Showing posts with label ചരിത്രം. Show all posts
Showing posts with label ചരിത്രം. Show all posts

Monday, October 8, 2018

മേരി സെലസ്റ്റ - ഉപേക്ഷിക്കപ്പെട്ട കപ്പല്‍

ചുരുളഴിയാത്ത ചില രഹസ്യങ്ങള്‍

മേരി സെലസ്റ്റ - ഉപേക്ഷിക്കപ്പെട്ട കപ്പല്‍

1872 നവംബര്‍ 5 നാണ് മേരി സെലസ്റ്റ എന്ന ചെറിയ ചരക്കുകപ്പല്‍ ന്യൂയോര്‍ക്ക് തുറമുഖത്തുനിന്ന്‍ ഇറ്റലിയിലെ ജൊനാവയിലേക്ക് യാത്ര പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ പ്രതികൂലാ കാലാവസ്ഥമൂലം ക്യാപ്റ്റനായിരുന്ന ബെഞ്ചമിന്‍ ബ്രിക്സ് കടല്‍ ശാന്തമായ തെളിഞ്ഞ അന്തരീക്ഷമായതിനുശേഷം മാത്രം യാത്ര പുറപ്പെട്ടാല്‍ മതിയെന്നു തീരു‍മാനമെടുത്തു. ക്യാപ്റ്റന്‍ ബ്രിക്സും അദ്ദേഹത്തിന്റെ ഭാര്യ സാറാ എലിസബത്തും രണ്ടുവയസ്സുള്ള ഇളയമകളായ സോഫിയ മെറ്റില്‍ഡയും ഒപ്പം 7 ക്രൂ മെമ്പേര്‍സുമാണ് കപ്പലിലുണ്ടായിരുന്നത്. 1701 ബാരലോളം മെത്തലേറ്റഡ് സ്പിരിറ്റ് ആയിരുന്നു കപ്പലില്‍ ചരക്കായുണ്ടായിരുന്നത്. നവംബര്‍ 7 ആയതോടെ കടല്‍ ശാന്തമായി അന്തരീക്ഷം തെളിയുകയും ബ്രിക്സും കൂട്ടരും ന്യൂയോര്‍ക്ക് ഹാര്‍ബറില്‍നിന്നു അറ്റ്ലാന്റിക്കിലൂടെ ജിബ്രാള്‍ട്ടര്‍ വഴി ജെനോവയിലേക്ക് യാത്രയാരംഭിക്കുകയും ചെയ്തു.

ബ്രിട്ടീഷ് കപ്പലായ ഡീ ഗാര്‍ഷ്യ 1872 ഡിസംബര്‍ 4 നു ഏകദേശം ഒരു മണിയായപ്പോള്‍ മധ്യ അറ്റ്ലാന്റിക്കിനു ഏകദേശം 400 മൈലോളം തെക്കു മാറി പോര്‍ട്ടുഗീസ് പ്രവിശ്യയായ അസോര്‍സ് ദ്വീപസമൂഹമേഖലയില്‍ പ്രവേശിച്ചു. ഈ സമയം കപ്പല്‍ ഡെക്കിലേയ്ക്കു വന്ന ക്യാപ്റ്റന്‍ ഡേവിഡ് മോര്‍ഹൌസ് കടല്‍ക്കാഴ്ചകള്‍ നോക്കി നില്‍ക്കവേ അകലെയായി ഒരു കപ്പല്‍ കാണുന്നുണ്ട് എന്ന്‍ കപ്പല്‍ത്തൊഴിലാളികളില്‍ ചിലര്‍ അദ്ദേഹത്തെ അറിയിച്ചു. മോര്‍ ഹൌസ് തന്റെ കൈയിലുണ്ടായിരുന്ന ദൂരദര്‍ശിനിയിലൂടെ ശ്രദ്ധാപൂര്‍വ്വം ആ കപ്പലിനെ വീക്ഷിക്കാനാരംഭിച്ചു. ഡീ ഗാര്‍ഷ്യയില്‍നിന്നു ഏകദേശം 6 മൈലുകളോളം അകലെയായിരുന്നു അപ്പോള്‍ പ്രസ്തുത കപ്പല്‍ ഉണ്ടായിരുന്നത്. തങ്ങളുടെ കപ്പല്‍ ആ കപ്പലിനടുത്തേയ്ക്ക് ദിശമാറ്റിക്കൊണ്ട് അവര്‍ അതിനടുത്തേയ്ക്കു ചെന്നു. ആ കപ്പലിനോടടുക്കുന്തോറും ക്യാപ്റ്റന്‍ മോര്‍ഹൌസിനു എന്തോ പന്തികേട് മണക്കാന്‍ ആരംഭിച്ചു. കടലില്‍ ആരും നിയന്ത്രിക്കാനില്ലാതെ ഒഴുകിനടക്കുന്ന അവസ്ഥയിലായിരുന്ന പ്രസ്തുതകപ്പലില്‍ ഡെക്കിലോ മറ്റോ ആളുകള്‍ ആരും ഉള്ള ലക്ഷണവുമില്ലായിരുന്നു. ഡീ ഗാര്‍ഷ്യയില്‍നിന്നു ആ കപ്പലിലേയ്ക്ക് പല സിഗ്നലുകളും അയച്ചെങ്കിലും അതിനൊന്നിനും ഒരു മറുപടിയും ലഭിക്കാതെ വന്നതോടെ  തന്റെ കപ്പലിലുണ്ടായിരുന്ന രണ്ട് ക്രൂ മെമ്പേര്‍സിനെ ഒരു ബോട്ടില്‍ക്കയറ്റി ആ കപ്പലിനടുത്തേയ്ക്ക് അയയ്ക്കുകയും ചെയ്തു. 

ആ കപ്പലിനടുത്തെത്തിയ അവര്‍ കപ്പലില്‍ക്കടക്കുകയും ഏകദേശം ഒരു മാസം മുന്നേ  തുറമുഖത്തുനിന്നു യാത്രയാരംഭിച്ച മേരി സെലസ്റ്റ എന്ന കപ്പലാണതെന്ന്‍ മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്ന്‍ അവര്‍ കപ്പലിലാകെ തിരച്ചില്‍നടത്തിയെങ്കിലും എന്തെങ്കിലും അപകടം നടന്നതിന്റേയോ മറ്റോ ലക്ഷണങ്ങളോ അസ്വാഭാവികമായ മറ്റെന്തെങ്കിലും സംഭവിച്ചതിന്റേയോ യാതൊരു ലക്ഷണവും കണ്ടെത്താനായില്ല. കപ്പലിന്റെ ഡക്കില്‍ അരയടിയോളം വെള്ളം നനച്ചതിന്റെ പാടുകളുണ്ടായിരുന്നു. കപ്പലിലുണ്ടായിരുന്ന 1701 ബാരലോളം സ്പിരിറ്റും അതേപോലെ തന്നെയുണ്ടായിരുന്നു. ക്രൂ മെമ്പേര്‍സിന്റെ വസ്ത്രങ്ങളും മറ്റു സാധനസാമഗ്രഹികളും ആറുമാസത്തോളമുപയോഗിക്കാവുന്ന ഭക്ഷണവും വെള്ളവും എല്ലാം അതില്‍ അതേപടി തന്നെയുണ്ടായിരുന്നു. എന്നാല്‍ ആ കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റന്‍ ബ്രിക്സും ഭാര്യയും അവരുടെ മകളും ക്രൂ മെമ്പേര്‍സായിരുന്ന ഏഴുപേരുടേയും പൊടിപോലും അവിടെങ്ങുമുണ്ടായിരുന്നില്ല. കപ്പലില്‍ അടിയന്തിരഘട്ടത്തിലുപയോഗിക്കാനുള്ള ഒരു ചെറിയ ലൈഫ്ബോട്ടും അവര്‍ക്കൊപ്പം അപ്രത്യക്ഷമായിരുന്നു. ചരിത്രത്തിലെതന്നെ ഏറ്റവും നിഗൂഡമായ രഹസ്യമായവശേഷിച്ചുകൊണ്ട് അവര്‍ എവിടേയ്ക്കെന്നില്ലാതെ അപ്രത്യക്ഷരായി. ഇന്നും അവരുടെ തിരോധാനം പ്രഹേളിക തന്നെയാണ്.

ക്യാപ്റ്റന്‍ ബ്രിക്സിന്റേയും ബാക്കിയുള്ളവരുടേയും തിരോധാനത്തെപ്പറ്റി പല അന്വേഷണങ്ങളും നടന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല. ആര്‍ക്കും തന്നെ ശരിയായ ഒരുനിഗമനത്തിലെത്താന്‍പോലുമായില്ല എന്നതാണ് വാസ്തവം. ഇവരുടെ ദുരൂഹമായ തിരോധാനത്തെപ്പറ്റി പലപല തിയറികളുമുണ്ട്. കപ്പല്‍ത്തട്ടില്‍കണ്ട രക്തക്കറകളും മറ്റുംമൂലം കപ്പലിലെ ജോലിക്കാര്‍ മദ്യപിച്ചു മദോന്മത്തരായി വയലന്റാകുകയും പരസ്പരം ആക്രമിച്ച് എല്ലാവരും കൊല്ലപ്പെട്ടിരിക്കാമെന്നുമാണ്. എന്നാല്‍ കപ്പലിലുണ്ടായിരുന്ന സ്പിരിറ്റ് ഒരിക്കലും കുടിയ്ക്കുവാന്‍ പര്യാപ്തമായ രീതിയിലായിരുന്നില്ലെന്നും കപ്പല്‍ത്തട്ടില്‍കണ്ട രക്തപ്പാടു സ്വാഭാവികമായ കടല്‍ച്ചൊരുക്കും മറ്റും മൂലം ചിലരുടെയെങ്കിലും നാസികയില്‍നിന്നു വന്നതാവാമെന്നു കണ്ടെത്തിയതോടെ ആ വാദത്തിനു ബലമില്ലാതായി. ആഫ്രിക്കന്‍ കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചു കൊലപ്പെടുത്തിയതായിരിക്കാം എല്ലാവരേയും എന്നൊരു തിയറി ഉയര്‍ന്നെങ്കിലും കപ്പലിലുള്ള ഒരൊറ്റ സാധനം പോലും കൊള്ളയടിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ അതും വിശ്വസനീയമായില്ല. അന്യഗ്രഹജീവികള്‍ പൊടുന്നനേ ആക്രമിച്ച് എല്ലാവരേയും കൊന്നതാണെന്ന ഒരു വാദവും ഉയര്‍ന്നു. എന്നാല്‍ ഏലിയന്‍സ് എന്നത് ഒരു കെട്ടുകഥയായതുകൊണ്ടുതന്നെ അധികമാരും വിശ്വസിച്ചില്ല. കടലിലുണ്ടായ ഒരു ടൊര്‍ണാഡോയിലോ മറ്റോ പെട്ടതുമൂലമോ, കടല്‍ച്ചുഴിയില്‍ പെട്ടതുമൂലമോ ഭീകാകാരനായ നീരാളിയോ ഏതെങ്കിലും കടല്‍ഭീകരജീവിയോ മറ്റോ ആക്രമിച്ച് ക്യാപ്റ്റനേയും കൂട്ടരേയും കൊന്നതാവാമെന്നും പലരും പറയുന്നുണ്ട്.  എന്നാല്‍ ഏറ്റവും ശാസ്ത്രീയമായി വിലയിരുത്തപ്പെടുന്ന ഒരു തിയറി മേരി സെലസ്റ്റയിലുണ്ടായിരുന്ന 1701 ബാരലോളമുണ്ടായിരുന്ന മെത്തലേറ്റഡ് സ്പിരിറ്റില്‍നിന്നു ഫോം ചെയ്യപ്പെട്ട വിഷവാതകം മൂലം കപ്പലില്‍ ഒരു ചെറിയ സ്ഫോടനം നടന്നിരിക്കാമെന്നും സ്ഫോടനശബ്ദം കേട്ട് കപ്പല്‍ തകരുന്നുവെന്ന്‍ ധരിച്ച്  ശ്വസിച്ച് മരണവെപ്രാളത്തില്‍ എല്ലാവരും കടലിച്ചാടുകയോ ആ ചെറിയ ലൈഫ് ബോട്ടില്‍ എല്ലാവരും കൂടിക്കയറി രക്ഷപ്പെടാന്‍ ശ്രമിക്കവേ കടലില്‍ മുങ്ങി കൊല്ലപ്പെടുകയുമായിരുന്നിരിക്കാമെന്നാണ്.

എന്തുതന്നെയായാലും ഇന്നും ഉത്തരം കണ്ടെത്താത്ത ചരിത്രത്തിലെ ഏറ്റവും നിഗൂഡമായ അപ്രത്യക്ഷമാകലുകളിലൊന്നാണ് ക്യാപ്റ്റന്‍ ബ്രിക്സിന്റേയും കുടുംബത്തിന്റേയും ബാക്കിയുള്ള തൊഴിലാളികളുറ്റേയും തിരോധാനം. ഈ ദുരൂഹസംഭവത്തെ ബേസ് ചെയ്ത് നിരവധി നോവലുകളും മറ്റും രചിക്കപ്പെട്ടിട്ടുണ്ട്. 1884 ല്‍ സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എഴുതിയ ഹബാക്കുക് ജെഫ്സന്‍സ് സ്റ്റേറ്റ്മെന്റ് എന്ന ചെറുകഥ മേരി സെലസ്റ്റെയില്‍ നിന്നു രക്ഷപ്പെട്ട ഒരാളിന്റെ കഥയായിരുന്നു. ഈ ചെറുകഥ വളരെയധികം നിരൂപകപ്രശംസ പിടിച്ചുപറ്റി.  ജെയ്ന്‍ യോളന്‍ എഴുതിയ ദ മേരി സെലസ്റ്റെ,  ബ്രയാന്‍ ഹിക്സ് എഴുതിയ ദ ഗോസ്റ്റ് ഷിപ്പ് തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഈ സംഭവത്തെ ആധാരമാക്കിയുണ്ട്. 2007 ല്‍ ഈ സംഭവം ആധാരമാക്കി ദ ട്രൂ സ്റ്റോറി ഓഫ് മേരി സെലസ്റ്റെ എന്ന ഒരു മൂവിയും ഇറങ്ങിയിട്ടുണ്ട്‍

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് വിക്കീപ്പീഡിയ, ഓണ്‍ലൈന്‍ സൈറ്റുകള്‍, ഗൂഗില്‍ എന്നിവയാണ്


ശ്രീക്കുട്ടന്‍

Monday, January 29, 2018

ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ


പെറുവിലെ തിക്രാപ്പോയില്‍ താമസിച്ചിരുന്ന ആഭരണനിര്‍മ്മാണത്തൊഴിലാളിയായിരുന്ന തിബുറെലോ മെദീനയുടേയും അദ്ദേഹത്തിന്റെ ഭാര്യയായ വിക്റ്റോറിയ ലൂസിയയുടേയും മകളായി 1933 സെപ്തംബര്‍ 23 ആം തീയതിയാണ് കുഞ്ഞു ലിന ജനിച്ചത്. പൊതുവേ ദാരിദ്ര്യം നിറഞ്ഞ ഒരു ചുറ്റുപാടിലായിരുന്നു ലിന വളര്‍ന്നത്. അവള്‍ക്ക് ഏകദേശം അഞ്ചുവയസ്സുകഴിഞ്ഞപ്പോള്‍ എന്നും വയറുവേദന എന്നു പറഞ്ഞു കരയുന്നതിനാല്‍ അവളുടെ മാതാപിതാക്കള്‍ ഗ്രാമത്തില്‍ തന്നെയുള്ള ചില നാട്ടുവൈദ്യന്മാരേയും പിന്നെ ചില മന്ത്രവാദികളേയുമൊക്കെ സമീപിച്ചു ചികിത്സ തേടി എന്നാല്‍ അവരുടെ ആരുടേയും ചികിത്സ കൊണ്ട് കുഞ്ഞു ലിനയുടെ വയറുവേദനയ്ക്ക് ഒരു കുറവുമുണ്ടായില്ല. മാത്രമല്ല ദിവസങ്ങള്‍ കഴിയുന്തോറും വയര്‍ വീര്‍ത്തുവന്നുകൊണ്ടിരുന്നു. വയറിനുള്ളില്‍ വല്ല മുഴയോ മറ്റോ വളരുന്നുവെന്ന ആധിയൊടെ ലിനയുടെ അച്ഛന്‍ അവളെ എന്തായാലും പിസ്കോ പട്ടണത്തിലുള്ള ഒരു ആശുപത്രിയില്‍ കാണിച്ചു. കുഞ്ഞു ലിനയെ പരിശോധിച്ച ജെറാര്‍ഡോ ലുസാദ എന്ന ഡോക്ടര്‍ അക്ഷരാര്‍ത്ഥത്തില്‍ അന്തംവിട്ടുപോകുകതന്നെ ചെയ്തു. ലിന ഗര്‍ഭിണിയാണെന്ന സത്യം ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന അയാള്‍ കൂടുതല്‍ ടെസ്റ്റുകള്‍ക്കായി തലസ്ഥാനമായ ലിമയിലെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേയ്ക്ക് ലിനയെ റെഫര്‍ ചെയ്തു. അവിടത്തെ പരിശോധനയിലേയും ഫലം വ്യത്യസ്തമായിരുന്നില്ല. അഞ്ചുവയസ്സുകാരിയായ ലിമ ഏകദേശം അഞ്ചുമാസത്തോളം ഗര്‍ഭിണിയാണ് എന്നു സ്ഥിരീകരിക്കപ്പെട്ടു.

ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട ലിന 1939 മേയ് പതിനാലിനു ആറുപൌണ്ട് തൂക്കമുള്ള തികച്ചും ആരോഗ്യവാനായ ഒരു കുഞ്ഞിനു സിസേറിയനിലൂടെ ജന്മം നല്‍കി. അപ്പോള്‍ ലിനയുടെ പ്രായം അഞ്ചുവയസ്സും ഏഴു മാസവും 21 ദിവസവും മാത്രമായിരുന്നു. അങ്ങിനെ ചരിത്രത്തിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ എന്ന ബഹുമതി ലിന മെദീനയ്ക്ക് സ്വന്തമായി.ഏറ്റവും വലിയ ആക്സ്മികത എന്തായിരുന്നു എന്നുവച്ചാല്‍ അക്കൊല്ലത്തെ മദേര്‍സ് ഡേ ആ ദിവസമായിരുന്നു എന്നതാണ്. കുഞ്ഞുലിനയുടെ ഗര്‍ഭത്തിനുത്തരവാദി അവളുടെ അച്ഛനാണെന്ന സംശയത്താല്‍ പോലീസ് അയാളെ അറസ്റ്റു ചെയ്യുകയും ജയിലടയ്ക്കുകയും ചെയ്തു. എന്നാല്‍ ശാസ്ത്രീയ പരിശോധനകളിലും ഒപ്പം തെളിവുകളുടെ അഭാവത്താലും പിന്നീട് തിബുറെലോയെ പോലീസ് കസ്റ്റഡിയില്‍നിന്നു മോചിപ്പിച്ചു. ലിനയുടെ കുഞ്ഞിന്റെ അച്ഛനാരാണെന്നത് തെളിയിക്കുവാന്‍ അന്വോഷണസംഘത്തിനു സാധിച്ചതേയില്ല.

ലിനയുടെ ഗര്‍ഭധാരണവും പ്രസവവും മെഡിക്കല്‍ചരിത്രത്തിലെ തന്നെ അപൂര്‍വ്വതകളിലൊന്നായിരുന്നു. ലിനയെ വിശദമായി പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘത്തിനു മനസ്സിലാക്കാന്‍ കഴിഞ്ഞത് ലിനക്ക് ഏകദേശം മൂന്നരവയസ്സുള്ള സമയത്തുതന്നെ കൃത്യമായി പീരിയേഡ്സ് സംഭവിക്കാറുണ്ടായിരുന്നുവെന്നാണ്. ഇടുപ്പെല്ലും ഗര്‍ഭാശയമുഖവും ഗര്‍ഭപാത്രവുമെല്ലാം പൂര്‍ണ്ണശാരീരികവളര്‍ച്ചയെത്തിയ ഒരു സ്ത്രീയുടേതിനു സമാനമായിരുന്നു. മാത്രമല്ല മാറിടങ്ങള്‍ക്കും വളര്‍ച്ചയും വികാസവും ഉണ്ടായിരുന്നു. ലിനയെ പല വിദഗ്ദസംഘങ്ങളും പരിശോധിച്ചെങ്കിലും ഇത്രയും ചെറുപ്രായത്തിലെ പ്രസവധാരണത്തിനും പ്രസവത്തിനും യുക്തിസഹമായ ഒരു കാരണം കണ്ടെത്തുവാന്‍ കഴിഞ്ഞില്ല എന്നതാണു സത്യം. അസാധാരണമായ ഏതോ ഹോര്‍മോണ്‍ വ്യതിയാനമാകാം ഈ സംഭവത്തിനു കാരണമെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെട്ടത്.

ലിനയുടെ മകനായ ജെറാര്‍ഡോയും ലിനയും ഒരുമിച്ചു കളിച്ചുവളര്‍ന്നു എന്നു പറയുന്നതാവും ഉചിതം. ഒരു പത്തുവയസ്സുവരെയെങ്കിലും ജെറാര്‍ഡോ വിചാരിച്ചിരുന്നത് ലിന തന്റെ മൂത്ത ചേച്ചിയാണ് എന്നായിരുന്നു. മുതിര്‍ന്നപ്പോള്‍ ഒരു ആശുപത്രിയില്‍ സെക്രട്ടറിയായി ജോലിനോക്കിയ ലിന ആ വരുമാനം കൊണ്ട് തന്റെ മകനെ പഠിപ്പിച്ചു. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം ലിന റൌള്‍ ജുരാഡോയെ വിവാഹം കഴിച്ചു. ലിനക്ക് രണ്ടാമതൊരു കുഞ്ഞുണ്ടാകുന്നത് 1972 ലായിരുന്നു. അതായത് മൂത്തമകനായ ജെറാര്‍ഡോയുമായി 33 വയസ്സിന്റെ വ്യത്യാസം. ജെറാര്‍ഡോ തന്റെ നാല്‍പ്പതാമത്തെ വയസ്സില്‍ രോഗബാധിതനായി മരണമടഞ്ഞു. ലിനയും ഭര്‍ത്താവും ഇപ്പോഴും ലിമയിലെ ഒരു ഗ്രാമത്തില്‍ ജീവിച്ചിരിപ്പുണ്ട്

വിക്കീപീഡിയ, ചില സൈറ്റുകള്‍ എന്നിവ ആധാരമാക്കി എഴുതിയത്

ശ്രീ

Thursday, May 25, 2017

ഒന്നാം ലോക മഹായുദ്ധം - ഭാഗം 1

ഒന്നാം ലോക മഹായുദ്ധം - 1914-1918

9 ദശലക്ഷത്തോളം സൈനികരും 7 ദശലക്ഷത്തില്‍ക്കൂടുതല്‍ സാധാരണക്കാരും കൊല്ലപ്പെട്ട, അന്നേവരെ ലോകം കണ്ടതില്‍ വച്ച് ഏറ്റവും വിനാശകാരിയായ യുദ്ധമായിരുന്നു ദ ഗ്രേറ്റ് വാര്‍ എന്ന ഒന്നാം ലോകമഹായുദ്ധം. ഈ മഹായുദ്ധത്തില്‍ ഗുരുതരമായ പരിക്കേറ്റത് ദശലക്ഷങ്ങള്‍ക്കായിരുന്നു. ലോകം മുഴുവന്‍ കൊടിയ ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും സാമ്പത്തികത്തകര്‍ച്ചയ്ക്കും വഴിവച്ച, വന്‍കിട സാമ്രാജ്യങ്ങള്‍ തകര്‍ന്നു നിലം പൊത്തുകയും പുതിയ വന്‍ശക്തികളും രാജ്യങ്ങളും ഉദയം കൊള്ളുകയും ചെയ്തുകൊണ്ട് ലോകക്രമത്തെ സമൂലം മാറ്റിമറിച്ച മഹാഭീകരതയായിരുന്നു 1914 ജൂലൈ 28 നു ആരംഭിച്ചു 1918 നവംബര്‍ 11 നു തിരശ്ശീല വീണ ഒന്നാം ലോകമഹായുദ്ധം(ഗ്രേറ്റ് വാര്‍) എന്ന മഹാമാരി. ആദ്യകാലങ്ങളില്‍ യുദ്ധത്തിന്റെ  പ്രധാന വേദിയായത് യൂറോപ്യന്‍ വന്‍കരയായിരുന്നെങ്കിലും പിന്നീടത് ലോകത്തിലെ മിക്ക രാജ്യങ്ങളേയും ബാധിക്കുകയുണ്ടായി. ലോകരാഷ്ട്രങ്ങള്‍ രണ്ടുവിഭാഗങ്ങളായിത്തിരിഞ്ഞു (അച്ചുതണ്ട്ശക്തികള്‍, സഖ്യശക്തികള്‍) പരസ്പ്പരം പോരടിക്കാനിടയായ ഈ മഹായുദ്ധത്തിന്റെ കാരണങ്ങളിലേയ്ക്കും അതുമൂലമുണ്ടായ മാറ്റങ്ങളിലേയ്ക്കും ഫലങ്ങളിലേയ്ക്കും ഒരു ചെറുനടത്തമാണീ കുറിപ്പുകൊണ്ടുദ്ദേശിക്കുന്നത്. പണ്ട് എട്ടാം ക്ലാസ്സിലേയോ ഒമ്പതാം ക്ലാസ്സിലേയോ ചരിത്രപുസ്തകത്തില്‍ പഠിച്ച പാഠഭാഗത്തിന്റെ ഓര്‍മ്മകളും പിന്നെ വിക്കീപ്പീഡിയ, മറ്റു സൈറ്റുകള്‍ ഒക്കെയും തിരഞ്ഞ് തപ്പിയെടുക്കുന്നതുമായ വിവരങ്ങള്‍ ഒരുമിച്ചാക്കുന്നെന്നേയുള്ളൂ. കൂടുതലായറിവുള്ളവര്‍ കൂട്ടിച്ചേര്‍ക്കുക.

