Sunday, September 22, 2019

വൈന്‍വില്ലേ ചിക്കന്‍കൂപ്പ് മര്‍ഡേര്‍സ്

1928 മാര്‍ച്ച് മുതല്‍ 1930 വരെ അമേരിക്കയെ ആകെ ഇളക്കിമറിച്ച ഒരു കേസായിരുന്നു വൈന്‍വില്ലേ ചിക്കന്‍കൂപ്പ് മര്‍ഡേര്‍ കേസ്. 20 ഓളം ചെറിയകുട്ടികളെ നിഷ്ടൂരമായി പീഡിപ്പിക്കുകയും അതില്‍പ്പലരേയും കൊന്നുകുഴിച്ചുമൂടുകയും ചെയ്ത  ഇരുപത്തൊന്നുവയസ്സുകാരനായ ഒരു സീരിയല്‍ കില്ലര്‍ ഉള്‍പ്പെട്ട കേസായിരുന്നിത്.
ആ കേസിന്റെ ഒരു സംക്ഷിപ്തവിവരണമാണിത്. ഈ പോസ്റ്റിനാധാരമായ വിവര‍ങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് വിക്കീപ്പീഡിയയും ഗൂഗിളുമാണ്.

ബ്രിട്ടീഷ് കൊളംബിയയില്‍ ജനിച്ച ഗോര്‍ഡന്‍ സ്റ്റുവര്‍ട്ട് നോര്‍ത്ത്കോട്ട് 1924 ലാണ് തന്റെ മാതാപിതാക്കള്‍ക്കൊപ്പം ലോസ് ആഞ്ചലസിലേയ്ക്ക് കുടിയേറിയത്. അവിടെ തന്റെ പിതാവു നടത്തുന്ന കണ്‍സ്ട്രക്ഷന്‍ ബിസ്സിനസ്സും മറ്റിലുമൊക്കെയായിക്കഴിയവേ രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം നോര്‍ത്ത്കോട്ട് തന്റെ പിതാവിനോട് കാലിഫോര്‍ണിയയിലുള്ള വൈന്‍വില്ലേയില്‍ കുറച്ചു കൃഷിഭൂമിവാങ്ങിനല്‍കുവാന്‍ ആവശ്യപ്പെട്ടു. അവിടെ ഒരു കോഴിക്കശാപ്പുശാല തുടങ്ങാനായിരുന്നു അവന്റെ ഉദ്ദേശ്യം. അങ്ങനെ പത്തൊമ്പതാംവയസ്സില്‍ അവന്‍ വൈന്‍വില്ലേയിലെ ഫാമിലേക്കു താമസംമാറി. തന്റെ അനന്തിരവനായ സാന്‍ഫോര്‍ഡ് ക്ലാര്‍ക്ക് എന്ന പതിമൂന്നുവയസ്സുകാരനേയും ഒപ്പം കൂട്ടിയിരുന്നു.  സാന്‍ഫോര്‍ഡിന്റെ പേരന്റ്സിന്റെ സമ്മതത്തോടുകൂടിയായിരുന്നു ഇത്.


