Friday, May 11, 2018

നൂറ്റാണ്ടിന്റെ മോഷണം - ആന്റ് വെപ് വേള്‍ഡ് ഡയമണ്ട് സെന്റര്‍ മോഷണം


ഗ്രൌണ്ട് ഫ്ലോറില്‍നിന്നു രണ്ടുനിലതാഴെ ഭൂമിക്കടിയില്‍ സര്‍വ്വസുരക്ഷാസന്നാഹത്തോടെയും ഉള്ളൊരു നിലവറ. 10 ലെയര്‍ സെക്യൂരിറ്റിയുള്ള സുരക്ഷിതഅറ. നിലവറയുടെ വാതിലിലെ ലോക്കിനു 100 മില്യന്‍ പോസിബില്‍ കോംബിനേഷനുകള്‍, ഇന്‍ഫ്രാറെഡ് ഹീറ്റ് ഡിറ്റക്ടേര്‍സ്, സീസ്മിക്, മാഗ്നറ്റിക് സെന്‍സറുകള്‍,  എക്സ്റ്റേര്‍ണല്‍ സെക്യൂരിറ്റി ക്യാമറാസ് എന്നിവ നിലവറയുടെ സുരക്ഷയ്ക്കായുണ്ട്. അറയ്ക്കുള്ളിലാണെങ്കിലോ കീപാഡ് സെന്‍സറുകള്‍, ലൈറ്റ് സെന്‍സറുകള്‍, ഹീറ്റ് മോഷന്‍ സെന്‍സറുകള്‍, ഇന്റേര്‍ണല്‍ സെക്യൂരിറ്റി ക്യാമറാകള്‍ എന്നിവയുമൊക്കെയുണ്ട്. ഇവയ്ക്കൊക്കെപ്പുറമേ ഇതെല്ലാം ചെക്കുചെയ്യാനായി സുരക്ഷാഗാര്‍ഡുകളും. ഇത്രയും കനത്ത സുരക്ഷാസംവിധാനങ്ങളുള്ള ഈ അറയ്ക്കത്തു 160 ഓളം സേഫുകളിലായി മില്യണ്‍കണക്കിനു ഡോളറുകള്‍ വിലയുള്ള ഡയമണ്ട് ആഭരണങ്ങളാണ് സൂക്ഷിക്കുന്നത്. ഇത് ബെല്‍ജിയത്തിലെ ഡയമണ്ട് ഡിസ്ട്രിക്ടായ ആന്‍ഡ് വെപ്പിലുള്ള വേള്‍ഡ് ഡയമണ്ട് സെന്ററിലെ നൂറുകണക്കിനു ആഭരണവ്യാപാരികളുടെ ഡയമണ്ട് ആഭരണങ്ങളും അണ്‍കട്ട് ഡയമണ്ടുകളും ഒക്കെയാണ്. എന്നാല്‍ ഇത്രയധികം സുരക്ഷാസംവിധാനങ്ങളോടെ സംരക്ഷിച്ചിരുന്ന ആഭരണങ്ങള്‍(100 മില്യണ്‍ യു എസ് ഡോളര്‍ മൂല്യമുള്ളവ) 2003 ഫെബ്രുവരി 16 ഞായറാഴ്ച അതിസമര്‍ത്ഥമായി കൊള്ളയടിക്കപ്പെട്ടു. അഞ്ചുപേരടങ്ങിയ ഒരു ഇറ്റാലിയന്‍ സംഘമാണ് ഈ ഗംഭീരമോഷണം നടത്തിയത്.  ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഡയമണ്ട് ആഭരണമോഷണങ്ങളിലൊന്നായിരുന്നു ഇത്. ഇത്രയധികം സുരക്ഷാസംവിധാനങ്ങളെ കബളിപ്പിച്ചു നടത്തപ്പെട്ട മോഷണമായിരുന്നതുകൊണ്ടുതന്നെ ഈ മോഷണം  നൂറ്റാണ്ടിന്റെ മോഷണം (ദ ഹൈസ്റ്റ് ഓഫ് ദ സെഞ്ചുറി) എന്നാണറിയപ്പെടുന്നത്.

