Tuesday, September 24, 2019

സ്മാര്‍ത്ത വിചാരം


ബ്രാഹ്മണ്യവും പൌരോഹിത്യവും അതിന്റെ ഏറ്റവും കടുത്ത തീഷ്ണത പുലര്‍ത്തിയിരുന്ന കാലത്ത് ആ തീഷ്ണതയുടെ അടിവേരറുക്കുന്നതരത്തില്‍ അവതരിച്ച് അങ്ങാകാശത്തോളം പ്രസിദ്ധമായ ഒരു നാമമാണ് കുറിയേടത്ത് താത്രിയെന്ന പേര്. സ്വയം നിഷേധിച്ചുകൊണ്ട് സ്വസമുദായത്തില്‍ അന്നേവരെ നിലനിന്നിരുന്ന പുരുഷാധിപത്യ മേല്‍ക്കോയ്മകളിലെ നീതികേടുകള്‍ക്കെതിരേ കലാപം നയിച്ച ഒരു യഥാര്‍ത്ഥ വിപ്ലവകാരി കൂടിയായിരുന്നു താത്രി എന്ന സാവിത്രി അന്തര്‍ജ്ജനം. സ്വശരീരത്തെത്തെന്ന ആയുധമാക്കിക്കൊണ്ടാണ് താത്രി ആ വിപ്ലവത്തിനിറങ്ങിപ്പുറപ്പെട്ടത്. ആ പെണ്ണുടലിനും പിന്നെ അവളുടെ കുശാഗ്രബുദ്ധിക്കും മുന്നില്‍ തകര്‍ന്നുവീണത് അറുപത്തിനാലോളം പുംഗവന്മാരായിരുന്നു. നൂറുകണക്കിനു പെണ്ണുടലുകളില്‍ യഥേഷ്ടം അഭിരമിക്കുവാന്‍ സ്വാതന്ത്ര്യമുള്ളവര്‍ തങ്ങളുടെ സ്ത്രീകളുടെ ദൃഷ്ടി അന്യപുരുഷന്റെ നേരേ വീണാല്‍പ്പോലും അവരെ പടിയടച്ചു പിണ്ഠം വയ്ക്കുവാനും നാടുകടത്താനും മടിയ്ക്കാത്ത സ്വസമുദായത്തിലെ പുരുഷമേല്‍ക്കോയ്മയ്ക്കെതിരേ താത്രി സ്വയം ബലിയാടാവാന്‍ തയ്യാറായി. അന്നേവരെ നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന പല അനാചാരങ്ങളുടേയും അടിവേരിളക്കിയത് താത്രിക്കുട്ടി എന്ന സാവിത്രി അന്തര്‍ജ്ജനത്തിന്റെ സ്മാര്‍ത്തവിചാരം എന്ന സംഭവംമൂലമായിരുന്നു. ഏതൊരുവന്‍ സര്‍വ്വസ്വാതന്ത്ര്യത്തോടും കൂടി തന്റെ മടിക്കുത്തഴിച്ചു തന്റെ ശരീരത്തെ രസിച്ചുവോ ആ ചെയ്തിയെത്തന്നെ അയാളെത്തകര്‍ക്കാനുള്ള ആയുധമായി താത്രിക്കുട്ടി കൈക്കൊണ്ടു. കുഞ്ഞുപ്രായത്തില്‍ തന്നെ പുരുഷന്മാരില്‍ നിന്നുമേല്‍‍ക്കേണ്ടിവന്ന പീഡനങ്ങള്‍ താത്രിക്കുട്ടിയുടെ മനസ്സിലേല്‍പ്പിച്ച ആഘാതങ്ങള്‍ വളരെ വലുതായിരുന്നു. ആ ആഘാതങ്ങള്‍ ഒരുവേള താത്രിയെ ഒരു മനോരോഗിയാക്കിയിരിക്കണം. തന്നെച്ചതച്ചരച്ചവരെ അക്കാലത്ത് നിലവിലുണ്ടായിരുന്ന ശിക്ഷകൊണ്ട് താത്രി നേരിട്ടു.

സംഭവബഹുലമായ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരത്തെപ്പറ്റി ഒരു ചെറുവിവരണം

നമ്പൂതിരി സമുദായത്തിലെ സ്ത്രീകളില്‍ എന്തെങ്കിലും സ്വഭാവദോഷമോ നടപ്പുദൂഷ്യമോ ആരോപിക്കപ്പെടുന്നതിനെ അടുക്കളദോഷമെന്നാണ് അറിയപ്പെടുന്നത്. ഈ ആരോപണം ഉന്നയിക്കുന്നത് നമ്പൂതിരിമാരുടെ ഗ്രാമസഭായോഗത്തിലായിരിക്കും. ഏതെങ്കിലുമൊരു അന്തര്‍ജ്ജനത്തെപ്പറ്റി ഇപ്രകാരമൊരു ആരോപണം വന്നുകഴിഞ്ഞാല്‍ സ്വാഭാവികമായും ആ അന്തര്‍ജ്ജനത്തെ കുറ്റവിചാരണ നടത്തും. ഇപ്രകാരം നമ്പൂതിരിസ്ത്രീകളെ കുറ്റവിചാരണ ചെയ്യുന്ന ചടങ്ങിനെയാണ് സ്മാര്‍ത്തവിചാരം എന്നു പറയുന്നത്. സ്മാര്‍ത്തവിചാരത്തിന് ആറ് ഘട്ടങ്ങളാണുള്ളത്. അവ ദാസീ വിചാരം, അഞ്ചാം പുരയിലാക്കല്‍, സ്മാര്‍ത്ത വിചാരം, സ്വരൂപം ചൊല്ലല്‍, ഉദകവിച്ഛേദം, ശുദ്ധഭോജനം എന്നിങ്ങനെ തിരിക്കപ്പെട്ടിരിക്കുന്നു. ഈ ചടങ്ങുകളെല്ലാം പൂര്‍ത്തീകരിക്കാന്‍ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോതന്നെ എടുക്കാറുണ്ട്. സ്മാര്‍ത്തവിചാരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ആരോപണവിധേയയായ അന്തര്‍ജ്ജനത്തെ സദാ അനുഗമിച്ചിരുന്ന ദാസിയെ വിചാരണ ചെയ്ത് ആരോപിതയായ അന്തര്‍ജ്ജനത്തെക്കുറിച്ചുള്ള ആരോപണത്തിനു തുമ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇതാണ് ദാസീ വിചാരം. ഈ വിചാരണയില്‍ തന്റെ തമ്പുരാട്ടി പിഴച്ചുപോയിയെന്ന്‍ ദാസി വ്യക്തമാക്കിയാല്‍പ്പിന്നെ ഗ്രാമസഭയുടെ പ്രതിനിധി രാജാവിനെക്കണ്ട് വിവരം ധരിപ്പിക്കുകയും രാജാവ് ആരോപണവിധേയയെ വിചാരണ നടത്തി ശിക്ഷിക്കുവാന്‍ ഉള്ള അനുമതി ഗ്രാമസഭയ്ക്ക് രേഖാമൂലം നല്‍കുകയും ചെയ്യുന്നു. ഒപ്പം തന്റെ പ്രതിനിധിയായി ഒരു ഉദ്യോഗസ്ഥനെ അവര്‍ക്കൊപ്പം അയക്കുകയും ചെയ്യും.

ആരോപിതയായ സ്ത്രീയെ വിചാരണ ചെയ്യുന്ന ആളിനെ സ്മാര്‍ത്തന്‍ എന്നാണു വിളിക്കുക. വിചാരണ തുടങ്ങുന്നതിനുമുന്നേ കുറ്റാരോപിതയായ സ്ത്രീയെ നല്ല ബന്തവസ്സുള്ള ഒരു സ്ഥലത്തേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കുന്നു. ഈ സ്ഥലത്തിനെ പറയുന്നത് അഞ്ചാംപുര എന്നാണ്. അഞ്ചാംപുരയിലേയ്ക്ക് മാറ്റപ്പെട്ട സ്ത്രീക്ക് പിന്നീട് പേരില്ലാതായിത്തീരുന്നു. പിന്നീടവര്‍ അറിയപ്പെടുന്നത് സാധനമെന്ന വിളിപ്പേരിലായിരിക്കും. ചോദ്യം ചെയ്യുമ്പോള്‍ സ്മാര്‍ത്തന്‍ സാധനത്തിനോട് നേരിട്ടല്ല ചോദ്യങ്ങള്‍ ചോദിക്കുക മറിച്ച് ദാസിയോട് ചൊദ്യം ചോദിക്കുകയും ആ ചോദ്യം ദാസി സാധനത്തിനെ അറിയിക്കുകയും സാധനം പറയുന്ന മറുപടി ദാസിമുഖേന സ്മാര്‍ത്തനിലെത്തുകയുമാണ് ചെയ്യുന്നത്. വിചാരണയ്ക്കിടയില്‍ സാധനം തെറ്റുചെയ്തതായി സമ്മതിച്ചാല്‍പ്പിന്നെ സ്മാര്‍ത്തന്‍ സാധനത്തിനോട് നേരിട്ടാവും ചോദ്യങ്ങള്‍ ചോദിക്കുക. വിചാരണ പൂര്‍ത്തിയായിക്കഴിഞ്ഞ് കുറ്റം തെളിഞ്ഞാല്‍ സ്വരൂപം ചൊല്ലല്‍ എന്ന വിധിന്യായപ്പറച്ചിലാണ്. ആരോപണവിധേയയായ സാധനവുമായി സംസര്‍ഗ്ഗമുണ്ടായിരുന്ന പുരുഷന്മാരും ഒപ്പം ആ സ്ത്രീയും സമുദായത്തില്‍നിന്നും സമൂഹത്തില്‍നിന്നും ഭ്രഷ്ടരാകുകയും ഒപ്പം നാടുകടത്തപ്പെടുകയും ചെയ്യും. ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട സാധനം മരിച്ചുപോയതായി കണക്കാക്കി പിന്നീട് ഉദകക്രീയ ചെയ്യും. ഈ ചടങ്ങില്‍ സാധനത്തിന്റെ ബന്ധുക്കള്‍ എല്ലാവരും പങ്കെടുക്കും.പത്ത് ഉദകക്രിയയും കൊട്ടുബലിയും ഇട്ടതിനുശേഷമാണ് സാധനത്തെ കൈകൊട്ടി പുറത്താക്കുന്ന ചടങ്ങ് നടക്കുന്നത്. സാധനത്തെ പുറത്താക്കിയിട്ട് അവര്‍ നടന്ന വഴിമുഴുവന്‍ ചാണകവെള്ളം തളിച്ചു ശുദ്ധമാക്കുകയും ചെയ്യും. ഉദകക്രീയക്ക് ശേഷമാണ് ശുദ്ധഭോജനം എന്ന ചടങ്ങ്. സ്മാര്‍ത്ത വിചാരത്തിന്റെ അവസാനഘട്ടമാണിത്. ഉദകക്രീയ നടത്തുന്ന ദിവസം ചടങ്ങു തീരുന്നതുവരെ പട്ടിണി അനുഷ്ഠിക്കുന്ന ഇല്ലത്തെ അംഗങ്ങള്‍ ചടങ്ങെല്ലാം തീര്‍ന്നതിനുശേഷം വലിയ സദ്യയൊരുക്കും. സ്മാര്‍ത്തവിചാരത്തില്‍ പങ്കെടുക്കുവാന്‍ വന്ന എല്ലാവരും ചേര്‍ന്ന്‍ പന്തിഭോജനം നടത്തിപ്പിരിയുന്നതോടെ ചടങ്ങുകള്‍ അവസാനിക്കുന്നു.

