Wednesday, August 19, 2020

എസ്കേപ്പ് ഫ്രം പ്രിട്ടോറിയ

വര്‍ണ്ണവെറിയുടേയും വംശവെറിയുടേയും കേളേനിലമായിരുന്നു ഒരുകാലത്ത് സൌത്ത് ആഫ്രിക്ക. കറുത്തവര്‍ഗ്ഗക്കാരായ ജനത അവിടെ അനുഭവിച്ചിരുന്നത് സമാനതകളില്ലാത്ത ദുരിതങ്ങളായിരുന്നു. ഇതിനെതിരേ പലപ്പോഴും പ്രക്ഷോഭങ്ങളും കലാപങ്ങളും ഒക്കെ ഉണ്ടാവുകയും ചെയ്തെങ്കിലും അവയൊക്കെ ഭരണകൂടം മര്‍ദ്ധനമുഷ്ടിയോടെ അടിച്ചമര്‍ത്തുകയും നൂറുകണക്കിനു കറുത്തവര്‍ഗ്ഗക്കാരെ രാജ്യത്തെ വിവിധജയിലുകളില്‍ അടയ്ക്കുകയും ചെയ്തു. ഇത്തരം ജയിലുകളില്‍ കുപ്രസിദ്ധമായ ജയിലുകളിലൊന്നായിരുന്നു പ്രിട്ടോറിയയിലുള്ള സെന്‍ട്രല്‍ പ്രിസണ്‍. സൌത്താഫ്രിക്കയിലെ ഏറ്റവും വലുപ്പമുള്ള ജയിലുകളിലൊന്നായ ഇത് മാക്സിമം സെക്യൂരിറ്റിയുള്ള പ്രിസണുകളിലൊന്നായിരുന്നു. വെള്ളക്കാരായ രാഷ്ട്രീയത്തടവുകാരേയും കലാപകാരികളേയും മറ്റുമൊക്കയാണ് ഈ ഹൈ സെക്യൂരിറ്റി പ്രിസണില്‍ അടച്ചിട്ടിരുന്നത്. സൌത്താഫ്രിക്കയിലെ വംശവെറിക്കെതിരേയുള്ള പ്രക്ഷോഭങ്ങള്‍ അതിശക്തമായി തുടരുന്നതിനിടയില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റും ഒക്കെയായിരുന്ന തിമോത്തി പീറ്റര്‍ ജെങ്കിന്‍ , മറ്റൊരു ആക്ടിവിസ്റ്റായ സ്റ്റീഫന്‍ ബെര്‍നാര്‍ഡ് ലീ എന്നിവര്‍ 1978 മാര്‍ച്ച് 2 ന് അറസ്റ്റിലായി. വര്ണവെറിയ്ക്കെതിരേ തിരക്കേറിയ സ്ഥലങ്ങളില്‍ ലഘുലേഖകളും മറ്റും ചില ചെറിയ നിയന്ത്രിത സ്ഫൊടനങ്ങള്‍ നടത്തി ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ച് വിതരണം നടത്തുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്, സൌത്ത് ആഫ്രിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉല്‍പ്പെടെ പല നിരോധിത സംഘടനകള്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുകയും അവര്‍ക്കാവശ്യമായ ലഘുലേഖകളും മറ്റും അച്ചടിച്ച് വിതരണം ചെയ്യുകയും ചെയ്തു, രാജ്യത്തെ പ്രക്ഷോഭകാരികളോടൊപ്പം ചേര്‍‍ന്നു പ്രവര്‍ത്തിച്ചു, തീവ്രവാദപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു തുടങ്ങിയ നിര്‍വധി കുറ്റങ്ങള്‍ ചുമത്തപ്പെട്ട അവരെ വിചാരണയ്ക്കു വിധേയരാക്കി. 1978 ജൂണ്‍ 6 മുതല്‍ 14 വരെ കേപ്പ്ടൌണിലുള്ള സുപ്രീം കേടതിയില്‍ വിചാരണചെയ്യപ്പെട്ടപ്പോള്‍ തങ്ങളില്‍ ചാര്‍ജ്ജു ചെയ്യപ്പെട്ട കുറ്റങ്ങള്‍ ഇരുവരും സമ്മതിക്കുകയും കോടതി ജെങ്കിനേയും ലീയേയും കുറ്റക്കാരാണെന്നു വിധിക്കുകയും ചെയ്തു. ജെങ്കിനു 12 കൊല്ലത്തെ തടവും ലീയ്ക്ക് 8 കൊല്ലത്തെ തടവും വിധിക്കുകയും അവരെ പ്രിട്ടോറിയയിലെ സെന്‍ട്രല്‍ പ്രിസണില്‍ അടയ്ക്കാന്‍ ഉത്തരവാകുകയും ചെയ്തു. പ്രിട്ടോറിയാ ജയിലില്‍ അടയ്ക്കപ്പെട്ട ഇരുവരും എത്രയും പെട്ടന്ന്‍ അവിടുന്ന്‍ രക്ഷപ്പെടണമെന്ന്‍ തീരുമാനിച്ചു. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല. വളരെ ഉയരമുള്ള ചുറ്റുമതിലും അതില്‍ സദാ തോക്കേന്തിയ പാറാവുകാരും ജയില്‍ന്റെ സുരക്ഷയ്ക്കായുണ്ടായിരുന്നു. നിരവധി വാതിലുകള്‍ കടന്നു ചെന്നാലാണ് പ്രിസണെര്‍സിനെ അടച്ചിടുന്ന ലോക്കപ്പുമുറികളിലെത്തൂ. ഓരോ ലോക്കപ്പുമുറിയ്ക്കും രണ്ടു വാതിലുകള്‍ വീതമുണ്ടായിരുന്നു. ആദ്യത്തേത് അഴികള്‍കൊണ്ടുള്ളതും രണ്ടാമത്തേതും പൂര്‍ണ്ണമായും കവര്‍ചെയ്യപ്പെട്ട മെറ്റല്‍ ഡോറും. എല്ലാ വാതിലുകളും ശക്തമായതും ഒപ്പം സദാസമയവും പൂട്ടിയിട്ടിരിക്കുകയും ചെയ്തിരുന്നു. ജയിലില്‍നിന്നു രക്ഷപ്പെടാനുള്ള അവരുടെ ശ്രമമറിഞ്ഞ മറ്റു തടവുകാര്‍ അവരെ പരിഹസിച്ചതേയുള്ളൂ. ആ ജയിലില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍ നിരവധി വാതിലുകള്‍ തുറന്നുമാത്രമേ രക്ഷപ്പെടാനാകു എന്നു തിരിച്ചറിഞ്ഞ ജെങ്കിന്‍ അതിനുള്ള ശ്രമങ്ങളാരംഭിച്ചു. കൃത്രിമതാക്കോലുണ്ടാക്കാനുറച്ച ജെങ്കിന്‍ പ്രഭാതഭക്ഷണം കഴിക്കുന്ന സമയത്തും അല്ലാതെയുള്ള സമയത്തുമെല്ലാം തങ്ങളെ നിരീക്ഷിച്ചുകൊണ്ടുനടക്കുന്ന വാര്‍ഡന്റെ പക്കലുള്ള താക്കോലുകളുടെ മോഡലുകളെ സൂക്ഷ്മമായി നോക്കിക്കണ്ട് അതിന്റെ സ്കെച്ചുകള്‍ വരച്ച് തടികൊണ്ടുള്ള താക്കോലുകള്‍ ഉണ്ടാക്കാനാരംഭിച്ചു.വര്‍ക്കുഷോപ്പില്‍ പണിയെടുക്കുന്നതിനിടയില് ചെറിയ തടിക്കഷണങ്ങള്‍ മുറിച്ചെടുത്ത് രഹസ്യമായി മുറിയിലെത്തിച്ച് ഒരു ചെറിയ അരമുപയോഗിച്ച് ആ തടിക്കഷണങ്ങളില്‍ താക്കോലുകളുടെ ഡ്യൂപ്ലിക്കേറ്റ് നിര്‍മ്മിക്കാനാരംഭിച്ചു. അപ്രകാരം മരം കൊണ്ട് ആദ്യമുണ്ടാക്കിയ കീ കൊണ്ട് സെല്ലിലെ ആദ്യ ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. എന്നാല്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അതിലുണ്ടായ പാടുകളും ചതവും കണ്ട് അതിനനുസരിച്ച് ആ താക്കോലിന്റെ മാതൃകയില്‍ ആവശ്യമായ മാറ്റം വരുത്തിയപ്പോള്‍ ജെങ്കിനുമുന്നില്‍ ആ സെല്‍ ‍വാതില്‍ തുറക്കപ്പെട്ടു. ആഹ്ലാദം കൊണ്ടു മതിമറന്ന ജെങ്കിന്‍ അന്നു സമാധാനമായി ഉറങ്ങി.
പുറത്തുനിന്ന്‍ തുറക്കാന്‍ കഴിയുന്ന മെറ്റല്‍ ഡോറിനുള്ള കീ ഉണ്ടാക്കിയ ജെങ്കിന്‍ ഇടനാഴി ക്ലീന്‍ ചെയ്യുന്നതിനിടയില്‍ ആ വാതിലും താനുണ്ടാക്കിയ രണ്ടാമത്തെ തടിതാക്കോലുപയോഗിച്ച് തുറന്നെങ്കിലും തിരിച്ച് അടയ്ക്കാന്‍ ശ്രമിക്കുന്ന നേരം താക്കോലൊടിഞ്ഞു. വളരെ പരിശ്രമിച്ച് ആ തടിക്കഷണങ്ങള്‍ കുത്തിയിളക്കിയെടുത്തെങ്കിലും പൂട്ടിന്റെ ബോള്‍ട്ട് അടയ്ക്കാനായില്ല. രാത്രി വാതിലുകള്‍ ബന്ധിക്കാന്‍ വന്ന വാര്‍ഡന്‍ അതു കണ്ട് സംശയാകുലനായെങ്കിലും സഹവാര്‍ഡന്‍ മറന്നതാവാമെന്നുകരുതി വാതിലടച്ചു പോയപ്പോഴാണ് ജെങ്കിനു സമാധാനമായത്. മറ്റൊരു രാഷ്ട്രീയത്തടവുകാരനായ അലക്സ് മുംബാരിസും അവര്‍ക്കൊപ്പം രക്ഷപ്പെടാനുള്ള ശ്രമങ്ങളില്‍ക്കൂടി. എന്നാല്‍ ബാക്കിയുള്ള തടവുകാര്‍ പിടിക്കപ്പെടുമെന്നുള്ള ഭയത്താല് അവരോടു സഹകരിച്ചില്ല. പുറത്തെ മെറ്റല്‍ ഡോര്‍ സെല്ലിനകത്തുനിന്നു തുറക്കാനും ജെങ്കിന്‍ ഒരുപായം കണ്ടുപിടിച്ചു. സ്വന്തം ലോക്കപ്പുമുറി വൃത്തിയാക്കാനായി അവനനുവദിച്ചിരുന്ന ബ്രഷിന്റെ നീളമുള്ള കമ്പില്‍ ചില സൂത്രപ്പണികളൊപ്പിച്ച് രാത്രി വെന്റിലേറ്ററില്‍ക്കൂടി ആ ബഷ് കമ്പില്‍ പിടിപ്പിച്ച താക്കോലുപയോഗിച്ച് അയാള്‍ സമര്‍ത്ഥമായി സെല്ലിന്റെ മെറ്റല്‍ ഡോറും തുറന്നു. ഇപ്രകാരം ആ ജയിലിലെ ഓരോ വാതിലുകളും രാത്രികാലങ്ങളില്‍ അതിസമര്‍ത്ഥമായി ജെങ്കിനും ലീയും അലക്സും കൂടി ബ്രേക്ക് ചെയ്ത് രക്ഷപ്പെടാനുള്ള ട്രയല്‍ റണ്‍സ് നടത്തിക്കൊണ്ടിരുന്നു. ഇടയ്ക്ക് പലപ്പോഴും എല്ലാവരുടേയും മുറികളില്‍‍ കര്‍ശനമായ പരിശോധനകളും മറ്റും നടത്തപ്പെട്ടെങ്കിലും ഭാഗ്യം ജെങ്കിനും കൂട്ടര്‍ക്കുമൊപ്പമായിരുന്നു.
മാസങ്ങളെടുത്തായിരുന്നു ഈ ട്രയല്‍ റണ്‍സ് നടത്തിയിരുന്നത്. അഞ്ചാറു വാതിലുകള്‍ കഴിഞ്ഞാല്‍ പിന്നീടുള്ളത് നൈറ്റ് വാര്‍ഡന്റെ റൂമാണ്. എന്നാല്‍ അതും സമര്‍ത്ഥമായി തുറക്കാനവര്‍ക്കു സാധിച്ചു. ഒടുവില്‍ ജയിലിലടയ്ക്കപ്പെട്ട് 18 മാസങ്ങള്‍ക്കുശേഷം കൃത്യമായിപ്പറഞ്ഞാല്‍ 1979 ഡിസംബർ 11 നു രാത്രി അവര് രക്ഷപ്പെടാനുള്ള ശ്രമം തുടങ്ങി. വാതിലുകള്‍ ഒന്നൊന്നായിത്തുറന്ന്‍ താഴത്തെ നിലയിലെത്തിയ അവര്‍ നൈറ്റ് വാര്‍ഡന്‍ റോന്തിനു പോകുന്നതു കാത്തു പതുങ്ങി നിന്നു. ജയില്‍ത്തന്നെയുള്ള രാഷ്ട്രീയത്തടവുകാരന്മാരിലൊരാളായ ഡെനിസ് ഗോൾഡ്ബെർഗ് ലൈറ്റുകള്‍ ഉടച്ച് ബഹളമുണ്ടാക്കി വാര്‍ഡന്റെ ശ്രദ്ധയാകര്‍ഷിക്കുകയും അതിനെത്തുടര്‍ന്ന്‍ അയാള്‍ മുകള്‍ നിലയിലെ സെല്‍ ബ്ലോക്കിലേയ്ക്കുപോകുകയും ചെയ്തതോടെ ജെങ്കിനും ലീയും അലക്സും ബാക്കിയുള്ള വാതിലുകളും തുറന്ന്‍ അവസാനത്തെ ഡോറിന്റെ മുന്നിലെത്തി. എന്നാല്‍ ഇക്കുറി അവര്‍ക്ക് ആ വാതില്‍ തുറക്കാനായില്ല. കൈയിലുണ്ടായിരുന്ന സകല താക്കോലുകളുമിട്ട് തുറക്കാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തങ്ങള്‍ ഇത്രയും നാളും ചെയ്ത് പരിശ്രമം മുഴുവന്‍ പാഴായിപ്പോകുമോ എന്നവര്‍ ഭയന്നു. എന്നാല്‍ കൈയിലുണ്ടായിരുന്ന ഒരു ചെറിയ ഉളി ഉപയോഗിച്ച് അലക്സ് ആ പൂട്ടിന്റെ ഭാഗത്തുള്ള തടി കുത്തിപ്പൊളിക്കാനാരംഭിച്ചു.ജെങ്കിനു അതിനോട് യോജിപ്പില്ലായിരുന്നു. എന്നാല്‍ രക്ഷപ്പെടണമെന്ന കടുത്ത് ആഗ്രഹം ഭരിച്ചിരുന്ന അലക്സ് വാതിലിന്റെ ഭാഗം കുത്തിപ്പൊളിക്കുന്നതു തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ ഡോര്‍ ലോക്കിന്റെ ഭാഗം കുത്തിപ്പൊളിച്ച് ആ വാതിലും തുറന്ന്‍ അവര്‍ പുറത്തേയ്ക്കിറങ്ങി. അവരുടെ ഭാഗ്യം കൊണ്ട് പുറത്തെ റോഡിലേയ്ക്കുള്ള ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. റോഡിലേയ്ക്കിറങ്ങിയ മൂവരും റോഡിന്റെ ഓരം ചേര്‍ന്നു നടന്ന്‍ മാക്സിമം ദൂരേയ്ക്ക് പോകാനാരംഭിച്ചു. മുമ്പ് രഹസ്യമായി ജയിലിനുള്ളില്‍ എത്തിച്ച കുറേ രൂപകൊണ്ട് അവര്‍ ഒരു ടാക്സിപിടിച്ച് മൊസാംബിക്കിലേക്കു യാത്രയാരംഭിച്ചു. രാവിലെ പതിവുപോലെ വാര്‍ഡന്‍ വന്ന്‍ സെല്‍ വാതിലുകള്‍ തുറന്നപ്പോഴാണ് തടവുപുള്ളികള്‍ രക്ഷപ്പെട്ട വിവരം മനസ്സിലാക്കുന്നത്. അയാള്‍ കുതിച്ചുചെന്ന്‍ അപായ സൈറണ്‍ മുഴക്കിയപ്പോള്‍ ജെങ്കിനും ലീയും അലക്സും ടാക്സിയില്‍ തങ്ങളുടെ യാത്ര തുടരുകയായിരുന്നു. വിവ‍രങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് ഗൂഗില്‍ ശ്രീ

