ഒരിടത്തൊരു ഗ്രാമത്തില്‍ ഒരു വലിയ കുളമുണ്ടായിരുന്നു. നല്ല ശുദ്ധജലംനിറഞ്ഞ ഈ കുളത്തില്‍നിന്നാണ് ഗ്രാമവാസികളും മറ്റു ജന്തുജാലങ്ങളുമൊക്കെ വെള്ളം കുടിക്കുന്നത്. മാത്രമല്ല കുളത്തില്‍ ധാരാളം മീനുകളും മറ്റു ചെറുജലജീവികളും ഒക്കെയുണ്ടായിരുന്നു. കുളക്കരയിലുണ്ടായിരുന്ന വലിയമരത്തില്‍ ഒരു പക്ഷി താമസിച്ചിരുന്നു. വെള്ളത്തില്‍ ഊളിയിട്ട് മീന്‍പിടിക്കാന്‍ അതിസമര്‍ത്ഥയായ ആ പക്ഷി കുളത്തില്‍നിന്നു മീനുകളെയൊക്കെ ആഹാരമാക്കി സുഭിക്ഷമായി കഴിയുന്ന സമയത്തൊരിക്കല്‍ ഒരു വേട്ടക്കാരന്‍ വച്ചിരുന്ന കെണിയില്‍ അറിയാതെപെടുകയും അതില്‍നിന്നു രക്ഷപ്പെടുന്നതിനിടയില്‍ ചിറകിനു പരിക്കുപറ്റി പഴയതുപോലെ ശരിയാംവണ്ണം പറക്കാനോ കുളത്തില്‍ മുങ്ങാംകുഴിയിട്ടുചെന്ന്‍ മീന്‍ കൊത്തിയെടുത്തുകൊണ്ടുവരാനോ കഴിയാതെയായി. അതോടെ പക്ഷിക്കു നേരാംവണ്ണം ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടുനേരിട്ടുതുടങ്ങി. വല്ലപ്പോഴും കുളത്തില്‍ ചത്തുപൊങ്ങുന്ന മീനൊക്കെ മാത്രമായി അവന്റെ ആഹാരം. ഉച്ചസമയത്ത് തെളിഞ്ഞ വെള്ളത്തില്‍ മീനുകളും മറ്റും നീന്തിത്തുടിക്കുന്നതു നോക്കിയിരിക്കുമ്പോള്‍ അവന്‍ കൊതിയോടെ നോക്കിയിരുന്നു. എങ്ങനെയെങ്കിലും കുളത്തിലെ വെള്ളം വറ്റിയിരുന്നെങ്കില്‍ ഈ മീനുകളെയൊക്കെ ശാപ്പിടാമായിരുന്നു എന്നവന്‍ സ്വപ്നം കണ്ടു.
കടുത്ത വേനല്‍ക്കാലമായിട്ടും കുളം വറ്റിയില്ല. അത്രയ്ക്ക് ഉറവയുള്ള കുളമായിരുന്നത്. അതോടെ ഹതാശനായ ആ പക്ഷി ഇനിയെന്തുചെയ്യുമെന്നാലോചിച്ചു തലപുകച്ചുചിന്തിച്ചപ്പോള്‍ അവന്റെ തലയിലൊരു സൂത്രമുദിച്ചു. കുളക്കരയില്‍ വന്നിരുന്നിട്ട് അവന്‍ വെള്ളത്തിലേയ്ക്ക് നോക്കിയിരുന്നപ്പോള്‍ കുളത്തില്‍ കുത്തിമറിഞ്ഞുകൊണ്ടിരുന്നൊരു വലിയമീന്‍ അവന്റെ കണ്ണില്‍പ്പെട്ടു.
"ഹേയ് വലിയമീനേ. നിന്റെയീ കുത്തിമറിച്ചിലൊക്കെ ഉടനേ തീരാന്‍പോകുവാ.താമസിയാതെ ഈ കുളം വറ്റിവരളും. കൊട്ടാരംജോത്സ്യന്‍ വലിയ വരള്‍ച്ചവരാന്‍ പോകുകയാണെന്നു പ്രവചിച്ചിട്ടുണ്ട്. താമസിയാതെ ഈ കുളം വരണ്ടുണങ്ങും"
പക്ഷിയുടെ പറച്ചില്‍കേട്ടുഭയന്ന മീന്‍ ഇനിയെന്തുചെയ്യുമെന്ന അര്‍ത്ഥത്തില്‍ പക്ഷിയെനോക്കി.
"നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ഒരു വഴിയുണ്ട്. ഗ്രാമത്തിലുള്ള ആളുകളെല്ലാം ഈ കുളത്തില്‍നിന്നു വെള്ളമെടുക്കുന്നതു നിറുത്തിയാല്‍ നിങ്ങള്‍ രക്ഷപ്പെടും. അപ്പോള്‍ വരളച്ച വന്നാലും വെള്ളം മുഴുവന്‍ വറ്റില്ല. പിന്നെ മഴ വരുമ്പോള്‍ പ്രശ്നമില്ലാതാകുകയും ചെയ്യും. ഈ കുളത്തിന്റെ കുറച്ചപ്പുറത്തായി ഒരു അഴുക്കുചാലൊഴുകുന്നുണ്ട്. അതിലെ വെള്ളം കുറച്ച് ഈ കുളത്തിലെത്തിച്ചാല്‍ ഈ വെള്ളം കൊള്ളത്തില്ലായെന്നു കണ്ടു ആളുകള്‍ വരില്ല. അപ്പോള്‍ നിങ്ങള്‍ക്കു പേടിക്കുകയും വേണ്ട"
പക്ഷി പറഞ്ഞുനിറുത്തിയിട്ട് മീനിനെത്തന്നെ നോക്കിയിരുന്നു. ആ മീനാകട്ടെ ആകെ ചിന്താകുലനായി വെള്ളത്തിനടിയിലേയ്ക്കുപോയി. പക്ഷി ഗൂഡമായൊരു ചിരിയോടെ മരക്കൊമ്പിലേയ്ക്കു തിരിച്ചുപറന്നു. വലിയ മീന്‍ തന്റെ കൂട്ടാളികളായ എല്ലാവരോടും കാര്യം പറയുകയും അവരാകെ ഭയപ്പെടുകയും ചെയ്തു. എല്ലാവരുംകൂടി ഒത്തുചേര്‍ത്ത് കുളക്കരയില്‍ മാളം വച്ചുതാമസിക്കുന്ന തുരപ്പനെലിയുടെ അടുത്തുചെല്ലുകയും ആ അഴുക്കുചാലില്‍നിന്നു ഒരു മാളമുണ്ടാക്കി ഈ കുളവുമായി ബന്ധിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുരപ്പനെലി അവരുടെ അഭ്യര്‍ത്ഥനകേട്ട് തന്റെ കൂട്ടുകാരുമായിച്ചേര്‍ന്ന്‍ അന്നുരാത്രിതന്നെ കുളവും അഴുക്കുചാലുമായി ഒരു മാളം ഉണ്ടാക്കിനല്‍കി. അതോടെ അഴുക്കുചാലിലെ മലിനജലം കുളത്തിലെ വെള്ളവുമായികലരുകയും പിറ്റേന്നു ഗ്രാമീണര്‍ വെള്ളമെടുക്കാന്‍ വന്നപ്പോള്‍ ജലം കറുത്ത നിറമായിരിക്കുന്നതുകണ്ട് അഴുക്കുചാല്‍വെള്ളം ഇതില്‍കലര്‍ന്നു ഇനിയിതു ഉപയോഗിക്കാന്‍ കൊള്ളില്ല എന്നുപറഞ്ഞു മടങ്ങുകയും ചെയ്തു. അതുകണ്ട് മീനുകള്‍ എല്ലാം സന്തോഷിച്ചു. എന്നാല്‍ അഴുക്കുചാലില്‍നിന്നുവന്ന കൃമികീടങ്ങളും മലിനജനലത്തിലെ വിഷാംശവുമെല്ലാംകൊണ്ട് താമസിയാതെ കുളത്തിലെ ചെറുജീവികള്‍ ഒന്നൊന്നായി ചത്തുപൊങ്ങാന് തുടങ്ങി. ചെറിയ മീനുകളും ചത്തുതുടങ്ങി. അവയെ ഒക്കെ പക്ഷി വന്നു ശാപ്പിടാനും തുടങ്ങി.
മലിനജലം കലര്‍ന്നതുകൊണ്ടാണ് തങ്ങള്‍ക്ക് ഈ ഗതിവന്നതെന്നും പക്ഷി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും മനസ്സിലായ മീനുകള്‍ തുരപ്പനെലിയോട് എങ്ങനെയെങ്കിലും ആ മാളം അടച്ചു തങ്ങളെ രക്ഷിക്കണമെന്നപേക്ഷിച്ചു. എന്നാല്‍ എലി നിസ്സഹായനായിരുന്നു. താമസിയാതെ കുളത്തിലെ എല്ലാമീനുകളും രോഗബാധിതരായി ചത്തുപൊങ്ങി. ആര്‍ത്തിയോടെ അവയെ ഒക്കെ പക്ഷി ഭക്ഷണമാക്കുകയും ചെയ്തു. എന്നാല്‍ ചത്തുപൊങ്ങിയ മീനുകളിലെ രോഗാണുക്കള്‍ പക്ഷിയേയും ബാധിക്കുകയും അടുത്തദിവസം അതും ചത്തുവീഴുകയും ചെയ്തു.
സ്വന്തം നേട്ടങ്ങള്‍ക്കും ഉയര്‍ച്ചകള്‍ക്കുമായി കുതന്ത്രങ്ങള്‍ പ്രയോഗിച്ച് മറ്റുള്ളവരെ കെണിയിലാക്കുന്നവര്‍ പലരുമുണ്ട്. നല്ല മനസ്സുകളില്‍ അവര്‍ കുബുദ്ധിയുടെ ചാലുകള്‍വെട്ടി അതിലൂടെ വിഷം കടത്തിവിടുന്നു. ആ നല്ലമനസ്സുകള്‍ മലിനമാകുകയും പിന്നീട് ചിലപ്പോളൊരിക്കലും ശുദ്ധമാക്കാനാകാത്തവിധം കെട്ടുപോകുകയും ചെയ്യും. അതിനെ മുതലെടുത്ത് കുബുദ്ധികള്‍ വളരുന്നു. എന്നാല്‍ വിഷം ചിലപ്പോള്‍ പ്രയോഗിക്കുന്നവരേയും ബാധിക്കാറുണ്ട്. ഈ കഥയിലെ പക്ഷിയെപ്പോലെ അവരും ചിലപ്പോള്‍ ആ വിഷബാധയേറ്റു കരിഞ്ഞുവീണേക്കാം.കഴിയുന്നതും നല്ലതുമാത്രം വിതയ്ക്കുക. കൊയ്തെടുക്കുന്നത് ഇരട്ടിവിളവായിരിക്കും. ഉറപ്പ്
ബിനോയ് തോമസ് തയ്യാറാക്കിയ മുത്തശ്ശിക്കഥകളില്‍നിന്നു കടംകൊണ്ടത്.
ശ്രീ