Sunday, October 6, 2019

കേരളമെന്ന പറുദീസ

കേരളമെന്ന പറുദീസ

ഔദ്യോഗിക കണക്കുകളനുനുസരിച്ച് ഏകദേശം നാല്‍പ്പതുലക്ഷത്തിനുപുറത്ത് അന്യസംസ്ഥാനത്തൊഴിലാളികള്‍ കേരളത്തില്‍ പണിയെടുക്കുന്നുണ്ടെന്നാണറിവ്. കേരളംപോലെ ഇത്രയധികം ജനസാന്ദ്രത നിറഞ്ഞ ഒരു സംസ്ഥാനത്തിന് താങ്ങാനാവുന്നതിലും അധികമാണ് ഈ കുടിയേറ്റം. എന്നിട്ടും ഈ തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നു, ജോലിയെടുക്കുന്നു, അവരുടെ കുട്ടികള്‍ ഇവിടെ പഠിയ്ക്കുന്നു വര്‍ഷാവര്‍ഷം ഇരുപത്തിയാറായിരം കോടി രൂപയ്ക്കുമേല്‍ സമ്പാദിച്ച് അവരവരുടെ നാടുകളിലേയ്ക്കയയ്ക്കുന്നു. അന്യസംസ്ഥാനത്തൊഴിലാളികളെ സംബന്ധിച്ച് കേരളമെന്നത് ഒരു ഗള്‍ഫാണ്. എന്തുകൊണ്ടാണ് ഇത്രയധികം അന്യസംസ്ഥാനത്തൊഴിലാളികള്‍ കേരളംപോലൊരു കൊച്ചുസംസ്ഥാനത്ത് ജീവിതമാര്‍ഗ്ഗം തേടിവരുന്നു? കേരളത്തിലെ നല്ലൊരുശതമാനമാളുകളും തൊഴിലില്ലായ്മയുടെ വറുതിയിലാണ്ടുകിടന്നു മുറുമുറുക്കുമ്പോഴും ഈ അന്യസംസ്ഥാനത്തൊഴിലാളികള്‍ ഇവിടെ എങ്ങനെ ജോലിചെയ്തു സമ്പാദിക്കുന്നു, എന്തുകൊണ്ടാണ് വീണ്ടുംവീണ്ടും ആളുകള്‍ ഈ നാട്ടിലേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്?

ഈ ഒഴുക്കിന് നിരവധി കാരണങ്ങളുണ്ട്. നോര്‍ത്തിന്ത്യന്‍ സംസ്ഥാനങ്ങളിലെ ജീവിതസാഹചര്യങ്ങളും സാമൂഹികസാഹചര്യങ്ങളും സാമ്പത്തികജാതി സമവാക്യങ്ങളും ഒക്കെയും അതിഭീകരമാംവിധം വൈവിധ്യപ്പെട്ടിരിക്കുന്ന ഒരു സ്ഥിതിവിശേഷമാണ്. അതില്‍ത്തന്നെയും ജാതീയ ഉച്ചനീചത്വങ്ങള്‍ അങ്ങേയറ്റം ദയനീയമായ അവസ്ഥാവിശേഷത്തിലുമാണ്. താഴ്ന്നജാതിയില്‍പ്പെട്ടവരുടെയൊക്കെ ജീവിതസാഹചര്യങ്ങള്‍ പറഞ്ഞറിയിക്കാനാവാത്തതാണ്. ഉയര്‍ന്ന ജാതിക്കാരുടെ മുന്നില്‍ നായ്ക്കളെപ്പോലെ കഴിഞ്ഞുതീരുന്ന ജീവിതമാണവിടങ്ങളില്‍ ദളിതരൊക്കെ അനുഭവിക്കുന്നത്. വിദ്യാഭ്യാസമില്ല, അടിസ്ഥാനസൌകര്യങ്ങളില്ല, നല്ല വസ്ത്രങ്ങളോ ചെരിപ്പുകളോ ഇല്ല അഥവാ അതു സമ്പാധിച്ചു ധരിക്കാമെന്നുവച്ചാല്‍പ്പോലും അതിനനുവാദമില്ല, പൊതുനിരത്തുകള്‍, പൊതു ഇടങ്ങള്‍, പൊതുകിണറുകള്‍, ഒന്നിലും അവകാശമില്ലാത്തവരാണവര്‍. ഉയര്‍ന്ന ജാതിക്കാര്‍ നിസ്സാരകാര്യങ്ങള്‍പറഞ്ഞ് അവരെ പട്ടിയെപ്പോലെ തല്ലിക്കൊന്നാലും ആരും ചോദിക്കാനില്ലാത്ത സ്ഥിതിയുമാണ്.ഒരിടത്തുനിന്ന്‍ മറ്റൊരിടത്തേയ്ക്ക് മാറിത്താമസിച്ചാലും സ്ഥിതിവിശേഷങ്ങള്‍ക്ക് വലിയ മാറ്റമൊന്നുമില്ല. ജീവിതത്തിന്റെ സര്‍വ്വമേഖലയിലും അവഗണനയും അവജ്ഞയും നേരിടുന്ന അത്തരം ജനവിഭാഗങ്ങളില്‍‍ ചിലര്‍ ജീവിതമെങ്ങനെയെങ്കിലും മെച്ചപ്പെടുത്തണമെന്ന ചിന്തയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് നീങ്ങി. അക്കൂട്ടത്തില്‍ കുറച്ചധികം പേര്‍ ഭാരതത്തിന്റെ ഇങ്ങേയറ്റത്തുകിടക്കുന്ന കേരളമെന്ന കുഞ്ഞന്‍ സംസ്ഥാനത്തുമെത്തിച്ചേര്‍ന്നു.