റേഡിയോസെന്റര്‍ ജീവനക്കാരിയായ ക്രിസ്റ്റീന്‍ ജോണ്‍സ് തന്റെ 9 വയസ്സുകാരനായ മകന്‍ വാള്‍ട്ടര്‍‍ കോളിന്‍സുമായാണ് കഴിഞ്ഞിരുന്നത്. ആര്‍തറിന്റെ അച്ഛന്‍ ഒരു മോഷണക്കേസില്‍പ്പെട്ട് ജയിലിലായിരുന്നു.ഒരുദിവസം ക്രിസ്റ്റീന്‍ തന്റെ മകനു കുറച്ചുകാശുകൊടുത്തിട്ട് തൊട്ടടുത്തുള്ള തിയേറ്ററില്‍പ്പോയി സിനിമകാണാന്‍ അനുവദിച്ചു. വൈകി ജോലികഴിഞ്ഞു വീട്ടിലെത്തിയ ക്രിസ്റ്റീനു വാള്‍ട്ടറിനെ അവിടെയെങ്ങും കണ്ടെത്താനായില്ല. 1928 മാര്‍ച്ച് 10 നായിരുന്നു ഇത്. സമീപവാസിയായ ഒരാള്‍ വാള്‍ട്ടറിനെ വൈകുന്നേരം അഞ്ചുമണിയോടടുത്ത് ലിങ്കന്‍പാര്‍ക്ക് സ്റ്റ്രീറ്റില്‍ കണ്ടതായി ഓര്‍ത്തിരുന്നു. ക്രിസ്റ്റീന്‍ തന്റെ മകന്‍ മിസ്സിംഗാണെന്നുകാണിച്ച് ലോസ് ആഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍(എല്‍.ഏ.പി.ഡി) പരാതി നല്‍കുകയും അവര്‍ അന്യേഷണമാരംഭിക്കുകയും ചെയ്തു. പല തരത്തിലും അവര്‍ അന്യേഷിച്ചെങ്കിലും വലിയ കാര്യമൊന്നുമുണ്ടായില്ല.

വാള്‍ട്ടറിന്റെ തിരോധാനത്തിനുശേഷം രണ്ടുമാസം കഴിഞ്ഞപ്പോള്‍ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരങ്ങളായ നെല്‍സണ് വിന്‍സ്ലോ‍, ലൂയിസ് വിന്‍സ്ലോ എന്നിവരും സമാനമായ രീതിയില്‍ അപ്രത്യക്ഷരായി.അതോടെ  കേസ് കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുവാന്‍ തുടങ്ങി. നിലവില്‍ എല്‍.ഏ.പി.ഡിയ്ക്കെതിരേ പല പരാതികളും അഴിമതി ആരോപണങ്ങളും കാര്യക്ഷമതയില്ലായ്മയുമൊക്കെ അലിഗേഷന്‍സായുണ്ടായിരുന്നതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും കാണാതായ കുട്ടിയെ കണ്ടെത്തണമെന്ന നിലയിലായി പോലീസ് ഡിപ്പാര്‍ട്ട്മെന്റ്. പോലീസ് ചീഫ് ആയിരുന്ന ജെയിംസ് ഡേവിസ് കടുത്ത സമ്മര്‍ദ്ദം നേരിടാനാരംഭിച്ചു. പോലീസ് വാല്‍ട്ടറിന്റെ കേസും വിന്‍സ്ലോ സഹോദരന്മാരുടെ മിസ്സിംഗ് കേസും തമ്മില്‍ എന്തെങ്കിലും കണക്ഷനുണ്ടെന്ന് ധരിക്കാതെ വെവ്വേറേ തന്നെ‍ അന്യേഷണം തുടര്‍ന്നു.ക്രിസ്റ്റീന്‍ ആകട്ടെ എല്‍ ഏ പി ഡിയുടെ കാര്യക്ഷമതയില്ലായ്മയെപ്പറ്റി പത്രങ്ങളിലും മറ്റും വാര്‍ത്തകള്‍ നല്‍കി ജനശ്രദ്ധയെ കൂടുതലായി ആകര്‍ഷിച്ചുകൊണ്ടിരുന്നു. കടുത്ത സമ്മര്‍ദ്ധത്തിലായ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഒടുവില്‍ ക്രിസ്റ്റീന്റെ കാണാതായ കുട്ടിയെ കണ്ടെത്തിയതായി പ്രഖ്യാപിച്ചു. 1928 ഓഗസ്റ്റ് മാസത്തില്‍ ഇല്ലിനോയ് പോലീസ് കണ്ടെത്തിയ ഒരു കുട്ടിയെ കാലിഫോര്‍ണിയ പോലീസ് ഏറ്റെടുക്കുകയും അത് വാള്‍ട്ടര്‍ ആണെന്നു ഉറപ്പിച്ചു ഇടിഞ്ഞുകൊണ്ടിരിക്കുന്ന തങ്ങളുടെ ജനപ്രീതിക്ക് പരിഹാരമെന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയതായി പ്രഖ്യാപിച്ചത്. എന്നാല്‍ കുട്ടിയെക്കണ്ടനിമിഷംതന്നെ അത് തന്റെ മകനായ വാള്‍ട്ടര്‍ അല്ല എന്നു ക്രിസ്റ്റീന്‍ പറഞ്ഞു. അഞ്ചാറുമാസം കൊണ്ട് കുട്ടിയുടെ ശാരീരികപ്രകൃതിയില്‍വന്ന‍ മാറ്റംകൊണ്ട്  ക്രിസ്റ്റീനു തെറ്റായിതോന്നുന്നതാണെന്നുപറഞ്ഞ് ആ കുട്ടിയെ പോലീസ് അവള്‍ക്കൊപ്പം അയച്ചു. ആ കുട്ടിയാകട്ടെ താന്‍ ക്രിസ്റ്റീന്റെ മകനായ വാള്‍ട്ടര്‍ കോളിന്‍സ് തന്നെയാണെന്നുറപ്പിച്ചുപറയുകയും ചെയ്തു.

