Showing posts with label പുരാണം. Show all posts
Showing posts with label പുരാണം. Show all posts

Tuesday, January 14, 2020

കൃഷ്ണനും അർജുനനും


ഒരുദിവസം കൃഷ്ണനും അർജുനനും കൊട്ടരത്തില്‍നിന്നു പുറത്തേക്കിറങ്ങി സംസാരിച്ചുകൊണ്ടു നടക്കുന്നതിനിടയില്‍ വഴിയിലൊരിടത്തുനിന്ന് ദരിദ്രനായൊരു ബ്രാഹ്മണൻ ‍ ഭിക്ഷയെടുത്തുകൊണ്ടിരിക്കുന്നതു കാണുകയുണ്ടായി. ആ ബ്രാഹ്മണന്റെ അവസ്ഥകണ്ട് സങ്കടവും ദയയും തോന്നിയ അര്‍ജ്ജുനന്‍ വിലപിടിച്ചൊരു സുവര്‍ണ്ണമോതിരം ഒരു ചെപ്പിനുള്ളിലാക്കി  ആ ബ്രാഹ്മണനു നല്‍കുകയും ബ്രാഹ്മണന്‍ സന്തോഷത്തോടെ അതു സ്വീകരിച്ചുകൊണ്ട് ഭിക്ഷ മതിയാക്കി വീട്ടിലേയ്ക്കു മടങ്ങുകയും ചെയ്തു. ആ വിലപിടിച്ച സ്വര്‍ണ്ണമോതിരം വിറ്റ് ആ തുകകൊണ്ട് സുഖകരമായി ഇനിയുള്ളകാലം കഴിയാമെന്നു ബ്രാഹ്മണന്‍ ധരിച്ചു. എന്നാൽ അയാളുടെ ദൌർഭാഗ്യത്താൽ വഴിയിൽ ഒരു കൊള്ളക്കാരൻ ബ്രാഹ്മണനെ തടഞ്ഞുനിറുത്തുകയും ആ ചെപ്പ് കൊള്ളയടിച്ചുകൊണ്ടു ഓടിമറയുകയും ചെയ്തു. തനിക്കുണ്ടായ നഷ്ടത്തില്‍ വിലപിച്ചുകൊണ്ട് ബ്രാഹ്മണൻ വീണ്ടും ഭിക്ഷയാചിക്കാനായാരംഭിച്ചു.

പിറ്റേദിവസം കൃഷ്ണനും അര്‍ജ്ജുനനും നടക്കുന്നതിനിടയില് ബ്രാഹ്മണന്‍ ഭിക്ഷ യാചിച്ചുകൊണ്ടുനില്‍ക്കുന്നതുകണ്ടപ്പോള്‍ അര്‍ജ്ജുനന്‍ അമ്പരക്കുകയും അയാളെ സമീപിച്ചു കാര്യം തിരക്കുകയും ചെയ്തു. തന്നെ ഒരാള്‍ കൊള്ളയടിച്ച കാര്യം ബ്രാഹ്മണന്‍ അര്‍ജ്ജുനനോടുപറഞ്ഞപ്പോള്‍ അര്‍ജ്ജുനന്‍ വിഷമിക്കുകയും ആ ബ്രാഹ്മണനു ഇക്കുറി വിലയേറിയൊരു രത്നം സമ്മാനിക്കുകയും ചെയ്തു. ബ്രാഹ്മണന്‍ ഉടനെതന്നെ വീട്ടിലേക്കുമടങ്ങുകയും ആ വിലയേറിയ രത്നം കള്ളന്മാരാരും കവര്‍ന്നുകൊണ്ടുപോകാതിരിക്കാനായി വീട്ടിനകത്തുവച്ചിരുന്ന ഒരു മണ്‍കുടത്തിനകത്തു ഭദ്രമായി വച്ചിട്ട് അല്‍പ്പം വിശ്രമിക്കാമെന്നുകരുതി പൂമുഖത്തുവന്നുകിടന്നു. സുന്ദരമായ ഭാവിജീവിതം ആലോചിച്ചുകൊണ്ടുകിടന്ന ബ്രാഹ്മണന്‍ ക്ഷീണംകാരണം പെട്ടന്നുറങ്ങിപ്പോയി. ഈസമയത്തു ബ്രാഹ്മണന്റെ ഭാര്യ നദിയില്‍നിന്നു വെള്ളമെടുത്തുകൊണ്ടുവരാനായി ഒരു കുടമെടുത്ത് പുറത്തേയ്ക്കുപോയപ്പോള്‍ കല്ലില്‍ത്തട്ടിവീണ് കൈയിലുണ്ടായിരുന്ന കുടം പൊട്ടിപ്പോകുകയും അവർ ഉടനെ തിരിച്ചു വീട്ടില്‍വന്നിട്ട് വീട്ടിനകത്തിരുന്ന കുടവുമൊണ്ട് വെള്ളമെടുക്കാനായിപ്പോകുകയും ചെയ്തു. ബ്രാഹ്മണന്‍ രത്നം ഒളിപ്പിച്ചുവച്ചിരുന്ന കുടമായിരുന്നവര്‍ എടുത്തുകൊണ്ടുപോയത്. ബ്രാഹ്മണപത്നി വെള്ളത്തിൽ കുടം മുക്കിയപ്പോൾ രത്നം നദിയിലേക്കു വീഴുകയും അത് വെള്ളത്തിലേക്കാഴ്ന്നുപോകുകയും ചെയ്തു. ഈസമയം ഉറക്കമുണര്‍ന്ന ബ്രാഹ്മണന്‍ അകത്തുകയറി കുടം നോക്കിയപ്പോള്‍ അതവിടെ കാണാനില്ലാത്തതു മനസ്സിലാക്കി വെപ്രാളത്തോടെ എല്ലായിടവും തിരയവേ തന്റെ പത്നി ആ കുടത്തില്‍ വെള്ളവുമായി വരുന്നതുകണ്ട് ഓടി അവരുടെ അടുത്തുചെന്ന്‍ അതിനകത്തുണ്ടായിരുന്ന രത്നമെവിടെ എന്നുചോദിച്ചു. എന്നാല്‍ ബ്രാഹ്മണപത്നിക്ക് രത്നത്തെപ്പറ്റി ഒരു വിവരവുമറിയാത്തതിനാല്‍ അവര്‍ കൈമലര്‍ത്തി. തന്റെ ഭാര്യയുടെ കൈയില്‍നിന്നു രത്നം നദിയില്‍പ്പോയിരിക്കാം എന്നുവിചാരിച്ചു തലയില്‍കൈവച്ചു വിലപിച്ച ബ്രാഹ്മണൻ വീണ്ടും ഭിക്ഷയ്ക്കായിറങ്ങി.

അടുത്ത ദിവസവും ബ്രാഹ്മണന്‍ ഭിക്ഷയാചിക്കുന്നതുകണ്ട അർജുനന്‍ ബ്രാഹ്മണനോട് കാര്യം തിരക്കുകയും അയാളുടെ ദൌര്‍ഭാഗ്യം മനസ്സിലാക്കുകയും ചെയ്തപ്പോള്‍ ആകെ വിഷമിതനായി കൃഷ്ണനോട് ഇനിയെങ്ങനെയാണ് ഈ ബ്രാഹ്മണനെ സഹായിക്കുക എന്നാരാഞ്ഞു. അപ്പോള്‍ കൃഷ്ണന്‍ തന്റെ കൈയിലുണ്ടായിരുന്ന രണ്ടു നാണയത്തുട്ടുകള്‍ ആ ബ്രാഹ്മണനു ദാനമായി നല്‍കി. ഇതുകണ്ട അര്‍ജ്ജുനന്‍ അതിശയത്തോടെ താന്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണമോതിരവും രത്നവുമൊക്കെ ബ്രാഹ്മണനു നല്‍കിയിട്ടും ഗതിപിടിയ്ക്കാത്ത അദ്ദേഹം എങ്ങനെയാണ് രണ്ടുനാണയങ്ങള്‍കൊണ്ട് രക്ഷപ്പെടുക എന്നു കൃഷ്ണനോട് ആരാഞ്ഞു. അര്‍ജ്ജുനന്റെ ചോദ്യംകേട്ട കൃഷ്ണന്‍ ഒന്നു പുഞ്ചിരിച്ചിട്ട് നമുക്കു നോക്കാമെന്നുമാത്രം പറഞ്ഞു. തനിക്കു കിട്ടിയ രണ്ടുനാണയത്തുട്ടുകൊണ്ട് എന്തുചെയ്യാനാണ് എന്നാലോചിച്ച് ബ്രാഹ്മണന്‍ ചിന്താകുലനായി നിന്നു. ഒരു നേരത്തെ ഭക്ഷണം വാങ്ങാന്‍പോലുമിതുതികയില്ലല്ലോ എന്നാലോചിച്ചുനിന്ന ആ ബ്രാഹ്മണന്‍ അവിചാരിതമായാണ് മീന്‍ പിടിച്ചുകൊണ്ടുവന്ന ഒരാള്‍ തന്റെ പാളയിലുണ്ടായിരുന്ന മീനുകളെ തറയിലിട്ടിട്ട് ഇനം തിരിച്ചു മാറ്റുന്നതുകാണാനിടയായത്. തറയില്‍ക്കിടന്ന്‍ ഒരു സുവര്‍ണമത്സ്യം ജീവനുവേണ്ടിപ്പിടയുന്നതുകണ്ടപ്പോള്‍ ആ മീനിനോട് ദയതോന്നിയ ബ്രാഹ്മണൻ അതിനെ രക്ഷിക്കണമെന്നുറപ്പിച്ച് തന്റെ കൈയിലുണ്ടായിരുന്ന രണ്ടുനാണയത്തുട്ട് മീന്‍പിടുത്തക്കാരനു നല്‍കിയിട്ട് ആ മീന്‍ വാങ്ങി തന്റെ കമണ്ഡലുവിലിട്ടു നദിക്കരയിലെത്തുമ്പോള്‍ മീനിനെ നദിയില്‍ ഒഴുക്കിവിടാമെന്നു കരുതി അയാള്‍ നടന്നു. കൃഷ്ണനും അര്‍ജ്ജുനനും അല്‍പ്പംമാറി ആ ബ്രാഹ്മണനെ പിന്തുടര്‍ന്നു.