കേരളം പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു സംസ്ഥാനമായിരുന്നു. നിരയെ തോടുകളും പുഴകളും കിണറുകളും വയലുകളും തെങ്ങും കവുങ്ങും വാഴയും ഒക്കെനിറഞ്ഞ ഒരു ഹരിതസ്വര്‍ഗ്ഗഭൂമി. 80-90 കാലഘട്ടം വരെയൊക്കെ കാര്‍ഷികവൃത്തിയെ മെയിനായിട്ട് ആശ്രയിച്ചുകഴിഞ്ഞിരുന്ന, താരതമ്യേന സാമ്പത്തികാഭിവൃദ്ധികുറഞ്ഞ ഒരു സംസ്ഥാനമായിരുന്നു നമ്മുടേത്. നന്നായി അധ്വാനിച്ചില്ലെങ്കില്‍ പട്ടിണിതനെന്‍ ശരണം. എന്നാല്‍ ഒരു ചെറിയ വിഭാഗം ഈ അധ്വാനത്തിന്റെ മുഴുവന്‍ അപഹരിച്ചിരുന്ന ഒരു ഉപരിവര്‍ഗ്ഗവും ഇവിടെയുണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട്ടിലലയടിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്വാധീനം ആ ജന്മികുടിയാന്‍ ബന്ധങ്ങളെ ഇല്ലാതാക്കുകയും അധ്വാനത്തിനനുസരിച്ചുള്ള കൂലി തൊഴിലാളികള്‍ക്ക് സാധ്യമാക്കുകയും ചെയ്തിരുന്നു. സാമ്പത്തികനില മെച്ചപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കുറച്ചാളുകള്‍ ഗള്‍ഫ് ഉള്‍പ്പെടെയുള്ള അന്യരാജ്യങ്ങളിലേക്ക് കുടിയേറി. അവരവിടെ കട്ഃഇനമായി ജോലിചെയ്തു വിയര്‍പ്പൊഴുക്കി സമ്പാധിച്ച പണം കേരളത്തിലേയ്ക്കയക്കുവാന്‍ തുടങ്ങിയതോടെ സ്ഥിതിഗതികള്‍ക്ക് വലിയമാറ്റമുണ്ടായിത്തുടങ്ങി. ഒരുപാടാളുകള്‍ ഭാഗ്യാന്വോഷികളായി ഗള്‍ഫുനാടുകളിലേയ്ക്ക് കടക്കുകയും അവര്‍ നാട്ടിലേയ്ക്കയച്ചുതുടങ്ങിയ പണത്തിന്‍ റ്റെ ഒഴുക്കും നമ്മുടെ നാട്ടില്‍ വിപ്ലവാത്മകമായ സാമ്പത്തികമാറ്റങ്ങള്‍ക്ക് പാതയൊരുക്കി.