ഇന്നത്തെ തൃശൂര്‍ ജില്ലയിലെ തലപ്പള്ളി താലൂക്കില്‍ തിരുമുറ്റിക്കോട് കല്പകശ്ശേരിഇല്ലത്തെ അഷ്ടമൂര്‍ത്തിനമ്പൂതിരിക്ക് ജനിച്ച മകളായിരുന്നു സാവിത്രി എന്ന താത്രിക്കുട്ടി. താത്രിക്ക് പത്ത് വയസാകാറായപ്പോള്‍ (9 വയസ്സും 10 മാസവും) ഇന്നത്തെ തൃശൂര്‍ ജില്ലയിലെ പഴയ തലപ്പള്ളി താലൂക്കിലുള്ള കുറിയേടത്തില്ലത്തെ അപ്ഫന്‍ നമ്പൂതിരിയായ രാമന്‍ നമ്പൂതിരിക്ക് വേളികഴിച്ചുനല്‍കി. അങ്ങനെയാണ് താത്രി കുറിയേടത്തു താത്രിയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തില്‍ നിലവിലിരുന്ന ആചാരമനുസരിച്ച് തറവാട്ടിലെ മൂത്തനമ്പൂതിരിക്കു മാത്രമേ സ്വസമുദായത്തില്‍ നിന്നും(നമ്പൂതിരി സമുദായം) വേളികഴിക്കുവാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. താഴെയുള്ള നമ്പൂതിരിമാര്‍ക്ക്(അപ്ഫന്‍) മറ്റു ജാതികളില്‍നിന്നു സംബന്ധം മാത്രമേ അനുവദിക്കപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ മൂത്തനമ്പൂതിരിക്കു വിവാഹം കഴിക്കുവാന്‍ പാടില്ലാത്തവിധം രോഗങ്ങളോ സന്താനശേഷിയില്ലാതിരിക്കുകയോ തുടങ്ങിയ കുഴപ്പങ്ങളുണ്ടായാല്‍ തറവാടിന്റെ പിന്തുടര്‍ച്ച നിലനിര്‍ത്തുവാനായി മൂത്തനമ്പൂതിരിയുടെ അനുവാദത്തോടെ വിധിപ്രകാരമുള്ള പ്രായശ്ചിത്തങ്ങള്‍ ചെയ്തുകൊണ്ട് അപ്ഫന്‍ നമ്പൂതിരിക്ക് സ്വസമുദായത്തില്‍നിന്നു വിവാഹം കഴിക്കാന്‍ അനുവാദമുണ്ടായിരുന്നു. കുറിയേടത്തെ മൂത്ത നമ്പൂതിരി മാറാരോഗബാധിതനായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ അനുവാദത്തോടെ അനുജനായ രാമന്‍ നമ്പൂതിരി താത്രിയെ വേളികഴിച്ചു. വൈവാഹിക ജീവിതത്തിന്റെ പാഠങ്ങളൊന്നുമറിയാതിരുന്ന, ബാല്യം വിട്ടുമാറാതിരുന്ന താത്രിയുടെ മുന്നിലേക്ക് രാത്രിയായപ്പോള്‍ എത്തിച്ചേര്‍ന്നത് മൂത്തനമ്പൂതിരിയായിരുന്നു. ഒന്നുറക്കെ ശബ്ദമുയര്‍ത്തുവാനോ എതിര്‍ക്കുവാനോ ഒന്നും അവകാശമില്ലാതിരുന്ന ആ ബാല്യം അന്നു തച്ചുടയ്ക്കപ്പെട്ടു. അതും പിതൃതുല്യനായിക്കരുതേണ്ടവനില്‍നിന്നു. തനിക്കുണ്ടായ ക്രൂരമായ അനുഭവം താത്രിയെ ആകെയുലച്ചുകളഞ്ഞു. അതേപോലെ പിന്നീട് പലപ്പോഴും ആവര്‍ത്തിക്കപ്പെട്ടു. ഒരു വ്യാഴവട്ടക്കാലത്തോളം സമാനമായ പലപല ശാരീരികാതിക്രമങ്ങളും താത്രിക്ക് നേരിടേണ്ടി വന്നു. തന്റെ മനസ്സിലും ശരീരത്തിലുമുണ്ടായ ആഘാതം താത്രിയെ വല്ലാത്തൊരു മാനസികാവസ്ഥയിലെത്തിച്ചു. അതോടെ തന്റെ ഭര്‍ത്താവിനോടും തന്നെ നശിപ്പിച്ചവരോടും ഒക്കെയുള്ള പക തീര്‍ക്കുവാനെന്നവണ്ണം താത്രി പലരേയും വശീകരിച്ചു വശംവദയാക്കി അവരുമായെല്ലാം ശരീരം പങ്കിട്ടു. അതെല്ലാംതന്നെ പില്‍ക്കാ​‍ലത്തിലേയ്ക്ക് അവള്‍ കരുതിവച്ച ആയുധങ്ങളായിരുന്നു.

കുറിയേടത്ത് താത്രിയുടെ അടുക്കളദോഷത്തെക്കുറിച്ച് അയല്‍വായിയായ നമ്പൂതിരി നമ്പൂതിരിയോഗത്തില്‍ പരാതിപ്പെട്ടതോടെയാണ് താത്രിക്കെതിരെ അന്വേഷണമാരംഭിച്ചത്. അന്നേവരെ കേരളത്തില്‍നടന്ന സ്മാര്‍ത്തവിചാരങ്ങളില്‍ ഏറ്റവും വിവാദമായ ഒന്നായിരുന്നു കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരം. പരാതികിട്ടിയപ്പോള്‍ രാജാവിന്റെ അനുമതിയോടെവ് 1904 അവസാനകാലഘട്ടത്തില്‍ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരണ നടത്തുകയും ആചാരവിധിപ്രകാരംനടന്ന ആദ്യവിചാരത്തില്‍ താത്രിയും വിവാരത്തിലുള്‍പ്പെട്ട പുരുഷന്മാര്‍ക്കുമെല്ലാം ഭ്രഷ്ട് കല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ വിചാരണയും വിധിയും വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചതോടെ കൂടുതല്‍ വിപുലമായ രീതിയില്‍ അന്വേഷണം നടത്തി വിചാരണ ചെയ്യുവാന്‍ രാജതീരുമാനമുണ്ടാകുകയും ആദ്യവിചാരം നടന്ന ഇരിഞ്ഞാലക്കുടയില്‍നിന്നു കൊച്ചീരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയിലേക്ക് താത്രിയെക്കൊകൊണ്ടു വരുകയും ചെയ്തു.താത്രിക്ക് വധഭീഷണികളുണ്ടായിരുന്നതിനാല്‍ ശക്തമായ ബന്തവസ്സിലായിരുന്നു അവരെ പാര്‍പ്പിച്ചിരുന്നത്.

താത്രിയെ കുറ്റവിചാരണ ചെയ്യണമെന്ന്‍ കൊച്ചിമഹാരാജാവിന്റെ മുന്നില്‍ ആദ്യമായി ബോധിപ്പിച്ചത് കണ്ടഞ്ചാതമനയ്ക്കലെ കാരണവരായിരുന്ന വാസുദേവന്‍ നമ്പൂതിരിയായിരുന്നു. താത്രിയുടെ ആദ്യവിചാരം  വിവാദങ്ങളില്‍പ്പെട്ടതുകൊണ്ട് മഹാരാജാവിന്റെ ഉത്തരവുപ്രകാരം 1905 ജനുവരി 2 ന് താത്രിയുടെ സ്മാര്‍ത്തവിചാരം പുനരാരംഭിച്ചു.രാജപ്രതിനിധിയും നാലുസഹായികളേയും ഒപ്പം കൂട്ടി പട്ടച്ചോമയാരത്ത് ജാതവേദൻനമ്പൂതിരി സ്മാര്‍ത്തവിചാരത്തിന്റെ മുഖ്യനായ സ്മാർത്തൻ ആയി. സ്മാര്‍ത്തന്റെ ചോദ്യങ്ങള്‍ക്ക് താത്രിക്കുട്ടി നിര്‍ഭയം ഉത്തരങ്ങള്‍നല്‍കി. താനുമായി സംസര്‍ഗ്ഗമുണ്ടായിരുന്നു 64 പുരുഷന്മാരുടെ പേരുകള്‍ താത്രി സ്മാര്‍ത്തനുമുന്നില്‍ വെളിപ്പെടുത്തി. അക്കൂട്ടത്തില്‍ താത്രിയുടെ സ്വന്തം അച്ഛനും സഹോദരനും അമ്മാവനും ഗുരുനാഥനും ഭര്‍ത്താവും സമൂഹത്തിലെ പ്രമാണികളായ പലരുമുണ്ടായിരുന്നു. താത്രി ഓരോ പേരു വിളിച്ചു പറയുമ്പോഴും പിന്നെയാര് പിന്നെയാര് എന്നു വ്യഗ്രതപ്പെട്ട സ്മാര്‍ത്തനെപ്പോലും ഞെട്ടിപ്പിച്ചുകൊണ്ടാണ് 65 ആമന്റെ പേര് താത്രി പറഞ്ഞത്. ആ പേര് പരസ്യമാക്കുവാന്‍ സ്മാര്‍ത്തന്‍ അനുവദിക്കാതെ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം പൂര്‍ത്തിയായതായി പ്രഖ്യാപിച്ചു. വിചാരണവേളയില്‍ താത്രി പേരുവിളിച്ചുപറഞ്ഞ 64 പുരുഷന്മാരെയും വിചാരണചെയ്തു. സ്മാര്‍ത്തവിചാരത്തിന്റെ ചരിത്രത്തിലാദ്യമായി ഈ പുരുഷന്മാര്‍ക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കുവാനുള്ള അവസരം നല്‍കപ്പെട്ടെങ്കിലും വിചാരത്തിന്റെയൊടുവില്‍ ആ 64 പുരുഷന്മാരെയും അവരുടെ കുടുംബാംഗങ്ങളേയും ഒപ്പം താത്രിക്കുട്ടിയേയും സമുദായത്തില്‍നിന്നു ഭ്രഷ്ട് കല്‍പ്പിച്ചു പുറത്താക്കി. 1905 ജൂലൈ 4 നാണ് ഈ തീരുമാനമുണ്ടായത്. 30 നമ്പൂതിരിമാർ, 10 അയ്യർ, 13 അമ്പലവാസികൾ, 11 നായന്മാർ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള 64 പേരാണ് ഭ്രഷ്ടരായി മാറിയത്.

ഭ്രഷ്ടയാക്കപ്പെട്ട താത്രിയെ സര്‍ക്കാര്‍ അധീനതയിലുള്ള ഒരു മഠത്തിലേക്ക് കൊണ്ടുപോയതായി അവസാനമുള്ള രേഖകള്‍ കാണിക്കുന്നു. എന്നാല്‍ ക്രൈസ്തവവിശ്വാസിയായിത്തീര്‍ന്ന താത്രി അതേമതത്തില്‍പ്പെട്ട ഒരാളെ വിവാഹം കഴിച്ചു ജീവിക്കുകയുണ്ടായി എന്നും പറയപ്പെടുന്നു. പത്തുവയസ്സുമുതല്‍ ഒരുപാട് പുരുഷന്മാരുമായി ശാരീരികവേഴ്ച സംഭവിച്ചിട്ടുള്ള താത്രിക്ക് ആ ബന്ധങ്ങളില്‍ ഏതെങ്കിലും കുട്ടികള്‍ ഉണ്ടായിട്ടുള്ളതായി ഒരു രേഖകളിലും പറയുന്നില്ല. എന്നാല്‍ ഭ്രഷ്ടയാക്കപ്പെട്ടശേഷം വിവാഹിതയായ അവര്‍ക്ക് മൂന്നു കുട്ടികള്‍ ഉണ്ടായതായി പറയപ്പെടുന്നുണ്ട്. എന്നാല്‍ ഒന്നിനും കൃത്യമായ രേഖകളില്ല. മലയാളത്തിലെ ഒരു പ്രസിദ്ധസിനിമാതാരം താത്രിക്കുട്ടിയുടെ മകളുടെ മകളാണ് എന്ന്‍ ചില പറച്ചിലുകള്‍ ഇടയ്ക്കുയര്‍ന്നുകേട്ടെങ്കിലും പ്രസ്തുതതാരം അതു നിഷേധിക്കുകയാണ് ചെയ്തത്.