Thursday, August 6, 2020

മലയാളത്തിന്റെ സിനിമാചരിത്രം

മലയാളത്തിന്റെ സിനിമാചരിത്രം ലോകത്തിലെ ആദ്യത്തെ സിനിമാപ്രദര്‍ശനം നടന്നത് 1895ല്‍ പാരീസില്‍ വച്ചായിരുന്നു. സഹോദര‍ന്മാരായ അഗസ്തേ ലൂമിയയും ലൂയി ലൂമിയയുമാണ് ഈ പ്രദര്‍ശനം നടത്തിയത്.ഇവരാണ് സിനിമയുടെ പിതാക്കന്മാര്‍ എന്നറിയപ്പെടുന്നത്. കൃത്യം ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ഇന്ത്യയിലും ചലച്ചിത്രപ്രദര്‍ശനമാരംഭിച്ചു. ലൂമിയര്‍ സഹോദരന്മാരുടെ ഒരു സഹായിയുടെ നേതൃത്വത്തില്‍ ബോംബേയില്‍ ആയിരുന്നു പ്രദര്‍ശനം നടന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭമായപ്പോഴേയ്ക്കും ഇന്ത്യയിലെ ഒട്ടുമിക്ക പട്ടണങ്ങളിലും സിനിമാ പ്രദര്‍ശനങ്ങളാരംഭിച്ചുകഴിഞ്ഞിരുന്നു. ഈ വിപ്ലവകരമായ വിനോദോപാധിയില്‍ നിന്നു മാറിനില്‍ക്കുവാന്‍ മലയാളികള്‍ക്കുമാകുമായിരുന്നില്ല. മലയാളത്തിലെ ആദ്യത്തെ സിനിമാപ്രദര്‍ശനം നടന്നത് 1906 ല്‍ ആയിരുന്നു. പോൾ വിൻസന്റ് എന്ന റെയിൽവേ ഉദ്യോഗസ്ഥന്‍ ഒരു ഫ്രഞ്ചുകാരനിൽനിന്നു വാങ്ങിയ ബയോസ്കോപ്പും ഫിലിമും ഉപയോഗിച്ചായിരുന്നു ആദ്യപ്രദർശനം നടത്തിയത്. 1907ൽ ഈ ബയോസ്കോപ് കെ.ഡബ്ല്യു. ജോസഫ് എന്നയാള്‍ സ്വന്തമാക്കി. ആ വർഷത്തെ തൃശ്ശൂർ പൂരത്തിന് അദ്ദേഹം ചിത്രപ്രദർശനം നടത്തി. കേരളത്തിലെ പ്രദർശനവിജയത്തെത്തുടർന്ന് ദക്ഷിണേന്ത്യയൊട്ടാകെ ജോസഫ് ബയോസ്കോപിക് പ്രദർശനങ്ങൾ നടത്തി. അദ്ദേഹമാണ് കേരളത്തിലെ ചലച്ചിത്രപ്രദർശനവ്യവസായത്തിന്റെ പിതാവായി അറിയപ്പെടുന്നത്. കേരളത്തിലെ ആദ്യസിനിമാപ്രദര്‍ശനക്കമ്പനിയായ റോയല്‍ എക്സിബിറ്റേര്‍സിന്റെ സ്ഥാപകനും അദ്ദേഹം തന്നെയായിരുന്നു. ഈ കമ്പനിയുടെ നേതൃത്വത്തിലായിരുന്നു കേരളത്തിലെ ആദ്യകാല തിയേറ്ററുകളായ തൃശ്ശൂര്‍ ജോസ്, കോഴിക്കോട് ഡേവിസണ്‍ എന്നിവ സ്ഥാപിക്കപ്പെട്ടത്.
ഇന്ത്യയിലെ ആദ്യത്തെ മുഴുനീള സിനിമയായ രാജാ ഹരിശ്ചന്ദ്ര റിലീസായത് 1913 മേയ് 13 നായിരുന്നു. 40 മിനിട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന ഈ നിശ്ശബ്ദചിത്രം സംവിധാനം ചെയ്തതും നിര്‍മ്മിച്ചതും ഇന്ത്യന്‍ സിനിമയുടെ അതികായനെന്ന്‍ പില്‍ക്കാലത്തറിയപ്പെട്ട ദാദാ സാഹെബ് ഫാള്‍ക്കേയായിരുന്നു. മറാത്തി അഭിനേതാക്കള്‍ ‍ആയിരുന്നു സിനിമയില്‍ നടിച്ചത്. അതുകൊണ്ട് തന്നെ ഈ ചിത്രം ആദ്യ മറാത്തിചിത്രമെന്നും അറിയപ്പെടുന്നു. ഈ സിനിമയുടെ ഒരു പ്രിന്റു മാത്രമാണുണ്ടായിരുന്നത്. സിനിമ സാമ്പത്തികമായി വിജയിക്കുകയും പിന്നീട് അതേ ജനുസ്സിലുള്ള സിനിമകള്‍ ഉണ്ടാവുകയും ചെയ്തു. എന്നാല്‍ 1912 ല്‍ രാമചന്ദ്രഗോപാല്‍ ടൊര്‍ണേ എന്ന മറാത്തി സംവിധായകന്‍ ശ്രീപുണ്ഡലിക എന്ന ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ഈ സിനിമ പ്രദര്‍ശിപ്പിച്ചോ എന്നറിയില്ല. അതുകൊണ്ട് ആ സിനിമയാണ് ഇന്ത്യയുടെ ആദ്യ സിനിമ എന്ന വാദവുമുണ്ട്. എന്തായാലും ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്ന്‍ അറിയപ്പെടുന്നത് ശ്രീ രാമചന്ദ്രഗോപാല്‍ ടൊര്‍ണേ ആണ്. 1928 നവംബര്‍ മാസത്തിലാണ് മലയാളത്തിലെ ആദ്യത്തെ സിനിമ വെളിച്ചം കണ്ടത്. ജോസഫ് ചെല്ലയ്യ ഡാനിയേല്‍ എന്ന ജെ സി ഡാനിയേല്‍ സൃഷ്ടിച്ച വിഗതകുമാരന്‍ എന്ന നിശബ്ദചിത്രമായിരുന്നു ആ സിനിമ. ജെ.സി ഡാനിയേല്‍ തിരുവനന്തപുരത്ത് ആരംഭിച്ച ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ച്ചേഴ്‌സ് എന്ന സ്റ്റുഡിയോയില്‍ വച്ചാണ് വിഗതകുമാരനിലെ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. മലയാളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഇതായിരുന്നു. 1928 നവംബര്‍ മാസം 7 നായിരുന്നു തിരുവനന്തപുരത്തെ ക്യാപിറ്റല്‍ തീയേറ്ററില്‍ വിഗതകുമാരന്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.  നായിക സരോജിനിയുടെ ഭാഗം അഭിനയിച്ചത് പി.കെ റോസിയും നായകന്‍ ചന്ദ്രകുമാറിന്റെ ഭാഗം അഭിനയിച്ചത് ഡാനിയേലും ആയിരുന്നു. വില്ലനായ ഭൂതനാഥന്റെ റോളില്‍ ജോണ്‍സണും. കൂടാതെ കമലം, മാസ്റ്റര്‍ സുന്ദരരാജ്, (ഡാനിയേലിന്റെ മകന്‍). പി.കെ പരമേശ്വരന്‍ നായര്‍ എന്നിവരും ഈ ചിത്രത്തിലഭിനയിച്ചു. രക്ഷിതാക്കളെ വേര്‍പിരിഞ്ഞ ഒരു കുട്ടിയുടെ ജീവിതകഥയാണൂ വിഗതകുമാരന്റെ ഇതിവൃത്തം. നായകനും നായികയും തമ്മിലുള്ള ശൃംഗാര രംഗങ്ങള്‍ കണ്ട അന്നത്തെ യാഥാസ്ഥിതികരായ പ്രേക്ഷകര്‍ രോഷാകുലരായി. ജാതീയമായ ഉച്ച നീചത്വങ്ങളില്‍ വെന്തുരുകപ്പെട്ടിരുന്ന ഒരു കാലഘട്ടത്തില്‍ താഴ്ന്ന ജാതിയില്‍പ്പെട്ട ഒരു പെണ്ണിനെ മേല്‍ജാതിക്കാരിയായി അവതരിപ്പിച്ചതും അന്നത്തെ യാഥാസ്ഥിതികര്‍ക്ക് ദഹിക്കുന്ന ഒന്നായിരുന്നില്ല. സിനിമയുടെ ആദ്യപ്രദര്‍ശനംതന്നെ മുടങ്ങി. ശക്തമായ കല്ലേറില്‍ തിയേറ്ററിന്റെ സ്‌ക്രീന്‍ കീറുകയും പ്രദര്‍ശനം നിറുത്തേണ്ടിവരികയും ചെയ്തു. സാമ്പത്തികമായി വലിയ നഷ്ടം സംഭവിച്ച ഡാനിയേല്‍ കന്യാകുമാരിയിലേക്ക് പോകുകയും അവിടെ വച്ച് മരിക്കുകയും ചെയ്തു. ജെ സി ഡാനിയേലാണ് മലയാള സിനിമയുടെ പിതാവെന്നറിയപ്പെടുന്നത്. 1932-ല്‍ ജെ സി ഡാനിയേലിന്റെ ബന്ധുകൂടിയായിരുന്ന ആര്‍ സുന്ദരം സി വി രാമന്‍ പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ  എന്ന നോവല്‍ ചലച്ചിത്രമാക്കി. മദിരാശിക്കാരനായ ഒരു ആര്‍ പി റാവുവായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. നോവലിന്റെ പകര്‍പ്പവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ ഈ സിനിമയുടെ പ്രദര്‍ശനം അവസാനിപ്പിക്കേണ്ടിവന്നു. ഈ ചിത്രവും സാമ്പത്തികമായി വന്‍ നഷ്ടമായിത്തീര്‍ന്നു. ലോകത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രം വെള്ളിത്തിരയിലെത്തിയത് 1927 ഒക്ടോബറിലായിരുന്നു. ദ ജാസ് സിംഗര്‍ എന്ന അമേരിക്കന്‍ സംഗീതചിത്രം സംവിധാനം ചെയ്തത് അലന്‍ ക്രോസ്ലാന്‍ഡ് ആയിരുന്നു. ഇപ്പോഴുള്ള നിര്‍മ്മാണരംഗത്തെ അതികായന്മാരായ വാര്‍ണര്‍ ബ്രദേര്‍സ് ആയിരുന്നു ഈ സിനിമ നിര്‍മ്മിച്ചത്. അതോടെ സംസാരചിത്രങ്ങളുടെ കാലഘട്ടമാരംഭിച്ചു. 1938 ല്‍ ആണ് മലയാളത്തിലെ ആദ്യത്തെ ശബ്ദ ചലച്ചിത്രം പ്രദര്‍ശനമാരംഭിച്ചത്. ഇത് മലയാളത്തിലുണ്ടായ മൂന്നാത്തെ ചിത്രമായിരുന്നു. വിഗതകുമാരനും മാര്‍ത്താണ്ഡവര്‍മ്മയും നിശ്ശബ്ദചിത്രങ്ങളായിരുന്നു. ഏ സുന്ദരം നായരുടെ വിധിയും മിസിസ് നായരും എന്ന ചെറുകഥയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ഈ സിനിമയുടെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചത് മുതുകുളം രാഘവന്‍ പിള്ളയായിരുന്നു. ബാലന്‍ എന്ന പേരില്‍ ഈ സിനിമ സംവിധാനം ചെയ്തത് തെച്ച്കാന്ത് നെട്ടാണി എന്നയാളായിരുന്നു. കൊച്ചിയിലെ സെലക്ട് ടാക്കീസില്‍ 1938 ജനുവരി 19 നായിരുന്നു ആദ്യപ്രദര്‍ശനം. ഗുഡ് ലക്ക് എന്ന ഇംഗ്ലീഷ് ഉപചാരവാക്കോടെയാണ് ബാലന്‍ പ്രദര്‍ശനമാരംഭിച്ചത്. 23 ഓളം ഗാനങ്ങളാണ് ഈ ചിത്രത്തിലുണ്ടായിരുന്നത്. ബാലനുശേഷം 1940 ല്‍ ജ്ഞാനാംബിക എന്ന കുടുംബചിത്രവും 1941 ല്‍ പ്രഹ്ലാദ എന്ന പുരാണചിത്രവും റിലീസായി. എന്നാല്‍ ഈ ചിത്രങ്ങളൊക്കെയും സാമ്പത്തിക പരാജയങ്ങളായിരുന്നു. മലയാള സിനിമയുടെ ചരിത്രം പറയുമ്പോള്‍ ഒരിക്കലും അവഗണിക്കാനാവാത്ത ഉദയാ സ്റ്റുഡിയോ പ്രവര്‍ത്തനമാരംഭിച്ചത് 1947 ലായിരുന്നു. മറ്റൊരു പ്രശസ്ത സ്റ്റുഡിയോ ആയ മെറിലാന്‍ഡ് സ്ഥാപിക്കപ്പെട്ടത് 1948 ലും. ഈ രണ്ടു സ്റ്റുഡിയോകളിലൂടെ മലയാളികള്‍ക്ക് ഒട്ടനവധി സിനിമകള്‍ കാണാനുള്ള ഭാഗ്യം ലഭിച്ചു. ഉദയ നിര്‍മ്മിച്ച ആദ്യചിത്രമായ വെള്ളിനക്ഷത്രത്തില്‍ നായികയായി അഭിനയിച്ചത് എസ് കുമാരിയായിരുന്നു. അതിനുശേഷം മലയാളസിനിമയില്‍ ചലച്ചിത്രങ്ങളുടെ ഒരു പ്രവാഹം തന്നെയുണ്ടായി. നല്ലതങ്ക, സ്ത്രീ, പ്രസന്ന, ചന്ദ്രിക,ജീവിതനൗക, വനമാല,ആത്മമസഖി, വിശപ്പിന്‍റെ വിളി, കാഞ്ചന തുടങ്ങിയ നിരവധി നിരവധി സിനിമകള്‍.
ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിനര്‍ഹന്‍ ശ്രീ തിക്കുറിശ്ശി സുകുമാരന്‍ നായരായിരുന്നു. 1951 ല്‍ പുറത്തിറങ്ങിയ ജീവിതനൌകയാണ് മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് സിനിമ. മലയാളസിനിമയിലെ നാഴികക്കല്ലായ നീലക്കുയിൽ പുറത്തിറങ്ങിയത് 1954-ലാണ്. ഈ ചിത്രം സംവിധാനം ചെയ്തത് പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്നാണ്. തിരക്കഥ, ഛായാഗ്രഹണം, ഗാനങ്ങൾ, കലാസംവിധാനം തുടങ്ങി മലയാളസിനിമയുടെ എല്ലാ മേഖലകളിലും ഒരു മാറ്റത്തിന് തുടക്കമിട്ട ചിത്രമായിരുന്നു നീലക്കുയിൽ. ആദ്യമായി ദേശീയപുരസ്ക്കാരം നേടിയ മലയാളചിത്രമെന്ന ബഹുമതിയും നീലക്കുയിലിനു സ്വന്തം. മികച്ച മലയാളചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ വെള്ളിമെഡലാണ് ചിത്രം നേടിയത്. തിക്കുറിശ്ശി നായകനായ ഈ സിനിമ ഒരുപാടുനാളുകള്‍ നിറഞ്ഞ സദസ്സില്‍ മലയാളക്കരയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. നായകനടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങി സകലമേഖലയിലും വെന്നിക്കൊടിപാറിച്ച വ്യക്തിയായിരുന്നു തിക്കുറിശ്ശി സുകുമാരന്‍ നായര്‍. 1952 ല്‍ പുറത്തുവന്ന ആത്മസഖി എന്ന ചിത്രത്തിലാണ് ശ്രീ സത്യന്‍ അഭിനയരംഗത്തു കടന്നുവന്നത്. അതേ വര്‍ഷം തന്നെ ഇറങ്ങിയ മരുമകള്‍ എന്ന ചിത്രത്തിലൂടെ ശ്രീ നസീറും സിനിമയിലെത്തി. അതോടെ സത്യന്‍ നസീര്‍ യുഗത്തിന്റെ ആരംഭമാകുകയായിരുന്നു. ആദ്യകാല നായികമാരായിരുന്ന ലളിത, പദ്മിനി, രാഗിണിമാരും പിന്നീട് ഷീലയും ജയഭാരതിയും ശാരദയും ഒക്കെ മലയാള പ്രേക്ഷകരുടെ മനം കവര്‍ന്ന നായികമാരായിമാറി. പി ഭാസ്കരന്‍, വയലാര്‍, ദേവരാജന്‍ മാസ്റ്റര്‍,ബാബുരാജ്,ശ്രീകുമാരന്‍തമ്പി, ദക്ഷിണാമൂര്‍ത്തി തുടങ്ങിയ ഗാനരചയിതാക്കളും സംഗീതസംവിധായകരും ഒപ്പം യേശുദാസ്, ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍, കമുകറ പുരുഷോത്തമന്‍, പി ലീ, സുശീല, എസ് ജാനകി തുടങ്ങിയ ഗായകരും ഗായികമാരും ഒക്കെക്കൂടി മലയാളികള്‍ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്തവിധം ഗംഭീരങ്ങളായ ഗാനങ്ങളും സമ്മാനിച്ചു. പ്രസിദ്ധമായ സാഹിത്യ കൃതികളുടെ ആവിഷ്ക്കാരങ്ങളായിരുന്നു അക്കാലയളവുകളിലെ മലയാളസിനിമികള്‍ ബഹുഭൂരിപക്ഷവും. ഓടയില്‍ നിന്ന്‍, മുറപ്പെണ്ണ്‍‍, ഇരുട്ടിന്റെ ആത്മാവ് അങ്ങിനെ പല പല ചിത്രങ്ങള്‍. 1961 ല്‍ പുറത്തിറങ്ങിയ കണ്ടം വച്ച കോട്ടാണ് മലയാളത്തിലെ ആദ്യത്തെ കളര്‍ ചിത്രം. തകഴി ശിവശങ്കര്‍ന്‍ പിള്ളയുടെ ചെമ്മീന്‍ എന്ന നോവലിന്റെ അതേപേരിലുള്ള സിനിമാവിഷ്ക്കാരമായിരുന്നു രാമൂ കര്യാട്ട് സംവിധാനം ചെയ്ത് മധു സത്യന്‍ ഷീല എന്നിവര്‍ മുഖ്യവേഷങ്ങളിലഭിനയിച്ച് 1965 ല്‍ പുറത്തിറങ്ങിയ ചെമ്മീന്‍ എന്ന ചലച്ചിത്രം. ഈ ചിത്രത്തിനു പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ ലഭിക്കുകയുണ്ടായി. മലയാളത്തിലെ സകല‍ പതിവുകളും തെറ്റിച്ച് പുറത്തിറങ്ങിയ ചിത്രമായിരുന്നു ഓളവും തീരവും. എംടിയുടെ തിരക്കഥയെ ആസ്പദമാക്കി പി എന്‍ മെനോന്‍ സംവിധാനം ചെയ്ത് 1970 ഫെബ്രുവരി 27 നു റിലീസായ ഈ സിനിമ മലയാളസിനിമയിലെ ആദ്യത്തെ ആധുനികസിനിമ എന്ന വിശേഷണത്തിനര്‍ഹമായ ഒന്നായിരുന്നു. പിന്നീട് അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍ തുടങ്ങിയ പ്രഗത്ഭരിലൂടെ സമാന്തരസിനിമകള്‍ എന്ന വിളിപ്പേരില്‍ ക്ലാസ്സിക്കുകളായ സിനിമകളുടെ ഒരു കുത്തൊഴുക്കു തന്നെയായിരുന്നു.  സ്വയംവരം, നിര്‍മ്മാല്യം തുടങ്ങിയ അതിപ്രശസ്ത ചിത്രങ്ങള്‍ എഴുപതുകളില്‍ പിറവിയെടുത്തതാണ്. ഭരതന്‍, പദ്മരാജന്‍ തുടങ്ങിയ ജീനിയസ് സംവിധായകന്മാരും മലയാളസിനിമയിലേക്ക് കടന്നുവരുന്നത് ഇക്കാലയളവുകളിലാണ്. എഴുപതുകളുടെ അവസാനം മുതല്‍ എണ്‍പതുകളുടെ അവസാനം വരെയുള്ള കാലഘട്ടമാണ് മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടം. മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളും സംവിധായകരും അഭിനേതാക്കളും ഒക്കെ ഉണ്ടായത് ഇക്കാലയളവിലാണ്. മലയാളസിനിമയുടെ ഇപ്പോഴത്തെ നെടുംതൂണുകളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ അഭിനേതാക്കളും നിലയുറപ്പിച്ചതും ഇക്കാലയളവില്‍ തന്നെയായിരുന്നു. പ്രീയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, കെ ജി ജോര്‍ജ്ജ്, ശ്രീനിവാസന്‍, ഐ വി ശശി, ഫാസില്‍, ബാലചന്ദ്ര മേനോന്‍, സിദ്ദിഖ് ലാല്‍, ഷാജി കൈലാസ് തുടങ്ങിയ എണ്ണം പറഞ്ഞ സംവിധായകരും ലോഹിതദാസ്, രഘുനാഥ് പലേരി, ടി ദാമോദരന്‍, എസ് എന്‍ സ്വാമി തുടങ്ങിയ തിരക്കഥാകൃത്തുക്കളും ഒക്കെക്കൂടി മലയാളസിനിമയെ കൂടുതല്‍ ഉയരങ്ങളിലേയ്ക്കെത്തിച്ചു. മലയാള സിനിമയ്ക്കും മലയാളസിനിമയിലെ അഭിനേതാക്കള്‍ക്കും കിട്ടിയിട്ടുള്ള പുരസ്ക്കാരങ്ങള്‍ക്ക് കൈയും കണക്കുമില്ല. ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മലയാളത്തിനു ആദ്യം സമ്മാനിച്ചത് നിര്‍മ്മാല്യത്തിലെ അഭിനയമികവിലൂടെ പി ജെ ആന്റണിയായിരുന്നു. പിന്നീട് ഭരത് ഗോപി, ബാലന്‍ കെ നായര്‍, പ്രേജി, മമ്മൂട്ടി, മോഹന്‍ ലാല്‍, സുരേഷ് ഗോപി, ബാലചന്ദ്രമേനോന്‍, മുരളി, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരും ദേശീയബഹുമതികള്‍ക്കര്‍ഹരായി. ശാരദയ്ക്ക് രണ്ടുവട്ടം മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്, മോനിഷ, ശോഭന, സുരഭി തുടങ്ങിയ നടികളും ഈ അവാര്‍ഡുകള്‍ക്ക് അര്‍ഹമായിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ ഭാഷകളിലെ ആദ്യത്തെ 70 എം എം ചിത്രം പുറത്തിറങ്ങിയതും മലയാള ഭാഷയിലായിരുന്നു. 1982 ല്‍ പുറത്തിറങ്ങിയ പടയോട്ടം എന്ന ചിത്രമായിരുന്നു അത്. ഇന്ത്യന്‍ ഭാഷയില്‍ത്തന്നെ ആദ്യമായി ത്രിമാനചിത്രമിറങ്ങിയതും മലയാളത്തിലായിരുന്നു. 1984 ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രി ഡി ചിത്രം സംവിധാനം ചെയ്തത് ജിജോ പുന്നൂസ് ആയിരുന്നു. ഇന്ന്‍ മലയാള ചലച്ചിത്രമേഖല വിപ്ലവകരമായ മാറ്റങ്ങള്‍ക്കു നടുവിലാണ്. വെറുമൊരു പ്രാദേശികഭാഷാവിഭാഗമായിട്ടുകൂടി 150 കോടി രൂപയ്ക്കുമേല്‍ കളക്ഷനുണ്ടാക്കുന്ന വിധം മലയാളസിനിമയും അഭിനേതാക്കളും മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഏതു പ്രാദേശികഭാഷാ ചിത്രങ്ങളെ വച്ചുനോക്കിയാലും ഏറ്റവും യാഥാര്‍ത്ഥ്യബോധത്തോടെയും മനോഹരമായും ചലച്ചിത്രങ്ങള്‍ പിറവിയെടുക്കുന്ന ചലച്ചിത്രമേഖല മലയാള സിനിമ തന്നെയാണ് എന്നത് നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. വിശ്വപ്രസിദ്ധമായ പല ചലച്ചിത്രമേളകള്‍ക്കും മലയാള ചിത്രങ്ങള്‍ അവിഭാജ്യഘടകങ്ങളാണ്. നമ്മുടെ സിനിമയും അതുയര്‍ത്തുന്ന പ്രശസ്തിയും ഇനിയും കാതങ്ങള്‍ മുന്നിലേക്കുതന്നെ സഞ്ചരിക്കും.
(ലേഖനത്തിലെ വിവരങ്ങള്‍, വിക്കീപ്പീഡിയ, ഓണ്‍ ലൈന്‍ സൈറ്റുകള്‍, ചില ബ്ലോഗുകള്‍ ഒക്കെ റഫര്‍ ചെയ്ത് തയ്യാറാക്കിയതാണ്) ശ്രീക്കുട്ടന്‍