യുദ്ധത്തിന്റെ പ്രധാന കാരണങ്ങള്‍

ഓസ്ട്രിയൻ കിരീടാവകാശിയായിരുന്ന ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡും അദ്ദേഹത്തിന്റെ പത്നിയും ബോസ്നിയായിലെ സെരാജെവോ എന്ന സ്ഥലത്തുവച്ച് 1914 ജൂണ്‍ 28 നു ഒരു സെര്‍ബിയന്‍ പോരാളിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതാണ് ഒന്നാം ലോകമഹായുദ്ധമെന്ന ഭീകരതയുടെ പ്രധാനഹേതുവായത്. ഓസ്ട്രിയയിൽ നിന്നും ബോസ്നിയയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന യങ് ബോസ്നിയ എന്ന സംഘടനയിലെ അംഗമായിരുന്നു കൊലപാതകിയായിരുന്ന ഗാവ്രിലോ പ്രിൻസിപ്. അതുകൊണ്ടുതന്നെ തങ്ങളുടെ കിരീടാവകാശിയുടെ വധത്തില്‍ സെര്‍ബിയക്ക് പങ്കുണ്ടെന്നാരോപിച്ച് ജൂലൈ മാസം 28 നു ഓസ്ട്രിയ സെര്‍ബിയക്കെതിരേ യുദ്ധപ്രഖ്യാപനം നടത്തി. അതോടെ ആത്യന്തികമായി ഗ്രേറ്റ് വാര്‍ എന്ന മഹായുദ്ധത്തിന്റെ മണിമുഴക്കമാരംഭിച്ചു. എന്നാല്‍ ലോകത്തെ മുഴുവന്‍ ബാധിക്കുന്ന തരത്തില്‍ ഒരു മഹായുദ്ധമുണ്ടാകുവാന്‍ ഹേതുവായത് ആര്‍ച്ച് ഡ്യൂക്കിന്റെ വധം മാത്രമായിരുന്നില്ല.

പത്തൊന്‍പതാം നൂറ്റാണ്ട് ആയപ്പോഴേയ്ക്കും യൂറോപ്യന്‍ വന്‍കരയിലെ ഒട്ടുമിക്ക രാജ്യങ്ങളും തമ്മില്‍ പരസ്പ്പരമുള്ള രാഷ്ട്രീയ സൈനിക സഹായ സഹകരണക്കരാറുകളില്‍ ഏര്‍പ്പെട്ടുകഴിഞ്ഞിരുന്നു. ഈ കരാറുകളുടെ ഏറ്റവും കാതലായ വശമെന്താനെന്നു വച്ചാല്‍ ഏതെങ്കിലും രാജ്യം തങ്ങളുടെ രാജ്യത്തെ ആക്രമിക്കുകയാനെങ്കില്‍ തങ്ങള്‍ക്ക് സൈനികസഹായം ലഭിക്കണമെന്നുതന്നെയായിരുന്നു. ഇത്തരം രാഷ്ട്രീയ സൈനികകരാറുകളുടെ ഒരു തുടക്കം 1815 ല്‍ പ്രഷ്യ, റഷ്യ, ആസ്ട്രിയ എന്നിവര്‍ ചേര്‍ന്നുണ്ടാക്കിയ വിശുദ്ധസഖയം എന്ന ഒരു സൈനികക്കരാറോടെയായിരുന്നു. ജര്‍മ്മനി ഏകീകരിക്കപ്പെട്ടതോടെ പ്രഷ്യ പുതിയ ജര്‍മ്മന്‍ യൂണിയന്റെ ഭാഗമായിമാറി. ജര്‍മ്മന്‍ ചാന്‍സലറായിരുന്ന ബിസ്മാര്‍ക്കിന്റെ നേതൃത്വത്തില്‍ ആസ്ട്രിയാഹംഗറിയും റഷ്യയുമായിച്ചേര്‍ന്ന്‍ ഒരു ത്രികക്ഷിസാമ്രാജ്യസഖ്യം രൂപീകരിച്ചു. എന്നാല്‍ ജര്‍മ്മനിയുടെ ബാല്‍ക്കന്‍ നയങ്ങളില്‍ ഉരസിപ്പിരിഞ്ഞ ആസ്ട്രിയാഹംഗറിയും റഷ്യയും ജര്‍മ്മനിയുമായുള്ള സഖ്യത്തില്‍ നിന്ന്‍ പിന്മാറുകയും പ്രസ്പ്പരം ഒരു ദ്വികക്ഷിസഖ്യമുണ്ടാക്കുകയും ചെയ്തു. ഈ സഖ്യത്തില്‍ 1882 ല്‍ ഇറ്റലികൂടി ചേരുകയുണ്ടായി. 1892 ല്‍ രഷ്യയും ഫ്രാന്‍സും ചേര്‍ന്നു ഒരു ഫ്രാങ്കോ രഷ്യന്‍ അലയന്‍സ് ഉണ്ടാക്കുകയുണ്ടായി. ഈക്കാലയളവില്‍ത്തന്നെ ബ്രിട്ടണ്‍ ഫ്രാന്‍സുമായി പല ഉടമ്പടികളും ഒപ്പുവച്ചുകഴിഞ്ഞിരുന്നു.ഒപ്പം തന്നെ റഷ്യയുമായും ബ്രിട്ടന്റെ സഖ്യങ്ങള്‍ ഉണ്ടായി. ഇപ്രകാരം യൂറോപ്പിലെ ഒട്ടുമിക്കരാജ്യങ്ങളും പരസ്പ്പരം സഖ്യങ്ങള്‍ ഉണ്ടാക്കി. ഏതെങ്കിലും ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുകയോ മറ്റോ ചെയ്താല്‍ എല്ലാ ആരാജ്യത്തെ സഹായിക്കുവാന്‍ ഇപ്രകാരം സഖ്യത്തിലേര്‍പ്പെട്ട രാജ്യങ്ങള്‍ നിര്‍ബന്ധിതരായിരുന്നു. രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള ഒരു ഉരസല്‍ മുഴുവന്‍ രാജ്യങ്ങളേയും ബാധിക്കും എന്ന നിലയിലായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ യൂറോപ്പ്.

1909 കാലഘട്ടത്തില്‍ ആട്രിയാഹംഗറി പൊടുന്നനവേ ബാള്‍ക്കന്‍ പ്രശ്നത്തില്‍ ഇടപെടുകയും ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബോസ്നിയയേയും ഹെര്‍സ്ഗോവ്നിയയേയും തങ്ങളുടെ അധീശത്വത്തിന്‍ കീഴിലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് സെര്‍ബിയയെ ചൊടിപ്പിച്ചു. ഒന്നാം ബാല്‍ക്കന്‍ യുദ്ധത്തിലേക്കാണ് ഇതു കൊണ്ടെത്തിച്ചത്. ബാള്‍ക്കന്‍ ലീഗിലെ അംഗരാജ്യങ്ങളായിരുന്ന ബള്‍ഗേറിയ, സെര്‍ബിയ, ഗ്രീസ്,മോണ്ടെങ്രോ എന്നീ രാജ്യങ്ങള്‍ ഓട്ടോമന്‍ സാമ്ര്യജ്യത്തിനെതിരേ യുദ്ധത്തിനിറങ്ങി. ദുര്‍ബലമായിരുന്ന ഓട്ടോമന്‍ എമ്പയറിന്റെ സൈനികനിരയ്ക്കുനേരേ കടുത്ത ആക്രമണമഴിച്ചുവിട്ട ബാള്‍ക്കന്‍ ലീഗ് വലരെവലിയ വിജയങ്ങള്‍ സ്വന്തമാക്കി. യൂറോപ്പിലെ പല ടെറിട്ടറികള്‍ക്കും ഓട്ടോമന്‍ സാമ്രാജ്യഭരണത്തിന്‍ കീഴില്‍ നിന്നും വിടുതല്‍ നേടുവാന്‍ ഒന്നാം ബാള്‍ക്കന്‍ യുദ്ധം കാരണമായി. ഒന്നാം ബാള്‍ക്കന്‍ യുദ്ധാനന്തരമാണ് അള്‍ബേനിയ എന്ന സ്വതന്ത്രരാഷ്ട്രം നിലവില്‍ വന്നത്. ആദ്യയുദ്ധത്തില്‍ ജയിച്ചതിന്റെ വീതം വയ്പ്പില്‍ അസ്വസ്ഥരായ ബള്‍ഗേറിയ മുമ്പുണ്ടായിരുന്ന സഖ്യതീരുമാനങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് സെര്‍ബിയയേയും ഗ്രീസിനേയും ആക്രമിച്ചു. എന്നാല്‍ അവര്‍ ശക്തമായി തിരിച്ചടിച്ചു. ഈ അവസരം മുതലാക്കിക്കൊണ്ടുതന്നെ ഓട്ടോമന്‍ സാമ്രാജ്യവും ബള്‍ഗേറിയക്കെതിരേ തിരിഞ്ഞു. റൊമേനിയ ട്രൂപ്സ് കൂടി ബള്‍ഗേറിയക്കെതിരേ വന്നതോടെ അവര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതാകുകയും ഒരു വെടിനിര്‍ത്തല്‍ക്കരാറിനു നിര്‍ബന്ധിതരായിത്തീരുകയും ചെയ്തു. അങ്ങിനെ ബുച്ചാറെസ്റ്റ് സന്ധിപ്രകാരം രണ്ടാം ബാള്‍ക്കന്‍ യുദ്ധമവസാനിക്കുകയും ഒന്നാം യുദ്ധത്തില്‍ കിട്ടിയ പല പ്രദേശങ്ങളും മടക്കിനല്‍കുവാന്‍ നിര്‍ബന്ധിതരായിത്തീരുകയും ചെയ്തു. ഇപ്രകാരം ബാള്‍ക്കന്‍ മേഖല കലുഷിതമായിരിക്കുന്ന കാലഘട്ടത്തിലാണ് ഓസ്ട്രിയന്‍ കിരീടാവകാശി സെര്‍ബിയന്‍ പോരാളിയാല്‍‍ കൊല്ലപ്പെടുന്നത്.

1914 ജൂണ്‍ 28 നു ബോസ്നിയന്‍ തലസ്ഥാനമായ സെരജാവോയിലെ ഒരു തെരുവില്‍ വച്ച് ആസ്ട്രിയന്‍ കിരീടാവകാശിയായിരുന്ന ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡും അദ്ദേഹത്തിന്റെ പത്നിയും ബോസ്നിയന്‍ റിബല്‍ ഗ്രൂപ്പുകളില്‍ അംഗമായ ഗാവ്രിലോ പ്രിൻസിപ് എന്ന അക്രമിയുടെ കൈകൊണ്ട് വെടിയേറ്റ് കൊല്ലപ്പെട്ടു. തങ്ങളുടെ കിരീടാവകാശിയുടെ കൊലപാതകം സെര്‍ബിയയുടെ അറിവോടെയാണെന്ന്‍ ഉറപ്പിച്ച ആസ്ട്രിയ സെര്‍ബിയയോട് വിശദീകരണമാവശ്യപ്പെട്ടു. തങ്ങളുടെ അന്യോഷണത്തില്‍ ആര്‍ച്ച് ഡ്യൂക്കിന്റെ വധത്തില്‍ സെര്‍ബിയന്‍ ഒഫിഷ്യലുകള്‍ക്ക് പങ്കുണ്ടെന്ന്‍ മനസ്സിലാക്കിയ ആസ്ട്രിയാ ഹംഗറി ജൂലൈ 23 നു സെര്‍ബിയക്ക് അന്ത്യശാസനം നല്‍കി. എന്നാല്‍ സെര്‍ബിയ ആ അന്ത്യശാസനം തള്ളുകയാണുണ്ടാതത്. അങ്ങനെ അവസാനം 1914 ജൂലൈ 28 നു ആസ്ട്രിയാ ഹംഗറി സെര്‍ബിയയോട് ഔദ്യോഗികമായി യുദ്ധപ്രഖ്യാപനം നടത്തി. ആസ്ട്രിയാ ഹംഗറിക്കും ഒപ്പം സെര്‍ബിയക്കും പിന്തുണയുമായി യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും അണിനിരന്നു. മുമ്പ് പരസ്പ്പരമുണ്ടാക്കിയ സൈനിക രാഷ്ട്രീയസഖ്യങ്ങള്‍ മൂലം ആര്‍ക്കും ഇതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാകുമായിരുന്നില്ല. ലോകത്തെ താറുമാറാക്കിയ ഒന്നാം ലോകമഹായുദ്ധം അങ്ങനെപൊട്ടിപ്പുറപ്പെട്ടു.

തുടരും

ശ്രീക്കുട്ടന്‍

Tuesday, May 16, 2017

കൂ ക്ലക്സ് ക്ലാന്‍ (കെ കെ കെ)

വംശവെറിയുടേയും വര്‍ണവെറിയുടേയും ബാക്കിപത്രമെന്നോണം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദങ്ങളില്‍ പടിഞ്ഞാറന്‍ അമേരിക്കയില്‍ സ്ഥാപിതമായ ഒരു ഭീകരസംഘടനയായിരുന്നു കൂ ക്ലക്സ് ക്ലാന്‍. ഹിറ്റ്ലറിന്റെ നാസിപ്പാര്‍ട്ടിക്ക് തത്തുല്യമായ അമേരിക്കയിലെ ഭീകരപ്പാര്‍ട്ടിയായിരുന്നു കെ.കെ.കെ. തോക്കിന്റെ കാഞ്ചി വലിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തില്‍നിന്നു പ്രചോദനം ഉള്‍കൊണ്ടാണ് സംഘടനക്ക് ഈ പേര്  സ്വീകരിച്ചത്. കത്തുന്ന ഒരു മരക്കുരിശായിരുന്നു സംഘടനയുടെ ചിഹ്നം. 1866 ല്‍ കൊണ്‍ഫെഡറേറ്റ് ആര്‍മിയിലെ 6 ചെറുപ്പക്കാര്‍ ടെന്നസ്സിയിലെ പുലാസ്കിയില്‍ വച്ച് സ്ഥാപിച്ചതാണ് ക്ലൂ ക്ലക്സ് ക്ലാന്‍ എന്ന ഈ സംഘടന. ആദ്യമിതൊരു ചെറിയ ക്ലബ്ബായാണ് തുടങ്ങിയതെങ്കിലും അതിവേഗം തന്നെ തീവ്രദേശീയതയുടെ ഒരു പ്രതീകമായി ഈ സംഘടന വളര്‍ന്നുവന്നു.

അമേരിക്കയിലെ‍ കറുത്തവര്‍ഗ്ഗക്കാരോടുള്ള അടിച്ചമര്‍ത്തലുകള്‍ ഒഴിവാക്കാനും അവര്‍ക്ക് ഒരു സാമ്പത്തികസമത്വസ്ഥിതിവിശേഷം സംജാതമാക്കുവാനുമായി റിപ്പബ്ക്ലിക്കന്‍ പാര്‍ട്ടി പല നയങ്ങളും നടപ്പാക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ഇത്തരം നീക്കത്തെ തികഞ്ഞ അതൃപ്തിയോടെ നോക്കിക്കണ്ട വെളുത്തവര്‍ഗ്ഗക്കാര്‍ അമേരിക്കയിലങ്ങോളമിങ്ങോളം പലപ്രതിഷേധങ്ങളും  നടത്തുകയുണ്ടായി. തങ്ങള്‍ക്ക് അനുഭവിക്കാനുള്ള പലതും കറുത്തവര്‍ഗ്ഗക്കാര്‍ ചുളുവില്‍ നേടിയെടുക്കുന്നു എന്ന്‍ ധരിച്ച വെളുത്തവര്‍ഗ്ഗക്കാര്‍ തികഞ്ഞ അമര്‍ഷത്തിലായിരുന്നു. അപ്രകാരമൊരു അസംതൃപ്തകാലഘട്ടത്തിലായിരുന്നു ക്ലൂ ക്ലക്സ് ക്ലാന്‍ ഉദയം കൊണ്ടത്. വളരെച്ചുരുക്കം അംഗങ്ങള്‍ മാത്രമുള്ളൊരു ക്ലബ്ബായി പ്രവര്‍ത്തനം തുടങ്ങിയ സംഘടന പതിയെപ്പതിയെ അംഗബലം വര്‍ദ്ധിക്കുകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കറുത്തവര്‍ഗ്ഗക്കാരെ ഭീഷണിപ്പെടുത്താനും അക്രമിക്കുവാന്‍ മുതിരുവാനും ഒക്കെ ആരംഭിച്ചു. ആക്രമണങ്ങള്‍, ഭീകരപ്രവര്‍ത്തനം, തട്ടിക്കൊണ്ടുപോകലുകള്‍, ഭീഷണിപ്പെടുത്തലുകള്‍ എന്നിവ അമേരിക്കയില്‍ സര്‍വ്വസാധാരണമായി. ‍ഇപ്രകാരമുള്ള അക്രമങ്ങളില്‍ പലപ്പോഴും സാധാരണക്കാരുള്‍പ്പെട്ട കറുത്ത വര്‍ഗ്ഗക്കാര്‍ കൊല്ലപ്പെടുകയും മറ്റും ചെയ്തതോടെ അമേരിക്കന്‍ കോണ്‍ഗ്രസ്സ് 1871 ല്‍ ക്ലാന്‍ അക്ട് നടപ്പിലാക്കുകയും സംഘടനയെ നിരോധിച്ച് ആയിരക്കണക്കിന് അക്രമകാരികളായ ക്ലാന്‍ അംഗങ്ങളെ ഇരുമ്പഴിക്കുള്ളിലാക്കുകയും ചെയ്തു. അതോടെ ക്ലാന്‍ സംഘടന കുറച്ചുകാലത്തേയ്ക്ക് വിസ്മൃതിയിലായി.

ക്ലൂ ക്ലസ് ക്ലാന്‍ എന്ന സംഘടനയെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഒന്നുപോലുമില്ലാതെ കുറച്ചുകൊല്ലങ്ങള്‍ കടന്നുപോയി.  തലവേദന ഒഴിഞ്ഞു എന്ന സന്തോഷത്തില്‍ നിയമപാലകര്‍ കഴിയവേയാണ് സ്ഥിതിഗതികളെ താറുമാറാക്കിക്കൊണ്ട് വീണ്ടും ഈ കൊലയാളിസംഘടന പുനര്‍ജ്ജീവിക്കപ്പെട്ടത്. 1915 ല്‍ പുറത്തിറങ്ങിയ ബെര്‍ത്ത് ഒഫ് ഏ നേഷന്‍ എന്ന ഒരു ചലച്ചിത്രം കൂ ക്ലസ് ക്ലാന്‍സ് എന്ന സംഘടനയെ വീണ്ടും സജീവമാക്കിമാറ്റുവാന്‍ വല്ലാതെ പ്രേരണ ചെലുത്തുന്ന ഒന്നായിമാറി. കറുത്തവര്‍ഗ്ഗക്കാരായ ഒരുകൂട്ടം അക്രമിസംഘത്തില്‍നിന്നു ഒരു വെള്ളക്കാരനേയും കുടുംബത്തെയും രക്ഷിച്ചെടുക്കുവാന്‍ തീവ്രശ്രമം നടത്തുന്ന ക്ലാന്‍ അംഗങ്ങളെക്കുറിച്ചുള്ള ഈ സിനിമ പഴയ തീവ്രദേശീയ അക്രമവാസനയെ സുഗന്ധം പൂശിയുണര്‍‍ത്താന്‍ പര്യാപ്തമായ ഒന്നായിരുന്നു. കറുത്തവര്‍ഗ്ഗക്കാരെയും ജൂതവംശജരേയും തൊഴിലാളിവര്‍ഗ്ഗങ്ങളേയും കുടിയേറ്റവംശജരേയും ഒക്കെയും തള്ളിപ്പറഞ്ഞുകൊണ്ട് പ്രകടനങ്ങളും പ്രതിഷേധങ്ങളുമായി ക്ലാന്‍ സംഘടന പൂര്‍വ്വാധികം ശക്തിയോടെ ഉയിര്‍ത്തെഴുന്നേറ്റു. അറ്റ്ലാന്റയിലായിരുന്നു ഇതിനു തുടക്കം കുറിച്ചത്. വെള്ളക്കാരുടെ അധീശത്വം പുലര്‍ന്നുകാണണമെന്നാഗ്രഹിച്ച ആയിരക്കണക്കിനാളുകള്‍ പുതുതായി സംഘടനയിലേക്കൊഴുകിയെത്തി. ചെറുപ്പക്കാരും സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ വഹിക്കുന്നവരും ജഡ്ജികള്‍ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. 1920 ആയപ്പോഴേയ്ക്കും എകദേശം 40 ലക്ഷത്തിനടുത്തായി സംഘടനയുടെ അംഗബലം. നിരവധി ആസൂത്രിത കൊലപാതകങ്ങള്‍, കൊള്ളകള്‍, തട്ടിക്കൊണ്ട് പോകലുകള്‍ എന്നിവ അരങ്ങേറപ്പെട്ടു. ഏതെങ്കിലും ഒരു വ്യക്തിയെ നോട്ടമിട്ടുകഴിഞ്ഞാല്‍ അവര്‍ക്ക് മരണം തന്നെയായിരുന്നു സംഘടന നല്‍കുന്ന പരമാവധി ശിക്ഷ. പലപ്പോഴും ഇരകളാക്കപ്പെടുന്നവര്‍ക്ക് മുന്‍കൂര്‍സൂചനകള്‍ സംഘടന നല്കാറുണ്ട്. ചിലപ്പോള്‍ ഉണങ്ങിയ മുന്തിരിക്കുരുക്കള്‍ അല്ലെങ്കില്‍ ഓറഞ്ച് കുരുക്കള്‍ ഒക്കെ തപാലില്‍ അയച്ചുകൊടുക്കും. അവ യഥാസ്ഥാനത്തുകിട്ടി എന്നുറപ്പിച്ചുകഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരയുടെമേലുള്ള ശിക്ഷാവിധി നടപ്പാക്കിക്കഴിഞ്ഞിരിക്കും.