അക്ഷരാര്‍ത്ഥത്തില്‍ കേരളീയ സാമൂഹ്യമേഖലയെ ആകെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം. 65 ആമനായി വീണ്ടുമൊരു പേര് പറയാന്‍തുനിഞ്ഞ താത്രിക്കുട്ടിയെ സ്മാര്‍ത്തന്‍ തടഞ്ഞത് ആ പേര് മഹാരാജാവിന്റേതായിരുന്നതുകൊണ്ടായിരുന്നുവെന്ന്‍ പറയപ്പെടുന്നു. കുഞ്ഞുന്നാളിലെ തനിക്കേറ്റ പീഡനങ്ങള്‍ താത്രിക്കുട്ടിയുടെ ഉള്ളില്‍ പകയായി എരിഞ്ഞതുകൊണ്ട് താത്രി സ്വയം വിചാരണയ്ക്ക് തയ്യാറാവുകയായിരുന്നു എന്നു പരക്കെ വിശ്വസിക്കപ്പെടുന്നു. കണ്ടഞ്ചാതമനയ്ക്കലെ വാസുദേവന്‍ നമ്പൂതിരിയെക്കൊണ്ട് നമ്പൂതിരിസഭയില്‍ പരാതിനല്‍കിയതുപോലും താത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന്‍ പറയപ്പെടുന്നു.

നമ്പൂതിരിസമുദായത്തിന്റെ അചാരാനുഷ്ഠാനകോട്ടകൊത്തളങ്ങളില്‍ വന്‍വിള്ളലുകള്‍ സൃഷ്ടിച്ച ഒന്നായിരുന്നു താത്രിക്കുട്ടി സംഭവം. ബ്രാഹ്മണ്യമേധാവിത്വത്തിന്റെ തകര്‍ച്ചയുടെ തുടക്കവും മറക്കുടകളില്‍ മുഖമൊളിപ്പിച്ചുനടന്നിരുന്ന അന്തര്‍ജ്ജനങ്ങള്‍ വെളിച്ചത്തിനുനേരേ നോക്കാന്‍ ധൈര്യപ്പെട്ടുതുടങ്ങിയതുമൊക്കെ ഈ സ്മാര്‍ത്തവിചാരശേഷമായിരുന്നു. താത്രിക്കുട്ടിസംഭവം അത്രമാത്രം വിസ്ഫോടനങ്ങള്‍ക്ക് വഴിതെളിച്ചുകഴിഞ്ഞിരുന്നു. താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം വിഷയമാക്കി നിരവധി രചനകള്‍ മലയാള സാഹിത്യത്തിലുണ്ടായിട്ടുണ്ട്. മാടമ്പ് കുഞ്ഞിക്കുട്ടന്റെ ഭ്രഷ്ട്, ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ അമൃതമഥനം, ആലങ്കോട് ലീലാകൃഷ്ണന്റെ സ്മാര്‍ത്തവിചാരം, നന്ദന്റെ കുറിയേടത്ത് താത്രി എന്നിവ അവയില്‍ ചിലതുമാത്രമാണ്. ലളിതാംബികാ അന്തര്‍ജ്ജനം എഴുതിയ അഗ്നിസാക്ഷി എന്ന നോവലും കുറിയേടത്തു താത്രി എന്ന ധീരവനിതയുടെ വിപ്ലവം ഉള്‍കൊണ്ടു സൃഷ്ടിക്കപ്പെട്ട ഒന്നുതന്നെയായിരുന്നു. മലയാളത്തില്‍ എം ടി വാസുദേവന്‍ നായര്‍ രചന നിര്‍വഹിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത പരിണയമെന്ന സിനിമ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം ആസ്പദമാക്കി സൃഷ്ടിക്കപ്പെട്ട ഒന്നായിരുന്നു.  കുറിയേടത്ത് താത്രി എന്ന പേരില്‍ ഒരു മലയാളനാടകവും പ്രദര്‍ശിക്കപ്പെട്ടിട്ടുണ്ട്.

സാമൂഹിക അനാചാരങ്ങളുടേയും ബ്രാഹ്മണ്യമേധാവിത്വങ്ങളുടേയും അസ്ഥിവാരമിളക്കാന്‍ ഹേതുവായ വിപ്ലവകാരിയായ താത്രിക്കുട്ടിയുടെ ഒരു നൂറ്റാണ്ട് മുന്നേ നടന്ന സ്മാര്‍ത്തവിചാരവും അതിനുശേഷമുള്ള വിസ്ഫൊടനങ്ങളും ഈ ആധുനികകാലത്തും പ്രസ്ക്തിയുള്ളതായി നിലകൊള്ളുന്നു.

(വിവര‍ങ്ങള്‍ക്കും ചിത്രത്തിനും കടപ്പാട് ഗൂഗില്‍, ചില ബ്ലോഗുകള്‍, വിക്കീപ്പീഡിയ എന്നിവയാണ്)

ശ്രീ.... 

വള്ളത്തോള്‍ നാരായണ മേനോന്‍

വള്ളത്തോള്‍ നാരായണ മേനോന്‍

"ഭാരതമെന്നപേര്‍ കേട്ടാലഭിമാന
പൂരിതമാകണമന്തഃരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍"

ഈ വരികള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ ശരീരത്തില്‍ ഉടലെടുക്കുന്നൊരു അനിര്‍വചനീയതയുണ്ട്. ഈ വരികള്‍ ഒരിക്കലെങ്കിലും മൂളാത്ത മലയാളികള്‍ ഉണ്ടാകുകയില്ല. ദേശാഭിമാനത്തിന്റെ ഊഷ്മളതമുഴുവന്‍ ഉടലില്‍ നിറയ്ക്കുന്ന ഈ വരികള്‍ നമുക്ക് സമ്മാനിച്ചത് മലയാളത്തിന്റെ മഹാകവിയായ ശ്രീ വള്ളത്തോള്‍ നാരായണമേനോനാണ്. ദേശസ്നേഹവും മാതൃഭാഷാസ്നേഹവും അങ്ങേയറ്റം കൈക്കൊണ്ട അദ്ദേഹം മലയാളത്തിനു നല്‍കിയ സാഹിത്യസംഭാവനകളും മറ്റു സംഭാവനകളും വിലമതിയ്ക്കാനാവാത്തതാണ്. കേരളത്തിന്റെ സൌന്ദര്യത്തേയും സംസ്ക്കാരത്തേയും ലളിതസുന്ദരമായ വരികളാല്‍ ഇത്രമേല്‍ പാടിപ്പുകഴ്ത്തിയ മറ്റൊരു കവിവര്യനുണ്ടാകുമോ എന്നു സംശയമാണ്. ദേശഭക്തിഗാനങ്ങളുടേയും ഖണ്ഡകാവ്യങ്ങളുടേയും ശൃംഗാരപ്രദമായ ലളിതസുന്ദരകാവ്യങ്ങളുടേയും അമരക്കാരനായിരുന്ന വള്ളത്തോള്‍ മലയാളത്തിലെ ആധുനിക കവിത്രയങ്ങളില്‍ ഒരാളായി അറിയപ്പെടുന്ന ആളുകൂടിയാണ്. തന്റെ രചനകളിലെ സര്‍ഗ്ഗാത്മകതയും കാവ്യശൈലിയുടെ സൌന്ദര്യവുംകൊണ്ട് ജനമന‍സ്സുകളില്‍ സ്ഥിരപ്രതിഷ്ഠനേടിയ അദ്ദേഹത്തെ ഒന്നടുത്തറിയാന്‍ ശ്രമിക്കാം


ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് ചെന്നാറ എന്ന സ്ഥലത്ത് കടുങ്ങോട്ട് മല്ലിശ്ശേരിത്തറവാട്ടിലെ ദാമോദരന്‍ ഇളയതിന്റേയും മംഗലത്ത് വള്ളത്തോള്‍ കോഴിപ്പറമ്പില്‍ കുട്ടിപ്പാറു അമ്മയുടെയും  മകനായി  1878 ഒക്ടോബര്‍ 16 നായിരുന്നു അദ്ദേഹം ജനിച്ചത്. കുട്ടിക്കാലത്ത് പ്രാഥമിക വിദ്യാഭ്യാസം ഒന്നും ലഭിക്കാതിരുന്ന നാരായണനു സംസ്കൃതഭാഷാവിദ്യാഭ്യാസം ലഭിച്ചിരുന്നു. പണ്ഡിതനായ ശ്രീ വാരിയംപറമ്പില്‍ കുഞ്ഞന്‍ നായരായിരുന്നു നാരായണന്റെ ആദ്യകാല സംസ്കൃതഗുരു. അദ്ദേഹത്തില്‍ നിന്നുപ്രാഥമികപാഠങ്ങള്‍ പഠിച്ചശേഷം സ്വന്തം അമ്മാവനായ രാമുണ്ണിമേനോന്റെ ശിക്ഷ്യത്വം സ്വീകരിച്ചു. അദ്ദേഹമാണ് നാരായണനെ സംസ്കൃതകാവ്യലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തിയത്. ഒപ്പം തന്നെ അഷ്ടാംഗഹൃദയവും നാരായണന്‍ ഹൃദിസ്ഥമാക്കി. അമ്മാവനൊപ്പം ചികിത്സാരീതികള്‍ പഠിക്കുകയും സഹായിയായിത്തുടരുകയും ചെയ്ത നാരായണന്‍ പാറക്കുളം സുബ്രമണ്യശാസ്ത്രികള്‍, കൈക്കുളങ്ങര രാമവാര്യര്‍ എന്നിവരില്‍നിന്ന്‍ തര്‍ക്കശാസ്ത്രവും തത്വശാസ്ത്രവും പഠിച്ചെടുക്കുകയും ചെയ്തു. 23 ആം വയസ്സില്‍ വന്നേരി ചിറ്റാഴിവീട്ടിലെ മാധവിയമ്മയെ വിവാഹം ചെയ്ത വള്ളത്തോള്‍ കുറച്ചുനാളുകള്‍ക്കുള്ളില്‍ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിലേക്ക് താമസം മാറ്റുകയുണ്ടായി. ഏകദേശം ആറുവര്‍ഷത്തോളം തൃശ്ശൂരിലെ ഒരു അച്ചടിസ്ഥാപനത്തിന്റെ മാനേജരായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് കേരളോദയം പത്രത്തിന്റെ പത്രാധിപരായി സ്ഥാനമേറ്റു.