ബെല്‍ജിയത്തിലെ ആന്‍ഡ് വെപ്പിലുള്ള ഏറ്റവും വലിയ ബില്‍ഡിംഗ് സമുച്ചയത്തിലാണ് ആന്‍ഡ് വെപ് വേള്‍ഡ് ഡയമണ്ട് സെന്റര്‍ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെതന്നെ ഡയമണ്ട് ആഭരണനിര്‍മ്മാണത്തിന്റെ 80 ശതമാനം കൈകാര്യം ചെയ്തിരുന്നത് ഈ സെന്റര്‍ വഴിയായിരുന്നു. ഡയമണ്ട് ആഭരണങ്ങളും അണ്‍കട്ട് ഡയമണ്ടുകളും ഒക്കെ സൂക്ഷിച്ചിരുന്നത് ഗ്രൌണ്ട് ഫ്ലോറിനും രണ്ട് ലെവല്‍ താഴെയുള്ള അതീവ സുരക്ഷിത അറയിലുമായിരുന്നു. ഇവിടെനിന്നാണ് ഇറ്റലിക്കാരനായിരുന്ന ലിയനാര്‍ഡോ നോ‍തര്‍ബര്‍ത് ലോയും മറ്റുനാലുപേരും ചേര്‍ന്ന്‍ മുഴുവന്‍ ആഭരണങ്ങളും അടിച്ചുമാറ്റിയത്, വര്‍ഷങ്ങള്‍നീണ്ട സമര്‍ത്ഥമായ പ്ലാനിംഗിനും കരുനീക്കങ്ങള്‍ക്കുമൊടുവിലായിരുന്നു നോ‍തര്‍ബര്‍ത് ലോ ഈ മോഷണം വിജയകരമായി നടത്തിയത്.