വാള്‍ സ്ട്രീറ്റ് ദുരന്തത്തെത്തുടര്‍ന്ന്‍ അമേരിക്കന്‍ സാമ്പത്തികമേഖല അതിഭീകരമാംവിധം തകര്‍ന്നടിയുകയും ഒപ്പം ലോകവിപണികള്‍ പലതും തകരുകയും ചെയ്ത 1930 കളില്‍‍  ക്ലൂ ക്ലക്സ് ക്ലാന്‍ ക്ഷയിക്കപ്പെട്ടുതുടങ്ങി. 1940 കള്‍ ആയപ്പോള്‍ ക്ലാന്‍ അവരുടെ പ്രവര്‍ത്തനമേഖല കാനഡയിലെക്ക് മാറ്റുകയുണ്ടായി. അതോടുകൂടി അമേരിക്കയിലെ വിധ്വംസകപ്രവര്‍ത്തനങ്ങളില്‍ കുറച്ചു ശമനമുണ്ടായി. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ ഈ ഭീകരസംഘടന വീണ്ടും തലപൊക്കിത്തുടങ്ങി. ഹിറ്റ്ലറെ തങ്ങളുടെ ആരാധ്യപുരുഷനായി അവര്‍ കണ്ടു. ഹിറ്റ്ലറിന്റെ തീവ്രവംശീയവാദം ക്ലാന്‍ അംഗങ്ങള്‍ക്ക് സ്വീകാര്യമായ ഒന്നായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ മുമ്പത്തേതുപോലെ സുഗമമായ ഒന്നായിരുന്നില്ല. അതുകൊണ്ടുതന്നെ സംഘടനയുടെ പ്രവര്‍ത്തനം പരമാവധി രഹസ്യസ്വഭാവത്തോടുകൂടിയായിരുന്നു. ഏകദേശം പത്തിരുപതുകൊല്ലക്കാലത്തോളം നിശ്ശബ്ദസംഘടനയായി ഇതു വര്‍ത്തിച്ചു. എന്നാല്‍ 1960 കളില്‍ അമേരിക്കയുടെ പടിഞ്ഞാറന്‍ സ്റ്റേറ്റുകളില്‍ നടന്ന സിവില്‍ റൈറ്റ്സ് മൂവ്മെന്റുകളില്‍ മുഖ്യസ്ഥാനം വഹിച്ചത് ക്ലാന്‍ സംഘടനാംഗങ്ങളുമുണ്ടായിരുന്നു. പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടുവെങ്കിലും ഈ ഭീകരസംഘടന ഇപ്പോഴും ഇതിന്റെ പ്രവര്‍ത്തനം രഹസ്യമായി തുടരുന്നതായി വിലയിരുത്തുപ്പെടുന്നു. കാനഡാ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങലില്‍ നടക്കുന്ന പല വംശീയ ആക്രമണങ്ങള്‍ക്കും പിന്നില്‍ ഈ നിരോധിതസംഘടനയാണെന്ന സംശയമുണ്ട്. അമേരിക്കയില്‍ പലയിടങ്ങളിലും രഹസ്യമായി ക്ലൂ ക്ലസ് ക്ലാന്‍ റാലികളും മറ്റും നടക്കുന്നുണ്ട്. അടുത്തയിടെ അലബാമയില്‍ നടന്ന ഒരു ക്ലൂ ക്ലക്സ് ക്ലാന്‍ റാലിയില്‍ മുന്നൂറോളം പേര്‍ അണിനിരന്നത് അമേരിക്കന്‍ ഫെഡറല്‍ ഗവണ്മെന്റിനെ ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്തു. ഇന്ന്‍ ക്ലൂ ക്ലക്സ് ക്ലാന്‍ എന്നത് ഒരു സംഘടനയല്ല. അമേരിക്കയിലങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്ന പല അസംതൃപ്ത ചെറു സംഘടനകളുടേയും ഒരു കൂട്ടായ്മയാണത്. ഗവണ്മെന്റിന് തലവേദന സൃഷ്ടിച്ചുകൊണ്ട് അവര്‍ ഇപ്പോഴും അവരുടേതായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

അവലംബം - വിക്കീ പീഡിയ, മറ്റുചില സൈറ്റുകള്‍, ഷെര്‍ലക്ഹോംസ് കഥകള്‍

ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും

ശ്രീക്കുട്ടന്‍

Thursday, April 20, 2017

മുയല്‍കടക്കാ വേലി (റാബിറ്റ് പ്രൂഫ് ഫെന്‍സ്)

മുയല്‍കടക്കാ വേലി (റാബിറ്റ് പ്രൂഫ് ഫെന്‍സ്)

ലോകത്തിലെ പലരാജ്യങ്ങളിലേയും ജനങ്ങള്‍ പലപ്പോഴും ഒറ്റയ്ക്കും കൂട്ടമായും മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറിപ്പാര്‍ക്കാറുണ്ട്. പ്രകൃത്യാലുള്ളതും ബാഹ്യവും ആഭ്യന്തരവുമായ മറ്റുപല കാരണങ്ങളാലുമാണ് ജനങ്ങള്‍ക്ക് തങ്ങള്‍ ജനിച്ചുവളര്‍ന്ന നാടും പരിസരവുമുപേക്ഷിച്ച് അന്യരാജ്യങ്ങളിലേയ്ക്ക് ചേക്കേറേണ്ടിവരുന്നത്. ചിലപ്പോഴൊക്കെ ആ കുടിയേറ്റം മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ക്ക് വേണ്ടിയുമാവും. പ്രകൃതിദുരന്തങ്ങള്‍, ആഭ്യന്തരയുദ്ധങ്ങള്‍, പട്ടിണി, സാമ്പത്തികാസന്തുലിതാവസ്ഥ, സ്വാതന്ത്ര്യമില്ലായ്മ, ഭരണകൂടചെയ്തികള്‍ തുടങ്ങിയ പലകാരണങ്ങളാലും പലായനങ്ങളും കുടിയേറ്റവും നടക്കുന്നുണ്ട്. പലപ്പോഴും ഇപ്രകാരമുള്ള പലായനങ്ങളില്‍ മനുഷ്യര്‍ അവരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങി ഒരുവിധമുള്ള എല്ലാ സ്വത്തുവഹകളുമായിട്ടായിരിക്കും യാത്രചെയ്യുക. പുതിയ ഒരുസ്ഥലത്ത് ചെന്നുചേരുകയും പതിയെപ്പതിയേ ആ സ്ഥലത്തെ കാലാവസ്ഥയുമായും ജീവിതരീതികളുമായും ഇഴുകിച്ചേര്‍ന്ന്‍ പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്യുന്നു. ചില കുടിയേറ്റങ്ങള്‍ കൈയടക്കല്‍ കൂടി ഉദ്ദേശിച്ചുള്ളതാണ്. ദുര്‍ബലനുമേല്‍ ശക്തന്‍ അധീശത്വം നേടുന്നത് അപ്രകാരമാണ്. അപ്രകാരം നടന്ന ഒരു കുടിയേറ്റത്തിന്റെ ഫലമായി ഒരു ഭൂഖണ്ഡം നേരിട്ട കൊടിയൊരു ദുരന്തത്തെക്കുറിക്കുന്നതാണീ ചെറുകുറിപ്പ്.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ വക്താക്കളായിരുന്ന ബ്രിട്ടീഷുകാര്‍ ലോകത്തിന്റെ മുക്കിലുംമൂലയിലും എത്തിച്ചേരുകയും പതിയെപ്പതിയെ അവിടത്തെ ഭരണം കൈയാളി ഒടുവില്‍ തങ്ങളുടെ അധീനതയിലാക്കിമാറ്റുകയും ചെയ്തിരുന്നു. കീഴടക്കുന്ന ഓരോ രാജ്യത്തേയും സമ്പത്ത്‍ കൊള്ളയടിക്കുവാനും ഏറ്റവും മികച്ച സുഖസൌകര്യങ്ങള്‍ സ്വന്തമാക്കി വച്ചനുഭവിക്കുവാനും അവര്‍ അല്പ്പവും മടികാട്ടിയിരുന്നില്ല. തങ്ങള്‍ കീഴടക്കിയ രാജ്യങ്ങളെ വെറും കോളനികളായും അവിടത്തെ ജനങ്ങളെ അടിമകളുമായാണ് ബ്രിട്ടീഷുകാര്‍ കരുതിയിരുന്നത്. അപ്രകാരം ബ്രിട്ടീഷുകാര്‍ കോളനിയാക്കിയ ഒരു ഭൂഖണ്ഡമായിരുന്നു ഓസ്ട്രേലിയ. തങ്ങളുടെ അധീനതയിലുള്ള യുദ്ധക്കുറ്റവാളികളേയും മറ്റു ക്രിമിനലുകളേയുമൊക്കെ ബ്രിട്ടണ്‍ പാര്‍പ്പിച്ചിരുന്നത് അവരുടെ തന്നെ കോളനികളിലായിരുന്നു. ആദ്യകാലങ്ങളില്‍ കുറ്റവാളികളെ കടത്തിയിരുന്നത് നോര്‍ത്ത് അമേരിക്കയിലേക്കായിരുന്നു. അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെ ഫലമായി 1783 ല്‍ അമേരിക്ക ബ്രിട്ടന്റെ കോളനിവാഴ്ചകളില്‍നിന്നു മോചനം നേടുകയും പിന്നീട് ബ്രിട്ടന്റെ കുറ്റവാളികളെ നോര്‍ത്തമേരിക്കന്‍ പ്രദേശങ്ങളില്‍ പാര്‍പ്പിക്കുന്നതിനു എതിര്‍പ്പുയര്‍ത്തുകയും ചെയ്തു. അതോടെ തങ്ങളുടെ കുറ്റവാളികളെ പാര്‍പ്പിക്കാനോ നാടുകടത്താനോ മറ്റേതെങ്കിലും കോളനികള്‍ കണ്ടെത്തുക ബ്രിട്ടന്റെ ആവശ്യമായിത്തീര്‍ന്നു. അങ്ങിനെയാണ് പുതിയൊരിടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 1787 മേയ് മൂന്നാം തീയതി 1500 ഓളം കുറ്റവാളികളും ഒപ്പം നാവികോദ്യോഗസ്ഥരും മറ്റുപല ആളുകളുമൊക്കെയായി ദ ഫസ്റ്റ് ഫ്ലീറ്റ് എന്ന്‍ നാമകരണം ചെയ്യപ്പെട്ട ദൌത്യസംഘം യാത്രയാരംഭിച്ചത്. 11 ഓളം കപ്പലുകള്‍ ഉള്‍പ്പെട്ട ഈ സംഘം ഏകദേശം 250 ദിവസങ്ങളില്‍ക്കൂടുതല്‍ സഞ്ചരിച്ച് 1788 ജനുവരി 20നു ഓസ്ട്രേലിയയില്‍ എത്തിച്ചേര്‍ന്നു. തദ്ദേശിയരായ ആള്‍ക്കാരെ അതിവേഗം കീഴ്പ്പെടുത്തിയ സംഘം അങ്ങിനെ ഓസ്ട്രേലിയയെ തങ്ങളുടെ കോളനിയാക്കിമാറ്റി.

അങ്ങനെ 1788 ല്‍ ഓസ്ട്രേലിയയില്‍ എത്തിയ ബ്രിട്ടീഷ് വംശജര്‍ക്കും കുറ്റവാളികള്‍ക്കുമൊപ്പം അതിഥികളായി മറ്റൊരു കൂട്ടര്‍ കൂടിയുണ്ടായിരുന്നു. യൂറോപ്പില്‍ ധാരാളമായുള്ള ഒരിനം കാട്ടുമുയലുകളായിരുന്നു അവ. കൃഷിയും ഖനനവും മറ്റു പ്രവര്‍ത്തനങ്ങളുമായി അവിടെ താമസിച്ച ബ്രിട്ടീഷുകാര്‍ ഓസ്ട്രേലിയയെ മറ്റൊരു യൂറോപ്പാക്കുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. തദ്ദേശീയരുടെ എതിര്‍പ്പുകള്‍ക്കൊന്നും യാതൊരു വിലയുമില്ലായിരുന്നു. ബ്രിട്ടീഷുകാര്‍ അതിവേഗം ഓസ്ട്രേലിയന്‍ മണ്ണില്‍ പച്ചപിടിച്ചു. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം 1859 ല്‍ തെക്കന്‍ ഓസ്ട്രേലിയയില്‍ താമസമാക്കിയിരുന്ന തോമസ് ഓസ്റ്റിന്‍ എന്ന ഇംഗ്ലീഷുകാരന്‍ അല്‍പ്പം മദ്യസേവയൊക്കെക്കഴിഞ്ഞു രസിച്ചിരുന്ന സമയത്ത് മൃഗയാവിനോദം ലക്ഷ്യമാക്കി താന്‍ വളര്‍ത്തിയിരുന്ന 24 ഓളം കാട്ടുമുയലുകളെ കൂട്ടില്‍നിന്നു സ്വതന്ത്രമാക്കി പുറത്തുവിട്ടു. എന്നിട്ട് അവയെ വേട്ടയാടി രസിക്കുവാനാരംഭിച്ചു. ഓസ്ട്രേലിയന്‍ ഭൂഖണ്ഡവും അതിലെ ജനതയും നേരിട്ട കൊടിയൊരു ദുരന്തത്തിന്റെ ആരംഭമായിരുന്നു അത്. ഓസ്റ്റിന്‍ വിചാരിച്ചതുപോലെ ആ മുയലുകളെ മുഴുവന്‍ വേട്ടയാടി രസിക്കുവാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അക്കൂട്ടത്തില്‍ ചിലമുയലുകള്‍ ഓസ്റ്റിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട് പുറംലോകത്തെത്തി. രക്ഷപ്പെട്ട ആ മുയലുകള്‍ താമസിയാതെ പെറ്റുപെരുകാനാരംഭിച്ചു. പെറ്റുപെരുകിയ മുയലുകള്‍ ആദ്യം പണിനല്‍കിയത് ഓസ്റ്റിനു തന്നെയായിരുന്നു. അവര്‍ ഓസ്റ്റിന്റെ കൃഷിയിടത്തിലുണ്ടായിരുന്ന മുഴുവന്‍ വിളവുകളും തിന്നുനശിപ്പിച്ചു. യാതൊരുവിധത്തിലും നിയന്ത്രിക്കുവാന്‍ കഴിയാത്തവിധം പെറ്റുപെരുകിയ മുയലുകള്‍ അ പ്രദേശങ്ങളിലുണ്ടായിരുന്ന മുഴുവന്‍ പച്ചപ്പിന്റെ തരികളും തിന്നുതീര്‍ത്തു. കൃഷിയിടങ്ങളിലെ വിളകള്‍, പുല്‍ത്തകിടികള്‍, ചെടികള്‍ എന്നുവേണ്ടാ സകലതും മുയലുകള്‍ ആഹാരമാക്കി. ആഹാരത്തിനു ക്ഷാമം നേരിട്ടതോടെ മുയലുകള്‍ പതിയെ അയല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കാനാരംഭിച്ചു. അഭൂതപൂര്‍വ്വമായ വേഗത്തിലായിരുന്നു മുയലുകളുടെ പെരുപ്പമുണ്ടായത്. എന്തിനേറെപ്പറയുന്നു ചുരുങ്ങിയ സമയം കൊണ്ട് തെക്കന്‍ ഓസ്ട്രേലിയ മുഴുവന്‍ മുയല്‍ ഭീഷണി നേരിടാനാരംഭിച്ചു.

കാട്ടുമുയലുകളെ തിന്നുവാനുള്ള ഇതരജീവികളില്ലാതിരുന്നതും മുയലുകള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന രോഗാണുക്കളോ രോഗങ്ങളോ ഒന്നുമില്ലാതിരുന്നതും മുയലുകളുടെ വ്യാപനം ത്വരിതഗതിയിലാക്കി. തെക്കന്‍ഓസ്ട്രേലിയയിലെ മുഴുവന്‍ പച്ചപ്പുകളും കുറ്റിച്ചെടികളും തിന്നുതീര്‍ത്ത് മുന്നേറിയ മുയലുകള്‍ക്ക് മുന്നില്‍ അന്തംവിട്ടുനില്‍ക്കാനേ ഭരണകൂടത്തിനു കഴിഞ്ഞുള്ളൂ.1887 ആയപ്പോള്‍ മുയലുകളുടെ വ്യാപനം തടയുവാന്‍ ഉചിതമായ മാര്‍ഗ്ഗം ഉണ്ടാക്കുന്നവര്‍ക്ക് ന്യൂ സൌത്ത് വെയില്‍സ് ഭരണകൂടം വന്‍തുക സമ്മാനം തന്നെ പ്രഖ്യാപിച്ചു. മാത്രമല്ല സ്ഥിതിഗതികളുടേ ഗുരുതരാവസ്ഥയെപ്പറ്റി പഠിച്ചു റിപ്പോര്‍ട്ട് നല്കുവാനായി‍ 1901 ല്‍ ഒരു റോയല്‍ കമ്മീഷനെ നിയോഗിക്കുകപോലുമുണ്ടായി. പച്ചപ്പുകള്‍ മുഴുവന്‍ മുയലുകള്‍ തിന്നുതീര്‍ത്തുതുടങ്ങിയതോടെ ഓസ്ട്രേലിയയുടെ സന്തുലിതാവസ്ഥ മുഴുവന്‍ താറുമാറാകുകയായിരുന്നു. കുറ്റിച്ചെടികളും പുല്ലുകളും മുഴുവന്‍ പച്ചപ്പും മുയലുകള്‍ക്ക് തീറ്റയായതോടെ ഓരോ പ്രദേശവും ഊഷരമരുഭൂമികളായി മാറി. അതോടെ കാലിവളര്‍ത്തലും ആടുവളര്‍ത്തലും ഒക്കെയായിക്കഴിഞ്ഞിരുന്ന ഓസ്ട്രേലിയന്‍ ജനത ശരിക്കും നട്ടംതിരിയാനാരംഭിച്ചു. ഈ സമയത്ത് കൂനിന്മേല്‍ കുരു എന്നതുപോലെ 1890 കളില്‍ ഓസ്ട്രേലിയയെ ശരിക്കും പിടിച്ചുലച്ചുകൊണ്ട് കടുത്തക്ഷാമവും വരള്‍ച്ചയും കൂടിയുണ്ടായി. കന്നുകാലികള്‍ക്ക് പുല്ലോ മറ്റോ കൊടുക്കാനില്ലാതെ കൃഷിക്കാര്‍ നട്ടംതിരിഞ്ഞു. ഉള്ള പുല്ലും മറ്റും‍ കാട്ടുമുയലുകള്‍ ഭക്ഷണമാക്കിയിരുന്നു. അക്കാലയളവില്‍ ഭക്ഷണമൊന്നും തിന്നാനില്ലാതെ ദശലക്ഷക്കണക്കിനു കന്നുകാലികളാണ് ചത്തൊടുങ്ങിയത്.

തെക്കന്‍ ഓസ്ട്രേലിയയില്‍നിന്നു മുയലുകള്‍ വടക്കന്‍ ഓസ്ട്രേലിയയിലേക്കു കടന്നുകയറാനാരംഭിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി. വടക്കന്‍ ഓസ്ട്രേലിയന്‍ ഭരണകൂടം മുയലുകളുടെ വ്യാപനം തടയുന്നതിനായി  ചെറുത്തുനില്‍പ്പാരംഭിച്ചു. പലവിധ പഠനങ്ങള്‍ക്കും ശേഷം തെക്കന്‍ ഓസ്ട്രേലിയയേയും വടക്കന്‍ ഓസ്ട്രേലിയയേയും തമ്മില്‍ വേര്‍തിരിക്കുന്ന ഒരു വലിയ വേലിനിര്‍മ്മിക്കാനുള്ള തീരുമാനത്തിലെത്തിച്ചേര്‍ന്നു. അങ്ങനെ 1901 ല്‍ വേലി നിര്‍മ്മാണമാരംഭിച്ചു.  അരമീറ്ററില്‍ കൂടുതല്‍ ഭൂമിക്കടിയിലായും ഏകദേശം ഒരു മീറ്ററോളം ഉയരത്തില്‍ ഭൂമിക്ക് മുകളിലായുമായിരുന്നു വേലി നിര്‍മ്മാണം. സ്വകാര്യമേഖലയില്‍ നിര്‍മ്മാണമാരംഭിച്ച ഈ വേലിനിര്‍മ്മാണം 1904 ആയപ്പോഴേക്കും ഓസ്ട്രേലിയന്‍ പബ്ലിക് വര്‍ക്ക്സ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുത്തു. 1907ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഈ വേലി മുയല്‍കടക്കാ വേലി(റാബിറ്റ് പ്രൂഫ് ഫെന്‍സ്) എന്നറിയപ്പെടുന്നു. പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ തെക്കുനിന്നു വടക്കുഭാഗം വരെ നീളുന്ന മൂന്നു ശാഖകളുള്ള ഈ വേലിക്ക് മൂവായിരത്തില്‍ കൂടുതല്‍ കിലോമീറ്ററുകള്‍ നീളമുണ്ട്. മൂന്നു ഭാഗങ്ങളായിട്ടാണ് ഈ വേലി നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഭാഗം ലോകത്തിലെതന്നെ ഏറ്റവും നീളമുള്ള തകര്‍ക്കപ്പെടാത്ത വേലിയെന വിശേഷണമുള്ളതാണ്. മാത്രമല്ല ബഹിരാകാശത്തു നിന്നുപോലും ഇത് കാണാനാകുമെന്ന്‍ പറയപ്പെടുന്നു.

എന്നാല്‍ ഈ വേലിനിര്‍മ്മാണം മുയലുകളുടെ വ്യാപനം തടയാന്‍ യഥാര്‍ത്ഥത്തില്‍ പര്യാപ്തമായിരുന്നില്ല. വേലിനിര്‍മ്മാണം പൂര്‍ത്തിയാകുന്നതിനുമുന്നേതന്നെ മുയലുകളില്‍ കുറച്ചധികം തെക്കുനിന്നും വടക്കന്‍ പ്രദേശങ്ങളിലേയ്ക്ക് കുടിയേറിക്കഴിഞ്ഞിരുന്നു. അവിടേയും അവ പെറ്റുപെരുകുവാനും തങ്ങളുടെ വിക്രിയകള്‍ ആരംഭിക്കുവാനും തുടങ്ങി. സഹികെട്ട ഓസ്ട്രേലിയ ഗവണ്മെന്റ് കടുത്ത നടപടിതന്നെ കൈക്കൊണ്ടു. 1950 കളില്‍ അവര്‍ അമേരിക്കയില്‍നിന്നു ഇറക്കുമതി ചെയ്ത മിക്സോമാ എന്ന മാരക വൈറസ് മുയലുകള്‍ക്ക് നേരേ പ്രയോഗിച്ചു. ആ വൈറസ് ബാധയേറ്റ മുയലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാനാരംഭിച്ചു. കുറച്ചുനാളുകള്‍കൊണ്ട് കാട്ടുമുയലുകളുടെ വ്യാപനം ഇല്ലാണ്ടായി. എകദേശം ഒരു നൂറ്റാണ്ടോളം ഓസ്ടേലിയയെ താറുമാറാക്കിയ കാട്ടുമുയലുകളില്‍ ഏകദേശം തൊണ്ണൂറ്റൊമ്പത് ശതമാനവും നശിച്ചു നാമാവശേഷമായി.

ഈ സംഭവത്തെ ആധാരമാക്കി 2002 ല്‍ റാബിറ്റ് പ്രൂഫ് ഫെന്‍സ് എന്ന ഹൃദയഹാരിയായൊരു ചലച്ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്.


ശ്രീ....

Saturday, August 13, 2016

ശീതയുദ്ധം - ഭാഗം 2

ചൈനീസ് സിവില്‍ വാര്‍

രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതിനുമുന്നേ തന്നെ ചൈന രൂക്ഷമായൊരു ആഭ്യന്തരയുദ്ധവക്കിലായിരുന്നു. മാവോ സേതുങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ചേരിയും ചിയാന്‍ കൈഷക്കിന്റെ നേതൃത്വത്തിലുള്ള കുമിന്താങ്ങുകളും തമ്മിലായിരുന്നു ഈ അസ്വാരസ്യം. ഭരണപക്ഷമായിരുന്ന കുമിന്താങ്ങുകള്‍ക്കെതിരേ പൊരുതിയ കമ്മ്യൂണിസ്റ്റുകാരെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള റഷ്യ അകമഴിഞ്ഞ് സഹായിച്ചുകൊണ്ടിരുന്നു. എന്നാല്‍ ജപ്പാന്‍ ചൈനയില്‍ അധിനിവേശം നടത്തിയപ്പോള്‍ പരസ്പ്പരമുള്ള പോരുമതിയാക്കി കമ്മ്യൂണിസ്റ്റുകളും കുമിന്താങ്ങുകളും ഒറ്റക്കെട്ടായി ജപ്പാനെ നേരിട്ടു. യുദ്ധമുഖത്ത് പലപ്പോഴും കമ്മ്യൂണിസ്റ്റുകള്‍ വീരോചിത പ്രകടനങ്ങളാണ് പുറത്തെടുത്തത്. പല നിര്‍ണ്ണായകഘട്ടങ്ങളിലും ചനയിലെ പല നഗരങ്ങളും കൈവിട്ടുകൊണ്ട് രക്ഷപ്പെട്ടുപോയ കുമിന്താങ്ങുകളെ അപെക്ഷിച്ച് കമ്മ്യൂണിസ്റ്റുകള്‍ക്കുള്ള ജന പിന്തുണയും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. റഷ്യയുടെ സഹായം കൂടി ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകള്‍ ഉജ്ജ്വലമായി പോരാടിക്കൊണ്ടിരുന്നു. യുദ്ധാനന്തരം കമ്മ്യൂണിസ്റ്റുകളും കുമിന്താങ്ങുകളും തമ്മിലുള്ള സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിച്ചു. ജപ്പാ​‍ന്‍ കയ്യേറിയ ചൈനയുടെ വലിയൊരു പ്രദേശം അവരില്‍ നിന്നും പിടിച്ചെടുത്ത റഷ്യ ആ പ്രദേശങ്ങളുടെ നിയന്ത്രണം മാവോക്കും കൂട്ടര്‍ക്കുമാണു കൈമാറിയത്. അതോടെ കൂടുതല്‍ ശക്തരായ കമ്മ്യൂണിസ്റ്റുകള്‍ കുമിന്താങ്ങുകള്‍ക്കെതിരേ പോരാട്ടം രൂക്ഷമാക്കി. റഷ്യ ധാരാളം ആയുധങ്ങളും കൂടി നല്‍കിയത് അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. നാലുവര്‍ഷത്തോളം തുടര്‍ന്ന ആഭ്യന്തരയുദ്ധങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെ ചിയാങ്ങ് കൈഷക്ക് തായ്‌വാനിലേക്ക് പലായനം ചെയ്യുകയും മാവോയുടെ നേതൃത്വത്തില്‍ 1949 ഒക്റ്റോബര്‍ 1 നു ചൈന പീപ്പില്‍സ് റിപ്പബ്ലിക് ഓഫ് ചൈനയായി ഡിക്ലെയര്‍ ചെയ്യപ്പെടുകയും കമ്മ്യൂണിസ്റ്റ് അധീനതയിലുള്ള ഗവണ്മെന്റ് നിലവില്‍ വരികയും ചെയ്തു.

കമ്മ്യൂണിസം ചൈനയില്‍ വളരാതിരിക്കുവാനായി വളരെ വലിയ ആളും അര്‍ത്ഥവും മുടക്കിക്കൊണ്ടിരുന്ന അമേരിക്കയ്ക്ക് ഇത് ഒരു കനത്ത അടിയായിരുന്നു. കമ്മ്യൂണിസ്റ്റ് ചൈനയെ അംഗീകരിക്കുവാന്‍ തയ്യാറാകാതിരുന്ന അമേരിക്ക ചിയാംഗ് കൈഷക്ക് രാഷ്ട്രീയാഭയം തേടിയ തായ്‌വാനാണ് യഥാര്‍ത്ഥ ചൈന എന്ന വാദമുന്നയിച്ചു. മാത്രമല്ല കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് ഐക്യരാഷ്ട്രസഭയില്‍ അംഗത്വം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ ഐക്യരാഷ്ടസഭാംഗത്വം നേടിയെടുത്ത ചൈനയ്ക്ക് തങ്ങളാണ് യഥാര്‍ത്ഥ ചൈന എന്നുറപ്പിക്കുവാന്‍ പിന്നേയും ഇരുപത്തിമൂന്നോളം വര്‍ഷങ്ങള്‍ കാക്കേണ്ടിവന്നു.