തന്റെ പന്ത്രണ്ടാമത്തെ വയസ്സുമുതല്‍ വള്ളത്തോള്‍ കാവ്യരചനകള്‍ ആരംഭിച്ചിരുന്നു. കിരാതസാധകം, വ്യാസാവതാരം എന്നിങ്ങനെ ചില കൃ‍തികള്‍ മാഗസിനുകളില്‍ പ്രസിദ്ധീകരിച്ചുവന്നു. പതിനാറുവയസ്സുള്ള കാലഘട്ടത്തില്‍ വള്ളത്തോളിനു ഭാഷാപോഷിണി മാസികയുടെ കാവ്യപുരസ്ക്കാരം ലഭിക്കുകയുണ്ടായി. ഭാഷാപോഷിണി, വിജ്ഞാന ചിന്താമണീ, കേരളസഞ്ചാരി തുടങ്ങിയ മിക്ക മാസികകളിലും വള്ളത്തോളിന്റെ കൃതികള്‍ പ്രസിദ്ധീകരിച്ചുവരാനാരംഭിച്ചു. ഋതുവിലാസം എന്ന രചനയായിരുന്നു വള്ളത്തോളിന്റെ പ്രസിദ്ധമായ ആദ്യകൃതി. എന്നാല്‍ അദ്ദേഹത്തിന്റെ ആദ്യത്തെ മേജര്‍ സാഹിത്യസംരംഭം 1905 ല്‍ ആരംഭിച്ച് 1907 ല്‍ പൂര്‍ത്തിയാക്കിയ വാത്മീകീരാമായണത്തിന്റെ മലയാള പരിഭാഷയായിരുന്നു. 1908 കാലഘട്ടത്തില്‍ അദ്ദേഹത്തിനു കലശലായൊരു രോഗബാധ ചെവിയിലുണ്ടാകുകയും 1909 ഓടുകൂടി അദ്ദേഹം ഒരു ബധിരനായി മാറുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ വള്ളത്തോളിന്റെ എല്ലാ ഗംഭീരസൃഷ്ടികളും പിറവിയെടുത്തത് അദ്ദേഹം ബധിരനായതിനുശേഷമായിരുന്നു. കേള്‍വി ശക്തി നഷ്ടപ്പെട്ടതിന്റെ ദുഃഖത്താല്‍ അദ്ദേഹം എഴുതിയ അതിപ്രശസ്തമായൊരു ഖണ്ഡകാവ്യമാണ് ബധിരവിലാപം.

1910 ല്‍ ആരംഭിച്ച് 1913 ല്‍ പ്രസിദ്ധീകരിച്ച ചിത്രയോഗം എന്ന മഹാകാവ്യത്തോടുകൂടി വള്ളത്തോള്‍ നാരായണമേനോന്‍ മഹാകവി എന്നറിയപ്പെടാന്‍ തുടങ്ങി. കഥാസരിത്സാഗര‍ത്തില്‍നിന്നുള്ള ചന്ദ്രസേനയുടേയും താരാവലിയുടേയും കഥപറഞ്ഞ ഈ മഹാകാവ്യം പതിനെട്ട് സര്‍ഗ്ഗങ്ങളായാണ് വള്ളത്തോള്‍ അണിയിച്ചൊരുക്കിയത്. ആദ്യകാലത്ത് പരമ്പരാഗത കാവ്യരീതിയില്‍നിന്നുവഴിമാറിനടക്കുന്നുവെന്ന്‍ പഴികേട്ടെങ്കിലും വള്ളത്തോള്‍ രചിച്ച പല ഖണ്ഡകാവ്യങ്ങളും വിവര്‍ത്തനങ്ങളും ദേശഭക്തിഗാനങ്ങളും അദ്ദേഹത്തെ സര്‍വ്വജനസമ്മതനാക്കിത്തീര്‍ത്തു. ബന്ധനസ്ഥനായ അനിരുദ്ധന്‍, ശിഷ്യനും മകനും, കൊച്ചുസീത, ഗണപതി, മഗ്ദലനമറിയം, അച്ഛനും മകളും തുടങ്ങി എണ്ണമറ്റ കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ടായി.  വാല്മീകിരാമായണത്തിന്റെ മലയാളവിവര്‍ത്തനം കൂടാതെ അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാർക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയവയും അദ്ദേഹം മാതൃഭാഷയിലേയ്ക്കു വിവർത്തനം ചെയ്തു വായനക്കാര്‍ക്കായി സമര്‍പ്പിച്ചു.

വൈക്കം സത്യാഗ്രഹം നടന്ന 1924 ല്‍ ഗാന്ധിജിയെ നേരിട്ടുകണ്ടപ്പോള്‍ വള്ളത്തോള്‍ എഴുതിയ എന്റെ ഗുരുനാഥന്‍ എന്ന രചന അതിപ്രശത്സമായിരുന്നു.സ്വാതന്ത്ര്യസമരത്തിന്റെ ആവേശമുള്‍ക്കൊണ്ട് അദ്ദേഹം അതിന്റെ പലപരിപാടികളിലും ഭാഗഭാക്കായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷികസമ്മേളങ്ങളിലുല്‍പ്പെടെ അദ്ദേഹം പങ്കുകൊണ്ടു. 1922 ല്‍ വെയിത്സ് രാജകുമാരന്‍ വള്ളത്തോളിനു പട്ടും വളയും നല്‍കി ആദരിക്കുവാന്‍ തീരുമാനിച്ചെങ്കിലും വള്ളത്തോള്‍ അതു നിരസിക്കുകയാണു ചെയ്തത്.

കഥകളിയോട് അടങ്ങാത്ത ഭ്രമം പുലര്‍ത്തിയിരുന്ന വള്ളത്തോള്‍ കഥകളിയുടെ ഉന്നമനത്തിനായി കുന്നംകുളത്ത് കഥകളിവിദ്യാലയമെന്ന സ്ഥാപനമാരംഭിച്ചു. കഥകളിയെ പരിപോഷിപ്പിക്കാനും അതു കൂടുതല്‍ ജനകീയമാക്കാനും വള്ളത്തോള്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തുകയുണ്ടായി. കഥകളിവിദ്യാലയമെന്ന സ്ഥാപനം പിന്നീട്  കേരളകലാമണ്ഡലം എന്നറിയപ്പെടുകയും അതിന്റെ അസ്ഥാനം ചെറുതുരുത്തിയിലേയ്ക്ക് മാറ്റിസ്ഥാപിക്കപ്പെടുകയും ചെയ്തു. കലാമണ്ഡലത്തിന്റെ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം ഇന്ത്യയൊട്ടാകെ സഞ്ചരിക്കുകയുണ്ടായി. 1948 ല്‍ മദിരാശി സര്‍ക്കാര്‍ അദ്ദേഹത്തെ മലയാളത്തിന്റെ ആസ്ഥാനകവിയായി പ്രഖ്യാപിച്ചു.  സമസ്ത കേരളസാഹിത്യ പരിഷത്ത് അധ്യക്ഷൻ, കേരളസാഹിത്യഅക്കാദമി ഉപാധ്യക്ഷൻ എന്നീ പദവികള്‍ വഹിച്ച വള്ളത്തോളിനെ 1954 ല്‍ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചു.

കേരള വാത്മീകി, കേരളാ ടാഗോര്‍ എന്നെല്ലാം വിശേഷണങ്ങള്‍ ചാര്‍ത്തിക്കിട്ടിയ ആ മഹാപ്രതിഭ 1958 മാര്‍ച്ച് 13 ന് തന്റെ എഴുപത്തഞ്ചാം വയസ്സില്‍ അന്തരിച്ചു.

"ലോകമേതറവാടുതനിക്കീച്ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍"


ശ്രീ

Sunday, September 22, 2019

വൈന്‍വില്ലേ ചിക്കന്‍കൂപ്പ് മര്‍ഡേര്‍സ്

1928 മാര്‍ച്ച് മുതല്‍ 1930 വരെ അമേരിക്കയെ ആകെ ഇളക്കിമറിച്ച ഒരു കേസായിരുന്നു വൈന്‍വില്ലേ ചിക്കന്‍കൂപ്പ് മര്‍ഡേര്‍ കേസ്. 20 ഓളം ചെറിയകുട്ടികളെ നിഷ്ടൂരമായി പീഡിപ്പിക്കുകയും അതില്‍പ്പലരേയും കൊന്നുകുഴിച്ചുമൂടുകയും ചെയ്ത  ഇരുപത്തൊന്നുവയസ്സുകാരനായ ഒരു സീരിയല്‍ കില്ലര്‍ ഉള്‍പ്പെട്ട കേസായിരുന്നിത്.
ആ കേസിന്റെ ഒരു സംക്ഷിപ്തവിവരണമാണിത്. ഈ പോസ്റ്റിനാധാരമായ വിവര‍ങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് വിക്കീപ്പീഡിയയും ഗൂഗിളുമാണ്.

ബ്രിട്ടീഷ് കൊളംബിയയില്‍ ജനിച്ച ഗോര്‍ഡന്‍ സ്റ്റുവര്‍ട്ട് നോര്‍ത്ത്കോട്ട് 1924 ലാണ് തന്റെ മാതാപിതാക്കള്‍ക്കൊപ്പം ലോസ് ആഞ്ചലസിലേയ്ക്ക് കുടിയേറിയത്. അവിടെ തന്റെ പിതാവു നടത്തുന്ന കണ്‍സ്ട്രക്ഷന്‍ ബിസ്സിനസ്സും മറ്റിലുമൊക്കെയായിക്കഴിയവേ രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം നോര്‍ത്ത്കോട്ട് തന്റെ പിതാവിനോട് കാലിഫോര്‍ണിയയിലുള്ള വൈന്‍വില്ലേയില്‍ കുറച്ചു കൃഷിഭൂമിവാങ്ങിനല്‍കുവാന്‍ ആവശ്യപ്പെട്ടു. അവിടെ ഒരു കോഴിക്കശാപ്പുശാല തുടങ്ങാനായിരുന്നു അവന്റെ ഉദ്ദേശ്യം. അങ്ങനെ പത്തൊമ്പതാംവയസ്സില്‍ അവന്‍ വൈന്‍വില്ലേയിലെ ഫാമിലേക്കു താമസംമാറി. തന്റെ അനന്തിരവനായ സാന്‍ഫോര്‍ഡ് ക്ലാര്‍ക്ക് എന്ന പതിമൂന്നുവയസ്സുകാരനേയും ഒപ്പം കൂട്ടിയിരുന്നു.  സാന്‍ഫോര്‍ഡിന്റെ പേരന്റ്സിന്റെ സമ്മതത്തോടുകൂടിയായിരുന്നു ഇത്.


റേഡിയോസെന്റര്‍ ജീവനക്കാരിയായ ക്രിസ്റ്റീന്‍ ജോണ്‍സ് തന്റെ 9 വയസ്സുകാരനായ മകന്‍ വാള്‍ട്ടര്‍‍ കോളിന്‍സുമായാണ് കഴിഞ്ഞിരുന്നത്. ആര്‍തറിന്റെ അച്ഛന്‍ ഒരു മോഷണക്കേസില്‍പ്പെട്ട് ജയിലിലായിരുന്നു.ഒരുദിവസം ക്രിസ്റ്റീന്‍ തന്റെ മകനു കുറച്ചുകാശുകൊടുത്തിട്ട് തൊട്ടടുത്തുള്ള തിയേറ്ററില്‍പ്പോയി സിനിമകാണാന്‍ അനുവദിച്ചു. വൈകി ജോലികഴിഞ്ഞു വീട്ടിലെത്തിയ ക്രിസ്റ്റീനു വാള്‍ട്ടറിനെ അവിടെയെങ്ങും കണ്ടെത്താനായില്ല. 1928 മാര്‍ച്ച് 10 നായിരുന്നു ഇത്. സമീപവാസിയായ ഒരാള്‍ വാള്‍ട്ടറിനെ വൈകുന്നേരം അഞ്ചുമണിയോടടുത്ത് ലിങ്കന്‍പാര്‍ക്ക് സ്റ്റ്രീറ്റില്‍ കണ്ടതായി ഓര്‍ത്തിരുന്നു. ക്രിസ്റ്റീന്‍ തന്റെ മകന്‍ മിസ്സിംഗാണെന്നുകാണിച്ച് ലോസ് ആഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍(എല്‍.ഏ.പി.ഡി) പരാതി നല്‍കുകയും അവര്‍ അന്യേഷണമാരംഭിക്കുകയും ചെയ്തു. പല തരത്തിലും അവര്‍ അന്യേഷിച്ചെങ്കിലും വലിയ കാര്യമൊന്നുമുണ്ടായില്ല.