മൂന്നാഴ്ചകള്‍ക്കുശേഷം ക്രിസ്റ്റീന്‍ ആ കുട്ടിയുമായി പോലീസ് സ്റ്റേഷനിലെത്തുകയും തന്നോടൊപ്പമുള്ള കുട്ടി തന്റെ മകനല്ലായെന്നും തന്റെ മകനായിരുന്ന വാള്‍ട്ടറിന്റെ ഡെന്റല്‍ സര്‍ജറിയുടെ റിക്കോര്‍ഡുകളും ഒപ്പം വാള്‍ട്ടറിനെ ശരിക്കറിയാവുന്ന സ്കൂള്‍ ടീച്ചറിന്റേയും മറ്റും സൈന്‍ഡ് ഡോക്യുമെന്റ്സും ചീഫിനു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. അതൊടെ കോപിഷ്ഠനായ ക്യാപറ്റന്‍ ജോണ്‍സ് ക്രിസ്റ്റീനുനേരേ കുട്ടിയെ നോക്കാനുള്ള മടികൊണ്ട് കള്ളങ്ങള്‍ പറയുകയാണ് എന്നുപറഞ്ഞ് ആക്രോഷിക്കുകയും മറ്റു വിവാദങ്ങള്‍ ഉണ്ടാകരുത് എന്ന ഉദ്ദേശ്യത്തോടെ അവളെ ലോസ് ആഞ്ചല്‍ ജനറല്‍ ഹോസ്പിറ്റലിലെ സൈക്യാട്രി വാര്‍ഡില്‍ അടയ്ക്കുവാന്‍ ഏര്‍പ്പാടാക്കുകയും ചെയ്തു.