കൊറിയന്‍ യുദ്ധം

മുപ്പത്തഞ്ച് വര്‍ഷം നീണ്ടുനിന്ന ജപ്പാന്റെ കോളനിവാഴ്ച കൊറിയയില്‍ അവസാനിച്ചത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തോടെയായിരുന്നു. 1910ല്‍ കൊറിയന്‍ പെനിന്‍സുലയിലേക്ക് അതിക്രമിച്ചുകടന്ന ഇമ്പീരയല്‍ ജപ്പാന്‍ കൊറിയയെ കീഴടക്കി. കൊറിയയുടെ തനിമയും സംസ്ക്കാരവും ഒക്കെ തച്ചുതകര്‍ത്ത് ജപ്പാന്റെ വെറുമൊരു കോളനിയായി കൊറിയയെ അധപതിപ്പിച്ച അധിനിവേശത്തിനു അറുതിയായത് 1945ല്‍ അവസാനിച്ച രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെയാണ്. ജപ്പാന്റെ പരാജയ വാര്‍ത്ത പുറത്തുവന്ന സമയമായപ്പോഴേയ്ക്കും യു എസ് എസ് ആര്‍ കൊറിയയുടെ നല്ലൊരു ഭാഗം പ്രദേശവും ജപ്പാന്റെ കയ്യില്‍ നിന്നും മോചിപ്പിച്ചിരുന്നു. ഈ അവസരത്തില്‍ അമേരിക്കക്ക് കൊറിയയില്‍ ഒരു ബേസ് ഇല്ലായിരുന്നു. യു എസ് എസ് ആര്‍ അധീനതയിലായ കൊറിയന്‍ പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റ് വിത്ത് വിതയ്ക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞ അമേരിക്ക സ്വാഭാവികമെന്നൊണം കൊറിയയിലെക്ക് തങ്ങളുടെ ശ്രദ്ധ പതിപ്പിച്ചു. ഇത് ഒരു യു എസ് യു എസ് എസ് ആര്‍ അസ്വാരസ്യത്തിലേക്ക് വഴിമാറാന്‍ ആരംഭിച്ചു. റഷ്യന്‍ ചേരി മുഴുവന്‍ കൊറിയയയേയും വിഴുങ്ങാതിരിക്കുവാനായി അമേരിക്ക കൊറിയയെ വിഭജിച്ച് രണ്ട് ഭാഗമാക്കി ഒരു ഭാഗം റഷ്യയും മറുഭാഗം അമേരിക്കയും നിയന്ത്രിക്കാമെന്ന ഉപാധി മുന്നോട്ട് വച്ചു. യു എസ് ആര്‍മി കേണല്‍മാരായിരുന്ന ചാള്‍സ് ബോണ്‍സ്റ്റീലും ഡീന്‍ റെസ്ക്കും കൂടി അവിഭക്ത കൊറിയക്കു മേല്‍ ഒരു ഡിവൈഡിംഗ് ലൈന്‍ സൃഷ്ടിച്ചെടുത്തു. 38th പാരലല്‍ രേഖയായിരുന്നു കൊറിയന്‍ വിഭജനത്തിനുള്ള രേഖയായി അവര്‍ ഉപയോഗിച്ചത്. ഈ വിഭജനം യു എസ് എസ് ആര്‍ അംഗീകരിച്ചു. അങ്ങിനെ  സൌത്ത് കൊറിയ, നോര്‍ത്ത് കൊറിയ എന്നിങ്ങനെ രണ്ടായി കൊറിയ വിഭജിക്കപ്പെട്ടു. നോര്‍ത്ത് കൊറിയയുടെ നിയന്ത്രണാധികാരം റഷ്യക്കും സൌത്ത് കൊറിയ അമേരിക്കന്‍ നിയന്ത്രണത്തിലുമായി തീര്‍ന്നു.  1946 മേയില്‍ ഇരുഭാഗത്തുനിന്നുമുള്ളവര്‍ക്ക് പെര്‍മിഷനില്ലാതെ ഈ നിയന്ത്രണരേഖ മുറിച്ചു കടക്കുന്നതിനു നിരോധനവുമുണ്ടായി.

റഷ്യന്‍, അമേരിക്കന്‍ ചേരികളിലുള്ള ഇരു കൊറിയകളിലും നിലവില്‍ വന്ന ഭരണങ്ങള്‍ യഥാക്രമം കമ്മ്യൂണിസ്റ്റ്, മുതലാളിത്ത രീതികളിലായിരുന്നു. ഇരുവരും തമ്മിലുഌഅ കിടമത്സരങ്ങളാല്‍ വലഞ്ഞതാവട്ടെ കൊറിയന്‍ ജനങ്ങളും. ഈ ചേരിപ്പൊരുകള്‍ക്കിടയില്‍ 1947 ല്‍ ഇരു കൊറിയകളിലുമായി ജനാധിപത്യന്‍ രീതിയിലുള്ള ഒരു ഭരണ സംവിധാനം നിലവില്‍ വരുത്തുന്നതിനായി ഐക്യരാഷ്ട്ര സഭ മുന്‍ കൈ എടുത്ത് ഒരു ഇലക്ഷന്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ സോവിയറ്റ് അധീനതയിലുള്ള നോര്‍ത്തില്‍ ഈ ഇലക്ഷന്‍ നടത്തുന്നത് തടയപ്പെട്ടു. സൌത്തിന്റേയും സ്ഥിതി മെച്ചമായിരുന്നില്ല. ഇരു കൊറിയകളുടെയും നേതാക്കള്‍ ഇനി ഒരു ഏകീകൃത കൊറിയ ഉണ്ടാവുക എന്ന കാര്യം അസംഭവ്യം ആണെന്നു തന്നെ വിചാരിച്ചു. ഒരു ഏകീകൃത കൊറിയ ഉണ്ടാകുന്നതില്‍ ഇരു ചേരിക്കും താല്‍പ്പര്യവുമില്ലായിരുന്നു. യു എന്റെ നിര്‍ദ്ദേശപ്രകാരം ഒരു വര്‍ഷം കഴിഞ്ഞപ്പൊള്‍ സോവിയറ്റ് അമേരിക്കന്‍ സേനകള്‍ കൊറിയയില്‍ നിന്നും പിന്മാറി.

കമ്മ്യൂണിസ്റ്റ് അധീനതയിലുള്ള വടക്കന്‍ കൊറിയ താമസിയാതെ തെക്കന്‍ കൊറിയയെക്കൂടി കീഴ്പ്പെടുത്താനുള്ള ശ്രമങ്ങളാരംഭിച്ചു. ഇരു കൊറിയകളും ഒന്നായി ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം നിലവില്‍ വരണമെന്ന്‍ അവര്‍ ആഗ്രഹിച്ചു. ചൈനീസ് ആഭ്യന്തരയുദ്ധകാലഘട്ടത്തില്‍ ഇവര്‍ കമ്മ്യൂണിസ്റ്റുകളെ സഹായിച്ചതുകൊണ്ട് തന്നെ ഈ ശ്രമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് ചൈനയുടെ പൂര്‍ണ്ണ പിന്തുണയുമുണ്ടായിരുന്നു. 1950 ജൂണ്‍ 25 നു നോര്‍ത്ത് കൊറിയ പൊടുന്നനവേ സൌത്ത് കൊറിയയെ ആക്രമിച്ചു. ശീതയുദ്ധഫലമായുണ്ടായ ആദ്യ മിലിട്ടറി ഇന്‍വേഷനായിരുന്നു ഇത്. വളരെ അപ്രതീക്ഷിതമായൊരു ആക്രമണമായിരുന്നതിനാല്‍ സൌത്ത് കൊറിയ ശരിക്കും പതറിപ്പോയി. ഏകദേശം മൂന്നുനാലുമാസം കൊണ്ട് സൌത്ത് കൊറിയ ഏകദേശം മുഴുവനായും തന്നെ നോര്‍ത്തിന്റെ കൈവശമായ അവസ്ഥയുണ്ടായി. ഈ സമയം അമേരിക്കയുടെ ഇടപെടല്‍ മൂലം 15 ഓളം രാജ്യങ്ങളുടെ ട്രൂപ്പുമായി ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സേന സൌത്ത് കൊറിയയെ സഹായിക്കുവാനായെത്തി. ഇതോടെ നോര്‍ത്ത് കൊറിയയുടെ കഷ്ടകാലമാരംഭിച്ചു. വളരെ പരിചയസമ്പന്നരായ അമേരിക്കന്‍, ബ്രിട്ടന്‍ പൈലറ്റുമാരുടേയും കമാന്‍ഡര്‍മാരുടേയും നേതൃത്വത്തിലുള്ള സൈന്യത്തോട് എതിരിട്ടു നില്‍ക്കാന്‍ കഴിയാതെ നോര്‍ത്ത് കൊറിയന്‍ സൈന്യം പിന്തിരിഞ്ഞോടാന്‍ ആരംഭിച്ചു. അധികം താമസിയാതെ തന്നെ നോര്‍ത്ത് കൊറിയ പിടിച്ചടക്കിയ മുഴുവന്‍ പ്രദേശങ്ങളും മോചിപ്പിക്കപ്പെട്ടു. നോര്‍ത്ത് കൊറിയയില്‍ ആക്രമിച്ചുമുന്നേറിയപ്പോള്‍ അമേരിക്ക പതിയെ ചൈനീസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ കൂടി ആക്രമണമഴിച്ചുവിട്ടു. ചൈനയെ യുദ്ധത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിനു തുല്യമായി അത്. തുടര്‍ന്ന്‍ മൂന്നുകൊല്ലാത്തൊളമാണ് ഈ അനാവശ്യയുദ്ധം നീണ്ടുനിന്നത്. 38th പാരലലിന് അപ്പുറവുമിപ്പുറവുമായി തുടര്‍ന്ന ഈ യുദ്ധം 1953 ജൂലൈ മാസത്തില്‍ അവസാനിക്കുമ്പോഴേക്കും ഇരു ഭാഗത്തുമായി പട്ടാളക്കാരും സിവിലയന്മാരുമായി ഏകദേശം 5 മില്യണോളം ആള്‍ക്കാരുടെ ജീവന്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു.

കൊറിയന്‍ യുദ്ധത്തിന്റെ ഗതിവിഗതികളില്‍ അതൊരു മൂന്നാം ലോകമഹായുദ്ധമായി പടര്‍ന്നുപിടിക്കാനുള്ള സകല സാധ്യതകളുമുണ്ടായിരുന്നു. അമേരിക്കന്‍ ചേരിക്കെതിരേ ചൈന, റഷ്യ തുടങ്ങിയവര്‍ വന്നപ്പോള്‍ കൊറിയന്‍ യുദ്ധത്തിന്റെ സ്പെയിസ് വലുതാവുകയായിരുന്നു. ഈ യുദ്ധത്തില്‍ അണുബോംബ് പ്രയോഗിക്കുവാണുള്ള സാധ്യത വളരെക്കൂടുതലായിരുന്നു. അമേരിക്കയോടൊപ്പം തന്നെ റഷ്യയും ഒരു ആണവശക്തിയായി മാറിക്കഴിഞ്ഞീരുന്നതിനാല്‍ അതൊരു ആഗോള നൂക്ലിയര്‍ വാറില്‍ കലാശിക്കുകയും സര്‍വ്വനാശമാണതുകൊണ്ടുണ്ടാവുകയും ചെയ്യുമെന്ന്‍ മനസ്സിലായതും കൊണ്ടാവാം ഇരു രാജ്യങ്ങളും ആ കഠിനകാര്യം ചെയ്യാതിരുന്നത്. ഈ യുദ്ധം മൂലം കൊറിയയുടെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പൂര്‍ണ്‍നമായും തകര്‍ന്നു. ഗറില്ലായുദ്ധമുറകളും കാര്‍പ്പറ്റ് ബോംബിംഗും ഒക്കെക്കൊണ്‍റ്റാണ് മരണസംഖ്യ ക്രമാതീതമായി ഉയര്‍ന്നത്. എന്തായാലും കൊറിയകള്‍ വിഘടിച്ചുതന്നെ ഇപ്പോഴും നിലകൊള്ളുന്നു. അമേരിക്കന്‍ ചേരിയിലുള്ള സൌത്ത് കൊറിയ വ്യാവസായികമായും വാണിജ്യപരമായും വളരെ വലിയ പുരോഗതിനേടി മുന്നേറിയപ്പോള്‍ കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള നോര്‍ത്ത് കൊറിയ ഇന്ന്‍  കടുത്ത മനുഷ്യാവകാശധ്വംസനങ്ങള്‍ നടമാടുന്ന ഒരു ഏകാധിപത്യരാഷ്ട്രമായി നിലകൊള്ളുന്നു.


തുടരും

ശ്രീക്കുട്ടന്‍

Saturday, July 23, 2016

അഴകിന്റെ റാണി - ക്ലിയോപാട്ര

ബിസി 332 ലാണ് അലക്സാണ്ടര്‍ ചക്രവര്‍ത്തി ഈജിപ്ത് കീഴടക്കുകയും ഈജിപ്തിന്റെ ഭരണം കയ്യാളുകയും ചെയ്തത്. അലക്സാണ്ടറിന്റെ മരണശേഷം ഈജിപ്തിന്റെ ഭരണാധികാരിയായത് ജനറലായിരുന്ന ടോളമിയായിരുന്നു. ടോളമി രാജവംശപരമ്പരയില്‍ ടോളമി 12ആമന്റെ മകളായി ബി സി 69 ലാണ് ക്ലിയോപാട്ര ജനിക്കുന്നത്. പ്രതാപശാലിയായ പിതാവില്‍ നിന്നും ഉരുവായവള്‍ എന്നാണ് ക്ലിയോപാട്ര എന്ന പേരിനര്‍ത്ഥം. അഴകിന്റെ മൂര്‍ത്തിമത് ഭാവമെന്നവണ്ണം ക്ലിയോപാട്ര വളര്‍ന്നുവന്നു. യവനസുന്ദരി ഹെലനൊളം തന്നെ ലക്ഷണമൊത്ത് സൌന്ദര്യവതിയായിരുന്നു ക്ലിയോപാട്രയും. ക്ലിയോപാട്രയുടെ 18 ആ മത്തെ വയസ്സില്‍ അതായത് ബിസി 51 ല്‍ പിതാവായ ടോളമി 12ആമന്‍ മരണമടഞ്ഞതോടെ ഈജിപ്തിന്റെ ഭരണസാരഥ്യം ക്ലിയോപാട്രയുടെ കൈകളില്‍ വന്നുചേര്‍ന്നു. ഈജിപ്തില്‍ അക്കാ​ലത്ത് നിലവിലിരുന്നതും എല്ലാവരും പിന്തുടരുന്നതുമായ സാമൂഹികാചാരമനുസരിച്ച് ക്ലിയോപാട്ര തന്റെ പത്തുവയസ്സുള്ള സഹോദരന്‍ ടോളമി പതിമൂന്നാമനെ വിവാഹം ചെയ്യുകയും ഒപ്പം ഇരുവരും ചേര്‍ന്ന് ഈജിപ്തിന്റെ ഭരണമേറ്റെടുക്കുകയും ചെയ്തു.

കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ ക്ലിയോപാട്രയും ഭര്‍ത്താവും നല്ല രസത്തിലല്ലാതായിമാറി. ക്ലിയോപാട്രയോട് അത്ര രസത്തിലല്ലാതിരുന്ന ചില ഉപജാപകവൃന്ദങ്ങള്‍ ടോളമിയെ ശരിക്കും എരികേറ്റുകയും അതിന്റെ ബാക്കിയെന്നൊണം ടോളമി പതിമൂന്നാമന്‍ ക്ലിയോപാട്രയെ ഒഴിവാക്കി ഈജിപ്തിന്റെ ഭരണം ഒറ്റയ്ക്കേറ്റെടുക്കുകയും ചെയ്തു. ഒരു അവസരം ഒത്തുവരുന്നതിനായി ക്ലിയോപാട്ര കാത്തിരുന്നു. ഈ സമയത്താണ് റോമില്‍ ജൂലിയസ് സീസര്‍ തന്റെ മകളായ ജൂലിയയുടെ ഭര്‍ത്താവ് പോമ്പിയുമായി അല്‍പ്പം രസക്കേടിലാകുന്നത്. അത് പിന്നീട് ഒരു ആഭ്യന്തരസംഘര്‍ഷമായി പരിണമിച്ചു. നില്‍ക്കക്കള്ളിയില്ലാതെ ഗ്രീസില്‍ നിന്നും ഒളിച്ചോടി അലക്സാണ്ട്രിയയില്‍ അഭയം തേടിയ പോമ്പിയെ ചക്രവര്‍ത്തിയുടെ പ്രീതി പിടിച്ചുപറ്റാമെന്ന ഉദ്ദേശ്യത്തോടെ ക്ലിയോപാട്രയുടെ ഭര്‍ത്താവായ ടോളമി പതിമൂന്നാമന്‍ പിടികൂടുകയും ശേഷം വധിച്ച് പോമ്പിയുടെ തലവെട്ടിയെടുത്ത് സീസറിനുമുന്നില്‍ കാഴ്ചവയ്ക്കുകയും ചെയ്തു.എന്നാല്‍ പോമ്പിയുമായി ശത്രുതയിലായിരുന്നെങ്കിലും തന്റെ മകളുടെ ഭര്‍ത്താവിനെ വധിച്ചതില്‍ സീസര്‍ അത്യന്തം കുപിതനായി. ഈ അവസരം ക്ലിയോപാട്ര ശരിക്കും വിനിയോഗിച്ചു. സീസറിന്റെ മുന്നിലെത്തിയ ക്ലിയോപാട്ര തന്റെ വശ്യമോഹനസൌന്ദര്യത്താല്‍ സീസറിനെ നിലമ്പരിശാക്കിക്കളഞ്ഞു. ക്ലിയോപാട്രയുടെ അനിതരസാധാരണമായ അഴകില്‍ മയങ്ങിയ സീസര്‍ ഒരു കാമുകനായി മാറി. ക്ലിയോപാട്രയാകട്ടെ സീസറിന്റെ സഹായത്തോടെ തന്റെ പ്രതിലോമശക്തികളെ മുഴുവന്‍ ഇല്ലായ്മ ചെയ്തു. ഭയാലുവായ ടോളമി പതിമൂന്നാമന്‍ അലക്സാണ്ട്രിയയില്‍ നിന്നും പലായനം ചെയ്തു. നൈല്‍ നദിയില്‍ ടോളമി മുങ്ങിമരിച്ചു എന്ന വാര്‍ത്തയാണ് പിന്നീട് പരന്നത്.


സീസറിന്റെ സഹായത്തോടെ ഈജിപ്തിന്റെ സിംഹാസനത്തില്‍ അവരോഹിതയായ ക്ലിയോപാട്രയോടൊത്ത് കുറേക്കാലം സീസര്‍ കഴിച്ചുകൂട്ടി. ആ ബന്ധത്തില്‍ അവര്‍ക്ക് സീസേറിയന്‍(ലിറ്റില്‍ സീസര്‍)എന്ന പേരില്‍ ഒരു പുത്രന്‍ ജനിച്ചു. തന്റെ ഇളയ സഹോദരനായ ടോളമി പതിനാലാമനുമായി ആചാരപ്രകാരം ക്ലിയോപാട്ര വിവാഹിതരായി. ഈജിപ്തിന്റെ സഹഭരണാധികാരിയായി ടോളമി പതിനാലാമന്‍ അധികാരമേറ്റു. സീസറിനു തന്നില്‍ ജനിച്ച കുഞ്ഞിനെ റോമാസാമ്രാജ്യത്തിന്റെ അടുത്ത അവകാശിയാക്കണം എന്ന് ക്ലിയോപാട്ര ആഗ്രഹിച്ചു. മാത്രമല്ല പൊതുവേദിയില്‍ തന്റെ പുത്രന്റെ പിതൃത്വം അംഗീകരിക്കാത്ത സീസറിനെക്കൊണ്ട് അത് അംഗീകരിപ്പിക്കണമെന്നും അവള്‍ ആഗ്രഹിച്ചു. തന്റെ പുത്രനെ സഹഭരണാധികാരിയാക്കുന്നതിനുവേണ്ടി ക്ലിയോപാട്ര ടോളമി പതിനാലാമനെ ആസൂത്രിതമായി വിഷം നല്‍കി കൊലപ്പെടുത്തി. ബി സി 44 ല്‍  പുത്രനൊപ്പം റോമിലേക്ക് ക്ലിയോപാട്ര യാത്രയായി. എന്നാല്‍ ഈ സമയം റോമിലെ സെനറ്റുമായി ഇടഞ്ഞ സീസറിനെ ഒരു കൊട്ടാരവിപ്ലവത്തിലൂടെ മാര്‍ക്കസ് ബ്രൂട്ടസ്സിന്റെ നേതൃത്വത്തിലുള്ളവര്‍ കൊലപ്പെടുത്തി. തുടര്‍ന്ന് റോമിന്റെ ഭരണാധികാരിയായി മാറിയത് മാര്‍ക്ക് ആന്റണി ആയിരുന്നു. സീസറിന്റെ മരണശേഷം ഈജിപ്തിലേക്ക് മടങ്ങിയ ക്ലിയോപാട്രയെ മാര്‍ക്ക് ആന്റണി റോമിലേയ്ക്ക് ക്ഷണിച്ചു. മാറിയ സാഹചര്യങ്ങളില്‍ മാര്‍ക്ക് ആന്റണിയുമായി ബന്ധം സ്ഥാപിക്കുന്നത് തനിക്ക് ഗുണമാകുമെന്ന് മനസ്സിലാക്കിയ ആ തന്ത്രശാലിനി റോമിലെത്തുകയും തന്റെ മാദകസൌന്ദര്യത്താല്‍ മാര്‍ക്ക് ആന്റണിയെ കീഴ്പ്പെടുത്തുകയും ചെയ്തു. റോമില്‍ നിന്നും ഈജിപ്തിലേക്ക് മടങ്ങിയ ക്ലിയോപാട്രയ്ക്കൊപ്പം മാര്‍ക്ക് ആന്റണിയുമുണ്ടായിരുന്നു. ആ ബന്ധത്തില്‍ അവര്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ചു.

മാര്‍ക്ക് ആന്റണി ഈജിപ്തിലായിരുന്നപ്പോള്‍ റോമിലെ സ്ഥിതിഗതികള്‍ വഷളാകുകയായിരുന്നു. സീസറിന്റെ ദത്തുപുത്രനായ ഒക്ടേവിയസ് സീസര്‍(അഗസ്റ്റസ് സീസര്‍) റോമിന്റെ അധികാരത്തില്‍ പതിയെ പിടിമുറുക്കാനാരംഭിച്ചിരുന്നു. അപകടം മനസ്സിലാക്കിയ മാര്‍ക്ക് ആന്റണി റോമിലെത്തുകയും ഒക്ടേവിയസിന്റെ സഹോദരിയെ വിവാഹം കഴിച്ച് ബന്ധം ദൃഡമാക്കുകയും ചെയ്തു. എന്നാല്‍ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഈജിപ്തിലേക്ക് മടങ്ങിയ മാര്‍ക്ക് ആന്റണി നിയമപ്രകാരം ക്ലിയോപാട്രയെ വിവാഹം കഴിച്ചു ജീവിക്കാനാരംഭിച്ചു. പിന്നീട് സാമ്രാജ്യവിസ്തൃതി ലക്ഷ്യമാക്കി പേര്‍ഷ്യയും മറ്റും കീഴടക്കാനുള്ള ശ്രമമാരംഭിച്ചു. ഈ സമയം കൊശലക്കാരനായ ഒക്ടേവിയസ് സമര്‍ത്ഥമായി റോമന്‍ സെനറ്റിനെ തെറ്റിദ്ധരിപ്പിച്ച് മാര്‍ക്ക് ആന്റണി മറ്റൊരു സാമ്രാജ്യസ്ഥാപനത്തിനുള്ള ശ്രമമാണെന്ന് വിശ്വസിപ്പിച്ചു. കുപിതരായ സെനറ്റ് മാര്‍ക്ക് ആന്റണിയുടെ ഭരണാധികാരങ്ങള്‍ എടുത്തുകളഞ്ഞു. വമ്പിച്ചൊരു സൈന്യവുമായി ഈജിപ്തിനെ ആക്രമിച്ച ഒക്ടേവിയസ്സിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ മാര്‍ക്ക് ആന്റണി ആത്മഹത്യ ചെയ്തു.