വാള്‍ട്ടറിന്റെ തിരോധാനത്തിനുശേഷം രണ്ടുമാസം കഴിഞ്ഞപ്പോള്‍ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരങ്ങളായ നെല്‍സണ് വിന്‍സ്ലോ‍, ലൂയിസ് വിന്‍സ്ലോ എന്നിവരും സമാനമായ രീതിയില്‍ അപ്രത്യക്ഷരായി.അതോടെ  കേസ് കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുവാന്‍ തുടങ്ങി. നിലവില്‍ എല്‍.ഏ.പി.ഡിയ്ക്കെതിരേ പല പരാതികളും അഴിമതി ആരോപണങ്ങളും കാര്യക്ഷമതയില്ലായ്മയുമൊക്കെ അലിഗേഷന്‍സായുണ്ടായിരുന്നതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും കാണാതായ കുട്ടിയെ കണ്ടെത്തണമെന്ന നിലയിലായി പോലീസ് ഡിപ്പാര്‍ട്ട്മെന്റ്. പോലീസ് ചീഫ് ആയിരുന്ന ജെയിംസ് ഡേവിസ് കടുത്ത സമ്മര്‍ദ്ദം നേരിടാനാരംഭിച്ചു. പോലീസ് വാല്‍ട്ടറിന്റെ കേസും വിന്‍സ്ലോ സഹോദരന്മാരുടെ മിസ്സിംഗ് കേസും തമ്മില്‍ എന്തെങ്കിലും കണക്ഷനുണ്ടെന്ന് ധരിക്കാതെ വെവ്വേറേ തന്നെ‍ അന്യേഷണം തുടര്‍ന്നു.ക്രിസ്റ്റീന്‍ ആകട്ടെ എല്‍ ഏ പി ഡിയുടെ കാര്യക്ഷമതയില്ലായ്മയെപ്പറ്റി പത്രങ്ങളിലും മറ്റും വാര്‍ത്തകള്‍ നല്‍കി ജനശ്രദ്ധയെ കൂടുതലായി ആകര്‍ഷിച്ചുകൊണ്ടിരുന്നു. കടുത്ത സമ്മര്‍ദ്ധത്തിലായ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഒടുവില്‍ ക്രിസ്റ്റീന്റെ കാണാതായ കുട്ടിയെ കണ്ടെത്തിയതായി പ്രഖ്യാപിച്ചു. 1928 ഓഗസ്റ്റ് മാസത്തില്‍ ഇല്ലിനോയ് പോലീസ് കണ്ടെത്തിയ ഒരു കുട്ടിയെ കാലിഫോര്‍ണിയ പോലീസ് ഏറ്റെടുക്കുകയും അത് വാള്‍ട്ടര്‍ ആണെന്നു ഉറപ്പിച്ചു ഇടിഞ്ഞുകൊണ്ടിരിക്കുന്ന തങ്ങളുടെ ജനപ്രീതിക്ക് പരിഹാരമെന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയതായി പ്രഖ്യാപിച്ചത്. എന്നാല്‍ കുട്ടിയെക്കണ്ടനിമിഷംതന്നെ അത് തന്റെ മകനായ വാള്‍ട്ടര്‍ അല്ല എന്നു ക്രിസ്റ്റീന്‍ പറഞ്ഞു. അഞ്ചാറുമാസം കൊണ്ട് കുട്ടിയുടെ ശാരീരികപ്രകൃതിയില്‍വന്ന‍ മാറ്റംകൊണ്ട്  ക്രിസ്റ്റീനു തെറ്റായിതോന്നുന്നതാണെന്നുപറഞ്ഞ് ആ കുട്ടിയെ പോലീസ് അവള്‍ക്കൊപ്പം അയച്ചു. ആ കുട്ടിയാകട്ടെ താന്‍ ക്രിസ്റ്റീന്റെ മകനായ വാള്‍ട്ടര്‍ കോളിന്‍സ് തന്നെയാണെന്നുറപ്പിച്ചുപറയുകയും ചെയ്തു.

മൂന്നാഴ്ചകള്‍ക്കുശേഷം ക്രിസ്റ്റീന്‍ ആ കുട്ടിയുമായി പോലീസ് സ്റ്റേഷനിലെത്തുകയും തന്നോടൊപ്പമുള്ള കുട്ടി തന്റെ മകനല്ലായെന്നും തന്റെ മകനായിരുന്ന വാള്‍ട്ടറിന്റെ ഡെന്റല്‍ സര്‍ജറിയുടെ റിക്കോര്‍ഡുകളും ഒപ്പം വാള്‍ട്ടറിനെ ശരിക്കറിയാവുന്ന സ്കൂള്‍ ടീച്ചറിന്റേയും മറ്റും സൈന്‍ഡ് ഡോക്യുമെന്റ്സും ചീഫിനു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. അതൊടെ കോപിഷ്ഠനായ ക്യാപറ്റന്‍ ജോണ്‍സ് ക്രിസ്റ്റീനുനേരേ കുട്ടിയെ നോക്കാനുള്ള മടികൊണ്ട് കള്ളങ്ങള്‍ പറയുകയാണ് എന്നുപറഞ്ഞ് ആക്രോഷിക്കുകയും മറ്റു വിവാദങ്ങള്‍ ഉണ്ടാകരുത് എന്ന ഉദ്ദേശ്യത്തോടെ അവളെ ലോസ് ആഞ്ചല്‍ ജനറല്‍ ഹോസ്പിറ്റലിലെ സൈക്യാട്രി വാര്‍ഡില്‍ അടയ്ക്കുവാന്‍ ഏര്‍പ്പാടാക്കുകയും ചെയ്തു.

ഈ സംഭവം നടക്കുമ്പോള്‍ സാന്‍ഫോര്‍ഡ് ക്ലാര്‍ക്കിന്റെ മാതാവായ വിന്നെഫ്രഡ് തന്റെ മകനെപ്പറ്റി വല്ലാതെ വേവലാതിപ്പെടുവാന്‍ തുടങ്ങി. സാന്‍ഫോര്‍ഡ് വീട്ടിലേയ്ക്കയച്ചിരുന്ന കത്തുകളിലെ ദുരൂഹമായ എഴുത്തുകളും മറ്റും അവരില്‍ സംശയമുണര്‍ത്തി. അങ്ങനെ സാന്‍ഫോര്‍ഡിന്റെ മൂത്തസഹോദരിയായ ജെസ്സി ക്ലാര്‍ക്ക് കാനഡയില്‍നിന്നു സാന്‍ഫോര്‍ഡിനെക്കാണാനായി വൈന്‍ വില്ലേയിലേയ്ക്കുവന്നു. തന്റെ സഹൊദരന്റെ പെരുമാറ്റത്തിലും മറ്റും ആകെ പന്തികേടുതോന്നിയ അവള്‍ അവനോട് വിശദമായി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടിയ പീഡനങ്ങള്‍ അവന്‍ തുറന്നുപറഞ്ഞു. ഫാമിലെത്തിയശേഷം നോര്‍ത്ത്കോട്ട് തന്നെ ധാരാളം ഉപദ്രവിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായും അവനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പറഞ്ഞ അവന്‍ ഒരവസരത്തില്‍ നോര്‍ത്ത്കോട്ട് നാലോളം കുട്ടികളെ കൊല്ലുകയും ചെയ്തു എന്നും അറിയിച്ചു. ഒരാഴ്ചയ്ക്കുശേഷം കാനഡയില്‍ മടങ്ങിയെത്തിയ ജെസ്സി അവിടത്തെ അമേരിക്കന്‍ കൌണ്‍സിലില്‍ നോര്‍ത്ത്കോട്ടിന്റെ ക്രൂരകൃത്യങ്ങളുടെ വിവരങ്ങള്‍ ധരിപ്പിച്ചു. തന്റെ സഹോദരനെ അവിടെ തടഞ്ഞുവച്ചിരിക്കുകയാണെന്നും രക്ഷപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. അമേരിക്കന്‍ കൌണ്‍സില്‍ എല്‍ ഏ പി ഡിയുമായി ബന്ധപ്പെടുകയും കുട്ടി കനേഡിയന്‍ ആയതിനാല്‍ ഇമിഗ്രേഷന്‍ ഇഷ്യൂസ് ഉണ്ടെന്നറിയിച്ച് എത്രയും പെട്ടന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ 1928 ഓഗസ്റ്റ് 31 നു ഇമിഗ്രേഷന്‍ സര്‍വ്വീസിലെ രണ്ടുദ്യോഗസ്ഥര്‍ വൈന്‍വില്ലേയിലെ കോഴിക്കശാപ്പുശാല സന്ദര്‍ശിക്കുകയും അവിടെനിന്നു ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച 15 വയസ്സുകാരാനായ സാന്‍ഫോര്‍ഡ് ക്ലാര്‍ക്കിനെ പിടികൂടുകയും ചെയ്തു. മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. കശാപ്പുശാലയുടെ ഉടമയായ നോര്‍ത്ത്കോട്ട് അപ്പോഴേയ്ക്കും സ്ഥലം വിട്ടിരുന്നു

ഇമിഗ്രേഷന്‍ സെന്ററിലെത്തിച്ച സാന്‍ഫോര്‍ഡിനെ നടപടിക്രമങ്ങള്‍ എല്ലാം അവസാനിപ്പിച്ച് കാനഡയിലേയ്ക്ക് മടക്കിയയയ്ക്കുവാന്‍ ശ്രമിച്ചപ്പോഴാണ് അവന്‍ ഉദ്യോഗസ്ഥരൊട് ചില നിര്‍ണ്ണായകവെളിപ്പെടുത്തലുകള്‍ നടത്തിയത്. അതനുസരിച്ച് കൂടുതല്‍ ഉദ്യോഗസ്ഥരെത്തി ആ കശാപ്പുശാലയിലെ ചിലസ്ഥലങ്ങളില്‍ പരിശോധിച്ചപ്പോള്‍ നിരവധി ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടു.പലതും മുമ്പ് കാണാതായ ചെറിയ കുട്ടികളുടെ ശരീരങ്ങളായിരുന്നു. ഒരു സൈക്കിക് മൈന്‍ഡ് ആയിരുന്ന നോര്‍ത്ത്കോട്ട് കശാപ്പുശാലയിലെ ജോലികള്‍ ചെയ്യുവാനും പിന്നെ തനിക്കു ലൈംഗികദാഹം തീര്‍ക്കുവാനും ഉപദ്രവിച്ചുരസിക്കുവാനുമായി ചെറിയ പ്രായത്തിലുള്ള കുട്ടികളെ തട്ടിക്കൊണ്ടുവരുകയും ഫാമിനുള്ളില്‍ തടവിലാക്കി പീഡിപ്പിക്കുകയും പലരേയും കൊന്നുവെട്ടിനുറുക്കി കുഴിച്ചുമൂടുകയുമായിരുന്നു. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സാന്‍ഫോര്‍ഡിനെക്കൊണ്ടും ചില കുട്ടികളെ കൊല്ലിപ്പിച്ചതായി അവന്‍ തുറന്നുസമ്മതിച്ചു. കാണാതായ കുട്ടികളുടെ ഫോട്ടോകള്‍ അവനെ കാണിച്ചപ്പോള്‍ അതില്‍ മിക്കകുട്ടികളേയും കൊന്നുകുഴിച്ചുമൂടിയതായി അവന്‍ പോലീസ് ഉദ്യോഗസ്ഥരോട് അറിയിച്ചു. അക്കൂട്ടത്തില്‍ വാള്‍ട്ടര്‍ ജോണ്‍സിന്റെ ചിത്രവുമുണ്ടായിരുന്നു.