കാര്‍ഷികവൃത്തി മെയിന്‍ ജീവനോപാധിയായിരുന്നവരുടെ നാട്ടിലേക്കൊഴുകിവന്നുകൊണ്ടിരുന്ന ഈ അനിയന്ത്രിതമായ പണമൊഴുക്ക് ഇവിടത്തെ സാമൂഹിക സാമ്പത്തികമേഘലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു.ആളുകളുടെ ജീവിതരീതികളിലും സ്വഭാവരീതികളിലും വന്ന മാറ്റം വിവരണാതീതമായിരുന്നു. നാട്ടില്‍ സുഖലോലുപരുടേയും ദുരഭിമാനികളുടേയും എണ്ണം കുതിച്ചുയര്‍ന്നു. സാമ്പത്തികാഭിവൃദ്ധി ഒട്ടുമിക്കപേരുടേയും ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന ദുരഭിമാനക്കുട നിവര്‍ത്തിക്കുവാന്‍ പര്യാപ്തമായിരുന്നു. പണക്കാരന്റെ പറമ്പില്‍ അന്തിവരെ പണിയെടുത്തിരുന്നവര്‍ സ്വന്തം പറമ്പില്‍ ഒരു തെങ്ങിന്‍ തൈ നടുവാനും പുറത്തുനിന്ന്‍ ജോലിക്കാരെ നിയമിച്ചുതുടങ്ങി. പറമ്പിലൊരിടത്തുനിന്ന്‍ ഒരു കുടയുംചൂടി അവിടെ കുഴിയെടുക്ക് അങ്ങിനെ ചെയ്യ് ഇങ്ങിനെ ചെയ്യൂ എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ ജോലിക്കാര്‍ക്ക് നല്‍കുമ്പോള്‍ അവരുടെ ഉള്ളില്‍ മുമ്പു തങ്ങള്‍ അനുഭവിച്ചിരുന്നൊരു കഷ്ടപ്പാടിനോടുള്ള മധുരപ്രതികാരം തീര്‍ക്കുന്ന ഭാവമായിരുന്നവരെ ഭരിച്ചിരുന്നത്. ഈ ഒരു കാലഘട്ടത്തിലാണ് നമ്മുടെ നാട്ടിലേയ്ക്ക് പരിധിയില്ലാതെയുള്ള അന്യസംസ്ഥാനത്തൊഴിലാളികളുടെ ഒഴുക്കാരംഭിക്കുന്നത്.