Tuesday, February 4, 2020

ചില ഈശ്വരന്മാരുടെ പിണക്കം

ടിപ്പുവിന്റെ പടയോട്ടകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം കുറച്ചുകാലത്തേയ്ക്ക് ഗുരുവായൂരില്‍നിന്നുമെടുത്തുമാറ്റി അമ്പലപ്പുഴെ പ്രതിഷ്ഠിക്കുകയുണ്ടായി. ഗുരുവായൂരപ്പനും അമ്പലപ്പുഴകൃഷ്നനും ഒരേ ദൈവീകാംശമായിരുന്നാലും ഇരുവരും തമ്മിള്‍ അക്കാലയളവില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയുണ്ടായി. ഗുരുവായൂരപ്പനു സമര്‍പ്പിക്കാനായി വച്ചുണ്ടാക്കുന്ന സദ്യകള്‍ക്കുള്ള കറികളില്‍ ക്ലാവുചുവ അസഹ്യമായിത്തീര്‍ന്നു. ആര്‍ക്കുംതന്നെ അതുപയോഗിക്കാന്‍ വയ്യാത്തവിധത്തില്‍ ചെമ്പുപാത്രങ്ങളില്‍ നിന്നുള്ള ക്ലാവ് കറികളിലും മറ്റും പിടിപ്പിച്ചത് അമ്പലപ്പുഴ സ്വാമിയുടെ കുസൃതികൊണ്ടായിരുന്നു. ഇതിനുപകരമായി ഗുരുവായൂരപ്പനും വെറുതേയിരുന്നില്ല. പ്ര‍സിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസത്തിലും മറ്റു നിവേദ്യങ്ങളിലുമെല്ലാം സ്ഥിരമായി അട്ടയും പല്ലിയുമൊക്കെ വീണ് അവ നേദ്യത്തിനുപയോഗിക്കാന്‍ കഴിയാത്ത വിധത്തിലാക്കിത്തീര്‍ത്തു ഗുരുവായൂരപ്പനും അമ്പലപ്പുഴകൃഷ്ണനും തമ്മിലുള്ള സ്പര്‍ദ്ധ വര്‍ദ്ധിച്ചുതുടങ്ങിയതോടെ ഗത്യന്തരമില്ലാതെ ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ ഇളക്കിയെടുത്ത് മാവേലിക്കരക്കൊണ്ടുപോയി സ്ഥാപിക്കേണ്ടിവന്നു. വൈക്കത്തപ്പനും ഏറ്റുമാനൂരപ്പനും തമ്മിലും പിണക്കമുണ്ടായിട്ടുണ്ട്. രാമവര്‍മ്മ മഹാരാജാവ് വൈക്കത്തപ്പനു വഴിപാടായി സമര്‍പ്പിക്കണമെന്നുദ്ദേശിച്ച് ഏഴുവലുതും ഒരു ചെറുതുമായ ആനകളെപ്പണിയിച്ച് അവയെ പൊന്നുകൊണ്ട് പൊതിഞ്ഞ് വൈക്കത്തേയ്ക്കയച്ചു.ഏഴരപ്പൊന്നാനകളുമായിപ്പുറപ്പെട്ട കൂട്ടര്‍ പകല്‍ അവസാനിക്കാറായപ്പോള്‍ ഏറ്റുമാനൂരെത്തിച്ചേരുകയും ആനകളെ പടിഞ്ഞാറേഗോപുരനടയ്ക്കരികില് ഇറക്കിവച്ച് കുളിയ്ക്കാനും ഭക്ഷണമൊക്കെ കഴിക്കുവാനുമായിപ്പോയി.‍അവര്‍ വിശ്രമമൊക്കെക്കഴിഞ്ഞ് ആനകളെ എടുത്തുകൊണ്ടുപോകാമെന്നുകരുതിയപ്പോള്‍ എല്ലാ ആനകളുടെ കഴുത്തിലും ഓരോ നാഗങ്ങള്‍ ചുറ്റിപ്പിണഞ്ഞുകിടക്കുന്നതുകാണുകയുണ്ടായി. പിന്നീട് പ്രശ്നമൊക്കെ വയ്പ്പിച്ചുനോക്കിയപ്പോള്‍ ആ ആനകളെ തനിക്കു വേണമെന്നുറപ്പിച്ചുകൊണ്ട് ഏറ്റുമാനൂരപ്പനാണ് നാഗങ്ങളെ അയച്ചതെന്നുമനസ്സിലായി. രാമവര്‍മ്മരാജാവിന് അന്നു ഒരു സ്വപ്നദര്‍ശനമുണ്ടാവുകയും അതിന്‍പടി ആ ഏഴരപ്പൊന്നാനകളെ ഏറ്റുമാനൂരപ്പനു വഴിപാടായി നല്‍കുവാന്‍ കല്‍പ്പിക്കുകയും ചെയ്തു. പിന്നീട് വീണ്ടും ഏഴരപ്പൊന്നാനകളെയുണ്ടാക്കി വൈക്കത്തപ്പനു സമര്‍പ്പിക്കാന്‍ രാജാവ് ശ്രമിച്ചെങ്കിലും തനിക്കിനി പൊന്നാനകളെവേണ്ടാ മറിച്ചൊരു സഹസ്രകലശം നടത്തിയാല്‍ മതിയെന്നു വൈക്കത്തപ്പന്‍ രാജാവിനു സ്വപ്നദര്‍ശനം നല്‍കിയതുമൂലം രാജാവ് ഗംഭീരമായൊരു സഹസ്രകലശം നടത്തുകയുണ്ടായി. ഏഴരപ്പൊന്നാനകളുടെ പേരില്‍ ഇന്നും വൈക്കത്തപ്പനും ഏറ്റുമാനൂരപ്പനും തമ്മില്‍പ്പിണക്കമാണെന്ന്‍ ആളുകള്‍ വിശ്വസിക്കുന്നുണ്ട്. പൊതുവേ വൈക്കത്തഷ്ടമികാണാന്‍ ഏറ്റുമാനൂര്‍ ദേശക്കാര്‍ പോകാറുമില്ല. ആറമ്മുളയപ്പനും ശബരിമല ശാസ്താവും തമ്മിലും ചില രസക്കേടുകളുണ്ട്. ഒരിക്കല്‍ ആറമ്മുളദേശക്കാരായ ചിലര്‍ മാലയിട്ടു ശബരിമലയിലേയ്ക്ക് പോയപ്പോള്‍ അവര്‍ ഉച്ചത്തില്‍ ശരണം വിളിച്ചത് ആറമ്മുളയപ്പനേ ശരണമെന്നായിരുന്നു. ശബരിമലയ്ക്കടുത്തെത്താറായപ്പോള്‍ വനത്തിനുള്ളില്‍നിന്നും കടുവകള്‍ വാപിളര്‍ത്തിക്കൊണ്ട് ആറമ്മുള ദേശക്കാരുടെ നേരേ പാഞ്ഞുവന്നു. ഭയചകിതരായ അവര്‍ ആറമ്മുള സ്വാമിയേ രക്ഷിക്കണേ എന്നുറക്കെ വിളിക്കുകയും ഈ സമയം എങ്ങുനിന്നോ ചില അമ്പുകള്‍വന്ന്‍ കടുവകളുടെ വായില്‍ത്തറയ്ക്കുകയും ഉടനേ കടുവകള്‍ വനത്തിനുള്ളിലേയ്ക്ക് ഓടിപ്പോകുകയും ചെയ്തു. ഈ സമയം ആറമ്മുളദേശക്കാര്‍ എന്റെ നടയില്‍ വരേണ്ടതില്ല എന്നൊരശരീരി ഉയര്‍ന്നു. അതോടെ ആറമ്മുളക്കാര്‍ മടങ്ങിപ്പോയി. ഇന്നും ആറമ്മുളയപ്പനും ശബരിമലശാസ്താവും പിണക്കത്തിലാണെന്നാണ് ആറമ്മുളക്കാരുടെ വിശ്വാസം. മനുഷ്യസങ്കല്‍പ്പങ്ങളാവാമീക്കഥകളെങ്കിലും ഇവ മുന്നോട്ടുവയ്ക്കുന്ന ഒരു സംഗതിയുണ്ട്. സകലചരാചരങ്ങളേയും ഏകസമഭാവേന കാണണമെന്നുദ്ഘോഷിക്കുന്ന, എല്ലാ ജീവജാലങ്ങളുടേയും സൃഷ്ടികര്‍ത്താക്കാള്‍ കൂടിയായ ദൈവങ്ങള്‍ക്കു തമ്മില്‍പ്പോലും പിണക്കവും അസൂയയും കോപവുമൊക്കെയുണ്ടാകുമെങ്കില്‍ ആ ദൈവങ്ങളുടെ വെറുമൊരു സൃഷ്ടിയാ​‍യ മനുഷ്യര്‍ പരസ്പ്പരം പോരടിക്കുന്നതിലും പിണങ്ങുന്നതിലും വൈരാഗ്യം വച്ചുപുലര്‍ത്തുന്നതിലും അത്ഭുതമെന്തെങ്കിലുമുണ്ടോ? പരസ്പ്പരം സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചുതീര്‍ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മനസ്സില്‍നിന്നുമാദ്യമൊഴിവാക്കേണ്ട ഭാവം കോപമെന്ന വികാരമാണ്. കോപമുള്ളിടത്ത് സ്നേഹം വിടരുകയില്ല. സമാധാനവുമുണ്ടാകുകയില്ല. ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍നിന്നു കടം കൊണ്ടതാണീക്കഥ.