കുട്ടിക്കാലത്തേ മോഷണം ശീലമാക്കിയ ആളായിരുന്നു നോ‍തര്‍ബര്‍ത് ലോ. അവന്‍ വലുതായതനുസരിച്ച് നടത്തുന്ന മോഷണങ്ങളുടെ വ്യാപ്തിയും കൂടി. ഡയമണ്ട് ഡിസ്ട്രിക്ടിലെ മെയിന്‍ സ്റ്റ്രീറ്റിലെ ഒരു കോഫീസ്റ്റാളിലിരുന്ന്‍ കോഫികുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബര്‍ത് ലായുടെ കണ്ണുകള്‍ വേള്‍ഡ് ഡയമണ്ട് സെന്ററില്‍ പതിക്കുന്നത്. കോടിക്കണക്കിനു രൂപയുടെ വ്യാപാരം നടക്കുന്ന ആ സ്ഥലം അവന്റെ ഉള്ളില്‍ ആഴത്തില്‍പ്പതിഞ്ഞു. കോഫി കുടിച്ചുതീര്‍ന്നപ്പോള്‍ അവന്റെയുള്ളില്‍ ചില പ്ലാനുകളുണ്ടായിരുന്നു. 2000ല്‍ ഡയമണ്ട് സെന്റര്‍ സ്ഥിതിചെയ്യുന്ന മെയിന്‍ ബിള്‍ഡിംഗില്‍ 700 ഡോളര്‍ മാസവാടകനല്‍കി ലിയനാര്‍ഡോ ഒരു ചെറിയ മുറി കരസ്ഥമാക്കി ഒരു ഫര്‍ണീഷ്ഡ് ഓഫീസ് സ്റ്റാര്‍ട്ടു ചെയ്തു. താന്‍ ഇറ്റലിയിലെ തുരിന്‍ ബേസ് ചെയ്തുള്ള ഒരു വജ്രവ്യാപാരിയാണ് എന്നാണ് ബര്‍ത് ലാ മറ്റുള്ളവരെ ധരിപ്പിച്ചത്. വളരെ ഫ്ലുവന്റായി ഫ്രഞ്ച് ഉള്‍പ്പെടെയുള്ള ഭാഷകള്‍ സംസാരിച്ചിരുന്ന ബര്‍ത് ലാ ചെറിയ ചെറിയ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തു മറ്റു ആഭരണനിര്‍മ്മാതാക്കളും വ്യാപാരികളുമായൊക്കെ നല്ലൊരു ബന്ധം വളരെപ്പെട്ടന്നുതന്നെ ഉണ്ടാക്കിയെടുത്തു. മാന്യമായ വസ്ത്രധാരണവും ഇടപെടലുകളും അയാളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ വളരെപ്പെട്ടന്ന് സ്വീകാര്യനാക്കി.  മാന്യനും നല്ല വ്യാപാരിയുമായ നോ‍താര്‍ബര്‍ത് ലോ പലപ്പോഴും സേഫുകള്‍ സൂക്ഷിച്ചിരിക്കുന്ന റൂമുകളില്‍ മറ്റു വ്യാപാരപ്രമുഖരോടൊപ്പം സന്ദര്‍ശിക്കുകയൊക്കെ പതിവായിത്തീര്‍ന്നു. ലോകത്തിലെ ഏറ്റവും സമര്‍ത്ഥനായ കൊള്ളക്കാരനെയാണ് തങ്ങള്‍ കൂടെക്കൂട്ടിയതെന്ന്‍ മറ്റുള്ളവര്‍ സ്വപ്നേപി നിരൂപിച്ചില്ല. ഇതിനിടയില്‍ തന്റെ ഓഫീസ് സംബന്ധമായ വിലപിടിപ്പുള്ള രേഖകള്‍, ആഭരണങ്ങള്‍ എന്നിവ സൂക്ഷിക്കുവാനായി ബിള്‍ഡിംഗിനടിയിലുള്ള സേഫ് റൂമില്‍ ഒരു സേഫ് ബര്‍ത് ലോ കരസ്ഥമാക്കിയിരുന്നു. ഒപ്പം തന്നെ മെയിന്‍ ബിള്‍ഡിംഗില്‍ 24 മണിക്കൂറും പ്രവേശിക്കുവാന്‍ അധികാരമുള്ള ഒരു ടെനന്റ് ഐഡി കാര്‍ഡും അയാള്‍ സ്വന്തമാക്കി.