തന്റെ സൌന്ദര്യം കൊണ്ട് ഒക്ടേവിയസ്സിനെ അധീനതയിലാക്കാം എന്നു വിചാരിച്ച ക്ലിയോപാട്രയ്ക്ക് പിഴക്കുകയാണുണ്ടായത്. ഒക്ടേവിയസ് ക്ലിയോപാട്രയുടെ പ്രലോഭനങ്ങളില്‍ മതിമയങ്ങിയില്ല. ഒരു യുദ്ധത്തടവുകാരിയായി റോമിലേക്ക് പോകുന്നതിലും നല്ലതു മരണമാണെന്നുറപ്പിച്ച ക്ലിയോപാട്ര വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ആത്മഹത്യ ചെയ്തു(ബി സി 31 ല്‍) വളര്‍ന്നുവരുമ്പോള്‍ തനിക്ക് ചിലപ്പോള്‍ എതിരാളിയായേക്കാമെന്ന് തോന്നിയതുകൊണ്ട് തന്നെ ക്ലിയോപാട്രയുടെ മൂത്ത പുത്രന്‍ സീസേറിയനെ ഒക്ടേവിയസ് വധിച്ചു.

ക്ലിയോപാട്രയുടെ മരണത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും നിലവിലുണ്ട്. വേദനരഹിതമായ മരണം സ്വീകരിക്കുവാനായി ക്ലിയോപാട്ര പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചു നോക്കിയിരുന്നതായി പലരും പറയുന്നു. തന്റെ അടിമകളായ ദാസിപ്പെണ്‍കുട്ടികളില്‍ പല തരത്തിലുള്ള വിഷം കുത്തിവച്ചും പാമ്പുകളെകൊണ്ട് കടിപ്പിച്ചും ഒക്കെ കൊല്ലിപ്പിച്ച് അതില്‍ നിന്നും എറ്റവും വേദനാരഹിതമായ മാര്‍ഗ്ഗം സ്വീകരിച്ചിരിക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. മൂര്‍ഖന്‍ ഇനത്തില്‍ പെട്ട പാമ്പിനെക്കൊണ്ടാണ് സ്വയം കടിപ്പിച്ചതെന്നാണ് പ്ലൂട്ടാര്‍ക്ക് ഉല്‍പ്പെടെയുള്ള ചരിത്രകാരന്മാരുടെ പക്ഷം. ഷേക്സ്പിയര്‍ തന്റെ നാടകത്തില്‍ അണലിയെക്കൊണ്ട് കടിപ്പിച്ച് ക്ലിയോപാട്ര ആത്മഹത്യ ചെയ്തു എന്നാണ് വിവരിക്കുന്നത്.

അനിതരസാധാരണമായ തന്റെ സൌന്ദര്യത്തില്‍ അല്‍പ്പം അഹങ്കരിക്കുകയും ആ അഴകളവുകള്‍ കൊണ്ട് ചക്രവര്‍ത്തിമാരെപ്പോലും തന്റെ വരുതിയില്‍ നിര്‍ത്തി അധികാരം നിലനിര്‍ത്തുവാന്‍ ശ്രമിക്കുകയും ചെയ്ത സൂത്രശാലിയും തന്ത്രശാലിയുമായ സ്ത്രീയായിരുന്നു ക്ലിയോപാട്ര. പില്‍ക്കാലത്ത് ആ അഭൌമസൌന്ദര്യത്തെപ്പറ്റി പലപല കാവ്യങ്ങളും രചിക്കപ്പെട്ടു. ഈജിപ്തിന്റെ അവസാനത്തെ സ്വതന്ത്ര ഭരണാധികാരിയായിരുന്ന ക്ലിയോപാട്രയുടെ മരണശേഷം ഈജിപ്ത് റോമാസാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു.

അവലംബം - വിക്കീപീഡിയ, ലോക ഇതിഹാസകഥകള്‍ വോള്യം 1

ശ്രീക്കുട്ടന്‍

Thursday, April 23, 2015

വിയറ്റ്നാം യുദ്ധം


വിയറ്റ്നാം യുദ്ധത്തെ വേണമെങ്കില്‍ ഒരു അത്ഭുതം എന്നു വിശേഷിപ്പിക്കാം. ഉത്തര ദക്ഷിണ വിയറ്റ്നാമുകള്‍ തമ്മില്‍ നടന്ന ഒരാഭ്യന്തരയുദ്ധം ഒടുവില്‍ ലോകത്തിലെ തന്നെ സര്‍വ്വശക്തനായൊരു രാജ്യത്തിന്റെ തോല്‍വിയടയലിലാണ് അവസാനിച്ചത്. 1959 ഏപ്രില്‍ മാസത്തില്‍ തുടങ്ങി 1975 വരെ നീണ്ടുനിന്ന ഒന്നായിരുന്നു വിയറ്റ്നാം യുദ്ധം. സര്‍വ്വ നാശകാരിയായ പല രാസായുധങ്ങളും മറ്റുമൊക്കെ പ്രയോഗിച്ച് അമേരിക്കപോലൊരു സര്‍വ്വശക്തന്‍ പൊരുതിയെങ്കിലും ഒടുവില്‍ ഇത്തിരിക്കുഞ്ഞനായ വിയറ്റ്നാമിനോട് മുട്ടുമടക്കേണ്ടിവന്നു.‍ ഏകദേശം 65-70 ലക്ഷത്തോളം കൊല്ലപ്പെട്ട ലോകത്തിലെ തന്നെ ഏറ്റവും വലിയ പാരിസ്ഥിതിക നാശം ഉണ്ടാക്കിയ ആ യുദ്ധത്തിലേയ്ക്കൊരു വഴിനടത്തം. ഇതിലെ വിവരങ്ങള്‍ക്ക് കടപ്പാട് വിക്കീപീഡിയക്കും പിന്നെ ഒരു ഫേസ് ബുക്ക് ഗ്രൂപ്പില്‍ വന്ന ലേഖനത്തിനുമാണ്.

വളരെ പണ്ടുകാലം മുതല്‍ തന്നെ വൈദേശിക കടന്നുകയറ്റങ്ങള്‍ ഒരുപാടനുഭവിച്ചിട്ടുള്ള ഒരു ജനതയായിരുന്നു വിയറ്റ്നാമിലേത്. ചൈനാക്കാര്‍, മംഗോളിയക്കാര്‍, ജപ്പാന്‍ കാര്‍, ഫ്രഞ്ചുകാര്‍ എന്നിവരൊക്കെയും വിയറ്റ്നാമില്‍ അധിനിവേശം നടത്തിയവരായിരുന്നു. അതാത് കാലങ്ങളിലൊക്കെയും വിയറ്റ്നാം ജനത ഇത്തരം കടന്നുകയറ്റങ്ങള്‍ക്കെതിരേ ചെറുത്തുനില്‍പ്പും നടത്തിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനിടയില്‍ ജപ്പാനില്‍ നിന്നും ഫ്രാന്‍സ് വിയറ്റ്നാമിന്റെ അധികാരം പിടിച്ചെടുക്കുമ്പോള്‍ വിയറ്റ്നാമില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അതിശക്തമായ വേരോട്ടമുള്ള അവസ്ഥയായിരുന്നു. ലോകമഹായുദ്ധകാലഘട്ടത്തില്‍ ജാപ്പനീസ് സൈനികര്‍ക്കെതിരേ അതിശക്തമായി പോരാടുവാന്‍ മുന്‍ പന്തിയില്‍ നിന്നത് ഹോചിമിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റുകളായിരുന്നു. ജനങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് വളരെ വലിയ സ്വാധീനവും മറ്റുമാണുണ്ടായിരുന്നത്. യുദ്ധാനന്തരം കമ്മ്യൂണിസ്റ്റുകള്‍ക്ക് ഫ്രഞ്ചുകാരോടും എതിര്‍പ്പുണ്ടായി. രാജ്യം ഒരു അധിനിവേശത്തിന്‍ കീഴില്‍ കഴിയുവാന്‍ അവരൊട്ട് ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല.

വിയറ്റ്നാമില്‍ തുടര്‍ഭരണം നടത്തുവാന്‍ ഫ്രാന്‍സ് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ വിയറ്റ്നാമില്‍ നിന്നും പിന്മാറിയാല്‍ അവിടെ ഒരു കമ്മ്യൂണിസ്റ്റ് ഭരണം നിലവില്‍ വരും എന്നു അവര്‍ ഭയന്നിരുന്നു. ഇതിനിടയില്‍ വിയറ്റ്നാം കമ്മ്യൂണിസ്റ്റുകള്‍ ഫ്രഞ്ചുകാര്‍ക്കെതിരേ ഗറില്ലായുദ്ധമാരംഭിച്ചു. അമേരിക്കന്‍ സഖ്യപിന്തുണയോടെ ഫ്രാന്‍സ് ഗറില്ലകള്‍ക്കെതിരേ പോരാടിയെങ്കിലും വിജയം ഗറില്ലകള്‍ക്കായിരുന്നു. ഇതിനെ തുടര്‍ന്ന്‍ ജനീവയില്‍ വച്ചുനടന്ന സമ്മേളനത്തില്‍ ഫ്രാന്‍സ് വിയറ്റ്നാമിനു സ്വാന്തന്ത്ര്യം നല്‍കുവാന്‍ തീരുമാനമെടുത്തു. എന്നാല്‍ വിയറ്റ്നാമിനെ ഒരു പൂര്‍ണ്ണ കമ്മ്യൂണിസ്റ്റ് ഭരണത്തിനു വിട്ടുകൊടുക്കാതെ രാജ്യത്തെ ഉത്തരവിയറ്റ്നാം, ദക്ഷിണവിയറ്റ്നാം എന്നിങ്ങനെ രണ്ടായി വിഭജിച്ച് ഉത്തരവിയറ്റ്നാം കമ്മ്യൂണിസ്റ്റ് മേല്‍നോട്ടത്തിലും ദക്ഷിണ വിയറ്റ്നാം പാശ്ചാത്യപിന്തുണയുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധനായ ദിന്‍ ദിയെം എന്ന നേതാവിനേയും ഏല്‍പ്പിച്ചു.

തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരോധിയായിരുന്ന ദിയെം ദക്ഷിണവിയറ്റ്നാമില്‍ കമ്മ്യൂണിസ്റ്റ് വേട്ടയാരംഭിച്ചു. കമ്മ്യൂണിസ്റ്റ് ആശയാനുഭാവികളെ അതിക്രൂരമായി അടിച്ചമര്‍ത്താനാരംഭിച്ചതോടേ അവര്‍ ദിയമിനെതിരായി തിരിഞ്ഞു. ആ അസ്ംതൃപ്തിയാണ് ഒരു വലിയ ആഭ്യന്തരയുദ്ധമായി പരിണമിച്ചത്. വിയറ്റ്നാം മുഴുവന്‍ സ്വാധീനമുള്ള വിയറ്റ്കോംഗ് ഗറില്ലകള്‍ ദിയെം സര്‍ക്കാരിനെതിരേ ഗറില്ലായുദ്ധമാരംഭിച്ചു. സ്വാഭാവികമായും നോര്‍ത്ത് വിയറ്റ്നാമിലുള്ള കമ്മ്യൂണിസ്റ്റ് അനുഭാവികളും സര്‍ക്കാരും ഗറില്ലായുദ്ധക്കാരെ സഹായിച്ചു. ഇറ്റ്ഗോടെ കൂടുതല്‍ കര്‍ശനമായി ദിയെം ഗറില്ലകളെ നേരിടാന്‍ തുടങ്ങുകയും അതുപിന്നീട് ഇരു വിയറ്റ്നാമുകളും തമ്മിലുള്ള രൂക്ഷമായൊരു യുദ്ധമായ് പരിണമിക്കുകയും ചെയ്തു.

വിയറ്റ്നാമിലെ സംഘര്‍ഷത്തില്‍ നേരിട്ടിടപെടാന്‍ ആദ്യം അമേരിക്ക തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് വിയറ്റ്നാമിനടുത്തുള്ള ഉള്‍ക്കടലില്‍ വച്ച് തങ്ങളുടെ കപ്പലിനെ ഉത്തരവിയറ്റ്നാം ആക്രമിച്ചു എന്നുപറഞ്ഞ് അമേരിക്ക വിയറ്റ്നാം ആഭ്യന്തരയുദ്ധത്തില്‍ നേരിട്ടിടപ്പെട്ടു. വിയറ്റ്നാം ഗറില്ലകള്‍ക്കു നേരെയായിരുന്നു യുദ്ധം. ഗറില്ലകളുമായുള്ള യുദ്ധമായിരുന്നതുകൊണ്ട് തന്നെ കൃത്യമായ ഒരു യുദ്ധമുഖം എങ്ങുമുണ്ടായിരുന്നില്ല. വിയറ്റ്നാം കാടുകളില്‍ ഒളിച്ചിരുന്ന്‍ യുദ്ധം നടത്തിയ ഗറില്ലകളെ കീഴടക്കാനോ പിടിക്കുവാനോ അത്ര എളുപ്പവുമായിരുന്നില്ല. കാടുകളില്‍ തിരഞ്ഞുപിടിച്ച് ഗറില്ലകളെ കൊല്ലുന്നതും രഹസ്യമാര്‍ഗ്ഗങ്ങളിലൂടെ അവര്‍ ആയുധം കൊണ്ടുവരുന്നതും ഒക്കെ കണ്ടെത്തുവാന്‍ അമേരിക്കന്‍ സൈന്യം നന്നേ ബുദ്ധിമുട്ടി. ഇതിനിടയില്‍ പലപ്പോഴും അപ്രതീക്ഷിതമായ ആക്രമണങ്ങളിലൂടെ ഗറില്ലകള്‍ അമേരിക്കന്‍ സൈന്യത്തിനു വന്‍ നാശനഷ്ടങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു.

കനത്ത ആള്‍നാശം സംഭവിച്ചുതുടങ്ങിയതോടെ ക്രൂദ്ധരായ അമേരിക്ക ഗറില്ലകള്‍ക്കെതിരേയുള്ള യുദ്ധം കര്‍ശനമാക്കി. രണ്ടാം ലോകമഹായുദ്ധസമയത്ത് വികസിപ്പിച്ചെടുത്ത നാപാം ബോംബുകള്‍ വ്യാപകമായി പ്രയോഗിക്കപ്പെട്ടു. ഇത്തരം ബോംബുകൾ ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോൾ ജെല്ലിപോലെ കൊഴുത്ത ദ്രാവകം മർദത്തോടെ പുറത്തേക്ക് വരുകയും കത്തിപ്പിടിക്കുകയും ചെയ്യുന്നു. ജെല്ലി അടങ്ങിയിട്ടുള്ളതിനാൽ പതിക്കുന്നിടത്ത് അത് ഒട്ടിപ്പിടിക്കും. അതുകൊണ്ട് ബോംബിംഗിനിരയായവര്‍ ഒക്കെയും കത്തിയമര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ചതിനേക്കാല്‍ എക്സ്പ്ലോസ്സീവ്സ് അമേരിക്ക വിയറ്റ്നാമില്‍ പ്രയോഗിച്ചു എന്നാണ് കണക്ക്. ഗറില്ലകളെ പട്ടിണിക്കിട്ട് കൊല്ലുവാനായുദ്ദേശിച്ച് അമേരിക്കന്‍ സൈന്യം വിയറ്റ്നാമില്‍ പാടങ്ങള്‍ ഒക്കെയും ചുട്ടെരിച്ചു. കാടുകളില്‍ ഒളിച്ചിരിക്കുന്ന ഗറില്ലകളെ കണ്ടെത്താനും കൊന്നൊടുക്കാനുമായി അമേരിക്ക ഹെക്ടര്‍ കണക്കിനു വനഭൂമിയില്‍ ഏജന്റ് ഓറഞ്ച് എന്ന വിഷവസ്തു തളിക്കുകയുണ്ടായി. മരങ്ങളുടേയും കുറ്റിച്ചെടികളുടേയും ഇല പൊഴിക്കുവാനായിട്ടാണിത് തളിച്ചത്. അങ്ങിനെ ഒളിച്ചിരിക്കുന്ന ഗറില്ലകളെ കണ്ടെത്താനാകും എന്ന്‍ അവര്‍ കണക്കുകൂട്ടി. ഏകദേശം 5 ലക്ഷം ഹെക്ടര്‍ വനഭൂമിയില്‍ ഈ മാരകരാസകീടനാശിനി തളിക്കപ്പെട്ടു. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലുതും കിരാതവുമായ കെമിക്കല്‍ ആക്രമണമായിരുന്നുവത്. ഈ വിഷനാശിനി മണ്ണില്‍ കലര്‍നതുമൂലം ഭൂമി കൃഷിയോഗ്യമല്ലാതായി. വായുവും ജലവും പൂര്‍ണ്ണമായും മലിനപ്പെട്ടു. വിയറ്റ്‌നാമില്‍ ഏജന്റ് ഓറഞ്ച് 30 ലക്ഷത്തോളം സാധാരണക്കാരെയും സൈനികരെയുമാണ് പ്രതികൂലമായി ബാധിച്ചത്. പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ക്ക് മുഴുവന്‍ ശാരീരികവൈകല്യങ്ങളുണ്ടായി.  മാറാരോഗങ്ങളും കാന്‍സറും ത്വക്ക് രോങ്ങളും സര്‍വ്വസാധാരണമായി. ക്രൂരതയുടെ പര്യായപദങ്ങളായിമാറിയ സഖ്യസേന കണ്ണില്‍ക്കണ്ടവരെയൊക്കെ കൊന്നൊടുക്കി. ഗ്രാമങ്ങള്‍ ഒക്കെയും ചുട്ടെരിച്ചു. ഇപ്രകാരമുള്ള കിരാത ചെയ്തികള്‍ സൌത്ത് വിയറ്റ്നാമിലെ ജനങ്ങളെക്കൂടി സഖ്യസേനയ്ക്കെതിരാക്കിമാറ്റി.

തുടക്കം മുതലേതന്നെ തങ്ങള്‍ അനാവശ്യമായ ഒരു യുദ്ധത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുകയായിരുന്നുവെന്ന ചിന്തയുണ്ടായ അമേരിക്കന്‍ സൈനികര്‍ യുദ്ധത്തില്‍ വലിയ ആത്മാര്‍ത്ഥത ഒന്നും കാണിച്ചില്ല. വൈകാരിക മാന‍സികസമ്മര്‍ദ്ധങ്ങള്‍ക്കടിമപ്പെട്ട അവര്‍ കണ്ണില്‍ക്കണ്ടവരെയൊക്കെ കൊന്നുതള്ളിക്കൊണ്ടിരുന്നു. എന്നാല്‍ സ്വന്തം മണ്ണിനുവേണ്ടി പൊരുതുന്ന ഗറില്ലകള്‍ ആത്മാര്‍പ്പണത്തോടെയാണു പൊരുതിയത്. കമ്മ്യൂണിസ്റ്റുകളും നാട്ടുകാരും അതൊരു സ്വാതന്ത്ര്യപോരാട്ടമായാണ് വിലയിരുത്തിയത്. സഖ്യസേനയുടെ പല ചെയ്തികളും പരക്കെ വിമര്‍ശനം നേരിടുകയും മിത്രങ്ങളായിരുന്നവര്‍ പോലും അവരെ ശത്രുക്കളായി കാണുവാനും തുടങ്ങി. ഗറില്ലാസൈന്യം അത്ര സംഘടിതമല്ലായിരുന്നെങ്കിലും റഷ്യന്‍ നിര്‍മ്മിത ആയുധങ്ങള്‍കൊണ്ട് പ്രഗത്ഭരായ അമേരിക്കന്‍ സൈനികരോട് പോരാടി അവര്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവച്ചുകൊണ്ടിരുന്നു.

ഇതിനിടയില്‍ അമേരിക്കയില്‍ തന്നെ ഈ യുദ്ധത്തിനെതിരേയും അമേരിക്കന്‍ സൈനികരുടെ ക്രൂരതകള്‍ക്കെതിരേയും വളരെവലിയ പ്രതിഷേധമുയര്‍ന്നുവരാന്‍ തുടങ്ങി. ഇതിനിടയില്‍ വിയറ്റ്നാമിന്റെ പ്രധാന ആഘോഷവങ്ങളിലൊന്നായിരുന്ന ടെറ്റ് ഉത്സവ(ചന്ദ്രോത്സവം)ദിവസം വലരെ വലിയൊരു ഗറില്ലാസൈന്യം അമേരിക്കന്‍ ക്യാമ്പുകളിലും എംബസിയിലുമുള്‍പ്പെടെ ഒരു മിന്നലാക്രമണം നടത്തി. വളരെ കനത്ത ആള്‍നാശമാണ് അമേരിക്കയ്ക്ക് ഉണ്ടായത്. ഈ സംഭവം കൂടിയായതോടെ അമേരിക്കയില്‍ ഈ യുദ്ധത്തിനെതിരേയുള്ള മുറവിളി ശക്തമായിമാറി. മാത്രമല്ല യുദ്ധമുഖത്തുനിന്നും വന്നുകൊണ്ടിരുന്ന ചില ചിത്രങ്ങള്‍ പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിക്കപ്പെട്ടതോടെ യുദ്ധവിരുദ്ധവികാരം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. പ്രതിഷേധക്കാരും പോലീസുമായി ഏറ്റുമുട്ടലുണ്ടാവുകയും വെടിവയ്പ്പില്‍ ചിലര്‍ കൊല്ലപ്പെടുകയും ചെയ്തു. അതോടെ വിയറ്റ്നാമില്‍ നിന്നും നിരുപാധികം പിന്‍വാങ്ങാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിതീരുകയും ചെയ്തു. ലോകത്തിലെ സര്‍വ്വശക്തര്‍ എന്നഹങ്കരിച്ചിരുന്ന ഒരു സാമ്രാജ്യശക്തി ഒരു കുഞ്ഞുരാജ്യത്തോട് മുട്ടുമടക്കുകയായിരുന്നുവപ്പോള്‍.

1973 ല്‍ പാരീസില്‍ വച്ചു നടന്ന സമാധാന ചര്‍ച്ചയ്ക്ക് ശേഷം അമേരിക്കയും നോര്‍ത്ത് വിയറ്റ്നാമും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പ് വച്ചു. അതിനുശേഷവും നോര്‍ത്ത് സൌത്ത് വിയറ്റ്നാമുകള്‍ തമ്മിലുള്ള ആഭ്യന്തരയുദ്ധം തുടര്‍ന്നുകൊണ്ടിരുന്നു. 1975 ല്‍ നോര്‍ത്ത് വിയറ്റ്നാം സൌത്ത് വിയറ്റ്നാമിന്റെ ക്യാപ്പിറ്റലായ സൈഗോണ്‍ പിടച്ചടക്കുകയും താമസം വിനാ ഉത്തരദക്ഷിണവിയറ്റ്നാമുകള്‍ ഏകീകരിക്കപ്പെടുകയും ചെയ്തു. അങ്ങിനെ 1959 മുതല്‍ 1975 വരെ വര്‍ഷക്കാലം നീണ്ടുനിന്ന, ഇരുഭാഗത്തുമായി ഏകദേശം 65 ലക്ഷത്തോളം മനുഷ്യര്‍ കൊന്നൊടുക്കപ്പെട്ട വിയറ്റ്നാം യുദ്ധം അവസാനിക്കപ്പെട്ടു.

ശ്രീക്കുട്ടന്‍

Sunday, February 8, 2015

ഓപ്പറേഷന്‍ എന്റബെ (തണ്ടര്‍ബോള്‍ട്ട്)


ഇസ്രായേലിന്റെ മൊസാദ് എന്ന ചാരസംഘടനയെക്കുറിച്ചറിവില്ലാത്തവര്‍ ചുരുക്കമായിരിക്കും. ലോകത്തിലെതന്നെ ഏറ്റവും കാര്യക്ഷമവും ശക്തവുമായ ചാരസംഘടനയാണത്. അമേരിക്കയുടെ സി ഐ ഏ, റഷ്യയുടെ കെജിബി, ബ്രിട്ടന്റെ എം16 തുടങ്ങിയ പല വിഖ്യാതചാരസംഘടനകളെക്കാളും സുശക്തവും കണിശമാര്‍ന്നതും പ്രഹരശേഷിയുള്ളതുമായ സംഘടനയാണ് മൊസാദ്. മൊസാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു റസ്ക്യൂമിഷനെക്കുറിച്ചുള്ള ചെറുവിവരണമാണിത്. ചിത്രങ്ങളും കടം കൊണ്ടത് ഗൂഗിളില്‍ നിന്നും തന്നെ. ചരിത്രവായന ഇഷ്ടമാകുന്നവര്‍ക്കായി....