Tuesday, January 21, 2020

സൂത്രക്കാരനായ പക്ഷി


ഒരിടത്തൊരു ഗ്രാമത്തില്‍ ഒരു വലിയ കുളമുണ്ടായിരുന്നു. നല്ല ശുദ്ധജലംനിറഞ്ഞ ഈ കുളത്തില്‍നിന്നാണ് ഗ്രാമവാസികളും മറ്റു ജന്തുജാലങ്ങളുമൊക്കെ വെള്ളം കുടിക്കുന്നത്. മാത്രമല്ല കുളത്തില്‍ ധാരാളം മീനുകളും മറ്റു ചെറുജലജീവികളും ഒക്കെയുണ്ടായിരുന്നു. കുളക്കരയിലുണ്ടായിരുന്ന വലിയമരത്തില്‍ ഒരു പക്ഷി താമസിച്ചിരുന്നു. വെള്ളത്തില്‍ ഊളിയിട്ട് മീന്‍പിടിക്കാന്‍ അതിസമര്‍ത്ഥയായ ആ പക്ഷി കുളത്തില്‍നിന്നു മീനുകളെയൊക്കെ ആഹാരമാക്കി സുഭിക്ഷമായി കഴിയുന്ന സമയത്തൊരിക്കല്‍ ഒരു വേട്ടക്കാരന്‍ വച്ചിരുന്ന കെണിയില്‍ അറിയാതെപെടുകയും അതില്‍നിന്നു രക്ഷപ്പെടുന്നതിനിടയില്‍ ചിറകിനു പരിക്കുപറ്റി പഴയതുപോലെ ശരിയാംവണ്ണം പറക്കാനോ കുളത്തില്‍ മുങ്ങാംകുഴിയിട്ടുചെന്ന്‍ മീന്‍ കൊത്തിയെടുത്തുകൊണ്ടുവരാനോ കഴിയാതെയായി. അതോടെ പക്ഷിക്കു നേരാംവണ്ണം ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടുനേരിട്ടുതുടങ്ങി. വല്ലപ്പോഴും കുളത്തില്‍ ചത്തുപൊങ്ങുന്ന മീനൊക്കെ മാത്രമായി അവന്റെ ആഹാരം. ഉച്ചസമയത്ത് തെളിഞ്ഞ വെള്ളത്തില്‍ മീനുകളും മറ്റും നീന്തിത്തുടിക്കുന്നതു നോക്കിയിരിക്കുമ്പോള്‍ അവന്‍ കൊതിയോടെ നോക്കിയിരുന്നു. എങ്ങനെയെങ്കിലും കുളത്തിലെ വെള്ളം വറ്റിയിരുന്നെങ്കില്‍ ഈ മീനുകളെയൊക്കെ ശാപ്പിടാമായിരുന്നു എന്നവന്‍ സ്വപ്നം കണ്ടു.

കടുത്ത വേനല്‍ക്കാലമായിട്ടും കുളം വറ്റിയില്ല‍. അത്രയ്ക്ക് ഉറവയുള്ള കുളമായിരുന്നത്. അതോടെ ഹതാശനായ ആ പക്ഷി ഇനിയെന്തുചെയ്യുമെന്നാലോചിച്ചു തലപുകച്ചുചിന്തിച്ചപ്പോള്‍ അവന്റെ തലയിലൊരു സൂത്രമുദിച്ചു. കുളക്കരയില്‍ വന്നിരുന്നിട്ട് അവന്‍ വെള്ളത്തിലേയ്ക്ക് നോക്കിയിരുന്നപ്പോള്‍ കുളത്തില്‍ കുത്തിമറിഞ്ഞുകൊണ്ടിരുന്നൊരു വലിയമീന്‍ അവന്റെ കണ്ണില്‍പ്പെട്ടു.

"ഹേയ് വലിയമീനേ. നിന്റെയീ കുത്തിമറിച്ചിലൊക്കെ ഉടനേ തീരാന്‍പോകുവാ.താമസിയാതെ ഈ കുളം വറ്റിവരളും. കൊട്ടാരംജോത്സ്യന്‍ വലിയ വരള്‍ച്ചവരാന്‍ പോകുകയാണെന്നു പ്രവചിച്ചിട്ടുണ്ട്. താമസിയാതെ ഈ കുളം വരണ്ടുണങ്ങും"

പക്ഷിയുടെ പറച്ചില്‍കേട്ടുഭയന്ന മീന്‍ ഇനിയെന്തുചെയ്യുമെന്ന അര്‍ത്ഥത്തില്‍ പക്ഷിയെനോക്കി.

"നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ഒരു വഴിയുണ്ട്. ഗ്രാമത്തിലുള്ള ആളുകളെല്ലാം ഈ കുളത്തില്‍നിന്നു വെള്ളമെടുക്കുന്നതു നിറുത്തിയാല്‍ നിങ്ങള്‍ രക്ഷപ്പെടും. അപ്പോള്‍ വരളച്ച വന്നാലും വെള്ളം മുഴുവന്‍ വറ്റില്ല. പിന്നെ മഴ വരുമ്പോള്‍ പ്രശ്നമില്ലാതാകുകയും ചെയ്യും. ഈ കുളത്തിന്റെ കുറച്ചപ്പുറത്തായി ഒരു അഴുക്കുചാലൊഴുകുന്നുണ്ട്. അതിലെ വെള്ളം കുറച്ച് ഈ കുളത്തിലെത്തിച്ചാല്‍ ഈ വെള്ളം കൊള്ളത്തില്ലായെന്നു കണ്ടു ആളുകള്‍ വരില്ല. അപ്പോള്‍ നിങ്ങള്‍ക്കു പേടിക്കുകയും വേണ്ട"

പക്ഷി പറഞ്ഞുനിറുത്തിയിട്ട് മീനിനെത്തന്നെ നോക്കിയിരുന്നു. ആ മീനാകട്ടെ ആകെ ചിന്താകുലനായി വെള്ളത്തിനടിയിലേയ്ക്കുപോയി. പക്ഷി ഗൂഡമായൊരു ചിരിയോടെ മരക്കൊമ്പിലേയ്ക്കു തിരിച്ചുപറന്നു. വലിയ മീന്‍ തന്റെ കൂട്ടാളികളായ എല്ലാവരോടും കാര്യം പറയുകയും അവരാകെ ഭയപ്പെടുകയും ചെയ്തു. എല്ലാവരുംകൂടി ഒത്തുചേര്‍ത്ത് കുളക്കരയില്‍ മാളം വച്ചുതാമസിക്കുന്ന തുരപ്പനെലിയുടെ അടുത്തുചെല്ലുകയും ആ അഴുക്കുചാലില്‍നിന്നു ഒരു മാളമുണ്ടാക്കി ഈ കുളവുമായി ബന്ധിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുരപ്പനെലി അവരുടെ അഭ്യര്‍ത്ഥനകേട്ട് തന്റെ കൂട്ടുകാരുമായിച്ചേര്‍ന്ന്‍ അന്നുരാത്രിതന്നെ കുളവും അഴുക്കുചാലുമായി ഒരു മാളം ഉണ്ടാക്കിനല്‍കി. അതോടെ അഴുക്കുചാലിലെ മലിനജലം കുളത്തിലെ വെള്ളവുമായികലരുകയും പിറ്റേന്നു ഗ്രാമീണര്‍ വെള്ളമെടുക്കാന്‍ വന്നപ്പോള്‍ ജലം കറുത്ത നിറമായിരിക്കുന്നതുകണ്ട് അഴുക്കുചാല്‍വെള്ളം ഇതില്‍കലര്‍ന്നു ഇനിയിതു ഉപയോഗിക്കാന്‍ കൊള്ളില്ല എന്നുപറഞ്ഞു മടങ്ങുകയും ചെയ്തു.‍ അതുകണ്ട് മീനുകള്‍ എല്ലാം സന്തോഷിച്ചു. എന്നാല്‍ അഴുക്കുചാലില്‍നിന്നുവന്ന കൃമികീടങ്ങളും മലിനജനലത്തിലെ വിഷാംശവുമെല്ലാംകൊണ്ട് താമസിയാതെ കുളത്തിലെ ചെറുജീവികള്‍ ഒന്നൊന്നായി ചത്തുപൊങ്ങാന് തുടങ്ങി. ചെറിയ മീനുകളും ചത്തുതുടങ്ങി. അവയെ ഒക്കെ പക്ഷി വന്നു ശാപ്പിടാനും തുടങ്ങി.