നദിക്കരയിലെത്തിയ ബ്രാഹ്മണന്‍ തന്റെ കമണ്ഡലുവില്‍നിന്നു സ്വര്‍ണമത്സ്യത്തെയെടുത്ത് നദിയിലേയ്ക്കൊഴുക്കിവിട്ടിട്ട് കമണ്ഡലുവിലെ ജലം മാറ്റാമെന്നുകരുതി നോക്കിയപ്പോള്‍ അതിനകത്തൊരു രത്നം കിടക്കുന്നതുകണ്ടു. ബ്രാഹ്മണന്റെ നഷ്ടപ്പെട്ടുപോയ അതേ രത്നമായിരുന്നത്. തന്റെ ഭാര്യയുടെ കൈയില്‍നിന്നു നദിയില്‍പ്പോയ അതേ രത്നം അവിചാരിതമായി തന്റെ കൈയിലെത്തിച്ചേര്‍ന്നതിലുള്ള സന്തോഷത്തില്‍ ബ്രാഹ്മണന്‍ കിട്ടിപ്പോയി കിട്ടിപ്പോയി എന്നാര്‍ത്തുവിളിച്ചു. ബ്രാഹ്മണന്റെ സ്വര്‍ണമോതിരം കൊള്ളയടിച്ചുകൊണ്ടുപോയ കള്ളന്‍ ആ നദിക്കരയിലൊരിടത്ത് ഒളിച്ചുതാമസിക്കുകയായിരുന്നു. ബ്രാഹ്മണന്‍ കിട്ടിപ്പോയേ എന്നാര്‍ത്തുവിളിക്കുന്നതുകേട്ട കള്ളന് തന്നെ ബ്രാഹ്മണന്‍ കണ്ടുകഴിഞ്ഞതുകൊണ്ടാണ് ആര്‍ത്തുവിളിക്കുന്നതെന്നും ആളുകള്‍കൂടി പിടികൂടിയാല്‍ രാജാവുതന്റെ‍ തലവെട്ടുമെന്നും വിചാരിച്ചുഭയന്ന കള്ളന്‍ ഒളിച്ചിരുന്നിടത്തുനിന്നുമെഴുന്നേറ്റുചെന്ന്‍ ബ്രാഹ്മണനോട് മാപ്പിരക്കുകയും താന്‍ കൊള്ളയടിച്ച സ്വര്‍ണ്ണമോതിരവും ഒപ്പം മറ്റുചില വിലപിടിപ്പുള്ള സാധനങ്ങളുംകൂടി നല്‍കിയശേഷം അവിടെനിന്നു ഓടിപ്പോയി. അവിചാരിതമായി തന്നെ ഭാഗ്യം അനുഗ്രഹിക്കുന്നതുകണ്ട ബ്രാഹ്മണന്‍ സന്തോഷവാനായി വീട്ടിലേയ്ക്കുമടങ്ങി.

കൊട്ടാരത്തിലേയ്ക്കു തിരിച്ചുനടക്കവേ അര്‍ജ്ജുനന്‍ ഈ സംഭവങ്ങള്‍ ആലോചിച്ചു അത്ഭുതപ്പെടുകയും എന്തുകൊണ്ടാണ് ഇങ്ങനെ നടന്നതെന്ന്‍ കൃഷ്ണനോട് ചോദിക്കുകയും ചെയ്തു.

"അല്ലയോ അര്‍ജ്ജുനാ താങ്കള്‍ ആ ബ്രാഹ്മണന്‍ ആദ്യം വിലപിടിപ്പുള്ള സ്വര്‍ണ്ണമോതിരവും രത്നവുമൊക്കെ സമ്മാനിച്ചപ്പോള്‍ അയാളുടെ മനസ്സില്‍ ആകെയുണ്ടായ ചിന്ത ഭാവിജീവിതത്തിലെ സുഖലോലുപത മാത്രമായിരുന്നു. അത്തരക്കാരെ നിര്‍ഭാഗ്യം വേട്ടയാടുക സ്വാഭാവികം മാത്രമാണ്. എന്നാല്‍ തന്റെ കൈയില്‍ക്കിട്ടിയ രണ്ട് നാണയത്തുട്ടുകള്‍കൊണ്ട് ഒരു ചെറുജീവിയുടെ ജീവന്‍ രക്ഷിക്കണമെന്ന ചിന്തയും ദയയും അയാളിലുണ്ടാവുകയും അയാള്‍ ഒരു ഉത്തമമനുഷ്യനാവുകയും ചെയ്യുകയായിരുന്നു. മനസ്സില്‍ നന്മയും ദയയുമുള്ളവര്‍ക്കുമുന്നില്‍ ഭാഗ്യദേവത വരാന്‍ മടികാണിയ്ക്കുകയില്ല. എപ്പോഴാണോ ഒരാള്‍ അന്യരുടെ ദുഖത്തെപ്പറ്റി ചിന്തിച്ചുവിഷമിക്കുകയും അവര്‍ക്ക് തന്നാല്‍ക്കഴിയുന്ന നന്മ ചെയ്യാന്‍ മുതിരുകയും ചെയ്യുമ്പോള്‍ അവര്‍ക്കുമുന്നില്‍ വാതിലുകള്‍ തുറക്കപ്പെടും. അന്യരുടെ ദു:ഖത്തിൽ പങ്കുചേര്‍ന്ന്‍ അവര്‍ക്ക് നന്മയുണ്ടാകണമെന്നാഗ്രഹിക്കുന്ന ജീവന്റെകൂടെ ഭഗവാൻ എന്നുമുണ്ടായിരിക്കും"

കൃഷ്ണന്റെ വാക്കുകള്‍ കേട്ട് അര്‍ജ്ജുനന്‍ സന്തുഷ്ടനായി നടത്തം തുടര്‍ന്നു.

ഈ കഥ കടം കൊണ്ടിരിക്കുന്നത് വായിച്ചിട്ടുള്ള പുരാണകഥകളില്‍നിന്നാണ്

ശ്രീ

Sunday, August 18, 2019

ശീലാവതിയുടെ ശാപം

അണിമാണ്ഡവ്യന്‍ എന്ന മുനി ഒരിക്കല്‍ തന്റെ ആശ്രമത്തില്‍ മൗനവ്രതമനുഷ്ഠിച്ചുകഴിയവേ ആ വഴിവന്ന കുറെക്കള്ളന്മാര്‍ രാജകിങ്കരന്മാരെക്കണ്ടു ഭയന്നു തങ്ങളുടെ മോഷണവസ്തുക്കള്‍ ആശ്രമപരിസരത്തുള്ള ഒരു ഒഴിഞ്ഞമൂലയില്‍ നിക്ഷേപിച്ചു സ്ഥലംവിട്ടു. കള്ളന്മാരുടെ പിന്നാലെയെത്തിയ രാജകിങ്കരന്മാര്‍ ആശ്രമത്തില്‍നിന്നു മോഷണമുതല്‍ കണ്ടെടുക്കുകയും മുനിയാണു കള്ളന്മാരുടെ നേതാവെന്നുധരിച്ച് അദ്ദേഹത്തെ പിടിച്ചുകെട്ടി കൊട്ടാരത്തിലേക്കു കൊണ്ടുപോകുകയും ചെയ്തു. മുഴുവന്‍ കള്ളന്മാരേയും പിടികൂടുകയും അവരേയും അവരുടെ നേതാവെന്നു ധരിച്ച് മുനിയേയും ശൂലത്തിലേറ്റി വധിക്കാന്‍ രാജാവ് കല്‍പിച്ചതിന്‍പടി കിങ്കരന്മാര്‍ ഒരു കുന്നിന്റെപുറത്ത് ശൂലംനാട്ടി കള്ളന്മാരേയും ഒപ്പം അണിമാണ്ഡവ്യനേയും അതിന്റെ മുനയിലിരുത്തി ശൂലത്തില്‍ക്കോര്‍ത്തിട്ടു. പ്രാണവേദനകൊണ്ടു പിടഞ്ഞുപിടഞ്ഞ് മുനി ശൂലത്തില്‍കിടന്നു. കള്ളന്മാരെല്ലാവരും പെട്ടന്നുകൊല്ലപ്പെട്ടെങ്കിലും മഹര്‍ഷി മാത്രം ജീവന്‍ പോകാതെ ആ ശൂലത്തില്‍ വേദനസഹിച്ചുകിടന്നു.

അത്രിമുനിയുടെ പുത്രനായ ഉഗ്രശ്രവസ്സിന്റെ ഭാര്യയായിരുന്നു ശീലാവതി. ഭര്‍തൃശുശ്രൂഷ തന്റെ ജീവിതവ്രതമായിക്കരുതിയിരുന്ന ശീലാവതി തന്റെ ഭര്‍ത്താവിന്റെ കുത്തുവാക്കുകളൊന്നും കാര്യമാക്കാതെ, ഒരനിഷ്ടവുംകാട്ടാതെ ഭക്തിയോടെ അദ്ദേഹത്തെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കര്‍മ്മങ്ങളുടെ പാപമേറ്റതുകൊണ്ടെന്നവണ്ണം ഉഗ്രശ്രവസ്സിനു കുഷ്ഠരോഗം പിടിപെട്ടു. എന്നിട്ടും ശീലാവതി തന്റെ ഭര്‍ത്താവിന്റെ ഒരു കാര്യങ്ങള്‍ക്കും ഒരു കുറവും വരുത്താതെ അയാളെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. തികഞ്ഞ കാമാസക്തന്‍ കൂടിയായിരുന്ന ഉഗ്രശ്രവസ്സിനു രോഗിയായതോടുകൂടി വേശ്യാഗൃഹങ്ങളില്‍പ്പോകാന്‍ സാധിക്കാതെവരികയും ഒരദിവസം ശീലാവതിയോട് തന്നെ ഒരു വേശ്യാഗൃഹത്തില്‍ എത്രയും പെട്ടന്നെത്തിയ്ക്കാനാവശ്യപ്പെടുകയും ചെയ്തു. ഭര്‍ത്താവിന്റെ ഒരു വാക്കും നിഷേധിക്കാതിരുന്ന ശീലാവതി ഉഗ്രശ്രവസ്സിനെ ചുമലിലേറ്റി വേശ്യാഗൃഹത്തിലേയ്ക്കുപുറപ്പെട്ടു. അവര്‍ യാത്രചെയ്തുകൊണ്ടിരുന്ന വഴിയിലാണ് അണിമാണ്ഡവ്യനെ ശൂലത്തില്‍ത്തറച്ചിട്ടിരുന്നത്. ശൂലാഗ്രത്തില്‍ വേദനയാല്‍ പിടഞ്ഞുകിടക്കുമ്പോള്‍ ഭര്‍ത്താവിനേയും ചുമലിലേറ്റി നടന്നുവരുന്ന ശീലാവതിയെക്കണ്ടപ്പോള്‍ അലിവുതോന്നിയ അണിമാണ്ഡവ്യന്‍ അവളോട് വിവരം തിരക്കി. ശീലാവതി മടിച്ചുമടിച്ച് താന്‍ യാത്രചെയ്യുന്നതിന്റെ കാരണം പറഞ്ഞു. സ്വന്തംഭാര്യയുടെ ചുമലിലേറി വേശ്യാഗൃഹസന്ദര്‍ശനം നടത്തുന്ന ക്രൂരനും വിടനുമായ ഉഗ്രശ്രവസ്സിനോട് മുനിക്കു കോപം കലശലായി തോന്നുകയും

”നാളെ സൂര്യോദയത്തിന് മുമ്പായി ഈ കാമാസക്തന്‍ ശിരസ്സുപിളര്‍ന്നു കൊല്ലപ്പെടട്ടെ"

എന്ന്‍ ശപിക്കുകയും ചെയ്തു. ശാപവാക്കുകള്‍ കേട്ടു പരിഭ്രാന്തയായ ശീലാവതി

"അങ്ങിനെയെങ്കില്‍ നാളെ സൂര്യനുദിക്കാതെ പോകട്ടെ"

