പിന്‍ഗാമി...
അന്ന്‍.......
മുറ്റത്ത് ചിതറിക്കിടക്കുന്ന ചോറിലും ഉടഞ്ഞ മണ്‍പാത്രക്കഷണങ്ങളിലും മാറിമാറിനോക്കിയ അവന്‍ ഇറയത്തൊരുമൂലയിലായിരുന്നു കരഞ്ഞു മൂക്കുപിഴിക്കുന്ന അമ്മുമ്മയുടെ അടുത്തേയ്ക്ക് ഇഴഞ്ഞുചെന്നു. അകത്തെന്തോക്കെയോ പൊട്ടിച്ചിതറുന്നതും അച്ഛന്റെ അലര്‍ച്ചയും അമ്മയുടെ നിലവിളിയുമെല്ലാം എന്തിനായിരുന്നെന്ന്‍ അവനു മനസ്സിലാകുന്ന പ്രായമായിരുന്നില്ല. സന്ധ്യകളില്‍ ആടിയാടി ഉടുമുണ്ടൊക്കെ വാരിപ്പിടിച്ച് ആരോടെങ്കിലുമൊരുമിച്ച് കയറിവരുന്ന അച്ഛനെ പേടിയോടെയാണവന്‍ നോക്കിയിരുന്നത്. അവന്റെ കരച്ചിലുകളേക്കാള്‍ അവന്റെ അമ്മയുടെ കരച്ചിലാണവിടെ നിന്നും മുഴങ്ങിക്കേട്ടുകൊണ്ടിരുന്നത്.
ഇന്നും അവന്റെ അമ്മയുടെ കരച്ചില്‍ നിന്നിട്ടില്ല. അച്ഛന്റെ സ്ഥാനത്ത് മകനായി എന്ന വ്യത്യാസം മാത്രം കാലം ബാക്കിയാക്കി...
പ്രണയം....
"ഇന്നു ഞാനെന്തായാലുമവളെ ഇഷ്ടമാണെന്നു തുറന്നവളോട് പറയുമളിയാ"
"ധൈര്യമായി പറയൂ".
ഞാന്‍ ആത്മധൈര്യം നല്‍കി. ട്യൂഷന്‍ കഴിഞ്ഞ് അവള്‍ വീട്ടിലേയ്ക്ക് വരുന്ന വഴിയിലൊരിടത്തായി ഞങ്ങള്‍ നിന്നു. അവളുടെ അടുത്തേയ്ക്ക് ഞാനവനെ പറഞ്ഞയച്ചിട്ട് ഒരു മറവിലൊളിച്ചു. തലയെത്തിച്ച് നോക്കിയപ്പോള്‍ അവള്‍ക്കടുത്തേയ്ക്ക് ചെല്ലുന്ന കൂട്ടുകാരനെ കണ്ട് ഞാന്‍ സന്തോഷിച്ചു. ഒരു രണ്ടുനിമിഷം കഴിഞ്ഞപ്പോള്‍ തെറ്റില്ലാത്ത ഒരൊച്ച ഞാന്‍ കേട്ടു. കുറച്ചുകഴിഞ്ഞ് കവിളില്‍ മെല്ലെ കൈതടവി വരുന്ന കൂട്ടുകാരനെ കണ്ടപ്പോള്‍ അവന്‍ തന്റെ പ്രണയം തുറന്നു പറഞ്ഞു എന്നു ഞാനുറപ്പിച്ചു..
നഷ്ടബോധം...
തുറന്നുപിടിച്ച വാതിലില്‍ തന്നെ നില്‍ക്കുന്ന അവളെ ഒന്നു പാളി നോക്കിയിട്ട് അവന്‍ കൈ കഴുകുന്നത് തുടര്‍ന്നു.
"നിന്നെ ഭയന്നാണ് ഞാന്‍ വാതില്‍ തുറന്നു പിടിച്ചു നില്‍ക്കുന്നത്"
ഒച്ചകുറച്ചവള്‍ പറഞ്ഞപ്പോള്‍ അവനാദ്യം അമ്പരപ്പാണുണ്ടായത്.