2003 ഫെബ്രുവരി 15 ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ നോര്‍ബര്‍ത് ലോയുടെ കൂട്ടാളികള്‍ മെയിന്‍ ബിള്‍ഡിംഗിനുള്ളില്‍ കയറിപ്പറ്റി. ബര്‍ത് ലോയാകട്ടേ സകല സന്നാഹവും ഒരുക്കിയിട്ട് കുറച്ചകലെയായി ഒരു വാഹനവുമായി നിലകൊണ്ടു. കൂട്ടാളികള്‍ ബിള്‍ഡിംഗിന്റെ പുറകുവശത്തുകൂടിയാണ് കയറിയത്. ബിള്‍ഡിംഗിലേക്ക് കയറുംമുന്നേ ഇന്‍ഫ്രാറെഡ് ഹീറ്റ് സെന്‍സറുകള്‍ അവര്‍ നിശ്ചലമാക്കുകയും സെക്യൂരിറ്റീക്യാമറകള്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിച്ച് മൂടിക്കെട്ടുകയും ചെയ്തിരുന്നു. നിലവറമുറിയില്‍ കടക്കുന്നതിനുമുന്നേ അലുമിനിയം ഉപയോഗിച്ച് ഡോറിന്റെ മാഗ്നറ്റിക് ഫീള്‍ഡുകള്‍ മുഴുവനും സെലോ ടേപ്പുകൊണ്ടൊട്ടിച്ചു. അതോടെ മാഗ്നറ്റിക് അലാറം നിശബ്ദമാകുകയും ചെയ്തു. സര്‍വൈലന്‍സ് സിസ്റ്റത്തില്‍ ഫേക്ക് ടേപ്പുകളൊട്ടിച്ചിരുന്നതിനാല്‍ അവരുടെ ചെയ്തികള്‍ ഒന്നുംതന്നെ ശ്രദ്ധിക്കപ്പെട്ടതുമില്ല. നിലവറതുറന്ന്‍ അകത്ത് കയറാനായുള്ള കീ ഒരു ചെറിയ മെറ്റല്‍ ബോക്സിനകത്തു വച്ചിരുന്നത് അവര്‍ക്ക് അവിടെനിന്നുകിട്ടി. മുമ്പോരിക്കല്‍ നിലവറ സന്ദര്‍ശനത്തിനിടെ ഒരു ചെറിയ ക്യാമറ ഉപയോഗിച്ച് അതീവരഹസ്യമായി ബാര്‍ത് ലോ പൂട്ടുതുറക്കുന്നതിന്റെ ആക്സസ് കോഡ് ചിത്രീകരിച്ചിരുന്നു. ബര്‍ത് ലോ കൂട്ടാളികള്‍ക്ക് അത് വിവരിച്ചുനല്‍കിയിരുന്നതുകൊണ്ടുതന്നെ ആക്സസ് കോഡു ക്രാക്ക് ചെയ്തു നിലവറമുറി തുറന്നകത്തുകയറാന്‍ അവര്‍ക്ക് നിഷ്പ്രയാസം സാധിച്ചു. നിലവറയ്ക്കുള്ളില്‍ പ്രവേശിച്ച സംഘം ഹീറ്റ്, ലൈറ്റ് സെന്‍സറുകള്‍ ഓഫ് ചെയ്യാതെ അവ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകാത്ത തരത്തില്‍ സെറ്റ് ചെയ്തുവച്ചു. ഒരു ദിവസം മുന്നേതന്നെ ബര്‍ത് ലോ അതിസമര്‍ത്ഥമായി നിലവറയ്ക്കുള്ളിലെ സെന്‍സറുകളുടെ പ്രവര്‍ത്തനം മറ്റാര്‍ക്കും സംശയമുണ്ടാക്കാത്തവിധം താളം തെറ്റിപ്പിച്ചിരുന്നു. അതുകൊണ്ടാണ് കൂട്ടാളികള്‍ക്ക് നിലവറയ്ക്കുള്ളില്‍കയറിയപ്പോള്‍ മറ്റു സെക്യൂരിറ്റി തടസ്സങ്ങള്‍ ഒന്നുമില്ലാതിരുന്നത്.