കേരളത്തിലെത്തിയ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് ഇവിടമൊരു അത്ഭുതകരമായ ഇടമായിരുന്നു. ഏതു സ്ഥലത്തും പോകുന്നതിനോ, എന്തു വസ്ത്രവും ധരിക്കുന്നതിനോ, ഒരുവിലക്കുമില്ല. താഴ്ന്നജാതിക്കാരനെന്നുപറഞ്ഞുള്ള പുലഭ്യംവിളികളോ ഉപദ്രവങ്ങളോ ഇല്ല, ചെയ്യുന്ന ജോലിയ്ക്ക് സ്വന്തം നാട്ടില്‍ക്കിട്ടുന്നതിന്റെ ഇരട്ടിയില്‍ക്കൂടുതല്‍ കൂലി. ജോലിസമയം കുറവ്, ആരാധനാവിലക്കില്ല. വാഹനങ്ങളായാലും പൊതുസംവിധാനങ്ങളായാലും എല്ലാം എല്ലാവര്‍ക്കും ഒരേപോലെ ഉപയോഗിക്കാം. ഈ ഒരു സാഹചര്യം അവരുടെ നാടുകളില്‍ സങ്കല്‍പ്പിക്കാന്‍പോലും പ്രയാസമായിരുന്നു. ഇവിറ്റേയ്ക്കുവന്ന ആളുകളില്‍നിന്നും ഈ നാടിന്റെ സവിശേഷതകളറിഞ്ഞ പരശതങ്ങള്‍ പിന്നീട് ഈ നാട്ടിലേയ്ക്കൊഴുകുകയായിരുന്നു. കൂലിപ്പണിയെടുക്കുവാനും മറ്റും കുറച്ചിലായിക്കരുതുന്ന ഒരു സുഖലോലുപസമൂഹത്തില്‍ അത്തരം ജോലികള്‍ക്കായി ഒരുപാട് ഒഴിവുകളുണ്ടായിരുന്നു. ഒരുകാലത്തു അധ്വാനം കൈമുതലാക്കിയിരുന്ന ഒരു സമൂഹം അധ്വാനത്തിന്റെ വില മറന്നുതുടങ്ങിയപ്പോള്‍ അധ്വാനിക്കുവാന്‍ തയ്യാറായികാത്തുനില്‍ക്കുന്ന മറ്റൊരു കൂട്ടര്‍ക്ക് ഇവിടെ വെള്ളവും വളവും ഊര്‍ജ്ജവും ഒരുങ്ങുകയായിരുന്നു. കേരളത്തില്‍നിന്നു പലരും അന്യനാടുകളിലും അന്യരാജ്യങ്ങളിലും പോയി എല്ലുമുറിയെപ്പണിയെടുത്ത് അയയ്ക്കുന്ന കാശ് നമ്മുടെ നാട്ടില്‍ അതേപോലെ ജോലിചെയ്ത് അന്യസംസ്ഥാനത്തൊഴിലാളികള്‍ കൊണ്ടുപോകാനാരംഭിച്ചു.

ഇന്ന്‍ നമ്മുടെ ചെറുഗ്രാമങ്ങളിലെ ചായക്കടകളില്‍പ്പോലും പാത്രം കഴുകാനും എടുത്തുകൊടുക്കുവാനും എന്തിനു കാഷ് കൌണ്ടറില്‍പ്പോലും സ്ഥാനം പിടിച്ചിരിക്കുന്നത് ബംഗാളിയും ബീഹാറിയും രാജസ്ഥാനിയുമൊക്കെയാണ്. എന്തുകൂലിപ്പണിയെടുക്കുവാനും നമുക്കിന്നിവരില്ലാതെ പറ്റില്ല. അത് പാടത്തു കൊയ്തുനടത്താനായാലും ശരി പറമ്പുകിളയ്ക്കാനായാലും ശരി. ഏകദേശം നാലുകോടിയോളം ജനസംഖ്യയുള്ള കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ സാമ്പത്തികാഭിവൃദ്ധിയില്‍ ആറാടുന്നതുകൊണ്ടൊന്നുമല്ല ഇത്രയധികം അന്യസംസ്ഥാനത്തൊഴിലാളികള്‍ ഇവിടം കൈയടക്കിയത്. നാം അധ്വാനത്തിന്റെ വില മറന്നതുകൊണ്ടും ദുരഭിമാനം നമ്മെ ഭരിക്കുന്നതുകൊണ്ടും വന്നുകൂടിയ ദുരവസ്ഥകൂടിയാണിത്. ഇത്രയധികം അന്യസംസ്ഥാനത്തൊഴിലാളികള്‍ ഇവിടെ നിലയുറപ്പിച്ചതുകൊണ്ട് അവരുണ്ടാക്കുന്ന പ്രശ്നങ്ങളും ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇക്കൂട്ടരുണ്ടാക്കുന്ന അരക്ഷിതത്വവും കുറ്റകൃത്യങ്ങളും മറ്റു പ്രവര്‍ത്തികളും നമ്മുടെ സാമൂഹികനിലയെ തുലോം സാരമായിബാധിക്കുന്നുമുണ്ട്. പല കുറ്റകൃത്യങ്ങളുടെയും കേന്ദ്രബിന്ദുക്കളായി ഇക്കൂട്ടരില്‍പ്പലരും മാറിക്കഴിഞ്ഞു.എന്നാല്‍ ഇവരെയൊഴിവാക്കി നമ്മുടെ സംസ്ഥാനത്തിനു നില്‍ക്കക്കള്ളിയില്ല എന്നതാണ് സത്യം.