എന്നു പ്രതിശാപം ചെയ്തു. പതിവ്രതാരത്നമായിരുന്ന ശീലാവതിയുടെ വാക്കുകള്‍ പാഴായില്ല. അടുത്തദിവസം സൂര്യനുദിച്ചില്ല. ലോകകാര്യങ്ങളെല്ലാം താറുമാറായി. പരിഭ്രാന്തരായ ദേവന്മാര്‍‍ ബ്രഹ്മാവിനെ അഭയം പ്രാപിച്ചെങ്കിലും അദ്ദേഹത്തിനു ഒന്നുംചെയ്യാന്‍ കഴിയാതെ എല്ലാവരുംകൂടി കൈലാസത്തെത്തി ശ്രീപരമേശ്വരനെ വിവരം ധരിപ്പിച്ചു. എന്നാല്‍ അവിടെയും പ്രശ്നം തീര്‍ക്കാനാവാതെ സകലമാനപേരും കൂടി വൈകുണ്ഠനാഥന്റെയടുത്തെത്തി. ശേഷം ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ മൂവരുംകൂടി ശീലാവതിയുടെ മുന്നിലെത്തുകയും ശാപം പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പക്ഷേ ത്രിമൂര്‍ത്തികളുടെ ആവശ്യം ശീലാവതി ചെവികൊണ്ടില്ല. അവര്‍ ശീലാവതിയുടെ കൂട്ടുകാരിയും അത്രിമഹര്‍ഷിയുടെ പത്നിയുമായ അനസൂയയെ സമീപിച്ചു കാര്യങ്ങള്‍ ധരിപ്പിക്കുകയും അനസൂയ ശീലാവതിയെ സന്ദര്‍ശിച്ച് അനുനയവാക്കുകള്‍ പറയുകയും ശീലാവതിയുടെ ഭര്‍ത്താവിനെ രക്ഷിയ്ക്കാമെന്നുറപ്പുനല്‍കുകയും ചെയ്തതുകൊണ്ട് അവള്‍ ശാപം പിന്‍വലിച്ചു. തുടര്‍ന്ന് അടുത്തദിവസം സൂര്യനുദിക്കുകയും, ലോകകാര്യങ്ങളെല്ലാം പഴയനിലയിലാക്കുകയും ചെയ്തു. സന്തുഷ്ടരായ ത്രിമൂര്‍ത്തികള്‍ അനസൂയയോട് എന്തുവരമാണു വേണ്ടതെന്നു ചോദിച്ചു. തനിക്കു പ്രത്യേകമായി വരങ്ങളൊന്നും ആവശ്യമില്ലെന്നും ത്രിമൂര്‍ത്തികള്‍ തന്റെ പുത്രന്മാരായി അവതരിക്കാന്‍ ആഗ്രഹമുണ്ടെന്നും ദേവി പറഞ്ഞു. അതനുസരിച്ച് ബ്രഹ്മാവ് ചന്ദ്രന്‍ എന്ന പേരിലും വിഷ്ണു ദത്താത്രേയന്‍ എന്ന പേരിലും മഹേശ്വരന്‍ ദുര്‍വ്വാസാവ് എന്ന പേരിലും അനസൂയയുടെ സന്താനങ്ങളായി പിറന്നു.

അണിമാണ്ഡവ്യന്‍ മരണമടഞ്ഞ് യമലോകത്തെത്തിയപ്പോള്‍ അറിഞ്ഞുകൊണ്ട് ഒരു പാപവും ചെയ്യാതിരുന്ന തനിക്ക് ശൂലാഗ്രത്തില്‍ കോര്‍ത്തുള്ള ദാരുണമരണം കിട്ടുവാന്‍ തക്ക എന്തു പാപമാണുണ്ടായിരുനതെന്ന്‍ യമരാജനോടാരാഞ്ഞു. കുട്ടിക്കാലത്ത് ഒരു തുമ്പിയെ പിടികൂടി അതിന്റെ പുറകില്‍‍ ദര്‍ഭപുല്ലുകൊണ്ടു കുത്തിനോവിച്ചതുകൊണ്ടാണ് മുനിക്ക് ഇപ്രകാരമൊരു കഠിനശിക്ഷ അനുഭവിക്കേണ്ടിവന്നതെന്ന്‍ യമരാജന്‍ മറുപടി നല്‍കി. എന്നാല് 12 വയസ്സില്‍ത്താഴെയുള്ള‍ കുട്ടികള്‍ ചെയ്യുന്ന വികൃതികളുംമറ്റും പാപങ്ങളായി കണക്കാക്കാറില്ലെന്നും അറിവില്ലാത്ത പ്രായത്തില്‍ ചെയ്തുപോയ ഒരു വികൃതിയുടെ പേരില്‍ തന്നെ ഈ വിധം ക്രൂരശിക്ഷാവിധിക്കിരയാക്കുകയും ചെയ്ത യമരാജാവിനെ മാണ്ഡവ്യന്‍ ശൂദ്രയോനിയില്‍പ്പിറക്കാനിടയാകട്ടേ എന്നു ശപിക്കുകയും ചെയ്തു. ആ ശാപഫലമായി പില്‍ക്കാലത്ത് ‍ ഒരു ശൂദ്രശ്ത്രീയുടെ മകനായിപ്പിറന്ന വിദൂരര്‍ എന്ന പേരില്‍ യമന്‍ ഭൂമിയില്‍പ്പിറവിയെടുത്തു. സാക്ഷാല്‍ വേദവ്യാസനായിരുന്നു വിദൂരരുടെ പിതാവ്. 

പുരുഷകേന്ദ്രീകൃതസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ നിര്‍മ്മിക്കപ്പെട്ടതാണ് പുരാണങ്ങളും ഇതിഹാസങ്ങളും അതുപോലുള്ള സാഹിത്യസൃഷ്ടികളൊക്കെയും. പൌരാണികകാലംമുതല്തന്നെ പുരുഷാധിപത്യവും അവരുടെ മേല്‍ക്കോയ്മയും നിലനിന്നിരുന്ന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അവര്‍ കല്‍പ്പിച്ചുനല്‍കിയിരുന്ന ഒരു പ്രത്യേകസ്ഥാനമുണ്ടായിരുന്നു. സമൂഹത്തില്‍ സ്ത്രീകളെ ബഹുമാന്യരായിക്കണക്കാക്കുന്നുവെന്ന പുറംമോടികളവതരിപ്പിക്കുമ്പോഴും സ്ത്രീകള്‍ പുരുഷനു അടിപ്പെട്ട ജീവിക്കണമെന്നും പുരുഷന്‍ എന്തുതന്നെ ചെയ്താലും സ്ത്രീകള്‍ അവയൊക്കെയും ഒരെതിര്‍പ്പും കൂടാതെ അനുസരിച്ചുകൊള്ളണമെന്നുമുള്ള  സാമൂഹ്യബോധമാണ് എല്ലായിടത്തും‍ നിലനിന്നിരുന്നത്. ആ കാഴ്ചപ്പാടിന്റെ ഭംഗിയാര്‍ന്ന മൂടുപടമിട്ട ഒരു സങ്കല്‍പ്പമായിരുന്നു പാതിവ്രത്യം,പതിവ്രത എന്നതൊക്കെ. അത്തരം സങ്കല്‍പ്പങ്ങളുടെ ഉപോത്പന്നങ്ങളാണ് ശീലാവതിയേയും പാക്കനാരുടെ ഭാര്യയേയും പോലുള്ള കഥാപാത്രങ്ങളുടെ ഭര്‍തൃശിശ്രൂഷകളും പാതിവ്രത്യപുരാണങ്ങളും അടയാളപ്പെടുത്തുന്നത്. ഒരു സ്ത്രീയുടെ ഏറ്റവും വിലപിടിയാസ്വത്തായി സമൂഹമധ്യത്തില്‍ അവരോധിക്കപ്പെട്ടിരുന്ന ഈ സങ്കല്‍പ്പം അവള്‍ക്കു സമ്മാനിച്ചിരുന്ന കെട്ടുപാടുകള്‍ കുറച്ചൊന്നുമായിരുന്നില്ല. നൂറ്റാണ്ടുകള്‍ എത്ര കഴിഞ്ഞിട്ടും ഇന്നുമതേ കാഴ്ചപ്പാട് തന്നെയാണ് നമ്മുടെ സമൂഹം പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ ആരാണ് പതിവ്രത? ഭര്‍ത്താവ് പറയുന്നത് ഒരെതിര്‍പ്പും കൂടാതെ അതേപടിയനുസരിക്കുന്ന ഒരു ചലനയന്ത്രമാണോ പതിവ്രത അതോ ഭര്‍ത്താവു ചെയ്യുന്ന ഏതൊരു കാര്യത്തിലേയും ഗുണദോഷവശങ്ങള്‍ ധരിപ്പിച്ച് നല്ലതുമാത്രം തിരഞ്ഞെടുക്കാനും യുക്തമായതു ചെയ്യുവാനും ഭര്‍ത്താവിനൊപ്പം നിന്ന്‍ സഹായിക്കുന്നവളാണോ പതിവ്രത? നിര്‍വ്വചനങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടട്ടേ

ശ്രീ

Monday, April 7, 2014

ചെറിയ ചില അറിവുകള്‍ - ഭാഗം 2

പലയിടത്തായി ചിതറിപ്പോയവ ഒരുമിച്ചൊരിടത്താക്കാനുള്ള ഒരു ശ്രമം മാത്രം. ഒന്നുമെന്റേതല്ല. പലയിടത്തുനിന്നുമായ് ശേഖരിച്ചിട്ടുള്ളതും കേട്ടറിവുകളുടേയും വായിച്ചറിവിന്റേയും മറ്റും അടിസ്ഥാനത്തില്‍ നടത്തുന്ന ഒരു ശ്രമം മാത്രം. വിട്ടുപോയിട്ടുള്ളവ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയാവുന്നവര്‍ ചേര്‍ത്തു സഹായിക്കുക.  ഈ കുറിപ്പിന്റെ ആദ്യഭാഗം താഴെയുള്ള ലിങ്കില്‍ നോക്കിയാല്‍ നോക്കിക്കാണാവുന്നതാണ്.

ചെറിയ ചില അറിവുകള്‍ - ഭാഗം 1


അഷ്ടദിക്പാലര്‍

1.ഇന്ദ്രന്‍
2.അഗ്നി
3.യമന്‍
4.നിരൃതി
5.വരുണന്‍
6.വായു
7.കുബേരന്‍
8.ശിവന്‍

ലോകത്തിന്റെ എട്ടുദിക്കുകളുടെ കാവല്‍ക്കാരാണ് അഷ്ടദിക്പാലര്‍. കിഴക്ക് ഇന്ദ്രനും തെക്കുകിഴക്ക് അഗ്നിയും യമന്‍ തെക്കും തെക്കുപടിഞ്ഞാറു നിര്യതിയും വരുണന്‍ പടിഞ്ഞാറും വായു വടക്കുപടിഞ്ഞാറും കുബേരന്‍ വടക്കും ശിവന്‍ വടക്കുകിഴക്കുഭാഗവും കാത്തുസൂക്ഷിക്കുന്നു.

അഷ്ട ദിഗ്ഗജങ്ങള്‍

1. ഐരാവതം
2. പണ്ടരീകാന്‍
3. വാമനന്‍
4. കുമുദന്‍
5. അഞ്ചനന്‍
6. പുഷ്പദന്‍
7. സാര്‍വ ഭൌമന്‍
8. സുപ്രതീകന്‍

അഷ്ടദിക്കുകളിലായ് നിലയുറപ്പിച്ചിരിക്കുന്ന ഗജശ്രേഷ്ടന്മാരാണ് അഷ്ട ദിഗ്ഗജങ്ങള്‍.