1976 ജൂണ്‍ 27നു ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്നു 246 യാത്രക്കാരും 12 വിമാനജീവനക്കാരുമായി എയര്‍ ഫ്രാന്‍സിന്റെ ഏ 139 എന്ന എയര്‍ബസ് ഫ്രാന്‍സ് ലക്ഷ്യമാക്കി പറന്നുയര്‍ന്നു. ഫ്രാന്‍സിലേക്കുള്ള യാത്രാമധ്യേ ഗ്രീസിലെ ഏഥന്‍സ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ 58 യാത്രക്കാര്‍ കൂടി കയറുകയുണ്ടായി. വിമാനം പറന്നുയര്‍ന്ന്‍ അല്പസമയത്തിനുള്ളില്‍ തന്നെ യാത്രക്കാരെന്ന വ്യാജേന വിമാനത്തില്‍ കയറിപ്പറ്റിയിരുന്ന തീവ്രവാദികള്‍ വിമാനം റാഞ്ചിയതായി പ്രഖ്യാപിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പാലസ്തീന്‍ എന്ന സംഘടനയിലെ രണ്ട് അംഗങ്ങളാണ് വിമാനം റാഞ്ചിയത്. അവര്‍ക്കൊപ്പം റെവല്യൂഷണറി സെല്‍ എന്ന ജര്‍മ്മന്‍ സംഘടനയിലെ രണ്ട് ഭീകരരുമുണ്ടായിരുന്നു. തീവ്രവാദികളുടെ ഭീഷണിമൂലം പാരീസിലേയ്ക്ക് പോകേണ്ട വിമാനം ഗതിതിരിച്ചുവിട്ട് ലിബിയയിലെ ബംഗാസി വിമാനത്താവളത്തില്‍ ഇറക്കുകയും അവിടെ നിന്ന്‍ ആവശ്യത്തിനു ഇന്ധനം നിറച്ചശേഷം പറന്നുയര്‍ന്ന്‍ ഉഗാണ്ടയിലെ മെയിന്‍ എയര്‍പോര്‍ട്ടായ എന്റബെ എയര്‍പോര്‍ട്ടിലിറക്കുകയും ചെയ്തു. ഇസ്രായേല്‍ തടവിലുള്ള 56 പാലസ്തീന്‍ വിമോചനപോരാളികളെ മോചിപ്പിക്കുക എന്നതായിരുന്നു വിമാനറാഞ്ചികളുടെ ആവശ്യം. ഉഗാണ്ടയുടെ ഭരണാധികാരിയായിരുന്ന ഈദി അമീന്‍ തീവ്രവാദികള്‍ക്ക് സപ്പോര്‍ട്ട് നല്‍കുന്ന ആളായിരുന്നു. അതുകൊണ്ടായിരുന്നു വിമാനം റാഞ്ചി ഉഗാണ്ടയിലിറക്കിയത്.

റാഞ്ചപ്പെട്ട എയര്‍ഫ്രാന്‍സ് വിമാനം 

വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ തടവുകാരേയും എയര്‍പോര്‍ട്ടിനുള്ളിലുണ്ടായിരുന്ന ഒരു ഒഴിഞ്ഞ കെട്ടിടത്തിലേക്ക് മാറ്റിയ തീവ്രവാദികള്‍ ഇസ്രായേലി പൌര‍ന്മാരേയും മറ്റു രാജ്യക്കാരേയും വെവ്വേറെ തിരിച്ചു. രണ്ടു ദിവസത്തിനുശേഷം ഇസ്രായേല്‍ പൌരന്മാരല്ലാത്ത 148 പേരെ തീവ്രവാദികള്‍ വിട്ടയച്ചു. 94 ഇസ്രായേലി പൌരന്മാരും 12 വിമാനജോലിക്കാരും ബന്ധികളായിത്തുടര്‍ന്നു. തങ്ങളുടെ ആവശ്യങ്ങള്‍ ഒരാഴ്ചയ്ക്കകം നടപ്പിലാക്കിയില്ലെങ്കില്‍ ബന്ദികളെ ഒന്നൊന്നായി കൊല്ലുമെന്ന്‍ തീവ്രവാദികള്‍ ലോകത്തോട് വിളിച്ചുപറഞ്ഞു.

വിവരമറിഞ്ഞ ഉടന്‍ തന്നെ ഇസ്രായേല്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാനാരംഭിച്ചു. ഒരേ സമയം നയതന്ത്രതലത്തിലും സൈനികതലത്തിലും എന്താണുപരിഹാരമാര്‍ഗമെന്ന്‍ ചിന്തിച്ച ഭരണകൂടം തങ്ങളോടു സൌഹൃദമുള്ള രാജ്യങ്ങളോടെല്ലാം സഹായമഭ്യര്‍ത്ഥിച്ചു. ഈജിപ്തിന്റെ സഹായത്തോടെ ഈദി അമീനുമായി ചര്‍ച്ചനടത്തുകയും ആ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇസ്രായേല്‍ പൌരന്മാരല്ലാത്തവരെ വിട്ടയക്കാമെന്ന്‍ ബന്ദികളില്‍ നിന്നും ഉറപ്പു ലഭിക്കുകയും ചെയ്തു. അങ്ങിനെയാണ് 148 ബന്ദികളെ തീവ്രവാദികള്‍ വിട്ടയച്ചത്. എന്നാല്‍ ഇസ്രായേലി പൌരന്മാരെ വിട്ടയക്കുന്ന കാര്യത്തില്‍ തീവ്രവാദികള്‍ കടുംപിടുത്തം തുടരുകയും ഇസ്രായേല്‍ നടത്തിയ എല്ലാ അനുരഞ്ജനചര്‍ച്ചകളും പാഴാവുകയും ചെയ്തു. ഇസ്രായേല്‍ തടവിലാക്കിയിട്ടുള്ള മുഴുവന്‍ പാലസ്തീന്‍ പോരാളികളേയും മോചിപ്പിച്ചില്ലെങ്കില്‍ ബന്ദികളെ മുഴുവന്‍ വധിക്കുമെന്നുള്ള ഭീഷണി തീവ്രവാദികള്‍ കടുപ്പിച്ചു. ജൂലൈ നാല് ഡെഡ്ലൈന്‍ ഡേറ്റായി അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ ഇസ്രായേല്‍ തങ്ങളുടെ വരുതിക്ക് വരുമെന്ന്‍ അവര്‍ കണക്കുകൂട്ടി. എന്നാല്‍ തീവ്രവാദികളുമായി ചര്‍ച്ചകള്‍ നടത്തുന്ന സമയത്ത് കമാന്‍ഡോ ഓപ്പറേഷനുള്ള മുന്നൊരുക്കങ്ങള്‍ ഇസ്രായേല്‍ നടത്തുകയായിരുന്നു. ഡിഫന്‍സ് ഫോഴ്സ് മുന്നോട്ടുവച്ച റസ്ക്യൂ മിഷനുള്ള തീരുമാനം ജൂലൈ 3 നുകൂടിയ ഇസ്രായേല്‍ കാബിനറ്റ് അംഗീകരിച്ചു. ലോകം കണ്ട എക്കാലത്തേയും ഗംഭീരമായൊരു കമാന്‍ഡോ ഓപ്പറേഷനായുള്ള കളമങ്ങനെയൊരുങ്ങി.


എന്റബെ ടെര്‍മിനല്‍

തീവ്രവാദികള്‍ വിട്ടയച്ച യാത്രക്കാരുമായി ബന്ധപ്പെട്ട മൊസാദ് അവരില്‍ നിന്നും തീവ്രവാദികളെക്കുറിച്ചുള്ള വിവരങ്ങള്‍ മുഴുവനും ശേഖരിച്ചു. തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ഇടത്തെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞ അവര്‍ വിമാനത്താവളത്തെക്കുറിച്ചുള്ള സൂക്ഷ്മവിവരങ്ങള്‍പോലും ശേഖരിച്ചു. എയര്‍പോര്‍ട്ടിലെ ബില്‍ഡിംഗുകളില്‍ പലതും പണിതത്  ജൂത ഉടമസ്ഥതയിലുള്ള കമ്പനികളായിരുന്നു. ആ കമ്പനികളില്‍ നിന്നെല്ലാം സാധ്യമായ എല്ലാ വിവരങ്ങളും സ്കെച്ചുകളും മറ്റും നേടിയെടുത്ത മൊസാദ് ഏജന്റുമാര്‍ ബ്ലൂപ്രിന്റുപയോഗിച്ച് രണ്ടുദിവസം കൊണ്ട് എന്റബേ എയ്‌ര്‍പോര്‍ട്ടിന്റെ ഒരു മാതൃക തന്നെ സൃഷ്ടിച്ചു.വിരമിച്ച സൈനികോദ്യോഗസ്ഥര്‍, യഥാര്‍ത്ഥ എന്റബേ ടെര്‍മിനല്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായ സിവിലയന്മാര്‍ തുടങ്ങിയവരൊക്കെ  ഈ ജോലികളില്‍ പങ്കാളികളായി. ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന ബില്‍ഡിംഗിന്റെ മാതൃകയും നിര്‍മ്മിച്ച കമാന്‍ഡോകള്‍ ഓപ്പറേഷനായുള്ള‍ പരിശീലനം ദ്രുതഗതിയില്‍ നടത്തി. തങ്ങളുടെ വിമാനം ഇറങ്ങവേ ലൈറ്റുകള്‍ റണ്‍വേയില്‍ തെളിഞ്ഞിട്ടില്ലെങ്കില്‍ സുരക്ഷിതമായിറങ്ങുവാനുള്ള സാങ്കേതിക വിദ്യപോലും വെറും മൂന്നുദിവസങ്ങള്‍ക്കുള്ളില്‍ ഇസ്രായേല്‍ വികസിപ്പിച്ചെടുത്തു.

ഇസ്രായേലില്‍ നിന്നും ഏകദേശം 4000 ല്‍ കൂടുതല്‍ കിലോമീറ്ററുകള്‍ അകലെയുള്ള ഉഗാണ്ടയിലെ ഒരു എയര്‍പോര്‍ട്ടില്‍ വിമാനം ഒറ്റയടിക്കു പറത്തിയിറക്കുക എന്നത് അസാധ്യമായ കാര്യമായിരുന്നു. ഇന്ധനം നിറയ്ക്കള്‍, മറ്റു ശത്രുരാജ്യങ്ങളുടെ കണ്ണില്‍പ്പെടാതെ ഇത്രയും ദൂരം രഹസ്യമായി വിമാനം പറത്തിക്കൊണ്ടുപോകല്‍ എന്നിവയൊക്കെ ദുഷ്ക്കരമായ കാര്യം തന്നെയായിരുന്നു. ഇവിടെ ഇസ്രായേലിന്റെ സഹായത്തിന്‍ ആയി കെനിയ മുന്നോട്ടുവന്നു. സാമ്പത്തികമായിതാറുമാറായ കെനിയന്‍ സമ്പദ്ഘടനയെ അക്കാലത്ത് ചെറുതായെങ്കിലും താങ്ങിനിര്‍ത്തിയിരുന്നത് ജൂത ഉടമസ്ഥതയിലുള്ള ചിലകമ്പനികളായിരുന്നു. ഇസ്രായേല്‍ വിമാനത്തിനു കെനിയയില്‍ ഇറങ്ങുവാനും ആവശ്യത്തിനു ഇന്ധനം നിറയ്ക്കുവാനുമുള്ള അനുവാദം ലെനിയന്‍ ഭരണകൂടത്തില്‍ നിന്നും ലഭിച്ചു.  എന്റബേ എയര്‍പോര്‍ട്ടിനു സമീപമുള്ള വിക്ടോറിയാ തടാകത്തില്‍ കമാന്‍ഡോകളെ ഇറക്കി അവിടെനിന്നും ബോട്ടുകളില്‍ തീരത്തണഞ്ഞ് വിമാനത്താവളമാക്രമിച്ചു ബന്ദികളെ രക്ഷിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പരിശീലനത്തിനുള്ള  കാലതാമസം, വിക്ടോറിയാതടാകത്തിലെ നരഭോജിമുതലകള്‍ പിന്നെ മിഷന്‍ പരാജയപ്പെടാനുള്ള സാധ്യതക്കൂടുതല്‍ മുതലായവകൊണ്ട് ആ തീരുമാനം ഉപേക്ഷിച്ചു.പക്ഷേ അതൊന്നും മൊസാദിനെ വേവലാതിപ്പെടുത്തിയില്ല.

മൊസാദ് രൂപകല്‍പ്പന ചെയ്ത ഓപ്പറേഷന്‍ടീമിനെ മൂന്നായി തിരിച്ചു.

1. ഗ്രൌണ്ട് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോല്‍

ഡാന്‍ ഷൊമ്രോണിന്റെ നേതൃത്വത്തിലുള്ള ഈ വിഭാഗത്തിന്റെ ചുമതല കമാന്ദോകള്‍ ആക്രമിക്കുന്ന സമയത്ത് എയര്‍പോര്‍ട്ടിന്റെ സുരക്ഷിതത്വം സപ്പോര്‍ട്ട് നല്‍കല്‍ എന്നിവയായിരുന്നു.

2. അസാള്‍ട്ട് യൂണിറ്റ്.

യോനാതന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള രണ്‍റ്റാമത്തെ വിഭാഗത്തിന്റെ ചുമതല തീവ്രവാദികളെ കൊന്ന്‍ ബന്ദികളെ മോചിപ്പിച്ച് സുരക്ഷിതമായി വിമാനത്തിലെത്തിക്കുക എന്നുള്ളതായിരുന്നു.

3. സെക്യൂറിംഗ് യൂണിറ്റ്

റണ്‍വേ ക്ലിയര്‍ ആക്കുകയും തങ്ങളെ പിന്തുടര്‍ന്ന്‍ വരാന്‍ സാധ്യതയുള്ള ഉഗാണ്ടന്‍ യുദ്ധവിമാനങ്ങളെ നശിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ടീമിന്റെ ചുമതലകള്‍ അങ്ങനെ. എല്ലാം കൃത്യമായ് പ്ലാന്‍ ചെയ്യുകയും ജൂലൈ നാലിനു അര്‍ദ്ധരാത്രിയോടെ ലോകം കണ്ട ഐതിഹാസികമായ ആ കമാന്‍ഡോ ഓപ്പറേഷന്‍ ആരംഭിക്കുകയും ചെയ്തു.



ഓപ്പറേഷനായുപയോഗിച്ച മെഴ്സിഡസ് കാര്‍

ജൂലൈ നാലിനു സന്ധ്യമയങ്ങിയ സമയത്ത് ഇസ്രായേലി എയര്‍ഫോര്‍സിന്റെ സി-130 ശ്രേണിയിലെ രണ്ട് കൂറ്റന്‍ ഹെര്‍ക്കുലീസ് വിമാനങ്ങള്‍ എന്റബേ ലക്ഷ്യമാക്കി പറന്നുയര്‍ന്നു. ബോയിംഗ് 707 വിഭാഗത്തില്‍പ്പെട്ട രണ്ട് കാര്‍ഗോ ഫ്ലൈറ്റുകളും ആ വിമാനങ്ങളെ അനുഗമിച്ചു. സൌദി, സുഡാന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളുടെ റഡാറുകളുടേ കണ്ണുവെട്ടിക്കാനായി ചെങ്കടലിനുമുകളിലൂടെ വെറും 30 മീറ്റര്‍ മാത്രം ഉയരത്തിലാണ് അവര്‍ പറന്നത്.കാഷ്വാലിറ്റിയോ മറ്റോ ഉണ്ടായാല്‍ നേരിടാനുള്ള സര്‍വ്വ മെഡിക്കല്‍ സന്നാഹവും അറേഞ്ച് ചെയ്തിരുന്ന ആദ്യ കാര്‍ഗോ വിമാനം കെനിയയിലെ നെയ്റോബി ജോമോകെന്യാട്ടാ അന്താരാഷ്ട്രവിമാനത്താവളത്തില്‍ ലാന്‍ഡു ചെയ്തു. രണ്ടാമത്തെ കാര്‍ഗോ വിമാനമാകട്ടെ എന്റബേ ടെര്‍മിനലിനെ ചുറ്റി വട്ടമിട്ടുപറക്കുവാനാരംഭിച്ചു. സുരക്ഷാടീമിന്റെ വിമാനമായിരിക്കും അതെന്ന്‍ ഉഗാണ്ഡന്‍ ഭടന്മാര്‍ ധരിച്ചു.

കെനിയയില്‍ നിന്നും ഇന്ധനം നിറച്ച് പറന്നുയര്‍ന്ന ഹെര്‍കുലീസ് വിമാനങ്ങള്‍ എന്റബെ ടെര്‍മിനലിലെത്തിയപ്പോള്‍ പതിനൊന്ന്‍ മണിയായി. സെക്യൂരിറ്റി ചെക്പോയിന്റുകളില്‍ സംശയം ജനിപ്പിക്കാതെ കടന്നുപോകാനും ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനുമായി ഈദി അമീന്‍ ഉപയോഗിക്കുന്ന അതേ പോലുള്ള ഒരു ബ്ലാക്ക് മെഴ്സിഡസ് കാര്‍ അവര്‍ ഉപയോഗിച്ചു. അതിനുള്ളില്‍ ഓപ്പറേഷന്‍ ടീം ഈ ദി അമീന്‍ സംഘം ഉപയോഗിക്കുന്ന അതേ ഫാഷനിലുള്ള വസ്ത്രങ്ങളും മറ്റും ധരിച്ചാണിരുന്നത്. ആ കാറിനു അകമ്പടി സേവിച്ചുകൊണ്ട് രണ്ട് ലാന്‍ഡ് റോവര്‍ വാഹനങ്ങളുമുണ്ടായിരുന്നു. പൊതുവേ ഈദി അമീന്‍ വന്നിരുന്നത് ഇങ്ങനെ ആയതിനാല്‍ ഉഗാണ്ടന്‍ സൈനികര്‍ക്ക്  പ്രത്യേകിച്ചു അസ്വാഭാവികത തോന്നിയില്ല. എന്നാല്‍ ടെര്‍മിനലിനു മുന്നിലുണ്ടായിരുന്ന രണ്ട് കാവല്‍ക്കാര്‍ക്ക് സംശയം ജനിച്ച് അവര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു  അതൊടെ കമാന്‍ഡോ ടീം സൈലന്‍സര്‍ പിടിപ്പിച്ച തോക്കുപയോഗിച്ച് അവരെ വെടിവച്ചുവീഴ്ത്തി. എന്നാല്‍ ഒരു സൈനികന്റെ റൈഫിളില്‍ നിന്നും വെടിയൊച്ച മുഴങ്ങിയത് തീവ്രവാദികളെ അലര്‍ട്ടാക്കി. നിമിഷങ്ങള്‍ക്കുള്ളില്‍ ഇസ്രായേലി കമാന്‍ഡോ ടീം ടെര്‍മിനലിനുള്ളിലേയ്ക്ക് ഇരച്ചു കയറി.

ടെര്‍മിനലിനുള്ളിലെ ബില്‍ഡിംഗിലേക്ക് ഇരച്ചുകയറിയ കമാന്‍ഡോകള്‍ ഹീബ്രു ഭാഷയിലും ഇംഗ്ലീഷിലുമായി‍ തങ്ങള്‍ ഇസ്രായേലി രക്ഷാസേനയാണെന്നും എല്ലാവരും കമിഴുന്നു തറയില്‍കിടക്കുവാനും മെഗാഫോണിലൂടെ നിര്‍ദ്ദേശിക്കുകയും നിമിഷങ്ങള്‍കൊണ്ട് തീവ്രവാദികളെ വെടിവച്ചുവീഴ്ത്തുകയും ചെയ്തു. ശേഷം ബന്ദികളെ സുരക്ഷിതമായി പുറത്തെത്തിച്ച് വിമാനത്ത്തിനുള്ളിലാക്കുകയും ചെയ്തു. ഈ സമയം റണ്‍ വേയില്‍ കാത്തുകിടന്ന രണ്ടാമത്തെ ഹെര്‍ക്കുലീസ് വിമാനത്തില്‍ നിന്നും പുറത്തുവന്ന കമാന്‍ഡോ ടീംസ് റണ്‍ വേയിലുണ്ടായിരുന്ന റഷ്യന്‍ നിര്‍മ്മിത മിഗ് 17 വിമാനങ്ങലെല്ലാം തന്നെ വെടിവച്ചു തകര്‍ത്തിരുന്നു. വിവരമറിഞ്ഞു കുതിച്ചെത്തിയ ഉഗാണ്ടന്‍ സൈനികരേയും കാലപുരിക്കയച്ചു. ഈ മിഷനില്‍ ബന്ദികളിലൊരാളും ഇസ്രായേലി മിഷന്‍ ടീമിലൊരാളും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ഉഗാണ്ടന്‍ സൈനികരുടെ വെടിവയ്പ്പില്‍ ടീം രണ്ടിന്റെ ലീഡര്‍ ആയിരുന്ന യോനാതന്‍ നെതന്യാഹുവും കൊല്ലപ്പെട്ടു. മിഷന്‍ തുടങ്ങി 53 ആം മിനിട്ടില്‍ ഇസ്രായേലി ടീം എന്റബേ വിട്ട് പറന്നുയര്‍ന്നു. നെയ് റോബിയില്‍ നിന്നും വിമാനത്തില്‍ ഇന്ധനം നിറച്ച് അവര്‍ സുരക്ഷിതമായി ഇസ്രായേലിലേയ്ക്ക് പറന്നു. ബന്ദിയാക്കപ്പെട്ടിരുന്നവരില്‍ ഡോറാ ബ്ലോക്ക് എന്ന 74 വയസ്സുകാരിയും ഈ മിഷന്റെ ഭാഗമായി കൊല്ലപ്പെട്ടിട്ടുണ്ട്.തീവ്രവാദികള്‍ ആദ്യം വിട്ടയച്ച യാത്രക്കാരിലൊരാളായ അവര്‍ അസുഖബാധിതയായി ഹോസ്പിറ്റലില്‍ ആയിരുന്നു. ഇസ്രായേല്‍ ടീം സര്‍വ്വതും തകര്‍ത്ത് തിരിച്ചുപോയതിലുള്ള ദേഷ്യത്തില്‍ ഒരു ഉഗാണ്ടന്‍ ആര്‍മി ഓഫീസറാണ് ആ സ്ത്രീയെ വെടിവച്ചു കൊന്നത്.



വെടിവയ്പ്പ് നടന്ന ടെര്‍മിനല്‍. 

ലോകം അവിശ്വസനീയതയോടെയാണ് പിറ്റേന്ന്‍ ഈ റസ്ക്യൂമിഷന്‍ വാര്‍ത്ത ശ്രവിച്ചത്. പലസ്തീന്‍ തീവ്രവാദികള്‍ക്കും ഈദി അമീന്‍ എന്ന സ്വേച്ഛാദിപതിക്കും മുഖമടച്ചുകിട്ടിയ പ്രഹരമായിരുന്നു ഇത്. ഇസ്രായേലിനെ സഹായിച്ചു എന്ന കുറ്റത്തിനു ഈദി അമീന്‍ രാജ്യത്തുള്ള കെനിയക്കാരോടാണ് പകരം വീട്ടിയത്. നൂറുകണക്കിനു കെനിയക്കാരാണ് തുടര്‍ദിവസങ്ങളില്‍ ഉഗാണ്ടയില്‍ കൊല്ലപ്പെട്ടത്. മാത്രമല്ല കെനിയയെ സൈനികമായി ആക്രമിക്കാനും ഈദി അമീന്‍ മുതിര്‍ന്നു. എന്നാല്‍ അമേരിക്കന്‍ സൈനികവ്യൂഹം കെനിയന്‍ തീരത്തേയ്ക്ക് നീങ്ങിയതോടെ ഈദി അമീന്‍ കെനിയന്‍ ആക്രമണത്തില്‍ നിന്നും പിന്മാറി. മറ്റൊരു രാജ്യത്തിന്റെ സൈനികപരമാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റത്തെ യു എന്‍ സെക്രട്ടറി ജനറലും അറബ് രാഷ്ട്രങ്ങളും ഒക്കെ അപലപിച്ചെങ്കിലും ഇസ്രായേല്‍ അതൊന്നും കാര്യമാക്കിയില്ല.

മൊസാദിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിലൊന്നാണ് ഓപ്പറേഷന്‍ എന്റബേ അഥവാ ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ട് എന്ന ഈ മിഷന്‍


ശ്രീക്കുട്ടന്‍

Tuesday, August 5, 2014

ശീതയുദ്ധം

ശീതയുദ്ധം  

ഫേസ്ബുക്ക് കൂട്ടായ്മയായ ഫ്രീ തിങ്കേര്‍സ് ഗ്രൂപ്പില്‍ വന്ന പാലാരിവട്ടം ശശി എന്ന പ്രൊഫലിന്റെ ഉടമയുടെ ഒരു പോസ്റ്റിനെയും അതിലെ കമന്റുകളേയും ഏകോപിപ്പിച്ച് സ്നേഹിതനായ സച്ചിന്‍ കെ എസ് തയ്യാറാക്കിയ ശീതസമരത്തെക്കുറിച്ചുള്ള ഒരു പിഡി എഫ് ഡോക്യുമെന്റിനെ അധികരിച്ച് എന്റേതായ രീതിയിലാണ് ഈ കുറിപ്പെഴുതിയിരിക്കുന്നത്. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഒട്ടുമിക്കതും ഇന്റര്‍നെറ്റില്‍ നിന്നും കടം കൊണ്ടതാണ്. ചരിത്രവിഷയങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇതിനെകുറിച്ച് കൂടുതലായി അറിയാമെങ്കില്‍ തീര്‍ച്ചയായും പങ്കുവയ്ക്കാന്‍ മറക്കരുത്..