"നീ ഭയക്കണ്ട.ആ കാര്യത്തില്‍ ഞാന്‍ വെറുമൊരു തിരുമണ്ടനാണ്"
ദീര്‍ഘനിശ്വാസം വിട്ടുകൊണ്ടവന്‍ മെല്ലെ പറഞ്ഞു. ആ സമയം അവളുടെ മുഖത്തലയടിച്ചതെന്തു വികാരമായിരുന്നു. അവളെക്കടന്ന്‍ പുറത്തേയ്ക്ക് നടക്കുമ്പോള്‍ അവന് നഷ്ടബോധം അനുഭവപ്പെടുന്നുണ്ടായിരുന്നു...
മകള്‍....
സ്കൂള്‍ ഫസ്റ്റായി ജയിച്ചുകയറിയപ്പോള്‍ അയാള്‍ സ്വന്തം മകളെക്കുറിച്ചോര്‍ത്ത് അഭിമാനിച്ചു. പട്ടണത്തിലെ മുന്തിയ കോളേജില്‍ അവള്‍ക്ക് അഡ്മിഷന്‍ കിട്ടിയപ്പോള്‍ അയാള്‍ കുറച്ചുകൂടി പിശുക്കനായി തീര്‍ന്നു. പഠിച്ചു വല്യ നിലയിലെത്താന്‍ പോകുന്ന മകളെക്കുറിച്ച് അയാള്‍ പലരോടും വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു.ഒരുദിനം പോലീസുകാരുടെ മുന്നില്‍ നാലഞ്ചുചെറുപ്പക്കാര്‍ക്കൊപ്പം തലകുനിച്ചുനില്‍ക്കുന്ന മകളെക്കണ്ടപ്പോള്‍ അയാളുടെ ചുണ്ടുകള്‍ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. പത്രത്താളുകളിലും ടീവിയിലുമെല്ലാം മകളെക്കുറിച്ച് വന്നുകൊണ്ടിരുന്ന കഥകള്‍ കണ്ടിട്ട് കുശലപ്രശ്നം നടത്തുവാനെത്തുന്നവരുടെ മുന്നില്‍ നിന്നും എങ്ങോട്ടെന്നില്ലാതെ അയാള്‍ ഓടിയൊളിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഒരു മരക്കൊമ്പില്‍ ശരീരം തൂങ്ങിയാടുമ്പോള്‍ ആ മുഖത്ത് എന്തു വികാരമായിരുന്നു...ആര്‍ക്കറിയാം...
സദാചാരവാദികള്‍...
"നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ എന്നെ കല്ലെറിയുവിന്‍"
തന്നെ വലയം ചെയ്തുകൊണ്ടിരിക്കുന്നവരെ നോക്കി അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അതുകേട്ട് തന്നെ തല്ലാനടുക്കുന്നവര്‍ പിന്മാറുമെന്ന്‍ അയാള്‍ക്ക് പൂര്‍ണ്ണ നിശ്ചയമുണ്ടായിരുന്നു. എന്നാല്‍ ആ കൂട്ടത്തിലൊരാളും വിശ്വാസിയായിട്ടുണ്ടായിരുന്നില്ല. സദാചാരവാദികള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ..
ബാക്കി ചിന്ത്യം...
പിണക്കം...
ഒരേ ടേബിലിന്റെ ഇരുവശങ്ങളിലുമായിരിക്കുമ്പോഴും അവരുടെ മധ്യത്ത് കിലോമീറ്ററുകളുടെ ദൂരമനുഭവപ്പെടുന്നുണ്ടായിരുന്നു. എന്തിനായിരുന്നു പിണങ്ങിയെതെന്നവനും അവള്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല. പിണക്കം മറന്ന്‍ ഒരുവട്ടം അവളൊന്നു മിണ്ടിയിരുന്നെങ്കില്‍ അല്ലെങ്കില്‍ ഒന്നു പുഞ്ചിരിച്ചിരുന്നുവെങ്കില്‍ എന്ന്‍ അവന്‍ ആത്മാര്‍ഥമായുമാഗ്രഹിച്ചു. അവളുടെയുള്ളവും അതുതന്നെ കൊതിച്ചുകൊണ്ടിരുന്നു. പക്ഷേ രണ്ടുകൂട്ടരേയും അജ്ഞാതമായ എന്തോ ഒന്ന്‍ പുറകോട്ട് വലിച്ചുകൊണ്ടിരുന്നു. പതിവുപോലെ മുഷിപ്പിക്കുന്ന പണികളൊക്കെ തീര്‍ത്ത് ഒന്നുമൊന്നുമുരിയാടിടാതെ രണ്ടുപേരും തോല്‍ക്കാന്‍ മനസ്സില്ലാതെ മനസ്സിലെ സങ്കടം പുറത്തുകാട്ടാതെ മടങ്ങി. നാളെയെങ്കിലും അവള്‍ / അവന്‍ ഇങ്ങോട്ട് വന്ന്‍ മിണ്ടുമെന്ന്‍ വൃഥാ പ്രതീക്ഷിച്ചുകൊണ്ട്...