അഷ്ടവൈദ്യമ്മാര്‍

1.കുട്ടഞ്ചേരിമൂസ്സ്
2.പുലാമന്തോള്‍ മൂസ്സ്
3.ചിരട്ടമണ്‍ മൂസ്സ്
4.തൈക്കാട്ടുമൂസ്സ്
5.ഇളയിടത്തുതൈക്കാട്ടുമൂസ്സ്
6.വെള്ളോട്ട്മൂസ്സ്
7.ആലത്തൂര്‍ നമ്പി
8.ഒളശ്ശമൂസ്സ്

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടേ ഐതീഹ്യമാലയില്‍ അഷ്ടവൈദ്യന്മാരെക്കുറിച്ച് പ്രത്യേകം പ്രത്യേകം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

എട്ടുവീട്ടില്‍ പിള്ളമാര്‍

1. കഴക്കൂട്ടത്തു പിള്ള
2. രാമനാമഠം പിള്ള
3. ചെമ്പഴന്തിപ്പിള്ള
4. കുടമണ്‍ പിള്ള
5. വെങ്ങാനൂര്‍ പിള്ള
6. മാര്‍ത്താണ്ഡം പിള്ള
7. പള്ളിച്ചല്‍ പിള്ള
8. കൊളത്തൂര്‍ പിള്ള

തിരുവിതാം കൂറിലെ പ്രബലരായ കുടുംബക്കാരായിരുന്നു എട്ടുവീട്ടില്‍ പിള്ളമാരുടേത്. യുവാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയെ അപായപ്പെടുത്താനും രാജ്യത്ത് അന്തച്ഛിദ്രമുണ്ടാക്കുവാനും ഇവര്‍ ശ്രമിക്കുകയുണ്ടായി. ഭയന്നു നാടുവിടേണ്ടിവന്ന മാര്‍ത്താണ്ഡവര്‍മ്മ ഒടുവില്‍ മടങ്ങിവരുകയും എട്ടുവീട്ടില്‍ പിള്ളമാരെ മുഴുവന്‍ നിഗ്രഹിക്കുകയും അവരുടെ സ്ത്രീജനങ്ങളെ തുറയേറ്റുകയും തറവാടുകള്‍ കുളം തോണ്ടുകയും ചെയ്തു

വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങൾ എന്നറിയപ്പെട്ടിരുന്ന കവിശ്രേഷ്ഠര്‍

1. ക്ഷപണകന്‍
2. ധന്വന്തരി
3. കാളിദാസന്‍
4. അമരസിംഹന്‍
5. വരാഹമിഹിരന്‍
6. വരരുചി
7. ശങ്കു
8. വേതാളഭട്ടന്‍
9. ഹരിസേനന്‍

വിക്രമാദിത്യസദസ്സിലെ ഈ കവിശ്രേഷ്ടന്മാരില്‍ അഗ്രഗണ്യന്‍ കാളിദാസന്‍ തന്നെയായിരുന്നു. രാജാവിന്റെ പ്രത്യേക പ്രീതിയ്ക്ക് പാത്രീഭവിച്ചിരുന്നതും കാളിദാസന്‍ തന്നെ. വിക്രമോര്‍വ്വശീയം,കുമാരസംഭവം,മേഘസന്ദേശം തുടങ്ങി വിഖ്യാതങ്ങളായ നിരവധി കൃതികളുടെ കര്‍ത്താവായിരുന്നു ഇദ്ദേഹം.

നവരത്നങ്ങള്‍

1. വജ്രം
2. മരതകം
3. പുഷ്യരാഗം
4. വൈഡൂര്യം
5. ഇന്ദ്രനീലം
6. ഗോമേദകം
7. പവിഴം
8. മുത്ത്
9. മാണിക്യം

ജ്യോതിഷപ്രകാരമുള്ള നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നതാണ് നവരത്നങ്ങള്‍. വജ്രം ശുക്രനേയും മരതകം ബുധനേയും പുഷ്യരാഗം വ്യാഴത്തേയും വൈഡൂര്യം കേതുവിനേയും ഇന്ദ്രനീലം ശനിയേയും ഗോമേദകം രാഹുവിനേയും പവിഴം ചൊവ്വയേയും മുത്ത് ചന്ദ്രനേയും മാണിക്യം സൂര്യനേയും പ്രതിനിദാനം ചെയ്യുന്നു.

നവഗ്രഹങ്ങള്‍ - ജ്യോതിഷ പ്രകാരം

1. സൂര്യന്‍
2. ചന്ദ്രന്‍
3. ചൊവ്വ
4. ബുധന്‍
5. വ്യാഴം
6. ശുക്രന്‍
7. ശനി
8. രാഹു
9. കേതു

നവരസങ്ങള്‍

1. ശൃംഗാരം
2. കരുണം
3. വീരം
4. രൌദ്രം
5. ഹാസ്യം
6. ഭയാനകം
7. ബീഭത്സം
8. അത്ഭുതം
9. ശാന്തം

രതി എന്ന സ്ഥായിഭാവം രസമായി വികാസം പ്രാപിച്ച അവസ്ഥയാണ് ശൃംഗാരം. ശോകമാണ് കരുണത്തിന്റെ സ്ഥായിഭാവം.ഉത്തമന്മാരിലാണ് വീരം ഉണ്ടാകുന്നത്.മറ്റുള്ളവർ ചെയ്യുന്ന ദ്രോഹപ്രവര്‍ത്തികള്‍ക്ക് പ്രതിക്രിയ ചെയ്യാനുള്ള അഭിനിവേശത്തോടുകൂടിയ ക്രോധമാണ് രൌദ്രം. ഹാസ്യത്തിന്റെ ഭാവം ചിരിയാണ്.വികൃതമായ രൂപം, വേഷം, സംസാരം മുതലായവയാണ് ചിരിക്ക് കാരണം. ഭയമെന്ന ഭാവത്തിന്റെ ആത്മാവാണ് ഭയാനകം. ഇഷ്ടപ്പെടാത്ത വസ്തുക്കളെയോ കാര്യങ്ങളെയോ പറ്റി കേൾക്കുകയോ ഓർമ്മിക്കുകയോ അവയെ കാണുകയോ ചെയ്യുന്നതിൽനിന്നും ബീഭത്സം ഉണ്ടാകുന്നു. വിസ്മയിപ്പിക്കുന്ന കാഴ്ചകളുടേയും വാര്‍ത്തകളുടേയും ഭാവമാണ് അത്ഭുതം. സുഖദുഃഖങ്ങളില്ലാത്ത, രാഗദ്വേഷാദികളില്ലാത്ത ഒരവസ്ഥയാണ് ശാന്തം.

അര്‍ജ്ജുനന്റെ 10 പേരുകള്‍

1. അര്‍ജ്ജുനന്‍
2. ഫള്‍ഗുണന്‍
3. പാര്‍ത്ഥന്‍
4. വിജയന്‍
5. കിരീടി
6. ശ്വേതവാഹനന്‍
7. ധനഞ്ജയന്‍
8. ബീഭത്സു
9. സവ്യസാചി
10.ജിഷ്ണു

"അർജ്ജുനൻ ഫൽഗുനൻ പാർഥൻ വിജയനും,
വിശ്രുതമായപേർ പിന്നെ കിരീടിയും
ശ്വേതാശ്വനെന്നും ധനഞ്ജയൻ ജിഷ്ണുവും
ഭീതീഹരം സവ്യസാചി വിഭത്സുവും
പത്തുനാമങ്ങളും നിത്യം ജപിക്കലോ
നിത്യഭയങ്ങളകന്നുപോം നിശ്ചയം"

അര്‍ജ്ജുനന് ഈ പത്തുപേരുകള്‍ കിട്ടാന്‍ കാരണം.

വെളുപ്പുനിറമുള്ളവനായതുകൊണ്ട് അര്‍ജ്ജുനന്‍ എന്നും ഫാള്‍ഗുണമാസത്തില്‍ ജനിച്ചതുകൊണ്ട് ഫള്‍ഗുണന്‍ എന്നും പൃഥയുടെ പുത്രന്‍ (കുന്തിയുടെ യഥാര്‍ത്ഥ നാമം പൃഥ എന്നാണ്) ആയതുകൊണ്ട് പാര്‍ത്ഥന്‍ എന്നും ആയോധനവിദ്യകളില്‍ എല്ലാം ജയിച്ചതുകൊണ്ട് വിജയനെന്നും ഇന്ദ്രന്‍ ദേവസിംഹാസനത്തില്‍ ഇരുത്തി തന്റെ കിരീടമണിയിച്ചതുകൊണ്ട് കിരീടിയെന്നും വെളുത്ത നിറമുള്ള കുതിര വാഹനമാക്കിയതുകൊണ്ട് ശ്വേതവാഹനന്‍ എന്നും രാജസൂയയാഗത്തില്‍ ഏറ്റവും കൂടുതല്‍ ധനസമ്പാദനം നടത്തിയതുകൊണ്ട് ധനഞ്ജയന്‍ എന്നും ശത്രുക്കള്‍ എപ്പോഴും ഭയപ്പാടോടുകൂടി നോക്കിക്കാണുന്നവനായതുകൊണ്ട് ബീഭത്സു എന്നും ഇരുകയ്യിലും വില്ലേന്തി ഇരട്ട ലക്ഷ്യങ്ങളിലേക്ക് ഒരേസമയം അമ്പെയ്യുന്നവനായതുകൊണ്ട് സവ്യസാചി എന്നും വിഷ്ണുവിനു(കൃഷ്ണന്‍) പ്രീയങ്കരനായതുകൊണ്ട് ജിഷ്ണു എന്നും അറിയപ്പെടുന്നു.

ദശാവതാരങ്ങള്‍

1. മത്സ്യം
2. കൂര്‍മ്മം
3. വരാഹം
4. നരസിംഹം
5. വാമനന്‍
6. പരശുരാമന്‍
7. ശ്രീരാമന്‍
8. ബലരാമന്‍
9. ശ്രീകൃഷ്ണന്‍
10.കല്‍ക്കി

ഹിന്ദു പുരാണങ്ങളനുസരിച്ച് മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളാണു ദശാവതാരങ്ങള്‍ എന്നറിയപ്പെടുന്നത്. ബലരാമനെ ഒഴിവാക്കി ബുദ്ധനെ ഉള്‍പ്പെടുത്തിയും ദശാവതാരസങ്കല്‍പ്പമുണ്ട്. എല്ലാ അവതാരങ്ങളും 1200 ദിവ്യവര്‍ഷങ്ങള്‍ ഇടവിട്ടാണ്‌ സംഭവിക്കുന്നത്‌. കൃതയുഗം(സത്യയുഗം),ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങിനെയാണു നാലു യുഗങ്ങള്‍. സത്യയുഗത്തില്‍ മത്സ്യം,കൂര്‍മം, വരാഹം,നരസിംഹം എന്നിവയും വാമനന്‍, പരശുരാമന്‍,ശ്രീരാമന്‍ ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിലും കല്‍ക്കി കലിയുഗത്തിലും അവതരിക്കുന്നു. അവതാരങ്ങളില്‍ കല്‍ക്കി അവതാരം ഇതേവരെ ഉണ്ടായിട്ടില്ല.കലിയുഗത്തിന്റെ അവസാനത്തിൽ ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയും. ഈ കാലഘട്ടത്തിൽ മഹാവിഷ്ണു കൽക്കിയായി അവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും എന്നാണ് സങ്കല്‍പ്പം.