ഈ സംഭവം നടക്കുമ്പോള്‍ സാന്‍ഫോര്‍ഡ് ക്ലാര്‍ക്കിന്റെ മാതാവായ വിന്നെഫ്രഡ് തന്റെ മകനെപ്പറ്റി വല്ലാതെ വേവലാതിപ്പെടുവാന്‍ തുടങ്ങി. സാന്‍ഫോര്‍ഡ് വീട്ടിലേയ്ക്കയച്ചിരുന്ന കത്തുകളിലെ ദുരൂഹമായ എഴുത്തുകളും മറ്റും അവരില്‍ സംശയമുണര്‍ത്തി. അങ്ങനെ സാന്‍ഫോര്‍ഡിന്റെ മൂത്തസഹോദരിയായ ജെസ്സി ക്ലാര്‍ക്ക് കാനഡയില്‍നിന്നു സാന്‍ഫോര്‍ഡിനെക്കാണാനായി വൈന്‍ വില്ലേയിലേയ്ക്കുവന്നു. തന്റെ സഹൊദരന്റെ പെരുമാറ്റത്തിലും മറ്റും ആകെ പന്തികേടുതോന്നിയ അവള്‍ അവനോട് വിശദമായി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടിയ പീഡനങ്ങള്‍ അവന്‍ തുറന്നുപറഞ്ഞു. ഫാമിലെത്തിയശേഷം നോര്‍ത്ത്കോട്ട് തന്നെ ധാരാളം ഉപദ്രവിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായും അവനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പറഞ്ഞ അവന്‍ ഒരവസരത്തില്‍ നോര്‍ത്ത്കോട്ട് നാലോളം കുട്ടികളെ കൊല്ലുകയും ചെയ്തു എന്നും അറിയിച്ചു. ഒരാഴ്ചയ്ക്കുശേഷം കാനഡയില്‍ മടങ്ങിയെത്തിയ ജെസ്സി അവിടത്തെ അമേരിക്കന്‍ കൌണ്‍സിലില്‍ നോര്‍ത്ത്കോട്ടിന്റെ ക്രൂരകൃത്യങ്ങളുടെ വിവരങ്ങള്‍ ധരിപ്പിച്ചു. തന്റെ സഹോദരനെ അവിടെ തടഞ്ഞുവച്ചിരിക്കുകയാണെന്നും രക്ഷപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. അമേരിക്കന്‍ കൌണ്‍സില്‍ എല്‍ ഏ പി ഡിയുമായി ബന്ധപ്പെടുകയും കുട്ടി കനേഡിയന്‍ ആയതിനാല്‍ ഇമിഗ്രേഷന്‍ ഇഷ്യൂസ് ഉണ്ടെന്നറിയിച്ച് എത്രയും പെട്ടന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ 1928 ഓഗസ്റ്റ് 31 നു ഇമിഗ്രേഷന്‍ സര്‍വ്വീസിലെ രണ്ടുദ്യോഗസ്ഥര്‍ വൈന്‍വില്ലേയിലെ കോഴിക്കശാപ്പുശാല സന്ദര്‍ശിക്കുകയും അവിടെനിന്നു ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച 15 വയസ്സുകാരാനായ സാന്‍ഫോര്‍ഡ് ക്ലാര്‍ക്കിനെ പിടികൂടുകയും ചെയ്തു. മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. കശാപ്പുശാലയുടെ ഉടമയായ നോര്‍ത്ത്കോട്ട് അപ്പോഴേയ്ക്കും സ്ഥലം വിട്ടിരുന്നു

ഇമിഗ്രേഷന്‍ സെന്ററിലെത്തിച്ച സാന്‍ഫോര്‍ഡിനെ നടപടിക്രമങ്ങള്‍ എല്ലാം അവസാനിപ്പിച്ച് കാനഡയിലേയ്ക്ക് മടക്കിയയയ്ക്കുവാന്‍ ശ്രമിച്ചപ്പോഴാണ് അവന്‍ ഉദ്യോഗസ്ഥരൊട് ചില നിര്‍ണ്ണായകവെളിപ്പെടുത്തലുകള്‍ നടത്തിയത്. അതനുസരിച്ച് കൂടുതല്‍ ഉദ്യോഗസ്ഥരെത്തി ആ കശാപ്പുശാലയിലെ ചിലസ്ഥലങ്ങളില്‍ പരിശോധിച്ചപ്പോള്‍ നിരവധി ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടു.പലതും മുമ്പ് കാണാതായ ചെറിയ കുട്ടികളുടെ ശരീരങ്ങളായിരുന്നു. ഒരു സൈക്കിക് മൈന്‍ഡ് ആയിരുന്ന നോര്‍ത്ത്കോട്ട് കശാപ്പുശാലയിലെ ജോലികള്‍ ചെയ്യുവാനും പിന്നെ തനിക്കു ലൈംഗികദാഹം തീര്‍ക്കുവാനും ഉപദ്രവിച്ചുരസിക്കുവാനുമായി ചെറിയ പ്രായത്തിലുള്ള കുട്ടികളെ തട്ടിക്കൊണ്ടുവരുകയും ഫാമിനുള്ളില്‍ തടവിലാക്കി പീഡിപ്പിക്കുകയും പലരേയും കൊന്നുവെട്ടിനുറുക്കി കുഴിച്ചുമൂടുകയുമായിരുന്നു. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സാന്‍ഫോര്‍ഡിനെക്കൊണ്ടും ചില കുട്ടികളെ കൊല്ലിപ്പിച്ചതായി അവന്‍ തുറന്നുസമ്മതിച്ചു. കാണാതായ കുട്ടികളുടെ ഫോട്ടോകള്‍ അവനെ കാണിച്ചപ്പോള്‍ അതില്‍ മിക്കകുട്ടികളേയും കൊന്നുകുഴിച്ചുമൂടിയതായി അവന്‍ പോലീസ് ഉദ്യോഗസ്ഥരോട് അറിയിച്ചു. അക്കൂട്ടത്തില്‍ വാള്‍ട്ടര്‍ ജോണ്‍സിന്റെ ചിത്രവുമുണ്ടായിരുന്നു.