കണ്‍ഫ്യൂഷന്‍...
അകള്‍ച്ചയുടെ ആഴങ്ങളില്‍ നിന്നും വീണ്ടും തോണി തുഴഞ്ഞ് എന്നടുത്തേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണവള്‍. എപ്പോഴാണ് വീണ്ടും കാറിലും കോളിലും പെട്ട് അകന്നുപോകുന്നതെന്നറിയില്ല. കാറ്റിനു വിപരീതദിശയിലേയ്ക്ക് നീങ്ങാമെന്നുവച്ചാല്‍ മനസ്സൊട്ടനുവദിക്കുന്നുമില്ല. ഇപ്പോള്‍ കൊടുങ്കാറ്റും പേമാരിയുമായി പ്രക്ഷുബ്ദമായി നിലകൊള്ളുന്നത് എന്റെ മനസ്സാണു. വീണ്ടും ഒഴുക്കിനനുസ്സരിച്ച് നീങ്ങണോ അതോ...
വിഡ്ഡി...
പുലര്‍കാലമഞ്ഞിന്റെ തണുപ്പുമേറ്റ് ഒരു സിഗററ്റും പുകച്ച് ആ മലമ്പാതയിലൂടെ മൂളിപ്പാട്ടും പാടി നടക്കവേ അകലെയായി ഒരു മിന്നായം പോലെ അവനാ കാഴ്ചകണ്ടു. കൊക്കയുടെ വിളുമ്പില്‍ നിന്ന്‍ താഴേയ്ക്ക് ചാടുവാനെന്നവണ്ണം നില്‍ക്കുന്ന ഒരു രൂപം.ദൈവമേ ആരാണീ പുലര്‍കാലേ മരിക്കുവാനൊരുങ്ങുന്നത്. കണ്ടിട്ട് അതൊരു സ്ത്രീയാണെന്ന്‍ തോന്നുന്നു.
"ഹേയ്..അരുത്..അവിവേകം കാട്ടരുത്"...
കയ്യിലിരുന്ന സിഗററ്റ് ദൂരേയ്ക്ക് വലിച്ചെറിഞ്ഞിട്ട് അവന്‍ അവിടേയ്ക്കോടിചെന്നു. ഒച്ചകേട്ട് ഞെട്ടിത്തിരിഞ്ഞുനോക്കിയ ആ സ്ത്രീരൂപം കണ്ട് അവന്‍ പെട്ടന്ന്‍ അവിടെ തറച്ചുനിന്നു. അവള്‍ പെട്ടന്ന്‍ പാറമേല്‍നിന്നുമിറങ്ങി നടന്ന്‍ കോട്ടേജിലേക്കുള്ളവഴിയേ കയറിപ്പോയി. എങ്ങിനെയൊഴിവാക്കാമെന്ന്‍ ചിന്തിച്ച് കഴിഞ്ഞ മൂന്നുനാലുദിവസമായി തലപുകച്ചുകൊണ്ടിരുന്ന കാര്യം സ്വയമിടപെട്ട് കുളമാക്കിയല്ലോ എന്നോര്‍ത്ത് ഖിന്നനായി അവന്‍ മറ്റൊരു സിഗററ്റെടുത്ത് കൊളുത്തി. എന്തുചെയ്യാം സഹിക്കുക തന്നെ. ജീവിതകാലം മുഴുവന്‍. നിരാശനിറഞ്ഞ് മനസ്സുമായി അവന്‍ വീണ്ടും നടത്തമാരംഭിച്ചു...
ശ്രീക്കുട്ടന്‍