പത്ത് മുഖ്യ ഉപനിഷത്തുക്കള്‍

1. ഈശാവാസ്യോപനിഷത്ത്
2. കേനോപനിഷത്ത്
3. കഠോപനിഷത്ത്
4. പ്രശ്നോപനിഷത്ത്
5. മുണ്ഡകോപനിഷത്ത്
6. മാണ്ഡൂക്യോപനിഷദ്
7. തൈത്തിരീയോപനിഷദ്
8. ഐതരേയോപനിഷത്ത്
9. ചാന്ദോഗ്യോപനിഷദ്
10.ബൃഹദാരണ്യകോപനിഷത്ത്

ഭാരതീയ തത്ത്വചിന്ത ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് ഉപനിഷത്തുകൾ. വേദങ്ങളുടെ അവസാനമുള്ള വേദാന്തം എന്ന അര്‍ത്ഥഗുണമുള്‍ക്കൊള്ളുന്നതാണിവ. ഉപനിഷത്തുക്കള്‍ 108 എണ്ണമാണുള്ളത്. എന്നാല്‍ അവയില്‍ ഏറ്റവും മുഖ്യമായിട്ടുള്ളത് പത്ത് ഉപനിഷത്തുക്കളാണ്. ശ്രീ ശങ്കരാചാര്യർ വ്യാഖ്യാനം നൽകിയതിനാലാണ്‌ അവ പ്രസിദ്ധമായത്. എന്നാൽ മറ്റു ഉപനിഷത്തുക്കളും പ്രാധാന്യമർഹിക്കുന്നവ തന്നെ. ഉപനിഷത്തുകളില്‍ പലതും ഗുരു ശിഷ്യ സംവാദ രൂപത്തിലാണ് രചിച്ചിരിയ്ക്കുന്നത്. ഉപനിഷത്തുക്കൾ അവ വ്യാഖ്യാനിച്ചിരിക്കുന്നവരുടെ അഭിപ്രായത്തിലും വീക്ഷണത്തിലും വ്യത്യസ്ത ഉത്തരങ്ങളും ആശയങ്ങളും തരുന്നുണ്ട്. എങ്കിലും ഹിന്ദുമതത്തിന്റെ തത്ത്വജ്ഞാനപരമായ ആശയങ്ങൾ മറ്റേതു വേദ ഗ്രന്ഥങ്ങളേക്കാൾ പ്രതിഫലിപ്പിക്കുന്നത് ഉപനിഷത്തുക്കളാണ്‌ എന്ന് ആധുനിക ചരിത്രകാരന്മാർ പലരും വിശ്വസിക്കുന്നു. ഭാരതീയ തത്ത്വചിന്തകരിൽ മിക്കവരേയും സ്വാധീനിച്ചിരിക്കുന്നത് ഉപനിഷത്തുക്കളാണ്‌.

പറയിപെറ്റ പന്തിരുകുലം

1. മേളത്തൂര്‍അഗ്നിഹോത്രി
2. രചകന്‍
3. ഉളിയന്നൂര്‍തച്ചന്‍
4. വള്ളോന്‍
5. വടുതലമരു
6. കാരയ്ക്കലമ്മ
7. ഉപ്പുകൊറ്റന്‍
8. പാണനാര്‍
9. നാരായണത്ത് ഭ്രാന്തന്‍
10.അകവൂര്‍ചാത്തന്‍
11.പാക്കനാര്‍
12.വായില്ലാക്കുന്നിലപ്പന്‍

ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണന് വിധിവശാല്‍ പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ട് മക്കളാണ് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്. ജനിച്ച സമയത്തുതന്നെ കുഞ്ഞിനു വായുണ്ടോ എന്ന്‍ വരരുചി പത്നിയോട് തിരക്കുകയും കുട്ടിക്ക് വായുണ്ടെന്ന്‍  അവര്‍ മറുപടി പറയുമ്പോള്‍ എന്നാല്‍ ആ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചേക്കൂ എന്നും വാ കീറിയ ദൈവം ഇരയും നല്‍കും എന്ന്‍ വരരുചി പറയുകയും ചെയ്യുമായിരുന്നു. അപ്രകാരം പലയിടങ്ങളിലായുപേക്ഷിക്കപ്പെട്ട് പന്ത്രണ്ട് കുട്ടികളെ സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാല എന്ന പുസ്തകത്തില്‍ ഇവരെക്കുറിച്ച് വളരെ വിശദമായി പറയുന്നുണ്ട്.

പറയിപെറ്റ പന്തിരുകുലത്തെക്കുറിച്ചുള്ള ഒരു ശ്ലോകം.

"മേളത്തോളഗ്നിഹോത്രീ രാജകനുളിയനൂർ
ത്തച്ചനും പിന്നെ വള്ളോൻ
വായില്ലാക്കുന്നിലപ്പൻ വടുതല മരുവും
നായർ കാരയ്ക്കൽ മാതാ
ചെമ്മേ കേളുപ്പുകൂറ്റൻ പെരിയ തിരുവര -
ങ്കത്തെഴും പാണനാരും
നേരേ നാരായണ ഭ്രാന്തനുമുടനകവൂർ-
ചാത്തനും പാകനാരും"


ഈരേഴു പതിനാലു ലോകങ്ങള്‍

1. സത്യലോകം
2. ജനക്‌ ലോകം
3. തപോലോകം
4. മഹാര്‍ലോകം
5. സ്വര്‍ഗ്ഗലോകം
6. ഭുവര്‍ലോകം
7. ഭൂലോകം
8. അതലലോകം
9. വിതലലോകം
10.സുതലലോകം
11.തലാതലലോകം
12.മഹാതലലോകം
13.രസാതലലോകം
14.പാതാളലോകം

സമസ്ത ചരാചരങ്ങളുടെയും നിവാസസ്ഥലമാണ് ലോകം അഥവാ പ്രപഞ്ചം. അതലം, വിതലം, നിതലം, സുതലം, തലാതലം, മഹാതലം, രസാതലം എന്നിങ്ങനെ കീഴ്ലോകങ്ങള്‍ ഏഴെണ്ണവും ഭുലോകം, ഭുവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം എന്നീ ഏഴു മേല്‍ലോകങ്ങളും ആണുള്ളത്. ഇവ ചതുര്‍ദ്ദശലോകങ്ങള്‍ അഥവാ ഈരേഴു പതിനാല് ലോകങ്ങള്‍ എന്നറിയപ്പെടുന്നു.

പതിനെട്ടു പുരാണങ്ങള്‍

1. ബ്രഹ്മപുരാണം
2. വിഷ്ണുപുരാണം
3. ശിവപുരാണം
4. ഭാഗവതപുരാണം
5. പദ്മപുരാണം
6. നാരദപുരാണം
7. മാർക്കണ്ഡേയപുരാണം
8. ഭവിഷ്യപുരാണം
9. ലിംഗപുരാണം
10.വരാഹപുരാണം
11.ബ്രഹ്മവൈവർത്തപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.മത്സ്യപുരാണം
15.കൂർമ്മപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.അഗ്നിപുരാണം

പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും സാധാരണ മനുഷ്യർക്ക്‌ ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥാഖ്യാനം പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ. പതിനെട്ട് മഹാപുരാണങ്ങളും ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. ഇവ കൂടാതെ ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും, ആത്മീയ ചരിത്രത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങൾ. ഒരു പ്രത്യേക കുലത്തിന്റെ ഉല്പത്തിയെപ്പറ്റിയും, ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങൾ എന്നിവയും പുരാണങ്ങളിൽ ഉൾപ്പെടുത്തിക്കാണാറുണ്ട്.
വിഷ്ണു, ശിവൻ, പാർവതി തുടങ്ങിയ ദേവീദേവന്മാരുടെ കഥകളാണു കൂടുതലായും പുരാണങ്ങളിൽ അടങ്ങിയിരിക്കുന്നത്. ഇതിനു പുറമേ ലോകത്തിന്റെ നിർമ്മിതി, വിവിധ രാജാക്കന്മാർ എന്നിവയെക്കുറിച്ചുമുള്ള പരാമർശങ്ങളും പുരാണങ്ങളിലുണ്ട്. വേദങ്ങളിൽ നിന്നും വ്യത്യസ്തമായി പുരാണങ്ങൾ വളരെ ലളിതമായ സംസ്കൃതഭാഷയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്.


(തുടരും...)

ശ്രീക്കുട്ടന്‍

Thursday, October 31, 2013

ത്രിമൂര്‍ത്തികള്‍


ഹിന്ദുപുരാണങ്ങളനുസരിച്ച് സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവർ ആണു ത്രിമൂർത്തികൾ എന്നറിയപ്പെടുന്നത്. ഒരേ പരമാത്മാവിന്റെ മൂർത്തിഭേദങ്ങളായിരിക്കുമ്പോൾത്തന്നെ മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽനിന്ന് ശിവനും ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു. പരാശക്തിയാണ് ത്രിമൂർത്തികളുടെയും ജനയിത്രിയെന്നും കല്പാന്തത്തിൽ ത്രിമൂർത്തികൾ പരാശക്തിയിൽ വിലയം പ്രാപിക്കുകയും അടുത്ത കല്പത്തിന്റെ ആരംഭത്തോടെ വീണ്ടും ജനിക്കുകയും ചെയ്യുന്നു എന്നുമാണ് കാലചക്രത്തെ പുരാണങ്ങളിൽ വിലയിരുത്തുന്നത്. സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങളുമായി ബന്ധപ്പെടുത്തിയും വിഷ്ണു, ബ്രഹ്മാവ്, പരമശിവൻ എന്നിവർ പരാമർശിക്കപ്പെടാറുണ്ട്.

മഹാപ്രളയത്തിന്റെ അന്ത്യത്തോടെ വിസ്തൃതമായ ജലപ്പരപ്പിൽ ആലിലയിൽ കാണപ്പെടുന്ന ശിശുരൂപനായ മഹാവിഷ്ണുവിന്റെ മുന്നിൽ പരാശക്തി പ്രത്യക്ഷയായി അടുത്ത മഹായുഗത്തിന്റെ ആരംഭമായതായി ഓർമിപ്പിക്കുന്നു. മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ പ്രത്യക്ഷനാകുന്ന ബ്രഹ്മാവിന് നാലു ദിക്കിലേക്കും മുകളിലേക്കും നോക്കുമ്പോൾ അഞ്ച് മുഖം ഉണ്ടാകുന്നു. തന്നെപ്പറ്റിയോ തന്റെ ലക്ഷ്യത്തെപ്പറ്റിയോ ഒന്നുമറിയാതെ വിഷണ്ണനായിരിക്കുമ്പോൾ 'തപസ്സുചെയ്തു ശക്തിനേടി സൃഷ്ടികർമത്തിലേർപ്പെടുക' എന്ന് അശരീരി കേൾക്കുകയും ബ്രഹ്മാവ് സൃഷ്ടികർമം ആരംഭിക്കുകയും ചെയ്യുന്നു. ബ്രഹ്മാവിന്റെ വ്യത്യസ്ത അവയവങ്ങളിൽനിന്നു ജനിച്ച പ്രജാപതിമാർ പിതാവിന്റെ നിർദേശപ്രകാരം പ്രപഞ്ചസൃഷ്ടിയിൽ വ്യാപൃതരാവുകയും വൈവിധ്യമാർന്ന ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും ആവിർഭാവത്തിനു കാരണമാവുകയും ചെയ്തു.