ലോകമാനവരാശിയെ അതിഭീകരമാംവിധം ബാധിച്ച രണ്ടാംലോകമഹായുദ്ധത്തിന്റെ പ്രധാനപ്പെട്ടൊരു ഉപോത്പന്നമായിരുന്നു ശീതയുദ്ധം അഥവാ കോള്‍ഡ് വാര്‍. ലോകഭൂപടത്തിലെ രണ്ട് നിര്‍ണ്ണായകശക്തികളായിരുന്ന അമേരിക്കന്‍ഐക്യനാടുകളും( യു എസ് എ) സോവിയറ്റുപ്പബ്ലിക്കുകളുടെ കൂട്ടായ്മയായ സോവിയറ്റുയൂണിയനും (യു എസ് എസ് ആര്‍- ഇന്ന്‍ ഇങ്ങിനെ ഒരു രാജ്യമില്ല. യു എസ് എസ് ആര്‍ 1991 ല്‍ നിരവധി സ്വതന്ത്രരാഷ്ട്രങ്ങളായി വിഘടിച്ചുമാറി) തമ്മിലുടലെടുത്ത സംഘര്‍ഷവും മത്സരവും വിദ്വേഷവും സംജാതമാക്കിയ യുദ്ധസമാനമായ അവസ്ഥാവിശേഷണമായിരുന്നു ശീതയുദ്ധം എന്നറിയപ്പെടുന്നത്. 1940 കളിലാരംഭിച്ച ഈ മത്സരം സോവിയറ്റുയൂണിയന്റെ തകര്‍ച്ചയോടെ ഒരുവിധമവസാനിച്ചുവെങ്കിലും ഇപ്പോഴും ആ ഒരു സാഹചര്യം വലുതായിട്ടല്ലെങ്കിലും നിലനില്‍ക്കുന്നുണ്ട്. സോവിയറ്റ്ചേരിയിലെ ഏറ്റവും പ്രബലരാജ്യമായ റഷ്യയും സഖ്യകക്ഷികളുടേ ചേരിയില്‍പ്പെട്ട അമേരിക്കയും തമ്മിലാണതുതുടരുന്നത്. ബ്രിട്ടീഷ് പത്രപ്രവർത്തകനും രാഷ്ട്രീയലേഖകനും നോവലിസ്റ്റും ഒപ്പം സാമൂഹികനിരീക്ഷകനുമായിരുന്ന ജോർജ്ജ് ഓർവെൽ ഒരു മാസികയിലെഴുതിയ  ലേഖനത്തിലായിരുന്നു ശീതയുദ്ധം എന്ന വാക്ക് ആദ്യമായി പ്രയോഗിച്ചത്. സോവിയറ്റുയൂണിയനും പാശ്ചാത്യശക്തികൾക്കുമിടയിൽ നിലനിന്നിരുന്ന സൈദ്ധാന്തികപോരാട്ടം എന്നാണ് ഓർവെൽ ഈ യുദ്ധസമാനമായ അവസ്ഥയെ വിശേഷിപ്പിച്ചത്.

യഥാര്‍ത്ഥത്തില്‍ ശീതയുദ്ധമെന്നത് ആയുധംവച്ചുകൊണ്ട് നടത്തുന്ന നേരിട്ടുള്ള രക്തച്ചൊരിച്ചിലായിരുന്നില്ല. എന്നാല്‍ പരസ്പ്പരമുള്ള മത്സരബുദ്ധിയുടെ ബാക്കിപത്രമെന്നോണം നിരവധി രക്തരൂക്ഷിതമായ യുദ്ധങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കുകയുണ്ടായി. വിയറ്റ്നാംയുദ്ധം, കൊറിയൻയുദ്ധം, അഫ്ഗാൻയുദ്ധം തുടങ്ങിയ യുദ്ധങ്ങള്‍ ശീതസമരത്തിന്റെ ജാരസന്തതികളായിരുന്നു. ശീതസമരകാലഘട്ടത്തില്‍ മറ്റുലോകരാജ്യങ്ങള്‍ അങ്ങേയറ്റം ഭയാനകമായ ഒരു അവസ്ഥാവിശേഷത്തിലാണ് കഴിഞ്ഞിരുന്നത്. ഈ ഭയപ്പാടുമൂലം  ഒട്ടുമിക്കരാജ്യങ്ങളും പലപല സൈനികഉടമ്പടികളിലൂടെ പരസ്പ്പരം ബന്ധിതരായിമാറി. ലോകത്തിലെ രണ്ട് വന്‍ശക്തികളും ആണവശക്തികളുമായ അമേരിക്കയും സോവിയറ്റ് യൂണിയനും പരസ്പ്പരം ആയുധമെടുക്കാതെ പോരാടി. അതിന്റെഫലമായി അതിനൂതനമായ അനേകം പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാവുകയുണ്ടായി. ഒരേസമയം അങ്ങേയറ്റം നശീകരണശേഷിയാര്‍ന്ന ആയുധങ്ങളും അതേസമയം മനുഷ്യവര്‍ഗ്ഗത്തിനു വളരെയധികം ഉപകാരപ്രദവുമായ പലതും കണ്ടുപിടിയ്ക്കപ്പെട്ടു.ഇക്കാലയളവില്‍ ശാസ്ത്രമേഖലയില്‍ അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടമാണ് നടത്തപ്പെട്ടത്. വിവിധയിനം വാഹനങ്ങള്‍, അത്യാധുനികവിമാനങ്ങള്‍, ബഹിരാകാശ ദൌത്യങ്ങള്‍ക്കുള്ള പേടകങ്ങള്‍ എന്നിവയൊക്കെ നിര്‍മ്മിക്കപ്പെട്ടു. ഇവയില്‍പ്പലതും സിവിലിയന്‍ ആവശ്യങ്ങള്‍ക്കായും ഉപകാരപ്പെട്ടുതുടങ്ങി. എത്രയെങ്കിലും കാലങ്ങളെടുക്കുമായിരുന്ന പലപല കണ്ടെത്തലുകളും ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കി അവ ലോകത്തിനു സമ്മാനിച്ചത് ശീതയുദ്ധം സമ്മാനിച്ച അരക്ഷിതാവസ്ഥ മൂലമായിരുന്നു.


രണ്ടാംലോകമഹായുദ്ധത്തിന്റെ തുടക്കംവരെയും ലോകഗതിയെ പ്രധാനമായും നിയന്ത്രിച്ചിരുന്നത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായ ബ്രിട്ടണായിരുന്നു. എന്നാല്‍ രണ്ടാംലോകമഹായുദ്ധമായപ്പോഴേയ്ക്കും ബ്രിട്ടന്റെ അപ്രമാദിത്വം അവസാനിച്ചുതുടങ്ങിയിരുന്നു. ജര്‍മ്മനിയുടെ ശക്തമായ ആക്രമണത്താല്‍ ബ്രിട്ടണ്‍ മൂക്കുകുത്താനാരംഭിച്ചു. യുദ്ധകാലഘട്ടത്തില്‍ നിഷ്പക്ഷനായി ആദ്യമൊക്കെനിന്ന അമേരിക്ക ജപ്പാന്റെ കൈയിലിരിപ്പുകൊണ്ട് അവിചാരിതമായി യുദ്ധത്തിലേയ്ക്കിറങ്ങുകയും താമസിയാതെതന്നെ ഒരു അനിഷേധ്യരാജ്യമായി മാറുവാനാരംഭിക്കുകയും ചെയ്തു. സോവിയറ്റുയൂണിയനും ആദ്യസമയത്തെ തിരിച്ചടിയില്‍നിന്നു കരകയറി മുന്നേറാനാരംഭിച്ചു. യുദ്ധാവസാനം കണ്ടപ്പോഴേയ്ക്കും അമേരിക്കയും സോവിയറ്റുയൂണിയനും രണ്ട് ലോകവന്‍ശക്തികളായി മാറിയിരുന്നു. ബ്രിട്ടന്റെ സാമ്രാജ്യം അസ്തമിക്കുകയും പലകോളനികളും അവരില്‍നിന്നു സ്വതന്ത്രരാകുകയും ചെയ്തു. യുദ്ധാനന്തരം ലോകംപങ്കിട്ടെടുക്കാനുള്ള അമേരിക്കയുടേയും റഷ്യയുടേയും വ്യഗ്രതയും ദുരയുമാണ് സത്യത്തില്‍ ശീതയുദ്ധത്തിന്റെ മൂലകാരണമായ് വര്‍ത്തിച്ചത്. ഇരുവരുടേയും ഇടപെടലുകള്‍മൂലം യുദ്ധത്തിനായ് ഒത്തൊരുമിച്ചവര്‍ യുദ്ധാനന്തരം തെറ്റിപ്പിരിയുന്നതിലേയ്ക്കെത്തിച്ചേര്‍ന്നു.

പോട്സ്ഡാം കോണ്‍ഫറന്‍സ്

ജര്‍മ്മനി രണ്ടാംലോകമഹായുദ്ധത്തില്‍ പരാജയംസമ്മതിച്ചതോടെ 1945 ഓഗസ്റ്റില്‍ ജര്‍മ്മനിയിലെ പോട്സ്ഡാം എന്ന സ്ഥലത്തുവച്ച് ബ്രിട്ടന്റേയും അമേരിക്കയുടേയും റഷ്യയുടേയും പ്രതിനിധികള്‍ ഒരുമിച്ചുകൂടി.യുദ്ധത്തില്‍ പരാജയപ്പെട്ട രാജ്യങ്ങളുമായി ഉണ്ടാക്കേണ്ട കരാറുകള്‍ ചര്‍ച്ചചെയ്യാനും യൂറോപ്പിന്റെ ഗതിയെന്തെന്ന്‍ നിര്‍ണ്ണയിക്കാനുമായിരുന്നു ആറ്റ്ലി, സ്റ്റാലിന്‍, ട്രൂമാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഈ കോണ്‍ഫറന്‍സിന്റെ പ്രധാന ഉദ്ദേശ്യം. ഈ കോണ്‍ഫറന്‍സില്‍വച്ച് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ട്രൂമാന്‍ തങ്ങള്‍ താമസിയാതെതന്നെ ഒരു ശക്തമായ ആയുധപരീക്ഷണം നടത്തുമെന്ന്‍ പ്രഖ്യാപിക്കുകയുണ്ടായി. ഈ പ്രഖ്യാപനംകഴിഞ്ഞ് ഒരാഴ്ചക്കുശേഷമാണ് ഹിരോഷിമായില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. രണ്ടുദിവസത്തിനുശേഷം നാഗസാക്കിയിലും മറ്റൊരു അണുബോംബ് വര്‍ഷിച്ചതോടെ ജപ്പാനും കീഴടങ്ങി രണ്ടാം ലോകമഹായുദ്ധത്തിനന്ത്യമാകുകയും ചെയ്തു.


ആറ്റ്ലി, ട്രൂമാന്‍, സ്റ്റാലിന്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സിനിടയില്‍

പോട്സ്ഡാം കോണ്‍ഫറന്‍സില്‍വച്ച് ജര്‍മ്മനിയെ നിരായുധീകരിക്കാനും ഒപ്പം നാലുമേഖലകളായി വിഭജിച്ച് ഈ നാലുമേഖലകള്‍ ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ്, സോവിയറ്റ് യൂണിയന്‍ എന്നിവരുടെ അധീനതയിലാക്കുവാനും  തീരുമാനിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഏകദേശം യൂറോപ്പ് മുഴുവനായും നാസിജര്‍മ്മനി പിടിച്ചടക്കിയിരുന്നു. ഇതില്‍ കിഴക്കന്‍ യൂറോപ്പിനേയും ജര്‍മ്മനിയുടെ പകുതിയേയും നാസികളില്‍നിന്നു മോചിതരാക്കിയത് റഷ്യന്‍ചേരിയായിരുന്നു. അതുകൊണ്ടുതന്നെ തങ്ങള്‍ മോചിതരാക്കിയ ഈ രാജ്യങ്ങളില്‍ യുദ്ധാന്നതരം കമ്യൂണിസ്റ്റ്സര്‍ക്കാരുകള്‍ നിലവില്‍വരണമെന്ന്‍ സ്റ്റാലിന്‍ ആഗ്രഹിച്ചു. പൊതുതിരഞ്ഞെടുപ്പുകളോ മറ്റുപാര്‍ട്ടികളുടെ പ്രവര്‍ത്തനമോ ഇവിടം അനുവദിക്കാനാകില്ല എന്നു സ്റ്റാലിന്‍ നിലപാടെടുത്തത് പടിഞ്ഞാറന്‍ ചേരിയില്‍പ്പെട്ട അമേരിക്കയ്ക്കൊന്നും സ്വീകാര്യമായില്ല. രണ്ടാം ലോകമഹായുദ്ധാവസാനംവരെ കമ്മ്യൂണിസ്റ്റുകളെയും റഷ്യയേയും വലുതായ് ആരുംതന്നെ അംഗീകരിച്ചിരുന്നില്ല. മാത്രമല്ല കമ്മ്യൂണിസ്റ്റ്ആശയങ്ങളെ മറ്റുരാജ്യങ്ങള്‍ അതിശക്തമായിത്തന്നെ അടിച്ചമര്‍ത്തിയിരുന്നു. പലവിധഉപരോധങ്ങളാലും നട്ടംതിരിഞ്ഞിരുന്ന കമ്മ്യൂണിസ്റ്റുകള്‍ അവര്‍ക്കാവശ്യമായതൊക്കെയും സ്വന്തമായിത്തന്നെ സൃഷ്ടിച്ചെടുക്കേണ്ട അവസ്ഥയിലുമായിരുന്നു. ഈ അവസരത്തിലുണ്ടായ യുദ്ധത്തില്‍ തങ്ങള്‍നേടിയ അധീശത്വം കൈവിട്ടുകളഞ്ഞാല്‍ പിന്നീടൊരിക്കലും കമ്മ്യൂണിസത്തിനു നിലനില്‍പ്പുണ്ടാകില്ല എന്നു ദീര്‍ഘദര്‍ശനംചെയ്ത സ്റ്റാലിന്‍ തങ്ങളുടെ അധീനതയിലും നിയന്ത്രണത്തിലുമുള്ള രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുണ്ടാക്കുന്നതില്‍ ബദ്ധശ്രദ്ധനായി നിലകൊണ്ടു.

ബെര്‍ലിന്‍ മതില്‍

കിഴക്കന്‍ജര്‍മ്മനിയെ സോവിയറ്റുയൂണിയന്‍ കമ്മ്യൂണിസ്റ്റുവത്ക്കരിക്കുന്നു എന്നാരോപിച്ച് അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും ചേര്‍ന്ന്‍ തങ്ങളുടെ അധീനതയിലുണ്ടായിരുന്ന പടിഞ്ഞാറന്‍ജര്‍മ്മനിയില്‍ ഒരു ജനാധിപത്യഗവണ്മെന്റിനു രൂപംനല്‍കി. റഷ്യന്‍ നിയന്ത്രണത്തിലുള്ള ഭാഗം ജര്‍മ്മന്‍ ഡെമോക്രാറ്റിക്റിപ്പബ്ലിക് എന്നും പടിഞ്ഞാറന്ചേരിയുടേത് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനി എന്നുമറിയപ്പെട്ടു. ജര്‍മ്മനിയുടെ തലസ്ഥാനമായിരുന്ന ബെര്‍ലിന്‍  കിഴക്കന്‍ പടിഞ്ഞാറന്‍ എന്നിങ്ങനെ രണ്ടായിമുറിക്കപ്പെട്ടു. സമ്പൽസമൃദ്ധിയിലും സ്വാതന്ത്ര്യത്തിലും പശ്ചിമജർമ്മനി ഏറെമുന്നിലായിരുന്നു. അതുകൊണ്ടുതന്നെ പൂര്‍വ്വജര്‍മ്മനിയില്‍നിന്നു പശ്ചിമജർമ്മനിയിലേയ്ക്ക് വളരെവലിയതോതിലുള്ള അഭയാര്‍ത്ഥിപ്രവാഹമുണ്ടായി. മാത്രമല്ല ഇരുജര്‍മ്മനികളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാകുകയും ഒരു യുദ്ധസമാന അന്തരീക്ഷം സംജാതമാകുകയും ചെയ്തതോടെ 1961 ആഗസ്റ്റിൽ പൂർ‌വ്വജർമ്മനിനിയിലെ കമ്യൂണിസ്റ്റ്സർക്കാർ ഇരുജർമ്മനികളെയും വേർതിരിച്ചുകൊണ്ട് 150 കിലോമീറ്റര്‍ നീളത്തില്‍ ഒരു മതിൽ തീർക്കുകയുണ്ടായി. ഇതാണ്‌ ചരിത്രപ്രസിദ്ധമായ ബെർലിൻമതിൽ. മാത്രമല്ല തങ്ങളുടെ അധീനതയിലുള്ള സ്ഥലത്തുനിന്നു കൂട്ടത്തോടെയുള്ള അഭയാര്‍ത്ഥിപ്രവാഹം കമ്മ്യൂണിസത്തിനു അപകടംവരുത്തിവയ്ക്കുമെന്ന്‍ മനസ്സിലാക്കിയ സ്റ്റാലിന്‍ പശ്ചിമജർമ്മനിയ്ക്കെതിരേ ഉപരോധവുമേര്‍പ്പെടുത്തി.

ഈ ഉപരോധത്തില്‍ പശ്ചിമജർമ്മനിയും ജനങ്ങളും വലഞ്ഞെങ്കിലും അമേരിക്കയുടെ സമയോജിതമായ ഇടപെടല്‍മൂലം അവര്‍ക്ക് അതിനെ അതിജീവിക്കുവാന്‍കഴിഞ്ഞു. അമേരിക്കന്‍ കാര്‍ഗോ വിമാനങ്ങളില്‍ അവര്‍ ജനങ്ങള്‍ക്കാവശ്യമായ എല്ലാസാധനങ്ങളും വലിയ മുടക്കംകൂടാതെ എത്തിച്ചുകൊടുത്തു. ഈ കാര്‍ഗോഷിപ്പിംഗാണ് ചരിത്രപ്രസിദ്ധമായ ബെര്‍ലിന്‍ എയര്‍ലിഫ്റ്റ് എന്നറിയപ്പെടുന്നത്. ഒടുവില്‍ ഉപരോധം ഒരു പരാജയമാണെന്ന്‍ കണ്ടതോടെ സ്റ്റാലിന്‍ അത് പിന്‍വലിക്കുകയുണ്ടായി. 1990 കളില്‍ ജര്‍മ്മനിയിലെ കമ്മ്യൂണിസ്റ്റ്ഭരണകൂടം തകര്‍ന്നതോടെയുണ്ടായ ജനകീയ മുന്നേറ്റത്തെതുടര്‍ന്ന്‍ കാലഘട്ടത്തിന്റെ അനിവാര്യതയെന്നോണം ബെര്‍ലിന്‍മതിലും തകര്‍ന്നുവീണു.

ബെര്‍ലിന്‍ മതില്‍ തകര്‍ന്നു വീഴുന്നു..


പല രാജ്യങ്ങള്‍തമ്മിലും രണ്ടാംലോകമഹായുദ്ധസമയത്തുണ്ടായിരുന്ന സൌഹാര്‍ദ്ധവും സഖ്യവുമൊക്കെ ആ യുദ്ധത്തിന്റെ അവസാനത്തോടെ ഇല്ലാതായി. ആശയപരമായ വ്യത്യസ്തതയാല്‍ ലോകം രണ്ടുചേരികളായിപ്പിരിഞ്ഞു. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ്ചേരിയും മറ്റേത് അമേരിക്കയുടെ നേതൃത്വത്തിലുള്ള മുതലാളിത്തചേരിയും. ഒട്ടുമിക്കലോകരാജ്യങ്ങളും രണ്ടിലേതെങ്കിലുമൊരു ചേരിയില്‍ച്ചേരാന്‍ നിര്‍ബന്ധിതരായി. ഈ അവസരത്തില്‍ നമ്മുടെ രാജ്യം സ്വീകരിച്ച ചേരിചേരാനയം വളരെ പ്രസിദ്ധമാണ്.പരസ്പ്പരം ശത്രുതവച്ചുപുലര്‍ത്തിയിരുന്ന് ഇരുചേരികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒരു തുറന്ന യുദ്ധത്തിലേയ്ക്ക് നീങ്ങിയില്ലെങ്കിലും പില്‍ക്കാലത്ത് ലോകഗതിയിലുണ്ടായ പല പ്രധാനസംഭവവികാസങ്ങള്‍ക്കുംകാരണം ആശയപമായവെറുപ്പും രാഷ്ട്രീയഅവിശ്വാസവും അടിസ്ഥാനമാക്കി നിലനിന്നിരുന്ന ശീതയുദ്ധമെന്ന വൈരം ഒന്നുമാത്രമായിരുന്നു.
തുടരും.......


ശ്രീക്കുട്ടന്‍




Saturday, January 25, 2014

രണ്ടാം ലോകമഹായുദ്ധം (1939 -1945) - അവസാനഭാഗം

ഒരു കൌതുകത്തിന്റെ പുറത്താരംഭിച്ച ഈ യാത്ര ഇതോടെ ഇവിടെ പൂര്‍ണ്ണമാകുകയാണ്.  ഇതുവരെയുള്ള മുഴുവന്‍ വിവരണങ്ങളും പലരില്‍ നിന്നായ് കടം കൊണ്ടതും ഇന്റര്‍നെറ്റില്‍ നിന്നും കോപ്പിചെയ്തെടുത്തതുമാണ്. ഇങ്ങിനെയൊരു സാഹസത്തിനു കാരണഭൂതരായ പാലാരിവട്ടം ശശിയേയും സച്ചിന്‍ കെ എസിനേയും വിസ്മരിക്കുന്നില്ല. ലോകത്തെ മുഴുവന്‍ ഗ്രസിച്ച രണ്ടാം ലോകമഹായുദ്ധത്തിനെക്കുറിച്ചുള്ള അവസാനഭാഗമാണിത്. ഈ യുദ്ധത്തെക്കുറിച്ചുള്ള ആദ്യഭാഗവിവരണങ്ങള്‍ താഴെയുള്ള ലിങ്കുകളില്‍ നോക്കിയാല്‍ വായിക്കാവുന്നതാണ്.

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 1

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 2

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 3

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 4

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 5

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 6


ജപ്പാനിലെ അണുബോംബ് വര്‍ഷം

1945 ജൂലൈ 16നു മെക്സിക്കോയിലെ ഒരു മരുഭൂമിയില്‍ വച്ച് അമേരിക്ക വിജയകരമായി തങ്ങളുടെ ആദ്യത്തെ അണുപരീക്ഷണം നടത്തി. ചിന്തിക്കാവുന്നതിലും വലിയ നശീകരണശേഷിയാണതുകൊണ്ടുണ്ടാവുന്നതെന്ന്‍ മനസ്സിലാക്കിയ അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം കുറിക്കാനായ് തങ്ങളുടെ നശീകരണശക്തി ജപ്പാനില്‍ പ്രയോഗിക്കുവാന്‍ തീരുമാനിച്ചു. ദുര്‍ബലമായ രീതിയില്‍ പ്രത്യാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ജപ്പാനുമേല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ട്രൂമാന്റെ നിര്‍ദ്ദേശപ്രകാരം 1945 ആഗസ്റ്റ് ആറിനു ശാന്തസമുദ്രത്തിലെ അമേരിക്കയുടെ നാവികബേസില്‍ നിന്നും ലിറ്റില്‍ ബോയ് എന്നു പേരിട്ട യുറേനിയം ആറ്റംബോംബുമായ് പറന്നുപൊങ്ങിയ എനോലഗെ എന്ന്‍ യുദ്ധവിമാനം ജപ്പാന്‍ നഗരമായ ഹിരോഷിമയുടെ മുകളില്‍ രാവിലെ 8.15 നു എത്തുകയും ആ ബോംബ് വര്‍ഷിച്ചുമടങ്ങുകയും ചെയ്തു. 11 കിലോമീറ്റര്‍ ചുറ്റളവില്‍ അതിഭീകരമായൊരഗ്നിവലയം സൃഷ്‌ടിച്ച് സര്‍വ്വനാശമാണ് അതു വരുത്തിവച്ചത്. ബോംബ് വീണ ഗ്രൌണ്ട് സീറോയ്‌ക്ക് 1.6 കിലോമീറ്റര്‍ ചുറ്റളവില്‍ 90 ശതമാനം മനുഷ്യരും സെക്കന്‍ഡുകള്‍ക്കുള്ളില്‍ കത്തിച്ചാമ്പലായി. പലരും നിന്ന നില്പ്പില്‍ ആവിയായി മാറിപ്പോയി. നഗരത്തില്‍ ഒഴുകിയിരുന്ന പുഴയും അരുവിയും തിളച്ചു മറിഞ്ഞു. അതിഭീകരവും അവിശ്വസനീയവുമായ ഉയരത്തില്‍ തിളച്ചുയരുന്ന കൂണ്‍ മേഘം നഗരത്തെ മൂടി  തുടര്ന്ന്  നഗരത്തില്‍ കറുത്ത മഴ പെയ്തു. ഒരു ലക്ഷത്തോളം ആളുകള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. ഒന്നരലക്ഷത്തോളം ആളുകള്‍ തുടര്‍ ദിവസങ്ങളില്‍ അണുവികിരണമേറ്റ് മരിച്ചു.