മലിനജലം കലര്‍ന്നതുകൊണ്ടാണ് തങ്ങള്‍ക്ക് ഈ ഗതിവന്നതെന്നും പക്ഷി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും മനസ്സിലായ മീനുകള്‍ തുരപ്പനെലിയോട് എങ്ങനെയെങ്കിലും ആ മാളം അടച്ചു തങ്ങളെ രക്ഷിക്കണമെന്നപേക്ഷിച്ചു. എന്നാല്‍ എലി നിസ്സഹായനായിരുന്നു. താമസിയാതെ കുളത്തിലെ എല്ലാമീനുകളും രോഗബാധിതരായി ചത്തുപൊങ്ങി. ആര്‍ത്തിയോടെ അവയെ ഒക്കെ പക്ഷി ഭക്ഷണമാക്കുകയും ചെയ്തു. എന്നാല്‍ ചത്തുപൊങ്ങിയ മീനുകളിലെ രോഗാണുക്കള്‍ പക്ഷിയേയും ബാധിക്കുകയും അടുത്തദിവസം അതും ചത്തുവീഴുകയും ചെയ്തു.

സ്വന്തം നേട്ടങ്ങള്‍ക്കും ഉയര്‍ച്ചകള്‍ക്കുമായി കുതന്ത്രങ്ങള്‍ പ്രയോഗിച്ച് മറ്റുള്ളവരെ കെണിയിലാക്കുന്നവര്‍ പലരുമുണ്ട്. നല്ല മനസ്സുകളില്‍ അവര്‍ കുബുദ്ധിയുടെ ചാലുകള്‍വെട്ടി അതിലൂടെ വിഷം കടത്തിവിടുന്നു. ആ നല്ലമനസ്സുകള്‍ മലിനമാകുകയും പിന്നീട് ചിലപ്പോളൊരിക്കലും ശുദ്ധമാക്കാനാകാത്തവിധം കെട്ടുപോകുകയും ചെയ്യും. അതിനെ മുതലെടുത്ത് കുബുദ്ധികള്‍ വളരുന്നു. എന്നാല്‍ വിഷം ചിലപ്പോള്‍ പ്രയോഗിക്കുന്നവരേയും ബാധിക്കാറുണ്ട്. ഈ കഥയിലെ പക്ഷിയെപ്പോലെ അവരും ചിലപ്പോള്‍ ആ വിഷബാധയേറ്റു കരിഞ്ഞുവീണേക്കാം.കഴിയുന്നതും നല്ലതുമാത്രം വിതയ്ക്കുക. കൊയ്തെടുക്കുന്നത് ഇരട്ടിവിളവായിരിക്കും. ഉറപ്പ്

ബിനോയ് തോമസ് തയ്യാറാക്കിയ മുത്തശ്ശിക്കഥകളില്‍നിന്നു കടംകൊണ്ടത്.

ശ്രീ



 ‍ 

Tuesday, January 14, 2020

കൃഷ്ണനും അർജുനനും


ഒരുദിവസം കൃഷ്ണനും അർജുനനും കൊട്ടരത്തില്‍നിന്നു പുറത്തേക്കിറങ്ങി സംസാരിച്ചുകൊണ്ടു നടക്കുന്നതിനിടയില്‍ വഴിയിലൊരിടത്തുനിന്ന് ദരിദ്രനായൊരു ബ്രാഹ്മണൻ ‍ ഭിക്ഷയെടുത്തുകൊണ്ടിരിക്കുന്നതു കാണുകയുണ്ടായി. ആ ബ്രാഹ്മണന്റെ അവസ്ഥകണ്ട് സങ്കടവും ദയയും തോന്നിയ അര്‍ജ്ജുനന്‍ വിലപിടിച്ചൊരു സുവര്‍ണ്ണമോതിരം ഒരു ചെപ്പിനുള്ളിലാക്കി  ആ ബ്രാഹ്മണനു നല്‍കുകയും ബ്രാഹ്മണന്‍ സന്തോഷത്തോടെ അതു സ്വീകരിച്ചുകൊണ്ട് ഭിക്ഷ മതിയാക്കി വീട്ടിലേയ്ക്കു മടങ്ങുകയും ചെയ്തു. ആ വിലപിടിച്ച സ്വര്‍ണ്ണമോതിരം വിറ്റ് ആ തുകകൊണ്ട് സുഖകരമായി ഇനിയുള്ളകാലം കഴിയാമെന്നു ബ്രാഹ്മണന്‍ ധരിച്ചു. എന്നാൽ അയാളുടെ ദൌർഭാഗ്യത്താൽ വഴിയിൽ ഒരു കൊള്ളക്കാരൻ ബ്രാഹ്മണനെ തടഞ്ഞുനിറുത്തുകയും ആ ചെപ്പ് കൊള്ളയടിച്ചുകൊണ്ടു ഓടിമറയുകയും ചെയ്തു. തനിക്കുണ്ടായ നഷ്ടത്തില്‍ വിലപിച്ചുകൊണ്ട് ബ്രാഹ്മണൻ വീണ്ടും ഭിക്ഷയാചിക്കാനായാരംഭിച്ചു.

പിറ്റേദിവസം കൃഷ്ണനും അര്‍ജ്ജുനനും നടക്കുന്നതിനിടയില് ബ്രാഹ്മണന്‍ ഭിക്ഷ യാചിച്ചുകൊണ്ടുനില്‍ക്കുന്നതുകണ്ടപ്പോള്‍ അര്‍ജ്ജുനന്‍ അമ്പരക്കുകയും അയാളെ സമീപിച്ചു കാര്യം തിരക്കുകയും ചെയ്തു. തന്നെ ഒരാള്‍ കൊള്ളയടിച്ച കാര്യം ബ്രാഹ്മണന്‍ അര്‍ജ്ജുനനോടുപറഞ്ഞപ്പോള്‍ അര്‍ജ്ജുനന്‍ വിഷമിക്കുകയും ആ ബ്രാഹ്മണനു ഇക്കുറി വിലയേറിയൊരു രത്നം സമ്മാനിക്കുകയും ചെയ്തു. ബ്രാഹ്മണന്‍ ഉടനെതന്നെ വീട്ടിലേക്കുമടങ്ങുകയും ആ വിലയേറിയ രത്നം കള്ളന്മാരാരും കവര്‍ന്നുകൊണ്ടുപോകാതിരിക്കാനായി വീട്ടിനകത്തുവച്ചിരുന്ന ഒരു മണ്‍കുടത്തിനകത്തു ഭദ്രമായി വച്ചിട്ട് അല്‍പ്പം വിശ്രമിക്കാമെന്നുകരുതി പൂമുഖത്തുവന്നുകിടന്നു. സുന്ദരമായ ഭാവിജീവിതം ആലോചിച്ചുകൊണ്ടുകിടന്ന ബ്രാഹ്മണന്‍ ക്ഷീണംകാരണം പെട്ടന്നുറങ്ങിപ്പോയി. ഈസമയത്തു ബ്രാഹ്മണന്റെ ഭാര്യ നദിയില്‍നിന്നു വെള്ളമെടുത്തുകൊണ്ടുവരാനായി ഒരു കുടമെടുത്ത് പുറത്തേയ്ക്കുപോയപ്പോള്‍ കല്ലില്‍ത്തട്ടിവീണ് കൈയിലുണ്ടായിരുന്ന കുടം പൊട്ടിപ്പോകുകയും അവർ ഉടനെ തിരിച്ചു വീട്ടില്‍വന്നിട്ട് വീട്ടിനകത്തിരുന്ന കുടവുമൊണ്ട് വെള്ളമെടുക്കാനായിപ്പോകുകയും ചെയ്തു. ബ്രാഹ്മണന്‍ രത്നം ഒളിപ്പിച്ചുവച്ചിരുന്ന കുടമായിരുന്നവര്‍ എടുത്തുകൊണ്ടുപോയത്. ബ്രാഹ്മണപത്നി വെള്ളത്തിൽ കുടം മുക്കിയപ്പോൾ രത്നം നദിയിലേക്കു വീഴുകയും അത് വെള്ളത്തിലേക്കാഴ്ന്നുപോകുകയും ചെയ്തു. ഈസമയം ഉറക്കമുണര്‍ന്ന ബ്രാഹ്മണന്‍ അകത്തുകയറി കുടം നോക്കിയപ്പോള്‍ അതവിടെ കാണാനില്ലാത്തതു മനസ്സിലാക്കി വെപ്രാളത്തോടെ എല്ലായിടവും തിരയവേ തന്റെ പത്നി ആ കുടത്തില്‍ വെള്ളവുമായി വരുന്നതുകണ്ട് ഓടി അവരുടെ അടുത്തുചെന്ന്‍ അതിനകത്തുണ്ടായിരുന്ന രത്നമെവിടെ എന്നുചോദിച്ചു. എന്നാല്‍ ബ്രാഹ്മണപത്നിക്ക് രത്നത്തെപ്പറ്റി ഒരു വിവരവുമറിയാത്തതിനാല്‍ അവര്‍ കൈമലര്‍ത്തി. തന്റെ ഭാര്യയുടെ കൈയില്‍നിന്നു രത്നം നദിയില്‍പ്പോയിരിക്കാം എന്നുവിചാരിച്ചു തലയില്‍കൈവച്ചു വിലപിച്ച ബ്രാഹ്മണൻ വീണ്ടും ഭിക്ഷയ്ക്കായിറങ്ങി.