ബ്രഹ്മാവ്:

ഹിന്ദുമതത്തിൽ സൃഷ്ടി കർത്താവാ‍യി ബ്രഹ്മാവിനെ കണക്കാക്കുന്നു. പഞ്ചമുഖനായിരുന്ന ബ്രഹ്മദേവന്‍ പിന്നീട് നാന്മുഖനായി മാറുകയാണുണ്ടായത്. ഒരിക്കല്‍ ബ്രഹ്മദേവന്‍ ശതരൂപ എന്ന ഒരതിസുന്ദരിയായ സ്ത്രീയെ സൃഷ്ടിച്ചു. ആ സൃഷ്ടിയുടെ സൌന്ദര്യത്തില്‍ മയങ്ങിപ്പോയ ബ്രഹ്മാവ് അവരെ തന്നെ നോക്കിയിരിപ്പായി. ഇതുകണ്ട് സരസ്വതീദേവി ശതരൂപയെ ഒരുവശത്തേയ്ക്ക് മാറ്റിനിര്‍ത്തി. അപ്പോള്‍ ബ്രഹ്മദേവന്റെ തലയുടെ ഇടതുവശത്ത് ഒരു മുഖം കൂടി ഉടലെടുത്തു. അതുകണ്ട ദേവി വലതുവശത്തായി ശതരൂപയെ മാറ്റിയിരുത്തി.അപ്പോള്‍ വലതുഭാഗത്തും ഒരു മുഖമാവിര്‍ഭവിച്ചു. ഇപ്രകാരം പുറകുവശത്തു നീങ്ങിയിരുത്തിയപ്പോള്‍ പുറകിലും  മുഖമുണ്ടാവുകയും ദേക്ഷ്യം വന്ന ദേവി തലക്കുമുകളിലേക്കു ശതരൂപയെ മാറ്റിയപ്പോള്‍ മുകളിലേക്ക് നോക്കിയും ഒരു മുഖമാവിര്‍ഭവിച്ചു. ആകാശത്തേയ്ക്ക് നോക്കിയുള്ള മുഖം ഒരിക്കല്‍ അസത്യപ്രസ്താവന നടത്തിയതിന്റെ ദേക്ഷ്യത്തില്‍ പരമശിവന്‍ കൈകൊണ്ട് നുള്ളിക്കളയുകയുണ്ടായി. അതോടെ പഞ്ചമുഖനായ ബ്രഹ്മാവ് നാന്മുഖനായി മാറി.

ബ്രഹ്മപുരാണം അനുസരിച്ച് ബ്രഹ്മാവ് മനുവിന്റെ സൃഷ്ടിക്കുകയും മനുവിലൂടെ സകല മനുഷ്യരാശിയും സൃഷ്ടിച്ചതായും പ്രസ്താവിച്ചിരിക്കുന്നു. ബ്രഹ്മാവിന്റെ പത്നിയായി സങ്കല്പിച്ചുവരുന്നത് വിദ്യയുടെ ദേവതയായി കരുതുന്ന സരസ്വതി ദേവിയെയാണ്. സരസ്വതിയുമായി ചേർന്നുനിൽക്കുന്ന സങ്കല്പം ആയതുകൊണ്ടുതന്നെ ശബ്ദത്തിന്റേയും സംസാരശക്തിയുടെയും ദേവനായും കരുതിവരുന്നു.

പുരാണങ്ങൾ അനുസരിച്ച് ബ്രഹ്മാവ് സ്വയംഭൂവാണ്. വേറെ ചില സങ്കല്പം അനുസരിച്ച് ബ്രഹ്മാവ് ജലത്തിൽ ഒരു വിത്തായി ജനിച്ചതായി കരുതുന്നു. ഇതൊരു സ്വർണ്ണ അണ്ഡമാകുകയും അതിൽനിന്ന് ബ്രഹ്മാവ് അഥവാ ഹിരണ്യഹർഭൻ ജനിക്കുകയും ക്രമേണ ഈ അണ്ഡം വികസിച്ച് ബ്രഹ്മാണ്ഡം ആകുകയും ചെയ്തു എന്നാണ് വിശ്വാസം. വിഷ്ണുവിന്റെ നാഭിയിൽ നിന്നാണ് സൃഷ്ടി കർത്താവാ‍യ ബ്രഹ്മാവ് ഉണ്ടായതെന്നും ചില കഥകൾ ഉണ്ട്.

നാലുയുഗങ്ങള്‍ ഉള്ളതില്‍ കൃതയുഗം 4800 ദേവവര്‍ഷവും, ത്രേതായുഗം 3600 ദേവവര്‍ഷവും, ദ്വാപരയുഗം 2400 ദേവവര്‍ഷവും, കലിയുഗം 1200 ദേവവര്‍ഷവും നീണ്ട കാലയളവുകളാണ്. ഒരു ചതുര്‍യുഗത്തില്‍ ആകെ 12000 ദിവ്യവര്‍ഷം ഉണ്ട്‌. ഇപ്രകാരമുള്ള 71 ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ഒരു മന്വന്തരം. 14 മനന്വന്തരങ്ങള്‍ അഥവാ ആയിരം ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു പകല്‍. ഇതിനെ ഒരു കല്‍പം എന്ന്‌ പറയും. അത്രയും കാലം ബ്രഹ്മാവിന്റെ രാത്രിയാണ്‌. ഇത്തരം 360 ബ്രഹ്മദിവസങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ബ്രഹ്മവര്‍ഷം. അങ്ങനെയുള്ള 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ആയുഷ്കാലം. അതിനു‍ശേഷം ബ്രഹ്മാവും പരബ്രഹ്മത്തില്‍ ലയിക്കുന്നു. അതോടെ മഹാപ്രളയം സംഭവിക്കുന്നു. ആയിരം ചതുര്‍യുഗങ്ങളാണ്‌ ബ്രഹ്മാവിന്റെ ഒരു പകലും രാത്രിയും. 360 അഹോരാത്രങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു ബ്രഹ്മവര്‍ഷം. 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നത്‌ ഒരു ബ്രഹ്മായുസ്സുമാണ്‌.

ക്ഷിപ്രപ്രസാദിയായ ബ്രഹ്മാവ് പലപ്പോഴും വരങ്ങളും അനുഗ്രഹങ്ങളും നിര്‍ലോഭം നല്‍കുമായിരുന്നു. തന്മൂലം അസുരന്മാര്‍ ബ്രഹ്മാവിനെ തപസ്സുചെയ്ത് വരം നേടി ബലവാന്മാരായിതീര്‍ന്ന്‍ മനുഷ്യരെയും ദേവന്മാരെയും തോല്പിച്ച് ലോകം സ്വാധീനത്തിലാക്കുന്ന അനേകം കഥകള്‍ പുരാണങ്ങളിലുണ്ട്. ഹിരണ്യാക്ഷന്‍, ഹിരണ്യകശിപു,ത്രിപുരന്മാര്‍, മഹിഷാസുരന്‍ തുടങ്ങിയ അസുരന്മാര്‍ ബ്രഹ്മദേവനില്‍ നിന്നും വരങ്ങള്‍ വാങ്ങി വളരെയധികം ബുദ്ധിമുട്ടുകള്‍ മാലോകര്‍ക്കും ദേവഗണങ്ങള്‍ക്കുമുണ്ടാക്കുകയും അവരെയൊക്കെ വിഷ്ണുമഹേശ്വരന്മാര്‍ ഇടപെട്ട് ഇല്ലാതാക്കുകയും ചെയ്തു.

ത്രിമൂര്‍ത്തികളില്‍ ആര്‍ക്കാണു കൂടുതല്‍ മഹത്വമെന്നതിനെക്കുറിച്ച് ബ്രഹ്മാവും വിഷ്ണുവും തമ്മില്‍ ഒരു തര്‍ക്കമുടലെടുത്തപ്പോള്‍ മധ്യസ്ഥനായി നിന്ന ശിവന്‍ ഒരു ശിവലിംഗം കാട്ടിയിട്ട് ബ്രഹ്മാവിനോട് അതിന്റെ മുകള്‍ഭാഗം കണ്ടുവരാനും വിഷ്ണുവിനോട് കീഴ്ഭാഗം കണ്ടെത്താനും ആവശ്യപ്പെട്ടു.യാത്ര ചെയ്തു ക്ഷീണിതരായതല്ലാതെ ഇവര്‍ക്ക് ശിവലിംഗത്തിന്റെ ആദിയുമന്തവും കണ്ടെത്താനായില്ല. എന്നാല്‍ ബ്രഹ്മാവ് തന്റെ യാത്രയ്ക്കിടയില്‍ താഴേക്കുവന്ന ഒരു കൈതപ്പൂവിനെ കൂട്ടുപിടിച്ച് താന്‍ ശിവതത്ത്വത്തിന്റെ ശിരസ്സില്‍ നിന്ന് എടുത്ത കൈതപ്പൂവാണ് അതെന്നു പറഞ്ഞ് അസത്യ പ്രസ്താവന ചെയ്തതില്‍ കുപിതനായ പരമശിവന്‍ ബ്രഹ്മദേവന്റെ ഒരു ശിരസ്സ് കൈകൊണ്ടു നുള്ളിക്കളയുകയും ബ്രഹ്മദേവനെ ആരും തന്നെ ആരാധിക്കാതായിപ്പോകട്ടെ എന്നു ശപിക്കുകയും ചെയ്തു. മാത്രമല്ല അസത്യം പറയാന്‍ കൂട്ടുനിന്ന കൈതപ്പൂവിനെ ഒരിക്കലും പൂജയ്ക്കായി ഉപയോഗിക്കാതെയായിപ്പോട്ടെയെന്നും ശപിച്ചു. ഈ ശാപഫലമായി ആണ് ബ്രഹ്മദേവനു ആരാധനാലയങ്ങള്‍ ഇല്ലാതായതും കൈതപ്പൂവിനെ ഒരു ക്ഷേത്രത്തിലും പൂജയ്ക്കെടുക്കാതായതും. ഭാരതത്തില്‍ ബ്രഹ്മാവിന് ആരാധനാക്ഷേത്രങ്ങള്‍ വലുതായൊന്നുമില്ല. രാജസ്ഥാനിലെ പുഷ്ക്കര്‍ ക്ഷേത്രം ബ്രഹ്മദേവനെ പ്രധാനമായും ആരാധിക്കുന്നതാണ്.