180 ഓളം ഡെപ്പോസിറ്റ് ബോക്സുകള്‍  ഉണ്ടായിരുന്നതില്‍ 160 എണ്ണവും അവര്‍ കുത്തിത്തുറന്നു. സ്റ്റീലും കോപ്പറും കൊണ്ട് നിര്‍മ്മിച്ചിരുന്ന ഡെപ്പോസിറ്റ് ബോക്സുകള്‍ തുറക്കുവാനായി ഒരു സ്പെഷ്യല്‍ ടൈപ്പ് ഡ്രില്‍ അവര്‍‍ ഉപയോഗിച്ചു. ബോസ്കുകള്‍ തുറന്ന്‍ അവര്‍ക്ക് എടുക്കാവുന്നതുമുഴുവന്‍ എടുത്തശേഷം കാലിബോക്സുകള്‍ അവര്‍ അവിടെയുപേക്ഷിച്ചു. 109 ഓളം ബോക്സുകളിലുണ്ടായിരുന്ന വിലപിടിയാ സാധങ്ങള്‍ മുഴുവനുമെടുത്ത സംഘം 5.30 ഓടുകൂടി ബിള്‍ഡിംഗില്‍നിന്നു പുറത്തിറങ്ങി. അതിനുമുന്നേ സീസീ ടീവീ ക്യാമറയുടെ മുഴുവന്‍ വീഡിയോ ഫൂട്ടേജുകളും അവര്‍ കരസ്ഥമാക്കിയിരുന്നു. കുറച്ചകലെ വാഹനവുമായി നിന്നിരുന്ന ബര്‍ത് ലോക്കൊപ്പം കൂടിയ സംഘം ഉടന്‍തന്നെ അവിടെനിന്നു സ്ഥലംവിട്ടു. കൂട്ടാളികളില്‍ മൂന്നുപേര്‍ അവരുടെ പങ്കുമായി ഇറ്റലിയിലേക്കു കടന്നു. ബര്‍ത് ലോയും സ്പീഡി എന്ന രണ്ടാമനും തങ്ങളുടെ ഭാഗവുമായി കുറച്ചു ദൂരേയ്ക്കു സഞ്ചരിച്ചു. വീഡിയോ ഫൂട്ടേജുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഒരു ഗാര്‍ബേജ് ബാഗിലിട്ട് ഹൈവേയില്‍ നിന്നു മാറിയുള്ള വനപ്രദേശത്തിനടുത്തുള്ള ഒഴിഞ്ഞ ഒരു കെട്ടിടത്തിന്റെ പുറകുവശത്തിട്ട് കത്തിച്ചു. ഡയമണ്ടുകള്‍ സൂക്ഷിച്ചിരുന്ന കവറുകളും മറ്റുമൊക്കെ അതിനൊപ്പം കത്തിക്കുകയും ബാക്കിയുള്ളവ മണ്ണിട്ടു മൂടുകയും ഒക്കെചെയ്തു. എത്ര സമര്‍ത്ഥമായി ആസൂത്രണം ചെയ്ത ഒരു കുറ്റകൃത്യത്തിലും കുറ്റവളികളെപ്പിടികൂടാനായി ഏതെങ്കിലും ഒരു തെളിവ് അവശേഷിക്കപ്പെട്ടിരിക്കും എന്ന യാഥാര്‍ത്ഥ്യം ഇവിടേയും സത്യമായിമാറി. ബര്‍ത് ലോയും സ്പീഡിയും വിശന്നപ്പോള്‍ കഴിച്ച സാന്‍ഡ്വിച്ചിന്റെ ബാക്കി അവിടെ വലിച്ചെറിഞ്ഞിരുന്നു. മാത്രമല്ല കടലാസുകഷണമോ മറ്റോ ചുരുട്ടിക്കൂട്ടിക്കളഞ്ഞതിന്റെ കൂടെ ബര്‍ത് ലോ മുമ്പ് വാങ്ങിയ സാധനത്തിന്റെ ഒരു റെസീപ്റ്റും ഉണ്ടായിരുന്നു. അവര്‍ നിന്ന ഭാഗത്തേക്ക് ഏതോ വാഹനം വരുന്നതു മനസ്സിലാക്കിയ ബര്‍ത് ലോയും സ്പീഡിയും പെട്ടന്നുതന്നെ തങ്ങളുടെ കാറില്‍ക്കയറി അവിടം വിട്ടു. എല്ലാം സുരക്ഷിതമാണെന്ന ദൃഡവിശ്വാസത്തോടേ.