അടുത്ത ദിവസവും ബ്രാഹ്മണന്‍ ഭിക്ഷയാചിക്കുന്നതുകണ്ട അർജുനന്‍ ബ്രാഹ്മണനോട് കാര്യം തിരക്കുകയും അയാളുടെ ദൌര്‍ഭാഗ്യം മനസ്സിലാക്കുകയും ചെയ്തപ്പോള്‍ ആകെ വിഷമിതനായി കൃഷ്ണനോട് ഇനിയെങ്ങനെയാണ് ഈ ബ്രാഹ്മണനെ സഹായിക്കുക എന്നാരാഞ്ഞു. അപ്പോള്‍ കൃഷ്ണന്‍ തന്റെ കൈയിലുണ്ടായിരുന്ന രണ്ടു നാണയത്തുട്ടുകള്‍ ആ ബ്രാഹ്മണനു ദാനമായി നല്‍കി. ഇതുകണ്ട അര്‍ജ്ജുനന്‍ അതിശയത്തോടെ താന്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണമോതിരവും രത്നവുമൊക്കെ ബ്രാഹ്മണനു നല്‍കിയിട്ടും ഗതിപിടിയ്ക്കാത്ത അദ്ദേഹം എങ്ങനെയാണ് രണ്ടുനാണയങ്ങള്‍കൊണ്ട് രക്ഷപ്പെടുക എന്നു കൃഷ്ണനോട് ആരാഞ്ഞു. അര്‍ജ്ജുനന്റെ ചോദ്യംകേട്ട കൃഷ്ണന്‍ ഒന്നു പുഞ്ചിരിച്ചിട്ട് നമുക്കു നോക്കാമെന്നുമാത്രം പറഞ്ഞു. തനിക്കു കിട്ടിയ രണ്ടുനാണയത്തുട്ടുകൊണ്ട് എന്തുചെയ്യാനാണ് എന്നാലോചിച്ച് ബ്രാഹ്മണന്‍ ചിന്താകുലനായി നിന്നു. ഒരു നേരത്തെ ഭക്ഷണം വാങ്ങാന്‍പോലുമിതുതികയില്ലല്ലോ എന്നാലോചിച്ചുനിന്ന ആ ബ്രാഹ്മണന്‍ അവിചാരിതമായാണ് മീന്‍ പിടിച്ചുകൊണ്ടുവന്ന ഒരാള്‍ തന്റെ പാളയിലുണ്ടായിരുന്ന മീനുകളെ തറയിലിട്ടിട്ട് ഇനം തിരിച്ചു മാറ്റുന്നതുകാണാനിടയായത്. തറയില്‍ക്കിടന്ന്‍ ഒരു സുവര്‍ണമത്സ്യം ജീവനുവേണ്ടിപ്പിടയുന്നതുകണ്ടപ്പോള്‍ ആ മീനിനോട് ദയതോന്നിയ ബ്രാഹ്മണൻ അതിനെ രക്ഷിക്കണമെന്നുറപ്പിച്ച് തന്റെ കൈയിലുണ്ടായിരുന്ന രണ്ടുനാണയത്തുട്ട് മീന്‍പിടുത്തക്കാരനു നല്‍കിയിട്ട് ആ മീന്‍ വാങ്ങി തന്റെ കമണ്ഡലുവിലിട്ടു നദിക്കരയിലെത്തുമ്പോള്‍ മീനിനെ നദിയില്‍ ഒഴുക്കിവിടാമെന്നു കരുതി അയാള്‍ നടന്നു. കൃഷ്ണനും അര്‍ജ്ജുനനും അല്‍പ്പംമാറി ആ ബ്രാഹ്മണനെ പിന്തുടര്‍ന്നു.

നദിക്കരയിലെത്തിയ ബ്രാഹ്മണന്‍ തന്റെ കമണ്ഡലുവില്‍നിന്നു സ്വര്‍ണമത്സ്യത്തെയെടുത്ത് നദിയിലേയ്ക്കൊഴുക്കിവിട്ടിട്ട് കമണ്ഡലുവിലെ ജലം മാറ്റാമെന്നുകരുതി നോക്കിയപ്പോള്‍ അതിനകത്തൊരു രത്നം കിടക്കുന്നതുകണ്ടു. ബ്രാഹ്മണന്റെ നഷ്ടപ്പെട്ടുപോയ അതേ രത്നമായിരുന്നത്. തന്റെ ഭാര്യയുടെ കൈയില്‍നിന്നു നദിയില്‍പ്പോയ അതേ രത്നം അവിചാരിതമായി തന്റെ കൈയിലെത്തിച്ചേര്‍ന്നതിലുള്ള സന്തോഷത്തില്‍ ബ്രാഹ്മണന്‍ കിട്ടിപ്പോയി കിട്ടിപ്പോയി എന്നാര്‍ത്തുവിളിച്ചു. ബ്രാഹ്മണന്റെ സ്വര്‍ണമോതിരം കൊള്ളയടിച്ചുകൊണ്ടുപോയ കള്ളന്‍ ആ നദിക്കരയിലൊരിടത്ത് ഒളിച്ചുതാമസിക്കുകയായിരുന്നു. ബ്രാഹ്മണന്‍ കിട്ടിപ്പോയേ എന്നാര്‍ത്തുവിളിക്കുന്നതുകേട്ട കള്ളന് തന്നെ ബ്രാഹ്മണന്‍ കണ്ടുകഴിഞ്ഞതുകൊണ്ടാണ് ആര്‍ത്തുവിളിക്കുന്നതെന്നും ആളുകള്‍കൂടി പിടികൂടിയാല്‍ രാജാവുതന്റെ‍ തലവെട്ടുമെന്നും വിചാരിച്ചുഭയന്ന കള്ളന്‍ ഒളിച്ചിരുന്നിടത്തുനിന്നുമെഴുന്നേറ്റുചെന്ന്‍ ബ്രാഹ്മണനോട് മാപ്പിരക്കുകയും താന്‍ കൊള്ളയടിച്ച സ്വര്‍ണ്ണമോതിരവും ഒപ്പം മറ്റുചില വിലപിടിപ്പുള്ള സാധനങ്ങളുംകൂടി നല്‍കിയശേഷം അവിടെനിന്നു ഓടിപ്പോയി. അവിചാരിതമായി തന്നെ ഭാഗ്യം അനുഗ്രഹിക്കുന്നതുകണ്ട ബ്രാഹ്മണന്‍ സന്തോഷവാനായി വീട്ടിലേയ്ക്കുമടങ്ങി.

കൊട്ടാരത്തിലേയ്ക്കു തിരിച്ചുനടക്കവേ അര്‍ജ്ജുനന്‍ ഈ സംഭവങ്ങള്‍ ആലോചിച്ചു അത്ഭുതപ്പെടുകയും എന്തുകൊണ്ടാണ് ഇങ്ങനെ നടന്നതെന്ന്‍ കൃഷ്ണനോട് ചോദിക്കുകയും ചെയ്തു.

"അല്ലയോ അര്‍ജ്ജുനാ താങ്കള്‍ ആ ബ്രാഹ്മണന്‍ ആദ്യം വിലപിടിപ്പുള്ള സ്വര്‍ണ്ണമോതിരവും രത്നവുമൊക്കെ സമ്മാനിച്ചപ്പോള്‍ അയാളുടെ മനസ്സില്‍ ആകെയുണ്ടായ ചിന്ത ഭാവിജീവിതത്തിലെ സുഖലോലുപത മാത്രമായിരുന്നു. അത്തരക്കാരെ നിര്‍ഭാഗ്യം വേട്ടയാടുക സ്വാഭാവികം മാത്രമാണ്. എന്നാല്‍ തന്റെ കൈയില്‍ക്കിട്ടിയ രണ്ട് നാണയത്തുട്ടുകള്‍കൊണ്ട് ഒരു ചെറുജീവിയുടെ ജീവന്‍ രക്ഷിക്കണമെന്ന ചിന്തയും ദയയും അയാളിലുണ്ടാവുകയും അയാള്‍ ഒരു ഉത്തമമനുഷ്യനാവുകയും ചെയ്യുകയായിരുന്നു. മനസ്സില്‍ നന്മയും ദയയുമുള്ളവര്‍ക്കുമുന്നില്‍ ഭാഗ്യദേവത വരാന്‍ മടികാണിയ്ക്കുകയില്ല. എപ്പോഴാണോ ഒരാള്‍ അന്യരുടെ ദുഖത്തെപ്പറ്റി ചിന്തിച്ചുവിഷമിക്കുകയും അവര്‍ക്ക് തന്നാല്‍ക്കഴിയുന്ന നന്മ ചെയ്യാന്‍ മുതിരുകയും ചെയ്യുമ്പോള്‍ അവര്‍ക്കുമുന്നില്‍ വാതിലുകള്‍ തുറക്കപ്പെടും. അന്യരുടെ ദു:ഖത്തിൽ പങ്കുചേര്‍ന്ന്‍ അവര്‍ക്ക് നന്മയുണ്ടാകണമെന്നാഗ്രഹിക്കുന്ന ജീവന്റെകൂടെ ഭഗവാൻ എന്നുമുണ്ടായിരിക്കും"

കൃഷ്ണന്റെ വാക്കുകള്‍ കേട്ട് അര്‍ജ്ജുനന്‍ സന്തുഷ്ടനായി നടത്തം തുടര്‍ന്നു.