ചെയ്യുന്ന ജോലിയുടെ മിനുപ്പനുസരിച്ച് സാമൂഹികനിലയിലെ പളപളപ്പ് കൂടുമെന്നുള്ള ഒരു മിഥ്യാധാരണവച്ചുപുലര്‍ത്തുന്ന ഒരു സമൂഹമായി നാം മാറിപ്പോയിരിക്കുന്നു. അതുകൊണ്ടാണ് നമ്മുടെ നാട്ടില്‍ താരതമ്യേന കൂലിപ്പണിയും മറ്റുചെറുജോലികളും ഒന്നും ചെയ്യുവാന്‍ നമ്മുടെ ചെറുപ്പക്കാര്‍ തയ്യാറാവാത്തത്. സ്വന്തം നാടുവിട്ടാലോ എന്തു പണിയും ചെയ്യുവാന്‍ ഒരുമടിയുമില്ലതാനും. ഏതു ജോലി ചെയ്താലും വളരെ നല്ല കൂലി നമ്മുടെ നാട്ടിലുണ്ട്. എന്നിട്ടും നമ്മുടെ നാട്ടിലെ ഒട്ടുമിക്ക ജോലി ചെയ്യാനും നമുക്കിന്ന്‍ ബംഗാളികളും ബീഹാറികളും മറ്റു അന്യസംസ്ഥാനത്തൊഴിലാളികളും വേണം. അവര്‍ രാവിലെ തൂമ്പായും കൈക്കോട്ടുമായി ജോലിക്കുള്ള വകതേടിപ്പോകുമ്പോള്‍ നമ്മള്‍ റോഡരുകിലെ കലുങ്കിലോ ബസ്റ്റോപ്പുകളിലോ അല്ലെങ്കില്‍ കടത്തിണ്ണകളിലോ ഇരുന്ന്‍  വ്യവസ്ഥിതിയേയും സാമ്പത്തികാസമത്വങ്ങളേയും അമേരിക്കയുടെ മുതലാളിത്തബൂര്‍ഷ്വാസ്വഭാവത്തേയും കൊറിയയുടെ ആണവഭീഷണിയേയുമൊക്കെക്കുറിച്ച് ആകുലരായി വിപ്ലവം കൊപ്ലിച്ചുകൊണ്ടിരിക്കുകയോ കൈയിലുള്ള മൊബൈലില്‍ത്തോണ്ടി ഗെയിം കളിച്ചുകൊണ്ടിരിക്കുകയോ ആയിരിക്കും.

കേരളം സത്യത്തില്‍ ആരുടെ പറുദീസയാണ്. ??

ശ്രീ


5 comments:

  1. നല്ല പോസ്റ്റ്.
    അന്യ സംസ്ഥാന തൊഴിലാളി ഇല്ലെങ്കിൽ കേരളം നിശ്ചലമാകുന്ന അവസ്‌ഥ

    ReplyDelete
  2. നല്ല പോസ്റ്റ്.
    അന്യ സംസ്ഥാന തൊഴിലാളി ഇല്ലെങ്കിൽ കേരളം നിശ്ചലമാകുന്ന അവസ്‌ഥ

    ReplyDelete
  3. ചെയ്യുന്ന ജോലിയുടെ മിനുപ്പനുസരിച്ച് സാമൂഹികനിലയിലെ പളപളപ്പ് കൂടുമെന്നുള്ള ഒരു മിഥ്യാധാരണവച്ചുപുലര്‍ത്തുന്ന ഒരു സമൂഹമായി നാം മാറിപ്പോയിരിക്കുന്നു. അതുകൊണ്ടാണ് നമ്മുടെ നാട്ടില്‍ താരതമ്യേന കൂലിപ്പണിയും മറ്റുചെറുജോലികളും ഒന്നും ചെയ്യുവാന്‍ നമ്മുടെ ചെറുപ്പക്കാര്‍ തയ്യാറാവാത്തത്. സ്വന്തം നാടുവിട്ടാലോ എന്തു പണിയും ചെയ്യുവാന്‍ ഒരുമടിയുമില്ലതാനും

    ReplyDelete