ഞായറാഴ്ച അവധിയായിരുന്നതുകൊണ്ടുതന്നെ മോഷണവിവരം ആരുമറിഞ്ഞതുമില്ല. തിങ്കളാഴ്ച രാവിലേ വ്യാപാരികള്‍ പതിവുപോലെ വന്ന്‍ വ്യാപാരമാരംഭിച്ചപ്പോഴാണ് തങ്ങളുടെ സ്ഥാപനം ഭീകരമാംവിധം കൊള്ളയടിക്കപ്പെട്ടിരിക്കുന്നു എന്നവര്‍ക്ക് മനസ്സിലായത്. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമെന്ന്‍ കരുതപ്പെട്ടിരുന്ന തങ്ങളുടെ നിലവറ കൊള്ളയടിക്കപ്പെട്ടിരിക്കുന്നു എന്നവര്‍ക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. ആ മുറിയിലാകെ കാലിബോക്സുകളും പണവും മറ്റുമൊക്കെ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഈ കേസ് അന്വോഷിച്ചത് സ്പെഷ്യലൈസ്ഡ് ഡയമണ്ട് പോലീസ് സ്ക്വാഡിലുണ്ടായിരുന്ന പാട്രിക് പേയും അജീം ബ്രൂക്കറും ചേര്‍ന്നായിരുന്നു. രാജ്യവ്യാപകമായി അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടു. അന്വോഷണങ്ങള്‍ക്കൊടുവില്‍ ബര്‍ത് ലോയും കൂട്ടാളിയും ഗാര്‍ബേജുകള്‍ കത്തിച്ചുകളഞ്ഞ ഫോറസ്റ്റില്‍ അന്വോഷണസംഘമെത്തിച്ചേര്‍ന്നു. തന്റെ പുരയിടത്തില്‍ ഒരുപാടു ഗാര്‍ബേജുകള്‍ ആരോ കൊണ്ടിട്ട് കത്തിച്ചിരിക്കുന്നു എന്ന്‍ പുരയിടമുടമസ്ഥനായ ആഗസ്റ്റ് വാന്‍ ചാമ്പ് എന്നയാള്‍‍ പോലീസില്‍പരാതിപ്പെട്ടതുകൊണ്ടാണ് അവിടേയ്ക്ക് അന്വോഷണസംഘമെത്തിയത്. അവിടെ നിന്നുകിട്ടിയ ഭക്ഷണാവശിഷ്ടങ്ങളും ആന്റ് വെപ്പ് ഡയമണ്ട് സെന്ററിന്റെ എന്‍വലപ്പുകളും ഒപ്പം ആ റസീപ്റ്റും ഒക്കെ വളരെപ്പെട്ടന്നുതന്നെ ബര്‍ത് ലോയിലേക്ക് സംഘത്തെ നയിച്ചു. ശാസ്ത്രീയ തെളിവുകളും നിഗമനങ്ങളും കൊണ്ട് അവര്‍ ബര്‍ത് ലോ കുറ്റക്കാരനാണെന്ന്‍ കണ്ടെത്തി. ബര്‍ത് ലോ കഴിച്ചിട്ടു കളഞ്ഞ സാന്‍ഡ്വിച്ചിന്റെ ബാക്കിഭാഗത്തിന്റെ ശാസ്ത്രീയ പരിശോധനയും ബര്‍ത് ലോയ്ക്ക് എതിരായി. ബര്‍ത് ലോയുടെ അപ്പാര്‍ട്ട്മെന്റ് റെയിഡ് ചെയ്ത് പോലീസ് സംഘത്തിനു മറ്റുപല നിര്‍ണായകമായ തെളിവുകളും ശേഖരിക്കാനായി.