വിഷ്ണു:

ത്രിമൂര്‍ത്തികളില്‍ രണ്ടാമനായ വിഷ്ണുവിനു പരിപാലനധര്‍മ്മമാണുള്ളത്. ഐശ്വര്യത്തിന്റെ ദേവതയായ മഹാലക്ഷ്മിയാണു വിഷ്ണുവിന്റെ പത്നി. വൈകുണ്ട്ഠത്തില്‍ ശംഖുചക്രഗദാധാരിയായ് അനന്തന്റെ പുറത്താണ് വിഷ്ണു വസിക്കുന്നത്.സുദര്‍ശനമെന്ന ചക്രമാണു വിഷ്ണുവിന്റെ ആയുധം.  മഹാവിഷ്ണുവിന്റെ നാഭിയില്‍ നിന്നും പൊട്ടിമുളച്ച താമരയിലാണ് ബ്രഹ്മാവ് സ്ഥിതിചെയ്യുന്നത്.  ഭക്തദാസനാണ് മഹാവിഷ്ണു. തപസ്സ് എത്രതന്നെ അനുഷ്ഠിച്ചാലും ഭക്തനല്ലെങ്കില്‍ പ്രത്യക്ഷനാകാന്‍ വിമുഖനത്രേ വിഷ്ണു. ഭക്തന്‍ ആവശ്യപ്പെടാതെതന്നെ മുമ്പില്‍ പ്രത്യക്ഷനാവുകയും അനുഗ്രഹം നല്കുകയും ചെയ്യുന്നു. അംബരീഷന്റെ കഥ ഇതിനുദാഹരണമാണ്. ദുഷ്ടനിഗ്രഹം ചെയ്തു ശിഷ്ടരെ രക്ഷിച്ച് പ്രപഞ്ചത്തിന്റെ സംരക്ഷണം നടത്തുന്നത് മഹാവിഷ്ണുവാണ്. അതിനുവേണ്ടി ഭൂമിയില്‍ എല്ലായുഗത്തിലും ഒന്നോ അതിലധികമോ അവതാരം മഹാവിഷ്ണു നടത്തിയിട്ടുണ്ട്.

മഹാവിഷ്ണുവിന്റെ എല്ലാ അവതാരങ്ങളും 1200 ദിവ്യവര്‍ഷങ്ങള്‍ ഇടവിട്ടാണ്‌ സംഭവിക്കുന്നത്‌. സത്യയുഗത്തില്‍ മത്സ്യം,കൂര്‍മം, വരാഹം,നരസിംഹം എന്നിവയും വാമനന്‍, പരശുരാമന്‍,ശ്രീരാമന്‍ ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിലും കല്‍ക്കി കലിയുഗത്തിലും അവതരിക്കുന്നു. ദശാവതാരങ്ങള്‍ യഥാക്രമം


1. മത്സ്യം
2. കൂര്‍മ്മം
3. വരാഹം
4. നരസിംഹം
5. വാമനന്‍
6. പരശുരാമന്‍
7. ശ്രീരാമന്‍
8. ബലരാമന്‍
9. ശ്രീകൃഷ്ണന്‍
10.കല്‍ക്കി

എന്നിവരായിരുന്നു. അവതാരങ്ങളില്‍ ശ്രീരാമനും ശ്രീകൃഷ്ണനും ആയിരുന്നു ഏറ്റവും പ്രസിദ്ധര്‍. പല ആപത്ഘട്ടങ്ങളിലും ദേവന്മാര്‍ക്കും ഭൂലോകര്‍ക്കും രക്ഷകനായി നിന്നിട്ടുള്ളത് മഹാവിഷ്ണുവാണ്. പാലാഴിമഥനസമയത്ത് അമൃതകലശം അസുരന്മാര്‍ കൈക്കലാക്കിയപ്പോള്‍ മഹാവിഷ്ണു മോഹിനീരൂപം സ്വീകരിച്ച് അസുരന്മാരെ കബളിപ്പിച്ച് അമൃത് തിരിച്ചെടുത്ത് ദേവന്മാര്‍ക്കു നല്കി. മഹാവിഷ്ണുവിന്റെ മോഹിനീരൂപം കാണുന്നതിന് പരമശിവന്‍ ആഗ്രഹം പ്രകടിപ്പിച്ചു. മോഹിനീരൂപം കണ്ട പരമശിവന്‍ കാമാന്ധനായി മോഹിനിയെ അനുഗമിക്കുകയും തുടര്‍ന്ന് പരമശിവന്റെ തേജസ്സില്‍നിന്ന് ശാസ്താവ് ജനിക്കുകയും ചെയ്ത കഥ പ്രസിദ്ധമാണ്. ഭസ്മാസുരനില്‍ നിന്നും രക്ഷപ്പെടുവാനായി പരക്കം പാഞ്ഞ മഹേശ്വരനെ രക്ഷിച്ചതും സ്ത്രീവേഷത്തിലെത്തിയ മഹാവിഷ്ണുവായിരുന്നു. അംശാവതാരങ്ങളേയും കൂടി പരിഗണിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന ത്രിമൂര്‍ത്തി വിഷ്ണുവാണെന്ന്‍ കാണാം. പ്രസിദ്ധമായ വിഷ്ണുക്ഷേത്രങ്ങള്‍ ധാരാളമുണ്ട്.

പ്രധാനപ്പെട്ട വിഷ്ണുക്ഷേത്രങ്ങള്‍

1. ബദരീനാഥ ക്ഷേത്രം - ഉത്തരാഖണ്ഡ്
2. തിരുപ്പതി - ആന്ദ്രാപ്രദേശ്
3. പത്മനാഭസ്വാമിക്ഷേത്രം - കേരളം
4. കുംഭകോണം - തമിഴ്നാട്
5. വിഷ്ണുപദമന്ദിര്‍ - ഗയ

ത്രിമൂര്‍ത്തികളില്‍ കൂടുതല്‍ മഹത്വം ആര്‍ക്കാണെന്നു പരീക്ഷിക്കുന്നതിന് മഹര്‍ഷിമാര്‍ ഒരിക്കല്‍ ഭൃഗുമഹര്‍ഷിയെ നിയോഗിച്ചു. പിതൃസ്ഥാനീയനായ ബ്രഹ്മാവിന്റെ സമീപത്തുചെന്ന മഹര്‍ഷി ഒരു സുഹൃത്തിനെയെന്നവണ്ണം ബ്രഹ്മാവിനെ അഭിവാദ്യം ചെയ്തു. ബ്രഹ്മാവ് കുപിതനായി മഹര്‍ഷിയെ ശകാരിച്ചു. കൈലാസത്തിലെത്തിയ മഹര്‍ഷി പരമശിവന്‍ പാര്‍വതിയെ ആലിംഗനം ചെയ്തിരിക്കുന്നതുകണ്ട് പരിഹസിക്കുകയും പരമശിവന്റെയും പാര്‍വതീദേവിയുടെയും കോപത്തിനു പാത്രമാവുകയും ചെയ്തു. വൈകുണ്ഠത്തിലേക്കാണ് പിന്നീട് മഹര്‍ഷി പോയത്. മഹര്‍ഷി വരുന്നതറിയാതെ അനന്തശായിയായി ഉറക്കത്തിലായിരുന്ന മഹാവിഷ്ണുവിനെ താന്‍ വന്നിട്ടു സത്കരിക്കാഞ്ഞതിനെന്നവണ്ണം മഹര്‍ഷി നെഞ്ചില്‍ ചവുട്ടി. പെട്ടെന്നുണര്‍ന്ന മഹാവിഷ്ണു മുനിയുടെ പാദം തലോടിക്കൊണ്ട് ക്ഷമ ചോദിക്കുകയും പാദത്തിന് വേദനയുണ്ടായോ എന്ന് ആരായുകയും ചെയ്തു. പാദാഘാതത്തിന്റെ ഫലമായി മഹാവിഷ്ണുവിന്റെ മാറിലുണ്ടായ കലയാണ് ശ്രീവത്സം എന്ന പേരില്‍ അറിയപ്പെടുന്നത്.

പരമശിവന്‍:

സംഹാരത്തിന്റെ മൂര്‍ത്തിയായ പരമശിവനാണു ത്രിമൂര്‍ത്തികളില്‍ മൂന്നാമന്‍. ഹിമവത്പുത്രിയായ പാര്‍വതിയാണു ശിവപത്നി. സകലദേവന്മാരുടേയും ദേവനായാണു മഹേശ്വരന്‍ അറിയപ്പെടുന്നത്. മൂന്നു കണ്ണുകള്‍, തലയിലെ ജഡയില്‍ ചന്ദ്രനേയും ഗംഗയേയും വഹിക്കുന്നു. കഴുത്തില്‍ നാഗങ്ങളെ ആഭരണമായി ധരിക്കുന്നു, പുലിത്തോലാണു വേഷം. ശരീരത്തിലെപ്പോഴും ഭസ്മാദികള്‍ പൂശിയിരിക്കും. പ്രധാന ആയുധമായ ത്രിശ്ശൂലവും കയ്യിലെപ്പോഴുമുണ്ടാക്കും. അസംഖ്യം ഭൂതഗണങ്ങളോടൊപ്പം കൈലാസത്തിലാണു ശിവന്‍ വസിക്കുന്നത്. സംഹാരത്തിന്റെ മൂര്‍ത്തിയായതുകൊണ്ടാവാം ശിവന്‍ എപ്പോഴും അല്‍പ്പം ഭയപ്പെടുത്തുന്ന രൂപഭാവാദികളോടെ നിലകൊള്ളുന്നത്.

ഒരു ക്ഷിപ്രപ്രസാദിയായ ദൈവമല്ല പരമശിവന്‍. എന്നാല്‍ അസുരന്മാര്‍ പലപ്പോഴും അതികഠിനമായ തപസ്സനുഷ്ടിച്ച് ശിവനില്‍ നിന്നും മഹത്തായ പല വരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഭസ്മാസുരകഥ ഇതിനുദാഹരണമാണ്. താന്‍ ആരുടെ തലയില്‍ കൈകൊണ്ടു സ്പര്‍ശിക്കുന്നുവോ അയാള്‍ ഉടനെ ഭസ്മമാകണം എന്നതായിരുന്നു പരമശിവനോട് അസുരന്‍ ചോദിച്ച വരം. വരം ലഭിച്ചപ്പോള്‍ അസുരന്‍ അത് പരീക്ഷിക്കുവാന്‍ പരമശിവന്റെ തലയില്‍ സ്പര്‍ശിക്കുവാന്‍ തീരുമാനിച്ചു. ഭയചകിതനായി ഓടിയ പരമശിവനെ രക്ഷിക്കാന്‍ മഹാവിഷ്ണു ഒരു മോഹിനിയുടെ വേഷത്തിലെത്തുകയും അസുരനെ മയക്കി നൃത്തം ചെയ്യുന്ന ചേഷ്ടകള്‍ കാട്ടി അവന്റെ കഥ അവനെക്കൊണ്ട് തന്നെ കഴിപ്പിക്കുകയും ചെയ്യുകയാണുണ്ടായത്.