ക്രിസ്റ്റീന്റെ കൂടെയുള്ള കുട്ടി വാള്‍ട്ടര്‍ അല്ലായെന്നും അവന്റെ യഥാര്‍ത്ഥപേര് ആര്‍തര്‍ ഹച്ചിന്‍സ് എന്നാണെന്നും രണ്ടാനമ്മയുടെ മര്‍ദ്ധനത്തില്‍നിന്നു രക്ഷപ്പെടാന്‍ വീടുവിട്ടുവന്നതാണെന്നും ഇതിനിടയില്‍ തെളിഞ്ഞിരുന്നു. അതോടെ പോലീസിനെതിരെ ജനരോഷം ശക്തമായി.ഈ സമയം സൈക്യാട്രിസെന്‍ടറില്‍ കടുത്തപീഡനങ്ങള്‍ക്കിരയാകുകയായിരുന്നു ക്രിസ്റ്റീന്‍. തന്റെ ഒപ്പമുള്ള കുട്ടി സ്വന്തം മകനാണെന്നും തനിക്കു തെറ്റുപറ്റിയതാണെന്നും ഒപ്പിട്ടുനല്‍കിയാല്‍ അവളെ പുറത്തുവിടാമെന്ന് മെയിന്‍ഡോക്ടര്‍ അറിയിച്ചെങ്കിലും അവളതിനു തയ്യാറായില്ല.റേഡിയോസ്റ്റേഷനിലെ സഹപ്രവര്‍ത്തകര്‍ ക്രിസ്റ്റീന്റെ ദുരൂഹമായ അപ്രത്യക്ഷലില്‍ അതിശയിക്കുകയും പോലീസ്ചീഫിനെ ഉപരോധിക്കുകയും ചെയ്തു.ഒടുവില്‍ മറ്റുമാര്‍ഗ്ഗമില്ലാതെ ക്രിസ്റ്റീനെ സൈക്യാട്രിവാര്‍ഡില്‍ അഡ്മിറ്റ് ചെയ്തേക്കുകയാണെന്ന്‍ അയാള്‍ക്കുസമ്മതിക്കേണ്ടിവന്നു. അതിനുത്തുടര്‍ന്ന്‍ വന്‍ക്യാമ്പെയിന്‍ ക്രിസ്റ്റീനുവേണ്ടി സംഘടിപ്പിക്കപ്പെടുകയും ആയിരങ്ങള്‍ ലോസ് ആഞ്ചലസ് പോലീസ് ആസ്ഥാനം ഉപരോധിക്കുയുമൊക്കെ ചെയ്യുകയും അങ്ങനെ 10 ദിവസങ്ങള്‍ക്കുശേഷം ക്രിസ്റ്റീനെ റിലീസ് ചെയ്യേണ്ടിവരുകയും ചെയ്തു. പുറത്തെത്തിയ അവള്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും രാജ്യം മുഴുവന്‍ ഈ സംഭവങ്ങള്‍ക്ക് ശ്രദ്ധയുണ്ടാവുകയും ചെയ്തു. ഈ സമയത്താണ് വൈന്‍വില്ലേയിലെ കൂട്ടക്കശാപ്പിന്റെ വാര്‍ത്ത വരുന്നത്. അതോടെ പോലീസ് നോര്‍ത്ത്കോട്ടിനെ പിടികൂടാനുള്ള തീവ്രശ്രമമാരംഭിച്ചു. നോര്‍ത്ത്കോട്ടിന്റെ കുറ്റകൃത്യങ്ങള്‍ക്ക് സഹായവും ഉപദേശവുമായി വര്‍ത്തിച്ചിരുന്ന സാറാ ലൂയിസും നോര്‍ത്ത്കോട്ടും അപ്പോഴേയ്ക്കും കാനഡയിലേയ്ക്കു രക്ഷപ്പെട്ടിരുന്നു.