അങ്ങിനെ ഏറ്റവും സമര്‍ത്ഥമായ മോഷണം നടത്തിയ ബര്‍ത് ലോ പോലീസ് പിടിയിലായി. അവന്റെ കൂട്ടാളികളെ ഇറ്റലിയില്‍നിന്നു പിടികൂടി. 20 മില്യണോളം തുകയ്ക്കുള്ള ആഭരണങ്ങള്‍ വീണ്ടെടുക്കാനായി. തങ്ങള്‍ അത്രമാത്രമാണ് മോഷ്ടിച്ചതെന്ന്‍ ബര്‍ത് ലോ സമ്മതിച്ചുവെങ്കിലും 100 മില്യണോളം തുകയ്ക്കുള്ള ആഭരണങ്ങള്‍ നഷ്ടമായി എന്നു ഡയമണ്ട് സെന്റര്‍ ആവര്‍ത്തിച്ചു. ബല്‍ജിയം കോടതി ബര്‍ത് ലോയെ പത്തുകൊല്ലത്തെ തടവുശിക്ഷക്കു വിധിച്ചു. അവന്റെ കൂട്ടാളികള്‍ക്ക് തുരിനില്‍ അഞ്ചുകൊല്ലം വീതവും ശിക്ഷകിട്ടി. മറ്റെല്ലാ മോഷണങ്ങളിലുമെന്നതുപോലെ ഈ മോഷണത്തിലും ബാക്കിയുള്ള മോഷണമുതലുകള്‍ അജ്ഞാതമായിത്തന്നെ വര്‍ത്തിച്ചു.

ഒരു മാഗസിനു പിന്നീട് നല്‍കിയ അഭിമുഖത്തില്‍ ബര്‍ത് ലോ പറഞ്ഞത് ഒരു ജൂതവ്യാപാരിക്കുവേണ്ടിയാണ് താന്‍ ഈ മോഷണം നടത്തിയതെന്നാണ്. ഈ സംഭവത്തെ ആധാരമാക്കി ഫ്ലോലെസ്സ്- ഇന്‍സൈഡ് ദ ലാര്‍ജെസ്റ്റ് ഡയമണ്ട് ഹൈസ്റ്റ് ഇന്‍ ദ ഹിസ്റ്ററി എന്ന പേരില്‍ ഒരു പുസ്തകം 2010 ല്‍ സ്കോട്ട് ആന്‍ട്രൂ, ഗ്രെഗ് കാമ്പെല്‍ എന്നിവര്‍ ചേര്‍ന്നെഴുതിയിട്ടുണ്ട്. ഈ ഗംഭീരമോഷണക്കഥയുടെ പകര്‍പ്പവകാശം ഹോളിവുഡ് ഭീമന്മാരായ പാരമൌണ്ട് പിക്ചേര്‍സ് കരസ്ഥമാക്കിയിട്ടുണ്ട്. അതിഗംഭീരമായ ഒരു ഹൈസ്റ്റ് മൂവി തന്നെ നമുക്ക് താമസിയാതെ പ്രതീക്ഷിക്കാം.

ശ്രീ..

2 comments:

  1. ഒരു മാഗസിനു പിന്നീട് നല്‍കിയ അഭിമുഖത്തില്‍ ബര്‍ത് ലോ പറഞ്ഞത് ഒരു ജൂതവ്യാപാരിക്കുവേണ്ടിയാണ് താന്‍ ഈ മോഷണം നടത്തിയതെന്നാണ്. ഈ സംഭവത്തെ ആധാരമാക്കി ഫ്ലോലെസ്സ്- ഇന്‍സൈഡ് ദ ലാര്‍ജെസ്റ്റ് ഡയമണ്ട് ഹൈസ്റ്റ് ഇന്‍ ദ ഹിസ്റ്ററി എന്ന പേരില്‍ ഒരു പുസ്തകം 2010 ല്‍ സ്കോട്ട് ആന്‍ട്രൂ, ഗ്രെഗ് കാമ്പെല്‍ എന്നിവര്‍ ചേര്‍ന്നെഴുതിയിട്ടുണ്ട്. ഈ ഗംഭീരമോഷണക്കഥയുടെ പകര്‍പ്പവകാശം ഹോളിവുഡ് ഭീമന്മാരായ പാരമൌണ്ട് പിക്ചേര്‍സ് കരസ്ഥമാക്കിയിട്ടുണ്ട്. അതിഗംഭീരമായ ഒരു ഹൈസ്റ്റ് മൂവി തന്നെ നമുക്ക് താമസിയാതെ പ്രതീക്ഷിക്കാം.

    ReplyDelete