ്ടും നിറയുകയും ഒഴിയുകയും ചെയ്തുകൊണ്ടിരുന്നു.

"ടാ രാജീവാ. നീയറിഞ്ഞാ എന്റെ അച്ഛന്‍ ഇന്നു മരിച്ചു.ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ദിവസമാണിന്നു. ഇന്നാഘോഷിച്ചില്ലെങ്കില്‍ ഞാന്‍ പിന്നെ എന്നാഘോഷിക്കുവാനാണ്".

നിറഞ്ഞ ഗ്ലാസ്സെടുത്തുയര്‍ത്തിക്കൊണ്ട് സുനില്‍ പറഞ്ഞു. അവന്റെ വാക്കുകളില്‍ ചെറിയ ഇഴച്ചില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു.

"എന്താടാ സുനിലേയിത്. നിന്റച്ഛനല്ലേ. അങ്ങിനെയൊന്നും പറയാന്‍ പാടില്ല. അച്ഛന്‍ മരിക്കുമ്പോഴാണോ ആഘോഷിക്കണം എന്നൊക്കെ പറയുന്നത്. നീ നാട്ടില്‍ പോ. നമുക്കു മാനേജരുമായി ഒന്നു സംസാരിക്കാം. അയാളു സമ്മതിക്കും".

ഗ്ലാസ്സു താഴെവച്ചുകൊണ്ട് വിജയന്‍ പറഞ്ഞു.

"നാട്ടിലോ... ഞാനോ.. എന്തിനു?. അതിന്റെയൊന്നുമാവശ്യമില്ല. ഒരു മകനെന്ന നിലയില്‍ ഞാന്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍. അതു കിട്ടാതെ ആ ആത്മാവ് അലഞ്ഞു തിരിഞ്ഞു ഗതിപിടിയ്ക്കാതെ നടക്കണം. ഹും അച്ഛന്‍. ആ വാക്കിനോടുപോലും വെറുപ്പാണെനിയ്ക്കു. രണ്ടു മക്കളെയുണ്ടാക്കിയതുകൊണ്ടുമാത്രം ഒരാളെ അച്ഛനെന്നു വിളിക്കാമോടാ. മക്കളെ ആര്‍ക്കും ഒണ്ടാക്കാം. ഒണ്ടാക്കിക്കളഞ്ഞു എന്ന കാരണം പറഞ്ഞ് ഒരുത്തനേം ആരാധിക്കേം ബഹുമാനിക്കേം വേണ്ട. ഒണ്ടാക്കിയാ മാത്രം പോരാ. അവരെ സംരക്ഷിക്കുക കൂടി വേണം. എന്റെ പാവം അമ്മയും പെങ്ങളും. ആ ദുഷ്ടനെ അങ്ങു കൊന്നുകളഞ്ഞാലോ എന്നു നിരവധിപ്രാവശ്യം ചിന്തിച്ചിട്ടൊള്ളതാ ഞാന്‍. നിങ്ങളോടൊന്നും ഞാനിതുവരെ പറഞ്ഞിട്ടില്ലെന്നേയുള്ളൂ​‍. ആ മരണം ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നതെന്റെ പാവം അമ്മയെയായിരിക്കും. ഒരു മനുഷ്യായുസ്സു മുഴുവനും അനുഭവിയ്ക്കേണ്ടതെന്റെയമ്മ ഈ പ്രായത്തിനുള്ളില്‍ അനുഭവിച്ചുകഴിഞ്ഞു. ജീവിതത്തില്‍ ഇന്നേവരെ സമാധാനവും സന്തോഷവുമവരെന്താണെന്നറിഞ്ഞിട്ടില്ല".

നിറഞ്ഞ കണ്ണുകള്‍ ഒന്നു തുടച്ചുകൊണ്ട് ഒന്നും മനസ്സിലാവാതെ മുഖത്തോടുമുഖം നോക്കിയിരിയ്ക്കുന്ന തന്റെ കൂട്ടുകാരെ നോക്കി സുനില്‍ തുടര്‍ന്നു.