ശിവന്‍ ക്ഷിപ്രകോപിയായിരുന്നു. ആദ്യപത്നിയായ സതീദേവി ദക്ഷസദസ്സില്‍ അപമാനിതയായതുമൂലം അത്മഹത്യ ചെയ്തപ്പോള്‍ കോപാക്രാന്തനായ ശിവന്‍ ദക്ഷനുല്‍പ്പെട്ട സകല അസുരന്മാരെയും നശിപ്പിക്കുകയും തുടര്‍ന്ന്‍ മഹാസമാധിയിലെന്നവണ്ണം ധ്യാനനിരതനാകുകയും ചെയ്തു. ശിവന്റെ ധ്യാനം മൂലം അത്യധികമായ ചൂട് ആവിര്‍ഭവിക്കുകയും ലോകം നശിക്കുകയും ചെയ്യും എന്നു വന്ന ഘട്ടത്തില്‍ ദേവന്മാരെല്ലാവരും കൂടി കാമദേവനെക്കൊണ്ട് മലര്‍ബാണങ്ങളെയ്യിപ്പിച്ച് മഹേശ്വരന്റെ തപസ്സിളക്കിച്ചു. ശിവനെ പതിയായ് കിട്ടണമെന്ന ആഗ്രഹത്തില്‍ പൂജ ചെയ്തിരുന്ന ഹിമവത്പുത്രിയുടെ സാമീപ്യത്തിലായിരുന്നുവിതു നടന്നത്. ധ്യാനം വിട്ടുണര്‍ന്ന ശിവന്‍ കോപാക്രാന്തനായി തന്റെ ത്രിക്കണ്ണ്‍ തുറന്ന്‍ കാമദേവനെ ഭസ്മീകരിച്ചുകളഞ്ഞു. ഒടുവില്‍ കലിയടങ്ങിയ ശിവന്‍ പിന്നീട് ഉമയെ തന്റെ പത്നിയായി സ്വീകരിച്ചു.സുബ്രഹ്മണ്യന്‍, ഗണപതി എന്നീ രണ്ട് കുട്ടികളാണ് ശിവനും പാര്‍വ്വതിക്കുമായുള്ളത്. ശിവനു മോഹിനീരൂപിയായ വിഷ്ണുവിലുണ്ടായ കുഞ്ഞാണ് ശാസ്താവ്. സ്ത്രീപുരുഷബന്ധത്തിന്റെ ഏറ്റവും ഉത്തമമായ ഭാവമാണ ശിവനും ശക്തിയും ഉള്‍പ്പെടുന്ന അര്‍ദ്ധനാരീശ്വരരൂപം.

സംഹാരത്തിന്റെ മൂര്‍ത്തിയായതുകൊണ്ടാവാം ശിവനെ ആള്‍ക്കാര്‍ വളരെയധികം ഭയപ്പെടുന്നുണ്ട്. രാജ്യമെങ്ങും ശിവനു വളരെയേറെ ആരാധനാലയങ്ങളുണ്ട്. കാശി വിശ്വനാഥക്ഷേത്രം ലോകപ്രസിദ്ധമാണു. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ മിക്കതും ശിവക്ഷേത്രങ്ങളാണ്. പ്രസിദ്ധങ്ങളായ 108 മഹാക്ഷേത്രങ്ങളാണു കേരളത്തിലുള്ളത്.അവ താഴെപ്പറയുന്നു.

1.തൃശ്ശിവപേരൂർ വടക്കുംനാഥക്ഷേത്രം
2.ഉദയമ്പേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം
3.രവീശ്വരം മഹാദേവക്ഷേത്രം
4.ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം
5.ചൊവ്വാരം ചിദംബരേശ്വര ക്ഷേത്രം
6.മാതൂർ ശിവക്ഷേത്രം
7.തൃപ്രങ്ങോട്ട് ശിവക്ഷേത്രം
8.മുണ്ടയൂർ ശിവക്ഷേത്രം
9.തിരുമാന്ധാംകുന്ന് മഹാദേവക്ഷേത്രം
10.ചൊവ്വല്ലൂർ ശിവക്ഷേത്രം
11.പനഞ്ചേരി മുടിക്കോട്ട് ശിവക്ഷേത്രം
12.തൃക്കുരട്ടി മഹാദേവക്ഷേത്രം
13.പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം
14.അവനൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
15.കൊല്ലൂർ മൂകാംബിക ക്ഷേത്രം
16.തിരുമംഗലം മഹാദേവക്ഷേത്രം
17.തൃക്കാരിയൂർ മഹാദേവക്ഷേത്രം
18.കുന്നപ്രം കുടപ്പനകുന്ന് മഹാദേവക്ഷേത്രം
19.ശ്രീവെള്ളൂർ പെരുന്തട്ട മഹാദേവക്ഷേത്രം
20.അഷ്ടമംഗലം മഹാദേവക്ഷേത്രം
21.ഐരാണിക്കുളം മഹാദേവക്ഷേത്രം
22.കൈനൂർ മഹാദേവക്ഷേത്രം
23.ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം
24.എറണാകുളം മഹാദേവക്ഷേത്രം
25.പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം
26.അടാട്ട് മഹാദേവക്ഷേത്രം
27. നൽപ്പരപ്പിൽ മഹാദേവക്ഷേത്രം
28. ശാസ്തമംഗലം മഹാദേവക്ഷേത്രം
29. പാറാപറമ്പ് മഹാദേവക്ഷേത്രം
30. തൃക്കൂർ മഹാദേവക്ഷേത്രം
31. പനയൂർ പാലൂർ മഹാദേവക്ഷേത്രം
32. വൈറ്റില നെട്ടൂർ മഹാദേവക്ഷേത്രം
33. വൈക്കം മഹാദേവക്ഷേത്രം
34. രാമേശ്വരം  മഹാദേവക്ഷേത്രം കൊല്ലം
35. രാമേശ്വരം രാമേശ്വരം മഹാദേവക്ഷേത്രം അമരവിള
36. ഏറ്റുമാനൂർ മഹാദേവക്ഷേത്രം
37. എടക്കൊളം കാഞ്ഞിലശേരി മഹാദേവക്ഷേത്രം
38. ചെമ്മന്തിട്ട മഹാദേവക്ഷേത്രം
39. ആലുവ ശിവക്ഷേത്രം
40. തിരുമിറ്റക്കോട്ട് അഞ്ചുമൂർത്തി ക്ഷേത്രം
41. വേളോർവട്ടം മഹാദേവക്ഷേത്രം
42. കല്ലാറ്റുപുഴ മഹാദേവക്ഷേത്രം
43. തൃക്കുന്ന് മഹാദേവക്ഷേത്രം)
44. ചെറുവത്തൂർ മഹാദേവക്ഷേത്രം
45. പൊങ്ങണം (മഹാദേവക്ഷേത്രം
46. തൃക്കപാലീശ്വരം മഹാദേവക്ഷേത്രം നിരണം
47. തൃക്കപാലീശ്വരം ശിവക്ഷേത്രം കാടാച്ചിറ
48. തൃക്കപാലീശ്വരം ഇരിങ്ങന്നൂർ ശിവക്ഷേത്രം
49. അവിട്ടത്തൂർ മഹാദേവക്ഷേത്രം
50. പെരുമല പനയന്നാർകാവ് ശിവക്ഷേത്രം
51. ആനന്ദവല്ലീശ്വരം മഹാദേവക്ഷേത്രം
52. കാട്ടകമ്പാല മഹാദേവക്ഷേത്രം
53. പഴയന്നൂർ കൊണ്ടാഴി തൃതം തളി ക്ഷേത്രം
54. പേരകം മഹാദേവക്ഷേത്രം
55. ചക്കംകുളങ്ങര മഹാദേവക്ഷേത്രം
56. വീരാണിമംഗലം മഹാദേവക്ഷേത്രം
57. ചേരാനല്ലൂർ മഹാദേവക്ഷേത്രം
58. മണിയൂർ മഹാദേവക്ഷേത്രം
59. കോഴിക്കോട് തളിക്ഷേത്രം
60. കടുത്തുരുത്തി തളിക്ഷേത്രം
61. തകീഴ് തളി മഹാദേവക്ഷേത്രം
62. താഴത്തങ്ങാടി തളികോട്ട ക്ഷേത്രം
63. കൊടുങ്ങല്ലൂർ മഹാദേവക്ഷേത്രം
64. ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
65. തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം
66. പടനായർകുളങ്ങര മഹാദേവക്ഷേത്രം
67. തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം
68. ആലത്തൂർ പൊക്കുന്നി മഹാദേവക്ഷേത്രം
69. കൊട്ടിയൂർ ശിവക്ഷേത്രം
70. തൃപ്പാളൂർ മഹാദേവക്ഷേത്രം
71. പെരുന്തട്ട മഹാദേവക്ഷേത്രം
72. തൃത്താല മഹാദേവക്ഷേത്രം
73. തിരുവാറ്റാ മഹാദേവക്ഷേത്രം
74. വാഴപ്പള്ളി മഹാക്ഷേത്രം
75. ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം
76. അഞ്ചുമൂർത്തിമംഗലം ക്ഷേത്രം
77. തിരുനക്കര ശിവക്ഷേത്രം
78. അഷ്ടമിച്ചിറ മഹാദേവക്ഷേത്രം
79. പട്ടണക്കാട് മഹാദേവക്ഷേത്രം
80. ഉളിയന്നൂർ മഹാദേവക്ഷേത്രം
81. കിള്ളിക്കുറിശ്ശി മംഗലം മഹാദേവക്ഷേത്രം
82. പുത്തൂർ മഹാദേവക്ഷേത്രം
83. ചെങ്ങന്നൂർ മഹാദേവക്ഷേത്രം
84. സോമേശ്വരം മഹാദേവക്ഷേത്രം
85. വെങ്ങനല്ലൂർ തിരുവിമ്പിലപ്പൻ മഹാശിവക്ഷേത്രം
86. കൊട്ടാരക്കര മഹാദേവക്ഷേത്രം
87. കണ്ടിയൂർ മഹാദേവക്ഷേത്രം
88. പാലയൂർ മഹാദേവക്ഷേത്രം
89. തളിപറമ്പ് രാജരാജേശ്വര ക്ഷേത്രം
90. നെടുമ്പുര കുലശേഖരനെല്ലൂർ മഹാദേവക്ഷേത്രം
91. മണ്ണൂർ മഹാദേവക്ഷേത്രം
92. തൃശ്ശിലേരി മഹാദേവക്ഷേത്രം
93. ശൃംഗപുരം മഹാദേവക്ഷേത്രം
94. കരിവെള്ളൂർ മഹാദേവക്ഷേത്രം
95. മമ്മിയൂർ മഹാദേവക്ഷേത്രം
96. പറമ്പുന്തളി മഹാദേവക്ഷേത്രം
97. തിരുനാവായ മഹാദേവക്ഷേത്രം
98. കാരിക്കോട് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം
99. നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം
100.കോട്ടപ്പുറം മഹാദേവക്ഷേത്രം
101.മുതുവറ മഹാദേവക്ഷേത്രം
102.വെളപ്പായ മഹാദേവക്ഷേത്രം
103.കുന്നത്തളി ശിവക്ഷേത്രം
104.തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം
105.പെരുവനം മഹാദേവക്ഷേത്രം
106.തിരുവാലൂർ മഹാദേവക്ഷേത്രം
107.ചിറയ്ക്കൽ മഹാദേവക്ഷേത്രം
108.കൊടുമ്പൂർ  മഹാദേവക്ഷേത്രം


ഇതൊന്നുമെന്റേതല്ല. ഈ കുറിപ്പുകള്‍ പണ്ടുവായിച്ചതും കേട്ടറിഞ്ഞതും പിന്നെ ഇന്റെര്‍നെറ്റില്‍ നിന്നും പരതിയെടുത്തതുമായ കുറേയേറേ കാര്യങ്ങളുടെ സംക്ഷിപ്തരൂപമാണു. ചിലപ്പോള്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാവാം. അറിയാവുന്നവര്‍ തിരുത്തിത്തരുക...

ശ്രീക്കുട്ടന്‍..