1928 സെപ്തംബര്‍ 20 നു ബ്രിട്ടീഷ് കൊളംബിയയില്‍ വച്ച് ഇരുവരും പിടിയിലായി. അഞ്ചുകുട്ടികളെ താന്‍ കൊന്നുവെന്നു നോര്‍ത്ത്കോട്ട് സമ്മതിച്ചു. അവന്റെ അമ്മയായ സാറാ ലൂയിസ് വാള്‍ട്ടര്‍ ജോണ്‍സിനെ കൊന്നതായും ശവശരീരങ്ങള്‍ കുഴിച്ചിടാന്‍ സഹായിച്ചതായും സമ്മതിച്ചു.എന്നാല്‍ വാള്‍ട്ടര്‍ ജോണ്‍സിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനോ ഐഡന്റിഫൈ ചെയ്യുവാനോകഴിഞ്ഞില്ല. തുടര്‍ച്ചയായ ചോദ്യം ചെയ്യലുകളില്‍ ഇരുപതോളം പേരെ കൊന്നുകുഴിച്ചിട്ടു എന്നു ഇരുവരും സമ്മതിച്ചു. അമേരിക്കയെ ഏകദേശം ഇളക്കിമറിച്ച പ്രമാദമായ ഈ കേസിന്റെ വിചാരണയാരംഭിച്ചത് 1929 ജനുവരിമാസത്തിലായിരുന്നു. നോര്‍ത്ത് കോട്ട് തന്റെ കുറ്റങ്ങളെ ന്യായീകരിക്കുവാനും രക്ഷപ്പെടുവാനുമായി പലശ്രമങ്ങളും നടത്തിയെങ്കിലും എല്ലാ തെളിവുകളും ശക്തവും വ്യക്തവുമായിരുന്നതിനാല്‍  1929 ഫെബ്രുവരി 8 നു ഗോര്‍ഡന്‍ സ്റ്റുവര്‍ട്ട് നോര്‍ത്ത്കോട്ട് കുറ്റക്കാരനാണെന്ന്‍ ജഡ്ജിമാര്‍ വിധിയെഴുതി. ജഡ്ജായ ജോര്‍ജ് ഫ്രീമാന്‍ നോര്‍ത്ത്കോട്ടിനെ 1930 ഒക്ടോബര്‍ 2 നു മരണംവരെ തൂക്കിലിടുവാന്‍ വിധിച്ചു. സാറാ ലൂയിസിന് ആജീവനാന്തതടവാണ് വിധിക്കപ്പെട്ടത്. സാന്‍ഫോര്‍ഡ് ക്ലാര്‍ക്കിനെ ഒരു ഇരയായിക്കണ്ട് വെറുതേ വിടുകയായിരുന്നു. 1930 ഒക്ടോബര്‍ 2 നു ഇരകളാക്കപ്പെട്ട കുട്ടികളുടെ ബന്ധുക്കളുടെ മുന്നില്‍വച്ച് നോര്‍ത്തുകോട്ടിനെ തൂക്കിലേറ്റി.