"എനിയ്ക്കു ഓര്‍മ്മവച്ച നാള്‍ മുതല്‍ ഇന്നുവരെ എന്റെ അമ്മയുടെ കണ്ണുകള്‍ തോര്‍ന്നതു ഞാന്‍ കണ്ടിട്ടില്ല. എന്നും കള്ളുകുടിച്ചുവന്നു അമ്മയെ എടുത്തിട്ടടിക്കുന്ന എന്നെയും എന്റെ കുഞ്ഞുപെങ്ങളേയും നികൃഷ്ടമായികാണുന്ന ഒരാളെ ഞാന്‍ എങ്ങിനെ അച്ഛന്‍ എന്നു വിളിച്ചു ബഹുമാനിയ്ക്കും. അച്ഛനെ പലപ്പോഴും എതിര്‍ക്കണമെന്നു തോന്നിയിട്ടുണ്ട്. പക്ഷേ എന്റമ്മ. ഒരിക്കല്‍ അമ്മയെ അടിയ്ക്കുന്നതിനു തടസ്സം പിടിയ്ക്കാന്‍ ചെന്ന എന്റെ പെങ്ങളെ ആ മനുഷ്യന്‍ തൊഴിച്ചെറിഞ്ഞതുമൂലം നട്ടെല്ലിനു പരിക്കേറ്റ് എത്രനാളായി എന്റെ പെങ്ങളു കിടപ്പിലാണെന്നറിയാമോ. ഞാന്‍ പിശുക്കി പിശുക്കി അയക്കുന്നതിലാണു അവളുടെ ചികിത്സേം നടക്കുന്നത്. അതീന്നും പിടിച്ചുപറിക്കാനായ് ആ മനുഷ്യന്‍ വരാറുണ്ട്. അത്രയ്ക്കു ക്രൂരനാണയാള്‍. ആ മനുഷ്യന്റെ മരണം ഞാനാഗ്രഹിച്ചിരുന്നു. ഒരിക്കലല്ല പലവട്ടം. ഇനിയെന്റെ അമ്മയുടെ കണ്ണുകള്‍ ഒരിയ്ക്കലും നിറയാന്‍ ഞാനനുവദിയ്ക്കില്ല. അനുജത്തിയെ ചികിത്സിപ്പിച്ചു അവളെ നേരെയാക്കണം. ഇന്നു ഞാന്‍ കുടിച്ചത് സന്തോഷത്തിന്റെ ആധിക്യം കൊണ്ടാണ്. ഇനി ഒരിക്കലും ഞാനിത് കൈകൊണ്ട് തൊടില്ല. ഇപ്പോള്‍ ഈ ലോകത്തിലേറ്റവും സന്തോഷിക്കുന്ന വ്യക്തി ഞാനാണെടാ...".

നിറഞ്ഞിരുന്ന ഗ്ലാസ്സിലെ നിറമുള്ള ദ്രാവകം വായിലേക്ക് കമിഴ്ത്തിയിട്ട് തന്നെതന്നെ നോക്കി മിഴിച്ചിരിക്കുന്ന ഇരുവരേയും ഒന്ന്‍ നോക്കി സുനില്‍ മെല്ലെയെഴുന്നേറ്റ് ആടിയാടി പുറത്തേയ്ക്കു നടന്നു.

ഇത്രയും കാലം സങ്കടക്കടലുള്ളില്‍ ഒതുക്കിക്കൊണ്ടാണു തങ്ങളോടൊപ്പം സുനില്‍ കഴിഞ്ഞിരുന്നതെന്ന്‍ തിരിച്ചറിഞ്ഞ സുനിലും വിജയനും നിര്‍ന്നിമേഷരായി അതേയിരുപ്പ് കുറച്ചുനേരം കൂടിയിരുന്നു. തനിക്കായൊഴിച്ചുവച്ചിരുന്ന ഗ്ലാസ്സിലെ മദ്യമെടുത്ത് ചുണ്ടോട് ചേര്‍ക്കവേ സ്വന്തം അച്ഛനാരാണെന്നു ഉറപ്പിച്ചുപറയുവാന്‍ കഴിയാത്ത ഒരമ്മയുടെ മകനായി ജനിച്ചുപോയ ദുഃഖമൊരുനിമിഷനേരത്തേയ്ക്ക് വിജയന്‍ മറന്നു. പ്രവാസത്തിന്റെ അകലത്തിലേയ്ക്ക് യാത്രയാകാനൊരുങ്ങവേ എത്രയും പെട്ടന്നുമടങ്ങിവരണമെന്നു പറഞ്ഞുകൊണ്ട് തന്നെ കെട്ടിപ്പിടിച്ചു കണ്ണീര്‍വാര്‍ത്ത തന്റെ സ്നേഹനിധിയായ അച്ഛനെ മനസ്സിലോര്‍ത്തുകൊണ്ട് രാജീവന്‍ തറയിലേയ്ക്കു മലര്‍ന്നുകിടന്നു തന്റെ കണ്ണുകളടച്ചു.‍

ശ്രീക്കുട്ടന്‍



3 comments:

  1. എന്തെല്ലാം മറച്ചു പിടിച്ചിട്ടാണു ഓരോ മനുഷ്യനും ജീവിക്കുന്നത്‌?!?!?!!

    ReplyDelete