ക്രിസ്റ്റീന്റെ കൂടെയുള്ള കുട്ടി വാള്‍ട്ടര്‍ അല്ലായെന്നും അവന്റെ യഥാര്‍ത്ഥപേര് ആര്‍തര്‍ ഹച്ചിന്‍സ് എന്നാണെന്നും രണ്ടാനമ്മയുടെ മര്‍ദ്ധനത്തില്‍നിന്നു രക്ഷപ്പെടാന്‍ വീടുവിട്ടുവന്നതാണെന്നും ഇതിനിടയില്‍ തെളിഞ്ഞിരുന്നു. അതോടെ പോലീസിനെതിരെ ജനരോഷം ശക്തമായി.ഈ സമയം സൈക്യാട്രിസെന്‍ടറില്‍ കടുത്തപീഡനങ്ങള്‍ക്കിരയാകുകയായിരുന്നു ക്രിസ്റ്റീന്‍. തന്റെ ഒപ്പമുള്ള കുട്ടി സ്വന്തം മകനാണെന്നും തനിക്കു തെറ്റുപറ്റിയതാണെന്നും ഒപ്പിട്ടുനല്‍കിയാല്‍ അവളെ പുറത്തുവിടാമെന്ന് മെയിന്‍ഡോക്ടര്‍ അറിയിച്ചെങ്കിലും അവളതിനു തയ്യാറായില്ല.റേഡിയോസ്റ്റേഷനിലെ സഹപ്രവര്‍ത്തകര്‍ ക്രിസ്റ്റീന്റെ ദുരൂഹമായ അപ്രത്യക്ഷലില്‍ അതിശയിക്കുകയും പോലീസ്ചീഫിനെ ഉപരോധിക്കുകയും ചെയ്തു.ഒടുവില്‍ മറ്റുമാര്‍ഗ്ഗമില്ലാതെ ക്രിസ്റ്റീനെ സൈക്യാട്രിവാര്‍ഡില്‍ അഡ്മിറ്റ് ചെയ്തേക്കുകയാണെന്ന്‍ അയാള്‍ക്കുസമ്മതിക്കേണ്ടിവന്നു. അതിനുത്തുടര്‍ന്ന്‍ വന്‍ക്യാമ്പെയിന്‍ ക്രിസ്റ്റീനുവേണ്ടി സംഘടിപ്പിക്കപ്പെടുകയും ആയിരങ്ങള്‍ ലോസ് ആഞ്ചലസ് പോലീസ് ആസ്ഥാനം ഉപരോധിക്കുയുമൊക്കെ ചെയ്യുകയും അങ്ങനെ 10 ദിവസങ്ങള്‍ക്കുശേഷം ക്രിസ്റ്റീനെ റിലീസ് ചെയ്യേണ്ടിവരുകയും ചെയ്തു. പുറത്തെത്തിയ അവള്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും രാജ്യം മുഴുവന്‍ ഈ സംഭവങ്ങള്‍ക്ക് ശ്രദ്ധയുണ്ടാവുകയും ചെയ്തു. ഈ സമയത്താണ് വൈന്‍വില്ലേയിലെ കൂട്ടക്കശാപ്പിന്റെ വാര്‍ത്ത വരുന്നത്. അതോടെ പോലീസ് നോര്‍ത്ത്കോട്ടിനെ പിടികൂടാനുള്ള തീവ്രശ്രമമാരംഭിച്ചു. നോര്‍ത്ത്കോട്ടിന്റെ കുറ്റകൃത്യങ്ങള്‍ക്ക് സഹായവും ഉപദേശവുമായി വര്‍ത്തിച്ചിരുന്ന സാറാ ലൂയിസും നോര്‍ത്ത്കോട്ടും അപ്പോഴേയ്ക്കും കാനഡയിലേയ്ക്കു രക്ഷപ്പെട്ടിരുന്നു.

1928 സെപ്തംബര്‍ 20 നു ബ്രിട്ടീഷ് കൊളംബിയയില്‍ വച്ച് ഇരുവരും പിടിയിലായി. അഞ്ചുകുട്ടികളെ താന്‍ കൊന്നുവെന്നു നോര്‍ത്ത്കോട്ട് സമ്മതിച്ചു. അവന്റെ അമ്മയായ സാറാ ലൂയിസ് വാള്‍ട്ടര്‍ ജോണ്‍സിനെ കൊന്നതായും ശവശരീരങ്ങള്‍ കുഴിച്ചിടാന്‍ സഹായിച്ചതായും സമ്മതിച്ചു.എന്നാല്‍ വാള്‍ട്ടര്‍ ജോണ്‍സിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനോ ഐഡന്റിഫൈ ചെയ്യുവാനോകഴിഞ്ഞില്ല. തുടര്‍ച്ചയായ ചോദ്യം ചെയ്യലുകളില്‍ ഇരുപതോളം പേരെ കൊന്നുകുഴിച്ചിട്ടു എന്നു ഇരുവരും സമ്മതിച്ചു. അമേരിക്കയെ ഏകദേശം ഇളക്കിമറിച്ച പ്രമാദമായ ഈ കേസിന്റെ വിചാരണയാരംഭിച്ചത് 1929 ജനുവരിമാസത്തിലായിരുന്നു. നോര്‍ത്ത് കോട്ട് തന്റെ കുറ്റങ്ങളെ ന്യായീകരിക്കുവാനും രക്ഷപ്പെടുവാനുമായി പലശ്രമങ്ങളും നടത്തിയെങ്കിലും എല്ലാ തെളിവുകളും ശക്തവും വ്യക്തവുമായിരുന്നതിനാല്‍  1929 ഫെബ്രുവരി 8 നു ഗോര്‍ഡന്‍ സ്റ്റുവര്‍ട്ട് നോര്‍ത്ത്കോട്ട് കുറ്റക്കാരനാണെന്ന്‍ ജഡ്ജിമാര്‍ വിധിയെഴുതി. ജഡ്ജായ ജോര്‍ജ് ഫ്രീമാന്‍ നോര്‍ത്ത്കോട്ടിനെ 1930 ഒക്ടോബര്‍ 2 നു മരണംവരെ തൂക്കിലിടുവാന്‍ വിധിച്ചു. സാറാ ലൂയിസിന് ആജീവനാന്തതടവാണ് വിധിക്കപ്പെട്ടത്. സാന്‍ഫോര്‍ഡ് ക്ലാര്‍ക്കിനെ ഒരു ഇരയായിക്കണ്ട് വെറുതേ വിടുകയായിരുന്നു. 1930 ഒക്ടോബര്‍ 2 നു ഇരകളാക്കപ്പെട്ട കുട്ടികളുടെ ബന്ധുക്കളുടെ മുന്നില്‍വച്ച് നോര്‍ത്തുകോട്ടിനെ തൂക്കിലേറ്റി.

നോര്‍ത്ത്കോര്‍ട്ടിന്റെ വധശിക്ഷ കഴിഞ്ഞ് ഏകദേശം അഞ്ചുകൊല്ലം കഴിഞ്ഞൊരു സമയത്ത് 1935 ലൊരു കുട്ടിയും അതിന്റെ അപ്പോഴത്തെ  രക്ഷകര്‍ത്താക്കളും പോളീസ് അതോറിറ്റിയ്ക്കുമുന്നില്‍ വന്ന്‍ ആ കുട്ടി ഏഴുവര്‍ഷം മുമ്പ് കൊലപ്പെട്ട വിന്‍ സ്ലോ സഹോദരന്മാരിലൊരാളെന്നെന്നു വെളിപ്പെടുത്തുകയുണ്ടായി. കാ​‍ാപ്പുശാലയില്‍നിന്നു രക്ഷപ്പെട്ടു ഓടിയൊളിച്ചതായിരുന്നു അവന്‍. ഭയന്ന്‍ പലയിടത്തും അലഞ്ഞുതിരിഞ്ഞ അവനെ അഭയം നല്‍കിയവര്‍ക്കുമുന്നില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അവന്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ അവര്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. ആ കുട്ടിയുടേ മൊഴിയനുസരിച്ച് അവന്റെ ഷോദരനും ഒപ്പം വാള്‍ട്ടറും ആ ശവപ്പറമ്പില്‍നിന്നു രക്ഷപ്പെട്ടോടിയിരുന്നു.എന്നാല്‍ സാന്‍ഫോര്‍ഡ് ക്ലാര്‍ക്കിന്റെ മൊഴിയനുസരിച്ച് ഒരാളുപോലും  അവിടെ നിന്നു രക്ഷപ്പെടുകയുണ്ടായിട്ടില്ല. വാള്‍ട്ടറും വിന്‍ സ്ലോ സഹോദരങ്ങളും കൊല്ലപ്പെടുകതന്നെ ചെയ്തു. ഇവരുടെ കൊലപാതകങ്ങള്‍ക്കാണ് നോര്‍ത്ത്കോട്ടിനു വധശിക്ഷയും അവന്റെ അമ്മയായ സാറാ ലൂ​‍യിസിനു ആജീവനാന്തത്തടവും ശിക്ഷ ലഭിച്ചത്. തന്റെ മകന്‍ എന്നെങ്കിലും മടങ്ങ്വവരുമെന്ന പ്രതീക്ഷയോടെ ക്രിസ്റ്റീന്‍ കാത്തിരിപ്പും ഒപ്പം അവനെത്തിരക്കലും തുടര്‍ന്നുകൊണ്ടിരുന്നു.

1930 നവംബര്‍ ഒന്നിനു വൈന്‍വില്ലേ എന്ന പേര് മിരാലോമാ എന്നു ഔദ്യോഗികമായി പുനര്‍നാമകരണം ചെയ്യപ്പെട്ടു.

2008 ല്‍ ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്ത് ഏന്‍ജലീന ജൂലി നായികയായി അഭിനയിച്ച ചാഞ്ചെല്ലിംഗ് എന്ന സിനിമ ഈ സംഭവത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ്.


ശ്രീ

Sunday, September 8, 2019

അച്ഛന്‍..

അച്ഛന്‍..   കഥ


"ഡാ രാജീവാ ഒന്നെഴുന്നേറ്റേ"

മധുരമുള്ളൊരു കനവ് ഞൊട്ടിനുണഞ്ഞുകൊണ്ട് മയങ്ങിക്കിടക്കുകയാ​‍യിരുന്ന സുനില്‍ ആ വിളികേട്ട് സ്വപ്നത്തിന്റെ സാങ്കല്‍പ്പികലോകത്തുനിന്നും വിടുതല്‍ നേടി ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു. ശ്രീരം മുഴുവന്‍ ഒന്നു കോച്ചിവലിച്ചതുപോലെ കൈകാലുകള്‍ നീട്ടിയിട്ട് ഒരു പ്രത്യേക ഒച്ചയുണ്ടാക്കിക്കൊണ്ടവന്‍ തന്നെ തന്നെ നോക്കി നില്‍ക്കുന്ന സുനിലിനെ ഒന്നുരണ്ടുനിമിഷം നോക്കി അതേ കിടപ്പുകിടന്നു. പിന്നീട് പുതച്ചിരുന്ന ബെഡ്ഷീറ്റ് എടുത്തുമാറ്റിയിട്ടവന്‍ എഴുന്നേറ്റിരുന്നു.എന്നിട്ട് ചുമരിലെ ക്ലോക്കിലേയ്ക്ക് നോക്കി. സമയം നാലരകഴിഞ്ഞതേയുള്ളൂ.