നോര്‍ത്ത്കോര്‍ട്ടിന്റെ വധശിക്ഷ കഴിഞ്ഞ് ഏകദേശം അഞ്ചുകൊല്ലം കഴിഞ്ഞൊരു സമയത്ത് 1935 ലൊരു കുട്ടിയും അതിന്റെ അപ്പോഴത്തെ  രക്ഷകര്‍ത്താക്കളും പോളീസ് അതോറിറ്റിയ്ക്കുമുന്നില്‍ വന്ന്‍ ആ കുട്ടി ഏഴുവര്‍ഷം മുമ്പ് കൊലപ്പെട്ട വിന്‍ സ്ലോ സഹോദരന്മാരിലൊരാളെന്നെന്നു വെളിപ്പെടുത്തുകയുണ്ടായി. കാ​‍ാപ്പുശാലയില്‍നിന്നു രക്ഷപ്പെട്ടു ഓടിയൊളിച്ചതായിരുന്നു അവന്‍. ഭയന്ന്‍ പലയിടത്തും അലഞ്ഞുതിരിഞ്ഞ അവനെ അഭയം നല്‍കിയവര്‍ക്കുമുന്നില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അവന്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ അവര്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. ആ കുട്ടിയുടേ മൊഴിയനുസരിച്ച് അവന്റെ ഷോദരനും ഒപ്പം വാള്‍ട്ടറും ആ ശവപ്പറമ്പില്‍നിന്നു രക്ഷപ്പെട്ടോടിയിരുന്നു.എന്നാല്‍ സാന്‍ഫോര്‍ഡ് ക്ലാര്‍ക്കിന്റെ മൊഴിയനുസരിച്ച് ഒരാളുപോലും  അവിടെ നിന്നു രക്ഷപ്പെടുകയുണ്ടായിട്ടില്ല. വാള്‍ട്ടറും വിന്‍ സ്ലോ സഹോദരങ്ങളും കൊല്ലപ്പെടുകതന്നെ ചെയ്തു. ഇവരുടെ കൊലപാതകങ്ങള്‍ക്കാണ് നോര്‍ത്ത്കോട്ടിനു വധശിക്ഷയും അവന്റെ അമ്മയായ സാറാ ലൂ​‍യിസിനു ആജീവനാന്തത്തടവും ശിക്ഷ ലഭിച്ചത്. തന്റെ മകന്‍ എന്നെങ്കിലും മടങ്ങ്വവരുമെന്ന പ്രതീക്ഷയോടെ ക്രിസ്റ്റീന്‍ കാത്തിരിപ്പും ഒപ്പം അവനെത്തിരക്കലും തുടര്‍ന്നുകൊണ്ടിരുന്നു.

1930 നവംബര്‍ ഒന്നിനു വൈന്‍വില്ലേ എന്ന പേര് മിരാലോമാ എന്നു ഔദ്യോഗികമായി പുനര്‍നാമകരണം ചെയ്യപ്പെട്ടു.

2008 ല്‍ ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്ത് ഏന്‍ജലീന ജൂലി നായികയായി അഭിനയിച്ച ചാഞ്ചെല്ലിംഗ് എന്ന സിനിമ ഈ സംഭവത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ്.


ശ്രീ

2 comments:

  1. വൈന്‍വില്ലേ ചിക്കന്‍കൂപ്പ് മര്‍ഡേര്‍ കേസ്. 20 ഓളം ചെറിയകുട്ടികളെ നിഷ്ടൂരമായി പീഡിപ്പിക്കുകയും അതില്‍പ്പലരേയും കൊന്നുകുഴിച്ചുമൂടുകയും ചെയ്ത ഇരുപത്തൊന്നുവയസ്സുകാരനായ ഒരു സീരിയല്‍ കില്ലര്‍ ഉള്‍പ്പെട്ട - ആ കേസിന്റെ ഒരു സംക്ഷിപ്തവിവരണമാണിത്....

    ReplyDelete