ഹിരോഷിമയും നാഗസാക്കിയും

കീഴടങ്ങുവാനുള്ള അമേരിക്കയുടെ ശാസനയെ ജപ്പാന്‍ വകവയ്ക്കാതെയായതൊടെ കൊല്ലുന്നതില്‍ ഹരം കയറിയ അമേരിക്ക ആഗസ്റ്റ് 9 നു നാഗസാക്കി നഗരത്തിലും ഫാറ്റ്മാന്‍ എന്നു പേരിട്ട പ്ലൂട്ടോണിയം ബോംബ് വര്‍ഷിച്ചു. ഹിരോഷിമയിലെന്നതുപോലെ സംഹാരതാണ്ഡവമാടിയ ആ അണുസ്ഫോടത്തിലും നിമിഷങ്ങള്‍ക്കുള്ളില്‍ മുക്കാല്‍‍ ലക്ഷത്തോളം മനുഷ്യരാണ് ചാമ്പലായി മാറിയത്. ഈ രണ്ടു ആക്രമണങ്ങളും കഴിഞ്ഞശേഷം ജപ്പാനിലെ ഓരോ നഗരത്തിലും ഇതാവര്‍ത്തിക്കുമെന്ന്‍ അമേരിക്ക ജപ്പാനു അന്ത്യശാസനം നല്‍കി. റഷ്യയും ജപ്പാനെതിരേ യുദ്ധപ്രഖ്യാപനവുമായ് വന്നതോടെ മറ്റൊരു ഗത്യന്തരവുമില്ലാതെ ജപ്പാന്‍ പരാജയം സമ്മതിച്ചതായി ഹിരോഹിതോ ചക്രവര്‍ത്തി പ്രഖ്യാപിക്കുകയും 1945 സെപ്തംബര്‍ 2 നു മിസ്സൌറി എന്ന യുദ്ധക്കപ്പലില്‍ വച്ച് ഔദ്യോഗികമായ് കീഴടങ്ങിയതായി ഒപ്പുവയ്ക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധമാരംഭിച്ച് കൃത്യം ആറുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ ആയിരുന്നു മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ചൊരിച്ചിലിനിടയാക്കിയ ആ മഹാ യുദ്ധത്തിനു അന്ത്യമുണ്ടായത്.



ജപ്പാന്റെ കീഴടങ്ങല്‍. 

യുദ്ധാനന്തരസംഭവങ്ങള്‍..

ജപ്പാന്റെ ഔദ്യോഗിക കീഴടങ്ങലോടേ വിരാമമായ യുദ്ധശേഷം ജപ്പാനിലെയും ജര്‍മ്മനിയിലേയും പല പട്ടാള മേധാവികളെയും രാഷ്ട്രീയ നേതാക്കളെയും പിടികൂടി വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. നാസി രാഷ്ട്രീയ നേതാക്കള്‍, പട്ടാള മേധാവികള്‍, ഡോക്ടര്‍മാര്‍, ജഡ്ജ്സ് എന്നിവരെയെല്ലാം വിചാരണ ചെയ്തു. ഈ വിചാരണക്കിടയില്‍ ഉരുത്തിരിഞ്ഞ പല തീരുമാനങ്ങളും പിന്നീട് സാര്‍വ്വദേശീയമായി  ലോകത്തിന്റെ പല ഇടങ്ങളിലും യുദ്ധ കുറ്റ വാളികളെ വിചാരണ ചെയ്യുമ്പോള്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ ന്യൂറംബര്ഗ് കോഡ് എന്നാണ് വിളിക്കുന്നത്‌. ഇന്ന് ഒരു വിധപ്പെട്ട രാജ്യങ്ങള്‍ എല്ലാം ഈ കോഡ് ആണ് തങ്ങളുടെ റിസര്‍ച്ചുകള്‍ക്ക് മാനദണ്ഠമാക്കിയിട്ടുള്ളത്. വിചാരണകാലയളവില്‍ തന്നെ ചിലരെല്ലാം തടവില്‍ വച്ച് ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവരുടെ ശിക്ഷ ഏകദേശം ഒരുകൊല്ലത്തിനുള്ളില്‍ തന്നെ നടപ്പിലാക്കുകയുണ്ടായി.

കോന്‍സന്‍ട്രേഷന്‍ ക്യാമ്പിലെ വനിതാ ഗാര്‍ഡുകളെ പരസ്യമായി തൂക്കി കൊല്ലുന്നു

ടോക്യോ വിചാരണയില്‍ ജപ്പാന്റെ പ്രധാന മന്ത്രി ടോജോ അടക്കം ആറു പേര്‍ക്ക് വധ ശിക്ഷ വിധിച്ചു. ഇതിനെല്ലാം പുറമേ പല രാജ്യങ്ങളും അവരുടെതായ വിചാരണകള്‍ നടത്തുകയും ധാരാളം പേരെ വധിക്കുകയും ചെയ്തിട്ടുണ്ട്. ജൂത ക്യാമ്പുകളിലെ പിശാചിനികള്‍ ആയിരുന്ന സ്ത്രീ ഗാര്‍ഡുകളെ സോവിയറ്റ് യുനിയന്‍ പരസ്യമായി തൂക്കി കൊന്നത് എല്ലാം ഇതിനു ഉദാഹരണം ആണ്. ഇതിനു പുറമേ ഇസ്രയേല് അവരുടെ ചാരസംഘടനയായ മോസാദിനെ ഉപയോഗിച്ചു പല നാസികളെയും പിന്നീട് വേട്ടയാടി കൊന്നിട്ടുണ്ട്. എന്നാല് ഇതില് നിന്നെല്ലാം വ്യത്യസ്തനായി, കനത്ത പരാജയത്തിനു ശേഷവും കൂട്ടാളികള് എല്ലാവരും ശിക്ഷിക്കപ്പെട്ടിട്ടും ജപ്പാന്‍ ച്ക്രവര്‍ത്തിയായ ഹിരോഹിതോ വിചാരണ ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകോ ചെയ്തില്ല. ജപ്പന്‍ ജനതയുടെ ചക്രവര്‍ത്തിയോടുള്ള വൈകാരികബന്ധം മുന്‍ നിര്‍ത്തിയായിരുന്നിരിക്കണം അമേരിക്ക ഹിരോഹിതോയെ വെറുതേവിട്ടത്. ചിലപ്പൊള്‍ അനുദിനം വളര്‍ന്നു വന്നിരുന്ന സോവിയറ്റ് യുണിയനെ എതിരിടാനും കമ്മ്യൂണിസത്തെ തടുക്കാനും വേണ്ടി അമേരിക്ക സന്ധി ചെയ്തതുമായിരിക്കാം.

ഇന്ത്യയുടെ സ്വാതന്ത്ര്യം

രണ്ടാം ലോകമഹായുദ്ധം ഇന്ത്യയുടേയും ഭാഗദേയം നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ബ്രിട്ടണൊപ്പം സഖ്യകക്ഷികളോടൊത്ത് ആഫ്രിക്കന്‍ മരുയുദ്ധത്തിലും മറ്റുമൊക്കെ ഇന്ത്യന്‍ സേനാവിഭാഗവും സ്തുത്യര്‍ഹമായ സേവനങ്ങളാണ് നടത്തിയിരുന്നത്. ജര്‍മ്മന്‍ സൈന്യാധിപനായിരുന്ന റോമ്മലിനെ പരാജയപ്പെടുത്തിയതില്‍ മുഖ്യ ഘടകമായതും ബ്രിട്ടീഷുകാർ നയിച്ച ഇന്ത്യൻ സേന തന്നെ. ബ്രിട്ടീഷുകാർ യുദ്ധ ഫണ്ട് സംഘടിപ്പിച്ചത് ഇന്ത്യന് രാജാക്കന്മാരുടെ കൈയിൽ നിന്നായിരുന്നു. അവസാന പാദ യുദ്ധത്തിൽ ഇറ്റലിക്കു സർവ നാശം വരുത്തിയത് ഗൂർഖ രറെജിമെന്റ്റ് ആയിരുന്നു. ജപ്പാൻ മുന്നേറ്റം ആദ്യമായി തകർത്തു വിട്ടതും ഇന്ത്യൻ സേന ആണ്. ഇന്ത്യൻ സേനയുടെ വിശ്വസ്തതയിലും ധീരതയിലും ബ്രിട്ടീഷുകാർ തന്നെ അമ്പരന്നു പോയിട്ടുണ്ട്. ഇന്ത്യൻ പടയിൽ വിക്ടോറിയ ക്രോസ് നേടിയവർ നിരവധിയാണ്.

ഈ യുദ്ധ സമയത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി ഹിറ്റ്ലറെ നേരിൽ കണ്ടു സഹായം അഭ്യര്ത്ഥിച്ചു. ജപ്പാന്‍ സൈനികരുടെ സഹായത്തൊടൊപ്പം ഐ എന്‍ എ സംഘടിച്ചെങ്കിലും നേതാജി ഉദ്ദേശിച്ചപോലൊന്നുമായിരുന്നില്ല കാര്യങ്ങള്‍ നീങ്ങിയത്. ജാപ്പനീസ് സൈനികര്‍ക്കൊപ്പം നേതാജിയുടെ മോഹങ്ങള്‍ സഫലമായിരുന്നെങ്കില്‍ ഒരുവേള ഇന്ത്യയുടെ ഗതിതന്നെ മാറിപ്പോയേനേ.ക്രൂരമനസ്ക്കരായിരുന്ന ജപ്പാനെ എത്രമാത്രം വിശ്വാസത്തിലെടുക്കാമായിരുന്നുവെന്ന്‍ നേതാജി മനസ്സിലാക്കിയിരുന്നില്ല. യുദ്ധം കഴിഞ്ഞതൊടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള മുറവിളി വര്‍ദ്ധികുകയും കോളനി രാഷ്ട്രങ്ങളെ നോക്ക്കിനടത്തുവാനുള്ള ത്രാണിയില്ലാത്തവിധം തകര്‍ന്നുപോയ ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുവാന്‍ തീരുമാനിക്കുകയും ചെയ്തു. 1947 ആഗസ്റ്റ് പതിനാലാം തീയതി രാത്രി 12 മണിക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യാവകാശം ബ്രിട്ടണ്‍ അംഗീകരിച്ചു.


നേതാജിയുടെ ടീം

തെക്കേ അമേരിക്കന്‍ രാജ്യങ്ങളും അറബ് രാജ്യങ്ങളും യുദ്ധത്തില്‍ കൂടുതലായും പങ്കെടുക്കാതെ ഒരു നിക്ഷപക്ഷനിലപാട് സ്വീകരിച്ചു. യൂറോപ്പില്‍ യുദ്ധം കൊടുമ്പിരമ്പിക്കൊണ്ടിരുന്നപ്പോള്‍ അതേ നിലപാട് സ്വീകരിച്ച ഒരു രാജ്യമായിരുന്നു സ്വിറ്റ്സര് ലാന്ഡ്. ജര്‍മ്മനിയുടെ ആദ്യകാല ആക്രമണങ്ങളില്‍ സ്വിറ്റ്സര്‍ലാന്‍ഡിന്റെ സമീപരാഷ്ട്രങ്ങളെല്ലാം കീഴടക്കിയെങ്കിലും താരതമ്യേന നല്ല ഒരു മീഡിയേറ്ററുടെ റോളെടുത്ത സ്വിറ്റ്സര്‍ലാന്‍ഡിനെ ജര്‍മ്മനി ആക്രമിക്കാതെ വിട്ടു. മാത്രമല്ല ആക്രമണം ശക്തമായ എല്ലാ ഇടങ്ങളില്‍ നിന്നുമുള്ള കുടിയേറ്റവും സ്വിറ്റ്സര്‍ ലാന്‍ഡിലേക്കായിരുന്നു. അവിടത്തെ പ്രസിദ്ധമായ ബാങ്കുകളിലേക്ക് വന്‍ തോതില്‍ നിക്ഷേപമൊഴുകി. ജൂതവേട്ട നടക്കുമ്പോള്‍ പലരും തങ്ങളുടെ സമ്പാദ്യം മുഴുവന്‍ ആ ബാങ്കുകളില്‍ നിക്ഷേപിച്ചു. യുദ്ധാനന്തരം അത് തിരിച്ചെടുക്കുവാന്‍ ആരുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

യുറോപ്പിലെ മറ്റു രാജ്യങ്ങളായ പോര്‍ച്ചുഗലും സ്വീഡനും സ്പെയിനും ന്യൂട്രലായി നിന്നെങ്കിലും യുദ്ധത്തിന്റെ കെടുതികള് ആവോളം അനുഭവിച്ചു. പക്ഷെ സ്വിസ്സിനു അതുണ്ടായില്ല മറിച്ചു നേട്ടവും ഉണ്ടായി എന്നതാണ് വസ്തുത. സ്പയിന് അവരുടെ നാട്ടില് നടന്ന അഭ്യന്തര കലഹം കൊണ്ട് തന്നെ തകര്ന്നു അടിഞ്ഞിരുന്നു. മറ്റു രാജ്യങ്ങള്ക്ക്  ഉണ്ടായ ദുരിതവും കഷ്ട്ടതകളും നോക്കുമ്പോള് ഈ രാജ്യങ്ങള്ക്ക്  ഉണ്ടായ നാശം തുലോം തുച്ഛം ആണ്. രണ്ടാം ലോക മഹായുദ്ധം കൊണ്ട് സമ്പന്നമായ ഒരു തുറുമുഖമാണ് ന്യുസിലണ്ടിലെ ലിറ്റിൽടണ്. യുദ്ധസമയത്ത് ലോകത്തിലെ നാനാ ഭാഗത്തേക്ക് തീവില വാങ്ങി പാലുൽപ്പന്നങ്ങളും, ഇറച്ചിയും മറ്റും ഇവർ കയറ്റി അയച്ചു. അന്നും ഇന്നും ഈ രാജ്യതിന്റ്റെ പ്രധാന വ്യാവസായിക മേഖല മാംസവും, പാലും ആണ്.

രണ്ടാം ലോകമഹായുദ്ധകാലഘട്ടത്തില്‍ ശത്രുസേനയിലായിരുന്നെങ്കിലും സഖ്യകക്ഷികള്‍ പോലും അമ്പരപ്പോടെയും അതിശയത്തോടെയും കണ്ടിരുന്ന ഒന്നുരണ്ട് വ്യക്തിത്വങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരാളായിരുന്നു ജര്‍മ്മന്‍ സൈന്യാധിപനായിരുന്ന ഇര്‍വ്വിന്‍ റോമ്മല്‍. ശത്രുക്കളുടെ പോലും ബഹുമാനം പലപ്പോഴും വാങ്ങിയിരുന്ന റോമ്മല്‍ യുദ്ധത്തില്‍ പിടിക്കപെടുന്ന സൈനീകരെ കൊല്ലണമെന്ന ഹിറ്റ്ലറുടെ നയത്തിന് എക്കാലവും എതിരായിരുന്നു. ആഫ്രിക്കയിൽ അദ്ദേഹത്തിന്റെ വിജയം അദേഹത്തെ ഒരു ദേശിയ ഹീറോ ആക്കിയിരുന്നു. ഹിറ്റലറിന്റെ വലം കയ്യായിരുന്ന ഈ ഓഫീസറെ ഹിറ്റലര്‍ തന്നെ വധിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി ഹിറ്റലര്‍ തന്നെ കൊലപ്പെടുത്തി. സ്വയം മരിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ വീട്ടുകാരെ മുഴുവന്‍ നശിപ്പിക്കുമെന്ന ഭീഷണിക്ക് വഴങ്ങി റോമ്മല്‍ ആത്മഹത്യചെയ്യുകയാനുണ്ടായത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ചര്‍ച്ചില്‍ പോലും റോമ്മലിനെ ക്കുറിച്ച് "ധീരനും സമര്ത്ഥനുമായ ഒരു പ്രതിയോഗി ആണ് നമുക്ക് എതിരെ ഉള്ളത്. യുദ്ധത്തിന്റെ നാശത്തിനിടയ്ക്കും ഞാൻ പറയട്ടെ,ഒരു മഹാ സേനാനിയായിരുന്നു" എന്നാണു പറഞ്ഞത്. നെപ്പോളിയനു ശേഷം ബ്രിട്ടീഷ് സേനയുടെ ബഹുമാനം പിടിച്ചുപറ്റിയ ആളായിരുന്നു റോമ്മെല്‍.
റോമ്മെലും കുടുംബവും

യുദ്ധകാലഘട്ടത്തിലെ കണ്ടുപിടുത്തങ്ങള്‍

രണ്ടാം ലോക മഹായുദ്ധം അതിക്രൂരമായ ഒന്നായിരുന്നു എന്ന് സമ്മതിക്കുന്നതോടൊപ്പം തന്നെ അത് ശാസ്ത്ര ഗവേഷണത്തിന് നല്കിയ സംഭാവനകളെ കാണാതിരിക്കാൻ ആവില്ല. രാജ്യങ്ങൾ ശത്രുക്കളെ കവച്ചു വെക്കാൻ ബഡ്ജറ്റിന്റെ മുഴുവൻ ഭാഗവും ശാസ്ത്ര ഗവേഷണങ്ങള്ക്ക് -അതായത് സൈനിക ഗവേഷണങ്ങള്ക്ക്- മാറ്റി വെക്കുകയും മികച്ച റിസൾട്ടുകൾ അതിൽ നിന്നും ഉണ്ടാവുകയും ചെയ്തു . എല്ലാ സൈനിക ഗവേഷങ്ങളെയും പോലെ ഇവയും അവസാനം സിവിലിയൻ കാര്യങ്ങൾക്കും ഉപയോഗപ്പെട്ടു. രണ്ടാം ലോക യുദ്ധം നടന്നിരുന്നില്ല എങ്കിൽ വ്യോമയാന രംഗത്ത് ഇന്നുള്ള രീതിയിലെ സാങ്കേതിക കൈവരിക്കാൻ ഒന്നോ രണ്ടോ ദശകം കൂടി കൂടുതൽ വേണ്ടി വന്നേനെ.

റോക്കെറ്റ്‌ അഥവാ മിസൈല്‍ ആദ്യമായി നിര്‍മ്മിക്കുന്നതും ഉപയോഗിക്കുന്നതും നാസികളായിരുന്നു. ഫ്രാന്‍സില്‍ നിന്നും ലണ്ടന്‍ നഗരത്തിലേക്ക് ഏതാണ്ട് അയ്യായിരം റോക്കെറ്റുകളെങ്കിലും ജര്‍മ്മനി അയച്ചിരുന്നു. ഈ പുതിയ ആയുധം അന്നേ വരെ ലോകം കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു. ഇന്ന്‍ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടേ കൈകളിലും അതീവപ്രഹരമാരകശേഷിയുള്ള മിസൈലുകളുടെ കൂമ്പാരങ്ങള്‍ ഉണ്ട്.
ജര്‍മ്മനിയാണ് ആദ്യമായി ജെറ്റ് എഞ്ചിന് നിര്‍മ്മിക്കുന്നത്. ജെറ്റ് എഞ്ചിന് ഉപയോഗിച്ചു പറന്നിരുന്ന ജര്‍മ്മന്‍ വിമാനങ്ങള്‍ യുദ്ധ വിജയികളായ അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും നിരന്തര പഠനത്തിന് വിധേയമാക്കപ്പെടുകയും ഈ രാജ്യങ്ങളിലെ വ്യോമയാന മേഖലക്ക് അടിസ്ഥാനമായി മാറുകയും ചെയ്തു. അതുപോലെ തന്നെ ജീപ്പ് എന്ന വാഹനം യുദ്ധ ആവശ്യങ്ങൾക്കായി നിർമ്മിച്ചതാണ്.  ജർമ്മനിക്കെതിരെ യുദ്ധത്തിൽ ഏതു കാലാവസ്ഥയിലും ഉപയോഗിക്കാമായിരുന്ന ഈ വാഹനമാണ് ഇന്നും ലോകത്തെ ഏറ്റവും മികച്ച ഓഫ്റോഡ് വാഹന ഡിസൈൻ.


രണ്ടാം ലോകമഹായുദ്ധകാലത്ത് കണ്ടുപിടിച്ച മറ്റൊരു മാരകായുധമായിരുന്നു എ കെ 47 എന്ന യന്ത്രത്തോക്ക്. സോവിയറ്റ് യൂണിയന് വേണ്ടി നാസിക്കെതിരെ പടനയിച്ച മിഖായേൽ കലോനിഷ്കോവ് എന്ന കമാണ്ടര്‍ കണ്ടുപിടിച്ചതാണ് അഖട്ടോമാറ്റിക് (ഒട്ടോമാടിക്) കലോഷ്നിക്കൊവ് എന്ന എക് 47 തോക്ക്. ഇന്ന്‍ ഒട്ടുമിക്ക ലോകരാജ്യങ്ങളുടേയും തീവ്രവാദികളുടേയുമെല്ലാം ഏറ്റവും പ്രീയപ്പെട്ട ആയുധവും ഇതുതന്നെ. റഡാറുകളുപയോഗിച്ചുള്ള നിരീക്ഷണവും ശത്രുവിമാനങ്ങളുടെ കണ്ടുപിടിത്തവും ഒക്കെ ഈ ലോകമഹായുദ്ധത്തിന്റെ സംഭാവനകളായിരുന്നു. ലോകം ഇന്ന്‍ അങ്ങേയറ്റം ഭയപ്പാടോടെ കാണുന്ന അണുബോംബുകളും ഈ യുദ്ധത്തിന്റെ സന്തതികള്‍ തന്നെയായിരുന്നു. ഇനി ഒരു ലോകയുദ്ധം സംഭവിക്കുകയാണെങ്കില്‍ ലോകം ഒരു അണുയുദ്ധമായിരിക്കും നേരിടുക. അത് ഈ ഭൂമിയുടെ സര്‍വ്വനാശത്തിന്റെ കാരണവുമായിത്തീരും..

ഐക്യരാഷ്ട്രസഭയുടെ രൂപീകരണം

ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്ന്‍ രൂപവത്ക്കരിക്കപ്പെട്ട ലീഗ് ഓഫ് നേഷന്‍സ് പരാജയമാവുകയും രണ്ടാമത് വീണ്ടുമൊരു മഹായുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെ ഇനിയൊരു യുദ്ധമൊരിക്കലും ആവര്‍ത്തിക്കാതിരിക്കാനായ് ലോകരാജ്യങ്ങള്‍ ശ്രമിക്കുകയും അതിനായ് ഒരു ശക്തമായ സംഘടന ഉണ്ടാക്കണമെന്ന്‍ ആഗ്രഹിക്കുകയും ചെയ്തതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടതാണ് ഐക്യരാഷ്ട്രസഭ. 1945 ഒക്ടോബർ 24നാണ് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽവന്നത്. എല്ലാ വർഷവും ഒക്ടോബർ 24-ന് യു എൻ ദിനമായി ആചരിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമന്ദിരം.

ഇരുഭാഗത്തും യാതൊരുവിധ ശത്രുതയുമില്ലാത്ത ദശലക്ഷങ്ങള്‍ മരിച്ചുവീഴുന്ന മഹാഭീകരതയാണ് ഓരോ യുദ്ധവും. യുദ്ധം സമ്മാനിക്കുന്നതെപ്പോഴും ദുരിതവും തീരാത്ത കണ്ണീര്‍കാഴ്ചകളും സങ്കടങ്ങളും ഇല്ലായ്മകളും മാത്രമാണ്. പലപ്പോഴും പരസ്പ്പരം പോരടിക്കുകയും മരിച്ചുവീഴുകയും ചെയ്യുന്ന ഒരാളുപോലും തിരിച്ചറിയുന്നുണ്ടാവില്ല തങ്ങളെന്തിനുവേണ്ടിയാണു ചാകുന്നതെന്നും കൊല്ലുന്നതെന്നും. ആര്‍ത്തിയുടേയും ദുരയുടേയും പകയുടേയും ഇരകളാകുവാന്‍ എക്കാലവും വിധിക്കപ്പെടുന്നത് അതാത് രാജ്യങ്ങളിലെ നിസ്സഹായരായ ജനങ്ങള്‍ മാത്രമായിരിക്കും. കുഞ്ഞുങ്ങളും സ്ത്രീകളും സാധാരണക്കാരായ ജനങ്ങളും ഒക്കെ അനുഭവിക്കുന്ന സങ്കടങ്ങളും ദുരിതങ്ങളും ദുരമൂത്ത് യുദ്ധവെറിപൂണ്ട ഓരോ ഭരണാധികാരിയുടേയും കണ്ണ്‍ തുറപ്പിക്കേണതാണ്. പ്രീയപ്പെട്ടവര്‍ ചിന്നഭിന്നമായിക്കിടക്കുന്നതുകണ്ടലമുറയിടുന്നവരുടെ ദയനീയത മനസ്സിലാക്കേണ്ടതാണ്. യുദ്ധങ്ങള്‍ എന്നത് വെറുപ്പിന്റെ സന്തതികള്‍ മാത്രമാണ്. അങ്ങേയറ്റം ഒഴിവാക്കപ്പെടേണ്ട ഒന്ന്‍. നമ്മുടെ മുന്നില്‍ പൊട്ടിക്കരച്ചിലുകളുടേയും തകര്‍ച്ചകളുടേയും വേദനയുടേയും ശബ്ദങ്ങള്‍ നിറയാതെ പ്രതീക്ഷാനിര്‍ഭരമായി ലോകത്തിന്റെ വെളിച്ചത്തെ മാത്രം നോക്കിക്കാണുന്ന കണ്ണുകളുടേതാവട്ടെ നാളത്തെ പുലരികള്‍. തുലയട്ടെ യുദ്ധങ്ങളും യുദ്ധവെറിപൂണ്ട ഭരണാധികാരികളും...


ലോകത്തെ മുഴുവന്‍ ഗ്രസിച്ച ഈ മഹായുദ്ധത്തെക്കുറിച്ചുള്ള ചെറുവിവരണം ഇവിടെ പൂര്‍ത്തിയാകുന്നു. ഇങ്ങിനെയൊന്ന്‍ കുറിച്ചിടുവാന്‍ പ്രചോദനമായ പാലാരിവട്ടം ശശിക്കും സച്ചിന്‍ കെ എസിനും പിന്നെ ഈ കുറിപ്പുകള്‍ വായിക്കുവാന്‍ തല്‍പ്പരരായ എല്ലാവര്‍ക്കും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു.

സ്നേഹപൂര്‍വ്വം

ശ്രീക്കുട്ടന്‍