"എന്തുവാടേ. ഒന്നുറങ്ങുവാനും സമ്മതിക്കില്ലേ. ആകെയൊരവധി ദിവസാണു കിട്ടുന്നത്?"

ചെറുനീരസം വാക്കുകളിലൊളിപ്പിച്ചവന്‍ സ്നേഹിതനെ നേരിട്ടു.

"അളിയാ. ഇന്നിനി ഉറങ്ങാന്‍ വരട്ടെ. ഇന്നു നമുക്ക് അടിച്ചുപൊളിക്കണം. എന്നും നീയൊക്കെ പറയുന്നതല്ലേ ഞാന്‍ പിശുക്കിന്റെ അറുക്കീസ് ആണെന്നൊക്കെ. ഇന്നു അതെല്ലാം തീര്‍ത്തിട്ടേയുള്ളു മറ്റെന്തും. നീ നാലഞ്ച് മുട്ടയെടുത്ത് ഇച്ചിരി പുഴുങ്ങിയേ. ഞാന്‍ ഇതാവരുന്നു.

അതീവ സന്തോഷവാനായി വര്‍ത്തമാനം പറഞ്ഞുകൊണ്ട് ഹാംഗറില്‍ നിന്നും ഒരു ഉടുപ്പുമെടുത്തിട്ട് പുറത്തേയ്ക്കിറങ്ങുന്ന സുനിലിനെ രാജീവന്‍ അല്‍പ്പം അതിശയത്തോടെ നോക്കിയിരുന്നു. ഇവനിതെന്തുപറ്റി. രണ്ടുമൂന്നുമിനിട്ട് അതേ ഇരുപ്പിരുന്നിട്ട് രാജീവനെഴുന്നേറ്റ് അടുക്കളയിലേയ്ക്ക് നടന്നു. അലമാരിയില്‍ നിന്നും സിഗററ്റ് പായ്ക്കറ്റ് തപ്പിയെടുത്ത് ഒരെണ്ണം തീപറ്റിച്ചു ചുണ്ടോട് ചേര്‍ത്തിട്ട്മൊരു ചെറിയ പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് അടുപ്പില്‍ വച്ച് സ്റ്റൌ ഓണ്‍ ചെയ്തു. ശേഷം നാലഞ്ചു മുട്ടയെടുത്തു ശ്രദ്ധയോടെ അതിലേക്കിട്ടു. ആരോ മുറിയിലേയ്ക്ക് കയറിവന്നതുപോലെ തോന്നിയ രാജീവന്‍ തലയെത്തിച്ച് മുറിക്കുള്ളിലേയ്ക്ക് നോക്കി. വിജയനാണ്. അല്‍പ്പം പരിഭ്രാന്തി നിറഞ്ഞ മുഖഭാവത്തോടെ വിജയന്‍ മുറിക്കകത്തേയ്ക്ക് കയറിയിട്ട് നാലുചുറ്റും നോക്കുന്നതുകണ്ട് രാജീവന്‍ അവനെ പേരെടുത്തുവിളിച്ചു. അവനടുത്തേയ്ക്ക് വന്ന വിജയന്‍ ആകെ അസ്വസ്ഥനായിരുന്നു.

"സുനിലെവിടേടാ"

"ഒറങ്ങിക്കിടന്ന എന്നെ വിളിച്ചുണര്‍ത്ത് നാലഞ്ചു മൊട്ട പുഴുങ്ങാന്‍ പറഞ്ഞിട്ട് ഇപ്പം വരാമെന്ന്‍ പറഞ്ഞവന്‍ പൊറത്തോട്ട് പോയി. എന്താടാ എന്തുപറ്റി. നീയെന്താ വല്ലാണ്ടിരിക്കുന്നത്"

രാജീവന്‍ അല്‍പ്പം ആകാംഷയോടെ വിജയനോട് ചോദിച്ചു.

"ടാ മ്മട സുനിലിന്റെ അച്ഛന്‍ മരിച്ചു.ഇന്നു ഉച്ചയ്ക്ക് ഏതോ വണ്ടിയിടിച്ചത്രേ. ആശുപത്രിയില്‍ ഒക്കെ എത്തുന്നതിനുമുന്നേ..."

വിജയന്‍ ഒച്ചകുറച്ചു പറഞ്ഞുനിര്‍ത്തി. കേട്ടതുവിശ്വസിക്കാനാവാത്തവണ്ണം രാജീവന്‍ സ്തബ്ധനായല്‍പ്പനേരം നിന്നു.

"അവനിതറിഞ്ഞോ?"

"അവന്‍ തന്നെയാണ് കടയിലെ ഹംസാക്കയെ വിളിച്ചുപറഞ്ഞത്. ഇച്ചിരി മുന്നേ ചായകുടിക്കാന്‍ ചെന്നപ്പോള്‍ ഹംസാക്കാ എന്നോട് പറഞ്ഞു. ഞാനപ്പോഴേ മടങ്ങി. അവനെവിടെപ്പോയതാന്നു വല്ലോം പറഞ്ഞോ"

"ഹേയ്. ഇന്ന്‍ നമുക്ക് അടിച്ചുപൊളിക്കണം എന്നൊക്കെ പറഞ്ഞിട്ടാ പോയത്. എനിക്ക് പേടിയാകുന്നളിയാ. ഒരു കാര്യം ചെയ്യാം നീ വാ നമുക്കൊന്നു പുറത്തേയ്ക്ക് പോയി നോക്കാം"

സ്റ്റൌ ഓഫ് ചെയ്തിട്ട് രാജീവന്‍ റൂമിലേയ്ക്ക് കയറി പെട്ടന്ന്‍ ഷര്‍ട്ടെടുത്തിട്ട് വിജയനോടൊപ്പം പുറത്തേയ്ക്കിറങ്ങി. സുനില്‍ ചിലപ്പോള്‍ പോകാന്‍ സാധ്യതയുണ്ടെന്ന്‍ കരുതുന്ന ചില സ്ഥലങ്ങളില്‍ ഒന്നു നോക്കാമെന്നുകരുതി നടന്നു.

ആ മുറിയില്‍ ഇപ്പോള്‍ അവര്‍ മൂന്നുപേര്‍ മാത്രമേയുള്ളു. രാജീവനും സുനിലും വിജയനും. ഭാഗ്യം പരീക്ഷിക്കാനായി അന്യനാട്ടില്‍ വന്ന്‍ രക്തം വിയര്‍പ്പാക്കിയൊഴുക്കുവാന്‍ വിധിക്കപ്പെട്ടുപോയ അനേകായിരങ്ങളുടെ പ്രതിനിധികളില്‍ പെട്ടവര്‍. ആദ്യം ആ റൂമില്‍ ആറുപേരുണ്ടായിരുന്നു. മൂന്നുപേര്‍ കഷ്ടപ്പാടുതാങ്ങാനാവാതെ മറ്റുജോലിയന്യോഷിച്ചുപോയി. ഇപ്പോള്‍ എവിടെയാണെന്നുപോലുമറിയില്ല. രാജീവനും സുനിലും വിജയനും എന്തുകൊണ്ടോ ആ കാലാവസ്ഥയുമായിപൊരുത്തപ്പെട്ടുപോയി. ഉള്ളതുകൊണ്ടവര്‍ തൃപ്തിപ്പെടുന്നു. അടുത്ത കൂട്ടുകാരാണെങ്കിലും മൂവര്‍ക്കും പരസ്പരം കൂടുതലായൊന്നുമറിയില്ല. വീട്ടുകാരെക്കുറിച്ചൊക്കെ അന്യോന്യം വിശേഷങ്ങള്‍ പങ്കു വച്ചിട്ടുണ്ട്. സന്തോഷങ്ങള്‍ അധികമില്ലാത്തതുകൊണ്ടു തന്നെ അവര്‍ അത്തരം കാര്യങ്ങള്‍ വലുതായി ചര്‍ച്ച ചെയ്യാറേയില്ല. മരുഭൂമിയിലെ ദുരിതം നിറഞ്ഞ ജീവിതത്തില്‍ സ്വന്തം പ്രയാസങ്ങള്‍ അറിയിച്ചു എന്തിനു ഒരാളെക്കൂടി വിഷമിപ്പിക്കണം എന്നു കരുതി എല്ലാം ഉള്ളില്‍ അടക്കികഴിയുന്നവര്‍. കഷ്ടപ്പാടിന്റെ പ്രതിഫലമെന്നൊണം കിട്ടുന്ന ശമ്പളം മുടക്കമേതും കൂടാതെ മാസാവസാനം നാട്ടിലേക്കയക്കാന്‍ മറക്കാറില്ല മൂവരും. കൂട്ടത്തില്‍ സുനില്‍ വളരെയേറെ പിശുക്കിയാണു കഴിയുന്നത്. രാജീവനും വിജയനും വല്ലപ്പോഴും മദ്യപിക്കാറുണ്ട്. സുനില്‍ ചിലപ്പോള്‍ ഒരു പെഗ്ഗുമായി അവരോടൊപ്പം ആഘോഷിക്കും. മാസത്തിലെ അപ്രകാരമുള്ള ഒന്നോ രണ്ടോ ദിനങ്ങളില്‍ മാത്രമാണ് അവരില്‍ സന്തോഷം പൂര്‍ണ്ണാര്‍ത്ഥത്തില്‍ നുരകൊള്ളുന്നത്.

പതിവായി തങ്ങള്‍ പോവാറുള്ള എല്ലാ സ്ഥലങ്ങളിലും അവര്‍ സുനിലിനെ തിരഞ്ഞു നടന്നു.

"ഇവനിതെവിടെപോയി. ഫോണാണെങ്കില്‍ സ്വിച്ചോഫും. ഒരുവേള അവന്‍ ഹംസാക്കയുടെ അടുത്തുകാണുമോ. എന്തായാലും നീ വാ നമുക്കവിടെയൊന്നു നോക്കാം".

നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ വടിച്ചുകളഞ്ഞുകൊണ്ട് വിജയന്‍ രാജീവനോടായി പറഞ്ഞു.

എന്നാല്‍ ഹംസാക്കയുടെ അടുത്തും സുനില്‍ എത്തിയിട്ടില്ലെന്നറിഞ്ഞപ്പോള്‍ എന്തോ ഒരു വല്ലായ്മ അവരെ ബാധിക്കുവാന്‍ തുടങ്ങി. സമയം കടന്നുപോകുന്തോറും അതു കൂടിക്കൂടിവന്നു. പെട്ടന്ന്‍ വിജയന്റെ ഫോണടിയ്ക്കുവാ​ന്‍ തുടങ്ങി.

"ദേ സുനിലാടാ രാജീവാ. ഹലോ നീയിതെവിടെയാ ങ്ഹേ റൂമിലുണ്ടെന്നൊ. ച്ഛേയ് നീയിതെന്തുപണിയാ കാട്ടിയതു. ഞങ്ങളിനി നിന്നെ തിരക്കാന്‍ സ്ഥലം ബാക്കിയില്ല. ഞങ്ങളിതാ വരുന്നു".

പെട്ടന്നു തന്നെ രാജീവനും വിജയനും റൂമിലേയ്ക്കു തിരിച്ചു.