ഈ കഥ കടം കൊണ്ടിരിക്കുന്നത് വായിച്ചിട്ടുള്ള പുരാണകഥകളില്‍നിന്നാണ്

ശ്രീ

Saturday, January 4, 2020

ഞാന്‍ സുയോധനന്‍

ഞാന്‍ സുയോധനന്‍ മഹാഭാരതം ഒരു സമുദ്രമാണ്. അതില്‍നിന്നു മുത്തും പവിഴങ്ങളും മുങ്ങിയെടുക്കുക അത്ര എളുപ്പമല്ല. എത്രയെത്ര മഹാരഥന്മാരായ കഥാപാത്രങ്ങള്‍. നായകന്മാര്‍, വില്ലന്മാര്‍. അവരില്‍ നിന്നു ഏറ്റവും പ്രീയപ്പെട്ട, ഇഷ്ടപ്പെട്ട ഒരു കഥാപാത്രത്തെത്തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ശരിക്കും ബുദ്ധിമുട്ടിപ്പോകും. അത്രമാത്രം കഥാപാത്രങ്ങളാല്‍ സമ്പന്നമാണ് മഹാഭാരതം. സൂക്ഷ്മമായ പഠനം നടത്തിയാല്‍ മാഹാഭാരതത്തിലെ പല തിളക്കമാര്‍ന്ന നായകകഥാപാത്രങ്ങളും ഒന്നാന്തരം വില്ലന്മാരായിത്തീരുന്നതു മനസ്സിലാക്കാനാവും. വില്ലന്‍ വേഷം ചാര്‍ത്തപ്പെട്ട പലരും നായകരുമാകും. പുരാണങ്ങളായാലും ഇതിഹാസങ്ങളായാലും മിത്തുകളായാലും എന്തിനു ചരിത്രമായാലും ശരി വിജയിയായവന്റെ മാത്രം അപദാനങ്ങള്‍ വാഴ്ത്തിപ്പാടുന്നൊരു കള്ളത്തരമാണത്. എനിക്ക് മഹാഭാരതത്തില്‍ ഇഷ്ടമായ കഥാപാത്രങ്ങളിലൊന്നാണ് ദുര്യോധനന്‍ എന്നറിയപ്പെടാനിടയായിപ്പോയ സുയോധനന്‍. മഹാഭാരതത്തില്‍ എല്ലാവരും ഏറ്റവും വെറുപ്പോടുകൂടി നോക്കിക്കാണുന്ന ഒരു കഥാപാത്രമാണ് ദുര്യോധനന്‍. താനും തന്റെ സര്‍വ്വ സഹോദരങ്ങളും ബന്ധുമിത്രാദികളും ഒപ്പം അഞ്ചോളം തലമുറയിലെ സര്‍വ്വരും കൊല്ലപ്പെടാനിടയാക്കിയ കുരുക്ഷേത്രയുദ്ധം ദുര്യോധനന്റെ കൊള്ളരുതായ്മകള്‍ കൊണ്ടുണ്ടായതാണെന്നാണ് പറച്ചില്‍. സത്യത്തില്‍ അതില്‍ എത്രത്തോളം സത്യമുണ്ട്? മഹാഭാരതമഹായുദ്ധം ഉണ്ടായത് ദുര്യോധനന്റെ പിടിവാശിമൂലം മാത്രമായിരുന്നുവോ? എന്തായിരുന്നു ദുര്യോധനന്‍ ഇത്രയേറെ വെറുക്കപ്പെടാനുള്ള കാരണം? കുരുക്ഷേത്രയുദ്ധവും അതിനിടയാക്കിയ കാരണങ്ങളും അല്‍പ്പം മാറിനിന്നു നോക്കിക്കണ്ടാല്‍ ന്യായം ആരുടെ പക്ഷത്താകുമെന്ന്‍ മനസ്സിലാക്കാം. 21 തലമുറകള്‍ക്കുമുന്നേ കൈമോശം വന്നുപോയ രാജ്യാവകാശം സ്വന്തം കുലത്തിന്റെ കൈകളിലേയ്ക്കെത്തുവാന്‍ അണിയറയില്‍ ഒരുങ്ങിയ ഒന്നാന്തരമൊരു ആസൂത്രണത്തിന്റെ ബാക്കിപത്രമായിരുന്നു കുരുക്ഷേത്രയുദ്ധം. കൌര‍വരും പാണ്ഡവരും മാത്രം രംഗത്തുള്ളപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ഭാരതവംശത്തിന്റെ അവകാശി ന്യായപ്രകാരം ദുര്യോധനനു മാത്രമവകാശപ്പെട്ടതായിരുന്നു. കുരുവംശപിന്തുടര്‍ച്ചയില്‍ മൂത്തപുത്രനായിരുന്ന ധൃതരാഷ്ട്രര്‍ അന്ധനായിപ്പോയതുമൂലമാണു അനുജനായ പാണ്ഡു ഭരണാധികാരം കൈയാളിയത്. പാണ്ഡവകുലത്തിലെ അഞ്ചുപേരും പാണ്ഡുവിനു ജനിച്ച പുത്രരുമല്ല. അങ്ങനെയുള്ളപ്പോള്‍ അവര്‍ക്കെങ്ങനെയാണ് രാജ്യഭരണത്തില്‍ അവകാശമുന്നയിക്കുവാന്‍ കഴിയുക. കുട്ടിക്കാലത്തേ ഭീഷ്മര്‍ക്കും ദ്രോണര്‍ക്കും മറ്റുമൊക്കെയുള്ള അമിത പാണ്ഡവപക്ഷപാദിത്വം ദുര്യോധനനെ വെകിളിപിടിപ്പിച്ചിരിക്കാം. മാത്രമല്ല കുട്ടിക്കാലത്തേ ഭീമസേനനോട് മത്സരബുദ്ധിയോടെ എതിരിടുമ്പോള്‍ നേരിട്ട പരാജയങ്ങളും കൊടിയ മര്‍ദ്ധനങ്ങളും ദുര്യോധനനെ പകയുള്ളവനാക്കിത്തീര്‍ത്തിരിക്കാം. അതുകൊണ്ടു ദുര്യോധനന്‍ അവരെ ദ്രോഹിക്കാനും ശ്രമിച്ചിരിക്കാം.സത്യത്തില്‍ രാജ്യഭരണം നിലനിര്‍ത്തുവാനും സ്വന്തമാക്കിവയ്ക്കുവാനും ദുര്യോധനന്‍ കാട്ടിയത് ശരിതന്നെയായിരുന്നു. സ്വന്തം രാജ്യം കാത്തുസൂക്ഷിക്കുക എന്ന കടമ മാത്രമല്ലേ രാജാവെന്ന നിലയില്‍ ദുര്യോധനന്‍ കാട്ടിയത്. സകലയിടത്തുനിന്നും അപമാനവും തോല്‍വിയുമായിരുന്നു ദുര്യോധനനു വിധിക്കപ്പെട്ടിരുന്നത്. ദുര്യോധനന്റെ അഭ്യർത്ഥനയിൽ പാണ്ഡവനായ സഹദേവൻ കുറിച്ചുകൊടുത്ത കാർത്തികമാസത്തിലെ വെളുത്ത ത്രയോദശി നാളിലാണ് കുരുക്ഷേത്രയുദ്ധം തുടങ്ങിയത്. ദുര്യോധനൻ തനിക്കു ഉത്തമമായിവരുന്ന സമയം പാണ്ഡുപുത്രനായ സഹദേവന്റെ സഹായത്താൽ ഗ്രഹനില നോക്കിക്കണ്ട് ആ ദിവസം യുദ്ധം തുടങ്ങാൻ തിരഞ്ഞെടുക്കുകയായിരുന്നുവെങ്കിലും ദുര്യോധനൻ യുദ്ധത്തിൽ പരാജയപ്പെട്ടുവെന്നുള്ളത് വൈചിത്ര്യമായൊരു സംഗതിയായിരുന്നു.പതിനൊന്ന്‍ അക്ഷൌഹിണിപ്പടകളും ഭീക്ഷ്മരും ദ്രോണരും ഉള്‍പ്പെടെയുള്ള മഹാരഥന്മാരുമുണ്ടായിരുന്നിട്ടും ദുര്യോധനനു തോല്‍ക്കാനായിരുന്നു വിധി. പാണ്ഡവപക്ഷപാതിത്വംമൂലം ഭീക്ഷ്മരോ ദ്രോണരോ ഒന്നും കടുത്ത ആയുധപ്രയോഗങ്ങള്‍ നടത്തുകയോ പാണ്ഡവരാല്‍ മരണം വരിക്കുവാന്‍ സ്വയം സന്നദ്ധരാകുകയോ വഴി മനഃപ്പൂര്‍വ്വം ദുര്യോധനനെ തോല്‍പ്പിക്കുകയായിരുന്നു. ആയുധമെടുക്കാതെ നിക്ഷ്പക്ഷനായി നില്‍ക്കുമെന്ന്‍ പറഞ്ഞ കൃഷ്ണന്‍ തന്നെ മറ്റുരീതിയില്‍ പലയാവര്‍ത്തി കൌരവപക്ഷത്തെ ചതിച്ചു. ധര്‍മ്മ പക്ഷത്തുള്ളവര്‍ എന്നു പാടിപ്പുകഴ്ത്തുന്ന പാണ്ഡവപക്ഷം കുരുക്ഷേത്രത്തില്‍ ജേതാക്കളായത് അധര്‍മ്മങ്ങളുടെ ഘോഷയാത്രകളോടെയായിരുന്നു. എന്തിനേറേപ്പറയുന്നു ഗദായുദ്ധത്തില്‍ അരയ്ക്കുതാഴെ പ്രഹരിക്കുവാന്‍ പാടില്ലയെന്ന യുദ്ധതന്ത്രം മറന്ന്‍ ഭീമസേനന്‍ കൃഷ്ണന്റെ സൂചന കിട്ടിയതനുസരിച്ച് ദുര്യോധനന്റെ തുടയെല്ലടിച്ചുതകര്‍ത്താണ് അയാളെ വീഴ്ത്തുന്നത്. സകലരും അയാളെ തോല്‍പ്പിക്കുവാന്‍ മത്സരിക്കുകയായിരുന്നു. ഭാരതയുദ്ധം നടന്ന പതിനെട്ട് ദിനവും മുടങ്ങാതെ ദുര്യോധനന്‍ മാതാവായ ഗാന്ധാരിയുടെ അനുഗ്രഹം തേടി ചെല്ലുമായിരുന്നു. എന്നാല്‍ മകന് വിജയാശംസകള്‍ നല്‍കുവാന്‍ ആ അമ്മയും തുനിഞ്ഞിരുന്നില്ല.ഒരു മനുഷ്യന്‍ എന്ന നിലയില്‍ ചപലതകള്‍ പലതും ദുര്യോധനനുണ്ടായിരുന്നിരിക്കാം. എന്നാല്‍ സ്വന്തം രാജ്യവും അധികാരവും നിലനിര്‍ത്താന്‍ പരാമാവധി ശ്രമിക്കുകയും അതില്‍ പരാജയമടഞ്ഞ് യുദ്ധക്കളത്തില്‍ ധീരയോദ്ധാവായി യുദ്ധം ചെയ്ത് ചതിപ്രയോഗത്താല്‍ മരിച്ചുവീണ രാജപ്രമുഖനായിരുന്നു ദുര്യോധനന്‍. അതുകൊണ്ടുതന്നെ ഞാന്‍ ദുര്യോധനനെ ഇഷ്ടപ്പെടുന്നു ഞാന്‍ സുയോധനന്‍ സുയോധനന്‍ എന്ന പേരുണ്ടായിരുന്നിട്ടും ദുര്യോധനനെന്നറിയപ്പെടാന്‍ വിധിക്കപ്പെട്ടുപോയവന്‍. കുരുവംശത്തിന്റെ നിലവിലെ യഥാര്‍ത്ഥ രാജ്യാവകാശി. എനിക്ക് മാത്രമവകാശപ്പെട്ട രാജ്യം മറ്റുള്ളവര്‍ക്ക് പകുത്തു നല്‍കാന്‍ തയ്യാറാവാത്തതിനാല്‍ സര്‍വ്വരാലും വെറുക്കപ്പെട്ടുപോയവന്‍. ഭീക്ഷ്മപിതാമഹനും കര്‍ണ്ണനും ദ്രോണരും കൃപരും ശല്യരും പിന്നെ പതിനൊന്ന്‍ അക്ഷൌഹിണിപ്പടയുമുണ്ടായിട്ടും അടര്‍ക്കളത്തില്‍ തോറ്റുപോയവന്‍. യുദ്ധമര്യാദ അല്‍പ്പവും പാലിക്കാതെ ചതിയനായ ഭീമന്റെ ഗദാതാഡനത്താല്‍‍ തുടയെല്ല് തകര്‍ന്ന് വീഴ്ത്തപ്പെട്ടവന്‍. സ്വന്തം മാതാപിതാക്കള്‍പോലും സനേഹത്തോടെയും ഇഷ്ടത്തോടെയും നോ‍ക്കിക്കാണാത്തതില്‍ എപ്പോഴും ഖിന്നനായിരുന്നവന്‍. യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ പോകുന്ന സ്വന്തം മകന് വിജയമാശംസിക്കുവാന്‍പോലും തയ്യാറാവാത്ത അമ്മ മനസ്സിന്റെ കാഠിന്യം കണ്ട് മനസ്സുതകര്‍ന്നുപോയവന്‍. ഞാന്‍ തോറ്റുപോയില്ലെങ്കിലേയുള്ളൂ അത്ഭുതം. നിരവധി തലമുറകള്‍ക്കുമുന്നേ നഷ്ടമായിപ്പോയ ഭാരതരാജ്യാവകാശം സ്വന്തംകുലത്തിന്റെ കൈകളിലെത്തിക്കുവാന്‍ അവതാരപുരുഷന്‍ അതിസമര്‍ത്ഥമായി കരുക്കള്‍ നീക്കിയപ്പോള്‍ വെറും നിസ്സാരനായ ഞാന്‍ തോല്‍ക്കാതിരിക്കുന്നതെങ്ങിനെ? ധര്‍മ്മയുദ്ധമെന്ന്‍ സര്‍വ്വരും പുകഴ്ത്തിയ ഭാരതയുദ്ധത്തില്‍ ചതിയില്‍ വീഴത്തപ്പെട്ട് ഈ സ്യമന്തപഞ്ചകതീരത്ത് ഞാന്‍ മരണം കാത്തുകിടക്കവേ ഇപ്പോഴുമെനിക്കറിയില്ല ഞാന്‍ ചെയ്ത തെറ്റെന്തായിരുന്നുവെന്ന്‍? എന്റെ രാജ്യം ചിതറിത്തെറിച്ചു പലര്‍ക്കായി പകുത്തുപോകാതെ സംരക്ഷിക്കുവാന്‍ വെമ്പല്‍ കൊണ്ടതായിരുന്നോ ഞാന്‍ ചെയ്ത തെറ്റ്? എനിക്കറിയില്ല. ഞാന്‍ വെറുക്കപ്പെട്ടവനായിരുന്നല്ലോ എല്ലാവര്‍ക്കും അതങ്ങിനെ തന്നെയിരിക്കട്ടേ ധര്‍മ്മം അധര്‍മ്മം എന്നൊക്കെ പറഞ്ഞ് വാഴ്ത്തിപ്പാടുന്നവര്‍ പരിഹാസ്യകഥാപാത്രങ്ങളാകുമെന്നെങ്കിലും. ഞാന്‍ ക്ഷീണിതനായിരിക്കുന്നു. ശാശ്വതമയക്കത്തിലേയ്ക്ക് വീഴുവാന്‍ പോകുന്നു ഇനി ഞാനുറങ്ങട്ടെ.... ശ്രീ