റൂമിന്റെ വാതിക്കല്‍ തന്നെ സുനില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

"നിങ്ങളെന്തിനാ എന്നെ തിരഞ്ഞുപോയതു. ഞാന്‍ സാധനം വാങ്ങാന്‍ പോയതല്ലായിരുന്നൊ. അവിടെയാണെങ്കി മൊബൈലിനു റെയിഞ്ചില്ല. അതുകൊണ്ടാ വിളിക്കാന്‍ പറ്റാതിരുന്നതു. നിന്നോട് ഞാന്‍ മൊട്ട പുഴുങ്ങി വച്ചിരിക്കണമെന്ന്‍ പറഞ്ഞിട്ടല്ലേ പോയത്. ഞാന്‍ തന്നെ അതും ശരിയാക്കി. ശരി വന്നേ വന്നേ പെട്ടന്നാവട്ടേ. ഇന്നു ആഘോഷത്തിന്റെ ദിവസമാണെനിയ്ക്കു. നമുക്കിന്നടിച്ചുപൊളിയ്ക്കണം".

നിറഞ്ഞ സന്തോഷത്തോടെ തങ്ങളോടു സംസാരിക്കുന്ന സുനിലിനെ ഒരത്ഭുതവസ്തുവിനെ കാണുന്നതുപോലെ അവര്‍ മിഴിച്ചുനോക്കി.

മുറിയ്ക്കകത്തേയ്ക്കു കയറിയ അവര്‍ ആകെ അന്തംവിട്ടുപോയി. രണ്ടു ‍ബോട്ടില്‍ മദ്യവും ഒരു കെയ്സ് ബിയറും സെവന്‍ അപ്പും മിക്സ്ചറും ഒക്കെ നിരത്തിവച്ചിരിക്കുന്നു.

ഒന്നുമൊന്നും മനസ്സിലാകാതെ വിജയനും സുനിലും പരസ്സ്പരം നോക്കിനിന്നു.സ്വന്തം അച്ഛന്‍ മരിച്ചുവെന്നിവന്‍ പറഞ്ഞതു കള്ളമാണോ. മൂന്നു ഗ്ലാസ്സുകളിലായി മദ്യമൊഴിച്ച് ഓരോന്നെടുത്തവര്‍ക്കു നല്‍കിയ ശേഷം തന്റെ ഗ്ലാസ്സ് ഒറ്റവലിയ്ക്കു കലിയാക്കിവച്ച സുനിലിനെ അവര്‍ അതിശയത്തോടുകൂടി നോക്കിയിരുന്നു. പിന്നീട് തങ്ങളുടെ ഗ്ലാസ്സുകള്‍ ചുണ്ടോടു ചേര്‍ത്തു. സുനിലിനോട് എന്തെല്ലാമോ ചോദിച്ചറിയണമെന്ന്‍ ഇരുവര്‍ക്കുമുണ്ടായിരുന്നെങ്കിലും ഇരുവരുടേയും നാവിനെ ഏതോ അദൃശ്യ ചങ്ങല ബന്ധിച്ചിരുന്നു. ഗ്ലാസ്സുകള്‍ വീണ്ടും വീണ്ടും നിറയുകയും ഒഴിയുകയും ചെയ്തുകൊണ്ടിരുന്നു.

"ടാ രാജീവാ. നീയറിഞ്ഞാ എന്റെ അച്ഛന്‍ ഇന്നു മരിച്ചു.ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ദിവസമാണിന്നു. ഇന്നാഘോഷിച്ചില്ലെങ്കില്‍ ഞാന്‍ പിന്നെ എന്നാഘോഷിക്കുവാനാണ്".

നിറഞ്ഞ ഗ്ലാസ്സെടുത്തുയര്‍ത്തിക്കൊണ്ട് സുനില്‍ പറഞ്ഞു. അവന്റെ വാക്കുകളില്‍ ചെറിയ ഇഴച്ചില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു.

"എന്താടാ സുനിലേയിത്. നിന്റച്ഛനല്ലേ. അങ്ങിനെയൊന്നും പറയാന്‍ പാടില്ല. അച്ഛന്‍ മരിക്കുമ്പോഴാണോ ആഘോഷിക്കണം എന്നൊക്കെ പറയുന്നത്. നീ നാട്ടില്‍ പോ. നമുക്കു മാനേജരുമായി ഒന്നു സംസാരിക്കാം. അയാളു സമ്മതിക്കും".

ഗ്ലാസ്സു താഴെവച്ചുകൊണ്ട് വിജയന്‍ പറഞ്ഞു.

"നാട്ടിലോ... ഞാനോ.. എന്തിനു?. അതിന്റെയൊന്നുമാവശ്യമില്ല. ഒരു മകനെന്ന നിലയില്‍ ഞാന്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍. അതു കിട്ടാതെ ആ ആത്മാവ് അലഞ്ഞു തിരിഞ്ഞു ഗതിപിടിയ്ക്കാതെ നടക്കണം. ഹും അച്ഛന്‍. ആ വാക്കിനോടുപോലും വെറുപ്പാണെനിയ്ക്കു. രണ്ടു മക്കളെയുണ്ടാക്കിയതുകൊണ്ടുമാത്രം ഒരാളെ അച്ഛനെന്നു വിളിക്കാമോടാ. മക്കളെ ആര്‍ക്കും ഒണ്ടാക്കാം. ഒണ്ടാക്കിക്കളഞ്ഞു എന്ന കാരണം പറഞ്ഞ് ഒരുത്തനേം ആരാധിക്കേം ബഹുമാനിക്കേം വേണ്ട. ഒണ്ടാക്കിയാ മാത്രം പോരാ. അവരെ സംരക്ഷിക്കുക കൂടി വേണം. എന്റെ പാവം അമ്മയും പെങ്ങളും. ആ ദുഷ്ടനെ അങ്ങു കൊന്നുകളഞ്ഞാലോ എന്നു നിരവധിപ്രാവശ്യം ചിന്തിച്ചിട്ടൊള്ളതാ ഞാന്‍. നിങ്ങളോടൊന്നും ഞാനിതുവരെ പറഞ്ഞിട്ടില്ലെന്നേയുള്ളൂ​‍. ആ മരണം ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നതെന്റെ പാവം അമ്മയെയായിരിക്കും. ഒരു മനുഷ്യായുസ്സു മുഴുവനും അനുഭവിയ്ക്കേണ്ടതെന്റെയമ്മ ഈ പ്രായത്തിനുള്ളില്‍ അനുഭവിച്ചുകഴിഞ്ഞു. ജീവിതത്തില്‍ ഇന്നേവരെ സമാധാനവും സന്തോഷവുമവരെന്താണെന്നറിഞ്ഞിട്ടില്ല".

നിറഞ്ഞ കണ്ണുകള്‍ ഒന്നു തുടച്ചുകൊണ്ട് ഒന്നും മനസ്സിലാവാതെ മുഖത്തോടുമുഖം നോക്കിയിരിയ്ക്കുന്ന തന്റെ കൂട്ടുകാരെ നോക്കി സുനില്‍ തുടര്‍ന്നു.

"എനിയ്ക്കു ഓര്‍മ്മവച്ച നാള്‍ മുതല്‍ ഇന്നുവരെ എന്റെ അമ്മയുടെ കണ്ണുകള്‍ തോര്‍ന്നതു ഞാന്‍ കണ്ടിട്ടില്ല. എന്നും കള്ളുകുടിച്ചുവന്നു അമ്മയെ എടുത്തിട്ടടിക്കുന്ന എന്നെയും എന്റെ കുഞ്ഞുപെങ്ങളേയും നികൃഷ്ടമായികാണുന്ന ഒരാളെ ഞാന്‍ എങ്ങിനെ അച്ഛന്‍ എന്നു വിളിച്ചു ബഹുമാനിയ്ക്കും. അച്ഛനെ പലപ്പോഴും എതിര്‍ക്കണമെന്നു തോന്നിയിട്ടുണ്ട്. പക്ഷേ എന്റമ്മ. ഒരിക്കല്‍ അമ്മയെ അടിയ്ക്കുന്നതിനു തടസ്സം പിടിയ്ക്കാന്‍ ചെന്ന എന്റെ പെങ്ങളെ ആ മനുഷ്യന്‍ തൊഴിച്ചെറിഞ്ഞതുമൂലം നട്ടെല്ലിനു പരിക്കേറ്റ് എത്രനാളായി എന്റെ പെങ്ങളു കിടപ്പിലാണെന്നറിയാമോ. ഞാന്‍ പിശുക്കി പിശുക്കി അയക്കുന്നതിലാണു അവളുടെ ചികിത്സേം നടക്കുന്നത്. അതീന്നും പിടിച്ചുപറിക്കാനായ് ആ മനുഷ്യന്‍ വരാറുണ്ട്. അത്രയ്ക്കു ക്രൂരനാണയാള്‍. ആ മനുഷ്യന്റെ മരണം ഞാനാഗ്രഹിച്ചിരുന്നു. ഒരിക്കലല്ല പലവട്ടം. ഇനിയെന്റെ അമ്മയുടെ കണ്ണുകള്‍ ഒരിയ്ക്കലും നിറയാന്‍ ഞാനനുവദിയ്ക്കില്ല. അനുജത്തിയെ ചികിത്സിപ്പിച്ചു അവളെ നേരെയാക്കണം. ഇന്നു ഞാന്‍ കുടിച്ചത് സന്തോഷത്തിന്റെ ആധിക്യം കൊണ്ടാണ്. ഇനി ഒരിക്കലും ഞാനിത് കൈകൊണ്ട് തൊടില്ല. ഇപ്പോള്‍ ഈ ലോകത്തിലേറ്റവും സന്തോഷിക്കുന്ന വ്യക്തി ഞാനാണെടാ...".

നിറഞ്ഞിരുന്ന ഗ്ലാസ്സിലെ നിറമുള്ള ദ്രാവകം വായിലേക്ക് കമിഴ്ത്തിയിട്ട് തന്നെതന്നെ നോക്കി മിഴിച്ചിരിക്കുന്ന ഇരുവരേയും ഒന്ന്‍ നോക്കി സുനില്‍ മെല്ലെയെഴുന്നേറ്റ് ആടിയാടി പുറത്തേയ്ക്കു നടന്നു.

ഇത്രയും കാലം സങ്കടക്കടലുള്ളില്‍ ഒതുക്കിക്കൊണ്ടാണു തങ്ങളോടൊപ്പം സുനില്‍ കഴിഞ്ഞിരുന്നതെന്ന്‍ തിരിച്ചറിഞ്ഞ സുനിലും വിജയനും നിര്‍ന്നിമേഷരായി അതേയിരുപ്പ് കുറച്ചുനേരം കൂടിയിരുന്നു. തനിക്കായൊഴിച്ചുവച്ചിരുന്ന ഗ്ലാസ്സിലെ മദ്യമെടുത്ത് ചുണ്ടോട് ചേര്‍ക്കവേ സ്വന്തം അച്ഛനാരാണെന്നു ഉറപ്പിച്ചുപറയുവാന്‍ കഴിയാത്ത ഒരമ്മയുടെ മകനായി ജനിച്ചുപോയ ദുഃഖമൊരുനിമിഷനേരത്തേയ്ക്ക് വിജയന്‍ മറന്നു. പ്രവാസത്തിന്റെ അകലത്തിലേയ്ക്ക് യാത്രയാകാനൊരുങ്ങവേ എത്രയും പെട്ടന്നുമടങ്ങിവരണമെന്നു പറഞ്ഞുകൊണ്ട് തന്നെ കെട്ടിപ്പിടിച്ചു കണ്ണീര്‍വാര്‍ത്ത തന്റെ സ്നേഹനിധിയായ അച്ഛനെ മനസ്സിലോര്‍ത്തുകൊണ്ട് രാജീവന്‍ തറയിലേയ്ക്കു മലര്‍ന്നുകിടന്നു തന്റെ കണ്ണുകളടച്ചു.‍

ശ്രീക്കുട്ടന്‍